************************************************

സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ


ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ദുൽ ഹജ്ജ് മാസം തിരുവനന്തപുരം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.






മുഖലിഖിതം

സ്വാതന്ത്ര്യ സമര നായകന്‍റെ ശബ്ദം

ശൈഖുൽ ഇസ്‌ലാം മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനി

ഇന്ത്യയുടെ മഹത്വം
ഇന്ത്യാ മഹാരാജ്യം പണ്ട് മുതല്‍ക്കേ, മഹത്വങ്ങള്‍ നിറഞ്ഞ ഒരു ഭൂപ്രദേശമാണ്. വ്യാപാര വ്യവസായങ്ങളുടെ കേന്ദ്രമായിരുന്ന ഈ രാജ്യം സ്വന്തം നാട്ടുകാര്‍ക്ക് ധാരാളം ഐശ്വര്യം ആയതുപോലെ ഇതര രാജ്യങ്ങള്‍ക്കും വലിയ സഹായമായിരുന്നു. ഒരു ഭാഗത്ത് ഇവിടെ മാനവിക ഗുണങ്ങളും മറുഭാഗത്ത് നാഗരിക മുന്നേറ്റങ്ങളും ശക്തമായി. ഇതിന് തുല്യമായൊരു അവസ്ഥ കിഴക്കും പടിഞ്ഞാറും മറ്റൊരിടത്തും കാണുക സാധ്യമല്ല. അതെ, ലോകം മുഴുവന്‍ ഇരുളടഞ്ഞ സമയത്ത് ഇന്ത്യയില്‍ സത്യത്തിന്‍റെ പ്രകാശം പരന്നു. വിജ്ഞാനവുമായി ഇതര നാടുകള്‍ക്ക് ബന്ധമില്ലാതിരുന്ന സമയത്ത് ഇന്ത്യ വിജ്ഞാനത്തിന്‍റെ കേന്ദ്രമായിരുന്നു. തത്വജ്ഞാനം, രാഷ്ട്രീയ വിജ്ഞാനം മുതലായവ ഇന്ത്യ ലോകത്തിന് പകര്‍ന്ന് കൊടുത്തു. ഗ്രാഹ്യം, ബുദ്ധിശക്തി, ആഴമേറിയ ചിന്ത, ജീവസുറ്റ മനസ്സ്, സഹനതയുള്ള ശരീരം, മധ്യമരീതി എന്നീ ഗുണങ്ങള്‍ക്ക് ഈ രാജ്യം പ്രസിദ്ധമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ കാലത്തും ലോക ശക്തികള്‍ ഈ രാജ്യത്തെ ലക്ഷ്യമിട്ടിരുന്നു.
ഇന്ത്യയുമായുള്ള നമ്മുടെ ബന്ധം അതിപൗരാണികം
നാമെല്ലാവരും ആദിപിതാവായ ആദം (അ)ന്‍റെ മക്കളാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നു. ആദം (അ) സ്വര്‍ഗ്ഗ ലോകത്ത് നിന്നും ഇന്ത്യയിലാണ് ഇറങ്ങിയത്. ഇവിടെ താമസമാക്കുകയും ഇവിടെ നിന്നും സന്താനങ്ങള്‍ ലോകത്ത് പ്രചരിക്കുകയും ചെയ്തു. ഇമാം ഇബ്നു കസീര്‍ ഉദ്ധരിക്കുന്നു: ആദം (അ) ഇന്ത്യയിലാണ് ഇറങ്ങിയത്. അദ്ദേഹത്തോടൊപ്പം സ്വര്‍ഗ്ഗത്തില്‍ നിന്നും ഹജ്റുല്‍ അസ്വദും ഒരു പിടി സ്വര്‍ഗ്ഗീയ ഇലകളുമുണ്ടായിരുന്നു. ഇലകള്‍ ഇന്ത്യയില്‍ വിതറിയതിനാല്‍ ഇന്ത്യ സുഗന്ധത്തിന്‍റെ ലോക കേന്ദ്രമായി. (ഇബ്നുകസീര്‍ 1/80) സുബ്ഹത്തുല്‍ മര്‍ജാന്‍ പോലുള്ള മറ്റ് ഗ്രന്ഥങ്ങളിലും ഈ കാര്യം വിവരിച്ചിട്ടുണ്ട്. 
ആദം (അ) ആദിപിതാവായതിനോടൊപ്പം സത്യത്തിന്‍റെ ദൂതനുമായിരുന്നു. കൂടാതെ, ഇന്ത്യാ രാജ്യം പൗരാണിക രാജ്യമായതുകൊണ്ട് ഇവിടെ ധാരാളം നബിമാര്‍ വന്നിരിക്കാന്‍ സാധ്യതയുണ്ട്. മുജദ്ദിദ് അല്‍ഫ്ഥാനി, മിര്‍സാ മസ്ഹര്‍ ജാനെജാനാന്‍ മുതലായവര്‍ ഈ കാര്യം വിവരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇന്ത്യയിലുള്ള ജനങ്ങള്‍ നബിമാരുമായി ബന്ധപ്പെട്ടവരായിരിക്കാം. ഇതര നബിമാരുടെ സമുദായങ്ങളില്‍ തിരിമറികള്‍ നടന്നുതപോലെ ഇവരുടെയും ദര്‍ശനങ്ങളില്‍ മറിമായം സംഭവിച്ചതായിരിക്കാം. എല്ലാ നബിമാരുടെയും അടിസ്ഥാന സന്ദേശങ്ങള്‍ ഒന്ന് തന്നെയായിരുന്നുവെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. (യൂനുസ് 20, ബഖറ 26, റഅ്ദ്, ഫാത്വിര്‍, ശൂറ) ചുരുക്കത്തില്‍ ഇന്ത്യാ രാജ്യത്തിന്‍റെ ഇസ്ലാമുമായിട്ടുള്ള ബന്ധം വളരെ പൗരാണികമാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഇസ്ലാമിന്‍റെ തുടക്കം ഇന്ത്യയില്‍ നിന്നുമായിരുന്നു. 
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇന്ത്യാരാജ്യം ജന്മസ്ഥലം മാത്രമല്ല, മരണാനന്തരം വിശ്രമിക്കേണ്ട സ്ഥലവും ഈ രാജ്യം തന്നെയാണ്. മൃതദേഹങ്ങളെ ഭൂമിയില്‍ തന്നെ അടക്കം ചെയ്യുക എന്നതാണ് ഇസ്ലാമിലെ രീതി. ലോകാവസാനത്തിന് ശേഷം പരലോകം നിലവില്‍ വരുമ്പോള്‍ അടക്കപ്പെട്ട സ്ഥലത്ത് നിന്നും എല്ലാവരും എഴുന്നേറ്റ് വരുന്നതാണ്. മരണാനന്തരം മനുഷ്യശരീരം ഭൂമിയില്‍ അടക്കം ചെയ്യപ്പെടുകയും ആത്മാവ് പടച്ചവന്‍റെ അരികിലേക്ക് യാത്രയാവുകയും ചെയ്യുമെങ്കിലും ആത്മാവിനും ശരീരത്തിനുമിടയില്‍ ഒരു പ്രത്യേക ബന്ധം അവശേഷിക്കുന്നതാണ്. അതുകൊണ്ടാണ് മരണപ്പെട്ടവരുടെ ഖബ്റുകള്‍ സന്ദര്‍ശിക്കണമെന്നും സലാം പറയണമെന്നും നന്മകള്‍ ചെയ്ത് അതിന്‍റെ പ്രതിഫലം അവര്‍ക്ക് എത്തിച്ച് കൊടുക്കണമെന്നും കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. പരലോകം നിലവില്‍ വരുമ്പോള്‍ ഭൂമിയില്‍ അലിഞ്ഞുചേര്‍ന്ന ശരീരത്തിന്‍റെ അംശങ്ങളെ ഒരുമിച്ച് കൂട്ടപ്പെടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നതാണ്. ഈ ശരീരവുമായിട്ടാണ് മനുഷ്യന്‍ പരലോകത്തിലേക്ക് യാത്രയാകുന്നത്. അതെ, മരണാനന്തരവും മുസ്ലിംകള്‍ ഈ രാജ്യവുമായി ബന്ധപ്പെട്ട് തന്നെയാണ് കഴിയുന്നത്.    

ഇന്ത്യ ഉന്നത പാരമ്പര്യങ്ങളുടെ നാട്
ഇന്ത്യാ മഹാരാജ്യത്ത് ധാരാളം വിഭാഗം ജനങ്ങള്‍ പണ്ടുമുതല്‍ക്കേ അധിവസിക്കുന്നു. എല്ലാവരും പരസ്പരം സഹകരിക്കുകയും നന്മകള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ടാണ് ജീവിച്ച് വന്നിട്ടുള്ളത്. അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) അറേബ്യയില്‍ ഉദയം ചെയ്ത് പണ്ട് മുതല്‍ക്കേ നിലനില്‍ക്കുന്ന സത്യത്തിന്‍റെ സന്ദേശം സമ്പൂര്‍ണ്ണമായ നിലയില്‍ ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചു. അതിന്‍റെ സന്ദേശ വാഹകര്‍ ഇന്ത്യാ മഹാരാജ്യത്തും വന്നു. ഇവിടെയുള്ള ജനങ്ങള്‍ അവരെ സ്വീകരിക്കുകയും ഒരു കൂട്ടം ആളുകള്‍ ഇസ്ലാമിനെ മാര്‍ഗ്ഗമായി തെരഞ്ഞെടുക്കുകയും ചെയ്തു. അതുകൊണ്ട് ഇന്ത്യാരാജ്യം മറ്റുള്ളവരുടെ സ്വദേശം ആയതുപോലെ മുസ്ലിംകളുടെയും സ്വദേശമാണ്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഈ രാജ്യം വളരെ പ്രിയപ്പെട്ടതാണ്. ഇതിനെ ഉപേക്ഷിച്ചുകൊണ്ട് മറ്റൊരു രാജ്യത്തേക്കും പോകാന്‍ കഴിയുന്നതല്ല. പടച്ചവന്‍ നമുക്ക് കനിഞ്ഞരുളിയ ഈ പ്രദേശത്ത് തന്നെ നാം ജീവിക്കുകയും മരിക്കുകയും ചെയ്യുന്നതാണ്.

ശത്രുക്കളുടെ ശ്രമങ്ങളെ കരുതിയിരിക്കുക
സഹോദരങ്ങളെ, ഇന്ത്യാ മഹാരാജ്യം നമ്മുടെ സ്വദേശമാണ് നമ്മുടെ പൂര്‍വ്വികന്‍മാര്‍  ഇവിടെ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്തു. ഇതുപോലെ നാമും ഇവിടെത്തന്നെ ജീവിക്കുകയും മരിക്കുകയും ചെയ്യേണ്ടവരാണ്. നമ്മുടേയും ഈ നാടിന്‍റെയും ശാന്തിയും സമാധാനവും പുരോഗതിയും അഭിവൃദ്ധിയും പരസ്പര സ്നേഹത്തിലൂടെയും ഐക്യത്തിലൂടയും മാത്രമേ നടക്കുകയുള്ളു. അകല്‍ച്ചയും വഴക്കുകളും നാശനഷ്ടങ്ങള്‍ മാത്രമേ സമ്മാനിക്കുകയുള്ളു. നാം നന്നായാല്‍ നമ്മുടെ രാജ്യവും നന്നാവും നാം മോശമായാല്‍ രാജ്യവും മോശമാകും. നാം  എല്ലാവരും ഭാരതീയരാണ് എന്ന അടിസ്ഥാനത്തില്‍ ഒരൊറ്റ ജനതയാണ്. മുന്‍ഗാമികള്‍ ചെയ്തിരുന്നത് പോലെ പിന്‍ഗാമികളായ നാം ഓരോരുത്തരും സഹോദര്യത്തോടെ ജീവിക്കാന്‍ പരിശ്രമിക്കുക. 

പരിശ്രമിച്ചാല്‍ പ്രയാസ പ്രശ്നങ്ങള്‍ പെട്ടന്ന് തന്നെ അവസാനിക്കുന്നതാണ്. 
ഇന്ന് നമുക്കിടയില്‍ പലതരം പ്രയാസങ്ങളും പ്രശ്നങ്ങളുമുണ്ട്. പക്ഷെ, ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്താല്‍ ഇതെല്ലാം അവസാനിക്കുന്നതാണ്. പരിശ്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് നാം സഹോദര്യത്തോടെ ജീവിക്കുക എന്നതാണ്. ഇന്ത്യാ മഹാ രാജ്യം ഏതങ്കിലും മതവിഭാഗങ്ങളുടേത് അല്ല. ഭരണഘടന എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങള്‍ നല്‍കിയിരിക്കുന്നതായി പ്രഖ്യാപിക്കുന്നു.  ചില ഭരണകര്‍ത്താക്കളും, ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും ഇതിനെതിരായി പ്രവര്‍ത്തിക്കുന്നണ്ടങ്കിലും നാം ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് മുന്നോട്ട് വന്നാല്‍ അവസ്ഥകള്‍ക്ക് മാറ്റമുണ്ടാകുന്നതാണ്. ബ്രിട്ടീഷുകാരുടെ കാലത്തും വര്‍ഗ്ഗീയതയുടെ അവസ്ഥകള്‍ ഉണ്ടായിരുന്നു. പക്ഷെ, മഹാന്മാക്കള്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചപ്പോള്‍ ബ്രിട്ടീഷ്കാരുടെ കുല്‍സിത ശ്രമങ്ങള്‍ പരാജയപ്പെട്ടു. ആകയാല്‍ നാം പരിഭ്രമിക്കുകയോ പിന്‍മാറുകയോ ചെയ്യരുത്. ഈ രാജ്യത്തെ സ്വദേശമായിക്കണ്ട് പരിപൂര്‍ണ്ണ സഹനതയോടെ ഉറച്ച് നില്‍ക്കുക. ഇവിടെ നിന്നും വിരണ്ടോടുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല. സഹനതയോടെ സത്യത്തില്‍ അടിയുറച്ച് നിന്നാല്‍ പടച്ചവന്‍റെ സഹായമുണ്ടാകുന്നതാണ്. പടച്ചവന്‍ സഹായിച്ചാല്‍ നാം ഒന്നിനേയും ഭയക്കേണ്ടി വരുന്നതല്ല. 

സഹനതയോടെ അടിയുറച്ച് നില്‍ക്കുക. 
സഹോദരങ്ങളെ, ഇന്നല്ലങ്കില്‍ നാളെ നാം മരിക്കേണ്ടവരാണ്. മരണത്തെ ഭയന്ന് പരീക്ഷണങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ പാടില്ല. മുന്‍ഗാമികള്‍ക്ക് പരീക്ഷണമുണ്ടായിരുന്നു. അവര്‍ മരണത്തെ ഭയന്ന് പിന്‍മാറിയില്ലന്ന് മാത്രമല്ല മരണത്തെ കൊതിക്കുകയും സന്മാര്‍ഗ്ഗത്തില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്തു. ആകയാല്‍ നാം സത്യത്തിന്‍റെ സരണിയില്‍ അടിയുറച്ച് നിന്ന് ജീവിക്കണം. പടച്ചവന്‍റെ സഹായം നമുക്ക് ലഭിക്കുന്നതാണ്. ഇക്കാര്യം പരിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്.  ഈ മാര്‍ഗ്ഗത്തില്‍ അക്രമങ്ങള്‍ ഏറ്റുവാങ്ങി നിങ്ങള്‍ മരിക്കേണ്ടി വന്നാലും നിങ്ങള്‍ മരണത്തെ ഭയപ്പെടരുത്. കാരണം ഇത്തരം മരണം രക്തസാക്ഷിത്വമാണ്. രക്തസാക്ഷിത്വത്തിന്‍റെ മരണം വളരെ സമുന്നതമാണ്.   പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു:... (ബഖറ 153-154) 

വൈജ്ഞാനിക പ്രവര്‍ത്തന പ്രബോധനങ്ങളില്‍ മുഴുകുക.
നന്മയുടെ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുകയും നന്മകള്‍ ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് നമ്മുടെ ലക്ഷ്യം. ജനങ്ങള്‍ക്ക് നന്മകളെ കുറിച്ച് വിവരമില്ലാത്തതിനാലും അതിന്‍റെ പ്രേരണ ലഭിക്കാത്തതിനാലും അവര്‍ തിന്മകളില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണ്.  ആകയാല്‍ ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ ഓരോ പ്രവര്‍ത്തരും വൈജ്ഞാനിക പ്രബോധന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടേണ്ടതാണ്. ഈ വിഷയത്തില്‍ ആവശ്യമായ ആളുകളെ തയ്യാറാക്കാനും സമ്പത്ത് ചിലവഴിക്കാനും പരിപൂര്‍ണ്ണമായി  പരിശ്രമിക്കേണ്ടതാണ്. ജനങ്ങള്‍ക്കിടയില്‍ മതപരവും കാലികവുമായ വിദ്യാഭ്യാസങ്ങള്‍ പ്രചരിപ്പിക്കുക. ചെറുതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സജീവമാക്കുകയും ആവിശ്യമുള്ള സ്ഥലങ്ങളില്‍ സ്ഥാപിക്കുകയും ചെയ്യുക. 
സാമൂഹിക ജീവിതം മനുഷ്യന്‍റെ പ്രകൃതിയാണ്. എല്ലാ മനുഷ്യരും ഒരു സമൂഹം തന്നെയാണങ്കിലും ഒരു രാജ്യക്കാര്‍ എന്നനിലയില്‍ നാം എല്ലാവരും ഒരു ശരീരം പോലയാണ്. ഈ ശരീരത്തിന്‍റെ സംരക്ഷണത്തിനും പുരോഗതിക്കും രോഗങ്ങള്‍ ശ്രൂശ്രൂഷകള്‍ക്കും പദ്ധതികള്‍ ആവിശ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയം. ഈ പദ്ധതികള്‍ ആലോചിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന വിഷയത്തില്‍ ലഭിക്കുന്ന സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം. ഒരു മതവുമായി ബന്ധപ്പെട്ട വിധിവിലക്കുകളും ആചാരങ്ങളും പാലിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുകയും അതിന് മറ്റാരുടേയും അനുമതിയോ നിയന്ത്രണമോ ഇല്ലാതിരിക്കുകയും ചെയ്യുക എന്നതാണ് മത സ്വാതന്ത്ര്യം.
 
സ്വാതന്ത്ര സമരം പ്രധാന ബാധ്യത. 
    രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പരിശ്രമിക്കേണ്ടത് ഓരോ മുസ്ലിമിന്‍റെയും ബാധ്യതയാണ്. കാരണം രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിലൂടെയാണ് ജനങ്ങള്‍ സ്വതന്ത്രരാകുന്നത്. സ്വാതന്ത്രമുണ്ടങ്കില്‍ മാത്രമേ മതനിയമങ്ങള്‍ പാലിക്കാന്‍ സാധിക്കുകയുള്ളു. അടിമത്വത്തിന്‍റെ ജീവിതം തൃപ്തിപ്പെടുന്നത് ഇസ്ലാമിക വീക്ഷണത്തില്‍ നിഷിദ്ധമാണ്. മുസ്ലിം എന്നാല്‍ സേവനത്യാഗങ്ങളിലൂടെ എല്ലാ ജനങ്ങള്‍ക്കും പ്രയോജനമെത്തിക്കുകയും നീതിയും ന്യായവും നടപ്പിലാക്കുകയും അക്രമത്തിന്‍റെ വേലികള്‍ പിഴുത് എറിയുകയും ചെയ്യേണ്ടതാണ്. രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ ധാരാളമാണ്. ബ്രിട്ടീഷ് ഭരണകൂടം ജാതിമത വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങളുടേയും  സാമ്പത്തിക കാര്യങ്ങള്‍ കൈപ്പിടിയിലാക്കിയിരിക്കുന്നു. രാജ്യം മുഴുവന്‍ ദാരിദ്ര്യവും പട്ടിണിയും വ്യാപകമായി കാര്‍ഷിക വിളകള്‍ക്ക് പോലും ലൈസന്‍സ് വേണം എന്ന അവസ്ഥ സംജാദമായിരിക്കുന്നു. വിദ്യാഭ്യാസ രംഗം മതവിരുദ്ധമാക്കി. ഓരോ ഭാരതീയനും വിദേശികളുടെ വേലക്കാരാണ്. രാജ്യ നിവാസിള്‍ വിശപ്പിലും രോഗത്തിലും അജ്ഞതയിലും കിടന്നുകൊണ്ട് വിദേശികളുടെ തോന്നിവാസങ്ങള്‍ പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുകയാണ്. സ്വദേശികളുടെ  അന്തസ്സും അഭിമാനവും ജീവനും സമ്പത്തും സ്ഥാനവും മാനവും എല്ലാം തകര്‍ന്ന് ഇരിക്കുകയാണ്. രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ കൊള്ളയടിച്ച് അരുടെ നാട്ടിലേക്ക് കടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരണത്തില്‍ രാജ്യത്തിന്‍റെ സ്വാത്രന്ത്രത്തിന് വേണ്ടി പരിശ്രമിക്കേണ്ടത് ഓരോ രാജ്യസ്നേഹിയുടേയും ബാധ്യതയാണ്.

സ്വാതന്ത്ര്യ സമരങ്ങള്‍
ഇന്ത്യാ മഹാരാജ്യം തുടക്കം മുതല്‍ക്കേ സ്വതന്ത്രമായിരുന്നു. ഇതിനിടയില്‍ ബ്രിട്ടീഷുകാര്‍ രാജ്യത്തെ അവരുടെ കോളനിയാക്കുകയും പലതരം അക്രമങ്ങള്‍ കാട്ടുകയും രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിച്ചുകൊണ്ട് പോവുകയും ചെയ്തു. ഇതിനെതിരില്‍ രാജ്യത്തിന്‍റെ നാനാഭാഗത്തും ധാരാളം സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ നടന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സയ്യിദ് അഹ്മദ് ശഹീദിന്‍റെ നേതത്വത്തില്‍ 1800-കളില്‍ നടന്ന പോരാട്ടങ്ങള്‍. രണ്ടാമതായി, 1857-ല്‍ വലിയൊരു സ്വാതന്ത്ര്യ സമരം നടന്നു. ബ്രിട്ടീഷുകാര്‍ ഇതിനെ കലഹമെന്നാണ് വിളിക്കുന്നതെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യ സമരമായിരുന്നു. 1880-കളില്‍ സ്വാദിഖ്പൂരിലെ പണ്ഡിത മഹത്തുക്കളുടെ നേതൃത്വത്തില്‍ മൂന്നാമതായി ഒരു പോരാട്ടം നടന്നു. 1882-ല്‍ നടന്ന അമ്പാല കേസ് ഇതില്‍ പെട്ടതാണ്. നാലാമത്തെ സ്വാതന്ത്ര്യ സമരം ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസന്‍റെ നേതൃത്വത്തില്‍ അരങ്ങേറിയ പട്ട് തൂവാല പ്രസ്ഥാനമാണ്. ഇവകളെല്ലാം ബാഹ്യമായി പരാജയപ്പെട്ടെങ്കിലും ഉത്തമ ലക്ഷ്യത്തിലുള്ള പോരാട്ടങ്ങളും പരിശ്രമങ്ങളും പ്രവര്‍ത്തനങ്ങളും ഒരിക്കലും അവസാനിക്കുന്നതല്ല. അതെ, ഇവരുടെ പിന്‍ഗാമികള്‍ ഒരു ഭാഗത്ത് ദാറുല്‍ ഉലൂം ദേവ്ബന്ദ് വഴി രാജ്യം മുഴുവന്‍ മദ്റസാ പ്രസ്ഥാനങ്ങള്‍ ആരംഭിച്ച് വിജ്ഞാന പ്രവര്‍ത്തനങ്ങള്‍ നടത്തി. മറുഭാഗത്ത് ജംഇയത്ത് ഉലമാ ഹിന്ദ് വഴി സാമൂഹിക പ്രവര്‍ത്തനങ്ങളും സ്വാതന്ത്ര്യ സമരവും ശക്തമാക്കി. അവസാനം 1947-ല്‍ ഇന്ത്യ സ്വതന്ത്രമായി. 
സാഹോദര്യ സമ്മേളനം  
ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് ബ്രിട്ടീഷുകാരുടെ ഒരു പ്രധാന പോളിസിയായിരുന്നു. ഇതില്‍ അവര്‍ പലപ്പോഴും വിജയിക്കുകയും തീപ്പൊരികളെ തീജ്വാലകളാക്കി മാറ്റുകയും ചെയ്തു. അങ്ങനെ 1920-കളില്‍ ധാരാളം സ്ഥലങ്ങളില്‍ വര്‍ഗ്ഗീയ കലാപങ്ങളുണ്ടായി. ഭാഗല്‍പൂര്‍, ബീഹാര്‍, ഡല്‍ഹി, ഗുല്‍ബര്‍ഗ, ഖോഹാട്ട് എന്നിവിടങ്ങളില്‍ കൊലയും കൊള്ളയും ഭയാനകമായി. ഇതില്‍ മുസ്ലിംകളും അമുസ്ലിംകളുമായ എല്ലാ സുമനസ്സുകളും ആത്മാര്‍ത്ഥമായി വേദനിച്ചു. മഹാത്മാഗാന്ധി, മൗലാനാ മുഹമ്മദ് അലി തുടങ്ങിയവര്‍ ഇതില്‍ മുന്‍പന്തിയിലായിരുന്നു. അങ്ങനെ മോത്തിലാല്‍ നെഹ്റുവിന്‍റെ അദ്ധ്യക്ഷതയില്‍ 1924 സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ഒരു സാഹോദര്യ സമ്മേളനം വിളിച്ചുകൂട്ടപ്പെട്ടു. വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട പ്രമുഖരെല്ലാം അണിനിരന്ന ഈ സമ്മേളനത്തില്‍ ജംഇയത്ത് ഉലമാ എ ഹിന്ദിന്‍റെ പ്രതിനിധികള്‍ വലിയ താല്‍പ്പര്യത്തോടെ പങ്കെടുത്തു. നിരവധി ദിവസങ്ങള്‍ നീണ്ടുനിന്ന ഈ പരിപാടികള്‍ക്കിടയില്‍ ശാഖാപരമായ ഏതാനും വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും അവസാനം എല്ലാവരും ഐക്യത്തിലായി. പക്ഷേ, നാളുകള്‍ക്കകം വീണ്ടും പ്രശ്നങ്ങളുണ്ടായി. ഈ സമ്മേളനത്തില്‍ ഏതാനും പ്രമേയങ്ങള്‍ പാസാക്കപ്പെട്ടു. അതില്‍ ഇന്നും പ്രസക്തമായ ചിലകാര്യങ്ങള്‍ ഇവിടെ കൊടുക്കുന്നു: 1. മതസ്വാതന്ത്ര്യം എല്ലാവര്‍ക്കും വക വെച്ച് കൊടുക്കേണ്ടതാണ്. ആരും ആരുടെയും മത സ്ഥാപനങ്ങളെ അനാദരിക്കാന്‍ പാടുള്ളതല്ല. 2. ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. ഇതെല്ലാം ധര്‍മ്മത്തിന് വിരുദ്ധമാണ്. 3. ഓരോ പ്രദേശത്തും പരസ്പര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പതിനഞ്ച് പേര്‍ അടങ്ങുന്ന പ്രശ്നപരിഹാര സമിതി ഉണ്ടായിക്കേണ്ടതാണ്. അതിന്‍റെ ദേശീയ നേതാക്കള്‍ ഇവരാണ്: മഹാത്മാഗാന്ധി, ഹകീം അജ്മല്‍ ഖാന്‍, ലാലാ ലജ്പത്റായി, ജി. കെ നരിമാന്‍, ഡോ: എസ്. കെ ദത്ത്, മാസ്റ്റര്‍ സുന്ദര്‍ സിംഗ്. 4. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ ഉത്തമ ബന്ധം ഉണ്ടാക്കുന്നതിന് സ്വന്തം മതകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നതിനോടൊപ്പം മത കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത നിലയില്‍ നടത്തുകയും മറ്റുള്ളവരുടെ മത വിഷയങ്ങളില്‍ കൈകടത്താതിരിക്കുകയും ചെയ്യേണ്ടതാണ്. 5. സംഭവങ്ങളില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പര്‍വ്വതീകരിച്ച് പ്രചരിപ്പിക്കാതിരിക്കാനും ശരിയായ വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കാനും പത്രങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. 6. പരസ്പരം ക്രയവിക്രയങ്ങള്‍ നടത്താതെ സാമൂഹിക ബഹിഷ്കരണം നടത്തുന്നത് അങ്ങേയറ്റം നിന്ദ്യമാണ്. 7. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കുമിടയില്‍ സ്നേഹവും സാഹോദര്യവും ഐക്യവും ഉണ്ടാകുന്നതിന് എല്ലാവരും പ്രാര്‍ത്ഥിക്കേണ്ടതാണ്! 
രാജ്യ നന്മയ്ക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കുക
രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും നന്മയ്ക്കും വേണ്ടി പരിശ്രമിക്കുക എന്നത് ബുദ്ധിപരവും മതപരവും മാനുഷികവുമായ ബാധ്യതയാണ്. രാജ്യത്തിന്‍റെ അവസ്ഥ നാശകരമായാല്‍ ഇവിടെ മതമോ, ജീവനോ സുരക്ഷിതമാകുന്നതല്ല. സന്തുഷ്ടിയും പുരോഗതിയും ശാന്തിയും സമാധാനവും സാധ്യമാകുന്നതുമല്ല. രാജ്യത്തിന്‍റെ നാശം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് മാത്രമല്ല, എല്ലാവര്‍ക്കും നാശമാണ്. ഒരു നാട്ടില്‍ തീപിടിക്കുകയോ, ഭൂമി കുലുങ്ങുകയോ, ക്ഷാമം ഉണ്ടാവുകയോ, പകര്‍ച്ചവ്യാധി പടരുകയോ ചെയ്താല്‍ എല്ലാവരെയും അത് ബാധിക്കുന്നതാണ്. ബ്രിട്ടീഷുകാരുടെ തെറ്റായ സമീപനം കാരണം സംഭവിക്കുകയും ബ്രിട്ടീഷ് പത്രങ്ങള്‍ നാട്ടുകാരുടെ ദുഷ്പ്രവര്‍ത്തനമായി വ്യാഖ്യാനിക്കുകയും ചെയ്ത ബംഗാളിലെ ക്ഷാമത്തില്‍ ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല, ഹൈന്ദവും മുസ്ലിംകളും എല്ലാവരും മരണപ്പെടുകയുണ്ടായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെറിയ ബോധമെങ്കിലുമുള്ള ആളുകളെല്ലാം മുഴുവന്‍ ഭിന്നതകളും മാറ്റിവെച്ച് പൊതുനന്മയ്ക്ക് വേണ്ടി പരിശ്രമിക്കുകയും സമ്പൂര്‍ണ്ണ സമാധാനം ഉണ്ടാകുന്നതുവരെ ഭിന്നതകളൊന്നും പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നതാണ്. ഏതെങ്കിലും നാട്ടില്‍ തീ പിടുത്തമോ, പ്രളയമോ ഉണ്ടായാല്‍ കുടുംബ വിഷയങ്ങളില്‍ ആരും തര്‍ക്കിച്ചുകൊണ്ട് നില്‍ക്കുന്നതല്ല. പ്രിയപ്പെട്ടവരേ, രാജ്യത്തിന്‍റെ അടിമത്വത്തേക്കാള്‍ വലിയ പ്രളയവും കൊള്ളയും നാശവും നഷ്ടവും വേറെ എന്താണുള്ളത്? 

രാജ്യനന്മയ്ക്കുവേണ്ടി മറ്റുള്ളവരോട് സഹകരിച്ച് പരിശ്രമിക്കുക
ഇന്ത്യാമഹാരാജ്യം വ്യത്യസ്ത മതവിഭാഗങ്ങളുടെ കളിത്തൊട്ടിലാണ്. ഇവിടെ സര്‍വ്വ കാര്യങ്ങളിലും നാമെല്ലാവരും ഒന്നാണ്. പ്രത്യേകിച്ചും ഇന്ന് അനുഭവിക്കുന്ന അടിമത്വത്തില്‍ ഹിന്ദു-മുസ്ലിമും എല്ലാവരും പ്രയാസപ്പെടുകയാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യവും നന്മയും എല്ലാവരുടെയും ആവശ്യമാണ്. ആകയാല്‍ നാമെല്ലാവരും ഒത്തൊരുമിച്ച് ഈ പരിശ്രമങ്ങളില്‍ പങ്കെടുക്കേണ്ടതാണ്. ഈ അടിസ്ഥാനത്തിലാണ് ഹൈന്ദവ സഹോദരങ്ങളുമായി സഹകരിച്ച് പരിശ്രമിക്കണമെന്ന് ജംഇയത്ത് ഉലമാ എ ഹിന്ദ് ആവശ്യപ്പെടുന്നത്. പക്ഷേ, ഈ സഹകരണം അന്ധമായ നിലയിലുമല്ല. കാരണം ജംഇയത്ത് ഉലമാ എ ഹിന്ദിന് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനോടൊപ്പം സ്വന്തം ധര്‍മ്മത്തിന്‍റെ സംരക്ഷണവും പ്രധാന അജണ്ടയാണ്. അതുകൊണ്ട് ഈ സഹകരണം മതനിയമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. അതെ, ജംഇയത്ത് ഉലമാ എ ഹിന്ദ് സ്വാതന്ത്ര്യ സമരത്തിന്‍റെ വിഷയത്തില്‍ കോണ്‍ഗ്രസ്സുമായി പരിപൂര്‍ണ്ണ സഹകരണത്തിലാണെങ്കിലും ലക്നൗവില്‍ നടന്ന സര്‍വ്വ കക്ഷി യോഗത്തില്‍ അവതരിപ്പിക്കപ്പെട്ട നെഹ്റു റിപ്പോര്‍ട്ടറിലെ ധാരാളം തെറ്റുകള്‍ ജംഇയത്ത് ചൂണ്ടിക്കാണിക്കുകയുണ്ടായി. 

സമുദായത്തിന്‍റെ അവസ്ഥകള്‍ നന്നാക്കാനും പരിശ്രമിക്കുക
സഹദോര സമുദായ അംഗംങ്ങളുമായി സഹകരിച്ച് രാജ്യത്തിന്‍റെ പൊതുവായ നന്മക്കും പുരോഗതിക്കും പരിശ്രമിക്കുന്നതിനോടൊപ്പം സമുദായത്തിന്‍റെ അവസ്ഥകളെ ശ്രദ്ധിക്കുകയും അത് നന്നാക്കാന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. ജംഇയ്യത്ത് കോണ്‍ഗ്രസിനോടൊപ്പം സഹകരിച്ചുകൊണ്ട് സ്വതാന്ത്രത്തിന് വേണ്ടി പോരാടുമ്പോള്‍ തന്നെ ശുദ്ധിപ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനം കാരണം മതം മാറ്റം നടന്ന സ്ഥലങ്ങളിലേക്ക് പ്രബോധനത്തിന് സംഘങ്ങളെ അയക്കുകയുണ്ടായി. തത്ഫലമായി പതിനായിരത്തിലേറെ സഹോദരങ്ങള്‍ ദീനിലേക്ക് മടങ്ങി വന്നു. ഗ്രാമങ്ങളില്‍ ബാല പാഠശാലകള്‍ സ്ഥാപിച്ചു. മലബാറില്‍ മാപ്പിള സഹോദരങ്ങള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് വേണ്ടി ഫണ്ട് രൂപീകരിച്ച് സഹായിച്ചു. വഖ്ഫ് ബില്‍, ശരീഅത്ത് ബില്‍, ഹജ്ജ് ബില്‍ മുതലായ മുസ്ലിം പ്രശ്നങ്ങളില്‍ സജീവമായി പരിശ്രമിച്ചു. മാത്രമല്ല, ഇന്ത്യക്ക് പുറത്തുള്ള പ്രശ്നങ്ങളും പരിഹരിക്കാന്‍ പരിശ്രമിച്ചു. ഫലസ്ഥീന്‍ പ്രശ്നം  പോലുള്ള കാര്യങ്ങളില്‍ എന്നും ജംഇയ്യത്ത് ശ്രദ്ധിച്ചിരുന്നു. ചുരുക്കത്തില്‍ സ്വാതന്ത്ര സമരത്തിന്‍റെ വിഷയത്തില്‍ ജംഇയ്യത്ത് കോണ്‍ഗ്രസ്സുമായി പൂര്‍ണ്ണ സഹകരണത്തിലായിരുന്നു. ഒരിക്കലും കോണ്‍ഗ്രസ്സില്‍ ലയിക്കുകയോ അതിനെ അന്തമായി പിന്‍പറ്റുകയോ ചെയ്തിട്ടില്ല. മാത്രമല്ല സഹായങ്ങള്‍ പോലും  സ്വീകരച്ചിട്ടില്ല.  1931ലെ നിയമലംഘന പ്രക്ഷോഭത്തില്‍ ജംഇയ്യിത്ത് മുന്നിട്ടിറങ്ങിയങ്കിലും സാമ്പത്തിക പ്രയാസം കാരണം പ്രവര്‍ത്തനം ബലഹീനമായിരുന്നു. അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്‍റ് കൂടിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ ലാല്‍ നഹ്റു ഈ വിഷയത്തില്‍ ജംഇയ്യത്തിന് സഹായം ചെയ്യാന്‍ ആഗ്രഹിച്ചങ്കിലം ജംഇയ്യത്ത് വ്യക്തമായി നിരസിച്ചുകൊണ്ട് പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നത്. അതിന് വേണ്ടി സമുദായം നല്‍കുന്ന സമ്പത്ത് ഞങ്ങള്‍ ഉപയോഗിച്ചുകൊള്ളാം. 

ത്യാഗം ചെയ്യുന്നവര്‍ക്ക് ഫലം കിട്ടും. 
സഹോദരങ്ങളെ ഈ ലോകത്തെ കാര്യങ്ങള്‍ നടക്കുന്നത് കാരണങ്ങളിലൂടെയാണ്. ഉണരുകയും ത്യാഗമനുഷ്ടിക്കുകയും ചെയ്യുന്നവര്‍ ലക്ഷ്യം കരസ്ഥമാക്കുന്നതാണ്. ഉറക്കത്തിലും അലസതയിലും കഴിയുകയും സുഖസൗകര്യങ്ങളിലേക്ക് മാത്രം നോക്കുകയും രാവും പകലും പരാതികളുമായി മാത്രം കഴിയുകയും ചെയ്യുന്നവര്‍ക്ക് നിന്ദ്യതയല്ലാതെ മറ്റൊന്നും ലഭിക്കുകയില്ല. ഓര്‍ക്കുക. അടിമത്വത്തിന്‍റെ  ശാപത്തില്‍ നിന്നും മോചിതരാകലും സ്വാതന്ത്ര്യം കരസ്ഥമാക്കലും മുസ്ലിംകളുടേയും എല്ലാ മതസ്ഥരുടേയും പ്രധാന ബാധ്യതയും ലക്ഷ്യവുമാണ്. ഇതിന് വേണ്ടി ത്യാഗ പരിശ്രമങ്ങള്‍ ചെയ്യുന്നത് ആരോടും ചെയ്യുന്ന ഉപകാരമല്ല നാം നമ്മോട് ചെയ്യുന്ന ഉപകാരം മാത്രമാണ്. അതുകൊണ്ട് എല്ലാവരും പരസ്പരം സാഹോദര്യത്തോടെ സഹകരിച്ച് രാജ്യത്തിന്‍റെ നന്മക്ക് വേണ്ടി പരിശ്രമിക്കുക. 

സത്സ്വഭാവത്തിലൂടെ ശത്രുവിനെ മിത്രമാക്കുക.  
ചില മുസ്ലിംകള്‍ക്ക് ഹൈന്ദവരുടെ ശത്രുതയേയും ഇടുങ്ങിയ മനസ്ഥിയേയും കുറിച്ച് പരാതിയുണ്ട്. ഒന്നാമതായി സത് സ്വാഭാവത്തിലൂടെയും ഉത്തമ സഹകരണത്തിലൂടെയും ഈ ശത്രുത മാറ്റിയെടുക്കാവുന്നതാണ്.  പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു:........... (ഹമീം സജദ 34.35)  റസൂലുല്ലാഹി (സ) കടുത്ത എതിരാളികളെ ആത്മ മിത്രങ്ങളാക്കിയത് ശക്തമായി ഈ ആയുധം ഉപയോഗിച്ചു കൊണ്ടായിരുന്നു.  രണ്ടാമതായി  ഹൈന്ദവരെല്ലാവരും ശത്രുക്കളാണ് എന്ന കാഴ്ചപ്പാട് മാറ്റേണ്ടതാണ്. ശത്രുതയുള്ളവര്‍ അവരിലെ ഒരു വിഭാഗം ആളുകള്‍ക്ക് മാത്രമാണ്. അതും ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയെടുത്ത ഭിന്നിപ്പിക്കുക- ഭരിക്കുക. എന്ന മനുഷ്യത്ത രഹിതമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ്. ഇതിന് നേരെ എതിരായി പരസ്പരം സഹോദര്യമുണ്ടാക്കി മുന്നോട്ട് നീങ്ങുക. എന്ന മുദ്രാവാക്യം പ്രചരിപ്പിക്കാനും പ്രാവര്‍ത്തികമാക്കാനും നാം പരിശ്രമിക്കേണ്ടതാണ്. പ്രത്യേകിച്ചും ഹൈന്ദവരുമായി മുസ്ലിംകള്‍ക്കുള്ള പൗരാണിക ബന്ധത്തെ നാം ഉയര്‍ത്തിക്കാട്ടേണ്ടതാണ്. നാം എല്ലാവരും ഇവിടെ തന്നെ ജനിച്ചവരും വളര്‍ന്നവരുമാണ്. വിദേശങ്ങളില്‍ നിന്നും വന്നവര്‍ വളരെ കുറവാണ്. അവര്‍ തന്നെ കൂടുതലും പുരുഷന്‍മാരായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ചിലര്‍ ഇസ്ലാമില്‍ പ്രവേശിക്കുകയും അവരുമായി വൈവാഹിക ബന്ധം സ്ഥാപിക്കുകയും ചെയ്തു. ചുരുക്കത്തില്‍ നാം എല്ലാവരുടേയും രക്തം ഒന്നാണ്. ബന്ധം വളരെ പൗരാണികവുമാണ്. പരസ്പരമുള്ള അകല്‍ച്ചകളും ശത്രുതകളും ബ്രിട്ടീഷ്കാരുടേയോ അവരുടെ പ്രയോജനത്തില്‍ കുടുങ്ങിയവരുടേയൊ നിര്‍മ്മിതിയാണ്.
 
പഴയ പാരമ്പര്യത്തിലേക്ക് മടങ്ങുക
ഞങ്ങളുടെ പ്രധാന സന്ദേശം. നാം എല്ലാവരും സ്നേഹ സാഹോദര്യ സഹകരണം നിറഞ്ഞ പഴയകാലത്തേക്ക് മടങ്ങണം എന്നാണ്. ഇന്നത്തെ വെറുപ്പും വിദ്വേഷവും ഏതങ്കിലും മതത്തിന്‍റെ ഉത്പന്നമല്ല. മതവിരുദ്ധരുടെ സൃഷ്ടിയാണ്. മുന്‍ഗാമികളായ ഹൈന്ദവരും മുസ്ലിംകളും ഇന്നുള്ളവരെക്കാള്‍ മതവുമായി ബന്ധപ്പെട്ടവരായിരുന്നു. പക്ഷെ അവര്‍ക്കിടയില്‍ പരസ്പര വെറുപ്പോ ഇടുങ്ങിയ മനസ്ഥിതിയോ ഉണ്ടായിരുന്നില്ല. മറിച്ച് സ്നേഹവും സഹകരണവും നിറഞ്ഞ് നിന്നിരുന്നു. ഇതിനര്‍ത്ഥം പരസ്പരം യാതൊരു വഴക്കും ഉണ്ടായരുന്നു എന്നല്ല. വഴക്ക് ഓരേ മതത്തിലും വിഭാഗത്തിലും പെട്ടവര്‍ക്കിടയില്‍ പോലും നടക്കാറുണ്ട്. പക്ഷെ ആ വഴക്കുകള്‍ വല്ലപ്പോഴുമായിരുന്നു ഉണ്ടായിരുന്നത്. ഉണ്ടായാല്‍ തന്നെ പ്രധാനപ്പെട്ടവര്‍ ഇടപെട്ട് ഉടനെ ഇല്ലായ്മ ചെയ്തിരുന്നു.

                                   ****************


ജുമുഅ സന്ദേശം

 സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുക 

മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവര്‍ത്തകന്‍: അബ്ദുശ്ശകൂര്‍ ഖാസിമി


            ഇന്ത്യ മഹാരാജ്യത്തിന്‍റെ ഓരോ ഭാഗങ്ങളും വളരെ അനുഗ്രഹീതമാണ് ഇന്ത്യയുടെ അനുഗ്രഹം ഇവിടന്നെ വലിയ പട്ടണങ്ങളും പ്രകൃതി സൗന്ദര്യങ്ങളും പൗരാണിക സ്മാരകങ്ങളുമല്ല ഈ രാജ്യത്തിന്‍റെ . . സമുന്നത സേവനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്ത മഹാത്മാക്കളാണ് ഉദാഹരണത്തിന് ഞങ്ങളുടെ നാടായ ഉത്തര പ്രദേശിലെ റായ്ബറേലിയിക്ക് നോക്കുക ഇവിടെ ജനിച്ച മഹാപുരുഷനാണ് സയ്യിദ് അഹ്മ്മദ് ഷഹീദ് മഹാനവറുകള്‍ ആദ്യം മഹല്‍ ഗുണങ്ങള്‍ പഠിക്കുകയും സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ ശേഷം അത് ജനങ്ങള്‍ക്ക് ഇടയില്‍ പ്രചരിപ്പിച്ചു. ഭയഭക്തി, സല്‍ സ്വഭാവം, മനുഷ്യ സ്നേഹം ഉന്നത കരുത്ത്, ദീര്‍ഘ വീക്ഷണം, പോരാട്ട മനസ്ഥിതി, സ്വാതന്ത്ര്യദാഹം മുതലായ മഹല്‍ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു സംഘത്തെ തന്നെ വാര്‍ത്തെടുത്തു. ആദ്യം ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ സന്തര്‍ശിച്ച് നന്മ പറയുകയും തിന്മ തടയുകയും ചെയ്തു. ശേഷം രാജ്യം കയ്യടക്കിയ അക്രമികളായ ബ്രിട്ടീഷുകാര്‍ക്കിടയില്‍ ഇറങ്ങി തിരിച്ചു. ഈ വഴിയില്‍ ഇന്ത്യയിലെ പ്രാദേശിക അധികാരികളേയും ക്ഷണിക്കുകയും ചെയ്തു. ഗ്വാളിയാര്‍ ഭരണാധികാരിയായ രാജാ ഹിന്ദു റാവുവിന് ഇപ്രകാരം കത്ത് എഴുതി: സൂര്യന്‍ അസ്ഥമിക്കാത്ത രാജ്യത്തിന്‍റെ ആളുകള്‍ കച്ചവടക്കാരുടെ രൂപത്തില്‍ വന്ന് ഈ രാജ്യത്തിന്‍റെ ഭരണാധികാരികളായ കാര്യം താങ്കള്‍ക്ക് അറിയാമല്ലോ. അവര്‍ ധാരാളം അക്രമങ്ങള്‍ കാട്ടി കൊണ്ടിരിക്കുന്നു. ഇത്തരുണത്തില്‍ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് ബലഹീനരായ ഞങ്ങള്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ്. അങ്ങയുടെ സഹായ സഹകരണങ്ങള്‍ ഞങ്ങള്‍ ആഗ്രഹക്കുന്നു.
സയ്യിദ് അഹമ്മദ് ഷഹീദിനും കൂട്ടാളികള്‍ക്കും സ്വാതന്ത്ര്യമെന്ന ലക്ഷ്യം നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കിലും സ്വാതന്ത്ര്യ സമരത്തിന് ശക്തി പകരാനും സാധിച്ചു. അങ്ങനെ 1857-ല്‍ ഇന്ത്യ മുഴുവനും വലിയ ഒരു സ്വാതന്ത്ര്യ സമരം നടന്നു. അതിലെ ബ്രിട്ടീഷുകാരും അവരെ അനുകരികുന്നവരും ലഹള എന്നാണ് വിളിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അത് പിന്‍ഗാമികള്‍ക്ക് ആവേശം പകര്‍ന്ന ഒരു മഹത്തായ സ്വാതന്ത്ര്യ സമരമായിരുന്നു. ഈ സ്വാതന്ത്ര്യ സമരത്തിന്‍റെ പിന്നിലും സയ്യിദ് അഹ്മദ് ഷഹീദിന്‍റെ പോരാട്ടങ്ങളാണ് കാരണമായതെന്ന് പ്രസിദ്ധ ഇംഗ്ലീഷ് ചരിത്രകാരന്‍ സര്‍വല്ല്യം ഹണ്ടര്‍ എഴുതിയിട്ടുണ്ട്. 1857 ന് ശേഷം വലിയ ദുരന്തങ്ങള്‍ അരങ്ങേറിയങ്കിലും മുന്‍ഗാമികളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട പിന്‍ഗാമികള്‍ പരിശ്രമ പോരാട്ടങ്ങള്‍ തുടര്‍ന്നു. ഒരു ഭാഗത്ത് രാജ്യ നിവാസികളായ ഹൈന്ദവരും മുസ്ലീമിങ്ങളും എല്ലാവരും പരസ്പര സാഹോദര്യത്തിലും നീങ്ങി. മറുഭാഗത്ത് നിസ്സഹകരണ പ്രസ്സ്ഥാനം ജയില്‍ നിറക്കല്‍ പ്രക്ഷോഭം മുതലയ സമര ഭാഗത്തിലൂടെ ബ്രിട്ടിഷ് ഭരണകൂടത്തിന് എതിരില്‍ അവര്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ നടന്ന സ്വാതന്ത്ര്യ സമരം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജ്ജം പകരുന്ന കാര്യം ധാരാളം വിദേശ പണ്ഡിതര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര സമര സേനാനികളെ ഇന്നും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു.
ഇത്തരുണത്തില്‍ വലിയ ത്യാഗങ്ങളിലൂടെ ലഭിച്ച ഈ സ്വാതന്ത്യത്തെ സംരക്ഷിക്കുവാനും സ്വാതന്ത്യ സമര സേനാനികളുടേയും ഇതര മഹത്മാക്കളുടെയും മഹല്‍ഗുണങ്ങള്‍ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ട് രാജ്യത്തെ മാതൃകാപരമായ ഒരു മഹാരാജ്യമാക്കാന്‍ നാം എത്തിനില്‍ക്കേണ്ടതായിരുന്നു. എന്നാല്‍ എന്‍റെ മനസാക്ഷിയോട് നിങ്ങളെല്ലാവരോടും ക്ഷമാപണം നടന്ന കൊണ്ട് മനസ്സില്ലാ മനസ്സോടെ ഒരു കാര്യം പറയട്ടെ: നമ്മുടെ രാജ്യത്തിന്‍റെ ഇന്നത്തെ അവസ്ഥ മുന്‍ഗാമികളായ മഹത്തുകളോ, സ്വാന്ത്യസമര സേനാനികളോ ആഗ്രഹിച്ചത് പോലെ അല്ല. നമ്മുടെ നാട്ടുകാരായ സഹോദരങ്ങളെ അന്യരായി കാണുകയും യാതൊരും കരുണയും ഇല്ലാതെ സ്വന്തം സഹോദരങ്ങളുടെ രക്തം ഒഴുക്കുന്നു. അവരുടെ വീടുകളും കടകളും കൊള്ളയടിക്കുകയും തീവെച്ച് നശിപ്പിക്കുകയും സ്ത്രീകളെ അപമാനിക്കയും കുട്ടികളെ കൊല്ലുകയും ചെയ്യുന്നു. കോടിക്കണക്കിന് വിലമതിക്കുന്ന സമ്പത്ത് കൊള്ളയടിക്കുകയും പാഴാക്കുകയും ചെയ്യുന്നു. പ്രകൃതി ഭംഗിയും സുഖസന്തോഷങ്ങളും നിറഞ്ഞ നാടുകള്‍ പലപ്പോഴും യുദ്ധക്കളം പോലെ ഭയവും ഭയാനകതയും മൂടിനില്‍ക്കുന്നു .
ഇന്നത്തെ രാജ്യത്തിന്‍റെ അവസ്ഥകള്‍ കണ്ട് പലരും അടിമത്വത്തിന്‍റെ കാലത്തെ ഓര്‍ക്കുകയും ഇന്നന്നെക്കാള്‍ അന്നത്തെ അവസ്ഥ മെച്ചായിരുന്നു എന്ന് പറയാന്‍ തുടങ്ങി. അന്ന് മൊത്തത്തില്‍ ജനങ്ങളുടെ ജീവനും സമ്പത്തും അഭിമാനവും സുരക്ഷിതമായിരുന്നു. എല്ലാത്തിനുമുപരി ഓരോരുര്‍ത്തര്‍ക്കും അവരുടെ മതവും സംസ്കാരവും അനുസരിച്ച് ജീവിക്കാനും അത് അടുത്ത തലമുറക്ക് പകര്‍ന്ന് കൊടുക്കാനും ബാല പാഠശാലയും മതപഠനാലയം സ്ഥാപിക്കാന്‍ അനുവാദം ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ രാജ്യത്തിന്‍റെ സമ്പത്ത് അവരുടെ നാട്ടിലേക്ക് നീക്കം ചെയ്തുവെന്നതായിരുന്നു പ്രധാനപ്പെട്ട പ്രശ്നം. അവര്‍ ക്രൈസ്തവര്‍ ആയിരുന്നുവെങ്കിലും പാഠ്യ പദ്ധതിയിലൂടെ അവ പ്രചരിപ്പിക്കാന്‍ പരിശ്രമിച്ചിരുന്നില്ല. എന്നാല്‍ നിരീശ്വര വാദത്തിലേക്ക് കൊണ്ടെത്തിക്കാന്‍ സാദ്ധ്യതയുള്ള പാശ്ചാത്യ സംസ്കാരം പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥ വളരെയധികം മോശമായിരിക്കുന്നു ചിലര്‍ പടച്ചുണ്ടാക്കിയ പുതിയ സംസ്കാരരീതികള്‍ മാത്രം എല്ലാവരും സ്വീകരിക്കണമെന്നും അത് അല്ലാത്തതെല്ലാം വര്‍ജ്ജിക്കണമെന്നും ചിലര്‍ പരസ്യമായി പറയുകയും അതിന്‍റെ പേരില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരുണത്തില്‍ വളരെ വേദനയോടെ പറയട്ടെ, സ്വന്തം മതത്തെതയും അഭിമാനത്തെയും രാജ്യസമാധാനത്തെയും ശാന്തിയേയും ആദരിക്കുകയും മതസാമൂഹിക സാംസ്കാരിക സാഹിത്യ രചനാ പ്രവര്‍ത്തനങ്ങളെ സമാധത്തോടെ നടത്താന്‍ കൊതിക്കുകയും സ്വന്തം ആരാധനാലയങ്ങളേയും പാഠ ശാലകളേയും ഗ്രന്ഥാലയങ്ങളെയും പ്രിയപ്പെടുന്നവര്‍ പഴയ അടിമത്വത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. അതേ അടിമത്വം തീര്‍ത്തും പ്രകൃതി വിരുദ്ധമായിരുന്നങ്കിലും പൊതുവില്‍ ജീവിതവും സമ്പത്തും അഭിമാനവും തീര്‍ത്തും സംരക്ഷിതമായിരുന്നു.
ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ഇടക്ക് അടിയന്തര അവസ്ഥ പ്രഖ്യാപിക്കുകയും രാജ്യ പൗരന്‍മാരുടെ മേല്‍ വലിയ അക്രമങ്ങള്‍ അരങ്ങേറുകയും ചെയ്തു. തദവസരം വിനീതന്‍ അവര്‍ക്ക് ഒരു കത്തെഴുതി. അതില്‍ ഇപ്രകാരം കുറിച്ചു: ഇന്നത്തെ ചില അവസ്ഥകള്‍ കണ്ട് ജനങ്ങള്‍ ബ്രിട്ടീഷ് കാലകട്ടത്തെ മോഹിച്ച് തുടങ്ങിയിരിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ അങ്ങേയറ്റം വേദനിപ്പിക്കുന്ന ഒരു കാര്യമാണിത്. രാജ്യത്തിന്‍റ പ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ കുടുസായ മനസ്സും തെറ്റായ രീതികളും കാരണമായി ജനങ്ങള്‍ ബ്രിട്ടീഷ് ഭരണനത്ത ആഗ്രഹിക്കുന്ന ഒരു സാഹചര്യം ഈ രാജ്യത്ത് ഉണ്ടാകുമെന്ന് അവര്‍ അറിഞ്ഞിരുവെങ്കില്‍ സ്വാതന്ത്രത്തിന് വേണ്ടിയുള്ള അവരുടെ ആഗ്രഹ ആവേശങ്ങള്‍ വളരെയധികം തണുത്ത്  പോകുമായിരുന്നു. 
രാജ്യത്തെ നിലവിലുള്ള അവസ്ഥകള്‍ വളരെയധികം ദു:ഖകരമാണ്. ഇന്ന് ജനങ്ങള്‍ക്ക് സ്വന്തം മക്കളെയും സ്ഥാപനങ്ങളെയും ഗ്രന്ഥാലയങ്ങളും മറ്റും കാണുമ്പോള്‍ ഒരു സന്തോഷവുമില്ല. കാരണം ഇവകള്‍ കണ്ട് അഭിമാനിക്കുന്നത് പോകട്ടെ, ഇവകള്‍ നിലനില്‍ക്കുമോ എന്നുപോലും എല്ലാവരും ഭയപ്പെടുന്നു. വ്യക്തിപരവും സാമൂഹികവുമായ നിലയില്‍ എല്ലാവരും ഭാവിയെ ഭീതിയോടാണ് നോക്കുന്നത്. ഇത്തമൊരു സാഹചര്യത്തില്‍ ജീവിതത്തിന് വല്ല സന്താഷവുമുണ്ടാകുമോ? ഇത്തരം ഭയാശങ്കകളില്‍ നാം കുടുങ്ങിക്കിടന്നാല്‍ രാജ്യപുരോഗതിയില്‍ നമുക്ക് പങ്കാളികളാകാള്‍ സാധിക്കുമോ?
ഈ രാജ്യം സ്വാതന്ത്ര്യം നേടിയത് ഇവിടെ ഉണ്ടായിരുന്ന എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെയും ത്യാഗ പരിശ്രമങ്ങളോടെയുമാണ്. ഇത്തരുണത്തില്‍ ഇവിടെയുള്ള ഏതെങ്കിലും വിഭാഗം എത്ര വലിയ ഭൂരിപക്ഷവും സമ്പന്നരും സംസ്കാരം നിറഞ്ഞവരുമായിരുന്നാലും അവര്‍ക്ക് മാത്രം മത സംസ്കാരങ്ങള്‍ നിലനിര്‍ത്താനും അടുത്ത തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കാനും സ്വാതന്ത്ര്യമുണ്ടാവുകയും മറ്റുവിഭാഗങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്യുന്നത് അങ്ങേയറ്റം ദു:ഖകരമാണ്. ഖേദകരമെന്ന് പറയട്ടെ, രാജ്യത്ത് ഇപ്പോള്‍ ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു വിഭാഗത്തിന് സര്‍വ്വ കാര്യങ്ങളിലും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കപ്പെടുമ്പോള്‍ മറ്റ് വിഭാഗങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ വരുത്തുകയും അവരെ പല സ്വാതന്ത്ര്യങ്ങളില്‍ നിന്നും തടയപ്പെടുകയും ചെയ്യുന്നു. അതെ, ഏതെങ്കിലും രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ തണല്‍ ഒരു വിഭാഗത്തിന് മാത്രം ലഭിക്കുകയും മറ്റുള്ളവര്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്യാന്‍ പാടില്ല. രാജ്യത്തിന്‍റെ ഒരു ഭാഗത്ത് സ്വാതന്ത്ര്യത്തിന്‍റെ വസന്തം ലഭിക്കുകയും അവിടെ പൂന്തോട്ടങ്ങള്‍ പൂത്തുലയുകയും ചെയ്യുന്നു. മറ്റൊരു സ്ഥലത്ത് ഭൂമി മുഴുവന്‍ ഉണങ്ങി വരളുന്നു. വൈജ്ഞാനിക-ചിന്താ മേഖലകളിലും മതവിശ്വാസ-ആരാധനാ കര്‍മ്മ മണ്ഡലങ്ങളിലും വലിയ നിയന്ത്രണങ്ങളും കടുത്ത അവകാശ നിഷേധങ്ങളും നടത്തപ്പെടുന്നു. തീര്‍ച്ചയായും ഇത് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമല്ല. എല്ലാ വിഭാഗങ്ങള്‍ക്കും സമ്പൂര്‍ണ്ണ അവകാശങ്ങള്‍ നല്‍കപ്പെടുമ്പോഴാണ് സ്വാതന്ത്ര്യം സമ്പൂര്‍ണ്ണമാകുന്നത്.  
അടിമത്വത്തെക്കാള്‍ വലിയ നിന്ദ്യവും നിസാരതയും മറ്റൊന്നുമില്ല. അടിമത്വം ഒരിക്കലും മടങ്ങി വരല്ലേ എന്നാണ് നാം ഓരോരുത്തരുടേയും പ്രാര്‍ത്ഥന. പക്ഷെ രാജ്യത്തിന്‍റെ ദു:ഖരമായ അവസ്ഥകള്‍ കണ്ട് ഇങ്ങനെ പറയാന്‍ നാം നിര്‍ബന്ധിതരായതാണ്. പലരും ഇത് നാവുകൊണ്ട് പറയുന്നില്ലങ്കിലും അവരുടെ മനസ്സുകള്‍ ഈ കാര്യങ്ങള്‍ ശക്തമായി മന്ത്രിക്കുന്നുണ്ട്. അവരുടെ ദുഃഖം നിറഞ്ഞ വികാരങ്ങള്‍ കൂടിയാണ് മേല്‍ പറയപ്പെട്ടത്. തീര്‍ച്ചയായും ഇന്നത്തെ അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ട്. അതിന് വേണ്ടി മാത്രമാണ് സ്വന്തം വീട്ടില്‍ ഇരുന്ന് സ്വന്തക്കാരോട് ഈ കാര്യങ്ങള്‍ നാം പറയുന്നത്. അതെ, ഇത് പറയുമ്പോഴും നമുക്ക് ഉറച്ച പ്രതീക്ഷയും പ്രാര്‍ത്ഥനയുമുണ്ട്. നാമെല്ലാവരും ഉത്തമ പൗരന്മാരാകാന്‍ തീരുമാനിക്കുകയും പരസ്പരം സ്നേഹാദരവുകള്‍ പുലര്‍ത്തുന്നവരാവുകയും ചെയ്താല്‍ അവസ്ഥകള്‍ക്ക് മാറ്റം വരുന്നതാണ്. ബ്രിട്ടീഷുകാര്‍ രാജ്യത്തിന്‍റെ സമ്പത്ത് അവരുടെ നാട്ടിലേക്ക് നീക്കം ചെയ്തുവെങ്കിലും മാനവികത മഹത്വവും ശക്തിയും സുഗന്ധവും പ്രകാശവും നിറഞ്ഞ ഒരു ഉന്നത ഗുണമാണ്. ആരെങ്കിലും ഈ ഒരു ഗുണം ഉള്‍ക്കൊണ്ട് ജീവിച്ചാല്‍ വിളക്കില്‍ നിന്നും വിളക്കുകള്‍ പ്രകാശിക്കുകയും  ഇരുളുകള്‍ മാറുകയും ചെയ്യുന്നതാണ്. അതിന്‍റെ തുടക്കമെന്നോണം പ്രധാനപ്പെട്ട ഒരു പ്രതിജ്ഞയില്‍ നാം എല്ലാവരും ഭാഗവാക്കാകുകയും അത് നന്നായി പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക: 
സമുന്നതനും ഉടമസ്ഥനുമായ സ്രഷ്ടാവിന്‍റെ നാമത്തില്‍ ഞാന്‍ ഇപ്രകാരം പ്രതിജ്ഞ ചെയ്യുന്നു: 
1. ഞാന്‍ വിദ്യാര്‍ത്ഥിയാണെങ്കില്‍ എന്‍റെ ലക്ഷ്യം വൈജ്ഞാനിക പുരോഗതിയും സാമൂഹിക നന്മയും മാനവികതയുടെ സേവനവും ആയിരിക്കും. ഭാവിയില്‍ രാജ്യത്തിന്‍റെ നേതൃത്വം ഏറ്റെടുക്കാന്‍ യോഗ്യതയുള്ള ഒരു ഉത്തമ പൗരനായിത്തീരുന്നതാണ്. ഞാന്‍ അക്രമവും നിയമലംഘനവും സൂക്ഷിച്ചുകൊണ്ട് എന്‍റെ ആയുസ്സും യുവത്വവും അറിവും യോഗ്യതയും ജനസേവനത്തിന് ചിലവഴിക്കുന്നതാണ്. 
2. ഞാന്‍ ഒരു ജോലിക്കാരനാണെങ്കില്‍ എന്‍റെ തത്വം അധ്വാനവും വിശ്വസ്തതയും പൊതുജനങ്ങളുടെ സേവനവുമായിരിക്കും. കൈക്കൂലി, സ്വജനപക്ഷപാതിത്വം, ജോലിയില്‍ അലസത, വിശ്വാസ വഞ്ചന മുതലായ കാര്യങ്ങളില്‍ നിന്നും അകന്ന് കഴിയുന്നതാണ്. 
3. ഞാന്‍ ഒരു വ്യാപ്യാരിയാണെങ്കില്‍ പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, അന്യായലാഭം, പൊതുജനങ്ങളുടെ സാമ്പത്തിക ഉന്മൂലനം പോലുള്ളവ സൂക്ഷിക്കുന്നതാണ്. 
4. ഞാന്‍ ഒരു അദ്ധ്യാപകനോ, പത്രപ്രവര്‍ത്തകനോ, സാഹിത്യകാരനോ, കവിയോ ആണെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ സ്നേഹ-വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന ചിന്താവീക്ഷണങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ആ വഴിയില്‍ എന്‍റെ ശേഷി ചിലവഴിക്കുകയും ചെയ്യുന്നതാണ്. മനസ്സിന്‍റെയും സാഹചര്യത്തിന്‍റെയും തെറ്റായ പ്രേരണകള്‍, വൈകാരിക പ്രകടനങ്ങള്‍, പരസ്പര വെറുപ്പ്, വ്യക്തിഹത്യ, മാനവ വിരോധം, സംഹാര ശൈലി എന്നിവയില്‍ നിന്നും അകലം പാലിക്കുന്നതാണ്. 
5. എന്നെ ഏല്‍പ്പിക്കപ്പെട്ട കാര്യം എന്തെങ്കിലും സ്ഥാനമാണെങ്കില്‍ അതിന്‍റെ പരിധിയില്‍ നില്‍ക്കാനും കര്‍ത്തവ്യം നീതിയോടെ നിര്‍വ്വഹിക്കാനും അവകാശികള്‍ക്ക് അവകാശം നല്‍കാനും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നതാണ്. 
6. ഞാന്‍ സമൂഹത്തിലെ ഏത് വിഭാഗവുമായി ബന്ധപ്പെട്ട ആളാണെങ്കിലും ഈ രാജ്യത്തെ സ്വദേശമായി കണ്ടുകൊണ്ട് ഇവിടെയുള്ള ഓരോ പൗരനോടും സ്നേഹവും സഹാനുഭൂതിയും സഹകരണവും സാഹോദര്യവും പുലര്‍ത്തുന്നതാണ്. 
7. ഈ രാജ്യത്തെ സ്വഭാവത്തകര്‍ച്ച, മാനവ അധ:പതനം എന്നിവയില്‍ നിന്നും രക്ഷിക്കുന്നതിന് അഖിലേന്ത്യാ പയാമെ ഇന്‍സാനിയത്ത് ഫോറം നടത്തുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളുമായി പരിപൂര്‍ണ്ണ താല്‍പ്പര്യം പുലര്‍ത്തുകയും കഴിവിന്‍റെ പരമാവധി സഹകരിക്കുകയും ചെയ്യുന്നതാണ്.

                                              **********


കവര്‍ സ്റ്റോറി

സ്വാതന്ത്ര്യസമരത്തില്‍ പണ്ഡിതരുടെ പങ്ക്

അബ്ദുശ്ശകൂര്‍ ഖാസിമി



സായുധ പോരാട്ടങ്ങള്‍
ക്രിസ്താബ്ദം 1498-ല്‍ ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ വന്നു. കോഴിക്കോട് കച്ചവട രൂപേണ പ്രത്യക്ഷപ്പെട്ട അവര്‍ പതുക്കെ പാദങ്ങള്‍ ഉറപ്പിച്ചു. പാദങ്ങള്‍ ഉറപ്പിക്കുകയും, ആധിപത്യം നേടിയ സ്ഥലങ്ങളില്‍ ജനങ്ങളെ നിര്‍ബന്ധിച്ച് ക്രിസ്തുമതം സ്വീകരിപ്പിക്കുകയും ചെയ്തു. 1601-ല്‍ ബ്രിട്ടണില്‍ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേരില്‍ 101 പേരടങ്ങുന്ന ഒരു കച്ചവടസംഘം ഇന്ത്യയിലെത്തി. ഇന്ത്യ - ബ്രിട്ടീഷ് വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള ആഗ്രഹം അവര്‍ ഭരണകൂടത്തെ അറിയിച്ചു. ഇംഗ്ലീഷ് രാഷ്ട്രീയത്തെ കുറിച്ച് അജ്ഞരായിരുന്ന ഭരണകൂടം അവരെ സ്വാഗതം ചെയ്തു. ധാരാളം സഹായ-സഹകരണങ്ങള്‍ നല്‍കി. ഏതാണ്ട് ക്രി; 1701 ആയപ്പോള്‍ ഇന്ത്യയിലെ ചെറുപ്രദേശങ്ങളെല്ലാം അവര്‍ കയ്യടക്കി. ഇതിനിടെ 1702-ല്‍ ശൈഖ് അബ്ദുര്‍ റഹീമിന്‍റെ ഭവനത്തില്‍ ഒരു കുഞ്ഞ് പിറന്നു. ശാഹ് വലിയുല്ലാഹി. തകര്‍ന്നുകൊണ്ടിരുന്ന മുസ്ലിം ഭരണത്തെയും വളര്‍ന്നുവരുന്ന ബ്രിട്ടീഷ് ശക്തിയെയുമാണ് കണ്ണ് തുറന്ന അദ്ദേഹം കണ്ടത്. ക്രി: 1707-ല്‍ മഹാനായ ഔറംഗസീബ് (റ) ദിവംഗതനായി. തുടര്‍ന്ന് ഏതാണ്ട് 150 വര്‍ഷം വരെ ഭരണം നടത്തിയത് മുഗള്‍ രാജാക്കന്‍മാര്‍ തന്നെയാണെങ്കിലും ഭരണരംഗം താറുമാറായി കഴിഞ്ഞിരുന്നു. 1707-ന്‍റെയും 1757-ന്‍റെയും ഇടയില്‍ ഡല്‍ഹിയില്‍ പത്ത് പേര്‍ കിരീടം അണിഞ്ഞു. അതില്‍ നാലുപേര്‍ ഒഴിച്ച് ബാക്കി എല്ലാവരും കൊല്ലപ്പെടുകയോ, ജയിലറകളില്‍ തള്ളപ്പെടുകയോ ആണ് ഉണ്ടായത്, എന്നതില്‍ നിന്ന് തന്നെ ഭരണകൂടത്തിന്‍റെ അവസ്ഥ സുതരാം വ്യക്തമാകും. ഡല്‍ഹി ദര്‍ബാറിലെ രക്തപങ്കിലമായ നാടകങ്ങള്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍ വേദനയും ചിന്തയും പകര്‍ന്നു. 1730-ല്‍ പുണ്യഹിജാസിലേയ്ക്ക് പോയ അദ്ദേഹം രണ്ട് വര്‍ഷം അവിടെ നിന്ന് ആത്മീയ - വൈജ്ഞാനിക മുന്നേറ്റങ്ങള്‍ കരസ്ഥമാക്കി. കൂട്ടത്തില്‍ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ സന്ദര്‍കരുമായി കണ്ടുമുട്ടി. ആശയവിനിമയങ്ങള്‍ നടത്തി. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മനസ്സില്‍ ഉദിച്ചുയര്‍ന്ന ഒരു ആശയമാണ് 'ഫക്കുകുല്ലിനിളാം' അഥവാ നിലവിലുള്ള നടപടികളെ ഇല്ലാതാക്കി പുതിയൊരു വിപ്ലവം നടപ്പില്‍ വരുത്തുക. ഈ വിഷയത്തിലുള്ള സുന്ദരവും ആഴവും നിറഞ്ഞ കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിന്‍റെ വിശ്വോത്തര ഗ്രന്ഥം ഹുജ്ജതുല്ലാഹില്‍ ബാലിഗയില്‍ സവിശദം വിവരിക്കപ്പെട്ടിട്ടുണ്ട്. ശാഹ് സാഹിബിന്‍റെ വീക്ഷണങ്ങള്‍ ങ്ങള്‍ നടപ്പിലാക്കാന്‍ (?? തടസ്സം ബ്രിട്ടീഷുകാരാണെന്ന് കണ്ട അദ്ദേഹം അവര്‍ക്കെതിരില്‍ കഠിനാദ്ധ്വാനം നടത്തി. 1739-ല്‍ ശാഹ് സാഹിബിന് ഒരു ആണ്‍കുഞ്ഞ് ജനിച്ചു. ശാഹ് അബ്ദുല്‍ അസീസ്. 1762-ല്‍ പിതാവ് വലിയുല്ലാഹി ദിവംഗതനായി. 1764-ല്‍ പിതാവിന്‍റെ പീഠത്തില്‍ ഇരുന്ന് ശാഹ് അബ്ദുല്‍ അസീസ് ഹദീസിന്‍റെ ദര്‍സ് ആരംഭിച്ചു. ഉത്തമ പിന്‍ഗാമി പിതാവിന്‍റെ പാത പിന്‍തുടര്‍ന്നു. സകല സീമകളും ലംഘിച്ചുകൊണ്ടുള്ള ഇംഗ്ലീഷ് നീക്കത്തിനെതിരെ അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. അഥവാ ഫത്വ പുറപ്പെടുവിച്ചു. അതിലെ * ചില വരികളുടെ സാരം.
വിദേശികളായ ക്രൈസ്തവരുടെ അധികാരം ഇവിടെ നിര്‍വിഘ്നം നടക്കുകയാണ്. ഭരണകൂടത്തിന്‍റെ മിക്ക മേഖലകളും അവര്‍ കയ്യടക്കിയിരിക്കുന്നു. ഇന്ത്യക്കാര്‍ക്ക് അതില്‍ യാതൊരു പങ്കും ഇല്ല. എല്ലാത്തിന്‍റെയും ആധാരമായ സ്വാതന്ത്ര്യം ചതച്ച് അരയ്ക്കപ്പെട്ടു. കളവും, കൊള്ളയും നിര്‍ബാധം നടക്കുന്നു...'


സയ്യിദ് അഹ്മദ് ശഹീദും ശിഷ്യരും
ശാഹ് അബ്ദുല്‍ അസീസ് ദഹ്ലവിയുടെ ഫത്വ ഇന്ത്യയൊട്ടാകെ കോളിളക്കം സൃഷ്ടിച്ചു. തങ്ങളുടെ മേല്‍ വന്നുവീണ ചങ്ങലകള്‍ പൊട്ടിച്ചെറിയണമെന്ന ചിന്ത ഇന്ത്യക്കാരില്‍ അങ്കുരിച്ചു. അത് വമ്പിച്ച പ്രതിഫലനങ്ങള്‍ സൃഷ്ട്ടിച്ചു. തല്‍ഫലമായി ഒരു നിശ്ശബ്ദ സംഘം സജ്ജരായി. വാളും മിസ്ബഹത്തും പിടിച്ചവര്‍!. പള്ളിയുടെ മൂലയില്‍ ഇരുന്ന് തസ്ബീഹും, പടക്കളത്തില്‍ കുതിരയുടെ മുകളില്‍ വച്ച് തക്ബീറും പതിവാക്കിയവര്‍. തസ്വവുഫിലൂടെ ഇലാഹീ പ്രേമമുണ്ടാക്കി, ജിഹാദിലൂടെ ഇലാഹീ സാമീപ്യം കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നവര്‍. പുണ്യ അഹ്ലുബൈത്തിലെ ഒരുപുഷ്പം, - സയ്യിദ് അഹ്മദ് ശഹീദ് (റ) ആയിരുന്നു അതിന്‍റെ നായകന്‍. വലിയുല്ലാഹി ദഹ്ലവിയുടെ പൗത്രന്‍ ശാഹ് ഇസ്മാഈല്‍ ശഹീദായിരുന്നു മഹാനവര്‍കളുടെ വലംകൈ 1826-ന് റായ്ബറേലിയില്‍ നിന്നും തിരിച്ച ആ സംഘം വിജയഭേരി മുഴക്കിക്കൊണ്ട് മുന്നോട്ടു കുതിച്ചു. എന്നാല്‍ 1831 മെയ് മാസം ബാലാകോട്ടില്‍ വച്ച് അവരില്‍ ഭൂരിഭാഗവും ശഹാദത്ത് വരിച്ചു. ശേഷിച്ചവര്‍, വിവിധ നാടുകളിലേക്ക് നീങ്ങി. ഡല്‍ഹിയും സാദിഖ്പൂരും കേന്ദ്രമായി ചിലരും സ്വതന്ത്രഗോത്രങ്ങളുമായി ബന്ധപ്പെട്ട് മറ്റ് ചിലരും പരിശ്രമം തുടര്‍ന്നു.
ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ വേരുകള്‍ ഉറപ്പിച്ച് വളരുവാന്‍ തുടങ്ങി, കൂട്ടത്തില്‍ ഒരു ഭാഗത്ത് ക്രൈസ്തവ പ്രചാരണങ്ങളും, ഇസ്ലാം വിമര്‍ശനങ്ങളും പൊടിപൊടിച്ചു. മറുഭാഗത്ത് അനീതികള്‍ അതിര്‍ ലംഘിച്ച് അഴിഞ്ഞാടി. ഇതിനിടയില്‍ മുസ്ലിം പണ്ഡിതര്‍, നിരവധി കൂടിയാലോചനകള്‍ നടത്തിയെങ്കിലും കാര്‍മികമായി മുന്നേറ്റങ്ങളൊന്നും നടത്താനായില്ല. എന്നാല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള വെറുപ്പിന്‍റെയും, വിദ്വേഷത്തിന്‍റെയും തീക്കനലുകള്‍ ഹൃദയമുള്ളവരുടെയെല്ലാം ഹൃദയാടിവാരത്തില്‍ കിടന്നു കത്തുന്നുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍പ്പെട്ട മഹാപുരുഷനാണ് മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി.
വിദേശികളുടെ അക്രമവും അനീതിയും നിറഞ്ഞ ഭരണത്തിനെതിരില്‍ ഇന്ത്യന്‍ ജനതയുടെ വികാരം പ്രകടമായ ഒരു സംഭവമാണ് 1857-ല്‍ അരങ്ങേറിയ സ്വാതന്ത്ര്യസമരം. ഇംഗ്ലീഷുകാര്‍ ഇതിനെ ശിപായി ലഹള എന്ന് വിളിച്ചാക്ഷേപിക്കുമ്പോള്‍ ആധുനിക ഇന്ത്യന്‍ ചരിത്രകാരന്‍മാര്‍ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് പറഞ്ഞ് അഭിമാനിക്കുന്നു. എന്നാല്‍ ഇത് രണ്ടും വിളിക്കാതെ ഗതകാല സമരങ്ങളുടെ തുടര്‍ച്ച എന്നു വിളിക്കലായിരിക്കും ഉചിതം. പട്ടാളക്കാരില്‍ നിന്നും ആരംഭിച്ച ഈ സമരം ഹിന്ദു - മുസ്ലിം മതനേതാക്കളും വിവിധ നാട്ടു രാജാക്കന്‍മാരും മുഗള്‍ രാജാവ് ബഹദൂര്‍ഷാ സഫറും ഒരുമിച്ച് നയിച്ചപ്പോള്‍ ഒരു ജനകീയ സമരമായി മാറി. മെയ് 5 ന് (റമദാന്‍ 10) ആരംഭിച്ച ഈ സമരം പ്രത്യേക പദ്ധതിയുടെ കീഴിലല്ലാത്തതിനാലും തുടക്കത്തില്‍ വീഴ്ചകള്‍ സംഭവിച്ചിരുന്നതിനാലും ദേവ്ബന്ദ് പണ്ഡിതര്‍ ഇതില്‍ പങ്കെടുത്തില്ല. ഈ വഴിയില്‍ ഇറങ്ങിത്തിരിക്കാന്‍ ഇവരെ പ്രേരിപ്പിച്ച സംഭവം ഇതാണ്.
താനാ ഭവനിലെ ഒരു പൗരമുഖ്യനായ ഖാദി ഇനായത്ത് അലിയുടെ സഹോദരന്‍ അബ്ദുര്‍റഹീം ചില സുഹൃത്തുക്കളോടൊപ്പം ആനയെ വാങ്ങാന്‍ സഹാറന്‍പൂരിലേക്ക് പോയി. ഇവര്‍ പട്ടാളത്തെ ആക്രമിക്കാന്‍ വന്നു എന്ന തെറ്റായ വാര്‍ത്ത ലഭിച്ച കളക്ടര്‍ യാതൊരു അന്വേഷണവും കൂടാതെ അവരെ തൂക്കിലേറ്റാന്‍ വിധിച്ചു. വിധി ഉടനെ നടപ്പിലാക്കപ്പെടുകയും ചെയ്തു. കളക്ടറുടെ ഈ അക്രമപരമായ നടപടി അറിഞ്ഞപ്പോള്‍ ത്ഥാനാ ഭവനില്‍ പ്രതിഷേധം അലതല്ലി. അങ്ങനെ ഹാജി- ഇംദാദുല്ലാഹ് (റ) യുടെ സന്നിധിയില്‍ ഉലമാ മഹത്തുക്കള്‍ ഒരുമിച്ചു. കൂടി ചര്‍ച്ച നടത്തി. ഇലാഹീവാക്യം ഉയര്‍ത്തല്‍, അക്രമികളായ ഇംഗ്ലീഷുകാരെ തുരത്തല്‍, നിരപരാധികളായ മര്‍ദ്ദിതര സഹായിക്കല്‍ തുടങ്ങിയ ധാര്‍മ്മിക ഉത്തരവാദിത്വങ്ങളുടെ' അടിസ്ഥാനത്തില്‍ ജിഹാദ് നിര്‍ബന്ധമാണെന്ന അഭിപ്രായം മൊത്തത്തില്‍ ഉയര്‍ന്നു, ഹാഫിള് ളാമിന്‍ ശഹീദ്, മൗലാനാ നാനൂതവി എന്നിവരായിരുന്നു ഈ വിഷയത്തില്‍ ശക്തമായി വാദിച്ചത്. സംശയങ്ങള്‍ക്കെല്ലാം ആവേശപൂര്‍വ്വം വായടപ്പന്‍ മറുപടി നല്‍കിയതും അദ്ദേഹം തന്നെ. അവസാനമായി ശൈഘ് മുഹമ്മദ് ത്ഥാനവി ഉന്നയിച്ച സംശയം ഇതാണ്. ജിഹാദിന്‍റെ പ്രധാന നിബന്ധന ഇമാം ഉണ്ടായിരിക്കലാണ്. അതില്ലല്ലോ? മൗലാനായുടെ മറുപടി പെട്ടെന്നായിരുന്നു. 'ഇമാമിനെ നിയമിക്കാന്‍ സമയം എന്തിന്? നമ്മുടെ മുര്‍ശിദ് ഹാജി സാഹിബ് (ഹാജി ഇംദാദുല്ലാഹ്) ഇവിടെ ഉണ്ടല്ലോ? അദ്ദേഹത്തിന്‍റെ കയ്യില്‍ പിടിച്ച് ബൈഅത്ത് ചെയ്യാം.'
അതോടെ സദസ്സ് നിശ്ശബ്ദമായി. ഇമാമിന്‍റെ സര്‍വ്വ നിബന്ധനകളും സമ്പൂര്‍ണ്ണമായ ഈ വ്യക്തിത്വത്തില്‍ ആരും ഒരു കുറവും കണ്ടില്ല. അങ്ങനെ എല്ലാവരും സംയുക്തമായ നിലയില്‍ ഹാജിസാഹിബിന്‍റെ കയ്യില്‍ പിടിച്ച് ജിഹാദിന്‍റെ ബൈഅത്ത് ചെയ്തു. ഉടനടി ത്ഥാനാ ഭവനിലും പരിസരത്തും ഇസ്ലാമിക ഗവണ്‍മെന്‍റ്റ് നിലവില്‍ വന്നു. ന
ശേര്‍ അലി എന്ന തോട്ടത്തിന്‍റെ അടുത്ത് വെച്ചായിരുന്നു പ്രഥമ പോരാട്ടം. സഹാറന്‍പൂരില്‍ നിന്നും കീരാനയിലേക്ക് ആയുധസമേതം ബ്രിട്ടീഷ് സൈനികര്‍ പോകുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഹാജിസാഹിബിന്‍റെ അനുമതി പ്രകാരം മൗലാനാ റഷീദ് അഹ്മദ് സാഹിബിന്‍റെ നേതൃത്വത്തില്‍ നാല്‍പതോളം മുജാഹിദുകള്‍ ആ തോട്ടത്തിനടുത്തെത്തി തയ്യാറായി ഒളിച്ചിരുന്നു. ബ്രിട്ടീഷ് സൈന്യം ആ ഭാഗത്ത് എത്തിയ ഉടനെ മുജാഹിദുകള്‍ ഒന്നടങ്കം അവരെ നേരിട്ടു. ശക്തമായ ആക്രമണം പ്രതിരോധിക്കാന്‍ കഴിയാതെ ബ്രിട്ടീഷ് സൈനികര്‍ ആയുധ സാമഗ്രികള്‍ അവിടെതന്നെ ഉപേക്ഷിച്ചിട്ട് തിരിച്ചുപോയി. തത് ഫലമായി ആയുധങ്ങള്‍ കുറവായിരുന്ന മുജാഹിദുകള്‍ക്ക് നിരവധി ആയുധങ്ങള്‍ കരസ്ഥമായി. അതുമായി അവര്‍ കേന്ദ്രത്തിലെത്തി.

ശാംലി യുദ്ധം
ഇതിനിടെ മൗലാനായുടെ ശിഷ്യനും ഡല്‍ഹി രാജാവ് ളഫര്‍സിറാജുദ്ദീന്‍റെ അടുത്ത സുഹൃത്തുമായ നവാബ് മുഹ്യുദ്ദീന്‍ മുറാദാബാദിനെ മൗലാനാ നാനൂതവി ഡല്‍ഹിയിലേക്ക് ഒരു സന്ദേശവുമായി അയച്ചു. 'താങ്കളുടെ ശക്തി ഉപയോഗിച്ച് ഇംഗ്ലീഷുകാരെ ഡല്‍ഹിയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുക. ഞങ്ങള്‍ ശാംലി വഴി യുദ്ധം നടത്തി ഡല്‍ഹിയിലേക്ക് മുന്നേറാം. ഇരുഭാഗത്ത് നിന്നും ശരിയായ നിലയില്‍ മുന്നേറ്റവും പ്രതിരോധവും നടത്തിയാല്‍ ഡല്‍ഹിയുടെ സ്വാതന്ത്ര്യം ഉറപ്പാണ്. അങ്ങനെ ദീനിനും നാടിനും വേണ്ടി ജീവാര്‍പ്പണം ചെയ്യാന്‍ സന്നദ്ധരായ ഒരു കൂട്ടം ആളുകള്‍ അന്നത്തെ ഒരു വന്‍ശക്തിയുമായി പോരടിക്കാന്‍ പടയൊരുങ്ങി. അവര്‍ ത്ഥാനാഭവനില്‍ നിന്നും ശാംലിയിലേക്ക് മാര്‍ച്ച് നടത്തി. ബ്രിട്ടീഷ് കാരുടെ ഒരു സൈന്യസങ്കേതമായിരുന്നു ത്ഥാനാഭവനും ഡല്‍ഹിക്കും ഇടയിലുള്ള ശാംലി. വിവരമറിഞ്ഞ ബ്രിട്ടീഷ് സൈന്യവും ഒരുക്കങ്ങള്‍ നടത്തി. ഏതാനും നിമിഷങ്ങള്‍ക്കകം ഇരുകൂട്ടരും മുഖാമുഖം നിന്ന് പോരാട്ടം തുടങ്ങി. ഉഗ്രമായ ഈ പോരാട്ടത്തിലെ ഒരു സംഭവം കാണുക.
കത്തിയാളുന്ന ഈ രണാങ്കണത്തിന്‍റെ ഒരു ഭാഗത്ത് നില്‍ക്കുകയായിരുന്നു മൗലാനാ നാനൂതവി. ഇതിനിടെ മൗലാനായുടെ നാലിരട്ടി ശരീരമുള്ള ഒരു ഇംഗ്ലീഷ് ഭടന്‍ മൗലാനായുടെ അടുത്തേയ്ക്ക് പാഞ്ഞുവന്നു. 'നിന്‍റെ മരണസന്ദേശമാണ് ' ഇതെന്ന് പറഞ്ഞ് ഉച്ചത്തോടെ അയാള്‍ വാളോങ്ങി. ഉടനെ മൗലാനാ പറഞ്ഞു. 'വാചകമടിക്കാതെ സ്വന്തം പുറകില്‍ എന്താണ് നടക്കുന്നതെന്ന് നോക്കുക' അയാള്‍ തിരിഞ്ഞപാടെ മൗലാനാ നാനൂതവി മിന്നല്‍പിണര്‍ പോലെ ചാടി അയാളുടെ തോളില്‍ ആഞ്ഞുവെട്ടി. ഇഫ്രീത്തിനെ പോലുള്ള ആ തടിമാടന്‍ രണ്ടുകഷ്ണമായി മലര്‍ന്നടിച്ചു കിടക്കുന്നതാണ് പിന്നീട് ജനങ്ങള്‍ കണ്ടത്. തുടര്‍ന്ന് ചേതനയറ്റ അയാളുടെ ശവത്തിനുമീതെ ചവിട്ടിക്കൊണ്ട് യുദ്ധമുന്നണിയില്‍ മൗലാനാ വന്നുനിന്നു. ഏറെനേരം നീണ്ടുനിന്ന ഈ പോരാട്ടത്തില്‍ ചില മുജാഹിദുകളുടെ ജീവന്‍ നഷ്ടപ്പെട്ടെങ്കിലും അവസാനം മുജാഹിദുകള്‍ വിജയത്തിന്‍റെ കൊടി പാറിപ്പറപ്പിച്ചു. ഇംഗ്ലീഷുകാര്‍ നാണംകെട്ട് പരാജയം ഏറ്റുവാങ്ങി കോട്ടയില്‍ അഭയം പ്രാപിച്ചു. മുജാഹിദുകള്‍ അവരെ അനുഗമിച്ചു കോട്ടയ്ക്കുചുറ്റും നിന്ന് അവരെ പ്രതിരോധിച്ചു. 
ഒരു തുറന്ന മൈതാനത്തായിരുന്നു ഈ കോട്ട. അതിന്‍റെ വാതിലിന് നേരെ ഉണ്ടായിരുന്ന ഒരു ചെറിയ പള്ളി മാത്രമായിരുന്നു ഒരു ഹ. ഇത്തരുണത്തില്‍ കോട്ടയ്ക്ക് ചുറ്റും ചിതറിക്കിടന്നിരുന്ന മുജാഹിദുകള്‍ക്ക് നേരെ കോട്ടയില്‍ നിന്നും തീയുണ്ടകള്‍ അവര്‍ ഉതിര്‍ക്കാന്‍ തുടങ്ങി. അങ്ങിനെ നൂറുകണക്കിന് മുജാഹിദുകള്‍ ശഹീദായി. കോട്ടയ്ക്കകത്തുള്ള ഇംഗ്ലീഷുകാരെ തിരിച്ചടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല.
അത്യന്തം സങ്കീര്‍ണ്ണമായ ഒരു ഘട്ടമായിരുന്നു അത്. പിന്തിരിഞ്ഞോടല്‍ പരാജയം സമ്മതിക്കലും നിയമവിരുദ്ധവുമാണ്. അവിടെ നിലയുറപ്പിക്കല്‍ വമ്പിച്ച നഷ്ടവും കോട്ടവാതിലിനരികില്‍, ഓലകൊണ്ടുള്ള ഒരു മേല്‍പുരയുണ്ടായിരുന്നു. മൗലാനാ നാനൂതവിയുടെ ദൃഷ്ടി അതില്‍ പതിഞ്ഞു. ഉടനെ ഒരു യുദ്ധതന്ത്രം മനസ്സില്‍ ഉദിച്ചു. അവിടെവരെ എങ്ങനെയെങ്കിലും ചെന്നെത്തി ആ മേല്‍പുര പിഴുതെടുത്ത് കോട്ടവാതിലിനോട് ചേര്‍ത്ത് വെച്ച് തീ കൊളുത്തുക! എന്നാല്‍ വെടി ഉതിര്‍ക്കുന്ന ഇംഗ്ലീഷുകാര്‍ കാണാതെ അവിടെ എത്തിച്ചേരാന്‍ പ്രയാസമായിരുന്നു. എങ്കിലും അദ്ദേഹം ഈ തീക്കളിയ്ക്ക് തയ്യാറായി. അതിനടുത്തെത്തി മേല്‍പുര പിഴുതെടുത്ത് വാതിലിനോട് ചേര്‍ത്ത് വെച്ച് തീ കൊളുത്തി, തീ ആളിക്കത്തി. അടഞ്ഞ വാതില്‍ കത്തി അമര്‍ന്നു. വാതില്‍ തുറന്നതു കണ്ട മുജാഹിദുകള്‍ അവിടേയ്ക്ക് പാഞ്ഞടുത്തു, കോട്ട്ക്കുള്ളിലേയ്ക്ക് കയറി ശക്തമായ പോരാട്ടം പുനരാരംഭിച്ചു. ആവേശ ഭരിതരായ മുജാഹിദുകള്‍ വിജയം വരിച്ചു. കോട്ട അവര്‍ കീഴടക്കി.
സേനാനായകന്‍ ഹാഫിള് ളാമിന്‍ ശഹീദ് സൈന്യത്തെ നിയന്ത്രിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. ഇതിനിടെ ഒരു ഇംഗ്ലീഷ് പട്ടാളക്കാരന്‍ മറഞ്ഞിരുന്ന്, ഹാഫിളിന് നേരെ നിറയൊഴിച്ചു. വെടിയുണ്ട പൊക്കിളിലൂടെ തുളച്ചുകയറി. അദ്ദേഹം ഉടനെ താഴെ ഇരുന്നു. ഖിബ്ലയുടെ ഭാഗത്തേക്ക് തിരിഞ്ഞ് അത്തഹിയ്യാത്തിന്‍റെ രൂപത്തിലാണത്രേ മഹാന്‍ ഇരുന്നത്.
എന്നെ പള്ളിയിലേക്ക് കൊണ്ടുപോവുക' എന്ന് വിളിച്ചുപറഞ്ഞ ഹാഫിളിനെയും വഹിച്ച് മൗലാനാ റശീദ് അഹ്മദ് ഗന്‍ഗോഹി പള്ളിയിലേക്ക് നീങ്ങി. പള്ളിയില്‍ കൊണ്ട് പോയി ഹാഫിളിന്‍റെ ശിരസ്സ് തന്‍റെ മടിയില്‍വെച്ച് മൗലാനാ ഗന്‍ഗോഹി ഖുര്‍ആന്‍ പാരായണം തുടങ്ങി. നിമിഷങ്ങള്‍ക്കകം ഹാഫിള് ളാമിന്‍ ശഹീദായി. അങ്ങനെ, ജീവിതകാല മത്രയും ശഹാദത്തിനായി കൊതിച്ചു കഴിഞ്ഞ ആ മഹാത്മാവിന്‍റെ ആഗ്രഹം പൂവണിഞ്ഞും!
സേനാനായകന്‍റെ ശഹാദത്തിന്‍റെ വിവരമറിഞ്ഞ മുജാഹിദുകള്‍ ദുഃഖത്തിലാണ്ടു. പ്രിയനായകനെയും വഹിച്ച് അവര്‍ താനാ ഭവനിലേക്ക് യാത്രയായി, തുടര്‍ന്ന് താനാ ഭവന്‍റെ പടിഞ്ഞാറ് ഭാഗത്ത് ഖബ് റടക്കി. ഇതിനിടെ, ഡല്‍ഹി രാജാവ് അറസ്റ്റ് ചെയ്യപ്പെട്ടുവെന്നും ഡല്‍ഹി പൂര്‍ണ്ണമായി ഇംഗ്ലീഷുകാരുടെ പിടിയിലായി എന്നുമുള്ള വാര്‍ത്തയും വന്നെത്തി. ഇതോടെ, മറ്റൊരു പ്രതീക്ഷയും അസ്തമിച്ചു. അങ്ങനെ, സുന്ദരമായ ജിഹാദീ മുന്നേറ്റം ബാഹ്യമായി നിലച്ചു.
സമരാനന്തരം ഒരു മഹാ ഖിയാമത്ത് തന്നെ ഇന്ത്യയിലരങ്ങേറി. മുസ്ലിംകളാ യിരുന്നു ഇതിന്‍റെ പ്രധാന ഇരകള്‍. കലികയറിയ ബ്രിട്ടീഷ് കാട്ടാളര്‍ പകരം വീട്ടാന്‍ കിട്ടിയ ഒരവസരവും പാഴാക്കിയില്ല. അതിന്‍റെ വിവരണം ദീര്‍ഘമാണ്. ഇവിടെ ത്ഥാനാ ഭവന്‍ ജിഹാദുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മാത്രം വിവരിക്കുന്നു.
ജിഹാദ് നിലച്ചപാടെ ഇംഗ്ലീഷുകാര്‍ ത്ഥാനാ ഭവന്‍ ലക്ഷ്യമിട്ടു. അതിനെ അടിച്ചു തകര്‍ത്തു. വീടുകള്‍ തീ വെച്ചു നശിപ്പിച്ചു. ജിഹാദിന്‍റെ നായകരായ ഹാജി ഇംദാദുല്ല, മൗലാനാ നാനൂതവി, മൗലാനാ ഗന്‍ഗോഹി തുടങ്ങിയവര്‍ക്കെതിരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അവരെ കാണിച്ചു കൊടുക്കുന്നവര്‍ക്ക് ഉയര്‍ന്ന വാഗ്ദാനങ്ങള്‍ നല്‍കപ്പെട്ടു.
ഹാജിസാഹിബ്, സിന്ധ്-കറാച്ചി വഴി ഹിജാസിലേക്ക് ഹിജ്റ ചെയ്തു. മൗലാനാ ഗന്‍ഗോഹി റാംപൂരില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. അവിടെ പതിനഞ്ച് ദിവസം ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തെ കാല്‍നടയായി മുസഫ്ഫര്‍നഗറിലേക്ക് കൊണ്ടുവന്നു. അവിടെ ഏകദേശം ഒന്‍പത് മാസം തടവിന് ശിക്ഷിക്കപ്പെട്ടു.
അറസ്റ്റ് വാറണ്ട് പുറപ്പെട്ടിട്ടും, പ്രകൃത്യാ മനഃകരുത്ത് നിറഞ്ഞ മൗലാനാ നാനൂതവി ധൈര്യസമേതം ചുറ്റിത്തിരിഞ്ഞു. എന്നാല്‍ ശിഷ്യഗണങ്ങളുടേയും മറ്റും നിര്‍ബന്ധമായ അപേക്ഷയെ മാനിച്ച് അവസാനം തന്‍റെ ഭാര്യാഗൃഹത്തില്‍ ഒളിവിലിരുന്നു. മൂന്നു ദിവസത്തിനുശേഷം പുറത്തേയ്ക്ക് ഇറങ്ങിനടക്കാന്‍ തുടങ്ങിയ മൗലാനായോട് ശിഷ്യന്‍ അപേക്ഷ ആവര്‍ത്തിച്ചപ്പോള്‍ ആ പ്രവാചക സ്നേഹി പ്രതിവചിച്ചു; 'റസൂലുല്ലാഹി (സ) സൗര്‍ഗുഹയില്‍ മൂന്നു ദിവസം മാത്രമേ മറഞ്ഞ് ഇരുന്നുള്ളൂ.'
ഒളിവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൗലാനാ ഒരിക്കല്‍ പെട്ടെന്ന് പുറത്തേയ്ക്കിറങ്ങി. വീട്ടില്‍ സ്ത്രീകള്‍ മാത്രം ഉണ്ടായിരുന്നതിനാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനിടെ, ചാരന്‍മാരുടെ അറിയിപ്പനുസരിച്ച് പോലീസുകാര്‍ വീട്ടിലെത്തി. വീട് മുഴുവന്‍ തപ്പിയെങ്കിലും പുറത്തുപോയ മൗലാനായെ എങ്ങനെ പിടികൂടാന്‍?
മൂന്നു ദിവസത്തിനു 5 ഛത്താ മസ്ജിദിലായിരുന്നു താമസം. വിവരമറിഞ്ഞ പോലീസുകാര്‍ മസ്ജിദ് വളഞ്ഞു. പ്രധാന പോലീസ് ഉദ്യോഗസ്ഥന്‍ അകത്തേയ്ക്ക് കടന്നു. തദവസരം അങ്ങോട്ടുമിങ്ങോട്ടും നടന്നിരുന്ന മൗലാനായോട് തന്നെ അയാള്‍ ചോദിച്ചു. 'മൗലാനാമുഹമ്മദ് ഖാസിം എവിടെയാണ്? ഒരു ചുവട് മുന്നോട്ട് നീങ്ങിക്കൊണ്ട് മൗലാനാ നാനൂതവി പറഞ്ഞു. 'ഇപ്പോള്‍ ഇവിടെ ഉണ്ടായിരുന്നു. നോക്കിക്കൊള്ളൂ.' മൗലാനാ .നടത്തം തുടര്‍ന്നു. പോലീസ് തിരച്ചിലില്‍ മുഴുകി. ഇതിനിടെ മൗലാനാ പുറത്തേക്കിറങ്ങി. പോലീസ് വലയം ഭേദിച്ച് അടുത്തപള്ളിയിലേക്ക് നീങ്ങി. പുറത്തേക്കിറങ്ങിയ പോലീസിന് മൗലാനാ ഇതുതന്നെ ആയിരിക്കുമോ എന്ന് സംശയം ഉദിച്ചു. ഉടനെ അവര്‍ റംസുദ്ദീന്‍ മസ്ജിദ് വളഞ്ഞു. മൗലാനാ അതില്‍ നിന്നും പുറത്തിറങ്ങി അടുത്ത പള്ളിയിലേക്ക് നീങ്ങി. ചുരുക്കത്തില്‍ പോലീസിന്‍റെ തിരച്ചിലും മൗലാനായുടെ ഈ ചുറ്റലും പലദിവസം നീണ്ടു നിന്നു. ഇതു കണ്ട മൗലാനായുടെ ഒരു ബന്ധു ശൈഘ് നിഹാന്‍, ദേവ്ബന്ദിനും നാനൂതയ്ക്കും ഇടയിലെ ചക്വാലി എന്ന സ്ഥലത്തുള്ള വീട്ടില്‍ താമസിക്കാന്‍ നിര്‍ബന്ധിച്ചു. മൗലാനാ അതിന് തയ്യാറായി. എന്നാല്‍, ഈ വിവരവും മണത്തറിഞ്ഞ പോലീസ് ചക്വാലിയിലുമെത്തി. ഇതറിഞ്ഞ ശൈഘ് നിഹാന്‍ പരിഭ്രമിക്കുകയും ദുഃഖിക്കുകയും ചെയ്തു. ശൈഘിന്‍റെ പരിഭ്രമം കണ്ട മൗലാനാ പറഞ്ഞു: 'ഈ പരിഭ്രമം നിറഞ്ഞ മുഖം കണ്ട് താങ്കള്‍ എന്നെ പിടികൂടാന്‍ അവര്‍ക്ക് അവസരം നല്‍കും. നിങ്ങള്‍ നിര്‍ഭയമായിരിക്കുക. ഞാന്‍ എന്‍റെ കാര്യം നോക്കിക്കൊള്ളാം', തുടര്‍ന്ന് മൗലാനാ പുറത്തേക്ക് വന്നു. പോലീസുകാരെ കണ്ട പാടെ പറഞ്ഞു; വരൂ, വരൂ! എന്തുവേണം? പോലീസ്; മൗലാനാ മുഹമ്മദ് ഖാസിമിനെ താങ്കള്‍ക്ക് അറിയാമോ? മൗലാനാ: അതേ നന്നായി അറിയാം. പോലീസ്: പരിശോധിക്കാനുദ്ദേശിക്കുന്നു.' പോലീസ് ഉള്ളില്‍ കയറി ഓരോ മൂലയും അരിച്ചുപെറുക്കി. അയാളോടൊപ്പം മൗലാനയും പരിശോധനയില്‍ പങ്കെടുത്തു. പരാജയപ്പെട്ട പോലീസ് പുറത്തിറങ്ങി. കൂട്ടത്തില്‍ മൗലാനയും ഇറങ്ങി നാനൂതയിലേക്ക് തിരിച്ചു. വിവരമറിയിച്ചയാളെ ശകാരിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. 'നിങ്ങളുടെ കൂട്ടത്തില്‍ പരിശോധനയില്‍ പങ്കെടുത്തത് അദ്ദേഹമായിരിക്കാം'. പോലീസ് വാറണ്ട് എടുത്ത് രൂപാകൃതികളെപറ്റി നോക്കിയപ്പോള്‍ അതുതന്നെയാണ് മൗലാനാ എന്ന് ബോദ്ധ്യമായി. ഉടനെ പോലീസ് നാനൂതയിലേക്ക് പുറപ്പെട്ടു. നാനൂതയിലേക്ക് പോലീസ് വരുന്ന വിവരം അറിഞ്ഞ മൗലാനാ വേറൊരുവഴിയിലൂടെ നടന്ന് ദേവ്ബന്ദിലെത്തി. ചെറുപ്പത്തിലേ നടന്ന് . ശീലിച്ചതിന്‍റെ പ്രയോജനം! ദേവ്ബന്ദില്‍ വച്ചും പോലീസിന്‍റെ അന്വേഷണം തുടര്‍ന്നെങ്കിലും ഇവിടെയും വീണ്ടും ഒരു പള്ളിയില്‍ നിന്നും മറ്റൊന്നിലേക്കുള്ള പോക്ക് ആവര്‍ത്തിച്ചു. ചുരുക്കത്തില്‍ പോലീസ് വട്ടംകറങ്ങിയെങ്കിലും മൗലാനായെ പിടികൂടാന്‍ കഴിഞ്ഞില്ല. '
ഹിജാസിലേക്കുള്ള ഹിജ്റയിലായിരുന്ന പ്രിയമുര്‍ശിദ് ഹാജി ഇംദാദുല്ലാഹ്(റ) യെ പലതവണ പോയി കണ്ട മൗലാനാ, റാംപൂരില്‍ നിന്നും മുസഫ്ഫര്‍നഗറിലേക്ക് ബന്ധിതനായി നടന്നു നീങ്ങിയ ആത്മമിത്രം ഗന്‍ഗോഹിയെയും കാണുകയുണ്ടായി.
അവസാനം ക്രി. 1858-ല്‍ വിക്ടോറിയ രാജ്ഞിയുടെ ഭാഗത്തുനിന്നും 57-ലെ സംഭവത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ ഇംഗ്ലീഷുകാരുടെ വധത്തില്‍ നേരിട്ട് പങ്കുള്ളവര്‍ക്ക് അപ്പോഴും മാപ്പുനല്‍കപ്പെട്ടില്ല. അതുകൊണ്ട്, അവരെക്കുറിച്ചുള്ള അന്വേഷണം വീണ്ടും തുടര്‍ന്നു.
ഹിജ്രി. 1277 (ക്രി. 1860)ല്‍ പുണ്യഹജ്ജിനു പോകാന്‍ മൗലാനാ നാനൂതവി തീരുമാനിച്ചു. മാതാപിതാക്കളുടെ അനുമതിക്കുശേഷം ജമാദുല്‍ അവ്വല്‍ മാസം മൗലാനാ യാത്ര തിരിച്ചു. ബോട്ടിലൂടെ പഞ്ചാബ് വഴി സിന്ധിലെത്തി. കറാച്ചിയില്‍ നിന്നും കപ്പലില്‍ യാത്രയായി.
അല്ലാഹുവിന്‍റെ വഴിയില്‍ ത്യാഗ-പരിശ്രമങ്ങള്‍ ചെയ്ത അടിമയെ സ്വന്തം വീട്ടിലേക്കും ഹബീബി(സ)ന്‍റെ നാട്ടിലേക്കും വിളിച്ചുവരുത്തി അനുഗ്രഹിച്ച അല്ലാഹുത ആലാ, ഈ നാളുകളില്‍ മഹത്തരമായ മറ്റൊരനുഗ്രഹവും കൂടി കനിഞ്ഞരുളി. പരിശുദ്ധ ഖുര്‍ആന്‍ ഹിഫ്ള് (മനനം) ചെയ്യല്‍. പോലീസ് അന്വേഷണം തകൃതിയായി നടന്നിരുന്ന രണ്ടു റമദാനുകളിലായാണ് മൗലാനാ ഖുര്‍ആന്‍ ഫിഫ്ള് ചെയ്ത്. കറാച്ചിയില്‍ നിന്നും കപ്പല്‍ യാത്ര തുടങ്ങിയപാടെ റമദാനിന്‍റെ ബാലചന്ദ്രനെ മൗലാനായും കൂട്ടരും ദര്‍ശിച്ചു. കഴിഞ്ഞ രണ്ട് റമദാനുകളിലായി ഹിഫ്ള് ചെയ്ത ഖുര്‍ആന്‍, കപ്പലിലെ തറാവീഹ് നമസ്കാരത്തിലൂടെ മൗലാനാ ഓതി കേള്‍പ്പിച്ചു.
റജബ്, ശഅ്ബാന്‍, റമദാന്‍, ശവ്വാല്‍ എന്നീ നാലുമാസങ്ങള്‍ക്ക് ശേഷം മൗലാനായും കൂട്ടരും മക്കാ മുകര്‍റമയിലെത്തി. സാധനസാമഗ്രികളെല്ലാം വളരെ കുറവായിരുന്നെങ്കിലും മൗലാനാ യഅ്ഖൂബ് പറയുന്നു. 'തവക്കുല്‍ കാരണം കാര്യങ്ങളെല്ലാം നല്ല നിലയില്‍ നടന്നു. എത്രമാത്രം രസാനന്ദകരമായിരുന്നു ആ യാത്ര!.
പുണ്യഹജ്ജും ഉംറകളും സിയാറത്തും നിര്‍വ്വഹിച്ചശേഷം ബോംബൈ വഴി പുറപ്പെട്ട കപ്പല്‍ ജമാദുല്‍ഉഘ്റയില്‍ നാട്ടില്‍ തിരിച്ചെത്തി. ഇതിനിടെ, മൗലാനായെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ഏതാണ്ട് തണുത്തു കഴിഞ്ഞിരുന്നു.
ചുരുക്കത്തില്‍ ക്രി. 1857 മുതല്‍ 61 വരെയുള്ള ഈ ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ ജിഹാദിന്‍റെ സാമൂഹ്യബാധ്യതയും ഹജ്ജിന്‍റെ വ്യക്തിപരമായ കടമയും മൗലാനാ നിര്‍വ്വഹിച്ചു. പ്രശ്നസങ്കീര്‍ണ്ണമായ ഇക്കാലത്ത് തന്നെ ഹിഫ്ളുല്‍ ഖുര്‍ആനിന്‍റെ നിത്യനിരന്തരമായ സൗഭാഗ്യവും കരഗതമാക്കി. അങ്ങനെ, ത്യാഗത്തിലൂടെ തുടങ്ങിയ സേവനങ്ങള്‍ സമുന്നതമായ സമ്മാനങ്ങളിലൂടെ സമാപിച്ചു.

ശൈഖുല്‍ഹിന്ദ് മൗലാനാ മഹ്മുദ് ഹസന്‍
1757-ലെ ശബ്ദങ്ങള്‍ നിലച്ചെങ്കിലും പണ്ഡിത മഹത്തുക്കള്‍ ത്യാഗ-പരിശ്രമങ്ങള്‍ നിര്‍ത്തിയില്ല. ഈ ഘട്ടത്തില്‍ നേതൃത്വം വഹിച്ച ഒരു മഹാമനുഷ്യനാണ് ദാറുല്‍ഉലൂം ദേവ്ബന്ദിന്‍റെ വീര സന്തതി ശൈഖുല്‍ഹിന്ദ് മൗലാനാ മഹ്മൂദ് ഹസന്‍. ക്രി. 1878-ല്‍ മൗലാനാ നാനൂതവിയുടെ നിര്‍ദ്ദേശപ്രകാരം ശൈഖുല്‍ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസന്‍ 'സമറതുത്തര്‍ബിയത്' എന്ന പേരില്‍ മദ്റസാ അനുഭാവികളുടെ ഒരു സംഘടന രൂപീകരിച്ചു. സ്വാതന്ത്ര്യ സമരപ്രവര്‍ത്തനത്തിന് പോരാളികളെ തയ്യാറാക്കി 1857ലെ പോരാട്ടത്തിന്‍റെ നഷ്ടങ്ങള്‍ പരിഹരിക്കലായിരുന്നു ഇതിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം. പട്ടുതൂവാല പ്രസ്ഥാനം എന്ന പേരില്‍ പ്രസിദ്ധമായ പ്രസ്ഥാനത്തിന്‍റെ ആരംഭമായിരുന്ന ഈ സംഘടനയില്‍ തുടക്കത്തില്‍ 19 അംഗങ്ങളുണ്ടായിരുന്നു. ഇവരെല്ലാം മൗലാനാ നാനൂതവിയുടെ ശിഷ്യരായിരുന്നു.
ക്രി. 1885-ല്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിലവില്‍വന്നു. സ്വാതന്ത്യ സമര പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ 1888-ല്‍ മുന്നൂറിലേറെ ഉലമാഅ് ആഹ്വാനം ചെയ്തു.
1909-ല്‍ 'ജംഇയ്യത്തുല്‍ അന്‍സാര്‍' എന്ന പ്രസ്ഥാനത്തിന് ശൈഖുല്‍ ഹിന്ദ് രൂപം നല്‍കി. മൗലാനാ ഉബൈദുല്ലാ സിന്ധിയായിരുന്നു ഇതിന്‍റെ പ്രഥമ സെക്രട്ടറി. ഇതിന്‍റെ പ്രഥമ സമ്മേളനം 1911-ല്‍ മൗലാനാ അഹ്മദ് ഹസന്‍ അംറോഹിയുടെ അദ്ധ്യക്ഷതയില്‍ മുറാദാബാദില്‍ ചേര്‍ന്നു. ബ്രിട്ടീഷുകാരെ ഉന്‍മൂലനം ചെയ്യാന്‍ പദ്ധതിയിട്ട ഈ പ്രസ്ഥാനം മുപ്പതുവര്‍ഷം വരെ നിലനിന്നു.
1912-08 മൗലാനാ അബുല്‍ കലാം ആസാദ് 'അല്‍ഹിലാലി'ലൂടെ സ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം നല്‍കി. അദ്ദേഹത്തിന്‍റെ ഉജ്ജ്വല രചനകള്‍ സ്വാതന്ത്യ സമരാഗ്നി ആളിക്കത്തിച്ചു.
1913-ല്‍ ശൈഖുല്‍ ഹിന്ദും മൗലാനാ സിന്ധിയും ദേവ്ബന്ദില്‍ നിന്നും ഡല്‍ഹിയി ലേക്ക് താമസം മാറ്റി. നളാറതുല്‍ മആരിഫില്‍ ഖുര്‍ആനിയ്യ എന്ന കേന്ദ്രം ഫതഹ്പൂരി മസ്ജിദില്‍ സ്ഥാപിച്ചു. വിപ്ലവകാരികള്‍ക്ക് ഖുര്‍ആനീ അദ്ധ്യാപനങ്ങള്‍ പകരലായിരുന്നു ഇതിന്‍റെ ലക്ഷ്യം.
1915-ല്‍ നിരന്തരമായ നാല്‍പത് വര്‍ഷത്തെ രഹസ്യ ഒരുക്കങ്ങള്‍ നടത്തിയ ശൈഘുല്‍ ഹിന്ദ് ബ്രിട്ടീഷ് സാമ്രാജ്യത്തെ തകര്‍ത്തെറിയാന്‍ ഒരു പദ്ധതി തയ്യാറാക്കി. ഇന്ത്യയ്ക്കുള്ളില്‍ നിന്നും പുറത്തുനിന്നും ഉള്ള അക്രമ മുന്നേറ്റങ്ങള്‍ അതിന്‍റെ ഭാഗമായിരുന്നു. 1917 ഫെബ്രുവരി 19 അതിനുള്ള തീയതിയായി നിശ്ചയിക്കപ്പെട്ടു. യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ക്ക് ഒരു ഭാഗത്ത് മൗലാനാ സിന്ധിയെ കാബൂളിലേയ്ക്കയച്ചു. അദ്ദേഹം 1915 ഒക്ടോബര്‍ 15ന് കാബൂളിലെത്തി. ഡിസംബര്‍ 1ന് സ്വാതന്ത്ര്യ ഇന്ത്യയുടെ ഭരണം അവിടെ സ്ഥാപിച്ചു. മഹീന്ദര്‍ പ്രതാപായിരുന്നു അതിന്‍റെ പ്രസിഡന്‍റ്. തുടര്‍ന്ന് ഇതേ ലക്ഷ്യത്തിന് അവിടെ നിന്നും തുര്‍ക്കി, റഷ്യ, ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് പ്രതിനിധി സംഘങ്ങളെ അയച്ചു.
മറുഭാഗത്ത് 1915 സെപ്റ്റംബര്‍ 18 ന് ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദ് ഹസന്‍ ഹിജാസിലേക്ക് പുറപ്പെട്ടു. അവിടെ വെച്ച് ഈ വിഷയത്തില്‍ ഗാലിബ് പാഷ, അന്‍വര്‍ പാഷ എന്നിവരുമായി കരാറുകള്‍ നടത്തി. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഈ പ്രസ്ഥാനത്തിന്‍റെ രഹസ്യം പുറത്തായി. പ്രസ്ഥാനത്തിന്‍റെ ഉത്തരവാദപ്പെട്ട 223 പേരെ രാജ്യത്തിനകത്ത് നിന്നും പിടികൂടി. ഗൂഡാലോചനയുടെ കേസ് ഫയല്‍ ചെയ്യപ്പെട്ടു. ശൈഖുല്‍ ഹിന്ദിനെയും, വിശിഷ്ട ശിഷ്യരായ ശൈഖുല്‍ ഇസ്ലാം മൗലാനാ സയ്യിദ് ഹുസൈന്‍ മദനി, മൗലാനാ അസീസ്ഗുല്‍ ഹകീം നുസ്റത്ത്ഹുസൈന്‍, മൗലാനാ വഹീദ് അഹ്മദ് എന്നിവരേയും ഹിജാസില്‍ വെച്ച് അറസ്റ്റ് ചെയ്ത് മാള്‍ട്ടയിലെ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു. 1920ലാണ് ഇവിടെനിന്നും അവര്‍ മോചിപ്പിക്കപ്പെട്ടത്. മൗലാനാ ആസാദിനെ റാഞ്ചിയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ മൗലാനാ സിന്ധിയ്ക്കും, മൗലാനാ മുഹമ്മദ് മിയാന്‍ അന്‍സാരിയ്ക്കും മറ്റും വര്‍ഷങ്ങളോളം സ്വദേശ പരിത്യാഗം ചെയ്യേണ്ടിവന്നു. 'പട്ടുതൂവാല പ്രസ്ഥാനം' എന്ന പേരില്‍ പ്രസിദ്ധമായ ഈ പ്രസ്ഥാനത്തില്‍ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ നായകരെല്ലാം പങ്കെടുത്തിരുന്നു.
ക്രി: 1916ല്‍ ചില മാറ്റങ്ങള്‍ക്ക് ബ്രിട്ടീഷുകാര്‍ തയ്യാറായപ്പോള്‍ മുസ്ലിം - ഹിന്ദു ഐക്യത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 1916 ഡിസംബറില്‍ മുഹമ്മദ് അലിജിന്നയുടെ അദ്ധ്യക്ഷതയില്‍ മുസ്ലിം ലീഗ് സമ്മേളനം ലക്നൗവില്‍ കൂടി. അതില്‍ കോണ്‍ഗ്രസും, മുസ്ലിം ലീഗും തമ്മില്‍ ചില ധാരണകള്‍ ഉണ്ടായി. പ്രാദേശിക ഭരണത്തിന്‍റെ വിഷയത്തില്‍ അതില്‍ ചില ന്യൂനതകള്‍ ഉണ്ടായിരുന്നു. അതിനെതിരില്‍ മുഫ്തി കിഫായതുല്ലാ ശക്തമായി വിമര്‍ശനമുന്നയിച്ചു.
1917-ല്‍ ലാര്‍ഡ്മാന്‍ടിഗോ ഇന്ത്യയില്‍ വന്നപ്പോള്‍ 'മുസ്ലിംകളുടെ സാമൂഹിക മത ലക്ഷ്യങ്ങളുടെ സംരക്ഷണം' എന്ന പേരില്‍ മൗലാനാ കിഫായതുല്ലാ ഒരു ലഘുലേഖ ഇറക്കി. സ്വാതന്ത്ര്യ ഭരണകൂടം അനുവദിക്കണമെന്ന് അതില്‍ ആവശ്യപ്പെടുകയുണ്ടായി. 1918-ല്‍ "മുസ്ലിം തടവുകാരുടെ സംഘടന' എന്ന പേരില്‍ മുഫ്തി കിഫായതുല്ലാ ഒരു സംഘടന രൂപീകരിച്ചു. ഹകീം അജ്മല്‍ ഖാനായിരുന്നു അതിന്‍റെ രക്ഷാധികാരി.
1919 നവംബര്‍ 13 ന് ഡല്‍ഹിയില്‍ ഘിലാഫത്ത് കോണ്‍ഫ്രണ്‍സ് നടന്നു. ബ്രിട്ടീഷുകാരുമായി നിസ്സഹകരിക്കണമെന്ന പ്രമേയം മൗലാനാ കിഫായതുല്ലാ അതില്‍ അവതരിപ്പിച്ചു. ഇതിനെ നിരവധി ഉലമാഉം ഗാന്ധിയടക്കം പല പ്രമുഖരും പിന്‍താങ്ങി.

നിരായുധ സമരങ്ങള്‍
1919 നവംബറില്‍ നടന്ന ഘിലാഫത്ത് കോണ്‍ഫ്രണ്‍സില്‍ വച്ച് 'ജംഇയ്യത്ത് ഉലമാ-ഏ-ഹിന്ദ്' എന്ന പ്രസ്ഥാനം രൂപം പ്രാപിച്ചു. മുഫ്തി കിഫായതുല്ലാഹ് ആയിരുന്നു ഇതിന്‍റെ പ്രഥമ സാരഥി. വിപ്ളവ മാര്‍ഗ്ഗങ്ങള്‍ കൈയൊഴിഞ്ഞ് അഹിംസയുടെ ശൈലി കൈകൊള്ളാന്‍ അതില്‍ തീരുമാനമായി.
1919 ഡിസംബറില്‍ അമൃത്സറില്‍ വെച്ച് ജംഇയ്യത്ത് ഉലമാ-ഏ-ഹിന്ദിന്‍റെ പ്രഥമ സമ്മേളനം നടന്നു. മൗലാനാ അബ്ദുല്‍ബാരി ഫ്രിന്‍ഗിമഹല്‍ ആയിരുന്നു ഇതിന്‍റെ അദ്ധ്യക്ഷന്‍. ഇതില്‍ ശൈഖുല്‍ ഹിന്ദിന്‍റെയും മറ്റും തടവില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തപ്പെട്ടു.
ശൈഖുല്‍ ഹിന്ദിന്‍റെയും കൂട്ടരുടെയും തടവ് ഏഴുവര്‍ഷവും മൂന്ന് മാസവും നീണ്ടുനിന്നു. അതില്‍ അവര്‍ അനുഭവിച്ച ത്യാഗങ്ങള്‍ വിവരണാതീതമാണ്. ഒരു സംഭവം മാത്രം ശ്രദ്ധിക്കുക. ശൈഖുല്‍ ഹിന്ദിന്‍റെ വിയോഗാനന്തരം അദ്ദേഹത്തെ കുളിപ്പിച്ചവര്‍, പരിക്കുകളേറ്റ് തകര്‍ന്ന പുണ്യശരീരം കണ്ട് അത്ഭുതപ്പെട്ടു. വിശിഷ്ട ശിഷ്യന്‍ ശൈഖുല്‍ ഇസ്ലാം മദനിയോട് കാര്യം തിരക്കിയപ്പോള്‍ പറഞ്ഞു, 'മാള്‍ട്ട ജയിലില്‍ വെച്ച് ശൈഘുല്‍ ഹിന്ദിനെ തനിച്ച് ഒരിടത്തു കൊണ്ടുപോയി ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി പ്രസ്താവന ഇറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മൗലാനാ അതിനെ ശക്തമായി നിരസിക്കുമ്പോള്‍ അവര്‍ അദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ചിരുന്നു. അതിന്‍റെ ഫലമാണിത്'.
1920 ജൂണ്‍ എട്ടിന് മൂന്നില്‍പരം വര്‍ഷത്തെ തടവിന് ശേഷം ശൈഖുല്‍ ഹിന്ദും കൂട്ടരും ബോംബെയിലെത്തി. അവരെ സ്വീകരിക്കാന്‍ എത്തിയവരില്‍ മൗലാനാ അബ്ദുല്‍ ബാരിയും, ഗാന്ധിജിയും ഉണ്ടായിരുന്നു. തുടര്‍ന്ന് മൗലാനാ അബ്ദുല്‍ ബാരി, ഡോക്ടര്‍ അന്‍സാരി, മുഫ്തി കിഫായതുല്ലാഹ്. അജ്മല്‍ഖാന്‍ എന്നിവരുമായി കൂടിയാലോചന നടത്തി ഭാവികാല പദ്ധതികള്‍ക്ക് രൂപം നല്‍കി.
1920 ജൂണ്‍ 9 ന് ഇലാഹാബാദില്‍ കൂടിയ ഘിലാഫത്ത് കോണ്‍ഫ്രന്‍സ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാന്‍ തീരുമാനിച്ചു.'
1920 ജൂലൈ 19 ന് നിസ്സഹകരണത്തിന് ശൈഖുല്‍ ഹിന്ദ് ആഹ്വാനം നല്‍കി. മൗലാനാ അബുല്‍ മഹാസിന്‍ സജ്ജാദ് ക്രോഡീകരിച്ച് 484 പണ്ഡിതരുടെ ഒപ്പുകളോടെ അത് പ്രസിദ്ധീകരിച്ചു. ഇതിനെ തുടര്‍ന്ന് ഘിലാഫത്ത് കമ്മിറ്റി നായകരും കോണ്‍ഗ്രസ് നേതാക്കളും സാമ്രാജ്യത്വ ഭരണത്തിനെതിരെ അണിനിരന്നു.
1920 സെപ്തംബര്‍ 6ന് മൗലാനാ താജ് മഹ്മൂദ് സിന്ധിയുടെ അദ്ധ്യക്ഷതയില്‍ ജംഇയ്യത്തിന്‍റെ പ്രഥമ സമ്മേളനം കല്‍ക്കത്തയില്‍ വെച്ച് നടന്നു. ഇതില്‍ മൗലാനാ അബുല്‍ കലാം ആസാദ് നിസ്സഹകരണത്തിന്‍റെ പ്രമേയം അവതരിപ്പിച്ചു. പങ്കെടുത്ത 200 പണ്ഡിതര്‍ ഇതിനെ ഐക്യകണ്ഠേന പിന്‍താങ്ങി പാസ്സാക്കി.
1920 ആഗസ്റ്റ് 31ന് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. 1922 ഫെബ്രുവരി 5ന് ഗാന്ധിജിയുടെ അഭിപ്രായ പ്രകാരം ഇത് അവസാനിച്ചു. ഇതിന്‍റെ പേരില്‍ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ട മുപ്പതിനായിരം പേരില്‍ ഏറിയ പങ്കും ഉലമാഉം മുസ്ലിം സ്വാതന്ത്ര്യ സ്നേഹികളുമായിരുന്നു.
1920 ഒക്ടോബര്‍ 29 ന് അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ സ്വാതന്ത്ര്യസ്നേഹികളുടെ ശ്രമഫലമായി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയുടെ സംസ്ഥാപന സമ്മേളനം അലീഗഡില്‍ വെച്ച് നടന്നു. കഠിനരോഗത്തിനിടയിലും ശൈഖുല്‍ ഹിന്ദ് യാത്ര ചെയ്തുവന്ന് അദ്ധ്യക്ഷത വഹിച്ചു. 1920 നവംബര്‍ 19 മുതല്‍ 21 വരെ ജംഇയ്യത്തിന്‍റെ രണ്ടാം സമ്മേളനം ഡല്‍ഹിയില്‍ ശൈഖുല്‍ ഹിന്ദിന്‍റെ അദ്ധ്യക്ഷതയില്‍ കൂടി. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരപ്രവര്‍ത്തനങ്ങളില്‍ നിരതരാകാന്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ ശൈഖുല്‍ ഹിന്ദ് ആഹ്വാനം ചെയ്തു. ഇതേ സമ്മേളനത്തില്‍ നിസ്സഹകരണ പ്രസ്ഥാനം വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. 'ബ്രിട്ടീഷ് ഗവണ്‍മെന്‍റുമായി സഹകരിക്കല്‍ ഹറാം' ആണെന്ന് സമ്മേളനത്തില്‍ പാസ്സാക്കപ്പെട്ട പ്രമേയം പ്രഖ്യാപിച്ചു.
ശൈഖുല്‍ ഇസ്ലാം മൗലാനാ ഹുസൈന്‍ അഹ്മദ് മദനി
ഡല്‍ഹി സമ്മേളനത്തിന് 9 ദിവസത്തിന് ശേഷം 1920 നവംബര്‍ 30-ന് സ്വാതന്ത്ര്യസമര നായകന്‍ ശൈഖുല്‍ ഹിന്ദ് ശിഷ്യന്‍ മൗലാനാ മദനി നായകത്വം ഏറ്റെടുത്തു. 1921 ജൂലൈ 8ന് കറാച്ചിയില്‍ കൂടിയ ഘിലാഫത്തിന്‍റെ ഉജ്ജ്വലസമ്മേളനത്തെ സംബോധന ചെയ്തുകൊണ്ട് ശൈഖുല്‍ ഇസ്ലാം മൗലാനാ സയ്യിദ് ഹുസൈന്‍ അഹ്മദ് മദനി പ്രഖ്യാപിച്ചു. 'ബ്രിട്ടീഷ് ഗവണ്‍മെന്‍റിനെ സഹായിക്കലും അതിന്‍റെ കീഴില്‍ ഉദ്യോഗം നോക്കലും ഹറാമാണ്'. ഈ ധീരമായ പ്രഖ്യാപനത്തെ തുടര്‍ന്ന് കറാച്ചിയില്‍ വെച്ച് പ്രസിദ്ധമായ വിചാരണ രണ നടന്നു. ജഡ്ജി ചോദിച്ചു, 'ബ്രിട്ടീഷുകാരുമായുള്ള സഹകരണം നിഷിദ്ധമാണെന്ന് നിങ്ങള്‍ പ്രഖ്യാപിച്ചുവോ? മൗലാനാ മദനി പ്രതിവചിച്ചു. 'അതേ, ഞാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴും പ്രഖ്യാപിക്കുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്‍റുമായുള്ള സഹകരണവും അവരുടെ കീഴില്‍ ഉദ്യോഗം നോക്കലും ഹറാമാണ്. ഇതിനെ തുടര്‍ന്ന് മൗലാനാ മദനി, മൗലാനാ മുഹമ്മദ് അലി, മൗലാനാ ശൗകത്ത് അലി, മൗലാനാ നിസാര്‍, പീര്‍ഗുലാം മുജദ്ദിദ്, ഡോ. സൈഫുദ്ദീന്‍, ഗുരു ശങ്കരാചാര്യ എന്നിവര്‍ രണ്ടുവര്‍ഷത്തെ തടവിനുശിക്ഷിക്കപ്പെട്ടു. 1921 ആഗസ്റ്റ് 8 ന് ജംഇയ്യത്തുല്‍ ഉലമാ-ഏ-ഹിന്ദ് പ്രസിദ്ധീകരിച്ച നിസ്സഹകരണ ഫത്വ കണ്ടുകെട്ടി. പിന്നീടും നിയമവിരുദ്ധമായി ഈ ഫത്വ പല പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെട്ടു.
1921 നവംബര്‍ 18 - 20 തീയതികളില്‍ ജംഇയ്യത്തിന്‍റെ മൂന്നാം സമ്മേളനം ലാഹോറില്‍ വെച്ച് മൗലാനാ ആസാദിന്‍റെ അദ്ധ്യക്ഷതയില്‍ കൂടി. ഫത്വയുടെ നിരോധനം വകവെയ്ക്കാതെ അത് വീണ്ടും പ്രസിദ്ധീകരിക്കാനും ബ്രിട്ടീഷ് സാധനങ്ങള്‍ ബഹിഷ്കരിക്കാനും ഇതില്‍ തീരുമാനിക്കപ്പെട്ടു.
1921-08 മലബാറിലെ മുസ്ലിംകള്‍ക്കും ഈമാനീ-ജിഹാദീ ആവേശത്തെ ഇല്ലാതാക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം അവരുടെ മേല്‍ കഠിനമായ ആക്രമണം അഴിച്ചു വിട്ടപ്പോള്‍ ജംഇയ്യത്ത് അവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. ഒരു ഭാഗത്ത് ഒരു പഠന സംഘത്തെ നിയോഗിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിച്ചപ്പോള്‍ മറുഭാഗത്ത് അന്‍പതിനായിരം രൂപ അവശത അനുഭവിക്കുന്നവര്‍ക്ക് നല്‍കി.
1922-ല്‍ ജംഇയ്യത്തിന്‍റെ നാലാം സമ്മേളനം ഗയയില്‍ മൗലാനാ ഹബീബുര്‍റഹ് മാന്‍ഉസ്മാനിയുടെ അദ്ധ്യക്ഷതയില്‍ കൂടി. കൗണ്‍സിലുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഇതില്‍ തീരുമാനിക്കപ്പെട്ടു.
ഹിന്ദുക്കള്‍ക്കും മുസ്ലീംകളും ഇടയില്‍ അന്നു കാണപ്പെട്ട മാതൃകാപരമായ ഐക്യത്തെ തുരങ്കം വെച്ച് സ്വാതന്ത്യസ്വപ്പ്നം തകര്‍ത്തെറിയാന്‍ ബ്രിട്ടീഷ് രാഷ്ട്രീയം ശുദ്ധിപ്രസ്ഥാനത്തെ ഇളക്കിവിട്ടു. അങ്ങനെ, ഭാരതമാകെ വര്‍ഗ്ഗീയാഗ്നി ആളിക്കത്തി. കാര്യം ഗ്രഹിച്ച ഉലമാ മഹത്തുക്കള്‍ രംഗത്തിറങ്ങി. കലാപത്തിന് കടിഞ്ഞാണിടാനും ഹിന്ദു-മുസ്ലിം ഐക്യം നിലനിര്‍ത്താനും അശ്രാന്തപരിശ്രമം നടത്തി. 1924 ജനുവരിയില്‍ ജംഇയ്യത്തിന്‍റെ അഞ്ചാം സമ്മേളനം മൗലാനാ മദനിയുടെ അദ്ധ്യക്ഷതയില്‍ കാകിനാടയില്‍ നടന്നു. സമ്പൂര്‍ണ്ണസ്വാതന്ത്യം തന്നെ വേണമെന്ന് ഇദംപ്രഥമമായി പ്രഖ്യാപിച്ചത് ഈ സമ്മേളനമാണ്.
1924-ല്‍ സെപ്തംബര്‍ 26ന് ഡല്‍ഹിയില്‍ മദന്‍മോഹന്‍ മാളവ്യയുടെ അദ്ധ്യക്ഷതയില്‍ ഐക്യസമ്മേളനം നടന്നു. ജംഇയ്യത്ത് ഇതുമായി സഹകരിക്കുകയും മുഫ്തി കിഫായതുല്ല, മൗലാനാ മദനി, മൗലാനാ സഈദ് ദഹ്ലവി, മൗലാനാ ആസാദ് എന്നീ ജംഇയ്യത്ത് ഭാരവാഹികള്‍ ഇതില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
1925 ജനുവരി 11 ന് ജംഇയ്യത്തിന്‍റെ ആറാം സമ്മേളനം മൗലാനാ അബുല്‍ മഹാസിന്‍ സജ്ജാദിന്‍റെ അദ്ധ്യക്ഷതയില്‍ മുറാദാബാദില്‍ ചേര്‍ന്നു. വിവിധ മുസ്ലിം സംഘടനകളുടെ ഐക്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ സമ്മേളനം സ്വാതന്ത്ര്യസമരപോരാളികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.
1926 മാര്‍ച്ച് 14ന് ജംഇയ്യത്തിന്‍റെ ഏഴാം സമ്മേളനം അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വിയുടെ അദ്ധ്യക്ഷതയില്‍ കല്‍ക്കത്തയില്‍ കൂടി. സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രമേയം ഇതില്‍ പാസാക്കപ്പെട്ടു.
1927-ല്‍ ഇന്ത്യന്‍ ഭരണഘടനാ ഭേദഗതിയുടെ ചോദ്യം ഉയര്‍ന്നപ്പോള്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ഏകപക്ഷീയമായി സൈമണ്‍ കമ്മീഷനെ നിയമിച്ചു. ഇത്തരുണത്തില്‍, 1927 ഡിസംബര്‍ 5ന് പെഷാവറില്‍ കൂടിയ ജംഇയ്യത്തിന്‍റെ എട്ടാം സമ്മേളനം സൈമണ്‍ കമ്മീഷനെ ബഹിഷ്കരിക്കാന്‍ ആദ്യമായി തീരുമാനിച്ചു. തുടര്‍ന്ന് ഡിസംബര്‍ 26 ന് മദ്രാസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനവും ഇതേ തീരുമാനം എടുത്തു. തുടര്‍ന്ന് *1928 ഫെബ്രുവരി 3 ന് സൈമണ്‍ കമ്മീഷന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ജംഇയ്യത്തിന്‍റെയും കോണ്‍ഗ്രസിന്‍റെയും ആഹ്വാനപ്രകാരം ഇന്ത്യ മുഴുവന്‍ സമാധാനപൂര്‍വ്വമായ ഹര്‍ത്താല്‍ ആചരിക്കപ്പെട്ടു. അവസാനം മാര്‍ച്ച് 31 ന് പരാജിതരായി ഈ കമ്മീഷന്‍ മടങ്ങി.
1928-ല്‍ ലനൗവില്‍ കൂടിയ അഖിലകക്ഷി സമ്മേളനത്തില്‍ ജംഇയ്യത്ത് പങ്കെടുത്തു. അവിടെ തയ്യാറാക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടനയെകുറിച്ചുള്ള നെഹ്റു റിപ്പോര്‍ട്ടിനെ ജംഇയ്യത്ത് വിമര്‍ശിച്ചു. സമ്പൂര്‍ണ്ണസ്വാതന്ത്യത്തിനു കാരണം പകരം 'അതില്‍ സോപാധിക സ്വാതന്ത്ര്യമായാലും മതി' എന്ന് സൂചിപ്പിക്കപ്പെട്ടിരുന്നു. കൂടാതെ മതകാര്യങ്ങളില്‍ കൈകടത്താന്‍ സാദ്ധ്യതയുള്ള ചില വിഷയങ്ങളും അതില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് 1929 ഡിസംബറില്‍ കൂടിയ കോണ്‍ഗ്രസ് സമ്മേളനം ഈ റിപ്പോര്‍ട്ടിനെ നാടുകടത്തുകയും സമ്പൂര്‍ണ്ണസ്വാതന്ത്യം ആവശ്യപ്പെടുകയും ചെയ്തു. 1929 -ല്‍ ഗാന്ധിജി ദണ്ഡിമാര്‍ച്ചും ഉപ്പുസത്യാഗ്രഹവും നടത്തിയപ്പോള്‍ ജംഇയ്യത്ത് അംഗങ്ങളായ മൗലാനാ ഹിഫ്സുര്‍ റഹ്മാനും, മുഫ്തി അതീഖുര്‍റഹ്മാനും മറ്റും അതില്‍ പങ്കെടുത്തു. തുടര്‍ന്ന് അറസ്റ്റ് വരിച്ചവരില്‍ ജംഇയ്യത്ത് നായകരായ മൗലാനാ ആസാദ്, മൗലാനാ ഹിഫ്സുര്‍റഹ്മാന്‍, മൗലാനാ ഫഘ്റുദ്ദീന്‍, മൗലാനാ സയ്യിദ് മുഹമ്മദ് മിയാന്‍, മൗലാനാ ബഷീര്‍അഹ്മദ് മുതലായ മഹാന്‍മാരും പെടുന്നു.
22 ഏപ്രില്‍ 1930 പെഷാവറിലെ ധീര ദേശാഭിമാനികളുടെ മേല്‍ ബ്രിട്ടീഷുകാര്‍ മര്‍ദ്ദന-പീഡനങ്ങള്‍ അഴിച്ചുവിട്ടു. നൂറുകണക്കിന് ചെറുപ്പക്കാര്‍ രക്തസാക്ഷികളായി. ഇതേ തുടര്‍ന്ന് ജംഇയ്യത്ത് പ്രസിഡന്‍റ് മൗലാനാ കിഫായതുല്ല അടങ്ങുന്ന അന്വേഷണസംഘം അവിടേയ്ക്ക് യാത്രയായി. പെഷാവറില്‍ കടക്കാന്‍ ഭരണകൂടം അവരെ അനുവദിച്ചില്ല. അങ്ങനെ റാവല്‍പിണ്ടിയില്‍ വച്ച് അവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ ഗവണ്‍മെന്‍റ് അത് കണ്ടുകെട്ടി.
1930 മെയ് 3- മുതല്‍ 5 വരെ ജംഇയ്യത്തിന്‍റെ ഒന്‍പതാം സമ്മേളനം മൗലാനാ മുഈനുദ്ദീന്‍ അജ്മീരിയുടെ അദ്ധ്യക്ഷതയില്‍ അംറൂഹയില്‍ കൂടി. കോണ്‍ഗ്രസുമായി ജംഇയ്യത്ത് സഹകരിക്കണം എന്ന പ്രമേയം മൗലാനാ ഹിഫ്സുര്‍ റഹ്മാന്‍ അതില്‍ അവതരിപ്പിച്ചു.
1930-ല്‍ നടന്ന നിയമലംഘന പ്രക്ഷോഭത്തില്‍ ജംഇയ്യത്ത് പങ്കെടുത്തു. സമാധാന ഭഞ്ജനക്കുറ്റം ചുമത്തി ജംഇയ്യത്തിന്‍റെ പ്രസിഡന്‍റ് മൗലാനാ കിഫായതുല്ലായ്ക്കും സെക്രട്ടറി മൗലാനാ അഹ്മദ് സഈദിനും കഠിനമായ തടവുശിക്ഷ നല്‍കപ്പെട്ടു.
1932-ല്‍ രണ്ടാമതും നിയമലംഘനപ്രക്ഷോഭത്തില്‍ ജംഇയ്യത്ത് മുന്നിട്ടിറങ്ങി. ജംഇയ്യത്തിന്‍റെ കീഴില്‍ അന്നു രൂപീകരിക്കപ്പെട്ട യുദ്ധമുന്നണിയുടെ നായകന്‍ മൗലാനാ അബുല്‍ മഹാസിന്‍ സജ്ജാദായിരുന്നു. 1932 മാര്‍ച്ച് 11ന് ജംഇയ്യത്തിന്‍റെ ഒരു ലക്ഷം സേനാംഗങ്ങളോടൊപ്പം മുഫ്ത്തി കിഫായതുല്ല മാര്‍ച്ച് നടത്തി അറസ്റ്റ് ചെയ്യപ്പെട്ടു. മറുഭാഗത്ത് മൗലാനാ മദനിയേയും ഡല്‍ഹിയിലേയ്ക്കുള്ള വഴിമദ്ധ്യേ അറസ്റ്റുചെയ്യപ്പെട്ടു. തുടര്‍ന്ന് സുബ്ഹാനുല്‍ ഹിന്ദ് മൗലാനാ അഹ്മദ്സഈദ്, മുജാഹിദുല്‍ മില്ലത്ത് മൗലാനാ ഹിഫ്ളുര്‍റഹ്മാന്‍, സയ്യിദുല്‍ മില്ലത്ത്, മൗലാനാ മുഹമ്മദ് മിയാന്‍, ഇമാമുല്‍ അഹ്റാര്‍ മൗലാനാ ഹബീബുര്‍റഹ്മാന്‍ മുതലായവരും യുദ്ധമുന്നണിയ്ക്ക് നേതൃത്വം നല്‍കി അറസ്റ്റ് വരിച്ചു കൊണ്ടിരുന്നു. ഈ പ്രക്ഷോഭത്തില്‍ കല്‍തുറുങ്കില്‍ അടയ്ക്കപ്പെട്ട 90000 ആളുകളില്‍ 44500 പേര്‍ മുസ്ലിംകളായിരുന്നു.
1936-37 ല്‍ ഇംഗ്ലീഷ് ഭരണകൂടത്തിനെതിരെ ഇന്ത്യക്കാര്‍ ഒന്നടങ്കം അണിനിരക്കാന്‍ മൗലാനാ മദനി ആഹ്വാനം ചെയ്തുകൊണ്ടിരുന്നു.
1939-08 ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഈ യുദ്ധത്തില്‍ ബ്രിട്ടീഷുകാരുമായി ഒരു നിലയ്ക്കും സഹകരിക്കില്ലെന്ന് ജംഇയ്യത്ത് പ്രഖ്യാപിച്ചു.
1940-ല്‍ മൗലാനാ സയ്യിദ് മുഹമ്മദ് മിയാന്‍ രചിച്ച ഉലമാ-ഏ-ഹിന്ദ്-കാ-ശാന്‍ദാര്‍-മാളീ എന്ന ഗ്രന്ഥം ഗവണ്‍മെന്‍റ്റ് നിരോധിക്കുകയും ഗ്രന്ഥകര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. 1940 ജൂലൈ 13 - 14-ല്‍ കൂടിയ ജംഇയ്യത്ത് വര്‍ക്കിംഗ് കമ്മിറ്റി ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.
1940-ല്‍ രണ്ടാംലോകമഹായുദ്ധത്തില്‍ ബ്രിട്ടണെ സഹായിക്കുകയും എതിര്‍ക്കുകയും ചെയ്തതിന്‍റെ പേരില്‍ ജംഇയ്യത്ത് നേതാക്കളെ തടവില്‍ ഇടപ്പെട്ടു. മൗലാനാ ഹിഫ്ളുര്‍റഹ്മാന്‍, മൗലാനാ അഹ്മദ് അലി ലാഹൂരി മുതലായ മഹാന്‍മാര്‍ ഇക്കൂട്ടത്തില്‍ പ്രത്യേകം സ്മരണീയരാണ്. 1 9 4 2 ഏപ്രില്‍ 23 മുതല്‍ 25 വരെ മുറാദാബാദില്‍ ജംഇയ്യത്തിന്‍റെ സമ്മേളനം കൂടി. ശൈഖുല്‍ ഇസ്ലാം ഹുസൈന്‍ അഹ്മദ് മദനി അതില്‍ നടത്തിയ പ്രസംഗം സ്വാതന്ത്ര്യ സമരാഗ്നി ആളിക്കത്തിച്ചു. അതിനെ തുടര്‍ന്ന് പഞ്ചാബിലേക്ക് പോകുംവഴി മൗലാനാ മദനിയെ അറസ്റ്റ് ചെയ്യപ്പെട്ടു. ആറുമാസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം വീണ്ടും അനിശ്ചിതകാലത്തേയ്ക്ക് ജയില്‍ ശിക്ഷ നീട്ടി. 1944 ആഗസ്റ്റ് 26 ന് ഇലഹാബാദ് ജയിലില്‍ നിന്നും നിരുപാധികം മോചിപ്പിക്കപ്പെട്ടു.
1942 ആഗസ്റ്റ് 5ന് ജംഇയ്യത്ത് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ മുഫ്തി കിഫായതുല്ലാഹ്, മൗലാനാ ഹിഫ്സര്‍ റഹ്മാന്‍, മൗലാനാ അഹ്മദ്സഈദ്, മൗലാനാ അബ്ദുല്‍ഹലീം സിദ്ദീഖി എന്നീ മഹാന്‍മാര്‍ ഒരു പ്രസ്താവന ഇറക്കി 'ഇംഗ്ലീഷുകാര്‍ ഇന്ത്യ വിട്ടുപോവുക' എന്ന് അതില്‍ വ്യക്തമായി ആവശ്യപ്പെടുകയുണ്ടായി. അതിനുശേഷം 1942 ആഗസ്റ്റ് 18 ന് ബോംബെയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനവും കിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കി. തുടര്‍ന്ന് ജംഇയ്യത്തിന്‍റെ നേതാക്കളും ആയിരക്കണക്കിന് അംഗങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടു. മൗലാനാ ആസാദ്, മൗലാനാ ഹിഫ്ളുര്‍റഹ്മാന്‍, മൗലാനാ സയ്യിദ് മുഹമ്മദ് മിയാന്‍ മുതലായ മഹത്തുക്കള്‍ ഇക്കൂട്ടത്തില്‍ പ്രത്യേകം സ്മരണീയരാണ്. ശൈഖുല്‍ ഇസ്ലാം മദനി നേരത്തെ തന്നെ തടവില്‍ ആയിരുന്നു. 1940 മുതല്‍ ചിലര്‍ പാക്കിസ്ഥാന്‍ വാദവുമായി രംഗത്തിറങ്ങിയിരുന്നു. ജംഇയ്യത്ത് ഉലമാ-ഏ-ഹിന്ദിന്‍റെ നേതൃത്വത്തിലുള്ള ബഹുഭൂരിപക്ഷം പണ്ഡിതരും വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനെ എതിര്‍ത്തിരുന്നു. പക്ഷെ 'എനിക്ക് ശേഷം പ്രളയം' എന്ന സ്വപ്നം കണ്ട ബ്രിട്ടീഷുകാര്‍ പാക്കിസ്ഥാന്‍ വാദത്തിന് പിന്തുണ നല്‍കി. അവസാനം നിന്ദ്യമായ ഒരു ഗൂഡാലോചനയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സും അത് ശരിവെച്ചു. മൗലാനാ ആസാദിനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളും മൗലാനാ മദനി അടക്കമുള്ള ജംഇയ്യത്ത് നേതാക്കളും ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ഈ വഴിയില്‍ ഈ മഹാത്മാക്കള്‍ ധാരാളം ആക്ഷേപങ്ങളും പീഡനങ്ങളും സഹിച്ചു. ആയിരക്കണക്കിന് ത്യാഗ-പരിശ്രമത്തിന് ശേഷം 1947 ആഗസ്റ്റ് 15 ന് ഇന്ത്യന്‍ പൂവനത്തില്‍ സ്വാതന്ത്ര്യത്തിന്‍റെ വസന്തം പൂത്തുലഞ്ഞു. ഭാരതത്തിന്‍റെ ചക്രവാളത്തില്‍ സ്വാതന്ത്യ്രത്തിന്‍റെ അരുണന്‍ കുതിച്ചുയര്‍ന്നു. ചുരുക്കത്തില്‍ ഇന്ത്യ സ്വതന്ത്യമാകുന്നതില്‍ മുസ്ലിം പണ്ഡിത മഹത്തുക്കളും പൊതുജനങ്ങളും സമര്‍പ്പിച്ച സേവനങ്ങള്‍ വളരെ മഹത്തരമാണ്. എന്നാല്‍ സ്വതന്ത്ര്യ ഇന്ത്യയുടെ വസന്തത്തെ ആസ്വദിക്കുകയും, സ്വാതന്ത്യ്രത്തിന്‍റെ സൂര്യപ്രഭയില്‍ മുന്നോട്ടു നീങ്ങുകയും ചെയ്യുന്നവര്‍ കൊടും വരള്‍ച്ചയുടെ നാളുകളിലും, കാളരാത്രികളുടെ ഇരുളുകളിലും നടന്നു നീങ്ങിയ പിന്‍ഗാമികളെ കൃതജ്ഞതയോടെ സ്മരിക്കുന്നതിന് പകരം അവരെ തെറ്റിദ്ധരിപ്പിക്കുകയും, നിന്ദിക്കുകയും ചെയ്യുന്നത് എത്ര വലിയ കൃതഘ്തയാണ്.?
സമുദ്രതീരത്ത് പഴയ ഒരു കപ്പല്‍ കിടക്കുന്നു. ഇന്ന് പലര്‍ക്കും അതിനെ പുച്ഛമാണ്. എന്നാല്‍ ഇരുള്‍മുറ്റിയ രാവുകളില്‍ ആഞ്ഞുവീശുന്ന കാറ്റുകളെയും ഇളകി മറിയുന്ന തിരമാലകളെയും തരണം ചെയ്ത് ഒരു കൂട്ടം യാത്രികരെ സുരക്ഷിതരായി തിരിച്ചെത്തിച്ച ഒരു വാഹനമാണ് ഇതെന്ന് ആരും ചിന്തിക്കുന്നില്ല.


ഉപസംഹാരം

ജയിലില്‍ നിന്നൊരു കത്ത്
1921 ജൂലൈ 8ന് കറാച്ചിയില്‍ കൂടിയ ഘിലാഫത്തിന്‍റെ ഉജ്ജ്വല സമ്മേളനത്തെ സംബോധന ചെയ്തുകൊണ്ട് ശൈഘുല്‍ ഇസ്ലാം മൗലാനാ സയ്യിദ് ഹുസൈന്‍ അഹ്മദ് മദനി പ്രഖ്യാപിച്ചു; "ബ്രിട്ടീഷ് ഗവണ്‍മെന്‍റ്റിനെ സഹായിക്കലും അതിന് കീഴില്‍ ഉദ്യോഗം നോക്കലും ഹറാമാണ്.' ധീരമായ ഈ പ്രഖ്യാപനത്തെ തുടര്‍ന്ന് കറാച്ചിയില്‍വെച്ച് പ്രസിദ്ധമായ ഒരു വിചാരണ നടന്നു. ജഡ്ജി ചോദിച്ചു: ബ്രിട്ടീഷുകാരുമായുള്ള സഹകരണം നിഷിദ്ധമാണെന്ന് നിങ്ങള്‍ പ്രഖ്യാപിച്ചുവോ? ഇതിന് മറുപടിയായി മൗലാനാ മദനി ഒരുജ്ജ്വല പ്രഭാഷണം നടത്തി. താന്‍ അത് പ്രഖ്യാപിച്ചുവെന്നും അതിന്‍റെ കാരണങ്ങള്‍ ഇന്നതാണെന്നും അതില്‍ സവിസ്തരം പ്രഖ്യാപിക്കുകയുണ്ടായി. പ്രഭാഷണം കഴിഞ്ഞപ്പോള്‍ മൗലാനാ മുഹമ്മദ് അലി ജൗഹര്‍ (റ) 'ജസാകല്ലാഹ്" (അല്ലാഹു താങ്കള്‍ക്ക് ഉത്തമപ്രതിഫലം നല്‍കട്ടെ!) എന്ന് പറഞ്ഞ് മൗലാനാ മദനിയെ ചുംബിക്കുകയുണ്ടായി. സത്യാവസ്ഥ മനസ്സിലാക്കിയിട്ടും ബ്രിട്ടീഷ് കിങ്കരന്മാര്‍ അവരെ തുറുങ്കിലടച്ചു. മൗലാനാ മദനി, മൗലാനാ മുഹമ്മദ് അലി, മൗലാനാ ശൗകത്ത് അലി, മൗലാനാ നിസാര്‍, പീര്‍ ഗുലാം മുജദ്ദിദ്, ഡോ. സൈഫുദ്ദീന്‍, ഗുരു ശങ്കരാചാര്യ എന്നിവര്‍ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. അന്ന് തടവറയില്‍വെച്ച് മഹാനായ ശൈഘുല്‍ ഇസ്ലാം മദനി (റ) എഴുതിയ ഒരു കത്ത് ഉപസംഹാരമായി ഉദ്ദരിച്ചിരിക്കുകയാണ്.

ബഹുമാന്യരെ,
അസ്സലാമു അലൈക്കും... ഞങ്ങളുടെ തടവില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടുള്ള കത്ത് കിട്ടി. സൃഷ്ടികളുടെ അന്തസ്സായ തിരുനബി (സ)ക്ക് തുല്യനായ ഒന്നും ലോകത്തുണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. ആ നബി (സ) തങ്ങളുടെ വേര്‍പാടുണ്ടായാലും നിങ്ങള്‍ ശരിയായ മാര്‍ഗ്ഗത്തില്‍തന്നെ ഉറച്ച് നില്‍ക്കണമെന്നാണ് കല്‍പനയെങ്കില്‍, ഒന്നുമല്ലാത്ത ഒരു സാധാരണക്കാരന്‍റെ വേര്‍പാടില്‍ അസാധാരണ ദുഃഖവും വ്യസനവും ചാഞ്ചല്യവും നിങ്ങള്‍ പ്രകടിപ്പിക്കുന്നത് എന്തിനാണ്? നേതാക്കള്‍ തടവിലിടപ്പെട്ടാലും നാടു കടത്തപ്പെട്ടാലും തൂക്കിലേറ്റപ്പെട്ടാലും വെടിവെച്ച് കൊല്ലപ്പെട്ടാലും നമുക്ക് അല്പവും ബലഹീനത ഉണ്ടാകാന്‍ പാടില്ല. നമ്മുടെ നാവില്‍നിന്നും അസഹനീയത പ്രകടമാവാന്‍ പാടില്ല. അത് സ്ത്രീകളുടെ ലക്ഷണമാണ്. ഹിമാലയന്‍ പര്‍വ്വതങ്ങളെക്കാളും നാം ഉറച്ച് നില്‍ക്കേണ്ട ഒരു ഘട്ടമാണിത്. ഒരു നേതാവ് നഷ്ടപ്പെട്ടാല്‍ അതിന് പകരം ഇരുപത് നേതാക്കള്‍ രംഗത്തിറങ്ങുന്ന രീതിയില്‍ നാം സജ്ജരായിരിക്കണം. മുസ്ലിം ഘിലാഫത്ത് സ്വതന്ത്രമാക്കുക, അറേബ്യന്‍ ഉപഭൂഖണ്ഡത്തിന് സ്വാതന്ത്ര്യം ലഭിക്കുക, ഇന്ത്യ മോചിപ്പിക്കപ്പെടുക, പഞ്ചാബില്‍ നടത്തപ്പെട്ട അക്രമങ്ങള്‍ക്ക് പരിഹാരം ചെയ്യുക ഇവകളാണ് നമ്മുടെ ആവശ്യങ്ങള്‍. ഇവ നേടിയെടുക്കാന്‍ നാം ഒറ്റക്കെട്ടായി ഉറച്ച് നില്‍ക്കണം.
പ്രിയ സ്നേഹിതരെ, നാം എറുമ്പുകളാണ്. ആനകളോടാണ് നേരിടേണ്ടത്. നാം അബാബീലുകളാണ്. അബ്റഹത്തിന്‍റെ പട്ടാളമാണ് നമുക്ക് മുന്നില്‍. നമുക്ക് യാതൊരു ശേഷിയുമില്ല. എന്നാല്‍ നമ്മുടെ സ്രഷ്ടാവും പരിപാലകനും ഉടമസ്ഥനുമായ അല്ലാഹുവിന് സര്‍വ്വശക്തികളുമുണ്ട്. "അവരെ സൃഷ്ടിച്ച അല്ലാഹു അവരെക്കാള്‍ അതിശക്തനാണെന്ന് അവര്‍ കാണുന്നില്ലേ?' (സജദ) മര്‍ദ്ദിതന്‍റെ ദുആയും വേദനയും ദീര്‍ഘശ്വാസവും കണ്ണുനീരും പുലര്‍ക്കാല വചനങ്ങളും വളരെ വിലപ്പെട്ടതാണ്. അല്ലാഹുവില്‍ സത്യം! അവ ഓരോന്നും മെഷീന്‍ ഗണ്ണുകള്‍, പീരങ്കികള്‍, വിമാനങ്ങള്‍, വന്‍ സൈന്യങ്ങള്‍ ഇവകളെക്കാളെല്ലാം വളരെ ശക്തി നിറഞ്ഞതാണ്. അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ, അല്ലാഹുവില്‍ ഭരമേല്പിച്ച് മുന്നേറുക. അക്രമികളുടെ അക്രമം ഇല്ലാതാക്കാന്‍ പരിശ്രമിക്കുക. സ്വദേശി പ്രസ്ഥാനത്തെ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങുക. അതിന്, ഖദര്‍ വസ്ത്രം മാത്രം ധരിച്ചാല്‍ പോരാ. കഴിവിന്‍റെ പരമാവധി ഐക്യവും യോജിപ്പും സഹകരണവും മുറുകെ പിടിച്ച് മുന്നേറുക.
            
                                                                     ഹുസൈന്‍ അഹ്മദ്

                                                 *********

ലേഖനം

സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്‍റെ പ്രമേയങ്ങള്‍

ജമീല്‍ അഖ്തര്‍ ഖാസിമി

ഹിജ്രി 1139 റബീഉല്‍ അവ്വല്‍ 7.8.9 തീയതികളില്‍ ഡല്‍ഹിയില്‍ ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസന്‍ (റ)ന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ ജംഇയ്യത്തിന്‍റെ രണ്ടാം സമ്മേളനത്തില്‍ ഇന്ത്യാ, ബംഗാള്‍, സിന്ദ് അതിര്‍ത്ഥി പ്രദേശം എന്നിവടങ്ങളില്‍ നിന്നും അഞ്ഞൂറിലേറെ പണ്ഡിതര്‍ പങ്കെടുത്തു. അതിലെ ചില പ്രമേയങ്ങള്‍ 
1, ഇസ്ലാമിക നിയമങ്ങളെ പരിപൂര്‍ണ്ണമായി ആദരിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്ന് ഈ സമ്മേളനം മുസ്ലിംകളെ ഉണര്‍ത്തുന്നു: നിര്‍ബന്ധ ബാധ്യതകള്‍ അതീവ ശ്രദ്ധയോടെ നിര്‍വഹിക്കുന്നതിനോടൊപ്പം സ്വഭാവത്തിലും വേഷവിധാനങ്ങളിലും കഴിവിന്‍റെ പരമാവധി ഇസ്ലാമിക മര്യാദകള്‍ പാലാക്കണമെന്നും ഉപദേശിക്കുന്നു. 
2, നിലവിലുള്ള സാഹചര്യത്തില്‍ ബ്രിട്ടീഷ് ഗവര്‍മെന്‍റിലെ സഹായിക്കുകയും സേവിക്കുകയും ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിഷിദ്ധമാണെന്ന് ഈ സമ്മേളനം പ്രഖ്യാപിക്കുന്നു. 
3, സഹോദര സമുദായ അംഗങ്ങള്‍ ഖിലാഫത്ത് വിഷയത്തില്‍ മുസ്ലിംകളോട് സഹകരിക്കുന്നത് വളരെ നല്ല കാര്യമാണെന്ന് യോഗം വിലയിരുത്തുന്നു. നാട്ടുകാരായ എല്ലാ സഹോദരങ്ങളോടും ഇസ്ലാമിക നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് ഉത്തമ ബന്ധം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 
4, അലീഗഡ് കോളേജിലെ ഉത്തരവാദികള്‍ പൊതു സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ മസ്ജിദുകളില്‍ നമസ്കരിക്കുന്നതിനെ തടയുന്നതായി അറിയാന്‍ കഴിഞ്ഞു. ഇത് ഇസ്ലാമിക നിയമങ്ങള്‍ക്ക് തീര്‍ത്തും എതിരും മസ്ജിദുകളുടെ ആദരവിനെ ഇല്ലാതാക്കുന്നതുമാണ്. 
5, ഖിലാഫത്ത് പ്രക്ഷോഭവുമായി ബന്ധപ്പെട്ടവരെ ഭരണകൂടം നിന്ദിക്കുകയും ജയിലുകളില്‍ തള്ളുകയും ചെയ്യുന്നത് മനുഷ്യത്തത്തിനും മാന്യതക്കും തീര്‍ത്തും എതിരാണെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. മര്‍ദ്ദിതരായ സഹോദരങ്ങള്‍ ഈ സാഹചര്യത്തെ സഹനതയോടെയും അചഞ്ചലതയോടയും നേരിടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 
ഹിജ്രി 1340 റബീഉല്‍ അവ്വല്‍ 17-19 തീയതികളില്‍ മൗലാനാ അബുല്‍ കലാം ആസാദിന്‍റെ അദ്ധ്യക്ഷതയില്‍ ലാഹോറില്‍ കൂടിയ മൂന്നാം സമ്മേളനത്തിലെ പ്രമേയങ്ങള്‍ 

* ബ്രിട്ടീഷ് ഗവര്‍മെന്‍റുമായി സഹകരിക്കാന്‍പാടില്ല എന്ന പണ്ഡിതന്‍മാരുടെ തീരുമാനം ഡല്‍ഹി ഭരണകൂടം പല സ്ഥലങ്ങളിലും നശിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു. ഇത് അങ്ങേയറ്റം അപലനീയമാണെന്ന് പ്രഖ്യാപിക്കുന്നതിനോടൊപ്പം പ്രസ്താവനയില്‍ പറിഞ്ഞിട്ടുള്ള നിസ്സഹകരണത്തിന്‍റെ സന്ദേശം തുടര്‍ന്നും ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കണമെന്ന് പണ്ഡിതരോട് അപേക്ഷിക്കുകയും ചെയ്യുന്നു. 
* മൗലാനാ ശൗഖത്തലി, മൗലാനാ മുഹമ്മദലി, മൗലാനാ ഹുസൈന്‍ അഹ്മദ്, ഡോ: കഛ്ലു തുടങ്ങിയവരെ നിസ്സഹകരണ പ്രസ്താവനയുടെ പേരില്‍ ഗവര്‍മെന്‍റ് അറസ്സ് ചെയ്തതിനെ ഞങ്ങള്‍ ശക്തിയുക്തം അപലപിക്കുന്നു.  അക്രമികളോടുള്ള നിസ്സഹകരണം മതപരമായ ബാധ്യത കൂടിആയതിനാല്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കണമെന്ന് ഞങ്ങള്‍ സഹോദരങ്ങളെ ആവര്‍ത്തിച്ച് ഉണര്‍ത്തുന്നു. 
*  ഇന്നത്തെ അക്രമികളായ ഭരണകൂടത്തില്‍ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കേണ്ടത് ഓരോരുത്തരുടേയും മതപരമായ ബാധ്യതയാണ്. 
* മലബാറിലെ മാപ്പിളമാര്‍ ഹൈന്ദവരോട് അക്രമം കാണിക്കുകയും നിര്‍ബന്ധിച്ച് മതം മാറ്റുകയും ചെയ്തു എന്ന ചില പത്രങ്ങളുടെ പ്രസ്ഥാവന നിരുത്തരവദപരമാണ്. നിജസ്ഥിതി അന്വേഷിക്കാന്‍ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അവരും വാര്‍ത്തയെ ശരിവെക്കുകയാണങ്കില്‍ തീര്‍ച്ചയായും അത്തരം പ്രവര്‍ത്തികള്‍ ഇസ്ലാമിക അദ്ധ്യാപനങ്ങള്‍ക്ക് വിരുദ്ധവും അപലപനീയവുമാണ്. 
* മൗലാനാ ശൗകത്ത് അലി മുതലയാ മതനേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് അംഗേയറ്റം അപലപനീയമാണ്. മതപരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നതാണ് അവരുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം. ഇതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത് മത സ്വാതന്ത്രത്തിന്‍റെ പേരിലുള്ള കൈകടത്തലാണ്. മുസ്ലിംകളെ സമ്മന്ധിച്ചിടത്തോളം സ്വന്തം മതം ജീവനെക്കാളും സമ്പത്തിനെക്കാളും പ്രിയങ്കരമാണ്. ആദരണീയ നേതാക്കളെ ജയിലില്‍ അടച്ചതിന്‍റെ പേരില്‍ മുസ്ലിംകള്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍മാറുന്നതല്ല. 
1922 ഒക്ടോബര്‍ 18-20 ന് ഡല്‍ഹിയില്‍ മൗലാനാ ഹബീബുറഹ്മാന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ ജംഇയ്യത്ത് സമ്മേളനത്തിലെ പ്രധാന ചര്‍ച്ച മലബാറിലെ സ്വതന്ത്ര സമരമായിരുന്നു. മൗലാനാ അബ്ദുല്‍ ഖാദിര്‍ സുബ്ഹാനിയുടെ നേതൃത്വത്തില്‍ മലബാര്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ അന്വേഷിച്ച ജംഇയ്യത്ത് പ്രതിനിധി സംഘം സമര്‍പ്പിച്ച ചരിത്രപരമായ  റിപ്പോര്‍ട്ട് ഇപ്രകാരമാണ്:  മലബാറിലെ മാപ്പിള മക്കള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ ബ്രിട്ടീഷ്കാര്‍ക്കെതിരിലുള്ള പോരാട്ടങ്ങളിലായിരുന്നു. ഇത് 1930 ഫെബ്രുവരി വരെ നീളുകയുണ്ടായി. മാപ്പിള മക്കള്‍ പ്രധാനമായും കച്ചവടവും കൃഷിയുമാണ് ചെയ്യുന്നത്. ജന്മികളായ ഹൈന്ദവരുടെ ഭൂമിയാണ് അവര്‍ കൃഷി ചെയ്യുന്നത്. ഇന്ത്യയില്‍ ഖിലാഫത്ത് പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ മാപ്പിളകളും അതില്‍ സജീവമായി പങ്കെടുത്തു. ഈ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ്സുകാരായ ഹൈന്ദവരും പങ്കാളികളായിരുന്നു. പക്ഷെ, ഭരണകൂടത്തിന് ഈ രാഷ്ട്രീയ മുന്നേറ്റം ഇഷ്ടപ്പെട്ടില്ല. അങ്ങിനെ മലബാര്‍ കളക്ടറായ മിസ്റ്റര്‍ തോമസ് ഈ പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന് 144ാം വകുപ്പ് പ്രഖ്യാപിക്കുകയും ഖിലാഫത്തുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കണ്ടെടുക്കുകയും നേതാക്കളായ യഅ്ക്കൂബ് ഹസന്‍ സേട്ടിനേയും മറ്റും അറസ്റ്റ് ചെയ്യുകയും ജനങ്ങളെ പലതരത്തില്‍ ഉപദ്രവിക്കുകയും ചെയ്തു. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ വെറുപ്പുണ്ടാക്കി. കോഴിക്കോട്ട് നേതാക്കളുടെ മോചനത്തിന് ആയിരക്കണക്കിന് ജനങ്ങള്‍  സംഘടിച്ചങ്കിലും അവര്‍ വളരെയഥികം സഹനത പുലര്‍ത്തുകയുണ്ടായി.   പക്ഷെ, പോലീസ് യാതൊരു കാരണവുമില്ലാതെ ധാരാളം പ്രവര്‍ത്തകരെ തല്ലിച്ചതച്ചു. ഒരു മാപ്പിള പ്രക്ഷോപകനെ വീട്ടില്‍ നിന്നും പിടിച്ചിറക്കി പിതവിന് മുന്‍പില്‍ ക്രൂരമായി മര്‍ദ്ധിച്ചു. ഖിലാഫത്തിന്‍റെയും കോണ്‍ഗ്രസ്സിന്‍റെയും കമ്മിറ്റികളെ നിരോധിച്ചു. മാപ്പിളമാരെ പ്രകോപിപ്പിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുകയും നിരന്തരം അറസ്റ്റ് ചെയ്യുകയും മസ്ജിദുകള്‍ ഉപരോധിക്കുകയും ചെയ്തു. മസ്ജിദിനുള്ളില്‍ നിന്നും ആദരണീയ വ്യക്തിത്വങ്ങളെ വിശിഷ്യാ തങ്ങളെ അറസ്റ്റ് ചെയുതു. ഈ സംഭവങ്ങളെ തുടര്‍ന്ന് മാപ്പിളമാര്‍ സംഘടിക്കുകയും അറസ്റ്റു ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ അവരുടെ മേല്‍ നിറയൊഴിക്കുകയും 400 മാപ്പിളമാര്‍ മരണപ്പെടുകയും സമാധാനം പകര്‍ന്ന് കൊടുത്തിരുന്ന നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ മാപ്പിളമാര്‍ വളരെയഥികം പ്രകോപിതരാകുകയും റയില്‍ പാതങ്ങള്‍ തകര്‍ക്കുകയും ജയില്‍ ഉദ്യഗസ്ഥന്‍മാരെ വധിക്കുകയും തടവുകാരെ മോചിപ്പിക്കുകയും പോലീസുകാരുടെ ആയുധം കൊള്ളയടിക്കുകയും  മദ്ധ്യശാപ്പുകള്‍ തകര്‍ക്കുകയും കോടതികള്‍ കൈയ്യേറുകയും റോഡുകളും പാലങ്ങളും പൊളിക്കുകയും ചെയ്തു. അതെ, മാപ്പിളമാര്‍ വലിയ സത് സ്വഭാവികളും വിട്ടുവീഴ്ചയുള്ളവരും സ്നേഹം നിറഞ്ഞവരുമാണ്.  സമാധാന സന്ദര്‍ഭത്തില്‍ അവര്‍ കുഞ്ഞാടുകളാണ്. എന്നാല്‍ ശോപിച്ചാല്‍ വളരെ കടുത്ത നിലപാട് സ്വീകരിക്കുന്നവരുമാണ്. ഇതുപോലുള്ള അവസ്ഥയാണ് ഇപ്പോഴുണ്ടായത്. ഭരണകൂടം മാര്‍ഷല്ലാ നടപ്പിലാക്കി. നാല് ഭാഗത്ത് നിന്നും മാപ്പിളമാരെ അക്രമിച്ചു. അവരുടെ മേല്‍ കേസുകളെടുത്തു. ഇവരില്‍ അമുസ്ലിം സഹോദരങ്ങളും ഉണ്ടായിരുന്നു. അമുസ്ലിം സഹോദരങ്ങളുടെ പങ്കാളിത്തം തന്നെ അവരുടെ ഈ പ്രക്ഷോഭങ്ങള്‍ ഹൈന്ദവര്‍ക്കെതിരല്ല ഭരണകൂടത്തിനെതിരാണെന്ന് വിളിച്ചറിയിക്കുന്നു, എന്നാല്‍ അവര്‍ ചില ഹൈന്ദവരെ അക്രമിച്ചു എന്ന കാര്യവും സത്യമാണ് പക്ഷെ അതെല്ലാം അക്രമികളായ ഹൈന്ദവ ജന്മിമാരോടും നിസ്സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍  പരിശ്രമിച്ചവരോടുമായിരുന്നു. ഇത്തരം മുസ്ലിംകളോടും അവര്‍ കടുപ്പത്തില്‍ വര്‍ത്തിച്ചിട്ടുണ്ട്.  അങ്ങാടിപ്പുറത്തുള്ള കരണാകരന്‍ എന്നു പേരുള്ള ഒരു ഹൈന്ദവ സഹോദരന്‍ പറഞ്ഞു : 16 വയസ്സുള്ള  എന്‍റെ മകനേയും മറ്റ് ജോലിക്കാരെയും ഞാന്‍ മാപ്പിളമാരെ ഏല്‍പ്പിച്ചുകൊണ്ടാണ് എവിടെയെങ്കിലും പോകുന്നത് മാപ്പിളമാര്‍ അവരെ ഒന്നും ചെയ്യുകയില്ലന്ന് എനിക്ക് ഉറപ്പുണ്ട്. 18 വര്‍ഷമായി എന്‍റെ പ്രധാന ജോലിക്കാരന്‍ മാപ്പിളയാണ്. അദ്ദേഹം അങ്ങേയറ്റം സത്യസന്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നത്.! ഈ പ്രക്ഷോഭത്തില്‍ മാപ്പിളമാരോടൊപ്പം സഹകരിക്കുകയും അതിന്‍റെ പേരില്‍ ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത ധാരാളം ഹൈന്ദവരുണ്ട്. അവരുടെ പേര് വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ചുരുക്കത്തില്‍  നിയമ പരമായ പ്രവര്‍ത്തിച്ച നിസ്സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ വേണ്ടി ബ്രിട്ടീഷ് ഗവര്‍മെന്‍റ് നടത്തിയ ഗൂഢശ്രമത്തിന്‍റെ ദുരന്തഫലങ്ങളാണ് ഈ സംഭവങ്ങള്‍ ഇതിന്‍റെ പേരില്‍ ആയിരക്കണക്കിന് മാപ്പിളമാര്‍ കൊല്ലപ്പെട്ടു. അവരെക്കുണ്ട് ജയിലുകള്‍ നിറഞ്ഞു. അവരുടെ നാടും വീടും തകര്‍ക്കപ്പെട്ടു. ഇതിലേറ്റവും വേദനാജനകം വേനല്‍കാലത്ത് നൂറ് മാപ്പിള തടവുകാരെ ചരക്ക് തീവണ്ടിയിലെ ഒരു കംമ്പാര്‍ട്ടുമെന്‍റില്‍ തള്ളിനിറച്ച് അയച്ചതാണ്. അതില്‍ 56 പേര്‍ ട്രെയിനില്‍ വെച്ചും 16പേര്‍ തുടര്‍ന്നും മരണപ്പെട്ടു. അതായത് നൂറ്പേരില്‍ എഴുപത് പേര്‍ കടുത്ത ചൂടില്‍ ശ്വാസം മുട്ടി മരിച്ചു. എന്നാല്‍ ഇതല്ലാം കാട്ടിക്കൂട്ടിയ ഗവര്‍മെന്‍റ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് ശിക്ഷ കൊടുക്കുന്നത് പോകട്ടെ, അവരെക്കുറിച്ച് ഗവര്‍മെന്‍റ് ചെറിയ വിമര്‍ശനം പോലും നടത്തുകയുണ്ടായില്ല!

                                                ************


⭕ കുറിപ്പുകൾ


▪️ വര്‍ഷങ്ങളായി  "അൽ ഹസനാത്ത്" എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്ന ഈ വെള്ളിയാഴ്ച്ച പതിപ്പ് ചില സാങ്കേതിക കാരണങ്ങളാൽ, സയ്യിദ് ഹസനി അക്കാദമി "സന്ദേശം" എന്ന പേരിലേക്ക് മാറ്റിയിരിക്കുന്നു. പതിവുപോലെ വെള്ളിയാഴ്ച്ച പ്രഭാതത്തിൽ തന്നെ നിങ്ങളിലേക്ക് എത്തുന്ന ഈ ഉപഹാരം പ്രയോജനപ്പെടുത്തിയും പ്രചരിപ്പിച്ചും സഹകരിക്കുമെന്ന് തുടർന്നും പ്രതീക്ഷിക്കുന്നു.

▪️ ഇത് സ്വാതന്ത്ര്യ സമര സ്മൃതിയുമായി ബന്ധപ്പെട്ട പ്രത്യേക പതിപ്പാണ്. മുഖലിഖിതം സ്വാതന്ത്ര്യ സമര സേനാനിയായ ശൈഖുല്‍ ഇസ്ലാമിന്‍റെ ശക്തവും വ്യക്തവുമായ ചില സന്ദേശങ്ങളാണ്. ഇന്നും പ്രസക്തമായ ഈ വചനങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ലക്ഷ്യവും മാര്‍ഗ്ഗവും വ്യക്തമാക്കുന്നു. ജുമുഅ സന്ദേശമായി കൊടുത്തിരിക്കുന്നത് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ കൂടിയായ വിശ്വപണ്ധിതന്‍ അല്ലാാമാ നദ് വിയുടെ സ്വാതന്ത്ര്യത്തിന്‍റെ യാഥാര്‍ത്ഥ്യത്തെ വിവരിക്കുന്ന പ്രഭാഷണവും പ്രതി‍ഞ്ജയുമാണ്. മുഖലേഖനം ഇന്ത്യയുടെ ഒരു ഭാഗത്ത് നടന്ന സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ വിവരണമാണ്. ഇതുപോലെ ഇന്ത്യയുടെ ഓരോ പ്രദേശത്തും സ്വാതന്ത്ര്യ സമരങ്ങള്‍ നടന്നിട്ടുണ്ട്. അതിനെ സൂക്ഷിക്കുകയും അടുത്ത തലമുറയ്ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യേണ്ടത് രാജ്യസ്നേഹികളുടെ പ്രധാന ബാധ്യതയാണ്. നാലാമതായി, സ്വാതന്ത്ര്യ സമരത്തിലെ പ്രമുഖ സാന്നിധ്യമായ ജംഇയത്ത് ഉലമാ എ ഹിന്ദിന്‍റെ വിവിധ സമ്മേളന പ്രമേയങ്ങളാണ്. 
    ശരിയായ ചരിത്രാവബോധം സൃഷ്ടിക്കാൻ കാരണമാകുന്ന വിവിധ രചനകൾ അടങ്ങിയ ഈ പതിപ്പ് സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. താല്പര്യപ്പെടുന്നവർക്ക് -മാറ്റങ്ങൾ വരുത്താതെ- ഇത് ഗ്രന്ഥരൂപത്തിലാക്കി  കോപ്പികൾ എടുത്ത് വിതരണം ചെയ്യാവുന്നതാണ്.

- മുഹമ്മദ് അജ്മല്‍ ഹുസ്നി അന്നദ് വി
(ചീഫ് എഡിറ്റര്‍ സന്ദേശം)
................................


സ്വാതന്ത്ര്യ സമര സ്മൃതി സംഗമം 2023

പതിവുപോലെ ഈ വർഷവും ദാറുൽ ഉലൂമിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ വിപുലമായി നടന്നു. വർത്തമാനകാലം പ്രശ്നകലുഷിതമാക്കി രംഗം കയ്യടക്കാൻ തൽപരകക്ഷികൾ ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധം ചരിത്രം വളച്ചൊടിക്കലാണല്ലോ. അതിലൂടെ സൃഷ്ടിക്കപ്പെടുന്ന ഭീകരമായ തെറ്റിദ്ധാരണകളും തൽഫലമായി മനുഷ്യർക്കിടയിൽ ഉടലെടുക്കുന്ന അകലവും അവർ ചൂഷണം ചെയ്യുന്നു. ഇതിനുള്ള ഏറ്റവും വലിയ പ്രതിരോധം ശരിയായ ചരിത്ര അവബോധമാണ്. ആധികാരിക രേഖകളിൽ സുരക്ഷിതമായ ഇത്തരം ചരിത്ര യാഥാർത്ഥ്യങ്ങളുടെ സംരക്ഷണ പ്രചരണങ്ങൾ രാജ്യത്തോട് സ്നേഹവും കൂറും പുലർത്തുന്ന ഓരോ പൗരന്റെയും കർത്തവ്യമാണ്. അധിനിവേശ ശക്തികൾ അഴിഞ്ഞാടുമ്പോഴും കഷ്ട നഷ്ടങ്ങളിൽ പരസ്പരം കൈകോർത്ത് ജാതിമത ഭേദമന്യേ മുന്നേറിയ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എക്കാലത്തും ദിശാബോധം പകരുന്നു. പ്രസ്തുത ചരിത്രത്തിന്റെ പഠന പ്രചരണങ്ങൾക്ക് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഈ വർഷത്തെ സ്വാതന്ത്ര്യസമര സ്മൃതി സംഗമങ്ങൾ.

ആഗസ്റ്റ് മാസം ആരംഭത്തോടെ തന്നെ വിദ്യാർത്ഥികൾക്കിടയിൽ സ്വാതന്ത്ര്യ സമര സ്മൃതികൾ ആരംഭിച്ചിരുന്നു. ആഗസ്റ്റ് 15 പുലർച്ചെ 6:30 ന് മൗലാനാ ഖാസിം ബാഖവി പതാക ഉയർത്തി. ദാറുൽ ഉലൂം അങ്കണത്തിൽ മുതിർന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമര സ്മൃതി സംഗമത്തിൽ മൗലാനാ അബ്ദുശ്ശകൂർ ഖാസിമി സന്ദേശ പ്രഭാഷണം നടത്തി. രാജ്യത്തിനുവേണ്ടി ചോര നീരാക്കിയ സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട സ്വതന്ത്ര ഇന്ത്യയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണെന്ന് മൗലാനാ ഉണർത്തി. രാജ്യത്തിന്റെ മുഖമുദ്രകളായ ജനാധിപത്യവും മതേതരത്വവും നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും ആ വിഷയത്തിൽ മാനവികതയുടെ അനിവാര്യതയെ സംബന്ധിച്ചും സൂചിപ്പിച്ചു.

വിദ്യാർത്ഥികൾ നീണ്ട പഠനങ്ങൾക്കൊടുവിൽ വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ ചുമർ പത്രികകൾ ശ്രദ്ധേയമായിരുന്നു. സ്വാതന്ത്ര്യ പൂർവ്വ ഇന്ത്യ, സ്വാതന്ത്ര്യാനന്തര ഇന്ത്യ, സ്വാതന്ത്ര്യ സമരത്തിലെ മാനവിക ചിത്രങ്ങൾ എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ.

ദാറുൽ ഉലൂമിലും പരിസരപ്രദേശങ്ങളിലും നടത്തിയ പായസ വിതരണത്തോടെ പരിപാടികൾ താൽക്കാലികമായി അവസാനിച്ചു.

സ്വാതന്ത്ര്യസമര സ്മൃതി സംഗമം 2023 ലെ ചില ചിത്രങ്ങൾ 👇
















രചനാ പരിചയം

1857-ന് മുമ്പ്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ 

മുസ്ലിം പണ്ധിതരുടെ പങ്ക് 

ഭാഗം-1

മൗലാനാ ഫൈസല്‍ അഹ്മദ്  നദ് വി ഭട്കല്‍



കഴിഞ്ഞകാല മുസ്‌ലിം പണ്ഡിതരുടെ അതിമഹത്തായ ത്യാഗ പരിശ്രമങ്ങളെ അടുത്ത തലമുറകൾക്ക് അർഹമായ നില യിൽ പരിചയപ്പെടുത്തേണ്ടത് വലിയൊരു ആവശ്യമാണ്. എന്നാൽ ഇവരുടെ ചരിത്രം വിശാലമായ ഭൂപ്രദേശങ്ങളിലും വിവിധ കാലഘട്ടങ്ങളിലുമായി പരന്നു കിടക്കുന്നു. വളരെ സുദീർഘമായ ഈ ചരിത്രത്തിലെ പല ഭാഗങ്ങളും കയ്പ്പേറി യതും ദുഃഖകരവുമാണെങ്കിലും പിൻഗാമികൾക്ക് മനക്കരു ത്തും കർമാവേശവും പകരുന്ന സംഭവങ്ങളാണ്.

1857ന് മുമ്പുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മുസ്ലിം പണ്ഡിതന്മാരെക്കുറിച്ചുള്ള ചരിത്രം തൻ്റെ വർഷങ്ങ ളുടെ പഠനങ്ങളിലൂടെ ക്രോഡീകരിച്ച് അവതരിപ്പിക്കുകയാ ണ് ചരിത്രപണ്ഡിതനും എഴുത്തുകാരനും അധ്യാപകനുമായ ഫൈസൽ അഹ്‌മദ് നദ്‌വി ഈ കൃതിയിൽ



പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി



ഞങ്ങളുടെ കേന്ദ്ര സ്ഥാപനം


























ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌