ജമാദുൽ ഊലാ 30/1447
നവംബർ 20/2025
No: 237

 ഉള്ളടക്കം 

▪️മുഖലിഖിതം
ഭൂതകാലത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് നീങ്ങുക
.        ✍️ ശൈഖുൽ ഇസ്‌ലാം മൗലാനാ ഹുസൈൻ അഹ്‌മദ് മദനി

▪️ജുമുഅ സന്ദേശം 
സന്താന പരിപാലനം
        ✍️ മൗലാനാ ഡോ. മുഹമ്മദ് സഊദ് ആലം ഖാസിമി

▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുത്ത്വലാഖ്
വിവാഹ മോചനത്തിന്‍റെ സുപ്രധാന നിയമ-മര്യാദകള്‍
        ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ് 
ശൈഖൈനി (റ)യുടെ മഹത്വങ്ങൾ
        ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

🔹🔹🔹🔹🔹🔹🔹







 മുഖലിഖിതം 

ഭൂതകാലത്തിൽ നിന്നും പാഠം ഉൾക്കൊണ്ട്  നീങ്ങുക

       ഇന്ത്യാ മഹാരാജ്യത്തെ സംബന്ധിച്ചിടത്തോളം രണ്ട് ഭൂതകാലങ്ങളാണുള്ളത് . 1) ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പുള്ളത്. 2)അധിനിവേശത്തിന് ശേഷമുള്ളത്. ഇതിലെ ഒന്നാം ഘട്ടം അത്യന്തം പ്രകാശ പൂരിതമായ ഒരു ചരിത്രമാണ്. രണ്ടാം ഘട്ടം അങ്ങേയറ്റം ദുരന്ത പൂർണ്ണമാണ്. ഒന്നാം ഘട്ടത്തിൽ നാം സ്വതന്ത്രരും രണ്ടാം ഘട്ടത്തിൽ അടിമകളായിരുന്നു എന്നത് തന്നെ രണ്ട് അവസ്ഥകളും മനസ്സിലാക്കി തരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിലെ അത്ഭുതകരമായ ത്യാഗങ്ങൾക്കു ശേഷം രാജ്യം സ്വതന്ത്രമായി. ഇപ്പോൾ ജനാധിപത്യ ഭരണക്രമം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരുണത്തിൽ ഈ സ്വതന്ത്ര രാജ്യത്ത് അന്തസ്സുള്ള പൗരന്മാരായി ജീവിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഈ ലക്ഷ്യം പൂർത്തീകരിക്കാൻ പടച്ചവനെയും പടപ്പുകളെയും നാം മറക്കാതിരിക്കലും, നമ്മുടെ ചിന്തയും വീക്ഷണവും കർമ്മവും സ്വഭാവവും ഉന്നതമായിരിക്കലും, കൂട്ടത്തിൽ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കലും നമ്മുടെ ബാധ്യതയാണ്. ആരും നിന്ദ്യമായ ജീവിതം ഇഷ്ട്ടപ്പെടുകയില്ല. നിന്ദ്യമായ ജീവിതത്തേക്കാൾ ഉത്തമം മരണമാണ്. നിരന്തരമുളള പരിശ്രമം കൂടാതെ നിന്ദ്യതയുടെ കൂരിരുൾ വകഞ്ഞ് മാറ്റാൻ സാധ്യമാകുന്നതല്ല. മനുഷ്യൻ പരിശ്രമിക്കുന്നത് മാത്രം അവന് ലഭിക്കും എന്ന ഖുർആനിക വചനം ഒരു ശാശ്വത സത്യമാണ്. പടച്ചവൻ മനുഷ്യരെ ഉത്തമ രീതിയിൽ സൃഷ്ട്ടിക്കുകയും പടച്ചവൻ്റെ പ്രതിനിധി ആക്കുകയും ചെയ്തു. കടലിലും കരയിലും സൗകര്യങ്ങൾ ചെയ്ത് തരികയും ആദരവിൻ്റെ കിരീടം ധരിപ്പിക്കുകയുമുണ്ടായി. സൽകർമ്മങ്ങൾ നിറഞ്ഞ പരിശ്രമങ്ങളിലൂടെ ഈ അവസ്ഥ നിലനിർത്താൻ പരിശ്രമിക്കുക എന്നത് മനുഷ്യൻ്റെ കടമയാണ്. ഇപ്രകാരം ചെയ്തില്ലെങ്കിൽ മനുഷ്യൻ സ്വയം നിന്ദ്യതയിലേക്ക് മറിഞ്ഞ് വീഴുന്നതാണ്. ഇന്ത്യ മഹാരാജ്യമെന്ന പൂങ്കാവനം പുതുതായി സഞ്ചീകരിക്കാനുള്ള പരിശ്രമമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ ഏറ്റവും അത്യാവശ്യമായ കാര്യം ഈ രാജ്യത്ത് നിന്നും പരസ്പര വിദ്വേഷത്തിൻ്റെയും വെറുപ്പിൻ്റെയും അന്തരീക്ഷത്തെ ദൂരീകരിച്ച് സ്നേഹാദരവുകൾ നിറഞ്ഞ അവസ്ഥയുണ്ടാക്കാൻ പരിശ്രമിക്കുക എന്നതാണ്.

✍️ ശൈഖുൽ ഇസ്‌ലാം മൗലാനാ ഹുസൈൻ അഹ്‌മദ് മദനി

🔹🔹🔹🔹🔹🔹🔹

 ജുമുഅ സന്ദേശം 

സന്താന പരിപാലനം

✍️ മൗലാനാ ഡോ. മുഹമ്മദ് സഊദ് ആലം ഖാസിമി 
          (എക്സിക്യൂട്ടീവ് മെമ്പർ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)


وَالَّذِينَ آمَنُوْا وَاتَّبَعَتْهُمْ ذُرِّيَّتُهُمْ بِإِيْمَانِ الْحَقْنَا بِهِمْ ذُرِّيَّتُهُمْ وَمَا التَنهُمْ مِنْ عَمَلِهِمْ مِنْ شَيْءٍ كُلُّ امْرِئٍ بِمَا كَسَبَ رَهِيْن
 

"ആരെല്ലാം വിശ്വസിക്കുകയും തങ്ങളുടെ സന്താനങ്ങൾ വിശ്വാസത്തിൽ അവരെ പിന്തുടരുകയും ചെയ്തുവോ, അവരുടെ സന്താനങ്ങളെയും നാം അവരോടൊപ്പം ചേർക്കുന്നതാണ്. അവരുടെ കർമ്മഫലത്തിൽനിന്ന് ഒട്ടും നാം കുറവ് വരുത്തുന്നതല്ല. ഓരോ വ്യക്തിയും താൻ പ്രവർത്തിച്ചതിന് പണയപ്പെട്ടവനാകുന്നു." (സൂറത്തുത്തുർ - 21)

അല്ലാഹു എല്ലാ ജീവജാലങ്ങൾക്കും രണ്ട് സ്വാഭാവികമായ ആഗ്രഹങ്ങൾ നൽകിയിട്ടുണ്ട്: ഒന്ന് ജീവിതത്തിനായുള്ള ആഗ്രഹം, മറ്റൊന്ന് സന്താനങ്ങളോടുള്ള ആഗ്രഹം. മനുഷ്യരിൽ ഈ ആഗ്രഹങ്ങൾ മറ്റ് ജീവികളേക്കാൾ ശക്തമായ നിലയിൽ കാണപ്പെടുന്നു. മനുഷ്യനും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള വ്യത്യാസവുമിതാണ്: മറ്റ് ജീവജാലങ്ങൾ വംശവർദ്ധനവ് നടത്തുന്നു, കുഞ്ഞുങ്ങളെ പ്രസവിക്കുന്നു, അവർക്ക് ഉപജീവനമാർഗ്ഗം നേടുന്നതിനും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുന്നതിനും ഉള്ള സ്വാഭാവിക വഴികൾ പഠിപ്പിക്കുന്നു. എന്നാൽ അവരുടെ വിദ്യാഭ്യാസവും പരിശീലനവും പുരോഗതിയുടെ വഴികളും അവ പഠിപ്പിക്കുന്നില്ല. കാരണം അവർക്ക് തന്നെ ആ അനുഗ്രഹങ്ങൾ നിഷേധിക്കപ്പെട്ടവയാണ്.

എന്നാൽ, പ്രകൃതി മനുഷ്യനെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠനാക്കി. ബുദ്ധി, വിവേകം, മനസ്സാക്ഷി, ആത്മീയത തുടങ്ങിയ അനുഗ്രഹങ്ങൾ നൽകി അവനെ ആദരിച്ചു. അതുകൊണ്ട് തന്നെ മനുഷ്യൻ സന്താനങ്ങളെ ആഗ്രഹിക്കുക മാത്രമല്ല ചെയ്യുന്നത്; അവർക്ക് ലോകകാര്യങ്ങൾ മാത്രം പഠിപ്പിക്കുകയുമില്ല. മറിച്ച്, അവരുടെ വിദ്യാഭ്യാസവും പരിശീലനവും നൽകുകയും ചെയ്യുന്നു. അവർക്ക് വികസനം, പുരോഗതി, ധാർമ്മിക ഔന്നത്യം, ആത്മീയ കഴിവുകൾ എന്നിവയിൽ മുന്നോട്ട് പോകാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു. അല്ലാഹു മൃഗങ്ങൾക്ക് ശാരീരിക ജീവിതം മാത്രമേ നൽകിയിട്ടുള്ളൂ, അതിനാൽ അവ ആ ജീവിതത്തിൻ്റെ ആവശ്യകതകൾ നിറവേറ്റുന്നു. എന്നാൽ അല്ലാഹു മനുഷ്യന് ശാരീരികവും ആത്മീയവുമായ ജീവിതം നൽകിയിരിക്കുന്നു, അതിനാൽ ഈ രണ്ട് ആവശ്യകതകളും നിറവേറ്റാനുള്ള ഉത്തരവാദിത്തം അവനുണ്ട്.

ഏത് ദമ്പതികളാണ് മക്കളെ ആഗ്രഹിക്കാത്തത്, മക്കൾക്കായി ദുആ ചെയ്യാത്തത്? എന്നാൽ കുട്ടികളെ ലഭിക്കുമ്പോൾ, അവരുടെ വിദ്യാഭ്യാസപരവും ധാർമ്മികപരവും മതപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നവർ വളരെ കുറവാണ്. ചില മാതാപിതാക്കൾക്ക് മക്കളെ അവരെ സമൂഹത്തിനും പരിസ്ഥിതിക്കും ഭാരമാക്കി ഉപേക്ഷിക്കുന്നു. അവരുടെ വളർച്ചയിൽ പോലും ശ്രദ്ധിക്കുന്നില്ല. മറ്റു ചില മാതാപിതാക്കളും കുട്ടികളുടെ വളർച്ചയിൽ ശ്രദ്ധിക്കുന്നു. എന്നാൽ അവരുടെ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ശ്രദ്ധിക്കുന്നില്ല. വേറെ ചില മാതാപിതാക്കളും കുട്ടികളുടെ ഭൗതികവും സാമൂഹികവുമായ പുരോഗതിക്ക് സഹായിക്കുന്ന ലൗകിക വിദ്യാഭ്യാസത്തിൽ മാത്രം ശ്രദ്ധിക്കുന്നു. മതപരവും ധാർമ്മികപരവുമായ പരിശീലനത്തിൽ നിന്ന് അവരെ അകറ്റി നിർത്തുന്നു. ഈ മൂന്ന് തരം മാതാപിതാക്കളും നമ്മുടെ സമൂഹത്തിൽ ധാരാളമായി ഉണ്ട്. സാഹചര്യം ഇതാണെങ്കിൽ, ഒരു യഥാർത്ഥ ഇസ്ലാമിക വ്യക്തിത്വവും, ഇസ്ലാമിക സമൂഹവും, ഇസ്ലാമിക അന്തരീക്ഷവും എവിടെ നിന്ന് ഉണ്ടാകും?

റസൂലുല്ലാഹി ﷺ മുസ്‌ലിംകളെ ഊന്നിപ്പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ മക്കളെ ആദരിക്കുകയും അവർക്ക് നല്ല മര്യാദ പഠിപ്പിക്കുകയും ചെയ്യുക."

അവബോധമില്ലാത്ത കാലഘട്ടത്തിൽ മാതാപിതാക്കൾ നൽകുന്ന ചുറ്റുപാടും പരിശീലനവുമാണ് ഒരു കുട്ടിയുടെ അടിസ്ഥാനമായി മാറുന്നത്, അവൻ ജീവിതകാലം മുഴുവൻ അതിൻ്റെ പിന്തുണയോടെ ജീവിക്കുന്നു. അതുകൊണ്ട് തന്നെ റസൂലുല്ലാഹി ﷺ പറഞ്ഞു: “ഓരോ കുട്ടിയും പ്രകൃതിപരമായ പരിശുദ്ധിയിലാണ് ജനിക്കുന്നത്. പിന്നീട് അവൻ്റെ മാതാപിതാക്കളാണ് അവനെ യഹൂദനോ, ക്രിസ്ത്യാനിയോ, അഗ്നിയാരാധകനോ ആക്കി മാറ്റുന്നത്." മക്കൾ ജനിക്കുക എന്നത് മാതാപിതാക്കളുടെ ആഗ്രഹവും ആവശ്യകതയും പൂർത്തിയാക്കാൻ മാത്രം മതിയാകില്ല. മറിച്ച്, നല്ലവരും സജ്ജനങ്ങളുമായ മക്കളുണ്ടാവുക എന്നത് മാതാപിതാക്കളുടെ സൗഭാഗ്യത്തിന് അനിവാര്യമാണ്. അതുകൊണ്ട് തന്നെ വിശ്വാസിയുടെ സ്വഭാവം ഇതാണ്: അവൻ വെറും കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നില്ല, മറിച്ച് നല്ല കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. കാരണം, അവരാണ് അവൻ്റെ കൺ കുളിർമ!

ഖുർആനിൽ പറയുന്നു:

وَالَّذِينَ يَقُوْلُوْنَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّتِنَا قُرَّةَ اعْيُنٍ وَّاجْعَلْنَا لِلْمُتَّقِينَ إِمَامًا

"ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സന്താനങ്ങളിൽ നിന്നും ഞങ്ങൾക്ക് കണ്ണിന് കുളിർമ നൽകേണമേ, ഭയഭക്തിയുള്ളവർക്ക് ഞങ്ങളെ നേതാവാക്കുകയും ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുന്നവരാണവർ." (സൂറത്തുൽ ഫുർഖാൻ 74)

സന്താനങ്ങൾ നല്ലവരാണെങ്കിൽ, അവർ മാതാപിതാക്കൾക്ക് ഇഹലോകത്ത് നല്ല പേരിനും സൗഭാഗ്യത്തിനും, മരണശേഷം പരലോകത്ത് നിലയ്ക്കാത്ത ദാനത്തിനും കാരണമാകും. സൂറത്തുത്തൂറിലെ മുകളിലെ വാക്യത്തിൽ ഈ സൗഭാഗ്യത്തെക്കുറിച്ചാണ് പറയുന്നത്.

റസൂലുല്ലാഹി ﷺ അരുളി: “മനുഷ്യൻ മരിച്ചാൽ, അവൻ്റെ കർമ്മബന്ധങ്ങൾ നിലയ്ക്കും - മൂന്ന് കാര്യങ്ങളിലൊഴികെ: 1. നിലനിൽക്കുന്ന ദാനം, 2. പ്രയോജനകരമായ അറിവ്, 3. മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന നല്ല സന്താനം."

മക്കൾ മോശപ്പെട്ടവരും ദുർമാർഗികളുമാണെങ്കിൽ, അത് ഇഹലോകത്ത് അപമാനത്തിനും പരലോകത്ത് നാണക്കേടിനും കാരണമാകും. അതുകൊണ്ട് തന്നെ അല്ലാഹു ഓരോ മുസ്‌ലിമിനും ഈ ഉത്തരവാദിത്തം നൽകിയിരിക്കുന്നു: തൻ്റെ രക്ഷയെക്കുറിച്ച് ചിന്തിക്കുന്നതിനൊപ്പം മക്കളുടെ രക്ഷയെക്കുറിച്ചും ചിന്തിക്കുകയും അവരെ നല്ലവരാക്കാൻ ശ്രമിക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ കൽപ്പന ഇതാണ്:

يَا أَيُّهَا الَّذِينَ آمَنُوا قُوْا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُوْدُهَا النَّاسُ وَالْحِجَارَةُ 

അല്ലയോ വിശ്വാസികളെ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും മനുഷ്യരും കല്ലുകളും ഇന്ധനമായുള്ള നരകത്തിൽ നിന്ന് രക്ഷിക്കുക." (സൂറത്തുത്തഹ്‌രീം - 6)

മാതാപിതാക്കൾ കുട്ടികളെ സ്നേഹിക്കുകയും, അവരുടെ സന്തോഷത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്നു. അവരെ സന്താേഷിപ്പിക്കാൻ കളിപ്പാട്ടങ്ങളും പണവും സമ്മാനങ്ങളും നൽകുന്നു. എന്നാൽ ഇസ്ലാമിൻ്റെ കാഴ്ചപ്പാടിൽ, നല്ല മാതാപിതാക്കൾ എന്നാൽ നല്ല വിദ്യാഭ്യാസവും മികച്ച പരിശീലനവും നൽകുന്നവരാണ്. നല്ല വിദ്യാഭ്യാസത്തേക്കാൾ മികച്ചൊരു സമ്മാനവുമില്ല. കാരണം, ഭൗതികമായ സമ്മാനങ്ങളെല്ലാം നശിച്ചുപോകുന്നവയാണ്. അവ നഷ്ടപ്പെടാനും മോഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്. എന്നാൽ മികച്ച വിദ്യാഭ്യാസവും പരിശീലനവും നശിച്ചുപോകാനോ ഇല്ലാതാകാനോ സാധ്യതയില്ല. അതിനാൽ റസൂലുല്ലാഹി ﷺ അരുളി:

"مَا نَحَلَ وَالِدٌ وَلَدَهُ مِنْ أَفْضَلَ مِنْ أَدَبٍ حَسَنٍ"

"ഒരു പിതാവിനും തൻ്റെ മകന് നല്ല മര്യാദകളേക്കാൾ മികച്ച ഒരു സമ്മാനവും നൽകാൻ കഴിയില്ല."

സന്താനങ്ങൾക്ക് നല്ല വിദ്യാഭ്യാസവും പരിശീലനവും നൽകുന്നത് അവർക്ക് മാത്രമല്ല, സമൂഹത്തിനും ഒരു സംഭാവനയാണ്. മാതാപിതാക്കളുടെ പരിശീലനത്തിലൂടെ കുട്ടികൾ മാന്യരും നല്ലവരുമായാൽ, അവർ സമൂഹത്തിലെ ആളുകൾക്ക് ആശ്വാസം, സഹായം, സമാധാനം എന്നിവയ്ക്ക് കാരണമാകും. അല്ലെങ്കിൽ മറ്റുള്ളവർക്ക് ദുരിതമുണ്ടാക്കുകയും അവരുടെ പ്രവർത്തികളാൽ സമൂഹത്തിൻ്റെ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് റസൂലുല്ലാഹി ﷺ ദാനധർമ്മങ്ങൾ ചെയ്യുന്നതിനേക്കാൾ നല്ലത് മക്കളുടെ പരിശീലനമാണെന്ന് പറഞ്ഞത്. ജാബിർ ബിൻ സമുറ (റ) നിവേദനം ചെയ്യുന്നു: റസൂലുല്ലാഹി ﷺ പറഞ്ഞു: 
"لَأَنْ يُؤَدِّبَ أَحَدُكُمْ وَلَدَهُ خَيْرٌ لَهُ مِنْ أَنْ يَتَصَدَّقَ بِصَاعٍ"

“നിങ്ങളിൽ ഒരാൾ തൻ്റെ മകന് നല്ല പരിശീലനം നൽകുന്നത്, ഒരു സാ'അ് ദാനമായി നൽകുന്നതിനേക്കാൾ ഉത്തമമാണ്."

ദാനധർമ്മം ചെയ്യുന്നത് ആളുകളെ സഹായിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുമാണ്. കുട്ടികൾ പരിശീലനം ലഭിച്ചവരും മാന്യരും നല്ലവരുമായാൽ, അത് സമൂഹത്തിന് ആശ്വാസം നൽകുന്നതിനും കാരണമാകും. അല്ലാഹു ദാനധർമ്മങ്ങൾ നൽകുന്ന പ്രതിഫലത്തേക്കാൾ കൂടുതൽ പ്രതിഫലം കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും നൽകുന്നു.

മക്കളുടെ കാര്യത്തിൽ സമഗ്രമായ പരിശീലനത്തിലും പൂർണ്ണ വ്യക്തിത്വ വികസനത്തിലും ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. മാന്യമായ ജീവിതം നയിക്കാൻ ആവശ്യമായ വിദ്യാഭ്യാസവും, അല്ലാഹുവിൻ്റെയും അവൻ്റെ റസൂലിൻ്റെയും കൽപ്പനകൾ അറിയുന്നതിനും, ദീനിൻ്റെ അവബോധം നേടുന്നതിനും, പരലോകത്ത് രക്ഷ എളുപ്പമാക്കുന്നതിനും ആവശ്യമായ വിദ്യാഭ്യാസവും പ്രധാനമാണ്. ഈ രണ്ട് വിദ്യാഭ്യാസങ്ങൾക്ക് പുറമേ, മാന്യത, മര്യാദ, സംസ്കാരം, അച്ചടക്കം, മുതിർന്നവരോടുള്ള ആദരവ്, ചെറിയവരോടുള്ള വാത്സല്യം, നല്ലതും ചീത്തയും തിരിച്ചറിയൽ, ആവശ്യമുള്ളവരെ സഹായിക്കൽ, ധൈര്യം, വിശ്വസ്തത, ആത്മാഭിമാനം എന്നിവ കുട്ടികളിൽ വളർത്തുന്ന പരിശീലനവും അത്യാവശ്യമാണ്. ഇന്നത്തെ മാതാപിതാക്കൾ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും കൂടുതൽ പ്രാധാന്യം നൽകുന്നത് ആൺകുട്ടികൾക്കാണ്. അവർക്ക് വേണ്ടി എല്ലാ ശ്രമങ്ങളും ചെയ്യുന്നു. പണം ചെലവഴിക്കുന്നു. അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നു. എന്നാൽ പെൺകുട്ടികളോട് താരതമ്യേന ശ്രദ്ധ കുറവാണ്. അവരുടെ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും അശ്രദ്ധ കാണിക്കുന്നു. ഗ്രാമങ്ങളിലും മറ്റും പലരും അവർക്ക് വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നില്ല.

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസത്തിലും പരിശീലനത്തിലുമുള്ള ഈ വിവേചനം ഇസ്‌ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമാണ്. ഇങ്ങനെ ചെയ്യുന്നവർ പാപികളാവുന്നതാണ്. അല്ലാഹുവിൻ്റെ അടുത്ത് ഈ കുറ്റകരമായ പ്രവൃത്തിക്ക് അവർ ഉത്തരം പറയേണ്ടിവരും. 
അക്ബർ ഇലാഹാബാദി പറഞ്ഞത് സത്യമാണ്: 
"പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണ്, വിദ്യാഭ്യാസമില്ലാത്ത പെൺകുട്ടി അറിവില്ലാത്തവളാണ്."

റസൂലുല്ലാഹി ﷺ ആൺകുട്ടികളോടും പെൺകുട്ടികളോടും ഒരേപോലെ പെരുമാറാൻ കൽപ്പിച്ചു:

"مَنْ كَانَتْ لَهُ أُنْثَى فَلَمْ يَئِدْهَا وَلَمْ يُهِنْهَا وَلَمْ يُؤْثِرْ وَلَدَهُ عَلَيْهَا أَدْخَلَهُ اللَّهُ الْجَنَّةَ"

"ആർക്കെങ്കിലും ഒരു മകളുണ്ടായിട്ട്, അവൻ അവളെ ജീവനോടെ കുഴിച്ചുമൂടാതിരിക്കുകയും, അവളെ അപമാനിക്കാതിരിക്കുകയും, ആൺകുട്ടിയെ അവളേക്കാൾ തിരഞ്ഞെടുക്കാതിരിക്കുകയും ചെയ്താൽ, അല്ലാഹു അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും."

കൂടാതെ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും കൂടുതൽ ശ്രദ്ധ നൽകാൻ റസൂലുല്ലാഹി ﷺ കൽപ്പിച്ചു. ആധികാരിക ഹദീസ് ഗ്രന്ഥങ്ങളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൻ്റെ ശ്രേഷ്ഠതയെക്കുറിച്ച് നിരവധി ഹദീസുകൾ വന്നിട്ടുണ്ട്. ഇതിൻ്റെ തത്വമെന്തന്നാൽ, പെൺകുട്ടികൾ വിദ്യാഭ്യാസവും പരിശീലനവും നേടി സജ്ജരായാൽ, പുതിയ തലമുറയ്ക്ക് നല്ല വിദ്യാഭ്യാസവും പരിശീലനവും ലഭിക്കും. കാരണം അമ്മയുടെ മടിത്തട്ടാണ് കുട്ടികളുടെ ആദ്യത്തെ പാഠശാല! മക്കളുടെ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ശ്രദ്ധിക്കുക. അവർക്ക് സമയം നൽകുക. അവർക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുക. അവരെ നിങ്ങൾക്ക് വേണ്ടി പരലോകത്തേക്കുള്ള സമ്പത്താക്കുക! നിങ്ങളുടെ അശ്രദ്ധ നിങ്ങളുടെ കുട്ടികളുടെ ഭാവി മാത്രമല്ല, നിങ്ങളുടെ പരലോകവും നശിപ്പിക്കും! നമുക്കെല്ലാവർക്കും ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ അല്ലാഹു ഉതവി നൽകി അനുഗ്രഹിക്കട്ടെ!

🔹🔹🔹🔹🔹🔹🔹


മആരിഫുല്‍ ഖുര്‍ആന്‍ 

സൂറത്തുത്ത്വലാഖ്

(12 ആയത്തുകള്‍, പദങ്ങള്‍ 249, അക്ഷരങ്ങള്‍ 1060, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 99. പാരായണ ക്രമം 65. സൂറത്തുദ്ദഹ്റിന് ശേഷം അവതരണം)

വിവാഹ മോചനത്തിന്‍റെ സുപ്രധാന നിയമ-മര്യാദകള്‍ 

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 01-07

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

 يَٰأَيُّهَا ٱلنَّبِيُّ إِذَا طَلَّقۡتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحۡصُواْ ٱلۡعِدَّةَۖ وَٱتَّقُواْ ٱللَّهَ رَبَّكُمۡۖ لَا تُخۡرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخۡرُجۡنَ إِلَّآ أَن يَأۡتِينَ بِفَٰحِشَةٖ مُّبَيِّنَةٖۚ وَتِلۡكَ حُدُودُ ٱللَّهِۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدۡ ظَلَمَ نَفۡسَهُۥۚ لَا تَدۡرِي لَعَلَّ ٱللَّهَ يُحۡدِثُ بَعۡدَ ذَٰلِكَ أَمۡرٗا ۝١ فَإِذَا بَلَغۡنَ أَجَلَهُنَّ فَأَمۡسِكُوهُنَّ بِمَعۡرُوفٍ أَوۡ فَارِقُوهُنَّ بِمَعۡرُوفٖ وَأَشۡهِدُواْ ذَوَيۡ عَدۡلٖ مِّنكُمۡ وَأَقِيمُواْ ٱلشَّهَٰدَةَ لِلَّهِۚ ذَٰلِكُمۡ يُوعَظُ بِهِۦ مَن كَانَ يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مَخۡرَجٗا ۝٢ وَيَرۡزُقۡهُ مِنۡ حَيۡثُ لَا يَحۡتَسِبُۚ وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓۚ إِنَّ ٱللَّهَ بَٰلِغُ أَمۡرِهِۦۚ قَدۡ جَعَلَ ٱللَّهُ لِكُلِّ شَيۡءٖ قَدۡرٗا ۝٣ وَٱلَّٰٓـِٔي يَئِسۡنَ مِنَ ٱلۡمَحِيضِ مِن نِّسَآئِكُمۡ إِنِ ٱرۡتَبۡتُمۡ فَعِدَّتُهُنَّ ثَلَٰثَةُ أَشۡهُرٖ وَٱلَّٰٓـِٔي لَمۡ يَحِضۡنَۚ وَأُوْلَٰتُ ٱلۡأَحۡمَالِ أَجَلُهُنَّ أَن يَضَعۡنَ حَمۡلَهُنَّۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مِنۡ أَمۡرِهِۦ يُسۡرٗا ۝٤ ذَٰلِكَ أَمۡرُ ٱللَّهِ أَنزَلَهُۥٓ إِلَيۡكُمۡۚ وَمَن يَتَّقِ ٱللَّهَ يُكَفِّرۡ عَنۡهُ سَيِّـَٔاتِهِۦ وَيُعۡظِمۡ لَهُۥٓ أَجۡرًا ۝٥ أَسۡكِنُوهُنَّ مِنۡ حَيۡثُ سَكَنتُم مِّن وُجۡدِكُمۡ وَلَا تُضَآرُّوهُنَّ لِتُضَيِّقُواْ عَلَيۡهِنَّۚ وَإِن كُنَّ أُوْلَٰتِ حَمۡلٖ فَأَنفِقُواْ عَلَيۡهِنَّ حَتَّىٰ يَضَعۡنَ حَمۡلَهُنَّۚ فَإِنۡ أَرۡضَعۡنَ لَكُمۡ فَـَٔاتُوهُنَّ أُجُورَهُنَّ وَأۡتَمِرُواْ بَيۡنَكُم بِمَعۡرُوفٖۖ وَإِن تَعَاسَرۡتُمۡ فَسَتُرۡضِعُ لَهُۥٓ أُخۡرَىٰ ۝٦ لِيُنفِقۡ ذُو سَعَةٖ مِّن سَعَتِهِۦۖ وَمَن قُدِرَ عَلَيۡهِ رِزۡقُهُۥ فَلۡيُنفِقۡ مِمَّآ ءَاتَىٰهُ ٱللَّهُۚ لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا مَآ ءَاتَىٰهَاۚ سَيَجۡعَلُ ٱللَّهُ بَعۡدَ عُسۡرٖ يُسۡرٗا ۝٧٨

                പ്രവാചകരെ, (പറയുക:) നിങ്ങള്‍ സ്ത്രീകളെ ത്വലാഖ് ചൊല്ലുമ്പോള്‍ അവരുടെ ഇദ്ദ (ദീക്ഷ)യുടെ കാലത്തിന് യോജിച്ച സമയത്ത് ത്വലാഖ് ചൊല്ലുകയും ഇദ്ദയെ നിങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യുക. നിങ്ങളുടെ പരിപാലകനായ അല്ലാഹുവിനെ നിങ്ങള്‍ ഭയപ്പെടുക. അവര്‍ താമസിക്കുന്ന വീടുകളില്‍ നിന്നും അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്.എന്നാല്‍ വ്യക്തമായ മോശത്തരവുമായി ബന്ധപ്പെട്ടാല്‍ പുറത്താക്കാവുന്നതാണ്. ഇത് അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികളാണ്. ആരെങ്കിലും അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികള്‍ വിട്ടുകടന്നാല്‍ അവനോട് തന്നെ അവന്‍ അക്രമം ചെയ്തിരിക്കുന്നു. ഇതിനു ശേഷം അല്ലാഹു എന്തുകാര്യമാണ് കൊണ്ടുവരുന്നതെന്ന് താങ്കള്‍ക്ക് അറിയില്ല.(1) അവര്‍ ഇദ്ദ കാലം പൂര്‍ത്തിയാക്കാന്‍ അടുത്താല്‍ അവരെ നല്ലനിലയില്‍ പിടിച്ചുനിര്‍ത്തുകയോ മാന്യമായ നിലയില്‍ വിട്ടയയ്ക്കുകയോ ചെയ്യുക. നിങ്ങളില്‍ നീതിയുള്ള രണ്ടുപേരെ നിങ്ങള്‍ സാക്ഷികളാക്കുക. നിങ്ങള്‍ അല്ലാഹുവിനു വേണ്ടി ശരിയായ നിലയില്‍ സാക്ഷ്യംവഹിക്കുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവര്‍ക്ക് നല്‍കപ്പെടുന്ന ഉപദേശങ്ങളാണിവ. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവര്‍ക്ക് അല്ലാഹു രക്ഷാമാര്‍ഗ്ഗം തുറന്നുകൊടുക്കുന്നതാണ്.(2) അവര്‍ വിചാരിക്കാത്ത ഭാഗത്തുകൂടി അല്ലാഹു അവര്‍ക്ക് ഉപജീവനം നല്‍കുന്നതുമാണ്. അല്ലാഹുവില്‍ ഭരമേല്പിക്കുന്നവന് അവന്‍ തന്നെ മതി. അല്ലാഹുവിന്‍റെ ജോലി പൂര്‍ണ്ണമായി  അല്ലാഹു തന്നെ ചെയ്യുന്നതാണ്. അല്ലാഹു എല്ലാറ്റിനും ഒരു അളവ് നിശ്ചയിച്ചിരിക്കുന്നു.(3) നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവവിരാമം ഉണ്ടായ സ്ത്രീകളുടെ  വിഷയത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അവരുടെ ഇദ്ദ മൂന്ന് മാസമാണ്. ആര്‍ത്തവം ആരംഭിച്ചിട്ടില്ലാത്ത പെണ്‍കുട്ടികളുടെയും ഇദ്ദ മൂന്ന് മാസമാണ്.  ഗര്‍ഭിണികളായ സ്ത്രീകളുടെ ഇദ്ദ അവര്‍ പ്രസവിക്കുന്നത് വരെയാണ്. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവരുടെ കാര്യങ്ങള്‍ അല്ലാഹു എളുപ്പമാക്കിക്കൊടുക്കുന്നതാണ്.(4) ഇത് അല്ലാഹു നിങ്ങളിലേക്ക് ഇറക്കിയ അവന്‍റെ കല്പനയാണ്. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവരുടെ പാപങ്ങള്‍ അവന്‍ പൊറുത്തുകൊടുക്കുന്നതും വമ്പിച്ച പ്രതിഫലം നല്‍കുന്നതുമാണ്.(5) നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങളുടെ കഴിവില്‍പെട്ട നിലയില്‍ ആ സ്ത്രീകളെ നിങ്ങള്‍ താമസിപ്പിക്കുക. അവരുടെമേല്‍ ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി അവരെ നിങ്ങള്‍ ബുദ്ധിമുട്ടിക്കരുത്. ഇനി അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നതു വരെ അവര്‍ക്ക് നിങ്ങള്‍ ചിലവ് നല്‍കുക. ഇനി അവര്‍ നിങ്ങള്‍ക്ക് വേണ്ടി പാല്‍ കുടിപ്പിക്കുന്നെങ്കില്‍ അവര്‍ക്കുള്ള കൂലിയും നിങ്ങള്‍ നല്‍കുക. നിങ്ങള്‍ പരസ്പരം നല്ല നിലയില്‍ കൂടിയാലോചിച്ച് നീങ്ങുക. ഇനി നിങ്ങള്‍ പരസ്പരം എതിരായാല്‍ മറ്റൊരു സ്ത്രീ പാല്‍ കുടിപ്പിക്കട്ടെ.(6) വിശാലതയുള്ളവര്‍ വിശാലതയ്ക്കനുസരിച്ച് ചിലവഴിക്കേണ്ടതാണ്. വരുമാനം കുറഞ്ഞവര്‍ അല്ലാഹു അവര്‍ക്ക് നല്‍കിയതില്‍ നിന്നും ചിലവഴിച്ചാല്‍ മതി. അല്ലാഹു ഓരോരുത്തര്‍ക്കും നല്‍കിയതില്‍ മാത്രമേ ചിലവഴിക്കാന്‍ കല്പിക്കുകയുള്ളൂ. അല്ലാഹു ഞെരുക്കത്തിന് ശേഷം ഉടനെ തന്നെ വിശാലത ഉണ്ടാക്കുന്നതാണ്.(7)

ആശയ സംഗ്രഹം

  പ്രവാചകരെ, താങ്കള്‍ ജനങ്ങളോട് പറയുക: നിങ്ങള്‍ സംസര്‍ഗ്ഗം നടത്തിയ സ്ത്രീകളെ ത്വലാഖ് ചൊല്ലുമ്പോള്‍ അവരുടെ ഇദ്ദ അതായത് ആര്‍ത്തവ കാലത്തിന് മുമ്പ് ശുദ്ധിയുടെ സമയത്ത് ത്വലാഖ് ചൊല്ലുക. ഈ ശുദ്ധിയില്‍ സംസര്‍ഗ്ഗം നടത്തിയിരിക്കരുതെന്ന് സഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. സംസര്‍ഗ്ഗം നടത്തിയ സ്ത്രീകളെന്ന് പ്രത്യേകം പറഞ്ഞത് സംസര്‍ഗ്ഗം നടത്താത്ത സ്ത്രീകളുടെ നിയമം മറ്റൊന്നാണെന്ന് അറിയിക്കാനാണ്. അത് സൂറത്തുല്‍ അഹ്സാബ് 49-ാം ആയത്തില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. മേല്‍ പറയപ്പെട്ട സ്ത്രീകളെ വിവാഹമോചനം നടത്തിയ ശേഷം അവരുടെ ഇദ്ദയെ നിങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യുക. അതായത് അതിനെ പുരുഷനും സ്ത്രീയും ഓര്‍മ്മ വെക്കുക. ഇവിടെ സ്ത്രീലിംഗം ഉപയോഗിച്ചിരിക്കുന്നത് സ്ത്രീകള്‍ക്ക് മറവിയുണ്ടാകാന്‍ സാധ്യത കൂടുതലായതിനാല്‍ പുരുഷന്മാര്‍ അതില്‍ ശ്രദ്ധിക്കണമെന്ന് ഉണര്‍ത്താന്‍ വേണ്ടിയാണ്. നിങ്ങളുടെ പരിപാലകനായ അല്ലാഹുവിനെ നിങ്ങള്‍ ഭയപ്പെടുക. അതായത് ഈ വിഷയത്തിലുള്ള നിയമങ്ങള്‍ പാലിക്കുക. ഇതിന് എതിര് പ്രവര്‍ത്തിക്കരുത്. ഉദാഹരണത്തിന് മൂന്ന് ത്വലാഖുകള്‍ ഒരുമിച്ച് ചൊല്ലുകയോ ആര്‍ത്തവത്തിന്‍റെ സമയത്ത് വിവാഹമോചനം നടത്തുകയോ ചെയ്യരുത്. അവര്‍ താമസിക്കുന്ന വീടുകളില്‍ നിന്നും അവരെ നിങ്ങള്‍ പുറത്താക്കരുത്. കാരണം വിവാഹത്തിനുള്ള സ്ത്രീയക്ക് താമസ സൗകര്യം നിര്‍ബന്ധമായതുപോലെ വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കും ഈ സമയത്ത് താമസ സൗകര്യം ചെയ്തുകൊടുക്കല്‍ നിര്‍ബന്ധമാണ്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്. കാരണം ഈ താമസ സൗകര്യം പുരുഷന്‍റെ മാത്രം അവകാശമല്ല. മറിച്ച് ഇസ്ലാമിക കര്‍ത്തവ്യം കൂടിയാണ്. എന്നാല്‍ വ്യക്തമായ മോശത്തരവുമായി ബന്ധപ്പെട്ടാല്‍ പുറത്താക്കാവുന്നതാണ്. അതായത് വ്യഭിചാരിക്കുകയോ മോഷ്ടിക്കുകയോ ചെയ്താല്‍ ശിക്ഷയ്ക്ക് വേണ്ടി പുറത്താക്കാവുന്നതാണ്. ചില പണ്ഡിതര്‍ പറയുന്നു: മോശം വാക്കുകള്‍ ഉപയോഗിക്കുകയോ തര്‍ക്കങ്ങളില്‍ മുഴുകുകയോ ചെയ്താലും പുറത്താക്കാവുന്നതാണ്. ഇതെല്ലാം അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികളാണ്. ആരെങ്കിലും അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികള്‍ വിട്ടുകടന്നാല്‍ ഉദാഹരണത്തിന് സ്ത്രീകളെ അന്യായമായി വീട്ടില്‍ നിന്നും പുറത്താക്കിയാല്‍ അവനോട് തന്നെ അവന്‍ അക്രമം ചെയ്തിരിക്കുന്നു. അതായത് അവന്‍ പാപിയാകുന്നതാണ്. അടുത്തതായി വിവാഹമോചനം നടത്തുന്നവനെ പ്രേരിപ്പിക്കുന്നു: തിരിച്ചെടുക്കാന്‍ പറ്റുന്ന നിലയില്‍ വിവാഹമോചനം നടത്തുന്നതാണ് ഉത്തമം. ആകയാല്‍ വിവാഹമോചനം നടത്തുന്നവരെ നിങ്ങള്‍ അത് ശ്രദ്ധിക്കുക. വിവാഹമോചനത്തിന് ശേഷം അല്ലാഹു എന്തുകാര്യമാണ് നിങ്ങളുടെ മനസ്സില്‍ കൊണ്ടുവരുന്നതെന്ന് നിങ്ങള്‍ക്ക് അറിയില്ല. ചിലപ്പോള്‍ വിവാഹമോചനത്തിന് ശേഷം ദു:ഖമുണ്ടാകുന്നതാണ്. അപ്പോള്‍ മടക്കിയെടുക്കാന്‍ പറ്റുന്ന ത്വലാഖ് ആണെങ്കില്‍ പ്രശ്നം പരിഹരിക്കാന്‍ എളുപ്പമാകുന്നതാണ്. മടക്കിയെടുക്കാന്‍ സാധിക്കുന്ന നിലയില്‍ വിവാമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ ഇദ്ദ കാലം പൂര്‍ത്തിയാക്കാന്‍ അടുത്താല്‍ നിങ്ങള്‍ക്ക് രണ്ടാല്‍ ഒരു തീരുമാനം എടുക്കാവുന്നതാണ്. ഒന്നുങ്കില്‍ അവരെ നല്ലനിലയില്‍ തിരിച്ചെടുത്ത് വിവാഹത്തില്‍ പിടിച്ചുനിര്‍ത്തുക. ല്ലെങ്കില്‍ മാന്യമായ നിലയില്‍ വിട്ടയയ്ക്കുക. അതായത് ഇദ്ദ അവസാനിക്കുന്നതുവരെ തിരിച്ചെടുക്കാതിരിക്കുക. മൂന്നാമത്തെ ഒരു ശൈലി സ്വീകരിക്കരുത്. അതായത് തിരിച്ചെടുക്കാന്‍ ഉദ്ദേശമില്ലാതെ വെറുതെ ഇദ്ദയുടെ കാലഘട്ടം നീട്ടി സ്ത്രീയെ ബുദ്ധിമുട്ടിക്കുന്നതിന് വേണ്ടി തിരിച്ചെടുക്കരുത്. നിങ്ങള്‍ തിരിച്ചെടുക്കുകയോ വിട്ടുപിരിയുകയോ ചെയ്താല്‍ നിങ്ങളില്‍ നീതിയുള്ള രണ്ടുപേരെ നിങ്ങള്‍ സാക്ഷികളാക്കുക. ഇത് സുന്നത്താണ്. ഇതിലൂടെ തിരിച്ചെടുത്തതിന് ശേഷവും വിട്ടിപിരിഞ്ഞ് കഴിഞ്ഞും ഭിന്നതകളൊന്നും നിലനില്‍ക്കുന്നതല്ല. അല്ലയോ സാക്ഷികളേ, സാക്ഷ്യം രേഖപ്പെടുത്തേണ്ട ആവശ്യം വന്നാല്‍ നിങ്ങള്‍ അല്ലാഹുവിനു വേണ്ടി ആരുടെയും പരിഗണന കൂടാതെ ശരിയായ നിലയില്‍ സാക്ഷ്യംവഹിക്കുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവര്‍ക്ക് നല്‍കപ്പെടുന്ന ഉപദേശങ്ങളാണിവ. അതായത് ഈ ഉപദേശം പൊതുവായി എല്ലാവര്‍ക്കും ഉള്ളതാണെങ്കിലും സത്യവിശ്വാസം ഉള്ളവര്‍ മാത്രമേ ഇതിനെ പ്രയോജനപ്പെടുത്തുകയുള്ളൂ. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്താന്‍ കല്‍പ്പിച്ചതിന് ശേഷം അതിന്‍റെ വിവിധ മഹത്വങ്ങള്‍ ഉണര്‍ത്തുന്നു: ഒന്നാമത്തെ മഹത്വം, അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവര്‍ക്ക് അല്ലാഹു നാശനഷ്ടങ്ങളില്‍ നിന്നും രക്ഷാമാര്‍ഗ്ഗം തുറന്നുകൊടുക്കുന്നതും പ്രയോജന നന്മകള്‍ കനിഞ്ഞരുളുന്നതുമാണ്. അതില്‍ വലിയൊരു കാര്യം ഉപജീവനമാണ്. ആകയാല്‍ അവര്‍ വിചാരിക്കാത്ത ഭാഗത്തുകൂടി അല്ലാഹു അവര്‍ക്ക് ഉപജീവനം നല്‍കുന്നതുമാണ്. ഭയഭക്തിയുടെ ഒരു ശാഖ തവക്കുല്‍ (പടച്ചവനില്‍ ഭരമേല്‍പ്പിക്കുക) എന്നതാണ്. അതുകൊണ്ടുള്ള ഗുണം ഇതാണ്: അല്ലാഹുവില്‍ ഭരമേല്പിക്കുന്നവന്‍റെ കാര്യങ്ങള്‍ നന്നാക്കിക്കൊടുക്കാന്‍ അല്ലാഹു തന്നെ മതി.അതായത് അവരുടെ കാര്യങ്ങള്‍ നന്നാക്കിക്കൊടുക്കാന്‍ അല്ലാഹു പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്ന് എല്ലാവര്‍ക്കും വ്യക്തമാകുന്നതാണ്. കാരണം എല്ലാവരുടെയും കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നത് അല്ലാഹു തന്നെയാണ്. അവരുടെ കാര്യങ്ങള്‍ അല്ലാഹു നന്നാക്കിക്കൊടുക്കുന്നത് ബാഹ്യമായിട്ടോ ആന്തരികമായിട്ടോ ആയിരിക്കാവുന്നതാണ്. കാരണം അല്ലാഹുവിന്‍റെ ജോലി അല്ലാഹു ഉദ്ദേശിക്കുന്നതുപോലെ പൂര്‍ണ്ണമായി അല്ലാഹു തന്നെ ചെയ്യുന്നതാണ്. ഇപ്രകാരം അവരുടെ കാര്യങ്ങള്‍ യഥാസമയത്ത് അല്ലാഹുവിന്‍റെ തീരുമാന പ്രകാരം അല്ലാഹു നടത്തിക്കൊടുക്കുന്നതാണ്. കാരണം അല്ലാഹു എല്ലാത്തിനും അല്ലാഹുവിന്‍റെ അറിവില്‍ ഒരു അളവ് നിശ്ചയിച്ചിരിക്കുന്നു. അതിനനുസരിച്ച് അത് നടക്കുന്നതാണ്. അടുത്തതായി വീണ്ടും നിയമങ്ങളിലേക്ക് തന്നെ മടങ്ങുന്നു. അതായത് വിവാഹ മോചിതകള്‍ ഇദ്ദ ആചരിക്കണമെന്ന് മുമ്പ് ചുരുങ്ങിയ നിലയില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അത് വിശദീകരിച്ചുകൊണ്ട് പറയുന്നു: നിങ്ങളുടെ വിവാഹമോചിതയായ സ്ത്രീകളില്‍ നിന്നും പ്രായാധിക്യം കൊണ്ട് ആര്‍ത്തവവിരാമം ഉണ്ടായ സ്ത്രീകളുടെ ഇദ്ദയുടെ കാലം നിര്‍ണ്ണയിക്കുന്ന വിഷയത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അവരുടെ ഇദ്ദ മൂന്ന് മാസമാണ്. പ്രായക്കുറവ് കൊണ്ട് ആര്‍ത്തവം ആരംഭിച്ചിട്ടില്ലാത്ത പെണ്‍കുട്ടികളുടെയും ഇദ്ദ മൂന്ന് മാസമാണ്. ഗര്‍ഭിണികളായ സ്ത്രീകളുടെ ഇദ്ദ അവര്‍ സമ്പൂര്‍ണ്ണമായോ അപൂര്‍ണ്ണമായോ പ്രസവിക്കുന്നത് വരെയാണ്. പടച്ചവനോടുള്ള ഭയഭക്തി എല്ലാ കാര്യങ്ങളിലും മുഖ്യമാണെങ്കിലും ഇവിടെ പറയുന്ന നിയമങ്ങള്‍ ഭൗതിക കാര്യങ്ങളുമായി ബന്ധപ്പെട്ടതിനാല്‍ ഇത് ദീനല്ലെന്ന് വിചാരിക്കാനും ഇതിന് ഭയഭക്തി പുലര്‍ത്താതിരിക്കാനും സാധ്യതയുണ്ട്. ആകയാല്‍ വീണ്ടും അതിനെക്കുറിച്ച് ഉണര്‍ത്തുകയും അതിന്‍റെ രണ്ടാമത്തെ മഹത്വം പരാമര്‍ശിക്കുകയും ചെയ്യുന്നു. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവരുടെ കാര്യങ്ങള്‍ പരലോകത്ത് അല്ലെങ്കില്‍ ഇഹലോകത്ത് ബാഹ്യമായിട്ടോ ആന്തരികമായിട്ടോ അല്ലാഹു എളുപ്പമാക്കിക്കൊടുക്കുന്നതാണ്. അടുത്തതായി വീണ്ടും നിയമങ്ങള്‍ പാലിക്കാന്‍ ഉണര്‍ത്തുന്നു: മേല്‍ പറയപ്പെട്ട നിയമങ്ങള്‍ അല്ലാഹു നിങ്ങളിലേക്ക് ഇറക്കിയ അവന്‍റെ കല്പനയാണ്. ഈ വിഷയത്തിലും ഇതര കാര്യങ്ങളിലും അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവരുടെ പാപങ്ങള്‍ അവന്‍ പൊറുത്തുകൊടുക്കുന്നതും വമ്പിച്ച പ്രതിഫലം നല്‍കുന്നതുമാണ്. പാപമോചനം ഏറ്റവും വലിയ രക്ഷയും പടച്ചവന്‍റെ പ്രതിഫലം ഏറ്റവും വലിയ ലാഭവുമാണ്. അടുത്തതായി വീണ്ടും വിവാഹമോചിതരുടെ നിയമങ്ങള്‍ തുടരുന്നു: സ്ത്രീകള്‍ ഇദ്ദ ഇരിക്കുന്നത് കൂടാതെ, താമസ സൗകര്യം പോലുള്ള ചില അവകാശങ്ങളും അവര്‍ക്കുണ്ട്. ആകയാല്‍ നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങളുടെ കഴിവില്‍പെട്ട നിലയില്‍ വിവാഹമോചിതകളെ നിങ്ങള്‍ താമസിപ്പിക്കുക. അതായത് ഇദ്ദയുടെ കാലത്ത് അവര്‍ക്ക് താമസ സൗകര്യം ചെയ്യേണ്ടതാണ്. എന്നാല്‍ പരിപൂര്‍ണ്ണമായി വിട്ടുപിരിഞ്ഞ ത്വലാഖാണെങ്കില്‍ ഇരുവരും ഒരിടത്ത് തനിച്ച് കഴിയരുത്. മറയുണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. അവരുടെമേല്‍ ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി താമസ സൗകര്യത്തിന്‍റെ വിഷയത്തില്‍ അവരെ നിങ്ങള്‍ ബുദ്ധിമുട്ടിക്കരുത്. ഉദാഹരണത്തിന് അവര്‍ പ്രയാപ്പെട്ട് അവര്‍ പുറത്തേക്ക് പോകാന്‍ കാരണമാകുന്ന കാര്യങ്ങളൊന്നും പറയരുത്. ഇനി അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നതു വരെ അവര്‍ക്ക് ആഹാര പാനിയങ്ങള്‍ക്കുള്ള നിങ്ങള്‍ ചിലവ് നല്‍കുക. ഗര്‍ഭിണികളെല്ലെങ്കില്‍ അവരുടെ ഇദ്ദയുടെ കാലമായ മൂന്ന് ഹൈള് അല്ലെങ്കില്‍ മൂന്ന് മാസം അവര്‍ക്ക് ചിലവ് കൊടുക്കേണ്ടതാണ്. ഈ നിയമങ്ങള്‍ ഇദ്ദയെക്കുറിച്ചായിരുന്നു. അടുത്തതായി മറ്റുചില നിയമങ്ങള്‍ പറയുന്നു: ഇദ്ദയുടെ കാലശേഷം മുമ്പ് കുട്ടികള്‍ ഉള്ളതുകൊണ്ടോ അല്ലെങ്കില്‍ ഇദ്ദയുടെ കാലത്ത് പ്രസവിക്കല്‍ കൊണ്ട് അവര്‍ നിങ്ങള്‍ക്ക് വേണ്ടി കുഞ്ഞുങ്ങളെ പാല്‍ കുടിപ്പിക്കുന്നെങ്കില്‍ അവര്‍ക്ക് ആവശ്യമായ കൂലിയും നിങ്ങള്‍ നല്‍കുക. കൂലിയുടെ വിഷയത്തില്‍ നിങ്ങള്‍ പരസ്പരം നല്ല നിലയില്‍ കൂടിയാലോചിച്ച് നീങ്ങുക. അതായത് പുരുഷന് പ്രയാസകരമാകുന്ന നിലയില്‍ സ്ത്രീ കൂടുതല്‍ ചോദിക്കുകയും സ്ത്രീയുടെ കാര്യങ്ങള്‍ നടക്കാത്ത നിലയില്‍ പുരുഷന്‍ കുറച്ച് കളയുകയും ചെയ്യരുത്. കൂടാതെ കഴിവിന്‍റെ പരമാവധി മാതാവ് തന്നെ പാല്‍ കുടിപ്പിക്കാന്‍ പരിശ്രമിക്കേണ്ടതാണ്. കാരണം അതാണ് കുട്ടിയ്ക്ക് കൂടുതല്‍ ഗുണകരമായിട്ടുള്ളത്. ഇനി നിങ്ങള്‍ പരസ്പരം എതിരായാല്‍ മറ്റൊരു സ്ത്രീ പാല്‍ കുടിപ്പിക്കട്ടെ. അതായത് മാതാവിനെയും പിതാവിനെയും ഈ വിഷയത്തില്‍ ബുദ്ധിമുട്ടിക്കാതെ പാല്‍ കുടിപ്പിക്കുന്ന മറ്റൊരു സ്ത്രീയെ തേടേണ്ടതാണ്. ഈ ആയത്തിലെ പ്രയോഗത്തില്‍ ഈ വിഷയത്തില്‍ കടുപ്പം കാണിക്കുന്നതിനെക്കുറിച്ച് മാതാവിനും പിതാവിനും വിമര്‍ശനവുമുണ്ട്. അതെ, ഇത്തരം കാര്യങ്ങളില്‍ കൂലിയുടെ വിഷയത്തില്‍ തര്‍ക്ക വഴക്കുകള്‍ നല്ലതല്ല. വിശാലതയുള്ളവര്‍ വിശാലതയ്ക്കനുസരിച്ച് കുഞ്ഞിന്‍റെ മേല്‍ ചിലവഴിക്കേണ്ടതാണ്. വരുമാനം കുറഞ്ഞവര്‍ അല്ലാഹു അവര്‍ക്ക് നല്‍കിയതില്‍ നിന്നും ചിലവഴിച്ചാല്‍ മതി. അതായത് സമ്പന്നന്‍ അദ്ദേഹത്തിന്‍റെ വിശാലതയ്ക്കനുസരിച്ചും ദരിദ്ര്യന്‍ അദ്ദേഹത്തിന്‍റെ അവസ്ഥയ്ക്കനുസരിച്ചും ചിലവഴിക്കുക. അല്ലാഹു ഓരോരുത്തര്‍ക്കും നല്‍കിയതില്‍ മാത്രമേ ചിലവഴിക്കാന്‍ കല്പിക്കുകയുള്ളൂ. ഞെരുക്കമുള്ളവര്‍ ചിലവഴിക്കുമ്പോള്‍ ഇതുകൊണ്ട് എല്ലാം നഷ്ടപ്പെടുമെന്ന് വിചാരിക്കരുത്. ഇതിന്‍റെ പേരില്‍ പഴയെ കാലത്ത് കുഞ്ഞുങ്ങളെ കൊന്ന് കളയുന്ന പതിവുണ്ടായിരുന്നു. അതിനെക്കുറിച്ച് ഉണര്‍ത്തുന്നു: അല്ലാഹു ഞെരുക്കത്തിന് ശേഷം ഉടനെ തന്നെ വിശാലത ഉണ്ടാക്കുന്നതാണ്. 

 (തുടരും...)  
🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

ശൈഖൈനി (റ)യുടെ മഹത്വങ്ങൾ
 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

156: അബൂഹുറൈറ (റ) നിവേദനം. ഒരു സദസ്സിൽ റസൂലുല്ലാഹി ﷺ പറഞ്ഞു: "ഒരു വ്യക്തി ഒരു മാടുമായി നടക്കുകയായിരുന്നു. യാത്രയ്ക്കിടയിൽ അദ്ദേഹം ക്ഷീണിച്ചപ്പോൾ അദ്ദേഹം അതിൻ്റെ മുകളിൽ കയറിയിരുന്നു. ഉടനെ ആ മൃഗം പറഞ്ഞു: 'ഞാൻ ഇതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. കാർഷിക സേവനങ്ങൾക്കുവേണ്ടിയാണ് ഞാൻ പടക്കപ്പെട്ടിരിക്കുന്നത്'." ഇതുകേട്ടപ്പോൾ സദസ്സിലുണ്ടായിരുന്ന ചിലർ പറഞ്ഞു: "സുബ്ഹാനല്ലാഹ്! മാട് സംസാരിക്കുമോ?" റസൂലുല്ലാഹി ﷺ അരുളി: “ഞാനും അബൂബക്കറും ഉമറും ഇതിൽ വിശ്വസിക്കുന്നതാണ്." ആ സദസ്സിൽ അപ്പോൾ ഇരുവരും ഇല്ലായിരുന്നു. തുടർന്ന് റസൂലുല്ലാഹി ﷺ അരുളി: "ഒരു വ്യക്തി ആടിനെ മേയ്ക്കുകയായിരുന്നു. ഇതിനിടയിൽ ഒരു ചെന്നായ ഒരാടിനെ പിടികൂടി കൊണ്ട് ഓടി. ഇടയൻ അതിനെ തിരിച്ചുപിടിച്ചു. ഉടനെ ചെന്നായ പറഞ്ഞു: 'വന്യമൃഗങ്ങൾ നിറഞ്ഞ ഒരു ദിവസം ഇതിനെ സംരക്ഷിക്കാൻ ഞാനല്ലാതെ മറ്റാരും കാണുകയില്ല'." ഉടനെ സദസ്സിൽ ചിലർ പറഞ്ഞു: "സുബ്ഹാനല്ലാഹ്! ചെന്നായ സംസാരിക്കുമോ?" റസൂലുല്ലാഹി ﷺ അരുളി: ഞാനും അബൂബക്കറും ഉമറും ഇത് സത്യമാണെന്ന് വിശ്വസിക്കുന്നതാണ്." ഈ സമയത്തും അവിടെ അവർ രണ്ടു പേരും ഉണ്ടായിരുന്നില്ല. (ബുഖാരി, മുസ്‌ലിം)

വിവരണം:
സത്യവിശ്വാസം എന്നാൽ റസൂലുല്ലാഹി ﷺ വഹ് യ് മുഖാന്തരം അറിയിക്കുന്ന കാര്യങ്ങളിലെല്ലാം പരിപൂർണ്ണമായി വിശ്വസിക്കുകയും അതിൽ അല്പം പോലും സംശയിക്കാതിരിക്കലുമാണ്. ചിലപ്പോൾ അത് ഇഹലോകത്തെ പൊതുവായ അവസ്ഥയ്ക്ക് എതിരും മനസ്സിലാക്കാൻ പ്രയാസവുമുള്ള കാര്യവുമായിരിക്കും. റസൂലുല്ലാഹി ﷺ ഇവിടെ അറിയിച്ച രണ്ട് കാര്യങ്ങൾ ഇതിൽപ്പെട്ടതാണ്. അതുകൊണ്ടുതന്നെ സദസ്സിലുള്ള ചിലർ അത്ഭുതം പ്രകടിപ്പിച്ചു. അപ്പോൾ റസൂലുല്ലാഹി ﷺ ഇത് സത്യമാണെന്ന് അരുളി. കൂട്ടത്തിൽ പറഞ്ഞു: "അബൂബക്കറും ഉമറും ഇത് സത്യമാണെന്ന് വിശ്വസിക്കുന്നുണ്ട്." നിവേദകൻ പറയുന്നു: "ഈ സമയത്ത് ആ സദസ്സിൽ ആ രണ്ട് മഹാന്മാരും ഉണ്ടായിരുന്നില്ല." സദസ്സിൽ ഉണ്ടായിരുന്നെങ്കിൽ, അത് അവരെ സന്തോഷിപ്പിക്കാൻ വേണ്ടി റസൂലുല്ലാഹി ﷺ പറഞ്ഞുവെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടായിരുന്നു. ചുരുക്കത്തിൽ, റസൂലുല്ലാഹി ﷺ ഇരുവരെയും കുറിച്ച് ഇവിടെ പ്രസ്താവിച്ചത് അവരുടെ വിശ്വാസത്തിൻ്റെ സമ്പൂർണ്ണതയും ദൃഢതയും ഈ വിഷയത്തിൽ അവർക്കുള്ള പ്രത്യേകതയും വിളിച്ചറിയിക്കുന്നു. വന്യമൃഗങ്ങൾ നിറഞ്ഞ ദിവസം എന്ന് ഹദീസിൽ പറഞ്ഞിരിക്കുന്നതിനെക്കുറിച്ച് ഹദീസ് വ്യാഖ്യാതാക്കൾ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്. ഏറ്റവും പ്രബലമായ അഭിപ്രായം ഇതുകൊണ്ടുള്ള ഉദ്ദേശം ഖിയാമത്തിനോടടുത്ത ഒരു സംഭവമാണ് എന്നതാണ്.

🔹🔹🔹🔹🔹

ഇലാ റഹ്‌മത്തില്ലാഹ്...

മർഹും യൂസുഫ് ഹാജി, തേവലക്കര; പകരം വെയ്ക്കാനാകാത്ത ദീനി പ്രബോധകൻ

നമുക്ക് അത്യന്തം പ്രിയങ്കരനായ ഒരാളുടെ യാത്രയാണ് ഇത്…
കായംകുളം ഹസനിയ്യയിൽ പഠിച്ച കാലത്ത്, മുതഅല്ലിം ജമാഅത്തുകൾ പോകുമ്പോൾ അദ്ദേഹം നിരന്തരം ഞങ്ങളോടൊപ്പം സഹകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹൃദ്യമായ പെരുമാറ്റം, നിഷ്കളങ്കമായ സ്നേഹം, മനസ്സുതുറന്ന സേവനമനോഭാവം ഒരിക്കലും മറക്കാനാവാത്തതാണ്. എപ്പോഴും പുഞ്ചിരിയോടെ, സമീപമുള്ളവരെ സ്നേഹത്തോടെ കീഴടക്കുന്ന ആ ത്യാഗിവര്യനെയോർത്താൽ ഹൃദയം നിറഞ്ഞുപോകുന്നു. അനേകം പേരുടെ ഹിദായത്തിന് കാരണമായ മനുഷ്യനായിരുന്നു അദ്ദേഹം. മറ്റുള്ളവരെപ്പറ്റി ദോഷം പറയാതെ, എല്ലാവരുടെയും നന്മ ആഗ്രഹിച്ച പാവം ദാസൻ. ജീവിതത്തിൽ അതിയായ സൂക്ഷ്മത പുലർത്തിയിരുന്ന ആബിദായ അദ്ദേഹം, അല്ലാഹുവിന്റെ സന്നിധിയിൽ പൊട്ടിപ്പൊട്ടി കരയുന്നതും ഞങ്ങൾ കണ്ടിട്ടുണ്ട്. മുതഅല്ലിമീങ്ങളായ ഞങ്ങളോട് അദ്ദേഹം കാണിച്ച സ്നേഹവും കരുതലും അതുല്യമായിരുന്നു. സ്വന്തം മക്കളെയും ദീനി വഴിയിലൂടെയും ഇൽമിന്റെ പാതയിലൂടെയും നടത്തിയത് അദ്ദേഹത്തിന്റെ വലിയ വിജയം തന്നെയായിരുന്നു. ഇൽമിന്റെ അഹ്‌ലുകാരെയും ഉസ്താദുമാരെയും ആത്മാർത്ഥമായി സ്നേഹിക്കുകയും സേവിക്കുകയും ചെയ്തു.

മദ്രസകളെയും ദീനി പ്രവർത്തനങ്ങളെയും പരമാവധി പിന്തുണച്ചതോടൊപ്പം, സാമൂഹ്യ സേവനങ്ങളിലും നിറഞ്ഞുനിന്നു. കക്ഷി-രാഷ്ട്രീയ ഭേദമെന്യേ എല്ലാവർക്കും സ്നേഹസമ്പന്നനായ മനുഷ്യനായിരുന്നു യൂസുഫ് ഹാജി. ഞങ്ങളുടെ വന്ദ്യ പിതാവ് മർഹും കോട്ടക്കര മുസ്തഫ ഉസ്താദിന്റെ ആത്മസുഹൃത്തായിരുന്നു അദ്ദേഹം. رَحِمَهُ اللهُ رَحْمَةً وَاسِعَةً
നന്മകളുടെ പര്യായമായ മർഹും മരുതവന ഹാജി (ഓച്ചിറ) യുടെ ഭാര്യയുടെ സഹോദരനായിരുന്നു അദ്ദേഹം.

നാട്ടുകാരുടെയും പണ്ഡിതന്മാരുടെയും ദീനി സ്നേഹികളുടെയും ഹൃദയങ്ങളിൽ സ്ഥാനം നേടിയ യൂസുഫ് ഹാജിയെ പ്രബോധനത്തിന്റെ വഴിയിലൂടെയാണ് അല്ലാഹു തന്റെ സന്നിധിയിലേക്ക് വിളിച്ചിരിക്കുന്നത്.

സർവ്വശക്തനായ അല്ലാഹുവേ, അദ്ദേഹത്തിന് സ്വർഗ്ഗത്തിലെ ഉയർന്ന ദറജകൾ നല്കണമേ,
ജീവിതത്തിൽ വന്ന് പോയിട്ടുള്ള എല്ലാ പാപങ്ങളും പൊറുത്തുകൊടുക്കണമേ, നിൻറെ അനന്തമായ കരുണയാൽ അദ്ദേഹത്തെ പൊതിയണമേ. ദുഃഖിതരായ മക്കൾക്കും കുടുംബാംഗങ്ങൾക്കും ക്ഷമയും നല്ല പകരവും നൽകണമേ.
آمِيْن يَا رَبَّ الْعَالَمِيْن 

മുനീർ മൗലവി, കുവൈത്ത്

◻️◼️◻️◼️◻️◼️◻️◼️◻️◼️

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 

തേവലക്കര യൂസുഫ് ഹാജി അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി 

നല്ലത് മാത്രമേ നാട്ടുകാർക്കും സഹകരിച്ചവർക്കും പറയാനുണ്ടാകൂ. എളിമയുള്ള ജീവിതം ആരോടും, സൗമ്യമായ പെരുമാറ്റം ,നിറ പുഞ്ചിരി എന്ന് തുടങ്ങി സൽസ്വഭാവാതിന്റെ മുഴുവൻ മേഖലകളും സമ്മേളിച്ച അല്പം ചിലരിൽ ഒരാൾ. പലർക്കും ഖുർആന്റെ വെളിച്ചം വീശാൻ കാരണക്കാരൻ. വിനീതനായ എന്നെ അടക്കം ഓച്ചിറ സക്കരിയ ഹിദായത്തുള്ള ,ഷംവീൽ, അബു സാലിഹ് എന്ന് തുടങ്ങി നാട്ടിലും പുറത്തുമുള്ള പലരെയും ഖുർആൻ പഠിക്കാൻ കൊണ്ട് വിടാൻ മുഖ്യ കാരണക്കാരൻ. കാരണക്കാരൻ ആയി മാത്രം ഒതുങ്ങാതെ, അവധിക്ക് നാട്ടിൽ കൂട്ടി കൊണ്ട് പോകാനും തിരിച്ചു കൊണ്ടാക്കാനും സ്വന്തം പോക്കറ്റിൽ നിന്ന് ചിലവ് വഹിച്ചു കൊണ്ട് പോകാനും വരാനുമുള്ള വാപ്പാക്ക് പകരം ഉള്ള വാപ്പ. ആ സ്നേഹവും പരിഗണനയും എപ്പോഴും എന്നോട് കാണിച്ചിരുന്നു 
തിരിച്ചും അവസാനം കാണും വരേയും വാപ്പ എന്ന് തന്നെയാണ് ഞാൻ അഭിസംബോധന ചെയ്യാറുണ്ടായത്; എപ്പോഴും ചോദിക്കാറുള്ളത് പോലെ അന്നും എന്നോട് ചോദിച്ചു ഇപ്പൊ ആരാ ഇമാം? 
പെട്ടന്ന് കേൾക്കുമ്പോൾ ജമാഅത്തിലെ ഉസ്താദിന്റെ പേര് പറയുന്ന്നവരായിക്കും കൂടുതലും എന്നാൽ എനിക്ക് മുൻ അനുഭവം ഉണ്ടായത് കൊണ്ട് ഞാൻ ഖുർആൻ എന്ന് തന്നെ മറുപടിയും നൽകി. രസകരമായ ശൈലിയിലൂടെ ഓരോ അറിവ് മറ്റുള്ളവർക്ക് പകരാൻ പ്രത്തേക പരിന്ജ്ജനം ലഭിച്ച വ്യക്തി പ്രഭാവം! ഇപ്പോഴും ഞാൻ എന്റെ മക്കളെ ഉറക്കിൽ നിന്ന് ഉണർത്തുന്നത് എനിക്ക് എന്റെ ഒമ്പതാം വയസിൽ അദ്ദേഹത്തിൽ നിന്ന് ലഭിച്ച അനുഭവ വെളിച്ചം. അതിരാവിലെ പത്തനംതിട്ടക്ക് പോകേണ്ടതിനാൽ തലേന്ന് മഗ്‌രിബിന്ന് പുല്ലാട്ട് ഹാജിയുടെ വീട്ടിൽ വന്ന് കിടക്കും തന്റെ എട്ട് ആൺ മക്കളെയും സുബ്ഹിക്ക് വിളിക്കുന്നത് ആളെ പേരിന്റെ കൂടെ ഉണരുമ്പോൾ ചൊല്ലേണ്ട ദുആയുടെ തുടക്കം കൂടി ചേർത്ത് കൊണ്ടായിരുന്നു 
അത് ഓർമയിൽ സൂക്ഷിച്ചു ഇപ്പൊ ഞാൻ എന്റെ ജീവിതത്തിലും തുടന്ന് പോകുന്നു. ഒരർത്ഥത്തിൽ ഇന്ന് uae ഔഖാഫിൽ സേവനം ചെയ്ത് കുടുംബവുമൊത്ത് സന്തോഷ ജീവിതം നയിക്കാൻ കാരണം അന്ന് അദ്ദേഹം നയിച്ച ഖുർആന്റെ വഴി തന്നെയാണ്. ..
ആ ഖുർആൻ അദ്ദേഹത്തിന്ന് ഖബറിൽ കൂട്ടാകട്ടെ! അല്ലാഹു അദ്ദേഹത്തിന്റെ ആഖിറം വെളിച്ചമാക്കട്ടെ! വേർപാടിൽ വേദനിക്കുന്ന എല്ലാർക്കും അല്ലാഹു പകരം നൽകട്ടെ ! സ്വർഗത്തിൽ മുത്ത് നബിയോടൊപ്പം ഒരുമിക്കാൻ അവർക്കും നമ്മക്കും നാഥൻ തൗഫീഖ് ചൊരിയട്ടെ! ആമീൻ

ഹാഫിസ് സഫീർ സഖാഫി തേവലക്കര
ഔഖഫ് ഇമാം UAE

🔹🔹🔹🔹🔹

 ഗ്രന്ഥ പരിചയം




📓 കാരുണ്യത്തിൻ്റെ തിരുദൂതർ

✍️ മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി

🔗 https://wa.me/p/9977099849065890/918577858031

₹ 350/-

പരിപൂർണ്ണ സൗന്ദര്യവും സന്തുലിതത്വവും ഹൃദ്യതയും നിറഞ്ഞതാണ് പ്രവാചക ചരിത്രം. വലിയൊരാളുടെ ശുപാർശയോ പണ്ഡിതന്റെ നിറംപിടിപ്പിക്കലോ കൂടാതെ തന്നെ മഹത്തരമാണത്. ശരിയായ ക്രമീകരണവും അവതരണവുമാണ് രചയിതാവിന് ഇക്കാര്യത്തിൽ ചെയ്യാനുള്ളത്. തിരുനബിയോട് അടങ്ങാത്ത അനുരാഗവും വികാരപരവശതയും സൃഷ്ടിക്കാനും പ്രവാചക ചരിത്രത്തിന്റെ പ്രവിശാലമായ സൗന്ദര്യം ആസ്വദിപ്പിക്കുന്നതിലൂടെ അനുവാചകന്റെ മനസ്സിലും മസ്‌തിഷ്‌കത്തിലും പ്രകാശം ചൊരിയാനും കഴിയണം. ഈ സവിശേഷതകൾ സമ്മേളിച്ച ഉത്തമമായ ഒരു നബി ചരിത്ര കൃതിയാണിത്. ചരിത്രപരമായ ആധികാരികതയും വൈജ്ഞാനികമായ ആഴവും പ്രവാചക പ്രേമത്തിൻ്റെ മാസ്‌മരികതയും സ്വയം വിളിച്ചറിയി ക്കുന്ന മഹത്തരമായൊരു രചന. തിരുനബിയുടെ ചരിത്രം വായിപ്പിക്കുകയല്ല, അനുഭവിപ്പിക്കുകയാണ് മൗലാനാ ഈ ഗ്രന്ഥത്തിലൂടെ...

🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌