സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ


ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.

*******************************************************************************





മുഖലിഖിതം

7. പരിശുദ്ധ ഖുർആൻ നിത്യമായി പരായണം ചെയ്യാൻ ഒരു അളവ് നിശ്ചയിക്കുക. കഴിവിൻ്റെ പരമാവധി അതിൽ നിഷ്ഠ പുലർത്തുക, കടുത്ത രോഗമോ അടിയന്തര സാഹചര്യമോ ഇല്ലാതെ ഒരിക്കലും അത് മുടക്കരുത്. ഒരു ഭാഗത്തുകൂടിയും അസത്യം കലരാത്ത വിരുദ്ധ ഗ്രന്ഥമായ ഖുർആൻ ശരീഫിന്റെ പാരായണത്തിൽ ചെലവാകുന്ന സമയത്തെ ജീവിതത്തിലെ ഏറ്റ വും കൂടുതൽ സൗഭാഗ്യവും ഐശ്വര്യവും നിറഞ്ഞ സമയമായി കാണുക. ഖുർആൻ പാരായണനേരം നാം അല്ലാഹുവിലേക്ക് വളരെ അടുത്തുവെന്ന് മനസ്സിലാക്കുക. "ഏതെങ്കിലും മലയുടെ മേൽ ഖുർഅൻ അവതരിച്ചിരുന്നുവെങ്കിൽ, അത് ഇലാഹീഭയം കാരണം അമർന്ന് പൊട്ടിപ്പോകുമായിരുന്നു.' എന്ന് അല്ലാഹു പറ ഞ്ഞിരിക്കുന്നു. ജീവനില്ലാത്ത മലയുടെ കാര്യമിതാണെങ്കിൽ, നാം സൃഷ്ട‌ികളിൽ ശ്രേഷ്‌ഠരായ മനുഷ്യരും ഖുർആനിന്റെ സംബോ ധകരുമാണ്. മലയേക്കാളും നാം താഴാൻ പാടില്ല. മറിച്ച്, ഖുർ ആൻ പ്രശംസിച്ച സത്യവിശ്വാസികളിൽ പെടാൻ പരിശ്രമിക്കണം. അല്ലാഹു അറിയിക്കുന്നു: “അവരുടെ മേൽ അല്ലാഹുവിന്റെ വച നങ്ങൾ ഓതിക്കേൾപ്പിക്കപ്പെട്ടാൽ അവരുടെ ഈമാൻ വർധിക്കു ന്നതാണ്.” മറ്റൊരിടത്ത് അരുളുന്നു: “അല്ലാഹു, ഉദാത്തവൃത്താന്തം അവതരിപ്പിച്ചിരിക്കുന്നു. അതായത്, ഒരു ഗ്രന്ഥം-അതിന്റെ വച നങ്ങൾ പരസ്പരം സാദൃശ്യമുള്ളതാണ്. അത് ആവർത്തിക്കപ്പെ ടുന്നതുമാണ്. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെ ടുന്നവരുടെ തൊലികൾ അത് കാരണം പിടയ്ക്കുന്നു. ശേഷം അവരുടെ ശരീ രവും മനസ്സും മയമായി അല്ലാഹുവിൻ്റെ സ്‌മരണയിലേക്ക് തിരി യുന്നു.”

മുൻഗാമികളായ മഹാത്മാക്കൾ ഖുർആനിനെ പ്രയോജനപ്പെ ടുത്തുകയും അവരുടെ ജീവിതത്തിൽ അതിൻ്റെ പ്രതിഫലനങ്ങൾ പ്രകടമാക്കുകയും ചെയ്‌തതിൻ്റെ കാരണം, അവർ ഖുർആനിന്റെ അർത്ഥവും ആശയവും ഗ്രഹിക്കുകയും ചിന്തിക്കുകയും ചെയ്‌ എന്നതുമാത്രമല്ല. പ്രത്യുത, അല്ലാഹുവിൻ്റെ മഹത്വവും ഗൗരവവും അവന്റെ ഭാഷണത്തിൻ്റെ ഉന്നതിയും അമാനുഷികതയും, സൗന്ദ ര്യവും, രസാനുഭൂതിയും അവർ പൂർണ്ണമായി ഉൾക്കൊണ്ടതിന്റെ ഫലമായിരുന്നു.

ഈ ഗുണം ഉണ്ടാകുന്നതിന് രണ്ട് കാര്യങ്ങൾ പ്രയോജനക രമാണ്. 1. ഖുർആനിന്റെ മഹത്വങ്ങൾ അത് പാരായണം ചെയ്യു ന്നതിന്റെ മഹത്വങ്ങൾ, അതിലൂടെ ലഭിക്കുന്ന ഇലാഹീ സാമീപ്യം, പ്രതിഫലം, പരലോകാനുഗ്രഹങ്ങൾ എന്നിവ മനസ്സിലാക്കുകയും മനസ്സിൽ ഉണരുകയും ഉറപ്പിക്കുകയും ചെയ്യുക. 2. സഹാബത്ത്, താബിഈൻ, ഫുകഹാഅ്, മുഹദ്ദിസീൻ, റബ്ബാനീ ഉലമാഅ്, ഔലി യാഅ് എന്നീ മഹാത്മാക്കളുടെ ഖുർആൻ പാരായണത്തിന്റെയും ഖുർആൻ ചിന്തയുടെയും ഖുർആനോട് പുലർത്തിയ ആദരവി ന്റെയും സംഭവങ്ങൾ പാരായണം ചെയ്യുക.

കഴിവിന്റെ പരമാവതി പരിശുദ്ധഖുർആനുമായി നേരെബ ന്ധപ്പെടാനും നാം പരിശ്രമിക്കണം. അതായത് നമ്മുടെയും അല്ലാ ഹുവിന്റെ കലാമിൻ്റെയും ഇടയിൽ ഏതെങ്കിലും മാനുഷിക വ്യാഖ്യാനങ്ങൾ മറയിടാൻ പാടില്ല. കാരണം, മനുഷ്യരുടെ വ്യാഖ്യാ നങ്ങൾ-വിശിഷ്യ പിൽക്കാലക്കാരായ പണ്‌ഡിതരുടെ വിവരങ്ങൾ -മാത്രം നാം അവലംബിച്ചാൽ, അതും ഖുർആനും ഒന്നുപോലെ ആയിത്തീരും. അതിനെ മാറ്റിവെച്ചുകൊണ്ട് സംശുദ്ധ മനസ്സോടെ ഖുർആനിൽ നിന്ന് ഒന്നും മനസ്സിലാക്കാൻ കഴിയാതെ വരും. അതിന്റെ പ്രതിബിംബവും തണലും പ്രത്യേക അഭിരുചികളും പുത്തൻ അവസ്ഥകളും, ഖുർആനിൻ്റെ യാഥാർത്ഥ സൗന്ദര്യ ത്തിലും ഔന്നത്യത്തിലും അമാനുഷികതയ്ക്കും വിശുദ്ധിക്കും മറയിടും. തദ്ഫലമായി, ഖുർആൻ പാരായണം ചെയ്യുന്ന വ്യക്തി -താനറിയാതെ തന്നെ - ഖുർആനിൻ്റെ സൗന്ദര്യത്തിലും ഗാംഭീര്യത്തിലും ആകൃഷ്ടനാകുന്നതിന് പകരം പ്രത്യേക വ്യാഖ്യാ നത്തിലോ വ്യാഖ്യാതാവിലോ ആകൃഷ്ട‌നായിത്തീരുന്നതാണ്.

ഖുർആനിൻ്റെ ചില ഒറ്റപ്പെട്ടതും പ്രയാസകരവുമായ ഭാഗ ങ്ങളെ വിവരിക്കുന്ന ഹദീസുകളും സഹാബാ-ഇമാമുകളുടെ വാച കങ്ങളും നൽകുന്ന വിവരണങ്ങളും ഈ പൊതു നിയമത്തിൽ നിന്നും ഒഴിവാണ്. ഇപ്രകാരം, ഖുർആൻ ആഴത്തിൽ പഠിക്കാനാഗ്രഹിക്കുന്നവർക്കും അനറബികൾക്കും പ്രയോജനപ്പെടുന്ന ഖുർ ആൻ പരിഭാഷകൾക്കും വ്യാഖ്യാനങ്ങൾക്കും ഈ നിയമം ബാധ കമല്ല. ഖുർആൻ പാരായണ പഠനങ്ങൾ നടത്തുമ്പോൾ, അതിന്റെ രസാനുഭൂതി ഉണ്ടാക്കിയെടുക്കാൻ വിനയം, വണക്കം, ബഹുമാ നം, ആദരവ്, അല്ലാഹുവിൻ്റെ വിശേഷണങ്ങളെക്കുറിച്ചുള്ള ബോധം എന്നിവ നിലനിറുത്താൻ പരിശ്രമിക്കേണ്ടതാണ്


**********************************************************************************



ജുമുഅ സന്ദേശം



 ഉള്ഹിയ്യ: ഇബ്റാഹീമീ ത്യാഗത്തിന്‍റെ 

സുന്ദര ചിത്രം


മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്മാനി
സമ്പാ: അബ്ദുർറസ്സാഖ് ഹുസ്നി



ഉള്ഹിയ്യ: ഇബ്റാഹീമീ ത്യാഗത്തിന്റെ സുന്ദര ചിത്രം

മൗലാനാ ഉമറൈൻ മഹ്ഫൂസ്  റഹ്‌മാനി
സമ്പാദകൻ: അബ്ദുർറസാഖ് ഹുസ്നി

{ إِنَّاۤ أَعۡطَیۡنَـٰكَ ٱلۡكَوۡثَرَ (1) فَصَلِّ لِرَبِّكَ وَٱنۡحَرۡ (2) إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ (3) }
[Surah Al-Kawthar: 1-3]
തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു.
ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.
തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ചു പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).

മുഹമ്മദീ ഉമ്മത്തിന് 2 ആഘോഷങ്ങളാണ് അല്ലാഹു നൽകിയത്. ഒന്ന് റമളാനിലെ ത്യാഗ നിർഭരമായ നോമ്പുകൾക്ക് ശേഷം സമ്മാനമായി നൽകിയ ഈദുൽ ഫിത്ർ ( ചെറിയ പെരുന്നാൾ). റമളാൻ എന്നാൽ കരിച്ച് കളയുന്നത് എന്നാണർത്ഥം. വ്രതമനുഷ്ഠിച്ചവന്റെ പാപക്കറകളെ കഴുകി കളയുന്നതിനാലാണ് പ്രസ്തുത പേര് ലഭിച്ചത്.
രണ്ടാമത്തെത് ദുൽഹജ്ജ് 10നാണ്. അതിലെ പ്രധാന ഭാഗം ഖുർബാനി അഥവാ ബലി കർമ്മമാണ്. അതിനാലാണ് ബലി പെരുന്നാൾ എന്ന് ആ ദിവസത്തെ വിളിക്കാൻ കാരണം. ഖുർബാൻ എന്നാൽ അടുക്കുക എന്നർത്ഥം. പെരുന്നാൾ ദിനം റബ്ബിന് ഖുർബാനി നൽകി അവനിലേക്ക് അടുക്കുക എന്നതാണ് അതിന്റെ താല്പര്യം. അയ്യാമുന്നഹ്റിൽ (ദുൽഹജ്ജ് 10,11,12) ബലിയെക്കാൾ റബ്ബിന് ഇഷ്ടമുള്ള മറ്റൊരു അമലുമില്ലെന്ന് ഹദീസിൽ കാണാം.

ഉള്ഹിയ്യത്തിന്റെ സന്ദേശമെന്ത്?
പ്രപഞ്ചം ഉണ്ടായതുമുതൽ, അല്ലാഹു തിരഞ്ഞെടുത്ത നിരവധി ദാസന്മാർ ഇവിടെ സത്യദൂതുമായി വന്നിട്ടുണ്ട്. പ്രവാചകത്വ കിരീടം അണിയിക്കപ്പെട്ട മഹത്തുക്കൾ . അവരുടെ ജീവിതത്തിൽ ഒട്ടേറെ മാതൃകകൾ ഉണ്ടെന്ന് റബ്ബ് ഉണർത്തുന്നു.
{ لَقَدۡ كَانَ فِی قَصَصِهِمۡ عِبۡرَةࣱ لِّأُو۟لِی ٱلۡأَلۡبَـٰبِۗ مَا كَانَ حَدِیثࣰا یُفۡتَرَىٰ وَلَـٰكِن تَصۡدِیقَ ٱلَّذِی بَیۡنَ یَدَیۡهِ وَتَفۡصِیلَ كُلِّ شَیۡءࣲ وَهُدࣰى وَرَحۡمَةࣰ لِّقَوۡمࣲ یُؤۡمِنُونَ }
[Surah Yûsuf: 111]
തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്‌. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്‌.

അല്ലാഹു ഖുർആനിൽ വിവിധയിടങ്ങളിലൂടെ പരിചയപ്പെടുത്തുന്ന പ്രവാചകനാണ് ഇബ്റാഹീം(അ). മുസ്ലിംകൾ, ക്രിസ്ത്യാനികൾ, യഹൂദികൾ എന്നീ 3പ്രധാന മതവിഭാഗങ്ങളും ആദരിക്കുന്ന വ്യക്തിയാണദ്ദേഹം. മാത്രമല്ല അക്കാലത്ത് മക്കാ മുശ് രിക്കുകൾ വരെ അദ്ദേഹത്തിലേക്ക് ചേർത്ത് പറഞ്ഞിരുന്നു. എന്നാൽ ഇബ്റാഹീമീ സരണിക്ക് യഥാർത്ഥ അവകാശികൾ ആരാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു.
{ أَمۡ تَقُولُونَ إِنَّ إِبۡرَ ٰ⁠هِـۧمَ وَإِسۡمَـٰعِیلَ وَإِسۡحَـٰقَ وَیَعۡقُوبَ وَٱلۡأَسۡبَاطَ كَانُوا۟ هُودًا أَوۡ نَصَـٰرَىٰۗ قُلۡ ءَأَنتُمۡ أَعۡلَمُ أَمِ ٱللَّهُۗ وَمَنۡ أَظۡلَمُ مِمَّن كَتَمَ شَهَـٰدَةً عِندَهُۥ مِنَ ٱللَّهِۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعۡمَلُونَ }
[Surah Al-Baqarah: 140]
അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇസ്ഹാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്‌? (നബിയേ,) ചോദിക്കുക: നിങ്ങള്‍ക്കാണോ കൂടുതല്‍ അറിവുള്ളത് ? അതോ അല്ലാഹുവിനോ? അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തൻ്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.

{ مَا كَانَ إِبۡرَ ٰ⁠هِیمُ یَهُودِیࣰّا وَلَا نَصۡرَانِیࣰّا وَلَـٰكِن كَانَ حَنِیفࣰا مُّسۡلِمࣰا وَمَا كَانَ مِنَ ٱلۡمُشۡرِكِینَ }
[Surah Âl-`Imrân: 67]
ഇബ്രാഹീം യഹൂദനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. മറിച്ച് അദ്ദേഹം (ശിർക്കിൽ നിന്ന് പരിപൂർണമായി അകന്ന) ശുദ്ധമനസ്ഥിതിക്കാരനും (അല്ലാഹുവിന്ന്‌) കീഴ്പെട്ട (മുസ്‌ലിമും) ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല.

ഉള്ഹിയത്ത് ഒരു വാർഷിക ആചാരമോ മാംസം വിതരണം ചെയ്യാനുള്ള പ്രക്രിയയോ അല്ല.മറിച്ച് അതിന്റെ അടിസ്ഥാന ലക്ഷ്യം റബ്ബ് ഖുർആനിലൂടെ വൃക്തമാക്കുന്നു.
ഇബ്റാഹീം( അ) വളരെക്കാലം സന്താന സൗഭാഗ്യം ലഭിച്ചിരുന്നില്ല. മഹാനവർകളുടെ നീണ്ട കാലത്തെ ദുആക്ക് ശേഷം റബ്ബ് സന്താനത്തെ നൽകി. കുട്ടി വളർന്ന് ഓടി നടക്കുന്ന പ്രായമായപ്പോൾ അദ്ദേഹം ഒരു സ്വപ്നം കണ്ടു. കരളിൻ കഷ്ണമായ മകൻ ഇസ്മാഈലിനെ റബ്ബിന് വേണ്ടി ബലി നൽകാനുള്ള കൽപനയായിരുന്നു അത്. റബ്ബിന്റെ കൽപന നിരസിക്കാൻ കഴിയാത്തതിനാൽ അവർ 2 പേരും വിദൂര സ്ഥലത്ത് പോയി. യുവത്വം തുളുമ്പുന്ന മകനെ കിടത്തി വൃദ്ധ പിതാവ് കഠാര കഴുത്തിൽ വെച്ചു. ഇരുവരുടെയും നയനങ്ങൾ സജലമായിരുന്നു. എങ്കിലും റബ്ബിന്റെ കൽപന നിറവേറ്റാൻ സാധിച്ചതിൽ അവർ തൃപ്തരായിരുന്നു. തുടർന്ന് കഠാര ചലിപ്പിക്കാൻ തുടങ്ങിയപ്പോൾ റബ്ബിന്റെ ദൂതൻ സന്തോഷ വാർത്ത അറിയിച്ചു :
നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം,തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.
{ وَنَـٰدَیۡنَـٰهُ أَن یَـٰۤإِبۡرَ ٰ⁠هِیمُ (104) قَدۡ صَدَّقۡتَ ٱلرُّءۡیَاۤۚ إِنَّا كَذَ ٰ⁠لِكَ نَجۡزِی ٱلۡمُحۡسِنِینَ (105) }
[Surah As-Sâffât: 104-105]

മഹാനവർകളുടെ ഈ ത്യാഗം അല്ലാഹുവിന് വളരെ ഇഷ്ടമാവുകയും ഖിയാമത്ത് നാൾ വരെയുള്ള സത്യവിശ്വാസികൾ ഇതിന് പ്രതീകാത്മകമായി മൃഗത്തെ ബലി കൊടുക്കുവാൻ നിർദേശിക്കുകയും ചെയ്തു. ചുരുക്കത്തിൽ ഇബ്റാഹീം(അ) ന്റെ അനുസരണ, ആത്മാർത്ഥത, കീഴ് വണക്കം, സ്നേഹം, സമർപ്പണം തുടങ്ങിയ ഗുണങ്ങളുടെ ലളിത ചിത്രമാണ് 'ഉള്ഹിയത്ത്.'

*അനുസരണ-ആത്മാർത്ഥയുടെ സന്ദേശം ;
ഇബ്റാഹീം (അ) ന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന പാഠമാണ് അനുസരണ . റബ്ബ് എന്താണോ കൽപ്പിക്കുന്നത് അത് പൂർണ്ണ അനുസരണയോടെയും തൃപ്തിയോടെയും നിർവ്വഹിക്കുന്നവനാകണം ഒരു വിശ്വാസി. ആദരവായ റസൂൽ(സ) കാട്ടിത്തന്ന മാർഗ്ഗത്തിൽ ലവലേശം സംശയം കൂടാതെ അവൻ സഞ്ചരിക്കണം. 
ഖേദകരമെന്ന് പറയട്ടെ, യുക്തിക്ക് നിരക്കുന്ന ദീനീ നിയമങ്ങൾ മാത്രം മുഖവിലക്കെടുക്കുകയും യുക്തിക്ക് നിരക്കാത്തവ അവഗണിക്കുകയും ചെയ്യുന്ന അതി ഗുരുതരമായ പ്രവണത വിശ്വാസികളിൽ കണ്ട് വരുന്നുണ്ട്. ഇത് തീർത്തും തെറ്റാണെന്ന് മാത്രമല്ല, റബ്ബിന്റെ കോപത്തിന് പാത്രമാകുവാനും ഇത് കാരണമാകും. സ്വയുക്തിക്ക് നിരക്കട്ടെ നിരക്കാതിരിക്കട്ടെ, കൽപന അതേപടി നിർവ്വഹിക്കുമ്പോഴാണ് ഒരു വിശാസി ഇബ്റാഹീമീ സരണി പുനർജ്ജീവിച്ചവനായിത്തീരുന്നത്.

ഉള്ഹിയത്തിനു പകരം സാധുക്കളെ സഹായിക്കാമെന്ന് ചിലർ പറയുന്നു.
 എങ്കിൽ നിസ്കാരം, നോമ്പ് എന്നിവ ഉപേക്ഷിച്ച് സാധുക്കളെ ഭക്ഷിപ്പിച്ചാൽ എന്ത് ലഭിക്കും?
ഭക്ഷിപ്പിക്കുന്നതിന്റെ കൂലി കിട്ടും. എന്നാൽ നിർബന്ധ ബാധ്യത ഉപേക്ഷിച്ചതിനുള്ള കഠിന ശിക്ഷയും കൂടെ ലഭിക്കും. ഇത് പോലെ തന്നെയാണ് ഉള്ഹിയത്തിന്റെ കാര്യവും . അത്തരം ശിക്ഷകളിൽ നിന്ന് നാഥൻ നമ്മെ കാക്കട്ടെ.
ഉള്ഹിയത്തിന്റെ ശറഇ വിധിയെന്താണെന്നതിൽ ഉലമാഇന് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ ഒരു കാലത്തും സ്വഹാബത്തോ പണ്ഡിതരോ ഉള്ഹിയത്തിന് പകരമായി സ്വദഖ നൽകിയതായി കാണാൻ കഴിയില്ല.

എത്ര കടുത്ത പരീക്ഷണത്തെയും പൂർണ്ണ മനസംതൃപ്തിയോടെയും സന്തോഷത്തോടെയും ചെയ്യുന്നതായിരുന്നു ഇബ്റാഹീമീ ശൈലി. അത് കൊണ്ടാണത്രെ അല്ലാഹു മഹാനെ ഖലീൽ ആക്കി മാറ്റിയത്.
{ وَٱتَّخَذَ ٱللَّهُ إِبۡرَ ٰ⁠هِیمَ خَلِیلࣰا }
[Surah An-Nisâ': 125]
അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.

*പ്രബോധന- നിശ്ചയദാർഢ്യത്തിൻ സന്ദേശം:
മഹാനവർകളുടെ പ്രബോധന ജീവിതം വളരെ നിർണ്ണായകമായിരുന്നു. തികച്ചും പ്രതികൂല സാഹചര്യത്തിലാണ് അദ്ദേഹം വളർന്നതും സത്യപ്രബോധനം നടത്തിയതും.
ബഹുദൈവാരാധനയുടെയും വിഗ്രഹാരാധനയുടെയും ജ്യോതിഷത്തിന്റെയും നാശത്തിൽ മുങ്ങിയ ദേശമായിരുന്നു അവരുടേത്. പ്രബലമായ റിപോർട്ടനുസരിച്ച്, അദ്ദേഹത്തിന്റെ പിതാവ് നഗരത്തിലെ വിഗ്രഹാരാധാനയുടെ ചുമതലക്കാരനും വലിയ വിഗ്രഹ കച്ചവടക്കാരനുമായിരുന്നു, എന്നാൽ അദ്ദേഹം വിഗ്രഹാരാധനയെ വെറുത്തു,അതിനെതിരെ ശബ്ദമുയർത്തിക്കൊണ്ടേയിരുന്നു, ഏകദൈവാരാധന പഠിപ്പിക്കുന്നത് തുടർന്നു കൊണ്ടേയിരുന്നു. അവസാനം പിതാവ് അദേഹത്തോട് നാട് വിടാൻ ഉത്തരവിട്ടു.
അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കു മുമ്പിൽ  ജനങ്ങളും ചക്രവർത്തിയുമടക്കം ഉത്തരംമുട്ടിയിരുന്നു. ഒടുവിൽ എല്ലാവരും ചേർന്ന് മഹാനെ തീകുണ്ഡാരത്തിലേക്ക് വലിച്ചെറിഞ്ഞു.

ഇബ്രാഹീം(അ)ന്റെ ജ്ഞാനപൂർവകമായ ശൈലിയുള്ള പ്രബോധനം സമകാലിക സാഹചര്യങ്ങളിൽ വളരെ പ്രസക്തിയുള്ളതാണ്. ഇന്നിന്റെ പ്രബോധകനും മഹാനെ പോലെ നിശ്ചയദാർഢ്യം കൈമുതലാക്കി പ്രാർത്ഥനാനിർഭരനായി ക്ഷമയോടെ അനുകൂല ഫലത്തിനായി കാത്തിരിക്കേണ്ടതാണ്.

*ക്ഷമയുടെയും അടിയുറപ്പിന്റെയും സന്ദേശം;
ഇവ രണ്ടുമാണ് ആ മഹനീയ ജീവിതത്തിലെ മറ്റ് പ്രധാന ഗുണങ്ങൾ. തന്റെ ഇലാഹിന്റെ കൽപന മാനിച്ച് വിശപ്പും ദാഹവും അവഗണിച്ച് ഭാര്യയെയും പിശ്ചുകുഞ്ഞിനെയും മരുഭൂമിയുടെ മണലാരുണ്യത്തിൽ ഉപേക്ഷിച്ച് പോയ ഇബ്റാഹീമീ ക്ഷമയും അചഞ്ചലമായ വിശ്വാസ ദാർഢ്യവും ഓരോ വിശ്വാസിക്കും പാഠപുസ്തകമാണ്.

സംഗ്രഹം:
നിലവിലെ സാഹചര്യത്തിൽ  ഇബ്രാഹീമീ സ്വഭാവം സ്വജീവിതത്തിൽ സ്വീകരിക്കേണ്ടത് ഓരോ വിശ്വാസിക്കും അനിവാര്യമാണ്!
തൗഹീദ് ഉയർത്തിപ്പിടിക്കാൻ സ്വജീവനും സമ്പത്തും ത്യജിച്ച് ഇസ്മാഈലീ സമർപ്പണം ഓരോ വിശ്വാസിയിലും ഉണ്ടാകണം! 
കുടുംബത്തോടുള്ള രക്ഷിതാവിന്റെ കൽപനകൾ നിറവേറ്റുന്നവനാകണം!
ആയിരക്കണക്കിന് പ്രതിബന്ധങ്ങൾ മുമ്പിലുണ്ടായാലും റബ്ബിന്റെ നിർദേശത്തിൽ നിന്ന് വ്യതിചലിക്കില്ലെന്ന അചഞ്ചലമായ നിശ്ചയദാർഢ്യവുമുണ്ടായിരിക്കുന്നവനാകണം ഒരു വിശ്വാസി!.

നാഥൻ തുണക്കട്ടെ, ആമീൻ.


***********************************************************************************

മആരിഫുല്‍ ഖുര്‍ആന്‍ 


ഒരു വൈവാഹിക നിയമം 

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി



  
ആയത്ത് 49
يَآ اَيُّـهَا الَّـذِيْنَ اٰمَنُـوٓا اِذَا نَكَحْتُـمُ الْمُؤْمِنَاتِ ثُـمَّ طَلَّقْتُمُوْهُنَّ مِنْ قَبْلِ اَنْ تَمَسُّوْهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّوْنَـهَا ۖ فَمَتِّعُوْهُنَّ وَسَرِّحُوْهُنَّ سَرَاحًا جَـمِيْلًا 

സത്യവിശ്വാസികളേ, നിങ്ങള്‍ വിശ്വാസിനികളെ വിവാഹം കഴിക്കുകയും ശേഷം നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിന് മുമ്പ് അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന ഇദ്ദ നിങ്ങള്‍ക്ക് വേണ്ടി ആചരിക്കല്‍ അവരുടെമേല്‍ കടമയില്ല. അപ്പോള്‍ അവര്‍ക്ക് കുറച്ച് സാധനങ്ങള്‍ നല്‍കുകയും നല്ലനിലയില്‍ നിങ്ങള്‍ അവരെ വിട്ടയയ്ക്കുകയും ചെയ്യുക.(49)

ആശയ സംഗ്രഹം
സത്യവിശ്വാസികളേ, വിവാഹവുമായി ബന്ധപ്പെട്ട ഏതാനം നിയമങ്ങള്‍ വിവരിക്കുകയാണ്. നിങ്ങള്‍ വിശ്വാസിനികളെ വിവാഹം കഴിക്കുകയും ശേഷം നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിന് മുമ്പ് ഏതെങ്കിലും കാരണത്താല്‍ അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന ഇദ്ദ നിങ്ങള്‍ക്ക് വേണ്ടി ആചരിക്കല്‍ അവരുടെമേല്‍ നിര്‍ബന്ധ കടമയില്ല. എന്നാല്‍ പരസ്പരം ബന്ധപ്പെട്ടതിന് ശേഷം വിവാഹ മോചനം നടന്നാല്‍ ഇദ്ദ നിര്‍ബന്ധമാകുന്നതും അത് പൂര്‍ത്തിയാകുന്നതിന് മുമ്പ് രണ്ടാം വിവാഹം പാടില്ലാത്തതുമാകുന്നു. ഇവിടെ പറഞ്ഞ രൂപത്തില്‍ ഇദ്ദ നിര്‍ബന്ധമല്ലാത്തതിനോടൊപ്പം  അവര്‍ക്ക് കുറച്ച് സാമ്പത്തിക സാധന സാമഗ്രികള്‍ നല്‍കുകയും നല്ല നിലയില്‍ നിങ്ങള്‍ അവരെ യാത്രയയക്കുകയും ചെയ്യുക.സത്യവിശ്വാസിനികളെ പോലെ വേദക്കാരായ സ്ത്രീകളുടെ നിയമവും ഇതു തന്നെയാണ്. അതുകൊണ്ട് ഈ ആയത്തിലെ സത്യവിശ്വാസിനികള്‍ എന്ന പ്രയോഗം നിബന്ധന എന്ന നിലയിലല്ല, സത്യവിശ്വാസി സത്യവിശ്വാസിനികളെ വിവാഹം കഴിക്കുന്നതാണ് ഉത്തമം എന്ന് പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ്. ഈ ആയത്തിലെ സ്പര്‍ശനം എന്നത് കൊണ്ടുള്ള വിവക്ഷ സംസര്‍ഗമാണ്.  യഥാര്‍ഥ സംസര്‍ഗത്തിന്‍റെ കാര്യം വ്യക്തമാണ്. എന്നാല്‍ ഇരുവരും ഒറ്റയ്ക്ക് ഒരുമിച്ചാകുകയെന്നതും സംസര്‍ഗത്തിന്‍റെ ഗണത്തില്‍ പെടുമെന്ന്  ഹനഫി ഗ്രന്ഥമായ ഹിദായയില്‍ വന്നിരിക്കുന്നു !  ഈ വിവാഹത്തിന്‍റെ സന്ദര്‍ഭത്തില്‍ മഹ്റിന്‍റെ കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‍റെ പകുതി നല്‍കുകയും ചെയ്യുക. നല്ലനിലയില്‍ നിങ്ങള്‍ അവരെ വിട്ടയയ്ക്കുകയും ചെയ്യുകയെന്നതിന്‍റെ ആശയം അവരെ അന്യായമായി തടഞ്ഞു വെക്കരുത് എന്നാണ്. അവര്‍ക്ക് നല്‍കേണ്ട സാമ്പത്തിക സാധന സാമഗ്രികള്‍ നല്‍കുക. മോശം വാക്കുകളൊന്നും പറയാതിരിക്കുക. 

വിവരണവും വ്യാഖ്യാനവും
കഴിഞ്ഞ ആയത്തുകളില്‍ റസൂലുല്ലാഹി ? യുടെ ഏതാനം വിശിഷ്ട ഗുണങ്ങളാണ് വിവരിക്കപ്പെട്ടത്. അടുത്ത ആയത്തുകള്‍ മുതല്‍ വൈവാഹിക വിഷയത്തില്‍ റസൂലുല്ലാഹി ? ക്ക് നല്‍കപ്പെട്ട പ്രത്യേകതകള്‍ വിവരിക്കുന്നതാണ്. അതിന് മുമ്പ് ആമുഖമെന്നോണം എല്ലാ മുസ്ലിംകള്‍ക്കും ബാധകമായ  വിവാഹ മോചനത്തിന്‍റെ ഒരു നിയമം ഈ ആയത്തില്‍ വിവരിച്ചിരിക്കുന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങളാണ്. ഇതില്‍ വിവരിച്ചിരിക്കുന്നത്. 
ഒന്നാമത്തെ നിയമം : ആരെങ്കിലും ഒരു സ്ത്രീയെ വിവാഹം കഴിച്ച ശേഷം വീടു കൂടുന്നതിന് മുമ്പ് തന്നെ എന്തെങ്കിലും കാരണത്താല്‍ വിവാഹ മോചനം നടത്തേണ്ടി വന്നാല്‍ വിവാഹ മോചിതയുടെ മേല്‍ യാതൊരു ഇദ്ദയും നിര്‍ബന്ധമില്ല. അവര്‍ക്ക് ഉടനടി അടുത്ത വിവാഹം കഴിക്കാവുന്നതാണ്. ഈ ആയത്തിലെ സ്പര്‍ശനം എന്നത് കൊണ്ടുള്ള വിവക്ഷ സംസര്‍ഗമോ, ഒറ്റയ്ക്ക് തനിച്ചാകലോ ആണെന്ന് രണ്ടഭിപ്രായമുണ്ട്.
 രണ്ടാമത്തെ നിയമം: വിവാഹ മോചിതയോട് മാന്യതയും സല്‍സ്വഭാവവും പുലര്‍ത്തുകയും അല്‍പ്പം സാധന സാമഗ്രികള്‍ കൊടുത്ത് യാത്രയയക്കുകയും ചെയ്യേണ്ടതാണ്. എല്ലാ വിവാഹ മോചിതക്കും സാധനങ്ങള്‍ കൊടുക്കുന്നത് സുന്നത്താണെങ്കിലും ചില രൂപങ്ങളില്‍ നിര്‍ബന്ധമാണ്. അല്‍ബഖറ 236 -ാം ആയത്തില്‍ ഇത് വിവരിച്ചിട്ടുണ്ട്. മതാഅ് .... (സാധന സാമഗ്രികള്‍) കൊണ്ടുള്ള വിവക്ഷ പ്രയോജനകരമായ എല്ലാ വസ്തുക്കളുമാണ്. അതില്‍ സ്ത്രീയുടെ മഹര്‍ പോലുള്ള ബാധ്യതകളും ഉള്‍പ്പെടുന്നതാണ്. ഇതുവരെ മഹര്‍ നല്‍കിയിട്ടില്ലെങ്കില്‍ ത്വലാഖിന്‍റെ സമയത്ത് സന്തുഷ്ട മനസ്സോടെ നല്‍കേണ്ടതാണ്. അവര്‍ക്ക് വസ്ത്രം നല്‍കല്‍ പോലുള്ള നിര്‍ബന്ധമല്ലാത്ത കടമകളും ഇതില്‍ പെടുന്നതാണ്. ഇത് നിര്‍വ്വഹിക്കുന്നത് പുണ്യകര്‍മ്മമാണ്. (മബ്സൂത്വ് , മുഹീത്വ്) ചുരുക്കത്തില്‍ സാധന-സാമഗ്രികള്‍ നല്‍കുകയെന്നുള്ള കല്‍പ്പന പൊതുവായിയുള്ളതാണ്. നിര്‍ബന്ധമായതും അല്ലാത്തതും അതില്‍ പെടുന്നതാണ്. (റൂഹുല്‍ മആനി) ഇമാമുല്‍ ഹദീസ് അബ്ദി ബ്നു ഹുമൈദ് (റ) നിവേദനം: ഹസന്‍ (റ) പ്രസ്താവിച്ചു : സംസര്‍ഗം നടത്തിയതും നടത്താത്തതും മഹര്‍ നിശ്ചയിച്ചതും നിശ്ചയിക്കാത്തതുമായ എല്ലാ വിവാഹ മോചിതര്‍ക്കും സാധന സാമഗ്രികള്‍ നല്‍കേണ്ടതാണ്.(റൂഹുല്‍ മആനി) 
സാധന സാമഗ്രികളുടെ വിശദീകരണം. അല്ലാമാ കാസാനി (റ) കുറിക്കുന്നു : വിവാഹ മോചിതയ്ക്ക് നല്‍കുന്ന വസ്ത്രം കൊണ്ടുള്ള ഉദ്ദേശം അവര്‍ വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങളാണ്. ചുരിദാര്‍ സെറ്റും ശരീരം മുഴുവനും മറക്കുന്ന വലിയൊരു പുതപ്പും അതില്‍ പെടുന്നതാണ്. (ബദായിഅ്) വസ്ത്രം ഏറ്റവും കൂടിയതും, കുറഞ്ഞതും, മധ്യനിലയിലുമുള്ളതുമുണ്ട്. അത് കൊണ്ട് ഫുഖഹാഅ് അതിനെ കുറിച്ച് പറയുന്നു: ഭാര്യയും ഭര്‍ത്താവും ഇരുവരും സമ്പന്ന കുടുംബത്തില്‍ പെട്ടവരാണെങ്കില്‍ ഉയര്‍ന്ന തരം വസ്ത്രം നല്‍കേണ്ടതാണ്. താഴ്ന്ന നിലയിലുള്ളവരാണെങ്കില്‍ താഴ്ന്ന വസ്ത്രവും ഒരാള്‍ സാധുവും മറ്റെയാള്‍ സമ്പന്നനുമായിരുന്നാല്‍ മധ്യനിലയിലുള്ളതും കൊടുക്കേണ്ടതാണ്. (അല്‍ ഖിസാഫ് ഫിന്നഫഖാത്ത്) 
ഇസ്ലാമിലെ അതുല്യമായ സഹകരണ അധ്യാപനം: ലോകത്ത് കടമകള്‍ നിര്‍വ്വഹിക്കുകയെന്നത് ബന്ധുമിത്രങ്ങളിലും കൂടിപ്പോയാല്‍ പൊതുജനങ്ങളിലും മാത്രം പരിമിതമാണ്. മനുഷ്യര്‍ ഇവരോടെല്ലാം സല്‍സ്വഭാവ സഹകരണങ്ങളോടെ വര്‍ത്തിക്കുന്നതാണ്. എന്നാല്‍ ഇസ്ലാം എതിര്‍പ്പും അകല്‍ച്ചയും ഉള്ളവരോടുള്ള കടമകള്‍ പഠിപ്പിക്കുകയും അവരോടുള്ള മര്യാദ രീതികള്‍ ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു. ഇക്കാലഘട്ടത്തില്‍ മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി ലോകത്ത് ധാരാളം പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളുമുണ്ട്. അവകള്‍ക്കെല്ലാം നിരവധി കര്‍മ്മ പദ്ധതികളും നിയമ രീതികളുമുണ്ട്. അവയുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിന് ലക്ഷക്കണക്കിന് രൂപ ചിലവഴിക്കപ്പെടുകയും ചെയ്യുന്നു. പക്ഷേ ഒന്നാമതായി അവയിലെല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങളുടെ അതിപ്രസരമാണ്. ദുരിത ബാധിതര്‍ക്ക് ചെറിയ സഹായം നല്‍കപ്പെട്ടാല്‍ തന്നെ അതില്‍ രാഷ്ട്രീയ ലക്ഷ്യം കടന്ന് കൂടുന്നു. ഇനി സാങ്കല്‍പ്പികമായി ഈ പ്രസ്ഥാനങ്ങള്‍ ശരിയായ നിലയില്‍ ജനസേവനം നിര്‍വ്വഹിച്ചാല്‍ തന്നെ പ്രളയം, പകര്‍ച്ചവ്യാധി പോലുള്ള ഏതെങ്കിലും പൊതു ദുരന്തങ്ങള്‍ സംഭവിക്കുന്ന സ്ഥലങ്ങളില്‍ മാത്രമെ സഹായം എത്തുകയുള്ളൂ. ദുഃഖ ദുരിതങ്ങള്‍ പേറുന്ന ഒറ്റപ്പെട്ടവരെ ആരും അറിയുകയോ സഹായിക്കുകയോ ചെയ്യുന്നതല്ല. എന്നാല്‍ ഇസ്ലാമിക ശരീഅത്തിന്‍റെ തന്ത്രജ്ഞത നിറഞ്ഞ അധ്യാപനം നോക്കുക. വിവാഹ മോചനമെന്നത് പരസ്പരം അകല്‍ച്ചയുടെയും അതൃപ്തിയുടെയും പേരില്‍ ഉണ്ടാകുന്നതാണ്. അങ്ങേയറ്റം ഐക്യത്തോടെയും സ്നേഹത്തോടെയും ആരംഭിച്ച ബന്ധം നേരെ എതിര്‍ ദിശയിലേക്ക് സഞ്ചരിച്ച് പരസ്പരം വെറുപ്പും ശത്രുതയും പ്രതികാര ദാഹവുമായി മാറുന്ന ഒരു സാഹചര്യവുമാണിത്. എന്നാല്‍ പരിശുദ്ധ ഖുര്‍ആനിലെ ഈ ആയത്തും ഇത് പോലുള്ള നിരവധി വചനങ്ങളും ശ്രദ്ധിക്കുക: ത്വലാഖ് പോലെയുള്ള സന്ദര്‍ഭങ്ങളില്‍ പോലും സല്‍സ്വഭാവവും സുന്ദര വര്‍ത്തനവും മുറുകെ പിടിക്കാന്‍ ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. അതെ, സല്‍സ്വഭാവവും സഹകരണവും പരിപൂര്‍ണ്ണമായി പരീക്ഷിക്കപ്പെടുന്ന ഒരു സന്ദര്‍ഭമാണിത്. ബുദ്ധിമുട്ടിച്ചവരെ ബുദ്ധിമുട്ടിക്കുകയും അവസാനം വിട്ടുപിരിയാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്ത ആളുകളെ അങ്ങേയറ്റം നിന്ദിച്ച് പുറത്താക്കാനും കഴിയുന്നത്ര പ്രതികാരം ചെയ്യാനും മനസ്സ് പ്രേരിപ്പിക്കുന്ന ഒരു സന്ദര്‍ഭമാണിത്. പക്ഷേ, പരിശുദ്ധ ഖുര്‍ആന്‍ ഒന്നാമതായി, ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീകളോട് ഇദ്ദ ഇരിക്കണമെന്നും അത് ഭര്‍ത്താവിന്‍റെ വീട്ടിലാകണമെന്നും നിര്‍ദ്ദേശിച്ചു. ത്വലാഖ് ചൊല്ലുന്നവരോട് ഈ കാലയളവില്‍ സ്ത്രീകളെ വീട്ടില്‍ നിന്നും പുറത്താക്കരുതെന്നും സ്ത്രീകളോട് പുറത്ത് പോകരുതെന്നും കല്‍പ്പിച്ചു. രണ്ടാമതായി, ത്വലാഖ് ചൊല്ലിക്കഴിഞ്ഞാല്‍ ഇദ്ദയുടെ കാലഘട്ടത്തിലും ചിലവുകള്‍ അതേപടി തുടരണമെന്ന് ഭര്‍ത്താക്കന്മാരോട് നിര്‍ദ്ദേശിച്ചു. മൂന്നാമതായി, ഇദ്ദകാലഘട്ടം കഴിഞ്ഞാലും സ്ത്രീയെ യാത്ര അയക്കുമ്പോള്‍ മതാഅ് അതായത് സുഖവസ്തുക്കള്‍ നല്‍കി യാത്ര അയക്കണമെന്ന് നിര്‍ദ്ദേശിച്ചു. വിവാഹത്തിന്‍റെ കര്‍മ്മം മാത്രം നടക്കുകയും വീട് കൂടലോ, സംസര്‍ഗ്ഗമോ നടക്കാതിരിക്കുകയും ചെയ്ത സ്ത്രീകളെ മാത്രം ഇദ്ദയില്‍ നിന്നും ഒഴിവാക്കി. പക്ഷേ, അവര്‍ക്കും ഇതര സ്ത്രീകളേക്കാള്‍ സുഖവസ്തുക്കള്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. നാലാമതായി, അവരെ യാത്ര അയക്കുമ്പോള്‍ നല്ലനിലയില്‍ യാത്ര അയക്കണമെന്ന് കൂടി കല്‍പ്പിക്കുന്നു. അതായത് അത്തരം സന്ദര്‍ഭങ്ങളില്‍ കടുത്ത വാചകങ്ങളോ, ശൈലികളോ, ആക്ഷേപാധിക്ഷേപങ്ങളോ സ്വീകരിക്കാന്‍ പാടില്ല. അതെ, പരസ്പരം എതിര്‍പ്പിന്‍റെ സന്ദര്‍ഭത്തില്‍ എതിരാളുകളുടെ അവകാശങ്ങളെ ആത്മ നിയന്ത്രണമുള്ളവര്‍ക്ക് മാത്രമേ നിര്‍വ്വഹിക്കാന്‍ സാധിക്കുകയുള്ളൂ. ഇസ്ലാമിന്‍റെ സര്‍വ്വ അദ്ധ്യാപനങ്ങളിലും ഈ കാര്യം പരിഗണിക്കപ്പെട്ടിരിക്കുന്നു. 


*********************************************************************************

മആരിഫുല്‍ ഹദീസ്


ഹജ്ജിന്‍റെ പ്രധാന കര്‍മ്മങ്ങള്‍

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


ഹജ്ജത്തുൽ വദാഉമായി ബന്ധപ്പെട്ട ഹദീസുകളിൽ ഹജ്ജിന്റെ കർമ്മങ്ങൾ ഏതാണ്ട് എല്ലാം തന്നെ സംഭവ രൂപത്തിൽ വന്നിട്ടുണ്ട്. ഇവിടെ അതിന്റെ പ്രധാന കർമ്മങ്ങളെക്കുറിച്ചുള്ള നബവീ നിർദ്ദേശങ്ങൾ പ്രത്യേകം പ്രത്യേകം കൊടുക്കുകയാണ്. 

മക്കാമുകർമയിലെ പ്രവേശനവും പ്രഥമ ത്വവാഫും

മക്കാമുകർറമയിൽ കഅ്ബാ ശരീഫ നിലകൊള്ളുന്നതിനാൽ പ്രത്യേക ആദരവ് നൽകപ്പെട്ടിരിക്കുന്നു. മക്ക അല്ലാഹുവിന്റെ ആദരണീയ നാടും ഹജ്ജിന്റെ കേന്ദ്ര സ്ഥാനവുമാണ്. അതുകൊണ്ട് അവിടേക്കുള്ള പ്രവേശനം പ്രത്യേക ശ്രദ്ധയോടെയും ആദരവോടെയും ആയിരിക്കണം. അവിടെ പ്രവേശിച്ച് കഴിഞ്ഞാൽ കഅ്ബാ ശരീഫയെ ത്വവാഫ് ചെയ്യുക എന്നതാണ് പ്രഥമ കർമ്മം. കഅ്ബാ ശരീഫയുടെ സർവ്വ ഭാഗങ്ങളും ആദരണീയമാണെങ്കിലും അല്ലാഹുവുമായും സ്വർഗ്ഗവുമായും പ്രത്യേക ബന്ധമുള്ള അനുഗ്രഹീത ശിലയായ ഹജ്‌റുൽ അസ്‌വദ് നിലകൊള്ളുന്ന സ്ഥലം എന്ന നിലയിൽ അതിന്റെ മൂലയിൽ നിന്നുമാണ് ത്വവാഫ് ആരംഭിക്കേണ്ടത്. അതിനോട് സ്‌നേഹ മര്യാദകൾ പുലർത്തുകയും കഴിയുന്നത് പോലെ ചുംബിച്ചുകൊണ്ടും ത്വവാഫ് ആരംഭിക്കുക എന്നത് റസൂലുല്ലാഹി (സ)യുടെയും സഹാബാ മഹത്തുക്കളുടെയും പതിവായിരുന്നു. 
26. നാഫിഅ് (റ) വിവരിക്കുന്നു: ഇബ്‌നു ഉമർ (റ) മക്കയിലേക്ക് വരുമ്പോൾ അവിടെ പ്രവേശിക്കുന്നതിന് മുമ്പായി അതിനടുത്തുള്ള നാടായ ദീതുവയിൽ രാത്രി താമസിച്ചിരുന്നു. പ്രഭാതത്തിൽ കുളിക്കുകയും നമസ്‌കരിക്കുകയും ചെയ്ത ശേഷം പകൽ സമയത്ത് മക്കാമുകർമയിൽ പ്രവേശിക്കുമായിരുന്നു. അവിടെ നിന്നും മടങ്ങുമ്പോഴും ദീതുവയിൽ രാത്രി താമസിച്ച് പ്രഭാതത്തിൽ യാത്രയാവുകയും ഇതായിരുന്നു റസൂലുല്ലാഹി (സ)യുടെ പതിവെന്ന് പറയുകയും ചെയ്തിരുന്നു. (ബുഖാരി, മുസ്‌ലിം) 
27. ജാബിർ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) മക്കയിലെത്തിയപ്പോൾ ആദ്യമായി ഹജ്‌റുൽ അസ്‌വദിന് അരികിലേക്ക് വരുകയും അതിനെ അഭിമുഖീകരിച്ച് ഇസ്തിലാം നടത്തുകയും ചെയ്തു. തുടർന്ന് വലത് ഭാഗത്തേക്ക് നടന്നു. ആദ്യത്തെ മൂന്ന് ചുറ്റലുകളിൽ റംല് നടത്തം നടക്കുകയും ശേഷിച്ച ഏഴ് ചുറ്റലുകൾ സാധാരണ പോലെ നടക്കുകയും ചെയ്തു. (മുസ്‌ലിം)
വിവരണം: ഓരോ ത്വവാഫും ഹജ്‌റുൽ അസ്‌വദിനെ ഇസ്തിലാം ചെയ്തുകൊണ്ടാണ് ആരംഭിക്കേണ്ടത്. ചുംബിക്കുക അല്ലെങ്കിൽ കൈകൊണ്ട് തടകിയോ, അവിടേക്ക് ആംഗ്യം കാണിച്ചോ കൈയ്യിനെ ചുംബിക്കുക എന്നതാണ് ഇസ്തിലാം കൊണ്ടുള്ള ഉദ്ദേശം. ഇപ്രകാരം ഇസ്തിലാം ചെയ്തുകൊണ്ടാണ് ത്വവാഫ് ആരംഭിക്കേണ്ടത്. ഓരോ ത്വവാഫിലും ഹജ്‌റുൽ അസ്‌വദിനെ നാല് പ്രാവശ്യം ചുറ്റുകയും വലയം വെക്കുകയും ചെയ്യേണ്ടതാണ്. 
റംല് എന്നാൽ ശക്തി പ്രകടിപ്പിക്കുന്ന കുലുങ്ങിക്കൊണ്ടുള്ള ഒരു പ്രത്യേകതരം നടത്തമാണ്. ഹിജ്‌രി ഏഴാം വർഷം റസൂലുല്ലാഹി (സ)യും സഹാബത്തും ഉംറയ്ക്ക് വേണ്ടി മക്കയിൽ വന്നപ്പോൾ മക്കക്കാരായ നിഷേധികൾ പരിഹാസ രൂപേണെ പരസ്പരം പറഞ്ഞു: യസ്‌രിബെന്ന് പേരുള്ള മദീനയിലെ കാലാവസ്ഥയും പനിയും മറ്റ് രോഗങ്ങളും ഇവരെ ക്ഷീണിപ്പിച്ചിട്ടുണ്ട്! റസൂലുല്ലാഹി (സ) ഇത് കേട്ടപ്പോൾ ത്വവാഫിന്റെ ആദ്യത്തെ മൂന്ന് ചുറ്റലുകളിൽ റംല് നടത്തം നടന്ന് ശക്തിയും ആരോഗ്യവും പ്രകടിപ്പിക്കാൻ നിർദ്ദേശിക്കുകയും സഹാബികൾ അപ്രകാരം പ്രവർത്തിക്കുകയും ചെയ്തു. അല്ലാഹുവിന് ആ സമയത്തുള്ള അവരുടെ ഈ പ്രവർത്തനം ഇഷ്ടപ്പെടുകയും ഇതിനെ ശാശ്വത സുന്നത്തായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് ഹജ്ജോ ഉംറയോ ചെയ്യുന്ന ഓരോ വ്യക്തികളും പ്രഥമ ത്വവാഫ് ചെയ്യുമ്പോൾ ആദ്യത്തെ മൂന്ന് ചുറ്റലുകൾ ഇപ്രകാരം കുലുങ്ങി നടക്കേണ്ടതാണ്. ശേഷിച്ച നാല് ചുറ്റലുകൾ സാധാരണ വേഗതയിൽ നടക്കേണ്ടതാണ്.       
28. അബൂഹുറയ്‌റ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഹജ്ജിന് വന്നപ്പോൾ മക്കയിൽ പ്രവേശിച്ച ശേഷം ആദ്യമായി ഹജ്‌റുൽ അസ്‌വദിന്റെ അരികിലേക്ക് വന്ന് അതിനെ ചുംബിച്ചു. തുടർന്ന് ത്വവാഫ് നിർവ്വഹിച്ചു. ശേഷം കഅ്ബാ ശരീഫയെ കാണാൻ കഴിയുന്ന നിലയിൽ സഫാ മലയുടെ മുകളിൽ കയറി. ദുആയിൽ കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തുകയും ദീർഘനേരം ദിക്ർ ദുആകളിൽ മുഴുകുകയും ചെയ്തു. (അബൂദാവൂദ്)
29. ഇബ്‌നു അബ്ബാസ് (റ) വിവരിക്കുന്നു: ഹജ്ജത്തുൽ വദാഇൽ റസൂലുല്ലാഹി (സ) ഒട്ടകത്തിൽ യാത്ര ചെയ്തുകൊണ്ട് കഅ്ബയെ ത്വവാഫ് ചെയ്തു. റസൂലുല്ലാഹി (സ)യുടെ കൈയ്യിൽ ഒരു കമ്പുണ്ടായിരുന്നു. അതുകൊണ്ട് ഹജ്‌റുൽ അസ്‌വദിനെ സ്പർശിച്ച് ചുംബിച്ചിരുന്നു. (ബുഖാരി, മുസ്‌ലിം) 
വിവരണം: റസൂലുല്ലാഹി (സ) നടന്നായിരുന്നു ത്വവാഫ് ചെയ്തിരുന്നതെന്ന് ആദ്യത്തെ ഹദീസുകളിൽ പറയപ്പെടുകയുണ്ടായി. എന്നാൽ അവസാനത്തെ ഹദീസിൽ ഒട്ടകത്തിൽ യാത്ര ചെയ്തുകൊണ്ടാണ് ത്വവാഫ് ചെയ്തിരിക്കുന്നതെന്ന് വന്നിരിക്കുന്നു. ഇവ രണ്ടിനുമിടയിൽ വൈരുദ്ധ്യമൊന്നുമില്ല. കാരണം റസൂലുല്ലാഹി (സ) ഹജ്ജത്തുൽ വദാഇൽ മക്കയിൽ എത്തിയ ശേഷം ചെയ്ത പ്രഥമ ത്വവാഫ് നടന്നുകൊണ്ടായിരുന്നു. ശേഷം ദുൽ ഹജ്ജ് പത്തിന് മിനായിൽ നിന്നും വന്ന് നിർവ്വഹിച്ച ത്വവാഫ് ഒട്ടകത്തിലായിരുന്നു. ജനങ്ങൾക്ക് സംശയ നിവാരണങ്ങൾക്കുള്ള സൗകര്യത്തിന് വേണ്ടി കൂടിയാണ് ഇപ്രകാരം ചെയ്തത്. തദവസരം റസൂലുല്ലാഹി (സ)യുടെ ഒട്ടകം അനുഗ്രഹീത മിമ്പർ പോലെയായിരുന്നു. ഇത്തരം പ്രത്യേക അവസ്ഥകളിൽ വാഹനത്തിൽ ഇരുന്നും ത്വവാഫ് ചെയ്യാമെന്ന് ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ കൂടിയായിരിക്കാം അപ്രകാരം ചെയ്തത്. 
30. ഉമ്മുസലമ (റ) വിവരിക്കുന്നു: എനിയ്ക്ക് രോഗത്തിന്റെ പ്രയാസമുണ്ട്, ഞാൻ എങ്ങനെയാണ് ത്വവാഫ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ റസൂലുല്ലാഹി (സ) അരുളി: വാഹനത്തിൽ ഇരുന്ന് ജനങ്ങളുടെ പിന്നിലൂടെ ത്വവാഫ് ചെയ്യുക. അങ്ങനെ ഞാൻ ത്വവാഫ് ചെയ്തു. തദവസരം റസൂലുല്ലാഹി (സ) കഅ്ബാ ശരീഫയുടെ അരികിൽ ത്വൂർ സൂറത്ത് പാരായണം ചെയ്തുകൊണ്ട് നമസ്‌കരിക്കുകയായിരുന്നു. 
31. ആഇശ (റ) വിവരിക്കുന്നു: ഞങ്ങൾ ഹജ്ജത്തുൽ വദാഇന്റെ യാത്രയിൽ റസൂലുല്ലാഹി (സ)യോടൊപ്പം മദീനയിൽ നിന്നും യാത്രയായി. ഞങ്ങളുടെ നാവുകളിൽ ഹജ്ജിനെപ്പറ്റി മാത്രമുള്ള സ്മരണയായിരുന്നു. അങ്ങനെ ഞങ്ങൾ മക്കയുടെ തൊട്ടടുത്തുള്ള സരിഫ് എന്ന സ്ഥലത്തെത്തിയപ്പോൾ എനിയ്ക്ക് സ്ത്രീകൾക്ക് ഓരോ മാസവും ഉണ്ടാകാറുള്ള ദിനങ്ങൾ ആരംഭിച്ചു. തദവസരം റസൂലുല്ലാഹി (സ) എന്റെ കൂടാരത്തിലേക്ക് വന്നപ്പോൾ ഞാൻ കരഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടു. റസൂലുല്ലാഹി (സ) ചോദിച്ചു: നിങ്ങൾക്ക് ആർത്തവ ദിനങ്ങൾ ആരംഭിച്ചുവെന്ന് തോന്നുന്നല്ലോ? ഞാൻ പറഞ്ഞു: അതെ. റസൂലുല്ലാഹി (സ) അരുളി: അതിന് കരയാൻ എന്തിരിക്കുന്നു. അല്ലാഹു ആദം നബി (അ)യുടെ പെൺമക്കൾക്ക് അതായത് സർവ്വ സ്ത്രീകൾക്കും നിർബന്ധമാക്കിയ ഒരു കാര്യമാണ്. ഹാജിമാർ ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങൾ ചെയ്തുകൊള്ളുക. എന്നാൽ നിങ്ങൾ ഇതിൽ നിന്നും ശുദ്ധിയാകുന്നതുവരെ കഅ്ബാ ശരീഫയെ ത്വവാഫ് ചെയ്യരുത്. (ബുഖാരി, മുസ്‌ലിം) 
32. ഇബ്‌നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: കഅ്ബാ ശരീഫയെ ത്വവാഫ് ചെയ്യുന്നത് നമസ്‌കാരം പോലെയുള്ള ഒരു ആരാധനയാണ്. ത്വവാഫിനിടയിൽ സംസാരിക്കാൻ അനുമതിയുണ്ട് എന്ന ഒരു വ്യത്യാസം മാത്രമേയുള്ളൂ. ആകയാൽ നിങ്ങൾ ആരെങ്കിലും ത്വവാഫിന്റെ അവസ്ഥയിൽ ആരോടെങ്കിലും സംസാരിക്കുന്നെങ്കിൽ നന്മ മാത്രം പറഞ്ഞുകൊള്ളട്ടെ. അനാവശ്യവും അനുവദനീയവുമല്ലാത്തതായ സംസാരങ്ങൾ സംസാരിക്കാതിരിക്കട്ടെ. (തിർമിദി, നസാഇ, ദാരിമി)
33. ഇബ്‌നു ഉമർ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഹജ്‌റുൽ അസ്‌വദിലും റുക്‌നി യമാനിയിലും കൈകൊണ്ട് തടകുന്നത് പാപങ്ങൾക്ക് പരിഹാരമാണ്. തുടർന്ന് അരുളി: ആരെങ്കിലും അല്ലാഹുവിന്റെ ഈ ഭവനം ഏഴ് പ്രാവശ്യം ത്വവാഫ് ചെയ്യുകയും നിയമ മര്യാദകൾ സൂക്ഷിച്ചും ശ്രദ്ധിച്ചും അത് നിർവ്വഹിക്കുകയും ചെയ്താൽ അത് ഒരു അടിമയെ സ്വതന്ത്രമാക്കുന്നതിന് തുല്യമാണ്. റസൂലുല്ലാഹി (സ) വീണ്ടും അരുളി: ഒരു ദാസൻ ത്വവാഫ് ചെയ്തുകൊണ്ട് ഒരു പാദം വെക്കുകയും മറ്റൊരു പാദം ഉയർത്തുകയും ചെയ്യുമ്പോൾ ഓരോ ചുവടിനും പകരം അല്ലാഹു ഒരു പാപം പൊറുക്കുന്നതും അവനുവേണ്ടി ഒരു നന്മ രേഖപ്പെടുത്തുന്നതുമാണ്. (തിർമിദി) 
വിവരണം: ഈ ഹദീസിലെ ഉസ്ബൂഅൻ എന്നതിന് ഏഴ് പ്രാവശ്യം ത്വവാഫ് ചെയ്യുക എന്നാണ് ആശയം പറഞ്ഞതെങ്കിലും വ്യാഖ്യാതാക്കൾ എഴുതുന്നു: ഇതിന് മൂന്ന് ആശയങ്ങൾക്ക് സാധ്യതയുണ്ട്. 1. ഏഴ് പ്രാവശ്യം കഅ്ബാ ശരീഫയെ വലയം വെക്കുക. ഇതിലൂടെ ഒരു ത്വവാഫ് പൂർത്തിയാകുന്നതാണ്. 2. ഇപ്രകാരം ഏഴ് ത്വവാഫുകൾ ചെയ്യുക. അതായത് 49 പ്രാവശ്യം വലയം വെക്കുക. 3. തുടർച്ചയായി ഏഴ് ദിവസം ത്വവാഫ് ചെയ്യുക. ഇതിൽ ഏറ്റവും പ്രബലമായ അഭിപ്രായം ആദ്യത്തേതാണ്. 


ഹജ്‌റുൽ അസ്‌വദ്
34. ഇബ്‌നു അബ്ബാസ് (റ) നിവേദനം. റസൂലുല്ലാഹി (സ) ഹജ്‌റുൽ അസ്‌വദിനെക്കുറിച്ച് അരുളി: അല്ലാഹുവിൽ സത്യം, ഖിയാമത്ത് ദിനം അല്ലാഹു അതിനെ പുതുജീവൻ നൽകി കൊണ്ടുവരുന്നതാണ്. അതിന് കാണുന്ന കണ്ണും സംസാരിക്കുന്ന നാവും ഉണ്ടായിരിക്കും. അതിനെ ചുംബിച്ചവരുടെ വിഷയത്തിൽ സത്യസന്ധമായ നിലയിൽ അത് സാക്ഷ്യം രേഖപ്പെടുത്തുന്നതാണ്. (തിർമിദി, ഇബ്‌നുമാജ, ദാരിമി)
വിവരണം: ഹജ്‌റുൽ അസ്‌വദ് കാഴ്ചയിൽ ഒരു കല്ലിന്റെ കഷണമാണ്. എന്നാൽ അല്ലാഹു അതിൽ പ്രത്യേകതരം ആത്മീയത നിക്ഷേപിച്ചിട്ടുണ്ട്. അല്ലാഹുവിനോട് സ്‌നേഹാദരവുകൾ പുലർത്തിക്കൊണ്ട് ഹജ്‌റുൽ അസ്‌വദിനെ നേരിട്ടോ, അല്ലാതെയോ ചുംബിക്കുന്ന ഓരോ വ്യക്തികളെയും അത് തിരിച്ചറിയുന്നതാണ്. ഖിയാമത്ത് ദിനം അല്ലാഹു അതിന് കാഴ്ചയും സംസാര ശേഷിയും നൽകപ്പെട്ട നിലയിൽ യാത്ര അയക്കുന്നതും അല്ലാഹുവിന്റെ കൽപ്പന പ്രകാരം സ്‌നേഹാദരവുകളോടെ അതിനെ ചുംബിച്ചതിനെക്കുറിച്ച് അത് സാക്ഷ്യം രേഖപ്പെടുത്തുന്നതുമാണ്. 
35. ആബിസ് ഇബ്‌നു റബീഅ താബിഇ (റ) വിവരിക്കുന്നു: ഉമറുൽ ഫാറൂഖ് (റ) പറയുന്നു: ഹജ്‌റുൽ അസ്‌വദിനെ ചുംബിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്. തദവസരം അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായി: നീ ഒരു കല്ലാണ്. അതായത്, നിനക്ക് ദൈവികമായ ഒരു വിശേഷണവുമില്ല. ആർക്കെങ്കിലും ഉപകാരമോ, ഉപദ്രവമോ നീ ചെയ്യുന്നതല്ല. റസൂലുല്ലാഹി (സ) നിന്നെ ചുംബിക്കുന്നതായി ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ നിന്നെ ചുംബിക്കുകയില്ലായിരുന്നു. (ബുഖാരി, മുസ്‌ലിം) 
വിവരണം: ഉമറുൽ ഫാറൂഖ് (റ) ഈ കാര്യം ജനങ്ങൾക്ക് മുമ്പാകെ പരസ്യമായി പ്രഖ്യാപിച്ചത് സംസ്‌കരണ വിജ്ഞാനങ്ങൾ ലഭിക്കാത്ത പുതുമുസ്‌ലിംകൾ ഉമർ (റ)ന്റെയും ഇതര മഹാന്മാരുടെയും ഹജ്‌റുൽ അസ്‌വദിന്റെ ചുംബനം കണ്ട് അതിന് എന്തെങ്കിലും ദൈവിക ശക്തിയോ, വിശേഷണമോ, ഉപകാര ഉപദ്രവങ്ങൾക്കുള്ള ശേഷിയോ ഉണ്ടെന്ന് തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടിയാണ്. മറിച്ച് ഈ ചുംബനം റസൂലുല്ലാഹി (സ)യെ പിൻപറ്റിക്കൊണ്ടുള്ളത് മാത്രമാണ്. ഉമറുൽ ഫാറൂഖ് (റ) ഈ വചനത്തിലൂടെ അടിസ്ഥാനപരമായ ഒരു കാര്യം പഠിപ്പിക്കുന്നു: ഏതെങ്കിലും വസ്തുക്കളെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും അല്ലാഹുവിന്റെയും ദൂതന്റെയും കൽപ്പന പ്രകാരമാണെങ്കിൽ അത് സത്യമാണ്. എന്നാൽ ഏതെങ്കിലും വസ്തുക്കളെ ഉപകാര ഉപദ്രവങ്ങളുടെ ഉടമയായിക്കണ്ട് ആദരിക്കുകയാണെങ്കിൽ അത് ബഹുദൈവരാധനയുടെ ഒരു ഭാഗമാണ്. അതിന് ഇസ്‌ലാമിൽ യാതൊരു അനുവാദവുമില്ല. 
ത്വവാഫിലെ ദിക്ർ-ദുആകൾ
36. അബ്ദുല്ലാഹിബ്‌നു സാഇബ് (റ) നിവേദനം. റസൂലുല്ലാഹി (സ) ത്വവാഫിന്റെ സന്ദർഭത്തിൽ റുക്‌നി യമാനിയ്ക്കും ഹജ്‌റുൽ അസ്‌വദിനും ഇടയിൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങൾക്ക് നന്മയും പരലോകത്ത് നന്മയും നൽകേണേ. നരക ശിക്ഷയെത്തൊട്ടും ഞങ്ങളെ കാത്ത് രക്ഷിക്കണേ. (അബൂദാവൂദ്)
37. അബൂഹുറയ്‌റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: റുക്‌നി യമാനിയിൽ എഴുപതിനായിരം മലക്കുകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതിനരികിൽ ഇപ്രകാരം പ്രാർത്ഥിക്കുന്നവർക്ക് അവർ ആമീൻ (സ്വീകരിക്കണേ) എന്ന് പറയുന്നതാണ്: അല്ലാഹുവേ, ഇഹത്തിലും പരത്തിലും പൊരുത്തവും സൗഖ്യവും ഞങ്ങൾ നിന്നോട് ചോദിക്കുന്നു. രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങൾക്ക് നന്മയും പരലോകത്ത് നന്മയും നൽകേണേ. നരക ശിക്ഷയെത്തൊട്ടും ഞങ്ങളെ കാത്ത് രക്ഷിക്കണേ! (ഇബ്‌നുമാജ)
അറഫയുടെ മഹത്വം
ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ദുൽ ഹജ്ജ് ഒമ്പതിനുള്ള അറഫയിലെ നിറുത്തമാണ്. അറഫയിൽ ഒരു നിമിശമെങ്കിലും ഹാജരായവർക്ക് അറഫ ലഭിക്കുന്നതാണ്. എന്നാൽ ആരെങ്കിലും അറഫയുടെ പകലിലോ, തുടർന്നുള്ള രാത്രിയിലോ ഏതെങ്കിലും സമയത്ത് അറഫയിൽ എത്തിയില്ലെങ്കിൽ അവന്റെ ഹജ്ജ് നഷ്ടമാകുന്നതാണ്. കാരണം ഇതും ത്വവാഫും സഅ്‌യും ജംറാത്തിലെ ഏറും ഹജ്ജിന്റെ ഫർളുകളാണ്. ഇതിൽ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാൽ അതിന് പരിഹാരമൊന്നുമില്ല. ഹജ്ജ് തന്നെ നഷ്ടപ്പെടുന്നതാണ്. 
38. അബ്ദുർറഹ്മാൻ ഇബ്‌നു യഅ്മുൽ ദുഅലി നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഹജ്ജിന്റെ അതിപ്രധാനമായ ഘടകം അറഫ നിറുത്തമാണ്. ദുൽഹജ്ജ് ഒമ്പത് മധ്യാഹ്നത്തിന് ശേഷം പത്തിന്റെ സുപ്രഭാതത്തിന് മുമ്പ് അറഫയിൽ എത്തുന്നവർക്ക് ഹജ്ജ് ലഭിക്കുന്നതാണ്. അറവിന്റെ ദിനമായ ദുൽ ഹജ്ജ് പത്തിന് ശേഷം മിനായിൽ മൂന്ന് ദിവസം താമസിക്കേണ്ടതാണ്. 11, 12, 13 എന്നീ ദിനങ്ങൾ മധ്യാഹ്നത്തിന് ശേഷം മൂന്ന് ജംറകളിൽ കല്ലുകൾ എറിയേണ്ടതാണ്. ആരെങ്കിലും 11, 12 രണ്ട് ദിവസങ്ങളിൽ മാത്രം കല്ലെറിഞ്ഞ് യാത്രയായാൽ അവന് പാപമൊന്നുമില്ല. ആരെങ്കിലും ഒരു ദിവസം കൂടുതൽ നിന്ന് പതിമൂന്നിന് കല്ലെറിഞ്ഞ് യാത്രയായാൽ അവന്റെ മേലും യാതൊരു പാപവുമില്ല. അതായത്, രണ്ടും അനുവദനീയമാണ്. (തിർമിദി, അബൂദാവൂദ്, നസാഇ, ഇബ്‌നു മാജ, ദാരിമി)
വിവരണം: അറഫാ നിറുത്തം ഹജ്ജിന്റെ അടിസ്ഥാന ഘടകമാണ്. എന്നാൽ അതിന് വിശാലമായ സമയമുണ്ട്. യഥാർത്ഥ സമയമായ ദുൽ ഹജ്ജ് ഒമ്പതിന് അറഫയിൽ എത്താൻ സാധിക്കാത്തവർ അടുത്ത രാത്രിയുടെ ഏതെങ്കിലും ഭാഗത്ത് അവിടെ എത്തിയാൽ അവന് അറഫ ലഭിക്കുന്നതും ഹജ്ജ് നഷ്ടപ്പെടാതിരിക്കുന്നതുമാണ്. അറഫാ ദിവസം കഴിഞ്ഞാലുള്ള ദിവസമായ ദുൽ ഹജ്ജ് പത്തിന് നഹ്ർ ദിനം എന്ന് പറയപ്പെടുന്നു. അതിൽ ഒരു ജംറയിൽ എറിയുകയും മൃഗബലി നടത്തുകയും മുടി എടുക്കുകയും ചെയ്താൽ ഇഹ്‌റാമിന്റെ ഭൂരിഭാഗം നിയന്ത്രണങ്ങളും അവസാനിക്കുന്നതാണ്. ശേഷം മക്കയിൽ പോയി ത്വവാഫും സഅ്‌യും നിർവ്വഹിക്കേണ്ടതാണ്. തുടർന്നുള്ള മൂന്ന് ദിനങ്ങളോ, കുറഞ്ഞത് രണ്ട് ദിവസങ്ങളോ മിനായിൽ താമസിച്ച് മധ്യാഹ്നത്തിന് ശേഷം മൂന്ന് ജംറകളിൽ എറിയേണ്ടതാണ്. 12-ന് ഏറ് പൂർത്തിയാക്കി പോയാലും 13-നും കൂടി എറിഞ്ഞാലും യാതൊരു കുഴപ്പവുമില്ല. 
39. ആഇശ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: അറഫാ ദിനത്തേക്കാൾ അല്ലാഹു അടിമകളെ നരകത്തിൽ നിന്നും മോചിപ്പിക്കുന്ന മറ്റൊരു ദിനവുമില്ല. അതായത്, പാപികളായ ദാസന്മാർക്ക് പൊറുത്ത് കൊടുക്കാനും നരകത്തിൽ നിന്നും അവരെ മോചിപ്പിക്കാനുമുള്ള ഏറ്റവും വലുതും വിശാലവുമായ തീരുമാനം വർഷത്തിലെ 360 ദിവസങ്ങളിൽ അറഫാ ദിനത്തിലാണ് അല്ലാഹു കൈക്കൊള്ളുന്നത്. അന്നേ ദിവസം അല്ലാഹു കരുണാവാത്സല്യങ്ങളോടെ അറഫയിൽ സംഗമിച്ച ദാസന്മാരിലേക്ക് അടുക്കുന്നതാണ്. തുടർന്ന് അല്ലാഹു അഭിമാനത്തോടെ മലക്കുകളോട് ചോദിക്കും: എന്റെ ഈ ദാസന്മാർ എന്തിനാണ് വന്നതെന്ന് നിങ്ങൾ നോക്കൂ. (മുസ്‌ലിം) 
40. ത്വൽഹത്ത് ഇബ്‌നു ഉബൈദില്ലാഹ് താബിഇ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: പിശാച് ഏറ്റവും കൂടുതൽ നിന്ദ്യനും നിസാരനും ആട്ടപ്പെട്ടവനും കോപിഷ്ടനുമായി കാണപ്പെടുന്ന ദിനം അറഫാ ദിനമാണ്. കാരണം അന്ന് അല്ലാഹുവിന്റെ കാരുണ്യം ശക്തമായി വർഷിക്കുന്നതും വൻപാപങ്ങൾ പൊറുക്കാൻ തീരുമാനിക്കുന്നതും അവൻ കാണുന്നതാണ്. അത് അവനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അസഹനീയമാണ്. (മുവത്വ)
വിവരണം: അറഫയുടെ അനുഗ്രഹീത മൈതാനത്ത് ദുൽ ഹജ്ജ് 9-ന് ഒരു ഭാഗത്ത് അല്ലാഹുവിന്റെ ലക്ഷക്കണക്കിന് ദാസന്മാർ യാചകന്മാരുടെ രൂപത്തിൽ നിലകൊള്ളുകയും പടച്ചവനോട് അവർക്കും മറ്റുള്ളവർക്കും പാപമോചനത്തിനും കാരുണ്യത്തിനും താണുകേണ് പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ്. മറുഭാഗത്ത് അന്നേദിവസം അല്ലാഹുവിന്റെ കാരുണ്യ ഐശ്വര്യങ്ങൾ സമൃദ്ധമായ നിലയിൽ പ്രവഹിക്കുന്നതുമാണ്. പ്രത്യേകിച്ചും ദാസന്മാരുടെ വിനയ വണക്കങ്ങൾ നിറഞ്ഞ അവസ്ഥകൾ കാണുന്ന പടച്ചവന്റെ കാരുണ്യസാഗരം ഇളകി മറിയുന്നതും ഔദാര്യത്തിന്റെ അടിസ്ഥാനത്തിൽ പാപികളായ ദാസന്മാർക്ക് പാപമുക്തിയും നരകമോചനവും കനിഞ്ഞരുളുന്നതാണ്. ഇതുകണ്ട് പിശാച് അങ്ങേയറ്റം അസ്വസ്ഥനാവുകയും എരിഞ്ഞ് കത്തുകയും തലതല്ലി കരയുകയും ചെയ്യുന്നതാണ്.


ജംറകളിലെ ഏറ്

മിനായുടെ ഒരു ഭാഗത്ത് മൂന്ന് തൂണുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇതിന് ജംറകൾ എന്ന് പറയുന്നു. ഇതിലേക്ക് കല്ലുകൾ എറിയലും ഹജ്ജിന്റെ കർമ്മങ്ങളിൽ പെട്ടതാണ്. ദുൽഹിജ്ജ പത്തിന് ഒരു തൂണിൽ മാത്രമേ എറിയുകയുള്ളൂ. 11, 12, 13 ദിവസങ്ങളിൽ മൂന്ന് തൂണുകളിൽ ഏഴ് കല്ലുകൾ വീതം എറിയേണ്ടതാണ്. കല്ലുകൾ എറിയുന്നതിൽ പ്രത്യേക നന്മകളൊന്നും ഇല്ലായെന്ന കാര്യം വ്യക്തമാണ്. എന്നാൽ ഒരു കാര്യം പടച്ചവന്റെ കൽപ്പന പ്രകാരമാകുമ്പോൾ അത് ആരാധനയായി മാറുന്നു. വിമർശനങ്ങളൊന്നും നടത്താതെ അല്ലാഹുവിന്റെ കൽപ്പനകൾ പാലിക്കുക എന്നതാണ് അടിമത്വം. കൂടാതെ, അല്ലാഹുവിന്റെ മഹിത മഹത്വങ്ങൾ ധ്യാനിക്കുകയും പടച്ചവന്റെ മഹത്വത്തിന്റെ മുദ്രാവാക്യം മുഴക്കുകയും പൈശാചിക ചിന്തകളെയും പതിവുകളെയും മാനസിക ദുർബോധനങ്ങളെയും പാപങ്ങളെയും സാങ്കൽപ്പിക ലോകത്ത് ഉന്നമാക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിന്റെ കൽപ്പന പാലിക്കുന്നു എന്ന നിലയിൽ അടിമ കല്ലുകൾ എറിയുമ്പോൾ അവന്റെ മനസ്സിൽ ഉണ്ടായിത്തീരുന്ന സന്തോഷവും സമാധാനവും ഐശ്വര്യവും അത്ഭുതകരമായിരിക്കുന്നതാണ്. ചുരുക്കത്തിൽ അല്ലാഹുവിന്റെ കൽപ്പന പ്രകാരം അല്ലാഹുവിന്റെ നാമം പറഞ്ഞുകൊണ്ട് ജംറകളിൽ കല്ലുകൾ എറിയുന്നതും സത്യവിശ്വാസത്തിന്റെ ലഹരി നിറഞ്ഞ പ്രത്യേക പ്രവർത്തനമാണ്.
41. ആഇശ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ജംറകളിൽ കല്ലുകൾ എറിയുന്നതും സഫാ-മർവയ്ക്കിടയിൽ സഅ്‌യ് ചെയ്യുന്നതും (വെറും പാഴ്പ്രവർത്തനങ്ങളല്ല. മറിച്ച്) അല്ലാഹുവിന്റെ ധ്യാനം സജീവമാക്കാനുള്ള പ്രധാന പ്രവർത്തനങ്ങളാണ്. (തിർമിദി, ദാരിമി) 
42. ജാബിർ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ദുൽ ഹിജ്ജ പത്ത് പൂർവ്വാഹ്ന സമയത്ത് ജംറയിൽ എറിഞ്ഞു. അടുത്ത ദിവസങ്ങളിൽ മദ്ധ്യാഹ്നത്തിന് ശേഷം എറിയുകയുണ്ടായി. (ബുഖാരി, മുസ്‌ലിം) 
വിവരണം: ദുൽ ഹിജ്ജ പത്തിന് ളുഹ്‌റിന് മുമ്പും ശേഷമുള്ള ദിവസങ്ങളിൽ ളുഹ്‌റിന് ശേഷവും ജംറയിൽ എറിയുന്നതാണ് സുന്നത്ത്. 
43. ഇബ്‌നു മസ്ഊദ് (റ) ജംറത്തുൽ കുബ്‌റയിലേക്ക് വന്നു. അപ്പോൾ കഅ്ബാ ശരീഫയെ ഇടത് ഭാഗത്തും മിനായെ വലത് ഭാഗത്തുമാക്കി. തുടർന്ന് ഏഴ് കല്ലുകൾ എറിഞ്ഞു. ഓരോ കല്ലിനോടൊപ്പം തക്ബീറും ചൊല്ലി. ശേഷം പ്രസ്താവിച്ചു: (ഹജ്ജിന്റെ നിയമ മര്യാദകൾ വിവരിക്കുന്ന) സൂറത്തുൽ ബഖറ അവതീർണ്ണമായ റസൂലുല്ലാഹി (സ) ഇപ്രകാരമാണ് കല്ലുകൾ എറിഞ്ഞത്. (ബുഖാരി, മുസ്‌ലിം) 
വിവരണം: റസൂലുല്ലാഹി (സ)യുടെ ഏറിന്റെ രീതി വിശദമായ നിലയിൽ ഇബ്‌നു മസ്ഊദ് (റ)ന് ഓർമ്മയുണ്ടായി. അതിന് അനുസൃതമായി ജനങ്ങൾക്ക് പ്രവർത്തിച്ച് കാണിച്ചുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു: റസൂലുല്ലാഹി (സ) ഇപ്രകാരമാണ് ജംറകളിൽ എറിഞ്ഞത്. റസൂലുല്ലാഹി (സ)യുടെ മേലാണ് ഹജ്ജിന്റെ പ്രത്യേക നിയമങ്ങൾ വിവരിക്കുന്ന സൂറത്തുൽ ബഖറ അവതീർണ്ണമായത്.
44. ജാബിർ (റ) വിവരിക്കുന്നു: ദുൽ ഹജ്ജ് പത്തിന് റസൂലുല്ലാഹി (സ) വാഹനത്തിന് മുകളിൽ ഇരുന്ന് ജംറയിൽ എറിയുന്നത് ഞാൻ കാണുകയുണ്ടായി. തുടർന്ന് റസൂലുല്ലാഹി (സ) ഇപ്രകാരം അരുളി: നിങ്ങൾ എന്നിൽ നിന്നും ഹജ്ജ് കർമ്മങ്ങൾ പഠിക്കുക. ഈ ഹജ്ജിന് ശേഷം ഏതെങ്കിലും ഞാൻ ചെയ്യുമെന്നും ശേഷം നിങ്ങൾക്ക് ഇത് പഠിക്കാൻ അവസരമുണ്ടാകുമെന്നും തോന്നുന്നില്ല. (ബുഖാരി, മുസ്‌ലിം) 
വിവരണം: ദുൽ ഹജ്ജ് പത്തിന് റസൂലുല്ലാഹി (സ) സ്വന്തം ഒട്ടകപ്പുറത്തിരുന്ന് മുസ്ദലിഫയിൽ നിന്നും മിനായിലേക്ക് വന്നു. തുടർന്ന് അന്നേ ദിവസം തന്നെ പൂർവ്വാഹ്ന സമയത്ത് ജംറത്തുൽ അഖ്ബയിൽ ഏഴ് കല്ലുകൾ എറിഞ്ഞു. റസൂലുല്ലാഹി (സ) ഒട്ടകപ്പുറത്ത് ഇരുന്നുകൊണ്ടാണ് ഏറ് നിർവ്വഹിച്ചത്. ജനങ്ങൾ എറിയുന്ന രീതി പഠിക്കാനും സൗകര്യപൂർവ്വം ഹജ്ജിന്റെ വിഷയങ്ങൾ ചോദിക്കാനുമാണ് ഇപ്രകാരം ചെയ്തത്. അടുത്ത ദിനങ്ങളിൽ കാൽനടയായിട്ടാണ് ഏറുകൾ നിർവ്വഹിച്ചത്. ചുരുക്കത്തിൽ വാഹനത്തിൽ ഇരുന്നുകൊണ്ടും കാൽനടയായിട്ടും ഏറുകൾ നിർവ്വഹിക്കാവുന്നതാണ്. വിടാവാങ്ങൽ ഹജ്ജിന്റെ പല ഘട്ടങ്ങളിലും റസൂലുല്ലാഹി (സ) വിടവാങ്ങലിനെക്കുറിച്ചും പരലോക യാത്രയെ സംബന്ധിച്ചും അറിയിക്കുകയുണ്ടായി. ഇവിടെയും അരുളി: എന്നിൽ നിന്നും നിങ്ങൾ ഹജ്ജിന്റെയും ശരീഅത്തിന്റെയും നിയമ കാര്യങ്ങൾ മനസ്സിലാക്കുക. ഈ ലോകത്ത് ഇനി ഞാൻ അധികം നാളുകൾ ഉണ്ടായിരിക്കാൻ സാധ്യതയില്ല. 
45. സാലിം (റ) വിവരിക്കുന്നു: പിതാവ് ഇബ്‌നു ഉമർ (റ) ജംറകളിൽ എറിയുമ്പോൾ ആദ്യത്തെ ജംറയിൽ ഏഴ് കല്ലുകൾ എറിയുമായിരുന്നു. ഓരോ കല്ലിനോടൊപ്പം അല്ലാഹു അക്ബർ പറയുമായിരുന്നു. തുടർന്ന് അൽപ്പം മുന്നിലേക്ക് താഴ്ന്ന ഭാഗത്തായി ഇറങ്ങി ഖിബ്‌ലയെ അഭിമുഖീകരിച്ച് കൈ ഉയർത്തിക്കൊണ്ട് ദീർഘനേരം ദുആ ചെയ്യുമായിരുന്നു. ശേഷം മധ്യഭാഗത്തുള്ള ജംറയിലും ഇതുപോലെ ഏഴ് കല്ലുകൾ എറിയുകയും ഓരോ കല്ലിനോടൊപ്പം തക്ബീർ ചൊല്ലുകയും ഇടത്തേക്ക് മാറി താഴ് ഭാഗത്ത് നിന്ന് ഖിബ്‌ലയെ അഭിമുഖീകരിച്ച് കൈ ഉയർത്തിക്കൊണ്ട് ദുആ നടത്തുകയും ചെയ്തിരുന്നു. അവസാനത്തെ ജംറയായ ജംറത്തുൽ അഖ്ബയിൽ ഏഴ് കല്ലുകൾ എറിയുകയും ഓരോ കല്ലിനോടൊപ്പം അല്ലാഹു അക്ബർ പറയുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് ദുആ ചെയ്തിരുന്നില്ല. ഉടനെ മടങ്ങുമായിരുന്നു. റസൂലുല്ലാഹി (സ) ഇപ്രകാരം ചെയ്യുന്നതായി ഞാൻ കണ്ടിരുന്നു എന്ന് പറയുകയും ചെയ്തിരുന്നു. (ബുഖാരി)
വിവരണം: റസൂലുല്ലാഹി (സ) ഒന്നും രണ്ടും ജംറകളിൽ കല്ലെറിഞ്ഞ ശേഷം ഖിബ്‌ലയിലേക്ക് തിരിഞ്ഞ് ദീർഘനേരം ദുആ ചെയ്തിരുന്നുവെന്നും അവസാന ജംറയിൽ കല്ലെറിഞ്ഞ ശേഷം ദുആ ചെയ്യാറില്ലായിരുന്നു എന്നും ഈ ഹദീസിൽ നിന്നും മനസ്സിലാകുന്നു. ഇത് തന്നെയാണ് സുന്നത്തായ രീതി. പക്ഷേ, ഖേദകരമെന്ന് പറയട്ടെ, ഈ കാലത്ത് ഈ സുന്നത്ത് അനുസരിച്ച് പ്രവർത്തിക്കുന്നവർ മാത്രമല്ല, അറിയുന്നവരും വളരെ കുറഞ്ഞ് പോയിരിക്കുന്നു.


ബലികർമ്മം

ബലികർമ്മത്തിന്റെ പൊതുവായിട്ടുള്ള മഹത്വവും അതിനെക്കുറിച്ച് റസൂലുല്ലാഹി (സ) നൽകിയ പൊതു നിയമ മര്യാദകളും നമസ്‌കാരത്തെക്കുറിച്ചുള്ള ഗ്രന്ഥത്തിൽ ബലി പെരുന്നാളിന്റെ വിവരണത്തിൽ പറയപ്പെട്ട് കഴിഞ്ഞു. ഹജ്ജത്തുൽ വദാഇൽ റസൂലുല്ലാഹി (സ) 63 ഒട്ടകങ്ങൾ സ്വന്തം കൈകൊണ്ടും ശേഷിച്ച 37 ഒട്ടകങ്ങൾ അലിയ്യുൽ മുർതളാ (റ) വഴിയും ബലി കൊടുത്ത കാര്യം ഹജ്ജത്തുൽ വദാഇന്റെ ഹദീസിൽ പറയപ്പെട്ട് കഴിഞ്ഞു. ഹജ്ജിന്റെ ദിനങ്ങളിലുള്ള ബലിയെക്കുറിച്ച് ഇവിടെ ഏതാനും ഹദീസുകൾ പാരായണം ചെയ്യുക.
46. അബ്ദുല്ലാഹിബ്‌നു ഖുർത് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിങ്കൽ ഏറ്റവും മഹത്വമാർന്ന ദിനം ബലിദിനം (ദുൽഹജ്ജ് പത്ത്) ആണ്. അതായത്, അറഫാ ദിവസം പോലെ ദുൽ ഹജ്ജ് പത്താം ദിനവും വളരെ ആദരണീയമാണ്. അതിന് ശേഷം ഖർ ദിനമെന്ന പേരിൽ അറിയപ്പെടുന്ന ദുൽ ഹജ്ജ് പതിനൊന്നാണ്. (ഖർ എന്നാൽ  പത്താം ദിവസം ബലി അറുക്കാൻ സാധിക്കാത്തവർക്ക് ബലി അറുക്കാനുള്ള ദിനം എന്നാണ് ആശയം. ഇനി ആർക്കെങ്കിലും അന്നും സാധിച്ചില്ലെങ്കിൽ പതിമൂന്ന് വൈകുന്നേരത്തിന് മുമ്പ് അത് നിർവ്വഹിക്കേണ്ടതാണ്.) നിവേദകൻ അബ്ദുല്ലാഹിബ്‌നു ഖുർത് (റ) റസൂലുല്ലാഹി (സ)യുടെ ഈ വചനം ഉദ്ധരിച്ച ശേഷം സ്വന്തം അത്ഭുതകരമായ അനുഭവം വിവരിക്കുന്നു: ഒരിക്കൽ ബലിയ്ക്ക് വേണ്ടി അഞ്ച് അല്ലെങ്കിൽ ആറ് ഒട്ടകങ്ങൾ റസൂലുല്ലാഹി (സ)യുടെ അരികിലേക്ക് കൊണ്ടുവരപ്പെട്ടു. അപ്പോൾ അവ ഓരോന്നും ആദ്യമായി അറുക്കപ്പെടുന്നതിന് വേണ്ടി റസൂലുല്ലാഹി (സ)യുടെ അരികിലേക്ക് പോകാൻ പരിശ്രമിക്കുകയുണ്ടായി. (അബൂദാവൂദ്) 
വിവരണം: അല്ലാഹുവിന്റെ അപാരമായ കഴിവുകൊണ്ട് മൃഗങ്ങളിൽ എന്നല്ല കല്ല്, മണ്ണ് പോലുള്ള ജീവനില്ലാത്ത വസ്തുക്കളിലും യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാനുള്ള പ്രത്യേക ശേഷി അല്ലാഹു നൽകിയിട്ടുണ്ട്. ഇവിടെ റസൂലുല്ലാഹി (സ)യുടെ അരികിലേക്ക് ബലിയ്ക്ക് വേണ്ടി കൊണ്ടുവരപ്പെട്ട ഒട്ടകങ്ങൾക്ക്, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പ്രിയപ്പെട്ട പ്രവാചകന്റെ കരങ്ങളിലൂടെ ബലി നൽകപ്പെടാൻ പോവുകയാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അങ്ങേയറ്റം അഭിമാനകരമായ ഈ കർമ്മം ആദ്യമായി എന്നിൽ തന്നെ നടത്തപ്പെടണമെന്ന ആഗ്രഹത്തിൽ അവ ഓരോന്നും റസൂലുല്ലാഹി (സ)യുടെ അരികിലേക്ക് ധൃതികൂട്ടി വരുകയുണ്ടായി! 
47. സലമത്ത് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: നിങ്ങളിൽ ആരെങ്കിലും ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബലി അറുത്താൽ ബലി മാംസം മൂന്ന് ദിവസം മാത്രമേ വീട്ടിൽ സൂക്ഷിക്കാവൂ. അതിന് ശേഷം അവന്റെ വീട്ടിൽ ബലി മാംസത്തിൽ നിന്നും അൽപ്പവും അവശേഷിപ്പിക്കരുത്. അടുത്ത വർഷം ഈ സമയം സമാഗതമായപ്പോൾ സഹാബികൾ ചോദിച്ചു: ഈ വർഷവും കഴിഞ്ഞ വർഷത്തെപ്പോലെ താങ്കൾ പറഞ്ഞത് പ്രകാരം പ്രവർത്തിക്കണമോ? റസൂലുല്ലാഹി (സ) അരുളി: (ഇല്ല. ഈ വർഷം മൂന്ന് ദിവസം മാത്രം സൂക്ഷിക്കാവൂ എന്ന കഴിഞ്ഞ വർഷത്തെ നിബന്ധനയില്ല. മറിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന നാളുകൾ) ഭക്ഷിക്കുകയും മറ്റുള്ളവരെ ഭക്ഷിപ്പിക്കുകയും സൂക്ഷിച്ച് വെക്കുകയും ചെയ്യുക. കഴിഞ്ഞവർഷം ഒരു പ്രത്യേകം നിർദ്ദേശം നൽകിയത് അന്ന് (ക്ഷാമവും പട്ടിണിയും കാരണം) ആഹാര പാനീയങ്ങൾക്ക് കുറവുണ്ടായിരുന്നതിനാലാണ്. അതുകൊണ്ട് ബലി മാംസത്തിലൂടെ നിങ്ങളെല്ലാവരെയും സഹായിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. (ഇതിനുവേണ്ടി താൽക്കാലികമെന്നോണം ഒരു നിയമം പറഞ്ഞതാണ്. ഇപ്പോൾ അതിന്റെ ആവശ്യം അവശേഷിക്കുന്നില്ല. അതുകൊണ്ട് അത് ഭക്ഷിക്കാനും മറ്റുള്ളവരെ ഭക്ഷിപ്പിക്കാനും സൂക്ഷിച്ച് വെക്കാനും നിങ്ങൾക്ക് പൂർണ്ണ അനുമതിയുണ്ട്.) (ബുഖാരി, മുസ്‌ലിം)
48. നുബൈശ (റ) നിവേദനം. (ഒരിക്കൽ ഒരു ബലിപെരുന്നാൾ സമയം) റസൂലുല്ലാഹി (സ) അരുളി: ബലിമാംസം മൂന്ന് ദിവസത്തിൽ കൂടുതൽ ഭക്ഷിക്കുന്നതിനെ മുമ്പ് നാം തടഞ്ഞിരുന്നു. എല്ലാവർക്കും ബലി മാംസം നല്ലനിലയിൽ ലഭിക്കാൻ വേണ്ടിയാണ് അന്ന് അപ്രകാരം പറഞ്ഞത്. എന്നാൽ ഇപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹമുണ്ടായിരിക്കുന്നു. (പഴയ പട്ടിണിയും ദാരിദ്ര്യവും ഇപ്പോൾ ഇല്ല. മറിച്ച്) അല്ലാഹുവിന്റെ കൃപയാൽ ജനങ്ങൾ ക്ഷേമത്തിലാണ്. അതുകൊണ്ട് (ഇപ്പോൾ നിയന്ത്രണമില്ല) ബലി മാംസം ഭക്ഷിക്കുകയും സൂക്ഷിച്ച് വെക്കുകയും ബലിയുടെ പ്രതിഫലം കരസ്ഥമാക്കുകയും ചെയ്യുക. അറിയുക: പെരുന്നാളും തുടർന്നുള്ളതുമായ ഈ ദിനങ്ങൾ ആഹാരാ പാനീയങ്ങൾ ഉപയോഗിക്കുകയും അല്ലാഹുവിനെ ധ്യാനിക്കുകയും ചെയ്യാനുള്ളതാണ്. 
വിവരണം: ബലിയുടെ മാംസം എത്രനാൾ വേണമെങ്കിലും സൂക്ഷിക്കാനും അനുവാദമുണ്ടെന്ന് ഈ രണ്ട് ഹദീസുകളിൽ നിന്നും മനസ്സിലാകുന്നു. എന്നാൽ അവസാനത്തെ ഹദീസിന്റെ അന്ത്യവാചകം ഉണർത്തുന്നു: പെരുന്നാൾ ദിനങ്ങൾ കൂടിയായ ദുൽ ഹജ്ജ് പത്തിനും 11, 12, 13 അയ്യാമുത്തഷ്‌രീഖിന്റെ ദിനങ്ങളിലും ആഹാര പാനീയങ്ങൾ നല്ലനിലയിൽ ഉപയോഗിക്കുന്നത് പടച്ചവന് വളരെ പ്രിയങ്കരമാണ്. ഈ ദിനങ്ങൾ അല്ലാഹുവിന്റെ ഭാഗത്ത് നിന്നും അടിമകൾക്കുള്ള സൽക്കാര ദിനങ്ങളാണ്. എന്നാൽ ആഹാര പാനീയങ്ങളോടൊപ്പം അല്ലാഹുവിന്റെ ധ്യാനവും തക്ബീർ, തംജീദ്, തഖ്ദീസ്, തൗഹീദ് വചനങ്ങളും ധാരാളമായി ഉരിവിടേണ്ടതാണ്. അല്ലാഹുവിന്റെ ധ്യാന സ്മരണകൾ കൂടാതെയുള്ള സർവ്വ വസ്തുക്കളും തീർച്ചയായും രുചിയില്ലാത്തതാണ്. അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ. ലാ ഇലാഹ ഇല്ലല്ലാഹ്, വല്ലാഹു അക്ബർ. അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്

ഹജ്ജിന്റെ ത്വവാഫും വിടവാങ്ങൽ ത്വവാഫും

ഹജ്ജ് കർമ്മങ്ങളുടെ സുപ്രധാന ഉദ്ദേശം അല്ലാഹുവിന്റെ ഭവനമായ കഅ്ബാ ശരീഫയോടുള്ള ആദരവും അതുമായിട്ടുള്ള ബന്ധത്തിന്റെ പ്രകടനവുമാണ്. ഇത് ഇബ്‌റാഹീമീ മില്ലത്തിന്റെ പ്രത്യേക ചിഹ്നവുമാണ്. അതുകൊണ്ട് തന്നെ നേരത്തെ പറഞ്ഞതുപോലെ മക്കാമുകർറമയിൽ ഹാജരായതിന് ശേഷമുള്ള ആദ്യത്തെ കർമ്മം ത്വവാഫാണ്. എന്തിനേറെ മസ്ജിദുൽ ഹറാമിൽ ആദ്യമായി പ്രവേശിക്കുമ്പോൾ തഹിയ്യത്ത് നമസ്‌കാരമല്ല, ത്വവാഫാണ് നിർവ്വഹിക്കേണ്ടത്. ശേഷം ത്വവാഫിന്റെ രണ്ട് റക്അത്ത് നമസ്‌കരിക്കേണ്ടതാണ്. ഈ ത്വവാഫിന്റെ സാങ്കേതിക നാമം ത്വവാഫുൽ ഖുദൂം (ഹാജരാകുമ്പോഴുള്ള പ്രഥമ ത്വവാഫ് എന്നാണ്). ഇതുമായി ബന്ധപ്പെട്ട ഹദീസുകൾ മുമ്പ് വന്നുകഴിഞ്ഞു.
ശേഷം ദുൽ ഹജ്ജ് പത്തിന് കല്ലേറും ബലിയും മുടിയെടുപ്പും കഴിഞ്ഞതിന് ശേഷം മറ്റൊരു ത്വവാഫ് കൂടിയുണ്ട്. ഇതിന്റെ സാങ്കേതിക നാമം സിയാറത്തിന്റെ (ഹജ്ജിന്റെ) ത്വവാഫ് എന്നാണ്. അറഫാ നിർത്തത്തിന് ശേഷം ഇത് ഹജ്ജിന്റെ ഏറ്റവും വലിയ ഫർളാണ്. പിന്നീട് ഹജ്ജിന്റെ കർമ്മങ്ങളെല്ലാം നിർവ്വഹിച്ച് കഴിഞ്ഞ് ഹാജി നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുമ്പോൾ അവസാനമായി ഒരു ത്വവാഫ് കൂടി ചെയ്യേണ്ടതാണ്. ഇതിന് വിടവാങ്ങൽ ത്വവാഫ് എന്ന് പറയപ്പെടുന്നു. ഇവിടെ ഈ രണ്ട് ത്വവാഫിനെക്കുറിച്ചുള്ള ഏതാനും ഹദീസുകൾ ശ്രദ്ധിക്കുക. 
49. ഇബ്‌നു അബ്ബാസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഹജ്ജിന്റെ ത്വവാഫായ സിയാറത്തിന്റെ ത്വവാഫ് നിർവ്വഹിച്ചപ്പോൾ റംല് നടത്തം നടന്നില്ല. അതായത്, ത്വവാഫ് മുഴുവൻ സാധാരണ രീതിയിലാണ് നടന്നത്. (അബൂദാവൂദ്, ഇബ്‌നു മാജ)
വിവരണം: മക്കാമുകർറമയിൽ ഹാജരായി ആദ്യം ത്വവാഫും തുടർന്ന് സഅ്‌യും ചെയ്യുമ്പോൾ ഈ ത്വവാഫിന്റെ ആദ്യത്തെ മൂന്ന് ചുറ്റലുകളിൽ കുലുങ്ങിനടത്തം നടക്കണമെന്ന കാര്യം മുമ്പ് വിവരിച്ചിട്ടുണ്ട്. ഹജ്ജത്തുൽ വദാഇൽ റസൂലുല്ലാഹി (സ)യും സഹാബാ മഹത്തുക്കളും ഇപ്രകാരമാണ് ത്വവാഫ് ചെയ്തത്. ശേഷം ദുൽ ഹജ്ജ് പത്തിന് റസൂലുല്ലാഹി (സ) മിനായിൽ നിന്നും മക്കയിലേക്ക് വന്ന് ഹജ്ജിന്റെ ത്വവാഫ് നിർവ്വഹിച്ചപ്പോൾ ഈ ഹദീസിൽ പറയപ്പെട്ടതുപോലെ റംല് നടത്തം നടക്കാതെ സാധാരണപോലെയാണ് നടന്നത്. 
50. ആഇശ (റ), ഇബ്‌നു അബ്ബാസ് (റ) ഇരുവരും വിവരിക്കുന്നു: റസൂലുല്ലാഹി (സ) സിയാറത്തിന്റെ ത്വവാഫ് നഹ്ർ ദിനം രാത്രി വരെ പിന്തിച്ച് ചെയ്യാൻ അനുമതി നൽകി. (തിർമിദി, അബൂദാവൂദ്, ഇബ്‌നുമാജ)
വിവരണം: സിയാറത്തിന്റെ ത്വവാഫിനുള്ള ശ്രേഷ്ടമായ ദിവസം ദുൽ ഹജ്ജ് പത്താണെങ്കിലും ആ ദിവസം അവസാനിച്ച ശേഷമുള്ള രാത്രിയിലും ത്വവാഫ് നിർവ്വഹിക്കാവുന്നതാണ്. അപ്പോൾ നിർവ്വഹിക്കുന്നത് പത്തിന്റെ പകലിൽ നിർവ്വഹിക്കുന്നത് പോലെ തന്നെ ശ്രേഷ്ടമാണ്. പൊതു അറേബ്യൻ നിയമമനുസരിച്ച് രാത്രിയെ ശേഷം വരുന്ന ദിവസവുമായിട്ടാണ് ബന്ധിപ്പിക്കാറുള്ളത്. എന്നാൽ ഹജ്ജിന്റെ ദിനങ്ങളിൽ ജനങ്ങളുടെ സൗകര്യത്തെ മുൻനിർത്തി കാര്യം നേരെ തിരിച്ചാക്കുകയും ഓരോ ദിവസത്തിനും ശേഷമുള്ള രാത്രിയെ ആ ദിവസവുമായി ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ അടിസ്ഥാനത്തിൽ പത്താം ദിവസം പകൽ കഴിഞ്ഞതിന് ശേഷം രാത്രിയിൽ നിർവ്വഹിക്കപ്പെടുന്ന ത്വവാഫും പത്താം തീയതി പകലിൽ നിർവ്വഹിക്കുന്നത് പോലെ തന്നെയാണ്. 
51. ഇബ്‌നു അബ്ബാസ് (റ) വിവരിക്കുന്നു: ഹജ്ജിന് ശേഷം ജനങ്ങൾ (വിടവാങ്ങൾ ത്വവാഫിൽ ശ്രദ്ധിക്കാതെ) അവരവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകാറുണ്ടായിരുന്നു. ഇത്തരുണത്തിൽ റസൂലുല്ലാഹി (സ) അരുളി: നിങ്ങൾ അവസാനമായി അല്ലാഹുവിന്റെ ഭവനത്തിൽ ഹാജരാകാതെ അതായത്, വിടവാങ്ങൽ ത്വവാഫ് നിർവ്വഹിക്കാതെ നിങ്ങളാരും നാടുകളിലേക്ക് മടങ്ങരുത്. എന്നാൽ പ്രത്യേക ദിവസത്തെ പ്രയാസമായ ഹൈള് കാരണം ത്വവാഫ് ചെയ്യാൻ സാധിക്കാത്ത സ്ത്രീകൾ ഇതിൽ നിന്നും ഒഴിവാണ്. അവർക്ക് വിടവാങ്ങൽ ത്വവാഫ് ചെയ്യേണ്ടതില്ല. (ബുഖാരി, മുസ്‌ലിം) 
വിവരണം: പഴയ കാലത്ത് ജനങ്ങൾ വിടവാങ്ങൽ ത്വവാഫിൽ ശ്രദ്ധിച്ചിരുന്നില്ല. മിനായിലെ ഏറും ഇതര കർമ്മങ്ങളും കഴിഞ്ഞ് സ്വദേശങ്ങളിലേക്ക് ജനങ്ങൾ മടങ്ങുമായിരുന്നു. ഇത്തരുണത്തിൽ റസൂലുല്ലാഹി (സ) ഈ വചനത്തിലൂടെ വിടവാങ്ങൽ ത്വവാഫ് നിർബന്ധമാണെന്ന് പ്രഖ്യാപിച്ചു. അതുകൊണ്ട് തന്നെ വിടവാങ്ങൽ ത്വവാഫ് നിർബന്ധമാണെന്ന് എല്ലാ ഫുഖഹാക്കളും അറിയിക്കുന്നു. എന്നാൽ ഹദീസിൽ വ്യക്തമാക്കപ്പെട്ടത് പോലെ പ്രത്യേക ദിവസങ്ങളിൽ ഹൈള് പുറപ്പെടുന്നത് കൊണ്ട് പ്രയാസം അനുഭവിക്കുന്ന സ്ത്രീകൾക്ക് വിടവാങ്ങൽ ത്വവാഫ് നിർബന്ധമില്ല. എന്നാൽ സിയാറത്തിന്റെ ത്വവാഫ് അവർക്കും ഫർളാണ്. അത് നിർവ്വഹിച്ചവർക്ക് വിടവാങ്ങൽ ത്വവാഫിന്റെ സന്ദർഭത്തിൽ ആർത്തവമാണെങ്കിൽ വിടവാങ്ങൽ ത്വവാഫ് നിർവ്വഹിക്കാതെ മടങ്ങാവുന്നതാണ്. ഇത് കൂടാതെയുള്ള വിദേശികളായ എല്ലാ ഹാജിമാരും സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് വിടവാങ്ങൽ ത്വവാഫിന്റെ നിയ്യത്തിൽ അവസാനമായി ത്വവാഫ് ചെയ്യേണ്ടതാണ്. ഇതാണ് ഹജ്ജിന്റെ വിഷയത്തിലുള്ള അവരുടെ അവസാനത്തെ കർമ്മം.
52. ഹാരിസ് സഖഫി (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഹജ്ജും ഉംറയും നിർവ്വഹിക്കുന്നവർ അവസാനമായി ചെയ്യുന്ന കാര്യം ത്വവാഫ് ആയിരിക്കേണ്ടതാണ്. (അഹ്മദ്)
53. ആഇശ (റ) നിവേദനം. ഹജ്ജത്തുൽ വദാഇന്റെ യാത്രയിൽ മക്കാ താമസത്തിലെ അവസാന രാത്രിയിൽ ഞാൻ തൻഈമിലേക്ക് പോയി ഉംറയ്ക്ക് ഇഹ്‌റാം നിർവ്വഹിക്കുകയും ഉംറയുടെ ഫർളുകളായ ത്വവാഫും സഅ്‌യും മറ്റും നിർവ്വഹിക്കുകയും ചെയ്തു. തദവസരം റസൂലുല്ലാഹി (സ) മിനായുടെയും മക്കയുടെയും ഇടയിലുള്ള അബ്തഹ് എന്ന സ്ഥലത്ത് എന്നെ പ്രതീക്ഷിച്ച് നിന്നു. ഞാൻ ഉംറയിൽ നിന്നും വിരമിച്ചപ്പോൾ റസൂലുല്ലാഹി (സ) ജനങ്ങളോട് മടക്ക യാത്ര തുടങ്ങാൻ നിർദ്ദേശിക്കുകയും റസൂലുല്ലാഹി (സ) വിട പറയുന്നതിന് ബൈത്തുല്ലാഹിയുടെ അരികിലേക്ക് വരുകയും ത്വവാഫ് ചെയ്യുകയും തുടർന്ന് മദീനയിലേക്ക് യാത്രയാവുകയും ചെയ്തു. 
വിവരണം: ആഇശ (റ) ഹജ്ജത്തുൽ വദാഇന്റെ സന്ദർഭത്തിൽ മദീനയിൽ നിന്നും യാത്ര തിരിച്ചപ്പോൾ തമത്തുഅ് ആയി ഹജ്ജ് നിർവ്വഹിക്കാനാണ് ഉദ്ദേശിച്ചത്. ഈ കാരണത്താൽ ആദ്യം ഉംറയ്ക്ക് വേണ്ടി ഇഹ്‌റാം നിർവ്വഹിച്ചു. എന്നാൽ മക്കാമുകർറമയുടെ അരികിലെത്തിയപ്പോൾ അവർക്ക് ആർത്തവം ആരംഭിച്ചതിനാൽ ഉംറയുടെ ത്വവാഫും മറ്റും നിർവ്വഹിക്കാൻ സാധിച്ചില്ല. ശേഷം റസൂലുല്ലാഹി (സ)യുടെ നിർദ്ദേശ പ്രകാരം ഉംറ ഉപേക്ഷിക്കുകയും ദുൽഹജ്ജ് എട്ടിന് ഹജ്ജിന്റെ ഇഹ്‌റാം നിർവ്വഹിക്കുകയും റസൂലുല്ലാഹി (സ)യോടൊപ്പം സമ്പൂർണ്ണമായി ഹജ്ജ് നിർവ്വഹിക്കുകയും ചെയ്തു. ദുൽഹജ്ജ് പതിമൂന്നിന് ജംറയിലെ ഏറ് കഴിഞ്ഞ് റസൂലുല്ലാഹി (സ) മിനായിൽ നിന്നും മടങ്ങിയപ്പോൾ റസൂലുല്ലാഹി (സ) അബ്തഹ് എന്ന സ്ഥലത്ത് രാത്രി കഴിച്ചുകൂട്ടി. തദവസരം ആഇശ സിദ്ദീഖ (റ)യെ സഹോദരൻ അബ്ദുർറഹ്മാൻ (റ)നോടൊപ്പം അയക്കുകയും ഹറം അതിർത്തിയ്ക്ക് വെളിയിലുള്ള തൻഈമിൽ പോയി ഉംറയ്ക്ക് ഇഹ്‌റാം നിർവ്വഹിക്കാനും ഉംറ നിർവ്വഹിച്ച് മടങ്ങിവരാനും നിർദ്ദേശിച്ചു. ആഇശ (റ) അപ്രകാരം ഉംറ നിർവ്വഹിച്ച് മടങ്ങിവന്നപ്പോൾ റസൂലുല്ലാഹി (സ) എല്ലാവരോടും മടക്കയാത്രയ്ക്ക് നിർദ്ദേശിച്ചു. അപ്പോൾ സംഘം മുഴുവൻ അബ്തഹിൽ നിന്നും മസ്ജിദുൽ ഹറാമിലേക്ക് വന്നു. പുലർക്കാലത്ത് വിടവാങ്ങൽ ത്വവാഫ് നിർവ്വഹിക്കുകയും മദീനാ മുനവ്വറയിലേക്ക് യാത്രയാവുകയും ചെയ്തു. ആഇശ (റ) ആദ്യം ഇഹ്‌റാം ചെയ്‌തെങ്കിലും ഉംറ ചെയ്യാൻ കഴിയാതിരുന്നതിനാൽ അതിന്റെ ഖളാ വീട്ടാൻ വേണ്ടിയാണ് ഇപ്പോൾ ഉംറ നിർവ്വഹിച്ചത്. ഹദീസിന്റെ പ്രധാനപ്പെട്ട ഒരു പാഠം വിടവാങ്ങൽ ത്വവാഫ് മക്കയിൽ നിന്നും യാത്ര ചെയ്യുന്നതിന് മുമ്പാണ് എന്നതാണ്. 
മുൽതസമിലെ പ്രാർത്ഥന
കഅ്ബാ ശരീഫയുടെ ഒരു മൂലയിൽ സ്ഥാപിക്കപ്പെട്ട ഹജ്‌റുൽ അസ്‌വദിന്റെയും കഅ്ബാ കവാടത്തിന്റെയും ഇടയിലുള്ള ഏകദേശം രണ്ട് മുഴം നീളത്തിലുള്ള ഭിത്തിയ്ക്ക് മുൽതസം എന്ന് പറയപ്പെടുന്നു. അവസരം ലഭിച്ചാൽ ഇവിടെ നെഞ്ചും കവിളും ചേർത്ത് വെച്ച് ദുആ ചെയ്യുന്നത് ഹജ്ജിന്റെ സുന്നത്തായ കർമ്മങ്ങളിൽ പെട്ടതാണ്. റസൂലുല്ലാഹി (സ) വിടവാങ്ങൽ ഹജ്ജിന്റെ സന്ദർഭത്തിൽ ഇപ്രകാരം ചെയ്തിരുന്നു. 
54. അംറുബ്‌നു ശുഅയ്ബ് (റ) വിവരിക്കുന്നു: എന്റെ പിതാവ് ശുഅയ്ബ് (റ) പ്രസ്താവിച്ചു: ഞാൻ എന്റെ പിതാവ് അബ്ദുല്ലാഹിബ്‌നു അംറുബ്‌നിൽ ആസ് (റ)നോടൊപ്പം ത്വവാഫ് ചെയ്യുകയായിരുന്നു. തദവസരം കുറച്ച് ആളുകൾ ബൈത്തുല്ലാഹിയെ പുണർന്ന് നിൽക്കുന്നതായി ഞാൻ കണ്ടു. ഞാൻ ചോദിച്ചു: നമുക്കും അവിടെ പോയി അവരോടൊപ്പം ഇതുപോലെ ബൈത്തുല്ലാഹിയെ പുണർന്ന് കൂടെ. അദ്ദേഹം പറഞ്ഞു: ശപിക്കപ്പെട്ട പിശാചിൽ നിന്നും ഞാൻ പടച്ചവനോട് അഭയം തേടുന്നു. (അതായത്, ത്വവാഫിനിടയിൽ മുൽതസമാണോ എന്ന് ശ്രദ്ധിക്കാതെ ബൈത്തുല്ലാഹിയുടെ ഏതെങ്കിലും ഭാഗത്തെ പുണരുന്നത് സുന്നത്തിന് എതിരും തെറ്റായ കാര്യവുമാണ്. അതുകൊണ്ട് പടച്ചവൻ തൃപ്തിപ്പെടുന്നതല്ല. പിശാച് സന്തോഷിക്കുന്നതാണ്. ആകയാൽ ശപിക്കപ്പെട്ട പിശാചിൽ നിന്നും ഞാൻ പടച്ചവനോട് അഭയം തേടുന്നു. ശുഅയ്ബ് (റ) പറയുന്നു:) തുടർന്ന് പിതാമഹൻ ത്വവാഫിൽ നിന്നും വിരമിച്ചപ്പോൾ കഅ്ബാ കവാടത്തിനും ഹജ്‌റുൽ അസ്‌വദിനും ഇടയിലുള്ള മുൽതസം എന്ന സ്ഥലത്തേക്ക് വന്നു. എന്നോട് പറഞ്ഞു: അല്ലാഹുവിൽ സത്യം, റസൂലുല്ലാഹി (സ) പുണർന്ന് നിന്ന് പ്രാർത്ഥിച്ച സ്ഥലം ഇത് തന്നെയാണ്. (ബൈഹഖി, അബൂദാവൂദിന്റെ നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്: തുടർന്ന് അബ്ദുല്ലാഹ് (റ) നെഞ്ചും മുഖവും ഭിത്തിയിലേക്ക് ചേർത്ത് വെക്കുകയും കൈ പരത്തി വെക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു: ഇപ്രകാരം റസൂലുല്ലാഹി (സ) ചെയ്യുന്നതായി ഞാൻ കണ്ടു.)
വിവരണം: മുൽതസമിൽ വന്ന് പ്രാർത്ഥിക്കുന്നത് ത്വവാഫിന് ശേഷമായിരിക്കണമെന്നും ഉണരേണ്ട സ്ഥലം ഇത് മാത്രമാണെന്നും ഈ ഹദീസ് അറിയിക്കുന്നു. ഈ സന്ദർഭത്തിൽ പടച്ചവനോടുള്ള സ്‌നേഹാനുരാഗം നിറഞ്ഞ ദാസന്മാരുടെ അവസ്ഥയും ഹജ്ജിന്റെ അനുഭൂതിയും വിവരണാതീതം തന്നെയാണ്. 

**********************************************************************************




ബാനീ ദാറുല്‍ ഉലൂം ഭാഗം-7


സംവാദങ്ങളുടെ പടക്കളത്തില്‍

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി

ഇന്ത്യാ രാജ്യത്തിന്റെ ഭരണചക്രം കൈയ്യിലാക്കിയ ഇംഗ്ലീഷുകാർ അവരുടെ ഭരണത്തിന്റെ വേരുകൾഉറപ്പിക്കാൻ കണ്ടെത്തിയ ഒരു പോംവഴി ഇതാണ്: യൂറോപ്പിൽ നിന്നും പാതിരിമാരേയും ക്രൈസ്തവ പ്രബോധകരേയും വിളിച്ചുവരുത്തി ഇന്ത്യയാകെ പരത്തി. ഭരണകൂടത്തിന്റെ ആശിർവാദങ്ങളോടെ അവർ ക്രൈസ്തവ പ്രബോധനം ശക്തമായ നിലയിൽ നടത്തുകയും ഇസ്‌ലാമിനെക്കുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഒരു ഭാഗത്ത് അക്രമികളായ ബ്രിട്ടീഷുകാരെക്കുറിച്ച് ഇന്ത്യക്കാരിൽ നിറഞ്ഞ് നിന്നിരുന്ന വെറുപ്പും മറുഭാഗത്ത് മഹാന്മാരായ ഇസ്‌ലാമിക സേവകരുടെ ശക്തമായ ചെറുത്തു നിൽപ്പും കാരണം അവർക്ക് ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. മൗലാനാ റഹ്മതുല്ലാഹ് ഉസ്മാനീ കീരാനവി (12) ഇക്കൂട്ടത്തിൽ പ്രത്യേകം സ്മരണീയനാണ്. ഹസ്രത്ത് നാനൂത്ഥവിയും ഈ വിഷയത്തിൽ പ്രത്യേകം ശ്രദ്ധിക്കുകയും സമർത്ഥരായ ശിഷ്യരെ ഇതിന് തയ്യാറാക്കുകയും പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. താരാചന്ദുമായി സംവാദം ക്രി. 1857 ന് ശേഷം ദൽഹിയിൽ പാതിരിമാരുടെ പ്രളയമായി. ദൽഹിയിലാകെ പാതിരിമാർ പരന്ന് ഇസ്‌ലാമിനെതിരിൽ വിശിഷ്യാ തിരുനബി (സ)യുടെ പരിശുദ്ധ വ്യക്തിത്വത്തെ കുറിച്ച് അപവാദങ്ങൾ പറഞ്ഞുപരത്തി. ചില സാധു മുസ്‌ലിംകൾ അവരെ നേരിടാൻ തയ്യാറായെങ്കിലും ഈ ജോലി പ്രധാനമായും ചെയ്യേണ്ട പണ്ഡിതരാരും ഈ ഭാഗത്തേക്ക് ശ്രദ്ധിച്ചിരുന്നില്ല. (മൗലാനാ യഅ്ഖൂബ് നാനൂത്തവിയുടെ വാചകങ്ങൾ വിനീതൻ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്. ശാഖാപരമായ അല്ലെങ്കിൽ അപ്രധാനമായ കാര്യങ്ങളിൽ തെളിവുകളുടെ മേൽ തെളിവുകൾ നിരത്തിയും തണുത്തു കിടക്കുന്ന പ്രശ്‌നങ്ങൾ ചൂടാക്കുന്നതിലും ഉമ്മത്തിനെ പരസ്പരം ചേരിതിരിക്കുന്നതിലും ആവേശംകൊള്ളുകയും സമൂഹത്തിന്റെ വ്യക്തിത്വത്തെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന വിഷയങ്ങളിൽ അക്ഷന്തവ്യമായ അശ്രദ്ധ കാണിക്കുകയും ചെയ്യുന്ന പ്രവണത ഇന്നും നമ്മുടെ പള്ളികളിലും മദ്‌റസ-ദർസുകളിലും നിലനിൽക്കുന്നുണ്ട്. പൊതുജനങ്ങളിൽപോലും ഈ ഭ്രാന്ത് കത്തിക്കയറിക്കൊണ്ടിരിക്കുന്നു. ഈ രോഗത്തിൽ നിന്നും ഒരു സംഘടനയും ഒഴിവില്ല. പരാതികളഖിലം അല്ലാഹുവിനോട്.) ഇതുകണ്ട ഹസ്രത്ത് അവരെ നേരിടാൻ ശിഷ്യരെ പ്രേരിപ്പിച്ചു. അവർ പാതിരികൾക്കെതിരിൽ പൊതുസ്ഥലങ്ങളിൽ പ്രഭാഷണങ്ങളും മറുപടി പ്രസംഗങ്ങളും ആരംഭിച്ചു. ഇതിനെ തുടർന്ന് മാസ്റ്റർ താരാചന്ദ് എന്ന പ്രസിദ്ധ പാതിരിയെ ക്രൈസ്തവർ ക്ഷണിച്ചുവരുത്തി. ഇതറിഞ്ഞ ശിഷ്യർ ഹസ്രത്തിനെ സമീപിച്ചു. ഉടനെ അയാളെ നേരിടാൻ ഹസ്രത്ത് തന്നെ സന്നദ്ധനായി. കൂട്ടത്തിൽ ശിഷ്യരോട് നിർദ്ദേശിച്ചു: 'എന്നെ ആർക്കും പരിചയപ്പെടുത്തരുത്. ഒരു സാധാരണ മുസ്‌ലിമിനെപോലെ ഞാൻ സദസ്സിൽ വന്ന് മനസ്സിലുദിക്കുന്ന കാര്യങ്ങളെല്ലാം പറഞ്ഞുകൊള്ളാം.'' അങ്ങിനെ ഒരു മഹാസദസ്സിനു മുമ്പാകെ നിന്ന് പാടിപ്പഠിച്ചതും പഴകി പുളിച്ചതുമായ ആരോപണങ്ങളുടെ ഭാഗത്തുനിന്നും ഒരു സാധാരണക്കാരൻ എഴുന്നേറ്റു നിന്നു. രൂപത്തിൽ മൗലവിയാണെന്നുപോലും തോന്നിക്കാത്ത അദ്ദേഹം പാതിരിമാരുമായി സംവാദം നടത്തുന്നത് ദൽഹിക്കാരാരും കണ്ടിട്ടില്ല. താരാചന്ദ് പാതിരിക്ക് പോലും അപരിചിതനായ വ്യക്തി. എന്നാൽ മറുപടി പ്രസംഗം തീരുന്നതു വരെ സദസ്സ് ശബ്ദമടക്കിപ്പിടിച്ചിരുന്നു. തുടർന്ന് പാതിരിക്കു നേരെ ചോദ്യശകരങ്ങൾ ഉതിർന്നു. പാതിരി നേതാവ് മറുപടി പറയാനാവാതെ കുഴഞ്ഞു. അവസാനം സ്റ്റേജിൽ നിന്നുതന്നെ അദ്ദേഹം പിന്തിരിഞ്ഞു. മതസംവാദം തങ്ങളുടെ ലക്ഷ്യം പൂവണിയാത്തതു കണ്ട ബ്രിട്ടീഷുകാർ പുതിയൊരു തന്ത്രം പ്രയോഗിച്ചു. കുറച്ച് ഹൈന്ദവ സഹോദരങ്ങളെ കുത്തിയിളക്കി ''വിവിധ മതങ്ങളുടെ സംവാദം'' എന്ന പേരിൽ ഒരു മഹാസമ്മേളനം സംഘടിപ്പിച്ചു. ഹൈന്ദവരും മുസ്‌ലിംകളും ക്രൈസ്തവരും അവരവരുടെ വാദങ്ങൾ സമർത്ഥിക്കലും ഇതരരുടെ വാദങ്ങളെ ഖണ്ഡിക്കലുമായിരുന്നു ഇതിന്റെ ലക്ഷ്യമായി അവർ പറഞ്ഞത്. എന്നാൽ ഇംഗ്ലീഷുകാരുടെ ലക്ഷ്യം ഇവിടെ ഒറ്റവെടിക്ക് രണ്ട് പക്ഷികളെ വീഴ്ത്തലായിരുന്നു. അഥവാ 'തമ്മിലടിപ്പിച്ച് ഭരിക്കുക' എന്ന തത്വമനുസരിച്ച് ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കുമിടയിൽ വെറുപ്പും വിദ്വേഷവും വളർത്തി തങ്ങളുടെ ഭരണമുറപ്പിക്കുക. ഭരണകൂടത്തിന്റെ മാധ്യമങ്ങൾ ഉപയോഗിച്ച് ക്രൈസ്തവർ വിജയിച്ചുവെന്ന് പ്രചണ്ഡമായി പ്രചരിപ്പിക്കുകയും ഇന്ത്യയിലെ ഇതര മതങ്ങളുടെ വിശിഷ്യ തങ്ങളുടെ എറ്റം വലിയ വെല്ലുവിളിയായ ഇസ്‌ലാമിന്റെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുക. അങ്ങനെ, ഇംഗ്ലണ്ടുകാരനായ നവീസ് പാതിരിയും ചാന്ദ്പൂർകാരനായ മുൻ ശിപ്യാരേലാലും കൂടിച്ചേർന്ന് ചാന്ദ്പൂരിൽ ക്രി.1875 (ഹി.1292) മേയ് ഏഴിന് ഒരു മതസംവാദം നടത്താൻ തീരുമാനിച്ചു. ഇതിന് ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങൾ നാടാകെ പരന്നു. ഇതറിഞ്ഞ ഹസ്രത്ത് നാനൂത്ഥവി, ചാന്ദ്പൂരിനടുത്തുള്ള ബരേലിയിൽ ഉണ്ടായിരുന്ന മൗലാനാ മുഹമ്മദ്മുനീറിന് കത്തെഴുതി കാര്യം തിരക്കി. ഇതിന് മറുപടി വരുന്നതിന് മുമ്പുതന്നെ ചാന്ദ്പൂരിനടുത്തുള്ള മറ്റൊരു പട്ടണമായ ശാഹ്ജഹാൻപൂരിൽ നിന്നും മേയ് നാലിന് ഒരു കത്തുവന്നു. താങ്കൾ ഉറപ്പായും വരണമെന്ന് അതിൽ അപേക്ഷിച്ചിരുന്നു. ഉടനെതന്നെ, ഹസ്രത്ത് സ്വന്തം നാടായ നാനൂത്ഥയിൽ നിന്നും കാൽനടയായി. യാത്രയായി ദേവ്ബന്ദിൽ ഒരു രാത്രി കഴിച്ചുകൂട്ടി. സംവാദത്തിന്റെ രീതിയെക്കുറിച്ച് അറിവില്ലാത്തതിനാൽ അവിടെയിരുന്ന് ഒരു ദിവസംകൊണ്ട് ഒരു പ്രസംഗം തയ്യാറാക്കി. ഇതാണ് പിൽക്കാലത്ത് ''ഹുജ്ജത്തുൽ ഇസ്‌ലാം'' എന്ന പേരിൽ പ്രസിദ്ധീകൃതമായത്. എന്നാൽ സംവാദ സ്ഥലത്ത് ഇതുവായിക്കാതെ, പ്രഭാഷണങ്ങളാണ് ഹസ്രത്ത് നടത്തി. ദേവ്ബന്ദിൽ നിന്നും ചില ശിഷ്യരെ കൂട്ടി ബിജ്‌നൂറിലേക്ക് തിരിച്ചു. ദൽഹിയിൽ നിന്നും വന്ന ചില പണ്ഡിതരോടൊപ്പം അവിടെ നിന്ന് ട്രെയിനിൽ യാത്രയായി മേയ് ആറിന് വൈകുന്നേരം ശാഹ്ജഹാൻപൂരിൽ എത്തിച്ചേർന്നു. കൂട്ടത്തിലുള്ളവരെല്ലാം നേരെ സംവാദസ്ഥലത്തേക്ക് പോയെങ്കിലും ശൈഘുൽ ഹിന്ദിനെയും കൂട്ടി ഹസ്രത്ത് ഒരു വഴിയമ്പലത്തിൽ അന്ന് രാത്രി താമസിച്ചു. എന്നാൽ നാട്ടുകാരായ ചിലർ ഹസ്രത്ത് വന്ന വിവരമറിഞ്ഞ് രാത്രി രണ്ട് മണിക്ക് ഹസ്രത്തിനെ അവിടെനിന്നും നിർബന്ധിച്ച് അവരുടെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചു. ശാഹ്ജഹാൻപൂരിൽ നിന്നും 5-6 മൈൽ ദൂരത്തുള്ള ചാന്ദ്പൂർ എന്ന ഗ്രാമത്തിലായിരുന്നു സംവാദം. സുബ്ഹി നമസ്‌കാരാനന്തരം കാൽ നടയായി ഹസ്രത്ത് ചാന്ദ്പൂരിലേക്ക് തിരിച്ചു. വഴിയിൽ ഒരു നദി മുറിച്ചു കടക്കേണ്ടിവന്നു. നദിയിലിറങ്ങിയ ഹസ്രത്തിന്റെ പൈജാമ ആകെ നനഞ്ഞു. അണിഞ്ഞൊരിക്കുന്ന വസ്ത്രത്തോടൊപ്പം ഒരു കൈലിമാത്രം കരുതലായിരുന്നു യാത്രയിൽ ഹസ്രത്തിന്റെ പതിവ്. വസ്ത്രം അഴുക്കാകുമ്പോൾ കൈലി ഉടുത്ത് വസ്ത്രം സ്വയം കഴുകിയിരുന്നു. (ശൈഘുൽ ഹിന്ദ് - അർവാഹൈസലാസ : പുറം 186) നദി മുറിച്ചുകടന്ന ശൈഷം കൈലി ഉടുത്ത് പൈജാമ ഊരി പിരിഞ്ഞെടുത്ത് ഗ്രാമീണർ ചെയ്യാറുള്ളതുപോലെ ഒരു കമ്പിൽ അതുംതൂക്കി നടന്നുനീങ്ങി. നീല കൈലിയും സാധാരണ വസ്ത്രവും ധരിച്ച് സംവാദസദസ്സിൽ എത്തിച്ചേർന്നു. വിലാസം തിരക്കിയ സംഘാടകർക്ക് ഘുർശിദ് ഹുസൈൻ-സഹാറൻപൂർ എന്ന വിലാസമാണ് ഹസ്രത്ത് പറഞ്ഞുകൊടുത്തത്. ഓരോ മതസ്ഥരും സ്വന്തം മതത്തിന്റെ സത്യതയെക്കുറിച്ച് സംസാരിക്കണം. തുടർന്ന് മറ്റ് മതസ്ഥർ ആ മതത്തെക്കുറിച്ച് ആരോപണമുന്നയിക്കുകയും ആ മതസ്ഥർ മറുപടി പറയുകയും വേണം എന്നതായിരുന്നു സംവാദരീതി. മുസ്‌ലിംകൾ, ക്രൈസ്തവർ, ഹൈന്ദവർ എന്നിവരായിരുന്നു കക്ഷികളെങ്കിലും പ്രധാന പോരാട്ടം മുസ്‌ലിംകൾക്കും ക്രൈസ്തവർക്കും ഇടയിലായിരുന്നു. ആദ്യമായി ഹൈന്ദവരുടെ ഭാഗത്തുനിന്നും മുൻശിപ്യാരേലാൽ സംസാരിച്ചു. കുറെ ചോദ്യോത്തരങ്ങൾക്കു ശേഷം ക്രൈസ്തവരുടെ ഭാഗത്തുനിന്ന് പാതിരി നവീസ് സംസാരിച്ചു. തുടർന്ന് കുറെ ചോദ്യോത്തരങ്ങൽ നടന്നു. ശേഷം മുസ്‌ലിംകളുടെ ഊഴമായി. ഇതിന് എല്ലാവരും ഹസ്രത്ത് നാനൂത്ഥവിയെ ചുമതലപ്പെടുത്തി. ഹസ്രത്തിന്റെ ഉജ്ജ്വല പ്രഭാഷണത്തിന്റെ ചില തലവാചകങ്ങൾ : ഒരു മതത്തിന്റെ സത്യതയുടെ ഏറ്റവും പ്രധാന മാനദണ്ഡം അതിന്റെ വിശ്വാസങ്ങളാണ്, വിധിവിലക്കുകളല്ല. ഈ അടിസ്ഥാനത്തിൽ ഏറ്റം ഉന്നത മതം ഇസ്‌ലാം തന്നെ. തൗഹീദ് എന്ത്? തൗഹീദ് ബുദ്ധിയുടെ വെളിച്ചത്തിൽ. ശിർക്ക് മഹാപാപം. മനുഷ്യർക്കാർക്കും ആരാധ്യനാകുക സാധ്യമല്ല. രിസാലത്തിന്റെ ആവശ്യകത. പ്രവാചകരുടെ പാപമുക്തി. ശഫാഅത്തിന്റെയും കഫ്ഫാറത്തിന്റെയും ഇടയിലുള്ള വ്യത്യാസം. ത്രികേയത്വം ബുദ്ധിക്കെതിര്. ഹസ്രത്തിന്റെ പ്രഭാഷണം നടക്കവേ, സമയമായെന്ന് പറഞ്ഞ് പാതിരിമാർ അതിനെ തടസ്സപ്പെടുത്തി. തുടർന്ന് ചിലർ ചില ആരോപണങ്ങൾ ഉന്നയിച്ചു. ഇതിന് മൗലാനാ സയ്യിദ് അബുൽമൻസൂർ നല്ല മറുപടി നൽകി. ഒമ്പത് മണിക്ക് ആരംഭിച്ച സദസ്സ് രണ്ട് മണിക്ക് സമാപിച്ചു. മുസ്‌ലിം ഉലമാഅ് ളുഹ്ർ നമസ്‌കരിച്ച ശേഷം ആഹാരം കഴിച്ചു. തുടർന്ന് ഓരോരുത്തരും വിവിധ സ്ഥലങ്ങളിലായി ആളുകളെ കൂട്ടി പ്രഭാഷണങ്ങൾ നടത്തുവാൻ ഹസ്രത്ത് നിർദ്ദേശിച്ചു. മഗ്‌രിബുവരെ അവർ അത് നന്നായി നിർവ്വഹിച്ചു. ഹസ്രത്തിന്റെ പ്രഭാഷണത്തിന്റെ വാർത്ത നാടാകെ പരന്നു. അടുത്ത ദിവസം രാവിലെതന്നെ ആളുകൾ എത്തിത്തുടങ്ങി. അപ്പോഴും ആളുകളെ കൂട്ടി ദീനീദഅ്‌വത്തിൽ മുഴുകാൻ ഹസ്രത്ത് നിർദ്ദേശിച്ചു. അങ്ങനെ ഒമ്പത് മണിവരെ അവർ അതിൽ മുഴുകി. അല്ലാഹു അവർക്ക് ഉത്തമ പ്രതിഫലം നൽകട്ടെ! ഒമ്പത് മണിക്ക് സദസ്സാകെ നിറഞ്ഞ് കവിഞ്ഞു. രണ്ടാം ദിവസത്തെ സദസ്സ് ആരംഭിച്ചു. ഹസ്രത്ത് നാനൂത്ഥവിയുടെ ഇന്നലത്തെ പ്രഭാഷണത്തിന്റെ ബാക്കിഭാഗം കേൾക്കണമെന്ന് സദസ്യരുടെ ആഗ്രഹം മാനിച്ച് ഹസ്രത്തിന് സംസാരിക്കാൻ അനുവാദം നൽകപ്പെട്ടു. ഹസ്രത്ത് എഴുന്നേറ്റ് നിന്ന് പ്രഭാഷണം ആരംഭിച്ചു. തൗഹീദിനെ കുറിച്ചു കുറേ കാര്യങ്ങൾ വിവരിച്ചശേഷം ഹസ്രത്ത് സംസാരിച്ച വിഷയങ്ങൾ; പ്രവാചകത്വത്തിന്റെ ലക്ഷണങ്ങൾ. പ്രവാചകരുടെ ഗ്രാഹ്യശക്തിയും സ്വഭാവശുദ്ധിയും തിരുനബി (സ)യുടെ സ്വഭാവ സമുന്നതി. ഹസ്രത്തിന്റെ പ്രഭാഷണം ശ്രോതാക്കളിൽ വല്ലാത്ത പ്രതിഫലനമുളവാക്കി. എല്ലാവരും അതിൽ ലയിച്ചു കഴിയുകയായിരുന്നു. ചിലരുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പ്രവഹിച്ചുകൊണ്ടിരുന്നപ്പോൾ പാതിരമാർ അന്ധംവിട്ടു നിന്നു. സമയമായെന്ന വാദം കുറേകഴിഞ്ഞ് ഒരു പാതിരി ഉന്നയിച്ചു. ഉടനെ ഹസ്രത്ത് പറഞ്ഞു: സഹോദരങ്ങളെ, സമയക്കുറവ് കാരണം നിറുത്തുകയാണ്. അല്ലെങ്കിൽ വൈകുന്നേരം വരെ ഈ അവസ്ഥ തുടരാമായിരുന്നു. തുടർന്ന് പാതിരിമാർ ചില ആരോപണങ്ങൾ ഉന്നയിച്ചു. ഇസ്‌ലാമിക സേവകർ അതിനു മറുപടി നൽകി അവസാനമായി ഖദ്‌റിനെ കുറിച്ച് അവർ ആരോപണം ഉന്നയിച്ചു. അതിന് ഹസ്രത്താണ് മറുപടി നൽകിയത്. ഹസ്രത്ത് പറഞ്ഞു: ''ഒന്നും കിട്ടാതെ വരുമ്പോൾ ഖദ്ർ വിശ്വാസത്തിന്റെ വിഷയം കുത്തിപ്പൊക്കൽ പാതിരിമാരുടെ പതിവാണ്, എന്നാൽ അതിനുള്ള മറുപടി പിടിച്ചുകൊള്ളുക...'' തുടർന്ന് സദസ്സ് പിരിഞ്ഞു. പുറത്തേക്കിറങ്ങിയ ഹസ്രത്തിനെ ഹൈന്ദവരടക്കം സദസ്സ്യരാകെ പൊതിഞ്ഞു. അവർ പരസ്പരം പറയുന്നുണ്ടായിരുന്നു ''നീല ലുങ്കിക്കാരൻ മൗലവി, പാതിരിമാരെ നന്നായി വെട്ടി വീഴ്ത്തി'' ഒരു പാതിരി പറഞ്ഞതായി മോതീമിയാൻ സാഹിബ് ഉദ്ധരിക്കുന്നു: അദ്ദേഹം (ഹസ്രത്ത്) നമുക്കെതിരായിട്ടാണ് സംസാരിച്ചതെങ്കിലും സത്യം പറഞ്ഞാൽ അദ്ദേഹം പറഞ്ഞ വിഷയങ്ങൾ ഞങ്ങൾ ഇന്നുവരെ കേട്ടിട്ടില്ല.'' സയ്യിദ് ളുഹൂറുദ്ദീൻ, പരിചയക്കാരനായ ഒരു പാതിരിയോട് ചോദിച്ചു: നിങ്ങൾ സദക്കിൽ വെച്ച് ഒന്നും പറയാതിരുന്നത് എന്തുകൊണ്ടാണ്? അദ്ദേഹം പറഞ്ഞു: എന്തു പറയാനാണ്? നമുക്ക് പറയാൻ പറ്റിയ ഒന്നും ആ മൗലവി ബാക്കി വെച്ചില്ലല്ലോ?'' മറ്റൊരു പാതിരി പറഞ്ഞു: ''നിരവധി മുസ്‌ലിം പണ്ഡിതരുടെ പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഇതുപോലൊരു പ്രഭാഷണം ഞാൻ കേട്ടിട്ടില്ല. മെലിഞ്ഞ് ഒട്ടിയ ഒരു മനുഷ്യൻ, താഴ്ന്ന വസ്ത്രം. അദ്ദേഹം പണ്ഡിതനാണെന്നു പോലും ഞങ്ങൾ കരുതിയില്ല. ഇയാൾ എന്തുപറയാനാണെന്നുപോലും ഞങ്ങൾ ചിന്തിച്ചിരുന്നില്ല. ഒരായുധവും ഇല്ലാതാകുമ്പോൾ പാതിരിമാർ കുത്തിപ്പൊക്കുന്ന ഒന്നാണ് ഖദ്ർ വിശ്വാസം. ഗതിയില്ലാതെ പാതിരി നവീസ് അത് ചോദിച്ചപ്പോൾ അതിന് വായടപ്പൻ മറുപടിയാണ് മൗലവി നൽകിയത്.'' സദസ്യരെല്ലാം പിരിഞ്ഞ ശേഷം പാതിരി നവീസിന്റെ മുറിയിലേക്ക് ഹസ്രത്ത് കടന്നുചെന്നു. ഹസ്രത്ത് അദ്ദേഹത്തോട് പറഞ്ഞു: ''താങ്കളുടെ സ്വഭാവം എന്നെ വളരെ സന്തോഷിപ്പിക്കുന്നു. സൽസ്വഭാവം സ്‌നേഹത്തിനു കാരണമാണ്. സ്‌നേഹത്തിലൂടെ ഗുണകാംക്ഷ ഉണ്ടായിത്തീരുന്നു. അതുകൊണ്ട് താങ്കളുടെ ഗുണം കാംക്ഷിച്ചുകൊണ്ട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു.'' പാതിരി പറഞ്ഞു: ''പറയൂ'' ഹസ്രത്ത് പ്രസ്താവിച്ചു: ''ക്രിസ്തുമതത്തിൽ നിന്നും പശ്ചാത്തപിച്ചു മടങ്ങുക. ഇസ്‌ലാം മതം സ്വീകരിക്കുക, ഈ ലോകജീവിതം താൽക്കാലികമാണ്. നാളെ പലരോകത്തുള്ള ശിക്ഷ വളരെ കഠിനമാണ്.'' പാതിരി പറഞ്ഞു : ''സംശയമില്ല.'' ഹസ്രത്ത് തുടർന്നു: 'ഇനി താങ്കൾക്ക് സംശയമുണ്ടെങ്കിൽ, സത്യം വ്യക്തമാക്കിത്താരൻ താങ്കൾ തന്നെ പ്രാർത്ഥിക്കുക- നാഥാ! വിഭിന്നങ്ങളായ മതങ്ങളിൽ സത്യമേതെന്ന് എനിക്ക് വ്യക്തമാക്കിത്തരിക! താങ്കളുടെ പ്രാർത്ഥന നിഷ്‌കളങ്കമാണെങ്കിൽ സത്യം വ്യക്തമാക്കിത്തരാമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.'' പാതിരി പറഞ്ഞു: ''ഞാൻ താങ്കൾക്ക് നന്ദി രേഖപ്പെടുത്തുന്നു. താങ്കൾ എന്റെ വിഷയത്തിൽ വലിയ ചിന്ത ചെലുത്തി. നിങ്ങളുടെ വാക്കിനെ ഞാൻ മറക്കുകയില്ല.'' ഹസ്രത്ത് മടങ്ങുന്ന വഴിയിൽ ഒരു യോഗി കണ്ടു. ഹസ്രത്തിനോട് അദ്ദേഹം പറഞ്ഞു: ''നിങ്ങൾ വലിയ കാര്യമാണ് ചെയ്തത്.'' ഹസ്രത്ത് : ''ഞാനെന്തു ചെയ്തു? പരമേശ്വരനാണ് എല്ലാം ചെയ്തത്.'' അദ്ദേഹം: നിങ്ങൾ പറഞ്ഞത് ശരിതന്നെ. നിങ്ങൾ പ്രഭാഷണം നടത്തുമ്പോൾ പാതിരിമാരെല്ലാം തലകുനിച്ച് പിടിച്ചിരിക്കുകയായിരുന്നു. ഹസ്രത്ത്: ''തദവസരം നിങ്ങൾ എവിടെയായിരുന്നു?'' അദ്ദേഹം : ''സദസ്സിൽ ഉണ്ടായിരുന്നു. ഞങ്ങൾ നിങ്ങളോടൊപ്പമാണ്!'' രണ്ടാം സംവാദം ചാന്ദ്പൂരിൽ പ്രഥമ സംവാദത്തിൽ ഇസ്‌ലാമിന്റെ വിജയ പതാക ഉയർന്നു പറന്നു. ക്രൈസ്തവ മിഷനറിമാരുടെ ലക്ഷ്യം പൂവണിഞ്ഞില്ല. അതുകൊണ്ട് വീണ്ടും ഒരിക്കൽ സംവാദം നടത്താൻ അവരും ഹൈന്ദവരും തീരുമാനിച്ചു. ഇത്തവണ പാതിരിമാരുടെ കൂട്ടത്തിൽ പ്രഗത്ഭരായ വാക്കർ, സ്‌കോട്ട് മുതലായ പാതിരിമാരും ഹൈന്ദവരുടെ ഭാഗത്ത് പ്രശസ്തനായ സ്വാമി ദയാനന്ദ സരസ്വതിയുമുണ്ടായിരുന്നു. ആദ്യം ഹസ്രത്ത് തയ്യാറായില്ലെങ്കിലും ദീനിന്റെ സന്ദേശം അല്ലാഹുവിന്റെ അടിമകൾക്ക് എത്തിക്കാനുള്ള ആവേശം കാരം പിന്നീട് അതിൽ പങ്കെടുക്കാൻ തീരുമാനിച്ചു. 1877 മാർച്ച് 19, 20 തീയതികളിലായിരുന്നു സംവാദം. ഹസ്രത്തും കൂട്ടരും 17-ാം തീയതി ശാഹ് ജഹാൻപൂരിൽ എത്തി. വഴി മദ്ധ്യേ ദുആ ചെയ്യാൻ യോഗ്യരായി കാണുന്നവരോടെല്ലാം ദുആ ഇരക്കാൻ ഹസ്രത്ത് അപേക്ഷിച്ചിരുന്നു. തദവസരത്തിൽ ഹസ്രത്ത് ചെയ്ത ദുആകളുടെ വാചകങ്ങൾ ശിഷ്യർ ഉദ്ധരിക്കുന്നു: ''അല്ലാഹുവേ, പൊതുസദസ്സിൽ നിന്ദ്യരാകാൻ കാരണമായ പ്രവർത്തനങ്ങൾ പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. പക്ഷേ, ഇവിടെ ഞങ്ങളുടെ നിന്ദ്യത, സത്യദീനിന്റെ നിന്ദ്യതയായിതീരും. സർവ്വലോകത്തിന്റെ നായകരായ പുണ്യ റസൂലിന്റെ നിന്ദ്യതയായി മാറും. അല്ലാഹുവേ, ഞങ്ങൾ കാരണമായി നിന്റെ ദീനിനേയും നിന്റെ പുണ്യ ഹബീബിനെയും നിന്ദ്യതയിലകപ്പെടുത്തരുതേ! നിന്റെ പുണ്യഹബീബിന്റെ ബറകത്തുകൊണ്ട് ഞങ്ങൾക്ക് നീ അന്തസ്സ് പ്രദാനം ചെയ്യേണമേ!'' 18-ാം തീയതി അവിടെ വിശ്രമിച്ചു. രാവിലെ ഏഴര മുതൽ 11 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയുമായിരുന്നു സമയം. അതുകൊണ്ട് 19-ാം തീയതി അതിരാവിലെ ഇതര പണ്ഡിതർ വാഹനത്തിൽ സംവാദ സ്ഥലത്തെത്തി. എന്നാൽ ഹസ്രത്ത് കാൽനടയായി ചാന്ദ്പൂരിലേക്ക് നീങ്ങി. ഇടയ്ക്ക് സുന്നത്തുകൾ നമസ്‌കരിച്ച് അത്യന്തം ഭക്തിപൂർവ്വം ദുആ ഇരന്നു. ഹസ്രത്തും കൂട്ടരും കൃത്യസമയത്ത് തന്നെ സംവാദ സ്ഥലത്ത് എത്തിച്ചേർന്നെങ്കിലും പാതിരിമാർ പല തടസ്സങ്ങളും പറഞ്ഞ് സംവാദം നീട്ടി. മദ്ധ്യാഹ്നം വരെ ഒന്നും നടന്നില്ല. ഉച്ചയ്ക്ക് ശേഷവും നാലു മണിവരെ ഒന്നും നടന്നില്ല. തുടർന്ന് അസ്ർ നമസ്‌കരിച്ച ഹസ്രത്ത് നമസ്‌കാരാനന്തരം എഴുന്നേറ്റ് നിന്ന് ഒരു പ്രഭാഷണം നടത്തി. അത്യുജ്ജ്വലമായിരുന്ന ആ പ്രഭാഷണത്തിലെ ശീർഷകങ്ങൾ (1) അല്ലാഹുവിന്റെ അസ്തിത്വം (2) അവന്റെ ഏകത്വം (3) അവനെ അനുസരിക്കേണ്ടതിന്റെ നിർബന്ധത (4) നുബുവ്വത്തിന്റെ ആവശ്യകത (5) അതിന്റെ അടയാള ഗുണങ്ങൾ (6)റസൂലുല്ലാഹി (സ) യുടെ നുബുവ്വത്ത് (7) അതിന്റെ പരിസമാപ്തി (8) വിജയം, തിരുനബി (സ) യെ പിൻപറ്റുന്നതിലൂടെ മാത്രം. ഒരു മണിക്കൂർ നേരം നീണ്ടുനിന്ന പ്രഭാഷണം സദസ്സ് ശ്രദ്ധാപൂർവ്വം ശ്രവിച്ചിരുന്നു. തുടർന്ന്, ഒരു പാതിരി ചില ആരോപണങ്ങൾ ഉന്നയിച്ചു. അതിന് ഹസ്രത്ത് തന്നെ മറുപടി നൽകി. ഇതിനിടയിൽ ബൈബിളിൽ തിരിമറി നടത്തപ്പെട്ടതിനെക്കുറിച്ച് ചർച്ച ഉയർന്നു. പാതിരിമാർ തുടക്കത്തിൽ ഇതിനെ ശക്തിയായി എതിർത്തു നോക്കിയെങ്കിലും മൗലാനാ അബുൽ മൻസൂർ സമർപ്പിച്ച രേഖയും ഹസ്രത്തിന്റെ വിവരണവും കാരണം അവസാനം അവർ സമ്മതിച്ചു. മഗ്‌രിബ് ആയപ്പോൾ ഈ സദസ്സ് അവസാനിച്ചു. രണ്ടാം ദിവസം രാവിലെ സദസ്സ് വീണ്ടും സമ്മേളിച്ചു. കഴിഞ്ഞ ദിവം സദസ്സിന്റെ തുടക്കത്തിൽ തന്നെ അതിന്റെ സംഘാടകർ വിഷയമെന്നോണം അഞ്ചുചോദ്യങ്ങൾ ചോദിച്ചിരുന്നു. (1) പരമേശ്വരൻ ലോകത്തെ എങ്ങനെ, എപ്പോൾ പടച്ചു? (2) പരമേശ്വരന്റെ അസ്തിത്വം സർവ്വവ്യാപകമാണോ അല്ലയോ? (3)പരമേശ്വരന് നീതിമാനും കാരുണ്യവാനും ആകുന്നതെങ്ങനെ? (4) വേദം, ബൈബിൾ, ഖുർആൻ ഇവ ദൈവിക വചനങ്ങളാണെന്നതിന് തെളിവെന്ത്? (5) മോക്ഷം എന്ത്, എങ്ങനെ? ഇന്നും സമയം തള്ളിനീക്കാൻ പാതിരിമാർ ശ്രമിച്ചെങ്കിലും ഗത്യന്തരമില്ലാതെ സ്‌കാട്ട് പാതിരി സംസാരം തുടങ്ങി. പ്രഥമ ചോദ്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹത്തിന് പക്ഷേ, ശരി ഉത്തരം നൽകാനായില്ല. തുടർന്ന് ഹസ്രത്ത് പ്രഭാഷണം നടത്തി. ഹസ്രത്തിന്റെ പ്രഭാഷണം കഴിഞ്ഞപ്പോൾ മുൻശി പ്യാരേലാൽ പറഞ്ഞു: ''ഇതിനാണ് മറുപടിയെന്ന് പറയുന്നത്. തികച്ചും ന്യായമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.'' ശേഷം പണ്ഡിറ്റ് ദയാനന്ദ സരസ്വതി പ്രസംഗിച്ചു. സംസ്‌കൃതം കലർന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിനു ശേഷം അതിലെ ചില വിഷയങ്ങളെ ഹസ്രത്ത് ഖണ്ഡിച്ചു. ഉച്ചയ്ക്ക് ശേഷം സദസ്സ് വീണ്ടും കൂടി. അതിൽ ആദ്യമായി സംസാരിച്ച സ്‌കാട്ട് പാതിരി ഈസാ നബി (അ)യുടെ ദൈവികതയെ സ്ഥാപിക്കാൻ പരിശ്രമിച്ചു. പാതിരിയെ തുടർന്ന് പ്രസംഗിച്ച സ്വാമി ദയാനന്ദ്, അത് ഖണ്ഡിച്ചു. ശേഷം ഹസ്രത്തിന്റെ ഊഴമായി. ഹസ്രത്തിന്റെ പഴയ ശൈലി ഇവിടെയും ആവർത്തിച്ചു. ചുരുക്കത്തിൽ രണ്ട് വർഷം നടന്ന സംവാദങ്ങളിലും ഹസ്രത്ത് സജീവമായി പങ്കെടുത്തു. ക്രൈസ്തവരുടെ നിഗൂഢലക്ഷ്യങ്ങൾ തർത്തെറിഞ്ഞു. ഹകീമുൽ ഉമ്മത്ത് ഹസ്രത്ത് മൗലാനാ അശ്‌റഫ്അലി ത്ഥാനവി പ്രസ്താവിക്കുന്നു: ''ശാഹ് ജഹാൻപൂരിനടുത്തു വെച്ച് നടന്ന സംവാദം ഐതിഹാസികമായ ഒരു സംഭവമായിരുന്നു. വലിയ വലിയ കെട്ടുംമട്ടും ഉള്ള നിരവധിപേർ അവിടെ അണിനിരന്നെങ്കിലും സാധാരണ വസ്ത്രം മാത്രം ധരിച്ച ഹസ്രത്ത് നാനൂത്ഥവി അവരെയെല്ലാം മികച്ച് നിന്നു.'' പ്രൊഫ.അയ്യൂബ് ഖാദ്‌രി എഴുതുന്നു: ''ശാഹ്ജഹാൻപൂർ സംവാദത്തെ കുറിച്ചുള്ള പരസ്യം വളരെ നേരത്തെതന്നെ പ്രസിദ്ധീകൃതമായിരുന്നു. ഇസ്‌ലാമിനെതിരിലുള്ള ഒരു വെല്ലുവിളിയായ ഈ സംവാദനത്തെ നേരിടാൻ അതിനടുത്ത നാടുകളായ ബരേലിയിലെയും ബദായൂനിലെയും പണ്ഡിതർ ആരും സന്നദ്ധരായില്ല.'' സംവാദത്തിൽ നിന്നും വിജയശ്രീലാളിതനായി ഹസ്രത്ത് തിരിച്ചെത്തിയപ്പോൾ മഹാനായ മൗലവി മുഹമ്മദ് യഅ്ഖൂബ് നാനൂത്ഥവി (റ) അഭിപ്രായപ്പെട്ടു: ''ഹസ്രത്ത് നാനൂത്ഥവിയുടെ വിയോഗം അടുത്തുവെന്ന് എനിക്ക് തോന്നുന്നു. കാരണം അദ്ദേഹം ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ചെയ്തുതീർത്തുകഴിഞ്ഞു. (സവാനിഹ് ഭാഗം 2, പുറം 470). റൂഡ് കി സംഭവം ഹി. 1294 (കി. 1877) ൽ ഹസ്രത്ത് മൂന്നാം ഹജ്ജ് നിർവഹിച്ചു. 1295 റബീഉൽ അവ്വൽ ഹസ്രത്ത് തിരിച്ചെത്തി. ഈ മടക്കയാത്രയിലായിരുന്നു ഹസ്രത്തിന്റെ വിയോഗത്തിന് കാരണമായ രോഗത്തിന്റെ ആരംഭം. അതിന്റെ വിവരണം അടുത്ത അദ്ധ്യായത്തിൽ വരുന്നുണ്ട്. 1295 ശഅ്ബാൻ മാസത്തിൽ പണ്ഡിറ്റ് ദയാനന്ദ സരസ്വതി റുഡ്കിയിൽ വന്നു ചേർന്നു. അവിടെ താവളമടിച്ച അദ്ദേഹം ഇസ്‌ലാമിനെതിരിൽ കടുത്ത ആരോപണങ്ങൽ ജനമദ്ധ്യേ ഉന്നയിച്ചുകൊണ്ടിരുന്നു. പാതിരിമാരിൽ നിന്നും മറ്റും പൈശാചിക പാഠങ്ങൾ പഠിച്ച് പയറ്റിനിറങ്ങിയ ഒരു വ്യക്തിയാണ് ആര്യസമാജത്തിന്റെ സ്ഥാപകനായ സ്വാമി. അദ്ദേഹത്തിന്റെ വിവരം വെച്ച് അന്നാട്ടുകാരായ മുസ്‌ലിംകൾ ഹസ്രത്തിന് കത്തെഴുതി. പണ്ഡിറ്റിന് മറുപടി നൽകാൻ ദാറുൽഉലൂമിലെ ഏതെങ്കിലും മുതഅല്ലിമിനെ അയച്ചുതരാമെന്ന് ഹസ്രത്ത് മറുപടി നൽകി. ഉടനെ അവർ എഴുതി. 'മൗൽബികാസം'' (മൗലവി ഖാസിം) വന്നാൽ അദ്ദേഹത്തോടു മാത്രം ഞാൻ സംസാരിക്കാം എന്ന് പണ്ഡിറ്റ് പറയുന്നു. പനിയും ചുമയും ശക്തിയായി ബാധിച്ചിരുന്ന ഹസ്രത്ത് തനിക്ക് വരാൻ ബുദ്ധിമുട്ടുണ്ടെന്നും അഥവാ വന്നാൽ തന്നെ വല്ലതും സംസാരിക്കാൻ പ്രയാസമാണെന്നും പറഞ്ഞ് കത്തെഴുതുകയും ശൈഘുൽ ഹിന്ദ്, മൗലാനാ ഫഘ്‌റുൽ ഹസൻ മുതലായവരെ റുഡ്കിക്ക് അയയ്ക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ദേവ്ബന്ദിൽ നിന്നും കാൽനടയായി പുറപ്പെട്ട അവർ വെള്ളിയാഴ്ച രാവിലെ റുഡ്കിയിലെത്തി. ജുമുഅയ്ക്കു ശേഷം പണ്ഡിറ്റ് ജി താമസിക്കുന്ന സ്ഥലത്ത്ചില നാട്ടുകാരോടൊപ്പം എത്തി. എന്നാൽ അവരുമായി സംസാരിക്കുന്നതിനെ ശക്തമായി നിരസിച്ച പണ്ഡിറ്റ്, ഹസ്രത്ത് വന്നാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞു. അടുത്ത ദിവസം ദേവ്ബന്ദിൽ തിരിച്ചെത്തിയ അവർ ഹസ്രത്തിനെ വിവരം ധരിപ്പിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പണ്ഡിറ്റ്ജിയും ശിഷ്യരും വീണ്ടും അഴിഞ്ഞാട്ടം നടത്തുന്നുവെന്നറിയിച്ച് നാട്ടുകാരുടെ കത്തുവന്നു. അങ്ങനെ ഹസ്രത്തും നാല് സിഷ്യന്മാരും രണ്ട് സഹപ്രവർത്തകരും വൈകുന്നേരം ദേവ്ബന്ദിൽ നിന്നും കാൽനടയായി പുറപ്പെട്ട് രാവിലെ റുഡ്കിയിൽ എത്തിച്ചേർന്നു. ഹസ്രത്ത് എത്തിയ വിവരമറിഞ്ഞ് റുഡ്കിയിലാകെ സന്തോഷത്താൽ ഇളകി മറിഞ്ഞു. എന്നാൽ പല ദിവസം പരിശ്രമിച്ചിട്ടും പണ്ഡിറ്റ്ജി ഹസ്രത്തുമായി സംസാരിക്കാൻ തയ്യാറായില്ല. ഇതിനിടയിൽ ബ്രിട്ടീഷുകാരനായ സൈനിക മേധാവിയും മറ്റും ഹസ്രത്തിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ദഅ്‌വത്ത് ലക്ഷ്യമിട്ടുകൊണ്ട് ഹസ്രത്ത് അവരുടെ അരികിൽപോയി ഇസ്‌ലാമിനെ കുറിച്ച് സംസാരിച്ചു. ഹസ്രത്തിന്റെ വാക്കുകൾ അവരിൽ വലിയ പരിവർത്തനമുണ്ടാക്കി. മനുഷ്യ വിജയത്തിന് നിദാനമായ മതം ഇസ്‌ലാം മാത്രമാണെന്ന് ഹസ്രത്ത് അവരോട് പറഞ്ഞു. എന്തായാലും ഹസ്രത്തുമായി സംസാരിക്കാൻ ഒരു നിലയ്ക്കും സ്വാമി തയ്യാറായില്ല. അങ്ങനെ സ്വാമിയുടെയും ശിഷ്യരുടേയും വിമർശനങ്ങൾ കുറിച്ചെടുത്ത് പൊതുസ്ഥലത്തു നിന്ന് മറുപടി പറയാൻ ശിഷ്യരോട് ഹസ്രത്ത് നിർദ്ദേശിച്ചു. ഉസ്താദ് അവർകളുടെ നിർദ്ദേശം ഉത്തമ ശിഷ്യർ പൂർണ്ണമായി പാലിച്ചു. സ്വാമിയുടെ ശിഷ്യരടക്കം നാട്ടുകാരെല്ലാം നിറഞ്ഞ സദസ്സിൽ അവർ സ്വാമിക്കെതിരിൽ ആഞ്ഞടിച്ചു. എന്നാൽ അതിനെതിരിൽ പ്രതികരിക്കാൻ അവരാരും തയ്യാറായില്ല. അവസാനത്തെ മൂന്ന് ദിവസം ഹസ്രത്ത് സമുജ്ജ്വലമായ മൂന്ന് പ്രഭാഷണങ്ങൾ നടത്തി. മുസ്‌ലിംകളും ഹൈന്ദവരും ക്രിസ്ത്യാനികളും നിറഞ്ഞു നിന്ന സദസ്സിൽ ഹസ്രത്ത് വളരെ വ്യക്തമായി പ്രഖ്യാപിച്ചു: ''പരലോകത്തെ നിത്യനിരന്തരമായ ശിക്ഷയിൽ നിന്നും രക്ഷപ്രാപിക്കാൻ ഇസ്‌ലാമല്ലാതെ വഴിയൊന്നുമില്ല.'' ഇതിനിടയിൽ ഗതിമുട്ടിയ സ്വാമി റുഡ്കിയിൽ നിന്നും മുങ്ങി. തുടർന്ന് സ്വന്തം നാടായ നാനൂത്തയിലേേക്ക് മടങ്ങിയ ഹസ്രത്ത് അവിടെവെച്ച് സ്വാമിയുടെ ആരോപണങ്ങൽക്ക് മറുപടിയായി രണ്ട് ഗ്രന്ഥങ്ങൾ രചിച്ചു. ഒന്ന്, ഇൻതിസ്വാറുൽ ഇസ്‌ലാം. രണ്ട്, ഖിബ്‌ലയേനുമാ'. സ്വാമിയുടെ പത്ത് ആരോപണങ്ങൾക്കുള്ള മറുപടിയാണ് പ്രഥമ ഗ്രന്ഥത്തിൽ. 1. അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ്. 2. പിശാചിനെ വഴികെടുത്തിയതാരാണ്? 3. അല്ലാഹുവിന്റെ കല്പനകൾ ദുർബലപ്പെടുമോ? 4. ആത്മാവ് 5. ബഹുഭാര്യത്വം, 6. പശ്ചാത്താപം 7. മൃഗത്തെ അറുക്കൽ 8. മദ്യം 9. മയ്യിത്ത് സംസ്‌കരണം 10. കുറ്റവും ശിക്ഷയും. മുസ്‌ലിംകൾ കഅ്ബയുടെ ഭാഗത്തേക്ക് സുജൂദ് ചെയ്യന്നതിനെക്കുറിച്ചുള്ള വിമർശനത്തന് സവിശേഷമായ മറുപടിയാണ് ഖിബ്‌ലയേനുമായിൽ. ഓരോ ആരോപണങ്ങൾക്കും ഈ രണ്ട് മറുപടി വീതമാണുള്ളത്. ഉരുളയ്ക്ക് ഉപ്പേരി എന്ന നിലയിൽ ചുരുങ്ങിയ വാചകങ്ങളിലുള്ള മറുപടിയാണ് ഒന്നാമത്തേത്. രണ്ടാമത്തേതാകട്ടെ വിശദീകരിച്ചുകൊണ്ടുള്ള വൈജ്ഞാനിക മറുപടിയും. ഒന്നാമത്തെ രീതിയിലുള്ള രണ്ട് മറുപടികൽ കാണുക: ''ശവത്തെ മണ്ണിൽ മറമാടുന്നതിലൂടെ ഭൂമിയെ മുസ്‌ലിംകൾ അശുദ്ധമാക്കുന്നു.'' എന്ന സ്വാമിയുടെ വിമർശനത്തെ ഹസ്രത്ത് ഖണ്ഡിച്ചു. ''ശവങ്ങളെ കരിച്ച് അതിന്റെ ദുർഗന്ധത്തിലൂടെ അന്തരീക്ഷത്തെ മലിനമാക്കുകയും രോഗങ്ങൾ പരത്തുകയുമാണ് നിങ്ങൾ ചെയ്യുന്നത്?'' പശ്ചാത്താപത്തിലൂടെ പാപം പൊറുക്കപ്പെടുമെന്ന വാദം തെറ്റാണെന്ന സ്വാമിയുടെ വാദത്തെ ഹസ്രത്ത് കുടയുന്നു: ''വേദങ്ങൾ മുഴുവനും ശരിയാണെന്നാണ് സ്വാമി പറയുന്നത്. എന്നാൽ അന്ധകാരത്തിലെ ധ്യാനത്തിലൂടെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് വേദങ്ങളിൽ തന്നെയുണ്ട്. ആരെങ്കിലും പാപം ചെയ്തശേഷം പശ്ചാത്തപിക്കുകയും പരിഹാരം പ്രവർത്തിക്കുകയും ചെയ്താൽ പാപഭാരത്തിൽ നിന്നും അവൻ മോചിതനാകുമെന്ന് മഹാഭാരതത്തിലും വന്നിരിക്കുന്നു.'' ഇത്തരുണത്തിൽ ഈ സംഭവത്തെ കുറിച്ച് ഖിബ്‌ലയേനുമായുടെ തുടക്കത്തിൽ ഹസ്രത്ത് കുറിച്ച ആശയസംപുഷ്ടമായ വരികളിൽ ചിലത് ഇവിടെ ഉദ്ധരിക്കുന്നു: ''വിവരമില്ലാത്തവനും അടിമുടി പാപിയുമായ മുഹമ്മദ് ഖാസിം എഴുതുന്നു - ഹി. 1295 റജബ് അവസാനം (ക്രി.1878 ജൂലൈ) പണ്ഡിറ്റ് ദയാനന്ദ സാഹിബ് റുഡ്കിയിൽ എത്തി പൊതുസദസ്സിൽ വെച്ച് ഇസ്‌ലാമിനെതിരിൽ ചിലആരോപണങ്ങൾ ഉന്നയിച്ചു. ചില സുഹൃത്തുക്കളുടെ അപേക്ഷയും ഇസ്‌ലാമിക രോഷവും കാരണമായി ഈയുള്ളവനും ശഅ്ബാൻ ആരംഭത്തിൽ അവിടെ എത്തി. സംവാദത്തെ പ്രതിഷേധിച്ച് 16-17 ദിവസം അവിടെ തങ്ങി. എത്ര ശ്രമിച്ചിട്ടും പണ്ഡിറ്റ് ജി സംവാദത്തിന് സന്നദ്ധനായില്ല.... റമളാൻ വരുന്നതിനാൽ ഞങ്ങൾ ഉടനെ തിരികെ പോകുമെന്ന് വിചാരിച്ച് ഓരോ കാരണങ്ങൾ പറഞ്ഞ് അദ്ദേഹം ദിവസം തള്ളിനീക്കിക്കൊണ്ടിരുന്നു... അവസാനം അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് പൊതുസദസ്സ് സംഘടിപ്പിച്ച് മറുപടി പറയാമെന്ന് തീരുമാനിച്ചു. റമളാൻ ശരീഫ് അടുത്തതിനാൽ കൂടുതൽ തങ്ങാൻ നിർവാഹമില്ലായിരുന്നു. അതുകൊണ്ട് ഒന്നാം ദിവസം ഏറ്റവും കടുപ്പമായ മൂന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകി. മറ്റ് രണ്ട് ദിവസങ്ങളിൽ തൗഹീദ്-രിസാലത്തിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞ് 23-ാം തീയതി റുഡ്കിയിൽ നിന്നും തിരിചചു. ഒരു ദിവസം മൻഗ്‌ലൂരിലും രണ്ടുമൂന്നു ദിവസം ദേവ്ബന്ദിലും താമസിച്ച് നാനൂത്ഥ എന്ന ഈ കുഗ്രാമത്തിൽ എത്തിച്ചേർന്നു. ഇതുതന്നെയാണ് ഈ വിനീതന്റെ നാട്. പണ്ഡിറ്റ് സാഹിബിന്റെ ആരോപണങ്ങൾക്ക് മറുപടി എഴുതി സുഹൃത്തുക്കൾക്ക് മുൻപാകെ സമർപ്പിക്കാമെന്ന് ഇവിടെ വന്നപ്പോൾ ആഗ്രഹമുണ്ടായി. കാരണം പാപപങ്കിലമായ ഈയുള്ളവന് വേണ്ടി അവർ ദുആ ചെയ്യാൻ ഇത് കാരണമായേക്കാം. അല്ലാഹുവിന്റെ മഗ്ഫിറത്ത് റഹ്മത്തുകൾക്ക് അവസരം നൽപ്പെടുകയും ചെയ്‌തേക്കാം... 404 പേജ് നീണ്ട പ്രസ്തുത ഗ്രന്ഥത്തിന്റെ അവസാന വാക്കുകൾ: ഹൃദയംഗമായി അല്ലാഹുവിന് നന്ദിരേഖപ്പെടുത്തുന്നു. കാരണം മുഖം കറുത്തവനും അടിമുടി പാപിയും ... ആയ ഒരുത്തന്റെ മേൽ ഉന്നതവിഷയങ്ങൾ കുറിക്കാൻ അവ് ഔദാര്യം ചെയ്തു. ഹ. ഘാതിമുന്നബിയ്യീൻ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ബർകത്താണിത്. അല്ലെങ്കിൽ ഈ വിഷയങ്ങളുമായി എനിക്കെന്തുബന്ധം?'' (ഖിബ്‌ലയേനുമാ) പണ്ഡിറ്റ് മീററ്റിൽ റുഡ്കിയിൽ വെച്ച് മുങ്ങി, പണ്ഡിറ്റ് ദയാനന്ദസരസ്വതി കുറെ നാളുകൾക്ക് ശേഷം മീററ്റിൽ പൊങ്ങി. അവിടെയും അദ്ദേഹം തന്റെ വിഷവായ തുറന്നു. രോഗബാധിതനായിരുന്നിട്ടും അവിടെയും ഹസ്രത്ത് ചെന്നെത്തി. പണ്ഡിറ്റ് ജിയെ സംവാദത്തിന്റെ മൈതാനത്തിൽ പിടിച്ചിറക്കാൻ ഇവിടെയും വളരെയധികം പരിശ്രമിച്ചിട്ടും പണ്ഡിറ്റ് തയ്യാറായില്ല. അവസാനം ഒരു പൊതുസമ്മേളനത്തിൽ ഹസ്രത്ത് ഉജ്ജ്വലമായ ഒരു പ്രഭാഷണം നടത്തി. കൂട്ടത്തിൽ പണ്ഡിറ്റിന്റെ ആരോപണങ്ങൾക്ക് ഒരു മറുപടിയും തയ്യാറാക്കി. ''ജവാബ്-തുർക്കി-ബ-തുർക്കി'' തൗഹീദ്-രിസാലത്തുകളെ കുറിച്ച് ആഴം നിറഞ്ഞ ചർച്ചകൾ അടങ്ങിയ ഈ ഗ്രന്ഥം ശിഷ്യൻ മൗലാനാഅബ്ദുൽ അലി സാഹിബ് ക്രോഡീകരിക്കുകയുണ്ടായി. ഹസ്രത്ത് അവർകളുടെ വിയോഗത്തിന് ഏതാനും മാസങ്ങൾക്കു മുമ്പാണ് ഈ സംഭവം നടന്നത് എന്ന് ഓർക്കുക. റഹിമഹുല്ലാഹു റഹ്മതൻവാസിഅഃ. അവസാനമായി, മേൽവിവരിച്ച സംവാദ സദസ്സുകളിൽ ഹസ്രത്ത് നടത്തിയ പ്രഭാഷണങ്ങളിലെ ചില വാചകങ്ങൾ ഉദ്ധരിക്കുകയാണ്. ''സദസ്യരെ, നിങ്ങളുടെ നന്മ കാംക്ഷിച്ചുകൊണ്ട് ചില കാര്യങ്ങൾ വിനീതൻ പറയുകയാണ്. ശ്രദ്ധിച്ചു കേൾക്കുക. എന്റെ താഴ്ന്ന അവസ്ഥ കണ്ട് എന്റെ വാക്കുകളെ നിങ്ങൾ അവഗണിച്ചേക്കുമോ എന്ന് എനിക്ക് ആശങ്കയുണ്ട്. ഗവൺമെന്റു വിജ്ഞാപനം നടത്തുന്നവർ താഴ്‌നവനാണെന്ന് വെച്ച് ആ വിജ്ഞാപനത്തെ ആരും നിസ്സാരപ്പെടുത്താറില്ല. അതുകൊണ്ട് ആരു പറയുന്നു എന്നു നോക്കാതെ എന്താണ് പറയുന്നത് എന്ന് ശ്രദ്ധിക്കാൻ അപേക്ഷ.... സർവ്വലോക സ്രഷ്ടാവിനെ ആരാധിക്കാതെ മറ്റു സൃഷ്ടികളെ ആരാധിക്കൽ വസ്തുതകൾക്കും ബുദ്ധിക്കും തികച്ചും വിരുദ്ധമാണ്. വിശിഷ്യ തിന്നാനും കുടിക്കാനും വിസർജ്ജനം നടത്താനും രോഗിയാകാനും മരിക്കാനും നിർബന്ധിതരായ ബഹുമാന്യ ഈസാ (അ), ശ്രീരാമചന്ദ്രൻ, ശ്രീകൃഷ്ണൻ മുതലായവരെ ആരാധ്യരായി കാണൽ ബുദ്ധിക്ക് എതിരാണ്.... ഇസ്‌ലാമൊഴിച്ചുള്ള മതങ്ങളെല്ലാം അടിസ്ഥാനപരമായി പണ്ടുമുതലേ തെറ്റുകൾ നിറഞ്ഞതാണെന്ന് നമുക്ക് വാദമില്ല. ... യദൂഹ മതവും ക്രൈസ്തവ മതവും ദൈവികമതമായിരുന്നു എന്ന് നമുക്ക് ഉറപ്പുണ്ട്. ഹിന്ദുമതത്തെക്കുറിച്ച് അത് ദൈവിക മതമായിരുന്നോ എന്ന് നമുക്ക് ഉറപ്പില്ല. എന്നാൽ അത് ദൈവികമല്ലായിരുന്നു എന്നു നാം തറപ്പിച്ചു പറയുകയില്ല. അല്ലാഹുവിന്റെ ദൂതന്മാർ സർവ്വസമൂഹങ്ങളിലും വന്നിട്ടുണ്ടെന്ന് ഖുർആനിലുണ്ട്. ഇത്തരുണത്തിൽ പ്രവിശാലമായ ഇന്ത്യാ രാജ്യത്ത് സത്യദൂതന്മാരാരും വന്നിട്ടില്ലെന്ന് എങ്ങനെ പറയാൻ കഴിയും? അവതാരങ്ങളെന്ന് ഹൈന്ദവർ വിളിക്കുന്നവർ ഏതെങ്കിലും കാലത്തെ നബിയോ വലിയ്യോ നബിയുടെ പ്രതിനിദിയോ ആയിരിക്കാൻ സാദ്യതയുണ്ട്. ഈസാ (അ) ദൈവികത വാദിച്ചിട്ടുണ്ടെന്ന് വസ്തുതകൾക്കും ബുദ്ധിക്കും വിരുദ്ധമായി ക്രൈസ്തവർ അവകാശപ്പെടുന്നപോലെ ശ്രീരാമൻ, ശ്രീകൃഷ്ണൻ മുതലായവർ ദൈവികത വാദിച്ചിട്ടുണ്ടെന്ന ഹൈന്ദവരുടെ വാദവും അവരുടെ മേലുള്ള അപരാധം മാത്രമായിരിക്കാം. ശ്രീരാമനെയും ശ്രീകൃഷ്ണനെയും കുറിച്ച് പറയപ്പെട്ടിട്ടുള്ള വ്യഭിചാര-മോഷണങ്ങളുടെ ആരോപണങ്ങളിൽ നിന്നും അവർ നിരപരാധികളായിരിക്കാം. ചുരുക്കത്തിൽ ഏകനും പങ്കുകാരുമില്ലാത്തവനുമായ സർവ്വലോകരക്ഷിതാവ് മാത്രമാണ്. ആരാധനകൾക്കർഹൻ ... അവന്റെ വിധിവിലക്കുകൾ പാലിക്കലാണ് യഥാർത്ഥ ആരാധന. അവ മനസ്സിലാക്കാനുള്ള പ്രധാന മാധ്യമമാണ് പ്രവാചകന്മാർ. പ്രവാചകരഖിലത്തിന്റെയും നേതാവും അന്ത്യപ്രവാചകരുമാണ് മുഹമ്മദുർറസൂലുല്ലാഹി (സ). ഇനി അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ) യെ പിൻപറ്റുകയില്ലാതെ മോക്ഷത്തിന് മറ്റൊരു വഴിയുമില്ല. റസൂലുല്ലാഹി (സ) ഒഴിച്ചുള്ളവരാരെയെങ്കിലും പിൻപറ്റണമെന്ന് ആരെങ്കിലും നിർബന്ധം പിടിച്ചാൽ സർവ്വലോക നാഥന്റെ നിയമരീതിയെ വെല്ലുവിളിക്കുകയാണവൻ. ഇന്നത്തെ ഗവർണ്ണർ ലാർട്‌ലിട്ടനാണ്. ഇത്തരുണത്തിൽ മുൻഗവർണ്ണർ ലാർട് നാർത്തിനെ മാത്രമേ ഞാൻ അംഗീകരിക്കുകയുള്ളൂ എന്നാരെങ്കിലും വാശിപിടിച്ചാൽ അത് ഗവൺമെന്റിനെതിരെയുള്ള വെല്ലുവിളിയാണ്. ചുരുക്കത്തിൽ പരലോകത്തെ ശിക്ഷയിൽ നിന്നും ഇലാഹീ കോപത്തിൽ നിന്നും രക്ഷ മുഹമ്മദുർറസൂലുല്ലാഹി (സ) യെ പിൻപറ്റുന്നതിൽ മാത്രമാണ്. മതപരമായ പക്ഷപാതങ്ങളിൽ നിന്നും മുക്തരായി ചിന്തിക്കുന്നവർക്കെല്ലാം ഇക്കാര്യം ഗ്രഹിക്കുവാൻ കഴിയും. പരലോകത്തെക്കുറിച്ച് ചിന്തിക്കുകയോ സ്വർഗ്ഗ പ്രവേശനത്തിൽ ആഗ്രഹമോ ഇല്ലാത്തവൻ സ്വയം നാശത്തിലേക്ക് ചാടുകയേ ഉള്ളൂ...'' സമുദ്ര തിരമാലകളെപ്പോലെ അലയടിക്കുന്ന ഹസ്രത്തിന്റെ പ്രഭാഷണ സാഗരത്തിലെ ഏതാനും തുള്ളികൾ മാതൃകയ്ക്കായി മാത്രം സമർപ്പിച്ചതാണ്. പൂർണ്ണരൂപം കാണാൻ ആഗ്രഹിക്കുന്നവർ 'ഇഫാദാതെഖാസിമി' എന്ന ഗ്രന്ഥം (13) കാണുക. ചുരുക്കത്തിൽ പൈശാചിക ലക്ഷ്യമിട്ട് രംഗത്തിറങ്ങിയവരോട് ദിഫാഈ (പ്രതിരോധാത്മക) ജിഹാദ് മാത്രമല്ല ഹസ്രത്ത് നടത്തിയത്. അവരിൽപ്പെട്ട സംശുദ്ധ പ്രകൃതിക്കാരെ പരിശുദ്ധ ദീനിലേക്ക് ക്ഷണിക്കുക എന്ന ഇഖ്ദാമീ (മുന്നേറ്റ) ജിഹാദിനുള്ള ഒരു അവസരമായിട്ടും ഹസ്രത്ത് ഇവയെ കാണുകയുണ്ടായി. വിശിഷ്യാ സത്യം ഗ്രഹിക്കാൻ ആഗ്രഹിക്കുന്ന ഹൈന്ദവ സഹോദരങ്ങൾക്ക് സത്യമതം മനസ്സിലാക്കി കൊടക്കാനും വഴികേട് പ്രചരിപ്പിക്കാൻ പരിശ്രമിക്കുന്ന ക്രൈസ്തവരുടെ മുഖംമൂടി തുറന്നുകാണിക്കാനും ഹസ്രത്ത് ഈ സദസ്സുകളിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓരോ നാട്ടിലും അധിവസിക്കുന്ന അമുസ്‌ലിം സഹോദരങ്ങൾക്ക് സത്യസന്ദേശം എത്തിച്ചുകൊടുക്കാൻ വേണ്ടി അല്ലാഹു അവിടെ എത്തിച്ചവരാണ് അന്നാട്ടിലെ മുസ്‌ലിംകളെന്ന് പരിശുദ്ധ ഖുർആന്റെ വെളിച്ചത്തിൽ മഹാനായ ശാഹ് വലിയുല്ലാഹി ദഹ്‌ലവി പ്രസ്താവിച്ചിട്ടുണ്ട്. ഇതേ വീക്ഷണം പുലർത്തുകയും നടപ്പിൽ വരുത്തുകയും ചെയ്തവരാണ് ഹസ്രത്തും ഉത്തമ പിൻഗാമികളും. ഇതിലൂടെ അല്ലാഹുവിന്റെ നിരവധി അടിമകൾ സന്മാർഗ്ഗം പ്രാപിക്കുകയും ഇഹപരമോക്ഷങ്ങൾക്ക് ഇരയാവുകയും ചെയ്തു. ലോകമെങ്ങും വിശിഷ്യാ ഇന്ത്യയിൽ ഇന്ന് കത്തിക്കയറിക്കൊണ്ടിരിക്കുന്ന അന്ധതകളുടെ പ്രധാന കാരണം നാം മുസ്‌ലിംകൾ നമ്മുടെ ഈ കടമയെ അവഗണിച്ചതാണ്. ഈ മഹാപാതകത്തിൽ നിന്നും പശ്ചാത്തപിച്ച് മടങ്ങിയാലല്ലാതെ ഇന്നത്തെ പ്രശ്‌നങ്ങളൊന്നും പരിഹൃതമാവുകയില്ല എന്ന വസ്തുത നാം ഗ്രഹിച്ചിരുന്നെങ്കിൽ...! ഹസ്രത്ത് അവർകളുടെ വിശുദ്ധ വിജ്ഞാനങ്ങളുടെയും ചിന്തകളുടെയും വാഹകൻ കൂടിയായ ഹകീമുൽ ഇസ്‌ലാം ഖാരി ത്വയ്യിബ് സാഹിബ് (റ) കുറിച്ച് അത്യന്തം ചിന്തനീയമായ ചില വരികൾ ഉദ്ധരിച്ചുകൊണ്ട് ഈ അദ്ധ്യായം ഉപസംഹരിക്കുകയാണ്. ഹ. ഖാരി (റ) രേഖപ്പെടുത്തുന്നു: 'ദഅ്‌വത്ത് (സൃഷ്ടികളെ സ്രഷ്ടാവുമായി ബന്ധപ്പെടുത്താനുള്ള ത്യാഗപരിശ്രമങ്ങൾ) മാത്രമാണ് മുസ്‌ലിംകൾക്ക് പുരോഗതി പ്രാപിക്കാനുള്ള ഏക വഴി. ഇസ്‌ലാമിന്റെ പ്രഥമ നൂറ്റാണ്ടുകളിലെ സർവ്വവിധ ഉയർച്ചകളും വളർച്ചകളും ദഅ്‌വത്തിലൂടെയാണ് നടന്നത്. സ്ഥാനമാനങ്ങളും രാജ്യഭരണങ്ങളും അടിസ്ഥാനപരമായി അവരുടെ ലക്ഷ്യമല്ലായിരുന്നു. നമുക്ക് അധികാരം ഒഴിഞ്ഞു തരിക എന്നു പറഞ്ഞ് അവർ ഒരിക്കലും ആരോടും യുദ്ധം ചെയ്തിട്ടില്ല. സർവ്വ വ്യാപകവും അന്തിമവും ആധികാരികവുമായ സത്യ ദീനിൽ ലോകസമൂഹം മുഴുവൻ ഒത്തുചേരണം എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ഇനി ആരെങ്കിലും സത്യമതം സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ അതിൽ ആരെയും അവർ നിർബന്ധിച്ചിരുന്നില്ല. എന്നാൽ നന്മയുടെ അംശങ്ങൾ മനസ്സിൽ അവശേഷിക്കുന്നവർക്ക് സത്യത്തെക്കുറിച്ച് ചിന്തിക്കാനും സ്വീകരിക്കാനും അവസരം നൽകുന്ന ഒരു അവസ്ത നിലനിർത്താൻ അന്തസ്സായ രഞ്ജിപ്പിന് അവർ പ്രേരിപ്പിച്ചിരുന്നു. ചുരുക്കത്തിൽ ദഅ്‌വത്തിന്റെ സമുന്നതലക്ഷ്യത്തെ മുൻനിറുത്തി ഭൗതിക-പാരത്രിക വിജയങ്ങൾ വരിച്ചവരാണ് പ്രഥമ യുഗത്തിലെ അനുഗ്രഹീത സമൂഹം. അതുകൊണ്ടുതന്നെ ലോകമഖിലം സത്യദീനിന്റെ പരിശുദ്ധ പ്രകാശം പരത്തുന്നതിൽ അവർവിജയിച്ചതോടൊപ്പം ലോക അധികാരവും ഭൗതിക ഉന്നതിയും അവർക്ക് ലഭിക്കുകയുണ്ടായി... ഇന്നത്തെ മുസ്‌ലിംകൾക്കും പുരോഗതി കൈവരിക്കാൻ ഇതല്ലാതെ വേറൊരു വഴിയുമില്ലതന്നെ. ലോകസമൂഹങ്ങളുടെ വാതിൽപടികളിൽ ചുറ്റിക്കറങ്ങുന്ന അവസ്ഥ ഉപേക്ഷിച്ച് നമ്മുടെ പരമ്പരാഗതമായ അനാശ്രിതത്വത്തിലും അഭിമാനത്തിലും ഉറച്ചുനിൽക്കാനും നമ്മുടെ അടിസ്ഥാന ലക്ഷ്യമായ ദഅ്‌വത്ത് നടപ്പിൽ വരുത്തുവാനുമുള്ള സമയം ഇനിയും മുസ്‌ലിംകൾക്ക് സമാഗതമായിട്ടില്ലേ? ദഅ്‌വത്തിന്റെ വഴിയിലൂടെ മാത്രം പ്രകടമാക്കുന്ന മുസ്‌ലിംകളുടെ യഥാർത്ഥ സമുന്നതി ലോകം ഒരിക്കൽകൂടി മനസ്സിലാക്കുന്നത് ഇനി എന്നാണ്? അതുകൊണ്ട് എന്റെ വിനീതമായ അഭിപ്രായം ഇതാണ്: എല്ലാവരുമില്ലെങ്കിലും കുറഞ്ഞപക്ഷം അറിവും ഉൾക്കാഴ്ചയുമുള്ള ഒരുകൂട്ടം ആളുകൾ ഊഹാപോഹങ്ങൾ നിലനിൽക്കുന്ന സകലപദ്ധതികളും ഉപേക്ഷിച്ച് ദീനീദഅ്‌വത്തിന് സന്നദ്ധരാകുക. ഇതര സമൂഹങ്ങളോട് അങ്ങേയറ്റത്തെ ഗുണകാംക്ഷയും സമുന്നതമായഅലിവും മയവും മുറുകെ പിടിച്ചുകൊണ്ട് തന്ത്രജ്ഞതയും ഹൃദ്യതയും നിറഞ്ഞ ശൈലിയിൽ, സത്യദീനിലേക്ക് അവരെ അടുപ്പിക്കാനുള്ള പരിശ്രമത്തിൽ മുഴുകുക. അമുസ്‌ലിംകൾക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തലും സത്യത്തിലേക്ക് അവരെ ക്ഷണിക്കലും ഏകലക്ഷ്യമാക്കി മാറ്റുക. ചടങ്ങുകൾ മാത്രമായി മാറിയ പ്രവർത്തനങ്ങളുടെ ചിന്തയിലും സ്ഥാനമാനങ്ങളുടെ പിടിവലികളിലും കുടുങ്ങാതിരിക്കുക. ഇതെല്ലാം ഭിന്നിപ്പിന്റെ വഴികളാണ്. മറിച്ച്, ഒരു കേന്ദ്രമുണ്ടാക്കി സരള-ലളിതമായ നിലയിൽ ഉദ്ദേശ ശുദ്ധിയോടെ മുഴുവൻ ശേഷികളും ദഅ്‌വത്തിന്റെ വഴിയിൽ ചിലവഴിക്കുന്നതിൽ ജാഗരൂകരാകുക.'' (ദീനീ-ദഅ്‌വത്ത്-കേ-ഖുർആനീ-ഉസ്വൂൽ. പുറം 17-18)

***********************************************************************************

ഞങ്ങള്‍ ഇപ്പോള്‍ മൊറോക്കോയിലാണ്


മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


മറാക്കിഷിലെ ചരിത്ര സ്ഥലങ്ങള്‍ 

ജംഇയത്തുല്‍ ജാമിആത്തിന്‍റെ ഭാഗത്ത് നിന്നും മറാക്കിഷ് സന്ദര്‍ശനം തീരുമാനിക്കപ്പെട്ടില്ലെങ്കില്‍ മൊറോക്കോയിലെ ചരിത്ര സ്ഥലമായി മറാക്കിഷ് സ്വന്തമായി സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍ ജംഇയത്ത് തന്നെ അതിന് ഏര്‍പ്പാട് ചെയ്തു. അതിന്‍റെ പ്രധാനപ്പെട്ട കാരണം മൊറോക്കോ രാജാവ് അന്ന് മറാക്കിഷില്‍ ഉണ്ടായിരുന്നു എന്നതാണ്. അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും സെമിനാറില്‍ പങ്കെടുത്ത അതിഥികളെ ആദരിച്ചുകൊണ്ട് ഒരു സല്‍ക്കാരം സംഘടിപ്പിച്ചിരുന്നു. 
മറാക്കിഷ് നഗരത്തിന്‍റെ അടിസ്ഥാനം മുറാബിത്ത് വിഭാഗത്തിന്‍റെ സമുന്നത നായകന്‍ അമീറുല്‍ മുസ്ലിമീന്‍ യൂസുഫ് ബ്നു താഷ്ഫീനാണ് മറാക്കിഷിന് അടിത്തറയിട്ടത്. അദ്ദേഹം ഹിജ്രി 400-ല്‍ ജനിച്ചു. 47 വര്‍ഷം ഭരണം നടത്തി. ഹിജ്രി 500-ല്‍ നൂറാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. ചരിത്ര ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്‍റെ മഹത്വങ്ങളും സല്‍സ്വഭാവങ്ങളും സംശുദ്ധ ജീവിതവും അടിയുറച്ച വിശ്വാസം വിളിച്ചറിയിക്കുന്ന നിരവധി സംഭവങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവം ഹിജ്രി 479-ല്‍ നടന്ന സലാഖ യുദ്ധമാണ്. കൊര്‍ദോവയിലെ പ്രസിദ്ധ സാഹിത്യകാരനും പോരാളിയുമായ സുല്‍ത്താന്‍ മുഅ്തമിദിന്‍റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഈ പോരാട്ടം നടത്തിയത്. തലീതലയിലെ ക്രിസ്ത്യന്‍ ഭരണകൂടം സ്പെയിനിലെ ഇസ്ലാമിന്‍റെ അവസാന അടയാളമായ കൊര്‍ദോവ ഭരണം ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചു. മുഅ്തമിദ് വലിയ ധീരനാണെങ്കിലും ഈ പ്രതിരോധം ഒറ്റയ്ക്ക് നടത്താന്‍ കഴിയില്ലെന്ന് മനസ്സിലാക്കി സുല്‍ത്താന്‍ യൂസുഫിനെ ക്ഷണിച്ചു. മുഅ്തമിദിന്‍റെ അടുത്ത ആളുകള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയും യൂസുഫിനെ വിളിച്ചുവരുത്തിയാല്‍ നാം അധികാരം കൈയ്യൊഴിയേണ്ടിവരുമെന്ന് ഉണര്‍ത്തുകയും ചെയ്തു. ഇതിന് മുഅ്തമിദ് നല്‍കിയ സുവര്‍ണ്ണ ലിബികളില്‍ രേഖപ്പെടുത്തേണ്ട മറുപടി അദ്ദേഹത്തിന്‍റെ ദീനീ രോശത്തിന്‍റെ അടയാളം കൂടിയാണ്. അദ്ദേഹം പറഞ്ഞു: നമ്മുടെ മക്കള്‍ മറാക്കിഷുകാരുടെ ഒട്ടകങ്ങളെ മേയ്ക്കുന്നത് ക്രൈസ്തവരുടെ പന്നികളെ മേയ്ക്കുന്നതിനേക്കാളും മഹത്തരമാണ്! അതായത്, ഈ പോരാട്ടത്തില്‍ യൂസുഫ് വിജയിക്കുകയും തല്‍ഫലമായി നാം അവരുടെ അടിമകളാവുകയും ചെയ്യുന്നത് കടുത്ത ശത്രുത പുലര്‍ത്തുന്ന ക്രൈസ്തവരുടെ സേവകരാകുന്നതിനേക്കാള്‍ ഉത്തമമാണ്. അങ്ങനെ യൂസുഫുബ്നു താഷ്ഫീന്‍ സൈന്യവുമായി വരുകയും സലാഖ എന്ന സ്ഥലത്ത് വെച്ച് ക്രൈസ്തവരെ പരിപൂര്‍ണ്ണമായി പരാജയപ്പെടുത്തുകയും ചെയ്തു. ഇസ്ലാമിക ചരിത്രത്തിലെ സ്മരണീയ സംഭവമാണിത്. ഇതിലൂടെ അദ്ദേഹം ലോകത്തെ സമുന്നത പോരാളിയായി അറിയപ്പെട്ടു. പക്ഷേ, ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിജയത്തിന് വലിയൊരു കളങ്കം സംഭവിച്ചു. അതെ, കൊര്‍ദോവയിലെ സമ്പന്നതയില്‍ കൊതിപൂണ്ട ചില സേനാനായകന്മാരുടെ പ്രേരണ പ്രകാരം അദ്ദേഹം മുഅ്തമിദിനെ അക്രമിക്കുകയും തടവുകാരനായി പിടിച്ച് മറാക്കിഷിലേക്ക് കൊണ്ടുവരുകയും ചെയ്തു. അവിടെയൊരു ഗ്രാമത്തില്‍ അദ്ദേഹം കഴിഞ്ഞു. തടവില്‍ നിന്നും മോചിപ്പിക്കപ്പെട്ടെങ്കിലും അദ്ദേഹം അവിടെ തന്നെ കഴിച്ച് കൂട്ടി. തദവസരം അദ്ദേഹം രചിച്ച കവിതകള്‍ ഹൃദയഭേദകമാണ്. 
മറാക്കിഷ് ഒരു ചരിത്ര നഗരിയാണ്. നീണ്ടകാലഘട്ടം ഇത് മൊറോക്കോയുടെ തലസ്ഥാനമായിരുന്നു. വെറും തലസ്ഥാനം മാത്രമല്ല, ലോക നഗരങ്ങളില്‍ ഒന്നായി അറിയപ്പെടുകയും പ്രമുഖരെല്ലാം ഇവിടേക്ക് വരുകയും ചെയ്തിരുന്നു. എന്തിനേറെ കുറഞ്ഞ സമയം കൊണ്ട് ധാരാളം ആളുകളില്‍ സംസ്കണം നടത്താന്‍ കഴിയുമെന്ന് മനസ്സിലാക്കിയ സൂഫിവര്യന്മാരും ഇവിടേക്ക് വന്ന് ഇതിനെ കേന്ദ്രമാക്കിയിരുന്നു. സൂഫികളുടെയും പണ്ഡിതരുടെയും കേന്ദ്രങ്ങളും മദ്റസകളും ഖബ്റുകളും രാജാക്കന്മാരുടെ കൊട്ടാരങ്ങളും ഇന്നും ഇവിടെ നിറഞ്ഞ് കിടക്കുകയാണ്. ഈ യാത്രയ്ക്കിടയില്‍ ഒരു സഹോദരന്‍ അല്‍ ഇഅ്ലാം ബിമന്‍ വറദ മറാക്കഷ് മിനല്‍ അഅ്ലാം (മറാക്കിഷിലേക്ക് വന്നെത്തിയ പ്രഗത്ഭ വ്യക്തിത്വങ്ങള്‍) എന്നൊരു ഗ്രന്ഥം നല്‍കി. അത് വായിച്ചപ്പോള്‍ ഈ പട്ടണം ഒരു കാലഘട്ടത്തില്‍ പണ്ഡിതരുടെയും മഹാത്മാക്കളുടെയും കേന്ദ്രമായിരുന്നു എന്ന് മനസ്സിലായി. ഇവിടുത്തെ ചരിത്ര സ്മാരകങ്ങള്‍ കണ്ട് തീര്‍ക്കാന്‍ ഒരാഴ്ച പോലും അപര്യാപ്തമാണ്. ഞങ്ങള്‍ക്ക് ആകെ ഒരു ദിസവം മാത്രമേ ഉണ്ടായിരുന്നുള്ളൂ. റബാത്തില്‍ വെച്ച് തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ അമീര്‍ ഹംദാവി അദ്ദേഹവും മറാക്കഷില്‍ വന്ന് പ്രധാന സ്ഥലങ്ങളെല്ലാം കാണിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. മുമ്പ് ഇവിടെ നിന്നും വിനീതന്‍റെ റായ്ബരേലിയിലെ വീട്ടില്‍ വന്ന് മൂന്ന് ദിവസം താമസിച്ച യുവ പണ്ഡിതന്‍ ശിഹാബ് മുഹമ്മദിനെ അദ്ദേഹം വിവരം അറിയിച്ചിരുന്നു. അവര്‍ രണ്ട് പേരും പട്ടണത്തിലെ ഒരു കച്ചവടക്കാരെയും കൂട്ടി അതിരാവിലെ ഹോട്ടലിലെത്തി. അവരോടൊപ്പം വളരെ പ്രധാനപ്പെട്ട ചില സ്ഥലങ്ങള്‍ കാണാന്‍ പുറപ്പെട്ടു. അശ്ശിഫാ ഫീ ഹുഖൂഖില്‍ മുസ്തഫായുടെ ഗ്രന്ഥ കര്‍ത്താവ് ഖാളി ഇയാള്, ഇബ്നു ഹിഷാമിന്‍റെ വ്യാഖ്യാതാവ് ഇമാം സുഹൈലി, ദലാഇലുല്‍ ഖൈറാത്തിന്‍റെ കര്‍ത്താവ് മുഹമ്മദ് ജസ്വലി, സൂഫിവര്യന്മാരായ ശൈഖ് അബുല്‍ അബ്ബാസ്, ശൈഖ് അബൂയഅ്ഖൂബ്, ഭരണാധികാരികളായ യൂസുഫ് മുതലായവരുടെ മഖ്ബറകള്‍ സന്ദര്‍ശിച്ച് ദുആ ചെയ്തു. മസ്ജിദുല്‍ മുറബത്തീന്‍, മസ്ജിദ് അലിയ്യുബ്നു യൂസുഫ്, മദ്റസാ ഇബ്നു യൂസുഫ് മുതലായ മസ്ജിദ്, മദ്റസകളും സന്ദര്‍ശിച്ചു. സുല്‍ത്താന്‍ മൗലായാ ഹസന്‍റെയും മറ്റും പഴയ കൊട്ടാരങ്ങളും കണ്ടു. അവിടെ സന്ദര്‍ശകരുടെ തിരക്കായിരുന്നു. അതിന്‍റെ ഭിത്തിയില്‍ മുഴുവന്‍ ഖസീദത്തുല്‍ ബുര്‍ദ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. സഅ്ദിയ്യീന്‍ വിഭാഗത്തിന്‍റെ കാലഘട്ടത്തിലുള്ള അല്‍ മനാറ എന്ന വലിയ തടാകം കണ്ടു. അതിലേക്ക് ജലം എങ്ങനെ വരുന്നു എന്ന് അന്നത്തെ കാലഘട്ടത്തിലെ എഞ്ചിനീയമാര്‍ക്കും പോലും അറിവില്ലായിരുന്നു. ഇപ്പോള്‍ അതില്‍ സാധാരണ രീതിയിലാണ് വെള്ളം നിറയ്ക്കുന്നത്. മുവഹിദീങ്ങളുടെ അക്രമത്തില്‍ നിന്നും രക്ഷ നേടാന്‍ ഇബ്നു റുഷ്ദിന്‍റെ അഭിപ്രായ പ്രകാരം അലിയ്യുബ്നു യൂസുഫ് താഷിഫീന്‍ പണിത വന്‍ മതിലും കണ്ടു. പഴയ ഖബ്റുകളില്‍ പലതും ഖിബ്ലയിലേക്ക് കാല്‍ തിരിക്കപ്പെട്ടിരിക്കുന്നത് കണ്ട് അത്ഭുതമുണ്ടായി. മാലിക്കി മദ്ഹബില്‍ ഇതാണ് ഉത്തമമെന്ന് ശിഹാബ് മുഹമ്മദ് പറഞ്ഞു. എന്നാല്‍ ഇമാം മാലിക്കിന്‍റെ ഖബ്റും ബഖീഇലെയും മുഅല്ലയിലെയും ഖബ്റുകളും റസൂലുല്ലാഹി (സ)യുടെ ഖബ്ര്‍ ശരീഫും സാധാരണ നമ്മുടെ നാട്ടില്‍ ഉള്ളതുപോലെ തന്നെ ആണെന്ന് പറഞ്ഞപ്പോള്‍ മറുപടി ഇല്ലായിരുന്നു. കൊട്ടാരങ്ങളും മഖ്ബറകളും മാറിമാറി കണ്ടപ്പോള്‍ ഇഹലോകത്തിന്‍റെ ദയനീയതയും ഭരണകൂടങ്ങളുടെ അസ്ഥിരതയും മനസ്സില്‍ തെളിഞ്ഞ് വന്നു. ഇഹലോകം ഒരു കളിയും തമാശയും മാത്രമാണെന്ന ഖുര്‍ആന്‍ വചനങ്ങള്‍ മസ്തിഷ്കത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. 
അസ്ര്‍ കഴിഞ്ഞ് ദാറുല്‍ ഹദീസ് അല്‍ ഹസനിയ്യയില്‍ പണ്ഡിതരുടെ ഒരു സംഗമം നടന്നു. അതിന് ശേഷം മടങ്ങാനായിരുന്നു ഉദ്ദേശമെങ്കിലും ജംഇയത്തിന്‍റെ സെക്രട്ടറി മുഹമ്മദുല്‍ ബഷീര്‍ നാളെ കൂടി നില്‍ക്കണമെന്നും രാജാവിനെ കണ്ടിട്ട് പോകണമെന്നും നിര്‍ബന്ധിച്ചു. കൂടിക്കാഴ്ചയില്‍ ചില അത്യാവശ്യ കാര്യങ്ങള്‍ പറയാമെന്ന് ആഗ്രഹിച്ച് ചെറുതായി സമ്മതം കൊടുത്തു. 

രാജാവുമായി കൂടിക്കാഴ്ച 
മെയ് 17-നും കൂടി മറാക്കിഷില്‍ താമസിച്ചു. ഇന്ന് ലഭിച്ച സന്ദര്‍ഭം ഉപയോഗിച്ച് ഇവിടെയുള്ള മറ്റ് ചരിത്ര സ്ഥലങ്ങളും കൂടി കാണാന്‍ പരിശ്രമിച്ചു. മറാക്കിഷിന് രണ്ട് പ്രത്യേകതളാണ് ഉള്ളത്. 1. ഇവിടെ ധാരാളം ചരിത്ര സ്മാരകങ്ങളുണ്ട്. 2. ഇവിടുത്തെ കാലാവസ്ഥ അതിസുന്ദരമാണ്. ഇത് രണ്ടും യൂറോപ്യന്മാരെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. 
ഇന്ന് ഞങ്ങള്‍ കണ്ട പ്രധാന ചരിത്ര സ്മാരകം ജാമിഅ കുതുബിയ്യാ എന്ന മസ്ജിദാണ്. ഇവിടെ 800-ല്‍ പരം പുസ്തക ഉണ്ടായിരുന്നത് കൊണ്ടാണ് ഈ പേര് വന്നതെന്ന് പറയപ്പെടുന്നു. ഇതിന്‍റെ ഒരു ഭാഗത്ത് മിനാര കുതുബിയ്യ എന്ന പേരില്‍ എട്ട് നിലകളുള്ള മിനാരമുണ്ട്. വളരെ വിശാലമായ മുറികളാണ് ഓരോ നിലയിലുമുള്ളത്. ഇന്ത്യയിലെ കുതുബ് മിനാറിനേക്കാള്‍ ഉയരമുള്ള ഈ മിനാരം കുതുബ് മിനാറിനേക്കാന്‍ നാനൂറ് വര്‍ഷം മുമ്പാണ് നിര്‍മ്മിക്കപ്പെട്ടത്.
ഉച്ച ഭക്ഷണം രാജാവിന്‍റെ ഭാഗത്ത് നിന്നും ഉള്ളതായിരുന്നു. അത് വലിയൊരു തോട്ടത്തിലായിരുന്നു. രാജാവിന്‍റെ ചീഫ് സെക്രട്ടറി അഹ്മദ് ഞങ്ങള്‍ എല്ലാവരെയും സ്വീകരിച്ചു. പലതരം ആഹാരങ്ങളുണ്ടായിരുന്നെങ്കിലും മാംസമായിരുന്നു അദ്ധ്യക്ഷ സ്ഥാനത്ത്. ഏഴ് പേര്‍ വീതം വട്ടത്തിലിരുന്ന് കഴിച്ചു. ഇടയ്ക്കിടയ്ക്ക് പാത്രം എടുക്കുകയും പുതിയത് വെക്കുകയും ചെയ്തുകൊണ്ടിരുന്നു. വൈകുന്നേരം രാജാവിനെ ഞങ്ങള്‍ രാജകൊട്ടാരത്തിലെത്തി. രാജാവിന്‍റെ ഗുരുനാഥന്‍ കൂടിയായ ജംഇയത്ത് അദ്ധ്യക്ഷന്‍ ശൈഖ് മുഹമ്മദുല്‍ ഫാസി ഞങ്ങള്‍ ഓരോരുത്തരെയും പരിചയപ്പെടുത്തി. എല്ലാവരെയും ഹസ്തദാനം ചെയ്ത് പരിചയപ്പെട്ട് കഴിഞ്ഞപ്പോള്‍ എല്ലാവരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും പറയാന്‍ എന്നെ ക്ഷണിക്കപ്പെട്ടു. വിനീതന്‍ ചുരുങ്ങിയ വാക്കുകളില്‍ ഇപ്രകാരം പറഞ്ഞു: 
നാമെല്ലാവരുടെയും നായകനും അങ്ങയുടെ പിതാമഹനുമായ അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെ അഭിവാദ്യം ആദ്യമായി ഞങ്ങള്‍ താങ്കള്‍ക്ക് സമര്‍പ്പിക്കുകയാണ്. അതായത്, അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ് വബറകാത്തുഹു. രണ്ടാമതായി, അനുഗ്രഹീത ജുമുഅ സമയത്ത് സ്വീകാര്യതയുടെ സന്ദര്‍ഭമായ ഖുതുബയുടെ അവസാനത്തില്‍ ഓരോ മസ്ജിദുകളിലും ചെയ്യുന്ന പ്രാര്‍ത്ഥന ഞങ്ങള്‍ അങ്ങയ്ക്ക് നേരുന്നു: അല്ലാഹുവേ, ആദരവായ മുഹമ്മദുര്‍റസൂലുല്ലാഹി (സ)യുടെ ദീനിനെ സഹായിക്കുന്നവരെ നീ സഹായിക്കുകയും ഞങ്ങളെ അതില്‍ പെടുത്തുകയും ചെയ്യേണമേ. മൂന്നാമതായി, മുസ്ലിം ലോകത്തിന്‍റെ ഭാഗത്ത് നിന്നും താങ്കള്‍ക്ക് എത്തിച്ചുതരാന്‍ ഏല്‍പ്പിച്ച ഒരു അമാനത്ത് ഞങ്ങള്‍ താങ്കള്‍ക്ക് എത്തിച്ച് തരുന്നു. അതായത്, ഇസ്ലാമിക ലോകത്തിന്‍റെ ചക്രവാളത്തില്‍ പുതിയൊരു നക്ഷത്രം ഉദയം ചെയ്യണമെന്ന് എല്ലാവരും അക്ഷമയോടെ കാത്തിരിക്കുകയാണ്. സമുദായം വളരെ ദുരിതത്തിലാണ്. അവര്‍ക്ക് പരിഹാരം നല്‍കാന്‍ അസാധാരണമായ ഈമാനിക ശക്തിയും ഉന്നത മന:ക്കരുത്തും സമ്പൂര്‍ണ്ണ ഉദ്ദേശ ശുദ്ധിയുമുള്ള ഒരു നേതൃത്വത്തെ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതെ, ഖുര്‍ആനിക ഭാഷ്യത്തില്‍ മുസ്ലിം സമുദായത്തിന്‍റെ ഇന്നത്തെ അവസ്ഥ ഇപ്രകാരമാണ്: ഭൂമി വിശാലമായതിനോടൊപ്പം അവരുടെ മേല്‍ ഞെരുക്കമാവുകയും അവര്‍ തന്നെ അവര്‍ക്ക് ഇടുക്കമാവുകയും ചെയ്തിരിക്കുന്നു. അല്ലാഹുവില്‍ നിന്നും അല്ലാഹുവിലേക്കല്ലാതെ ഒരു അഭയവുമില്ല! ഇസ്ലാമിക ലോകത്ത് ഇതിന് മുമ്പും ഇത്തരം അവസ്ഥകളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരം സങ്കീര്‍ണ്ണ ഘട്ടങ്ങളില്‍ ഏതെങ്കിലും ഭാഗത്ത് നിന്നും ഒരു ഉന്നത വ്യക്തിത്വം പ്രത്യക്ഷപ്പെടുകയും ചരിത്രത്തിന്‍റെ ദിശ തിരിച്ച് വിടുകയും ചെയ്തിരുന്നു. രാഷ്ട്രീയ ദുരുദ്ദേശങ്ങളും സ്വാര്‍ത്ഥതകളും മാറ്റിവെച്ച് പടച്ചവന്‍റെ പൊരുത്തവും ഇസ്ലാമിക സേവനവും ലക്ഷ്യമിട്ടവര്‍ക്ക് മാത്രമേ ഇത് ചെയ്യാന്‍ സാധിക്കുകയുള്ളൂ. താങ്കളുടെ പിതാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന് ഈ ഗുണങ്ങള്‍ സമ്മേളിച്ചതിനാല്‍ എല്ലാവരും അദ്ദേഹത്തെ പ്രതീക്ഷയോടെ നോക്കിയിരുന്നു. പക്ഷേ, അദ്ദേഹം പെട്ടെന്ന് തന്നെ യാത്രയായി. ഇപ്പോള്‍ ഞങ്ങള്‍ താങ്കളില്‍ ഒരു ഉത്തമ പിന്‍ഗാമിയെ പ്രതീക്ഷിക്കുന്നു. അല്ലാഹു ഉതവി നല്‍കട്ടെ!
എനിയ്ക്ക് ശേഷം കോളേജ് പ്രിന്‍സിപ്പള്‍ ശൈഖ് സുലൈമാന്‍ പ്രഭാഷണത്തിന് അനുമതി ചോദിച്ചു. അദ്ദേഹവും തുടര്‍ന്ന് മറ്റുചിലരും ചെറു പ്രഭാഷണങ്ങള്‍ നടത്തി. അവസാനം ഹസന്‍ രാജാവ് സംശുദ്ധമായ അറബിയില്‍ ഒരു മറുപടി പ്രഭാഷണം നടത്തി. അതില്‍ ഏതാനും ഹദീസുകള്‍ സ്ഫുടമായി ഉദ്ധരിച്ചതില്‍ നിന്നും അദ്ദേഹത്തിന് ഹദീസ് ഗ്രന്ഥങ്ങളുമായി ബന്ധമുണ്ടെന്ന് മനസ്സിലായി. അദ്ദേഹം പറഞ്ഞു: എന്‍റെ പിതാവ് എന്നെ പഠിപ്പിച്ച പ്രധാനപ്പെട്ട ഒരു പാഠം, പണ്ഡിതരോടുള്ള ബഹുമാനമാണ്. ഇത്തരുണത്തില്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും വന്നെത്തിയ നിങ്ങളോടൊപ്പം ഇരിക്കാന്‍ കഴിഞ്ഞതില്‍ എനിയ്ക്ക് വലിയ സന്തോഷമുണ്ട്. പണ്ഡിതര്‍ കര്‍ത്തവ്യങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പ്രത്യേകിച്ചും സ്വഭാവങ്ങളിലും ഇടപാടുകളിലും മാതൃക കാട്ടണമെന്നും പാശ്ചാത്യ ഭാഷകളെയും പഠിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു! 
രാജാവിന് നാല്‍പ്പത് വയസ്സ് തോന്നിക്കും. ഒത്ത പൊക്കവും ശരീരവും മുഖവും മാന്യത വിളിച്ചറിയിക്കുന്നതുമായിരുന്നു. പാശ്ചാത്യ വേഷമാണ് ധരിച്ചിരുന്നത്. അറബി സ്ഫുടമായിരുന്നു. സമുന്നത കുടുംബാംഗവുമാണ്. രാജാവിനെക്കുറിച്ച് പൊതുവില്‍ എല്ലാവര്‍ക്കും നല്ല അഭിപ്രായമാണെങ്കിലും ഇസ്ലാം സ്നേഹികളായ വലിയൊരു കൂട്ടത്തിന് ചില പരാതികളുമുണ്ടായിരുന്നു. പ്രത്യേകിച്ചും പ്രബോധകന്മാരോട് അദ്ദേഹം കടുപ്പത്തില്‍ വര്‍ത്തിച്ചിരുന്നത് ഞങ്ങളെയും വേദനിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ നന്മകളെ എല്ലാവരും വാഴ്ത്തിപ്പറയുകയും ചെയ്തു. പ്രത്യേകിച്ചും 1964-ല്‍ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ ഫലസ്തീനിനെ സഹായിക്കാന്‍ സൈന്യത്തെ അയച്ച ഒരേഒരു രാഷ്ട്രത്തലവന്‍ ഇദ്ദേഹമായിരുന്നു. കൂടാതെ, സ്പെയിനുമായിട്ടുള്ള മൊറോക്കോയുടെ പ്രശ്നം പരിഹരിക്കുന്നതിനും അദ്ദേഹം വലിയ പങ്ക് വഹിച്ചു. രണ്ട് പ്രാവശ്യം അദ്ദേഹത്തിന് നേരെ വധശ്രമം നടന്നുവെങ്കിലും രണ്ടും പരാജയപ്പെടുകയും അക്രമികള്‍ കീഴടങ്ങുകയും ചെയ്തു. 
രാജാവിന്‍റെ വിജയ മുന്നേറ്റങ്ങളുടെ പ്രധാന കാരണം ആദരണീയ പിതാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമനാണ്. നാട്ടുകാര്‍ മുഴുവനും അദ്ദേഹത്തിന്‍റെ നന്മകളെ വാഴ്ത്തിപ്പറയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് ഫ്രഞ്ച് ആധിപത്യത്തിനെതിരില്‍ പ്രക്ഷോഭം നടക്കുകയും ഈ മാര്‍ഗ്ഗത്തില്‍ വലിയ ത്യാഗങ്ങള്‍ സഹിക്കുകയും അമ്പത്ത് മൂന്ന് മുതല്‍ അമ്പത്തി അഞ്ച് വരെ പ്രവാസ ജീവിതം നയിക്കുകയും അവസാനം അദ്ദേഹം വിജയം വരിക്കുകയും ചെയ്തു. എന്നാല്‍ വളരെ കുറഞ്ഞ സമയം മാത്രമേ അദ്ദേഹത്തിന് ഭരിക്കാന്‍ അവസരം കിട്ടിയുള്ളൂ. 1961-ല്‍ ചെറിയൊരു ഓപ്പറേഷനെത്തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടു. രാജ്യം മുഴുവന്‍ ദു:ഖത്തിലാണ്ട ഒരു സംഭവമായിരുന്നു. തുടര്‍ന്ന് പ്രായം വളരെ കുറഞ്ഞ ഇന്നത്തെ രാജാവ് അധികാരം നടത്തിക്കൊണ്ടിരിക്കുകയാണ്. അകത്തും പുറത്തും ധാരാളം പ്രശ്നങ്ങളുണ്ടെങ്കിലും പ്രതീക്ഷയുടെ സാഹചര്യങ്ങളും നിരവധിയാണ്. സൂക്ഷ്മതയോടെ ശരിയായ നിലയില്‍ മുമ്പോട്ട് നീങ്ങുകയാണെങ്കില്‍ വലിയ വിജയ മുന്നേറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. 


**********************************************************************************

രചനാ പരിചയം

നവദമ്പതികളോട്...

ഡോ: മുഖ്താര്‍



അല്ലാഹു തആലാ മനുഷ്യനെ പടച്ചു. ആവശ്യമായ സകല വിഭവങ്ങളും കനിഞ്ഞരുളി. ഇവകള്‍ ശരിയാംവിധം ഉപയോഗിച്ച് ഇഹലോകത്ത് സ്വസ്ഥതയും പരലോകത്ത് സമുന്നത വിജയവും കരസ്ഥമാക്കലാണ് മനുഷ്യസൃഷ്ടിപ്പിന്‍റെ ലക്ഷ്യം.

ഇതില്‍ വളരെ പ്രധാനപ്പെട്ട ഒരു ഘടകമത്രെ വൈവാഹിക ജീവിതം. ഇഹലോകത്തും നാളെ പരലോകത്തും നിരന്തരമായി നിലനില്‍ക്കുകയും പുഷ്പിച്ച് പരിമളം പരത്തുകയും ചെയ്യുന്ന ഒന്നാണിത്. പക്ഷെ പടച്ചവന്‍റെ എല്ലാ അനുഗ്രഹങ്ങളിലും അടങ്ങിയ പരീക്ഷണത്തിന്‍റെ അവസ്ഥ വിവാഹത്തിലും വളരെ ശക്തമാണ്. അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ടുള്ള വിവാഹവും ദാമ്പത്യവും ദമ്പതികള്‍ക്കും അവരുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും അനുഗ്രഹവും ഐശ്വര്യവും സന്തോഷവുമാണെങ്കില്‍ നാഥന്‍റെ നിയമ രീതികള്‍ മാനിക്കാതെയും പാലിക്കാതെയുമുള്ള കല്യാണങ്ങളും അനന്തര ജീവിതവും എല്ലാവര്‍ക്കും നാശവും നഷ്ടവും ദുഃഖവും മാത്രമാണ്.
ബഹുമാന്യ നബിമാര്‍ അലൈഹിമുസ്സലാം അവസാനമായി ലോകത്തിന്‍റെ നായകന്‍ വിശ്വത്തിന്‍റെ വസന്തം പ്രപഞ്ചത്തിന്‍റെ പൂമാരന്‍ മുഹമ്മദുര്‍റസൂലുല്ലാഹി ൃ, മഹാന്മാരായ സ്വഹാബത്ത് േ ആദരീണ ഔലിയാഅ് (റഹ്) എല്ലാവരും വിവാഹിതരായി പിതാക്കന്മാരും പിതാമഹന്‍മാരുമാരുമായി. എന്നാല്‍ ഇതൊന്നും അവര്‍ക്ക് ഭാരമായിരുന്നില്ലെന്ന് മാത്രമല്ല, രസവും സന്തോഷവും ആഹ്ലാദവുമായിരുന്നു. ആദരവായ റസൂലുല്ലാഹി ൃയുടെ മഹത്ചരിതം പാരായണം ചെയ്യുക. മാതാപിതാക്കള്‍, പിതാമഹന്‍, പിതൃവ്യന്‍, പ്രിയപ്പെട്ട ഇണ ഖദീജത്തുല്‍ കുബ്റ, സന്താനങ്ങള്‍, ഇവരുടെ വിയോഗം ത്യാഗപരിശ്രമങ്ങള്‍, ആക്ഷേപഅധിക്ഷേപങ്ങള്‍ തുടങ്ങിയ അധ്യായങ്ങള്‍ വായിക്കുമ്പോള്‍ പലപ്പോഴും നമ്മുടെ മനസ്സില്‍ തേങ്ങലുകള്‍ ഉണ്ടാകുന്നു. എന്നാല്‍ ഇതേ റസൂലുല്ലാഹി ൃ ലളിതമായി വിവാഹങ്ങള്‍ നടത്തിയത്, നടത്തിക്കൊടുത്തത്, ഭാര്യാ-മക്കളോടും ചെറുമക്കളോടും സ്നേഹവാത്സല്യങ്ങളോടെ വര്‍ത്തിക്കുന്നത്, കളിച്ചു ചിരിച്ച് രസിക്കുന്നത്, ആവശ്യം വരുമ്പോള്‍ രൂക്ഷമായി ശകാരിക്കുന്നത് മുതലായ കാര്യങ്ങള്‍ കാണുമ്പോള്‍ നമുക്ക് തന്നെ സന്തോഷവും സമാധാനവും അനുഭവപ്പെടുന്നു.
എന്നാല്‍ ഈ മഹത്തുക്കളുടെ പിന്‍ഗാമികളായ നമ്മുടെ ഇന്നത്തെ അവസ്ഥ എന്താണ്? വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ ചെറിയ ഖിയാമത്തുകളും വിവാഹമെന്നാല്‍ വലിയ ഖിയാമത്തും എന്ന നിലയിലാണ് പൊതുവില്‍ കാണപ്പെടുന്നത്. വ്യക്തിയുടെ മാത്രമല്ല, കുടുംബത്തിന്‍റെ തന്നെ ദീനും ദുന്‍യാവും ഒരുപോലെ തകരുന്ന ദയനീക കാഴ്ച. കല്യാണം കഴിഞ്ഞാലോ തകരുന്ന ബന്ധങ്ങളുടെ അശുഭവാര്‍ത്തകള്‍!!
ഇതെല്ലാം കണ്ട് ചിലര്‍ ഇസ്ലാമിനെ നിന്ദിക്കുന്നു. പുതിയ നിയമങ്ങള്‍ക്ക് മുറവിളി കൂട്ടുന്നു. എന്നാല്‍ ഇസ്ലാം സമഗ്രവും സമ്പൂര്‍ണവുമാണ്. ദീനീ വിധിവിലക്കുകള്‍ ഒരുഭാഗത്ത് അതിലളിതവും മറുഭാഗത്ത് അതീവ ഗൗരവവുമാണ്. ലാളിത്യത്തിലേക്ക് നോക്കി ഗൗരവം കുറയ്ക്കേണ്ടതില്ല. ഗൗരവം കൂടി ലാളിത്യം വിസ്മരിക്കാനും പാടില്ല. 
വിവാഹം, അതെ, ന്യായമായ സന്തോഷവും ആഹ്ലാദവും തന്നെയാണ്. അതോടൊപ്പം സുന്ദരമായൊരു ലക്ഷ്യത്തിലേക്കുള്ള സൂക്ഷ്മമായ പ്രയാണത്തിന്‍റെ തുടക്കവും കൂടിയാണ്. ഇത് പാലിച്ചാല്‍ സ്വര്‍ഗലോകത്തെ ത്തി യഥാര്‍ത്ഥ ദാമ്പത്യം അനുഭവിക്കാന്‍ കഴിയുന്നതാണ്. "അവരും അവരുടെ ഇണകളും സ്വര്‍ഗ്ഗീയ തണലുകളില്‍ ചാരു കട്ടിലുകളില്‍ മുഖാമുഖം ഉപവിഷ്ടരായിരിക്കും. അവര്‍ക്ക് അവിടെ തരാതരം പഴങ്ങളും ആവശ്യപ്പെടുന്നതെന്തും ഉണ്ടായിരിക്കും. മഹാ കാരുണികനായ പരിപാലകനില്‍ നിന്നും ആശംസയും ലഭിക്കും." (യാസീന്‍-56-58)
ഈ വിഷയത്തിലേക്ക് ഹ്രസ്വമായിട്ടാണെങ്കിലും വളരെ നല്ല നിലയില്‍ വിവരിച്ചിരിക്കുന്ന ഒരു ഉത്തമ രചനയാണിത്. കല്യാണത്തിലെ വേണ്ടതും വേണ്ടാത്തതുമായ ഓരോ കാര്യങ്ങള്‍ക്കും സമയവും സമ്പത്തും അധ്വാനവും ചിലവഴിക്കുന്നവര്‍, യഥാര്‍ത്ഥ ദാമ്പത്യമായ ഇതിലെ വരികളെ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും തയ്യാറാകണമെന്ന് അപേക്ഷിക്കുന്നു. ഇതില്‍ താത്പര്യമുണ്ടാക്കാന്‍ വേണ്ടി മാത്രം ഈ രചനയുടെ കഥകൂടി ഇവിടെ വിവരിക്കട്ടെ; ദീനിന്‍റെ പരിശ്രമത്തിന് ഞങ്ങളുടെ മദ്റസ ഹസനിയ്യയിലെത്തിയ ബഹുമാനപ്പെട്ട സഹോദരന്‍ ഡോ.മുഖ്താര്‍ സാഹിബിനോട് വൈവാഹിക കാര്യങ്ങളെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ വിവരിക്കണമെന്ന് പ്രിയപ്പെട്ട സ്വാദിഖ് മൗലവി ഹസനി അഭിപ്രായപ്പെട്ടു. ഡോക്ടര്‍ പറഞ്ഞുകൊടുത്തു. സ്വാദിഖ് മൗലവി എഴുതിയെടുത്തു. വിനീതന്‍ അത് കണ്ടപ്പോള്‍ വളരെ സന്തോഷിച്ചു. ഇത് ഉമ്മത്തിന്‍റെ കരങ്ങളില്‍ വിശിഷ്യാ വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നവരുടെ കൈകളില്‍ എത്തിക്കണമെന്ന ചിന്ത വന്നു. സയ്യിദ് ഹസനി അക്കാദമിയുടെ സേവകരുമായി ആലോചിച്ചു. അവര്‍ ഇത് എഡിറ്റ് ചെയ്യുന്നതിന് ഉസ്താദ് മുഹമ്മദ് ജുബൈര്‍ കൗസരിയെ ഏല്പിച്ചു. അദ്ദേഹം വളരെ നല്ലനിലയില്‍ തയ്യാറാക്കി തന്നു. അല്ലാഹു ഡോക്ടറിനും തയ്യാറാക്കിയവര്‍ക്കും ഉന്നത പ്രതിഫലം നല്‍കട്ടെ!
അല്‍ഹംദുലില്ലാഹ്... രചന തയ്യാറായി. ഇതിനെ ആവശ്യക്കാരുടെ കരങ്ങളില്‍  എത്തിക്കലും അവരെക്കൊണ്ട് വായിപ്പിക്കലും പകര്‍ത്താന്‍ പ്രേരിപ്പിക്കലുമാണ് ഇനിയുള്ള പ്രധാന ആവശ്യം. മാന്യ അനുവാചകര്‍ സഹകരിച്ചാല്‍ അത് എളുപ്പത്തില്‍ നടക്കും. 
ഇതിന്‍റെ മുഖക്കുറിപ്പെന്നോണം കൊടുത്തിരിക്കുന്നത് വിശ്വപണ്ഡിതന്‍ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി (റ) ഒരു നികാഹില്‍ നടത്തിയ ഉന്നതമായ പ്രഭാഷണമാണ്. സ്വന്തം ജീവിതത്തില്‍ പാലിച്ച ഒരു വ്യക്തിത്വം നബവീ ഖുത്ബയ്ക്ക് നല്‍കിയ വിവരണം എന്ന നിലയില്‍ അത് വളരെ ശ്രദ്ധേയമാണ്. യര്‍ഹമുഹുല്ലാഹ്! "അല്ലാഹുവേ, ഞങ്ങളുടെ മനസ്സുകള്‍ക്ക് ഇണക്കം നല്‍കേണമേ! പ്രശ്നങ്ങള്‍ പരിഹരിക്കേണമേ! സുരക്ഷാ മാര്‍ഗത്തിലൂടെ ഞങ്ങളെ നയിക്കേണമേ! ഇരുളുകളില്‍ നിന്നും പ്രകാശത്തിലേക്ക് രക്ഷപ്പെടുത്തേണമേ! രഹസ്യവും പരസ്യവുമായ തിന്മകളില്‍ നിന്നും രക്ഷിക്കേണമേ! ഞങ്ങളുടെ കേള്‍വി, കാഴ്ച, ഇണ, സന്താനം മുതലായവയില്‍ ഐശ്വര്യം കനിയേണമേ! പാപങ്ങള്‍ പൊറുക്കേണമേ! നിശ്ചയം നീ പൊറുക്കുന്നവനും കരുണയുള്ളവനുമാണ്."






പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് വാട്സാപ്പിൽ ലഭിക്കാൻ

+91 96339 15717


ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി





ഞങ്ങളുടെ കേന്ദ്ര സ്ഥാപനം








ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌