സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ


ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.

*******************************************************************************



********************************************************************************


മുഖലിഖിതം

വയനാട് ദുരന്തം ദു:ഖിതരോടൊപ്പം നിലയുറപ്പിക്കുക


മൗലാനാ സയ്യിദ് അര്‍ഷദ് മദനി
(പ്രസിഡന്‍റ് ജംഇയത്ത് ഉലമാ എ ഹിന്ദ്)

    കേരളത്തിലെ വയനാട് സംഭവിച്ച പ്രകൃതി ദുരന്തവും സഹോദരങ്ങളുടെ മരണവും ഇതര നാശനഷ്ടങ്ങളും വളരെയധികം ദു:ഖം ഉളവാക്കുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ദു:ഖിതരോടൊപ്പം നിലയുറപ്പിക്കുകയും സേവനങ്ങളില്‍ മുഴുകുകയും ചെയ്തിട്ടുള്ള ജംഇയത്ത് ഉലമാ എ ഹിന്ദ് ഈ ദു:ഖവേളയിലും ദു:ഖിതരോടൊപ്പം നിലയുറപ്പിക്കുകയാണ്. എല്ലാ സഹോദരങ്ങളും ദു:ഖിതര്‍ക്ക് വേണ്ടി പടച്ചവനോട് താണുകേണ് പ്രാര്‍ത്ഥിക്കുക. കഴിയുന്ന സേവന സഹായങ്ങള്‍ നടത്തുകയും ചെയ്യുക. പടച്ചവന്‍ സര്‍വ്വവിധ ദുരന്തങ്ങളില്‍ നിന്നും നാമെല്ലാവരെയും കാത്ത് രക്ഷിക്കട്ടെ. ദുരന്തത്തില്‍ അകപ്പെട്ട സഹോദരീ സഹോദരന്മാര്‍ക്ക് ആശ്വാസവും സമാധാനവും നല്‍കട്ടെ. സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവര്‍ക്ക് ഉന്നത പ്രതിഫലം നല്‍കട്ടെ. 


***********************************************************************************

 اللَّهُمَّ إِنِّي أَعُوذُبِكَ مِنْ مَوْتِ الْفُجَاءَةِ وَمِنْ لَّدْغِ الْحَيَّةِ وَمِنَ السَّبُعِ وَمِنَ الْغَرَقِ وَمِنَ الْحَرَقِ وَمِنْ أَنْ اَخِرَّ عَلَى شَيْءٍ وَمِنَ الْقَتْلِ عِنْدَ فِرَارِ الزَّحْفِ

പെട്ടെന്നുള്ള മരണം പാമ്പുകടിയേൽക്കൽ വന്യമൃഗം അക്രമിക്കൽ മുങ്ങിപ്പോകൽ തീയിൽ അകപ്പെടൽ എന്നിവയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. വല്ലതിന്റെയും മേൽ വീഴൽ, യുദ്ധത്തിൽ നിന്നും പിന്തിരിഞ്ഞോടുമ്പോൾ കൊല്ലപ്പെടൽ എന്നീ കാര്യങ്ങളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. 

 اللَّهُمَّ إِنِّي أَعُوذُبِكَ مِنْ مَّوْتِ الْهَمِّ وَأَعُوذُ بِكَ مِنْ مَّوْتِ الْغَمِ

അല്ലാഹുവേ, ചിന്താ ഭാരത്തിൽ മരിക്കുന്നതിൽ നിന്നും ദുഃഖങ്ങൾ നിറഞ്ഞ നിലയിൽ മരിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.

اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذُبِكَ مِنْكَ لَا أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا اَثْنَيْتَ عَلَى نَفْسِكَ اللَّهُمَّ إِنَّا نَعُوذُ بِكَ مِنْ أَنْ نَزِلَّ أَوْ نُزِلَّ أَوْ نُضِلَّ أَوْ نَظْلِمَ أَوْ يُظْلَمَ عَلَيْنَا أَوْ نَجْهَلْ أَوْ يُجْهَلْ عَلَيْنَا أَوْ أَضِلَّ أَوْ أُضَلَّ أَعُوذُ بِنُورِ وَجْهِكَ الْكَرِيمِ الَّذِي أَضَاءَتْ لَهُ السَّمَاوَاتُ وَأَشْرَقَتْ لَهُ الظُّلُمَاتُ وَصَلُحَ عَلَيْهِ أَمْرُ الدُّنْيَا وَالْآخِرَةِ أَنْ تُحِلَّ عَلَيَّ غَضَبَكَ وَتُنْزِلَ عَلَيَّ سَخَطَكَ وَلَكَ الْعُتْبَى حَتَّى تَرْضَى وَلَا حَوْلَ وَلَا قُوَّةَ إِلَّا بِكَ اللَّهُمَّ وَاقِيَةً كَوَاقِيَةِ الْوَلِيدِ اللَّهُمَّ إِنِّي أَعُوذُبِكَ مِنْ شَرِ الْأَعْمَيَيْنِ السَّيْلِ وَالْبَعِيرِ الصَّئُولِ

അല്ലാഹുവേ നിന്റെ പൊരുത്തത്തെ മുൻനിർത്തി നിന്റെ കോപത്തിൽ നിന്നും കാവലിരക്കുന്നു. നിന്റെ വിട്ടുവീഴ്ചയെ മുൻനിർത്തി നിന്റെ ശിക്ഷയിൽ നിന്നും അഭയം തേടുന്നു. നിന്നെ മുൻ നിർത്തി നിന്റെ എല്ലാ കോപങ്ങളിൽ നിന്നും ഞാൻ അഭയം തേടുന്നു. നിന്നോടുള്ള പ്രശംസ തിട്ടപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല. നീ നിന്നെ വാഴ്ത്തിയത് പോലെ നീ വാഴ്ത്തപ്പെട്ടവനാണ്. അല്ലാഹുവേ ഞാൻ വഴി കെടുന്നതിൽ നിന്നും വഴി കെടുത്തുന്നതിൽ നിന്നും അക്രമം കാണിക്കുന്നതിൽ നിന്നും എന്റെ മേൽ അക്രമം കാണിക്കപ്പെടുന്നതിൽ നിന്നും വിവരക്കേട് കാണിക്കുന്നതിൽ നിന്നും എന്നോട് വിവരക്കേട് കാണിക്കപ്പെടുന്നതിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. നിന്റെ മഹോന്നതമായ വദനത്തിന്റെ പ്രകാശം മുൻനിർത്തി ഞാൻ നിന്നോട് അഭയം തേടുന്നു. അത് കാരണമായിട്ടാണ് ആകാശങ്ങൾ പ്രകാശിക്കുന്നത്. ഇരുളുകൾ മാറി പ്രഭ പരക്കുന്നതും ദുൻയാവിന്റെയും ആഖിറത്തിന്റെയും കാര്യങ്ങൾ നന്നാകുന്നതും അത് കാരണമായിട്ടാണ്. അങ്ങിനെയുള്ള നിന്റെ മഹോന്നത വദനത്തിന്റെ പ്രകാശം മുൻനിർത്തി നിന്റെ കോപം എന്നിൽ ഉണ്ടാകുന്നതിൽ നിന്നും നിന്റെ ദേഷ്യം എന്നിൽ ഇറങ്ങുന്നതിൽ നിന്നും ഞാൻ അഭയം തേടുന്നു. നീ തൃപ്തിപ്പെടുന്നത് വരെയും നിന്നിലേക്ക് ഞാൻ മടങ്ങുന്നതാണ്. നിന്റെ ഉതവിയില്ലാതെ ഒരു നന്മ ചെയ്യാനും തിന്മയിൽ നിന്നും അകലാനും സാധിക്കുന്നതല്ല. അല്ലാഹുവേ കൊച്ചുകുട്ടിയെ സംരക്ഷിക്കുന്നത് പോലെ എന്നെ സംരക്ഷിക്കേണമേ! അല്ലാഹുവേ ഭ്രാന്തിളകിയ ഒട്ടകം, മലവെള്ളപ്പാച്ചിൽ എന്നീ രണ്ട് അന്ധമായ കാര്യങ്ങളുടെ ശല്യത്തിൽ നിന്നും എന്നെ കാത്ത് രക്ഷിക്കേണമേ.
*************************************************************************

AL HUSNI ULAMA ASSOCIATION 

DARUL ULOOM AL ISLAMIYAA, OACHIRA, KOLLAM , KERALA

ബഹുമാന്യരെ,

    പടച്ചവൻ്റെ ഭാഗത്ത് നിന്നുമുള്ള ശാന്തിയും സമാധാനവും നാമെല്ലാവരിലും വർഷിക്കുമാറാകട്ടെ!' പ്രത്യേകിച്ചും ദുഖ ദുരിതങ്ങളിൽ അകപ്പെട്ടവർക്ക് ആശ്വാസവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ.
 കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ സാധാരണയാണെങ്കിലും അടുത്ത കാലത്തായി നടക്കുന്ന ദുരന്തങ്ങൾ വളരെയധികം വേദനാജനകമാണ്. പ്രത്യേകിച്ചും അടുത്ത ദിവസം വയനാട്ടിൽ സംഭവിച്ച പ്രകൃതി ക്ഷോഭം ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നിലയിൽ നാശനഷ്ടങ്ങൾ നിറഞ്ഞതാണ്. 400 ഓളം വീടുകൾ ഈ പ്രളയത്തിൽ ഒലിച്ച് പോയി. നിരവധി സഹോദരീ സഹോദരൻമാർ ഇഹലോകവാസം വെടിയുകയും ചെയ്തു. ഇത്തരുണത്തിൽ അവർക്ക് വേണ്ടി പടച്ചവനോട് താണ് കേണ് പ്രാർത്ഥിക്കുന്നതോടൊപ്പം നമ്മെക്കൊണ്ട കഴിയുന്ന സേവനങ്ങളും സഹായങ്ങളും ജാതിമത ഭേദമെന്യേ ചെയ്യുവാൻ നാം ബാധ്യസ്ഥരാണ്. ഇതിന് വേണ്ടി വിവിധ പരിശ്രമങ്ങൾ നടക്കുകയാണ് അല്ലാഹു എല്ലാം പരിശ്രമങ്ങളെ സ്വീകരിക്കട്ടെ.
എളിയ സ്ഥാപനം ആയ ദാറുൽ ഉലും അൽ ഇസ്ലാമിയയും ഇവിടെ പഠനം പൂർത്തിയാക്കിയ സഹോദരങ്ങളുടെ കൂട്ടായ്മയായ അൽ ഹുസ്നി ഉലമ അസോസിയേഷനും ചേർന്ന്  ഈ വിഷയത്തിൽ ചെറിയ സേവനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. കഴിവിന്റെ പരമാവധി സാമ്പത്തിക സഹായവും അവശ്യ സാധനങ്ങളും ശേഖരിക്കുകയും  വയനാട്ടിൽ ഓഫീസ് സ്ഥാപിക്കുകയും വ്യവസ്ഥാപിതമായ നിലയിൽ പരിശ്രമം ആരംഭിക്കുകയും ചെയ്ത ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ് കേരള കമ്മിറ്റിയെ ഏല്പിക്കുകയും ചെയ്യാൻ ആഗ്രഹിക്കുന്നു.

പടച്ചവന്റെ അനുഗ്രഹത്താൽ സുമനസ്സുകളുടെ സഹായത്തോടെ നമ്മുടെ ആശ്വാസം എന്ന വാട്ട്സ്ആപ്പ് സഹായ സമിതിയുടെ ഭാഗത്ത് നിന്നും  80000  രൂപയിലധികം സ്വീകരിച്ച് അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു. .ആകയാൽ ഈ മഹത്തായ ഉദ്യമത്തിൽ താങ്കളെ  കൊണ്ട് കഴിയുന്ന സേവന സഹായങ്ങൾ ചെയ്യുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

 അല്ലാഹുവേ !അന്ധമായ രണ്ട് നാശനഷ്ടങ്ങളിൽ നിന്നും ഞങ്ങൾ നിങ്ങളിൽ അഭയം തേടുന്നു. മലവെളളപ്പാച്ചിലിൽ നിന്നും പിരാന്ത് പിടിച്ച മൃഗത്തിൽ നിന്നും. അല്ലാഹുവേ! ഇഹത്തിലും പരത്തിലും നിൻ്റെ സൗഖ്യവും പൊരുത്തവും ഞങ്ങൾ താണുകേണിരക്കുന്നു.

Federal Bank
 • Account number: 99980105563808
 • Customer name: JAFER SADIQUE
 • Branch name: Konni
 • Branch IFSC: FDRL0001065
 • MMID: 9049808
 • VPA: 917994173055@federal
    G pay : 7994173055



*******************************************************************************



ജുമുഅ സന്ദേശം

 വിവാഹ മോചിതയുടെ ജീവനാംശം.

നിയമത്തിന്‍റെയും നീതിയുടെയും വെളിച്ചത്തില്‍


മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്)

വിവര്‍ത്തകന്‍: അബ്ദുശ്ശകൂര്‍ ഖാസിമി


കാരുണ്യത്തിന്‍റെ പ്രവാചകന്‍ അരുളി: പടച്ചവന്‍റെ അരികില്‍ അനുവദനീയമായ കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അനിഷ്ടകരമായ കാര്യം വിവാഹ മോചനമാണ്! അതുകൊണ്ട് കഴിവിന്‍റെ പരമാവധി വൈവാഹിക ജീവിതം നിലനിര്‍ത്താന്‍ പരിശ്രമിക്കണമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. വിവാഹമോചനം അനിവാര്യമായാല്‍ തന്നെ അതിന് മുമ്പ് കാര്യങ്ങള്‍ പരിഹരിക്കാന്‍ പരിശ്രമിക്കണമെന്നും ഖുര്‍ആന്‍ ഉപദേശിക്കുന്നു. എന്നാല്‍ സര്‍വ്വ പരിശ്രമങ്ങള്‍ക്ക് ശേഷവും ഒരുമിച്ചുകൊണ്ടുള്ള ജീവിതം സാധ്യമല്ലാതെ വന്നാല്‍ നല്ലനിലയില്‍ വിട്ടുപിരിയാന്‍ ഒരു മാര്‍ഗ്ഗവും കാട്ടിത്തന്നിരിക്കുന്നു. ഈ മാര്‍ഗ്ഗത്തെ ദുഷ്കരമാക്കിയാല്‍ അത് സ്ത്രീകള്‍ക്ക് തന്നെ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നതാണ്. ഇത്തരുണത്തില്‍ വിവാഹ മോചിതയായ മുസ്ലിം സ്ത്രീയുടെ ജീവനാംശത്തെക്കുറിച്ച് സുപ്രീംകോടതി നടത്തിയ പുതിയ വിധി ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമാണ്. എന്നാല്‍  അത്ഭുതകരമായ ഈ വിധി സ്ത്രീകള്‍ക്ക് അനുകൂലമാണെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഈ വിധി സ്ത്രീകള്‍ക്ക് പ്രയോജനകരമല്ലെന്ന് മാത്രമല്ല, അവരുടെ ജീവിതം കൂടുതല്‍ ദുഷ്കരമാക്കാന്‍ വഴിയൊരുക്കുന്നതാണ്. കൂടാതെ, ഒരു ബന്ധം അല്‍പ്പം പോലും ഇല്ലാതായിത്തീര്‍ന്നാല്‍ ബന്ധമില്ലാത്തവര്‍ ചിലവിന് കൊടുക്കണമെന്ന് പറയുന്നത് ശരിയാകുമോ? ആകയാല്‍ ഇതര മതസ്ഥര്‍ക്ക് അവരുടെ വ്യക്തി നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ അനുമതി നല്‍കപ്പെട്ടിരിക്കുന്നത് പോലെ 1937-ലെ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് വഴി വ്യക്തി നിയമങ്ങള്‍ അനുസരിച്ചുള്ള ജീവിതത്തിന് മുസ്ലിംകള്‍ക്ക് അവകാശം  നല്‍കപ്പെട്ടിട്ടുണ്ട്. കൂടാതെ, ഭരണഘടനയുടെ 25-ാം വകുപ്പ് ഓരോ മതസ്ഥര്‍ക്കും അവരുടെ മതം അനുസരിച്ച് ജീവിക്കാനുള്ള അവകാശവും നല്‍കിയിട്ടുണ്ട്. -ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് 

****************************************

  വര്‍ഷങ്ങളായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഒരു ചര്‍ച്ചയാണ് വിവാഹമോചിതയുടെ ജീവനാംശം. ശാബാനു കേസിന്‍റെ വിധിയായിരുന്നു ഇതിന് തുടക്കമിട്ടത്. ഇതിനെത്തുടര്‍ന്ന് ശരീഅത്ത് സംരക്ഷിക്കാനുള്ള ചിന്തയും പരിശ്രമവും കൂട്ടത്തില്‍ ശരീഅത്ത് നിയമങ്ങളെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനുമുള്ള ആഗ്രഹവും സമുദായത്തിലുണ്ടായി എന്നത് സന്തോഷകരമായ ഒരു വസ്തുതയാണ്. തല്‍ഫലമായി പാര്‍ലമെന്‍റില്‍ മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു നിയമം പാസാക്കപ്പെട്ടു. ഇതിലൂടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുകയുണ്ടായി. പക്ഷേ, ഖേദകരമെന്ന് പറയട്ടെ, ഈ നിയമത്തെ പല കോടതികളും വ്യാഖ്യാനിക്കുകയും നിയമത്തിന്‍റെ അടിസ്ഥാന ലക്ഷ്യത്തിന് തന്നെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. നിയമത്തെ വ്യാഖ്യാനിക്കുക എന്നതിനുമപ്പുറം പുതിയ നിയമം നിര്‍മ്മിക്കുക എന്നതിലേക്ക് മാറുംവിധം വിധികള്‍ പുറപ്പെടുവിച്ചു. ധാരാളം അമുസ്ലിം സഹോദരങ്ങള്‍ മാത്രമല്ല, മുസ്ലിംകളില്‍ പലരും ഇത്തരം വിധികളുടെ അടിസ്ഥാനത്തില്‍ വിവാഹമോചിതയുടെ ജീവനാംശത്തെ ന്യായവും മനുഷ്യാവകാശവുമായി തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല, ബുദ്ധിപരമായ നിലയിലും ശരിയാവുകയില്ലെന്നാണ് വസ്തുത. 
ചിലവ് നിര്‍ബന്ധമാകാനുള്ള ഇസ്ലാമിക തത്വം
ഇസ്ലാമിക വീക്ഷണത്തില്‍ ഒരു വ്യക്തിയുടെ ചിലവ് മറ്റൊരാള്‍ക്ക് നിര്‍ബന്ധമാകാന്‍ പ്രധാനമായും രണ്ട് കാരണങ്ങളില്‍ ഒന്ന് ഉണ്ടായിരിക്കേണ്ടതാണ്. 1. കുടുംബ ബന്ധം. 2. നിയന്ത്രണം.  
മാതാപിതാക്കള്‍, ഭാര്യാമക്കള്‍, പിതാമഹന്‍, പിതാമഹി എന്നിവര്‍ക്കും ചില സന്ദര്‍ഭങ്ങളില്‍ ഇതര ബന്ധുക്കള്‍ക്കും കുടുംബ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ജീവനാംശം നിര്‍ബന്ധമാകുന്നതാണ്. എന്നാല്‍ കുടുംബ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ചിലവ് നിര്‍ബന്ധമാകാന്‍ രണ്ട് നിബന്ധനകളുണ്ട്. 1. ബന്ധുവിന് സ്വയം ചിലവുകള്‍ നടത്താന്‍ കഴിവുണ്ടാകാതിരിക്കുക. 2. ചിലവ് കൊടുക്കുന്ന വ്യക്തി സ്വന്തം ആവശ്യ ചിലവുകള്‍ കഴിച്ചതിന് ശേഷം ചിലവ് കൊടുക്കാന്‍ കഴിവുണ്ടായിരിക്കുക. 
നിയന്ത്രണം കൊണ്ടുള്ള ഉദ്ദേശം ഒരു വ്യക്തി കാരണമായി മറ്റൊരാള്‍ സമ്പാദ്യത്തില്‍ നിന്നും തടഞ്ഞ് നിര്‍ത്തപ്പെടുക എന്നതാണ്. ഇത്തരുണത്തില്‍ തടഞ്ഞ് നിര്‍ത്തിയ വ്യക്തിയുടെ മേല്‍ ചിലവ് നിര്‍ബന്ധമാകുന്നതാണ്. ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും ശമ്പളം അധികാരികളുടെ മേല്‍ നിര്‍ബന്ധമാകുന്നത് ഈ നിലയ്ക്കാണ്. ഭാര്യയ്ക്ക് ഭര്‍ത്താവ് ചിലവ് കൊടുക്കുന്നതും ഇതിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ്. ഭര്‍ത്താവിന്‍റെ വീട് നോക്കുക, കുട്ടികളെ പരിപാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഭാര്യ നിര്‍വ്വഹിക്കുന്നു. അത് കാരണമായി അവര്‍ക്ക് സമ്പാദ്യത്തിന് കഴിയുന്നില്ല. ഈ കാരണത്താല്‍ അവരുടെ ചിലവ് ഭര്‍ത്താവിന്‍റെ മേല്‍ നിര്‍ബന്ധമാകുന്നതാണ്. ഇവിടെ നിയന്ത്രിച്ച് നിര്‍ത്തപ്പെട്ട വ്യക്തി സമ്പന്നനാണെങ്കിലും ദരിദ്ര്യനാണെങ്കിലും അവര്‍ക്ക് ചിലവ് കൊടുക്കല്‍ നിര്‍ബന്ധമാകുന്നതാണ്. 
വൈവാഹിക ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതും എന്നാല്‍ ചിലവേള നിര്‍ബന്ധിതമായിത്തീരുകയും ചെയ്യുന്ന ഒന്നാണ് വിവാഹ മോചനം. ഇത് സംഭവിച്ചാല്‍ ഇദ്ദയുടെ പ്രതീക്ഷാ കാലഘട്ടത്തില്‍ ഭര്‍ത്താവ് അവര്‍ക്ക് ചിലവ് കൊടുക്കേണ്ടതാണ്. പക്ഷേ, ഇദ്ദയുടെ കാലഘട്ടം കഴിഞ്ഞാല്‍ അവര്‍ മുന്‍ ഭര്‍ത്താവിന് വേണ്ടി നിയന്ത്രിച്ച് നിര്‍ത്തപ്പെടുന്നവരല്ല. അവര്‍ക്ക് മറ്റൊരു വിവാഹം കഴിക്കാവുന്നതാണ്. ഇസ്ലാമിക നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സമ്പാദ്യ മാര്‍ഗ്ഗങ്ങളും സ്വീകരിക്കാവുന്നതാണ്. ഇതിനുവേണ്ടി മുന്‍ ഭര്‍ത്താവിന്‍റെ അനുമതി ആവശ്യമില്ല. മുന്‍ഭര്‍ത്താവ് ഈ വിഷയത്തില്‍ തടസ്സം സൃഷ്ടിക്കാനും അനുവാദമില്ല. ആകയാല്‍ ഇവിടെ നിയന്ത്രിച്ച് നിര്‍ത്തപ്പെടുക എന്നതിന്‍റെ പേരില്‍ ചിലവ് നിര്‍ബന്ധമാകാന്‍ ഒരു ന്യായവുമില്ല. കൂടാതെ, ത്വലാഖ് സംഭവിച്ച് കഴിഞ്ഞാല്‍ മുന്‍ ഭര്‍ത്താവുമായി അവര്‍ക്ക് യാതൊരുവിധ കുടുംബ ബന്ധവും അവശേഷിക്കുന്നതല്ല. അതെ, വൈവാഹിക ബന്ധം രക്ത ബന്ധത്തെപ്പോലെ ഒരിക്കലും പൊട്ടാന്‍ പാടില്ലാത്ത ബന്ധമല്ല. മറിച്ച് ന്യായമായ വാചകങ്ങള്‍ പറയുന്നതിലൂടെ നിലവില്‍ വരുകയും അവസാനിക്കുകയും ചെയ്യുന്ന ഒരു ബന്ധമാണ്. ഈ കാരണത്താല്‍ വിവാഹ മോചനത്തിന് ശേഷം ഭാര്യഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. 
മുഹമ്മദുര്‍റസൂലുല്ലാഹി (സ)യ്ക്ക് മുമ്പ് അടിമത്വ സമ്പ്രദായം നിലവിലുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീയുടെ മേല്‍ പുരുഷന്മാര്‍ക്ക് ഉടമാവകാശമുണ്ടെന്ന സങ്കല്‍പ്പം നടമാടിയിരുന്നു. ഇസ്ലാം ഈ സങ്കല്‍പ്പത്തെ ഇല്ലാതാക്കുകയും ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം ജീവിത യാത്രയിലെ പങ്കാളികളാണെന്നും ഇരുവര്‍ക്കും പരസ്പരം കടമകളുണ്ടെന്നും ശക്തമായി ഉണര്‍ത്തി. എന്നാല്‍ മറ്റ് ചില മതങ്ങളുടെ വീക്ഷണം ഭാര്യ ഭര്‍ത്താവിന്‍റെ ഉടമസ്ഥതയില്‍ പെട്ട വസ്തുവെന്നാണ്. അതുകൊണ്ട് തന്നെ സ്ത്രീ കാലാകാലം ഭര്‍ത്താവിന് കീഴില്‍ നിയന്ത്രിച്ച് നിര്‍ത്തപ്പെടണമെന്നും ഒരിക്കലും വിവാഹ ബന്ധത്തില്‍ നിന്നും മോചിപ്പിക്കാന്‍ പാടില്ലെന്നും അവര്‍ നിരീക്ഷിക്കുന്നു. ഈ കാരണത്താല്‍ അവര്‍ക്കിടയില്‍ സ്ത്രീ വിവാഹമോചിതയാകുന്ന സങ്കല്‍പ്പമോ, അതുമായി ബന്ധപ്പെട്ട നിയമങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ സഹോദര സമുദായ അംഗങ്ങളില്‍ പെട്ട പലരും ഒരു സ്ത്രീ വിവാഹിതയായാല്‍ പിന്നീട് അവര്‍ക്ക് നിര്‍ബന്ധമാകുന്ന ജീവനാംശത്തില്‍ നിന്നും തടയുന്നത് എങ്ങനെയാണെന്ന് ചോദിക്കാറുണ്ട്. അതെ, ഇസ്ലാമില്‍ വിവാഹമെന്നത് ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ അതിശക്തമായ ഒരു കരാറിന്‍റെ അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ഒരു പ്രക്രിയയാണ്. ഇതിലൂടെ ഇരുവരും ഇണകളായി മാറുന്നതാണ്. തുടര്‍ന്ന് ഈ ബന്ധം കാലാകാലം നിലനിര്‍ത്തണമെന്ന് ഉപദേശിക്കുകയും അതുമായി ബന്ധപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. എന്നാല്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ ഈ ബന്ധം അവസാനിപ്പിക്കപ്പെട്ടാല്‍ സ്ത്രീയുടെ ജീവിത വിഷയത്തില്‍ അവര്‍ പരിപൂര്‍ണ്ണ സ്വതന്ത്രയായി മാറുന്നതാണ്. ഇത്തരുണത്തില്‍ ഇരുവര്‍ക്കുമിടയില്‍ വൈവാഹിക ബന്ധം തന്നെ അവശേഷിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ചിലവ് കൊടുക്കല്‍ നിര്‍ബന്ധമാകുന്നത് എന്തടിസ്ഥാനത്തിലാണ്? 
സംശുദ്ധമായ ബുദ്ധിയുടെയും സാമൂഹ്യ നന്മകളുടെയും വെളിച്ചത്തില്‍ നോക്കിയാലും വിവാഹ മോചിതയ്ക്ക് കാലാകാലം ചിലവ് കൊടുക്കണമെന്ന വീക്ഷണം തെറ്റാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഇവിടെ കൊടുക്കുന്നു: 
1. ഭാര്യയെ വിവാഹമോചനം ചെയ്യുന്നതിലൂടെ ജീവിതകാലം മുഴുവന്‍ ചിലവ് കൊടുക്കേണ്ടി വരുമെന്ന് ഭര്‍ത്താവിന് മനസ്സിലായാല്‍ അദ്ദേഹം വിവാഹമോചനമൊന്നും നടത്താതെ ജീവിതകാലം മുഴുവനും വെറുപ്പും അകല്‍ച്ചയുമായി കഴിയുന്നതാണ്. മാത്രമല്ല, ഈ വെറുപ്പ് വര്‍ദ്ധിച്ച് നിയമ വിരുദ്ധമായി മാര്‍ഗ്ഗങ്ങളിലേക്ക് കടക്കാനും സാധ്യതയുണ്ട്. ഭാര്യയെ വിവാഹമോചനം നടത്തുന്നതിന് പകരം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതാണ്. അങ്ങനെ ഇന്ന് പത്രങ്ങളില്‍ കാണപ്പെടുന്ന പല ദുരന്തങ്ങളും അരങ്ങേറുന്നതാണ്. അതുകൊണ്ട് തന്നെ നിയമത്തിന്‍റെ വഴി കൂടുതല്‍ ദുഷ്കരമാക്കാന്‍ പാടില്ല. ദുഷ്കരമാക്കിയാല്‍ ജനങ്ങള്‍ നിയമ വിരുദ്ധമായ മാര്‍ഗ്ഗം സ്വീകരിക്കുന്നതിലേക്ക് തിരിയുന്നതാണ്. 
2. വിവാഹ മോചനത്തിന് ശേഷം ചിലവ് നിര്‍ബന്ധമാക്കിയാല്‍ പാശ്ചാത്യ രാജ്യങ്ങളെപ്പോലെ നമ്മുടെ രാജ്യത്തും വിവാഹത്തിന്‍റെ ശതമാനം കുറയുന്നതാണ്. പാശ്ചാത്യ രാജ്യങ്ങള്‍ വിവാഹ മോചനത്തെ അങ്ങേയറ്റം ദുഷ്കരമാക്കുകയും വിവാഹ മോചനത്തിന്‍റെ പേരില്‍ പുരുഷന്‍റെ മേല്‍ ധാരാളം ബാധ്യതകള്‍ ചുമത്തുകയും ചെയ്തപ്പോള്‍ അവിടെ വിവാഹത്തിന്‍റെ തോത് വളരെയധികം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 1960-ലെയും 2010-ലെയും വിവിധ രാജ്യങ്ങളിലെ വിവാഹത്തിന്‍റെ കണക്കും അന്തരവും ശ്രദ്ധിക്കുക. ആസ്ട്രിയ 8.3/4.5, ബല്‍ജിയം 7.9/3.9, ഡന്‍മാര്‍ക്ക് 7.8/5.6, ഫ്രാന്‍സ് 7.0/3.9, ജര്‍മ്മനി 9.5/4.7, ഗ്രീക്ക് 7.7/5.3, ഹോളണ്ട് 7.7/4.5, ഇറ്റലി 7.7/3.6, പോര്‍ച്ചുഗല്‍ 7.8/4.7, സ്പെയിന്‍ 7.8/3.6, സ്വീഡന്‍ 6.7/5.3, ബ്രിട്ടന്‍ 7.5/4.5.
3. കുബുദ്ധികളായ ആളുകള്‍ ഇതിനെയൊരു അവസരമായി മുതലെടുക്കുകയും പലതരം കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നതാണ്. വിവാഹമോചിതരായ ചിലര്‍ പുതിയ ഭര്‍ത്താവിനോടൊപ്പം പരസ്യമായി കോടതിയില്‍ വന്ന് മുന്‍ ഭര്‍ത്താവില്‍ നിന്നും ചിലവ് വാങ്ങുന്നതാണ്. ഇത് സാമൂഹിക നീതിയാണോ?  മറ്റുചിലര്‍ മുന്‍ ഭര്‍ത്താവില്‍ നിന്നും ചിലവ് വാങ്ങാനും പ്രതികാരദാഹം ശമിപ്പിക്കാനും വേണ്ടി മാത്രം രണ്ടാം വിവാഹത്തില്‍ നിന്നും അകന്ന് കഴിയുകയും അസാന്മാര്‍ഗ്ഗിക ജീവിതം നയിക്കുകയും ചെയ്യുന്നു. 
4. ഒരു വ്യക്തിയുടെ മേല്‍ ചിലവ് നിര്‍ബന്ധമായി പ്രഖ്യാപിക്കുന്നതിന് ന്യായമായ എന്തെങ്കിലും അടിസ്ഥാനം ഉണ്ടായിരിക്കണം. തൊഴിലാളിയ്ക്കും മുതലാളിയ്ക്കും ഇടയില്‍ കൂലിവേലയുടെ ഇടപാട് അവസാനിച്ച് കഴിഞ്ഞാല്‍ മുതലാളിയുടെ മേല്‍ ഒന്നും നിര്‍ബന്ധമാകുന്നതല്ല. ഒരു ഉദ്യോഗസ്ഥന്‍ ഉദ്യോഗം അവസാനിപ്പിച്ചാല്‍ ശമ്പളത്തിന് അര്‍ഹനാകുന്നതല്ല. ഇപ്രകാരം ഒരു പുരുഷനും സ്ത്രീയ്ക്കും ഇടയില്‍ വിവാഹബന്ധം ഇല്ലാതായാല്‍ ജീവിതകാലം മുഴുവന്‍ പുരുഷന്‍ സ്ത്രീയ്ക്ക് ചിലവ് കൊടുത്തുകൊണ്ടിരിക്കണമെന്നത് എന്ത് ന്യായമാണ്? ബന്ധമൊന്നുമില്ലാത്ത ഒരു അന്യപുരുഷനില്‍ നിന്നും ആഹാരം കഴിച്ച് ജീവിക്കാനും തന്നെ വേണ്ടെന്ന് വെച്ച ഒരു പുരുഷനെ അവലംബിച്ച് കഴിയാനും മാന്യതയുള്ള ഏതെങ്കിലും സ്ത്രീകള്‍ തയ്യാറാകുമോ? ആകയാല്‍ ബുദ്ധിയുടെയും സാമൂഹിക നന്മകളുടെയും അടിസ്ഥാനത്തിലും വിവാഹ മോചിതയ്ക്ക് മുന്‍ ഭര്‍ത്താവിന്‍റെ മേല്‍ ചിലവ് നിര്‍ബന്ധമാകുന്നതല്ല. 
പ്രശ്നത്തിന്‍റെ പരിഹാരം
പിന്നെ വിവാഹ മോചിതയുടെ ചിലവ് എങ്ങനെ നടക്കുമെന്നത് ഒരു പ്രധാന വിഷയമാണ്. അതെ, ഇസ്ലാം ഇത്തരം സ്ത്രീകളെ അവലംബമൊന്നുമില്ലാതെ ഉപേക്ഷിക്കത്തില്ല. മറിച്ച് ഇവരുടെ വിഷയത്തില്‍ ഇസ്ലാമിക ശരീഅത്ത് പറയുന്ന കാര്യങ്ങള്‍ താഴെ കൊടുക്കുന്നു:
1. ഇസ്ലാമിക വീക്ഷണത്തില്‍ ഒരാളുമായി വിവാഹം നടന്നാലും സ്ത്രീയുടെ കുടുംബവുമായിട്ടുള്ള ബന്ധം അവസാനിക്കുന്നതല്ല. ഈ കാരണത്താല്‍ മാതാപിതാക്കളുടെയും ചിലപ്പോള്‍ സഹോദരന്‍റെയും പിതൃവ്യന്‍റെയും മറ്റും അനന്തരവകാശത്തിന് സ്ത്രീ അര്‍ഹയാകുന്നതാണ്. അതുകൊണ്ട് ഒരു സ്ത്രീ വിവഹമോചനം ചെയ്യപ്പെട്ടാല്‍ അവരുടെ മാതാപിതാക്കളുടെ മേലും അടുത്ത ബന്ധുക്കളുടെ മേലും അവര്‍ക്ക് ചിലവ് കൊടുക്കല്‍ നിര്‍ബന്ധമാകുന്നതാണ്. അതായത്, ആ സ്ത്രീ മരണപ്പെട്ടാല്‍ അവരുടെ അനന്തരവകാശം ലഭിക്കുന്ന ബന്ധുക്കള്‍ ഇപ്പോള്‍ അവര്‍ക്ക് ചിലവ് കൊടുക്കേണ്ടതാണ്.
2. വിവാഹത്തിന്‍റെ സന്ദര്‍ഭത്തില്‍ ലഭിക്കുന്ന മഹ്റിന്‍റെ പണം അവര്‍ക്കുള്ളതാണ്. ഏതെങ്കിലും കച്ചവടത്തില്‍ അത് നിക്ഷേപിച്ച് അവര്‍ക്ക് ജീവിത കാര്യങ്ങള്‍ നീക്കാവുന്നതാണ്. 
3. ആദ്യ ഭര്‍ത്താവിന് മക്കളുണ്ടെങ്കില്‍ എട്ട് വയസ്സ് വരെ ആണ്‍മക്കളെയും പ്രായപൂര്‍ത്തിയാകുന്നതുവരെ പെണ്‍മക്കളെയും നോക്കാനുള്ള അവകാശം സ്ത്രീയ്ക്കാണ്. ഈ കാലയളവില്‍ അവരെ പരിപാലിക്കുന്നതിന്‍റെ കൂലി അവര്‍ക്ക് ഭര്‍ത്താവില്‍ നിന്നും വാങ്ങാവുന്നതാണ്. ഇത് അവര്‍ക്ക് ലഭിക്കുന്ന ജീവനാംശമല്ല, മറിച്ച് അവരുടെ അധ്വാനത്തിന്‍റെ കൂലിയാണ്. കുട്ടികളെ പരിപാലിക്കുന്ന സ്ത്രീയുടെ ആഹാര, വസ്ത്ര, പാര്‍പ്പിടങ്ങള്‍ക്ക് ആവശ്യമായ തോതില്‍ അവര്‍ക്ക് ഈ കൂലി നല്‍കേണ്ടതാണ്. 
4. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത്തരം സ്ത്രീകളെ രണ്ടാം വിവാഹത്തിലേക്ക് പ്രവേശിപ്പിക്കണമെന്ന് ഖുര്‍ആനിക കല്‍പ്പനയാണ്. (നൂര്‍ 32) അതുകൊണ്ട് ഇതര പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് പോലെ ഇവരുടെ വിവാഹത്തെക്കുറിച്ചും ചിന്തിക്കാനും പരിശ്രമിക്കാനും ശ്രദ്ധിക്കേണ്ടത് മുതിര്‍ന്നവരുടെ നിയമപരമായ ബാധ്യതയാണ്. 
ചുരുക്കത്തില്‍ ഇസ്ലാം ഇത്തരം സ്ത്രീകളെ അവലംബമൊന്നുമില്ലാതെ ഒറ്റപ്പെടുത്തിയിട്ടില്ല. അവര്‍ക്ക് ധാരാളം സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷെ നിയമങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുടേയും പ്രവര്‍ത്തിക്കാത്തവരുടെ അവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്കോ അവര്‍ കാരണമായി മറ്റുള്ളവര്‍ക്കോ ഒരു പ്രയാസമോ പ്രശ്നമോ ഉണ്ടാകുന്നതല്ല. ആകയാല്‍ വിവാഹ മോചിതരെ വിവാഹം കഴിപ്പിക്കാന്‍ ശ്രദ്ധിക്കുക. അത്തരം സ്ത്രീകളെ ഒരിക്കലും ശകുനമായി കാണരുത്. പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാനം ഇതുതന്നെയാണ്. ഒരു കാലത്ത് അഥിതികള്‍ക്കിടയിലും ഈ പ്രശ്നമുണ്ടായിരുന്നു. റസൂലുല്ലാഹി (സ)ക്ക് ശേഷം അവസ്ഥകള്‍ മാറിമറിഞ്ഞു. ഇന്നും അവര്‍ക്കിടയില്‍ വിവാഹമോചിതയുടെ കാര്യം ഒരു പ്രശ്നമേയല്ല. ന്യായമായ നിലയിലുള്ള വിവാഹ മോചനവും അവിടെ എളുപ്പമാണ്. വിവാഹമോചിതയായ സ്ത്രീകളുടെ രണ്ടാം വിവാഹം എളുപ്പത്തില്‍ നടക്കുന്നതാണ്. ഇദ്ദയുടെ കാലഘട്ടം കഴിഞ്ഞാലുടന്‍ വിവാഹലോചനകള്‍ വന്നു തുടങ്ങും പഴയ കുടുംബങ്ങള്‍ക്കിടയില്‍ യാതൊരു വഴക്കും ഉണ്ടാകുന്നതുമല്ല. നിയമ മര്യാദകള്‍ പാലിക്കാന്‍ ശ്രമിച്ചാല്‍ നമുക്കിടയിലും ഇതേ അവസ്ഥ സംജാതമാകുന്നതാണ്. 

***********************************************************************************

മആരിഫുല്‍ ഖുര്‍ആന്‍ 


ഹിജാബിന്‍റെ ഒന്നാം സ്ഥാനം, വീടുകളില്‍ മറയുക.

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 53-55

{يَاأَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتَ النَّبِيِّ إِلَّا أَنْ يُؤْذَنَ لَكُمْ إِلَى طَعَامٍ غَيْرَ نَاظِرِينَ إِنَاهُ وَلَكِنْ إِذَا دُعِيتُمْ فَادْخُلُوا فَإِذَا طَعِمْتُمْ فَانْتَشِرُوا وَلَا مُسْتَأْنِسِينَ لِحَدِيثٍ إِنَّ ذَلِكُمْ كَانَ يُؤْذِي النَّبِيَّ فَيَسْتَحْيِي مِنْكُمْ وَاللَّهُ لَا يَسْتَحْيِي مِنَ الْحَقِّ وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِنْ وَرَاءِ حِجَابٍ ذَلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ وَمَا كَانَ لَكُمْ أَنْ تُؤْذُوا رَسُولَ اللَّهِ وَلَا أَنْ تَنْكِحُوا أَزْوَاجَهُ مِنْ بَعْدِهِ أَبَدًا إِنَّ ذَلِكُمْ كَانَ عِنْدَ اللَّهِ عَظِيمًا (53) إِنْ تُبْدُوا شَيْئًا أَوتُخْفُوهُ فَإِنَّ اللَّهَ كَانَ بِكُلِّ شَيْءٍ عَلِيمًا (54) لَا جُنَاحَ عَلَيْهِنَّ فِي آبَائِهِنَّ وَلَا أَبْنَائِهِنَّ وَلَا إِخْوَانِهِنَّ وَلَا أَبْنَاءِ إِخْوَانِهِنَّ وَلَا أَبْنَاءِ أَخَوَاتِهِنَّ وَلَا نِسَائِهِنَّ وَلَا مَا مَلَكَتْ أَيْمَانُهُنَّ وَاتَّقِينَ اللَّهَ إِنَّ اللَّهَ كَانَ عَلَى كُلِّ شَيْءٍ شَهِيدًا}

സത്യവിശ്വാസികളെ, ആഹാരം കഴിക്കുന്നതിന് നിങ്ങള്‍ക്ക് അനുമതി നല്‍കപ്പെട്ടാലല്ലാതെ പ്രവാചക ഭവനങ്ങളില്‍ നിങ്ങള്‍ പ്രവേശിക്കരുത്. (ക്ഷണിക്കപ്പെട്ടാല്‍) ആഹാരം പാചകമാകുന്ന സമയം പ്രതീക്ഷിക്കരുത്. മറിച്ച് നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ പ്രവേശിക്കുക. ആഹാരം കഴിച്ച് കഴിഞ്ഞാല്‍ സംസാരിക്കുന്നതിന് വേണ്ടി ഇരിക്കാതെ പിരിഞ്ഞു പോകുക. തീര്‍ച്ചയായും അത് പ്രവാചകന് ബുദ്ധിമുട്ടുണ്ടാക്കും. പ്രവാചകന് നിങ്ങളോട് ലജ്ജ തോന്നും. അല്ലാഹു സത്യം പറയുന്നതിന് ലജ്ജിക്കുകയില്ല. നിങ്ങള്‍ പ്രവാചക പത്നിമാരോട് വല്ല സാധനങ്ങളും ചോദിച്ചാല്‍ മറയ്ക്കുപിന്നില്‍ നിന്ന് അവരോട് ചോദിക്കുക. നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും പരിശുദ്ധി അതാണ്. റസൂലുല്ലാഹിയെ ഉപദ്രവിക്കാനും റസൂലുല്ലാഹിക്ക് ശേഷം പ്രവാചക പത്നിമാരെ വിവാഹം കഴിക്കാനും നിങ്ങള്‍ക്ക് അനുവാദമില്ല. അത് അല്ലാഹുവിങ്കല്‍ വലിയ ഗൗരവമുള്ള കാര്യമാണ്.(53) നിങ്ങള്‍ വല്ലതും പ്രകടമാക്കിയാലും മറച്ചുവെച്ചാലും തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നതാണ്.(54) പ്രവാചകപത്നിമാരുടെ പിതാക്കള്‍, ആണ്‍മക്കള്‍, സഹോദരങ്ങള്‍, സഹോദരമക്കള്‍, സഹോദരി മക്കള്‍, അവരുടെ അടുത്ത സ്ത്രീകള്‍, അടിമകള്‍ ഇവരുടെ വിഷയത്തില്‍ മറ സ്വീകരിക്കല്‍ അവരുടെമേല്‍ നിര്‍ബന്ധമില്ല. അവര്‍ അല്ലാഹുവിനെ ഭയന്ന് കഴിയട്ടെ. അല്ലാഹു എല്ലാത്തിനും സാക്ഷിയാണ്.(55)

വിവരണവും വ്യാഖ്യാനവും
     ഖുര്‍ആന്‍ ഹദീസുകളുടെ വെളിച്ചത്തില്‍ മറയുടെ യഥാര്‍ത്ഥ ഉദ്ദേശം ഇത് തന്നെയാണെന്ന് മനസ്സിലാകുന്നു. നിങ്ങള്‍ പ്രവാചക പത്നിമാരോട് വല്ലതും ചോദിക്കുന്നെങ്കില്‍ മറയുടെ പിന്നില്‍ നിന്ന് ചോദിക്കുക എന്ന ഈ ആയത്തും നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ കഴിയുക എന്ന മുന്‍കഴിഞ്ഞ ആയത്തും ഇതിന് വ്യക്തമായ തെളിവുകളാണ്. റസൂലുല്ലാഹി (സ)യും സഹാബത്തും ഇതിനെ പാലിച്ച രൂപങ്ങള്‍ മുന്നില്‍ വെച്ചാല്‍ ഇതിന്‍റെ ശരിയും സമ്പൂര്‍ണ്ണവുമായ രൂപം മുന്നില്‍ വരുന്നതാണ്. 
സത്രീകളുമായി ബന്ധപ്പെട്ട് അവതരിച്ച ആദ്യത്തെ ആയത്ത് അവതരിച്ചത് സൈനബ് ബീവി (റ)യുടെ വിവാഹത്തിന്‍റെ സമയത്താണെന്ന് നേരത്തെ പറഞ്ഞുകഴിഞ്ഞു. അനസ് (റ) പറയുന്നു: സ്ത്രീകളുടെ മറയുമായി ബന്ധപ്പെട്ട സംഭവം എനിയ്ക്ക് നന്നായി അറിയാം. ആ സമയത്ത് ഞാന്‍ റസൂലുല്ലാഹി (സ)യുടെ അരികിലുണ്ടായിരുന്നു. ഈ ആയത്ത് അവതരിച്ചപ്പോള്‍ റസൂലുല്ലാഹി (സ) ഉടനടി ഒരു മറ ഇടുകയും സൈനബ് ബീവി (റ)യെ അതിനകത്താക്കുകയും ചെയ്തു! അതെ, അവരെ ബുര്‍ഖയോ, പുതപ്പോ കൊണ്ട് റസൂലുല്ലാഹി (സ) മറയ്ക്കാതെ മറയുടെ ഉള്ളിലാക്കി എന്ന ഈ പരാമര്‍ശം ശ്രദ്ധേയമാണ്. കൂടാതെ, ഇതിന്‍റെ അവതരണ പശ്ചാത്തലമായി വന്ന ഉമര്‍ (റ)ന്‍റെ അഭിപ്രായവും പ്രവാചക പത്നിമാരെ പുരുഷന്മാരുടെ നോട്ടത്തില്‍ നിന്നും മറയ്ക്കുക എന്നതായിരുന്നു. 
ആഇശ (റ) വിവരിക്കുന്നു: സൈദുബ്നു ഹാരിസ (റ), ജഅ്ഫര്‍ (റ), അബ്ദുല്ലാഹിബ്നു റവാഹ (റ) മൂവരും മുഅ്തത്തില്‍ ശഹാദത്ത് വരിച്ച വിവരം ലഭിക്കുമ്പോള്‍ റസൂലുല്ലാഹി (സ) മസ്ജിദുന്നബവിയില്‍ ഇരിക്കുകയായിരുന്നു. തിരുവദനത്തില്‍ ദു:ഖത്തിന്‍റെ അടയാളം പ്രകടമായി. ഇത് ഞാന്‍ വീടിന്‍റെ അകത്തുനിന്നും വാതിലിന്‍റെ ത്വാരത്തിലൂടെയാണ് നോക്കിക്കണ്ടത്. (ബുഖാരി) ഉമ്മുല്‍ മുഅ്മിനീന്‍ ഈ സംഭവത്തിന്‍റെ സമയത്തും പര്‍ദ്ദ അണിഞ്ഞ് ജനങ്ങള്‍ക്കിടയിലേക്ക് വന്നില്ലെന്നും വാതിലിന്‍റെ ത്വാരത്തിലൂടെ രംഗം വീക്ഷിക്കുകയായിരുന്നുവെന്നും ഇതില്‍ നിന്നും മനസ്സിലാകുന്നു. 
ആഇശ (റ)യുടെ സഹോദരീ പുത്രനായ ഉര്‍വത്തുബ്നു സുബൈര്‍ (റ), ഇബ്നു ഉമര്‍ (റ) ഇരുവരും മസ്ജിദുന്നബവിയില്‍ ആഇശ (റ)യുടെ മുറിയോട് ചേര്‍ന്ന ഭാഗത്ത് ഇരുന്നുകൊണ്ട് റസൂലുല്ലാഹി (സ)യുടെ ഉംറകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഇബ്നു ഉമര്‍ (റ) പറയുന്നു: ഇതിനിടയില്‍ മുറിക്കകത്ത് നിന്നും ആഇശ (റ) മിസ്വാക്ക് ചെയ്യുകയും തൊണ്ട വൃത്തിയാക്കുകയും ചെയ്യുന്ന ശബ്ദം കേള്‍ക്കുകയുണ്ടായി. (ബുഖാരി) ഹിജാബിന്‍റെ ആയത്ത് അവതരിച്ച ശേഷം അനുഗ്രഹീത പത്നിമാരുടെ പതിവ് അവരുടെ വീടുകളില്‍ തന്നെ കഴിയലായിരുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാകുന്നു. ഒരു ഹദീസില്‍ വരുന്നു: റസൂലുല്ലാഹി (സ) ഒരിക്കല്‍ ഒരു പാത്രത്തില്‍ നിന്നും വായ കുപ്ളിച്ച ശേഷം അതിന്‍റെ മിച്ചം കുടിക്കുകയും മുഖത്ത് പുരട്ടുകയും ചെയ്യാന്‍ അബൂമൂസാ (റ), ബിലാല്‍ (റ) ഇരുവരോടും നിര്‍ദ്ദേശിച്ചു. ഈ സംഭവം വീടിന്‍റെ അകത്തുള്ള മറയിലൂടെ കണ്ട ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുസലമ (റ) ഇരു മഹാന്മാരോടും വിളിച്ച് പറഞ്ഞു: ഈ ഐശ്വര്യത്തില്‍ നിന്നുള്ള അല്‍പ്പം നിങ്ങളുടെ മാതാവായ ഉമ്മുസലമയ്ക്കും മാറ്റിവെക്കുക. (ബുഖാരി) ഹിജാബിന്‍റെ ആയത്ത് അവതരിച്ച ശേഷം പ്രവാചക പത്നിമാര്‍ വീടുകളിലും മുറികളിലുമാണ് കഴിഞ്ഞിരുന്നതെന്ന് ഈ ഹദീസ് സാക്ഷിയാണ്. കുറിപ്പ്:  ഇതര മുസ്ലിംകളെപ്പോലെ പവിത്ര പത്നിമാര്‍ റസൂലുല്ലാഹി (സ)യുടെ ബര്‍ക്കത്തുകള്‍ നേടിയെടുക്കാന്‍ അങ്ങേയറ്റം തല്‍പ്പരരായിരുന്നു എന്നത് ഈ ഹദീസില്‍ ശ്രദ്ധേയമായ ഒരു കാര്യമാണ്. യഥാര്‍ത്ഥത്തില്‍ ഇതും റസൂലുല്ലാഹി (സ)യുടെ ഒരു പ്രത്യേകത തന്നെയാണ്. കാരണം സാധാരണ ഭാര്യഭര്‍ത്താക്കന്മാര്‍ വളരെയധികം ഇണക്കത്തില്‍ കഴിയുന്നതിനാല്‍ പരസ്പരമുള്ള ആദരവ് ഇത്രമാത്രം പുലര്‍ത്താറില്ല. 
അനസ് (റ) വിവരിക്കുന്നു: അദ്ദേഹവും അബൂത്വല്‍ഹാ (റ)യും റസൂലുല്ലാഹി (സ)യോടൊപ്പം ഒരു യാത്രയിലായിരുന്നു. റസൂലുല്ലാഹി (സ) ഉമ്മുല്‍ മുഅ്മിനീന്‍ സഫിയ്യാ (റ)യുമായി ഒരു ഒട്ടകത്തിലാണ് യാത്ര ചെയ്തിരുന്നത്. യാത്രക്കിടയില്‍ ഒട്ടകത്തിന് കാല്‍ തെറ്റുകയും റസൂലുല്ലാഹി (സ)യും സഫിയ്യാ (റ)യും താഴേക്ക് വീഴുകയും ചെയ്തു. അബൂത്വല്‍ഹാ (റ) പെട്ടെന്ന് റസൂലുല്ലാഹി (സ)യുടെ അരികിലെത്തി അപകടം വല്ലതും പറ്റിയോ എന്ന് ചോദിച്ചു. റസൂലുല്ലാഹി (സ) അരുളി: കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. സഫിയ്യയുടെ കാര്യം നോക്കുക. അബൂത്വല്‍ഹാ (റ) തന്‍റെ മുഖം തുണികൊണ്ട് മറയ്ക്കുകയും സഫിയ്യാ (റ)യുടെ അരികില്‍ എത്തുകയും അവരുടെ മേല്‍ ഒരു തുണി ഇടുകയും അങ്ങനെ അവര്‍ മറയ്ക്കുള്ളിലായി വാഹനപ്പുറത്ത് കയറുകയും ചെയ്തു. (ബുഖാരി) ഒരു അപകടത്തിന്‍റെ രൂപത്തില്‍ പൊടുന്നനെ സംഭവിച്ച ഒരു കാര്യത്തിലും സഹാബാ മഹത്തുക്കളും  പവിത്ര പത്നിമാരും മറയുടെ വിഷയത്തില്‍ എത്രമാത്രം സൂക്ഷ്മത പുലര്‍ത്തിയെന്ന് ഈ സംഭവം അറിയിക്കുന്നു. 
ഇബ്നു മസ്ഊദ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഒരു സ്ത്രീ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങമ്പോള്‍ പിശാച് ശ്രദ്ധിച്ച് നോക്കുന്നതും അവരില്‍ തിന്മ പരത്താന്‍ പരിശ്രമിക്കുന്നതുമാണ്. (തിര്‍മിദി) മറ്റൊരു നിവേദനത്തില്‍ ഇപ്രകാരവുമുണ്ട്: ഒരു സ്ത്രീ രക്ഷിതാവിലേക്ക് ഏറ്റവും അടുക്കുന്ന സമയം വീടിന്‍റെ മദ്ധ്യത്തില്‍ കഴിയുമ്പോഴാണ്. (ഇബ്നു ഖുസൈമ, ഇബ്നു ഹിബ്ബാന്‍) അത്യാവശ്യ ഘട്ടങ്ങളിലൊഴികെ സ്ത്രീകള്‍ വീടുകളില്‍ തന്നെയാണ് കഴിയേണ്ടതെന്ന് ഈ ഹദീസും അറിയിക്കുന്നു. ഒരു ഹദീസില്‍ വന്നിരിക്കുന്നു: നിര്‍ബന്ധ സാഹചര്യത്തിലല്ലാതെ സ്ത്രീകള്‍ വീട്ടില്‍ നിന്നും ഇറങ്ങാന്‍ തന്നെ പാടുള്ളതല്ല. (ത്വബ്റാനി) 
അലിയ്യ് (റ) വിവരിക്കുന്നു: ഞാന്‍ ഒരിക്കല്‍ റസൂലുല്ലാഹി (സ)യുടെ സന്നിധിയിലുണ്ടായിരുന്നു. അപ്പോള്‍ റസൂലുല്ലാഹി (സ) ചോദിച്ചു: ഒരു സ്ത്രീയ്ക്ക് ഏറ്റവും ഉത്തമമായ കാര്യം എന്താണ്? സഹാബികള്‍ മറുപടിയൊന്നും പറയാതെ നിശബ്ദത പാലിച്ചു. ശേഷം ഞാന്‍ വീട്ടില്‍ പോയപ്പോള്‍ ഫാത്തിമ ബീവിയോടും ഇതേ ചോദ്യം ചോദിച്ചു. അവര്‍ പറഞ്ഞു: സ്ത്രീകള്‍ പുരുഷന്മാരെ കാണാതിരിക്കലും പുരുഷന്മാര്‍ സ്ത്രീകളെ കാണാതിരിക്കലുമാണ് സ്ത്രീകള്‍ക്ക് ഏറ്റവും ഉത്തമം. ഞാന്‍ ഈ മറുപടി റസൂലുല്ലാഹി (സ)യ്ക്ക് മുന്നില്‍ ഉദ്ധരിച്ചപ്പോള്‍ റസൂലുല്ലാഹി (സ) അരുളി: ഫാത്തമ പറഞ്ഞത് സത്യമാണ്. ഫാത്തിമ എന്‍റെ ഒരു അംശമാണ്. 
ആഇശ (റ)യെക്കുറിച്ച് അപരാധം പറയപ്പെട്ട സംഭവത്തില്‍ ആഇശ (റ) അന്ന് യാത്ര ചെയ്തിരുന്നത് പ്രത്യക മറയുള്ള ഹൗദജ് എന്ന ഒട്ടക കട്ടിലാണെന്ന് വന്നിരിക്കുന്നു. ഹൗദജ് വീടുപോലെ മറയുള്ള ഒട്ടക കട്ടിലാണ്. സ്ത്രീകള്‍ വീടുകളില്‍ തന്നെ കഴിയേണ്ടവരാണെങ്കിലും ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടിവന്നാല്‍ പുരുഷന്മാര്‍ കാണാത്ത നിലയില്‍ നല്ല മറകള്‍ക്കുള്ളിലായിരിക്കണമെന്നും യാത്രയുടെ സമയത്ത് അവര്‍ ഇത്രമാത്രം മറ സ്വീകരിച്ചിരുന്നെങ്കില്‍ നാട്ടില്‍ വെച്ച് വളരെയധികം മറ പാലിച്ചിരുന്നുവെന്നും ഇതില്‍ നിന്നും മനസ്സിലാകുന്നു.
രണ്ടാം സ്ഥാനം, പുതപ്പ് കൊണ്ട് മറയ്ക്കുക.  അതായത് ആവശ്യ സന്ദര്‍ഭത്തില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങേണ്ടി വന്നാല്‍ ബുര്‍ഖയോ, നീളമുള്ള പുതപ്പോ കൊണ്ട് ശരീരത്തില്‍ അല്‍പ്പവും പുറത്ത് കാണപ്പെടാത്ത നിലയില്‍ അടിമുടി മറയ്ക്കേണ്ടതാണ്. ഇതിനെക്കുറിച്ച് അടുത്ത വരാനുള്ള ആയത്തില്‍ അല്ലാഹു ഇപ്രകാരം പറയുന്നു: ......... (അഹ്സാബ് 59) ഈ ആയത്തില്‍ പറയപ്പെട്ട ജില്‍ബാബ് കൊണ്ടുള്ള ഉദ്ദേശം സ്ത്രീയുടെ ശരീരം മുഴുവന്‍ മറയ്ക്കുന്ന നീളമുള്ള പുതപ്പാണെന്ന് ഇബ്നു അബ്ബാസ് (റ) പറയുന്നു. ഇബ്നു അബ്ബാസ് (റ) തന്നെ വീണ്ടും പറയുന്നു: സ്ത്രീകള്‍ ശരീരം മുഴുവനും അതുകൊണ്ട് മറയ്ക്കേണ്ടതാണ്. മുഖവും മൂക്കും മറഞ്ഞിരിക്കണം. വഴി കാണാന്‍ കണ്ണുമാത്രം തുറക്കാവുന്നതാണ്. (ത്വബ്രി) ഈ ആയത്തിന്‍റെ പൂര്‍ണ്ണ വിവരണം യഥാസ്ഥാനത്ത് വരുന്നതാണ്. ഇവിടെ പറയാനുള്ള കാര്യം ഇതാണ്: ആവശ്യ സമയത്ത് സ്ത്രീകള്‍ പുറത്തിറങ്ങേണ്ടി വന്നാല്‍ അവര്‍ ജില്‍ബാബോ മറ്റോ കൊണ്ട് ശരീരം മുഴുവന്‍ മറയ്ക്കേണ്ടതാണ്. കണ്ണിന്‍റെ ഭാഗമൊഴിച്ച് മുഖവും മറയ്ക്കേണ്ടതാണ്. അത്യാവശ്യ സന്ദര്‍ഭത്തില്‍ ഇപ്രകാരം സ്ത്രീകള്‍ വീടിന് പുറത്തിറങ്ങാമെന്ന വിഷയത്തില്‍ പണ്ഡിതര്‍ ഏകോപിച്ചിരിക്കുന്നു. എന്നാല്‍ ഈ രൂപത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് സഹീഹായ ഹദീസുകള്‍ ഉണര്‍ത്തുന്നുണ്ട്: അവര്‍ സുഗന്ധവും ആഭരണവും ഉപയോഗിക്കരുത്. വഴിയുടെ അരികിലൂടെ നടക്കേണ്ടതാണ്. പുരുഷന്മാരുടെ തിരക്കില്‍ പെടാതിരിക്കണം.
മൂന്നാം സ്ഥാനം, തുറക്കാന്‍ അനുവാദമുള്ള സ്ഥാനങ്ങള്‍. ഇബ്നു അബ്ബാസ് (റ) മുതലായ മഹാത്മാക്കള്‍ പറയുന്നു: സ്ത്രീകള്‍ പുറത്തേക്കിറങ്ങുമ്പോള്‍ ശരീരം മുഴുവനും മറയ്ക്കണമെങ്കിലും മുഖവും മുന്‍കൈയ്യും തുറക്കാവുന്നതാണ്. ഇബ്നു മസ്ഊദ് (റ) പറയുന്നു: മുഖവും മുന്‍കൈയ്യും തുറക്കാന്‍ പാടുള്ളതല്ല. അനുവാദം ഉണ്ടെന്ന് പറയുന്നവര്‍ തന്നെ പ്രശ്നത്തിന് സാധ്യതയുണ്ടാകരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ അലങ്കാരത്തിന്‍റെ കേന്ദ്ര സ്ഥാനം അവരുടെ മുഖമാണ്. അത് തുറന്നിട്ടാല്‍ പ്രശ്നമുണ്ടാവുകയില്ലെന്ന കാര്യം അപൂര്‍ണ്ണമാണ്. അതുകൊണ്ട് പൊതു അവസ്ഥകള്‍ പരിഗണിച്ച് മുഖവും മുന്‍കൈയ്യും തുറക്കാന്‍ പാടില്ലെന്നതാണ് പൊതുവായ അഭിപ്രായം. 
ഇമാം മാലിക് (റ), ഇമാം ശാഫിഈ (റ), ഇമാം അഹ്മദ് (റ) മൂന്ന് മഹാന്മാരും പറയുന്നു: പ്രശ്നമുണ്ടാകുമെന്ന് ഭയമുണ്ടെങ്കിലും ഇല്ലെങ്കിലും മുഖവും മുന്‍കൈയ്യും തുറക്കാന്‍ പാടില്ല. ഇമാം അബൂഹനീഫാ (റ) പറയുന്നു: പ്രശ്നത്തിന് സാധ്യതയില്ലെങ്കില്‍ തുറക്കാവുന്നതാണ്. എന്നാല്‍ സാധാരണ ഗതിയില്‍ പ്രശ്നമുണ്ടാകുന്നതിനാല്‍ പൊതു ഹനഫി ഫുഖഹാഅ് സ്ത്രീകള്‍ അന്യപുരുഷന്മാരുടെ മുന്നില്‍ മുഖവും മുന്‍കൈയ്യും തുറക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട മഹാന്മാരുടെ വാക്കുകള്‍ അഹ്കാമുല്‍ ഖുര്‍ആനിലെ തഫ്സീറുല്‍ ഖിത്താബ് എന്ന ലേഖനത്തില്‍ വിശദമായി കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇമാം അബൂഹനീഫാ (റ) മുഖവും മുന്‍കൈയ്യും തുറന്നിടാം എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ പ്രശ്നത്തിന് സാധ്യതയുള്ള സമയത്ത് അത് പാടില്ലെന്ന് വ്യക്തമാക്കുന്ന ഏതാനും പണ്ഡിത വചനങ്ങള്‍ ഇവിടെ കൊടുക്കുന്നു: 
ഇമാം ഇബ്നുല്‍ ഹുമാം കുറിക്കുന്നു: അറിയുക, ഒരു അവയവം മറയ്ക്കേണ്ടതില്ലാ എന്നതും അവയിലേക്ക് നോക്കാന്‍ അനുവാദമുണ്ട് എന്നതും പരസ്പരം ബന്ധപ്പെട്ട കാര്യമല്ല. വികാരത്തിന് സാധ്യതയില്ലെങ്കില്‍ മറയ്ക്കല്‍ നിര്‍ബന്ധമല്ലാത്ത ഭാഗത്തേക്ക് നോക്കാന്‍ അനുവാദമുണ്ട്. ഈ കാരണത്താല്‍ സ്ത്രീകളുടെയും ബാലന്മാരുടെയും മുഖം മറയ്ക്കേണ്ടതല്ലെങ്കിലും വികാരമുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ ഇരുവരുടെയും മുഖത്തേക്ക് നോക്കാന്‍ പാടുള്ളതല്ല. (ഫത്ഹുല്‍ ഖദീര്‍) വൈകാരിക ഉദ്ദേശമൊന്നും ഇല്ലെങ്കിലും വികാരമുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ അന്യസ്ത്രീകളുടേത് മാത്രമല്ല, ബാലന്മാരുടെയും മുഖത്തേക്ക് നോക്കുന്നത് നിഷിദ്ധമാണെന്ന് ഈ വാചകം അറിയിക്കുന്നു. വികാരമുണ്ടാകാന്‍ സാധ്യത എന്നതുകൊണ്ടുള്ള ഉദ്ദേശം നോക്കാന്‍ മനസ്സില്‍ താല്‍പ്പര്യമുണ്ടാകലാണ്. ഇത് മുന്‍ഗാമികളായ മഹാന്മാരുടെ കാലത്ത് പോലും ഉണ്ടാകാന്‍ സാധ്യതയുള്ള കാര്യമായിരുന്നു. ഫള്ല്‍ (റ) ഒരു സ്ത്രീയിലേക്ക് നോക്കിയപ്പോള്‍ റസൂലുല്ലാഹി (സ) അദ്ദേഹത്തിന്‍റെ മുഖം മറ്റൊരു ഭാഗത്ത് തിരിച്ചുവെന്ന് നിവേദനത്തില്‍ വന്നിരിക്കുന്നു. ഇത് അന്നത്തെ കാര്യമാണെങ്കില്‍ ഇന്ന് ഇതിന് എത്ര ഗൗരവുമുണ്ടായിരിക്കും?    
ശംസുല്‍ അഇമ്മ സര്‍ഖസി (റ) ഈ വിഷയത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്ത ശേഷം കുറിക്കുന്നു: സത്രീകളുടെ മുഖവും മുന്‍കൈയ്യും നോക്കുന്നത് വികാരത്തോട് കൂടിയുള്ളതല്ലെങ്കിലുള്ള കാര്യമാണ് ഇതുവരെ വിവരിച്ചത്. എന്നാല്‍ അതിലേക്ക് നോക്കുമ്പോള്‍ വികാരമുണ്ടാകുമെന്ന് മനസ്സിലായാല്‍ നോക്കാന്‍ പാടുള്ളതല്ല. (മബ്സൂത്ത്) അല്ലാമാ ശാമി (റ) കുറിക്കുന്നു: ഒരാള്‍ വികാരത്തെ ഭയപ്പെടുകയോ, വികാരമുണ്ടാകുമെന്ന് സംശയിക്കുകയോ ചെയ്താല്‍ സ്ത്രീയുടെ മുഖത്തേക്ക് നോക്കാന്‍ പാടുള്ളതല്ല. ആകയാല്‍ സ്ത്രീയുടെ മുഖത്തേക്ക് നോക്കല്‍ അനുവദനീയമാണെന്ന അഭിപ്രായത്തിന് മോശപ്പെട്ട ചിന്തകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിബന്ധയുണ്ട്. മോശപ്പെട്ട ചിന്തകള്‍ ഉണ്ടാകുമെങ്കില്‍ നോട്ടം നിഷിദ്ധം തന്നെയാണ്. ഇത് മുന്‍ഗാമികളുടെ കാലത്തുള്ള കാര്യമാണ്. എന്നാല്‍ നമ്മുടെ ഈ കാലത്ത് സ്ത്രീകളിലേക്ക് പൊതുവായ നിലയില്‍ നോക്കാന്‍ തന്നെ പാടുള്ളതല്ല. വിധികര്‍ത്താവിനോ സാക്ഷിയ്ക്കോ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സാക്ഷ്യം രേഖപ്പെടുത്തേണ്ടി വരുകയോ, തീരുമാനം പ്രഖ്യാപിക്കേണ്ടി വരുകയോ ചെയ്താല്‍ നോക്കാവുന്നതാണ്. നമസ്കാരത്തിന്‍റെ സന്ദര്‍ഭത്തില്‍ പോലും പുരുഷന്മാര്‍ക്കിടയിലാണെങ്കില്‍ സ്ത്രീകള്‍ മുഖം തുറന്നിടാന്‍ പാടില്ല. അത് മുഖം ഔറത്തായത് കൊണ്ടല്ല, പ്രശ്നത്തെ ഭയക്കുന്നത് കൊണ്ടാണ്. (റദ്ദുല്‍ മുഖ്താര്‍) ചുരുക്കത്തില്‍ മദ്ഹബുകളുടെ മൂന്ന് ഇമാമുകള്‍ യുവതികളിലേക്ക് നോക്കുന്നത് പൊതുവായ നിലയില്‍ പ്രശ്നത്തിന് കാരണമായതിനാല്‍ കുഴപ്പത്തിന് സാധ്യതയുള്ളപ്പോഴും അല്ലാത്തപ്പോഴും നോക്കാന്‍ പാടുള്ളതല്ലെന്ന് പറയുന്നു. ശരീഅത്തിന്‍റെ നിരവധി നിയമങ്ങളില്‍ ഇതുപോലുള്ള കാര്യം കാണാന്‍ സാധിക്കുന്നതാണ്. ഉദാഹരണത്തിന് സാധാരണ ഗതിയില്‍ യാത്രയിലുള്ള നമസ്കാരം പ്രയാസകരമായതിനാല്‍ യാത്രയില്‍ പ്രയാസം അനുഭവപ്പെട്ടാലും വീടിനേക്കാളും വിശ്രമം ലഭിച്ചാലും നമസ്കാരം ചുരുക്കി നമസ്കരിക്കാവുന്നതും നോമ്പിന്‍റെയും മറ്റും ഇവ് സ്വീകരിക്കാവുന്നതുമാണ്. ഇതുപോലെ ഉറക്കത്തിന്‍റെ സമയത്ത് മനുഷ്യര്‍ക്ക് ബോധം ഇല്ലാത്തതിനാല്‍ സാധാരണ ഗതിയില്‍ കാറ്റ് പുറപ്പെടാറുണ്ടെന്നതിന്‍റെ അടിസ്ഥാനത്തില്‍ ഉറക്കത്തെ തന്നെ വായു പുറപ്പെടുന്നതിന്‍റെ സ്ഥാനത്താക്കുകയും വായു പുറപ്പെട്ടാലും ഇല്ലെങ്കിലും വുളു മുറിയുന്നതാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. 
എന്നാല്‍ ഇമാം അബൂഹനീഫാ (റ) സ്ത്രീകള്‍ മുഖം തുറന്നിടുന്നതിനെക്കുറിച്ച് ഇപ്രകാരം വിശദീകരണം നല്‍കുന്നു: ഫിത്ന അതായത് സ്ത്രീകളിലേക്ക് ചായ്വുണ്ടാകുമെന്ന വിചാരമോ സാധ്യതയോ ഉണ്ടെങ്കില്‍ മുഖവും മുന്‍കൈയ്യും നോക്കാന്‍ പാടില്ല. ഫിത്നയ്ക്ക് സാധ്യതയില്ലെങ്കില്‍ നോക്കാവുന്നതാണ്. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ ഇപ്രകാരം സാധ്യതയില്ലാതിരിക്കുന്നത് അപൂര്‍വ്വമായതിനാല്‍ പില്‍ക്കാല ഹനഫി പണ്ഡിതര്‍ മൂന്ന് മദ്ഹബിന്‍റെ ഇമാമുകളെപ്പോലെ യുവതികളുടെ മുന്‍കൈയ്യും മുഖവും നോക്കരുതെന്ന് പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ നാല് മദ്ഹബിന്‍റെ പണ്ഡിതരും ഏകോപിച്ച് പറയുന്ന കാര്യം വെച്ച് നോക്കുമ്പോള്‍ മുഖവും മുന്‍കൈയ്യും തുറന്നിട്ട് മറ്റ് ഭാഗങ്ങള്‍ മറച്ചുകൊണ്ട് സ്ത്രീകള്‍ പുറത്തേക്ക് ഇറങ്ങാനുള്ള മൂന്നാമത്തെ രൂപത്തിന് പ്രസക്തിയില്ല. അതുകൊണ്ട് ഇന്ന് പര്‍ദ്ദയ്ക്ക് രണ്ട് സ്ഥാനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 1. യഥാര്‍ത്ഥ ഉദ്ദേശമായ സ്ത്രീകള്‍ വീടിന്‍റെ ഉള്ളില്‍ തന്നെ കഴിയുക, പുറത്തിറങ്ങരുത് എന്നത്. 2. ബുര്‍ഖയും മറ്റും ധരിച്ച് ആവശ്യ സമയത്ത് ആവശ്യത്തിന്‍റെ അളവില്‍ മാത്രം ഇറങ്ങുക എന്നത്. 
കുറിപ്പ്: മറയുടെ മേല്‍ പറയപ്പെട്ട നിയമങ്ങളില്‍ ചില രൂപങ്ങള്‍ ഒഴിവാക്കപ്പെടുന്നതാണ്. ഉദാഹരണത്തിന്, വിഹാഹ ബന്ധം നിഷിദ്ധമായ ആളുകളുെട മുന്നില്‍ പരിപൂര്‍ണ്ണ മറ ആവശ്യമില്ല. അതുപോലെ വളരെയധികം വാര്‍ദ്ധക്യം പ്രാപിച്ച സ്ത്രീകള്‍ക്കും ഇതുപോലുള്ള മറ ആവശ്യമില്ല. ഇതിന്‍റെ കുറേ വിശദീകരണം സൂറത്തുന്നൂറില്‍ കഴിഞ്ഞു. മറ്റുചില വിവരങ്ങള്‍ അടുത്ത് തന്നെ വരുന്നതാണ്. 
പര്‍ദ്ദയുടെ പ്രാധാന്യത്തിന്‍റെ അടിസ്ഥാനത്തിലാണ് തഫ്സീറുല്‍ ഖിത്താബെന്ന രചനയുടെ രത്നച്ചുരുക്കം ഇവിടെ കൊടുത്തത്. ഇതില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ വന്നിട്ടുണ്ട്. സമ്പൂര്‍ണ്ണ പഠനം ആഗ്രഹിക്കുന്നവര്‍ അഹ്കാമുല്‍ ഖുര്‍ആനിലെ സൂറത്തുല്‍ അഹ്സാബിന്‍റെ ഭാഗത്ത് കൊടുത്തിട്ടുള്ള ഈ രചന പൂര്‍ണ്ണമായി വായിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.

*********************************************************************************

മആരിഫുല്‍ ഹദീസ്

കലിമയുടെ മഹത്വവും ഐശ്വര്യങ്ങളും

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

 
    25. അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ലാഇലാഹ് ഇല്ലല്ലാഹ് വഹ്ദഹു..... (അല്ലാഹു അല്ലാതെ ആരാധനയ്ക്കര്‍ഹന്‍ ആരുമില്ല. അല്ലാഹു ഏകനാണ്. അല്ലാഹു ഒരു പങ്കുകാരനുമില്ല. സര്‍വ്വാധികാരങ്ങളും അല്ലാഹുവിന്‍റേതാണ്. സര്‍വ്വ സ്തുതികളും അല്ലാഹുവിനാണ്. അല്ലാഹു സര്‍വ്വതിനും കഴിവുള്ളവനാണ്.) ഇപ്രകാരം ആരെങ്കിലും നൂറ് പ്രാവശ്യം പറഞ്ഞാല്‍ പത്ത് അടിമകളെ മോചിപ്പിച്ചതിന് തുല്യമായ പ്രതിഫലം നല്‍കപ്പെടുന്നതും നൂറ് നന്മകള്‍ എഴുതപ്പെടുന്നതും നൂറ് തിന്മകള്‍ മായിക്കപ്പെടുന്നതുമാണ്. ഈ കര്‍മ്മം അവന് അന്നേ ദിവസം വൈകുന്നേരം വരെ പിശാചിന്‍റെ അക്രമത്തില്‍ നിന്നും സുരക്ഷിതത്വം നല്‍കുന്നതാണ്. ഇതിനേക്കാളും കൂടുതല്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിയുടെ കര്‍മ്മമല്ലാതെ മറ്റൊരു വ്യക്തിയുടെയും കര്‍മ്മം ഇദ്ദേഹത്തിന്‍റെ കര്‍മ്മത്തേക്കാള്‍ മഹത്തരമാകുന്നതല്ല. (ബുഖാരി, മുസ്ലിം)
വിവരണം: ഈ വചനത്തില്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നതിനോടൊപ്പം കുറച്ച് കൂടുതല്‍ വചനങ്ങളുമുണ്ട്. അവയെല്ലാം ഇതിന്‍റെ സമ്പൂര്‍ണ്ണത കൂടുതല്‍ വ്യക്തമാക്കുന്നതാണ്. ഈ വചനം ഈ ഹദീസില്‍ പറയപ്പെട്ടതുപോലെ വളരെ മഹത്തരമായതാണ്. ഇതിന്‍റെ ഗുണഫലങ്ങള്‍ മരണത്തിന് ശേഷം പരിപൂര്‍ണ്ണമായ നിലയില്‍ നാം നേരിട്ട് കാണുന്നതാണ്. ചില ആളുകള്‍ ഇതില്‍ പറയപ്പെട്ടത് പോലുള്ള പ്രതിഫലത്തെക്കുറിച്ച് സംശയങ്ങളും തെറ്റിദ്ധാരണകളും ഉയര്‍ത്താറുണ്ട്. എന്നാല്‍ തിന്മയുടെ ചെറിയൊരു വാചകം വലിയ തീയായി മാറുന്നതും അതിന്‍റെ ദുഷ്ഫലങ്ങള്‍ വര്‍ഷങ്ങളോളം കുടുംബത്തെയും നാടിനെയും നരകമാക്കി മാറ്റുന്നതും എല്ലാവരും കാണാറുണ്ട്. ഇപ്രകാരം നിഷ്കളങ്കതയോടെ പറയപ്പെട്ട ഒരു നല്ല വാചകം ആളിക്കത്തുന്ന തീയെ അണയ്ക്കുകയും പ്രദേശം മുഴുവനും തണുപ്പിക്കുകയും അകല്‍ച്ചകള്‍ മാറ്റി സ്നേഹത്തിന്‍റെ പുഷ്പങ്ങള്‍ വിരിയിക്കുകയും ചെയ്യാറുണ്ട്. മനുഷ്യന്‍റെ നാവില്‍ നിന്നും വരുന്ന വാചകങ്ങള്‍ക്ക് ഈ ലോകത്ത് തന്നെ ഇത്രവലിയ ശക്തിയും മഹത്വവുമുണ്ടെങ്കില്‍ ഇതിന്‍റെ യഥാര്‍ത്ഥ ഫലങ്ങളുടെ സ്ഥാനമായ പരലോകത്ത് ഇതിന്‍റെ ഗുണങ്ങള്‍ എത്ര വലുതായിരിക്കുമെന്ന് മനസ്സിലാക്കാന്‍ യാതൊരു പ്രയാസവുമില്ല. 

ലാ ഹൗലവലാ ഖുവ്വത്ത ഇല്ലാബില്ലാഹ് 
26. അബൂമൂസാ (റ) വിവരിക്കുന്നു: ഒരു ദിവസം റസൂലുല്ലാഹി (സ) എന്നോട് പറഞ്ഞു: സ്വര്‍ഗ്ഗത്തിന്‍റെ നിധിശേഖരങ്ങളില്‍ പെട്ട ഒരു വചനം ഞാന്‍ പറഞ്ഞുതരട്ടേ? ഞാന്‍ പറഞ്ഞു: തീര്‍ച്ചയായും പറഞ്ഞുതരിക. റസൂലുല്ലാഹി (സ) അരുളി: ലാ ഹൗലവലാ ഖുവ്വത്ത ഇല്ലാബില്ലാഹ് (ബുഖാരി, മുസ്ലിം) 
വിവരണം: സ്വര്‍ഗ്ഗത്തിന്‍റെ നിധിശേഖരം എന്നതിന്‍റെ പ്രധാന ആശയം ഇതാണ്: ഈ വാചകം ആരെങ്കിലും ഉദ്ദേശ ശുദ്ധിയോടെ ചൊല്ലിയാല്‍ അവനുവേണ്ടി സ്വര്‍ഗ്ഗത്തിന്‍റെ സമുന്നതമായ അനുഗ്രഹ പ്രതിഫലങ്ങള്‍ അടങ്ങിയ നിധിശേഖരം സൂക്ഷിക്കപ്പെടുന്നതാണ്. ആവശ്യ സമയത്ത് നിധി ശേഖരങ്ങളില്‍ നിന്നും പ്രയോജനം എടുക്കുന്നത് പോലെ നാളെ പരലോകത്ത് അതിനെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്. മറ്റൊരു ആശയം ഇതുകൊണ്ടുള്ള ഉദ്ദേശം ഈ വചനത്തിന്‍റെ മഹത്വവും വിലയും മനസ്സിലാക്കണമെന്നതാണ്. അതായത്, ഇത് സ്വര്‍ഗ്ഗത്തിലെ നിധിശേഖരങ്ങളിലുള്ള ഒരു അമൂല്യ നിധിയാണ്. ഈ വചനത്തിന്‍റെ വില ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
ലാ ഹൗലവലാ ഖുവ്വത്ത ഇല്ലാബില്ലാഹ് എന്നതിന്‍റെ ആശയം ഇതാണ്: ഏതെങ്കിലും കാര്യത്തിന് വേണ്ടി പരിശ്രമിക്കാനുള്ള ശേഷിയും ഉതവിയും പടച്ചവന്‍റെ ഭാഗത്ത് നിന്നും മാത്രം ലഭിക്കുന്നതാണ്. അടിമയ്ക്ക് ഒന്നും സ്വന്തമായി ചെയ്യാന്‍ കഴിവില്ല. മറ്റൊരു ആശയം ഇപ്രകാരമാണ്: പാപങ്ങളില്‍ നിന്നും അകന്ന് മാറാനും നന്മകള്‍ പ്രവര്‍ത്തിക്കാനും അല്ലാഹുവിന്‍റെ സഹായം കൂടാതെ സാധിക്കുന്നതല്ല. 
27. അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ലാ ഹൗലവലാ ഖുവ്വത്ത ഇല്ലാബില്ലാഹ് എന്ന വചനം അധികമായി ചൊല്ലുക. ഇത് സ്വര്‍ഗ്ഗത്തിന്‍റെ നിധിശേഖരങ്ങളില്‍ പെട്ടതാണ്. (തിര്‍മിദി)
28. അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: സ്വര്‍ഗ്ഗത്തിന്‍റെ നിധിശേഖരത്തില്‍ നിന്നും അര്‍ഷിന് താഴെ വന്നിറങ്ങിയിട്ടുള്ള ഒരു വചനം പറഞ്ഞുതരട്ടെ? അത് ലാ ഹൗലവലാ ഖുവ്വത്ത ഇല്ലാബില്ലാഹ് എന്ന വചനമാണ്. ഒരു ദാസന്‍ ഈ വചനം പറയുമ്പോള്‍ അല്ലാഹു പറയും: എന്‍റെ ദാസന്‍ സ്വന്തം കഴിവുകളില്‍ നിന്നും ഒഴിഞ്ഞുമാറി എന്നെ അനുസരിക്കുകയും പരിപൂര്‍ണ്ണമായി കീഴ്പ്പെടുകയും ചെയ്തിരിക്കുന്നു. (ബൈഹഖി)
വിവരണം: ഈ ഹദീസില്‍ പറയപ്പെട്ട സ്വര്‍ഗ്ഗത്തിന്‍റെ നിധിശേഖരം, അര്‍ഷിന്‍റെ താഴ് ഭാഗത്തുള്ളത് എന്നീ പ്രയോഗങ്ങള്‍ ഈ വചനത്തിന്‍റെ മഹത്വങ്ങള്‍ അറിയിക്കാനുള്ളതാണ്. ഈ വചനം സ്വര്‍ഗ്ഗലോകത്ത് നിന്നും ഇറങ്ങുകയും അല്ലാഹുവിന്‍റെ അര്‍ശിന്‍റെ താഴ്ഭാഗത്ത് നിന്നും എനിയ്ക്ക് നല്‍കപ്പെടുകയും ചെയ്തു എന്നാണ് ഇതിന്‍റെ ആശയം. ചില സൂഫിവര്യന്മാര്‍ പറയുന്നു: മനസ്സില്‍ നിന്നും വ്യക്തമായതും അവ്യക്തമായതുമായ ശിര്‍ക്കും ഇതര ഇരുളുകളും ദൂരീകരിച്ച് ഈമാന്‍, മഅ്രിഫത്തുകളുടെ പ്രകാശം നല്‍കുന്നതില്‍ ലാ ഇലാഹ എന്ന വചനത്തിന് പ്രത്യേക സ്ഥാനം ഉള്ളതുപോലെ കര്‍മ്മ ജീവിതം നന്നാക്കാനും പാപങ്ങളില്‍ നിന്നും രക്ഷിക്കാനും ലാ ഹൗലവലാ ഖുവ്വത്ത ഇല്ലാബില്ലാഹ് എന്ന വചനത്തിന് പ്രത്യേക ശേഷിയുണ്ട്.  

***********************************************************************************

രചനാ പരിചയം

അല്ലാഹു

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനീ






സര്‍വ്വലോക സൃഷ്ടാവും പരിപാലകനുമായ അല്ലാഹു തആലാ മുഴുവന്‍ മനുഷ്യരുടേയും ഇഹത്തിലേയും പരത്തിലേയും വിജയം വച്ചിരിക്കുന്നത് അല്ലാഹു അവതരിപ്പിച്ച സമ്പൂര്‍ണ്ണ ജീവിത പദ്ധതിയായ ഇസ്ലാമിലാണ്. പടച്ചവന്‍റെ പൊരുത്തമായ സത്ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കാനും അവന്‍ വെറുത്തിട്ടുളള ദുര്‍ഗുണങ്ങള്‍ വര്‍ജ്ജിക്കലുമാണ് ഇസ്ലാം കൊണ്ടുള്ള വിവക്ഷ. ഈകാര്യങ്ങള്‍ ഉണ്ടാകണമെങ്കില്‍ അല്ലാഹുവിനെക്കുറിച്ചുള്ള വിശ്വാസം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ ഈ ലോകത്തുവന്ന എല്ലാ നബിമാരും പ്രഥമവും പ്രധാനവുമായി പ്രബോധനം ചെയ്തത് അല്ലഹുവിനെക്കുറിച്ചാണ്. വിശുദ്ധ വേദഗ്രന്ഥങ്ങളുടെ പ്രധാന പ്രമേയവും ഇതുതന്നെ. എന്നാല്‍ അന്തിമ ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനും അന്ത്യപ്രവാചകനായ മുഹമ്മദ് റസൂലുല്ലാഹി (സ) യും ഇക്കാര്യം വളരെ സാരസമ്പൂര്‍ണ്ണമായ നിലയില്‍ ലോകത്തിന് പഠിപ്പിച്ചു. അതിന്‍റെ ഹ്രസ്വമെങ്കിലും ഉജ്ജ്വലമായ ഒരു അവതരണമാണ് ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് സ്ഥാപകനും ഉന്നത പണ്ഡിതവര്യനുമായ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനീ ഈ കൃതിയില്‍ നടത്തിയിരിക്കുന്നത്.
വിശ്വവിശാലമായി കിടക്കുന്ന ഈ പ്രപഞ്ചത്തിനുപിന്നില്‍ ഒരു മഹാശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അത് ഏകനായ അല്ലാഹുതആല തന്നെയാണെന്നും ആദ്യമായി ഈ രചന സ്ഥാപിക്കുന്നു. അല്ലാഹു സര്‍വ്വലോക പരിപാലകനാണ്, സര്‍വ്വജ്ഞനാണ്, സര്‍വ്വശക്തനാണ്, സര്‍വ്വാധികാരിയാണ്, കരുണക്കടലാണ്, കാരുണ്യവാനും നീതിമാനുമാണ്, പരമപരിശുദ്ധനാണ് എന്നീ നിലകളില്‍ അല്ലാഹുവിന്‍റെ അതിമഹത്തായ ഗുണവിശേഷങ്ങളാണ് രണ്ടാമത്തെ വിഷയം. എല്ലാവിധ ആരാധനകള്‍ക്കും അര്‍ഹന്‍ ഈ മഹനീയ ഗുണങ്ങളുള്ള അല്ലാഹുമാത്രമാണെന്ന് അവസാന ഭാഗം സമര്‍ത്ഥിക്കുന്നു. ഇസ്ലാഹെ മുആശറ (സാമൂഹിക സംസ്കരണം) പാതയില്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ഹസ്സനി അക്കാദമി ഇതിനെ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും എല്ലാ അനുവാചകരേയും സ്വാഗതം ചെയ്തുകൊണ്ട് ഈ രചന സമര്‍പ്പിക്കുന്നു. 








***********************************************************************************


പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം




ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌