ഉള്ളടക്കം
നാടിൻ്റെ വികസനത്തേക്കാൾ മനസ്സുകളുടെ വികസനമാണ് അത്യാവശ്യം.
ജുമുഅ സന്ദേശം
ധൂർത്തും അമിതവ്യയവും
“ബന്ധുക്കൾ, സാധുക്കൾ, യാത്രികർ ഇവർക്കുള്ള അവകാശങ്ങളും നൽകുക. സമ്പത്ത് ധൂർത്തടിച്ച് പാഴാക്കരുത്. ധൂർത്തന്മാർ പിശാചിന്റെ സഹോദരങ്ങളാണ്. പിശാച് രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാണ്." (സൂറ: അൽ ഇസ്റാഅ് - 26, 27)
സമ്പത്തും ഐശ്വര്യവും അല്ലാഹുവിൻ്റെ വലിയ അനുഗ്രഹമാണ്. സ്വന്തം ആവശ്യങ്ങൾക്കും മറ്റുള്ളവരെ സഹായിക്കുന്നതിനും അത് ചെലവഴിക്കുക എന്നതാണ് ഈ അനുഗ്രഹത്തോടുള്ള നന്ദി പ്രകടിപ്പിക്കേണ്ട മാർഗ്ഗം. എന്നാൽ, ആവശ്യത്തിലധികം ചെലവഴിക്കുകയോ പാപകരവും അനാവശ്യവുമായ കാര്യങ്ങളിൽ അത് വിനിയോഗിക്കുകയോ ചെയ്യുന്നത് നന്ദികേടാണ്. ഇതാണ് ഖുർആൻ കർശനമായി വിലക്കിയ ‘ധൂർത്ത്'. ധൂർത്തടിക്കുന്നവരെ പിശാചിൻ്റെ സഹോദരന്മാർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പിശാചിന് അല്ലാഹു ബുദ്ധിയും വിവേകവും നൽകിയിരുന്നു. എന്നാൽ അവൻ ദുഷ്പ്രവൃത്തികൾക്കും മനുഷ്യരെ വഴിതെറ്റിക്കാനും ഉപയോഗിച്ചു. അതുപോലെ, അല്ലാഹു നൽകിയ സമ്പത്ത് മനുഷ്യൻ അന്യായമായി ഉപയോഗിച്ചാൽ അത് പൈശാചികമായ രീതിയാണ്. ആ വഴി പിന്തുടരുന്നവൻ പിശാചിൻ്റെ സഹോദരനുമാണ്.
അല്ലാഹു മുസ്‌ലിംകളോട് നല്ല നിലയിൽ ധനം ചെലവഴിക്കാൻ കൽപ്പിക്കുകയും ധൂർത്തിൽ നിന്ന് വിലക്കുകയും ചെയ്തിരിക്കുന്നു. നല്ല വഴിയിൽ ചെലവഴിക്കുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്യുകയും ധൂർത്തിന് ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. സ്വന്തം ന്യായമായ ആവശ്യങ്ങൾ നിറവേറ്റുക, ഭാര്യസന്താനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുക, ബന്ധുക്കൾ, അഗതികൾ, ദരിദ്രർ, യാത്രക്കാർ എന്നിവരെ സഹായിക്കുക എന്നിവയെല്ലാം പുണ്യകരമായ ചെലവഴിക്കലുകളാണ്. എന്നാൽ ആവശ്യമില്ലാതെ അധികം സമ്പത്ത് അശ്ലീലവും തിന്മയും നിറഞ്ഞ കാര്യങ്ങളിലും മനുഷ്യരെ വഴിതെറ്റിക്കുന്നതിലും അല്ലാഹുവിനെ ധിക്കരിക്കുന്നതിലും ചെലവഴിക്കുന്നതെല്ലാം ധൂർത്താണ്.
മനുഷ്യൻ്റെ സാമ്പത്തികാവസ്ഥ പ്രധാനമായും കൃഷി, തോട്ടം, കന്നുകാലി വളർത്തൽ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇവയും അല്ലാഹു മനുഷ്യർക്ക് ഒരു സമ്മാനമായി നൽകിയതാണ്. ഇവയിൽ നിന്ന് പരമാവധി പ്രയോജനം നേടാനും, പാവപ്പെട്ടവരെയും അഗതികളെയും പരിഗണിക്കാനും ഒരു കാരണവശാലും ധൂർത്ത് കാണിക്കരുതെന്നും അല്ലാഹു പറയുന്നു: “പന്തലിൽ പടർത്തുന്നതും അല്ലാത്തതുമായ തോട്ടങ്ങൾ, ഈന്തപ്പന, വ്യത്യസ്ത കായ്ഫലങ്ങളുള്ള കൃഷികൾ, പരസ്പരം സാദൃശ്യമുള്ളതും വ്യത്യസ്തങ്ങളുമായ ഒലിവ്, റുമ്മാൻ എന്നിവയുണ്ടാക്കിയത് അല്ലാഹു തന്നെയാണ്. അവ പാകമാകുമ്പോൾ പഴങ്ങൾ ഭക്ഷിക്കുകയും അവ കൊയ്‌തെടുക്കുന്ന ദിവസം അതിൽ നിന്നുമുള്ള ബാധ്യത സാധുക്കൾക്ക് കൊടുക്കുകയും ചെയ്യുക. നിങ്ങൾ ധൂർത്തടിക്കരുത്. തീർച്ചയായും ധൂർത്തടിക്കുന്നവരെ അല്ലാഹു ഇഷ്ടെപ്പടുന്നതല്ല." (അൻആം - 141)
റസൂലുല്ലാഹി ﷺ അരുളുന്നു: "അഹങ്കാരവും ധൂർത്തുമില്ലാതെ നിങ്ങൾ തിന്നുകയും കുടിക്കുകയും ധരിക്കുകയും ദാനം ചെയ്യുകയും ചെയ്യുക."
മനുഷ്യൻ്റെ ആവശ്യത്തെയും അലങ്കാരത്തെയും അല്ലാഹു പരിഗണിക്കുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം, വാഹനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ അനുവദനീയമായ മാർഗ്ഗത്തിലൂടെ നിറവേറ്റാൻ അവൻ കൽപ്പിക്കുന്നു. അതുപോലെത്തന്നെ ഭംഗിയും അലങ്കാരവും സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. നല്ലത് കഴിക്കുക, നല്ലത് ധരിക്കുക, നന്നായി ജീവിക്കുക, നല്ല വാഹനം ഉപയോഗിക്കുക. തൻ്റെ ദാസനിൽ താൻ നൽകിയ അനുഗ്രഹത്തിൻ്റെ അടയാളം കാണാൻ അല്ലാഹു ഇഷ്ടപ്പെടുന്നു. അല്ലാഹു പറയുന്നു: “ആദം സന്തതികളേ, എല്ലാ നമസ്‌കാരങ്ങളുടെയും സമയത്ത് നിങ്ങളുടെ വസ്ത്രം അണിയുക. ആഹാര പാനീയങ്ങൾ ആവശ്യത്തിന് ഉപയോഗിച്ചുകൊള്ളുക; ധൂർത്തടിക്കരുത്. തീർച്ചയായും അല്ലാഹു ധൂർത്തടിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല." (അഅ്റാഫ് - 31)
ജീവിതത്തിൻ്റെ ഏത് മേഖലയിലായാലും ധൂർത്ത് വിനാശകരവും പാപവുമാണ്. ഭക്ഷണ പാനീയങ്ങളിലായാലും, വസ്ത്രധാരണത്തിലായാലും, ജീവിതരീതിയിലായാലും, സന്തോഷത്തിലും ദുഃഖത്തിലും, ഇടപാടുകളിലും, വിവാഹത്തിലുമെല്ലാം ഇത് ബാധകമാണ്. എന്തിന്, മതപരമായ കാര്യങ്ങളിൽ പോലും അതിരുകവിഞ്ഞ ചെലവുകൾ ശരീഅത്ത് ഇഷ്ടപ്പെടുന്നില്ല.
അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ ചെലവഴിക്കുന്നതിന് ഖുർആനിൽ വലിയ സ്ഥാനമാണ് നൽകിയിട്ടുള്ളത്, അതിന് സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ ദാനധർമ്മങ്ങളിൽ പോലും മിതത്വം പാലിക്കാനാണ് കൽപ്പന. പിശുക്കും ധൂർത്തും ഒഴിവാക്കണം. അല്ലാഹു പറയുന്നു: "അവർ ചിലവഴിക്കുമ്പോൾ ധൂർത്തടിക്കുകയും പിശുക്ക് കാട്ടുകയുമില്ല. അവയുടെ മദ്ധ്യത്തിൽ നിലയുറപ്പിക്കുന്നതാണ്." (ഫുർഖാൻ - 67)
അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു: ബനു തമീം ഗോത്രക്കാരനായ ഒരാൾ റസൂലുല്ലാഹി ﷺയുടെ അടുക്കൽ വന്ന് പറഞ്ഞു: "അല്ലാഹുവിൻ്റെ ദൂതരേ, എൻ്റെ കൈവശം ധാരാളം സമ്പത്തും കുടുംബവുമുണ്ട്. ഞാൻ എങ്ങനെയാണ് ചെലവഴിക്കേണ്ടതെന്നും എൻ്റെ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും എനിക്ക് പറഞ്ഞുതന്നാലും." റസൂലുല്ലാഹി ﷺ അരുളി: "നിൻ്റെ സമ്പത്തിൽ സകാത്ത് നിർബന്ധമാണെങ്കിൽ അത് നൽകുക. സകാത്ത് നിന്നെ ശുദ്ധീകരിക്കുന്ന ഒന്നാണ്. നിൻ്റെ ബന്ധുക്കളോട് നല്ല നിലയിൽ വർത്തിക്കുക, അയൽക്കാർ, അഗതികൾ, ചോദിച്ചു വരുന്നവർ എന്നിവരുടെ അവകാശം തിരിച്ചറിയുക." അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ ദൂതരേ, എനിക്ക് ഒന്നുകൂടി ചുരുക്കി പറഞ്ഞുതന്നാലും." അപ്പോൾ റസൂലുല്ലാഹി ﷺ ഈ ആയത്ത് ഓതിക്കേൾപ്പിച്ചു: ബന്ധുക്കൾ, സാധുക്കൾ, യാത്രികർ ഇവർക്കുള്ള അവകാശങ്ങളും നൽകുക. സമ്പത്ത് ധൂർത്തടിച്ച് പാഴാക്കരുത്. അദ്ദേഹം ചോദിച്ചു: "അല്ലാഹുവിൻ്റെ ദൂതരേ, ഇത് മതിയാകുമോ? ഞാൻ സകാത്ത് നൽകിയാൽ ഞാൻ ബാധ്യതയിൽ നിന്ന് ഒഴിവാകുമോ?" റസൂലുല്ലാഹി ﷺ അരുളി: “അതെ, എൻ്റെ ഉദ്യോഗസ്ഥനെ നീ സകാത്ത് ഏൽപ്പിച്ചാൽ നീ ഒഴിവായെന്നും പ്രതിഫലത്തിന് അർഹനായെന്നും കണക്കാക്കാം."
മനുഷ്യന് തൻ്റെ സമ്പത്തിൽ ക്രയവിക്രയത്തിന് അവകാശമുള്ളതുപോലെ വസിയ്യത്ത് ചെയ്യാനും അവകാശമുണ്ട്. എന്നാൽ അവൻ്റെ സമ്പത്തിൽ അനന്തരാവകാശികൾക്കും ബന്ധുക്കൾക്കും അവകാശമുണ്ട്. അതിനാൽ ആരെങ്കിലും മരണസമയത്ത് തൻ്റെ മുഴുവൻ സ്വത്തും ദൈവമാർഗ്ഗത്തിൽ നൽകാൻ വസിയ്യത്ത് ചെയ്താൽ, മൊത്തം സ്വത്തിൻ്റെ മൂന്നിലൊന്ന് മാത്രമേ അത് നടപ്പിലാക്കുകയുള്ളൂ. കാരണം, ബാക്കിയിൽ ബന്ധുക്കളുടെ അവകാശമുണ്ട്.
ഇസ്‌ലാമിക ശരീഅത്ത് സ്ഥാപിച്ച നീതിയുടെയും കാരുണ്യത്തിൻ്റെയും വ്യവസ്ഥ എത്ര വലുതാണെന്ന് നോക്കൂ. ദാനധർമ്മങ്ങളിൽ പോലും ധൂർത്ത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ, ലൗകിക കാര്യങ്ങളിൽ ധൂർത്തും അമിതവ്യയവും നടത്താൻ മുസ്‌ലിംകൾക്ക് എങ്ങനെ സാധിക്കും?
സാമൂഹിക ജീവിതത്തിൽ ഈ കൽപ്പന ഏറ്റവും കൂടുതൽ ലംഘിക്കപ്പെടുന്നു. ചുറ്റും നോക്കിയാൽ ധൂർത്തിൻ്റെ പുതിയ രീതികൾ കാണാം, ആളുകൾ കണ്ണുമടച്ച് അതിനു പിന്നാലെ ഓടുകയാണ്. ഭക്ഷണ കാര്യത്തിലെ ധൂർത്ത് കാണണമെങ്കിൽ വലിയ ഹോട്ടലുകളിൽ പോയി നോക്കുക. യുവാക്കൾ വലിയ ഓർഡറുകൾ നൽകും, കുറച്ച് കഴിക്കും, ബാക്കി പാഴാക്കി കളയും. വിവാഹം, വലീമ, സൽക്കാരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നവരെ നോക്കൂ, ആഗ്രഹത്തേക്കാൾ കൂടുതൽ ഭക്ഷണം പാത്രത്തിൽ വിളമ്പുകയും പകുതിയും കളയുകയും ചെയ്യുന്നു. ഭക്ഷണ മര്യാദകളെക്കുറിച്ച് ഇസ്‌ലാം പഠിപ്പിച്ചത് ഇത്തരം സന്ദർഭങ്ങളിൽ ആളുകൾ മറക്കുന്നു. അന്ത്യനാളിൽ ഈ അനുഗ്രഹങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്നതും അവർ മറക്കുന്നു. ഭക്ഷണം ബാക്കി വന്നാൽ പാവങ്ങൾക്ക് കൊടുക്കുന്നതിന് പകരം അത് വെറുതെ കളയുകയാണ്. നമ്മുടെ സമൂഹത്തിൽ നടക്കുന്ന ധൂർത്തിൻ്റെ ഏറ്റവും മോശമായ ഉദാഹരണമാണിത്.
വിവാഹങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതൽ ധൂർത്ത് നടക്കുന്നത്. ലാളിത്യത്തിൽ അല്ലാഹു അനുഗ്രഹം നിശ്ചയിച്ച വിവാഹത്തെ നാം ആഡംബരങ്ങളും ധൂർത്തും കൊണ്ട് നിറച്ച് ഒരു ബാധ്യതയാക്കി മാറ്റിയിരിക്കുന്നു. വിവാഹ കാർഡ് അല്ലെങ്കിൽ ക്ഷണക്കത്ത് എന്നത് വെറുമൊരു അറിയിപ്പ് മാത്രമാണ്. ഒരിക്കൽ വായിച്ചാൽ അത് ചവറ്റുകുട്ടയിൽ എറിയുന്നു. അതിനായി കുറഞ്ഞത് ഒരു കാർഡിന് തന്നെ നൂറുകണക്കിന് രൂപ ചെലവാക്കുന്നു. അങ്ങനെ ആയിരങ്ങൾ കാർഡിന് മാത്രമായി പാഴാക്കുന്നു. കൂടാതെ, ഏതാനും മണിക്കൂറുകൾ മാത്രം നടക്കുന്ന ചടങ്ങിൻ്റെ പന്തലിനായി ലക്ഷങ്ങൾ ചെലവഴിക്കുന്നു. ലാളിത്യം പഠിപ്പിച്ച ഈ സമുദായം ഇത്രയും വലിയ ധൂർത്തിൽ അകപ്പെടുന്നത് തിരുത്തേണ്ടത് ഓരോ മുസ്‌ലിമിൻ്റെയും ഉത്തരവാദിത്തമാണ്.
ലക്ഷങ്ങൾ പന്തലിനും ആഘോഷങ്ങൾക്കും ചെലവഴിക്കുന്നവരുടെ നാട്ടിൽ തന്നെ വിവാഹം നടക്കാത്ത എത്രയോ പെൺകുട്ടികളുണ്ട്. രണ്ട് നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത അനാഥരും പാവപ്പെട്ടവരുമുണ്ട്. വിദ്യാഭ്യാസത്തിന് വഴിയില്ലാത്ത മിടുക്കരായ കുട്ടികളുണ്ട്. സഹായം തേടുന്ന മദ്റസകളും സ്കൂളുകളുമുണ്ട്. എന്നാൽ ഇക്കൂട്ടർ മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ട് വരില്ല. മനുഷ്യരുടെ ഇടയിൽ ജീവിക്കുന്ന ഈ ധൂർത്തന്മാർക്ക് മനുഷ്യപ്പറ്റുണ്ടായിരുന്നെങ്കിൽ അവർ മനുഷ്യരുടെ ആവശ്യങ്ങൾ മനസ്സിലാക്കി സഹായിക്കുമായിരുന്നു. എന്നാൽ ധൂർത്ത് അവരെ പിശാചിൻ്റെ സഹോദരന്മാരാക്കി മാറ്റി. പിശാചിൻ്റെ പ്രേരണയാൽ അവർ തങ്ങളുടെ സമ്പത്ത് പ്രശസ്തിക്കും പേരിനും പൊങ്ങച്ചത്തിനും വേണ്ടി നശിപ്പിക്കുന്നു. നന്മയുടെയും പുരോഗതിയുടെയും കാര്യത്തിൽ പിന്നിലാവുകയും ചെയ്യുന്നു. പിശാചിൻ്റെ സഹോദരന് എങ്ങനെ മനുഷ്യൻ്റെ സഹോദരനോട് സഹതാപം തോന്നും?
ചില സമ്പന്നർ എപ്പോഴും പുതിയ മോഡൽ കാറുകൾ തേടി നടക്കുന്നു. കാറുകൾ മാറ്റിക്കൊണ്ടിരിക്കുന്നതാണ് അവരുടെ ജീവിതം. സമൂഹത്തിൻ്റെ സാമ്പത്തികാവസ്ഥ മാറ്റാൻ അവർക്ക് താൽപ്പര്യമില്ല. മുസ്‌ലിം സമൂഹത്തിലെ സമ്പന്നരായ ചിലർ രാഷ്ട്രീയ പരിപാടികൾക്കും നേതാക്കൾക്കും വേണ്ടി കണക്കില്ലാതെ പണം ചെലവഴിക്കുന്നു. എന്നാൽ പാവങ്ങളെ സഹായിക്കാനോ, വിദ്യാഭ്യാസത്തിനോ, മതപരമായ ആവശ്യങ്ങൾക്കോ ചെലവഴിക്കാൻ ഇവർക്ക് പേടിയാണ്. കാരണം രാഷ്ട്രീയത്തിന് ചെലവഴിച്ചാൽ പേരും പ്രശസ്തിയും കിട്ടും. എന്നാൽ മതപരവും കാരുണ്യപരവുമായ കാര്യങ്ങളിൽ ചെലവഴിച്ചാൽ പരലോകം മാത്രമേ ലഭിക്കൂ.
മുസ്‌ലിം സമുദായത്തിൻ്റെ അന്തസ്സും പുരോഗതിയുമാണ് ലക്ഷ്യമെങ്കിൽ, ധൂർത്തും അമിതവ്യയവും അനാവശ്യ കാര്യങ്ങളിൽ പണം കളയുന്നതും നാം ഒഴിവാക്കണം. പകരം, ക്രിയാത്മകവും ക്ഷേമകരവുമായ കാര്യങ്ങളിൽ ഉദാരമായി ചെലവഴിക്കാൻ തയ്യാറാകണം. അല്ലാഹു നമുക്കെല്ലാവർക്കും നല്ല ബുദ്ധിയും സൽപ്രവൃത്തികൾ ചെയ്യാനുള്ള തൗഫീഖും നൽകി അനുഗ്രഹിക്കട്ടെ! ആമീൻ
🔹🔹🔹🔹🔹🔹🔹
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുത്ത്വലാഖ്
(12 ആയത്തുകള്‍, പദങ്ങള്‍ 249, അക്ഷരങ്ങള്‍ 1060, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 99. പാരായണ ക്രമം 65. സൂറത്തുദ്ദഹ്റിന് ശേഷം അവതരണം)
വിവാഹ മോചനത്തിന്‍റെ സുപ്രധാന നിയമ-മര്യാദകള്‍
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 01-07
﷽
يَٰأَيُّهَا ٱلنَّبِيُّ إِذَا طَلَّقۡتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحۡصُواْ ٱلۡعِدَّةَۖ وَٱتَّقُواْ ٱللَّهَ رَبَّكُمۡۖ لَا تُخۡرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخۡرُجۡنَ إِلَّآ أَن يَأۡتِينَ بِفَٰحِشَةٖ مُّبَيِّنَةٖۚ وَتِلۡكَ حُدُودُ ٱللَّهِۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدۡ ظَلَمَ نَفۡسَهُۥۚ لَا تَدۡرِي لَعَلَّ ٱللَّهَ يُحۡدِثُ بَعۡدَ ذَٰلِكَ أَمۡرٗا ١ فَإِذَا بَلَغۡنَ أَجَلَهُنَّ فَأَمۡسِكُوهُنَّ بِمَعۡرُوفٍ أَوۡ فَارِقُوهُنَّ بِمَعۡرُوفٖ وَأَشۡهِدُواْ ذَوَيۡ عَدۡلٖ مِّنكُمۡ وَأَقِيمُواْ ٱلشَّهَٰدَةَ لِلَّهِۚ ذَٰلِكُمۡ يُوعَظُ بِهِۦ مَن كَانَ يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مَخۡرَجٗا ٢ وَيَرۡزُقۡهُ مِنۡ حَيۡثُ لَا يَحۡتَسِبُۚ وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓۚ إِنَّ ٱللَّهَ بَٰلِغُ أَمۡرِهِۦۚ قَدۡ جَعَلَ ٱللَّهُ لِكُلِّ شَيۡءٖ قَدۡرٗا ٣ وَٱلَّٰٓـِٔي يَئِسۡنَ مِنَ ٱلۡمَحِيضِ مِن نِّسَآئِكُمۡ إِنِ ٱرۡتَبۡتُمۡ فَعِدَّتُهُنَّ ثَلَٰثَةُ أَشۡهُرٖ وَٱلَّٰٓـِٔي لَمۡ يَحِضۡنَۚ وَأُوْلَٰتُ ٱلۡأَحۡمَالِ أَجَلُهُنَّ أَن يَضَعۡنَ حَمۡلَهُنَّۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مِنۡ أَمۡرِهِۦ يُسۡرٗا ٤ ذَٰلِكَ أَمۡرُ ٱللَّهِ أَنزَلَهُۥٓ إِلَيۡكُمۡۚ وَمَن يَتَّقِ ٱللَّهَ يُكَفِّرۡ عَنۡهُ سَيِّـَٔاتِهِۦ وَيُعۡظِمۡ لَهُۥٓ أَجۡرًا ٥ أَسۡكِنُوهُنَّ مِنۡ حَيۡثُ سَكَنتُم مِّن وُجۡدِكُمۡ وَلَا تُضَآرُّوهُنَّ لِتُضَيِّقُواْ عَلَيۡهِنَّۚ وَإِن كُنَّ أُوْلَٰتِ حَمۡلٖ فَأَنفِقُواْ عَلَيۡهِنَّ حَتَّىٰ يَضَعۡنَ حَمۡلَهُنَّۚ فَإِنۡ أَرۡضَعۡنَ لَكُمۡ فَـَٔاتُوهُنَّ أُجُورَهُنَّ وَأۡتَمِرُواْ بَيۡنَكُم بِمَعۡرُوفٖۖ وَإِن تَعَاسَرۡتُمۡ فَسَتُرۡضِعُ لَهُۥٓ أُخۡرَىٰ ٦ لِيُنفِقۡ ذُو سَعَةٖ مِّن سَعَتِهِۦۖ وَمَن قُدِرَ عَلَيۡهِ رِزۡقُهُۥ فَلۡيُنفِقۡ مِمَّآ ءَاتَىٰهُ ٱللَّهُۚ لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا مَآ ءَاتَىٰهَاۚ سَيَجۡعَلُ ٱللَّهُ بَعۡدَ عُسۡرٖ يُسۡرٗا ٧٨


