▪️മുഖലിഖിതം
ഇസ്ലാം പ്രചരിച്ചത് വാളിലൂടെയോ!-5
പ്രബോധന സ്വഭാവങ്ങളുടെ പ്രതിഫലനങ്ങൾ
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
സൂറത്തുസ്വഫ്ഫ്-1
ജുമുഅ സന്ദേശം
ഇസ്‌ലാം പ്രചരിച്ചത് വാളിലൂടെയോ! -5
പ്രബോധന സ്വഭാവങ്ങളുടെ പ്രതിഫലനങ്ങൾ
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
യഥാർത്ഥത്തിൽ ഇസ്‌ലാം ലോകം മുഴുവൻ പ്രചരിച്ചത് സത്യവിശ്വാസികളായ സജ്ജനങ്ങളുടെ പ്രബോധനങ്ങളും സൽസ്വഭാവങ്ങളും കാരണമായിട്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില സംഭവങ്ങളെയും വ്യക്തിത്വങ്ങളെയും ഉദാഹരണമെന്നോണം പ്രത്യേകം പരാമർശിക്കുകയാണ്.
° അൽജീരയയിൽ ബർബർ എന്ന ഗോത്രക്കാരാണ് വസിച്ചിരുന്നത്. കടുത്ത പ്രകൃതിക്കാരായ ഇവരിൽ മാറ്റം വരുത്താൻ പലരും പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ക്രി. 1492-ൽ സ്പെയിനിൽ മുസ്‌ലിംകൾ കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോൾ അവിടെ നിന്നും പലായനം ചെയ്ത മുസ്‌ലിംകളിൽ ഒരു വിഭാഗം അൽജീരിയയിൽ വരികയും അവരിലൂടെ അവിടെ ഇസ്‌ലാം പ്രചരിക്കുകയും ചെയ്തു. (ഇസ്‌ലാം പ്രബോധനവും പ്രചാരണവും) ഇവരുടെ ത്യാഗത്തിന്റെ ഒരു സംഭവം ഇപ്രകാരമാണ്: സ്പെയിനിൽ നിന്നും പുറപ്പെട്ട ഇവർ ചെറു സംഘങ്ങളായി തിരിയുകയും അൽജീരയയിലെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും ചെയ്തു. അവർ ജനങ്ങളെ ശുശ്രൂഷിക്കുകയും കലാകായിക വിദ്യാഭ്യാസം നൽകുകയും ചെയ്തു. ഇതിലൂടെ ജനങ്ങൾ അവരുമായി ഇണങ്ങുകയും ഇസ്‌ലാമിൽ പ്രവേശിക്കുകയും ചെയ്തു.
° ഇൻഡോനേഷ്യയിൽ ഇന്ന് മുസ്‌ലിംകൾ ഭൂരിപക്ഷമാണ്. ഇരുപത് കോടിയിലേറെ മുസ്‌ലിംകൾ അവിടെ വസിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിനു മുമ്പ് അവിടെ മുസ്‌ലിംകൾ ആരുമില്ലായിരുന്നു. മുസ്‌ലിം പോരാളികൾ ആരും ഇവിടെ പോരാട്ടം ഒന്നും നടത്തിയിട്ടില്ല. മറിച്ച് കച്ചവടക്കാരായി വന്ന മുസ്‌ലിംകളുടെ പ്രബോധനങ്ങളും സൽസ്വഭാവങ്ങളും കണ്ട് ജനങ്ങൾ ഇസ്‌ലാമിൽ ആകൃഷ്ടരായി. ശൈഖ് അബ്ദുല്ലാഫ് ആരിഫ്, അദ്ദേഹത്തിൻ്റെ പിൻഗാമി ശൈഖ് ബുർഹാനുദ്ദീൻ ഇരുവരും വഴിയായി. സുമാത്ര ദ്വീപിൽ ഇസ്‌ലാം പ്രചരിച്ചു. അവരവിടെ ഒരു പാഠശാല സ്ഥാപിക്കുകയും അവർ വഴിയായി വിവിധ പ്രദേശങ്ങളിൽ ഇസ്‌ലാം പ്രചരിക്കുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടിൽ ശൈഖ് ഇസ്‌മാഈലിൻ്റെ നേതൃത്വത്തിൽ വന്ന ചില അറബി കച്ചവടക്കാരും ഇസ്‌ലാമിനെ പ്രചരിപ്പിച്ചു. (എൻസൈക്ലോപീഡിയ)
° ഇന്ത്യ മഹാരാജ്യത്ത് ആദ്യമായി ഇസ്‌ലാമിന്റെ വാഹകസംഘം എത്തിയത് കേരളത്തിലെ മലബാറിൽ ആയിരുന്നു. ശ്രീലങ്കയിലെ ആദം മലയിലേക്ക് യാത്രയായ അറബികളുടെ ഒരു വാഹകസംഘം മലബാറിലെ കൊടുങ്ങല്ലൂരിൽ ഇറങ്ങി. അവിടുത്തെ രാജാവായ സാമൂതിരി അവരെ സ്വീകരിക്കുകയും അവർ അദ്ദേഹത്തോട് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും അദ്ദേഹം അവരോടൊപ്പം മക്കയിലേക്ക് പോവുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. മടക്കയാത്രയിൽ അദ്ദേഹം ഒമാനിൽ വച്ച് മരണപ്പെട്ടെങ്കിലും അറബികളായ വാഹക സംഘത്തെ സ്വീകരിക്കണമെന്ന് അദ്ദേഹം തൻ്റെ നാട്ടുകാരോട് വസിയ്യത്ത് ചെയ്യുകയും അങ്ങനെ കൊടുങ്ങല്ലൂരിൽ നിന്നും കേരളം മുഴുവൻ ഇസ്‌ലാം പ്രചരിക്കുകയും ചെയ്തു.
° ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഇസ്‌ലാം പ്രചരിച്ചത് മഹാത്മാക്കളായ സൂഫിവര്യന്മാരിലൂടെയായിരുന്നു. അവരുടെ നിഷ്കളങ്കവും നിശബ്ദവുമായ പ്രവർത്തനങ്ങളിലൂടെ ബഹുദൈവാരാധന നിറഞ്ഞ ഇന്ത്യയിൽ തൗഹീദിന്റെ പ്രകാശം പരന്നു. പ്രൊഫസർ അർണോൾഡ് കുറിക്കുന്നു: ഇന്ത്യൻ മുസ്‌ലിംകളിൽ ബഹുഭൂരിപക്ഷവും ഇന്ത്യൻ പൗരന്മാർ തന്നെയാണ്. ഇവരെ ഇസ്‌ലാം സ്വീകരിക്കുന്നതിന് യാതൊരു നിലയിലും നിർബന്ധിക്കപ്പെട്ടിട്ടില്ല. ശാന്തതയോടു കൂടിയുള്ള പ്രബോധനങ്ങൾ കാരണമായിട്ടാണ് ഇവിടെയുള്ള ജനങ്ങൾ ഇസ്‌ലാം സ്വീകരിച്ചത്. (ഇസ്‌ലാം പ്രബോധനവും പ്രചാരണവും) ഈ പ്രചാരണത്തിൽ ധാരാളം മഹത്തുക്കൾ പങ്കുവഹിച്ചെങ്കിലും ഏറ്റവും കൂടുതൽ മുന്നിട്ട് നിൽക്കുന്നത് ഖാജാ മുഈനുദ്ദീൻ ചിശ്തി അവർകളാണ്. അദ്ദേഹത്തെ കാണുന്ന മാത്രയിൽ ജനങ്ങളിൽ മാറ്റം സംഭവിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ശിഷ്യന്മാരും പ്രബോധന പ്രവർത്തനങ്ങൾ തുടരുകയുണ്ടായി. പ്രൊഫസർ അർണോൾഡ് തന്നെ കുറിക്കുന്നു: ഇന്ത്യയിലെ മഹാപുരുഷന്മാരിൽ സ്മരണീയനായ വ്യക്തിത്വമാണ് ഖാജാ മുഈനുദ്ദീൻ ചിശ്തി. ഇദ്ദേഹം കാരണം ധാരാളം രജപുത്രന്മാർ ഇസ്‌ലാം സ്വീകരിച്ചു. ക്രി. 1234-ൽ അജ്മീരിൽ നിര്യാതനായ അദ്ദേഹത്തെ കാണാൻ ധാരാളം ജനങ്ങൾ വരികയും വരുന്നവരിൽ ഭൂരിഭാഗം ആളുകളും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്യുകയുണ്ടായി. (ഇസ്‌ലാം പ്രബോധനവും പ്രചാരണവും) പത്തൊമ്പത് വർഷം ഉപഭൂഖണ്ഡത്തിൽ താമസിച്ച് ഇസ്‌ലാമിൻ്റെ പ്രചാരണത്തെ കുറിച്ച് പഠനം നടത്തിയ മുറേ ടി. റ്റിറ്റൂസ് കുറിക്കുന്നു: ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ അരികിൽ വരുന്ന ആളുകളോടെല്ലാം അദ്ദേഹം നന്മയുടെ കാര്യങ്ങൾ പറയുകയും അവരിൽ ഭൂരിഭാഗവും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തിരുന്നു. (ഇസ്‌ലാം ഇൻ ഇന്ത്യ & പാകിസ്ഥാൻ)
° സുൽത്താൻ മഹ്‌മൂദ് ഗസ്നവി സൈനികമായ മുന്നേറ്റം നടത്തിയെങ്കിലും ലാഹോറിനെ ഇസ്‌ലാമികമായി നിറമണിയിച്ചത് സൂഫീവര്യന്മാരാണ്. ശൈഖ് ഇസ്മാഈൽ ബുഖാരി എന്ന മഹാൻ ആദ്യമായി ഇവിടേക്ക് വരികയും പ്രബോധനങ്ങളും അധ്യാപനങ്ങളും നടത്തുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ഓരോ സദസ്സുകളിലും ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. മറ്റൊരു മഹാൻ ശൈഖ് അലി ഹജ്‌വീരിയാണ്. വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്ത അദ്ദേഹം ഗസ്നവിയുടെ കാലഘട്ടത്തിൽ ലാഹോറിലേക്ക് വരികയും പ്രബോധനം നടത്തുകയും ചെയ്തു. കശ്ഫുൽ മഹ്ജൂബ് പ്രധാന രചനയാണ്. മറ്റൊരു മഹാൻ ശൈഖ് സഹി സർവറാണ്. ശൈഖ് ജീലാനിയുടെ ശിഷ്യത്വം സ്വീകരിച്ച ഇദ്ദേഹം വഴി പഞ്ചാബിൽ ഇസ്‌ലാം പ്രചരിച്ചു.
° ഈ വിഷയത്തിൽ പ്രത്യേകം സ്മരിക്കപ്പെടേണ്ട ഒരു മഹാ പുരുഷനാണ് ശൈഖ് ഫരീദുദ്ദീൻ ഗഞ്ച്ഷക്കർ (ഫരീദ് ഔലിയ) കാബൂളിൽ ജനിച്ച ശൈഖ് ഇന്ത്യയിലേക്ക് വന്ന് ഖാജാ ഖുത്ബുദ്ദീൻ ബഖ്തിയാറിനെ കണ്ടു. ആത്മസംസ്കരണ വഴിയിലേക്ക് കടക്കാൻ അപേക്ഷിച്ചെങ്കിലും ആദ്യം വിജ്ഞാനം കരസ്ഥമാക്കാൻ നിർദ്ദേശിക്കുകയും അതനുസരിച്ച് കാണ്ഡഹാറിൽ അഞ്ച് വർഷം പഠിക്കുകയും തുടർന്ന് ഡൽഹിയിലേക്ക് വരികയും ചെയ്തു. ഏതാനം ദിവസത്തെ പരിശീലനങ്ങൾക്ക് ശേഷം ശൈഖ് ഖുതുബുദ്ദീൻ പ്രബോധന രംഗത്തിറങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് യാത്രകൾ ആരംഭിച്ച ശൈഖ് ഏതാണ്ട് ഇന്ത്യ മുഴുവനും യാത്ര ചെയ്യുകയും ആയിരക്കണക്കിന് ആളുകൾ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. വേറെയൊരു മഹാനായ ശൈഖ് ബഹാഉദ്ദീൻ സകരിയ്യ മുൽതാനി ഖുറാസാനിലേക്ക് പോയി പഠനം നടത്തുകയും ബുഖാറയിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ശേഷം ഹജ്ജ് നിർവ്വഹിക്കുകയും ഹറമിലെ പണ്ഡിതരുമായി ബന്ധപ്പെടുകയും ബഗ്ദാദിൽ പോയി ശൈഖ് ശിഹാബുദ്ദീൻ സുഹ്റവർദിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഇമാം സുഹ്റവർദിയുടെ പിൻഗാമിയായി നാട്ടിലേക്ക് വന്ന ശൈഖിൻ്റെ പരിശ്രമ ഫലമായി സിന്ധ്, മുൽത്താൻ, ലാഹോർ മുതലായ സ്ഥലങ്ങളിൽ എണ്ണമറ്റ ആളുകൾ ഇസ്‌ലാം സ്വീകരിച്ചു. പടിഞ്ഞാറൻ പഞ്ചാബിലെ ഇസ്‌ലാമിക പ്രചാരത്തിൻ്റെ പ്രധാന അടിസ്ഥാനം ശൈഖ് മുൽതാനിയാണ്. (തസവ്വുഫ് ഓർ തഅ്മീറേ സീറത്ത് : സയ്യിദ് അബുൽ അഅ്ലാ മൗദൂദി)
° ബംഗാളിലെ ഇസ്‌ലാമിക മാറ്റത്തിന് പിന്നിലും പ്രധാനമായും പ്രവർത്തിച്ചത് സൂഫീവര്യന്മാരാണ്. ഇവിടെ ആദ്യമായി വന്ന വ്യക്തിത്വം ഇമാം സുഹ്റവർദിയുടെ ശിഷ്യനായ ശൈഖ് ജലാലുദ്ദീൻ തബ്‌രേസിയാണ്. ഇവിടെയൊരു ഹൈന്ദവ സഹോദരൻ്റെ വീട്ടിൽ താമസിച്ച അദ്ദേഹം ഒരു ദിവസം രാവിലെ വലിയ ബഹളം കേട്ടു. കാരണം ചോദിച്ചപ്പോൾ വീട്ടുകാർ പറഞ്ഞു: ഇവിടെ ദിവസവും ഒരു യുവാവിനെ ദേവിക്ക് ബലി കൊടുക്കാറുണ്ട്. ഇന്നീ വീട്ടിലെ യുവാവിനെയാണ് അതിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. ശൈഖ് പറഞ്ഞു: ഇന്ന് എന്നെ വിടുക. ജനങ്ങൾ അത് സമ്മതിച്ചില്ല. അങ്ങനെ യുവാവിനെ തയ്യാറാക്കി അയച്ചപ്പോൾ ശൈഖും കൂട്ടത്തിൽ പോയി. ക്ഷേത്രത്തിനകത്ത് എത്തിയപ്പോൾ അദ്ദേഹം യുവാവിനോട് പോയിക്കൊള്ളാൻ പറഞ്ഞു സ്വയം ദേവിയെ പ്രതീക്ഷിച്ചു കഴിഞ്ഞു. പതിവനുസരിച്ച് ദേവി വന്നപ്പോൾ ശൈഖ് കൈയ്യിലുണ്ടായിരുന്ന വടി കൊണ്ട് അടിച്ച് വധിക്കുകയുണ്ടായി. രാവിലെ രാജാവും പരിവാരങ്ങളും വന്നപ്പോൾ ശൈഖ് അവിടെ കറുത്ത വേഷം ധരിച്ച് നിൽക്കുന്നതായി കണ്ടു. ആദ്യം അവർ അത്ഭുതപ്പെട്ടെങ്കിലും അദ്ദേഹം അവർക്ക് കാര്യം മനസ്സിലാക്കി കൊടുക്കുകയും രാജാവും പരിവാരങ്ങളും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. പ്രസിദ്ധ സഞ്ചാരി ഇബ്നു ബത്തൂത്ത എഴുതുന്നു: ഹിജ്‌രി 746-ൽ ശൈഖ് തബ്‌രീസിയെ കാണാൻ ഞാൻ ചാട്ട്ഗാമിലേക്ക് പോയി. അദ്ദേഹത്തിനെ മുസ്‌ലിംകളും അമുസ്‌ലിംകളും ഒരുപോലെ ആദരിക്കുന്നതായി കണ്ടു. അദ്ദേഹം കാരണം ധാരാളം ജനങ്ങൾ ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. (ആബേ കൗസർ) ഇടക്കാലത്ത് ബംഗാളിൽ കടുത്ത മുസ്‌ലിം വിരോധിയായ ഗണേഷൻ എന്ന വ്യക്തി ഭരണാധികാരിയാവുകയും പണ്ഡിതന്മാരെ വധിക്കാനും ഇസ്‌ലാമിക ചിഹ്നങ്ങൾ മായിക്കാനും തുടങ്ങി. ഇതറിഞ്ഞ ജോൺപൂർ ഭരണാധികാരി ഇബ്റാഹിം ശർഖി സൈന്യവുമായി ബംഗാളിലേക്ക് വന്നു. ഇതറിഞ്ഞ ഗണേഷൻ ശൈഖിനോട് മാപ്പു ചോദിക്കുകയും അടുത്ത ഭരണാധികാരിയായ മകനെ മുസ്‌ലിമാക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ആ മകന് ശൈഖ് അവർകൾ ജലാലുദ്ദീൻ എന്ന് പേര് വെച്ചു. ജോൺപൂർ സൈന്യം മടങ്ങിപ്പോയതിന് ശേഷം മകനെ മതം മാറ്റാൻ ഗണേഷൻ ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറാകാതെ ജലാലുദ്ദീൻ എന്ന പേരിൽ തന്നെ ഭരണം നടത്തി.
🔹🔹🔹🔹🔹🔹🔹
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുസ്വഫ്ഫ്-1 (14 ആയത്തുകള്‍, പദങ്ങള്‍ 221, അക്ഷരങ്ങള്‍ 900, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 109. പാരായണ ക്രമം 61. സൂറത്തുത്തഗാബുനിന് ശേഷം അവതരണം) എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ ത്യാഗപരിശ്രമങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി സന്നദ്ധമാവുക, മൂസാ നബി (അ)യുടെയും ഈസാ നബി (അ)യുടെയും സംഭവങ്ങളില്‍ നിന്നും ഗുണപാഠം ഉള്‍ക്കൊള്ളുക
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 01-09
سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ (1) يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ (2) كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ (3) إِنَّ اللَّهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنْيَانٌ مَّرْصُوصٌ (4) وَإِذْ قَالَ مُوسَىٰ لِقَوْمِهِ يَا قَوْمِ لِمَ تُؤْذُونَنِي وَقَد تَّعْلَمُونَ أَنِّي رَسُولُ اللَّهِ إِلَيْكُمْ ۖ فَلَمَّا زَاغُوا أَزَاغَ اللَّهُ قُلُوبَهُمْ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ (5) وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُم مُّصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِن بَعْدِي اسْمُهُ أَحْمَدُ ۖ فَلَمَّا جَاءَهُم بِالْبَيِّنَاتِ قَالُوا هَٰذَا سِحْرٌ مُّبِينٌ (6) وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ الْكَذِبَ وَهُوَ يُدْعَىٰ إِلَى الْإِسْلَامِ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ (7) يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ (8) هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ (9)
മആരിഫുല്‍ ഹദീസ്
അബൂബക്ർ സിദ്ദീഖ് (റ) ൻ്റെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
റസൂലുല്ലാഹി (സ) വ്യത്യസ്ത സന്ദർഭങ്ങളിൽ വിവിധ ശീർഷകങ്ങളിൽ അബൂബക്ർ സിദ്ദീഖ് (റ) ഈ സമുദായത്തിൽ ഏറ്റവും ഉത്തമനാണെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയം സംശയ രഹിതമായി വ്യക്തമാകുന്ന വിവിധ ഹദീസുകൾ പ്രവാചക വിയോഗവുമായി ബന്ധപ്പെട്ട അധ്യായത്തിൽ വന്നു കഴിഞ്ഞു. പ്രത്യേകിച്ചും റസൂലുല്ലാഹി (സ) നിർബന്ധിച്ച് കൊണ്ട് അദ്ദേഹത്തെ ഇമാമത്തിൻ്റെ ഉത്തരവാദിത്വം ഏൽപ്പിച്ചതും മറ്റു കാര്യങ്ങളും റസൂലുല്ലാഹി (സ)ക്ക് ശേഷം പ്രധാന പിൻഗാമി അദ്ദേഹം തന്നെയായിരിക്കും എന്നതിലേക്കുള്ള വ്യക്തമായ സൂചനയാണ്. അവിടെ പറയപ്പെട്ട ഹദീസുകൾ കൂടാതെ അബൂബക്കർ സിദ്ദീഖ് (റ)ൻ്റെ മഹത്വങ്ങൾ വിവരിക്കുന്ന ചില ഹദീസുകളും പ്രമുഖ സ്വഹാബികളുടെ വചനങ്ങളും ഇവിടെ ഉദ്ധരിക്കുകയാണ്.
135. അബൂ ഹുറൈറ (റ) നിവേദനം: റസൂലുല്ലാഹി (സ) ഒരിക്കൽ അരുളി: നമ്മോട് ഉപകാരം ചെയ്യുകയും വല്ല ഉപഹാരങ്ങൾ നൽകുകയും ചെയ്ത എല്ലാവർക്കും നാം പ്രത്യുപകാരം ചെയ്തിട്ടുണ്ട്. എന്നാൽ അബൂബക്റിനോട് പൂർണ്ണമായ പ്രത്യുപകാരം ചെയ്തിട്ടില്ല. അദ്ദേഹം ചെയ്ത ഉപകാരങ്ങൾക്ക് അല്ലാഹു തന്നെ പരലോകത്ത് പ്രത്യുപകാരം ചെയ്യുന്നതാണ്. അബൂബക്റിൻ്റെ സമ്പത്ത് എനിക്ക് പ്രയോജനപ്പെട്ടത് പോലെ വേറെ ആരുടെയും സമ്പത്ത് എനിക്ക് പ്രയോജനപ്പെട്ടിട്ടില്ല. എൻ്റെ സുഹൃത്തുക്കളിൽ ആരെയെങ്കിലും ഞാൻ ആത്മ മിത്രമാക്കിയിരുന്നെങ്കിൽ അബൂബക്റിനെ ഞാൻ ആത്മ മിത്രമായി സ്വീകരിക്കുമായിരുന്നു. എന്നാൽ ഞാൻ അല്ലാഹുവിൻ്റെ ആത്മ മിത്രമാണെന്ന് അറിയുക. ആകയാൽ എൻ്റെ യഥാർത്ഥ സ്നേഹിതനും പ്രിയപ്പെട്ടവനും അല്ലാഹു തന്നെയാണ്. (തിർമിദി)
വിവരണം: റസൂലുല്ലാഹി (സ)ക്ക് ആരെങ്കിലും വല്ലതും നൽകിയാൽ ഉടനടിയോ പിന്നീടോ അതിന് പകരമായി അത്ര തന്നെയോ അതിനേക്കാൾ കൂടുതലോ നൽകുകയെന്നത് റസൂലുല്ലാഹി (സ)യുടെ പതിവായിരുന്നു. ഇതിന് പ്രത്യുപകാരം എന്ന് പറയപ്പെടുന്നു. ഈ ഹദീസിൽ റസൂലുല്ലാഹി (സ) അരുളി: അബൂബക്ർ സിദ്ദീഖ് (റ) ഒഴിച്ചുള്ള എല്ലാവരുടെയും ഉപകാരങ്ങൾക്ക് ഞാൻ പ്രത്യുപകാരം ചെയ്തിട്ടുണ്ട്. എന്നാൽ അബൂബക്ർ (റ) ചെയ്ത ഉപകാരങ്ങൾക്ക് പ്രത്യുപകാരം പരലോകത്ത് അല്ലാഹു തന്നെ നൽകുന്നതാണ്. അബൂബക്ർ സിദ്ദീഖ് (റ)ൻ്റെ ചെറുമകൻ ഉർവ (റ) പറയുന്നു: അബൂബക്ർ (റ) ഇസ്‌ലാം സ്വീകരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പക്കൽ നാൽപ്പതിനായിരം ദിർഹമുണ്ടായിരുന്നു. അതെല്ലാം റസൂലുല്ലാഹി (സ)യുടെ തൃപ്തിക്ക് വേണ്ടി ദീനിൻ്റെ വഴിയിൽ ചിലവഴിച്ചു. ഇസ്‌ലാം സ്വീകരിക്കുകയും അതിൻ്റെ പേരിൽ അക്രമികളായ യജമാനന്മാർ ക്രൂരമായി പീഢിപ്പിക്കുകയും ചെയ്ത ഏഴ് അടിമകളെ വാങ്ങുകയും സ്വതന്ത്ര്യരാക്കുകയും ചെയ്തു. ബിലാൽ (റ) ഇക്കൂട്ടത്തിൽ പെട്ടതാണ്. എൻ്റെ സമ്പത്ത് മുഴുവനും താങ്കളുടേതാണെന്നും താങ്കളുടെ ഇഷ്ടം അനുസരിച്ച് ചിലവഴിക്കണമെന്ന് റസൂലുല്ലാഹി (സ)യോട് പറയുകയും അതേ നിലയിൽ റസൂലുല്ലാഹി (സ) ചിലവഴിക്കുകയും ചെയ്തിരുന്നു. റസൂലുല്ലാഹി (സ) വിയോഗത്തിന് മുമ്പുള്ള അന്തിമ പ്രഭാഷണത്തിൽ ഇക്കാര്യം പ്രത്യേകം അനുസ്മരിക്കുകയുണ്ടായി. റസൂലുല്ലാഹി (സ)ക്ക് അബൂബക്ർ (റ) ഖലീഫയായിരിക്കും എന്നതിലേക്ക് വ്യക്തമായ സൂചനയും ഇതോടൊപ്പം നൽകിയതായി മുമ്പ് ഉദ്ധരിച്ച ഹദീസിൽ വന്നിട്ടുണ്ട്.
🔹🔹🔹🔹🔹🔹🔹
മദ്റസ വിശേഷങ്ങൾ
⭕ അൽഹുസ്നി ഉലമാ സംഗമം
ദാറുൽ ഉലൂം പൂർവ്വ വിദ്യാർത്ഥികളായ അൽ ഹുസ്നി ഉലമാക്കളുടെ സംഗമം സെപ്തംബർ 13, 14 തീയതികളിലായി ദാറുൽ ഉലൂമിൽ നടന്നു. വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ട സംഗമം ചിരകാല സ്മരണകൾ തൊട്ടുണർത്തിയതോടൊപ്പം, മുന്നോട്ടുള്ള ഗമനത്തിന് ദിശാബോധവും ആവേശവും പകരുന്നതായിരുന്നു.
സ്പോർട്സ് മീറ്റ്, മെഹ്ഫിലെ ദറൂദ് (പ്രവാചക പ്രകീർത്തന സദസ്സ്), തസ്കിയത്ത് മജ്ലിസ്, സെൻട്രൽ കൗൺസിൽ മീറ്റിംഗ്, പൊതുസമ്മേളനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ആദ്യ ദിനം മഗ്‌രിബിന് ശേഷം, ആദരവായ റസൂലുല്ലാഹി (സ) യുടെ അനുഗ്രഹീത ജീവിതം പാടിയും പറഞ്ഞും ഹുബ്ബിനും ഇത്തിബാഇനും പ്രേരിപ്പിച്ച് അരങ്ങേറിയ മെഹ്ഫിലെ ദറൂദ് കണ്ണും മനസ്സും നിറക്കുന്നതായിരുന്നു. ഞായറാഴ്ച സുബ്ഹിക്ക് ശേഷം നടന്ന തസ്കിയത്ത് മജ്ലിസിന് ഞങ്ങളുടെ എല്ലാമെല്ലാമായ ആദരണീയ ശൈഖുനാ അബ്ദുശ്ശകൂർ ഉസ്താദ് അവർകൾ മദീനാ മുനവ്വറയിൽ നിന്ന് നേതൃത്വം നൽകി. തുടർന്ന് നടന്ന സെൻട്രൽ കൗൺസിലിൽ കാര്യപരിപാടികൾക്ക് ശേഷം അടുത്ത മൂന്നു വർഷത്തേക്കുള്ള അൽ ഹുസ്നി ഉലമ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശേഷം നടന്ന പൊതുസമ്മേളനം ഉജ്വലവും ഊർജ്ജസ്വലവും ആയിരുന്നു. ആദരണീയരായ ഉസ്താദുമാർ വേദിയിലും, അൽ ഹുസ്നികളും ഭാവിയിൽ അൽ ഹുസ്നികളാകുന്ന ദാറുൽ ഉലൂം വിദ്യാർത്ഥികളും സദസ്സിലുമായി ദാറുൽ ഉലൂം മസ്ജിദിൻ്റെ പ്രൗഢമായ മൂന്നാം നിലയിൽ സംഗമിച്ചത് ദാറുമിന്റെ ചരിത്ര നിമിഷങ്ങളായിരുന്നു.
ബഹുമാന്യ ഉസ്താദുമാരുടെ ഉപദേശ നിർദ്ദേശങ്ങൾക്കൊടുവിൽ ഉസ്താദ് അബ്ദുസ്സലാം ഹസനി പുത്തൻതെരുവ് അവർകളുടെ സമാപന പ്രഭാഷണ ദുആയോടു കൂടി സംഗമം അവസാനിച്ചു.
✍️ എഡിറ്റർ
⭕ ടേബിൾ ടോക്
17/09/25
ദാറുൽ ഉലൂം
വിഷയം :
تقليد؛ نصوص، أئمة، اتباع
ഉസ്താദുമാരുടെ പരിപൂർണ്ണ സാന്നിധ്യത്തിൽ എളിയ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഈ പരിപാടിയിൽ ,
3:30 മുതൽ 4 :25 വരെ ഉസ്താദ് മുഫ്തി ആശിഖ് അൽ ഖാസിമി സെമിനാർ വിഷയത്തെ സംബന്ധിച്ച് വളരെ ആധികാരികമായി സംവദിച്ചു.
അസറിനു ശേഷം മുസാബഖക്കായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ടീമുകളുടെയും مقاله കൾ സമർപ്പിക്കപ്പെട്ടു.
ശേഷം സെമിനാറുകളുടെ ആവശ്യകതയെയും തിരഞ്ഞെടുക്കപ്പെട്ട വിഷയത്തിന്റെ കാലിക പ്രസക്തിയെയും കുറിച്ച് ദാറുൽ ഉലൂം സാമാജിക കോഡിനേറ്റർ ഉസ്താദ് തമീം താഹ ഹസനി അൽപനേരം വിദ്യാർത്ഥികളുമായി സംസാരിച്ചു.
5:00 മണി മുതൽ ദാറുൽ വിദ്യാർഥികളായ ഖാസിം, നജാദ് , നസീഹ്, ആസിഫ് എന്നിവർ വിഷയാസ്പദമായി ടേബിൾ ടോപ്പ് വളരെ ഉജ്ജ്വലമായി കാഴ്ചവച്ചു.നടന്ന 5 റൗണ്ടുകളിലും വളരെ വിശാലമായി തന്നെ വിഷയത്തോട് നീതിപുലർത്തി പരസ്പരം സ്നേഹ സംവേദനം നടത്തി.ഇതിൽ ഒരാൾക്ക് മൂന്ന് മിനിറ്റ് സമയമായിരുന്നു നിശ്ചയിച്ചിരുന്നത്.സമയപാലനം കൃത്യമായിരുന്നു.ആറാം റൗണ്ടിൽ ക്രമീകരണം ഇല്ലാതെ സംസാരിക്കാവുന്നത് കൊണ്ട് തന്നെ ആദ്യം ആസിഫും പിന്നീട് ഖാസിമും പൂർത്തീകരണശകലങ്ങൾ കൊണ്ട് പരിപാടിയെ സമാപനത്തിൽ എത്തിച്ചു.
മഗരിബ് നമസ്കാരാനന്തരം 7:00 മണി മുതൽ വിശിഷ്ടാതിഥി ഉസ്താദ് മുഫ്തി റജീബ് അൽ ഖാസിമി അവർകൾ വളരെ സമർത്ഥമായ നിലയിൽ വിഷയത്തെ അവതരിപ്പിക്കുകയും,മുന്നോട്ട് വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ഉണർത്തുകയും, ടേബിൾ ടോക്കിൽ വന്ന ചെറിയ പിഴവുകളെ തിരുത്തുകയും ഫിഖ്ഹിൻ്റെയും തഖ്ലീദിൻ്റെയും ആവശ്യകതയെ ഉണർത്തുകയും 8:00 മണിയോടെ ദുആ പറയുകയും ചെയ്തു.
✍️ അബ്ദുല്ലാഹ്, ആലംകോട്

