▪️മുഖലിഖിതം
കേരളത്തിന് ആശംസകൾ...
✍️മൗലാനാ ഫസ്‌ലുർറഹീം മുജദ്ദിദി
▪️ജുമുഅ സന്ദേശം 
പുണ്യസ്വലാത്ത് മുറുകെ പിടിക്കുക
✍️ മൗലാനാ സയ്യിദ് അര്‍ഷദ് മദനി
(പ്രസിഡന്‍റ് ജംഇയത്ത് ഉലമാ എ ഹിന്ദ്, വൈസ്പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുയാസീന്‍ ഭാഗം-6
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
നിഷിദ്ധമായ മുതല്‍ ഭക്ഷിക്കുകയും ധരിക്കുകയും ചെയ്യന്നവരുടെ ദുആ സ്വീകരിക്കപ്പെടുകയില്ല
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
▪️ ജീവചരിത്രം
മുഫക്കിറുല്‍ ഇസ്‌ലാം അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി; ജീവിതവും സന്ദേശവും- 6
✍️ മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി
****************


മുഖലിഖിതം

കേരളത്തിന് ആശംസകൾ...

ഇന്ത്യാ മഹാരാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള സഹോദരങ്ങൾ ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ നന്ദിയുണ്ട്. പ്രത്യേകിച്ചും കേരളത്തിലുള്ള സഹോദരങ്ങളെ ഞങ്ങൾ പ്രത്യേകം  ആശംസകൾ നേരുകയാണ്.

അവിടെയുള്ള സഹോദരങ്ങൾ ബോർഡിന്റെ ഓരോ ആഹ്വാനങ്ങളെയും സ്വീകരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുകയുണ്ടായി. ഏക സിവി കോഡിന് എതിരിലും  നിർദ്ദിഷ്ട വഖ്ഫ് ഭേദഗതി ബില്ലിന് എതിരിലും ഇമെയിലുകൾ അയക്കാൻ ആഹ്വാനം ചെയ്യപ്പെട്ടപ്പോൾ ആദ്യം പിന്നിലായിരുന്ന കേരളം മുന്നിലേക്ക് വന്നത് ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. കൂടാതെ ഓരോ വെള്ളിയാഴ്ചയും ബോർഡിന്റെ സോഷ്യൽ മീഡിയ ഡെസ്ക് പ്രസിദ്ധീകരിക്കുന്ന ജുമുഅ സന്ദേശങ്ങളും ബോർഡിന്റെ ഇതര സന്ദേശങ്ങളും ലേഖനങ്ങളും സന്ദേശം വെള്ളിയാഴ്ച പതിപ്പ് വഴി പ്രസിദ്ധീകരിക്കപ്പെടുകയും ധാരാളം സഹോദരങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. സാമൂഹ്യ സംസ്കരണത്തിന്റെ പ്രവർത്തനങ്ങളും അവിടെ നന്നായി നടക്കുന്നുണ്ട്. പടച്ചവന്റെ അനുഗ്രഹത്താൽ വനിത വിഭാഗവും അവിടെ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. തഫ്ഹീമെ ശരീഅത്തിന്റെയും പ്രശ്ന പരിഹാര സമിതിയുടെയും പ്രവർത്തനങ്ങൾക്കുള്ള പരിശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഈ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന എല്ലാ സഹോദരങ്ങൾക്കും ആശംസകൾ നേരുന്നതോടൊപ്പം കൂടുതൽ  ബന്ധപ്പെടാനും പ്രയോജനപ്രദമാക്കാനും അഭ്യർത്ഥിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഇതിന് പിന്തുണയും മേൽനോട്ടവും നൽകുന്ന സംഘടന ഭാരവാഹികൾക്കും പ്രത്യേകം കടപ്പാട് അറിയിക്കുന്നു. അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ.

എല്ലാ പ്രവർത്തനങ്ങളിലും നിങ്ങൾ സജീവമാവുക. പ്രത്യേകിച്ചും വഖ്ഫിൻ്റെ വിഷയത്തിൽ ബോർഡ് നടത്തുന്ന പരിശ്രമങ്ങളെ പിന്തുണയ്ക്കുകയും അതുമായി ബന്ധപ്പെട്ട ആഹ്വാനങ്ങളെ ശരിയായ നിലയിൽ പാലിക്കുകയും ചെയ്യുക.

മൗലാനാ ഫസ്‌ലുർറഹീം മുജദ്ദിദി
ജന. സെക്രട്ടറി, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്

*******************


ഓൾ ഇന്ത്യാ ഫിഖ്ഹ് അക്കാദമി- ന്യൂ ഡൽഹി സംഘടിപ്പിക്കുന്ന സുപ്രധാന പഠന സംഗമം ഡിസംബർ 21 -ാം തീയതി വടകരയിൽ നടക്കുന്നു.

ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ചെയർമാൻ മൗലാനാ ഖാലിദ് സൈഫുല്ലാ റഹ്മാനിയും, മൗലാനാ അതീഖ് അഹ്മദ് ഖാസിമിയും ഇതര പണ്ഡിത മഹത്തുക്കളും നേതൃത്വം നൽകുന്നു.

വിഷയം: 1. ഇസ്‌ലാമിൽ സ്ത്രീകളുടെ സ്ഥാനവും കർതവ്യങ്ങളും
2. വഖഫുമായി ബന്ധപ്പെട്ട ഫിഖ്ഹീ ചർച്ചകൾ

ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ പ്രധാന പ്രവർത്തനമായ തഫ്ഹീമേ ശരീഅത്തിന്റെ ഏകദിന ശില്പശാല കേരളത്തിൽ ഡിസംബർ 28 ശനിയാഴ്ച ഓച്ചിറ ദാറുൽ ഉലൂമിൽ.

തഫ്ഹീമെ ശരീഅത്ത് കൺവീനർ മൗലാന സയ്യിദ് ബിലാൽ ഹസനി നദ്‌വിയും, മൗലാന ഉമർ ആബിദീൻ ഖാസിമിയും ഇതര പണ്ഡിതരും നേതൃത്വം നൽകുന്നു.

ഏവർക്കും സ്വാഗതം...

 


*****************

All India Muslim Personal Law Board


പുണ്യസ്വലാത്ത് മുറുകെ പിടിക്കുക

മൗലാനാ സയ്യിദ് അര്‍ഷദ് മദനി
(പ്രസിഡന്‍റ് ജംഇയത്ത് ഉലമാ എ ഹിന്ദ്, വൈസ്പ്രസിഡന്‍റ് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

 إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا 


തീര്‍ച്ചയായും അല്ലാഹു നബിയുടെമേല്‍ അനുഗ്രഹം ചൊരിയുകയും മലക്കുകള്‍ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. സത്യവിശ്വാസികളെ, നിങ്ങളും നബിയുടെമേല്‍ അധികമായി സ്വലാത്ത് സലാമുകള്‍ ചൊല്ലുക. (അഹ്സാബ് 56)
അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) നാമെല്ലാവരുടെയും ഏറ്റവും വലിയ ഉപകാരിയാണ്. ഇഹലോകത്തും ഖബ്റിലും പരലോകത്തും നമുക്ക് പ്രയോജനപ്പെടുന്ന മഹനീയ വ്യക്തിത്വമാണ്. റസൂലുല്ലാഹി (സ)യെപ്പോലെ ഉപകാരിയായ ആരും തന്നെയില്ല. അതുകൊണ്ട് തന്നെ റസൂലുല്ലാഹി (സ)യെ ഏറ്റവും കൂടുതലായി സ്നേഹിക്കാനും റസൂലുല്ലാഹി (സ)യുമായുള്ള ബന്ധം പുതുക്കാനും നാമെല്ലാവരും ബാധ്യസ്ഥരാണ്. ആരെങ്കിലുമായിട്ടുള്ള ബന്ധം ഉറപ്പിക്കാന്‍ നാം ആഗ്രഹിക്കുമ്പോള്‍ അവര്‍ക്ക് വല്ല ഉപഹാരങ്ങളും നല്‍കുന്ന പതിവ് ലോകത്തുണ്ട്. അദ്ദേഹത്തിനടുത്തേക്ക് നാം പോകുന്നില്ലെങ്കില്‍ പോകുന്ന വ്യക്തിയുടെ കൈയ്യില്‍ എന്തെങ്കിലും ഉപഹാരങ്ങള്‍ കൊടുത്ത് വിടുന്നതാണ്. നമ്മുടെ ഏറ്റവും വലിയ ഉപകാരിയായ റസൂലുല്ലാഹി (സ)യ്ക്കുള്ള സമുന്നത ഉപഹാരം പുണ്യസ്വലാത്താണ്. റസൂലുല്ലാഹി (സ)യുമായി ബന്ധം പുതുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അധികമായി സ്വലാത്ത് ചൊല്ലേണ്ടതാണ്. തിരുനാമം സ്മരിക്കുമ്പോഴെല്ലാം സ്വലാത്ത് ചൊല്ലേണ്ടതാണ്. അല്ലാമാ ആലൂസി (റ) കുറിക്കുന്നു: ഏതെങ്കിലും സദസ്സില്‍ റസൂലുല്ലാഹി (സ)യുടെ തിരുനാമം പല പ്രാവശ്യം പറയപ്പെട്ടാല്‍ ഒരു പ്രാവശ്യമെങ്കിലും സ്വലാത്ത് ചൊല്ലേണ്ടത് നിര്‍ബന്ധമാണ്. ഓരോ പ്രാവശ്യവും സ്വലാത്ത് ചൊല്ലുന്നത് പ്രിയങ്കരമാണ്. (റൂഹുല്‍ മആനി)
സ്വലാത്തിന്‍റെ മഹത്വങ്ങള്‍ക്ക് മേല്‍ പറയപ്പെട്ട ആയത്ത് തന്നെ ധാരാളമാണ്. അല്ലാഹു ധാരാളം നന്മകളെ കല്‍പ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അല്ലാഹു ചെയ്യുന്നു എന്ന് പറഞ്ഞ് കല്‍പ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത ഒരേഒരു നന്മ പുണ്യസ്വലാത്താണ്. കൂടാതെ, ഹദീസുകളില്‍ സ്വലാത്തിന്‍റെ മഹത്വം ധാരാളമായി വന്നിട്ടുമുണ്ട്. 
അനസ് ഇബ്നു മാലിക് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും ഒരു പ്രാവശ്യം റസൂലുല്ലാഹി (സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്‍റെ മേല്‍ പത്ത് അനുഗ്രഹങ്ങള്‍ ചൊരിയുന്നതും പത്ത് പാപങ്ങള്‍ മാപ്പാക്കുന്നതും പത്ത് സ്വര്‍ഗ്ഗീയ സ്ഥാനങ്ങള്‍ ഉയര്‍ത്തുന്നതുമാണ്. (നസാഇ) ഒരു ഹദീസില്‍ പത്തിന് പകരം എഴുപതെന്ന് വന്നിരിക്കുന്നു. ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യാ (റ) കുറിക്കുന്നു: ആദ്യം പത്ത് അനുഗ്രഹങ്ങള്‍ പറയപ്പെട്ടു. ശേഷം അത് എഴുപതായി ഉയര്‍ത്തപ്പെട്ടു. (പുണ്യസ്വലാത്തിന്‍റെ മഹത്വങ്ങള്‍, സയ്യിദ് ഹസനി അക്കാദമി) 
സ്വലാത്ത് എല്ലാ ദിവസങ്ങളിലും പുണ്യമാണ്. അതുകൊണ്ട് ഓരോ ദിവസവും നൂറ് പ്രാവശ്യം വീതമെങ്കിലും സ്വലാത്ത് ചൊല്ലാന്‍ നാം പരിശ്രമിക്കേണ്ടതാണ്. എന്നാല്‍ വെള്ളിയാഴ്ച രാവിലും പകലിലും സ്വലാത്ത് കഴിവിന്‍റെ പരമാവധി അധികരിപ്പിക്കേണ്ടതാണ്. കുറഞ്ഞത് 300 പ്രാവശ്യമെങ്കിലും ചൊല്ലേണ്ടതാണ്. റസൂലുല്ലാഹി (സ) അരുളി: ജുമുഅ ദിവസം ഏറ്റവും ശ്രേഷ്ടമായ ദിവസമാണ്. ഈ ദിവസത്തിലാണ് അല്ലാഹു ആദം നബി (അ)യെ പടച്ചത്. അദ്ദേഹം വഫാത്തായതും ഇതേദിനം തന്നെ. ഇതേ ദിനത്തിലാണ് ഖിയാമത്തിന്‍റെ കാഹളം ഊതപ്പെടുന്നത്. (അബൂദാവൂദ്, ഇബ്നുമാജ) ആകയാല്‍ ഈ ദിവസം പുണ്യസ്വലാത്ത് അധികരിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. റസൂലുല്ലാഹി (സ) അരുളി: വെള്ളിയാഴ്ച ദിവസം ചൊല്ലപ്പെടുന്ന സ്വലാത്തുകള്‍ എന്‍റെ മുന്നില്‍ പ്രത്യേകമായി സമര്‍പ്പിക്കപ്പെടുന്നതാണ്! 
അനസ് (റ) വിവരിക്കുന്നു: ഖിയാമത്ത് ദിനം റസൂലുല്ലാഹി (സ)യിലേക്ക് ഏറ്റവും അടുപ്പമുള്ള വ്യക്തി ഏറ്റവും കൂടുതലായി സ്വലാത്ത് ചൊല്ലുന്ന വ്യക്തിയായിരിക്കും. വെള്ളിയാഴ്ച ദിവസം നൂറ് പ്രാവശ്യം സ്വലാത്ത് ചൊല്ലുന്നവരുടെ നൂറ് ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്നതും നിങ്ങള്‍ ഓരോരുത്തരും മറ്റുള്ളവര്‍ക്ക് ഉപഹാരം കൊടുത്ത് വിടുന്നതുപോലെ അതിനെ റസൂലുല്ലാഹി (സ)യുടെ സന്നിധിയില്‍ എത്തിക്കപ്പെടുന്നതും സ്വലാത്ത് ചൊല്ലിയവരുടെ പേരും പിതാവിന്‍റെയും കുടുംബത്തിന്‍റെയും പേരും പറയപ്പെട്ട് അത് സമര്‍പ്പിക്കപ്പെടുന്നതാണ്. (ശുഅബുല്‍ ഈമാന്‍) അലി (റ) പറയുന്നു: ആരെങ്കിലും വെള്ളിയാഴ്ച ദിവസം നൂറ് പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍ ഖിയാമത്ത് നാളില്‍ അവന്‍റെ മുഖം പ്രത്യേകമായി പ്രകാശിക്കുന്നതാണ്. എന്ത് കര്‍മ്മത്തിന്‍റെ പേരിലാണ് അദ്ദേഹത്തിന്‍റെ മുഖം ഇത്രയും പ്രകാശിക്കുന്നതെന്ന് ജനങ്ങള്‍ അത്ഭുതത്തോടെ ചോദിക്കുന്നതും സ്വലാത്തിന്‍റെ പേരിലാണെന്ന് പറയപ്പെടുന്നതുമാണ്.
വെള്ളിയാഴ്ച ദിവസം ഏത് സ്വലാത്ത് ചൊല്ലാമെങ്കിലും അല്ലാഹുമ്മ സ്വല്ലിഅലാ മുഹമ്മദുന്നബിയില്‍ ഉമ്മിയ്യി വ അലാ ആലിഹി വസല്ലിം തസ്ലീമ എന്ന സ്വലാത്തിന് വലിയ മഹത്വം പറയപ്പെടുന്നു. ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യാ (റ) കുറിക്കുന്നു: അബൂഹുറയ്റ (റ) പറയുന്നു: ആരെങ്കിലും വെള്ളിയാഴ്ച അസ്ര്‍ നമസ്കാരാനന്തരം ഇരിക്കുന്ന സ്ഥലത്ത് നിന്നും മാറുന്നതിന് മുമ്പ് ഈ സ്വലാത്ത് 80 പ്രാവശ്യം ചൊല്ലിയാല്‍ അവന്‍റെ 80 വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതും 80 വര്‍ഷത്തെ ആരാധനകളുടെ നന്മ അവന് എഴുതപ്പെടുന്നതുമാണ്! (സ്വലാത്തിന്‍റെ മഹത്വങ്ങള്‍) ഈ ഹദീസ് അല്ലാമാ സഖാവി (റ) അല്‍ ഖൗലുല്‍ ബദീഇല്‍ ഉദ്ധരിച്ചിട്ടുണ്ട്. ആകയാല്‍ വെള്ളിയാഴ്ച അസ്ര്‍ നമസ്കാരാനന്തരം അല്‍പ്പം നേരം ഇരുന്ന് ഈ സ്വലാത്ത് ചൊല്ലുകയും  ഉന്നത പ്രതിഫലം നേടുകയും ചെയ്യേണ്ടതാണ്. ഇവിടെ ഒരു കാര്യം ഓര്‍ക്കുക: ഈ ഹദീസുകളിലെ പാപങ്ങള്‍ കൊണ്ടുള്ള ഉദ്ദേശം ചെറുപാപങ്ങളും ആരാധനകള്‍ കൊണ്ടുള്ള ഉദ്ദേശം ഐശ്ചിക ആരാധനകളുമാണ്. അതുകൊണ്ട് വന്‍പാപങ്ങളെ ഉപേക്ഷിക്കാനും നിര്‍ബന്ധ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 
അമ്മാര്‍ ഇബ്നു യാസര്‍ (റ) വിവരിക്കുന്നു: അല്ലാഹു റസൂലുല്ലാഹി (സ)യുടെ തിരുഖബ്റുമായി ബന്ധപ്പെട്ട് ഒരു മലക്കിനെ നിശ്ചയിച്ചിട്ടുണ്ട്. റസൂലുല്ലാഹി (സ)യുടെ മേല്‍ ആരെങ്കിലും സ്വലാത്ത് ചൊല്ലിയാല്‍ അതിനെ റസൂലുല്ലാഹി (സ)യ്ക്ക് എത്തിച്ച് കൊടുക്കുക എന്നതാണ് ആ മലക്കിന്‍റെ ദൗത്യം. ആ മലക്കിന് എല്ലാ മനുഷ്യന്‍റെയും ശബ്ദം കേള്‍ക്കാന്‍ അല്ലാഹു ശേഷി നല്‍കിയിട്ടുണ്ട്. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും എവിടെ നിന്നെങ്കിലും എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍ ആ മലക്ക് അദ്ദേഹത്തിന്‍റെയും പിതാവിന്‍റെയും പിതാമഹന്‍റെയും പേരുകള്‍ പറഞ്ഞുകൊണ്ട് സ്വലാത്ത് എനിയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതാണ്. (അത്തര്‍ഗീബു വത്തര്‍ഹീബ്) ഇബ്നു മസ്ഊദ് (റ) വിവരിക്കുന്നു: അല്ലാഹു ഇപ്രകാരമുള്ള സ്വലാത്തുകള്‍ എത്തിച്ച് കൊടുക്കുന്നതിന് ഇതുപോലെ ഏതാനും മലക്കുകളെ ഏല്‍പ്പിച്ചിട്ടുണ്ട്. അവര്‍ ലോകത്ത് കറങ്ങി നടക്കുകയും എന്‍റെ മേല്‍ സ്വലാത്ത്-സലാമുകള്‍ ചൊല്ലുന്നവരുടെ സ്വലാത്ത്-സലാമുകള്‍ എനിയ്ക്ക് എത്തിച്ച് തരുന്നതുമാണ്. (ശുഅബുല്‍ ഈമാന്‍) 
അല്ലാഹു നമുക്ക് അധികമായി സ്വലാത്ത് ചൊല്ലാന്‍ പ്രത്യേകിച്ചും ജുമുഅ ദിവസം സ്വലാത്ത് വര്‍ദ്ധിപ്പിക്കാന്‍ ഉതവി നല്‍കട്ടെ. ഇത് കൂടാതെ, പുണ്യമദീനയില്‍ ചെന്ന് റസൂലുല്ലാഹി (സ)യുടെ മുന്നില്‍ നിന്ന് സ്വലാത്ത്-സലാമുകള്‍ ചൊല്ലുന്നത് ഇതിനേക്കാളെല്ലാം വളരെ മഹത്തരമാണ്. അല്ലാഹു അതിനും നമുക്ക് തൗഫീഖ് നല്‍കട്ടെ. അബൂഹുറയ്റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും എന്‍റെ ഖബ്റിനരികില്‍ വന്ന് സലാം പറഞ്ഞാല്‍ ഞാന്‍ അത് കേള്‍ക്കുന്നതാണ്. ആരെങ്കിലും ദൂരെ നിന്ന് സ്വലാത്ത് ചൊല്ലിയാല്‍ അത് എനിയ്ക്ക് എത്തിച്ച് തരപ്പെടുന്നതാണ്. (ശുഅബുല്‍ ഈമാന്‍) 

***********************

മആരിഫുല്‍ ഖുര്‍ആന്‍ 


സൂറത്തുയാസീന്‍ ഭാഗം-6
 
(83 ആയത്തുകള്‍, പദങ്ങള്‍ 739, അക്ഷരങ്ങള്‍ 3090, മക്കാമുകര്‍റമയില്‍ അവതരണം. എന്നാല്‍ 45-ാം ആയത്ത് മദീനമുനവ്വറയില്‍ അവതരിച്ചു. 5 റുകൂഅ്. അവതരണ ക്രമം 41. പാരായണ ക്രമം 36. സൂറത്തുല്‍ജിന്നിന് ശേഷം അവതരണം)

സൂര്യന്‍റെ സുജൂദിനെക്കുറിച്ചുള്ള വിവരണം

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 33-44

 وَآيَةٌ لَّهُمُ الْأَرْضُ الْمَيْتَةُ أَحْيَيْنَاهَا وَأَخْرَجْنَا مِنْهَا حَبًّا فَمِنْهُ يَأْكُلُونَ (33) وَجَعَلْنَا فِيهَا جَنَّاتٍ مِّن نَّخِيلٍ وَأَعْنَابٍ وَفَجَّرْنَا فِيهَا مِنَ الْعُيُونِ (34لِيَأْكُلُوا مِن ثَمَرِهِ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ (35سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنبِتُ الْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ (36وَآيَةٌ لَّهُمُ اللَّيْلُ نَسْلَخُ مِنْهُ النَّهَارَ فَإِذَا هُم مُّظْلِمُونَ (37وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ (38وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ (39لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ (40وَآيَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِي الْفُلْكِ الْمَشْحُونِ (41) وَخَلَقْنَا لَهُم مِّن مِّثْلِهِ مَا يَرْكَبُونَ (42وَإِن نَّشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنقَذُونَ (43إِلَّا رَحْمَةً مِّنَّا وَمَتَاعًا إِلَىٰ حِينٍ (44)


നിര്‍ജ്ജീവമായി കിടക്കുന്ന ഭൂമി അവര്‍ക്ക് വലിയ ദൃഷ്ടാന്തമാണ്. അതിനെ നാം സജീവമാക്കുകയും അതില്‍ നിന്നും ധാന്യം പുറപ്പെടുവിക്കുകയും അതില്‍ നിന്നും മനുഷ്യര്‍ ഭക്ഷിക്കുകയും ചെയ്യുന്നു.(33) ഭൂമിയില്‍ ഈത്തപ്പഴത്തിന്‍റെയും മുന്തിരിയുടെയും തോട്ടങ്ങള്‍ നാം തയ്യാറാക്കി. അതിന്‍റെ ഇടയിലൂടെ അരുവികള്‍ നാം ഒഴുക്കി.(34) ഈ തോട്ടങ്ങളിലെ പഴങ്ങള്‍ അവര്‍ ഭക്ഷിക്കുന്നതിനും അവരുടെ കൈകള്‍ ഉണ്ടാക്കുന്ന ആഹാരങ്ങള്‍ കഴിക്കുന്നതിനുമാണ് (ഈ സജ്ജീകരണങ്ങള്‍ ചെയ്തിരിക്കുന്നത്). എന്നിട്ടും അവര്‍ നന്ദി കാണിക്കാത്തത് എന്തുകൊണ്ടാണ്?!(35) ഭൂമി മുളപ്പിക്കുന്ന വസ്തുക്കളില്‍ നിന്നും അവരില്‍ നിന്നും അവര്‍ അറിയാത്ത വസ്തുക്കളില്‍ നിന്നും ഇണകളെ പടച്ച അല്ലാഹു പരമപരിശുദ്ധനാണ്.(36) രാത്രിയും അവര്‍ക്ക് വലിയൊരു ദൃഷ്ടാന്തമാണ്. അതില്‍ നിന്നും പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരെല്ലാവരും ഇരുളിലായിത്തീരുന്നു.(37) സൂര്യന്‍ അതിന്‍റെ സ്ഥിരമായ സ്ഥാനത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപശാലിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്‍റെ പദ്ധതിയാണിത്.(38) ചന്ദ്രന് നാം ഏതാനും സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചിരിക്കുന്നു അവസാനം അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ പഴയ തണ്ട് പോലെ ആയിത്തീരുന്നു.(39) സൂര്യന് ചന്ദ്രന്‍റെ അരികിലേക്ക് വരാന്‍ സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാത്രിക്കും കഴിയില്ല. എല്ലാം ഓരോ സഞ്ചാരപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു.(40) ആദം സന്തതികളെ നാം ഒരു ഭാരം നിറഞ്ഞ കപ്പലില്‍ യാത്ര ചെയ്യിപ്പിച്ചതും നമ്മുടെ ഒരു ദൃഷ്ടാന്തമാണ്.(41) അവര്‍ക്ക് അത്പോലെ വേറെയും ധാരാളം വാഹനങ്ങള്‍ നാം ഉണ്ടാക്കിയിട്ടുണ്ട്.(42) നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ കടല്‍ യാത്രയ്ക്കിടയില്‍ അവരെ നാം മുക്കിക്കളയുമായിരുന്നു. അപ്പോള്‍ അവരെ സഹായിക്കാന്‍ ആരും ഉണ്ടാകുന്നതല്ല. അവര്‍ രക്ഷിക്കപ്പെടുന്നതുമല്ല.(43) എന്നാല്‍ നമ്മുടെ കാരുണ്യം കൊണ്ട് മാത്രം അവര്‍ സംരക്ഷിക്കപ്പെടുകയും നിശ്ചിത സമയംവരെ ജീവിത സുഖം അനുഭവിക്കാന്‍ ഇളവ് നല്‍കപ്പെടുകയും ചെയ്യുന്നു.(44)

വിവരണവും വ്യാഖ്യാനവും
ഈ നിവേദനങ്ങള്‍ സൂര്യന്‍റെ ചലനം പൂര്‍ത്തിയാകുന്ന ഒരു സ്ഥലമുണ്ടെന്നും അത് അര്‍ഷിന്‍റെ താഴ്ഭാഗമാണെന്നും വിളിച്ചറിയിക്കുന്നു. ഈ രൂപത്തില്‍ ആയത്തിന്‍റെ ആശയം ഇപ്രകാരമാണ്: ഓരോ ദിവസവും സൂര്യന്‍ ഒരു പ്രത്യേക സ്ഥാനത്തേക്ക് സഞ്ചരിക്കുകയും അവിടെയെത്തി പടച്ചവന് മുന്നില്‍ സുജൂദ് ചെയ്യുകയും പുതിയ യാത്രയ്ക്ക് അനുമതി ചോദിക്കുകയും അനുമതി പ്രകാരം അടുത്ത യാത്ര ആരംഭിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ സംഭവ സാക്ഷ്യങ്ങളുടെയും ഗോളശാസ്ത്ര നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിനെക്കുറിച്ച് ധാരാളം ശക്തമായ സംശയങ്ങളുണ്ട്. 1. കാരുണ്യവാനായ പടച്ചവന്‍റെ അര്‍ഷിനെക്കുറിച്ച് ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത് ആകാശ-ഭൂമികളെയും സര്‍വ്വ ഗോളങ്ങളെയും നക്ഷത്രങ്ങളെയും അത് ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ്. ഇത്തരുണത്തില്‍ സൂര്യന്‍ എല്ലാ സമയത്തും അര്‍ഷിന് കീഴിലായിരിക്കും. പിന്നെ അസ്തമനത്തിന് ശേഷം അര്‍ഷിന്‍റെ താഴ്ഭാഗത്തേക്ക് പോകും എന്നതിന്‍റെ ആശയം എന്താണ്? 2. സൂര്യന്‍ എവിടെയെങ്കിലും അസ്തമിച്ചാല്‍ അടുത്ത സ്ഥലത്ത് ഉദിക്കുന്നതായിട്ടാണ് എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് സൂര്യന്‍റെ ഉദയവും അസ്തമയവും എല്ലാ സമയത്തും നടക്കുകയാണ്. ഇത്തരുണത്തില്‍ അസ്തമനത്തിന് ശേഷം അര്‍ഷിന്‍റെ അടിയിലേക്ക് പോയി സുജൂദ് ചെയ്യുന്നതിന് എന്ത് അര്‍ത്ഥമാണുള്ളത്? 3. ഈ ഹദീസിന്‍റെ ബാഹ്യവചനങ്ങളില്‍ നിന്നും മനസ്സിലാകുന്നത് സൂര്യന്‍ അതിന്‍റെ നിര്‍ണ്ണിത സ്ഥാനത്തെത്തിയാല്‍ നില്‍ക്കുകയും പടച്ചവന് മുമ്പാകെ സുജൂദ് ചെയ്യുകയും അനുമതി ലഭിച്ച ശേഷം യാത്ര തുടരുകയും ചെയ്യുമെന്നാണ്. എന്നാല്‍ സൂര്യന്‍റെ ചലനം ഒരിക്കലും നിലയ്ക്കാത്തതായിട്ടാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ സ്ഥലങ്ങളിലും സൂര്യന്‍ നിരന്തരം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുകയാണ്. അപ്പോള്‍ ഈ നിര്‍ത്തവും അനുവാദം ചോദിക്കലും എല്ലാ സമയത്തും ആവശ്യമാകുന്നതും അപ്പോള്‍ സൂര്യന്‍ ഒരിക്കലും ചലിക്കാതിരിക്കേണ്ടതുമാണ്. 
ഈ സംശയങ്ങള്‍ ഗോളശാസ്ത്രപരമായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ളതല്ല. നിത്യസംഭവങ്ങളുടെയും ദൃക്സാക്ഷികളുടെയും അടിസ്ഥാനത്തിലുള്ളതാണ്. സൂര്യന്‍റെ സ്ഥാനവുമായി ബന്ധപ്പെട്ട ശാസ്ത്ര ഗവേഷണങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായിട്ടുണ്ട്. ചിലര്‍ അത് നാലാ ആകാശത്തിന് ഉള്ളിലാണെന്ന് പറയുന്നു. മറ്റുചിലര്‍ അതിനെ എതിര്‍ക്കുന്നു. എങ്കിലും ചന്ദ്രന്‍ പോലുള്ള ഗോളങ്ങളിലേക്കുള്ള മനുഷ്യന്‍റെ യാത്രകള്‍ ഗോളങ്ങളെല്ലാം ആകാശത്തിന് കീഴിലുള്ള അന്തരീക്ഷത്തിലാണെന്ന് വ്യക്തമായിരിക്കുന്നു. അടുത്ത് വിവരിക്കാനിരിക്കുന്ന, എല്ലാ ഗോളങ്ങളും അതിന്‍റെ ഭ്രമണ പഥത്തില്‍ സഞ്ചരിക്കുന്നു എന്ന പരാമര്‍ശവും ഇതിനെ ശരി വെക്കുന്നുണ്ട്. അതുപോലെ സൂര്യന്‍റെ ദിവസവുമുള്ള ഉദയാസ്തമനങ്ങള്‍ അതിന്‍റെ ചലനം കൊണ്ടല്ല, ഭൂമിയുടെ ചലനം കൊണ്ടാണെന്നും ശാസ്ത്രം പറയുന്നു. ഇതനുസരിച്ചും മേല്‍ പറയപ്പെട്ട ഹദീസില്‍ സംശയം വര്‍ദ്ധിക്കുന്നതാണ്. 
ഇതിനെക്കുറിച്ചുള്ള മറുപടി പഠിക്കുന്നതിന് മുമ്പ് നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഇവിടെ ചര്‍ച്ച ചെയ്യുന്ന ആയത്തുമായി ഈ സംശയങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്നതാണ്. ആയത്തിന്‍റെ ആശയം ഇത്രമാത്രമാണ്: സൂര്യനെ അല്ലാഹു ഉറച്ച ഒരു കേന്ദ്രവുമായി ബന്ധിപ്പിച്ചിരിക്കുന്നു. സൂര്യന്‍ പ്രസ്തുത കേന്ദ്രത്തിലേക്ക് നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണ്. ഈ കേന്ദ്രം കാലഘട്ടവുമായി ബന്ധപ്പെട്ടതാണെന്ന ഖതാദ (റ)യുടെ അഭിപ്രായം അനുസരിച്ച് ഖിയാമത്ത് ദിനമാണ്. അതായത്, സൂര്യന്‍റെ ഈ ചലനം ലോകാവസാനം വരെ ഒരു അവസ്ഥയില്‍ നിലകൊള്ളുന്നതും അന്ന് അവസാനിക്കുന്നതുമാണ്. കേന്ദ്രം കൊണ്ടുള്ള ഉദ്ദേശം സ്ഥലമാണെന്ന അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ അതുകൊണ്ടുള്ള ഉദ്ദേശം സൂര്യനെ ആദ്യമായി പടച്ച സന്ദര്‍ഭത്തില്‍ അത് പ്രയാണം ആരംഭിച്ച സ്ഥലമാണ്. ഒരു രാവും പകലും കൊണ്ട് അതിന്‍റെ ഒരു ചുറ്റല്‍ പൂര്‍ത്തിയാകുന്നു. പ്രസ്തുത സ്ഥലം ഒരു ചുറ്റലിന്‍റെ പൂര്‍ത്തീകരണം ആകുന്നതിനോടൊപ്പം അടുത്ത ചുറ്റലിന്‍റെ തുടക്കവും കൂടിയാണ്. സൃഷ്ടിപ്പിന്‍റെ ആരംഭത്തില്‍ അത് പ്രയാണം ആരംഭിച്ച സ്ഥലം ഏതാണെന്ന ചര്‍ച്ചയില്‍ ഖുര്‍ആന്‍ ഇടപെടുന്നില്ല. കാരണം മതപരമോ, ഭൗതികമോ ആയ ഒരു പ്രയോജനവുമില്ലാത്ത ഒരു വിഷയമാണത്. ഇത്തരം വിഷയങ്ങളില്‍ ഖുര്‍ആന്‍ ഇടപെടാറില്ല. ഖുര്‍ആനിന്‍റെ ലക്ഷ്യം അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ കഴിവും തന്ത്രജ്ഞതയും മനസ്സിലാക്കിത്തരലാണ്. ഖുര്‍ആന്‍ ഉണര്‍ത്തുന്നു: പ്രപഞ്ചത്തിലെ ഏറ്റവും വലിയ പ്രകാശം നിറഞ്ഞ ഗോളമായ സൂര്യനും സ്വയം ഉണ്ടായതോ, സ്വയം ചലിക്കുന്നതോ, നിലനില്‍ക്കുന്നതോ അല്ല. രാവും പകലുമുള്ള അതിന്‍റെ ചലനം മുഴുവന്‍ പടച്ചവന്‍റെ തീരുമാനത്തിന്‍റെയും അനുമതിയുടെയും അടിസ്ഥാനത്തിലുള്ളതാണ്. 
മേല്‍ പറയപ്പെട്ട സംശയങ്ങള്‍ക്കൊന്നും ആയത്തിന്‍റെ ഈ വിവരണവുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ അസ്തമയ സമയത്ത് സൂര്യന്‍ അര്‍ഷിന് കീഴിലെത്തി സുജൂദ് ചെയ്യുകയും അടുത്ത യാത്രയ്ക്ക് അനുമതി തേടുകയും ചെയ്യുമെന്ന ഹദീസുമായി ഈ സംശയങ്ങള്‍ക്ക് ബന്ധമുണ്ട്. ഹദീസിന്‍റെ ചില നിവേദനങ്ങളില്‍ ഈ ആയത്തും വന്നിട്ടുണ്ട് എന്നതുമാത്രമാണ് ഹദീസുമായി ഈ ആയത്തിനുള്ള ബന്ധം. അതുകൊണ്ട് തന്നെ മഹാന്മാരായ മുഫസ്സിറുകളും മുഹദ്ദിസുകളും ഈ സംശയങ്ങള്‍ക്ക് വ്യത്യസ്ത മറുപടി നല്‍കിയിട്ടുണ്ട്. അതില്‍ ഒരു മറുപടി ഇപ്രകാരമാണ്: സൂര്യന്‍ രാപകലുകളില്‍ ഒരു സമയത്ത് അസ്തിമിക്കുന്നു എന്നതിന്‍റെ ആശയം ഒന്നുങ്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന സ്ഥലത്തുള്ളതോ, അല്ലെങ്കില്‍ ഭൂമദ്ധ്യരേഖയിലുള്ളതോ, അല്ലെങ്കില്‍ മദീനയിലെ ചക്രവാളത്തിലോ ഉള്ളതായ അസ്തമയമാണ്. അല്ലാതെ എല്ലാ നിമിഷങ്ങളിലുമുള്ള അസ്തമയമല്ല. കാരണം ഈ ഹദീസില്‍ ഒരു പ്രത്യേക ചക്രവാളത്തില്‍ അസ്തമിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ വ്യക്തവും ശക്തവുമായ മറുപടി ആദരണീയ ഗുരുവര്യന്‍ അല്ലാമാ ശബീര്‍ അഹ്മദ് ഉസ്മാനി (റ) സൂര്യന്‍റെ സുജൂദ് എന്ന പ്രബന്ധത്തില്‍ കൊടുത്തിരിക്കുന്ന മറുപടിയാണ്. അതിന്‍റെ രത്നച്ചുരുക്കം ഇവിടെ ഉദ്ധരിക്കുന്നു. 
ആദ്യമായി പ്രവാചകന്മാരുടെ അദ്ധ്യാപന സന്ദേശങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ഒരു കാര്യം മനസ്സിലാക്കുക: പടച്ചവന്‍റെ വിശുദ്ധ വേദങ്ങളും അതുകൊണ്ടുവന്ന പ്രവാചകന്മാരും ജനങ്ങളോട് ആകാശ ഭൂമികളിലെ സൃഷ്ടികളെക്കുറിച്ച് ചിന്താവിചിന്തനങ്ങള്‍ നടത്താന്‍ നിരന്തരം ഉപദേശിച്ചിട്ടുണ്ട്. പടച്ചവന്‍റെ ആസ്തിക്യവും ഏകത്വവും കഴിവും അറിവും അവകള്‍ വിവരിക്കുന്നതായി വേദങ്ങള്‍ പറയുന്നു. എന്നാല്‍ ഈ ചിന്താ പഠനങ്ങള്‍ മനുഷ്യന്‍റെ ഭൗതികമോ, പാരത്രികമോ ആയ നന്മകളുടെ പരിധിയില്‍ നിന്നുകൊണ്ടായിരിക്കണം. അതിനപ്പുറം ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാന്‍ മനുഷ്യന്‍ കല്‍പ്പിക്കപ്പെട്ടിട്ടില്ല. കാരണം ഒന്നാമതായി, വസ്തുക്കളുടെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് പരിപൂര്‍ണ്ണമായ അറിവ് ജീവിതം മുഴുവനും ചിലവഴിച്ചിട്ടും തത്വജ്ഞാനികള്‍ക്കും ശാസ്ത്രജ്ഞന്മാര്‍ക്ക് പോലും ലഭിച്ചിട്ടില്ല. പിന്നെ പൊതുജനങ്ങളെക്കുറിച്ച് എന്ത് പറയാനാണ്? ഇനി പരിപൂര്‍ണ്ണമായ അറിവ് ആര്‍ക്കെങ്കിലും ലഭിച്ചാല്‍ തന്നെ അതുമായി മതപരമോ, ഭൗതികമോ ആയ ഒരു ആവശ്യവും ബന്ധപ്പെട്ടിട്ടില്ല. അതുകൊണ്ട് അനാവശ്യ ചര്‍വ്വിതചര്‍വ്വണങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് വിലയേറിയ ജീവിതം പാഴാക്കലാണ്. 
ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെയും മാറ്റങ്ങളെയും കുറിച്ച് വേദങ്ങളും പ്രവാചകന്മാരും വിവരിക്കുന്നത് മനുഷ്യന്‍റെ സാധാരണ കണ്ടെത്തലുകളും ചിന്തകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ്. പണ്ഡിതര്‍ക്കും ഗവേഷകര്‍ക്കും മാത്രം പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ പഠിക്കാനും തെളിവുകളായി ഉദ്ധരിക്കാനും പടച്ചവന്‍ കല്‍പ്പിക്കാറില്ല. കാരണം പടച്ചവന്‍റെ സന്ദേശവും അടിമകളുടെ മേല്‍ നിര്‍ബന്ധമാക്കിയ ജീവിത വ്യവസ്ഥിതിയും പണ്ഡിതര്‍ക്കും പാണ്ഡിത്യം കുറഞ്ഞവര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പട്ടണവാസിയ്ക്കും ഗ്രാമീണനും മലയിലോ, ദ്വീപിലോ, വലിയ നഗരത്തിലോ, താമസിക്കുന്ന ജനങ്ങള്‍ക്കും എല്ലാവര്‍ക്കും ഉള്ളതാണ്. അതുകൊണ്ട് പ്രവാചക സന്ദേശങ്ങള്‍ മനസ്സിലാക്കാന്‍ വലിയ ബുദ്ധി സാമര്‍ത്ഥ്യങ്ങളുടെ ആവശ്യമില്ല. സാധാരണക്കാര്‍ക്ക് പോലും അത് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. 
നമസ്കാര സമയങ്ങള്‍ തിരിച്ചറിയുക, ഖിബ്ലയുടെ ദിശ മനസ്സിലാക്കുക, വര്‍ഷങ്ങളും മാസങ്ങളും തീയതികളും അറിയുക മുതലായ കാര്യങ്ങള്‍ ഗോള ശാസ്ത്രത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുമെങ്കിലും ഇസ്ലാമിക ശരീഅത്ത് ഇവ ഒന്നിന്‍റെയും അടിസ്ഥാനമായി ഗോള ശാസ്ത്ര ഗവേഷണങ്ങളെ നിശ്ചയിച്ചിട്ടില്ല. മറിച്ച് പൊതുജനങ്ങളുടെ സാധാരണ അനുഭവ സാക്ഷ്യങ്ങളെയാണ് അടിസ്ഥാനമാക്കിയിട്ടുള്ളത്. മാസങ്ങളും വര്‍ഷങ്ങളും തീയതികളും ചന്ദ്രന്‍റെ കണക്കനുസരിച്ചാക്കാനും ചന്ദ്രന്‍റെ കണക്ക് ചന്ദ്ര ദര്‍ശനത്തിലൂടെ ആക്കാനും നിര്‍ദ്ദേശിച്ചു. നോമ്പിന്‍റെയും ഹജ്ജിന്‍റെയും ദിനങ്ങള്‍ അതിന്‍റെ അടിസ്ഥാനത്തില്‍ നിജപ്പെടുത്തി. ചന്ദ്രന്‍ ചെറുതാവുകയും വലുതാവുകയും മറയുകയും വെളിവാകുകയും ചെയ്യുന്നതിന്‍റെ തത്വം ചിലര്‍ റസൂലുല്ലാഹി (സ)യോട് ചോദിച്ചപ്പോള്‍ ഖുര്‍ആന്‍ പറഞ്ഞ മറുപടി അവ ജനങ്ങളുടെ സമയങ്ങളും ഹജ്ജിന്‍റെ ദിനങ്ങളും മനസ്സിലാക്കിത്തരുന്നു എന്നാണ്. അതായത്, ചന്ദ്രന്‍റെ ഈ മാറ്റങ്ങളിലൂടെ മാസത്തിന്‍റെ ആരംഭവും അവസാനവും ദിവസങ്ങളും തിരിച്ചറിയുകയും ഹജ്ജിന്‍റെയും മറ്റും ദിനങ്ങള്‍ നിജമാവുകയും ചെയ്യുന്നു. അതെ, ചന്ദ്രന്‍റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യം അനാവശ്യമാണ്. അതുമായി നിങ്ങളുടെ മതപരമോ, ഭൗതികമായോ ഒരു കാര്യവും ബന്ധപ്പെട്ടിട്ടില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് പ്രയോജനമുള്ള വല്ല കാര്യങ്ങളും നിങ്ങള്‍ ചോദിക്കുക! 
ഈ ആമുഖത്തിന് ശേഷം നമ്മുടെ വിഷയത്തെക്കുറിച്ച് മനസ്സിലാക്കുക. ഈ ആയത്തുകളില്‍ അല്ലാഹു അവന്‍റെ അപാരമായ കഴിവും തന്ത്രജ്ഞതയും വിളിച്ചറിയിക്കുന്ന ഏതാനും ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുകൊണ്ട് മനുഷ്യനോട് പടച്ചവന്‍റെ ഏകത്വത്തിലും സമ്പൂര്‍ണ്ണ അറിവിലും കഴിവിലും വിശ്വസിക്കുന്നതിലേക്ക് ക്ഷണിക്കുകയാണ്. ആദ്യം നമ്മുടെ മുമ്പില്‍ സദാ നിലകൊള്ളുന്ന ഭൂമിയെക്കുറിച്ച് പറഞ്ഞു. തുടര്‍ന്ന് അതില്‍ മഴ പെയ്യിപ്പിച്ച് വൃക്ഷങ്ങളും ചെടികളും ഉല്‍പ്പാദിപ്പിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നു. ഇതും മനുഷ്യന്‍ നിരന്തരം കാണുന്ന കാര്യമാണ്. അതിന് ശേഷം ആകാശത്തെയും ആകാശത്തിന്‍റെ അന്തരീക്ഷത്തില്‍ കഴിയുന്ന വസ്തുക്കളെയും കുറിച്ച് വിവരിച്ചു. ആദ്യം ദിവസവും നടക്കുന്ന രാപകലുകളുടെ മാറ്റങ്ങളെക്കുറിച്ച് ഉണര്‍ത്തി. തുടര്‍ന്ന് ഏറ്റവും വലിയ ഗോളങ്ങളായ സൂര്യനെയും ചന്ദ്രനെയും പരാമര്‍ശിച്ചു. സൂര്യനും മറ്റും സ്വന്തം ഉദ്ദേശമോ, കഴിവോ കൊണ്ട് സഞ്ചരിക്കുന്നതല്ലെന്നും പ്രതാപ ശാലിയും അജയ്യനും സര്‍വ്വ ശക്തനുമായ പടച്ചവന്‍ നിശ്ചയിച്ച ക്രമങ്ങള്‍ക്കനുസരിച്ച് അവ നീങ്ങുകയാണ്. ഇതേ കാര്യത്തെ ഒരു ഹദീസിലുടെ റസൂലുല്ലാഹി (സ) ഉണര്‍ത്തുകയും ചെയ്തു. റസൂലുല്ലാഹി (സ) അരുളി: സൂര്യന്‍ അസ്തമിച്ച ശേഷം അര്‍ഷിന് താഴ്ഭാഗത്ത് പോയി അല്ലാഹുവിന് സുജൂദ് ചെയ്യുകയും അടുത്ത യാത്രയ്ക്ക് അനുമതി ചോദിക്കുകയും ചെയ്യുന്നതാണ്. അനുമതി ലഭിച്ചാല്‍ പഴയതുപോലെ സഞ്ചരിക്കുകയും പ്രഭാതത്തില്‍ കിഴക്ക് ഭാഗത്ത് നിന്നും ഉദയം ചെയ്യുന്നതുമാണ്. സൂര്യന്‍റെ ഉദയത്തിന്‍റെയും അസ്തമയത്തിന്‍റെയും സമയത്ത് ലോകത്ത് ഒരു പുതിയ മാറ്റം സംഭവിക്കുന്നു. അതിന്‍റെ അടിസ്ഥാനം സൂര്യനാണ്. റസൂലുല്ലാഹി (സ) ഈ മാറ്റങ്ങളുടെ അടിസ്ഥാനത്തെക്കുറിച്ച് ജനങ്ങളെ ഉണര്‍ത്തുന്നു: സൂര്യന്‍ സ്വന്തം ഇഷ്ടപ്രകാരം ചലിക്കുന്നതാണെന്ന് ആരും മനസ്സിലാക്കരുത്. പടച്ചവന്‍റെ കല്‍പ്പന പ്രകാരം മാത്രമാണ് അത് ചലിക്കുന്നത്. അതിന്‍റെ ഓരോ ഉദയവും അസ്തമയവും പടച്ചവന്‍റെ അനുമതി പ്രകാരമാണ്.  ഈ അനുമതി പ്രകാരമുള്ള ചലനത്തെക്കുറിച്ചാണ് സുജൂദെന്ന് പ്രയോഗിച്ചിട്ടുള്ളത്. കാരണം ഓരോ വസ്തുക്കളുടെയും സുജൂദ് അതിന്‍റെ അവസ്ഥയ്ക്ക് യോജിച്ച നിലയിലായിരിക്കുന്നതാണ്. അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ അറിയിക്കുന്നു: എല്ലാ സൃഷ്ടികളും അല്ലാഹുവിന്‍റെ ആരാധനയില്‍ മുഴുകിക്കഴിയുകയാണ്. എന്നാല്‍ ഓരോന്നിന്‍റെയും ആരാധനാ രീതികള്‍ വ്യത്യസ്തമാണ്. എല്ലാ വസ്തുക്കള്‍ക്കും അവയുടെ ആരാധനാ രീതികള്‍ പടച്ചവന്‍ പഠിപ്പിക്കുകയും അവകള്‍ അത് പഠിച്ച് പാലിക്കുകയും ചെയ്യുന്നു. (നൂര്‍) ചുരുക്കത്തില്‍ സൂര്യന്‍റെ സുജൂദ് കൊണ്ടുള്ള ഉദ്ദേശം മനുഷ്യന്‍റേത് പോലെ നെറ്റിയും കൈകാലുകളും ഭൂമിയില്‍ വെച്ചുകൊണ്ടുള്ളതല്ല. അതിന് അനുയോജ്യമായ നിലയിലുള്ളതാണ്. 
ഖുര്‍ആന്‍ ഹദീസുകളുടെ പ്രസ്താവനകള്‍ അനുസരിച്ച് അല്ലാഹുവിന്‍റെ അര്‍ഷ് മുഴുവന്‍ ആകാശ ഭൂമികളെയും ഗോളങ്ങളെയും ഉള്‍ക്കൊണ്ടതാണ്. ഇത്തരുണത്തില്‍ സൂര്യന്‍ സദാസമയവും അര്‍ഷിന്‍റെ അടിയിലാണുള്ളത്. സൂര്യന്‍ സദാസമയവും ഓരോ സ്ഥലത്ത് ഉദിക്കുകയും മറ്റ് സ്ഥലങ്ങളില്‍ അസ്തമിക്കുകയും ചെയ്യുന്നതായിട്ടാണ് കാണാറുള്ളത്. അതുകൊണ്ട് ഹദീസിന്‍റെ ആശയം ഇപ്രകാരമാണ്: സൂര്യന്‍ സര്‍വ്വ സമയങ്ങളിലും അല്ലാഹുവിന്‍റെ മുന്നില്‍ സുജൂദില്‍ കഴിയുകയാണ്. അതായത്, പടച്ചവന്‍റെ അനുമതിയ്ക്കനുസരിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ ഖിയാമത്തിനോട് അടുത്ത സമയം വരെ തുടരും. ഖിയാമത്ത് വളരെ അടുക്കുകയും അതിന്‍റെ അടയാളം പ്രകടിപ്പിക്കാന്‍ സമയമാവുകയും ചെയ്യുമ്പോള്‍ സൂര്യന്‍ മുന്നോട്ട് നീങ്ങുന്നതിന് പകരം പിന്നിലേക്ക് ചലിക്കാന്‍ കല്‍പ്പിക്കപ്പെടുന്നതും പടിഞ്ഞാറ് ഭാഗത്ത് നിന്നും ഉദിക്കുന്നതുമാണ്. അതോടെ, പശ്ചാത്താപത്തിന്‍റെയും ഈമാനിന്‍റെയും സ്വീകാര്യമായ സമയം അവസാനിക്കുന്നതാണ്. 
ചുരുക്കത്തില്‍ സൂര്യന്‍ അസ്തമിക്കുകയും അര്‍ഷിന് കീഴില്‍ പോയി സുജൂദ് ചെയ്യുകയും അടുത്ത യാത്രയ്ക്ക് അനുമതി ചോദിക്കുകയും ചെയ്യുമെന്ന് ഈ ഹദീസില്‍ പറഞ്ഞിട്ടുള്ളത് പ്രവാചകന്മാരുടെ അദ്ധ്യാപനങ്ങള്‍ക്കനുസരിച്ച് പൊതുജനങ്ങളുടെ ശൈലിയിലുള്ള ഒരു ഉദാഹരണ വിവരണം മാത്രമാണ്. സൂര്യന്‍ മനുഷ്യനെപ്പോലെ സുജൂദ് ചെയ്യുമെന്നോ, സുജൂദ് ചെയ്യുന്ന സമയത്ത് അതിന്‍റെ ചലനം നിലയ്ക്കുമെന്നോ, ഏതെങ്കിലും പ്രത്യേക സ്ഥലത്ത് പോയി സുജൂദ് ചെയ്യുമെന്നോ, സുജൂദിന്‍റെ സമയത്ത് മാത്രം അത് അര്‍ഷിന്‍റെ താഴ്ഭാഗത്ത് പോകുമെന്നോ ഈ ഹദീസിന് ആശയമില്ല. മറിച്ച് സൂര്യന്‍ നമ്മില്‍ നിന്ന് മറയുന്ന സമയത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് റസൂലുല്ലാഹി (സ) ഉണര്‍ത്തുന്നു: ഈ സൂര്യന്‍ പടച്ചവന്‍റെ അര്‍ഷിന്‍റെ കീഴില്‍ വിനയാന്വിതനായി പടച്ചവനെ അനുസരിച്ച് നീങ്ങുകയാണ്. സൂര്യന് സ്വന്തമായി യാതൊരു ശക്തിയും തീരുമാനവുമില്ല. ഇപ്പോള്‍ നിങ്ങള്‍ ഇത് അസ്തമിക്കുന്നതായി കാണുന്നത് യഥാര്‍ത്ഥത്തില്‍ അത് സുജൂദ് ചെയ്തുകൊണ്ട് മുന്നോട്ടുള്ള നീക്കത്തിന് അനുമതി ചോദിക്കലാണ്. ഇപ്രകാരം ഓരോ പ്രദേശത്തുള്ളവരും സൂര്യാസ്തമനത്തെ ഈ നിലയില്‍ കാണേണ്ടതാണ്. അതെ, സൂര്യന്‍ ഓരോ നിമിഷവും പടച്ചവന് സുജൂദ് ചെയ്യുകയും മുമ്പോട്ടുള്ള ചലനത്തിന് അനുമതി ചോദിക്കുകയും ചെയ്യുന്നു. ഈ സുജൂദിനും അനുമതി ചോദിക്കലിനും പ്രത്യേകം നില്‍ക്കേണ്ട യാതൊരു ആവശ്യവുമില്ല. ഈ വിവരണം അനുസരിച്ച് ഹദീസില്‍ പറയപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് മനുഷ്യന്‍റെ ദൃക്സാക്ഷ്യങ്ങളുമായോ, ഗോളശാസ്ത്ര നിയമങ്ങളുമായോ, ശാസ്ത്രീയ നിഗമനങ്ങളുമായോ യാതൊരു വൈരുദ്ധ്യവുമില്ല. 
സുജൂദ് ചെയ്യുന്നതും അടുത്ത സഞ്ചാരത്തിന് അനുമതി ചോദിക്കുന്നതും ജീവനും അറിവും ബുദ്ധിയുമുള്ള വസ്തുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. സൂര്യനും ചന്ദ്രനും ജീവനും ബുദ്ധിയുമില്ലാത്ത സൃഷ്ടികളകളെല്ലേ? പിന്നെ എങ്ങനെയാണ് അവകളില്‍ നിന്നും അതുണ്ടാകുന്നതെന്ന ചോദ്യത്തിനുള്ള മറുപടി, ലോകത്തുള്ള സര്‍വ്വ വസ്തുക്കളും പടച്ചവനെ പ്രകീര്‍ത്തിക്കുന്നുണ്ടെന്ന ബനൂഇസ്റാഈല്‍ 44-ാം ആയത്തിന്‍റെ വിവരണത്തില്‍ പറഞ്ഞിട്ടുണ്ട്. അതായത്, ബുദ്ധിയും ബോധവും ജീവനും ഇല്ലെന്ന് നാം വിചാരിക്കുന്ന വസ്തുക്കള്‍ക്കും ഒരു പ്രത്യേകതരം ബുദ്ധിയും ജീവനും ബോധവും അല്ലാഹു നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ അത് മനുഷ്യരുടെയും ഇതര ജീവികളുടെയും ജീവനേക്കാള്‍ വളരെ താഴ്ന്നതാണ്. എന്നാലും അതിനെ നിഷേധിക്കാന്‍ രേഖപരമായോ, ബുദ്ധിപരമായോ യാതൊരു തെളിവില്ല. ഖുര്‍ആന്‍ ആകട്ടെ, എല്ലാ വസ്തുക്കളും പ്രത്യേകതരം ബുദ്ധിയും ബോധവും ജീവനുമുണ്ടെന്ന് സമര്‍ത്ഥിച്ചിരിക്കുന്നു. ആധുനിക ഗവേഷണ പഠനങ്ങളും അതിനെ ശരി വെക്കുന്നുണ്ട്. 
കുറിപ്പ്: ഖുര്‍ആന്‍ ഹദീസുകളുടെ മേല്‍ വിവരിക്കപ്പെട്ട വചനങ്ങളിലൂടെ സൂര്യനും ചന്ദ്രനും ചലിക്കുന്നതാണെന്നും ഒരു കാലാവധി വരെ ചലിച്ചുകൊണ്ടിരിക്കുന്നതാണെന്നും വ്യക്തമാകുന്നു. സൂര്യന്‍റെ ചലനത്തെ അംഗീകരിക്കാത്ത ശാസ്ത്രീയ വീക്ഷണത്തെ ഇത് ഖണ്ഡിക്കുന്നു. ഇതര ശാസ്ത്രീയ വീക്ഷണങ്ങളും അതിനെ ഖണ്ഡിക്കുന്നുണ്ട്. 

***************************

മആരിഫുല്‍ ഹദീസ്

നിഷിദ്ധമായ മുതല്‍ ഭക്ഷിക്കുകയും ധരിക്കുകയും ചെയ്യന്നവരുടെ ദുആ സ്വീകരിക്കപ്പെടുകയില്ല 


 മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി



84. അബൂഹുറയ്റ (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: ജനങ്ങളേ, അല്ലാഹു പരിശുദ്ധനാണ്. പരിശുദ്ധമായതു മാത്രമേ അവന്‍ സ്വകീരിക്കൂ. തന്‍റെ നബിമാരോടു കല്‍പ്പിച്ച കാര്യങ്ങള്‍ തന്നെ അവന്‍ മുഅ്മിനുകളോടും കല്‍പ്പിച്ചു. അവന്‍ പറഞ്ഞു: "റസൂലുകളേ, നിങ്ങള്‍ പരിശുദ്ധമായവ ഭക്ഷിക്കുകയും സല്‍കര്‍മ്മങ്ങളെ അനുഷ്ഠിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നന്നായി അറിയുന്നവനാണ്". മുഅ്മിനുകളോട് അവന്‍ പറഞ്ഞു: "സത്യവിശ്വാസികളേ, ഞാന്‍ നിങ്ങള്‍ക്കു കനിഞ്ഞരുളിയവയില്‍ നിന്നും പരിശുദ്ധമായതിനെ മാത്രം ഭക്ഷിക്കുക". (ഹറാമിനെ ഒഴിവാക്കുക.) പിന്നീട് നബി (സ) ഒരു വ്യക്തിയെ അനുസ്മരിച്ചു. അയാള്‍ ദീര്‍ഘ യാത്ര ചെയ്ത് (ഏതെങ്കിലും പവിത്രമായ സ്ഥലത്ത്) മുടികളില്‍ അഴുക്കു പിടിച്ച് പാറിപ്പറന്നും വസ്ത്രങ്ങളില്‍ പൊടി പുരണ്ടും (എത്തി.) തന്‍റെ രണ്ട് കൈകളും ആകാശത്തേക്കുയര്‍ത്തിക്കൊണ്ട് ദുആ ഇരക്കുന്നു. 'എന്‍റെ രക്ഷിതാവേ, എന്‍റെ രക്ഷിതാവേ'. എന്നാല്‍ അവന്‍റെ ആഹാരം ഹറാമായ മുതലില്‍ നിന്നുമാണ്. അവന്‍റെ വെള്ളവും ഹറാമായ മുതലില്‍ നിന്നുമാണ്. അവന്‍റെ വസ്ത്രവും ഹറാം തന്നെ. ഹറാമായ മുതലുകള്‍ കൊണ്ട് അവന്‍റെ ശരീരം ഊട്ടപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ള വ്യക്തിയുടെ ദുആ എപ്രകാരം സ്വീകരിക്കപ്പെടുവാനാണ്. (മുസ്ലിം)
വിവരണം: ഇന്ന് ധാരാളം ദുആ ചെയ്യുന്ന ആളുകളില്‍ നിന്നും ഉയരുന്ന ചോദ്യമിതാണ്; ദുആയ്ക്ക് ഉത്തരം നല്‍കാം എന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കെ എന്തുകൊണ്ട് ഞങ്ങളുടെ ദുആ സ്വീകരിക്കപ്പെടുന്നില്ല. ഈ ഹദീസില്‍ അതിനു വ്യക്തമായ ഉത്തരം നല്‍കപ്പെട്ടിരിക്കുന്നു. ഇന്ന് ദുആ ചെയ്യുന്നവരില്‍ എത്രയാളുകളുടെ ആഹാരവും വസ്ത്രവുമെല്ലാം സമ്പൂര്‍ണ്ണമായി ഹലാലാണെന്ന് ആലോചിക്കുക. അല്ലാഹു നമ്മുടെ അവസ്ഥകളെ നന്നാക്കട്ടെ.
അനുവദനീയമല്ലാത്ത ദുആകള്‍ 
മനുഷ്യന്‍ അക്ഷമയും അറിവില്ലായ്മയും കാരണമായി തനിക്കു തന്നെ നഷ്ടം വരുത്തി വെക്കുന്ന ദുആകള്‍ ചെയ്തു പോകാറുണ്ട്. ഇത്തരം ദുആകളെ നബി (സ) തടഞ്ഞിരിക്കുന്നു. 
85. ജാബിര്‍ (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും സമ്പത്തുകള്‍ക്കുമെതിരില്‍ നിങ്ങള്‍ ദുആ ചെയ്യരുത്. കാരണം അത് ദുആ സ്വീകരിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലാണെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ്. (അങ്ങനെ നിങ്ങള്‍ക്കു തന്നെ ആപത്തു വന്നു ചേരുന്നതാണ്.) (മുസ്ലിം) 
86. അബൂഹുറയ്റ (റ) പറയുന്നു. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ മരണത്തെ ആഗ്രഹിക്കരുത്. മരണം പെട്ടെന്നു സംഭവിക്കുന്നതിനായി ദുആ ചെയ്യുകയുമരുത്. കാരണം മരണമെത്തിയാല്‍ അമലുകളുടെ പരമ്പര മുറിഞ്ഞു പോകുന്നതാണ്. മുഅ്മിനിന്‍റെ ആയുസ്സ് നീളുന്നതു മുഖേന അവന്‍റെ നന്മകള്‍ വര്‍ദ്ധിക്കുന്നതാണ്. 
87. അനസ് (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ മരണത്തെ ആഗ്രഹിക്കുകയും അതിനു വേണ്ടി ദുആ ചെയ്യുകയും ചെയ്യരുത്. നിര്‍ബന്ധിതാവസ്ഥയില്‍ ഇപ്രകാരം പറയുക: "അല്ലാഹുവേ, എനിക്കു ജീവിതം ഉത്തമമായിരിക്കുന്ന കാലത്തോളം എന്നെ നീ ജീവിപ്പിക്കേണമേ! മരണം എനിക്ക് ഉത്തമമായാല്‍ എന്നെ നീ മരിപ്പിക്കേണമേ!. (നസാഈ) 
വിവരണം: പ്രതിസന്ധികള്‍ നേരിട്ട് ജീവിതം ബുദ്ധിമുട്ടാകുമ്പോള്‍ മനുഷ്യന്‍ മരണത്തെ ആഗ്രഹിച്ചു പോകാറുണ്ട്. എന്നാല്‍ ജീവിതത്തില്‍ എന്തെല്ലാം പ്രയാസങ്ങള്‍ നേരിട്ട്, ഇടുക്കമുണ്ടായാലും മരണത്തിനുവേണ്ടി ദുആ ചെയ്യരുതെന്ന് ഈ ഹദീസുകള്‍ പഠിപ്പിക്കുന്നു. അനസ് (റ) ല്‍ നിന്നും ഇതു വ്യക്തമായി വരുന്നുണ്ട്. "ജീവിതത്തില്‍ ഉണ്ടായ എന്തെങ്കിലും പ്രയാസത്തിന്‍റെ പേരില്‍ നിങ്ങള്‍ മരണത്തെ ആഗ്രഹിക്കരുത്" (ബുഖാരി, മുസ്ലിം) 
ഇപ്രകാരം തടയപ്പെട്ടതിന്‍റെ ഒന്നാമത്തെ കാരണം അത് ക്ഷമയ്ക്കെതിരാണെന്നതാണ്. ഇതിനേക്കാള്‍ പ്രധാനപ്പെട്ട രണ്ടാമത്തെ കാരണം ജീവിച്ചിരിക്കുമ്പോള്‍ തൗബയും ഇസ്തിഗ്ഫാറും മുഖേന ജീവിതം പരിശുദ്ധമാക്കി അല്ലാഹുവിലേക്ക് അടുക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തലുമാണ്. ഇത് മനുഷ്യന് നഷ്ടമല്ലെങ്കില്‍ മറ്റെന്താണ്? 
പക്ഷേ, അല്ലാഹുവിന്‍റെ ഇഷ്ട ദാസന്‍മാരുടെ മരണത്തിന്‍റെ നിശ്ചിത സമയം അടുത്തു വരുമ്പോള്‍ അല്ലാഹുവിനെ കണ്ടുമുട്ടുവാനുള്ള ആഗ്രഹത്തിന്‍റെ പേരില്‍ മരണത്തിനുള്ള ആഗ്രഹം പ്രകടമാകാറുണ്ട്. പരിശുദ്ധ ഖുര്‍ആനില്‍ യൂസുഫ് (അ)ന്‍റെ ദുആ ഇപ്രകാരം ഉദ്ധരിക്കുന്നു: ആകാശ ഭൂമികളെ സൃഷ്ടിച്ചവനേ, ദുന്‍യാവിലും ആഖിറത്തിലും എന്‍റെ രക്ഷിതാവ് നീ തന്നെയാണ്. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സച്ചരിതരായാ ആളുകളിലേക്ക് ചേര്‍ക്കുകയും ചെയ്യേണമേ! റസൂലുല്ലാഹി (സ) അന്ത്യ നിമിഷത്തില്‍ ഇപ്രകാരം അരുളി: അല്ലാഹുവേ, ഞാന്‍ റഫീഖുല്‍ അഅ്ലായെ ആഗ്രഹിക്കുന്നു!


ദുആയുടെ മര്യാദകള്‍, സ്വന്തം ആവശ്യങ്ങളെ ആദ്യം ചോദിക്കുക
മറ്റുള്ളവര്‍ക്കു വേണ്ടി ദുആ ചെയ്യേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലും സ്വന്തം ആവശ്യങ്ങള്‍ ആദ്യം സമര്‍പ്പിച്ച ശേഷമാണ് അവര്‍ക്കുവേണ്ടി ദുആ ചെയ്യേണ്ടത്. മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ദുആ ചെയ്യുന്നത് ആവശ്യക്കാരന്‍റെ ചോദ്യമാകുകയില്ല. മറിച്ച്, അടിമത്വത്തിന് അനുയോജ്യമല്ലാത്ത ശുപാര്‍ശയുടെ ശൈലിയാണത്. സ്വന്തം ആവശ്യങ്ങള്‍ക്കു ശേഷം മറ്റുള്ളവരുടെ ആവശ്യം പറയലായിരുന്നു റസൂലുല്ലാഹി (സ)യുടെ രീതി. 
88. ഉബയ്യുബ്നു കഅ്ബ് (റ) പറയുന്നു: റസൂലുല്ലാഹി (സ) ആരെയെങ്കിലും സ്മരിക്കുകയും അവര്‍ക്കുവേണ്ടി ദുആ ഇരക്കുകയും ചെയ്യുമ്പോള്‍ ആദ്യം തനിക്കുവേണ്ടി ദുആ ചെയ്തിരുന്നു. (തിര്‍മിദി)
കൈ ഉയര്‍ത്തുക
89. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)ല്‍ നിന്നും നിവേദനം: റസൂലുല്ലാഹി (സ) അരുളി: മുന്‍കൈകളുടെ ഉള്‍ഭാഗം തുറന്നുവച്ചുകൊണ്ട് നിങ്ങള്‍ ദുആ ചെയ്യുക. അവ കമഴ്ത്തിവച്ച് ദുആ ചെയ്യരുത്. ദുആയ്ക്കു ശേഷം മുന്‍കൈകള്‍ കൊണ്ട് മുഖം തടകുകയും ചെയ്യുക. (അബൂദാവൂദ്)
വിവരണം: മറ്റു ചില ഹദീസുകളില്‍ റസൂലുല്ലാഹി (സ) ആപത്തുകള്‍ തടഞ്ഞു നിര്‍ത്തപ്പെടുന്നതിനായി ദുആ ഇരക്കുമ്പോള്‍ മുന്‍കൈകളുടെ പുറംഭാഗം ആകാശത്തേക്കു തിരിച്ചുവച്ചിരുന്നുവെന്നും നന്മകള്‍ ചോദിക്കുമ്പോള്‍ ഭിക്ഷ ചോദിക്കുന്നതു പോലെ കൈകള്‍ തുറന്നുവച്ചിരുന്നുവെന്നും വന്നിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുകളിലുദ്ധരിക്കപ്പെട്ട ഹദീസിന്‍റെ ഉദ്ദേശ്യം, സ്വന്തം ആവശ്യങ്ങള്‍ ചോദിക്കുമ്പോള്‍ യാചകനെ പോലെ മുന്‍കൈകളുടെ ഉള്‍ഭാഗം ഉയര്‍ത്തിവക്കണമെന്നും അല്ലാഹു അവയെ കാലിയായി മടക്കുകയില്ല എന്ന ഉദ്ദേശത്തില്‍ ദുആയ്ക്കു ശേഷം അവകൊണ്ട് മുഖം തടകണമെന്നുമാണ്. 
90. താബിഇയ്യായ സാഇബുബ്നു യസീദ് തന്‍റെ പിതാവില്‍ നിന്നും ഉദ്ധരിക്കുന്നു: നബി (സ) ദുആ ചെയ്യുമ്പോള്‍ കൈകള്‍ ഉയര്‍ത്തിയാല്‍ അവസാനം അവകൊണ്ട് മുഖം തടകുമായിരുന്നു. (അബൂദാവൂദ്, ബൈഹഖി)
വിവരണം: നബി (സ) ദുആ ചെയ്യുമ്പോള്‍ കൈകള്‍ ഉയര്‍ത്തുകയും അവസാനം മുഖം തടകുകയും ചെയ്തിരുന്നുവെന്ന് ഏകദേശം മുതവാത്വിറായ നിലയില്‍ തന്നെ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അനസ് (റ)ല്‍ നിന്നും വന്നിട്ടുള്ള ഒരു ഹദീസിനെ തെറ്റിദ്ധരിച്ച ഒരു വിഭാഗം മാത്രമാണ് ഇതിനെ നിരാകരിക്കുന്നത്. ഇമാം നവവി (റ) ശറഹ് മുഹദ്ദബില്‍ ഈ വിഷയത്തിലുള്ള മുപ്പതോളം ഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ട് ഇക്കൂട്ടരുടെ തെറ്റിദ്ധാരണയുടെ യാഥാര്‍ത്ഥ്യം വിശദീകരിച്ചിട്ടുണ്ട്. 
ദുആയ്ക്കു മുമ്പ് ഹംദും സ്വലാത്തും പറയുക 
91. ഫുളാലത്തുബ്നു ഉബൈദ് (റ) പറയുന്നു: ഒരു വ്യക്തി അല്ലാഹുവിനെ സ്തുതിക്കാതെയും നബി (സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലാതെയും ദുആ ഇരക്കുന്നതു കേട്ടപ്പോള്‍ നബി (സ) പറഞ്ഞു: ഇദ്ദേഹം ദുആയില്‍ വേഗത കാണിച്ചു. പിന്നീട്, നബി (സ) പ്രസ്തുത വ്യക്തിയെ വിളിച്ചു വരുത്തിക്കൊണ്ട് അദ്ദേഹത്തോടു തന്നെയോ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ മറ്റാരോടോ പറഞ്ഞു: നിങ്ങളിലൊരാള്‍ ദുആ ചെയ്യുകയാണെങ്കില്‍ ആദ്യമായി അല്ലാഹുവിനെ സ്തുതിക്കുകയും നബി (സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുകയും ചെയ്യണം. ശേഷം അവന്‍ ആഗ്രഹമുള്ളത് ദുആ ചെയ്തുകൊള്ളട്ടെ. (തിര്‍മിദി, അബൂദാവൂദ്, നസാഈ)

******************

ജീവചരിത്രം

 മുഫക്കിറുല്‍ ഇസ്ലാം 
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ 
അലി നദ് വി
ജീവിതവും സന്ദേശവും ഭാഗം-6

മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി 


അദ്ധ്യായം-06
 
ചിന്താമണ്ഡലത്തില്‍ നിന്നും 
കര്‍മ്മ മേഖലയിലേക്ക്...  
 
  
ദഅ്വത്ത് ഇസ്ലാഹുകളുടെ ചിന്ത: 
മൗലാനായുടെ കുടുംബമായ ഹസനീ ഖുതുബീ കുടുംബത്തിന് ആയിരത്തിലേറെ വര്‍ഷത്തിന്‍റെ ഒരു ചരിത്രമുണ്ട്. ഓരോ കാലഘട്ടങ്ങളിലും ഈ കുടുംബത്തില്‍ മുസ്ലിഹുകളും ഉലമാ മഷാഇഖുകളും ദാഇകളും ഉദിച്ചുയര്‍ന്നിട്ടുണ്ട്. ഈ കുടുംബത്തിലാണ് സയ്യിദ് അഹ്മദ് ശഹീദ് ജനിച്ചത്. സയ്യിദിന്‍റെ മനക്കരുത്തും ത്യാഗ പരിശ്രമങ്ങളും നവോത്ഥാന നീക്കങ്ങളും കാരണമായി ഉപഭൂഖണ്ഡത്തിലെ ചരിത്രത്തിന്‍റെ ദിശ തന്നെ മാറുകയുണ്ടായി. മൗലാനായുടെ മാതൃപിതാവായ ശാഹ് സിയാഉന്നബി നാട്ടിലും പരിസര പ്രദേശങ്ങളിലും നന്മയ്ക്ക് വേണ്ടി പരിശ്രമിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യന്‍ കൂടിയായ കുടുംബാംഗം മൗലാനാ സയ്യിദ് മുഹമ്മദ് അമീനിന്‍റെ പരിശ്രമം കാരണം വിദൂര ദേശങ്ങളിലും ദീനീ മാറ്റം ഉണ്ടായി. മൗലാനായുടെ പിതാവ് മൗലാനാ അബ്ദുല്‍ ഹയ്യ് ഹസനി അഞ്ചുമന്‍ ആല്‍ഹാഷിം സ്ഥാപിച്ച് കുടുംബത്തില്‍ നന്മയ്ക്ക് പരിശ്രമിക്കുകയും കുടുംബത്തെ നദ്വത്തുല്‍ ഉലമാ പ്രസ്ഥാനവുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഈ പാരമ്പര്യത്തിന്‍റെ അടിസ്ഥാനത്തില്‍ മൗലാനായുടെ മനസ്സിലും ദഅ്വത്ത് ഇസ്ലാഹുകളുടെ കനലുകള്‍ കൂടിക്കിടന്നിരുന്നു. 
ഇതുകൊണ്ട് തന്നെ ദാറുല്‍ ഉലൂമിലെ പാഠങ്ങളോടൊപ്പം വിദ്യാര്‍ത്ഥികളുടെ ദീനീ സ്വഭാവ അവസ്ഥകള്‍ നന്നാക്കുന്നതിന് മൗലാനാ തുടക്കം മുതല്‍ ചിന്തിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ വിവരണം മൗലാനാ തന്നെ നടത്തുന്നു: നദ്വത്തുല്‍ ഉലമയിലെ അദ്ധ്യാപനത്തിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ എന്‍റെ പ്രധാനപ്പെട്ട ചിന്താ പരിശ്രമം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കലും അവരില്‍ പരിശുദ്ധ ഖുര്‍ആനിന്‍റെയും അറബി സാഹിത്യത്തിന്‍റെയും അഭിരുചി ഉണ്ടാക്കിയെടുക്കലും ആയിരുന്നു. ഈ വിഷയത്തില്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളുമായി ഹൃദയംഗമായ ബന്ധമുണ്ടാവുകയും അവധി സമയങ്ങളില്‍ വലിയ ശൂന്യത അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികളുടെ നന്മയ്ക്ക് വേണ്ടി പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയ്ക്കും ത്യാഗത്തിനുമനുസരിച്ച് അവരുടെ വൈജ്ഞാനിക സ്വഭാവ മേഖലയില്‍ പുരോഗതി ഉണ്ടാകുന്നില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലായി. ഖുര്‍ആനിന്‍റെ ദര്‍സ് പലപ്പോഴും അവര്‍ക്ക് കരള്‍ പറിച്ച് നല്‍കുമായിരുന്നു. ഈ വിഷയത്തില്‍ അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും ധാരാളം വിഷയങ്ങള്‍ മനസ്സിലാക്കി തരികയും ഒരു ലുബ്ധും കൂടാതെ അത് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്യുമായിരുന്നു. പക്ഷെ, ഏതാനും വിദ്യാര്‍ത്ഥികളില്‍ അല്ലാതെ പൊതുവില്‍ ഒരു നന്മയും കാണപ്പെട്ടില്ല. ചില പാഠങ്ങള്‍ ഭിത്തിയില്‍ വരെ പതിഞ്ഞിരിക്കും എന്ന് തോന്നിയിരുന്നു. പക്ഷെ, വിദ്യാര്‍ത്ഥികളുടെ മനസ്സിലും മസ്തിഷ്കത്തിലും അത് പതിഞ്ഞിരുന്നില്ല. ബാഹ്യ അന്തരീക്ഷങ്ങളുടെ കുഴപ്പങ്ങളും പുസ്തകങ്ങള്‍, പത്രങ്ങള്‍, നോവലുകള്‍, അധാര്‍മ്മിക സാഹിത്യങ്ങള്‍ എന്നിവയിലൂടെ വിദ്യാര്‍ത്ഥികളുടെ മസ്തിഷ്കത്തില്‍ പതിയുന്ന തിന്മകളും നാം അവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന നന്മകളെക്കാള്‍ വളരെ കൂടുതലാണെന്ന് മനസ്സിലായി. (കാറവാന്‍). 
മറുഭാഗത്ത് മൗലാനാ ചില പ്രധാനപ്പെട്ട രചനകള്‍ പാരായണം ചെയ്തത് കാരണം മൗലാനായുടെ ചിന്താവീക്ഷണങ്ങളില്‍ കൂടുതല്‍ വിശാലത കൈവന്നു. വിശിഷ്യാ, അമീര്‍ ശക്കീബ് അര്‍സലാന്‍റെ ശക്തമായ അടിക്കുറിപ്പോട് കൂടിയുള്ള ഹാളിറുല്‍ ആലമില്‍ ഇസ്ലാമി, അബ്ദുര്‍റഹ്മാന്‍ കവാകിബിയുടെ മുഅ്തമര്‍ ഉമ്മില്‍ ഖുറാ, മുഹിബ്ബുദ്ദീന്‍ ഖത്തീബിന്‍റെ അല്‍ ഫത്ഹ് വാരിക, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് തയ്യാറാക്കപ്പെട്ട ഗ്രന്ഥങ്ങള്‍, ചില ഇംഗ്ലീഷ് രചനകള്‍ എന്നിവ ഇക്കൂട്ടത്തില്‍ പ്രത്യേകം സ്മരണീയമാണ്. മൗലാനാ പറയുന്നു: ഈ ഗ്രന്ഥങ്ങള്‍ ശേഷമുള്ള എന്‍റെ രചനകളില്‍ വലിയ സ്വാധീനം ചെലുത്തി. കൂടാതെ പാശ്ചാത്യ സംസ്കാരത്തെ കുറിച്ചുള്ള ചില ഗ്രന്ഥങ്ങളും ശ്രദ്ധയോടെ വായിച്ചു. ഡ്രാപ്പറുടെ മത ശാസ്ത്ര പോരാട്ടം, മൗലാനാ സഫര്‍ അലി വിവര്‍ത്തനം ചെയ്ത ലേഖിയുടെ യൂറോപ്യന്‍ ചരിത്രം, മൗലാനാ അബ്ദുല്‍ മാജിദ് ദരിയാബാദി വിവര്‍ത്തനം ചെയ്ത ഗിബ്ബന്‍റെ റോമന്‍ സാമ്രാജ്യ പതനം മുതലായവ ഇതില്‍ പ്രധാന രചനകളാണ്. ഇതേ കാലത്താണ് നവ മുസ്ലിം പണ്ഡിതനായ മുഹമ്മദ് അസദിന്‍റെ ശഹെമാ മേ വേല രൃീൃീമൈറെ എന്ന ഗ്രന്ഥം പാഠം പോലെ അല്പാല്പം വായിച്ചു. അദ്ദേഹത്തിന്‍റെ മുന്നേറ്റ ശൈലിയും പാശ്ചാത്യ സംസ്കാരത്തിന്‍റെ പൊളിച്ചെഴുത്തും ഇസ്ലാമിക സംസ്കാരത്തിന്‍റെ മഹത്വവും സുന്നത്തിന് നല്‍കിയ പിന്തുണയും മനസ്സിന്‍റെ ശാന്തമായ അന്തരീക്ഷത്തെ ഇളക്കി മറിച്ചു. (കാറവാന്‍). 

മൗലാനാ നുഅ്മാനിയുമായി ബന്ധം, ഒരു ചരിത്ര യാത്ര: 
ഈ കാലത്താണ് ലക്നൗവിലെ ദാറുല്‍ മുബല്ലിഗീനില്‍ മുദര്‍രിസായിരുന്ന മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനിയെ കണ്ടുമുട്ടുന്നത്. ഹസ്രത്ത് മൗലാനായുടെ ദാറുല്‍ ഉലൂം ദേവ്ബന്ദിലെ കൂട്ടുകാരനായ മുഹമ്മദ് സഈദ് സാഹിബാണ് മൗലാനാ നുഅ്മാനിയെ പരിചയപ്പെടുത്തിയത്. മൗലാനാ കുറിക്കുന്നു: പരിചയപ്പെടലും ആദ്യത്തെ ഏതാനും കൂടിക്കാഴ്ചകളും നടന്നപ്പോള്‍ മൗലാനാ നുഅ്മാനിയുമായി മാനസികമായ അടുപ്പവും യോജിപ്പും അനുഭവപ്പെട്ടു. (കാറവാന്‍). ഇതിനിടയില്‍ സീറത്ത് സയ്യിദ് അഹ്മദ് ശഹീദിന്‍റെ ഒരു കോപ്പി മൗലാനാ നുഅ്മാനിക്ക് അയച്ചുകൊടുത്തു. അദ്ദേഹം അതില്‍ വളരെയധികം ആകൃഷ്ടനാകുകയും അക്കാര്യം മറുപടി കത്തില്‍ എഴുതുകയും ചെയ്തു. ഇക്കൂട്ടത്തില്‍ ചോദിച്ചു: ഈ ഗ്രന്ഥ രചനയോടൊപ്പം കാര്‍മ്മികമായി വല്ലതും ചെയ്യുന്നുണ്ടെങ്കില്‍ എന്നെ അറിയിക്കണം.! എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട് എന്ന് മൗലാനാ മറുപടി കൊടുത്തപ്പോള്‍ മൗലാനാ നുഅ്മാനി മൗലാനായെ കാണാന്‍ റായ്ബരേലിയിലേക്ക് ചെന്നു. അന്ന് ഹദീസ് നിഷേധത്തില്‍ അധിഷ്ഠിതമായ ഖാക്ക്സാഅ് പ്രസ്ഥാനവുമായി യുവാക്കള്‍ വളരെ കൂടുതല്‍ ബന്ധപ്പെട്ടിരുന്നു. അതില്‍ നിന്നും യുവാക്കളെ രക്ഷിക്കുന്നതിന് ഒരു പ്രസ്ഥാനം തുടങ്ങണമെന്ന് മൗലാനാ നുഅ്മാനിക്ക് ആഗ്രഹമുണ്ടായിരുന്നു. മൗലാനാ നുഅ്മാനി ഈ ആഗ്രഹം പ്രകടിപ്പിക്കുകയും മൗലാനാ അതിന്‍റെ നേതൃത്വം ഏറ്റെടുക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ നേതൃത്വം ഏറ്റെടുക്കില്ലായെന്ന് സ്പഷ്ടമായി പറയുകയും ലാഹോറില്‍ വെച്ച് പരിചയപ്പെട്ട ഹാജി അബ്ദുല്‍ വാഹിദിനെ ഇക്കാര്യം ഏല്പിക്കാമെന്ന് പറയുകയും ചെയ്തു. മൗലാനാ കുറിക്കുന്നു: ഹാജി അബ്ദുല്‍ വാഹിദ് വളരെ സമര്‍ത്ഥനും ഇംഗ്ലീഷ് ഭാഷയില്‍ നിപുണനും ഇത്തരം പ്രവര്‍ത്തനത്തിന് നേതൃത്വ യോഗ്യതയുള്ള വ്യക്തിയുമായിരുന്നു. ആവശ്യത്തിന് ദീനീ അറിവും ശരിയായ ആദര്‍ശവും ചിന്തയും പുലര്‍ത്തിയിരുന്നു. മഹാന്മാരുമായി ബന്ധം സ്ഥാപിക്കുകയും ദീനീ സേവനത്തിന് കൊതിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ബലൂചിസ്ഥാനില്‍ സര്‍ക്കാരുദ്വോഗസ്ഥനായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ഈ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കാമെന്ന് പറഞ്ഞു. (കാറവാന്‍). മൗലാനാ നുഅ്മാനിക്ക് ഈ വിഷയത്തില്‍ വലിയ ചിന്തയായിരുന്നതിനാല്‍ ബലൂചിസ്ഥാന്‍ വരെയുള്ള നീണ്ട യാത്രയ്ക്ക് സ്വയം തയ്യാറാകുകയും മൗലാനായെ കൂട്ടത്തില്‍ വരാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അവസാനം മൗലാനാ തയ്യാറായി. അങ്ങനെ 1939 ആഗസ്റ്റ് മാസം ബലൂചിസ്ഥാനിലേക്ക് ഇരുവരും യാത്രയായി. വഴിയില്‍ മൗലാനാ അഹ്മദ് അലി ലാഹോരിയുടെ അടുത്ത് ഏതാനും ദിവസം തങ്ങി. ഇവിടെ വെച്ച് മൗലാനാ സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയെ ആദ്യമായി കണ്ടു. ലാഹോറില്‍ നിന്നും കോയിട്ട വഴി ബലൂചിസ്ഥാനില്‍ എത്തിച്ചേര്‍ന്നു. ഒരു സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന ഹാജി അബ്ദുല്‍ വാഹിദിനെ കണ്ട് കൂടിയാലോചിച്ചു. സാമൂഹ്യ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന വിവിധ കേന്ദ്രങ്ങളെ സന്ദര്‍ശിക്കാമെന്നും അതില്‍ ഏതെങ്കിലും പ്രവര്‍ത്തനം നമ്മുടെ ലക്ഷ്യത്തിന് അനുയോജ്യമായതാണെങ്കില്‍ അതിനോടൊപ്പം കൂടി അതിനെ ശക്തിപ്പെടുത്താമെന്നും ഈ കൂടിയാലോചനയില്‍ തീരുമാനമായി. ഇതിന് വേണ്ടി സഹാറന്‍പൂര്‍, റായ്പൂര്‍, ഡല്‍ഹി, ദേവ്ബന്ദ്, ത്ഥാനാഭവന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ വേണ്ടി അവിടെ നിന്നും സംഘം പുറപ്പെട്ടു. 

ഹസ്രത്ത് റായ്പൂരിയെ ആദ്യമായി കാണുന്നു: 
1939 അവസാന നാളുകളില്‍ ചരിത്രപരമായ രണ്ടാമത്തെ യാത്ര ആരംഭിച്ചു. ആദ്യം ഇവര്‍ സഹാറന്‍പൂരിലെത്തി. ശൈഖുല്‍ ഹദീസ് മൗലാനാ സകരിയ്യ സാഹിബ് ഇല്ലാതിരുന്നതിനാല്‍ മസാഹിര്‍ ഉലൂമില്‍ അല്പം താമസിച്ച ശേഷം റായ്പൂരിലേക്ക് യാത്രയായി. ഈ യാത്രയെ കുറിച്ച് മൗലാനാ കുറിക്കുന്നു: അഞ്ച് മൈല്‍ കാല്‍നടയായി യാത്ര ചെയ്ത് ഞങ്ങള്‍ റായ്പൂരിലെ ഖാന്‍ഖാഹിലെത്തി. ഹസ്രത്ത് മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരി ആഹാരം കഴിച്ച് വിശ്രമിക്കാന്‍ പോകുകയായിരുന്നു. മുന്‍ പരിചയങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ഹസ്രത്ത്  സ്നേഹത്തോടെ സ്വീകരിച്ചു. എന്നെ ആലിംഗനം ചെയ്തപ്പോള്‍ ഞാന്‍ താങ്കളെ കാത്തിരിക്കുകയായിരുന്നു എന്ന് മൊഴിഞ്ഞതായി ഹസ്രത്തിന്‍റെ സേവകന്‍ എന്നോട് പറഞ്ഞു. പക്ഷെ എനിക്ക് അത് ഓര്‍മ്മിയില്ല. റായ്പൂരില്‍ ഒരു ദിവസം താമസിച്ചു. ഹസ്രത്ത് വലിയ സ്നേഹം പുലര്‍ത്തി. ഞങ്ങളുടെ ഉദ്ദേശം പറഞ്ഞപ്പോള്‍ പ്രായാധിക്യം കൊണ്ട് ബലഹീനനാണെന്നും ദുആ ചെയ്യുകയും കഴിയുന്നത്ര സഹകരിക്കുകയും ചെയ്യാമെന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയും ചെയ്തു. കൂടാതെ ഹസ്രത്തിന്‍റെ പ്രധാന ശിഷ്യനും ഇതുപോലുള്ള പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന വ്യക്തിയുമായ നവ മുസ്ലിം മൗലാനാ ഹബീബുര്‍റഹ്മാനെ പരിചയപ്പെടുത്തി. എന്നാല്‍ പ്രധാനമായും നിസാമുദ്ദീനില്‍ പോയി മൗലാനാ മുഹമ്മദ് ഇല്‍യാസിനെ കാണണമെന്നും തബ്ലീഗ് പ്രവര്‍ത്തനത്തെ ശ്രദ്ധിക്കണമെന്നും മനസ്സമാധാനമുണ്ടായാല്‍ അതില്‍ പങ്കെടുക്കണമെന്നും ഉണര്‍ത്തി. (കാറവാന്‍). 
ഇവിടെ വെച്ച് മൗലാനാ റായ്പൂരിയുടെ ഖാന്‍ഖാഹിലും ഹസ്രത്ത് റായ്പൂരിയുടെ വ്യക്തിത്വത്തിലും വളരെയധികം ആകൃഷ്ടനായി. ഇതിനെ കുറിച്ച് എഴുതുന്നു: സഹാറന്‍പൂരില്‍ നിന്നും 20 മൈലുകള്‍ ദൂരത്തായി ശുവാലിക് മലനിരകളുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് റായ്പൂര്‍. ശാഹ് അബ്ദുര്‍റഹീം റായ്പൂരിയുടെ പിന്‍ഗാമിയായ ഹസ്രത്ത് മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരിയുടെ ഖാന്‍ഖാഹ് ഇവിടെയാണ്. അധികം ആരുമറിയാത്ത ഇവിടെ ഒരു പകലും രണ്ട് രാത്രികളും അത്യധികം ആനന്തത്തോടെ കഴിച്ചുകൂട്ടി. ഈ പുരോഗതിയുടെ കാലഘട്ടത്തിലും മുസ്ലിംകള്‍ക്ക് പ്രയോജനപ്രദവും ചില ദീനീ കാരണങ്ങളാല്‍ അത്യാവശ്യവുമായ യഥാര്‍ത്ഥ ഖാന്‍ഖാഹുകളുടെ ഒരു യഥാര്‍ത്ഥ മാതൃക ഇവിടെ കണ്ടു. മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരി പാണ്ഡിത്യവും വിശാല ഹൃദയവും പ്രകാശിക്കുന്ന മസ്തിഷ്കവും സമ്പൂര്‍ണ്ണത കൈവരിച്ച ഒരു പണ്ഡതനും ത്വരീഖത്തിന്‍റെ ശൈഖുമാണ്. മുസ്ലിം സമുദായത്തിന് വളരെ ആവശ്യമായ ആത്മീയ നേതൃത്വം നല്‍കുന്ന ഒരു പ്രധാന വ്യക്തിത്വവുമാണ്. മൗലാനാ കാലഘട്ടത്തിന്‍റെ അവസ്ഥകളെ നന്നായി മനസ്സിലാക്കുകയും രാഷ്ട്രീയ കാര്യങ്ങള്‍ അറിയുകയും മത ഭൗതിക വിഷയങ്ങള്‍ സമന്വയിപ്പിക്കുകയും ചെയ്തിരുന്നു. മൗലാനായുടെ ഈ ഗുണങ്ങള്‍ കാരണം ഇതിന് സനൂസി ഖാന്‍ഖാഹിനോട് സാദൃശ്യത വന്നിരുന്നു. മൗലാനായുടെ കര്‍മ്മ ആവേശം, ഉന്നത സ്വഭാവം, വിശാലമായ കാരുണ്യം, അത്ഭുതകരമായ വിനയം, അതിഥി സല്‍ക്കാരം എന്നിവ മുന്‍ഗാമികളായ മഹാന്മാരുടെ മഹനീയ സ്വഭാവങ്ങളുടെ സ്മരണ ഉണര്‍ത്തി. (കാറവാന്‍). റായ്പൂരില്‍ നിന്നും സംഘം ഡല്‍ഹിയിലേക്ക് യാത്രയായി. മൗലാനാ മുഹമ്മദ് ഇല്‍യാസിനെയും തബ്ലീഗ് പ്രവര്‍ത്തനത്തെയും കുറിച്ച് മുമ്പ് തന്നെ കേട്ടിരുന്നു. മൗലാനാ മൗദൂദി തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസികയില്‍ തബ്ലീഗ് പ്രവര്‍ത്തനത്തെ കുറിച്ചെഴുതിയ ഒരു സുപ്രധാന പ്രവര്‍ത്തനം എന്ന ശക്തമായ ലേഖനം ഈ യാത്രയ്ക്ക് മുമ്പ് വായിച്ചിരുന്നു. കൂടാതെ വിവിധ വ്യക്തികള്‍ മൗലാനാ മുഹമ്മദ് ഇല്‍യാസിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഡല്‍ഹിയിലെത്തിയപ്പോള്‍ മൗലാനാ നുഅ്മാനി സഹധര്‍മ്മിണിയുടെ കടുത്ത രോഗം കാരണം സ്വന്തം നാടായ ബരേലിയിലേക്ക് പോയി. മൗലാനായും ഹാജി അബ്ദുല്‍ വാഹിദും നിസാമുദ്ദീനില്‍ താമസിക്കുകയും മൗലാനാ മുഹമ്മദ് ഇല്‍യാസിനോടൊപ്പം മേവാത്തിലേക്ക് പോകുകയും ചെയ്തു. ഇവിടുന്ന് അങ്ങോട്ട് മൗലാനായുടെ പുതിയൊരു അദ്ധ്യായം ആരംഭിക്കുകയായിരുന്നു. അത് പ്രത്യേകം ഒരു അദ്ധ്യായത്തില്‍ വിവരിക്കപ്പെടുന്നതുമാണ്. ഇവിടെ ഈ യാത്രയെ കുറിച്ച് മൗലാനാ പറഞ്ഞ ഒരു വാചകം മാത്രം കാണുക: ഈ യാത്രയില്‍ ഞങ്ങള്‍ കണ്ട ഏറ്റവും അത്ഭുതകരമായ കാഴ്ച മൗലാനാ മേവാത്തിലെ മൗലാനാ മുഹമ്മദ് ഇല്‍യാസിന്‍റെ പ്രവര്‍ത്തനങ്ങളാണ്. ഇത് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷവും പ്രതീക്ഷയും അനുഭവപ്പെട്ടു. ഞങ്ങളുടെ കണ്ണിന് മുമ്പിലുള്ളത് ഇരുപതാം നൂറ്റാണ്ട് അല്ലെന്നും ഇസ്ലാമിന്‍റെ പ്രഥമ നൂറ്റാണ്ടാണെന്നും ഞങ്ങള്‍ക്ക് തോന്നിപ്പോയി. റസൂലുല്ലാഹി (സ്വ) യുടെ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടായ പരിവര്‍ത്തനങ്ങളെയും ഉത്തമ യുഗത്തിലെ മുസ്ലിംകളുടെ ദീനിലും ദഅ്വത്തിലുമുള്ള ആവേശത്തെയും കുറിച്ച് സീറത്തിന്‍റെ ഗ്രന്ഥങ്ങളില്‍ വായിച്ച ചരിത്രങ്ങളുടെ ചിത്രങ്ങള്‍ മേവാത്തിലെ നൂഹ് ഗ്രാമത്തിലെ വഴിയോരങ്ങളില്‍ ഞങ്ങള്‍ കണ്ടു. സത്യം പറയട്ടെ, ചിശ്തി ത്വരീഖത്തിലെ സൂഫിയും മുജദ്ദിദി പരമ്പരയിലെ പണ്ഡിതനുമായ മൗലാനാ മുഹമ്മദ് ഇല്‍യാസ് ബസ്തി നിസാമുദ്ദീനില്‍ ഹസ്രത്ത് മൗലാനാ നിസാമുദ്ദീന്‍ ഔലിയയുടെ അരികില്‍ ഇരുന്നുകൊണ്ട് ഹസ്രത്ത് ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ഇസ്ലാമിക പ്രചാരണവും മുജദ്ദിദ് സര്‍ഹിന്ദിയുടെയും സയ്യിദ് അഹ്മദ് ശഹീദിന്‍റെയും ഇസ്ലാമിക സംരക്ഷണവും സജീവമായി നടത്തിക്കൊണ്ടിരിക്കുകയാണ്. (കാറവാന്‍). 

ജമാഅത്തെ ഇസ്ലാമി: 
മൗലാനാ മൗദൂദിയെ ലാഹോറില്‍ വെച്ച് കണ്ടിരുന്നു. 1934 മുതല്‍ അദ്ദേഹത്തിന്‍റെ രചനകള്‍ വായിക്കാന്‍ തുടങ്ങിയിരുന്നു. മൗലാനാ പറയുന്നു: പാശ്ചാത്യ സംസ്കാരത്തെയും നിലവിലുള്ള ഭൗതിക വീക്ഷണത്തെയും മൗലാനാ മൗദൂദി എതിര്‍ത്തിരുന്നത് ഞങ്ങളെ വളരെയധികം ആകര്‍ശിച്ചു.! 1941 തുടക്കത്തില്‍ മൗലാനാ മൗദൂദി ലക്നൗവില്‍ വന്നു. നദ്വത്തുല്‍ ഉലമായിലെ മഹ്മാന്‍ ഖാനയിലാണ് താമസിച്ചത്. ഈ സമയത്ത് മൗലാനാ നുഅ്മാനിയുടെ പ്രേരണ പ്രകാരം മൗലാനായും ജമാഅത്തെ ഇസ്ലാമിയുടെ അംഗമാകുകയും ലക്നൗ ഹല്‍ഖയുടെ അമീറായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ജേഷ്ഠ സഹോദരന്‍ ഡോക്ടര്‍ അബ്ദുല്‍ അലിക്ക് തുടക്കം മുതലേ തൃപ്തിയില്ലായിരുന്നു. അദ്ദേഹം തുടക്കത്തില്‍ തന്നെ ആഴമേറിയ ഒരു വാക്ക് പറയുകയുണ്ടായി. മൗലാനാ മൗദൂദിയുടെ എഴുത്തുകളില്‍ എനിക്ക് പുത്തന്‍വാദത്തിന്‍റെ മണമടിക്കുന്നു. അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വിക്കും ജമാഅത്തിനോട് വലിയ താല്പര്യമില്ലായിരുന്നു. ഇതിന് ശേഷം വീണ്ടും മൗലാനാ മൗദൂദി ലക്നൗവിലേക്ക് വരികയും നദ്വത്തുല്‍ ഉലമയില്‍ പുതിയ വിദ്യാഭ്യാസ പദ്ധതി എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. 1942-ല്‍ ജമാഅത്തെ ഇസ്ലാമിയുടെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ പങ്കെടുക്കുന്നതിന് മൗലാനാ ലാഹോറിലേക്ക് പോയി. ഇതേ വര്‍ഷം ഫെബ്രുവരി മാസം ഡല്‍ഹിയില്‍ നടന്ന മീറ്റിംഗിലും മൗലാനാ പങ്കെടുത്തു. ഡല്‍ഹിയില്‍ നിന്നും മൗലാനാ മൗദൂദിയോടൊപ്പം അലീഗഡിലേക്ക് പോയി. മൗലാനാ പറയുന്നു: അലീഗഡ് യൂണിവേഴ്സിറ്റിയില്‍ വെച്ച് മൗലാനാ മൗദൂദിയുടെ സ്വീകാര്യത മനസ്സിലാക്കാന്‍ കഴിഞ്ഞു. ആ സമയത്തെ അവസ്ഥകളും മുസ്ലിം യുവത്വത്തിന്‍റെ അസ്വസ്ഥയും മാനസിക ദാഹവും ഇതിന്‍റെ പ്രേരകമായിരുന്നു. (കാറവാന്‍)
ഏതാണ്ട് മൂന്ന് വര്‍ഷം മൗലാനാ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞു. മൗലാനാ വിവരിക്കുന്നു: ഈ കാലയളവില്‍ മൂന്ന് അവസ്ഥകള്‍ സംജാതമായി. ജമാഅത്തുമായിട്ടുള്ള ബന്ധം പുനരാലോചിക്കാന്‍ അത് എന്ന് നിര്‍ബന്ധിച്ചു. ഒന്ന്, മൗലാനാ മൗദൂദിയുടെ വ്യക്തിത്വത്തിന്‍റെ വിഷയത്തില്‍ ജമാഅത്ത് അംഗങ്ങളില്‍ വലിയ തീവ്രത ഉണ്ടായിത്തീര്‍ന്നിരിക്കുന്നു. അവര്‍ അദ്ദേഹമല്ലാത്ത ഒരു ചിന്തകനെയും ഗ്രന്ഥകാരനെയും പ്രബോധകനെയും കുറിച്ച് ഉന്നത കാഴ്ച്ചപ്പാട് പുലര്‍ത്തുക, അവരെ വിശ്വസിക്കുക, അവരുടെ വിജ്ഞാന ചിന്തകളെ പ്രയോജനപ്പെടുത്തുക എന്നീ കാര്യങ്ങളില്‍ നിന്നും അവര്‍ അകന്നകൊണ്ടിരിക്കുന്നു. രണ്ട്, അവരില്‍ വിമര്‍ശനാത്മക അഭിരുചി വളരുകയാണ്. പണ്ഡിതരെയും ഇതര ദീനീ വിഭാഗങ്ങളെയും കുറിച്ച് അവരുടെ നാവുകള്‍ പലപ്പോഴും നിയന്ത്രണമില്ലാതാകുന്നു. മൂന്ന്, ദീനിയായ ജീവിതത്തിന്‍റെ വിഷയത്തില്‍ പുരോഗതിയോ മാനസിക സംസ്കരണത്തില്‍ വ്യക്തമായ ആവേശമോ പടച്ചവനുമായിട്ടുള്ള ബന്ധം വര്‍ദ്ധിപ്പിക്കാന്‍ ഉചിതമായ പരിശ്രമമോ അവരില്‍ കാണപ്പെടുന്നില്ല. (കാറവാന്‍). തുടര്‍ന്ന് എഴുതുന്നു: കൂട്ടത്തില്‍ മൗലാനാ മുഹമ്മദ് ഇല്‍യാസിനെ കണ്ടുമുട്ടുകയും നിസാമുദ്ദീന്‍ യാത്ര അധികരിക്കുകയും അദ്ദേഹത്തിന്‍റെ അവസ്ഥ കൂടുതല്‍ മനസ്സിലാക്കുകയും ചെയ്തപ്പോള്‍ നുബുവ്വത്തിന്‍റെ പ്രകൃതിയോടും പ്രവാചക ജീവിതത്തോടും ദീനീ ദഅ്വത്തിന്‍റെ ആത്മാവിനോടും വളരെ അടുത്തിരിക്കുന്നതായി എനിക്ക് മനസ്സിലായി. ഇവിടെ എന്‍റെ മാനസിക സംഘര്‍ഷം വളരെ വര്‍ദ്ധിച്ചു. അവസാനം ഞാന്‍ ഇത് മൗലാനാ മൗദൂദിയെ നേരിട്ട് അറിയിക്കുകയും ഞാന്‍ മാറി നില്‍ക്കാന്‍ മൗലാനാ അഭിപ്രായപ്പെടുകയും ചെയ്തു. (കാറവാന്‍). അങ്ങനെ മൗലാനാ ജമാഅത്തെ ഇസ്ലാമിയുമായിട്ടുള്ള ഔദ്യോഗിക ബന്ധം അവസാനിപ്പിച്ചു. ഈ വിഷയത്തില്‍ ആധുനിക യുഗത്തില്‍ ദീനിന്‍റെ പുതിയ ഒരു വ്യാഖ്യാനം എന്ന പേരില്‍ ഒരു ഗ്രന്ഥം രചിച്ചു. ഇതില്‍ മൗലാനാ മൗദൂദിയുടെ മഹത്തായ സേവനങ്ങളെ സമ്മതിച്ച് പറയുന്നതിനോടൊപ്പം അദ്ദേഹത്തിന്‍റെ ചിന്താപരമായ വീഴ്ച്ചകളെയും രചനകളിലുള്ള തെറ്റുകളെയും നിര്‍മ്മാണാത്മക രീതിയില്‍ തിരുത്താന്‍ പരിശ്രമിക്കുകയുണ്ടായി. (ഇത് മലയാളത്തില്‍ വിവര്‍ത്തനമായെങ്കിലും കടുത്ത ജമാഅത്ത് വിമര്‍ശകന്‍ കൂടിയായ വിവര്‍ത്തകന്‍റെ നിറവും മണവും അതില്‍ വന്നിട്ടുണ്ട്. മുഫക്കിറുല്‍ ഇസ്ലാം അത് പുനപ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു -വിവര്‍ത്തകന്‍). അവസാനമായി മൗലാനാ പറയുന്നു: ചില അടിസ്ഥാന വിഷയങ്ങളിലും പ്രവര്‍ത്തന രീതികളിലും മാത്രമാണ് ഞങ്ങള്‍ ഭിന്നിച്ചിരുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി വിട്ടുപിരിഞ്ഞെങ്കിലും അതിന്‍റെ വ്യക്തിത്വങ്ങളുമായിട്ടുള്ള ബന്ധത്തിലും സൗഹൃദത്തിലും യാതൊരു കുറവും സംഭവിക്കുകയുണ്ടായില്ല. (കാറവാന്‍). 

ജാമിഅ മില്ലിയ്യയിലെ ഒരു സുപ്രധാന പ്രബന്ധം: 
സീറത്ത് സയ്യിദ് അഹ്മദ് പ്രസിദ്ധീകരിക്കപ്പെടുകയും വലിയ സ്വീകാര്യത കൈവരിയ്ക്കപ്പെടുകയും ചെയ്തപ്പോള്‍ മൗലാനാ ഇന്ത്യ മുഴുവന്‍ പ്രസിദ്ധനായി. പ്രധാന പണ്ഡിതരും നേതാക്കളും മൗലാനയെ ആദരവോടെ നോക്കാന്‍ തുടങ്ങി. 26 വയസ്സ് മാത്രമുണ്ടായിരുന്ന ഈ യുവാവിനോടുള്ള സ്നേഹാരവുകള്‍ അസാധാരണമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യയിലെ ദീനിയാത്ത് വിഭാഗത്തില്‍ നിന്നും ഒരു പ്രബന്ധം അവതരിപ്പിക്കാനുള്ള ക്ഷണം വന്നു. ദീനിയാത്ത് വിഭാഗത്തിന്‍റെ തലവനും മൗലാനായുടെ ഗുരുനാഥനും കൂടിയായ ഖാജാ അബ്ദുല്‍ ഹയ്യ് ഫാറൂഖിയാണ് നിര്‍ബന്ധപൂര്‍വ്വം ഈ ക്ഷണം നടത്തിയത്. മൗലാനാ ക്ഷണം സ്വീകരിക്കുകയും 1942-ന്‍റെ തുടക്കത്തില്‍ മതവും നാഗരികതയും എന്ന പേരില്‍ പ്രൗഢമായ ഒരു പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. (മദ്ഹബ് വ തമദ്ദുന്‍ എന്ന കൃതി മതവും നാഗരികതയും എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അല്‍ ഹാദി ഉലമാ അസോസിയേഷന്‍ -മുഫക്കിറുല്‍ ഇസ്ലാം ഫൗണ്ടേഷന്‍). 
പാശ്ചാത്യ അവലംബങ്ങള്‍ മുന്നില്‍ വെച്ച് കൊണ്ട് വൈജ്ഞാനിക രീതിയില്‍ തയ്യാറാക്കപ്പെട്ട ഈ പ്രബന്ധത്തില്‍ ഒരു ഭാഗത്ത് മനുഷ്യ നിര്‍മ്മിതമായ നാഗരികതകളുടെ പൊള്ളത്തരം വ്യക്തമാക്കുന്നു. മറുഭാഗത്ത് അല്ലാഹുവിന്‍റെ ബോധനത്തിന്‍റെ വെളിച്ചത്തില്‍ നബിമാര്‍ പ്രചരിപ്പിച്ച സംസ്കാരത്തിന്‍റെ പ്രത്യേകതകളും അവയുടെ സത്ഫലങ്ങളും വിശദമായി വളരെ ഉജ്ജ്വലമായ ശൈലിയില്‍ ഇതില്‍ വിശദീകരിച്ചിരിക്കുന്നു. പ്രഗത്ഭ പണ്ഡിതനായ മൗലാനാ സഈദ് അഹ്മദ് അക്ബറാബാദി സദസ്സിന് അദ്ധ്യക്ഷത വഹിച്ചു. ജാമിഅ ചാന്‍സലറും മുന്‍ രാഷ്ട്രപതിയുമാ ഡോ. ദാകിര്‍ ഹുസൈന്‍ സഹിതം ധാരാളം പ്രമുഖര്‍ സദസ്സില്‍ പങ്കെടുത്തിരുന്നു. 

ഒരു ആത്മ വിമര്‍ശനം: 
1942-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ മുസ്ലിം പണ്ഡിതരും നേതാക്കളും ഇതില്‍ സജീവമായി പങ്കെടുത്തെങ്കിലും മുസ്ലിം പൊതുജനങ്ങള്‍ ഈ മൈതാനത്ത് ഇറങ്ങാന്‍ മടി കാട്ടുകയുണ്ടായി. മാത്രമല്ല, പലരും ഈ പ്രക്ഷോഭങ്ങളെ പരിഹസിക്കുകയും ചെയ്തു. ഈ പ്രക്ഷോഭം വിജയത്തിലെത്തുമെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ നാളത്തെ ഇന്ത്യയുടെ ഭരണാധികാരികളാകുമെന്നും തിരിച്ചറിഞ്ഞ മൗലാനാ സമുദായം ഈ വിഷയത്തില്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ വലിയ അപകടങ്ങള്‍ സംഭവിക്കുമെന്നും നീരിക്ഷിച്ചു. മൗലാനയെ പോലുള്ള ഒരു യുവ പണ്ഡിതന്‍റെ ഈ നിരീക്ഷണം മൗലാനായുടെ ഉയര്‍ന്ന ചിന്തയുടെയും ഉള്‍ക്കാഴ്ചയുടെയും ഒരു ഉദാഹരണം കൂടിയാണ്. മൗലാനാ പറയുന്നത് കാണുക: ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ അധികാരം കരസ്ഥമാക്കിയത് മുസ്ലിംകളില്‍ നിന്നുമാണ്. വിവരം കെട്ട സംസ്കാരത്തിന്‍റെയും മത വിരുദ്ധമായ വിദ്യാഭ്യാസത്തിന്‍റെയും ഭൗതിക വീക്ഷണത്തിന്‍റെയും വക്താക്കളായ ബ്രിട്ടീഷുകാരെ കൊണ്ടുള്ള ഏറ്റവും വലിയ അപകടം മുസ്ലിംകള്‍ക്കാണ്. കൂടാതെ ബ്രിട്ടീഷുകാര്‍ മുസ്ലിംകളുടെ പ്രതീക്ഷാ കേന്ദ്രമായ ഉസ്മാനീ ഖിലാഫത്തിനെ തകര്‍ത്തു. മുസ്ലിം ലോകത്തെ മുഴുവന്‍ അടിമകളാക്കി. ഇത്തരുണത്തില്‍ ഈ പോരാട്ടത്തിന് ഏറ്റവും കൂടുതല്‍ ശക്തമായി മുന്നിട്ടിറങ്ങേണ്ടിയിരുന്നത് മുസ്ലിംകളാണ്. ത്യാഗ പരിശ്രമങ്ങളിലൂടെയും പോരാട്ട പ്രവര്‍ത്തനങ്ങളിലൂടെയുമാണ് ഓരോ സമുദായത്തിനും അന്തസ്സും അഭിമാനവും നേടിയെടുക്കാന്‍ സാധിക്കുന്നത്. (കാറവാന്‍). ചുരുക്കത്തില്‍ മൗലാനാ സമുദായത്തിന്‍റെ ഈ നിഷ്ക്രിയത്വത്തിനെതിരില്‍ ശബ്ദമുയര്‍ത്തി. അങ്ങനെ നേരത്തെ തന്നെ രംഗത്തുണ്ടായിരുന്ന മുസ്ലിം പണ്ഡിത നേതാക്കളോടൊപ്പം പൊതുജനങ്ങളും രംഗത്തിറങ്ങി. ഇത് സമുദായത്തിന് വളരെ ഗുണകരമായി. സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തതിന്‍റെ ഫലമായിട്ടാണ് മുസ്ലിം സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യവും വിക്തി നിയമങ്ങള്‍ക്ക് സുരക്ഷിതത്വവും ദീനീ വിജ്ഞാനത്തിന് സംരക്ഷണവും ലഭിച്ചിരിക്കുന്നത്. 

ഇദാറ തഅ്ലീമാത്തെ ഇസ്ലാമിന്‍റെ തുടക്കം: 
1943-ല്‍ ആത്മസുഹൃത്ത് കൂടിയായ മൗലാനാ അബ്ദുസ്സലാം കിദ്വായി നദ്വി ചില അത്യാവശ്യങ്ങളുടെ പേരില്‍ നദ്വത്തുല്‍ ഉലമായില്‍ നിന്നും മാറി. മൗലാനാ ലക്നൗവില്‍ സ്വന്തമായി ദര്‍സുല്‍ ഖുര്‍ആനിന്‍റെ ഒരു പരിപാടി നടത്തിയിരുന്നു. മൗലാനാ നദ്വയില്‍ നിന്നും മാറിയ വിവരമറിഞ്ഞ നാട്ടിലെ പ്രധാനികളും സുഹൃത്തുക്കളും ഈ പ്രവര്‍ത്തനത്തെ വ്യാപകമാക്കാന്‍ അന്‍ജുമന്‍ തഅ്ലീമാത്തെ ഇസ്ലാം എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിക്കുകയും ആഴ്ച തോറും അതില്‍ ദര്‍സുല്‍ ഖുര്‍ആന്‍ സംഘടിപ്പിക്കുകയും ചെയ്തു. മൗലാനായും ഈ ദര്‍സുകള്‍ നടത്തുന്നതില്‍ സജീവമായി പങ്കെടുത്തു. മൗലാനാ കുറിക്കുന്നു: ആദരണീയ ഗുരുവര്യന്‍ അല്ലാമാ അഹ്മദ് അലി ലാഹോരി പ്രബോധന ശൈലിയില്‍ വിദ്യാസമ്പന്നരായ സഹോദരങ്ങള്‍ക്ക് നടത്തിയിരുന്ന ദര്‍സുകളെ പിന്‍പറ്റിയാണ് ഈ ദര്‍സുകളും നടത്തപ്പെട്ടത്. അതുകൊണ്ട് തന്നെ വിദ്യാസമ്പന്നരും ഉദ്വേഗസ്ഥരുമായ വലിയൊരു വിഭാഗം ആളുകള്‍ ഇതില്‍ പങ്കെടുത്തിരുന്നു. ഈ പരമ്പര 1947 വരെ നിലനിന്നു. (കാറവാന്‍). 1948-ല്‍ ഇവിടെ നിന്നും തഅ്മീര്‍ എന്ന പേരില്‍ ഒരു മാസികയ്ക്കും തുടക്കമായി. മൗലാനാ കിദ്വായിയോടൊപ്പം മൗലാനായും ഇതിന്‍റെ പത്രാധിപരായിരുന്നു. ഈ മാസികയില്‍ വളരെ ചിന്തോദ്വീപകമായ ധാരാളം ലേഖനങ്ങള്‍ മൗലാനാ എഴുതുകയുണ്ടായി. നമ്മുടെ ചില ബലഹീനതകള്‍ എന്ന പേരില്‍ ഇതില്‍ മൗലാനാ എഴുതിയ ഒരു ലേഖനത്തില്‍ സമുദായത്തിന്‍റെ ബോധമില്ലായ്മകള്‍ ശക്തമായി വരച്ച് കാട്ടി. ഈ ലേഖനം ലഘുലേഖയായി പ്രസിദ്ധീകരിക്കപ്പെടുകയും വമ്പിച്ച പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. പരിശുദ്ധ ഖുര്‍ആന്‍, ഹദീസ്, ഇസ്ലാമിക ചരിത്രങ്ങള്‍ ഇവകള്‍ ഉപയോഗിച്ച് അറബി പഠിപ്പിക്കാനുള്ള ഒരു പദ്ധതിയും ഈ സ്ഥാപനം തയ്യാറാക്കി. അതിന് വേണ്ടി ഇസ്ലാമിക ചരിത്രത്തിലെ സംഭവങ്ങള്‍ എന്ന പേരില്‍ മൗലാനാ തയ്യാറാക്കിയ രചന ധാരാളം സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതിയില്‍ പെടുത്തിയിട്ടുണ്. 

അറബി ഭാഷയില്‍ പ്രബോധന-രചനകള്‍ക്ക് തുടക്കം: 
ഇതിന് മുമ്പും അറബിയില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നെങ്കിലും അവയെല്ലാം സാഹിത്യവുമായി മാത്രം ബന്ധപ്പെട്ടതായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പരസ്പരം മത്സരിക്കുന്ന രണ്ട് പ്രബോധനങ്ങള്‍ എന്ന പേരില്‍ വളരെ പ്രയോജന പ്രദവും വിപ്ലവകരവുമായ ഒരു ലേഖന പരമ്പര മൗലാനാ ആരംഭിച്ചു. ഇത് വളരെ വേഗത്തില്‍ മുസ്ലിം ലോകം മുഴുവന്‍ പ്രചരിച്ചു. വളരെ വേദനയും ശക്തിയും ഭാഷാ മാധുര്യവുമുണ്ടായിരുന്ന ഈ ലേഖനങ്ങള്‍ കാലഘട്ടത്തിന്‍റെ വലിയൊരു ആവശ്യമായിരുന്നു. ലോകം മുഴുവന്‍ ഇത്തരം ഒരു ലേഖനത്തെ കൊതിച്ച് കഴിയുകയായിരുന്നു. അന്നത്തെ അറബി എഴുത്തുകാര്‍ സാഹിത്യ മേഖലയില്‍ മാത്രം ഒതുങ്ങി കഴിയുകയായിരുന്നു. ഇഖ്വാനുല്‍ മുസ്ലിമൂന്‍റെ പരിശ്രമം ഇതിന് അപവാദമായിരുന്നുവെങ്കിലും അത് വളരെ പരിമിതമായിരുന്നു. ഇവിടെ മൗലാനായുടെ ഈ ലേഖനങ്ങള്‍ അന്താരാഷ്ട്രാ തലത്തില്‍ വലിയ പ്രതിഫലനം സൃഷ്ടിച്ചു. ഇത് ആദരണീയ ജേഷ്ഠന്‍റെയും ഗുരുനാഥന്മാരുടെയും പരിശീലനത്തിന്‍റെ ഫലം കൂടിയായിരുന്നുവെന്ന് മൗലാനാ അനുസ്മരിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ എഴുതിയ മറ്റൊരു വിശദമായ ലേഖനമാണ് അല്‍ മദ്ദു വല്‍ ജസ്ര്‍ ഫീ താരീഖില്‍ ഇസ്ലാം. (ഇസ്ലാമിക ചരിത്രം ഉത്ഥാന പതനങ്ങള്‍. ഇന്ത്യയിലും ഈജിപ്റ്റിലും പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥവും അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഫലനം സൃഷ്ടിച്ചു. 

വിപ്ലവകരമായ ഒരു ഗ്രന്ഥം: 
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി പ്രസ്ഥാവിക്കുന്നു: 
മുസ്ലിംകള്‍ ചരിത്രത്തിന്‍റെ ഒരു ഭാഗമല്ല, മറിച്ച് ചരിത്രം സൃഷ്ടിക്കുന്ന ശക്തമായ ഒരു ചാലക ശക്തിയാണ്. മുസ്ലിംകളുമായി മാനവ ചരിത്രം തന്നെ ബന്ധപ്പെട്ട് കിടക്കുന്നു. മുസ്ലിംകള്‍ പുരോഗതി പ്രാപിക്കുകയും നേതൃത്വപരമായ കര്‍ത്തവ്യം നിര്‍വ്വഹിക്കുകയും ചെയ്തപ്പോള്‍ മുഴുവന്‍ മാനവ ലോകവും സൗഭാഗ്യത്തിന്‍റെ തീരമണഞ്ഞു. മുസ്ലിംകള്‍ തന്നെ സ്വയം വരുത്തി വെച്ച അധഃപതനം കാരണമായി മാനവികത അധഃപതിക്കുകയും വിജ്ഞാന-സംസ്കാരങ്ങള്‍ ലക്ഷ്യം തെറ്റുകയും സമൂഹങ്ങളും അധികാരങ്ങളും ഗതിമാറുകയും ചെയ്തു. വിവിധ വിഷയങ്ങളിലുള്ള മാനവ പുരോഗതി നാശ-നഷ്ടങ്ങളുടെ പാതയിലൂടെ സഞ്ചരിച്ചു. ലോകം മുഴുവന്‍ അപകടത്തിന്‍റെ ഗുഹാമുഖത്തേക്ക് നീങ്ങി. ഇനി മാനവരാശിയെ രക്ഷാമാര്‍ഗ്ഗത്തിലേക്ക് നയിക്കാനുള്ള ഒരേയൊരു വഴി മുസ്ലിംകള്‍ വീണ്ടും നേതൃത്വ സ്ഥാനത്തേക്ക് ഉയരുകയും ലോകത്തിന്‍റെ വഴികാട്ടിയായി ഇസ്ലാം മാറുകയും ചെയ്യലാണ്. (കാറവാന്‍). 
മുഴുവന്‍ രചയിതാക്കളും ചിന്തകരും ഇസ്ലാമും മുസ്ലിംകളും ചരിത്രത്തിന്‍റെ ഒരു ഭാഗം മാത്രമാണെന്ന് കണ്ടിരുന്ന ഒരു കാലഘട്ടത്തിലും ലോകത്തിലുമാണ് മൗലാനാ ഈ ശബ്ദം ഉയര്‍ത്തിയത്. ഇത് അസാധാരണവും വിപ്ലവകരവുമായ ഒരു വീക്ഷണമായിരുന്നു. ഈ ചിന്ത മൗലാനായില്‍ വല്ലാതെ വര്‍ദ്ധിക്കുകയും ഇതുമായി ബന്ധപ്പെട്ട് ഒരു ഗ്രന്ഥം തയ്യാറാക്കണമെന്ന ആഗ്രഹം ശക്തമാകുകയും ചെയ്തു. ചിന്തയോടൊപ്പം മൗലാനാ ഈ വിഷയത്തെ കുറിച്ച് വിശാലമായ നിലയില്‍ പഠിക്കുകയും ചെയ്തു. മൗലാനാ പറയുന്നു: ആഴമേറിയ വീക്ഷണവും വിശാലമായ പഠനവും അതിനേക്കാള്‍ കൂടുതല്‍ പരിചയ സമ്പന്നമായ തൂലികയും ഇതിന് ആവശ്യമായിരുന്നു. എന്നെ പോലുള്ളവര്‍ ഈ വിഷയത്തെ കുറിച്ച് എഴുതുന്നത്, ആവേശക്കാരന്‍റെ എടുത്ത് ചാട്ടമെന്ന് വിശേഷിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു. പക്ഷെ, മനുഷ്യന്‍റെ പരിശ്രമങ്ങള്‍ എപ്പോഴും ബുദ്ധിയുടെയും പരിചയത്തിന്‍റെയും അടിസ്ഥാനത്തില്‍ ആകാറില്ല. നന്മയും അത് തന്നെയാണ്. അല്ലാത്ത പക്ഷം, മനുഷ്യന്‍ ജീവനില്ലാത്ത ഒരു ഉപകരണമായി മാത്രം മാറുന്നതാണ്. എന്താണെങ്കിലും ഈ വിഷയത്തിലുള്ള ചിന്തയും ആവേശവും വളരെയധികം വര്‍ദ്ധിച്ചു. അവസാനം ഈ വിഷയത്തില്‍ എഴുതാന്‍ മാത്രമല്ല, അറബിയില്‍ തന്നെ എഴുതാന്‍ തീരുമാനമെടുത്തു. (കാറവാന്‍). 
മൗലാനാ ഈ ഗ്രന്ഥ രചന ആരംഭിച്ചപ്പോള്‍ മൗലാനായ്ക്ക് മുപ്പത് വയസ്സ് മാത്രമായിരുന്നു പ്രായം. 1947-വരെ ഇതിന്‍റെ രചനയും എഡിറ്റിംഗും നീണ്ടുനിന്നു. നിഷ്കളങ്കരായ ആളുകളോട് അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും സാധാരണ ഉണ്ടാകാറുള്ള സഹായങ്ങള്‍ ഇവിടെയും ഉണ്ടായി. ആഗോള ജാഹിലിയ്യത്ത് എന്ന അധ്യായം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് മൗലാനാ കുറിക്കുന്നു: വേറെ വേറെ രാജ്യങ്ങളുടെ ചരിത്രവും പല ഭാഷകളില്‍ ചിതറിക്കിടക്കുന്ന വിഷയവുമായിരുന്നു ഇത്. വേറെ ആരും ഇതില്‍ ഒരു പരിശ്രമം നടത്തിയ അനുഭവം കൂടി ഇല്ലാത്തതിനാല്‍ ഈ യാത്ര എവിടെപ്പോയി നില്‍ക്കുമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഈ ഗ്രന്ഥത്തില്‍ പല പ്രാവശ്യം അനുഭവമുണ്ടായത് പോലെ അല്ലാഹുവിന്‍റെ തൗഫീഖ് കൊണ്ട് ഓരോ കാര്യങ്ങളും ലഭിച്ചുകൊണ്ടിരിക്കുകയും അദ്ധ്യായം പൂര്‍ത്തിയാകുകയും ചെയ്തു. (കാറവാന്‍) 
ഈ വിഷയത്തില്‍ രസകരമായ ഒരു സംഭവം മൗലാനാ വിവരിക്കുന്നു: 1947-ല്‍ ഞാന്‍ മദീനാ ത്വയ്യിബയിലായിരിക്കവേ, ഈ ഗ്രന്ഥത്തിന്‍റെ പൂര്‍ത്തീകരണത്തില്‍ മുഴുകുകയുണ്ടായി. യൂറോപ്പിന്‍റെ സ്വഭാവ മേഖലയുമായി ബന്ധപ്പെട്ട ചില ചരിത്ര വസ്തുതകള്‍ മനസ്സിലാക്കാനും അതിനെ അറബീകരിക്കാനും ആവശ്യമുണ്ടായി. പക്ഷെ, ഇതിന് യാതൊരു വഴിയും കണ്ടില്ല. ഒരു ദിവസം താമസസ്ഥലത്തെത്തിയപ്പോള്‍ എന്‍റെ വീട്ടുകാരി പറഞ്ഞു: ഒരു അറബി വന്നിരുന്നു. കുറേ നേരം താങ്കളുടെ പേര് വിളിച്ചുകൊണ്ടിരുന്നു. മറുപടിയൊന്നും കിട്ടാതെ വന്നപ്പോള്‍ ഒരു പുസ്തകം ജനലിലൂടെ ഇവിടെ ഇട്ടിട്ട് പോയി. സ്വഭാവങ്ങളുടെ ചരിത്രത്തെ കുറിച്ച് ഉസ്താദ് ജാദുല്‍ മൗലാ എഴുതിയ ഒരു പുസ്തകമായിരുന്നു അത്. അതില്‍ എനിക്ക് ആവശ്യമുള്ള സകല കാര്യങ്ങളുമുണ്ടായിരുന്നു. ആ ഗ്രന്ഥം കൊണ്ടുവന്നത് എന്‍റെ ഒരു തുര്‍ക്കി സുഹൃത്തായ അലി അലവിയാണെന്ന് പിന്നീട് മനസ്സിലായി. ഞാന്‍ ചോദിച്ചു: താങ്കള്‍ക്ക് ഈ ഗ്രന്ഥം എനിക്ക് തരാന്‍ എങ്ങിനെ തോന്നി. അദ്ദേഹം പറഞ്ഞു: ഞാന്‍ ഈ ഗ്രന്ഥം കണ്ടപ്പോള്‍ തന്നെ ഇത് താങ്കള്‍ക്ക് പ്രയോജനപ്പെട്ടേക്കാമെന്ന ചിന്തയുണ്ടായി. അതെ, സദുദ്ദേശത്തോടെ തൂലിക എടുക്കുന്നവര്‍ക്ക് ഇത്തരം ധാരാളം അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. (കാറവാന്‍). 
ചുരുക്കത്തില്‍ വലിയ ചിന്താ പരിശ്രമങ്ങള്‍ക്ക് ശേഷം മാദാ ഖസിറല്‍ ആലം ബിന്‍ഹിത്വാതില്‍ മുസ്ലിമീന്‍ (മുസ്ലിംകളുടെ അധഃപതനം കൊണ്ട് ലോകത്തിന് എന്തെല്ലാം നാശങ്ങള്‍ സംഭവിച്ചു) എന്ന ഗ്രന്ഥം തയ്യാറായി. ഇനി ഇതിന്‍റെ പ്രസിദ്ധീകരണത്തിന്‍റെ ചിന്തയായി. ഇന്ത്യയില്‍ ഇത് പ്രസിദ്ധീകരിക്കുന്നത് പ്രയാസകരമായിരുന്നു. പ്രസിദ്ധീകരിച്ചാല്‍ തന്നെ അറബികള്‍ക്ക് എത്തിക്കുക വളരെ ദുഷ്കരമായിരുന്നു. അതുകൊണ്ട് ഇതിന്‍റെ പ്രസിദ്ധീകരണം വൈകുമെന്ന് മൗലാനായ്ക്ക് ചിന്തയുണ്ടായി. ആകയാല്‍ മൗലാനാ തന്നെ ഇത് ഉറുദുവില്‍ വിവര്‍ത്തനം ചെയ്തു. ജനങ്ങള്‍ ഇത് സ്വീകരിച്ചു. വിശിഷ്യാ, പണ്ഡിത ലോകം സ്വാഗതം ചെയ്തു. പ്രത്യേകിച്ചും അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വിയും ഹസ്രത്ത് മൗലാനാ സയ്യിദ് ഹുസൈന്‍ അഹ്മദ് മദനിയും ഇതിനെ വളരെയധികം വിലമതിച്ചു. ഹസ്രത്ത് മദനിയുടെ നഖ്ഷെ ഹയാത്ത് എന്ന ഗ്രന്ഥത്തില്‍ ഇതിന്‍റെ വാചകങ്ങള്‍ ഉദ്ധരിക്കുകയുണ്ടായി. 
1947-ല്‍ ഹിജാസിലേക്ക് യാത്ര ചെയ്തപ്പോള്‍ അന്നത്തെ മക്കാ ഹറമിലെ ഇമാമും ഖത്വീബുമായ ശൈഖ് അബ്ദുര്‍റസ്സാഖ് ഹംസയെ മൗലാനാ ഈ ഗ്രന്ഥം കാണിച്ചു. അദ്ദേഹം ഇത് വായിച്ച് നോക്കിയ ശേഷം വളരെയധികം വാഴ്ത്തിപ്പറയുകയും ഇത് എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. മൗലാനാ ഇതിന്‍റെ പ്രസിദ്ധീകരണത്തിന് മക്കാ മുകര്‍റമയിലെ ഒരു പ്രസ്സുമായി ബന്ധപ്പെട്ടു. ആഫ്രിക്കക്കാരനായ ഒരു കച്ചവടക്കാരനെ കാണുകയും ഗ്രന്ഥത്തെ പരിചയപ്പെടുത്തുകയും ചെയ്തെങ്കിലും അദ്ദേഹം ഇതിന്‍റെ മഹത്വം മനസ്സിലാക്കിയില്ല. ചെറിയ ഒരു തുക നല്‍കി അദ്ദേഹം പിന്മാറി. മൗലാനാ കുറിക്കുന്നു: ഞാന്‍ അത് സ്വീകരിച്ചുവെങ്കിലും എന്‍റെ മനസ്സ് വളരെയധികം തകരുകയുണ്ടായി. എനിക്ക് വുളൂഅ് ഉണ്ടായിരുന്നു. നേരെ ഹറമിലേക്ക് പോയി. തകര്‍ന്ന മനസ്സോടെ മുല്‍തസമില്‍ നിന്ന് ഗ്രന്ഥത്തിന്‍റെ പ്രസിദ്ധീകരണത്തിനും സ്വീകാര്യതയ്ക്കും ദുആ ചെയ്തു. (കാറവാന്‍). 
ഹിജാസില്‍ നിന്നും മടങ്ങിയതിന് ശേഷം ഈജിപ്റ്റിലെ പ്രധാന പ്രസിദ്ധീകരണത്തിന്‍റെ തലവനായ ഡോക്ടര്‍ അഹ്മദ് അമീനുമായി ബന്ധപ്പെട്ടു. അദ്ദേഹം ഗ്രന്ഥം കണ്ട് തൃപ്തി അറിയിച്ചുകൊണ്ട് എഴുതി. ഭാഷാ, വിഷയം എന്നിങ്ങനെ സര്‍വ്വ നിലകളിലും ഗ്രന്ഥം വളരെ സമ്പൂര്‍ണ്ണമാണ്. ഞങ്ങളുടെ കമ്മിറ്റി ഇത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.! ഹസ്രത്ത് റായ്പൂരിയോടൊപ്പം ഒരു ദഅ്വത്ത് യാത്രയ്ക്ക് ദാറുല്‍ ഉലൂമില്‍ നിന്നും യാത്ര തിരിച്ച സമയത്താണ് ഈ കത്ത് ലഭിച്ചത്. മൗലാനാ പറയുന്നു: എന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷമുണ്ടായ ഒരു ദിവസമാണിത്. പ്രിയപ്പെട്ട മുഹമ്മദ് റാബിഅ് ആണ് വാഹനത്തില്‍ വെച്ച് ആ കത്ത് എനിക്ക് നല്‍കിയത്.! (കാറവാന്‍). 
മൗലാനാ കുറിക്കുന്നു: ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സീറത്ത് സയ്യിദ് അഹ്മദ് ശഹീദ് വഴി ഇന്ത്യയില്‍ ലഭിച്ച അതേ സ്വീകാര്യത ഈ ഗ്രന്ഥം വഴി അറബ് ലോകത്ത് ലഭിക്കുകയുണ്ടായി. (കാറവാന്‍). ചുരുക്കത്തില്‍ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടു. എല്ലാവരും ഇത് സ്വീകരിച്ചെങ്കിലും വിദ്യാസമ്പന്നരായ വ്യക്തികളില്‍ ഇത് വമ്പിച്ച പ്രതിഫലനമുണ്ടാക്കി. എന്നാല്‍ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട് അറേബ്യന്‍ നാടുകളില്‍ പ്രചരിച്ചെങ്കിലും ഗ്രന്ഥ കര്‍ത്താവിന് ഇത് കാണാനുള്ള അവസരം ആദ്യം ലഭിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് നടന്ന ഹൃദ്യമായ ഒരു സംഭവം മൗലാനാ വിവരിക്കുന്നു: 1951-ന്‍റെ തുടക്കത്തില്‍ കുറെ നാളുകള്‍ ഞാന്‍ മക്കാ മുകര്‍മയില്‍ താമസിക്കുകയുണ്ടായി. അവിടെ നിന്നും ഈജിപ്റ്റിലേക്കും സിറിയയിലേക്കും പോകാന്‍ ആഗ്രഹമുണ്ടായിരുന്നു. അതിന്‍റെ വിസയും മറ്റും ശരിയാക്കാന്‍ ഞാന്‍ ജിദ്ദയിലുള്ള സിറിയന്‍ എംബസിയിലേക്ക് പോയി. വിസ എനിക്ക് ലഭിച്ചു. തദവസരം ഉന്നത പണ്ഡിതന്‍ കൂടിയായ സിറിയന്‍ അംബാസഡറെ കാണാന്‍ ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹം മുകളിലേക്ക് വരാന്‍ ഞങ്ങളോട് പറഞ്ഞു. അല്‍പ്പനേരം ഞങ്ങള്‍ പരസ്പരം സംസാരിച്ചു. അതിനിടയില്‍ രചനകളെ കുറിച്ചുള്ള ചര്‍ച്ച വന്നു. ഉടനെ അദ്ദേഹം പറഞ്ഞു: ഇന്ത്യന്‍ പണ്ഡിതരുടെ രചനകളില്‍ കാണപ്പെടുന്ന ശക്തിയും സൗന്ദര്യവും അറബികളായ രചയിതാക്കളുടെ രചനകളില്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ല. ഞാന്‍ ഇപ്പോള്‍ അടുത്ത് ഈജിപ്റ്റില്‍ പോയിരുന്നു. മാദാ ഖസിറല്‍ ആലം ബിന്‍ഹിത്വാതില്‍ മുസ്ലിമീന്‍ എന്ന ഒരു ഗ്രന്ഥം അവിടെ നിന്നും ഞാന്‍ വാങ്ങി. ഈ ഗ്രന്ഥം വായിച്ച് എനിക്ക് വലിയ മാറ്റമുണ്ടായി.! ഇത് കേട്ടപ്പോള്‍ എന്‍റെ മനസ്സില്‍ മിന്നല്‍ പിണര്‍ പായുന്ന അനുഭവമുണ്ടായി. ഞാന്‍ വലിയ ആഗ്രഹത്തോടെയും അക്ഷമയോടെയും ചോദിച്ചു: ആ ഗ്രന്ഥം താങ്കളുടെ കയ്യിലുണ്ടോ.? ഒന്ന് കാണിക്കാമോ.? അദ്ദേഹം ഉണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റ് അലമാരയില്‍ നിന്നും പുസ്തകം എടുത്ത് കാണിച്ചു. ഏതാനും ദിവസത്തേക്ക് അത് വായിക്കുന്നതിന് ഇരവ് വാങ്ങി കൊണ്ടുവന്നു.! (കാറവാന്‍). 
ഈ ഗ്രന്ഥത്തിന് ഡോ. അഹ്മദ് അമീന്‍ ഒരു അവതാരിക എഴുതിയെങ്കിലും അത് വേണ്ടത് പോലെ ആയില്ലെന്ന് പൊതുവില്‍ അഭിപ്രായമുണ്ടായി. ശേഷം സയ്യിദ് ഖുതുബ് ശഹീദ് ശക്തമായ ശൈലിയില്‍ ഒരു അവതാരിക എഴുതി. കൂടാതെ ഡോ. മുഹമ്മദ് യൂസുഫ് മൂസായും ശക്തമായ മറ്റൊരു അവതാരിക എഴുതിയിരുന്നു. ഒറ്റ ഇരിപ്പില്‍ തന്നെ ഗ്രന്ഥം വായിച്ച് തീര്‍ത്ത അദ്ദേഹം ഇതിന്‍റെ കവര്‍ പേജില്‍ ഇപ്രകാരം എഴുതുകയുണ്ടായി. ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും പുരോഗതി ആഗ്രഹിക്കുന്നവരെല്ലാം നിര്‍ബന്ധമായും ഈ ഗ്രന്ഥം വായിക്കേണ്ടതാണ്. കൂടാതെ ശൈഖ് അഹ്മദ് ശിര്‍ബാസി ഗ്രന്ഥത്തെയും ഗ്രന്ഥ കര്‍ത്താവിനെയും കുറിച്ച് ഒരു പരിചയവും എഴുതിയിരുന്നു. പൗഢമായ ഈ മൂന്ന് കുറിപ്പുകളോടെ ഈ ഗ്രന്ഥം പല പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെട്ടു. സൂക്ഷ്മമായ ഒരു കണക്കനുസരിച്ച് ഇതിന്‍റെ നൂറ് എഡിഷനുകള്‍ ഇറങ്ങിക്കഴിഞ്ഞു. വിവിധ ഭാഷകളില്‍ വിവര്‍ത്തിതവുമായി. (മലയാളത്തില്‍ മുഫക്കിറുല്‍ ഇസ്ലാം ഇത് പ്രസിദ്ധീകരിച്ചുകഴിഞ്ഞു). 
ഇവിടെ ഒരു സംഭവം കൂടി അനുസ്മരിക്കുന്നത് ഉചിതമായി കാണുന്നു. ഒരിക്കല്‍ മൗലാനാ നദ്വത്തുല്‍ ഉലമായിലെ വിദ്യാര്‍ത്ഥികളോട് ഈ ഗ്രന്ഥം വായിട്ടിട്ടുണ്ടോ എന്ന് ചോദിച്ചു. അവര്‍ പറഞ്ഞു: വായിച്ചിട്ടില്ല. ഉടനെ മൗലാനാ പറഞ്ഞു: അറബ് ലോകത്ത് ഈ ഗ്രന്ഥം വായിക്കുന്നത് വരെ ആരെയും പണ്ഡിതനായി കണക്കാക്കപ്പെടുന്നതല്ല. മൗലാനാ പറയുന്നു: അവിചാരിതമായി മനസ്സ് അറിയാതെ ഞാന്‍ ഇപ്രകാരം പറഞ്ഞ് പോയതാണ്. ഏതാനും നാളുകള്‍ക്ക് ശേഷം അല്ലാമാ യൂസുഫുല്‍ ഖറളാവിയെ കണപ്പോള്‍ അദ്ദേഹം പറഞ്ഞു: മാദാഖസിറല്‍ ആലം വായിക്കുന്നത് വരെ ആരും പണ്ഡിതനാകത്തില്ല എന്നാണ് ഞങ്ങള്‍ ഈജിപ്റ്റില്‍ സാധാരണ പറയാറുള്ളത്. (കാറവാന്‍). 

ത്ഥാനാ ഭവന്‍ യാത്ര: 
1934-ല്‍ മൗലാനാ ലാഹോറില്‍ ആയിരിക്കവേ മടക്ക യാത്രയില്‍ ത്ഥാനാ ഭവനില്‍ ഇറങ്ങണമെന്നും അതിനെ കുറിച്ച് മുന്‍കൂട്ടി ഹസ്രത്ത് ത്ഥാനവിയെ അറിയിക്കണമെന്നും ജേഷ്ഠന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് മൗലാനാ ലാഹോറില്‍ നിന്നും ഹസ്രത്ത് ത്ഥാനവിക്ക് കത്തെഴുതി. സസന്തോഷം വരിക എന്ന് ഹസ്രത്ത് മറുപടി നല്‍കി. പക്ഷെ മടക്ക യാത്രയില്‍ ത്ഥാനാ ഭവനില്‍ ഇറങ്ങാന്‍ സാധിച്ചില്ല. എന്നാല്‍ പിന്നീട് 1942-ല്‍ ത്ഥാനാഭവനില്‍ പോകാന്‍ കഴിഞ്ഞു. ഈ യാത്രയെ കുറിച്ച് മൗലാനാ വിവരിക്കുന്നു: ത്ഥാനാഭവനില്‍ എത്തി. നേരെ ഖാന്‍ഖാഹിലേക്ക് പോയി. മദ്ധ്യാഹ്നവും വേനലും കാരണമായി അവിടെ വലിയ നിശബ്ദതയായിരുന്നു. ഒരു ഭാഗത്ത് സാധനങ്ങള്‍ വെച്ച് മസ്ജിദില്‍ ഇരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ളുഹ്ര്‍ ബാങ്ക് കൊടുക്കപ്പെട്ടു. ഹസ്രത്ത് വന്നെങ്കിലും ഞാന്‍ പിന്നീട് പരിചയപ്പെടാമെന്ന് വിചാരിച്ചു. ളുഹ്ര്‍ കഴിഞ്ഞപ്പോള്‍ സദസ്സ് ആരംഭിച്ചു. ഞാനും അതിന്‍റെ അരികില്‍ പോയിരുന്നു. അപ്പോള്‍ ഹസ്രത്തിന്‍റെ മുന്നിലുള്ള ഡക്സില്‍ സീറത്ത് സയ്യിദ് അഹ്മദ് ശഹീദ് ഇരിക്കുന്നത് കണ്ടു. ഇപ്പോള്‍ അന്യനാണ് എന്ന ബോധത്തിന് വലിയ കുറവുണ്ടായി. ഹസ്രത്ത് ഓരോ കത്തുകള്‍ വായിച്ച് മറുപടി എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ ഹസ്രത്ത് അടുത്ത സേവകനായ ഖാജ അബ്ദുല്‍ അസീസിനോട് ചോദിച്ചു: ഡോ. അബ്ദുല്‍ അലിയുടെ സഹോദരന്‍ വരുന്നതായി പറഞ്ഞല്ലോ.? വന്നില്ലേ.? ഉടനെ ഞാന്‍ മുന്നോട്ട് ഇരിക്കുകയും വന്നിട്ടുണ്ട് എന്ന് പറയുകയും ചെയ്തു. ഹസ്രത്ത് ചോദിച്ചു: അറിയിക്കാതിരുന്നത് എന്താണ്.? ഞാന്‍ പറഞ്ഞു: അങ്ങയുടെ ബുദ്ധിമുട്ട് ഭയന്നാണ് അറിയിക്കാതിരുന്നത്. ഹസ്രത്ത് പറഞ്ഞു: താങ്കള്‍ വന്നത് അറിയാതിരിക്കുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. താങ്കള്‍ വന്നത് ഞാന്‍ അറിയാതിരുന്നെങ്കില്‍ വളരെയധികം ദുഃഖമുണ്ടാകുമായിരുന്നു. ഇത് പല പ്രാവശ്യം ആവര്‍ത്തിച്ച് പറഞ്ഞു: തുടര്‍ന്ന് പ്രത്യേക അതിഥിയാക്കി. രണ്ട് നേരവും ഉയര്‍ന്ന ആഹാരങ്ങള്‍ നല്‍കപ്പെട്ടു. ശേഷം പറഞ്ഞു: താങ്കള്‍ വരുമെന്നറിഞ്ഞ് കത്തുകള്‍ക്ക് മറുപടികള്‍ നേരത്തെ തന്നെ കുറിച്ചുകഴിഞ്ഞിരുന്നു. (പുരാനേ ചിറാഗ്). ഒരു ദിവസം ഇപ്രകാരം ത്ഥാനഭവനില്‍ കഴിച്ചുകൂട്ടി. അടുത്ത ദിവസം മൗലാനാ മുഹമ്മദ് ഇല്‍യാസ് എന്നെ വന്ന് വിളിച്ചുകൊണ്ടുപോയി. 




പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി





ഞങ്ങളുടെ കേന്ദ്ര സ്ഥാപനം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌