കുടുംബ ബന്ധത്തിന്‍റെ അടിസ്ഥാനം സഹകരണമാണ്
പഴയ കാലഘട്ടത്തിൽ, കുടുംബബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സഹകരണം. കാരണം ഒരു കുടുംബാംഗങ്ങൾ ഒരിടത്ത് ഒതുങ്ങിയതിനാൽ, അവരുടെ പ്രശ്‌നങ്ങളും ഒരുപോലെയായിരുന്നു. അവർക്കിടയിൽ, വ്യത്യാസങ്ങളില്ലാത്തതിനാൽ ഭിന്നതകളും കുറവായിരുന്നു. എന്നാൽ പിൽക്കാലങ്ങളിൽ സാംസ്‌കാരിക- നാഗരികതകൾ ആധിപത്യം സ്ഥാപിച്ചു. മനുഷ്യന്റെ സാമൂഹ്യഘടനകളിൽ മാറ്റം സംഭവിച്ചു. ജീവിതാവശ്യങ്ങൾക്കായി മനുഷ്യർ പലയിടങ്ങളിൽ പരന്നതിനാൽ, കുടുംബപരമായ സാമൂഹ്യജീവിതം പരിമിതമായ സ്ഥലങ്ങളിൽ ഒതുങ്ങി. ജോലിയുടെയും മറ്റും നാഗരിക ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ, പ്രാദേശികമായ സാമൂഹ്യരീതി നിലവിൽ വന്നു. ഈ സാമൂഹ്യക്രമത്തിൽ, വിവിധ കുടുംബക്കാരും വ്യത്യസ്ത വിഭാഗക്കാരും വിഭിന്നമതക്കാരും ഇട കലർന്ന് താമസിക്കാൻ തുടങ്ങി. വിവിധ ഭിന്നതകളുടെ അടിസ്ഥാനത്തിൽ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളും ഉടലെടുക്കാൻ സാധ്യത വർദ്ധിച്ചു. ഇത്തരുണത്തിൽ, വിവിധ മതങ്ങളുടെയും ഗോത്രങ്ങളുടെയും സംസ്‌കാരങ്ങളുടെയും പേരിൽ പരസ്പരം ബന്ധം തകരാതെ നോക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ഏറ്റവും പ്രയോജനപ്രദമായ മാർഗമാണ് മാനവികതയുടെ അടിസ്ഥാനത്തിലുള്ള ബന്ധം. മുഴുവൻ മനുഷ്യരും ആദം സന്തതികളാണ്. ഈ അടിസ്ഥാനത്തിൽ പരസ്പരം സഹോദരങ്ങളാണ്. ഒരുമിച്ച് ഒരു നാട്ടിൽ താമസിക്കുന്നതിനാൽ അയൽവാസികളുമാണ്. ഒരാളുടെ മതവും കുടുംബവും ജാതിയും എന്തുമാകട്ടെ അദ്ദേഹം മനുഷ്യനാണെന്ന പരിഗണനയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ നോക്കിക്കാണേണ്ടതാണ്. ഇത്തരം ഒരു സാമൂഹ്യഘടന വളരെ വ്യക്തമായി നിലനിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ.
✍🏻 അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി
************
ജുമുഅ സന്ദേശം
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുൽ ഹശ്ർ-1 (24 ആയത്തുകൾ, പദങ്ങൾ 445, അക്ഷരങ്ങൾ 1913, മദീനമുനവ്വറയിൽ അവതരണം. 3 റുകൂഅ്. അവതരണ ക്രമം 101. പാരായണ ക്രമം 59. സൂറത്തുൽ ബയ്യിനക്ക് ശേഷം അവതരണം)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം
നിഷേധികൾ പരാജയപ്പെടുന്നതാണ്
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 01-05
سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ (1) هُوَ الَّذِي أَخْرَجَ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ مِن دِيَارِهِمْ لِأَوَّلِ الْحَشْرِ ۚ مَا ظَنَنتُمْ أَن يَخْرُجُوا ۖ وَظَنُّوا أَنَّهُم مَّانِعَتُهُمْ حُصُونُهُم مِّنَ اللَّهِ فَأَتَاهُمُ اللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا ۖ وَقَذَفَ فِي قُلُوبِهِمُ الرُّعْبَ ۚ يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِي الْمُؤْمِنِينَ فَاعْتَبِرُوا يَا أُولِي الْأَبْصَارِ (2) وَلَوْلَا أَن كَتَبَ ذَٰلِكَ بِأَنَّهُمْ شَاقُّوا اللَّهَ وَرَسُولَهُ ۖ وَمَن يُشَاقِّ اللَّهَ فَإِنَّ اللَّهَ شَدِيدُ الْعِقَابِ (4) مَا قَطَعْتُم مِّن لِّينَةٍ أَوْ تَرَكْتُمُوهَا قَائِمَةً عَلَىٰ أُصُولِهَا فَبِإِذْنِ اللَّهِ وَلِيُخْزِيَ الْفَاسِقِينَ (5)اللَّهُ عَلَيْهِمُ الْجَلَاءَ لَعَذَّبَهُمْ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابُ النَّارِ (3)
ആകാശത്തും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ പരിശുദ്ധി പ്രകീർത്തിക്കുന്നു. അല്ലാഹു പ്രതാപശാലിയും തന്ത്രജ്ഞനുമാണ്.(1) അല്ലാഹുവാണ് വേദക്കാരിലെ നിഷേധികളെ ആദ്യപ്രാവശ്യം ഒരുമിച്ചുകൂട്ടി അവരുടെ വീടുകളിൽ നിന്നും പുറത്താക്കിയത്. അവർ പുറത്തുപോകുമെന്ന് നിങ്ങൾ വിചാരിച്ചിരുന്നില്ല. അവരുടെ കോട്ടകൾ അവരെ അല്ലാഹുവിൽ നിന്നും സംരക്ഷിക്കുമെന്ന് അവർ ഊഹിക്കുകയും ചെയ്തു. എന്നാൽ അവർ വിചാരിക്കാത്ത ഭാഗത്തുകൂടി അല്ലാഹു അവരുടെ അരികിലെത്തി. അവരുടെ മനസ്സുകളിൽ ഉൾഭയം ഇട്ടുകൊടുത്തു. അവരുടെ വീടുകളെ അവരുടെ കൈകൾകൊണ്ടും വിശ്വാസികളുടെ കൈകൾകൊണ്ടും അവർ തകർക്കുന്നു. കണ്ണുള്ളവരെ നിങ്ങൾ ഗുണപാഠം ഉൾക്കൊള്ളുക.(2) അല്ലാഹു അവരുടെമേൽ നാടുകടത്തൽ എഴുതിയിരുന്നില്ലെങ്കിൽ ഇഹലോകത്ത് തന്നെ മറ്റ് വല്ല ശിക്ഷയും അവർക്ക് നൽകുമായിരുന്നു. പരലോകത്തിൽ അവർക്ക് നരകശിക്ഷയുണ്ട്.(3) കാരണം അവർ അല്ലാഹുവിനെയും ദൂതനെയും എതിർത്തവരാണ്. അല്ലാഹുവിനെ എതിർക്കുന്നവന് അല്ലാഹു കടുത്ത ശിക്ഷ നൽകുന്നവനാണ്.(4) ഈത്തപ്പന വൃക്ഷത്തിൽ നിന്നും നിങ്ങൾ മുറിച്ചുമാറ്റിയതും വേരുകളിൽ (മുറിക്കാതെ) ഉപേക്ഷിച്ചതും അല്ലാഹുവിന്റെ അനുമതിയോടെയും തെമ്മാടികളെ നിന്ദിക്കുന്നതിനും വേണ്ടിയായിരുന്നു.(5) പരസ്പര ബന്ധവും അവതരണ പശ്ചാത്തലവും: കപട വിശ്വാസികൾ സ്വീകരിച്ച യഹൂദികളുമായിട്ടുള്ള സൗഹൃദത്തെ കഴിഞ്ഞ സൂറത്തിൽ വിമർശിക്കുകയും ഈ സൂറത്തിൽ കപടവിശ്വാസികളുടെ വേരുകളായ യഹൂദികളുടെ ഇരുലോകത്തുമുള്ള ശിക്ഷ വിവരിച്ചിരിക്കുകയാണ്. റസൂലുല്ലാഹി (സ) മദീനയിൽ വന്നപ്പോൾ യഹൂദികളുമായി ഒരു കരാർ നടത്തിയിരുന്നു. യഹൂദികളിൽ വ്യത്യസ്ത ഗോത്രങ്ങളുണ്ടായിരുന്നു. അതിലൊന്നായ ബനൂനളീർ ഗോത്രവും സന്ധിയിൽ പ്രവേശിക്കുകയുണ്ടായി. ഇവർ മദീനയിൽ നിന്നും മൈൽ ദൂരത്തായിട്ടാണ് താമസിച്ചിരുന്നത്. ഒരിക്കൽ അംറുബ്‌നു ഉമയ്യ രണ്ടുപേരെ വധിക്കുകയുണ്ടായി. അതിന്റെ പരിഹാരം എല്ലാവരും കൂടിച്ചേർന്ന് നിർവ്വഹിക്കേണ്ടതായിരുന്നു. റസൂലുല്ലാഹി (സ) മുസ്‌ലിംകളിൽ നിന്നും അതിനുള്ള തുക സമാഹരിച്ചു. തുടർന്ന് സന്ധിയുടെ വ്യവസ്ഥയനുസരിച്ച് യഹൂദികളോടും അതിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു. ഇതിനുവേണ്ടി റസൂലുല്ലാഹി (സ) അവർ താമസിക്കുന്ന പ്രദേശത്തേക്ക് പോയി. എന്നാൽ ഇത് റസൂലുല്ലാഹി (സ)യെ വകവരുത്താനുള്ള ഒരു അവസരമാണെന്ന് വിചാരിച്ച് അവർ റസൂലുല്ലാഹി (സ)യെ ഒരു സ്ഥലത്ത് ഇരുത്തുകയും ഞങ്ങൾ എല്ലാവരിൽ നിന്നും തുക സമാഹരിക്കാമെന്ന് പറഞ്ഞ് പുറത്തിറങ്ങുകയും ഗൂഢാലോചന നടത്തുകയും ചെയ്തു. റസൂലുല്ലാഹി (സ) ഇരുന്ന സ്ഥലത്തിനടുത്തുള്ള ഭിത്തിയുടെ മുകളിൽ കയറി ഒരു വലിയ കല്ലെടുത്ത് റസൂലുല്ലാഹി (സ)യുടെ മുകളിൽ ഇടാൻ അവർ തീരുമാനിച്ചു. അല്ലാഹു വഹ്‌യ് വഴി അറിയിച്ചതിനെത്തുടർന്ന് റസൂലുല്ലാഹി (സ) അവിടെ നിന്നും എഴുന്നേറ്റ് മടങ്ങിവന്നു. തുടർന്ന് അവർക്ക് ഇപ്രകാരം അറിയിപ്പ് കൊടുത്തു: നിങ്ങൾ കരാർ ലംഘിക്കുകയും സന്ധി പൊളിയ്ക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾക്ക് പത്ത് ദിവസത്തെ ഇളവ് നൽകുന്നു. നിങ്ങൾ ഇഷ്ടമുള്ള സ്ഥലത്തേക്ക് പോവുക. അതിന് ശേഷം ഇവിടെ കാണുന്നവർ കൊല്ലപ്പെടുന്നതാണ്. അവർ അവിടെ നിന്നും പോകാൻ തീരുമാനിച്ചപ്പോൾ മുനാഫിഖ് നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യ് അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു: നിങ്ങൾ എവിടെയും പോകേണ്ടതില്ല. എന്റെ കൂട്ടത്തിൽ പതിനായിരം ഭടന്മാരുണ്ട്. അവർ ജീവൻ മരണ പോരാട്ടം നടത്തുന്നവരാണ്. നിങ്ങൾക്ക് യാതൊരു പരിക്കും ഏൽക്കാൻ സമ്മതിക്കുന്നതല്ല. ഇയാളോടൊപ്പം വേറെയും ചില നേതാക്കളും ഇതേ വാചകം പറഞ്ഞതായി ചില നിവേദനങ്ങളിൽ വന്നിരിക്കുന്നു. യഹൂദികൾ മുനാഫിഖുകളുടെ വാചകം വിശ്വസിച്ചുകൊണ്ട് റസൂലുല്ലാഹി (സ)യോട് പറഞ്ഞു: നിങ്ങൾ കഴിയുന്നത് ചെയ്തുകൊള്ളുക. ഞങ്ങൾ ഇവിടെ നിന്നും പോകുന്നതല്ല. റസൂലുല്ലാഹി (സ) അവരിലേക്ക് നീങ്ങി. അവർ കോട്ട വാതിലുകൾ അടച്ചു. കപടവിശ്വാസികൾ കൈയും കെട്ടി ഇരുന്നു. റസൂലുല്ലാഹി (സ) അവരെ ഉപരോധിച്ചു. അവരുടെ ചില വൃക്ഷങ്ങൾ കത്തിക്കുകയും മുറിയ്ക്കുകയും ചെയ്തു. അവസാനം അവർ ഗതിമുട്ടി നാട് വിടാമെന്ന് സമ്മതിച്ചു. റസൂലുല്ലാഹി (സ) അപ്പോഴും അവർക്ക് ഒരു ഇളവ് നൽകിക്കൊണ്ട് പറഞ്ഞു: ആയുധമൊഴിച്ച് നിങ്ങൾക്ക് എന്തും കൊണ്ടുപോകാവുന്നതാണ്. അവർ അവിടെ നിന്നും പുറപ്പെട്ട് കുറേ ആളുകൾ ശാമിലേക്കും കുറേ ആളുകൾ ഖൈബറിലേക്കും പോയി. ആർത്തി കാരണം വീടുകളിലെ വാതിലുകളും ജനലുകളും അവർ പിഴുതുകൊണ്ട് പോയി. ഹിജ്‌റ നാല് റബീഉൽ അവ്വൽ മാസത്തിലാണ് ഇത് നടന്നത്. തുടർന്ന് ഉമർ (റ)ന്റെ കാലത്ത് ഖൈബറിൽ അവർ പ്രശ്‌നമുണ്ടാക്കിയപ്പോൾ അവരെ രണ്ടാമത് ശാമിലേക്ക് നാട് കടത്തുകയുണ്ടായി. ആശയ സംഗ്രഹം ആകാശത്തും ഭൂമിയിലുമുള്ള എല്ലാ സൃഷ്ടികളും അല്ലാഹുവിന്റെ പരിശുദ്ധി പ്രകീർത്തിക്കുന്നു. അല്ലാഹു പ്രതാപശാലിയും തന്ത്രജ്ഞനുമാണ്. പടച്ചവന്റെ പ്രതാപത്തിന്റെയും തന്ത്രജ്ഞതയുടെയും ഒരു സംഭവം ശ്രദ്ധിക്കുക: അല്ലാഹുവാണ് വേദക്കാരിലെ നിഷേധികളായ ബനൂനളീറിനെ ആദ്യപ്രാവശ്യം ഒരുമിച്ചുകൂട്ടി അവരുടെ വീടുകളിൽ നിന്നും പുറത്താക്കിയത്. അത് റസൂലുല്ലാഹി (സ)യുടെ കാലഘട്ടത്തിലായിരുന്നു. ഇതിന് മുമ്പ് അവർക്ക് ഇത്തരം നാടുകടത്തൽ നേരിടേണ്ടി വന്നിട്ടില്ല. ഇത് അവരുടെ ദുഷ്‌ചെയ്തികളുടെ ഫലമായിരുന്നു. രണ്ടാമതും ഇപ്രകാരം അവർ നാട് കടത്തപ്പെടുമെന്ന് ഇതിൽ സൂചനയുണ്ട്. ഉമർ (റ)ന്റെ കാലത്ത് അത് നടക്കുകയും ചെയ്തു. അല്ലയോ മുസ്‌ലിംകളേ, അവരുടെ ശക്തിയും ശേഷിയും കണ്ടപ്പോൾ അവർ എപ്പോഴെങ്കിലും അവരുടെ വീടുകളിൽ നിന്നും പുറത്തുപോകുമെന്ന് നിങ്ങൾ വിചാരിച്ചിരുന്നില്ല. അവരുടെ കോട്ടകൾ അവരെ അല്ലാഹുവിന്റെ പ്രതികാരത്തിൽ നിന്നും സംരക്ഷിക്കുമെന്ന് അവർ ഊഹിക്കുകയും ചെയ്തു. അതായത് അവരുടെ കോട്ടകളുടെ ബലത്തിൽ അവർ വളരെയധികം സമാധാനിച്ചിരുന്നു. പടച്ചവന്റെ അദൃശ്യമായ നിലയിലുള്ള തിരിച്ചടി ഉണ്ടാകുമെന്ന് അവർ വിചാരിച്ചിരുന്നില്ല. ഈ ഗോത്രത്തെ മാത്രമല്ല, മുഴുവൻ യഹൂദികളെയും അവരുടെ കോട്ടകൾ സംരക്ഷിക്കുമെന്ന് അവർ ധരിച്ചിരുന്നു. എന്നാൽ അവർ വിചാരിക്കാത്ത ഭാഗത്തുകൂടി അല്ലാഹുവിന്റെ ശിക്ഷ അവരുടെ അരികിലെത്തി. അവർ നിസ്സാരന്മാരെന്ന് വിചാരിച്ചിരുന്ന മുസ്‌ലിംകളിലൂടെ അവർ പുറത്താക്കപ്പെട്ടു. അവരുടെ മനസ്സുകളിൽ മുസ്‌ലിംകളെക്കുറിച്ചുള്ള ഉൾഭയം ഇട്ടുകൊടുത്തു. ഈ ഉൾഭയം കാരണമായിട്ടാണ് അവർ പുറത്ത് പോകാൻ തയ്യാറായത്. തദവസരം അവരുടെ വീടുകളെ അവരുടെ കൈകൾകൊണ്ടും വിശ്വാസികളുടെ കൈകൾകൊണ്ടും അവർ തകർക്കുന്നു. അതായത് വാതിലും മറ്റും കൊണ്ടുപോകുന്നതിന് അവർ വീടുകൾ പൊളിക്കുന്നു. അവർക്ക് കൂടുതൽ ദു:ഖമുണ്ടാകുന്നതിന് മുസ്‌ലിംകളും അത് പൊളിയ്ക്കുന്നു. മുസ്‌ലിംകൾ പൊളിച്ചതിനെ അവരിലേക്ക് ചേർത്ത് പറഞ്ഞത് അവരുടെ കരാർ ലംഘനവും ദുഷ്പ്രവർത്തനവും അതിന് കാരണമായതിനാലാണ്. കണ്ണുള്ളവരെ ഈ അവസ്ഥ കണ്ട് നിങ്ങൾ ഗുണപാഠം ഉൾക്കൊള്ളുക. പടച്ചവനും പ്രവാചകനും എതിര് കാണിക്കുന്നതുകൊണ്ട് ചിലവേള ഇഹലോകത്ത് തന്നെ വളരെ മോശമായ അവസ്ഥ ഉണ്ടാകുന്നതാണെന്ന് മനസ്സിലാക്കുക. അല്ലാഹു അവരുടെമേൽ നാടുകടത്തൽ എഴുതിയിരുന്നില്ലെങ്കിൽ ഇഹലോകത്ത് തന്നെ മറ്റ് വല്ല ശിക്ഷയും അവർക്ക് നൽകുമായിരുന്നു. അത്തരം ശിക്ഷ ബനൂഖുറൈളയോട് നടപ്പിലാക്കപ്പെടുകയും അവർ കൊല്ലപ്പെടുകയും ചെയ്തു. ഇവർ കൊലയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും പരലോകത്തിൽ ഇവർക്ക് നരകശിക്ഷയുണ്ട്. കാരണം അവർ അല്ലാഹുവിനെയും ദൂതനെയും എതിർത്തവരാണ്. അല്ലാഹുവിനെയും റസൂലിനെയും എതിർക്കുന്നവന് അല്ലാഹു കടുത്ത ശിക്ഷ നൽകുന്നവനാണ്. ഈ എതിർപ്പ് രണ്ട് രീതിയിലാണ്. ഒന്ന്, അവർ കരാർ ലംഘിച്ചതിനാൽ നാട് കടത്തപ്പെട്ടു. രണ്ട്, സത്യവിശ്വാസം ഉപേക്ഷിച്ചതിനാൽ പരലോകത്ത് ശിക്ഷയുണ്ടാകുന്നതാണ്. അടുത്തതായി യഹൂദികളുടെ ഒരു ആരോപണത്തിനുള്ള മറുപടിയാണ്. മുസ്‌ലിംകൾ അവരുടെ ചില വൃക്ഷങ്ങൾ കത്തിക്കുകയും മുറിയ്ക്കുകയും ചെയ്തത് നാശമുണ്ടാക്കലാണെന്ന് അവർ ആരോപിച്ചിരുന്നു. കൂടാതെ, ഇത് മുറിയ്ക്കുന്നത് അനുവദനീയമാണെങ്കിലും നാളെ നാം തന്നെ ഉപയോഗിക്കുന്നതിനാൽ ഇത് മുറിയ്‌ക്കേണ്ടതില്ലെന്ന് ചില മുസ്‌ലിംകളും വിചാരിച്ചിരുന്നു. ഇതിന് മറുപടിയായി അല്ലാഹു പറയുന്നു: ഈത്തപ്പന വൃക്ഷത്തിൽ നിന്നും നിങ്ങൾ മുറിച്ചുമാറ്റിയതും കത്തിച്ചതും വേരുകളിൽ മുറിക്കാതെ ഉപേക്ഷിച്ചതും അല്ലാഹുവിന്റെ അനുമതിയോടെയും തെമ്മാടികളെ നിന്ദിക്കുന്നതിനും വേണ്ടിയായിരുന്നു. അതായത് രണ്ടിലും നന്മയുണ്ട്. ഉപേക്ഷിച്ചത് മുസ്‌ലിംകൾക്ക് ഉപയോഗിക്കാൻ കഴിയും അതിന്റെ പേരിൽ യഹൂദികൾ അസ്വസ്ഥമാവുകയും ചെയ്യുന്നതാണ്. മുറിയ്ക്കുന്നത് കൊണ്ട് മുസ്‌ലിംകൾക്ക് വിജയം പ്രകടിപ്പിക്കാനും യഹൂദികളെ വിഷമിപ്പിക്കാനും സാധിക്കുന്നതാണ്. അത് രണ്ടും അനുവദനീയമാണ്. ഈ തത്വങ്ങൾ ഉള്ള കാരണത്താൽ അവ ഒന്നിലും കുഴപ്പമില്ല. വിവരണവും വ്യാഖ്യാനവും ഈ സൂറത്തിന്റെ പ്രാധാന്യവും ബനൂനളീറിന്റെ ചരിത്രവും: ഈ സൂറത്ത് മുഴുവനും ബനൂനളീറിന്റെ ഗോത്രത്തിന്റെ സംഭവുമായി ബന്ധപ്പെട്ട് അവതരിച്ചതാണ്. അതുകൊണ്ട് ഇബ്‌നു അബ്ബാസ് (റ) ഈ സൂറത്തിന് ബനൂനളീർ സൂറത്ത് എന്ന് പേര് പറഞ്ഞിരിക്കുന്നു. ഇവർ യഹൂദികളിൽ പെട്ട ഈ ഗോത്രം ഹാറൂൻ നബി (അ)ന്റെ പരമ്പരയിൽ പെട്ടവരായിരുന്നു. ഇവരുടെ പൂർവ്വികർ തൗറാത്ത് പണ്ഡിതരായിരുന്നു. തൗറാത്തിലൂടെ അവർ റസൂലുല്ലാഹി (സ)യുടെ വാർത്തയും തിരുഗുണങ്ങളും യസ്‌രിബ് (മദീന)യിലേക്കുള്ള വരവും മനസ്സിലാക്കിയിരുന്നു. റസൂലുല്ലാഹി (സ)യുടെ വരവിനെ അവർ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. ഇവർ ശാമിൽ നിന്നും വന്നവരായിരുന്നു. ഇവരിൽ തൗറാത്തിന്റെ ധാരാളം പണ്ഡിതന്മാരുണ്ടായിരുന്നു. റസൂലുല്ലാഹി (സ) മദീനയിൽ വന്നപ്പോൾ ഇത് അന്ത്യപ്രവാചകനാണെന്ന് അവർ തിരിച്ചറിഞ്ഞു. പക്ഷേ, അന്ത്യപ്രവാചകൻ അവരുടെ വിഭാഗത്തിൽപ്പെട്ട ആരുങ്കിലുമായിരിക്കുമെന്ന് അവർ വിചാരിച്ചിരുന്നു. അന്ത്യപ്രവാചകൻ അവരുടെ പരമ്പരയിൽ പെടാത്ത ഇസ്മാഈൽ നബി (അ)യുടെ കുടുംബത്തിൽ പെട്ട ആളാണെന്നറിഞ്ഞപ്പോൾ അവർക്ക് അസൂയയായി. അവരിൽ ധാരാളം ആളുകൾ റസൂലുല്ലാഹി (സ)യെ അന്ത്യപ്രവാചകനാണെന്ന് മനസ്സിലാക്കിയിട്ടും അസൂയ കാരണം അവർ സത്യവിശ്വാസം സ്വീകരിച്ചില്ല. ബദ്‌റിലെ അത്ഭുതകരമായ വിജയം അവരെ റസൂലുല്ലാഹി (സ)യിലേക്ക് അൽപ്പം അടുപ്പിച്ചു. പക്ഷേ, ഇത്തരം വിജയങ്ങൾ വിശ്വാസത്തിന്റെ അടിസ്ഥാനമാക്കുന്നത് വളരെ ബലഹീനമായ ശൈലിയാണ്. അതുകൊണ്ട് തന്നെ ഉഹ്ദിൽ ചെറിയ പരാജയം ഉണ്ടായപ്പോൾ അവരുടെ വിശ്വാസത്തിൽ കുലുക്കം സംഭവിക്കുകയും അവർ മക്കാനിഷേധികളുമായി ഗൂഢാലോചന നടത്തുകയും ചെയ്തു. ഇതിന് മുമ്പ് റസൂലുല്ലാഹി (സ) മക്കയിൽ നിന്നും പലായനം ചെയ്ത് മദീനയിലെത്തിയപ്പോൾ തന്ത്രപരമായ രാഷ്ട്രീയ നീക്കമെന്ന നിലയിൽ ആദ്യമായി ചെയ്തത് മദീനയിലും പരിസര പ്രദേശങ്ങളിൽ വസിച്ചിരുന്ന യഹൂദ ഗോത്രങ്ങളുമായിട്ടുള്ള സന്ധിയായിരുന്നു. പരസ്പരം യുദ്ധം ചെയ്യുകയില്ല, മറ്റുള്ളവർക്കെതിരിൽ ആരെയും സഹായിക്കുകയില്ല, ആരെങ്കിലും അക്രമിച്ചാൽ പരസ്പരം സഹായിക്കും മുതലായ കാര്യങ്ങളാണ് ഈ സന്ധിയിലുണ്ടായിരുന്നത്. (ഇബ്‌നു ഹിഷാം) ഈ സന്ധിയിൽ ബനൂനളീർ ഗോത്രമടക്കം എല്ലാ ഗോത്രങ്ങളും പങ്കെടുക്കുകയുണ്ടായി. * ഉഹ്ദ് യുദ്ധം വരെ ഇവർ ബാഹ്യമായി സന്ധി പാലിച്ചുകൊണ്ടിരുന്നു. എന്നാൽ ഉഹ്ദിന് ശേഷം അവർ ചതിയും ഗൂഢാലോചനയും ആരംഭിച്ചു. അതിന്റെ തുടക്കം ഇപ്രകാരമായിരുന്നു: ബനൂനളീർ നേതാവ് കഅ്ബുബ്‌നു അഷ്‌റഫ് ഉഹ്ദിന് ശേഷം ഗോത്രത്തിലെ നാൽപ്പത് പേരോടൊപ്പം മക്കയിലെത്തി. ഇവിടെ അവർ നിഷേധി നേതാക്കളുമായി കണ്ടുമുട്ടുകയും റസൂലുല്ലാഹി (സ)യ്‌ക്കെതിരിൽ യുദ്ധം ചെയ്യാൻ കരാർ നടത്തുകയും ചെയ്തു. കഅ്ബ് നാൽപ്പത് യഹൂദികളോടൊപ്പവും അബൂസുഫ്‌യാൻ നാൽപ്പത് ഖുറൈശികളോടൊപ്പവും മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുകയും കഅ്ബാ ശരീഫയുടെ മൂടുപടത്തിൽ പിടിച്ച് മുസ്‌ലിംകൾക്കെതിരിൽ പരസ്പരം സഹായിക്കുമെന്ന് പറയുകയും ചെയ്തു. ഈ കരാർ കഴിഞ്ഞ് കഅ്ബ് മദീനയിലെത്തിയപ്പോൾ ജിബ്‌രീൽ (അ) റസൂലുല്ലാഹി (സ)യ്ക്ക് മുഴുവൻ സംഭവങ്ങളും വിവരിച്ചുകൊടുത്തു. റസൂലുല്ലാഹി (സ) കഅ്ബിനെ വധിക്കാൻ നിർദ്ദേശിക്കുകയും മുഹമ്മദുബ്‌നു മസ്‌ലമ (റ) വധിക്കുകയും ചെയ്തു. (ബുഖാരി) തുടർന്ന് ബനൂനളീർ ഗോത്രം പല വഞ്ചനകളും ഗൂഢാലോചനകളും നടത്തുകയും അതെല്ലാം റസൂലുല്ലാഹി (സ) അറിയുകയും ചെയ്തുകൊണ്ടിരുന്നു. അതിലൊന്നാണ് അവതരണ പശ്ചാത്തലത്തിൽ വിവരിക്കപ്പെട്ട സംഭവം. അവർ റസൂലുല്ലാഹി (സ)യെ വധിക്കാൻ പദ്ധതിയിട്ടു. അല്ലാഹു വഹ്‌യിലൂടെ അത് അറിയിച്ച് കൊടുത്തില്ലായിരുന്നുവെങ്കിൽ അവർ അതിൽ വിജയിക്കുമായിരുന്നു. ഈ പദ്ധതി പൂർത്തീകരിക്കാൻ തയ്യാറായ ആളുടെ പേര് ഉമറുബ്‌നു ജഹ്ഹാഷ് എന്നായിരുന്നു. റസൂലുല്ലാഹി (സ)യെ അല്ലാഹു സംരക്ഷിച്ചു. അവരുടെ പദ്ധതി പാഴായി. ഒരു ഗുണപാഠം: ഇവിടെ മറ്റൊരു സംഭവം പ്രത്യേകം ശ്രദ്ധേയമാണ്. ബനൂനളീർ നാടുകടത്തപ്പെടാൻ തീരുമാനിച്ചപ്പോൾ അവരെല്ലാവരും നാടുവിടുകയുണ്ടായി. എന്നാൽ അവരിൽ രണ്ടുപേർ ഇസ്‌ലാം സ്വീകരിക്കുകയും സുരക്ഷിതരാവുകയും ചെയ്തു. ഒന്ന്, ഇതേ ഉമറുബ്‌നു ജഹ്ഹാഷും പിതൃവ്യൻ യാമീനുബ്‌നു അംറും. (ഇബ്‌നു കസീർ) * അംറുബ്‌നു ഉമയ്യയുടെ സംഭവം: അംറുബ്‌നു ഉമയ്യ ളംരി രണ്ടുപേരെ വധിച്ച വിഷയം അവതരണ പശ്ചാത്തലത്തിൽ പറയുകയുണ്ടായി. അവരുടെ പരിഹാരത്തിന് റസൂലുല്ലാഹി (സ) പരിശ്രമിച്ചു. ഈ സംഭവം ഇബ്‌നു കസീർ (റ) ഇപ്രകാരം വിവരിക്കുന്നു: മുസ്‌ലിംകൾ മദീനയിലേക്ക് പലായനം ചെയ്തിട്ടും മക്കാനിഷേധികൾ അക്രമങ്ങളും ഗൂഢാലോചനകളും തുടർന്നു. ബിഅ്‌റ് മഊന സംഭവം അതിലൊന്നാണ്: ചില നിഷേധികളും കപടവിശ്വാസികളും മുസ്‌ലിമായി അഭിനയിച്ചുകൊണ്ട് മദീനയിൽ വരുകയും അവരുടെ നാട്ടിൽ ഇസ്‌ലാമിക പ്രബോധന ശിക്ഷണങ്ങൾ നടത്തുന്നതിന് ഒരു സംഘത്തെ അയക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. റസൂലുല്ലാഹി (സ) അതിന് സഹാബികളിലെ എഴുപത് ഖുർആൻ പണ്ഡിതരെ അയക്കുകയുണ്ടായി. പക്ഷേ, ഇതൊരു ചതിയായിരുന്നു. അവർ ഇവരെ വധിക്കാൻ വളയുകയും അതിലവർ വിജയിക്കുകയും ചെയ്തു. എന്നാൽ അംറുബ്‌നു ഉമയ്യ ളംരി (റ) മാത്രം അത്ഭുതകരമായി രക്ഷപ്പെട്ട് അവിടെ നിന്നും മദീനയിലേക്ക് ഓടിവന്നു. സ്വന്തം സഹോദരങ്ങളോടുള്ള ക്രൂരമായ ചതിയും നിന്ദ്യമായ വധവും നേരിൽ കണ്ട അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. മദീനയിലേക്ക് വരുന്ന വഴി യാദൃശ്ചികമായി രണ്ട് നിഷേധികളെ അദ്ദേഹം കാണുകയും ഇരുവരെയും വധിക്കുകയും ചെയ്തു. എന്നാൽ റസൂലുല്ലാഹി (സ) യുദ്ധമില്ലാ കരാർ ചെയ്ത ബനൂആമിർ ഗോത്രത്തിലെ അംഗങ്ങളാണ് ഇരുവരുമെന്ന് പിന്നീട് വ്യക്തമായി. മുസ്‌ലിംകളുടെ കരാറുകൾ ഇന്നത്തെ കരാറുകളെപ്പോലെ തുടക്കം മുതൽ തന്നെ ലംഘനങ്ങൾ നടത്തുന്നതായിരുന്നില്ല. മുസ്‌ലിംകൾ എന്തെങ്കിലും പറയുന്നതും എഴുതുന്നതും പടച്ചവന്റെ കൽപ്പനകൾ പാലിച്ചുകൊണ്ട് മാത്രമായിരുന്നു. റസൂലുല്ലാഹി (സ)യ്ക്ക് ഈ അബദ്ധത്തെക്കുറിച്ച് വിവരം ലഭിച്ചപ്പോൾ ഇസ്‌ലാമിക നിയമം അനുസരിച്ച് ഇരുവരുടെയും ദിയത്ത് (നഷ്ടപരിഹാരം) നൽകാൻ തീരുമാനിച്ചു. ഇതിന് വേണ്ടി മുസ്‌ലിംകളിൽ നിന്നും സാമ്പത്തിക സ്വരൂപണം നടത്തി. സംഖ്യകക്ഷികളായതുകൊണ്ട് യഹൂദികളിൽ നിന്നും സാമ്പത്തിക സ്വരൂപണത്തിന് പോയി. തുടർന്നാണ് ചതിയുടെ സംഭവങ്ങൾ നടന്നത്. (ഇബ്‌നു കസീർ) ഇതിനെത്തുടർന്ന് റസൂലുല്ലാഹി (സ) അവരോട് നാടുവിടാൻ നിർദ്ദേശിച്ചു. ബനൂനളീറിനെ നാടുകടത്തിയ സമയത്ത് പുലർത്തപ്പെട്ട വിശാല മനസ്‌കതയിൽ ആധുനിക രാഷ്ട്രീയക്കാർക്ക് വലിയ ഗുണപാഠമുണ്ട്: മനുഷ്യവകാശ സംരക്ഷണത്തെക്കുറിച്ച് വാചാലമായി സംസാരിക്കുകയും അതിനുവേണ്ടി വലിയ പ്രസ്ഥാനങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്ന ആധുനിക ഭരണാധികാരികളും രാഷ്ട്രീയക്കാരും മനുഷ്യാവകാശത്തിന്റെ കുത്തകക്കാരും ഈ സംഭവത്തിലേക്കൊന്ന് നോക്കുക: ബനൂനളീർ നിരന്തരം ഗുഢാലോചനകളും വഞ്ചനകളും റസൂലുല്ലാഹി (സ)യെ വധിക്കാനുള്ള പദ്ധതികളും നടത്തിക്കൊണ്ടിരിക്കുന്നു. ഇതുപോലുള്ള കാര്യം ഇന്നത്തെ ഏതെങ്കിലും ഭരണാധികാരികൾക്ക് നേരിടേണ്ടി വന്നാൽ അവർ ശത്രുക്കളോട് എന്ത് സമീപനമാണ് സ്വീകരിക്കുക എന്നത് നെഞ്ചിൽ കൈ വെച്ചുകൊണ്ട് ചിന്തിക്കുക. ഈ കാലത്ത് ജീവനുള്ളവരുടെ മേൽ പ്രട്രോൾ ഒഴിച്ച് അവരെ ഇല്ലായ്മ ചെയ്യാൻ വലിയ ഭരണകൂടത്തിന്റെ പോലും ആവശ്യമില്ല. ഏതാനും ഗുണ്ടകളെ ഏൽപ്പിച്ചാൽ ഇതെല്ലാം നാളുകൾക്കകം നിർവ്വഹിച്ച് തരും. ഭരണാധികാരികളുടെ കോപത്തിന്റെ കാര്യങ്ങൾ പറയേണ്ടതില്ല. * എന്നാൽ ഇവിടെ ഭരണാധികാരി അല്ലാഹുവിന്റെ ദൂതനാണ്. വഞ്ചനകളും ചതികളും പാരമ്യം പ്രാപിച്ച സമയത്തുപോലും അവരെ കൂട്ടക്കൊല ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അവരുടെ സാധന സാമഗ്രികൾ പിടിച്ചെടുക്കാൻ പോലും ഉദ്ദേശിക്കുന്നില്ല. മറിച്ച് അവരോട് പറയുന്നു: 1. നിങ്ങളുടെ സാധന സാമഗ്രികളെല്ലാം എടുത്ത് ഈ നാട് ഒഴിവാക്കിത്തരുക. 2. പത്ത് ദിവസത്തിനകം സാധന സാമഗ്രികൾ എടുത്ത് പതുക്കെ അടുത്ത സ്ഥലക്കേത്ത് പോയാൽ മതി. ഇത് അവർ പാലിക്കാതിരുന്നപ്പോഴാണ് സൈനിക നീക്കം നടത്തേണ്ടി വന്നത്. 3. ഈ സൈനിക നീക്കം കൊലകളോ കോട്ടയ്ക്ക് തീ വെക്കലോ ആയിരുന്നില്ല. കുറച്ച് മരങ്ങൾ കത്തിയ്ക്കുകയും മുറിയ്ക്കുകയും ചെയ്തു. 4. അവരോട് സാധനങ്ങൾ എടുത്ത് കൊള്ളാൻ പറഞ്ഞപ്പോൾ അവർ വീടുകൾ പോലും പൊളിച്ച് അതിന്റെ വാതിലുകളും ജനലുകളും സർവ്വ സാധനങ്ങളും കൊണ്ടുപോകാൻ അനുവദിച്ചു. 5. വളരെയധികം സാധനങ്ങളുമായി യാത്രയായ അവരിലേക്ക് മുസ്‌ലിം സൈന്യം തുറിച്ച് പോലും നോക്കിയില്ല. സമാധാനത്തോടെ മുഴുവൻ സാധനങ്ങളും എടുത്ത് അവർ യാത്രയായി! * റസൂലുല്ലാഹി (സ) ഇതെല്ലാം ചെയ്തത് ശത്രുക്കളോട് പരിപൂർണ്ണമായ പ്രതികാരം നടത്താൻ കഴിവും അധികാരവും ഉണ്ടായിരുന്ന സമയത്താണെന്ന് കൂടി ഓർക്കുക. അതെ, ചതിയും വഞ്ചനയും ഗൂഢാലോചനയും നടത്തിയ ശത്രുക്കളോട് റസൂലുല്ലാഹി (സ) ഇവിടെ പെരുമാറിയത് പോലെ തന്നെയാണ് മക്കാവിജയ സമയത്ത് പഴയ കഠിന ശത്രുക്കളോടും റസൂലുല്ലാഹി (സ) പെരുമാറിയത്! അടുത്തതായി ഈ ആയത്തുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ശ്രദ്ധിക്കുക: അല്ലാഹുവാണ് വേദക്കാരിലെ നിഷേധികളെ ആദ്യപ്രാവശ്യം ഒരുമിച്ചുകൂട്ടി അവരുടെ വീടുകളിൽ നിന്നും പുറത്താക്കിയത്! ഈ ആയത്തിൽ ആദ്യപ്രാവശ്യം എന്നതിന് ഹഷ്ർ എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. എഴുന്നേൽക്കുക, നിൽക്കുക എന്നാണ് ഇതിന്റെ അർത്ഥം. ഇത് പറയാനുള്ള കാരണം ആശയ സംഗ്രഹത്തിൽ സൂചിപ്പിച്ച് കഴിഞ്ഞു: പഴയെ കാലത്ത് ഇവരെല്ലാവരും ഒരു സ്ഥലത്താണ് താമസിച്ചിരുന്നത്. ഇവർ ഇപ്രകാരം നാട് കടത്തപ്പെടുന്ന സംഭവം ആദ്യത്തേതാണ്. കൂടാതെ, മക്കയും മദീനയും ഇസ്‌ലാമിന്റെ ഒരു ഉറച്ച കോട്ടയാകുന്നതിന് അവിടെ നിന്നും നിഷേധികളെ മാറ്റേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് പിൽക്കാലത്ത് ഉമർ (റ) ഇവരിൽ നിന്നും ഖൈബറിൽ കുടിയേറിയവരോട് അവിടെ നിന്നും യാത്രയാകാൻ നിർദ്ദേശിച്ചത്. അങ്ങനെ ആദ്യ പ്രാവശ്യം റസൂലുല്ലാഹി (സ)യുടെയും രണ്ടാം പ്രാവശ്യം ഉമറുൽ ഫാറൂഖ് (റ)ന്റെയും കാലങ്ങളിൽ അവർ നാട് കടത്തപ്പെട്ടു. *എന്നാൽ അവർ വിചാരിക്കാത്ത ഭാഗത്തുകൂടി അല്ലാഹു അവരുടെ അരികിലെത്തി! ഇവിടെ അല്ലാഹു വരിക എന്നതിന്റെ ആശയം അല്ലാഹുവിന്റെ കൽപ്പനയും അതുമായി ബന്ധപ്പെട്ട മലക്കുകളും വരലാണ്. * അവരുടെ വീടുകളെ അവരുടെ കൈകൾകൊണ്ടും വിശ്വാസികളുടെ കൈകൾകൊണ്ടും അവർ തകർക്കുന്നു! അവരുടെ വീടുകളെ അവർ തന്നെ തകർത്ത് അവയുടെ വാതിലുകളും മറ്റും അവർ എടുത്ത് കൊണ്ട് പോയി. അതിന് മുമ്പ് അവർ കോട്ടയിൽ ഭദ്രമായിക്കഴിഞ്ഞപ്പോൾ മുസ്‌ലിംകൾ അവരെ സമ്മർദ്ധത്തിലാക്കുന്നതിന് ചില വൃക്ഷങ്ങളും മറ്റും നശിപ്പിക്കുകയുണ്ടായി. * ഈത്തപ്പന വൃക്ഷത്തിൽ നിന്നും നിങ്ങൾ മുറിച്ചുമാറ്റിയതും വേരുകളിൽ (മുറിക്കാതെ) ഉപേക്ഷിച്ചതും അല്ലാഹുവിന്റെ അനുമതിയോടെയും തെമ്മാടികളെ നിന്ദിക്കുന്നതിനും വേണ്ടിയായിരുന്നു.(5) ഈ ആയത്തിലെ ലീന എന്നത് ഈന്തപ്പന ഒഴിച്ചുള്ള എല്ലാ വൃക്ഷങ്ങൾക്കും അല്ലെങ്കിൽ അജ്‌വ ഈത്തപ്പഴം ഒഴിച്ചുള്ള എല്ലാ വൃക്ഷങ്ങൾക്കും പറയുന്ന പദമാണ്. അവർക്ക് ഈന്തപ്പനത്തോട്ടങ്ങളുണ്ടായിരുന്നു. അവർ കോട്ടയിൽ ഒളിച്ചിരുന്നപ്പോൾ ചില സഹാബികൾ അവരെ ദേഷ്യം പിടിപ്പിക്കാനും ഭയപ്പെടുത്താനും വേണ്ടി ചില ഈന്തപ്പനകൾ മുറിയ്ക്കുകയോ കത്തിയ്ക്കുകയോ ചെയ്തു. പടച്ചവന്റെ സഹായം കൊണ്ട് നാം വിജയിച്ചാൽ ഈ തോട്ടങ്ങളെല്ലാം നമുക്ക് ലഭിക്കും എന്നതിനാൽ ഇത് എന്തിന് നശിപ്പിക്കണമെന്ന് ചില സഹാബികൾ ചിന്തിക്കുകയും ഇതിൽ നിന്നും മാറി നിൽക്കുകയും ചെയ്തിരുന്നു. ഇത് പിന്നീട് ചർച്ചയായപ്പോൾ ഇപ്രകാരം ചെയ്തവർ ഞങ്ങൾ പാപികളായോ എന്ന് ചിന്തിച്ച് അസ്വസ്ഥരായി. അപ്പോൾ അല്ലാഹു ഈ ആയത്ത് ഇറക്കുകയും ചെയ്ത കാര്യങ്ങൾ ശരി വെക്കുകയും അവർ ചെയ്തത് പടച്ചവന്റെ അനുമതി പ്രകാരമാണെന്ന് അറിയിക്കുകയും ചെയ്തു. റസൂലുല്ലാഹി (സ)യുടെ കൽപ്പന യഥാർത്ഥത്തിൽ അല്ലാഹുവിന്റെ കൽപ്പന തന്നെയാണ്: ഹദീസ് നിഷേധികൾക്കുള്ള ഉണർത്തൽ. ഈ ആയത്തിൽ വൃക്ഷങ്ങൾ മുറിച്ചതും കത്തിച്ചതും ചിലത് അതേ അവസ്ഥയിൽ ഉപേക്ഷിച്ചതും അല്ലാഹുവിന്റെ അനുമതി പ്രകാരമാണെന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ പരിശുദ്ധ ഖുർആനിലെ ഒരു ആയത്തിലും ഇതിനെക്കുറിച്ചുള്ള ഒരു കൽപ്പനയും പറയപ്പെട്ടിട്ടില്ല. ഇരുകൂട്ടരും പ്രവർത്തിച്ചത് റസൂലുല്ലാഹി (സ)യുടെ അനുവാദത്തോട് കൂടി മാത്രമായിരുന്നു. പക്ഷേ, റസൂലുല്ലാഹി (സ)യുടെ ഹദീസ് എന്ന് പറയാവുന്ന ഈ അനുമതിയെക്കുറിച്ച് അല്ലാഹുവിന്റെ അനുമതിയെന്ന് പറഞ്ഞതിലൂടെ, റസൂലുല്ലാഹി (സ)യ്ക്ക് നിയമ നിർമ്മാണത്തിനുള്ള അധികാരം അല്ലാഹു നൽകിയിരുന്നു എന്ന് വ്യക്തമാകുന്നു. അതെ, റസൂലുല്ലാഹി (സ) പുറപ്പെടുവിയ്ക്കുന്ന ഓരോ കൽപ്പനകളും അല്ലാഹുവിന്റെ കൽപ്പനകൾ തന്നെയാണ്. ഖുർആനിക വചനങ്ങൾ പാലിക്കുന്നതുപോലെ അവയെ പാലിയ്ക്കൽ നിർബന്ധമാണ്. ഗവേഷണപരമായ ഭിന്നതകളുടെ പേരിൽ ഒരു വിഭാഗവും പാപിയാകുന്നതല്ല: ഈ ആയത്തിൽ നിന്നും മനസ്സിലാക്കേണ്ട രണ്ടാമത്തെ ഒരു അടിസ്ഥാന വിഷയം ഇതാണ്: നിയമപരമായ ഗവേഷണം നടത്താൻ അർഹതയുള്ളവർ ഏതെങ്കിലും വിഷയത്തിൽ ഭിന്നിക്കുകയും ഒരു കൂട്ടർ അതിനെ അനുവദിക്കുകയും മറ്റൊരു കൂട്ടർ അനുവദിക്കാതിരിക്കുകയും ചെയ്താൽ ഇരുകൂട്ടരുടെയും വിധി ശരിയും അനുവദനീയവുമാണ്. അവരിൽ ആരും പാപിയാണെന്ന് പറയാൻ പാടില്ല. ഇപ്രകാരം ഒരുകൂട്ടർ മറ്റൊരു വിഭാഗത്തെ തടയാനും പാടില്ല. കാരണം ഇവിടെ രണ്ട് അഭിപ്രായവും നിയമപരമായി തെറ്റല്ല. തെമ്മാടികളെ നിന്ദിക്കുന്നതിനും വേണ്ടിയായിരുന്നു.(5) അതായത് അവരുടെ വൃക്ഷങ്ങൾ മുറിച്ചതും കത്തിച്ചതും നാശമുണ്ടാക്കലിൽ പെട്ടതല്ല. മറിച്ച് നിഷേധികളെ നിന്ദിക്കാനുള്ള ഉദ്ദേശമുള്ളതിനാൽ അത് പ്രതിഫലാർഹമാണ്. * മസ്അല: യുദ്ധ സന്ദർഭത്തിൽ നിഷേധികളുടെ വീടുകൾ പൊളിയ്ക്കലും വൃക്ഷങ്ങൾ നശിപ്പിക്കലും അനുവദനീയമാണോ അല്ലയോ എന്ന വിഷയത്തിൽ പണ്ഡിതന്മാർ ഭിന്നിച്ചിരിക്കുന്നു. ഇമാമുൽ അഅ്‌ളം അബൂഹനീഫാ (റ) യുദ്ധ സമയത്ത് ഇതെല്ലാം അനുവദനീയമാണെന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ ഹനഫി മദ്ഹബിലെ ശൈഖ് ഇബ്‌നുൽ ഹുമാം പറയുന്നു: ഇത് കൂടാതെ, നിഷേധികളെ ജയിക്കാൻ വഴിയില്ലാതാവുകയോ മുസ്‌ലിംകൾ പരാജയപ്പെടാൻ സാധ്യതയുണ്ടാവുകയോ ചെയ്യുമ്പോൾ നിഷേധികളുടെ ശക്തിയും ആത്മ വീര്യവും തകർക്കാൻ വേണ്ടിയാണ് ഇതിന് അനുവാദമുള്ളത്.
************
മആരിഫുല്‍ ഹദീസ്
റസൂലുല്ലാഹി (സ) യുടെ സമുന്നത സ്വഭാവം
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
116. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) നിങ്ങളെ പോലെ ധൃതിയിൽ സംസാരിച്ചിരുന്നില്ല. മറിച്ച്, തിരു വചനങ്ങളുടെ പദങ്ങളെ ആരെങ്കിലും എണ്ണാൻ ഉദ്ദേശിച്ചാൽ എണ്ണാൻ പറ്റുന്ന നിലയിൽ നിർത്തി നിർത്തി സംസാരിക്കുമായിരുന്നു. (ബുഖാരി, മുസ്‌ലിം)
വിവരണം: ശ്രോതാക്കൾ പൂർണ്ണമായും മനസ്സിലാക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്യുന്ന നിലയിൽ കാര്യങ്ങൾ നിർത്തി നിർത്തി പറയുന്നതാണ് ഉത്തമ ശൈലി. ഇതേ വിഷയം മറ്റൊരു നിവേദനത്തിൽ ആഇശ (റ) പറഞ്ഞത് ഇപ്രകാരമാണ്: റസൂലുല്ലാഹി (സ) സംസാരിക്കുമ്പോൾ വാചകങ്ങൾ വേവ്വേറെയായി സംസാരിച്ചിരുന്നു. റസൂലുല്ലാഹി (സ)യുടെ അരികിൽ ഇരിക്കുന്നവർ അതിനെ ഹൃദിസ്ഥമാക്കുമായിരുന്നു. (തിർമിദി)
117. ജാബിർ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ദീർഘനേരം മൗനമായിരിക്കുമായിരുന്നു. (ശറഹുസ്സുന്ന)
വിവരണം: അതായത് റസൂലുല്ലാഹി (സ) പ്രബോധന അധ്യാപനങ്ങളുടെ ആവശ്യത്തിനനുസരിച്ച് മാത്രമേ സംസാരിച്ചിരുന്നുള്ളൂ. സംസാരം ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ നിശബ്ദത പാലിച്ചിരുന്നു. റസൂലുല്ലാഹി (സ) ഇക്കാര്യം സമുദായത്തെ പഠിപ്പിക്കുകയും ചെയ്തു. റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവർ പ്രതിഫലാർഹമായ നല്ല കാര്യങ്ങൾ സംസാരിച്ചു കൊള്ളട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ! (മുസ്‌ലിം) ഇത് റസൂലുല്ലാഹി (സ)യുടെ പ്രധാന അധ്യാപനമാണ്. ഇതനുസരിച്ച് സ്വയം പ്രവർത്തിക്കുകയും ചെയ്തിരുന്നു. അല്ലാഹു നാം ഉമ്മത്തികൾക്കും ഇതനുസരിച്ച് പ്രവർത്തിക്കാൻ സൗഭാഗ്യം നൽകട്ടെ! റസൂലുല്ലാഹി (സ)യുടെ സ്വഭാവങ്ങളുമായി ബന്ധപ്പെട്ട പത്ത് ഹദീസുകൾ മാത്രമാണ് ഇവിടെ കൊടുത്തത്. ഇത് വെറും മാതൃകക്ക് വേണ്ടി മാത്രമുള്ളതാണ്.
രോഗവും വിയോഗവും
പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ മിഷ്കാത്തുൽ മസാബീഹിൽ റസൂലുല്ലാഹി (സ)യുടെ മഹത്വങ്ങളെ കുറിച്ചുള്ള ഭാഗത്തിൽ ജനനവും വിയോഗവും മഹൽ ഗുണങ്ങളും വിവരിച്ച ശേഷം വിയോഗത്തെക്കുറിച്ച് പരാമർശിച്ചു കൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്. അതിനെ അനുകരിച്ചു കൊണ്ട് ഇവിടെയും റസൂലുല്ലാഹി (സ)യുടെ രോഗത്തെയും വിയോഗത്തെയും കുറിച്ചുള്ള ഏതാനം ഹദീസുകൾ ഉദ്ധരിക്കുകയാണ്.
റസൂലുല്ലാഹി (സ)യുടെ വിയോഗം ഹിജ്റ പതിനൊന്നാം വർഷം റബീഉൽ അവ്വൽ മാസം തിങ്കളാഴ്ചയായിരുന്നു എന്ന വിഷയത്തിൽ ഹദീസ് പണ്ഡിതർ ഏകോപിച്ചിരിക്കുന്നു. എന്നാൽ തീയതിയുടെ വിഷയത്തിൽ ജനനത്തെ പോലെ ഭിന്നതയുണ്ട്. ചരിത്ര ഗ്രന്ഥങ്ങളിൽ റബീഉൽ അവ്വൽ ഒന്ന്, രണ്ട്, പന്ത്രണ്ട് എന്നീ മൂന്ന് തീയതികൾ വിവരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇതിൽ പ്രസിദ്ധമായത് പന്ത്രണ്ടാണ്. പക്ഷേ ചില പണ്ഡിതർ വിവിധ രേഖകളുടെ വെളിച്ചത്തിൽ വിവരിക്കുന്നത്, റബീഉൽ അവ്വൽ ഒന്ന് അല്ലെങ്കിൽ രണ്ട് എന്നീ തിയതികളിലാണ് വിയോഗം സംഭവിച്ചത് എന്നാണ്.
ഇവിടെ ആദ്യമായി റസൂലുല്ലാഹി (സ) വ്യക്തമായോ സൂചനാപരമായോ സഹാബാ മഹത്തുക്കൾക്ക് വിയോഗം അടുത്തുവെന്ന് വിവരമറിയിച്ച ഏതാനം ഹദീസുകൾ കൊടുക്കുകയാണ്. തുടർന്ന് ചില പ്രധാന സംഭവങ്ങളും അവസാനം തിരുവിയോഗവും വിവരിക്കുന്നതാണ്. അല്ലാഹു ഈ അനുഗ്രഹീത ഹദീസുകൾ ഇതെഴുതുന്ന വിനീതനും മാന്യ അനുവാചകർക്കും സന്മാർഗ്ഗത്തിനും സൗഭാഗ്യത്തിനും കാരണമാക്കട്ടെ! ഇവയുടെ ബർക്കത്ത് കൊണ്ട് സുന്ദരമായ അന്ത്യം കനിഞ്ഞരുട്ടെ! അല്ലാഹുവേ, നിനക്ക് പൊരുത്തമുള്ളവരായ നിലയിൽ ഞങ്ങളെ മരിപ്പിക്കണേ.. ഞങ്ങളെ സുകൃതവാന്മാരോടൊപ്പം ചേർക്കണേ..
118. ഉത്ബത് ഇബ്നു ആമിർ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഉഹ്ദ് ശുഹദാക്കളുടെ മേൽ എട്ടുവർഷത്തിനുശേഷം നമസ്കരിച്ചു. ജീവിച്ചിരിക്കുന്നവർക്കും മരണപ്പെട്ടവർക്കും വിട പറയുന്ന നിലയിലായിരുന്നു ഈ നമസ്കാരം. തുടർന്ന് മസ്ജിദിലേക്ക് വന്ന് മിമ്പറിൽ ഇരുന്ന് സ്വഹാബാ മഹത്തുക്കളെ സംബോധന ചെയ്തുകൊണ്ട് ഇപ്രകാരം അരുളി: ഞാൻ നിങ്ങൾക്കു മുമ്പായി ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നവനും നിങ്ങൾക്ക് വേണ്ടി സാക്ഷ്യം വഹിക്കുന്നവനുമാണ്. നിങ്ങളുമായി കണ്ടുമുട്ടുന്ന സ്ഥലം ഹൗളുൽ കൗസറാണ്. ഞാനിവിടെ നിന്നും ഹൗളുൽ കൗസർ നോക്കിക്കൊണ്ടിരിക്കുന്നു. എനിക്ക് അല്ലാഹുവിൻ്റെ ഭാഗത്തു നിന്നും ഭൂമിയുടെ ഖജനാവിന്റെ താക്കോലുകൾ നൽകപ്പെട്ടിരിക്കുന്നു. നിങ്ങൾ എനിക്ക് ശേഷം ബഹുദൈവാരാധകരാകുമെന്ന് എനിക്ക് ഭയമില്ല. എന്നാൽ എനിക്ക് ശേഷം നിങ്ങളുടെ താല്പര്യം ദുനിയാവിലേക്ക് തിരിയുമോ എന്ന് എനിക്ക് ഭയമുണ്ട്. (ബുഖാരി, മുസ്‌ലിം)
വിവരണം: ഉഹ്ദ് യുദ്ധത്തിൽ ധാരാളം സഹാബികൾ രക്തസാക്ഷികളായിരുന്നു. അതിൽ റസൂലുല്ലാഹി (സ)യുടെ പിതൃവ്യൻ ഹംസ (റ) അവർകളും ഉണ്ടായിരുന്നു. റസൂലുല്ലാഹി (സ) അവരുടെ മേൽ മയ്യിത്ത് നമസ്കരിച്ചിരുന്നില്ല. മയ്യിത്ത് നമസ്കരിക്കാതെയാണ് അവർ ഖബറടക്കപ്പെട്ടത്. എന്നാൽ റസൂലുല്ലാഹി (സ)യുടെ പരലോക യാത്ര അടുത്തതായി അല്ലാഹുവിൻ്റെ ഭാഗത്തുനിന്നും റസൂലുല്ലാഹി (സ)ക്ക് അനുഭവപ്പെട്ടപ്പോൾ ഉഹ്ദ് ശുഹദാക്കളെ ഖബറടക്കപ്പെട്ട സ്ഥലത്തേക്ക് പോയി മയ്യിത്ത് നമസ്കരിച്ചു. ഈ നമസ്കാരം മയ്യിത്ത് നമസ്കാരം തന്നെയായിരുന്നുവെന്ന് സ്വഹീഹുൽ ബുഖാരിയുടെ മറ്റൊരു ഹദീസ് വ്യക്തമാക്കിയിരിക്കുന്നു. തുടർന്ന് ഹദീസ് നിവേദകൻ പറയുന്നു: ഈ നമസ്കാരം റസൂലുല്ലാഹി (സ) വളരെ വികാരത്തോടെയാണ് നിർവഹിച്ചത്. ജീവിച്ചിരിക്കുന്നവരോടും മരണപ്പെട്ടവരോടും യാത്ര ചോദിച്ച് വിടപറയുന്ന രീതിയിലായിരുന്നു. ശേഷം അവിടെ നിന്നും മസ്ജിദിലേക്ക് വന്നു. നമസ്കാരത്തിന്റെ സമയമായി ജനങ്ങൾ ഒരുമിച്ചു കൂടിയത് കൊണ്ടായിരിക്കാം റസൂലുല്ലാഹി (സ) മിമ്പറിൽ ഇരുന്നുകൊണ്ട് ചില സുപ്രധാന വിഷയങ്ങൾ അരുളി: ഒന്ന്, ഞാൻ നിങ്ങൾക്ക് മുമ്പായി പരലോകത്തേക്ക് പോകുന്നവനാണ്. ഒരു യാത്രാസംഘം പോകുമ്പോൾ അറിവും അനുഭവവുമുള്ള ഒരു വ്യക്തി നേരത്തെ യാത്രയായി സംഘം തങ്ങേണ്ട സ്ഥലത്ത് പോയി സൗകര്യങ്ങൾ ചെയ്യുമായിരുന്നു. ഇദ്ദേഹത്തിന് ഫറത്വ് എന്ന് പറയപ്പെടുന്നു. റസൂലുല്ലാഹി (സ) ഈ പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതെ, ഞാൻ നിങ്ങൾക്ക് മുമ്പാകെ പോകുന്നത് നിങ്ങൾക്ക് നന്മയാണെന്ന് റസൂലുല്ലാഹി (സ) ഈ വചനത്തിലൂടെ കൂട്ടുകാരെ സമാശ്വസിപ്പിക്കുന്നു. ശേഷം പ്രസ്താവിച്ചു: നിങ്ങൾ സത്യവിശ്വാസം സ്വീകരിച്ചുവെന്നും എന്നെ പിൻപറ്റിയെന്നും സഹായിച്ചുവെന്നും ഞാൻ നിങ്ങളെക്കുറിച്ച് സാക്ഷ്യം രേഖപ്പെടുത്തുന്നതാണ്. കൗസർ തടാകത്തിനരികിൽ വെച്ച് നാം പരസ്പരം കണ്ടുമുട്ടുന്നതാണ്. ഞാനിപ്പോൾ കൗസർ തടാകം ഇവിടെ നിന്നുകൊണ്ട് കാണുന്നുണ്ട്. അതായത് പടച്ചവൻ മറകൾ മാറ്റി പ്രസ്തുത തടാകത്തെ എനിക്ക് കാണിച്ചുതരുന്നു.
ശേഷം അരുളി: അല്ലാഹു എനിക്ക് ഭൗതിക ഖജനാവുകളുടെ താക്കോലുകൾ നൽകി. അതായത് എൻ്റെ സമുദായം ഭൗതികമായി ഉയരുകയും വളരുകയും ചെയ്യുന്നതാണ്. (ഈ വചനത്തിന്റെ പുലർച്ച സ്വഹാബാ യുഗത്തിൽ തന്നെ സംഭവിച്ചു.)
പ്രഭാഷണത്തിന്റെ അവസാനം അരുളി: നിങ്ങൾ മുഴുവനും ബഹുദൈവാരാധനയിലേക്ക് മറിഞ്ഞു വീഴുമെന്ന് എനിക്ക് ഭയമില്ല. ആ വിഷയത്തിൽ എനിക്ക് സമാധാനമുണ്ട്. എന്നാൽ നിങ്ങളുടെ ആഗ്രഹവും ആവേശവും ഭൗതിക ആഡംബര സുഖങ്ങളിലേക്ക് തിരിയുമോ എന്ന പേടിയുണ്ട്. ഒരു സത്യവിശ്വാസിയുടെ ആഗ്രഹ താൽപര്യങ്ങൾ പരലോക വിജയവും സ്വർഗ്ഗീയ സുഖങ്ങളുമായിരിക്കണം. അതെ, മത്സരിക്കുന്നവർ മത്സരിക്കേണ്ടത് അതിൽ തന്നെയാണ്.
119. അബൂ സഈദ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഒരു ദിവസം മിമ്പറിൽ ഇരുന്ന് കൊണ്ട് സ്വഹാബികളോട് പറഞ്ഞു: ഭൗതിക അനുഗ്രഹ അലങ്കാരങ്ങളിൽ നിന്നും അല്ലെങ്കിൽ പരലോകത്ത് പടച്ചവൻ്റെ പക്കലുള്ള അനുഗ്രഹങ്ങളിൽ നിന്നും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ അല്ലാഹു ഒരു ദാസന് അനുമതി നൽകി. ആ ദാസൻ പരലോകത്ത് പടച്ചവൻ്റെ പക്കലുള്ള അനുഗ്രഹങ്ങൾ തിരഞ്ഞെടുത്തു. ഇതു കേട്ടപ്പോൾ അബൂബക്കർ സിദ്ദീഖ് (റ) കരയാൻ തുടങ്ങി. അദ്ദേഹം പറഞ്ഞു: ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും അങ്ങേയ്ക്ക് അർപ്പണം! നിവേദകൾ അബൂ സഈദ് (റ) പറയുന്നു: അബൂബക്കർ (റ)വിൻ്റെ ഈ അവസ്ഥ കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു കൊണ്ട് പറഞ്ഞു: ഈ വൃദ്ധനിലേക്ക് നോക്കൂ, ഏതോ ഒരു ദാസന് ഭൗതിക പാരിത്രക അനുഗ്രഹങ്ങളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാൻ അല്ലാഹു ഇഷ്ടം നൽകിയെന്ന് റസൂലുല്ലാഹി (സ) പറയുന്നു. അത് കേട്ടപ്പോൾ ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും അങ്ങേയ്ക്ക് അർപ്പണമെന്ന് പറഞ്ഞു കൊണ്ട് കരയുന്നു. തുടർന്നു അബൂ സഈദ് (റ) പറഞ്ഞു: അടുത്ത് തന്നെ പ്രവാചക വിയോഗം നടന്നപ്പോൾ അല്ലാഹു ഇഷ്ടം നൽകിയ ദാസൻ റസൂലുല്ലാഹി (സ) ആണെന്ന് ഞങ്ങൾക്ക് വ്യക്തമായി. അബൂബക്കർ (റ) അറിവിലും ഗ്രാഹ്യത്തിലും ഞങ്ങളിൽ ഏറ്റവും ഉന്നതനായിരുന്നു. അതുകൊണ്ട് മറ്റുള്ളവർ മനസ്സിലാക്കാത്ത കാര്യം അദ്ദേഹം മനസ്സിലാക്കി. (ബുഖാരി, മുസ്‌ലിം)
വിവരണം: ഈ ഹദീസിൽ പറയപ്പെട്ട സംഭവം എന്നാണ് നടന്നതെന്ന് ഈ നിവേദനത്തിൽ പറയപ്പെട്ടിട്ടില്ല. എന്നാൽ ദാരിമിയിൽ ഈ സംഭവം വിയോഗ രോഗത്തിൻ്റെ ഘട്ടത്തിലാണ് നടത്തെന്ന് വന്നിരിക്കുന്നു. അത് റസൂലുല്ലാഹി (സ)യുടെ അവസാന പ്രഭാഷണമായിരുന്നു. സ്വഹീഹ് മുസ്‌ലിമിൻ്റെ ഒരു നിവേദനത്തിൽ നിന്നും മനസ്സിലാവുന്നത്, ഇത് വിയോഗത്തിന് അഞ്ച് ദിവസം മുമ്പ് വ്യാഴാഴ്ച നടന്ന സംഭവമാണ്. ബുഖാരി, മുസ്‌ലിമിൻ്റെ മറ്റൊരു നിവേദനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു. റസൂലുല്ലാഹി (സ) ഈ പ്രഭാഷണത്തിൻ്റെ അവസാനത്തിൽ ഇപ്രകാരം അരുളുകയുണ്ടായി: സമ്പത്തിലും സേവന സഹായങ്ങളിലും എന്നോട് ഏറ്റവും നല്ല നിലയിൽ വർത്തിച്ച വ്യക്തി അബൂബക്കറാണ്. എൻ്റെ രക്ഷിതാവല്ലാത്ത ആരെയെങ്കിലും ഞാൻ ആത്മ മിത്രമാക്കുമായിരുന്നെങ്കിൽ അബൂബക്കറിനെ ആത്മ മിത്രമായി സ്വീകരിക്കുമായിരുന്നു. എന്നാൽ ഇസ്‌ലാമിക സാഹോദര്യത്തിൻ്റെ പ്രത്യേക ബന്ധം അബൂബക്കറുമായിട്ടുണ്ട്. തുടർന്ന് അരുളി: മസ്ജിദിലേക്ക് തുറക്കാൻ കഴിയുന്ന എല്ലാ കവാടങ്ങളും അടക്കുക. അബൂബക്കറിൻ്റെ കവാടം മാത്രം നിലനിർത്തുക. (റസൂലുല്ലാഹി (സ) കാലത്ത് ചില സ്വഹാബികളുടെ വീടുകളുടെ വാതിലുകൾ മസ്ജിദു നബിയിലേക്ക് തുറന്നിരുന്നത്. അവർ അതുവഴി മസ്ജിദിലേക്ക് വരാറുണ്ടായിരുന്നു. റസൂലുല്ലാഹി (സ) അതിനെ കുറിച്ച് അരുളി: അബൂബക്കറിൻ്റെ കവാടം ഒഴിച്ച് വേറെ കവാടങ്ങളെല്ലാം അടക്കുക.)
റസൂലുല്ലാഹി (സ) അനുഗ്രഹീത ജീവിതത്തിൻ്റെ അവസാന ഘട്ടത്തിൽ നടത്തിയ ഈ പ്രഭാഷണത്തിൽ പരലോക യാത്രയ്ക്കുള്ള സമയം അടുത്തിരിക്കുന്നുവെന്ന് പ്രസ്താവിച്ചതിനോടൊപ്പം സമുദായത്തിന് അബൂബക്കർ സിദ്ദീഖ് (റ) സമുന്നത സ്ഥാനീയനാണെന്നും വ്യക്തമാക്കിയിരുക്കുന്നു. അദ്ദേഹത്തിൻ്റെ മാത്രം വാതിൽ തുറന്നാൽ മതി എന്ന വചനത്തിൽ എനിക്ക് ശേഷം ഈ മസ്ജിദിന്റെ നേതൃത്വവും അതുവഴി മുഴുവൻ സമുദായത്തിന്റെയും നായകത്വവും അദ്ദേഹത്തിന് ആയിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നു.
*********************