▪️മുഖലിഖിതം
രാജ്യം തകരുന്നത് കയ്യും കെട്ടി നോക്കി നിൽക്കാൻ പാടില്ല
✍️മൗലാനാ സയ്യിദ് അർഷദ് മദനി
(പ്രസിഡന്‍റ് ജംഇയത്ത് ഉലമാ എ ഹിന്ദ്)

▪️ജുമുഅ സന്ദേശം 
വൃത്തിയും ശുദ്ധിയും
✍️ ഡോ: സഊദ് ആലം ഖാസിമി
(മെമ്പര്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്, എഡിറ്റര്‍ തഹ്ദീബുല്‍ അഖ്ലാഖ് മാസിക അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി)

▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുയാസീന്‍ ഭാഗം-2
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ്
മുഅവ്വദത്തൈന്‍
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ ജീവചരിത്രം
മുഫക്കിറുല്‍ ഇസ്‌ലാം അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി; ജീവിതവും സന്ദേശവും- 2
✍️ മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി

▪️വാര്‍ത്തകള്‍
രണ്ടു മഹാന്മാർ രണ്ട് രചനകൾ ഒരേ പ്രവർത്തനം
✍️ സയ്യിദ് ജാഫർ മസ്ഊദ് ഹസനി നദ്‌വി 
(സെക്രട്ടറി ദാറുൽ  ഉലൂം നദ്‌വത്തുൽ  ഉലമാ ലക്നൗ)  


********************************


മുഖലിഖിതം


രാജ്യം തകരുന്നത് കയ്യും കെട്ടി നോക്കി നിൽക്കാൻ പാടില്ല, വർഗ്ഗീയ വാദികൾ ഒരു പ്രത്യേക  വിഭാഗത്തെ നശിപ്പിക്കാൻ നടത്തുന്ന പരിശ്രമങ്ങളെ പരാജയപ്പെടുത്തുക, രാജ്യത്ത് മതേതരത്വത്തിന്റെ ഉയർച്ചയ്ക്കും ഭരണഘടനയുടെ സംരക്ഷണത്തിനും മാനുഷിക സമത്വത്തിനും സാഹോദര്യ പ്രചാരണത്തിനും ജംഇയത്ത് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

മൗലാനാ സയ്യിദ് അർഷദ് മദനി
(പ്രസിഡന്‍റ് ജംഇയത്ത് ഉലമാ എ ഹിന്ദ്)

രാജ്യത്തിന്റെ നിലവിലുള്ള അവസ്ഥ അങ്ങേയറ്റം വേദനാജനകമാണ്. ഇതുപോലുള്ള അവസ്ഥ ഇതിന് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. ഒന്നിന് പുറകെ ഒന്നായി ഓരോ പ്രശ്‌നങ്ങൾ ഉയർത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യാ മഹാരാജ്യം കടുത്ത വർഗ്ഗീയത പുലർത്തുന്ന ആളുകളുടെ പിടിയിൽ അമർന്നിരിക്കുകയാണ്. ഓരോ ദിവസവും വിവിധ പ്രശ്‌നങ്ങളും തർക്കങ്ങളും ഉയർത്തി മുസ്‌ലിംകളെ പ്രകോപിക്കാൻ മാത്രമല്ല, പ്രാന്തവൽക്കരിക്കാൻ ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. മതപരമായ വെറുപ്പും വിദ്വേഷവും സർവ്വ മേഖലയിലും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ച് പുതിയ നിയമങ്ങൾ ഉണ്ടാക്കുകയും നീതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്യുന്നു. ഭരണഘടനയുടെ മേൽക്കോയ്മയും നീതിയുടെയും നിയമത്തിന്റെയും വാഴ്ചയും ഇല്ലാതാക്കി സേച്ഛാധിപത്യ ശൈലിയിൽ ജനങ്ങൾക്കിടയിൽ ഭയവും ഭീതിയും പരത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം സങ്കീർണ്ണ ഘട്ടത്തിൽ ജംഇയത്ത് ഉലമാ എ ഹിന്ദിന് നിശബ്ദമായി ഇരിക്കാൻ കഴിയില്ല. രാജ്യത്തിന്റെ ഭരണാധികാരികൾ ലോകം മുഴുവൻ ചെണ്ടകൊട്ടി പ്രകോഷണം ചെയ്യുന്ന സ്വാതന്ത്ര്യവും മതേതരത്വവും ജനാധിപത്യവും നമ്മുടെ മഹാന്മാരുടെയും മുൻഗാമികളുടെയും നീണ്ട ത്യാഗ പരിശ്രമങ്ങളുടെ ഫലമാണ്. 
സ്വാതന്ത്ര്യ സമരത്തിൽ ത്യാഗം ചെയ്ത മഹാത്മാഗാന്ധിയും മൗലാനാ ഹുസൈൻ അഹ്മദ് മദനിയും മൗലാനാ ആസാദും മറ്റും സ്വപ്നം കണ്ട ഇന്ത്യാ രാജ്യം ഒരിക്കലും ഇന്നത്തെ വെറുപ്പിന്റെയും അക്രമത്തിന്റെയും പിഢനത്തിന്റെയും ഇന്ത്യ അല്ലായിരുന്നു. ഇവിടെ താമസിക്കുന്ന മുഴുവൻ ജനങ്ങളും ജാതിമത, വർഗ്ഗവർണ്ണ വിത്യാസങ്ങളിൽ നിന്നും ഉയർന്ന് നിന്ന് ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഒരു ഇന്ത്യയാണ് അവർ സ്വപ്നം കണ്ടത്. സ്വാതന്ത്ര്യ സമരനായകരുടെ ഈ മഹനീയ സ്വപ്നം തകർന്ന് വീഴുന്നത് നമുക്ക് നോക്കിനിൽക്കാൻ കഴിയില്ല. ഇത്തരുണത്തിൽ ഇന്നത്തെ ദു:ഖകരമായ അവസ്ഥകൾക്കെതിരിൽ ശബ്ദം ഉയർത്താനും സാഹോദര്യം നിറഞ്ഞ രാജ്യത്തിന് വേണ്ടി സഹകരിച്ച് നീങ്ങുന്നതിന് ആഹ്വാനം ചെയ്യാനും ഒരു മഹാസമ്മേളനം നവബംർ മൂന്നിന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കാൻ ജംഇയത്ത് ഉലമാ എ ഹിന്ദ് തീരുമാനിച്ചിരിക്കുകയാണ്. ഇതിലേക്ക് രാജ്യ സ്‌നേഹികളായ മുഴുവൻ സഹോദരങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. 
ഈ സമ്മേളനത്തിൽ വഖ്ഫ് ഭേദഗതി ബില്ലിന്റെ മറവിൽ വഖ്ഫ് സ്വത്തുക്കളെ അപഹരിക്കാനുള്ള നിഗൂഢ ശ്രമത്തിനെതിരിലും ശബ്ദം ഉയർത്തുന്നതാണ്. മുൻഗാമികളായ മഹാന്മാരുടെ അമൂല്യമായ അനന്തര സ്വത്താണ് വഖ്ഫ് സ്വത്തുക്കൾ. 1923 മുതൽ 2013 വരെ വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പ് വരുത്താൻ ജംഇയത്ത് ശക്തമായി പരിശ്രമിച്ചിരുന്നു. അതേ മാർഗ്ഗത്തിലൂടെ ജംഇയത്ത് സഞ്ചരിക്കുന്നതാണ്. കൂടാതെ, രാജ്യം അഭിമുഖീകരിക്കുന്ന സങ്കീർണ്ണമായ അവസ്ഥകളിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനുള്ള കർമ്മ പദ്ധതിയും റോഡ് മാപ്പും സമ്മേളനത്തിൽ അവതരിപ്പിക്കുന്നതാണ്. സംസ്‌കാര സമ്പന്നരും പുരോഗതി പ്രാപിച്ചവരുമായ ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം നീതിയും ന്യായവും ഏറ്റവും വലിയ അളവ് കോലാണ്. പൊതുജനങ്ങൾക്ക് നീതി നൽകുക എന്നതാണ് ഓരോ ഭരണാധികാരികളുടെയും പ്രഥമവും പ്രധാനവുമായ കർത്തവ്യം. എന്നാൽ അതിന് പകരം വർഗ്ഗീയ വാദികൾ ഒരു പ്രത്യേക വിഭാഗത്തെ പിന്നിലേക്ക് തള്ളിമാറ്റുന്നതിന് ഗൂഢാലോചനകൾ നടത്തുകയും പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ അമൂല്യ സമ്പത്തായ യുവജനങ്ങളുടെ ശേഷിയെ നിർമ്മാണാത്മക നന്മകൾക്ക് പകരം സംഹാരത്തിലേക്കും പരസ്പര വെറുപ്പിലേക്കും തിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. വാർത്താ മാധ്യമങ്ങളെ പോലും വർഗ്ഗീയത ബാധിച്ചിരിക്കുന്നു. മാധ്യമങ്ങളുടെ പ്രധാന ജോലി കളവുകൾ പ്രചരിപ്പിക്കലും ജനങ്ങളെ പരസ്പരം വെറുപ്പിക്കലുമാണ്. 

ഇസ്‌ലാം മതത്തെയും ഇസ്‌ലാമിക സംസ്‌കാരത്തെയും വിശിഷ്യാ ലോകാനുഗ്രഹി മുഹമ്മദ് നബി (സ)യെയും കുറിച്ച് തെറ്റായ വിശകലനങ്ങളും പ്രചാരണങ്ങളും അതിശക്തമായി നടന്നുകൊണ്ടിരിക്കുന്നു. റസൂലുല്ലാഹി (സ)യെക്കുറിച്ച് അങ്ങേയറ്റം നിന്ദ്യമായി അഭിപ്രായങ്ങളും ചിത്രീകരണങ്ങളും ചിലർ നടത്തുന്നു. ഇതിൽ പലതും മതത്തിന്റെ വിലാസത്തിലാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതി വിലക്കിയിട്ടും നാശകാരികൾ സ്വതന്ത്രരായി വിഹരിക്കുക മാത്രമല്ല, അവരെ പലരും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രവണത രാജ്യത്തിന്റെയും രാജ്യനിവാസികളുടെയും ഐക്യത്തിനും സുരക്ഷിതത്വത്തിനും വൻ ഭീഷണിയാണെന്ന് ജംഇയത്ത് ഉലമാ എ ഹിന്ദ് മനസ്സിലാക്കുന്നു. ഈ പ്രവണതയ്‌ക്കെതിരിൽ ശക്തമായ പ്രതിഷേധം ഉയർത്തലും ഈ സമ്മേളനത്തിന്റെ ലക്ഷ്യമാണ്. ഈ പ്രവണത രാജ്യത്തെ സമാധാനത്തിലേക്കും പുരോഗതിയിലേക്കുമല്ല, മറിച്ച് നാശത്തിലേക്കും നഷ്ടത്തിലേക്കും നയിക്കുന്നതാണെന്നും എല്ലാവരും ഒത്തൊരുമിച്ച് ഇതിനെ തടയാൻ പരിശ്രമിച്ചില്ലെങ്കിൽ അടുത്ത തലമുറ നമുക്ക് മാപ്പ് നൽകില്ലെന്നും എല്ലാവരും മനസ്സിലാക്കുക. 
ഒരു ഭാഗത്ത് ഭരണഘടനയെത്തൊട്ട് ശപഥങ്ങൾ ചെയ്യുകയും മറുഭാഗത്ത് ഭരണഘടനാ തത്വങ്ങളെ തന്നെ അവഹേളിക്കുകയും ചെയ്യുന്നത് എത്ര വലിയ പരിഹാസ്യതയാണ്. രാജ്യത്തെ ഒരു പ്രത്യക വിഭാഗത്തെ വിവിധ സ്ഥാനങ്ങളിലുള്ളവർ നിരന്തരം അവഹേളിച്ചുകൊണ്ടിരിക്കുന്നു. മുസ്‌ലിംകൾക്ക് ഭരണഘടയിൽ യാതൊരു അവകാശവും ഇല്ലാത്തത് പോലെയാണ് പലരുടെയും പെരുമാറ്റം. എന്നാൽ ന്യൂനപക്ഷങ്ങളെ ശാന്തരാക്കി നിലനിർത്തേണ്ടത് എല്ലാ ഭരണകൂടത്തിന്റെയും കർത്തവ്യമാണ്. കൂടാതെ, മുസ്‌ലിംകളുടെ കേന്ദ്രസ്ഥാപനമായ മദ്‌റസകളെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുകയും മദ്‌റസകളെ അടച്ച് പൂട്ടാൻ ശ്രമിക്കുകയും മത സ്വാതന്ത്ര്യം എടുത്ത് കളയാൻ ആഗ്രഹിക്കുകയും ആഹാര പാനീയങ്ങളിൽ പോലും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തുകൊണ്ട് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയാണ്. എന്നാൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന ത്യാഗങ്ങൾ പലരും വിസ്മരിക്കുകയാണ്. ജംഇയത്ത് ഉലമാ എ ഹിന്ദ് സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമല്ല, രാജ്യനിർമ്മാണത്തിലും സജീവമായി പങ്കെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടനയുടെ പിന്നിൽ ജംഇയത്ത് നായകരുടെ അശ്രാന്തപരിശ്രമമുണ്ട്. 
സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ നമ്മുടെ മഹാന്മാർ കോൺഗ്രസ് നേതൃത്തോട് രാജ്യത്തിന്റെ ഭരണഘടന സെക്കുലർ ആയിരിക്കണമെന്നും എല്ലാവർക്കും ഭരണഘടന അവകാശങ്ങൾ നിലനിർത്തണമെന്നും മതന്യൂനപക്ഷങ്ങൾക്ക് മത സ്വാതന്ത്ര്യം പരിപൂർണ്ണമായി നൽകണമെന്നും ജംഇയത്ത് ആവശ്യപ്പെടുകയും അവ അത് പല പ്രാവശ്യം സമ്മതിച്ച് പറയുകയും ചെയ്തിരുന്നു. പക്ഷേ, ഇന്ന് സെക്കുലറാണെന്ന് വാദിക്കുന്ന ചില പാർട്ടികളും വെറും അധികാരത്തിന് വേണ്ടി മാത്രം വർഗ്ഗീയ വാദികളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുകയാണ്. ഈ ഒരു അവസ്ഥയിൽ നിന്നും നേതാക്കന്മാരും രാഷ്ട്രീയ കക്ഷികളും പിന്മാറേണ്ടതും രാജ്യത്തിന്റെ മതേതരത്വ സ്വഭാവം നിലനിർത്താൻ പരിശ്രമിക്കേണ്ടതും ഇന്നത്തെ ഏറ്റവും വലിയ ആവശ്യമാണ്.  

*********



All India Muslim Personal Law Board

വൃത്തിയും ശുദ്ധിയും
ഡോ: സഊദ് ആലം ഖാസിമി
(മെമ്പര്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്, എഡിറ്റര്‍ തഹ്ദീബുല്‍ അഖ്ലാഖ് മാസിക അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി)

يَا أَيُّهَا الَّذِينَ آمَنُواْ إِذَا قُمْتُمْ إِلَى الصَّلاةِ فَاغْسِلُواْ وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُواْ بِرُؤُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ وَإِن كُنتُمْ جُنُبًا فَاطَّهَّرُواْ وَإِن كُنتُم مَّرْضَى أَوْ عَلَى سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لامَسْتُمُ النِّسَاء فَلَمْ تَجِدُواْ مَاء فَتَيَمَّمُواْ صَعِيدًا طَيِّبًا فَامْسَحُواْ بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ مَا يُرِيدُ اللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ


സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കരിക്കാന്‍ ഒരുങ്ങിയാല്‍ നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ കൈകളും കഴുകുക. തല തടവുകയും കാലുകള്‍ ഞെരിയാണിവരെ കഴുകുകയും ചെയ്യുക. ഇനി നിങ്ങള്‍ വലിയ അശുദ്ധിക്കാരനാണെങ്കില്‍ കുളി നിര്‍വ്വഹിക്കുക. നിങ്ങള്‍ രോഗികളോ യാത്രികരോ വിസര്‍ജ്ജിച്ച് വന്നവരോ സ്ത്രീയെ സ്പര്‍ശിച്ചവരോ ആയിരിക്കുകയും വെള്ളം ലഭിക്കാതെ വരുകയും ചെയ്താല്‍ പരിശുദ്ധ മണ്ണിനെ ലക്ഷ്യമിടുകയും അതില്‍ നിന്നും നിങ്ങളുടെ മുഖങ്ങളെയും കരങ്ങളെയും തടവുകയും ചെയ്യുക. അല്ലാഹു നിങ്ങളുടെമേല്‍ ഞെരുക്കം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ച് നിങ്ങള്‍ നന്ദിരേഖപ്പെടുത്തുന്നതിന് അവന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങളുടെമേല്‍ പൂര്‍ത്തീകരിക്കാനും നിങ്ങളെ ശുദ്ധീകരിക്കാനും ഉദ്ദേശിക്കുന്നു. (മാഇദ 6)

ഇസ്ലാം വളരെ പ്രധാന്യത്തോടെ കല്‍പ്പിച്ചിരിക്കുന്ന ഒരു ഗുണമാണ് വൃത്തിയും ശുദ്ധിയും. നിരവധി ഹദീസ്, ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ഇതിന്‍റെ അദ്ധ്യായത്തോടെയാണ് ആരംഭിച്ചിരിക്കുന്നത്. ശുദ്ധി ആരാധനയുടെ നിബന്ധനയാണ്. അതില്ലാതെ നമസ്കാരം സാധുവാകുന്നതല്ല. നമസ്കാരം മാത്രമല്ല, ഒരു ആരാധനയും അശുദ്ധിയുടെ സന്ദര്‍ഭത്തില്‍ സ്വീകരിക്കപ്പെടുന്നതല്ല. നമസ്കാരത്തിന് മുമ്പ് വുളു (അംഗസ്നാനം) നിര്‍ബന്ധമാണ്. അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ക്ക് ഒരു ദാസന്‍ വുളു ചെയ്യുമ്പോള്‍ അവന്‍റെ അകത്തുള്ള മാലിന്യങ്ങള്‍ ദൂരീകരിക്കപ്പെടുകയും പുറം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നതാണ്. 
റസൂലുല്ലാഹി (സ) അരുളി: ഒരു സത്യവിശ്വാസിയായ ദാസന്‍ വുളു ചെയ്യുകയും മുഖം കഴുകുകയും ചെയ്യുമ്പോള്‍ അവന്‍റെ കണ്ണിലൂടെയുണ്ടായ പാപങ്ങള്‍ ആ ജലത്തോടൊപ്പം അല്ലെങ്കില്‍ അതിന്‍റെ അവസാനത്തെ തുള്ളിയോടൊപ്പം ദൂരീകരിക്കപ്പെടുന്നതാണ്. കൈ കഴുകുമ്പോള്‍ അവന്‍റെ കൈയ്യിലൂടെ ഉണ്ടായ പാപങ്ങള്‍ ആ ജലത്തോടൊപ്പം അല്ലെങ്കില്‍ അതിന്‍റെ അവസാനത്തെ തുള്ളിയോടൊപ്പം ദൂരീകരിക്കപ്പെടുന്നതാണ്. കാല്‍ കഴുകുമ്പോള്‍ അവന്‍റെ കാലിലൂടെയുണ്ടായ പാപങ്ങള്‍ ആ ജലത്തോടൊപ്പം അല്ലെങ്കില്‍ അതിന്‍റെ അവസാനത്തെ തുള്ളിയോടൊപ്പം ദൂരീകരിക്കപ്പെടുന്നതാണ്. അങ്ങനെ അവന്‍ മുഴുവന്‍ പാപങ്ങളില്‍ നിന്നും പരിശുദ്ധനാകുന്നതാണ്. (മുസ്ലിം) 
അതെ, ശുദ്ധിയിലൂടെ ആദ്യമായി അകം ശുദ്ധമാകുന്നതാണ്. അതായത്, മനസ്സും മസ്തിഷ്കവും ശുദ്ധീകരിക്കപ്പെടുന്നതാണ്. തുടര്‍ന്ന് ശരീരവും വസ്ത്രവും ശുദ്ധീകരിക്കപ്പെടുന്നതാണ്. പരിശുദ്ധ ആത്മാവിന് ശുദ്ധിയുള്ള ശരീരവും ആരാധനകള്‍ക്ക് മാനസിക, ശാരീരിക പരിശുദ്ധിയും അത്യാവശ്യമാണ്. 
ഒരു ദിവസം അഞ്ചുനേരം നമസ്കാരം നിര്‍ബന്ധമാണ്. അതിനുവേണ്ടി കുറഞ്ഞത് അഞ്ച് പ്രാവശ്യം ശുദ്ധീകരണവും അത്യാവശ്യമാണ്. അതെ, ദാസന്‍ എല്ലാ സമയത്തും ശുദ്ധിയുള്ളവനായിരിക്കണമെന്നും അഴുക്കും മാലിന്യവും അവനില്‍ ഉറയ്ക്കരുതെന്നും ഇസ്ലാം ആഗ്രഹിക്കുന്നു. ശുദ്ധി ശരീരത്തില്‍ മാത്രമല്ല, വസ്ത്രവും സ്ഥലവും ശുദ്ധിയായിരിക്കലും അത്യാവശ്യമാണ്. 
റസൂലുല്ലാഹി (സ)യോടും റസൂലുല്ലാഹി (സ) വഴി മുഴുവന്‍ സമുദായത്തെയും അല്ലാഹു ഉപദേശിക്കുന്നു: അല്ലയോ പുതപ്പ് പുതച്ചവരെ.(1) എഴുന്നേല്‍ക്കുക, മുന്നറിയിപ്പ് നല്‍കുക.(2) താങ്കളുടെ രക്ഷിതാവിന്‍റെ മഹോന്നതി വിവരിക്കുക.(3) താങ്കളുടെ വസ്ത്രം ശുദ്ധീകരിക്കുക.(4) (മുദ്ദസ്സിര്‍ 1-4) ഇസ്ലാം ശുദ്ധിയ്ക്ക് എത്രവലിയ സ്ഥാനമാണ് നല്‍കിയിട്ടുള്ളതെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതാണ്. നാം മുസ്ലിംകള്‍ ഈ അദ്ധ്യാപനത്തെ മുറുകെ പിടിച്ചിരുന്നെങ്കില്‍ നാം എത്രയോ ഉന്നതരാകുമായിരുന്നു. പല മുസ്ലിംകളും സൗകര്യം ഉണ്ടായിട്ടും കൃത്യമായി കുളിക്കാറില്ല. അവരുടെ ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം വന്നുകൊണ്ടിരിക്കും. ചിലര്‍ കൃത്യമായി വസ്ത്രങ്ങള്‍ മാറ്റാറില്ല. അവരുടെ വസ്ത്രങ്ങളില്‍ നിന്നും നാറ്റമുണ്ടാകാറുണ്ട്. ജനങ്ങള്‍ അവരുടെ അരികില്‍ ഇരിക്കാതിരിക്കാന്‍ ശ്രമിക്കുന്നു. മലക്കുകളും അവരുടെ സാമിപ്യത്തെ വെറുക്കുന്നതാണ്. 
റസൂലുല്ലാഹി (സ)യുടെ കാലഘട്ടത്തില്‍ ഒരു വ്യക്തി മസ്ജിദിലെത്തി. അദ്ദേഹത്തിന്‍റെ വസ്ത്രം അഴുക്ക് പിടിച്ചിരുന്നു. റസൂലുല്ലാഹി (സ) സഹാബികളോട് പറഞ്ഞു: നിങ്ങള്‍ ഇദ്ദേഹത്തിന്‍റെ വസ്ത്രം കഴുകിയാല്‍ കൊള്ളാമായിരുന്നു. (തിര്‍മിദി) 
നമ്മുടെ വീടും പരിസരങ്ങളും വൃത്തിയാക്കാനും നാം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും മസ്ജിദ്, മദ്റസ പോലുള്ള പൊതുസ്ഥാപനങ്ങളില്‍ ശുദ്ധി വളരെ ശ്രദ്ധാപൂര്‍വ്വം നിര്‍വ്വഹിക്കേണ്ടതാണ്. അല്ലാഹു പറയുന്നു: കഅ്ബാലയത്തെ ജനങ്ങളുടെ സംഗമ സ്ഥാനവും, അഭയ കേന്ദ്രവുമായി നാം നിശ്ചയിച്ച സന്ദര്‍ഭം ഓര്‍ക്കുക.  ഇബ്റാഹീം നബി നിന്ന സ്ഥലത്തെ നമസ്കരിക്കാനുള്ള സ്ഥലമാക്കുക. ത്വവാഫ് ചെയ്യുന്നവര്‍ക്കും ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്കും (അല്ലെങ്കില്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും) റുകൂഅ്-സുജൂദുകള്‍ അനുഷ്ഠിക്കുന്നവര്‍ക്കുമായി എന്‍റെ വീടിനെ നിങ്ങള്‍ നന്നായി വൃത്തിയാക്കുകയും ചെയ്യുക എന്ന് ഇബ്റാഹീം നബിയോടും ഇസ്മാഈല്‍ നബിയോടും നാം കല്പിക്കുകയും ചെയ്തു.(ബഖറ 125) ഈ ആയത്തില്‍ അല്ലാഹു മസ്ജിദ് ശുദ്ധിയാക്കാന്‍ രണ്ട് പ്രവാചകന്മാരോടാണ് കല്‍പ്പിച്ചിരിക്കുന്നത്. അവര്‍ ഈ കല്‍പ്പന സ്നേഹാദരങ്ങളോടെ പാലിക്കുകയും ചെയ്തു. നമ്മുടെ ഈ കാലത്ത് മസ്ജിദിന്‍റെയും മറ്റും ശുദ്ധീകരണം പലരും താഴ്ന്ന ജോലിയിലായി കാണാറുണ്ട്. നമ്മുടെ വീക്ഷണം പോലെ തന്നെ മസ്ജിദ് ശുദ്ധീകരണ സേവനങ്ങള്‍ക്ക് ഏല്‍പ്പിക്കപ്പെടുന്നവരും വളരെയധികം അശ്രദ്ധ പുലര്‍ത്തുന്നു. വുളു എടുക്കുന്ന സ്ഥലവും മലമൂത്ര വിസര്‍ജ്ജന സ്ഥാനങ്ങളും മാത്രമല്ല, മസ്ജിദിന്‍റെ മുറ്റവും പ്രവേശന സ്ഥാനങ്ങളും ചിലപ്പോഴെല്ലാം നമസ്കരിക്കുന്ന സ്ഥലങ്ങളും അഴുക്ക് പിടിച്ചിരിക്കുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു. റസൂലുല്ലാഹി (സ) മസ്ജിദ് ശുദ്ധീകരിക്കാനും അവിടെ സുഗന്ധം പുരട്ടാനും ഉപദേശിച്ചിട്ടുണ്ട്. 
പുരോഗതി പ്രാപിച്ച പശ്ചാത്യ രാജ്യങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം സ്ഥലങ്ങള്‍ നോക്കുക. അവിടെ എവിടെയും ദുര്‍ഗന്ധം അനുഭവപ്പെടുകയോ, മാലിന്യങ്ങള്‍ കാണാന്‍ കഴിയുകയോ ചെയ്യുന്നതല്ല. മുന്‍കാലത്ത് യൂറോപ്പിലെ ജനങ്ങള്‍ കുളിക്കുന്നതിനെ മതവിരുദ്ധമായി കണ്ടിരുന്നു. അവരുടെ വീടുകളില്‍ ആരാധനാലയങ്ങളെല്ലാം മാലിന്യം നിറഞ്ഞതായിരുന്നു. അതിനിടയില്‍ ശാംമിലും ഈജിപ്തിനും അവസാനം സ്പെയിനിലും മുസ്ലിംകള്‍ വൃത്തിയുടെയും ശുദ്ധിയുടെയും പാഠങ്ങള്‍ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇതിലൂടെയാണ് യൂറോപ്പില്‍ മാറ്റം വന്നത്. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ, ഇന്ന് കാര്യം തലകീഴായി മറിഞ്ഞിരിക്കുന്നു. യൂറോപ്യന്മാര്‍ വൃത്തിയില്‍ മുന്നേറി, മുസ്ലിംകള്‍ പിന്നിലായിപ്പോയി. ധാരാളം സഹോദരങ്ങള്‍ പുക വലിച്ചശേഷം വായ വൃത്തിയാക്കാതെ മസ്ജിദുകളിലും പൊതുപരിപാടികളിലും വരാറുണ്ട്. അവരുടെ ദുര്‍ഗന്ധം മറ്റുള്ളവര്‍ക്ക് ഉപദ്രവകരമാകാറുണ്ട്. റസൂലുല്ലാഹി (സ) ദുര്‍ഗന്ധമുള്ള ആഹാരം കഴിച്ചതിന് ശേഷം മസ്ജിദില്‍ വരുന്നതിനെ തടഞ്ഞിരിക്കുന്നു. ബീഡിയും സിഗററ്റും ദുര്‍ഗന്ധം മാത്രമല്ല, ആരോഗ്യത്തിനും ഹാനികരമാണ്. അത് ഒഴിവാക്കാന്‍ നാമെല്ലാവരും പരിശ്രമിക്കേണ്ടതാണ്. സാധിക്കാത്തവര്‍ കുറഞ്ഞ പക്ഷം ദന്തശുചീകരണം നടത്തിയ ശേഷം വരാന്‍ ശ്രദ്ധിക്കേണ്ടതാണ്. 
ദന്ത ശുദ്ധീകരണം വൃത്തിയുടെ ഒരു പ്രധാന ഭാഗമായതിനോടൊപ്പം ആരോഗ്യത്തിന്‍റെയും പ്രധാന മാര്‍ഗ്ഗമാണ്. പല്ലുകളുടെയും മോണകളുടെയും രോഗങ്ങളില്‍ അധികവും ദന്ത ശുദ്ധീകരണത്തിലെ അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതാണ്. സര്‍വ്വോപരി ദന്ത ശുദ്ധീകരണം റസൂലുല്ലാഹി (സ)യുടെ പ്രധാന സുന്നത്താണ്. റസൂലുല്ലാഹി (സ) അതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും സമുദായത്തെ ഉള്‍ബോധിപ്പിക്കുകയും ചെയ്യുമായിരുന്നു. റസൂലുല്ലാഹി (സ) അരുളി: നിങ്ങള്‍ ദന്ത ശുദ്ധീകരണം നടത്തുക. അതിലൂടെ വായ ശുദ്ധീകരിക്കപ്പെടുകയും പടച്ചവന് തൃപ്തിയുണ്ടാവുകയും ചെയ്യുന്നതാണ്. ജിബ്രീല്‍ (അ) എന്‍റെ അരികില്‍ വരുമ്പോഴെല്ലാം ദന്ത ശുദ്ധീകരണത്തെക്കുറിച്ച ഉണര്‍ത്തുമായിരുന്നു. അവസാനം അത് നിര്‍ബന്ധമാക്കപ്പെടുമെന്ന് പോലും ഞാന്‍ വിചാരിച്ച് പോയി. (ഇബ്നുമാജ) 
മറുഭാഗത്ത് നമ്മുടെ പ്രദേശങ്ങളുടെയും ഭവനങ്ങളുടെയും വൃത്തിയുടെ കാര്യവും അങ്ങേയറ്റം ദു:ഖകരമാണ്. വീടുകളില്‍ ചിലന്തിവല അധികരിച്ചിരിക്കുന്നു. സാധനങ്ങള്‍ ക്രമം തെറ്റിക്കിടക്കുന്നു. വഴിയില്‍ അവിടെയും ഇവിടെയും മാലിന്യങ്ങള്‍ കാണപ്പെടുന്നു. വീട്ടിലെ വേസ്റ്റുകള്‍ ഒരു മടിയുമില്ലാതെ വഴിയിലേക്ക് വലിച്ചെറിയപ്പെടുന്നു. ഓടയില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു. മാലിന്യത്തിന്‍റെ പേരില്‍ അയല്‍വാസികള്‍ തമ്മിലുള്ള വഴക്കുകളും കുറവല്ല. വൃത്തിയില്ലായ്മ ആരോഗ്യത്തിനും വലിയ കുഴപ്പമുണ്ടാക്കുന്നു. നമ്മുടെ പ്രദേശങ്ങളില്‍ ജോലികള്‍ അധികരിക്കുന്നു. ആകയാല്‍ നമ്മുടെ വീടും പരിസരവും പ്രദേശവും ശുദ്ധീകരിക്കാന്‍ നാം മുന്നിട്ട് ഇറങ്ങേണ്ടതാണ്. ഇതിനുവേണ്ടി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുക. പ്രാദേശിക ഭരണ സമിതികളോട് സഹായം തേടുക. ആഴ്ചയില്‍ ഒരു ദിവസം ശുദ്ധീകരണത്തിന് വേണ്ടി മുന്നിട്ടിറങ്ങിയാല്‍ നമ്മുടെ നാടും വീടും ഒരുപോലെ അനുഗ്രഹീതമാകുന്നതാണ്. 
പെരുന്നാള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളുടെ ചോരയും എല്ലും അവശിഷ്ടങ്ങളും ദുര്‍ഗന്ധം പരത്തുകയും ആരോഗ്യത്തിന് ഭീഷണിയുണ്ടാക്കുകയും ചെയ്യുന്നു. നമ്മുടെ മാലിന്യത്തെ നാം തന്നെ സംസ്കരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. റസൂലുല്ലാഹി (സ) അരുളി: അല്ലാഹു പരിശുദ്ധനാണ്. പരിശുദ്ധി ഇഷ്ടപ്പെടുന്നു. വൃത്തിയുള്ളവനാണ്. വൃത്തിയെ ഇഷ്ടപ്പെടുന്നു. ഔദാര്യവാനാണ്. ഔദാര്യത്തെ ഇഷ്ടപ്പെടുന്നു. ധര്‍മ്മിഷ്ടനാണ്. ധര്‍മ്മത്തെ ഇഷ്ടപ്പെടുന്നു. ആകയാല്‍ നിങ്ങളുടെ മുറ്റങ്ങളെ വൃത്തിയാക്കുക. (തിര്‍മിദി) 
ഇസ്ലാം വൃത്തിയെ മാത്രമല്ല, അലങ്കാരത്തെയും പഠിപ്പിക്കുന്നു. ഒരിക്കല്‍ റസൂലുല്ലാഹി (സ) ഉണര്‍ത്തി: ആരുടെയെങ്കിലും മനസ്സില്‍ അല്‍പ്പമെങ്കിലും അഹന്തയുണ്ടായിരുന്നാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല. ഒരു വ്യക്തി ചോദിച്ചു: വസ്ത്രവും ചെരുപ്പും നന്നായിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കാറുണ്ട്. അതും അഹന്തയാണ്. റസൂലുല്ലാഹി (സ) അരുളി: അല്ലാഹു സുന്ദരനാണ്. സൗന്ദര്യത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. (മുസ്ലിം) 
സൗന്ദര്യം വൃത്തിയ്ക്ക് ശേഷമുള്ള കാര്യമാണ്. അകമോ, പുറമോ മാലിന്യം ഉള്ളതിനോടൊപ്പം മേലങ്കി മാത്രം സുന്ദരമായിരിക്കുന്നതിനെ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. ആകയാല്‍ അകത്തും പുറത്തും നാം ശുദ്ധി നിലനിര്‍ത്തുകയും മാന്യമായ അലങ്കാരങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക. ഏറ്റവും ഉന്നത അലങ്കാരം പടച്ചവനോടുള്ള ഭയഭക്തിയാണ്. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെയും ശുദ്ധിയുള്ളവരെയും ഇഷ്ടപ്പെടുന്നു. (ബഖറ 222) അല്ലാഹു നാം ഏവര്‍ക്കും ശുദ്ധി മുറുകെ പിടിക്കാനും സമൂഹത്തില്‍ അത് പ്രചരിപ്പിക്കാനും ഉതവി നല്‍കട്ടെ.

******** 


മആരിഫുല്‍ ഖുര്‍ആന്‍ 


സൂറത്തുയാസീന്‍ ഭാഗം-2
 
(83 ആയത്തുകള്‍, പദങ്ങള്‍ 739, അക്ഷരങ്ങള്‍ 3090, മക്കാമുകര്‍റമയില്‍ അവതരണം. എന്നാല്‍ 45-ാം ആയത്ത് മദീനമുനവ്വറയില്‍ അവതരിച്ചു. 5 റുകൂഅ്. അവതരണ ക്രമം 41. പാരായണ ക്രമം 36. സൂറത്തുല്‍ജിന്നിന് ശേഷം അവതരണം)

ദൂതന്മാര്‍ എന്നതുകൊണ്ടുള്ള  ഉദ്ദേശം എന്താണ്? അവര്‍ ആരായിരുന്നു? 
മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി


ആയത്ത് 13-32

وَاضْرِبْ لَهُم مَّثَلًا أَصْحَابَ الْقَرْيَةِ إِذْ جَاءَهَا الْمُرْسَلُونَ (13) إِذْ أَرْسَلْنَا إِلَيْهِمُ اثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوا إِنَّا إِلَيْكُم مُّرْسَلُونَ (14) قَالُوا مَا أَنتُمْ إِلَّا بَشَرٌ مِّثْلُنَا وَمَا أَنزَلَ الرَّحْمَٰنُ مِن شَيْءٍ إِنْ أَنتُمْ إِلَّا تَكْذِبُونَ (15) قَالُوا رَبُّنَا يَعْلَمُ إِنَّا إِلَيْكُمْ لَمُرْسَلُونَ (16) وَمَا عَلَيْنَا إِلَّا الْبَلَاغُ الْمُبِينُ (17) قَالُوا إِنَّا تَطَيَّرْنَا بِكُمْ ۖ لَئِن لَّمْ تَنتَهُوا لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٌ (18) قَالُوا طَائِرُكُم مَّعَكُمْ ۚ أَئِن ذُكِّرْتُم ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ (19) وَجَاءَ مِنْ أَقْصَى الْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَا قَوْمِ اتَّبِعُوا الْمُرْسَلِينَ (20) اتَّبِعُوا مَن لَّا يَسْأَلُكُمْ أَجْرًا وَهُم مُّهْتَدُونَ (21) وَمَا لِيَ لَا أَعْبُدُ الَّذِي فَطَرَنِي وَإِلَيْهِ تُرْجَعُونَ (22) أَأَتَّخِذُ مِن دُونِهِ آلِهَةً إِن يُرِدْنِ الرَّحْمَٰنُ بِضُرٍّ لَّا تُغْنِ عَنِّي شَفَاعَتُهُمْ شَيْئًا وَلَا يُنقِذُونِ (23) إِنِّي إِذًا لَّفِي ضَلَالٍ مُّبِينٍ (24) إِنِّي آمَنتُ بِرَبِّكُمْ فَاسْمَعُونِ (25) قِيلَ ادْخُلِ الْجَنَّةَ ۖ قَالَ يَا لَيْتَ قَوْمِي يَعْلَمُونَ (26) بِمَا غَفَرَ لِي رَبِّي وَجَعَلَنِي مِنَ الْمُكْرَمِينَ (27) ۞ وَمَا أَنزَلْنَا عَلَىٰ قَوْمِهِ مِن بَعْدِهِ مِن جُندٍ مِّنَ السَّمَاءِ وَمَا كُنَّا مُنزِلِينَ (28) إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ خَامِدُونَ (29) يَا حَسْرَةً عَلَى الْعِبَادِ ۚ مَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا بِهِ يَسْتَهْزِئُونَ (30) أَلَمْ يَرَوْا كَمْ أَهْلَكْنَا قَبْلَهُم مِّنَ الْقُرُونِ أَنَّهُمْ إِلَيْهِمْ لَا يَرْجِعُونَ (31) وَإِن كُلٌّ لَّمَّا جَمِيعٌ لَّدَيْنَا مُحْضَرُونَ (32)

താങ്കള്‍ അവര്‍ക്ക് ഒരു നാട്ടുകാരുടെ അവസ്ഥ വിവരിച്ചു കൊടുക്കുക. അവരുടെ അരികില്‍ ഞാന്‍ അയച്ച ദൂതന്‍മാര്‍ വന്നപ്പോള്‍.(13) അവരിലേക്ക് നാം രണ്ട് പ്രബോധകന്മാരെ അയച്ച സന്ദര്‍ഭം. എന്നാല്‍ ആ രണ്ടുപേരെയും അവര്‍ നിഷേധിച്ചു. അപ്പോള്‍ മൂന്നാമത്തെ ഒരു പ്രബോധകനിലൂടെ നാം അവര്‍ക്ക് ശക്തിനല്‍കി. അവര്‍ ആ നാട്ടുകാരോട് പറഞ്ഞു: ഞങ്ങള്‍ നിങ്ങളിലേക്ക് അയക്കപ്പെട്ട ദൂതന്മാരാണ്.(14) നാട്ടുകാര്‍ പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള സാധാരണ മനുഷ്യരാണ്. കരുണയുള്ള പടച്ചവന്‍ ഒന്നും ഇറക്കിയിട്ടില്ല. നിങ്ങള്‍ കളവു മാത്രമാണ് പറയുന്നത്.(15) അവര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളിലേക്ക് അയക്കപ്പെട്ടവരാണെന്ന് നമ്മുടെ രക്ഷിതാവ് നന്നായി അറിയുന്നുണ്ട്.(16) വ്യക്തമായ നിലയില്‍ സന്ദേശം എത്തിച്ചുതരല്‍ മാത്രമാണ് ഞങ്ങളുടെ ഉത്തരവാദിത്വം.(17) നാട്ടുകാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ ശകുനമായി കാണുന്നു. നിങ്ങള്‍ (ഈ പ്രവര്‍ത്തനത്തില്‍ നിന്നും) പിന്‍മാറിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കല്ല് കൊണ്ട് എറിയുന്നതാണ്. ഞങ്ങളുടെ ഭാഗത്തുനിന്നും നിങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ ലഭിക്കുന്നതുമാണ്.(18) ദൂതന്മാര്‍ പറഞ്ഞു: ശകുനങ്ങളെല്ലാം നിങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ്. നിങ്ങളോട് ഉപദേശിക്കപ്പെടുമ്പോള്‍ ഇങ്ങനെ പ്രതികരിക്കുകയാണോ? നിങ്ങള്‍ പരിധിവിട്ട ഒരു കൂട്ടര്‍ തന്നെയാണ്.(19) ഇതിനിടയില്‍ പട്ടണത്തിന്‍റെ മൂലയില്‍ നിന്നും ഒരു വ്യക്തി ഓടി വന്നു. അദ്ദേഹം സമൂഹത്തോട് പറഞ്ഞു: 'എന്‍റെ സമൂഹമേ, ഈ ദൂതന്മാരെ നിങ്ങള്‍ അനുസരിച്ച് അനുകരിക്കുക.'(20)  നിങ്ങളോട് കൂലിയൊന്നും ചോദിക്കാത്ത ഇവരെ നിങ്ങള്‍ പിന്‍പറ്റുക. ഇവര്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവരാണ്.(21) എന്നെ പടച്ച് പരിപാലിക്കുന്ന അല്ലാഹുവിനെ ആരാധിക്കാതിരിക്കാന്‍ എനിക്ക് ഒരു ന്യായവുമില്ല. നിങ്ങള്‍ എല്ലാവരും അവനിലേക്ക് മടക്കപ്പെടുന്നതാണ്.(22) അല്ലാഹുവിനെവിട്ട് മറ്റുള്ളവരെ ഞാന്‍ ദൈവങ്ങളായി സ്വീകരിക്കണമെന്നോ? കാരുണ്യവാനായ അല്ലാഹു ബുദ്ധിമുട്ട് വല്ലതും തീരുമാനിച്ചാല്‍ അവരുടെ ശുപാര്‍ശ എനിക്ക് ഒരു ഗുണവും ചെയ്യുന്നതല്ല, അവര്‍ എന്നെ രക്ഷിക്കുന്നതുമല്ല.(23) അങ്ങനെ ചെയ്താല്‍ ഞാന്‍ വ്യക്തമായ വഴികേടില്‍ ആയിപ്പോകും.(24) നിങ്ങളെ പടച്ച് പരിപാലിക്കുന്നവനില്‍ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുക. (എന്നാല്‍ അവര്‍ ഈ ഉപദേശം സ്വീകരിക്കാതെ നിഷ്കളങ്കനായ ആ ദാസനെ വധിക്കുകയുണ്ടായി)(25) അല്ലാഹുവില്‍ നിന്നും അദ്ദേഹത്തോട് പറയപ്പെട്ടു: നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അദ്ദേഹം പറഞ്ഞു: എന്‍റെ സമൂഹം അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!(26)  എന്‍റെ രക്ഷിതാവ് എനിക്ക് പൊറുത്തു തന്നതും എന്നെ ആദരണീയരില്‍ പെടുത്തിയതും (അവര്‍ മനസ്സിലാക്കി ഇനിയെങ്കിലും സത്യം സ്വീകരിച്ചാല്‍ കൊള്ളാമായിരുന്നു!)(27) അദ്ദേഹത്തിന് ശേഷം ആ സമുദായത്തിന്‍റെ മേല്‍ ആകാശത്ത് നിന്നും സൈന്യങ്ങളൊന്നും നാം ഇറക്കിയില്ല. നാം അങ്ങനെ ഇറക്കുന്നവനുമല്ല.(28) ഒരു ഭയാനകമായ അട്ടഹാസം മാത്രമുണ്ടായി. അപ്പോള്‍ അതാ അവര്‍ എല്ലാവരും മരിച്ച് വീണുകിടക്കുന്നു.(29) ദാസന്‍മാരുടെ കാര്യം വളരെ ഖേദകരം തന്നെ! അവരുടെ അരികില്‍ വന്ന എല്ലാ പ്രവാചകന്മാരെയും അവര്‍ പരിഹസിക്കുന്നു!(30) അവര്‍ക്ക് മുമ്പ് എത്രയോ തലമുറകളെയാണ് നാം നശിപ്പിച്ചതെന്ന് അവര്‍ നോക്കുന്നില്ലേ? അവരാരും ഇവരിലേക്ക് മടങ്ങിവരുന്നതല്ല.(31) എന്നാല്‍ (അവരും ഇവരും) എല്ലാവരും നമ്മുടെ അരികില്‍ പരലോകത്ത് ഹാജരാകുന്നതുമാണ്.(32)

വിവരണവും വ്യാഖ്യാനവും
     ഈ ആയത്തിലെ റസൂല്‍, മുര്‍സല്‍ എന്നീ പദങ്ങള്‍ പരിശുദ്ധ ഖുര്‍ആനില്‍ സാധാരണ നബിമാര്‍ക്കാണ് പറയപ്പെടുന്നത്. ഈ ആയത്തില്‍ ഇവരെ അയച്ചത് അല്ലാഹുവാണെന്നും പറഞ്ഞിരിക്കുന്നു. ഇതിലൂടെ ഇവര്‍ നബിമാര്‍ എന്നാണ് മനസ്സിലാകുന്നത്. ഇബ്നു അബ്ബാസ് (റ), കഅ്ബ് (റ), വഹബ് (റ) എന്നിവരില്‍ നിന്നും ഇബ്നു ഇസ്ഹാഖ് ഉദ്ധരിക്കുന്നു: ഈ നാട്ടിലേക്ക് അയക്കപ്പെട്ട ഈ മൂന്ന് മഹാന്മാര്‍ അല്ലാഹുവന്‍റെ പ്രവാചകന്മാരായിരുന്നു. അവരുടെ നാമം സ്വാദിഖ്, മസ്ദൂഖ്, ശലൂം എന്നിവയാണ്. മറ്റൊരു നിവേദനത്തില്‍ ശലൂം എന്നതിന് പകരം ശംഊന്‍ എന്ന് വന്നിരിക്കുന്നു. (ഇബ്നു കസീര്‍). ഖതാദ (റ) പറയുന്നു: ഈ ആയത്തിലെ മുര്‍സലൂന്‍ എന്ന പദം സാങ്കേതിക അര്‍ത്ഥത്തിലല്ല. മറിച്ച് ദൂതന്‍ എന്ന അര്‍ത്ഥത്തിലാണ്. ഈ മഹാന്മാര്‍ പ്രവാകന്മാര്‍ അല്ലായിരുന്നു. മറിച്ച് ഈസാ നബി (അ)യുടെ ആത്മ ശിഷ്യന്മാരില്‍ പെട്ടവരായിരുന്നു. മഹാനരുടെ കല്‍പ്പന പ്രകാരമാണ് അവര്‍ ഈ നാട്ടിലേക്ക് വന്നത്. (ഇബ്നു കസീര്‍). ഈ മഹാന്മാരെ അയച്ച ഈസാ നബി (അ) അല്ലാഹുവിന്‍റെ ദൂതനായതുകൊണ്ട് അദ്ദേഹം അയച്ചത് അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരം തന്നെയായിരുന്നു. അതുകൊണ്ടാണ് അയച്ചത് അല്ലാഹുവാണെന്ന് ആയത്തില്‍ പറഞ്ഞിരിക്കുന്നത്. മുഫസ്സിറുകളില്‍ ഇബ്നു കസീര്‍ മുതലായവര്‍ ആദ്യ അഭിപ്രായവും ഖുര്‍തുബിയും മറ്റും രണ്ടാം അഭിപ്രായവും തെരഞ്ഞെടുത്തിരിക്കുന്നു. ഖുര്‍ആനിന്‍റെ ബാഹ്യഭാഗത്ത് നിന്നും മനസ്സിലാകുന്നത് ഇവര്‍ നബിമാര്‍ ആയിരുന്നു എന്നാണ്. 
നാട്ടുകാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ ശകുനമായി കാണുന്നു. നിങ്ങള്‍ (ഈ പ്രവര്‍ത്തനത്തില്‍ നിന്നും) പിന്‍മാറിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കല്ല് കൊണ്ട് എറിയുന്നതാണ്. ഞങ്ങളുടെ ഭാഗത്തുനിന്നും നിങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ ലഭിക്കുന്നതുമാണ്.(18) ഈ ആയത്തിലെ തത്വയ്യര്‍ എന്നതിന് ശകുനമായി കാണുക എന്നാണര്‍ത്ഥം. അതായത് നാട്ടുകാര്‍ അല്ലാഹുവിന്‍റെ ഈ ദൂതന്മാര്‍ പറഞ്ഞത് അംഗീകരിക്കാതെ നിങ്ങള്‍ ശകുനമാണെന്ന് അവര്‍ പറഞ്ഞു: ചില നിവേദനങ്ങളില്‍ വന്നിരിക്കുന്നു: പ്രവാചകന്മാരോടുള്ള അവരുടെ അനുസരണക്കേട് കാരണം ആ നാട്ടില്‍ ക്ഷാമമുണ്ടായി. അതുകൊണ്ടാണ് അവര്‍ ശകുനമെന്ന് ആരോപിച്ചത്. അല്ലെങ്കില്‍ വേറെവല്ല നാശങ്ങളും സംഭവിച്ചിരിക്കാം. നാശനഷ്ടങ്ങള്‍ വല്ലതും സംഭവിക്കുമ്പോള്‍ സന്മാര്‍ഗ്ഗികളായ നബിമാരിലേക്കും സദ്വൃത്തരിലേക്കും അതിനെ ചേര്‍ത്ത് പറയുന്നത് എക്കാലത്തും നിഷേധികളുടെ പൊതുപതിവാണ്. മൂസാ നബി (അ)യുടെ സമുദായം പറഞ്ഞു: ...... (അഅ്റാഫ് 131). സ്വാലിഹ് നബി (അ)യോട് സമുദായം പറഞ്ഞു: നിങ്ങളെയും നിങ്ങളോടൊപ്പമുള്ളവരെയും ഞങ്ങള്‍ ശകുനമായി കാണുന്നു. (നംല് 47)
ദൂതന്മാര്‍ പറഞ്ഞു: ശകുനങ്ങളെല്ലാം നിങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ്! അതായത് നിങ്ങളുടെ നാശനഷ്ടങ്ങള്‍ നിങ്ങളുടെ കര്‍മ്മ ഫലങ്ങളാണ്. ത്വാഇര്‍ എന്നത് അശുഭലക്ഷണത്തിനാണ് പറയപ്പെടുന്നത്. അശുഭലക്ഷണത്തിന്‍റെ പരിണിത ഫലമായ ശകുനം എന്ന ആശയത്തിലും ഇത് വരാറുണ്ട്. ഇവിടെ അതാണുദ്ദേശം.(ഖുര്‍തുബി)  
ഇതിനിടയില്‍ പട്ടണത്തിന്‍റെ മൂലയില്‍ നിന്നും ഒരു വ്യക്തി ഓടി വന്നു. അദ്ദേഹം സമൂഹത്തോട് പറഞ്ഞു: 'എന്‍റെ സമൂഹമേ, ഈ ദൂതന്മാരെ നിങ്ങള്‍ അനുസരിച്ച് അനുകരിക്കുക.'(20) കഴിഞ്ഞ ആയത്തില്‍ ഈ നാടിനെക്കുറിച്ച് ഖര്‍യ എന്നാണ് ഉപയോഗിച്ചത്. ഖര്‍യ എന്നത് ചെറുതും വലുതുമായ ഗ്രാമത്തിനും പട്ടണത്തിനും പറയപ്പെടുന്ന നാമമാണ്. എന്നാല്‍ ഈ ആയത്തില്‍ മദീനയെന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് വലിയ പട്ടണങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കപ്പെടാറുള്ളൂ. ഈ സംഭവം നടന്ന സ്ഥലം ഒരു വലിയ പട്ടണമായിരുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാകുന്നു. ഇത് ആ നാട് അന്തോക്യ ആയിരുന്നു എന്നതിനെ ബലപ്പെടുത്തുന്നു. അഖ്സല്‍ മദീനത്തി എന്നതിന്‍റെ അര്‍ത്ഥം പട്ടണത്തിന്‍റെ ഏതോ മൂലയില്‍ നിന്നുമാണ്. യസ്ആ എന്നത് സഅ്യില്‍ നിന്നും എടുക്കപ്പെട്ടതാണ്. ഓടുക എന്നാണ് അതിന്‍റെ അര്‍ത്ഥം. അതായത് പട്ടണത്തിന്‍റെ ഏതോ ഭാഗത്ത് നിന്നും ഒരു വ്യക്തി ഓടിവന്നു. ചിലപ്പോള്‍ സഅ്യ് എന്നത് ഓടാതെ ശ്രദ്ധയോടെ നടക്കുന്നതിനും പറയപ്പെടാറുണ്ട്. സൂറത്തുല്‍ ജുമുഅ 9-ാം ആയത്തിലെ സഅ്യിന്‍റെ അര്‍ത്ഥം ഇതാണ്. 

*********

മആരിഫുല്‍ ഹദീസ്

സൂറത്തുകളുടെ മഹത്വങ്ങള്‍;
മുഅവദത്തൈന്‍   
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

    
63. ഉഖ്ബത്തുബ്നു ആമിര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: ചില ആയത്തുകള്‍ കഴിഞ്ഞ രാത്രി എന്‍റെമേല്‍ അവതരിച്ച കാര്യം നിങ്ങള്‍ അറിഞ്ഞോ? അവ അതുല്യമായ ആയത്തുകളാണ്. അതുപോലുള്ള വചനങ്ങള്‍ മറ്റെവിടെയും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. (മുസ്ലിം) 
വിവരണം: ഈ രണ്ട് സൂറത്തുകള്‍ അതുല്യമാണെന്ന് പറഞ്ഞത് ഇവയുടെ ആദ്യം മുതല്‍ അവസാനം വരെ അല്ലാഹുവിനോട് വിവിധ കാര്യങ്ങളില്‍ നിന്നും അഭയം തേടുന്നത് കൊണ്ടായിരിക്കാം. ബാഹ്യവും ആന്തരികവുമായ പ്രധാന നാശനഷ്ടങ്ങളില്‍ നിന്നും അല്ലാഹുവിനോട് അഭയം തേടാന്‍ ഈ രണ്ട് സൂറത്തുകളും പഠിപ്പിക്കുന്നു. ഈ രണ്ട് സൂറത്തുകള്‍ തന്നെ പ്രസ്തുത നാശനഷ്ടങ്ങളില്‍ നിന്നും സംരക്ഷണത്തിനുള്ള വലിയ മാധ്യമമാണ്. അതെ, സര്‍വ്വവിധ അപകട പ്രയാസങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഉറച്ച കോട്ടയാണ്. ചുരുങ്ങിയ നിലയിലാണെങ്കിലും സാരസമ്പൂര്‍ണ്ണമായിത്തന്നെ സര്‍വ്വവിധ അപകട നാശങ്ങളില്‍ നിന്നും ഇതിലൂടെ അഭയം തേടാന്‍ സാധിക്കുന്നതാണ്.   
64. ഉഖ്ബത്തുബ്നു ആമിര്‍ (റ) വിവരിക്കുന്നു: ഞാന്‍ ഒരു യാത്രയില്‍ റസൂലുല്ലാഹി (സ)യോടൊപ്പമായിരുന്നു. മക്കയുടെയും മദീനയുടെയും വഴിയില്‍ സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണങ്ങളായ ജുഹ്ഫയ്ക്കും അബവാഇനുമിടയില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ കടുത്ത കാറ്റും ഇരുളും ഞങ്ങളെ മൂടി. ഉടനെ റസൂലുല്ലാഹി (സ) ഫലഖ്, നാസ് സൂറത്തുകള്‍ ഓതിക്കൊണ്ട് അല്ലാഹുവിനോട് അഭയം തേടാന്‍ തുടങ്ങി. റസൂലുല്ലാഹി (സ) എന്നോട് പറഞ്ഞു: ഉഖ്ബത്തേ, നിങ്ങളും ഈ രണ്ട് സൂറത്തുകള്‍ ഓതുക. അല്ലാഹുവിനോട് അഭയം തേടുന്നവര്‍ ഇതുപോലുള്ള മറ്റൊന്നും കൊണ്ടും അഭയം തേടുന്നതല്ല. അതായത്, അല്ലാഹുവിനോട് അഭയം തേടുന്ന വിഷയത്തില്‍ ഈ രണ്ട് സൂറത്തുകളും അതുല്യമാണ്. (അബൂദാവൂദ്)
വിവരണം: എന്തെങ്കിലും നാശനഷ്ടങ്ങളോ, അപകടങ്ങളോ മുമ്പില്‍ വരുമ്പോള്‍ ഈ സൂറത്തുകള്‍ പാരായണം ചെയ്തുകൊണ്ട് അല്ലാഹുവിനോട് അഭയം തേടണമെന്ന് ഈ ഹദീസ് ഉണര്‍ത്തുന്നു. അതെ, ഇതിനേക്കാള്‍ മഹത്തരമെന്നല്ല, തുല്യമായിപ്പോലും മറ്റൊരു അഭയം തേടലുമില്ല.  
65. ആഇശ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ) രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ദുആ ഇരക്കുമ്പോള്‍ ചെയ്യുന്നതുപോലെ ഇരുകരങ്ങളും ചേര്‍ത്ത് പിടിക്കുകയും ശേഷം അതില്‍ ഊതുകയും ഇഖ്ലാസ്, ഫലഖ്, നാസ് സൂറത്തുകള്‍ ഓതുകയും തുടര്‍ന്ന് ശരീരത്തില്‍ നിന്നും സാധിക്കുന്ന സ്ഥലം തടകുകയും  ശിരസ്സ്, മുഖം, ശരീരത്തിന്‍റെ മുന്‍ഭാഗം എന്നിവ കൊണ്ട് ആരംഭിക്കുകയും ശേഷം കഴിയുന്ന മറ്റ് ഭാഗങ്ങള്‍   തടകുകയും ചെയ്തിരുന്നു. ഇപ്രകാരം റസൂലുല്ലാഹി (സ) മൂന്ന് പ്രാവശ്യം ചെയ്യുമായിരുന്നു. (ബുഖാരി)
വിവരണം: രാത്രി ഉറങ്ങുന്നതിന് മുമ്പുള്ള ഈ നബവീ ശൈലി വളരെ ഹൃസ്വവും ലളിതവുമാണ്. കുറഞ്ഞപക്ഷം ഇതെങ്കിലും ചെയ്യാന്‍ നാമെല്ലാവരും സന്നദ്ധമാവുക. ഇതിന്‍റെ ഐശ്വര്യങ്ങള്‍ വിവരണാതീതമാണ്. അല്ലാഹു നമുക്ക് ഉതവി നല്‍കട്ടെ. 

ചില വിശിഷ്ട ആയത്തുകളുടെ മഹത്വങ്ങള്‍
കഴിഞ്ഞ ഹദീസുകളില്‍ ചില പ്രത്യേക സൂറത്തുകളുടെ മഹത്വങ്ങള്‍ വിവരിക്കപ്പെട്ടതുപോലെ ഹദീസുകളില്‍ ചില പ്രധാനപ്പെട്ട ആയത്തുകളുടെ മഹത്വങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിലുള്ള ഏതാനും ഹദീസുകള്‍ ശ്രദ്ധിക്കുക. 
ആയത്തുല്‍ കുര്‍സിയ്യ്  
66. ഉബയ്യുബ്നു കഅ്ബ് (റ) നിവേദനം. റസൂലുല്ലാഹി (സ) ഉബയ്യ് (റ)ന്‍റെ ഉപനാമമായ അബുല്‍ മുന്‍ദിര്‍ എന്ന നാമം ഉപയോഗിച്ചുകൊണ്ട് ചോദിച്ചു: അബുല്‍ മുന്‍ദിറേ, പടച്ചവന്‍റെ ഗ്രന്ഥത്തില്‍ നിന്നും താങ്കളുടെ പക്കലുള്ള ഏത് ആയത്താണ് ഏറ്റവും മഹത്വമുള്ളതെന്ന് താങ്കള്‍ക്ക് അറിയാമോ? ഞാന്‍ പറഞ്ഞു: അല്ലാഹുവും ദൂതനുമാണ് ഏറ്റവും കൂടുതല്‍ അറിവുള്ളത്. റസൂലുല്ലാഹി (സ) വീണ്ടും ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: ആയത്തുല്‍ കുര്‍സിയ്യാണ്. അപ്പോള്‍ (സ) എന്‍റെ നെഞ്ചില്‍ തടകി എനിയ്ക്ക് ആശംസ നേര്‍ന്നുകൊണ്ട് അരുളി: അബുല്‍ മുന്‍ദിറേ, നിന്‍റെ അറിവ് യാഥാര്‍ത്ഥ്യത്തോട് യോജിച്ചതായതിനാല്‍ ആശംസകള്‍! (മുസ്ലിം) 
വിവരണം: റസൂലുല്ലാഹി (സ)യുടെ ചോദ്യത്തിന് മറുപടിയായി ഉബയ്യ് (റ) ആദ്യം പറഞ്ഞത് അല്ലാഹുവും ദൂതനുമാണ് കൂടുതല്‍ അറിവുള്ളത് എന്നതായിരുന്നു. ഈ മറുപടി മര്യാദയുടെ പ്രേരണയ്ക്ക് അനുസൃതമാണ്. എന്നാല്‍ റസൂലുല്ലാഹി (സ) വീണ്ടും ചോദിച്ചപ്പോള്‍ അദ്ദേഹം സ്വന്തം അറിവിന്‍റെയും ഗ്രാഹ്യത്തിന്‍റെയും വെളിച്ചത്തില്‍ ആയത്തുല്‍ കുര്‍സിയ്യാണ് ഏറ്റവും മഹത്തരമായ ആയത്തെന്ന് പറഞ്ഞു. റസൂലുല്ലാഹി (സ) ഈ മറുപടിയെ ശരിവെക്കുകയും ആശംസ നേരുകയും ചെയ്തു. ആശംസ നേര്‍ന്നപ്പോള്‍ അദ്ദേഹത്തിന്‍റെ നെഞ്ച് തടകിയത് വിജ്ഞാനത്തിന്‍റെയും തിരിച്ചറിവിന്‍റെയും സ്ഥാനമായ ഹൃദയത്തെ സൂചിപ്പിക്കാനായിരിക്കാം. ചുരുക്കത്തില്‍ ആയത്തുല്‍ കുര്‍സിയ്യ് പരിശുദ്ധ ഖുര്‍ആനിലെ ഏറ്റവും മഹത്വപൂര്‍ണ്ണമായ വചനമാണ്. കാരണം അതില്‍ അല്ലാഹുവിന്‍റെ ഏകത്വവും പരിശുദ്ധിയും സമ്പൂര്‍ണ്ണതയുടെ ഗുണങ്ങളും മഹത്വത്തിന്‍റെ അടയാളങ്ങളും വളരെ ഉജ്ജ്വലവും അസാധാരണവുമായി വിവരിക്കപ്പെട്ടിരിക്കുന്നു.
 
ബഖറയുടെ അവസാനത്തെ രണ്ട് ആയത്തുകള്‍
67. അയ്ഫഅ് (റ) വിവരിക്കുന്നു: ഒരു വ്യക്തി ചോദിച്ചു: പരിശുദ്ധ ഖുര്‍ആനിലെ മഹോന്നതമായ അദ്ധ്യായം ഏതാണ്? റസൂലുല്ലാഹി (സ) അരുളി: ഖുല്‍ഹുവല്ലാഹ്! അദ്ദേഹം ചോദിച്ചു: ഖുര്‍ആനിലെ മഹോന്നതമായ ആയത്ത് ഏതാണ്? റസൂലുല്ലാഹി (സ) അരുളി: അല്ലാഹു ലാ ഇലാഹ ഇല്ലാഹൂ. അദ്ദേഹം ചോദിച്ചു: താങ്കള്‍ക്കും സമുദായത്തിനും പ്രയോജനവും ആശ്ചര്യവും ലഭിക്കണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്ന വചനം ഏതാണ്? റസൂലുല്ലാഹി (സ) അരുളി: സൂറത്തുല്‍ ബഖറയിലെ ആമന റസൂല്‍ മുതലുള്ള അവസാന രണ്ട് ആയത്തുകള്‍. തുടര്‍ന്ന് റസൂലുല്ലാഹി (സ) അരുളി: ഇത് അല്ലാഹുവിന്‍റെ അര്‍ഷിന് താഴ്ഭാഗത്തുള്ള കാരുണ്യത്തിന്‍റെ വിശുദ്ധ ശേഖരങ്ങളില്‍ നിന്നുള്ളതാണ്. കാരുണ്യം നിറഞ്ഞ ഈ ആയത്തുകള്‍ മുസ്ലിംകള്‍ക്ക് നല്‍കിയിരിക്കുന്നു. ഇതിനുള്ളില്‍ ഇഹത്തിലെയും പരത്തിലെയും സര്‍വ്വ നന്മകളും അടങ്ങിയിട്ടുണ്ട്. (ദാരിമി)
വിവരണം: ഈ ആയത്തുകളുടെ തുടക്കം സത്യവിശ്വാസത്തെക്കുറിച്ചാണ്. ശേഷം ഇസ്ലാമിന്‍റെ അടിസ്ഥാനമായ അനുസരണയെക്കുറിച്ച് പറയുന്നു. തുടര്‍ന്ന് പാപങ്ങളില്‍ നിന്നും മാപ്പ് ചോദിക്കുന്നു. ശേഷം ബലഹീനരായ അടിമകളെ ആശ്വസിപ്പിച്ചുകൊണ്ട് പറയുന്നു: അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും നിങ്ങള്‍ക്ക് വഹിക്കാന്‍ പറ്റാത്ത ഭാരങ്ങളൊന്നും ആവശ്യപ്പെടുന്നതല്ല. ഇതിന് ശേഷം റബ്ബനാ എന്നുള്ളത് അങ്ങേയറ്റം ആശയ സമ്പുഷ്ടമായ പ്രാര്‍ത്ഥനകള്‍ പഠിപ്പിക്കുന്നു. തീര്‍ച്ചയായും ഈ ആയത്തുകള്‍ പടച്ചവന്‍റെ കാരുണ്യത്തിന്‍റെ ഖജനാവുകളില്‍ നിന്നുള്ളതാണെന്ന് ഇതിന്‍റെ ഉള്ളടക്കം തന്നെ അറിയിക്കുന്നു. അല്ലാഹു ഇതിന്‍റെ വില മനസ്സിലാക്കാനും പ്രയോജനപ്പെടുത്താനും ഉതവി നല്‍കട്ടെ. 
68. ജുബൈര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ) അരുളി: അല്ലാഹു തആല സൂറത്തുല്‍ ബഖറയെ മഹത്തരമായ രണ്ട് ആയത്തുകള്‍ കൊണ്ടാണ് അവസാനിപ്പിച്ചത്. അവ രണ്ടും അല്ലാഹുവിന്‍റെ അര്‍ഷിന് താഴ്ഭാഗത്തുള്ള നിധിശേഖരത്തില്‍ നിന്നും എനിയ്ക്ക് നല്‍കപ്പെട്ടതാണ്. നിങ്ങള്‍ അവ പഠിക്കുകയും നിങ്ങളുടെ സ്ത്രീകളെ പഠിപ്പിക്കുകയും ചെയ്യുക. കാരണം ഈ രണ്ട് ആയത്തുകള്‍ ആദ്യന്തം കാരുണ്യവും അല്ലാഹുവിലേക്ക് അടുക്കാനുള്ള മാധ്യമവുമാണ്. ഇവയില്‍ ആശയ സമ്പുഷ്ടമായ പ്രാര്‍ത്ഥനകളും അടങ്ങിയിരിക്കുന്നു. (ദാരിമി)
വിവരണം: ഈ ഹദീസ് നിവേദനം ചെയ്യുന്ന ജുബൈറുബ്നു നുഫൈര്‍ (റ) താബിഇആണ്. അദ്ദേഹത്തിന് ഈ ഹദീസ് പറഞ്ഞ് കൊടുത്ത സ്വഹാബി ആരാണന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ഇത്തരം ഹദീസുകള്‍ക്ക് അല്‍ ഹദീസുല്‍ മുര്‍സല്‍ എന്ന് പറയപ്പെടുന്നു. ഇതുപോലെ ഇതിന് തൊട്ടുമുമ്പുള്ള ഹദീസും മുര്‍സലാണ്.   
69. അബൂ മസഊദ് (റ)  നിവേദനം: റസൂലുല്ലാഹി (സ) അരുളി: സൂറത്തുല്‍ ബഖറയുടെ അവസാനമുള്ള രണ്ട് ആയത്തുകള്‍ ആരങ്കിലും രാത്രിയില്‍  പാരായണം ചെയ്താല്‍ അത് അവന് മതിയാകുന്നതാണ്. (ബുഖാരി, മുസ്ലിം)

വിവരണം: ഈ ഹദീസിന് പറയപ്പെട്ടിട്ടുള്ള ഒന്നാമത്തെ ആശയം ഇതാണ്. ആരെങ്കിലും രാത്രിയില്‍ സൂറത്തുല്‍ ബഖറയുടെ അവസാനമുള്ള ഈ രണ്ട് ആയത്തുകള്‍ പാരായണം ചെയ്താല്‍ അദ്ദേഹം ഇന്‍ഷാഅല്ലാഹ് സര്‍വ്വ വിധ ഉപദ്രവങ്ങളില്‍ സുരക്ഷിതരായിരിക്കുന്നതാണ്. മറ്റൊരു ആശയം ഇപ്രകാരമാണ് ആരെങ്കിലും തഹജ്ജുദില്‍ ഈ രണ്ട് ആയത്തുകള്‍ മാത്രം പാരായണം ചെയ്താല്‍ അതുതന്നെ അദ്ദേഹത്തിന് മതിയാകുന്നതാണ്.

******* 

ജീവചരിത്രം

 മുഫക്കിറുല്‍ ഇസ്ലാം 
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ 
അലി നദ് വി ജീവിതവും സന്ദേശവും ഭാഗം-2
മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി 


അദ്ധ്യായം 02 
കുടുംബം

വ്യക്തിത്വ രൂപീകരണത്തില്‍ കുടുംബത്തിന്‍റെ പങ്ക്
ഹസ്രത്ത് മൗലാനാ അബുല്‍ ഹസന്‍ അലി നദ്വി തന്നെ കുറിക്കുന്നു: മനുഷ്യന്‍റെ അഭിരുചിയും സ്വഭാവവും രൂപീകരിക്കുന്നതിനും ഉള്ളിലുള്ള ശേഷിയെ പുറത്തെടുത്ത് പ്രകാശിപ്പിക്കുന്നതിനും ജീവിതത്തിന്‍റെ ശരിയായ ദിശ നിര്‍ണ്ണയിക്കുന്നതിനും കുടുംബത്തിന്‍റെ പങ്ക് ഒരു അംഗീകൃത തത്വമാണ്. ഗതകാല ചരിത്രവും അനുഭവങ്ങളും ഇതിനെ ശരി വെയ്ക്കുന്നുമുണ്ട്. ഈ പ്രതിഫലനം രണ്ട് നിലയിലാണ്: ഒന്ന്, പരമ്പരാഗതമായിട്ടുള്ള മേന്മകളും ബലഹീനതകളും പിതാവില്‍ നിന്നും മകനിലേക്ക് നീങ്ങുന്നതാണ്. രണ്ട്, കുടുംബത്തിലെ പൂര്‍വ്വികരെ കുറിച്ചുള്ള അനുസ്മരണ ചര്‍ച്ചകളിലൂടെ അവരുടെ സ്വഭാവ രീതികള്‍ മക്കളുടെ മനസ്സിലും മസ്തിഷ്കത്തിലും പതിയുന്നതാണ്. (ഹയാത്തെ അബ്ദുല്‍ ഹയ്യ്). 

കുടുംബം 
കാലഘട്ടത്തിന്‍റെ നായകന്‍ മൗലാനാ അബുല്‍ ഹസന്‍ അലി നദ്വിയുടെ കുടുംബം ദീര്‍ഘ നാളുകളായി വൈജ്ഞാനിക മത സേവനങ്ങള്‍ അനുഷ്ഠിക്കുന്നവരായിരുന്നു. ചരിത്രത്തിന്‍റെ മുഴുവന്‍ സന്ദര്‍ഭങ്ങളിലും ഈ പരമ്പരയില്‍ ധാരാളം ഉത്തമ വ്യക്തിത്വങ്ങള്‍ ഉദയം ചെയ്തിട്ടുണ്ട്. അവരില്‍ ചിലരാകട്ടെ മഹാ പ്രസ്ഥാനമായി രൂപം പ്രാപിക്കുകയും കാലങ്ങളോളം അവരുടെ പ്രവര്‍ത്തനങ്ങള്‍ നീണ്ട് നില്‍ക്കുകയും പിന്‍ഗാമികള്‍ക്ക് അവര്‍ വഴി വിളക്കാകുകയും ചെയ്തു. ഈ സുവര്‍ണ്ണ പരമ്പരയിലെ പ്രഥമ വ്യക്തിത്വം ശൈഖുല്‍ ഇസ്ലാം ഖുത്ബുദ്ദീന്‍ മുഹമ്മദുല്‍ മദനിയാണ്. ആറാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ദഅ്വത്ത് - ജിഹാദുകള്‍ ലക്ഷ്യമിട്ട് കൊണ്ട് ആയിരക്കണക്കിന് അനുയായികളോടൊപ്പം ബഗ്ദാദില്‍ നിന്നും ഇന്ത്യയിലേക്ക് വന്നു. ഇദ്ദേഹം സയ്യിദുനാ അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ സഹോദരീ പുത്രനും ശൈഖിന്‍റെ ശിഷ്യന്‍റെ ഖലീഫയുമായിരുന്നു. അല്ലാഹുവിന്‍റെ ഔലിയാക്കളില്‍ എണ്ണപ്പെട്ടിരുന്ന ഇദ്ദേഹത്തെ സുല്‍ത്വാന്‍ ഖുത്ബുദ്ദീന്‍ ഐബക് വളരെയധികം ആദരിച്ചിരുന്നു. ഉത്തരേന്ത്യയിലെ കട മാങ്ക്പൂര്‍ എന്ന സ്ഥലത്ത് താമസിക്കുകയും വഫാത്താകുകയും ചെയ്തു. മഹാനരുടെ പരമ്പരയില്‍ ധാരാളം മഹത്തുക്കളായ സന്താനങ്ങളുണ്ടായി. ചെറുമകന്‍ ഖാദി സയ്യിദ് റുക്നുദ്ദീന്‍ വലിയ മഹത്വമുള്ളവരായിരുന്നു. ഇദ്ദേഹത്തിന്‍റെ പരമ്പരയിലെ ഖാദി സയ്യിദ് അഹ്മദ് നസ്വീറാബാദി ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇദ്ദേഹത്തിന്‍റെ ഒരു ചെറുമകന്‍ സയ്യിദ് മുഹമ്മദ് ഫുളൈലും, മറ്റൊരു ചെറുമകന്‍ സയ്യിദ് മുഹമ്മദ് ഇസ്ഹാഖും കാലഘട്ടത്തിലെ മഹാത്മാക്കളായിരുന്നു. സയ്യിദ് മുഹമ്മദ് ഇസ്ഹാഖിന്‍റെ മകന്‍ ഖാജാ അഹ്മദ് നസ്വീറാബാദി തസ്വവ്വുഫില്‍ വളരെ ഉന്നതനായിരുന്നു. സയ്യിദ് മുഹമ്മദ് ഫുളൈലിന്‍റെ മകന്‍ സയ്യിദ് ശാഹ് അലമുല്ലാഹ് ഈ കുടുംബത്തിലെ തിളങ്ങുന്ന താരമാണ്. ശൈഖ് അഹ്മദ് സര്‍ഹിന്ദി മുജദ്ദിദ് അല്‍ഫ് ഥാനിയുടെ ശിഷ്യന്‍ സയ്യിദ് ആദം ബിന്നൂരിയുടെ പ്രധാന ഖലീഫയായിരുന്നു. സുന്നത്തുകളെ പിന്‍പറ്റുന്നതില്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. (.....വിവരണത്തിന് മൗലാനാ മുഹമ്മദുല്‍ ഹസനി രചിച്ച തദ്കിറ ശാഹ് അലമുല്ലാഹ് നോക്കുക). ശാഹ് അലമുല്ലായുടെ മക്കള്‍ എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ടവരും ഉന്നതരുമായിരുന്നു. ശാഹ് സാഹിബിന്‍റെ നാലാം തലമുറയിലാണ് സയ്യിദ് അഹ്മദ് ശഹീദ് ജനിച്ചത്. സയ്യിദ് അഹ്മദ് ശഹീദിന്‍റെ മഹത്വം ലോക പ്രസിദ്ധമാണ്. (വിവരണത്തിന് ഹസ്രത്ത് മൗലാനായുടെ പ്രഥമ രചനയായ സീറത്ത് സയ്യിദ് അഹ്മദ് ശഹീദ് വായിക്കുക). 
സയ്യിദ് മുഹമ്മദ് ഇസ്ഹാഖിന്‍റെ രണ്ടാമത്തെ മകന്‍ സയ്യിദ് ഹിദായത്തുല്ലാഹ് വലിയ പണ്ഡിതനും ശാജഹാന്‍റെ കാലഘട്ടത്തില്‍ മതകാര്യങ്ങളുടെ അദ്ധ്യക്ഷനുമായിരുന്നു. ഇദ്ദേഹത്തിന്‍റെ ആറാം തലമുറയില്‍ ജനിച്ച സയ്യിദ് അബ്ദുല്‍ അലി വലിയൊരു സൂഫിവര്യനും സയ്യിദ് അഹ്മദ് ശഹീദിന്‍റെ ഖലീഫയുമായിരുന്നു. ഭൗതിക വസ്തുക്കള്‍ കണ്ട് പരലോകത്തെ ഓര്‍ക്കുകയും കരയുകയും ചെയ്തിരുന്നു. കൈ ജോലിയിലും മനസ്സ് പടച്ചവന്‍റെ ധ്യാനത്തിലും എന്ന കവിത അന്വര്‍ത്ഥമാക്കിയ ജീവിതമായിരുന്നു.
 
മൗലാനാ ഹകീം സയ്യിദ് ഫഖ്റുദ്ദീന്‍.! 
ഹസ്രത്ത് മൗലാനായുടെ പിതാമഹന്‍ മൗലാനാ ഹകീം സയ്യിദ് ഫഖ്റുദ്ദീന്‍ ഉപരിസൂചിത മൗലാനാ അബ്ദുല്‍ അലിയുടെ മകനാണ്. റായ്ബരേലിയിലെ ദാഇറ ശാഹ് അലമുല്ലാഹ് എന്ന ഗ്രാമത്തില്‍ ഹിജ്രി 1256-ല്‍ ജനിച്ചു. പിതാവ് ചെറുപ്പത്തില്‍ തന്നെ മരിച്ച് പോയിരുന്നു. മാതൃപിതാവ് മൗലാനാ മുഹമ്മദ് ത്വാഹിറാണ് വളര്‍ത്തിയത്. മൗലാനാ മുഹമ്മദ് നഈം ഫിറങ്കി മഹല്ലി പ്രധാന ഗുരുവര്യനാണ്. നിശബ്ദത, മാന്യത, സഹനത, ഏകാന്തത, ആത്മസംതൃപ്തി എന്നീ ഗുണങ്ങള്‍ മുറുകെ പിടിച്ചിരുന്നു. ഹൈദരാബാദ്, ടോങ്ക് മുതലായ സ്ഥലങ്ങളില്‍ ജോലി ആവശ്യാര്‍ത്ഥം നീണ്ട് കാലഘട്ടം താമസിച്ചിട്ടുണ്ട്. മടങ്ങി വന്ന ശേഷം നാട്ടില്‍ ഏകാന്തതയില്‍ കഴിഞ്ഞിരുന്നു. പിതൃസഹോദരനും വലിയ മഹാനുമായിരുന്ന ഖാജാ അഹ്മദ് സാഹിബിനെ ബൈഅത്ത് ചെയ്തിരുന്നു. അദ്ദേഹം ഇജാസത്ത് നല്‍കുകയും ചെയ്തു. മൗലാനാ മുഹമ്മദ് ത്വാഹിറും ഇജാസത്ത് നല്‍കി. നഖ്ശബന്ദി ത്വരീഖത്ത് അനുസരിച്ച് നിരന്തരം നന്മകളില്‍ മുഴുകി കഴിഞ്ഞിരുന്നു. 
ഗ്രന്ഥവായനയും രചനയും വലിയ താല്പര്യമായിരുന്നു. ഫാരിസി-ഉറുദു ഭാഷകളില്‍ ധാരാളം രചനകള്‍ തയ്യാറാക്കി. നിരവധി കവിതകളും രചിച്ചിട്ടുണ്ട്. മഹ്ര്‍ ജഹാന്‍ എന്ന ഗ്രന്ഥത്തില്‍ മൂന്ന് ഭാഗങ്ങളിലായി വിവിധ വിഷയങ്ങള്‍ കൊടുത്തിരിക്കുന്നു. ഒന്നാം ഭാഗം, വിവിധ വിജ്ഞാന ശാഖകളുടെ പരിചയം. രണ്ടാം ഭാഗം, നബിമാര്‍, അഹ്ലുബൈത്ത്, സ്വഹാബത്ത്, താബുഉകള്‍, മുഹദ്ദിസുകള്‍, പണ്ഡിതര്‍ ഇവരുടെ ചരിത്രങ്ങള്‍. മൂന്നാം ഭാഗം, വിവിധ കവികളും കവിതകളും. ഫാരിസി ഭാഷയിലാണ് ഇത് തയ്യാറാക്കിയത്. തീരാറായപ്പോള്‍ ഫാരിസി ഭാഷ മായാന്‍ അടുത്തുവെന്ന് വിവരം ലഭിക്കുകയും മനസ്സ് മടുത്ത് പിന്മാറുകയും ചെയ്തു. 
ജനങ്ങളോടുള്ള സംസാരം വളരെ കുറവായിരുന്നു. തന്‍റെ മഹത്വം ആരെങ്കിലും പറയുന്നത് അല്പവും ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് കൊണ്ട് തന്നെ മഹാനരെ കുറഞ്ഞ ആളുകള്‍ മാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ. മരണ രംഗത്തെ കുറിച്ച് സമുന്നതനായ മകന്‍ അല്ലാമാ അബ്ദുല്‍ ഹയ്യ് ഹസനി ഇപ്രകാരം വിവരിക്കുന്നു: വിയോഗത്തിന്‍റെ തലേന്ന് മുതല്‍ ശ്വാസം വിടുന്നുവെന്നല്ലാതെ ജീവിതത്തിന്‍റെ ഒരു അടയാളവും കാണപ്പെട്ടില്ല. രാത്രി പത്ത് മണിക്ക് ശരീരം ഒന്ന് പിടച്ചു. വലത് ഭാഗത്തേക്ക് ചരിഞ്ഞു. തുടര്‍ന്ന് നൂറടി ദൂരത്തുള്ളവര്‍ക്ക് പോലും കേള്‍ക്കുന്ന നിലയില്‍ അല്ലാഹ് എന്ന ദിക്ര്‍ ആരംഭിച്ചു. ഇത് രാത്രി ഒരു മണി വരെ തുടര്‍ന്നു. ശേഷം നിശബ്ദമായി. ഈ ഫഖീര്‍ അവിടെയുണ്ടായിരുന്നവരോട് സൂറത്ത് യാസീന്‍ ഓതാന്‍ പറഞ്ഞു. യാസീന്‍ തുടങ്ങിയ പാടെ ശാന്തമായി കിടന്ന് കേട്ടുകൊണ്ടിരുന്നു. ശേഷം തല്‍ഖീന്‍ ആരംഭിച്ചു. തദവസരം പിതാവും കലിമ ഉരുവിടാന്‍ തുടങ്ങി. ഇതിനിടയില്‍ ആത്മാവ് അല്ലാഹുവിലേക്ക് യാത്രയായി. ഹിജ്രി 1326 റമദാന്‍ 10-നായിരുന്നു ഈ സംഭവം. 
മാതൃപിതാവ് സയ്യിദ് സിയാഉന്നബി.! 
ഹസ്രത്ത് മൗലാനാ മാതൃപിതാവിനെ കണ്ടിട്ടില്ല. എങ്കിലും മഹാനരുടെ മഹത്വം കുടുംബത്തില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും പ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്‍റെ സുന്നത്തുകള്‍ പിന്‍പറ്റാനുള്ള താല്പര്യം, നമസ്കാരത്തിലുള്ള അങ്ങേയറ്റത്തെ ഭയഭക്തി, ഉദ്ദേശശുദ്ധി, അടിയുറപ്പ് എന്നീ കാര്യങ്ങള്‍ ജനങ്ങള്‍ അനുസ്മരിച്ചിരുന്നു. മകളുടെ മകന്‍ എന്ന നിലയില്‍ മഹാനരുടെ ഗുണങ്ങള്‍ മൗലാനായുടെ മനസ്സിലേക്കും പ്രവേശിച്ചു. 
സയ്യിദ് ശാഹ് സിയാഉന്നബി 1242-ല്‍ ദാഇറയില്‍ ജനിച്ചു. പ്രാരംഭ പഠനം റായ്ബരേലിയില്‍ നടത്തി. ശേഷം ഡല്‍ഹിയിലേക്ക് കാല്‍നടയായി യാത്ര ചെയ്തു. ഖാന്‍ഗാഹ് മുജദ്ദിദിയയില്‍ താമസമാക്കി. അന്ന് അവിടെ മൗലാനാ അബ്ദുല്‍ ഗനി, ശാഹ് അഹ്മദ് സഈദ് എന്നീ മഹാന്മാര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതില്‍ പങ്കെടുക്കുകയും രണ്ട് വര്‍ഷത്തിന് ശേഷം ലക്നൗവിലേക്ക് മടങ്ങുകയും അവിടെ ചില മഹത്തുക്കളെ പ്രയോജനപ്പെടുത്തുകയും തുടര്‍ന്ന് നാട്ടിലെത്തുകയും ചെയ്തു. നാടിനടുത്തുള്ള ഖാജാ അഹ്മദ് നസ്വീറാബാദിയെ ബൈഅത്ത് ചെയ്തു. അദ്ദേഹത്തിന്‍റെ വിയോഗത്തിന് ശേഷം ഖാജാ ഫൈസുല്ലാഹ് സാഹിബുമായി ബന്ധം സ്ഥാപിക്കുകയും ഇജാസത്ത് നേടുകയും ചെയ്തു. 
1293-ല്‍ ഹജ്ജിന് പോയി. മടങ്ങി വന്ന ശേഷം ധാരാളം പണ്ഡിത മഹത്തുക്കള്‍ ശിഷ്യത്വം സ്വീകരിച്ചു. ഉദ്ദേശശുദ്ധി, അടിയുറപ്പ്, ഫര്‍ളുകള്‍ നിര്‍വ്വഹിക്കുന്നതിലുള്ള നിഷ്ഠ, ഇബാദത്തുകളിലെ ഭയഭക്തി, നമസ്കാരത്തോടും പാരായണത്തോടുമുള്ള പ്രേമം, അവയിലുള്ള ലയിച്ച് ചേരല്‍ എന്നീ കാര്യങ്ങളില്‍ വളരെ ഉയര്‍ന്ന് നിന്നിരുന്നു. നമസ്കാരത്തിലെ ഭയഭക്തിയുടെ സംഭവങ്ങള്‍ മുന്‍ഗാമികളായ മഹാത്മാക്കളുടെ ഓര്‍മ്മ പുതുക്കുന്നതായിരുന്നു. തസ്വവ്വുഫിന്‍റെ തര്‍ബിയത്ത് കാര്യങ്ങളില്‍ സമ്പൂര്‍ണ്ണ ശൈഖായിരുന്നു. ദുആകള്‍ക്ക് വലിയ പ്രതിഫലനമായിരുന്നു. വലിയ ഭൂസ്വത്തുണ്ടായിരുന്നെങ്കിലും അവയിലേക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല. രണ്ട് ആണ്‍ മക്കളും അഞ്ച് പെണ്‍മക്കളുമുണ്ടായിരുന്നു. ഇളയ മകള്‍ ഖൈറുന്നിസാ ബഖ്തര്‍ ഹസ്രത്ത് മൗലാനായുടെ മാതാവാണ്. 

ആദരണീയ പിതാവ് അല്ലാമാ ഹകീം അബ്ദുല്‍ ഹയ്യ് ഹസനി
ഹസ്രത്ത് മൗലാനായുടെ ആദരണീയ പിതാവായ അല്ലാമാ അബ്ദുല്‍ ഹയ്യ് ഹസനി ഇന്ത്യയിലെ സുപ്രസിദ്ധ ചരിത്ര രചയിതാവും പ്രധാനപ്പെട്ട മുഹദ്ദിസും ഉന്നത ആത്മീയ വ്യക്തിത്വവുമായിരുന്നു. 1286 റമദാന്‍ 18-ന് ദാഇറ ശാഹ് അലമുല്ലാഹ് റായ്ബരേലിയില്‍ ജനിച്ചു. മഹാനരുടെ മാതൃമാതാവ് മഹാനായ സയ്യിദ് അഹ്മദ് ശഹീദിനോട് ബൈഅത്ത് ചെയ്തിരുന്നു. വലിയ ഭൗതിക വിരക്തയും ഇബാദത്തില്‍ തല്‍പരയുമായിരുന്ന ഈ മഹതിയുടെ മടിത്തട്ടിലാണ് അല്ലാമാ ചെറുപ്പത്തില്‍ കഴിച്ച് കൂട്ടിയത്. അല്ലാമാ പറയുന്നു: അവര്‍ എന്നെ ദീനീ കവിതകള്‍ പാടിക്കേള്‍പ്പിച്ചാണ് ഉറക്കിയിരുന്നത്. അതില്‍ ഒരു ഈരടി ഇപ്രകാരമാണ്: ഇലാഹീ നിന്‍റെ മാര്‍ഗ്ഗത്തില്‍ ശഹാദത്ത് വരിക്കാന്‍ എനിക്ക് ഭാഗ്യം തരേണമേ.! ശഹാദത്ത് ശ്രേഷ്ഠതയില്‍ ശ്രേഷ്ഠമായ ഇബാദത്താണ്. (ഹയാത്ത് അബ്ദുല്‍ ഹയ്യ്). 
അല്ലാമാ ചെറുപ്പം മുതലേ സല്‍സ്വഭാവിയും നിശബ്ദനുമായിരുന്നു. ആരുടെയും മനസ്സ് വേദനിപ്പിക്കാതെയും വഴക്കുകളുണ്ടാക്കാതെയും ഒതുങ്ങിക്കഴിയുമായിരുന്നു. പ്രാരംഭ വിദ്യാഭ്യാസം മാതൃഭവനമായ ഹന്‍സുവയില്‍ നടത്തി. ശാഹ് സിയാഉന്നബിയില്‍ നിന്നും നഹ്വ്, സ്വര്‍ഫ് എന്നിവ പഠിച്ചു. തുടര്‍ന്ന് റായ്ബരേലിയില്‍ വന്ന് അല്പം ഇംഗ്ലീഷ് വിദ്യാഭ്യാസം നടത്തി. ശേഷം ഇലാഹാബാദിലും ഫതഹ്പൂരിലും ഭോപ്പാലിലും ലക്നൗവിലും പോയി പഠനങ്ങള്‍ നടത്തി. പഠനത്തിന് ശേഷം നാട്ടില്‍ വന്നു വിവാഹം കഴിച്ചു. വീണ്ടും ഉപരിപഠനത്തിന് ഭോപ്പാലിലേക്ക് പോയി. ഇതിനിടയില്‍ വൈദ്യശാസ്ത്രവും പൂര്‍ണ്ണമായും പഠിച്ചു. 
പഠനത്തിനിടയില്‍ തന്നെ കാലഘട്ടത്തിലെ മഹാപുരുഷനായ മൗലാനാ ഫസ്ലുര്‍റഹ്മാന്‍ മുറാദാബാദിയെ ബൈഅത്ത് ചെയ്തിരുന്നു. മൗലാനായുടെ പ്രത്യേക ശ്രദ്ധ കരസ്ഥമാക്കി. (മൗലാനാ മുറാദാബാദിയെ കുറിച്ച് അറിയുന്നതിന് മഹാനരെ കുറിച്ച് മൗലാനാ നദ്വി രചിച്ച തദ്കിറ മൗലാനാ ഫസ്ലുര്‍റഹ്മാന്‍ വായിക്കുക). ശേഷം ഭാര്യാപിതാവായ ശാഹ് സിയാഉന്നബിയുടെയും സ്വന്തം പിതാവായ മൗലാനാ ഹകീം ഫഖ്റുദ്ദീനിന്‍റെയും ആത്മീയ ശിക്ഷണം കരസ്ഥമാക്കി. ഇവരുടെ ഖിലാഫത്തും ലഭിച്ചു. ഹാജി ഇംദാദുല്ലാഹ് മുഹാജിര്‍ മക്കിയ്യുമായി കത്തുകളിലൂടെ ബന്ധം കരസ്ഥമാക്കുകയും ധാരാളം പ്രയോജനപ്പെടുത്തുകയും ചെയ്തു. മുഹാജിര്‍ മക്കിയ്യ് (റഹ്) ഇജാസത്ത് നല്‍കി. 
അല്ലാഹു ഉണര്‍ന്ന മനസ്സ് നല്‍കുകയും നന്മയ്ക്ക് വേണ്ടി നടത്തപ്പെടുന്ന എല്ലാ പരിശ്രമങ്ങളുമായും ഹൃദയംഗമായി സഹകരിച്ചിരുന്നു. പ്രത്യേകിച്ചും നദ്വത്തുല്‍ ഉലമയുടെ യോഗങ്ങളില്‍ വിദ്യാഭ്യാസ കാലത്ത് തന്നെ പങ്കെടുത്തിരുന്നു. പിന്നീട് 1313 ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമാ ആരംഭിച്ചപ്പോള്‍ അവിടെ സേവനമാരംഭിച്ചു. നീണ്ട ഒരു കാലയളവ് ശമ്പളം വാങ്ങാതെ വളരെ സഹനതയോടെ ജോയന്‍റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ശേഷം അംഗങ്ങളുടെ നിര്‍ബന്ധ പ്രകാരം ശമ്പളം സ്വീകരിച്ചെങ്കിലും അതിന് പകരം സാഹിത്യത്തിന്‍റെ പാഠങ്ങള്‍ എടുക്കുകയും ഫത്വ ജോലികള്‍ നിര്‍വ്വഹിക്കുകയും ചെയ്തു. പത്ത് വര്‍ഷം കഴിഞ്ഞ് വീണ്ടും ശമ്പളം ഉപേക്ഷിക്കുകയും വരുമാനത്തിന് വേണ്ടി വൈദ്യശാല ആരംഭിക്കുകയും ചെയ്തു. ഇതിലൂടെയും സേവനം തന്നെയായിരുന്നു ലക്ഷ്യം. വീടിന് സമീപത്തുള്ള മസ്ജിദില്‍ ഇടയ്ക്കിടെ വഅള് പറയുമായിരുന്നു. 1915-ല്‍ ദാറുല്‍ ഉലൂമിലെ അംഗങ്ങള്‍ക്കിടയില്‍ പ്രശ്നം രൂക്ഷമായപ്പോള്‍ 1915 ഏപ്രില്‍ 13-ന് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. തുടര്‍ന്ന് കുറേ കാലഘട്ടം ഭിന്നതകളുടെ കുഴപ്പങ്ങള്‍ ദൂരീകരിക്കാനും സ്ഥാപനത്തിന്‍റെ അന്തസ്സ് തിരിച്ച് പിടിക്കാനും സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹാരിക്കാനുമാണ് കഴിച്ച് കൂട്ടിയത്. ശേഷം അദ്ധ്യാപനത്തിലേക്കും ശിക്ഷണത്തിലേക്കും ശ്രദ്ധ തിരിച്ചെങ്കിലും അതില്‍ കൂടുതല്‍ ബന്ധപ്പെടുന്നതിന് മുമ്പ് പടച്ചവന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. 
ഏകാന്തത, ഗാംഭീര്യം, മാന്യത, മിതഭാഷ്യം, സഹനത, വിനയം, അര്‍പ്പണബോധം, ആത്മ സംതൃപ്തി, ധര്‍മ്മ ശീലം, സംശുദ്ധ പ്രകൃതി മുതലായ മഹത്ഗുണങ്ങളില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കിയിരുന്നു. മാതാപിതാക്കളെ അനുസരിക്കുകയും കുടുംബ ബന്ധുക്കളോട് കരുണ കാട്ടുകയും ചെയ്തിരുന്നു. ആവശ്യക്കാരായ സുഹൃത്തുക്കളെയും കുടുംബക്കാരെയും അവര്‍ പോലും അറിയാത്ത നിലയില്‍ സഹായിച്ചിരുന്നു. കുടുംബ ബന്ധം ചേര്‍ക്കുന്നതില്‍ വലിയ ശ്രദ്ധയായിരുന്നു. കുടുംബത്തിനിടയില്‍ ഒരു പിണക്കം സംഭവിച്ചപ്പോള്‍ വേദന നിറഞ്ഞ ശൈലിയില്‍ അല്‍ ഇസ്ലാഹ് എന്ന പേരില്‍ ചെറുതെങ്കിലും ശക്താമായ ഒരു രചന ഇറക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്തു. (മഹാനായ പിന്‍ഗാമി മൗലാനാ നദ്വിയുടെ ഉജ്ജ്വലമായ അവതാരികയോടൊപ്പം പ്രസ്തുത രചന മലയാളത്തില്‍ സയ്യിദ് ഹസനി അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആര്‍ക്കും ഉപദ്രവങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മറ്റുള്ളവരുടെ മനസ്സ് വേദനിപ്പിക്കുന്നത് വന്‍പാപമായി കണ്ടിരുന്നു. പിതാവിന്‍റെ സുഹൃത്തുക്കളോട് വലിയ ബന്ധം പുലര്‍ത്തിയിരുന്നു. പകല്‍ മുഴുവനുമുള്ള സമ്പാദ്യം രാത്രിയാകുന്നതിന് മുമ്പ് തന്നെ ചിലവഴിച്ചിരുന്നു. പണം ശേഖരിച്ച് വെക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. 
അധിക സമയങ്ങളും ഗ്രന്ഥപാരായണത്തിലും രചനയിലും കഴിച്ച് കൂട്ടിയിരുന്നു. ദര്‍സ് നടത്താന്‍ വലിയ താല്പര്യമായിരുന്നു. തഫ്സീര്‍, ഹദീസ്, സാഹിത്യം, വൈദ്യം ഇവയുടെ പാഠങ്ങള്‍ എടുത്തിരുന്നു. ദര്‍സുല്‍ ഹദീസ് അവസാന ദിവസം വരെ നിലനിര്‍ത്തി. അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വിയെ പോലുള്ള പ്രഗത്ഭ പണ്ഡിതര്‍ ശിഷ്യരാണ്. സുന്നത്ത് നമസ്കാരങ്ങളില്‍ മധ്യമ രീതി തെരഞ്ഞെടുത്തിരുന്നു. സുന്നത്തുകള്‍ പിന്‍പറ്റുന്നതില്‍ വലിയ ശ്രദ്ധയായിരുന്നു. സംശയാസ്പദമായ സമ്പത്തില്‍ നിന്നും അങ്ങേയറ്റം അകന്ന് കഴിഞ്ഞിരുന്നു. ചിന്ത വളരെ സന്തുലിതമായിരുന്നു. ബുദ്ധിയിലും ഗ്രാഹ്യത്തിലും വളരെ ഉയര്‍ന്നിരുന്നു. ചരിത്രവുമായി വലിയ ഇണക്കമായിരുന്നു. ഇന്ത്യന്‍ മുസ്ലിംകളുടെ ചരിത്ര രേഖകളുടെ വിഷയത്തില്‍ ഇമാമത്തിന്‍റെ സ്ഥാനം കരസ്ഥമാക്കിയിരുന്നു. തഫ്സീര്‍, ഹദീസ് വിഷയങ്ങളുമായും വലിയ അഭിരുചി പുലര്‍ത്തിയിരുന്നു. അവസാന കാലം ഹദീസുമായി കൂടുതല്‍ ബന്ധപ്പെടുകയും ചരിത്ര അഭിരുചിയെ പിന്നിലാക്കുകയും ചെയ്തു. ഫിഖ്ഹീ വിഷയങ്ങളിലും അഗാധ പാണ്ഡിത്യമായിരുന്നു. 
1341 ജമാദുല്‍ ആഖിര്‍ 15 (1923 ഫെബ്രുവരി 02) ചെറിയ രോഗത്തെ തുടര്‍ന്ന് പെട്ടെന്ന് അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. പിതാവിന്‍റെ വിയോഗത്തെ കുറിച്ച് ഹസ്രത്ത് മൗലാനാ കുറിക്കുന്നു: ഒരു മഹത്തായ വിളക്കാണ് അണഞ്ഞത്. മുന്‍ഗാമികളുടെ മാഞ്ഞുപോയ ചുവട്ടടികളും കഴിഞ്ഞുകടന്ന വാഹക സംഘത്തിന്‍റെ ചെറുചിത്രങ്ങളും വിസ്മൃതികള്‍ക്കിടയില്‍ മറഞ്ഞുകിടന്ന ധാരാളം മഹത്തുക്കളുടെ മഹത്വങ്ങളും ഈ വിളക്കിന്‍റെ വെളിച്ചത്തിലൂടെ ധാരാളം ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. അടുത്ത തലമുറകളും ഇവ കണ്ട് മനസ്സിലാക്കുന്നതാണ്. അര നൂറ്റാണ്ടോളം കാലം സുഹൃത്തുക്കളുടെ മനസ്സുകളെ മാത്രമല്ല, പൊതുജന ഹൃദയങ്ങള്‍ക്കും ചൂട് പകര്‍ന്ന ഉന്നത വ്യക്തിത്വം അവരില്‍ നിന്നും യാത്രയായി.! 
അല്ലാമാ ഹസനി സമുജ്ജ്വലമായ രചനകള്‍ തയ്യാറാക്കുകയുണ്ടായി. അതില്‍ അല്‍ ഇഅ്ലാമു ബമന്‍ ഫില്‍ ഹിന്ദി മിനല്‍ അഅ്ലാം എന്ന പേരില്‍ പരിഷ്കരിച്ച് പ്രസിദ്ധീകരിക്കപ്പെട്ട നുസ്ഖത്തുല്‍ ഖവാത്തിര്‍ സുപ്രധാന രചനയാണ്. ബ്രഹത്തായ എട്ട് വാള്യങ്ങളുള്ള അറബിയില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം ഇന്ത്യയിലെ കടന്നുപോയ നാലായിരത്തി അഞ്ഞൂറ് മഹാത്മാക്കളെ വളരെ നല്ല നിലയില്‍ പരിചയപ്പെടിത്തിയിരിക്കുന്നു. വിശാലത, സമ്പൂര്‍ണ്ണത, സുന്ദര അവതരണം മുതലായ വിഷയങ്ങളില്‍ ഗ്രന്ഥം അതുല്യമാണ്. അല്‍ ഹിന്ദു ഫീല്‍ അഹ്ദില്‍ ഇസ്ലാമി, അസ്സഖാഫത്തുല്‍ ഇസ്ലാമിയ്യ ഫില്‍ ഹിന്ദ് എന്നീ ചരിത്ര ഗ്രന്ഥങ്ങളും തല്‍ഖീസുല്‍ അഖ്ബാര്‍, തഹ്ദീബുല്‍ അഖ്ലാഖ് മുതലായ ഹദീസ് സമാഹാരങ്ങളും അല്‍ ഗിനാഉ ഫില്‍ ഇസ്ലാം പോലുള്ള ഗ്രന്ഥങ്ങളും തയ്യാറാക്കിയിട്ടുണ്ട്. 
അല്ലാമാ ഹസനി രണ്ട് വിവാഹങ്ങള്‍ കഴിച്ചു. മൗലാനാ സയ്യിദ് അബ്ദുല്‍ അസീസ് ഹസ്നവിയുടെ മകള്‍ സയ്യിദ സൈനബിനെ ആദ്യം നികാഹ് ചെയ്തു. അതില്‍ മൗലാനാ ഹകീം ഡോ. സയ്യിദ് അബ്ദുല്‍ അലി ജനിച്ചു. ഡോക്ടര്‍ സാഹിബിന് എട്ട് വയസ്സുള്ളപ്പോള്‍ മാതാവ് മരണപ്പെട്ടു. ശേഷം പിതാവിന്‍റെ കല്പന പ്രകാരം സയ്യിദ് സിയാഉന്നബിയുടെ മകള്‍ സയ്യിദ ഖൈറുന്നിസയെ വിവാഹം കഴിച്ചു. ഇതിലൂടെ രണ്ട് പെണ്‍മക്കളും ഒരു മകനും ജനിച്ചു. മൗലാനാ മുഹമ്മദ് ഥാനി ഹസനി, മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്വി, മൗലാനാ സയ്യിദ് വാദിഹ് റഷീദ് നദ്വി എന്നീ ഉന്നത പണ്ഡിതരുടെ മാതാവ് സയ്യിദ അമതുല്‍ അസീസ് സാഹിബയാണ് ഒന്നാമത്തെ മകള്‍. സാദെ സഫര്‍ മുതലായ നിരവധി രചനകളുടെ കര്‍ത്താവ് സയ്യിദ അമതുല്ലാഹ് തസ്നീം സാഹിബയാണ് രണ്ടാമത്തെ മകള്‍. ഹസ്രത്ത് മൗലാനാ അബുല്‍ ഹസന്‍ അലി നദ്വിയാണ് ഏകമകന്‍. 

പ്രിയപ്പെട്ട മാതാവ്
ഹസ്രത്ത് മൗലാനായുടെ മാതാവ് സയ്യിദ ഖൈറുന്നിസാ ബഹ്തര്‍ സാഹിബ കാലഘട്ടത്തിലെ സമുന്നത മഹതികളില്‍ പെട്ടവരായിരുന്നു. ഭൗതിക വിരക്തി, ഇബാദത്തുകളിലെ താല്‍പര്യം, സൂക്ഷ്മത, ഭയഭക്തി, മുതലായ വിഷയങ്ങളില്‍ ഇതര സ്ത്രീകളെക്കാള്‍ ഔന്നിത്യം പ്രാപിച്ചിരുന്നു. ദിക്ര്‍-ദുആകളില്‍ വലിയ താല്‍പര്യമായിരുന്നു. 1295 (1878) ല്‍ ജനിച്ചു. മഹാനായ പിതാവ് കാലഘട്ടത്തിലെ പ്രധാന വ്യക്തിത്വമായിരുന്നു. മാതാവും നന്മകളില്‍ വളരെ മുന്നേറിയവരായിരുന്നു. മാതാപിതാക്കളുടെ ശിക്ഷണത്തില്‍ വളര്‍ന്നു. മകളുടെ താല്പര്യങ്ങള്‍ കണ്ട് പിതാവ് പ്രത്യേകം ശ്രദ്ധിക്കുകയും പരിശുദ്ധ ഖുര്‍ആനിന്‍റെ ലഘു വ്യാഖ്യാനവും മറ്റ് ചില ഗ്രന്ഥങ്ങളും പഠിപ്പിക്കുകയും ചെയ്തു. പ്രയോജനപ്രദമായ രചനകള്‍ വായിക്കുന്നതില്‍ വലിയ താല്പര്യമായിരുന്നു. ഖസ്വസുല്‍ അന്‍ബിയ, മഖാസുദ്ദുസ്വാലിഹീന്‍, മആസിറുസ്വാലിഹീന്‍, ത്വരീഖുന്നജാത്ത് മുതലായവ ചെറുപ്പത്തില്‍ തന്നെ പാരായണം ചെയ്തിരുന്നു. പിതാവും പല രചനകളും വായിക്കാന്‍ നല്‍കിയിരുന്നു. നവാബ് സയ്യിദ് സിദ്ദീഖ് ഹസന്‍റെ അദ്ദാഉ വദ്ദവാഅ് വലിയ താല്പര്യത്തോടെ വായിച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ ധാരാളം ഖുര്‍ആനിക ചികിത്സകള്‍ മനസ്സിലാക്കി. മുഹമ്മദ് ബിന്‍ സീരീന്‍റെ സ്വപ്നവ്യാഖ്യാനം പല പ്രാവശ്യം വായിച്ചത് കൊണ്ട് സ്വപ്ന വ്യാഖ്യാനവുമായി വലിയ ബന്ധമായിരുന്നു. 
കുടുംബത്തില്‍ പുരുഷന്മാര്‍ പരിശുദ്ധ ഖുര്‍ആന്‍ മനനം ചെയ്യുന്ന പതിവ് പണ്ട് മുതല്‍ക്കേ ഉണ്ടായിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്കിടയില്‍ ഇത് ആരംഭിച്ചത് സയ്യിദയാണ്. തുടര്‍ന്ന് അവര്‍ മറ്റ് ധാരാളം പെണ്‍കുട്ടികളെ ഖുര്‍ആന്‍ മനനം ചെയ്യിക്കുകയുണ്ടായി. റമദാനുല്‍ മുബാറകില്‍ തറാവീഹ് നമസ്കാരത്തില്‍ ഖുര്‍ആന്‍ ഓതുന്നതില്‍ വലിയ ശ്രദ്ധയായിരുന്നു. ഇഷാഅ് കഴിഞ്ഞ് ആരംഭിക്കുന്ന തറാവീഹില്‍ അത്താഴം വരെ നീണ്ടിരുന്നു. ഹസ്രത്ത് മൗലാനാ ദിക്റെ ഖൈര്‍ എന്ന രചനയില്‍ പ്രിയപ്പെട്ട മാതാവിനെ കുറിച്ച് വളരെ ആഴം നിറഞ്ഞ നിലയില്‍ ധാരാളം കാര്യങ്ങള്‍ കുറിച്ചിട്ടുണ്ട്.  

*******


വാര്‍ത്തകള്‍

രണ്ടു മഹാന്മാർ രണ്ട് രചനകൾ ഒരേ പ്രവർത്തനം
  സയ്യിദ് ജാഫർ മസ്ഊദ് ഹസനി നദ്‌വി 
(സെക്രട്ടറി ദാറുൽ  ഉലൂം നദ്‌വത്തുൽ  ഉലമാ ലക്നൗ) 
 
നാമെല്ലാവരും പഠിച്ചു പകർത്തേണ്ട രണ്ടു വ്യക്തിത്വങ്ങളാണ് മൗലാനാ സയ്യിദ് അബുൽ ഹസൻ നദ്‌വിയും മൗലാനാ മുഹമ്മദ് മൻസൂർ നുഅ്മാനിയും.മൗലാനാ നദ്‌വി ഞങ്ങളുടെ കുടുംബക്കാരനാണ്. മൗലാന നുഅ്മാനി ഉത്തർപ്രദേശിലെ ബറേവി എന്ന സ്ഥലത്താണ് താമസിച്ചതെങ്കിലും മൗലാനാ നദ്‌വിയുമായിട്ടുള്ള ബന്ധത്തിൻറെ പേരിൽ ലക്നോവിലേക്ക് വരികയും ഞങ്ങളുടെ കുടുംബത്തിന്റെയും സർവ്വ പ്രവർത്തനങ്ങളുടെയും മേൽനോട്ടക്കാരനും കാരണവരുമായി മാറുകയും ചെയ്തു. മൗലാനാ നദ്‌വി ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുടെ   സന്തതിയും നായകനും ആയിരുന്നു. മൗലാനാ മുഹമ്മദ് മൻസൂർ നുഅ്മാനി ദാറുൽ ഉലൂം ദേവബന്ദിന്റെ സന്തതിയും നായകനും ആയിരുന്നു.പക്ഷേ ഇരുവരും വിശ്വാസ ആദർശങ്ങളിലും സൽപ്രവർത്തനങ്ങളിലും മാത്രമല്ല മനസ്സിലും മസ്തിഷ്കത്തിലും ഒന്നാവുകയും പരസ്പരം ചെറുതും വലുതുമായ കാര്യങ്ങൾ കൂടി ആലോചിച്ച് മുന്നോട്ടു നീങ്ങുകയും ചെയ്തിരുന്നു.ഞങ്ങൾ ചെറുപ്പത്തിൽ ഈ കാഴ്ചകൾ കണ്ടാണ് കണ്ണുകൾ തുറന്നത്. മൗലാനാ നദ്‌വി നദ്‌വത്തുൽ ഉലമയും മൗലാനാ നുഅ്മാനി അൽ ഫുർഖാൻ ബുക്ക് ഡിപ്പോയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നെങ്കിലും  ഇരുവരുടെയും കേന്ദ്രം ലക്നോയിലെ കച്ചേരി റോഡിലുള്ള തബ്‌ലീഗിൻ്റെ മർക്കസ് ആയിരുന്നു.ഇന്ന് മർക്കസ് പലനിലകളുള്ള ഒരു വലിയ  കെട്ടിടം ആണെങ്കിലും അന്ന് ചെറിയൊരു മസ്ജിദ് മാത്രമായിരുന്നു. അതിൻറെ അരികിൽ നീളത്തിൽ ഒരു മുറിയുണ്ടായിരുന്നു.ഈ മുറിയായിരുന്നു ഇരുമഹാത്മാക്കളുടെയും കേന്ദ്രം.നദ് വത്തുൽ ഉലമയിലെയും അൽ ഫുർഖാനിലെയും  ജോലികൾ കഴിഞ്ഞാൽ ഈ മഹത്തുക്കൾ അധികസമയവും കഴിച്ചു കൂട്ടിയിരുന്നത് ഈ മുറിയിലാണ്.ഈ ചെറുമുറിയിൽ അവർ ഇരുവരും എത്രയോ കാര്യങ്ങൾ സംസാരിച്ചു. പരസ്പരം ദുഃഖങ്ങളും ആഗ്രഹങ്ങളും കൈമാറി. ഇരുവരും കണ്ണീർ വാർത്തുകൊണ്ട് പടച്ചവനോട് പ്രാർത്ഥിച്ചു. ഏതെങ്കിലും യാത്രകളോ പരിപാടികളോ വന്നാൽ ഇരുവരും പരസ്പരം കൂടിയാലോചിക്കുമായിരുന്നു.രണ്ടുപേരും ചേർന്ന് പ്രധാനപ്പെട്ട പല യാത്രകളും സന്ദർശനങ്ങളും പരിപാടികളും നടത്തിയിരുന്നു.ഇരുവരും പരസ്പരം ആലോചിച്ചു രണ്ടു പരിപാടികളിലും വേറെ വേറെ പങ്കെടുക്കുകയും ചെയ്തിരുന്നു.ചിലപ്പോൾ ഒരു പരിപാടിയിൽ ആദ്യം ഒരു മഹാനും അടുത്ത പരിപാടിയിൽ മറ്റൊരു മഹാനും പങ്കെടുക്കുകയും ഇരുവരും ആലോചിച്ചു തന്നെ രണ്ടു വിഷയങ്ങൾ പ്രതിപാദിക്കുകയും ചെയ്തിരുന്നു.ഇരുവരുടെയും പ്രവർത്തനഫലമായി ലക്നൗവിലും  പരിസരത്തും വമ്പിച്ച മാറ്റങ്ങൾ ഉണ്ടായി.ഏറ്റവും വലിയ മാറ്റം ദാറുൽ ഉലും നദ്‌വത്തുൽ ഉലമയും അൽ ഫുർഖാനും തന്നെ. പ്രാദേശികമായ ഈ രണ്ടു പ്രസ്ഥാനങ്ങൾ ആഗോളതലത്തിൽ പ്രകാശിക്കുകയും ഇന്നും പ്രഭ പരത്തി നിലനിൽക്കുകയും ചെയ്യുന്നു. അല്ലാഹു എന്നും നല്ല നിലയിൽ മുന്നോട്ടു നീങ്ങാൻ  ഉദവി നൽകട്ടെ !

 ഇരുവരുടെയും പ്രവർത്തനങ്ങളുടെ ധാരാളം സുന്ദര ദൃശ്യങ്ങൾ മനസ്സിൽ ഉണ്ടെങ്കിലും ഇവിടെ ഒരു കാര്യം മാത്രം പങ്കുവെക്കുന്നു. ഇരുവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ലക്നൗവിലും  പരിസരങ്ങളിലും വലിയ ഉണർവ്വും മാറ്റങ്ങളുമുണ്ടായി.പ്രത്യേകിച്ചും വിദ്യാസമ്പന്നരായ സഹോദരങ്ങൾ ദീനു മായും ദീനിന്റെ പരിശ്രമവുമായും ബന്ധപ്പെട്ടു.ഒരു ഭാഗത്ത് ഇവരിൽ ഭൂരിഭാഗം പേർക്കും അടിസ്ഥാനപരമായ പരിജ്ഞാനങ്ങൾ ഇല്ലായിരുന്നു.മറുഭാഗത്ത് നിരവധി തെറ്റായ ചിന്താധാരകളും പ്രസ്ഥാനങ്ങളും അന്ന് പ്രവർത്തനം ശക്തമാക്കിയിരുന്നു. ഇന്നും അവസ്ഥ ഇത് തന്നെയാണ്.ഇത്തരുണത്തിൽ എന്ത് ചെയ്യണമെന്നതിനെ കുറച്ച് ഇരു മഹാത്മാക്കളും കൂടിയാലോചിക്കുകയും. തബ്‌ലീഗ് പ്രവർത്തനത്തിൻ്റെ കേന്ദ്രമായ ഡൽഹി നിസാമുദ്ദീൻ മർക്കസും   അതിൻറെ അമീറായ മൗലാനാ മുഹമ്മദ് യൂസഫ് സാഹിബും അവർക്ക് പരിപൂർണ്ണ പിന്തുണ നൽകുകയും ചെയ്തു.അതിലൊന്നാണ് ഇരുവരും കൂടിയാലോചിച്ച് ഒരാഴ്ച നീണ്ട വൈജ്ഞാനിക പ്രഭാഷണത്തിന് തീരുമാനമെടുത്തത്.ലക്നൗ പട്ടണത്തിലും പരിസരത്തുമുള്ള സഹോദരങ്ങളെ ഒരുമിച്ചു കൂട്ടി അതിൽ ഇസ്‌ലാമിക ശരീഅത്തിനെ കുറിച്ച് ഏതാനും ദിവസം  മൗലാനാ മുഹമ്മദ് മൻസൂർ നുഅ്മാനിയും ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ച് മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വിയും പ്രഭാഷണം നടത്താൻ തീരുമാനിക്കപ്പെട്ടു.പ്രവർത്തകർ സജീവമായി ആളുകളെ എല്ലാവരെയും ഒരുമിച്ചു കൂട്ടി ഇരുമഹാത്മാക്കളും പ്രഭാഷണങ്ങൾക്ക് പരിപൂർണ്ണ തയ്യാറെടുപ്പുകൾ നടത്തി.മൗലാന നുഅ്മാനി ഏതാനും ദിവസം പ്രഭാഷണങ്ങൾ നടത്തി. പിന്നീട് പെട്ടെന്ന് രോഗിയായി പ്രഭാഷണങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചില്ല.എന്നാൽ വിട്ടുപോയ ഭാഗങ്ങൾ പ്രത്യേകം ലേഖനങ്ങൾ ആക്കുകയും പ്രഭാഷണത്തിൽ പറഞ്ഞ കാര്യങ്ങൾ കൂട്ടിച്ചേർത്ത്  "ഇസ്‌ലാമിക ശരീഅത്ത് ഒരു പഠനം" എന്ന പേരിൽ ഒരു ഉജ്ജ്വല രചന തയ്യാറാക്കപ്പെട്ടു.എല്ലാ സഹോദരങ്ങളും പ്രത്യേകിച്ച് ദീനിന്റെ പ്രവർത്തനം നടത്തുന്ന സഹോദരങ്ങൾ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു രചനയാണിത് വിശ്വാസ കാര്യങ്ങൾ ആരാധനാ വിഷയങ്ങൾ ഇസ്‌ലാമിക രാഷ്ട്രീയം മുതലായ വിവിധ വിഷയങ്ങൾ സരളമായും ആധികാരികമായും വിവരിച്ച ഈ ഗ്രന്ഥം ആത്മസംസ്കരണത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് സമാപിക്കുന്നു.തുടർന്ന് മൗലാനാ സയ്യിദ് അബുൽ ഹസൻ അലി ഇസ്‌ലാമിക ചരിത്രത്തെ കുറിച്ച് പ്രഭാഷണം നടത്തി. പ്രസ്തുത പ്രഭാഷണത്തിന്റെ വെളിച്ചത്തിലാണ് "ഇസ്‌ലാമിലെ നവോത്ഥാന നായകന്മാർ" എന്ന അനുഗ്രഹീതവും  സ്വീകാര്യവുമായ ഗ്രന്ഥ പരമ്പര തയ്യാറാക്കപ്പെട്ടത്. ഈ ഗ്രന്ഥവും എല്ലാവരും വിശിഷ്യാ ദീനി പ്രവർത്തനങ്ങൾ  നടത്തുന്നവരും നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ്. ഓരോ നൂറ്റാണ്ടുകളിലും ദീനിന്റെ പരിശ്രമങ്ങൾ നടത്തിയ മഹാത്മാക്കളുടെ വെറും പരിചയപ്പെടുത്തൽ മാത്രമല്ല അവരുടെ പ്രഭാഷണങ്ങളും വാക്കുകളും സമൃദ്ധമായി ഉദ്ധരിച്ചിരിക്കുന്ന ഈ രചന പാരായണം ചെയ്യുമ്പോൾ നാം അവരുടെ സദസ്സുകളിൽ അടുത്തിരിക്കുന്ന പ്രതീതി അനുഭവപ്പെടുന്നതാണ്. ഈ പ്രഭാഷണങ്ങൾ രണ്ടും നടന്നത് ഈ മർക്കസിൽ ആയതിനോടൊപ്പം അതിൻറെ രചനകളും നിർവഹിക്കപ്പെട്ടത് ഈ പാവപ്പെട്ട മുറിയിൽ തന്നെയാണ്. കാരുണ്യവാനായ അല്ലാഹു ഇരു മഹാത്മാക്കളെയും അവരുമായി ബന്ധമുള്ള മുഴുവൻ മഹാത്മാക്കളെയും അനുഗ്രഹിക്കട്ടെ! അവരുടെ സുന്ദര സുമൂഹന മാതൃക പിൻപറ്റി ജീവിക്കാൻ നമുക്ക് ഉദവി നൽകട്ടെ.

***************

മദ്റസകൾക്കെതിരായ കരുനീക്കം ബ്രിട്ടീഷുകാർ പരീക്ഷിച്ച് പരാജയപ്പെട്ട മരീചിക

 ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള 

ഓച്ചിറ: ഇന്ത്യാ മഹാരാജ്യത്തെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ച ബ്രിട്ടീഷുകാർ മുസ്‌ലിം സമുദായത്തിന്റെ വംശനാശം ലക്ഷ്യമാക്കി തൊടുത്തുവിട്ട ഒളിയമ്പായിരുന്നു ദീനീ മദാരിസുകളെ നശിപ്പിക്കൽ. മഹാനായ മുഹദ്ദിസ് ശാഹ് വലിയുല്ലാഹി(റ) യുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്നിരുന്ന പ്രസിദ്ധ ദീനി കലാലയം "മദ്റസ അമീനിയ" യെ തകർത്തു കൊണ്ടായിരുന്നു അതിൻറെ തുടക്കം. പക്ഷേ അല്ലാഹു ദീർഘവീക്ഷണം നൽകിയ മൗലാനാ മുഹമ്മദ് ഖാസിം നാനോതവിയെ പോലെയുള്ള മഹത്തുക്കൾ യുപിയിലെ ദേവ് ബന്ദ് എന്ന ഗ്രാമത്തിൽ കേവലം ഒരു മാതള വൃക്ഷത്തിൻറെ തണലിലിരുന്ന് ഏക അധ്യാപകനെയും ഏക വിദ്യാർത്ഥിയെയും കൊണ്ട് തുടങ്ങിയ ദാറുൽ ഉലൂം ദേവ്ബന്ദ്  പിൽകാലത്ത് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന സ്വാതന്ത്രസമര സേനാനികളുടെ നേതൃനിരയെ വാർത്തെടുത്ത സ്ഥാപനമായി മാറി എന്നുള്ളത് ചരിത്രം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മതേതരത്വവും മുസ്ലിം സമുദായം ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് മതപഠനത്തിനും പ്രചാരണത്തിനും ഉള്ള അവകാശവും ഇന്ത്യൻ ഭരണഘടനയിൽ എഴുതി ചേർത്തതിന്റെ പിന്നിൽ പ്രവർത്തിച്ച കരങ്ങളും ഈ മഹത്തുക്കളുടേതായിരുന്നു.    

          വർഷങ്ങൾക്കു മുമ്പ് മദ്റസ ബോർഡ് രൂപം നൽകിയ യോഗത്തിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട്  പങ്കെടുത്ത ജംഇയ്യത്ത് ഉലമാ ഏഹിന്ദ് അഖിലേന്ത്യാ അധ്യക്ഷൻ മൗലാന സയ്യിദ് അർഷദ് മദനി അവർകൾ അന്നത്തെ കേന്ദ്രമന്ത്രി അർജുൻ സിംഗിന്റെ മുഖത്ത് നോക്കി പറഞ്ഞ കാര്യം ഈ സന്ദർഭത്തിൽ പ്രത്യേകം അനുസ്മരിക്കപ്പെടേണ്ടതാണ് 'മദ്റസ ബോർഡിലൂടെ താങ്കൾ മദ്റസയുടെ ആത്മാവിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മദ്റസകൾ അല്ലാഹുവിൽ ഭരമേൽപ്പിച്ചു കൊണ്ടാണ് ഞങ്ങൾ നടത്തുന്നത്. സർക്കാർ സഹായം മദ്റസകൾക്ക് ആവശ്യമില്ല.    

        ബ്രിട്ടീഷുകാരന്റെ കുതന്ത്രം കേവലം മരീചികയായി മാറിയത് പോലെ ബാലാവകാശ കമ്മീഷന്റെ മദ്റസക്കെതിരായ കരു നീക്കവും മരീചികയായി  തന്നെ കലാശിക്കുമെന്ന് കാലം തെളിയിക്കും എന്നത് അവിതർക്കിതമാണ്. 
 കാലഘട്ടത്തിൻറെ ചുമരെഴുത്ത് മനസ്സിലാക്കി മഹാനായ ദേശീയ അധ്യക്ഷൻ മൗലാന സയ്യിദ് അർഷദ് മദനി അവർകൾ 2024 നവംബർ മൂന്നാം തീയതി ഞായറാഴ്ച ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന വഖ്ഫ് - ഭരണ ഘടന സംരക്ഷണ സദസ്സ് വിജയിപ്പിച്ച് സമുദായത്തിനെതിരെയുള്ള കരിനീക്കങ്ങൾക്ക് തടയിടുന്നതിന് മുഴുവൻ മനുഷ്യസ്നേഹികളുടെയും പിന്തുണയും പിൻബലവും ഉണ്ടാകണമെന്ന് ജം ഇയ്യത്ത് ഉലമാ എ ഹിന്ദ് കേരള സ്റ്റേറ്റ് കമ്മിറ്റി ഒരു പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

15-10-24
***************


സയ്യിദ് ഹസനി അക്കാദമി
ദാറുല്‍ ഉലൂം, ഓച്ചിറ
ബഹുമാന്യരെ, പ്രയോജനപ്രദമായ രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രചാരണത്തിനും വേണ്ടി ആദരണീയ പ്രബോധകൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി സ്ഥാപിച്ച ഒരു കേന്ദ്രമാണ് സയ്യിദ് ഹസനി അക്കാദമി. പടച്ചവന്റെ അനുഗ്രഹത്താൽ ചെറുതും വലുതുമായ ധാരാളം രചനകൾ ഇതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഇതിന്റെ പ്രചാരണം വേണ്ട നിലയിൽ ആയിട്ടില്ല. അതിനുവേണ്ടി ഓരോ മാസവും ഓരോ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. റബീഉല്‍ ആഖര്‍ മാസം കൊല്ലം ജില്ലയിലാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. സുമനസ്സുകളായ സഹോദരങ്ങൾ വീടുകളിലും ഇതര സ്ഥാപനങ്ങളിലും ചെറിയ ഒരു ലൈബ്രറി സ്ഥാപിച്ച് അക്കാദമിയുടെ രചനകൾ പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും വിവാഹ വേളകളിലും മറ്റും ഉപഹാരം നൽകുകയും ചെയ്താൽ ഇത് വളരെ എളുപ്പമായ നിലയിൽ നടക്കുന്നതാണ്. ബുക്ക് സ്റ്റാളുകളും പർദ്ദ സ്റ്റാളുകളും നടത്തുന്ന സഹോദരങ്ങളെ പ്രേരിപ്പിച്ചാലും ഈ പ്രവർത്തനം പ്രയോജനപ്രദമായി നടക്കുന്നതാണ്. മാന്യ അനുവാചകർ ഈ വഴിയിൽ പരിശ്രമിക്കുകയും നിർമ്മാണാത്മ അഭിപ്രായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. 

*******



പഠിക്കുക... പകർത്തുക... പ്രചരിപ്പിക്കുക...

*നിങ്ങളുടെ പ്രഭാതങ്ങൾ വിശുദ്ധ ഖുർആൻ- ഹദീസുകളാൽ ധാന്യമാക്കാൻ ആഗ്രഹിക്കുന്നുവോ...

*എല്ലാ ദിവസവും വിശുദ്ധ ഖുർആൻ ക്ലാസ് വാട്‌സാപ്പിൽ ലഭിക്കാൻ ദർസുൽ ഖുർആൻ ഗ്രൂപ്പ് ആംഗമാവുക.

9961717102, 9387290079

*ദർസ് ബുഖാരി ശരീഫ് -ല്‍ ലഭിക്കാൻ

+91 96339 15717

ക്ലാസുകൾ നയിക്കുന്നത്:

ഉസ്താദ് ഹാഫിസ് അബ്ദുശ്ശകൂർ ഖാസിമി





ഞങ്ങളുടെ കേന്ദ്ര സ്ഥാപനം

 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌