ഉള്ളടക്കം
▪️മആരിഫുല്‍ ഖുര്‍ആന്‍
സഹോദരങ്ങളേ, ഓർക്കുക! അല്ലാഹു അവന്റെ പ്രവാചകന് (സ) നൽകിയ ഏറ്റവും വലിയ അനുഗ്രഹം ഈ കിതാബാണ്.
ഈ ഖുർആനെ അല്ലാഹു വിശേഷിപ്പിച്ചത് മഹത്വമുള്ളത് (മജീദ്) എന്നും മാന്യമായത് (കരീം) എന്നും പ്രതാപമുള്ളത് (അസീസ്) എന്നുമാണ്.
അത്ഭുതകരമായ ഒരു വെല്ലുവിളിയാണ് ഈ ഗ്രന്ഥം മനുഷ്യരാശിയുടെ മുമ്പിൽ വെച്ചത്. അതിന്റെ ശൈലി, ഭാഷാപരമായ സൗന്ദര്യം, വർണ്ണനയുടെ ശക്തി എന്നിവ ആർക്കും അനുകരിക്കാനാവാത്തതാണ്. കവികൾക്കും സാഹിത്യകാരന്മാർക്കും ഒരു പോലെ അതിനോട് കിടപിടിക്കാൻ കഴിഞ്ഞില്ല.
എന്നാൽ, അതിന്റെ മഹത്വമെല്ലാം നിലനിർത്തിക്കൊണ്ട് തന്നെ, അത് പാരായണം ചെയ്യാനും അതിന്റെ ആശയം ഗ്രഹിക്കാനും അല്ലാഹു നമുക്ക് എളുപ്പമാക്കിത്തന്നു: "നാം ഖുർആനെ ഉപദേശം ഉൾക്കൊള്ളാൻ എളുപ്പമാക്കിയിരിക്കുന്നു."
ശിഹാബുദ്ദീൻ അഹ്മദ് ഇബ്നു തൈമിയ്യ (റ) പറഞ്ഞതുപോലെ, "അതിന്റെ ആശയങ്ങളിലെ അത്ഭുതം, അതിന്റെ വാക്കുകളിലെ അത്ഭുതത്തേക്കാൾ വലുതാണ്." കാരണം, ലോകത്തിലെ എല്ലാ ജനവിഭാഗങ്ങളിലെയും ബുദ്ധിമാന്മാർ ഒത്തുചേർന്നാലും ഇതിന്റെ ആശയങ്ങൾ പോലെ കൊണ്ടുവരാൻ കഴിയില്ല.
ഖുർആൻ: നമ്മുടെ ജീവിതത്തിലെ വെളിച്ചം
ഈ ഗ്രന്ഥം വെറും നിയമ സംഹിതകളോ ചരിത്ര വിവരണങ്ങളോ മാത്രമല്ല. ഇത് നമ്മുടെ അഖീദ (വിശ്വാസം), അഹ്കാം (നിയമങ്ങൾ), അഖ്ലാഖ് (ധാർമ്മികത), ഇഹലോകത്തും പരലോകത്തുമുള്ള വിജയത്തിന്റെ അടിസ്ഥാന തത്വങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നു.
• നിങ്ങളുടെ സംരക്ഷണം എവിടെയാണ്? ആയത്തുൽ കുർസിയെക്കുറിച്ച് നിങ്ങൾക്കറിയാമോ? ഇത് ഖുർആനിലെ ഏറ്റവും ശ്രേഷ്ഠമായ ആയത്താണ്. ഉറങ്ങുന്നതിനുമുമ്പ് ഇത് പാരായണം ചെയ്യുന്നവന് അല്ലാഹുവിന്റെ സംരക്ഷണം ഉണ്ടാകുമെന്നും പിശാച് അടുക്കുകയില്ലെന്നും പ്രവാചകൻ (സ) പഠിപ്പിച്ചു.
• ഏറ്റവും വലിയ ശമനം: സൂറത്തുൽ ഫാതിഹ ഖുർആനിലെ ഏറ്റവും മഹത്തായ സൂറത്താണ്. ഇത് രോഗങ്ങൾക്കുള്ള ശമനം കൂടിയാണ്. ഇബ്നുൽ ഖയ്യിം (റ) പറഞ്ഞിട്ടുണ്ട്: "ഞാൻ എന്നെത്തന്നെ ഫാതിഹകൊണ്ട് ചികിത്സിച്ചു, അത്ഭുതകരമായ ഫലം ഞാൻ അതിൽ കണ്ടു."
ഖുർആൻ മാറ്റിയ ജീവിതങ്ങൾ
പ്രിയ സഹോദരങ്ങളേ, ഖുർആൻ കേവലം പാരായണ ഗ്രന്ഥമല്ല. അത് ജീവിതങ്ങളെ മാറ്റിമറിക്കുന്ന വിപ്ലവമാണ്.
അല്ലാഹു മദ്യം നിരോധിച്ചുകൊണ്ടുള്ള ആയത്ത് അവതരിപ്പിച്ചപ്പോൾ (സൂറത്തുൽ മാഇദ: 91), ഉമർ (റ) ഉടൻ പ്രഖ്യാപിച്ചു: "ഞങ്ങൾ മതിയാക്കിയിരിക്കുന്നു, ഞങ്ങൾ മതിയാക്കിയിരിക്കുന്നു!" അന്നേരം തന്നെ സ്വഹാബികൾ മദ്യം മദീനയിലെ തെരുവുകളിൽ ഒഴുക്കിക്കളഞ്ഞു.
നബി (സ) വഫാത്തായപ്പോൾ, ദുഃഖം സഹിക്കാനാവാതെ ചില സ്വഹാബികൾ മരണ വാർത്ത നിഷേധിച്ചു. അപ്പോൾ അബൂബക്കർ (റ) തക്ബീർ ചൊല്ലി: "മുഹമ്മദ് അല്ലാഹുവിന്റെ ദൂതൻ മാത്രമാണ്. അദ്ദേഹത്തിനു മുമ്പ് ദൂതന്മാർ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്താൽ നിങ്ങൾ പിന്നോട്ട് തിരിച്ചുപോകുമോ?" (ആലു ഇംറാൻ: 144)
ഇത് കേട്ടപ്പോൾ സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവാണ് സത്യം! ആ ആയത്ത് അന്നുവരെ അവതരിച്ചിട്ടില്ലായിരുന്നു എന്ന് ഞങ്ങൾ കരുതിപ്പോയി!" ആ ഒരു ആയത്ത് അവരുടെ കാലിടറിയ മനസ്സുകൾക്ക് സ്ഥിരത നൽകി.
ഖുർആൻകാരുടെ പദവി
ഈ മഹത്തായ ഗ്രന്ഥത്തെ സ്നേഹിക്കുന്നവർക്ക് അല്ലാഹു നൽകുന്ന പ്രതിഫലം ചെറുതല്ല.
"ആരെങ്കിലും അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് ഒരക്ഷരം ഓതിയാൽ അവന് ഒരു നന്മയുണ്ട്. ആ നന്മക്ക് പത്ത് ഇരട്ടി പ്രതിഫലമുണ്ട്."
ഒന്നാലോചിച്ചു നോക്കൂ, ഒരു ആയത്ത് ഓതുമ്പോൾ എത്ര നന്മകളാണ് നാം നേടുന്നത്!
പ്രവാചകൻ (സ) ഖുർആൻ പാരായണം ചെയ്യുന്നവരെ സ്നേഹിച്ചിരുന്നു. യുദ്ധങ്ങളിൽ രക്തസാക്ഷികളാകുന്നവരിൽ, ഖുർആൻ ഏറ്റവും കൂടുതൽ മനഃപാഠമാക്കിയവരെയാണ് അവിടുന്ന് ഖബറുകളിൽ മുന്നിൽ വെച്ച് അടക്കിയത്. ഖുർആൻ കാരായ ആളുകളെ മുൻനിറുത്തിയാണ് ഉമർ (റ) തന്റെ സദസ്സുകളിൽ ഇരുത്തിയിരുന്നത്.
ഇബ്നുൽ ഖയ്യിം (റ) പറഞ്ഞ ഒരു വാക്ക് ഓർമ്മിപ്പിക്കട്ടെ:
"നിങ്ങളുടെ ഹൃദയത്തിൽ അല്ലാഹുവിനോടുള്ള സ്നേഹം എത്രയുണ്ടെന്ന് അറിയണമെങ്കിൽ, ഖുർആനിനോടുള്ള നിങ്ങളുടെ സ്നേഹം എത്രയുണ്ടെന്ന് നിങ്ങൾ നോക്കുക."
നാം ഓരോരുത്തരും നമ്മുടെ പരിശ്രമം ഖുർആൻ പഠിക്കാനും പഠിപ്പിക്കാനും അതിന്റെ വെളിച്ചം സ്വീകരിക്കാനും ചെലവഴിക്കണം.
ഖുർആൻ പാരായണം ചെയ്യുമ്പോൾ, "ഇത് അല്ലാഹു എന്നോട് സംസാരിക്കുന്നതാണ്" എന്ന ചിന്തയോടെ നിങ്ങൾ ഹൃദയം നൽകുക. ദുനിയാവിലും ആഖിറത്തിലും രക്ഷ നേടാനുള്ള ഏറ്റവും നല്ല വഴി ഈ ഖുർആൻ മാത്രമാണ്.
അല്ലാഹു നമ്മെ ഖുർആന്റെ അനുയായികളിൽ ഉൾപ്പെടുത്തുമാറാകട്ടെ!
അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ!
ജുമുഅ സന്ദേശം
ലണ്ടൻ ടൈംസിന്റെ ഒരു വാർത്ത പ്രകാരം ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ ദക്ഷിണ ഉത്തര വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കൻ സേന എട്ട് ലക്ഷത്തിലേറെ ടണ്ണുകൾ ബോംബ് വർഷിപ്പിച്ചു. കൃഷി ഉൽപ്പന്നങ്ങൾ നശിപ്പിക്കുന്നതിന് ഒരു കോടിയിലേറെ ഗ്യാലൻ വിഷം പരത്തി. ഇതിൻ്റെ ദുഷ്ഫലം കുറഞ്ഞത് നൂറുവർഷം നിലനിൽക്കുന്നതായിരുന്നു. ഈ യുദ്ധത്തിൽ മുപ്പത്തിയാറ് ലക്ഷത്തിലധികം ജനങ്ങൾ കൊല്ലപ്പെടുകയും ഒരു കോടി ജനങ്ങൾ അഭയാർത്ഥികൾ ആവുകയും ഒമ്പത് ലക്ഷം കുഞ്ഞുങ്ങൾ അനാഥരാവുകയും പതിനഞ്ച് ലക്ഷത്തിലേറെ പൗരന്മാർക്ക് പരിക്ക് പറ്റുകയും ചെയ്തു. കാര്യം ഇതായിരുന്നിട്ടും യൂറോപ്പ്യൻ ചരിത്രകാരന്മാർക്ക് ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ല. അവരുടെ പ്രധാന താൽപര്യം മുസ്‌ലിം ഭരണാധികാരികളുടെ മേൽ കള്ളക്കഥകൾ പടച്ചു പ്രചരിപ്പിക്കലാണ്. എന്നാലും അവരിൽ പെട്ട നീതിമാന്മാരായ ചിലർ ഈ യാഥാർത്ഥ്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. പാശ്ചാത്യ ചിന്തകനായ റോബർട്ട് കുറിക്കുന്നു: പൗരസ്ത്യ ദേശങ്ങളിലെ മുസ്‌ലിം ഭരണാധികാരികൾ ഒരിക്കലും അക്രമങ്ങൾ കാട്ടുകയോ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കാൻ പരിശ്രമിക്കുകയോ ചെയ്തിട്ടില്ല. (ദ മേക്കിംഗ് ഓഫ് ഹിസ്റ്ററി)
മറ്റൊരു ചരിത്രകാരൻ ആൽഫ് ഐൻസ്റ്റീൻ കുറിക്കുന്നു: മുസ്‌ലിം ഭരണകർത്താക്കളുടെ കീഴിൽ ഹൈന്ദവ ക്ഷേത്രങ്ങളും ധർമ്മശാലകളും സംരക്ഷിക്കപ്പെട്ടിരുന്നു. വൃന്ദാവൻ, ഗോവർദ്ധൻ, മഥുര, മുതലായ ക്ഷേത്രങ്ങൾക്ക് രാജകീയ ഫണ്ടിൽ നിന്നും സഹായം നൽകപ്പെട്ടിരുന്നു. മഥുര ജില്ലയിലെ ഗോവർദ്ധൻ ഹരിദേവി ക്ഷേത്രം ഏ.ഡി 1500ൽ നിർമ്മിക്കപ്പെട്ടപ്പോൾ അഹ്‌മദ് ഷാ രാജാവ് അതിൻറെ ചിലവുകൾക്ക് വേണ്ടി മാസം തോറും തുക നൽകുകയുണ്ടായി. ആഗ്രയിലെ സമ്പന്നർക്കും ജന്മിമാർക്കും അദ്ദേഹം എഴുതിയ ഒരു കുറിപ്പ് ഇപ്രകാരമാണ്. ഈ വിജ്ഞാപനം വഴിയായി പതിനേഴ് ഏക്കർ ഭൂമി ബില്ലഗാൻ മന്ദിരത്തിന്റെ പൂജാരി ശീതൽ ദാസിന് നൽകിയിരിക്കുന്നു. അത് ഉപയോഗിച്ച് അദ്ദേഹം സ്വന്തം ചിലവും ക്ഷേത്രത്തിൻ്റെ ചിലവുകളും നടത്തേണ്ടതാണ്. കൂടാതെ ആവശ്യക്കാർക്ക് വേണ്ട ഉൽപ്പന്നങ്ങൾ നൽകണമെന്ന് ജന്മിമാരോട് താല്പര്യപ്പെടുന്നു! ഇതുപോലെ ധാരാളം മന്ദിരങ്ങൾക്കും ഹൈന്ദവ സഹോദരങ്ങൾക്കും അവരുടെ പരിപാടികൾക്കും മുസ്‌ലിം ഭരണാധികാരികൾ സഹായം ചെയ്തിരുന്നു. ഈ വിഷയത്തിൽ സംഭവം രസകരമായ ഒരു സംഭവം സുബ്ഹാൻ റായ് ഇപ്രകാരം വിവരിക്കുന്നു: താനേശ്വരിൽ എല്ലാ വർഷവും ഒരു ഉത്സവം നടന്നിരുന്നു. അതിൽ കുഴപ്പങ്ങൾ സംഭവിച്ചതിനാൽ സിക്കന്ദർ ലോധി അത് നിർത്തലാക്കാൻ നിർദ്ദേശിച്ചു. ഇതറിഞ്ഞ പ്രസിദ്ധ പണ്ഡിതനായ ശൈഖ് അബ്ദുല്ലാഹ് അജോധനി ഇതിനെ ശക്തമായി എതിർക്കുകയും പണ്ടുമുതൽ നടന്നുവരുന്ന ഒരു പരിപാടിയെ നിരോധിക്കുന്നത് രാജ്യ നിയമത്തിനും ഇസ്‌ലാമിക രീതിക്കും എതിരാണെന്ന് പരസ്യമായി പ്രസ്താവിച്ചു. രാജാവ് കോപിക്കുകയും വിഗ്രഹാരാധന പ്രേരിപ്പിക്കുകയാണോ എന്ന് കടുപ്പത്തിൽ ചോദിക്കുകയും ചെയ്തു. അദ്ദേഹം ഭയക്കാതെ പറഞ്ഞു: ഞാൻ അങ്ങയോട് ശരീഅത്തിന്റെ നിയമം പറഞ്ഞിരിക്കുന്നു. ഇത് അംഗീകരിക്കലും അംഗീകരിക്കാതിരിക്കലും അങ്ങയുടെ ഇഷ്ടം. ഈ വാക്ക് രാജാവിനെ തണുപ്പിക്കുകയും അദ്ദേഹം അഭിപ്രായത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. (ഖുലാസത്തു തവാരീഖ്)
എം എൻ റോയ് കുറിക്കുന്നു: ഇസ്‌ലാം വാളിലൂടെയാണ് പ്രചരിച്ചതെന്ന പ്രചാരണം തീർത്തും തെറ്റാണ്. ആയുധത്തിലൂടെ ഏതെങ്കിലും രാജ്യത്തിൻ്റെ നിയമങ്ങൾ ഒരു അളവ് വരെ ഭേദഗതി ചെയ്യാൻ സാധിക്കും. എന്നാൽ മനുഷ്യൻ്റെ ബോധ്യം മാറ്റാൻ കഴിയുന്നതല്ല. പഴയ മതങ്ങളുടെ കേന്ദ്രങ്ങൾ ഇസ്‌ലാം തകർത്തിട്ടില്ല. മറിച്ച് അത് അംഗീകരിച്ചവർ തന്നെ അവരെ കൈയ്യൊഴിയുകയാണ് ചെയ്തത്. (ഹിസ്റ്റോറിക്കൽ റൂൾ ഓഫ് ഇസ്‌ലാം)
വി. ശോംഭർനാഥ് പാണ്ഡെ കുറിക്കുന്നു:
ഇന്ത്യയിലേക്ക് കടന്നുവന്ന അറബികൾ ഇന്ത്യക്കാരോട് പ്രത്യേകമായ സമീപനമാണ് സ്വീകരിച്ചത്. അവർ ഹൈന്ദവ ക്ഷേത്രങ്ങളെ അതേ നിലയിൽ നിലനിർത്തി. വിഗ്രഹാരാധനയെ നിരോധിച്ചില്ല. സിന്ധ് പ്രദേശത്ത്, ഏകനായ ദൈവത്തെ ആരാധിക്കുന്നതിനോടൊപ്പം വിഗ്രഹങ്ങളും ആരാധിക്കപ്പെട്ടിരുന്നു.
(ഹിന്ദുസ്ഥാൻ കീ കൗമീയക് ജഹത്തി കീ രിവായത്ത്.)
ജദൂനാഥ് സർക്കാർ ഔറംഗസേബിനെക്കുറിച്ച് എഴുതുന്നു:
ഔറംഗസേബിനെക്കുറിച്ചുള്ള ഗ്രന്ഥത്തിൽ ഇപ്രകാരം കുറിക്കുന്നു: സിന്ധ് കീഴടക്കിയ അറബികൾ ബുദ്ധിപരവും പ്രയോജനപ്രദവുമായ തന്ത്രജ്ഞതയാണ് സ്വീകരിച്ചത്. അമുസ്ലിങ്ങളുടെ ആരാധനാലയങ്ങളും മതചടങ്ങുകളും അവർ അല്പംപോലും സ്പർശിച്ചില്ല. പ്രജകളോട് ഇസ്ലാം സ്വീകരിക്കാൻ ആവശ്യപ്പെട്ടതുമില്ല. ഇസ്ലാം സ്വീകരിച്ചവർക്ക് തന്നെ സാധാരണ മുസ്‌ലിംകളുടെ അവകാശങ്ങൾ മാത്രമേ നൽകപ്പെട്ടിരുന്നുള്ളൂ.ഹിന്ദുക്കൾക്ക് മതാചാരങ്ങൾ അനുഷ്ഠിക്കാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകപ്പെട്ടിരുന്നു.
(താരീഖ് ഏ ഔറംഗസേബ്, പുറം: 253)
കെ. എം. പണിക്കർ എഴുതുന്നു:
ഇന്ത്യയിലേക്ക് അറബികൾ വന്നപ്പോൾ അധികാരം നഷ്ടപ്പെട്ടതിൻ്റെ പേരിൽ നാട്ടുകാരായ ഹൈന്ദവർക്ക് കുറെ പ്രയാസങ്ങൾ ഉണ്ടായി. കൂടാതെ, അവരുടെ മതകാര്യങ്ങൾ നിന്ദിക്കപ്പെടുമെന്നും ആരാധനാലയങ്ങൾ തകർക്കപ്പെടുമെന്നും അവർ ഭയക്കുകയും ചെയ്തു. പക്ഷേ, അവർ വന്നപാടെ രാജ്യത്ത് വലിയ സാമ്പത്തിക ഞെരുക്കങ്ങൾ അനുഭവപ്പെട്ടു. ആവേശവും തീവ്രതയുമുള്ള ഭരണാധികാരികളെയും മധ്യമ നിലപാടുകാരാക്കുന്ന ഒരു കാര്യമാണ് സാമ്പത്തിക ഞെരുക്കം.
മുസ്‌ലിംകൾ വന്നപ്പോൾ അവരോടൊപ്പം കർഷകർ ആരും ഇല്ലായിരുന്നു. ഗംഗയുടെ തീരങ്ങളിൽ കൃഷി നടത്താൻ അവർക്ക് കഴിയുകയില്ലായിരുന്നു. ഈ തരണത്തിൽ അവർ കൃഷി നടത്താൻ ഹിന്ദുക്കളെ ഏൽപ്പിച്ചു. അവരെ ഇസ്ലാമിലേക്ക് കൊണ്ടുവരാൻ അവർ അല്പം പോലും ചിന്തിച്ചില്ല.
ഗംഗാ-യമുനാ സംഗമസ്ഥാനത്ത് 700 വർഷം അവർ ഭരണം നടത്തിയെങ്കിലും ഇന്നും ഈ പ്രദേശങ്ങളിൽ ഹിന്ദു ഭൂരിപക്ഷമാണുള്ളത്. ഓരോ നാടുകളിലും ഹൈന്ദവ ജീവിതം പഴയ ശൈലിയിൽ തന്നെ നടക്കുകയുണ്ടായി.
(സർവ്വേ ഓഫ് ഇന്ത്യ, 131)
ജി. ഡി. എച്ച്. കോൾ പറയുന്നു:
മുസ്‌ലിം ഭരണാധികാരികൾ അക്രമികളോ വിജ്ഞാനമില്ലാത്തവരോ ആയിരുന്നില്ല. അവർ വിജ്ഞാന സ്നേഹികളായിരുന്നു. ഗ്രീക്കിലെ അലക്സാണ്ട്രിയ ഗ്രന്ഥാലയങ്ങൾ തീവെച്ച് നശിപ്പിച്ചത് മുസ്‌ലിംകളല്ല.
(റിവ്യൂ ഓഫ് യൂറോപ്പ് ടുഡേ)
🔹🔹🔹🔹🔹🔹🔹
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുത്തഗാബുന്‍
(18 ആയത്തുകള്‍, പദങ്ങള്‍ 180, അക്ഷരങ്ങള്‍ 976, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 104. പാരായണ ക്രമം 63. സൂറത്തുത്തഹ്രീമിന് ശേഷം അവതരണം)
സത്യവിശ്വാസികളുടെയും നിഷേധികളുടെയും അവസ്ഥകളും അന്ത്യങ്ങളും
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 01-10
﷽
يُسَبِّحُ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ لَهُ ٱلۡمُلۡكُ وَلَهُ ٱلۡحَمۡدُۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ١ هُوَ ٱلَّذِي خَلَقَكُمۡ فَمِنكُمۡ كَافِرٞ وَمِنكُم مُّؤۡمِنٞۚ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٌ ٢ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّ وَصَوَّرَكُمۡ فَأَحۡسَنَ صُوَرَكُمۡۖ وَإِلَيۡهِ ٱلۡمَصِيرُ ٣ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَيَعۡلَمُ مَا تُسِرُّونَ وَمَا تُعۡلِنُونَۚ وَٱللَّهُ عَلِيمُۢ بِذَاتِ ٱلصُّدُورِ ٤ أَلَمۡ يَأۡتِكُمۡ نَبَؤُاْ ٱلَّذِينَ كَفَرُواْ مِن قَبۡلُ فَذَاقُواْ وَبَالَ أَمۡرِهِمۡ وَلَهُمۡ عَذَابٌ أَلِيمٞ ٥ ذَٰلِكَ بِأَنَّهُۥ كَانَت تَّأۡتِيهِمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَقَالُوٓاْ أَبَشَرٞ يَهۡدُونَنَا فَكَفَرُواْ وَتَوَلَّواْۖ وَّٱسۡتَغۡنَى ٱللَّهُۚ وَٱللَّهُ غَنِيٌّ حَمِيدٞ ٦ زَعَمَ ٱلَّذِينَ كَفَرُوٓاْ أَن لَّن يُبۡعَثُواْۚ قُلۡ بَلَىٰ وَرَبِّي لَتُبۡعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلۡتُمۡۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٞ ٧ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِيٓ أَنزَلۡنَاۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ ٨ يَوۡمَ يَجۡمَعُكُمۡ لِيَوۡمِ ٱلۡجَمۡعِۖ ذَٰلِكَ يَوۡمُ ٱلتَّغَابُنِۗ وَمَن يُؤۡمِنۢ بِٱللَّهِ وَيَعۡمَلۡ صَٰلِحٗا يُكَفِّرۡ عَنۡهُ سَيِّـَٔاتِهِۦ وَيُدۡخِلۡهُ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ ٩ وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَآ أُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِ خَٰلِدِينَ فِيهَاۖ وَبِئۡسَ ٱلۡمَصِيرُ ١٠
മആരിഫുല്‍ ഹദീസ്
148. ഉഖ്ബത് ഇബ്നു ആമിർ (റ ) നിവേദനം : നബി ﷺ അരുളി : എനിക്കു ശേഷം നബി ഉണ്ടാവുമായിരുന്നു എങ്കിൽ അത് ഉമർ ഇബ്നുൽ ഖത്താബ് ആകുമായിരുന്നു. (തീർമിദി)
വിവരണം: അല്ലാഹു പ്രവാചകത്വത്തിന്റെ പരമ്പരക്ക് പരിസമാപ്തി കുറിച്ചിരിക്കുന്നു. ലോകാവസാനം വരെ പ്രവാചകത്വത്തിന്റെ കവാടം അടഞ്ഞിരിക്കുന്നു. ഇക്കാര്യം പരിശുദ്ധ ഖുർആനും അറിയിച്ചിട്ടുണ്ട്. ഇനി സാങ്കല്പികമായി പടച്ചവൻ ഇപ്രകാരം തീരുമാനം എടുക്കാതിരിക്കുകയും, എനിക്ക് ശേഷവും പ്രവാചകത്വത്തിന്റെ പരമ്പര തുടരുകയും ചെയ്തിരുന്നുവെങ്കിൽ, ആത്മീയ വിശേഷണങ്ങൾ പരിഗണിച്ചു കൊണ്ട് ഉമർ (റ) പ്രവാചകനാക്കപ്പെടാൻ അർഹനായിരുന്നു. ഈ ഹദീസിലൂടെയും ഉമർ (റ)ൻ്റെ വിശിഷ്ടമായ സമ്പൂർണ്ണതയും പ്രത്യേകതയും റസൂലുള്ളാഹി (റ) സൂചിപ്പിക്കുകയാണ്.
149.അലി(റ) പ്രസ്താവിക്കുന്നു: ഉമറിന്റെ നാവിലൂടെ സമാധാനം മൊഴിയുന്നതായി ഞങ്ങൾ കണ്ടിരുന്നു. (ബൈഹഖി)
അതെ, ഉമർ (റ) എന്തെങ്കിലും പറയുമ്പോൾ ജനങ്ങളുടെ മനസ്സുകളിൽ ഒരു പ്രത്യേക ശാന്തിയും സമാധാനവും അനുഭവപ്പെടുമായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ വാക്കിലും നാക്കിലും പടച്ചവൻ പ്രത്യേകം പ്രതിഫലം വെച്ചതായി ഞങ്ങൾക്കും തോന്നിയിരുന്നു. ഹദീസ് വ്യാഖ്യാതാക്കൾ വിവരിക്കുന്നു: സകീനത്ത് എന്നതിന് രണ്ട് ആശയമുണ്ട്. ഒന്ന് സമാധാനം ഈ ആശയം മുമ്പ് പറയപ്പെട്ടു. മറ്റൊന്ന് ഒരു പ്രത്യേക മലക്കാണ്. ഈ അഭിപ്രായം അനുസരിച്ച് അലി (റ)ന്റെ വാക്കിന്റെ ആശയം ഉമർ (റ) വല്ലതും സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ നാവിലൂടെ ഒരു പ്രത്യേക മലക്കിന്റെ സംസാരം നടക്കുന്നതായി അനുഭവപ്പെട്ടിരുന്നു. ആ മലക്കിന്റെ പേര് സകീനത്ത് എന്നാണ്.
🔹🔹🔹🔹🔹

