സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ


ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.

*******************************************************************************


*******************************************************************************


മുഖലിഖിതം

ദിക്റുകള്‍ പതിവാക്കുക
 
9. കുറച്ച് പ്രത്യേകമായ ദിക്റുകൾ തിരഞ്ഞെടുത്ത് അത് സദാസമയവും ചൊല്ലി നാക്ക് നനച്ചുകൊണ്ടിരിക്കുക. ഒരു സമയം നിഷ്ഠ യായി കുറച്ച് ദിക്റുകൾ പതിവാക്കുക. ഇപ്രകാരം വിവിധ സമയ ങ്ങളെക്കുറിച്ച് പറഞ്ഞിട്ടുള്ള ദിക്റുകൾ പാഠമാക്കി പകർത്തുക. ഇവയെക്കുറിച്ചുള്ള വിവരണം നാലാം അധ്യായത്തിൽ വന്നിട്ടുണ്ട്.

മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി
 ( വിശ്വാസം, ആരാധന, സംസ്കരണം)

*******************************************************************************

ജുമുഅ സന്ദേശം

 ശരീഅത്താണ് വിജയത്തിനു നിദാനം.


മൗലാനാ ഉമറൈൻ മഹ്ഫൂസ് റഹ്മാനി
സമ്പാ: അബ്ദുർറസ്സാഖ് ഹുസ്നി




(ثُمَّ جَعَلۡنَـٰكَ عَلَىٰ شَرِیعَةࣲ مِّنَ ٱلۡأَمۡرِ فَٱتَّبِعۡهَا وَلَا تَتَّبِعۡ أَهۡوَاۤءَ ٱلَّذِینَ لَا یَعۡلَمُونَ)
[Surah Al-Jathiya 18]

"ശേഷം മതത്തിന്റെ വിഷയത്തിൽ ഒരു വ്യക്തമായ മാർഗ്ഗത്തിൽ നാം താങ്കളെ ആക്കിയിരിക്കുന്നു. ആകയാൽ അതിനെ താങ്കൾ പിൻപറ്റുക. വിവരമില്ലാത്തവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റരുത്."


◾എല്ലാ വ്യക്തികളും തങ്ങളുടെ ഇടപെടലുകൾക്കും ഇടപാടുകൾക്കും മാർഗദർശിയായി ഏതെങ്കിലും സംസ്കാരത്തെയോ മാതൃകാ പുരുഷന്മാരെയോ സ്വീകരിക്കാറുണ്ട്. അവരുടെ വീക്ഷണങ്ങളെയും സംസ്കാരങ്ങളെയും ഇവർ പൂർണ്ണമായി പിൻപറ്റുന്നു .
                     എന്നാൽ ഒരു സത്യവിശ്വാസി  തന്റെ ജീവിത ദിശ തിരിച്ചുവിടേണ്ടത്  ഇസ്ലാമിക നിയമങ്ങൾക്കനുസൃതമായി മാത്രമാണ്. അഥവാ അല്ലാഹുവിൻറെ കൽപ്പനകൾക്കും തിരുദൂതർ സല്ലല്ലാഹു അലൈഹിവസല്ലമയുടെ ചര്യകൾക്കും അനുസൃതമായി മാത്രമാണ്.  കാരണം, ഇസ്ലാമിക ശരീഅത്താണ് ജീവിതവിജയത്തിന് നിദാനം. ആകയാൽ ജീവിതത്തിലെ  അഖിലമേഖലകളിലും അല്ലാഹുവിനെയും തിരുദൂതരെയും സച്ചരിതരായ നേതാക്കളെയും പിൻപറ്റേണ്ടത് സത്യവിശ്വാസിയുടെ ബാധ്യതയാണെന്ന് അല്ലാഹു പഠിപ്പിക്കുന്നു.  
അഭിപ്രായഭിന്നതകൾ ഉടലെടുക്കുമ്പോൾ  അല്ലാഹുവിലേക്കും തിരുദൂതരിലേക്കും മടങ്ങണമെന്ന് അല്ലാഹു സത്യവിശ്വാസികളെ പഠിപ്പിക്കുന്നു.

(یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ أَطِیعُوا۟ ٱللَّهَ وَأَطِیعُوا۟ ٱلرَّسُولَ وَأُو۟لِی ٱلۡأَمۡرِ مِنكُمۡۖ فَإِن تَنَـٰزَعۡتُمۡ فِی شَیۡءࣲ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡیَوۡمِ ٱلۡـَٔاخِرِۚ ذَ ٰ⁠لِكَ خَیۡرࣱ وَأَحۡسَنُ تَأۡوِیلًا)
[Surah An-Nisa' 59]

"സത്യവിശ്വാസികളെ, അല്ലാഹുവിനെ അനുസരിക്കുക. റസൂലിനെയും നിങ്ങളിൽ നിന്നുമുള്ള കാര്യ കർത്താക്കളെയും വഴിപ്പെടുക. വല്ല വിഷയത്തിലും നിങ്ങൾ ഭിന്നിച്ചാൽ നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ അല്ലാഹുവിലേക്കും റസൂലിലേക്കും അതിനെ മടക്കുക. വളരെ ഉത്തമവും നല്ല പരിണിതഫലവും ഇതുതന്നെയാണ്."


  ◾വിശ്വാസികൾ അനുധാവനം  ചെയ്യുന്ന ദീനുൽ ഇസ്ലാം ആവശ്യപ്പെടുന്നത് അതിൻറെ മുഴുവൻ വശങ്ങളെയും പരിപൂർണ്ണ അർത്ഥത്തിൽ പിൻപറ്റുവാനാണ് . കുടുംബം, സാമൂഹികം, സാമ്പത്തികം തുടങ്ങി മുഴുവൻ കാര്യങ്ങളിലും ദീനുൽ ഇസ്ലാമിനാണ് മുൻഗണന നൽകേണ്ടതെന്ന് അല്ലാഹു കൽപ്പിക്കുന്നു
(وَأَنَّ هَـٰذَا صِرَ ٰ⁠طِی مُسۡتَقِیمࣰا فَٱتَّبِعُوهُۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمۡ عَن سَبِیلِهِۦۚ ذَ ٰ⁠لِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَتَّقُونَ)
[Surah Al-An'am 153]

"ഇതാണ് എന്റെ മാർഗം. ഇത് നേർവഴിയാണ്. ആകയാൽ ഈ വഴിയിലൂടെ സഞ്ചരിക്കുക. മറ്റ് മാർഗങ്ങളിലൂടെ സഞ്ചരിക്കരുത്. അവ നിങ്ങളെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും അകറ്റുന്ന താണ്. നിങ്ങൾ സൂക്ഷ്മതയുള്ളവരാകാൻ അല്ലാഹു നൽകുന്ന കല്പനകളാണിത്."(153)

    ◾മുസ്ലിംകളുടെ ഐകൃത്തിന്റെയും ഒരുമയുടെയും അടിസ്ഥാനം  ഇസ്ലാമിക ശരീഅത്തിനെ അനുധാവനം ചെയ്തു ജീവിക്കലാണ്. 
സമുദായം ശരീഅത്തിനെ അനുധാവനം ചെയ്യുന്നതിൽ വിമുഖത കാണിച്ച് തന്നിഷ്ടം ജീവിതം നയിച്ചാൽ അവർ ശിഥിലമാവുകയും നേർവഴിയിൽ നിന്ന്  വ്യതിചലിക്കുകയും വലിയ പരീക്ഷണത്തിൽ  അകപ്പെടുകയും ചെയ്യുന്നതാണ്.

        ഇന്ന്  ഇസ്‌ലാമിന്റെ വക്താക്കൾ ജൂത-ക്രൈസ്തവ സംസ്കാരം പുണരാനുള്ള തിരക്കിലാണ്. എന്തിനധികം,ചില ഇസ്ലാമിക ഭരണകൂടങ്ങൾ പോലും അത്തരം സംസ്കാരങ്ങൾ കടം എടുക്കുന്നതായി കാണാം. എന്നാൽ പടച്ച റബ്ബ് മറ്റിതര മത സംസ്കാരത്തെ പിൻപറ്റുന്നതിൽനിന്നും സത്യവിശ്വാസികളെ ശക്തമായി തടഞ്ഞിരിക്കുന്നു.  അല്ലാഹു ഉണർത്തുന്നു:
(یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِن تُطِیعُوا۟ فَرِیقࣰا مِّنَ ٱلَّذِینَ أُوتُوا۟ ٱلۡكِتَـٰبَ یَرُدُّوكُم بَعۡدَ إِیمَـٰنِكُمۡ كَـٰفِرِینَ)
[Surah Aal-E-Imran 100]

"സത്യവിശ്വാസികളേ, വേദക്കാരിൽപ്പെട്ട ചിലർ പറയുന്നത് നിങ്ങൾ കേട്ടനുസരിക്കുകയാണെങ്കിൽ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവർ നിഷേധികളാക്കിക്കളയുന്നതാണ്.(100)"

    ◾ഏതെങ്കിലും സമുദായം ന്യൂനപക്ഷമായാൽ അവർ അവരിലെ ഭൂരിപക്ഷത്തിന്റെ വിശ്വാസ-ചിന്താ- കർമ്മങ്ങളെ പിന്തുടരും . അവർക്ക് ലഭിക്കാവുന്ന ഭൗതിക നേട്ടങ്ങളാകും അതിന് കാരണം. എന്നാൽ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന യഥാർത്ഥ വിശ്വാസികൾക്ക് ഇത്തരം കാര്യങ്ങൾ അപകടകരവും  വഴികേടിലേക്കെത്തിക്കുന്നതുമാണ്.  ഭൂരിപക്ഷത്തിനെ അനുധാവനം ചെയ്യുന്നതിൽ നിന്നും  സ്വന്തത്തെയും മറ്റിതര സത്യവിശ്വാസികളെയും സംരക്ഷിക്കേണ്ടത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ് .

     ◾പിശാച് മനുഷ്യൻറെ ജൻമ ശത്രുവാണ്. ഓരോ നിമിഷവും അവൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യനെ വഴികെടുത്തുവാൻ മാത്രമാണ്.
             എന്നാൽ ഖേദകരമെന്നു പറയട്ടെ, അല്ലാഹുവിനെ ഭയക്കാത്ത ദുർമാർഗികളുടെ രീതികളെ സ്വീകരിക്കുന്നതിലൂടെ പലപ്പോഴും അറിഞ്ഞോ അറിയാതെയോ മനുഷ്യൻ  പല നിലയിൽ കൂടി അവന് കീഴ്പ്പെടുകയാണ്. ഇതും പരോക്ഷത്തിൽ പിശാചിനെ അനുധാവനം ചെയ്യലാണ്. അള്ളാഹു മനുഷ്യനോട് പിശാചിൻറെ കുതന്ത്രത്തെപ്പറ്റി ഉണർത്തുകയും അവനെ പിൻപറ്റുന്നതിനെ ശക്തമായ ഭാഷയിൽ വിലക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു കല്പിക്കുന്നു :

 (۞ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لَا تَتَّبِعُوا۟ خُطُوَ ٰ⁠تِ ٱلشَّیۡطَـٰنِۚ وَمَن یَتَّبِعۡ خُطُوَ ٰ⁠تِ ٱلشَّیۡطَـٰنِ فَإِنَّهُۥ یَأۡمُرُ بِٱلۡفَحۡشَاۤءِ وَٱلۡمُنكَرِۚ وَلَوۡلَا فَضۡلُ ٱللَّهِ عَلَیۡكُمۡ وَرَحۡمَتُهُۥ مَا زَكَىٰ مِنكُم مِّنۡ أَحَدٍ أَبَدࣰا وَلَـٰكِنَّ ٱللَّهَ یُزَكِّی مَن یَشَاۤءُۗ وَٱللَّهُ سَمِیعٌ عَلِیمࣱ)
[Surah An-Nur 21]

"സത്യവിശ്വാസികളേ, നിങ്ങൾ പിശാചിന്റെ ചുവട്ടടികൾ പിൻപറ്റരുത്. ആരെങ്കിലും പിശാചിനെ പിൻപറ്റിയാൽ പിശാച് മേച്ഛതകളും പാപങ്ങളും കൊണ്ട് കല്പിക്കുന്നതാണ് എന്ന് മനസ്സിലാക്കുക. അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യ വും നിങ്ങളുടെമേൽ ഉണ്ടായിരുന്നില്ലെങ്കിൽ നിങ്ങളിൽ ഒരാൾ പോലും ഒരിക്കലും പരിശുദ്ധി പ്രാപിക്കുയില്ലായിരുന്നു. പക്ഷേ, അല്ലാഹു ഉദ്ദേശിക്കുന്നവരെ അല്ലാഹു പരിശുദ്ധനാക്കുന്നു. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.(21)"

  ◾മനുഷ്യൻ ഇസ്‌ലാമിക ശരീഅത്ത് അവഗണിക്കുന്നതിന് പ്രധാനകാരണം, അവൻറെ ഇച്ഛകളാണ്. ഇച്ഛകൾക്ക് കടിഞ്ഞാണിടാതെ പോയാൽ അവൻ അതിൻറെ അടിമയായി മാറുന്നു .നാവുകൊണ്ട് ഉണ്ട് നല്ലത് പറഞ്ഞാലും അവൻറെ ഹൃദയം ഇരുണ്ടതും അവൻറെ പ്രവർത്തികൾ ന്യൂനത ഉള്ളതും അവൻറെ വ്യക്തിത്വം പ്രഭയറ്റതുമായിരിക്കും.

  ◾സൂറത്തുൽ അഅ്റാഫിൽ അല്ലാഹു ഇച്ഛകളെ പിൻപറ്റി,  ദുർമാർഗിയായ ഒരു പണ്ഡിതന്റെ കഥ പറയുന്നുണ്ട്.
മഹാനായ മൂസാ അലൈഹിസ്സലാമിന്റെ കാലത്ത്  ജീവിച്ചിരുന്ന ബൽആം ബിൻ ബാഊറ വലിയ പണ്ഡിതനും ഭൗതിക പരിത്യാഗിയും പ്രാർത്ഥനയ്ക്ക് അതി വേഗം  ഉത്തരം നല്കപ്പെടുന്ന  വ്യക്തിയുമായിരുന്നു .
 എന്നാൽ അദ്ദേഹം തൻറെ ഇച്ഛകൾക്ക് അടിമപ്പെട്ട് മൂസാ നബി അലൈഹിസലാമിന് എതിരായി പ്രാർത്ഥിച്ചപ്പോൾ അദ്ദേഹത്തിൻറെ വിജ്ഞാനവും അദ്ദേഹം ചെയ്തുകൂട്ടിയ സൽപ്രവർത്തനങ്ങളുമെല്ലാം  വൃഥാവിലായി.
നിന്ദ്യനായി,നായക്ക് തുല്യമായി അല്ലാഹു അദ്ദേഹത്തെ ഉപമിക്കുകയും  സത്യവിശ്വാസികൾ സൂക്ഷമത കൈ കൊള്ളാൻ ഉപദേശിക്കുകയും ചെയ്തു.

(وَٱتۡلُ عَلَیۡهِمۡ نَبَأَ ٱلَّذِیۤ ءَاتَیۡنَـٰهُ ءَایَـٰتِنَا فَٱنسَلَخَ مِنۡهَا فَأَتۡبَعَهُ ٱلشَّیۡطَـٰنُ فَكَانَ مِنَ ٱلۡغَاوِینَ) (وَلَوۡ شِئۡنَا لَرَفَعۡنَـٰهُ بِهَا وَلَـٰكِنَّهُۥۤ أَخۡلَدَ إِلَى ٱلۡأَرۡضِ وَٱتَّبَعَ هَوَىٰهُۚ فَمَثَلُهُۥ كَمَثَلِ ٱلۡكَلۡبِ إِن تَحۡمِلۡ عَلَیۡهِ یَلۡهَثۡ أَوۡ تَتۡرُكۡهُ یَلۡهَثۚ ذَّ ٰ⁠لِكَ مَثَلُ ٱلۡقَوۡمِ ٱلَّذِینَ كَذَّبُوا۟ بِـَٔایَـٰتِنَاۚ فَٱقۡصُصِ ٱلۡقَصَصَ لَعَلَّهُمۡ یَتَفَكَّرُونَ)
[Surah Al-A'raf  175-176]

"നാം നമ്മുടെ വചനങ്ങൾ നൽകിയ വ്യക്തിയുടെ അവസ്ഥ താങ്കൾ അവർക്ക് വിവരിച്ചുകൊടുക്കുക. അവൻ അതിൽ നിന്നും ഒഴി ഞ്ഞുമാറി. തദവസരം പിശാച് അവന്റെ പിന്നിൽ കൂടി. അങ്ങനെ അവൻ വഴികെട്ടവനായി. (175)
"നാം ഉദ്ദേശിച്ചിരുന്നെങ്കിൽ ആ വചനങ്ങൾ കൊണ്ട് അവനെ ഉയർത്തുമായിരുന്നു. എന്നാൽ അവൻ ഭൗതികനാവുകയും മനോച്ഛയെ പിൻപറ്റുകയും ചെയ്തു. അയാളുടെ ഉദാഹരണം നായയെ പോലെയാണ്. അതിനെ അക പ്പോലും വെറുതെവിട്ടാലും അത് നാവുനീട്ടി നടക്കുന്നതാണ്. നമ്മുടെ വചനങ്ങളെ നിഷേധിക്കുന്നവരുടെ
ഉദാഹരണം ഇതുതന്നെയാണ്. അവർ ചിന്തിക്കുന്നതിന് താങ്കൾ ഈ സംഭവങ്ങൾ വിവരിച്ചുകൊടുക്കുക.(176)"


  ◾അല്ലാഹു ഈ സംഭവത്തിലൂടെ സത്യവിശ്വാസികളെ പഠിപ്പിക്കുന്നത് ഇസ്ലാമിക ശരീഅത്തിന് മറ്റെന്തിനെക്കാളും മുൻഗണന നൽകി ജീവിക്കണമെന്നതാണ്. 

  ◾ഈ സമുദായത്തിനെ അല്ലാഹു ഉത്തമ സമുദായം എന്നാണ് വിശേഷിപ്പിച്ചത്.എന്നാൽ ഇച്ഛകളെ പിൻപറ്റുന്നതിലൂടെ ഉത്തമ സമുദായം, നശിച്ച സമുദായമായി പരിവർത്തിക്കപ്പെടും.

  ◾നാമാവശേഷമായ ഗതകാല സമൂഹത്തിൻറെ ചരിത്രം പരിശോധിച്ചാൽ  നമുക്ക് മനസ്സിലാകുന്നത്,  അവർക്കിടയിൽ ആദ്യമായി പൊട്ടിമുളച്ച നാശം ദേഹേച്ഛകൾക്ക്  അടിമയാവുക എന്നതായിരുന്നു.
  അതിലൂടെ അവർ നേർവഴിയിൽ നിന്നും വ്യതിചലിക്കുകയും  ഇലാഹീകല്പനകളെ ലംഘിക്കുകയും ചെയ്തു.  
ഇതിനാൽ തന്നെ സമൂഹത്തെ നേരായ പാതയിൽ ഉറപ്പിച്ചു നിർത്താനും ഇച്ഛകൾ അവരെ പിടികൂടുന്നതിൽ നിന്നും  സൂക്ഷിക്കാനുമാണ് അള്ളാഹു ദൂതന്മാരെ നിയോഗിച്ചത്.
 ദാവൂദ് നബി അലൈഹിസ്സലാമിനോട് അല്ലാഹു പറഞ്ഞു:

(یَـٰدَاوُۥدُ إِنَّا جَعَلۡنَـٰكَ خَلِیفَةࣰ فِی ٱلۡأَرۡضِ فَٱحۡكُم بَیۡنَ ٱلنَّاسِ بِٱلۡحَقِّ وَلَا تَتَّبِعِ ٱلۡهَوَىٰ فَیُضِلَّكَ عَن سَبِیلِ ٱللَّهِۚ إِنَّ ٱلَّذِینَ یَضِلُّونَ عَن سَبِیلِ ٱللَّهِ لَهُمۡ عَذَابࣱ شَدِیدُۢ بِمَا نَسُوا۟ یَوۡمَ ٱلۡحِسَابِ)
[Surah Sad 26]

" ദാവൂദേ, താങ്കളെ നാം ഭൂമിയിൽ പ്രതിനിധിയാ
ക്കിയിരിക്കുന്നു. ആകയാൽ ജനങ്ങൾക്കിടയിൽ നീതിയോടെ വിധിക്കുക. മനോച്ചയെ താങ്കൾ പിൻപറ്റരുത്. അത് താങ്കളെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്നും തെറ്റിച്ച് കളയുന്നതാണ്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്നും തെറ്റിപ്പോകുന്നവർ വിചാരണാദിനത്തെ മറന്ന കാരണത്താൽ അവർക്ക് കഠിനമായ ശിക്ഷയുണ്ട്."

   ◾ഇസ്ലാമിക ശരീഅത്ത് മുറുകെപ്പിടിച്ച് ജീവിക്കലും ഇച്ഛകളെ വെടിയലും ഇക്കാലത്ത് ശ്രമകരമായ  കാര്യം തന്നെയാണ്. എന്നാൽ തനിക്ക് ഉണ്ടായേക്കാവുന്ന കഷ്ട-നഷ്ടങ്ങളെ അവഗണിച്ച് അല്ലാഹുവിനെയും തിരുദൂതർ സല്ലല്ലാ ഹംഅലൈഹിവസല്ലമയെയും പിൻപറ്റാൻ തയ്യാറായ സത്യവിശ്വാസികൾക്ക് വലിയ ഉപഹാരമാണ് അല്ലാഹു ഒരുക്കിവച്ചിരിക്കുന്നത്.

അല്ലാഹു അറിയിക്കുന്നു
(یُصۡلِحۡ لَكُمۡ أَعۡمَـٰلَكُمۡ وَیَغۡفِرۡ لَكُمۡ ذُنُوبَكُمۡۗ وَمَن یُطِعِ ٱللَّهَ وَرَسُولَهُۥ فَقَدۡ فَازَ فَوۡزًا عَظِیمًا)
[Surah Al-Ahzab 71]

"അല്ലാഹു നിങ്ങളുടെ കർമ്മങ്ങൾ നന്നാക്കുന്നതും നിങ്ങളുടെ പാപങ്ങൾ പൊറുത്ത് തരുന്നതുമാണ്. അല്ലാഹുവി നെയും ദൂതനെയും അനുസരിക്കുന്നവർ മഹത്തരമായ വിജയം വരിച്ചിരിക്കുന്നു.(71)"


  ◾അല്ലാഹു നമുക്കേവർക്കും  അവനെയും അവൻറെ ദൂതനെയും അനുസരിക്കാനും അനുധാവനം ചെയ്യാനുമുള്ള ഉതവി  നൽകി അനുഗ്രഹിക്കട്ടെ . ആമീൻ.

***********************************************************************************


മആരിഫുല്‍ ഖുര്‍ആന്‍ 


വിവാഹ വിഷയത്തില്‍ റസൂലുല്ലാഹി (സ)യുടെ 

ചില പ്രത്യേകതകള്‍

മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 50-52

{يَا أَيُّهَا النَّبِيُّ إِنَّا أَحْلَلْنَا لَكَ أَزْوَاجَكَ اللَّاتِي آتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّا أَفَاءَ اللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّاتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَالَاتِكَ اللَّاتِي هَاجَرْنَ مَعَكَ وَامْرَأَةً مُؤْمِنَةً إِنْ وَهَبَتْ نَفْسَهَا لِلنَّبِيِّ إِنْ أَرَادَ النَّبِيُّ أَنْ يَسْتَنْكِحَهَا خَالِصَةً لَكَ مِنْ دُونِ الْمُؤْمِنِينَ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِي أَزْوَاجِهِمْ وَمَا مَلَكَتْ أَيْمَانُهُمْ لِكَيْلَا يَكُونَ عَلَيْكَ حَرَجٌ وَكَانَ اللَّهُ غَفُورًا رَحِيمًا (50) تُرْجِي مَنْ تَشَاءُ مِنْهُنَّ وَتُؤْوِي إِلَيْكَ مَنْ تَشَاءُ وَمَنِ ابْتَغَيْتَ مِمَّنْ عَزَلْتَ فَلَا جُنَاحَ عَلَيْكَ ذَلِكَ أَدْنَى أَنْ تَقَرَّ أَعْيُنُهُنَّ وَلَا يَحْزَنَّ وَيَرْضَيْنَ بِمَا آتَيْتَهُنَّ كُلُّهُنَّ وَاللَّهُ يَعْلَمُ مَا فِي قُلُوبِكُمْ وَكَانَ اللَّهُ عَلِيمًا حَلِيمًا (51) لَا يَحِلُّ لَكَ النِّسَاءُ مِنْ بَعْدُ وَلَا أَنْ تَبَدَّلَ بِهِنَّ مِنْ أَزْوَاجٍ وَلَو أَعْجَبَكَ حُسْنُهُنَّ إِلَّا مَا مَلَكَتْ يَمِينُكَ وَكَانَ اللَّهُ عَلَى كُلِّ شَيْءٍ رَقِيبًا } [الأحزاب : 51 ، 52]

പ്രവാചകരേ, താങ്കള്‍ വിവാഹമൂല്യം നല്‍കിയ താങ്കളുടെ ഇണകളെയും യുദ്ധമില്ലാതെ അല്ലാഹു നല്‍കിയ മുതലുകളില്‍പ്പെട്ട അടിമസ്ത്രീകളെയും താങ്കളോടൊപ്പം പാലായനം ചെയ്തു വന്നവരായ താങ്കളുടെ പിതൃസഹോദരന്‍റെ പുത്രിമാര്‍, പിതൃസഹോദരിയുടെ പുത്രിമാര്‍, മാതൃസഹോദരന്‍റെ പുത്രിമാര്‍, മാതൃസഹോദരിയുടെ പുത്രിമാര്‍ എന്നിവരെയും വിവാഹം കഴിക്കുന്നത് താങ്കള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. സത്യവിശ്വാസിനിയായ ഒരു സ്ത്രീ പ്രവാചകന് സ്വശരീരം ദാനം ചെയ്താല്‍, പ്രവാചകന്‍ അവളെ വിവാഹം കഴിക്കാന്‍  ഉദ്ദേശിക്കുന്ന പക്ഷം അവളെയും വിവാഹം കഴിക്കാവുന്നതാണ്. ഇത് താങ്കള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ്. പൊതുമുസ്ലിംകള്‍ക്കുള്ളതല്ല. അവരുടെ ഇണകളിലും അടിമകളിലും അവരുടെമേല്‍ നാം നിയമമാക്കിയ കാര്യങ്ങള്‍ നമുക്ക് അറിയാം. താങ്കള്‍ക്ക് ഞെരുക്കമൊന്നും ഉണ്ടാകാതിരിക്കാനാണ് അല്ലാഹു താങ്കള്‍ക്ക് ഈ വിശാലത നല്‍കിയത്. അല്ലാഹു വളരെ പൊറുക്കുന്നവനും വലിയ കാരുണ്യവാനുമാണ്.(50) അവരില്‍ താങ്കള്‍ ഉദ്ദേശിക്കുന്നവരെ മാറ്റിനിര്‍ത്തുകയും താങ്കള്‍ ഉദ്ദേശിക്കുന്നവരെ താങ്കളുടെ അരികില്‍ താമസിപ്പിക്കുകയും ചെയ്യുക. താങ്കള്‍ മാറ്റിനിര്‍ത്തിയ ആരെയെങ്കിലും താങ്കള്‍ ആഗ്രഹിച്ചാല്‍ അതിലും താങ്കള്‍ക്ക് കുഴപ്പമില്ല. (അവരെ രണ്ടാമതും അരികില്‍ താമസിപ്പിക്കാവുന്നതാണ്) ഇതിലൂടെ അവരുടെ നയനങ്ങള്‍ കുളിരണിയുകയും അവര്‍ ദുഃഖിക്കാതിരിക്കുകയും താങ്കള്‍ നല്‍കുന്നതില്‍ അവരെല്ലാം തൃപ്തിപ്പെടുകയും ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമാണിത്. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹുവിന് നന്നായി അറിയാം. അല്ലാഹു എല്ലാം അറിയുന്നവനും സഹനശീലനുമാണ്.(51) ഇതിന് ശേഷം മറ്റ് സ്ത്രീകള്‍ താങ്കള്‍ക്ക് അനുവദനീയമല്ല. താങ്കള്‍ക്ക് അവരുടെ സൗന്ദര്യം നന്നായി തോന്നിയാലും ശരി. ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കാനും പാടില്ല. എന്നാല്‍ അടിമസ്ത്രീകളെ സ്വീകരിക്കാവുന്നതാണ്. അല്ലാഹു എല്ലാകാര്യങ്ങളും ശ്രദ്ധിക്കുന്നവനാണ്.(52)

റസൂലുല്ലാഹി (സ)യുടെ വിരക്തി നിറഞ്ഞ ജീവിതം അതോടൊപ്പമുള്ള ബഹുഭാര്യത്വവും. 



ഇസ്‌ലാമിന്റെ ശത്രുക്കൾ എപ്പോഴും ബഹുഭാര്യത്വത്തെ പ്രത്യേകിച്ചും റസൂലുല്ലാഹി (സ)യുടെ ബഹുഭാര്യത്വത്തെ ഇസ്‌ലാമിനെ വിമർശിക്കാനുള്ള പ്രധാന ആയുധമാക്കാറുണ്ട്. എന്നാൽ റസൂലുല്ലാഹി (സ)യുടെ ജീവിതം മുന്നിൽ വെച്ചാൽ റസൂലുല്ലാഹി (സ)യുടെ മഹത്വത്തിന്റെ വിഷയത്തിൽ ഒരു പിശാചിന് പോലും സംശയമുണ്ടാകുന്നതല്ല. റസൂലുല്ലാഹി (സ) 25-ാം വയസ്സിൽ ആദ്യമായി വിവാഹം ചെയ്തത് വിധവയും രണ്ട് മക്കൾ ഉള്ളവരും മുൻപ് രണ്ടുപേരെ വിവാഹം കഴിച്ചവരുമായ ഖദീജാ (റ)യെയാണ്. അമ്പത് വയസ്സുവരെയുള്ള യുവത്വം മുഴുവൻ റസൂലുല്ലാഹി (സ) ഇവരുടെ കൂടെ മാത്രം കഴിച്ച് കൂട്ടി. റസൂലുല്ലാഹി (സ)യുടെ ജീവിതം മുഴുവൻ മക്കക്കാരുടെ മുന്നിൽ പരസ്യമായിരുന്നു. നാൽപതാമത്തെ വയസ്സിൽ നുബുവ്വത്ത് പ്രഖ്യാപിച്ച ശേഷം കടുത്ത ശത്രുത ആരംഭിച്ചു. ശത്രുക്കൾ റസൂലുല്ലാഹി (സ)യെ ആക്ഷേപിക്കുന്നതിലും അധിക്ഷേപിക്കുന്നതിലും ഒരു കുറവും വരുത്തിയിരുന്നില്ല. മാരണക്കാരൻ, കവി, ഭ്രാന്തൻ എന്നല്ലാം അവർ വിളിച്ചെങ്കിലും ജീവിത വിശുദ്ധിയെ ചോദ്യം ചെയ്യുന്ന ഒരു ആക്ഷേപം പോലും അവർ ഉന്നയിച്ചില്ല. അമ്പതാം വയസ്സിൽ ഖദീജാ (റ)യുടെ വിയോഗം സംഭവിച്ചു. ശേഷം സൗദ (റ)യെ വിവാഹം കഴിച്ചു. അവരും വിധവയായിരുന്നു. മദീനയിലേക്ക് പലായനം ചെയ്ത് രണ്ട് വർഷം  പിന്നിട്ടപ്പോൾ അതായത് അമ്പത്തിരണ്ടാം വയസ്സിൽ ആഇശ (റ)യുമായി വീട് കൂടി. ഒരു വർഷം കഴിഞ്ഞ ശേഷം ഹഫ്‌സ(റ)യെയും, ഏതാനും ദിവസങ്ങൾക്ക് ശേഷം സയ്‌നബ് ബിൻത് ഖുസൈമ(റ)യെയും വിവാഹം കഴിച്ചു. ഹിജ്‌റ നാലിൽ മക്കളുള്ള വിധവയായ ഉമ്മുസലമ (റ)യെ വിവാഹം കഴിച്ചു. ഹിജ്‌റ അഞ്ചിൽ അല്ലാഹുവിന്റെ കൽപ്പന പ്രകാരം സയ്‌നബ് ബിൻത് ജഹ്ഷ് (റ)മായുള്ള വിവാഹം നടന്നു. അപ്പോൾ റസൂലുല്ലാഹി (സ)യ്ക്ക് അമ്പത്തിയെട്ട് വയസ്സായിരുന്നു. അവസാനത്തെ അഞ്ച് വർഷത്തിലാണ് ശേഷമുള്ള പ്രവാചക പത്‌നിമാർ റസൂലുല്ലാഹി (സ)യുടെ വിവാഹത്തിൽ പ്രവേശിക്കുന്നത്. കുടുംബ ജീവിതവും വീടുമായി ബന്ധപ്പെട്ട വിഷയങ്ങളും ദീനിന്റെ ഒരു പ്രധാന ഭാഗമാണ്. ഈ ഭാഗം പവിത്ര പത്‌നിമാരിലൂടെയാണ് സമുദായത്തിന് ലഭിച്ചത്. അവരിലൂടെ നടന്ന ദീനീ പ്രചാരം ചുരുങ്ങിയ നിലയിൽ ഇങ്ങനെ മനസ്സിലാക്കുക: ആഇശ സിദ്ദീഖ (റ)യുടെ രണ്ടായിരത്തി ഇരുന്നൂറ് ഹദീസുകളും ഉമ്മുസലമ (റ)യുടെ മുന്നൂറ്റി ഇരുപത്തിയെട്ട് ഹദീസുകളും ആധികാരികമായ ഹദീസ് ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്. ഇബ്‌നുൽ ഖയ്യിം (റ) പറയുന്നു: ഉമ്മുസലമ (റ) നൽകിയ ഫത്‌വകൾ മാത്രം സമാഹരിച്ചാൽ ഒരു പ്രത്യേക ഗ്രന്ഥം തന്നെ തയ്യാറാകുന്നതാണ്. (ഇഅ്‌ലാമുൽ മുവഖിഈൻ). ഇരുന്നൂറിലേറെ സഹാബത്ത് ആഇശ (റ)യുടെ ശിഷ്യത്വം സ്വീകരിക്കുകയും ഹദീസ്-ഫിഖ്ഹ്-ഫത്‌വകൾ പഠിക്കുകയുമുണ്ടായി.  നിരവധി പത്‌നിമാരുടെ വിവാഹത്തിലൂടെ അവരുടെ കുടുംബ ഗോത്ര സമുദായങ്ങളുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയും അവരുടെ കുടുംബം മുഴുവൻ ഇസ്‌ലാമിൽ പ്രവേശിക്കുകയും ചെയ്തു. റസൂലുല്ലാഹി (സ)യുടെ വൈവാഹിക ജീവിതത്തിന്റെ ഈ ചെറിയ ചിത്രം മുന്നിൽ വെച്ചുകൊണ്ട് ചിന്തിക്കുക: ബഹുഭാര്യത്വം ഏതെങ്കിലും മാനസിക, വൈകാരിക ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിന് വേണ്ടി ആയിരുന്നോ? ജീവിതത്തിന്റെ ഭൂരിഭാഗവും ഒരു വിധവയോടൊപ്പം കഴിഞ്ഞ റസൂലുല്ലാഹി (സ) അവസാന സമയത്ത് ഇത്ര ഭാര്യമാരെ സ്വീകരിച്ചത് വെറും വികാര പൂർത്തീകരണത്തിന് വേണ്ടി ആയിരുന്നോ? ഈ വിഷയത്തെക്കുറിച്ചുള്ള വിശദമായ വിവരണവും ബഹുഭാര്യത്വത്തിന്റെ രേഖാപരവും ബൗദ്ധികവും പ്രകൃതിപരവും സാമ്പത്തികവുമായിട്ടുള്ള ഗുണങ്ങളും മആരിഫുൽ ഖുർആൻ സൂറത്തുന്നിസാഅ് മൂന്നാം ആയത്തിന്റെ കീഴിൽ വന്നിട്ടുണ്ട്. 
ഏഴാമത്തെ നിയമം, ഇതിന് ശേഷം മറ്റ് സ്ത്രീകൾ താങ്കൾക്ക് അനുവദനീയമല്ല. താങ്കൾക്ക് അവരുടെ സൗന്ദര്യം നന്നായി തോന്നിയാലും ശരി! ഈ ആയത്തിലെ ഇതിന് ശേഷം എന്നതിന് രണ്ട് വ്യാഖ്യാനങ്ങളുണ്ട്. ഒന്ന്, ഇപ്പോൾ താങ്കളുടെ വിവാഹത്തിലുള്ള ഒമ്പത് ഭാര്യമാർക്ക് ശേഷം മറ്റാരെയും താങ്കൾ വിവാഹം കഴിക്കരുത്. ഏതാനും സഹാബികളും മുഫസ്സിറുകളും ഈ വിവരണമാണ് പറഞ്ഞിട്ടുള്ളത്. അനസ് (റ) പറയുന്നു: ഭൗതിക ജീവിതമോ പാരത്രിക ജീവിതമോ തെരഞ്ഞെടുക്കുക എന്ന് അല്ലാഹു പവിത്ര പത്‌നിമാരോട് പറഞ്ഞപ്പോൾ അവർ ഞെരുക്കത്തിൽ തൃപ്തിപ്പെട്ട് കൊണ്ട് റസൂലുല്ലാഹി (സ)യെയും പരലോകത്തെയും തെരഞ്ഞെടുക്കുകയുണ്ടായി. ഇത്തരുണത്തിൽ അവർക്കുള്ള സമ്മാനമെന്ന നിലയിൽ റസൂലുല്ലാഹി (സ)യുടെ പത്‌നിപദം അവരിൽ മാത്രം പരിമിതമാക്കി. മറ്റാരെയും വിവാഹം കഴിക്കരുത് എന്ന് പ്രഖ്യാപിച്ചു. (ബൈഹഖി). ഇബ്‌നു അബ്ബാസ് (റ) പറയുന്നു: റസൂലുല്ലാഹി (സ)യ്ക്ക് ശേഷം പവിത്ര പത്‌നിമാർക്ക് ആരെയും വിവാഹം കഴിക്കാൻ സാധിക്കാത്തത് പോലെ അവർ അല്ലാത്ത മറ്റാരെയും റസൂലുല്ലാഹി (സ) വിവാഹം കഴിക്കരുതെന്നും അല്ലാഹു ഉണർത്തി. ഇക്‌രിമ (റ)യും ഇതേ വിവരണം പറഞ്ഞിട്ടുണ്ട്. (മസ്ഹരി). ഇക്‌രിമ (റ), ഇബ്‌നു അബ്ബാസ് (റ), മുജാഹിദ് (റ) മുതലായ മുഫസ്സിറുകൾ മറ്റൊരു വ്യാഖ്യാനവും പറഞ്ഞിട്ടുണ്ട്. അതായത് ഈ ആയത്തുകളിൽ അല്ലാഹു അനുവദിച്ച വിഭാഗം സ്ത്രീകളെ ഒഴിച്ച് വേറൊരു വിഭാഗം സ്ത്രീകളെയും വിവാഹം കഴിക്കാൻ പാടില്ല. ഉദാഹരണത്തിന് മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്യണം എന്ന് പറഞ്ഞു. ഇത്തരുണത്തിൽ പലായനം ചെയ്യാത്തവരെ വിവാഹം കഴിക്കരുത്. ഇപ്രകാരം സത്യവിശ്വാസിനികളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു. അപ്പോൾ വേദക്കാരെ വിവാഹം കഴിക്കാൻ പാടില്ല. ചുരുക്കത്തിൽ റസൂലുല്ലാഹി (സ)യ്ക്ക് അനുവദിക്കപ്പെട്ട വിഭാഗങ്ങളിൽ  നിന്ന് മാത്രമേ വിവാഹം കഴിക്കാൻ പാടുള്ളൂ. പൊതു സ്ത്രീകൾ മുസ്‌ലിമായിരിക്കലും കുടുംബക്കാരികളായ സ്ത്രീകൾ ഹിജ്‌റ ചെയ്തവരുമായിരിക്കൽ നിബന്ധനയാണ്. ഈ നിബന്ധനകൾ ഇല്ലാത്തവരെ വിവാഹം കഴിക്കാൻ പാടില്ല. ഈ വ്യാഖ്യാനം അനുസരിച്ച് ഈ വാചകം പുതിയ നിയമമല്ല. മറിച്ച് പഴയെ നിയമത്തെ ബലപ്പെടുത്തുന്നത് മാത്രമാണ്. ഇത്തരുണത്തിൽ ഈ ആയത്തിലൂടെ ഒമ്പത് പേർക്ക് ശേഷം മറ്റാരെയും വിവാഹം കഴിക്കുന്നത് നിഷിദ്ധമല്ല. സത്യവിശ്വാസിനികൾ അല്ലാത്തവരെയും ഹിജ്‌റ ചെയ്യാത്ത കുടുംബത്തിൽ പെട്ടവരെയും വിവാഹം കഴിക്കാൻ പാടില്ല. മറ്റുള്ളവരെ വിവാഹം കഴിക്കാവുന്നതാണ്. ആഇശ (റ)യുടെ ഒരു നിവേദനവും ഈ വ്യാഖ്യാനം ബലപ്പെടുത്തുന്നുണ്ട്. (തിർമിദി).  
ഇവർക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കാനും പാടില്ല. എന്നാൽ അടിമസ്ത്രീകളെ സ്വീകരിക്കാവുന്നതാണ്. അല്ലാഹു എല്ലാകാര്യങ്ങളും ശ്രദ്ധിക്കുന്നവനാണ്.! മേൽ പറയപ്പെട്ട വ്യാഖ്യാനങ്ങളിൽ രണ്ടാമത്തെ വ്യാഖ്യാനം തെരഞ്ഞെടുത്താൽ ഈ വചനത്തിന്റെ ആശയം ഇപ്രകാരമാണ്: നിബന്ധനകൾ പാലിച്ചുകൊണ്ട് ഇനിയും മറ്റു സ്ത്രീകളെ വിവാഹം കഴിക്കാമെങ്കിലും ഒരാളെ വിവാഹമോചനം ചെയ്ത് ആ സ്ഥാനത്ത് മറ്റൊരാളെ വിവാഹം കഴിക്കാൻ പാടുള്ളതല്ല. അതായത് ഒരാൾക്ക് പകരമായി വിവാഹം കഴിക്കരുത്. പകരം ഉദ്ദേശിക്കാതെ വേറെയും വിവാഹം കഴിക്കാവുന്നതാണ്. ഒന്നാമത്തെ വിവരണം അനുസരിച്ച് ആശയമിതാണ്: ഇനി പുതിയ ഒരു സ്ത്രീയെയും വിവാഹം കഴിച്ച് ഇണകളെ വർദ്ധിപ്പിക്കുകയോ ഒരാളെ വിവാഹ മോചനം ചെയ്ത് ആ സ്ഥാനത്ത് മറ്റൊരാളെ വിവാഹം കഴിക്കുകയോ ചെയ്യരുത്. 

*********************************************************************************

മആരിഫുല്‍ ഹദീസ്


ദിക്റുല്ലാഹ്

മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

2. അബൂസഈദ് (റ) വിവരിക്കുന്നു: മുആവിയ (റ) ഒരിക്കൽ മസ്ജിദിലേക്ക് വരുകയും അവിടെയുണ്ടായിരുന്ന ഒരു സദസ്സിനടുത്തേക്ക് വന്ന് നിങ്ങൾ ഇവിടെ ഇരിക്കുന്നത് എന്തിനാണെന്ന് ചോദിക്കുകയും ചെയ്തു. അവർ പറഞ്ഞു: ഞങ്ങൾ ഇവിടെ ഇരുന്ന് അല്ലാഹുവിനെ ധ്യാനിക്കുകയാണ്. മുആവിയ (റ) ചോദിച്ചു: അല്ലാവിൽ സത്യം നിങ്ങൾ ഇവിടെ അല്ലാഹുവിന്റെ ധ്യാനത്തിലായിത്തന്നെ ഇരിക്കുകയാണോ? അവർ പറഞ്ഞു: അല്ലാഹുവിൽ സത്യം ഞങ്ങൾ ഇവിടെ ഇരിക്കുന്നതിൽ അല്ലാഹുവിന്റെ ദിക്‌റല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല. മുആവിയ (റ) പറഞ്ഞു: ഞാൻ നിങ്ങളോട് ഇപ്രകാരം ചോദിച്ചത് എന്തെങ്കിലും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലല്ല. റസൂലുല്ലാഹി (സ)യോട് ഏറ്റവും കൂടുതലായി അടുക്കാനും ബന്ധപ്പെടാനും എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. (അതുകൊണ്ട് ഹദീസുകൾ പറയുന്നതിൽ ഞാൻ വലിയ സൂക്ഷ്മത പുലർത്തുന്നു. മറ്റുപലരും അധികമായി ഹദീസുകൾ പറയുന്നത് പോലെ ഞാൻ ധാരാളമായി ഹദീസുകൾ പറയാറില്ല. എന്നാൽ ഇപ്പോൾ നിങ്ങളോട് ഇപ്രകാരം ആണയിട്ട് ചോദിച്ചത് ഒരു പ്രത്യേക ഹദീസിന്റെ അടിസ്ഥാനത്തിലാണ്. അതായത്) ഒരിക്കൽ റസൂലുല്ലാഹി (സ) സഹാബത്തിന്റെ ഒരു കൂട്ടത്തിന്റെ അരികിലെത്തി. റസൂലുല്ലാഹി (സ) ചോദിച്ചു: നിങ്ങൾ എന്തിനാണ് ഇവിടെ ഇരിക്കുന്നത്? അവർ പറഞ്ഞു: ഞങ്ങൾ ഇവിടെ ഇരുന്ന് അല്ലാഹുവിനെ ധ്യാനിക്കുകയാണ്. അല്ലാഹു സന്മാർഗ്ഗം നൽകുകയും ഇസ്‌ലാമിൽ പ്രവേശിക്കാൻ അവസരം കനിയുകയും ചെയ്തതിലൂടെ ഞങ്ങളുടെ മേൽ വലിയ അനുഗ്രഹം ചൊരിഞ്ഞു. ഞങ്ങൾ അതിന്റെ പേരിൽ അല്ലാഹുവിനെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യുകയാണ്. റസൂലുല്ലാഹി (സ) ചോദിച്ചു: അല്ലാവിൽ സത്യം നിങ്ങൾ ഇവിടെ അല്ലാഹുവിന്റെ ധ്യാനത്തിലായിത്തന്നെ ഇരിക്കുകയാണോ? അവർ പറഞ്ഞു: അല്ലാഹുവിൽ സത്യം ഞങ്ങൾ ഇവിടെ ഇരിക്കുന്നതിൽ അല്ലാഹുവിന്റെ ദിക്‌റല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല. റസൂലുല്ലാഹി (സ) അരുളി: ഞാൻ ഇപ്രകാരം ചോദിച്ചത് നിങ്ങളെക്കുറിച്ചുള്ള എന്തെങ്കിലും തെറ്റിദ്ധാരണയുടെ പേരിലല്ല. മറിച്ച് ജിബ്‌രീൽ (അ) ഇപ്പോൾ എന്റെ അടുക്കൽ വന്ന് പറഞ്ഞു: അല്ലാഹു നിങ്ങളെക്കുറിച്ച് അഭിമാനത്തോടെ മലക്കുകളോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്. (മുസ്‌ലിം)
വിവരണം: അല്ലാഹുവിന്റെ ഏതാനും ദാസന്മാർ എവിടെയെങ്കിലും ഇരുന്ന് ആത്മാർത്ഥയോടെ അല്ലാഹുവിനെ സ്മരിക്കുകയും അല്ലാഹുവിനെ വാഴ്ത്തുകയും പുകഴ്ത്തുകയും അല്ലാഹുവിന്റെ കാര്യങ്ങൾ പറയുകയും ചെയ്യുന്നത് അല്ലാഹുവിന് അങ്ങേയറ്റം പ്രിയങ്കരമാണെന്ന് ഈ ഹദീസ് അറിയിക്കുന്നു. ഇതിന്റെ പേരിൽ അല്ലാഹു വിശിഷ്ട മലക്കുകൾക്ക് മുന്നിൽ ഇത്തരം ദാസന്മാരോടുള്ള സ്‌നേഹവും തൃപ്തിയും പ്രകടിപ്പിക്കുന്നതാണ്. അല്ലാഹുവേ, ഞങ്ങളെ ഇത്തരം ആളുകളിൽ പെടുത്തേണമേ. 
3. അബൂഹുറയ്‌റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: എന്റെ ദാസൻ എന്നെക്കുറിച്ച് ധ്യാനിക്കുകയും അതിലായി അവന്റെ ചുണ്ടുകൾ ചലിപ്പിക്കുകയും ചെയ്താൽ ഞാൻ അവനോടൊപ്പമായിരിക്കുന്നതാണ്. (ബുഖാരി) 
വിവരണം: അല്ലാഹുവിന്റെ സാമിപ്യം രണ്ട് വിഭാഗമാണ്. 1. നന്മയും തിന്മയുമായ എല്ലാ വസ്തുക്കളോടും നല്ലവരും ചീത്തവരുമായ മുഴുവൻ ആളുകളോടുമുള്ള അല്ലാഹുവിന്റെ അറിവിന്റെയും നിയന്ത്രണത്തിന്റെയും അടുപ്പം. അല്ലാഹു ആരിൽ നിന്നും അകലെയല്ല. അല്ലാഹു സർവ്വ സ്ഥലങ്ങളിലും സദാസമയവും എല്ലാം കാണുകയും കേൾക്കുകയും സർവ്വതിനെയും നിയന്ത്രിക്കുകയും ചെയ്യുന്നു. 2. അല്ലാഹുവിന്റെ തൃപ്തിയുടെയും സ്വീകാര്യതയുടെയും അടുപ്പം. ഈ ഹദീസിലെ അടുപ്പം കൊണ്ടുള്ള ഉദ്ദേശം ഈ അടുപ്പമാണ്. ഹദീസിന്റെ ആശയം ഇതാണ്: എന്റെ ദാസൻ എന്റെ അടുപ്പവും തൃപ്തിയും കരസ്ഥമാക്കുന്നതിന് എന്നെ ധ്യാനിക്കുമ്പോൾ അവന് എന്റെ അടുപ്പവും തൃപ്തിയും ഉടനടി ലഭ്യമാകുന്നതാണ്. അവൻ ആഗ്രഹങ്ങൾ എനിയ്ക്ക് മുന്നിൽ സമർപ്പിക്കുമ്പോൾ ഞാൻ അവന്റെ അരികിൽ തന്നെ ഉണ്ടാകുന്നതും അവന്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കുന്നതുമാണ്. പ്രത്യേകിച്ചും ദിക്‌റിലൂടെ അവൻ ആഗ്രഹിക്കുന്ന അടുപ്പവും പൊരുത്തവും ഉടനടി അവന് നൽകുന്നതാണ്. അല്ലാഹു ഇത് കരസ്ഥമാക്കാനുള്ള ആഗ്രഹവും പരിശ്രമവും നമുക്ക് നൽകുമാറാകാട്ടെ. 
4. അബൂഹുറയ്‌റ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: അല്ലാഹു അറിയിക്കുന്നു: ഞാൻ അടിമയോട് അവന്റെ ഉറച്ച വിശ്വാസത്തിനനുസരിച്ച് വർത്തിക്കുന്നതാണ്. അവൻ എന്നെ ധ്യാനിക്കുമ്പോൾ ഞാൻ അവനോടൊപ്പമായിരിക്കും. മറ്റാരും അറിയാതെ അവൻ ഒറ്റയ്ക്ക് എന്നെ ഓർത്താൽ ഞാനും അതുപോലെ അവനെ ഓർക്കുന്നതാണ്. അവൻ മറ്റ് ജനങ്ങൾക്കിടയിൽ വെച്ച് എന്നെ സ്മരിച്ചാൽ അവനേക്കാളും ഉത്തമമായ ദാസന്മാർക്കിടയിൽ വെച്ച് (അതായത് മലക്കുകൾക്ക് മുമ്പാകെ) ഞാൻ അവനെ സ്മരിക്കുന്നതാണ്. (ബുഖാരി, മുസ്‌ലിം) 
വിവരണം: ഈ ഹദീസിന്റെ ആദ്യവചനത്തിന്റെ ആശയം ഇതാണ്: ദാസൻ എന്നെക്കുറിച്ച് ഉറച്ച് വിശ്വസിക്കുന്നത് പോലെ ഞാനും അവനോട് അതേനിലയിൽ വർത്തിക്കുന്നതാണ്! ഉദാഹരണത്തിന്, അല്ലാഹു വലിയ കരുണയും ഔദാര്യവും ഉള്ളവനാണെന്ന് അവന് വിശ്വാസമുണ്ടെങ്കിൽ അല്ലാഹു അവന്റെമേൽ കാരുണ്യവും ഔദാര്യവും വർഷിപ്പിക്കുന്നതാണ്. ആകയാൽ അല്ലാഹുവിനോട് ഉത്തമ ഭാവങ്ങൾ പുലർത്തേണ്ടത് വളരെ ആവശ്യമാണ്. 
ഹദീസിന്റെ അവസാനത്തിൽ പറയുന്നു: ദാസൻ ഞാൻ അല്ലാത്ത മറ്റാരും അറിയാത്ത നിലയിൽ ഏകാന്തതയിൽ സ്മരിക്കുമ്പോൾ മറ്റാരും അറിയാത്ത നിലയിൽ ഞാൻ അവന്റെ മേൽ അനുഗ്രഹങ്ങൾ ചൊരിയുന്നതാണ്. ദാസൻ പരസ്യമായ നിലയിൽ മറ്റുള്ളവർക്ക് മുമ്പിൽ എന്നെക്കുറിച്ച് പറയുകയും പ്രബോധന ഉപദേശങ്ങൾ നടത്തുകയും ചെയ്യുമ്പോൾ അവനോടുള്ള ബന്ധത്തെയും സ്വീകാര്യതയും ഞാൻ ഇതര മലക്കുകൾക്ക് മുമ്പാകെ പറയുന്നതാണ്. അതുവഴി മലക്കുകൾക്കിടയിൽ അവൻ പ്രിയങ്കരനായി മാറുന്നതും ശേഷം ലോകത്ത് അവന്റെ പ്രിയങ്കരതയും സ്വീകാര്യതയും സ്ഥിരപ്പെടുകയും ചെയ്യുന്നതാണ്. 
ധാരാളം മഹാത്മാക്കൾ പടച്ചവനുമായിട്ടുള്ള അവരുടെ വിശിഷ്ട ബന്ധം മറച്ചുവെക്കാറുണ്ട്. അവർക്ക് അല്ലാഹുവിങ്കൽ സമുന്നത സ്ഥാനം ലഭ്യമാണെങ്കിലും ഇഹലോകത്ത് ആരും അവരെ തിരിച്ചറിയുന്നതല്ല. എന്നാൽ പടച്ചവനുമായി ബന്ധം ശക്തമാക്കുകയും പ്രബോധന പ്രവർത്തനങ്ങൾ പരസ്യമായി നിർവ്വഹിക്കുകയും ചെയ്യുന്നവർക്ക് ഈ ലോകത്ത് തന്നെ വലിയ സ്വീകാര്യത ലഭിക്കുന്നതാണ്. ഈ ഹദീസിൽ പറയപ്പെട്ട അല്ലാഹുവിന്റെ നടപടി ക്രമത്തിന്റെ പ്രകടനമാണ് ഈ കാര്യം. 
5. അബൂഹുറയ്‌റ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) ഒരു യാത്രയിൽ മക്കാമുകർറമയിലേക്ക് പോകുകയായിരുന്നു. വഴിയിൽ ജുംദാൻ എന്ന് പേരുള്ള ഒരു പർവ്വതം കാണപ്പെട്ടു. തദവസരം റസൂലുല്ലാഹി (സ) അരുളി: ഇത് ജുംദാൻ പർവ്വതമാണ്. മുഫർരിദുകൾ മുന്നേറിയിരിക്കുന്നു. സഹാബത്ത് ചോദിച്ചു: മുഫർരിദുകൾ എന്നാൽ ആരാണ്? റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിനെ അധികമായി ധ്യാനിക്കുന്ന പുരുഷന്മാരും സ്ത്രീകളും. (മുസ്‌ലിം)
വിവരണം: ജുംദാൻ എന്നത് മക്കാമുകർറമയുടെയും മദീനാ ത്വയ്യിബയുടെയും ഇടയിലുള്ള ഒരു പർവ്വതമാണ്. ഭൂമിയുടെ ഏതെങ്കിലും സ്ഥാനത്ത് വെച്ച് അല്ലാഹുവിനെ സ്മരിക്കപ്പെട്ടാൽ ഭൂമിയ്ക്ക് അതിനെ മനസ്സിലാക്കാൻ കഴിവുണ്ടെന്ന് വിവിധ ഹദീസുകളിൽ വന്നിട്ടുണ്ട്. ഹദീസിൽ വന്നിരിക്കുന്നു: നിന്റെ അരികിലൂടെ അല്ലാഹുവിന്റെ നാമം സ്മരിച്ച ആരെങ്കിലും ഇന്ന് കടന്ന് പോയിട്ടുണ്ടോ എന്ന് ഒരു മല മറ്റൊരു മലയോട് ചോദിക്കുന്നതാണ്. കടന്ന് പോയിട്ടുണ്ടെന്ന് പറയുമ്പോൾ ആ മലയ്ക്ക് ആശംസകൾ നേരുന്നതാണ്! ഇപ്രകാരം ജുംദാൻ മലയുടെ അരികിലൂടെ റസൂലുല്ലാഹി (സ) കടന്ന് പോയപ്പോൾ അധികമായി പടച്ചവനെ ധ്യാനിക്കുന്ന പുരുഷന്മാരും സ്ത്രീകളും വളരെയധികം മുന്നേറിയെന്ന് റസൂലുല്ലാഹി (സ)യ്ക്ക് മനസ്സിലായി.  അങ്ങനെ റസൂലുല്ലാഹി (സ) അരുളി: മുഫർരിദുകൾ (അധികമായി ദിക്ർ ചൊല്ലുന്നവർ) മുന്നേറിയിരിക്കുന്നു! മുഫർരിദുകൾ എന്നതിന്റെ ഭാഷാർത്ഥം എല്ലാവരിൽ നിന്നും തനിച്ച് മാറി ഒറ്റപ്പെട്ട് ജീവിക്കുന്നവരാണ്. ഇത് കൊണ്ടുള്ള ഉദ്ദേശം അല്ലാഹുവിന്റെ സാമിപ്യവും പൊരുത്തവും കരസ്ഥമാക്കാൻ ഭൗതിക ബന്ധങ്ങളിൽ നിന്നും ഒഴിവായി അല്ലാഹുവുമായി മാത്രം ബന്ധപ്പെടുന്നവരാണ്. ഇതിന് തഫ്‌രീദ് എന്ന് പറയുന്നു. ഖുർആനിന്റെ സാങ്കേതിക ശബ്ദത്തിൽ തബത്തുൽ എന്നാണ് ഇതിനെക്കുറിച്ച് പറയുന്നത്. അല്ലാഹു ഒരിടത്ത് അറിയിക്കുന്നു: ................. (മുസ്സമ്മിൽ 8) 

അല്ലാഹുവിന്റെ ദിക്ർ ഏറ്റവും ശ്രേഷ്ടമായ സൽക്കർമ്മം

6. അബുദർദ്ദാഅ് (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: നിങ്ങളുടെ കർമ്മങ്ങളിൽ അത്യുത്തമവും നിങ്ങളുടെ രക്ഷിതാവിങ്കൽ പരിശുദ്ധവും നിങ്ങളുടെ സ്ഥാനങ്ങളെ ഇതര നന്മകളേക്കാൾ സമുന്നതമാക്കുന്നതും പടച്ചവന്റെ മാർഗ്ഗത്തിൽ സ്വർണ്ണവും വെള്ളിയും ചിലവഴിക്കുന്നതിനേക്കാൾ ഉത്തമവും നിങ്ങൾ ശത്രുക്കളെ വധിക്കുകയും അവർ നിങ്ങളെ രക്തസാക്ഷികളാക്കുകയും ചെയ്യുന്ന പോരാട്ടത്തേക്കാൾ ഉന്നതവുമായ കാര്യത്തെ ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരട്ടെ? സഹാബത്ത് പറഞ്ഞു: വിലയേറിയ പ്രസ്തുത കർമ്മം പറഞ്ഞുതരിക. റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിന്റെ ധ്യാനമാണ്. (അഹ്മദ്, തിർമിദി, ഇബ്‌നുമാജ)
വിവരണം: അല്ലാഹു പരിശുദ്ധ ഖുർആനിൽ പറയുന്നു: അല്ലാഹുവിന്റെ ദിക്ർ ഏറ്റവും വലിയ കാര്യമാണ്. (അൻകബൂത്ത്) ഈ ഹദീസ് ഈ ആയത്തിന്റെ വിവരണമാണ്. തീർച്ചയായും അല്ലാഹുവിന്റെ സ്മരണ എല്ലാ നന്മകളുടെയും അടിസ്ഥാനവും സമുന്നത ലക്ഷ്യവുമാണ്. അല്ലാഹുവിന്റെ പൊരുത്തവും സാമിപ്യവും കരസ്ഥമാക്കാൻ കഴിയുന്ന ഏറ്റവും ഉന്നത മാർഗ്ഗവുമാണ്. ഇതര മുഴുവൻ നന്മകളേക്കാൾ അല്ലാഹുവിന്റെ ദിക്‌റിന് വലിയ സ്ഥാനമുണ്ട്. എന്നാൽ ഏതെങ്കിലും പ്രത്യേക അവസ്ഥയിൽ ദാനധർമ്മത്തിനും അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള പോരാട്ടത്തിനും കൂടുതൽ സ്ഥാനം ലഭിക്കുന്നത് ഇതിന് എതിരല്ല. അതെ, ഒരു നിലയിൽ നോക്കുമ്പോൾ അല്ലാഹുവിന്റെ ധ്യാനം എല്ലാ നന്മകളേക്കാളും സമുന്നതവും മറ്റൊരു നിലയ്ക്ക് ഇതര നന്മകൾ മഹത്തരവുമാണ്. ഈ കാര്യം അടുത്ത ഹദീസുകളിൽ കൂടുതൽ വ്യക്തമായ നിലയിൽ വരുന്നുമുണ്ട്. 
7. അബൂസഈദ് (റ) നിവേദനം. റസൂലുല്ലാഹി (സ)യോട് ചോദിക്കപ്പെട്ടു: ഏറ്റവും ശ്രേഷ്ടമാന്മാരായ ദാസന്മാരും ഖിയാമത്ത് ദിനം അല്ലാഹുവിങ്കൽ ഏറ്റവും വലിയ സ്ഥാനീയരും ആരാണ്? റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിനെ അധികമായി ധ്യാനിക്കുന്ന പുരുഷന്മാരും സ്ത്രീകളും. വീണ്ടും ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പോരാടുന്നവരേക്കാൾ അവർ മഹത്വമുള്ളവരാണോ? റസൂലുല്ലാഹി (സ) അരുളി: ആരെങ്കിലും സത്യത്തിന്റെ ശത്രുക്കളുടെ അണികളിലേക്ക് തുളച്ച് കയറി പോരാടുകയും അവസാനം വാള് ഒടിയുകയും ശത്രുക്കളുടെ കൈകളാൽ മുറിവുകളേറ്റ് രക്തം വാർന്ന് രക്തസാക്ഷികളാകുന്നതിനേക്കാൾ മഹത്തരമായ സ്ഥാനം അല്ലാഹുവിനെ ധ്യാനിക്കുന്ന അടിമയ്ക്കാണ്. (അഹ്മദ്, തിർമിദി)
8. ഇബ്‌നു ഉമർ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ഓരോ വസ്തുവിനെയും ശുദ്ധീകരിക്കുന്ന ഒരു സാധനമുണ്ട്. ഹൃദയങ്ങളെ ശുദ്ധീകരിക്കുന്ന വിശിഷ്ട സാധനം അല്ലാഹുവിന്റെ ദിക്‌റാണ്. അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും രക്ഷിക്കുന്നതായി അല്ലാഹുവിന്റെ ദിക്‌റിനേക്കാൾ ശക്തമായ മറ്റൊന്നുമില്ല. ജനങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദും അത്ര മഹത്തരമല്ലേ? റസൂലുല്ലാഹി (സ) അരുളി: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധീരതയോടെ പോരാടുകയും വാൾ മുറിഞ്ഞ് വീഴുകയും ചെയ്യുന്ന വ്യക്തിയുടെ പോരാട്ടം അല്ലാഹുവിന്റെ ദിക്‌റിൽ മുഴുകിയ വ്യക്തിയുടെ പ്രവർത്തനത്തിന് തുല്യമാകുന്നതല്ല. (ബൈഹഖി)
വിവരണം: സൽക്കർമ്മങ്ങളിൽ ഏറ്റവും ശ്രേഷ്ടമായത് അല്ലാഹുവിന്റെ ധ്യാനമാണ്. അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ ധ്യാനമാണ് ഏറ്റവും വലിയ കാര്യം! ഒരു ദാസന് അല്ലാഹുവിന്റെ ദിക്ർ ചൊല്ലുമ്പോൾ ലഭിക്കുന്ന സാമിപ്യവും സൗഭാഗ്യവും മറ്റൊരു നന്മകൊണ്ടും ലഭിക്കുന്നതല്ല. ഈ ദിക്ർ പടച്ചവനോടുള്ള മഹത്വവും സ്‌നേഹവും ഭക്തിയും മുറുകെ പിടിച്ചുകൊണ്ടായിരിക്കണമെന്ന് മാത്രം. അല്ലാഹു പറയുന്നു; നിങ്ങൾ എന്നെ ഓർക്കും. ഞാനും നിങ്ങളെ ഓർക്കുന്നതാണ്. ഖുദ്‌സിയായ ഒരു ഹദീസിൽ വരുന്നു: എന്നെ ധ്യാനിക്കുന്നവന്റെ അരികിൽ ഞാനുണ്ടായിരിക്കുന്നതാണ്! ചുരുക്കത്തിൽ എല്ലാ സൽക്കർമ്മങ്ങളേക്കാളും ശ്രേഷ്ടവും പടച്ചവന്റെ അരികിൽ പ്രിയങ്കരവും പടച്ചവന്റെ പൊരുത്തം നേടിത്തരുന്നതുമായ കാര്യം അല്ലാഹുവിന്റെ ദിക്‌റാണെന്ന് ഖുർആനും ഹദീസും വളരെ വ്യക്തമായി അറിയിക്കുന്നു. എന്നാൽ ദിക്‌റിന്റെ വിശാല അർത്ഥത്തിൽ നമസ്‌കാരവും ഖുർആൻ പാരായണം പോലുള്ള എല്ലാ ആരാധനകളും പെടുന്നതാണെന്ന കാര്യം പ്രത്യേകം ഓർക്കുക.

**********************************************************************************

ബാനീ ദാറുല്‍ ഉലൂം ഭാഗം-9

സവിശേഷതകൾ


ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി

 
ആകൃതി

മൗലാനാ മുഹമ്മദ് യഅ്ഖൂബ് നാനൂത്ഥവിയോട് ഒരാൾ ചോദിച്ചു: ''ഹസ്രത്ത് നാനൂതഥവിയുടെ ഉന്നതിക്ക് പ്രേരകമായ ഘടകങ്ങൾ ഏതൊക്കെയാണ്?'' അഗ്രഗണ്യനായ ഭിഷഗ്വരനും ചെറുപ്പം മുതൽക്കേ ഹസ്രത്തിന്റെ കൂട്ടാളിയുമായിരുന്ന മൗലാനാ വിവരിച്ചു: ''പല കാരണങ്ങളുമുണ്ട്. ഹസ്രത്തിന്റെ മധ്യമമായ ശക്തിയും പ്രകൃതിയും അതിൽ ഒരു പ്രധാന കാരണമാണ്.'' പ്രധാന ശിഷ്യൻ മൗലാനാ മൻസൂർ അലി രേഖപ്പെടുത്തുന്നു: ''ഹസ്രത്തിന് മധ്യമമായ ഉയരമുണ്ടായിരുന്നു. ശരീരം തടിച്ചതോ തീർത്തും മെലിഞ്ഞതോ ആയിരുന്നില്ല. നീളമുള്ള മുഖം, വിശാലമായ നെറ്റിത്തടം, ഉയർന്ന് നീളമുള്ള മൂക്ക്. വിസ്താരമുള്ള പുരികം. വൃത്തിയും മയമുള്ളതുമായ തൊലി. വണ്ണം കുറഞ്ഞ നാവ്. മുത്തുപോലുള്ള പല്ലുകൾ, ഉയർന്ന കഴുത്ത്, അടിമുടി മിനുസമായ ശരീരം. വിശാലമായ നെഞ്ച്. സൗന്ദര്യവും ഉന്നതഘടനയും നിറഞ്ഞു നിന്നിരുന്ന കൈകാലുകൾ. ചുംബിക്കാൻ മനസ്സ് തോന്നിപ്പോകുമായിരുന്നു.'' ഹസ്രത്തിന്റെ അടുത്ത സഹകാരി ഹാജി യാസീൻ സാഹിബ് വിവരിക്കുന്നു.''ദിക്ർ ചൊല്ലാറുള്ള മുറി (ഘൽവത്ഗാഹെഖാസിമി) യിൽ നിന്നും ഇറങ്ങിവരുമ്പോൾ ഹസ്രത്തിന്റെ മുഖം കുങ്കുമ നിറമായി കാണപ്പെട്ടിരുന്നു. തദവസരം വല്ലാത്ത ഗാംഭീര്യവും അനുഭവപ്പെട്ടിരുന്നു. മറ്റു സമയങ്ങളിൽ ചുവപ്പും വെളുപ്പും കലർന്ന നിറം കാണപ്പെടുകയും ചിരിക്കാനും സംസാരിക്കാനും മനസ്സ് ആശിക്കുകയും ചെയ്തിരുന്നു.'' അസാധാരണ വ്യക്തിത്വമായ ഹസ്രത്ത് അവർകളുടെ സവിശേഷതകൾ എണ്ണിത്തിട്ടപ്പെടുത്തുക പ്രയാസകരമാണെന്നല്ല അസംഭവ്യമാണ്. എങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞ ചില കാര്യങ്ങൾ ഇവിടെ ഉദ്ധരിക്കുകയാണ്. പ്രയോജനപ്പെടുത്താൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ. അടിമത്വം ഹസ്രത്ത് അവർകളിൽ തിളങ്ങി നിന്നിരുന്ന ഒരു ഗുണമാണ് അബ്ദിയ്യത്ത്. താൻ അല്ലാഹുവിന്റെ പാപിയായ ഒരു എളിയ അടിമ മാത്രമാണെന്ന വിചാരം ഹസ്രത്തിൽ സർവ്വദാ നിലനിന്നിരുന്നു. ഇതുകൊണ്ട് ആരെങ്കിലും തന്നെ പ്രശംസിക്കുന്നതു പോകട്ടെ മൗലവി എന്ന് വിളിക്കുന്നത്‌പോലും അനിഷ്ടപ്പെട്ടിരുന്നു. ഒരിക്കൽ ഹസ്രത്ത് പ്രസ്താവിച്ചു: ''ഇൽമിന്റെ പേരാണ് എന്നെ നശിപ്പിച്ചത് അല്ലെങ്കിൽ ഖാസിമെന്നു പേരായ ഒരു വ്യക്തി ഉണ്ടായിരുന്നു എന്നുപോലും ആരും അറിയാത്ത നിലയിൽ മണ്ണിൽ അലിഞ്ഞ് ചേരാമായിരുന്നു.'' ഈ ഒരു ഗുണത്തിന്റെ പരിണിത ഫലമാണ് ഹസ്രത്തിന്റെ അതുല്യമായ വിനയ സ്വഭാവം. ഹസ്രത്ത് അവർകളുടെ വിനയത്തെ വിളിച്ചറിയിക്കുന്ന നിരവധി സംഭവങ്ങൾ കഴിഞ്ഞുപോയെങ്കിലും ഇവിടെ ചിലതുകൂടി ഉദ്ധരിക്കുകയാണ്. ദേവ്ബന്ദിൽ അല്ലാദിയാ എന്ന ഒരു സാധു താമസിച്ചിരുന്നു. ഹസ്രത്തിനെ വളരെ സ്‌നേഹിച്ചിരുന്ന അദ്ദേഹം ഹസ്രത്തനെ ഒരു ദിവസം രാത്രി ഭക്ഷണത്തിനു ക്ഷണിച്ചു. ഹസ്രത്ത് സസന്തോഷം സ്വീകരിച്ചു. അന്ന് മഗ്‌രിബിന് മുൻപ് നല്ല മഴ തുടങ്ങി. കൂട്ടത്തിൽ ഹസ്രത്തിനു വേണ്ടി ഒരുക്കങ്ങൾ നടത്താൻ ആ സാധുവിന് സാധിച്ചതുമില്ല. രാത്രി വളരെ വൈകിയിട്ടും അദ്ദേഹം ഹസ്രത്തിനെ ക്ഷണിക്കാൻ വന്നില്ല. രാത്രി വളരെ വൈകിയപ്പോൾ, മഴ കാരണം അദ്ദേഹത്തിന് വരാൻ കഴിയാത്തതാണെന്ന് ധരിച്ച ഹസ്രത്ത് ഒരു പുതപ്പ്, ചെരുപ്പ് കൈയ്യിലെടുത്തു അദ്ദേഹത്തിന്റെ വീട്ടിലേക്ക് നടന്നുനീങ്ങി. ഇരുളടഞ്ഞ രാത്രിയിൽ ഭയങ്കര പേമാരിക്കിടയിൽ വഴിയിൽ കെട്ടിയ വെള്ളത്തിലൂടെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നെത്തിയ ഹസ്രത്ത് വാതിലിൽ മുട്ടി. വാതിൽ തുറന്ന് ഹസ്രത്തിനെ കണ്ട അല്ലാദിയ തന്റെ തെറ്റിൽ വളരെഖേദിച്ചുകൊണ്ട് മാപ്പിരുന്നു. ഉടനെ ഹസ്രത്തു പറഞ്ഞു: ''ഒരു കുഴപ്പവുമില്ല. ഞാൻ നിങ്ങളുടെ വീട്ടുകാരനാണ്. വീട്ടിലുള്ള ആഹാരംകൊണ്ടുവന്നാൽ മതി.'' ആ സാധു വീട്ടിലുള്ള ആഹാരം ഭയന്നു വിറച്ചുകൊണ്ടുവെച്ചു. രുചികരമായ ഉയർന്ന ഭക്ഷണം കഴിക്കുന്നതുപോലെ ഹസ്രത്ത് ആ റൊട്ടിയും പരിപ്പും കഴിച്ചു. സാധാരണ അളവ് കഴിച്ചു കഴിഞ്ഞ് ഹസ്രത്ത് കൈവലിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ''ഹസ്രത്ത് അല്പം കൂടികഴിച്ചാലും'' അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ ഹസ്രത്ത് അല്പംകൂടി കഴിച്ച് കൈവലിച്ചു. അദ്ദേഹം വീണ്ടും നിർബന്ധിപ്പിച്ചപ്പോൾ വീണ്ടും ചില ഉരുളുകൾ ഭക്ഷിച്ചു. ഭക്ഷണാനന്തരം ആ ആഹാരത്തെ പ്രശംസിച്ചു അതേ അവസ്ഥയിൽ ഹസ്രത്ത് മടങ്ങി വന്നു. ഹസ്രത്തിന്റെ വിശിഷ്ട സഹകാരി ഹാജി യാസീൻ പറയുന്നു: ''ആഹാരം വളരെകടുത്തതായിരുന്നതിനാൽ ഹസ്രത്തിന് വളരെ പ്രയാസം അനുഭവപ്പെട്ടു. മൂന്ന് ദിവസം വരെ ഒന്നും ഭക്ഷിച്ചില്ല. എന്നാൽ സാധു ആതിഥേയൻ ദുഃഖിക്കാതിരിക്കാൻ ഇക്കാര്യം ആരെയും അറിയിച്ചതുമില്ല.'' ഹസ്രത്ത് മീററ്റിലെ പ്രസ്സിൽ ജോലി ചെയ്തിരുന്ന കാലത്ത് അതേ പ്രസ്സിൽ ഒരു ജോലിക്കാരനുണ്ടായിരുന്നു. ഹാഫിള്ജി എന്ന പേരുള്ള അദ്ദേഹം പക്ഷെ നിസ്‌കരിച്ചിരുന്നില്ല. വേഷവിധാനങ്ങൾ അനിസ്‌ലാമികമായിരുന്നു. എന്നാൽ ഹസ്രത്ത് അദ്ദേഹത്തോട് തികഞ്ഞ സൗഹൃദം പുലർത്തിയിരുന്നു. സൗഹൃദത്തിന്റെ രീതി നോക്കൂ. ''ഹസ്രത്ത് കുളിക്കുമ്പോൾ അദ്ദേഹം മുതുക് തേച്ച് കൊടുത്തിരുന്നു. ഹസ്രത്തും അദ്ദേഹത്തിന്റെ മുതുക് തേച്ച്‌കൊടുത്തിരുന്നു. ഹസ്രത്ത് മധുരപലഹാരം കഴിക്കുമ്പോൾ അദ്ദേഹത്തിനുള്ള പങ്ക് ഉറപ്പായും മാറ്റിവെച്ചിരുന്നു.'' ഹസ്രത്തിന്റെ ഇതര ദീനീ സുഹൃത്തുക്കൾക്ക് അദ്ദേഹവുമായുള്ള സുഹൃദ്ബന്ധത്തിൽ അതൃപ്തിയുണ്ടായിരുന്നു. പക്ഷെ ഹസ്രത്ത് അത് വകവെച്ചില്ല. എന്നാൽ ഹാഫിള്ജിയുടെ അനിസ്‌ലാമിക ജീവിതം അധികനാൾ നിലനിന്നില്ലെന്നും കൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും. അതിനു നിമിത്തമായ സംഭവം ശ്രദ്ധിക്കുക. ഒരിക്കൽ ഹസ്രത്ത് അദ്ദേഹത്തോട് പറഞ്ഞു: ''സഹോദരാ, നമ്മൾ രണ്ടുപേരുടെയും നിറവും മണവും ഒരു പോലെയായിരുന്നാലേ സൗഹൃദത്തിന് അർത്ഥമുള്ളൂ. എന്റെ വേഷവിധാന രീതികൾ ഒരുതരത്തിലും നിങ്ങളുടേത് മറ്റൊരു തരത്തിലും ആയിരിക്കുന്നത് നന്നായി തോന്നുന്നില്ല. അതുകൊണ്ട് നിങ്ങളുടെ വേഷവിധാന രീതികൾ സ്വീകരിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്.'' ഹാഫിള്ജി പൊട്ടിക്കരഞ്ഞുകൊണ്ട് പശ്ചാത്തപിച്ചു. ശേഷം അദ്ദേഹം കൃത്യമായി നമസ്‌കരിക്കുകയും ഇസ്‌ലാമിക വേഷവിധാനങ്ങൾ മുറുകെപ്പിടിക്കുകയും ചെയ്തിരുന്നു. (സവാനിഹ് ഭാഗം.1 പു.469-471) പ്രവാചക പ്രേമം ഹസ്രത്ത് അവർകളുടെമജ്ജയിലും മാംസത്തിലും അരഞ്ഞ് അലിഞ്ഞ് ചേർന്നിരുന്ന മറ്റൊരു ഗുണമാണ് നബവീ വ്യക്തിത്വത്തോട് അതുല്യമായ സ്‌നേഹാനുരാഗങ്ങൾ. ശിഷ്യൻ മൗലാനാ മൻസൂർഅലി രേഖപ്പെടുത്തുന്നു. ''തിരുനബി (സ) യുടെ പുണ്യനാമം പറയുമ്പോഴും കേൾക്കുമ്പോഴും ഹസ്രത്തിന്റെ ശരീരം വിറയ്ക്കുകയും മുഖഭാഗം മാറുകയും വിവരണാതീതമായ ഒരുതരം അത്ഭുത അവസ്ഥ സംജാതമാവുകയും ചെയ്തിരുന്നു.'' (മദ്ഹബെ മൻസൂർ പുറം-181) ഹസ്രത്ത് അവർകളുടെ അതുല്യമായ നബവീ മുഹബ്ബത്തും അതിന്റെ പ്രഥമവും പ്രധാനവുമായ പരിണിതഫലമായ തിരുസുന്നത്തുകളോടുള്ള ഇത്തിബാഉം വിളിച്ചറിയിക്കുന്ന നിരവധി സംഭവങ്ങൾ ഈ കൃതിയുടെ വിവിധ ഭാഗങ്ങളിൽ അന്യത്രവന്നിട്ടുണ്ട്. ഇവിടെ കൂടുതൽ സംഭവങ്ങൾ ഉദ്ധരിക്കുന്നതിന് പകരം ഹസ്രത്തിന്റെ കവിതകളിൽ ചില ഈരടികൾ ഇവിടെ ഉദ്ധരിക്കുകയാണ്. നൂറിൽപരം വരികൾ നീണ്ടുനിൽക്കുന്ന ഖസ്വീദയെ ബഹാരിയയിലെ ഏതാനും വരികൾ മാത്രമാണിത്. വിനീതന്റെ സുഹൃത്ത് മൗലവി മുഹമ്മദ് മുബാറക് ഹസനി-ഖാസിമി ദാറുൽഉലൂം അങ്കണത്തിൽ വെച്ച് പദ്യാവിഷ്‌കരണം നടത്തിയ ഈ ഈരടികൾ ദാറുൽഉലൂമൽ നിന്നുമുള്ള ഉന്നത ഉപഹാരമായി മാന്യ അനുവാചകർ സ്വീകരിക്കുകയും ഞങ്ങൾ സാധുക്കൾക്കു വേണ്ടി ദുആ ഇരക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തുകൊണ്ട് അത് അനുവാചക സമക്ഷം സമർപ്പിക്കുന്നു. കഴിയില്ലൊരാൾക്കുമീ നിൻപ്രിയദാസർതൻ കണക്കറ്റകീർത്തനം പാടിടാനെ അന്ത്യപ്രവാചകൻതൻ തിരുനൂറിനെ അംറിനാൽതീർത്ത പരംപുരാനേ, പുണ്യപ്രകാശമീ ലോകത്ത് വന്നതേ, പ്രപഞ്ചമഖിലം പ്രകാശമായി ഇല്ലൊരു ബന്ധമേ എന്റെ മുരടിച്ച ഇത്തിരിബുദ്ധിക്കും നായകനും ഇല്ലൊരു ബന്ധവും റബ്ബിൻ പ്രകാശമായ് ഇരുളിലായ് തിമിരം നിറഞ്ഞകണ്ണും. റൂഹുൽ ഖുദ്‌സെന്നെ തെല്ലുപുണരുകിൽ റബ്ബിന്റെ മുത്തിനെ ഞാൻ സ്തുതിക്കും ജിബ്‌രീലിൻ പിന്തുണ കിട്ടുകിൽ ഞാൻ ചൊല്ലും ജഗത്തിന്റെ നായകനായ റസൂലേ... ലോകത്തിനന്തസ്സും കാലത്തിൻ സത്തയും ലോകൈക നേതാവുമങ്ങു മാത്രം. സർവ്വറസൂലൊരു പൂക്കളായ് മാറുകിൽ സുമങ്ങളിൽ വീശുന്ന മണമാണങ്ങ് അഖില പ്രവാചകർ ആദിത്യനാകുകിൽ ആലിമിൽ തെളിയുന്ന പ്രഭയാണങ്ങ്. നിഖില പ്രവാചകർ ആത്മാവായ് മാറുകിൽ നിശ്ചയം, ആത്മാവിൽ ജീവനങ്ങ് ആ പുണ്യ പുരുഷാരം നയനങ്ങളാകുകിൽ ആ കണ്ണിനുള്ളിലെ കാഴ്ചയങ്ങ് തമ്പുരാൻ തന്നുടെ വിധിയാലെ ലോകത്തെ തനതായ് പടച്ചിടാൻ ഹേതുവങ്ങ് അർഷിന്റെ ഭാഗത്തിൽ സർവ്വർക്കും മുന്നിലായ് അല്ലാഹു സൃഷ്ടിച്ച നൂറുമങ്ങ്. സൽഗുണ സമ്പൂർണ്ണഭാവനാം അങ്ങയോ സർവ്വലോകത്തിന്റെ സമ്മിശ്രമാം അവിടുത്തെ നൂറിന്റെ സർവ്വഗുണങ്ങളും ആരിലും കാണില്ല സത്യം! സത്യം മുൻകാലദൂതരാം സർവ്വപ്രവാചകർ മോഹിച്ചു അങ്ങ് താൻ പിന്തുടർച്ച മൂസാകലീമുല്ല നാഥനെക്കാണുവാൻ മോഹിച്ചു പ്രാർത്ഥിച്ചു ലക്ഷ്യം നേടി തന്റെ ഹബീബിനെക്കാണുവാൻ റബ്ബേഹോ തൻപ്രിയ ദാസനെ ആനയിച്ചു. 'സീനാ' മലയ്ക്കില്ല സ്ഥാനവും ബന്ധവും ശ്രേഷ്ഠമാം 'മിഅ്‌റാജ്' നോക്കിടുകിൽ വിണ്ണിന്റെ വണ്ണവും പദവിയും സ്ഥാനവും മണ്ണിന്റെ നിമ്‌നവും തുല്യമാമോ? നബിയൂസുഫ് തന്നുടെ സൗന്ദര്യസൗരഭ്യം നലമാൽ വിളങ്ങില്ല അങ്ങ് മുന്നിൽ സലീഖ അല്ലല്ല അങ്ങ് തൻ ഭാജനം സർവ്വേശ്വരനായ റബ്ബല്ലയോ.. അങ്ങ് തൻ ബന്ധമീ പാപിക്ക് കിട്ടുകിൽ അല്ലാഹുവിന്റെ തൗഫീഖ് മാത്രം നന്മനിറഞ്ഞു വിളങ്ങുന്നു അങ്ങ്ഹോ! തിന്മയിൽ മുങ്ങിയീ പാപീ ഞാനേ... ക്ലിപ്തമാക്കില്ലാരും അങ്ങ് തൻഗുണ ഗണം കൃത്യത ഇല്ലഹോ എൻ തിന്മയും ആശ്ചര്യമില്ലയീ ഉമ്മത്തിൻ പാപങ്ങൾ അങ്ങ് തൻ ഹേതുവായ് നീക്കിടുകിൽ നന്മലവലേശം ചെയ്യുകിൽ ഈഖാസിം നല്ലതായ് അങ്ങയിലാശ്രയിപ്പൂ പാപത്തിൽ ഭീതിയെൻ കോപത്തിൻ പേടിയാം പുണ്യശുപാർഷാ പ്രതീക്ഷ മാത്രം. പാപികൾക്കാശ്രയം അങ്ങാണ് നിശ്ചയം പാപിയാം ഞാനും നിനച്ചിടുന്നു അങ്ങ് തൻ തൃപ്തി ലഭിച്ചവർക്കൊക്കെയും അഖിലം മലക്കുകൾ പ്രാർത്ഥിച്ചിടും. എൻനാമം ചൊല്ലുകിൽ ശകുനം കുറവല്ലോ- എന്റന്തസത്തയിൽ അന്തസ്സങ്ങ് അങ്ങ് തൻ മുന്നിലായ് വന്നെന്റെവസ്ഥകൾ- അറിയിക്കാനെന്ത് വഴിയതുണ്ട്? സർവ്വസമുന്നത സ്ഥാനീയനങ്ങ്, ഞാൻ- സർവ്വത്തിൻ നിത്യനാം, സേവകനാം അല്ലാഹു അങ്ങ് തൻ മാന്യമഹത്വങ്ങൾ അർഹമാം നിലയിലായ് ഏകിയല്ലോ. നായകനങ്ങാണ് ചെറുതില്ല വലുതില്ല, നാഥന്റെ സൃഷ്ടികൾക്കെല്ലാറ്റിനും. നമ്മുടെ ഖിന്നത കണ്ടൊന്നു ദുഃഖിക്കാൻ നബിതങ്ങളല്ലാതെയാരുമില്ല. കാര്യങ്ങൾ നമ്മുടേതന്വേഷിച്ചിടുവാൻ- കാരുണ്യ നബിയേ മറ്റാരതുണ്ട് ചതിയനാം ഇബ്‌ലീസ് എന്നെ വലംവെപ്പൂ- ചുറ്റിപ്പിണയുന്നു മോഹസർപ്പം. ഭയവും പ്രതീക്ഷയും ചേർന്നുള്ള മധ്യത്തിൽ ദയയാശിച്ചീടുന്നു പാപിഞാനും മദീന മണ്ണിലെ ശ്വാനനായെങ്കിലും മാറ്റണം ഈയുള്ള സാധുവിനെ. ജീവിത കലത്തിൽ മദീന തന്നിലെ ജീവിയ്ക്കും ശ്വാനർതൻ കൂട്ടത്തിലായ്- മൃത്യുവിൻ കരങ്ങളിൽ അമരുമ്പോൾ എന്നയാ- മദീനാ മൃഗങ്ങൾ ഭുജിച്ചിടേണം. തെന്നലിനോട് ഞാൻ ഖിന്നനായ് ചെല്ലുന്നൂ എൻ ഖബർ മണ്ണിനെ റൗളയിലെത്തിക്കാൻ ഹാ! പുണ്യമണ്ണിലെ പൊടിയായി മാറിടാൻ ഹന്ത ഈഖാസിമിനെന്തർഹത!? കിട്ടില്ലതെങ്കിലീ പാപിക്ക് റബ്ബതാ കാരുണ്യ നബിതന്റെ പ്രേമം വേണം അങ്ങ് തൻ അനുരാഗ ദുഃഖത്തിലായിട്ട് എൻ മനഃശ്ശാരിക പാടിടേണം... ആ പുണ്യ പ്രേമവും ശോണവും ചേർന്നഹോ- അലമാലയുള്ളിൽ തിരതല്ലണം! ആ അനുരാഗത്തിൽ അഗ്‌നിതൽ ജ്വാലകൾ അഖില സിരകളിൽ കത്തീടേണം. ആധിക്യ പ്രേമത്തിൻ അല്ലലായ് അലമുറ- ആയിട്ട് എൻ കാഴ്ച മാഞ്ഞുപോയി തെല്ലില്ലൊരാഗ്രഹം ഈ നിമിഷലോകത്തിൽ വലിയവനായി ചമഞ്ഞിടാനും. ചന്ദ്രാർക്ക ബിംബം പിളർത്തിയോരാംഗ്യമീ ചിത്തത്തെ രണ്ടായ് മുറിച്ചിടേണം ചൊല്ലുന്നു; ശാരികേ, നിയൊന്നടങ്ങുക ചേലല്ല നിന്റയീ നിബന്ധനകൾ... തിരുനബി തന്നിലും ആലിന്നഖിലവും തമ്പുരാൻ തന്റെ സ്വലാത്തോതുക. തന്മൂലം തങ്ങളും തങ്ങൾ കുടുംബവും തൃപ്തരായ് മാറട്ടെ നിന്റെ മേലിൽ. റബ്ബേ ചൊരിയണം സ്വലാത്തുകൾ റസൂലിൻ മേലിലും ആലതിലും, വർഷകാലത്തിന്റെ തുള്ളിക്കുതുല്യമായ് വണ്ണമാം അനുഗ്രഹമാരി ചൊരിയൂ... നിരന്തര ജിഹാദ് ഹസ്രത്തവർകളുടെ പ്രത്യേകമായ മറ്റൊരു മഹൽഗുണം ദീനിന്റെ വഴിയിലൂടെ നിരന്തരമായ ത്യാഗപരിശ്രമങ്ങളാണ്. ഈ വിഷയത്തിൽ ബഹു.ഉസ്താദ് മൗലാനാ സഈദ് അഹ്മദ് പാലൻപൂരിയുടെ ചില വാക്കുകൾ മാത്രം ഉദ്ധരിക്കുകയാണ്: ''ക്രിസ്താബ്ദം പത്തൊൻപതാം ശതകത്തിന്റെ അവസാന പകുതി ഇന്ത്യൻ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അധഃപതനത്തിന്റെ വർഷങ്ങളാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിടിയിൽ ഇന്ത്യ അകപ്പെടുകയും മുഗൾഭരണം അസ്തമിക്കുകയും അകത്തു നിന്നും പുറത്തുനിന്നും തരാതരം ഫിത്‌നകൾ തലപൊക്കുകയും ചെയ്തത് ആ നാളുകളിലാണ്. എന്നാൽ ഈ അവസ്ഥകളെ നേരിട്ട് ഇസ്‌ലാമിന്റെ നിലനിൽപ്പിന് കാരണക്കാരായ ചില മഹാന്മാരെയും അല്ലാഹു രംഗത്തിറക്കി. ഇക്കൂട്ടത്തിൽ നായക സ്ഥാനത്ത് നിൽക്കുന്ന ഒരു ചരിത്രപുരുഷനാണ് ഹസ്രത്ത് നാനൂത്ഥവി. ഒരു ഭാഗത്ത് മദ്‌റസ സംസ്ഥാപനത്തിന്റെ പരമ്പരകളാരംഭിച്ച മഹാനവർകൾ മറുപഭാഗത്ത് അതിൽ ഒതുങ്ങിക്കഴിയാതെ പുറത്തിറങ്ങി ഫിത്‌നകളെ നെഞ്ചുവിരിച്ചു നേരിട്ടു. ഇംഗ്ലീഷുകാർ ആയുധ ബലത്തിലൂടെ ഇന്ത്യയെ പിടിച്ചടക്കാൻ തുനിഞ്ഞപ്പോൾ മഹാനവർകൾ ശാംലിയിൽ വെച്ച് വാൾകൊണ്ട് തന്നെ അതിന് മറുപടി നൽകി. ശേഷം, മുഴുവൻ മതങ്ങളുടെയും വിശിഷ്യ ഇസ്‌ലാമിന്റെ മേൽ അവർ ആക്രമണം അഴിച്ചുവിടുകയും സുസജ്ജരായ പാതിരിമാരെ രംഗത്തിറക്കുകയും ചെയ്തപ്പോൾ, മഹാനവർകൾ സധൈര്യം അതിനെ നേരിട്ടു. ഇതിന് മുസ്‌ലിംകൾ മാത്രമല്ല, ഹൈന്ദവ സഹോദരങ്ങൾപോലും മഹാന് കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് ഇംഗ്ലീഷുകാർ അടവ് മാറ്റി. ഹൈന്ദവരിൽ നിന്നും ചിലരെ കുത്തിയിളക്കി ഒരു പ്രസ്ഥാനം രൂപീകരിച്ച് ഇസ്‌ലാമിനെതിരിൽ ഇളക്കിവിട്ടു. ഹസ്രത്ത് അതിനെയും ആട്ടിപ്പായിച്ചു. പിന്നീട്, ഇംഗ്ലീഷുകാർ മറ്റൊരു തന്ത്രം പ്രയോഗിച്ചു. മുസ്‌ലിം നാമവും ആംഗലേയ ശൈലിയും അടങ്ങിയ സമൂഹത്തെ തയ്യാറാക്കുന്ന സ്ഥാപനങ്ങൾ സ്ഥാപിച്ചു. ഈ തന്ത്രം വളരെക്കുഴപ്പമുണ്ടാക്കിയെങ്കിലും ഹസ്രത്ത് ഇതിനെ പെട്ടെന്ന് തിരിച്ചറിയുകയും അതിന് തടയിടുകയും ചെയ്തു. അവസാനം മുസ്‌ലിംകളിൽ ഒരു ന്യൂനപക്ഷത്തെ ഭൂരിപക്ഷത്തിനെതിരിൽ അണിനിരത്തി. ഹസ്രത്ത് ഇവിടെയും അവരെ വിജയിപ്പിക്കാൻ വിട്ടില്ല. ചുരുക്കത്തിൽ അധഃപതനത്തിന്റെ ഈ നാളുകളിൽ രാജ്യത്തിനും സമൂഹത്തിനും എതിരിൽ തലയുയർത്തിയ മുഴുവൻ നാശങ്ങളെയും ഹസ്രത്ത് ശക്തമായി നേരിടുകയും യുഗായുഗങ്ങളിൽ തലപൊക്കുന്ന ഫിത്‌നകളെ നേരിടൽ പണ്ഡിതരുടെ പ്രധാനകടമയാണെന്ന് അടുത്ത തലമുറകളെ പഠിപ്പിക്കുകയും ചെയ്തു.'' (ശർഹ് തൗസീഖുൽ കലാം) ദർസ്-തദ്‌രീസുകൾ നബവീ അനന്തരവകാശികൾ എന്നും നിലനിർത്തിയ ഒരു സേവനമാണ് ദീനീ അദ്ധ്യാപനം. ഈ സേവനം ഹസ്രത്തും നിലനിർത്തിയെങ്കിലും അതിൽ ഹസ്രത്ത് ചില പ്രത്യേക രീതികൾ കൈക്കൊണ്ടിരുന്നു. ദർസ്-തദ്‌രീസിനെ ഹസ്രത്ത് ജീവിതോപാധിയാക്കിയില്ല. സമ്പന്നനല്ലാത്തതിനാൽ പ്രസ്സിൽ കിതാബ് തിരുത്തുന്ന ജോലി അനുഷ്ഠിച്ചിരുന്നു. പ്രധാനപ്പെട്ട വിദ്യാഭ്യാസവകുപ്പുകളുടെ തലവനാകാൻ ഹസ്രത്തിന് നിഷ്പ്രയാസം കഴിയുമായിരുന്നെങ്കിലും ഒരിക്കലും ആ ഭാഗത്തേക്ക് ശ്രദ്ധതിരിച്ചില്ല. ചുരുക്കത്തിൽ, ഹസ്രത്ത് മദ്‌റസകളിലെ 'നിയമപരമായ തദ്‌രീസി' സേവനം നടത്തിയിട്ടില്ലെങ്കിലും ജീവിതാന്ത്യം വരെ ദർസ്-തദ്‌രീസിൽ മുഴുകിയിരുന്നു. സിഹാഹുസ്സിത്ത കൂടാതെ, മൗലാനാ റൂമിയുടെ മസ്‌നവിയും മറ്റും ദർസ് നടത്തിയിട്ടുണ്ട്. ഹസ്രത്തിന്റെ ദർസിനെ കുറിച്ച് ഏതാനും ഉദ്ധരണികൾ ശ്രദ്ധിക്കുക: ''ചില പ്രധാന വിഷയങ്ങൾ ഹസ്രത്ത് ചർച്ച ചെയ്യാൻ തുടങ്ങുമ്പോൾ യാതൊരു തെളിവുമില്ലാത്ത ഒരു വിഷയമാണല്ലോ ഇതെന്ന് തോന്നിപ്പിക്കുമായിരുന്നു. ഹസ്രത്തിന്റെ പ്രഭാഷണം കഴിഞ്ഞാൽ തീർത്തും ബുദ്ധിക്ക് നിരക്കുന്ന ഒരു വിഷയമാണിതെന്ന് മനസ്സിലാകുമായിരുന്നു.'' (മൗലാനാ മൻസൂർഅലി മദ്ഹബെ മൻസൂർ. ഭാ. പുറം 178) ഹ.ശാഹ് വലിയുല്ലാഹി ദഹ്‌ലവിയുടെ രചനകൾപാരായണം ചെയ്തിട്ടായിരുന്നു ഞാൻ ഹസ്രത്തിന്റെ പാഠങ്ങളിൽ പോയിരുന്നത്. ഓരോ പ്രശ്‌നങ്ങളിൽ ശാഹ് സാഹിബിനുള്ള അവസാന മറുപടി ഹസ്രത്ത് ആദ്യമായി ഉദ്ധരിച്ചിരിക്കുന്നു., പല പ്രാവശ്യം ഈ അനുഭവമുണ്ടായിട്ടുണ്ട്. (ശൈഘുൽ ഹിന്ദ് അർവാഹ സലാസ) ''പ്രഭാഷണം പലപ്പോഴും നീളുന്നതിനാൽ പല വിഷയങ്ങളിലേക്ക് കടക്കുമായിരുന്നു. ഒരു പ്രാവശ്യം മീററ്റിൽ വെച്ച് മസ്‌നവി പഠിപ്പിക്കാൻ തുടങ്ങി. ഒന്ന് രണ്ട് പദ്യങ്ങൾ മാത്രം ഉദ്ധരിച്ച് അത്ഭുതകരമായ വിവരണങ്ങളാണ് നടത്തിയത്.'' (മൗലാനാ യഅ്ഖൂബ് നാനൂത്ഥവി സവാനിഹ്. പുറം-35) ''ദാറുൽഉലൂമിന്റെ തുടക്കത്തിൽ ഛത്തമസ്ജിദിൽ വെച്ച് ഉഖ്‌ലീദസ്സിന്റെ ദർസ് നടത്തി. ഉപകരണമൊന്നുമില്ലാതെ വിരൽകൊണ്ട് ഭൂമിയിലാണ് 'ശക്‌ലുകൾ' വരച്ചിരുന്നത്. (താരീഘ്ദാറുൽഉലൂം ഭ.1. പുറം. 113) ഉസ്താദ് - ശൈഘിനോട് മൗലാനാ മുഹമ്മദ് യഅ്ഖൂബ് നാനൂത്ഥവിയോട് ഒരാൾ ചോദിച്ചു: ''ഹസ്രത്ത് നാനൂത്തവിയുടെ ഉന്നതിക്ക് പ്രേരകമായ ഘടകങ്ങൾ ഏതൊക്കെയാണ്?'' ഇതിൽ ഒരു കാര്യം മുൻപ് ഉദ്ധരിച്ചു കഴിഞ്ഞു. മൗലാനാ വിവരിച്ച മറ്റൊരു കാര്യമിതാണ്: ''ഹസ്രത്ത് നാനൂത്ഥവി ഉസ്താദിനെ അത്യധികം ആദരിച്ചിരുന്നു.'' ഇതിൽ ഒരു സംഭവം കാണുക. ''മൗലാനാ ദുൽഫിഖാർ അലി സാഹിബ് ഹസ്രത്തിന്റെ രോഗസന്ദർശത്തിനു വരുമ്പോഴെല്ലാം ഹസ്രത്ത് എഴുന്നേറ്റിരുന്ന് അദ്ദേഹത്തെ ആദരിച്ചിരുന്നു. ഒരു പ്രാവശ്യം മൗലാനാ ഇതിന്റെ കാരണം തിരക്കിയപ്പോൾ ഹസ്രത്ത് പറഞ്ഞു - ''താങ്കൾ എന്റെ ഉസ്താദാണ്.'' മൗലാനാ ചോദിച്ചു: ''ഞാനെങ്ങനെയാണ് താങ്കളുടെ ഉസ്താദാകുക?'' ഹസ്രത്ത് വിവരിച്ചു: ''ഒരു പ്രാവശ്യം വന്ദ്യ ഉസ്താദ് മൗലാനാ മംലൂക് അലി ഒരു ജോലിയിലായിരുന്നപ്പോൾ എനിക്ക് കാഫിയയുടെ ഒരു പാഠം എടുത്തുതരാൻ അദ്ദേഹം താങ്കളോട് പറയുകയുണ്ടായി.'' ഇപ്രകാരം വന്ദ്യനായ മുർശിദ് ഹാജി ഇംദാദുല്ല (റ)യെയും വളരെയധികം ആദരിച്ചിരുന്നു. ഇതിനും ഒന്നുരണ്ട് സംഭവങ്ങൾ ഉദ്ധരിക്കുന്നു. മൗലാനാ അശ്‌റഫ് അലി (റ) വിവരിക്കുന്നു. ഒരിക്കൽ ഞാൻ ഹസ്രത്തിന്റെ സദസ്സിലായിരുന്നു. ത്ഥാനാഭവനിൽ നിന്നും ഒരു സാധു മനുഷ്യൻ തദവസരം ഹസ്രത്തിന്റെ അരികിലെത്തി. ഹസ്രത്ത് ചോദിച്ചു: ''എവിടെ നിന്നും വരുന്നു.''. അദ്ദേഹം : ''ത്ഥാനാ ഭവനിൽ നിന്ന്.'' അതെന്റെ മുർശിദിന്റെ നാടാണെന്ന് പറഞ്ഞ് ഹസ്രത്ത് എഴുന്നേറ്റ് അദ്ദേഹത്തെ ആദരിച്ചു. ഇതുകണ്ട ആ സാധു വളരെയധികം ലജ്ജിച്ചു. ഒരിക്കൽ, താൻ എഴുതിയ ചില കടലാസുകൾ പകർത്തി എഴുതുന്നതിന് ഹ.ഹാജി (റ) ഹസ്രത്തിന് ഏൽപ്പിച്ചു. പകർത്തി എഴുതുമ്പോൾ ഒരു ഭാഗത്ത് തെറ്റ് കണ്ട ഹസ്രത്ത് ആ ഭാഗം ഒന്നും എഴുതാതെ ഉപേക്ഷിച്ചു. തെറ്റ് പകർത്തുകയോ ഹാജിയുടെ വാക്ക് തിരുത്തി എഴുതകയോ ചെയ്തില്ല. തിരിച്ച് ഏൽപ്പിച്ചപ്പോൾ ഹസ്രത്ത് പറഞ്ഞു: ''ഈ ഭാഗം വായിക്കാൻ കഴിയുന്നില്ല.'' ഹ. ഹാജി അതു നോക്കുകയും അത് തെറ്റായിരുന്നു എന്ന് പറഞ്ഞ് അത് തിരുത്തുകയും ചെയ്തു. ഹസ്രത്തിന് ബഹു.ഹാജി സാഹിബ് എഴുതിയ രണ്ട് കത്തുകൾ ഭാഗ്യവശാൽ യാദൃശ്ചികമായി കാണാനിടയായി. നിരവധി കാര്യങ്ങളടങ്ങിയ അവയുടെ സംഗ്രഹം ഇവിടെ ഉദ്ധരിക്കുന്നു. ഒന്നാമത്തെ കത്ത്: ''ബിസ്മി, ഹംദ്, സ്വലാത്തുകൾക്ക് ശേഷം ഇരുലോകത്തും സ്വീകാര്യനായ മൗലവി മുഹമ്മദ് ഖാസിമിന് സലാം. താങ്കളുടെ ഉന്നത കത്ത് ലഭിച്ചു. സന്തോഷമുണ്ടായി. താങ്കൾ വളരെയധികം തെറ്റുകുറ്റങ്ങൾ നിറഞ്ഞവനാണെന്ന് താങ്കൾ എഴുതിയിട്ടുണ്ട്. ഒരു വിനീതനായ അടിമ തന്നെക്കുറിച്ച് ഭാവിക്കേണ്ടത് അങ്ങനെ തന്നെയാണ്. എന്നാൽ മോശമായ അവസ്ഥകളോടുകൂടി തന്നെ ഔദാര്യവാനായ അല്ലാഹുവിന്റെ കാരുണ്യകവാടത്തിൽ ചെന്ന് കിടക്കുന്നവയാണ് വേണ്ടത്. അതുകൊണ്ട്, അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പാശത്തെ കൈവിടാതിരിക്കു. എന്നാൽ തകർന്ന അടിമയെ അല്ലാഹുവും കൈയ്യൊഴിയുകയില്ല. ചുരുക്കത്തിൽ, അല്ലാഹുവിന്റെ സമക്ഷത്തിൽ വിനയ വണക്കങ്ങൾ നടത്തൽ മാത്രമാണ് വിജയത്തിന്റെ വഴി. ബുദ്ധിമാനായ താങ്കളോട് അധികം എഴുതേണ്ടതില്ല. അതുകൊണ്ട് ഔദാര്യവാനായ അല്ലാഹുവിലേക്ക് പ്രതീക്ഷയർപ്പിക്കുകയും താങ്കളുടെ അരികിൽ ആത്മശുദ്ധീകരണാർത്ഥം വരുന്നവർക്ക് അനുയോജ്യമായ ശിക്ഷണങ്ങൾ നൽകുകയും ചെയ്യുക. താങ്കളിലേക്ക് ആളെ അയച്ചവൻ തന്നെ അയാൾക്ക് സന്മാർഗ്ഗം കനിഞ്ഞരുളുന്നതാണ്. രണ്ടാമത്തെ കത്ത്: ''ഹൃദയവേദനകൾ നിറഞ്ഞ താങ്കളുടെ കത്തുകൾ ലഭിച്ചു. പ്രിയരേ, ഹൃദയവേദനയം ദുഃഖവും വ്യസനവുമാണ് തസ്വവ്വുഫിലെ ഏറ്റം പ്രധാന പടികൾ. കാരണം, തനിക്കെല്ലാമുണ്ട് എന്ന വിചാരം താൻ ഉന്നതനാണെന്ന വാദമാണ്. അത് അല്ലാഹുവിനു മാത്രം യോജിച്ചതാണ്. തനിക്കൊന്നുമില്ലെന്ന ധാരണ അത്യധികം പ്രയോജനങ്ങൾ നിറഞ്ഞതാണ്. അതുകൊണ്ട് ജീവിതാന്ത്യം വരെ തനിക്കൊന്നുമില്ലെന്ന വേദനയിൽ കഴിച്ചുകൂട്ടുകയും കർമ്മനിരതനാവുകയും മഹാന്മാർ പറഞ്ഞതനുസരിച്ച് അല്ലാഹുവിന്റെ അടിമകളെ സേവിക്കുകയും ചെയ്യുക. നാമെല്ലാം വെറും മാധ്യമങ്ങൾ മാത്രമാണ്.'' (അപബീതി ശൈഘുൽ ഹദീസ് മൗലാനാ സകരിയ്യ. ഭാഗം.6, പുറം 411-413.) അവസാനമായി വിശിഷ്ട ശിഷ്യരെ കുറിച്ച് മഹാനായ മുർശിദ് എഴുതിയ ചില വരികൾകൂടി കാണുക. ഹ.ഹാജി സാഹിബ് (റ) ളിയാഉൽഖുലൂബിൽ എഴുതുന്നു. ''ഈ ഫഖീറിനോട് സ്‌നേഹാദരവുകൾ പുലർത്തുന്നവർ, ബാഹ്യാന്തരിക സമ്പൂർണ്ണതകൾ സമ്മേളിച്ചവരായ മൗലവി മുഹമ്മദ് ഖാസിമിനേയും മൗലവി റശീദ് അഹ്മദിനേയും എന്നെപ്പോലെ -എന്നല്ല എന്നേക്കാൾ ഉന്നതരായി കാണണം അവരുടെ സഹവാസത്തെ ഗനീമത്തായി കരുതണം. കാരണം അവരെ പോലുള്ളവർ ഇക്കാലത്ത് കാണപ്പെടുകയില്ല.'' ഇമാമത്ത്, ബൈഅത്ത്... ഇമാമത്ത് നിർവഹിക്കുന്നതിൽ നിന്നും ഹസ്രത്ത് ഒഴിഞ്ഞുമാറിയിരുന്നു. ഒരിക്കൽ ഹസ്രത്ത് പ്രസ്താവിച്ചു: ''നമ്മുടെ മേൽ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, ആതിഥേയൻ നൽകുന്ന ഭക്ഷണം. അത് എവിടെ നിന്നുമുള്ളതാണെന്ന് ചിന്തിക്കേണ്ടതില്ല. രണ്ട്, മഅ്മൂമായി നിന്ന് നിസ്‌കരിക്കൽ. കൈകെട്ടി സലാം വീട്ടുന്നതുവരെ നാം ഒന്നും ചിന്തിക്കേണ്ടതില്ല. എല്ലാം ഇമാം ചെയ്തുകൊള്ളും.'' പുഞ്ചിരിച്ചുകൊണ്ട് ഹസ്രത്ത് തുടർന്നു: ''പഠിക്കാനാഗ്രഹമില്ലാത്ത വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം സംഘമായുള്ള പാഠവും ഇക്കൂട്ടത്തിൽപെട്ടതാണ്. കാരണം പഠിച്ചില്ലെങ്കിലും കിതാബ് തീർന്നുകൊള്ളും.'' അവസാന കാലത്ത് സ്വന്തം നാടായ നാനൂത്ഥയിൽ ഇടയ്ക്കിടെ ഇമാമത്ത് നിൽക്കുമായിരുന്നു. എന്നാൽ നാട്ടിൻപുറത്ത് വെച്ച് ഇമാമത്ത് നിൽക്കാൻ വളരെ മടിച്ചിരുന്നു. നാട്ടിൻപുറത്ത് വെച്ച് ഹസ്രത്ത് ഇമാമത്ത് നിന്ന രണ്ട് സംഭവങ്ങൾ മൗലാനാ ത്വയ്യിബ് ഉദ്ധരിക്കുന്നു: ദേവ്ബന്ദിലെ ഛത്താമസ്ജിദിൽ മൗലാനാ യഅ്ഖൂബ് നാനൂത്ഥവിയാണ് ഇമാമത്ത് നിർവ്വഹിച്ചിരുന്നത്. ഒരുദിവസം മൗലാനാ സുബ്ഹി നമസ്‌കാരത്തിനെത്താൻ വൈകി. പള്ളിയിലുള്ളവർ നിർബന്ധിച്ച് ഹസ്രത്തിനെ ഇമാമാക്കി. ഒന്നാം റകഅത്തിൽ സൂറതുൽ ഹാഖ ഓതിയപ്പോൾ ഖിയാമത്തിന്റെയും മറ്റും രംഗങ്ങൾ നേരിട്ടു കണ്ടതായി പിന്നിലുള്ളവർക്ക് അനുഭവപ്പെട്ടു. മറ്റൊരുസംഭവം: തുർക്കിക്കും റഷ്യക്കുമിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ തുർക്കികളെ സഹായിക്കാൻ ഹസ്രത്ത് പിരിവ് നടത്തിയിരുന്നു. ഇത്തരുണത്തിൽ, തന്റെ വീട്ടിൽ വെച്ച് ഹസ്രത്ത് ഒരു പ്രഭാഷണം നടത്തിയാൽ പതിനായിരം രൂപ നൽകാമെന് ഘുർജയിലെ ഒരു പ്രമാണി വാഗ്ദാനം ചെയ്തു. പ്രമാണിമാരുടെ വീടുകളിൽ പോകാൻ ഹസ്രത്തിന് മടിയായിരുന്നിട്ടും തുർക്കി സഹോദരന്മാർക്ക് വേണ്ടി ഹസ്രത്ത് ഈ ക്ഷണം സ്വീകരിച്ചു. പ്രഭാഷണാനന്തരം അദ്ദേഹം ഹസ്രത്തിന് തുക നൽകി. ഇതിനിടയിൽ അവിടെ തടിച്ചുകൂടിയിരുന്ന ജനങ്ങൾ, ഹസ്രത്തിനെ സൽക്കരിക്കാൻ വേണ്ടി പരസ്പരം മത്സരിച്ചു. മത്സരം വഴക്കിലേക്ക് കടന്നു. ഇതുകണ്ട ഹസ്രത്ത് തിരക്കിനിടയിൽ നിന്നും പതുക്കെ പുറത്തിറങ്ങി നടന്നു നീങ്ങി. പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ഒരു ചെറിയ പള്ളിയുണ്ടായിരുന്നു. മഗ്‌രിബ് സമയമായതിനാൽ ഹസ്രത്ത് അവിടെ കയറി. അവിടെ യാദൃശ്ചികമായി ഇമാമില്ലായിരുന്നു. നമസ്‌കാരക്കാർ പരസ്പരം ഇമാമത്ത് നിൽക്കാൻ ആവശ്യപ്പെടുകയും നിരസിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഉടനെ ചിലർ ഹസ്രത്തിനെ നിർബന്ധിച്ചു. ഹസ്രത്ത് നിരസിച്ചെങ്കിലും 'ഇയാൾ ഒന്നുമില്ലെങ്കിലും നാല് സൂറത്തെങ്കിലും അറിയുന്ന മുസ്‌ലിമല്ലേ'' എന്നും പറഞ്ഞ് ചിലർ ഹസ്രത്തിനെ പിടിച്ചു തള്ളി. ഹസ്രത്ത് നിർബന്ധിതനായി ഇമാമത്ത് നിർവ്വഹിച്ചു. എന്നാൽ, അത്ഭുതകരമായ ഒരു സംഭവം നടന്നു: ഒന്നാമത്തെ റകഅത്തിൽ ഖുൽഅഊദുബിറബ്ബിന്നാസും രണ്ടാമത്തെ റകഅത്തിൽ ഫലഖും ഓതി. നിസ്‌കാരാനന്തരം ഖുർആൻ തലതിരിച്ചു ഓതി എന്നുപറഞ്ഞ് നിസ്‌കാരക്കാരെല്ലാം ബഹളം തുടങ്ങി. ഹസ്രത്ത് പറഞ്ഞു: ''ഞാൻ ഇമാമത്തിന് യോഗ്യനല്ലെന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ?'' ജനങ്ങൾ: ''ഇയാൾക്ക് ഖുർആൻ നേരെ ഓതാൻ അറിയില്ലെന്ന് പറഞ്ഞുകൂടായിരുന്നോ?'' ഹസ്രത്ത്: ''ഇങ്ങനെ ഓതിയാലും നിസ്‌കാരം ശറിയാകുമെന്ന് മൗലവിമാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.'' ഇതുകേട്ട ജനങ്ങൾ കോപിഷ്ഠരായി പറഞ്ഞു: ''നമസ്‌കാരം നാശമാക്കിയതു കൂടാതെ, മൗലവിമാരെ ആക്ഷേപിക്കുകയാണോ?'' ഈ ചർച്ചയ്ക്കിടയിൽ, ഹസ്രത്തിനെ തിരക്കി കുറെ നാട്ടുകാർ അവിടെയെത്തി. ഹസ്രത്താണ് ഇതെന്ന് മനസ്സിലാക്കിയ നിസ്‌കാരക്കാരെല്ലാം ലജ്ജിതരായി മാപ്പിരന്നു. അപ്രകാരം, ആത്മീയ സംസ്‌കരണം തേടി വരുന്നവരെ ബൈഅത്ത് ചെയ്യാനും ഹസ്രത്ത് മടിച്ചിരുന്നു. പിൽക്കാലത്ത് ഹ. ഹാജി സാഹിബിന്റെയും മറ്റും നിർബന്ധപ്രകാരം ബൈഅത്ത് ചെയ്തിരുന്നെങ്കിലും ഹ.ഹാജിയുടെ ഭാഗത്തുനിന്നുമാണ് ബൈഅത്ത് ചെയ്തിരുന്നത്. ഈ വിഷയത്തിലുണ്ടായ രസകരമായ ഒരു സംഭവം ഹ.ത്ഥാനവി വിവരിക്കുന്നു: കുറേ ശർക്കരയുമായി ഒരു വ്യക്തി ഹസ്രത്തിന്റെ സന്നിധിയിലെത്തി. ഹസ്രത്ത് ഉടനെ അത് സദസ്സ്യർക്ക് വീതിച്ചു. ശർക്കര എല്ലാവരും തിന്നുകഴിഞ്ഞപ്പോൾ ആഗതൻ ഹസ്രത്തിനോട് അപേക്ഷിച്ചു: ''എന്നെ ബൈഅത്ത് ചെയ്താലും.'' ഹസ്രത്ത് പതിവനുസരിച്ച് നിരസിച്ചു. സംസാരം കുറേ നീണ്ടു. അവസാനം ആഗതൻ പറഞ്ഞു: ''എന്നെ ബൈഅത്തു ചെയ്യുകയില്ലെങ്കിൽ എന്റെ ശർക്കര തിരികെ തരിക!'' അദ്ദേഹം നൽകിയ അളവ് ശർക്കര കൊണ്ടുവരുവാൻ ഹസ്രത്ത് ശിഷ്യരോട് നിർദ്ദേശിച്ചു. ഉടനെ അദ്ദേഹം പറഞ്ഞു: ''ഞാൻ നൽകിയ ശർക്കര തന്നെ എനിക്കു വേണം?'' ഹസ്രത്ത്: ''അതെല്ലാവരും തിന്നുകഴിഞ്ഞല്ലോ?'' അദ്ദേഹം: ''ഒന്നുകിൽ എനിക്ക് അത് തരണം അല്ലെങ്കിൽ ബൈഅത്തു ചെയ്യണം.'' ഗത്യന്തരമില്ലാതെ ഹസ്രത്ത് അദ്ദേഹത്തെ ബൈഅത്ത് ചെയ്തു. അതുപോലെ പ്രഭാഷണം നടത്താനും ഹസ്രത്ത് തുടക്കത്തിൽ മടിച്ചിരുന്നു. ഹസ്രത്ത് അവർകളെ ഒരിക്കൽ ഒരാൾ വഅ്‌ളിന് നിർബന്ധിച്ചപ്പോൾ ഹസ്രത്ത് പറഞ്ഞു: ''വഅ്‌ള് നമ്മുടെ ജോലിയല്ല. നമ്മുടെ വഅ്‌ളിന് പ്രതിഫലന ശക്തിയുമില്ല. വഅ്‌ള് മൗലാനാ ഇസ്മാഈൽ ശഹീദിന്റെ ജോലിയായിരുന്നു. അതിന് വമ്പിച്ച പ്രതിഫലനശക്തിയുമുണ്ടായിരുന്നു.'' തുടർന്ന് ഹസ്രത്ത് പ്രസ്താവിച്ച ചിന്തനീയമായ വിവരണം ശ്രദ്ധിക്കുക: ''പ്രഭാഷണ-പ്രസംഗങ്ങൾ നടത്തുന്നവർ രണ്ടുതരമുണ്ട്. ഒന്ന്, ഒരുകലയെന്നോണം പ്രസംഗം അഭ്യസിച്ചവർ, പ്രസംഗത്തിന്റെ അവശ്യഘടകങ്ങൾ അവർ കരസ്ഥമാക്കുന്നതാണ്. ഗാനം, കഥാപ്രസംഗം മുതലായ ശ്രോതാക്കളിൽ കാലികമായ പ്രതിഫലനം സൃഷ്ടിക്കുന്നതുപോലെ അവരുടെ പ്രസംഗങ്ങളും കാലികപ്രതിഫലനം സൃഷ്ടിക്കും. അവ കഴിയുന്നതോടൊപ്പം ആ പ്രതിഫലനവും അസ്തമിക്കും. നിരന്തരമായ യാതൊരു മാറ്റവും അത് ഉണ്ടാക്കുന്നതല്ല. രണ്ട്, മനുഷ്യരുടെ വഴികേടിനേയും അതിന്റെ വേദനാജനകമായ പരിണിതിയേയും കുറിച്ചുള്ള ചിന്ത മനസ്സിൽ ഇളകി മറിഞ്ഞതിനാൽ അവ നാക്കിലൂടെ പൊട്ടിയൊഴുകുന്ന പ്രഭാഷകർ. ഇവർ യഥാർത്ഥ വാഇളുകളാണ്. ഇവരാണ് വഅ്‌ളിന് അർഹതയുള്ളവർ. ഇവരുടെ വഅ്‌ളുകൾ ശ്രോതാക്കളിൽ നിത്യ-നിരന്തരമായ പ്രതിഫലനങ്ങൾ ഉളവാക്കുന്നതാണ്. ഈ വിഭാഗത്തിൽ പെട്ട ഒരു മഹാനാണ് മൗലാനാ ഇസ്മാഈൽ ശഹീദ്.'' ചുരുക്കത്തിൽ, ഹസ്രത്ത് ആദ്യമാദ്യം പ്രഭാഷണങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയിരുന്നു. അന്നത്തെ ഒരു മഹാപുരുഷനായ മൗലാനാ മുളഫ്ഫർ ഹുസൈൻ കാന്തലവി ഒരിക്കൽ ഹസ്രത്തിനോട് വഅ്‌ള് പറയാൻ നിർദ്ദേശിച്ചു. മഹാന്റെ നിർദ്ദേശം ഹസ്രത്ത് പാലിച്ചു. പ്രഭാഷണം ആദ്യന്തം ശ്രവിച്ച മൗലാനാ കാന്തലവി സന്തുഷ്ടി പ്രകടിപ്പിച്ചു. പിൽക്കാലങ്ങളിൽ ഹസ്രത്തിന്റെ ഉള്ളിലടങ്ങിയ ദഅ്‌വത്തായ ചിന്ത പ്രഭാഷണങ്ങളിലായി പുറത്തുവന്നിരുന്നു എന്ന വസ്തുത അനുവാചകർ ഗ്രഹിച്ചുകഴിഞ്ഞു. അപ്രകാരം, ആരെങ്കിലും മസ്അലകളോ ഫത്‌വകളോ ചോദിച്ചാൽ ഹസ്രത്ത് അതിനുത്തരം പറയാതെ അത് വിവരിക്കുന്ന ഗ്രന്ഥത്തിന്റെ നാമം മാത്രം നിർദ്ദേശിച്ചിരുന്നു. ഹസ്രത്തിനോട് ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എഴുതപ്പെട്ട കത്തുകൾക്ക് ഹസ്രത്ത് എഴുതിയ മറുപടികളിൽ ചിലത് കാണുക. വിനീതൻ, ഖാളിയോ ഫഖീഹോ മുഫ്തിയോ ഇമാമോ അല്ല. .. വിനീതൻ ഫത്‌വ എഴുതാറില്ലെന്ന കാര്യം പ്രസിദ്ധമാണ്. താങ്കളുടെ ദുആയ്ക്കു വേണ്ടി മാത്രമാണ് ഇത്രയും കാര്യങ്ങൾ എഴുതിയത്... ഞാൻ അറിവില്ലാത്തവനാണെന്ന കാര്യം താങ്കൾക്ക് അറിയാമല്ലോ?.... ഈ നിന്ദ്യന്റെ മറുപടി മൗലാനാ റശീദ് അഹ്മദ് സാഹിബിനെ കൊണ്ട് വായിപ്പിക്കുന്നത് നന്നായിരിക്കും... ഈ വിഷയത്തിൽ ഗുണപാഠാർഹമായ ഒരു സംഭവം ശ്രദ്ധിക്കുക. ഹസ്രത്ത് മീററ്റിലായിരിക്കവേ, ഇശാസമയത്ത് ഒരാൾ വന്ന് ഒരു ചോദ്യം ചോദിച്ചു: മറ്റു പണ്ഡിതരാരും ഇല്ലാത്തതിനാൽ നിർബന്ധിതാവസ്ഥയിൽ ഹസ്രത്ത് മറുപടി നൽകി. ചോദ്യകർത്താവ് പോയിക്കഴിഞ്ഞപ്പോൾ ഒരു ശിഷ്യൻ വന്ന് ''ആമസ്അല ഇങ്ങനെയാണെന്നാണ് എന്റെ ഓർമ്മ'' എന്നുപറഞ്ഞു. നിങ്ങൾ പറയുന്നത് ശരിതന്നെ എന്നുപറഞ്ഞുകൊണ്ട് ഹസ്രത്ത് ചോദ്യകർത്താവിനെ അന്വേഷിച്ചു തുടങ്ങി. രാത്രി വൈകിയിട്ടും അദ്ദേഹത്തെ കണ്ടെത്തിയില്ല. ഹസ്രത്തിനോട് വിശ്രമിക്കാൻ ഇഷ്ടജനങ്ങൾ അപേക്ഷിച്ചിട്ടും ഹസ്രത്ത് കൂട്ടാക്കിയില്ല. അവസാനം ചോദ്യകർത്താവിന്റെ വീടുകണ്ടുപിടിച്ചു. ഒരു സാധാരണ മുസ്‌ലിമിന്റെ മുന്നിൽ നിന്നുകൊണ്ട് ഇന്ത്യ ഒട്ടുക്കും അറിയപ്പെടുന്ന ആ പണ്ഡിത സാമ്രാട്ട് മൊഴിഞ്ഞു: ''നിങ്ങൾക്ക് ഞാൻ നൽകിയ ഉത്തരം തെറ്റാണ്. നിങ്ങൾ പോയശേഷം ഒരാൾ എനിക്ക് ശരിയുത്തരം പറഞ്ഞുതന്നു. അതിങ്ങനെയാണ്...'' ലാളിത്യം ലാളിത്യമായിരുന്നു ഹസ്രത്തിന്റെ മുഖമുദ്ര. ഊണിലും ഉറക്കത്തിലും ഉടുപ്പിലുംവിരിപ്പിലും നടപ്പിലും ഇരിപ്പിലും ചെറുപ്പം മുതൽക്കേ ഹസ്രത്ത് ലാളിത്യം മുറുകെ പിടിക്കുകയും ഈ വഴിയിൽ ബന്ധുമിത്രാദികളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. മൗലാനാ മൻസൂർ അലി സാക്ഷ്യം വഹിക്കുന്നു: ''ഹസ്രത്ത് ആഹാരം കുറച്ച് മാത്രം ഭക്ഷിച്ചിരുന്നു. ഒരിക്കലും അതിൽ ആഗ്രഹവും ആർത്തിയും കാണിച്ചിട്ടില്ല. ഉരുള വളരെ ചെറുതായിരുന്നു.'' ശൈഖുൽ ഹിന്ദ് ഒരു സംഭവം വിവരിക്കുന്നു: സ്വാമി ദയാനന്ദ സരസ്വതിയുമായി സംവാദനത്തിന് ഹസ്രത്ത് ഒരുങ്ങിയപ്പോൾ അതിന്റെ നിബന്ധനകൾ തീരുമാനിക്കാൻ ഹസ്രത്തിന്റെ ഒരു ശിഷ്യൻ സ്വാമിയുടെ ആശ്രമത്തിലെത്തി. സ്വാമിയുടെ ആശ്രമത്തിലെ വലിയ അടുപ്പും പാത്രവും ആഹാര രീതികളും കാണാനിടയായ അദ്ദേഹം മടങ്ങിവന്നു പറഞ്ഞു: ''സ്വാമിയെ എല്ലാ കാര്യങ്ങളിലും അങ്ങേക്ക് ജയിക്കാനാകും. എന്നാൽ ഒരു കാര്യത്തിൽ അങ്ങ് പരാജയപ്പെട്ടതുതന്നെ; ആഹാരത്തിൽ.'' ഹസ്രത്ത് പ്രതിവചിച്ചു: ''മത്സരം നടക്കുന്നത് കഴിവിലാണ്, കഴിവുകേടല്ല. അധികം ആവശ്യക്കാരനാണെന്നുള്ളതിന്റെ തെളിവാണ് അധികരിച്ച ആഹാരം. അതാകട്ടെ കഴിവുകേടാണ്. അതുപോലെ സംവാദം നടക്കുന്നത് അറിവിലാണ്, അജ്ഞതയിലല്ല. മൃഗഭോജനം അജ്ഞതക്ക് തെളിവാണ്.'' ഹസ്രത്തിന്റെ വസ്ത്രത്തെക്കുറിച്ച് മൗലാനാ ത്വയ്യിബ് വിവരിക്കുന്നു. ''ആദ്യകാലത്ത് ഹസ്രത്തിന്റെ പക്കൽ സാധാരണയായ ഒരു വസ്ത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ലുങ്കിയും ഉണ്ടായിരുന്നു. അഴുക്കാകുമ്പോൾ ഏതെങ്കിലും കുളത്തിൽ ഒറ്റയ്ക്ക് പോയി ലുങ്കിയുടുത്ത് വസ്ത്രം അലക്കിയിരുന്നു. ഉണങ്ങിക്കഴിഞ്ഞാൽ അതും ധരിച്ച് വന്നിരുന്നു. അവസാന കാലത്ത് വസ്ത്രങ്ങളുടെ എണ്ണം രണ്ടായി. ഒന്ന് ഉപയോഗിക്കുകയും മറ്റേത് അലക്കുകാരനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.'' അവസാന നാളുകളിലെ വസ്ത്രങ്ങൾ ശ്രദ്ധിക്കുക. ''തലയിൽ നിറം മങ്ങിയതും കീറിയതുമായ ഒരു തലപ്പാവ്. തണുപ്പ് കാലമായതിനാൽ ഒരു കമ്പിളിയുടുപ്പ്. അതിനടിയിൽ മറ്റു വസ്ത്രങ്ങളൊന്നുമില്ല. പഴയതും കീറിയതുമായ ഒരു പുതപ്പ് പുതച്ചിരിന്നു.'' ഹസ്രത്തിന്റെ കുടുംബാദികളും ഇതേ ലാളിത്യം പുലർത്തിയിരുന്നു. ഹസ്രത്തിന്റെ ഭാര്യയുടെ പക്കൽ രണ്ട് സാധാരണ ജോഡി വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. മൗലാനാ മൻസൂർ അലി കുറിക്കുന്നു. വാഹനം ലഭ്യമായിരുന്നെങ്കിലും അധികവും കാൽനടയായി നടന്നിരുന്നു. ഇതിന്റെ ധാരാളം സംഭവം മുൻപ് കഴിഞ്ഞിട്ടുണ്ട്. കുടപിടിക്കുന്നത് വളരെ അനിഷ്ടപ്പെട്ടിരുന്നു. ഇരിക്കാനും കിടക്കാനും ഒരു പായ ഒഴികെ മറ്റൊന്നും ഹസ്രത്തിന്റെ മുറിയിലില്ലായിരുന്നു. അതിൽതന്നെ ധാരാളം പൊടിപടലങ്ങൾ പിടിച്ചിരുന്നു. വസ്ത്രങ്ങളും മറ്റും വെയ്ക്കാൻ അലമാരയോ പെട്ടിയോ ബോക്‌സോ ഒന്നുമില്ലായിരുന്നു. ചിലപ്പോൾ ഒറ്റ മുണ്ടോ പൈജാമയോ മാത്രം അണിഞ്ഞ് നടന്നിരുന്നു. സൽക്കാരം എന്നാൽ ഈ ലാളിത്യം സ്വന്തം കാര്യത്തിൽ മാത്രമായിരുന്നു. അതിഥികളെ സൽക്കരിക്കുന്നതിലും സാധുക്കളെ സഹായിക്കുന്നതിലും ഹസ്രത്ത് വളരെ മുൻപന്തിയിലായിരുന്നു. മൗലാനാ മൻസൂർ അലി ദൃക്‌സാക്ഷ്യം രേഖപ്പെടുത്തുന്നു: ''അടുത്തും വിദൂരത്തുമുള്ള പാവങ്ങളും പണക്കാരും സർവ്വദാ ഹസ്രത്തിന്റെ അതിഥികളായി കാണപ്പെട്ടിരുന്നു. എല്ലാ ഭാഗത്തുനിന്നും ജനങ്ങൾ ഒഴുകി എത്തിയിരുന്നു. എന്നാൽ അവരുടെ ആധിക്യം ഹസ്രത്തിന് പ്രയാസമുണ്ടാക്കിയിരുന്നില്ല. പ്രത്യുത പ്രസന്നവദനത്തോടെ അവരെ സ്വീകരിച്ച് സൽക്കരിച്ചിരുന്നു. അതിഥികളുടെ ആധിക്യം സന്തോഷിപ്പിച്ചിരുന്നു. അതിഥികളാരും ഇല്ലാത്തപ്പോൾ അവരെ പ്രതീക്ഷിച്ചിരുന്നു.'' മൗലനാ ത്വയ്യിബ് വിവരിക്കുന്നു: ''ഹസ്രത്തിനരികിൽ അതിഥികൾ വളരെ കൂടുതലായി ഉണ്ടാകുമായിരുന്നു. ചിലപ്പോൾ ആൾക്കൂട്ടം അധികരിച്ചിരുന്നു. അന്ന് ഹസ്രത്ത് അത്യധികം സന്തോഷിച്ചിരുന്നു. ഇല്ലാത്തപ്പോൾ ദുഃഖിതനായി കഴിഞ്ഞിരുന്നു.'' അതിഥികളുടെ ആവശ്യങ്ങൾ കണ്ടുപിടിച്ച് നിറവേറ്റിയിരുന്നു. ഒരിക്കൽ ഒരു സാധു മനുഷ്യൻ അതിഥിയായി വന്നു. ഹുഖ വലിക്കാറുളള അദ്ദേഹത്തിന് അന്നതിന് കഴിയാഞ്ഞതിനാൽ അർദ്ധരാത്രി ശ്വാസംമുട്ടലുണ്ടായി. ഈ വിവരം മനസ്സിലാക്കിയ ഹസ്രത്ത് പതുക്കെ പോയി ഒരു ഹുഖ കത്തിച്ചുകൊണ്ടുവന്ന് അദ്ദേഹത്തോട് പറഞ്ഞു: 'താങ്കൾ ഈ വിവരം മുൻപു തന്നെ പറയാതിരുന്നത് എന്തിനാണ്?'' ഒരിക്കൽ അതിഥികൾ ആഹാരം കഴിച്ചുകഴിഞ്ഞപ്പോൾ ഘാദിമുകൾ അവരുടെ കൈകൾ കഴുകിക്കാൻ തുടങ്ങി. എന്നാൽ ഒരു മിസ്‌കീനിനെ ആരും ശ്രദ്ധിച്ചില്ല. ഒറ്റപ്പെട്ടു നിന്ന അദ്ദേഹത്തിനരികിൽ ഹസ്രത്ത് ഓടി എത്തുകയും ആദരപൂർവ്വം വെള്ളം ഒഴിച്ചുകൊടുക്കുകയും ചെയ്തു. ഹരിജനങ്ങളുടെ കോളനിയിൽ പോയി അവിടെ ആശ്രമം സ്ഥാപിച്ച് കുറച്ച് ദിവസം കഴിഞ്ഞ ഗാന്ധിജിയെ ലോകം മുഴുവൻ വാഴ്ത്തി. എന്നാൽ തിരുനബി (സ) യുടെ ശിക്ഷണങ്ങൾ പഠിച്ച് പകർത്തിയ ഒരു അടിമയുടെ സാധാരണ പതിവ് കാണുക: ഹരിജനങ്ങളെ പോലുള്ളവരെ അടുത്തിരുത്തി ആഹരിപ്പിച്ചിരുന്നു. എന്തിനേറെ, അതിഥികളുടെ മൃഗങ്ങളെ പോലും ഉയർന്ന ധാന്യങ്ങൾ തീറ്റിച്ചിരുന്നു. സ്വയം കുറഞ്ഞ ആഹാരം ഭക്ഷിച്ചിരുന്ന ഹസ്രത്ത് അതിഥികൾക്കു വേണ്ടി സമൃദ്ധമായ വിഭവങ്ങൾ തയ്യാറാക്കിയിരുന്നു. ഹസ്രത്തവർകളുടെ ആതിഥ്യത്തെ കുറിച്ച് അനുസ്മരിക്കുമ്പോൾ അതിന് എല്ലാ ഒത്താശകളും ചെയ്തുകൊടുത്ത ഹസ്രത്തിന്റെ സഹധർമ്മിണിയെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. ജോലിക്കാരാരുമില്ലാതെ ഒറ്റക്കു തന്നെ അവർ ആഹാരം തയ്യാറാക്കിയിരുന്നു. മാത്രമല്ല, അതിഥികൾ വന്നാൽ ഉടനടി അവർ ആഹാരം തയ്യാറാക്കി കൊടുത്തയച്ചിരുന്നു. ഹസ്രത്തവർകളുടെ ഇതര മഹാന്മാരും അവരുടെ ഈ സേവന സന്നദ്ധതയെ വാഴ്ത്തുകയും അവർക്കു വേണ്ടി ദുആ ഇരക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയധികം അതിഥികളെ സൽക്കരിക്കുവാൻ വരുമാനം എവിടെനിന്ന് എന്ന ചോദ്യം സ്വാഭാവികമാണ്. അല്ലാഹുവിന്റെ ബറകത്തു നിറഞ്ഞ ഖജനാവിൽ നിന്നും എന്നല്ലാതെ ഇതിന് മറുപടി ഒന്നുമില്ല. കാരണം സമ്പത്തുകൾ ഓഹരി ചെയ്ത ശേഷം അതിൽ നിന്നുമുള്ള വരുമാനം വളരെ കുറഞ്ഞുപോയിരുന്നു. മറുഭാഗത്ത് ദർസ്-തദ്‌രീസുകൾക്കും വഅ്‌ള്-തദ്കീറുകൾക്കും ഹസ്രത്ത് ഒരു പൈസപോലും വാങ്ങിയിരുന്നില്ല. എന്നല്ല, മദ്‌റസാ വസ്തുക്കളിൽ വലിയ സൂക്ഷ്മത പുലർത്തിയിരുന്നു. ജോലിയെന്ന നിലയില പ്രസ്സിൽ കിതാബുകൾ തിരുത്തുന്ന ജോലി ഹസ്രത്ത് ദൽഹിയിലും 1958 ന് ശേഷം മീററ്റിലും ചെയ്തിട്ടുണ്ട്. എന്നാൽ അതിൽ നിന്നുകിട്ടുന്ന ശമ്പളം വളരെ തുച്ഛമാണുതാനും. പിന്നെ മറ്റൊരു സാധ്യതയുള്ളത് ജനങ്ങളുടെ ഹദ്‌യയാണ്. ഇതിൽ ഹസ്രത്ത് വളരെ സൂക്ഷ്മത പുലർത്തിയിരുന്നു. ഈ വിഷയത്തിൽ ഹസ്രത്ത് പുലർത്തിയ രീതികൂടി അല്പം കൊടുക്കുന്നു. സമ്പന്നരുടെ ഹദ്‌യകളിൽ വളരെ സൂക്ഷ്മത പുലർത്തിയിരുന്നു. അവരുമായുള്ള സഹവാസം വളരെ കുറച്ചിരുന്നു. അന്നത്തെ ഒരു പ്രധാന ധർമ്മിഷ്ഠനായിരുന്നു നവാബ് മഹ്മൂദ്അലി. വിജ്ഞാനത്തെ വളരെയധികം സേവിച്ചിരുന്നു. അദ്ദേഹത്തെ സന്ദർശിക്കാൻ വിജ്ഞാനവാഹകർ വളരെ താല്പര്യം കാണിച്ചിരുന്നു. എന്നാൽ അദ്ദേഹം ഹസ്രത്തിനെ കാണാൻ വളരെയധികം ആഗ്രഹിക്കുകയും അതിനുമാത്രം അലിഗഢിൽ നിന്നും മീററ്റിൽ പല പ്രാവശ്യം വരുകയും ചെയ്തിരുന്നു. വരുന്ന വിവരമറിഞ്ഞാൽ ഉടൻ ഹസ്രത്ത് അപ്രത്യക്ഷനാകുമായിരുന്നു. ഒരിക്കൽ മീററ്റിലെ ഒരു പ്രമാണി വന്ന് ഹസ്രത്തിന് പൈസ നൽകി. പക്ഷേ, ഹസ്രത്ത് വാങ്ങിയില്ല. അവസാനം അദ്ദേഹം ഹസ്രത്തിന്റെ ചെരുപ്പിൽ വെച്ചു. ഹസ്രത്ത് ചെരുപ്പ് വലിച്ചൂരി നടന്നുപോയി. നേരെമറിച്ച് സാധുക്കളും ഇഷ്ട ജനങ്ങളും വളരെ കുറഞ്ഞ സാധനങ്ങളാണ് നൽകുന്നതെങ്കിലും അത് സ്‌നേഹപൂർവ്വം സ്വീകരിക്കുകയും ദുആ ഇരക്കുകയും ചെയ്തിരുന്നു. ഒരു സാധു ഏഴ് രൂപ ഹദ്‌യയായി നൽകി. ഹസ്രത്ത് സ്‌നേഹപൂർവ്വം അത് സ്വീകരിച്ച് ഉള്ഹിയാ മൃഗം വാങ്ങാൻ ചിലവഴിച്ചു. സ്വീകരിക്കുന്ന ഹദ്‌യകൾ ഒന്നുകിൽ ശിഷ്യർക്കും സദസ്യർക്കും നൽകിയിരുന്നു. അല്ലെങ്കിൽ അതിഥി സൽക്കാരത്തിന് ചിലവഴിച്ചിരുന്നു. സ്വന്തം കാര്യങ്ങൾക്ക് ചിലവഴിച്ചിരുന്നില്ല. ദയാനന്ദ സരസ്വതിയുടെ ആരോപണങ്ങൾക്കുള്ള മറുപടിയും മറ്റും എഴുതിയെങ്കിലും വളരെ നാളുകൾക്ക് ശേഷമാണ് അവ പ്രസിദ്ധീകൃതമായത്. കാരണം ഞെരുക്കം കാരണം അച്ചടിക്ക് വഴിയൊന്നുമില്ലായിരുന്നു. ചാന്ദ്പൂർ സംവാദത്തിന്റെ ദിവസങ്ങൾ നീട്ടണമെന്ന് ഹസ്രത്ത് ആവശ്യപ്പെട്ടപ്പോൾ സമയമില്ലായെന്ന് പാതിരിമാർ മറുപടി പറഞ്ഞു ഒഴിഞ്ഞുമാറി. ഉടനെ ഹസ്രത്ത് പൊട്ടിത്തെറിച്ചത് ഇപ്രകാരമാണ്: ''സമയമില്ലെന്നും മറ്റും പറയേണ്ടിയിരുന്നത് ഞങ്ങളാണ്. നിങ്ങൾ ഇവിടത്തുകാരാണ്. ഞാനാകട്ടെ വണ്ടിക്കൂലിക്ക് കടം വാങ്ങിയാണ് ഇവിടെ എത്തിച്ചേർന്നത്.'' ചിലവേള അതിഥികളെ സൽക്കരിക്കാൻ കടംവാങ്ങിയിരുന്നു. എന്നാൽ അത് ഉടനെ കൊടുത്തുവീട്ടാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചുരുക്കത്തിൽ നോട്ടം അല്ലാഹുവിന്റെ ഖജനാവിലായിരുന്നു. അല്ലാഹു നിരാശപ്പെടുത്തിയതുമില്ല. ചില പതിവുകൾ സ്ഥലപരിമിതി കാരണം, പ്രത്യേകം ശീർഷകമൊന്നുമിടാതെ ഹസ്രത്തിന്റെ ചില പ്രത്യേക പതിവുകൾ കൂടി മൊത്തത്തിൽ കൊടുക്കുന്നു. ഹസ്രത്ത്, സ്ത്രീകളുമായി വളരെ അടുത്ത് ഇടപഴകാറില്ലായിരുന്നു. വീട്ടിൽ പോയി ഇരിക്കലും സ്ത്രീകളുമായി സംസാരിക്കലും അനിഷ്ടപ്പെട്ടിരുന്നു. പള്ളിയിൽ അധികനേരവും കഴിഞ്ഞുകൂടിയിരുന്നു. ഇശാഅ് കഴിഞ്ഞ് വീട്ടിൽ പോവുകയും അന്ത്യയാമത്തിൽ പള്ളിയിൽ എത്തുകയും ചെയ്തിരുന്നു. വീട്ടുകാരില്ലെങ്കിൽ മുഴുവൻ സമയവും പള്ളിയിൽ കഴിഞ്ഞിരുന്നു. കുളിയുടെ ആവശ്യം നേരിട്ടാൽ, പള്ളിയിൽ ചൂടുവെള്ളം ഉണ്ടായിരുന്നിട്ടും തണുപ്പുകാലത്ത് തഹജ്ജുദിന് നേരത്തെ കുളത്തിൽ പോയി കുളിച്ചിരുന്നു. ദാറുൽഉലൂമിന്റെ എല്ലാമെല്ലാമായിരുന്നു ഹസ്രത്തവർകൾ. പക്ഷെ, മദ്‌റസയിലെ ഒരു വസ്തുവും മഹാൻ ഉപയോഗിച്ചിട്ടില്ല. ശൂറാംഗങ്ങൾ ശമ്പളം നൽകാൻ ശ്രമിച്ചിട്ടും ഹസ്രത്ത് വഴങ്ങിയില്ല. നിർബന്ധിതാവസ്ഥയിൽ മദ്‌റസയിലെ മഷിയും പേനയും ഉപയോഗിച്ചാൽ പോലും ഒരണ ഉടനെ മദ്‌റസാ ഖജനാവിൽ നിക്ഷേപിച്ചിരുന്നു. ഇതിന്റെ കാരണം തിരക്കിയപ്പോൾ ഹസ്രത്ത് പ്രസ്താവിച്ചു: ''ഇതു ബൈത്തുൽമാലാണ്. ഇതിൽ കൈകാര്യം നടത്താൻ നമുക്ക് അനുവാദമില്ല.'' ഹസ്രത്തിന് ചൂട് വളരെ അസഹ്യമായിരുന്നു. ഇത്തരുണത്തിൽ മോൽസരി മുറ്റത്തിന് വടക്കുഭാഗത്തുള്ള ദർസ് ഗാഹിനടിയിൽ ഒരു മുറി തയ്യാറാക്കപ്പെട്ടു. ഹസ്രത്തിനോട് ചൂട് കാലത്ത് ഉച്ചയ്ക്ക് അവിടെ കഴിയാൻ മുഹ്തമീം മൗലാനാ റഫീഉദ്ദീൻ അപേക്ഷിച്ചപ്പോൾ ഹസ്രത്ത് പ്രതികരിച്ചു: ''അവിടെ വിശ്രമിക്കാൻ എനിക്കെന്ത് അവകാശം? അത് മുതഅല്ലിമുകൾക്ക് അർഹതപ്പെട്ടതാണ്.'' ഹസ്രത്ത് അവിടെ ഒരിക്കലും വിശ്രമിച്ചിട്ടില്ല. ചൂടിന്റെ കടുപ്പം സഹിച്ചുകൊണ്ടിരുന്നു. മുന്നിൽ നടക്കുന്നതും പ്രത്യേകം ഇരിക്കലും ഹസ്രത്ത് അനിഷ്ടപ്പെട്ടിരുന്നു. പുറത്തു നിന്നും ഹസ്രത്തിനെ കാണാൻ വരുന്നവർക്ക് ഹസ്രത്തിനെ തിരിച്ചറിയുക പ്രയാസമായിരുന്നു. ബഹുമാനിക്കുന്നത് വളരെ വെറുപ്പായിരുന്നു. സാധുക്കളുമായി വളരെ അടുത്ത് കഴിഞ്ഞിരുന്നു. സമ്പന്നരിൽ നിന്നും അകന്നു കഴിഞ്ഞിരുന്നു. സാധുക്കൾക്ക് ഉയർന്ന് ആഹാരവും സമ്പന്നർക്ക് താഴ്ന്ന ആഹാരവും നൽകി സൽക്കരിച്ചിരുന്നു. ഇതിന്റെ കാരണം തിരക്കിയപ്പോൾ ഹസ്രത്ത് ന്‌ലകിയ മറുപടി അത്ഭുതകരമാണ്. ''എല്ലാ പുതിയതും രസകരമാണ്!'' എല്ലാവരുടെയും വിശിഷ്യാ സാധുക്കളുടെ ക്ഷണം സ്വീകരിച്ചിരുന്നു. ഹറാമായ സമ്പത്തിനെ പെട്ടെന്ന് തിരിച്ചറിഞ്ഞിരുന്ന ഹസ്രത്ത് ആതിഥേയരെ സന്തോഷിപ്പിക്കാൻ ഭക്ഷിക്കുകയും ശേഷം ഛർദ്ദിക്കുകയും ചെയ്തിരുന്നു. സമകാലികരെ ആദരിച്ചിരുന്നു. ബൈഅത്ത്-ഫത്‌വകൾക്ക് വരുന്നവരെ ഹ.മൗലാനാ റശീദ് അഹ്മദ് ഗൻഗോഹിയിലേക്കും പ്രത്യേക ദർസിന് വരുന്നവരെ മൗലാനാ അഹ്മദ് അലി സഹാറൻപൂരിയിലേക്കും അയച്ചിരുന്നു. സദസ്യരെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചിലവേള ഇശ്‌റാഖും ളുഹായും മുടക്കുകയും ചെയ്തിരുന്നു. മിക്ക സദസ്സുകളിലും മധുരം വിതരണം ചെയ്തിരുന്നു. ഹദ്‌യയായി വരുന്ന പലഹാരം അവിടെതന്നെ വിതരണം ചെയ്തിരുന്നു. ഹദ്‌യ ഇല്ലെങ്കിൽ വാങ്ങി വിതരണം ചെയ്തിരുന്നു. ഹസ്രത്തിന്റെ ചില സദസ്സുകളിൽ നിന്ന് ഒരു പ്രാവശ്യം മധുരം വീതിക്കാൻ മൗലവി ഫാളിലിനെ ഹസ്രത്ത് ഏൽപ്പിച്ചു. വിതരണം ചെയ്തു കഴിഞ്ഞപ്പോൾ കുറച്ച് ബാക്കിയുണ്ടായിരുന്നു. ഉടനെ ഹസ്രത്ത് പറഞ്ഞു: ''അൽ-ഫാളിലു-ലിൽ ഖാസിം'' (ശേഷിച്ചത് ഖാസിമിന്). മൗലവി ഫാളിൽ പറഞ്ഞു: ''അൽഫാളിലുലിൽ ഫാളിൽ - വൽ ഖാസിമു മഹ്‌റൂം.'' (ശേഷിച്ചത് ഫാളിലിനുള്ളതാണ്, ഖാസിമിന് ഒന്നുമില്ല.) കൊച്ചുകുട്ടികളെ ഇഷ്ടപ്പെടുകയും കളിപ്പിക്കുകയും ചെയ്തിരുന്നു. മൗലാന യഅ്ഖൂബ് നാനൂത്ഥവിയുടെ കൊച്ചുകുട്ടികൾ ഹസ്രത്തുമായി കളിക്കുക പോലും ചെയ്തിരുന്നു. ശിഷ്യരോടും സുഹൃത്തുക്കളെപോലെ പെരുമാറിയിരുന്നു. ഉസ്താദിനെ ശിഷ്യൻ ബഹുമാനിക്കുന്നതുപോലെ ശിഷ്യരെ ഹസ്രത്ത് ആദരിച്ചിരുന്നു. അവരുടെ പേര് മുഴുവനും പറയുകയും തുടക്കത്തിൽ മിയാൻ എന്നും അവസാനത്തിൽ സാഹിബ് എന്നും ചേർക്കുകയും ചെയ്തിരുന്നു. ഇതെന്റെ ശിഷ്യനാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ സുഹൃത്ത്, ഉപകാരി എന്നിങ്ങനെ ശിഷ്യരെ പരിചയപ്പെടുത്തിയിരുന്നു. അവർക്കുള്ള കത്തിൽ മഘ്ദൂം എന്നും മറ്റും എഴുതി ആദരിച്ചിരുന്നു. താനുമായി അഭിപ്രായ വിത്യാസമുള്ളവരെ അനാദരിച്ചിരുന്നില്ല. ദേവ്ബന്ദീ ഉലമാഇനെ ശക്തമായി വിമർശിച്ചിരുന്ന മൗലവീഅബ്ദുസ്സമീഇനെ കുറിച്ച് ഒരാൾ ചോദിച്ചു: ''അദ്ദേഹം മൗലൂദ് കഴിക്കാറുണ്ടല്ലോ? താങ്കൾ കഴിക്കാത്തത് എന്തുകൊണ്ടാണ്?'' ഹസ്രത്തിന്റെ മറുപടി കേൾക്കുക: ''സഹോദരാ, അദ്ദേഹത്തിന് റസൂലുല്ലാഹി (സ)യോട് കൂടുതൽ സ്‌നേഹമുണ്ടെന്നാണ് തോന്നുന്നത്. അല്ലാഹു എനിക്കും നബവീസ്‌നേഹം പ്രദാനം ചെയ്യട്ടെ!'' ബിദഅത്തുകൾ ചെയ്തിരുന്ന ഒരു സൂഫി ഹസ്രത്തിനെ കാണആൻ വന്നു. ഹസ്രത്ത് ആദരപൂർവ്വം അദ്ദേഹത്തെ സ്വീകരിക്കുകയും അദ്ദേഹത്തെ വേദനിപ്പിക്കത്തക്കതായ ഒന്നും പറയരുതെന്ന് ശിഷ്യരോട് നിർദ്ദേശിക്കുകയും ചെയ്തു. ബരേലവീ പിഥ്‌നയുടെ ഉപജ്ഞാതാക്കളിൽ പ്രധാനിയാണ് മൗലവി ഫള്‌ലെ റസൂൽ ബദായൂനി. ഒരിക്കൽ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ ഒരു ശിഷ്യന്റെ നാവിൽനിന്നും ഫസ്‌ലെ റസൂൽ എന്ന് പുറപ്പെട്ടു. ഉടനെ ഹസ്രത്ത് ചോദിച്ചു: ''ജനങ്ങൾ അദ്ദേഹത്തെ വിളിക്കുന്നത് എങ്ങനെയാണ്?'' ശിഷ്യർ: ''ഫള്‌ലെ റസൂൽ എന്ന്.'' ഹസ്രത്ത് അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു: ''പിന്നെ 'ഫസ്‌ലെ റസൂൽ' എന്ന് നിങ്ങൾ വിളിക്കുന്നത് എന്തിനാണ്?'' അസുഖം വന്നാൽ, നബവീ ചികിത്സകളൊഴികെ മറ്റൊരു ചികിത്സയും നടത്തിയിരുന്നില്ല. കടുത്ത പനി വന്നാൽ തണുന്ന വെള്ളത്തിൽ കുളിച്ചിരുന്നു. അസുഖം കൂടിയാൽ പറഞ്ഞിരുന്നു: ''ചെയ്യേണ്ടതു ചെയ്തു കഴിഞ്ഞു; നമ്മുടെ ക്ഷമപരിശോധിക്കുകയാണ്.'' ശബ്ദംപോലും പുറപ്പെടുവിക്കാതെ, അനങ്ങാതെ കിടന്നിരുന്നു. ആരെയും നിന്ദിച്ചിരുന്നില്ല. ആരുടെയും ന്യൂനത പ്രകടമാക്കുകയില്ലായിരുന്നു. ആയിരം കുറ്റങ്ങൾ നിറഞ്ഞ വ്യക്തിയിൽ ഒരു നന്മയുണ്ടെങ്കിൽ ആ നന്മമാത്രം ഉദ്ധരിച്ചിരുന്നു. അവിടത്തെയും ഇവിടത്തെയും കാര്യങ്ങൾ കേൾക്കുകയില്ലായിരുന്നു. ആരെങ്കിലും പറയാൻ തുടങ്ങിയാൽ ഉടൻ തടഞ്ഞിരുന്നു. മറ്റുള്ളവരിൽ നിന്നുമുണ്ടാകുന്ന വീഴ്ചകൾ ക്ഷമിച്ചിരുന്നു. ഒരിക്കലും മുഖഭാവം മാറിയിരുന്നില്ല. മറിച്ച്, അവരെ ആശ്വസിപ്പിക്കുമായിരുന്നു. സ്വന്തം കാര്യത്തിന് ഒരിക്കലും പ്രമാണിമാരെ സമീപിക്കുകയോ കത്തെഴുതുകയോ ചെയ്തിട്ടില്ല. അവരോട് ശുപാർശ ചെയ്യാൻ ആവശ്യക്കാർ സമീപിച്ചാൽ ഉടൻ കത്തെഴുതിയിരുന്നു. അധികവും അവരുടെ കാര്യങ്ങൾ സാധിച്ചിരുന്നു. ഒരാൾക്ക് കത്തിലെഴുതുന്നു:''മുളഫർ നഗറിൽ കമ്പിളി കിട്ടുമെന്ന് നിങ്ങൾ എഴുതിയല്ലേ? അവിടെ വരെ പോകാൻ ഇപ്പോൾ എനിക്ക് അസൗകര്യമാണ്. എങ്കിലും ഒരു സുഹൃത്തിന് ഞാൻ കത്തെഴുതിയിട്ടുണ്ട്. അദ്ദേഹം ചിലപ്പോൾ താങ്കൾക്ക് കമ്പിളി എത്തിച്ചുതരും.'' ഒരു വിഷയത്തിൽ ഹസ്രത്തുമായി കൂടിയാലോചന നടത്തിയാൽ അക്കാര്യത്തിന്റെ മുഴുവൻ വശങ്ങളും ഹസ്രത്ത് പറഞ്ഞുകൊടുക്കുമായിരുന്നു. രോഗികളെ സന്ദർശിക്കലും സമാശ്വസിപ്പികലും ഹസ്രത്തിന്റെ പ്രത്യേക പതിവായിരുന്നു. ശിഷ്യൻ മൗലാന മൻസൂർ അലിക്ക് നാനൂത്ഥയിൽ വെച്ച് രോഗം ബാധിച്ചപ്പോൾ അദ്ദേഹത്തെ ഹസ്രത്ത് ദേവ്ബന്ദിൽ കൊണ്ടുവന്ന് പ്രധാന ഭിഷഗ്വരനെ കാണിച്ചു. വിശ്രമത്തിന് ഒരു പ്രധാന സഹകാരിയുടെ വീട്ടിലാക്കി. എല്ലാ ദിവസവും ഹസ്രത്ത് അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ബന്ധുമിത്രങ്ങളോട് വളരെ സ്‌നേഹപൂർവ്വം ബന്ധപ്പെട്ടിരുന്നു. കുടുംബബന്ധം സർവ്വദാ ഉറപ്പിച്ചിരുന്നു. യതീമുകൾ, പട്ടിണിപ്പാവങ്ങൾ മുതലായവരുടെ കാര്യങ്ങൾ അന്വേഷിച്ചിരുന്നു. സാധുക്കളെ രഹസ്യമായി സേവിച്ചിരുന്നു. നമസ്‌കാരം ജമാഅത്തായി നിർവഹിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒന്നാം തക്ബീർ ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. ബാങ്കുകേട്ടാലുടൻ നമസ്‌കാരത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ചുരുക്കത്തിൽ, ഇരുലോക നായകരായ മുഹമ്മദ് മുസ്തഫാ (സ) യുടെ പുണ്യ അവസ്ഥകളോട് സാദൃശ്യമുള്ളതായിരുന്നു ഹസ്രത്തിന്റെ മിക്ക അവസ്ഥകളും. അതേ, ഉടമയെ അനുകരിക്കലാണല്ലോ ഭാഗ്യവാനായ അടിമയുടെ മഹത്വം? ഹസ്രത്ത് അവർകളുടെ ചിന്തനീയമായ ഒരു വാക്ക് ഉദ്ധരിച്ചുകൊണ്ട് ഈ അദ്ധ്യായം അവസാനിപ്പിക്കുകയാണ്: ''തയ്യൽക്കാരന് തയ്‌ക്കേണ്ട തുണിയോടൊപ്പം അളവും നൽകാറുണ്ട്. പുതിയ വസ്ത്രം എത്രമാത്രം അളവിനനുസരിച്ചുള്ളതായിരിക്കുമോ അത്രമാത്രം സമ്മാനാർഹനായിരിക്കും തയ്യൽക്കാരൻ. അല്ലാഹുവിന്റെ ഭാഗത്തുനിന്നും കനിഞ്ഞരുളപ്പെട്ട അളവാണ്. 'മുഹമ്മദ് മാതൃക' ആ അളവനുസരിച്ച് ജീവിതം കെട്ടിപ്പടുക്കാൻ ഉടമസ്ഥനായ അല്ലാഹു അടിമകളോട് കല്പ്പിച്ചിരിക്കുന്നു. ഇതിനെ അനുസരിക്കുന്നതിനനുസരിച്ച് ഇലാഹീ അനുഗ്രഹങ്ങൾക്ക് അർഹനായിത്തീരും.'' അല്ലാഹുവിന്റെ അനുഗ്രഹ കാരുണ്യങ്ങൾ അന്ത്യപ്രവാചകർ മുഹമ്മദ് മുസ്തഫാ (സ) യിലും തിരുകുടുംബത്തിലും വന്ദ്യസഹാബത്തിലും അവരെ സ്‌നേഹിച്ചാദരിച്ചത് അനുകരിച്ചവരിലും സദാവർഷിക്കട്ടെ! അവരെ അനുധാവനം ചെയ്യാൻ, സാധുക്കളായ നമ്മെ അല്ലാഹു തുണയ്ക്കട്ടെ! ആമീൻ.

***********************************************************************************

രചനാ പരിചയം

ഇസ്ലാമിലെ വിവാഹം

സയ്യിദ് മുഹമ്മദ് സല്‍മാന്‍ ഖാസിമി



മാനവജീവിതത്തിലെ  അതിപ്രധാനമായ ഒരു ഘട്ടമാണ് വൈവാഹിക ജീവിതം.  ഇത് വിജയകരമായാല്‍ ജീവിതം തന്നെ വിജയംനിറഞ്ഞതാകും. ഇത് പരാജയപ്പെട്ടാല്‍ ജീവിതം മുഴുവന്‍ ദുരിതപൂര്‍ണ്ണമാകും.  വൈവാഹിക ജീവിതത്തിന്‍റെ വിജയം കൊണ്ടുള്ള വിവക്ഷ സമ്പത്തിന്‍റെ ധാരാളിത്വവും പൊങ്ങച്ചപ്രകടനവുമല്ല.  മറിച്ച് പരസ്പര വിശ്വാസം, സ്നേഹം, സഹകരണം, സത്ഭാവനം, സഹാനുഭൂതി മുതലായ സത്ഗുണങ്ങള്‍ മുറുകെപ്പിടിക്കുകയും സര്‍വ്വോപരി, പടച്ചവനോടും പടപ്പുകളോടുമുള്ള കടമകള്‍ പാലിക്കുകയും ചെയ്യുന്നതിലൂടെ ലഭ്യമാകുന്ന മനസ്സമാധാനവും ആത്മസംതൃപ്തിയും അന്തസ്സും ഐശ്വര്യവുമാണ് വൈവാഹിക ജീവിത വിജയത്തിന്‍റെ അടയാളങ്ങള്‍.  ഇത് നേടിയെടുക്കുന്ന ദമ്പതികള്‍  ഇഹലോകത്തും നാളെ പരലോകത്തും വിജയം വരിക്കുന്നതാണ്.
വൈവാഹിക ജീവിതത്തിന് മൂന്ന് ഘട്ടങ്ങള്‍ ഉണ്ട്.  (1) വിവാഹത്തിന് മുമ്പ് ശ്രദ്ധിക്കേണ്ടവ (2) വിവാഹത്തില്‍ സൂക്ഷിക്കേണ്ടവ (3) വിവാഹാനന്തരം പാലിക്കേണ്ടവ.  ഈ വിഷയങ്ങളെക്കുറിച്ച് പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വളരെ വിശദമായി ചര്‍ച്ചചെയ്തിട്ടുണ്ട്.  അല്‍ബഖറ, അന്നിസാഅ്, അന്നൂര്‍, അല്‍അഹ്സാബ്, അല്‍മുജാദല, അത്ത്വലാഖ്, അത്തഹ്രീം എന്നീ സൂറത്തുകളിലെ പ്രധാന പ്രതിപാദ്യവും വിവാഹമാണ്. പക്ഷേ ഇവ പാലിക്കാനെന്നല്ല പഠിക്കാന്‍പോലും പലരും ശ്രമിക്കുന്നില്ലാ എന്നത് അത്യന്തം വേദനാജനകമാണ്.  വിവാഹത്തിന്‍റെ വസ്ത്രം, ആഭരണം, ആഹാരം മുതലായവയെക്കുറിച്ച് നീണ്ട ആലോചനകളും അഭിപ്രായങ്ങളും നടത്തുന്നവര്‍ ഉപരിസൂചിത കാര്യങ്ങളെക്കുറിച്ച് എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട്.  ഇന്ന് കൂടുതലായി തകര്‍ന്നുകൊണ്ടിരിക്കുന്ന വൈവാഹിക പ്രശ്നങ്ങള്‍ക്ക് ഈ അശ്രദ്ധയും അവഗണനയും വലിയൊരു കാരണമല്ലേ? അതെ! ഈ വിഷയത്തില്‍ പരസ്പരം പ്രേരിപ്പിച്ചും സഹകരിച്ചും ഒരു പരിശ്രമം അത്യാവശ്യമാണ്.  ഈ പരിശ്രമത്തിന്‍റെ ചെറിയൊരു ഭാഗമാണ് പ്രഗത്ഭ പണ്ഡിതനും നിദാഎ-ശാഹീ പത്രാധിപരുമായ മൗലാനാ സയ്യിദ് സല്‍മാന്‍ ഖാസിമിയുടെ ഈ രചന.  ഇസ്ലാമിലെ വൈവാഹിക ജീവിതം ഹൃസ്വമായിട്ടെങ്കിലും വളരെ നല്ലനിലയില്‍ ഇതില്‍ വിവരിച്ചിരിക്കുന്നു.  നാം ഇത് പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ! 






***********************************************************************************




പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് വാട്സാപ്പിൽ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി





ഞങ്ങളുടെ കേന്ദ്ര സ്ഥാപനം






ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌