ഉള്ളടക്കം
മനസ്സുകളുടെ വികസനമാണ് പ്രധാനം
ജുമുഅ സന്ദേശം
വർഗ്ഗീയത വർജ്ജിക്കുക, മാനവികത വളർത്തുക.
അക്രമം നാടിനെയും നാട്ടുകാരെയും നശിപ്പിക്കും. ഒരു നാട്ടിൽ അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകപ്പെടുകയും സ്നേഹ-കാരുണ്യങ്ങളിലേക്കുള്ള പ്രബോധനം ഇല്ലാതാകുകയും ചെയ്താൽ ആ അവസ്ഥ വളരെ ദുരന്തപൂർണ്ണമായി സംജാതമാകുന്നതാണ്. ജനങ്ങൾ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളെയും, സന്തോഷിക്കുന്ന സന്താനങ്ങളെയും ചെറുമക്കളെയും കാണുമ്പോൾ സന്തോഷിക്കുന്നതിന് പകരം ദുഃഖിക്കുകയും ഭയക്കുകയും ചെയ്യുന്ന ദുരന്തങ്ങൾ സംജാതമാകുന്നതാണ്. എൻ്റെ ഈ സന്താനങ്ങളുടെ അവസ്ഥ എന്താകും? ഭ്രാന്തൻമാർക്ക് ഭ്രാന്തിളകുന്നത് എപ്പോഴാണ്? ഈ കുഞ്ഞുങ്ങളെ മാതാപിതാക്കളുടെ മുന്നിലിട്ട് അറുകൊല നടത്തപ്പെടുന്നത് കാണേണ്ടി വരുമല്ലോ! എന്നീ ഭയങ്ങൾ എപ്പോഴും ജനങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. അതെ, സ്വന്തം കരളിൻ്റെ കഷണങ്ങളെയും കണ്ണിൻ്റെ കുളിർമ്മകളെയും മനസ്സിൻ്റെ സന്തോഷങ്ങളെയും കളിച്ച് ചിരിച്ച് സന്തോഷിക്കുന്ന രംഗങ്ങൾ കാണുന്നതിന് പകരം ഏതെങ്കിലും ഭ്രാന്തന്മാർ അവരെ കീറിമുറിക്കുകയും അറുകൊല നടത്തുകയും നിന്ദിക്കുകയും നിസ്സാരപ്പെടുത്തുകയും ചെയ്യുന്ന രംഗങ്ങൾ എത്രയോ ഹൃദയഭേദകമാണ്.
ഒരു നാട്ടിൽ അക്രമങ്ങൾ പ്രേരിപ്പിക്കപ്പെട്ടാൽ അക്രമികളുടെ അക്രമവാസന വളരുന്നതും ഭ്രാന്തന്മാരുടെ ഭ്രാന്ത് ഇളകുന്നതും വലിയ നാശനഷ്‌ടങ്ങൾ സംജാതമാകുന്നതുമാണ്. തുടർന്ന്, ആ നാട്ടിൽ സ്ത്രീകളുടെ അഭിമാനമോ പിഞ്ചുപൈതങ്ങളുടെ രക്തമോ ആദരിക്കപ്പെടുന്നതല്ല. അക്രമം ഒരു മാരകരോഗമാണ്. മനുഷ്യപ്രകൃതിക്ക് തീർത്തും വിരുദ്ധമായ പ്രവണതയാണ്. സർവ്വലോക സ്രഷ്‌ടാവായ പടച്ചവന്റെ ആഗ്രഹത്തിന് നേർവിപരീതമാണ്. പ്രവാചകന്മാരുടെയും പരിഷ്കർത്താക്കളുടെയും അദ്ധ്യാപനങ്ങൾ അക്രമത്തെ ശക്തമായി വിലക്കുന്നു. എന്നാൽ കാര്യം ഇതെല്ലാമാണെങ്കിലും ചരിത്രത്തിൽ ധാരാളം അക്രമങ്ങൾ അരങ്ങേറിയതായി വേദനയോട് കൂടി എഴുതുകയും പറയുകയും വായിക്കുകയും കേൾക്കുകയും ചെയ്യേണ്ടി വരാറുണ്ട്. ചരിത്രത്തിൽ അക്രമസംഭവങ്ങൾ കാണുന്നവർ അക്രമികളെ എല്ലാ സമയത്തും ശപിക്കാറുണ്ട്. ഇവർ ആരായിരുന്നു? ഏത് നാട്ടുകാരായിരുന്നു? ഏത് കാലവുമായി ബന്ധപ്പെട്ടവരായിരുന്നു? അക്രമഭ്രാന്ത് ഇവർക്ക് എങ്ങനെ ഉണ്ടായി? മനുഷ്യത്വത്തിൻ്റെ അംശം പോലും ഇവരിൽ ഇല്ലായിരുന്നോ? അവർക്ക് സാധുക്കളുടെയും മർദ്ദിതരുടെയും ദുഃഖവേദനകൾ കാണാനും കേൾക്കാനും കണ്ണും കാതും ഇല്ലായിരുന്നോ? നിരപരാധികളുടെ രക്തം ഒഴുകുന്ന സമയത്ത് ഇവർ രക്തമൊഴുക്കി അവരെ സംരക്ഷിക്കുന്നതിന് പകരം, അവരെ കൂടുതൽ പീഡനങ്ങളിലേക്ക് തള്ളിയിട്ടത് എന്ത് കൊണ്ടാണ്? മനുഷ്യൻ്റെ രക്തം ഒഴുകുന്നത് കണ്ടിട്ടും അതിനെ പ്രതിരോധിക്കാൻ ഒരു തുള്ളി രക്തമെന്നല്ല, ഒരിറ്റ് കണ്ണുനീർ പോലും വീഴ്ത്താത്ത ഇവർ എന്ത് മനുഷ്യരാണ്? എന്നീ ചോദ്യങ്ങൾ അക്രമികളുടെ ചരിത്രങ്ങൾക്ക് മുന്നിൽ മനുഷ്യത്വമുള്ളവർ ചോദിച്ച് പോകാറുണ്ട്.
അതെ, അക്രമങ്ങൾ ചരിത്രത്തിലും നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണെന്ന് മനസ്സിലാക്കുക. ഈ ലോകത്തിൻ്റെ ഏറ്റവും വലിയ സൗന്ദര്യവും വസന്തവും മാനവികതയാണ്. മാനവികത ഇല്ലായെങ്കിൽ ഈ ലോകത്തിന് യാതൊരു വിലയുമില്ല. സന്തുഷ്ടരായ മനുഷ്യരിലൂടെയാണ് ഈ ലോകം പ്രകാശിക്കുന്നത്. ഒരു നാടിന്റെയും വീടിൻ്റെയും വിജയം അവിടെയുള്ള ജനങ്ങളുടെ സന്തോഷവും സമാധാനവുമാണ്. ശ്‌മശാനങ്ങളിലേക്കും സ്‌മാരകങ്ങളിലേക്കും നാം പോയി നോക്കുക. അവിടെ അത്ഭുതകരമായ പലരുടെയും സ്‌മരണകൾ കാണാനും കേൾക്കാനും കഴിയുമെങ്കിലും അവിടെ നാം ആരുടെയും മനസ്സ് സന്തോഷിക്കുകയോ അവിടെ താമസിക്കാൻ നാമാരും ആഗ്രഹിക്കുകയോ ഇല്ല. അവിടെ നിന്നും എത്രയും പെട്ടെന്ന് മടങ്ങാൻ മനസ്സ് കൊതിക്കുന്നതാണ്. എന്നാൽ മനുഷ്യർ തിങ്ങി നിറഞ്ഞ ഒരു പ്രദേശത്തേക്ക് പോകുക. മനസ്സുകൾക്ക് യാതൊരു മടുപ്പും ഉണ്ടാകുന്നതല്ല. ആകയാൽ മനുഷ്യനും മനുഷ്യത്വവുമാണ് ഈ ലോകത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് മനസ്സിലാക്കുക.
മനുഷ്യൻ്റെ മഹനീയ ഗുണം മറ്റ് മനുഷ്യരെ സ്നേഹിക്കലാണ്. മറ്റുള്ളവരോട് സ്നേഹം ഇല്ലാത്ത മനുഷ്യൻ, മറ്റുള്ളവരുടെ ദു:ഖങ്ങൾ അനുഭവിക്കാത്ത വ്യക്തി, മനുഷ്യരോട് കൂറും കൃപയും പുലർത്താത്തവൻ തീർച്ചയായിട്ടും മനുഷ്യനല്ല, ചെന്നായയാണ്. ചെന്നായയെ ആരെങ്കിലും പ്രശംസിക്കുമോ? ചെന്നായയെ എവിടെയെങ്കിലും കണ്ടാൽ നമുക്ക് വലിയ വെറുപ്പും അറപ്പും ഉളവാകുന്നു. എന്നാൽ ചെന്നായയെ കടത്തിവെട്ടുന്ന മനുഷ്യനെ കാണുമ്പോൾ നമ്മുടെ മനസ്സ് എന്തുകൊണ്ടാണ് ദു:ഖിക്കാത്തത്? മനുഷ്യനെ പടച്ചവൻ ചെന്നായയായി ജീവിക്കാനാണോ മനുഷ്യനെ പടച്ചത്? ഒരിക്കലുമല്ല. പടച്ചവൻ മനുഷ്യനെ പടച്ചത് മലക്കുകളേക്കാൾ ഉയർന്നവരാകാനാണ്. പടച്ചവൻ്റെ സ്നേഹഭാജനം ആകാനാണ്. പടച്ചവനെ അറിഞ്ഞ് ആരാധിക്കാനും സൃഷ്‌ടികളെ മനസ്സിലാക്കി ജീവിക്കാനും അതിലൂടെ ഉത്തമസൃഷ്‌ടിയായി മാറാനുമാണ് പടച്ചവൻ മനുഷ്യനെ സൃഷ്ടിച്ചത്. ഏതെങ്കിലും കവി ചെന്നായയെ പ്രശംസിച്ചുകൊണ്ട് പാടിയിട്ടുള്ളതായി എനിക്കറിയില്ല. ഏതെങ്കിലും ബുദ്ധിമാൻ ചെന്നായയെ തൻ്റെ മാതൃകയായി സ്വീകരിച്ചതും കണ്ടിട്ടില്ല. എന്നും എവിടെയും ചെന്നായയെയും അത് പോലുള്ള ജന്തുക്കളെയും വെറുക്കുന്ന മനുഷ്യൻ, എന്ത് കൊണ്ടാണ് ചെന്നായയുടെ ദുർഗുണങ്ങളെ വെറുക്കുകയും അകറ്റുകയും ചെയ്യാത്തത്?
സ്വന്തം സഹോദരനായ ഒരു മനുഷ്യനെ പ്രഹരിക്കാൻ ഒരു വ്യക്തിയുടെ കൈ എങ്ങനെ ഉയരുമെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അത്തരം ആളുകളുടെ കൈകൾ സമർത്ഥരായ വൈദ്യന്മാരെ കാണിക്കണം. സാധിക്കുമെങ്കിൽ ആ കൈ മുറിച്ച് അതിന്റെ ഉള്ളിൽ കൂടി ഒഴുകുന്ന രക്തം മനുഷ്യൻറേതാണോ വേറെ വല്ല ജന്തുക്കളുടേതാണോ എന്ന് നിരീക്ഷിക്കേണ്ടതാണ്. പടച്ചവൻ മനുഷ്യന് കൈ നൽകിയത് അക്രമിക്കാനല്ല, അക്രമത്തെ തടയാനാണ്. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, നമ്മുടെ നാട് തുടങ്ങി ലോകത്ത് എവിടെയായാലും മനുഷ്യരെ അക്രമിക്കാൻ ആരുടെയെങ്കിലും കൈ ഉയരുന്നതായി കണ്ടാൽ അവരെ തടയാൻ വേണ്ടി കൈ ഉയർത്തൽ നമ്മുടെ ബാദ്ധ്യതയാണ്. വീട്ടിലോ കമ്പോളത്തിലോ വഴിയിലോ അക്രമങ്ങൾ നടക്കുന്നത് കണ്ടാൽ അത് അമർത്തുകയെന്നത് മനുഷ്യത്വമുള്ളവരുടെ ബാദ്ധ്യതയാണ്. ഒരു കവി പറയുന്നു: "അക്രമിക്കാതിരിക്കാനും അക്രമങ്ങൾക്ക് തടയിടാനും കഴിവിൻ്റെ പരമാവധി മനസാ-വാചാ-കർമ്മണാ സേവന-സഹായങ്ങൾ ചെയ്യുവാനുമാണ് പടച്ചവൻ മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്." ആരാധനാകാര്യങ്ങൾക്ക് മാലാഖമാർ തന്നെ ധാരാളമാണ്. അന്ത്യപ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി (സ) അരുളി: "മറ്റുള്ളവരോട് കരുണ കാണിക്കുന്നവരുടെ മേൽ കാരുണ്യവാനായ പടച്ചവൻ കരുണ ചെയ്യുന്നതാണ്. നിങ്ങൾ ഭൂമുഖത്തുള്ളവരോട് കരുണ കാട്ടുക. പടച്ചവൻ നിങ്ങളോടും കരുണ കാട്ടുന്നതാണ്."
പ്രവാചക വചനങ്ങളിൽ സുപ്രധാനമായ ഒരു വചനമാണിത്. ഹദീസ് പഠനത്തിൻ്റെ പ്രാരംഭത്തിൽ പണ്ഡിതന്മാർ ഈ വചനം പാരായണം ചെയ്യാറുണ്ട്. അതിലൂടെ ഇതിൻ്റെ ആശയം എത്ര പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കാൻ കഴിയും. എന്നാൽ ഇന്ന് സമൂഹം ഇങ്ങനെയുള്ള സന്ദേശങ്ങൾ വിസ്മരിക്കുക മാത്രമല്ല, പരസ്‌പരം അക്രമത്തിനും ശത്രുതയ്ക്കും പ്രേരിപ്പിച്ച് കൊണ്ടിരിക്കുകയുമാണ്. അതിൻ്റെ വലിയ നാശങ്ങളും നഷ്ടങ്ങളും ലോകത്ത് പ്രകടമാകുകയും ചെയ്യുന്നു. എന്നാൽ അക്രമങ്ങൾ ഇല്ലാതാകാനും സ്നേഹ-സാഹോദര്യങ്ങൾ പ്രചരിപ്പിക്കാനും ഒരു കൂട്ടം ആളുകൾ മുമ്പോട്ട് വന്നാൽ ഈ അവസ്ഥകൾ മാറിമറയുന്നതാണ് എന്നതിലും സംശയമില്ല. ആകയാൽ നിലവിലുള്ള അവസ്ഥകൾ കണ്ടിട്ട് നിരാശപ്പെടരുത്. വിശിഷ്യാ, മതനേതാക്കളും രാഷ്ട്രീയനായകരും കാരുണ്യത്തിൻ്റെ വക്താക്കളും പ്രചാരകരുമായി മാറണം. പരസ്പരം ഹസ്‌തദാനം ചെയ്‌ത് സ്നേഹത്തോടെ കഴിയുക. ഈ രാജ്യത്തെ നാം ആദരിക്കുക. ഈ രാജ്യത്തിൻ്റെ മഹത്തായ പാരമ്പര്യത്തിന് കളങ്കം വരുത്തരുത്. മനുഷ്യനായി ജീവിക്കുക. പരസ്‌പരം സ്നേഹിക്കുക. അതെ, മനുഷ്യനെ മനുഷ്യനായി അദ്ദേഹത്തിനും കാണുകയും എന്നെക്കൊണ്ട് നാം അദ്ദേഹത്തെക്കൊണ്ട് എനിക്കും യാതൊരു പ്രയാസങ്ങളും ഉണ്ടാകുകയില്ലയെന്ന് ആശ്വസിക്കുകയും ചെയ്യുന്നതിനാണ് സംസ്കാരം എന്ന് പറയുന്നത്. യഥാർത്ഥ രാജ്യസ്നേഹവും ആത്മാർത്ഥമായ രാഷ്ട്രീയവും ഇത് തന്നെയാണ്.
ആകയാൽ ഇന്ന് ഈ മഹത്തായ രാജ്യത്തിന് ഏറ്റവും ആവശ്യമായിട്ടുള്ളത് ഇവിടെ പടർന്ന് പന്തലിച്ചുകൊണ്ടിരിക്കുന്ന അക്രമവാസനയും വർഗ്ഗീയതയും മറ്റുള്ളവരെ ഉന്മൂലനാശം വരുത്താനുള്ള ദുരാഗ്രഹവും ദൂരീകരിക്കുക എന്നുള്ളതാണ്. ഇതിന് ആത്മാർത്ഥതയുള്ളവരും ചികിത്സിക്കാൻ കഴിവുള്ളവരും മനസ്സ് വേദന നിറഞ്ഞവരുമായ ചില ആളുകളെ ഈ മഹത്തായ രാജ്യം ഉറ്റുനോക്കുകയാണ്. അവർ അവരുടെ വീടുകളിൽ നിന്നും കൂടുകളിൽ നിന്നും വെളിയിലേക്ക് ഇറങ്ങി വരണമെന്നും, അവരുടെ ആഹാര-പാനീയ സൗകര്യങ്ങളെല്ലാം മറന്ന്കൊണ്ട് ഈ രാജ്യം മുഴുവനും കറങ്ങി നടക്കണമെന്നും, വ്യക്തികളെയും കൂട്ടങ്ങളെയും കണ്ട്മുട്ടി ഈ നാടിൻ്റെയും നാട്ടുകാരുടെയും നീതിയുടെയും ന്യായത്തിന്റെയും സർവ്വോപരി സ്രഷ്‌ടാവിനോടുള്ള ഭയത്തിന്റെയും മനുഷ്യസ്നേഹത്തിൻ്റെയും പേരിൽ അവർ പരസ്പരം ഇപ്രകാരം ഉപദേശിക്കുക: "നമുക്ക് അക്രമങ്ങളെല്ലാം നിർത്താം. ശാന്തരായി കഴിയാം. ഇവിടെ നിർമ്മാണാത്മകമായ ധാരാളം ജോലികൾ ചെയ്യാനുണ്ട്. ഈ രാജ്യത്തെ ഇനിയും കെട്ടിപ്പടുക്കാനുണ്ട്. ഈ രാജ്യത്തിൻ്റെ പേര് നാമാണ് ഉയർത്തേണ്ടത്. ഈ രാജ്യത്തിന് അന്തസ്സും നല്ല പേരും നൽകേണ്ടത് നാമാണ്."
സഹോദരങ്ങളെ, ഈ നാട് വളരെയധികം നാണംകെട്ട് കഴിഞ്ഞു എന്ന് നാമോരോരുത്തരും തിരിച്ചറിയുക. ചരിത്രത്തിൽ ഒരിക്കലും ഈ രാജ്യത്തിന് ഇതുപോലുള്ള നാണക്കേടും പേരുദോഷവും ഉണ്ടായതായി എനിക്കറിയില്ല. നമ്മുടെ രാജ്യത്തിന് മഹത്തായ ഒരു പാരമ്പര്യമാണുള്ളത്. ഇവിടുത്തെ പൂർവ്വ ചരിത്രവും ഇവിടുത്തെ മഹത്തായ സംസ്കൃതിയും നമുക്കെല്ലാവർക്കും പ്രിയങ്കരമാണ്. വിശിഷ്യാ, മുസ്‌ലിംകൾ ഈ രാജ്യത്ത് നിലനിൽക്കുന്നത് ഈ രാജ്യത്തോടുള്ള സ്നേഹത്തിൻ്റെ പേരിൽ മാത്രമാണ്. ഈ നാട് വിടാൻ വിഭജനത്തിന്റെ സമയത്ത് പലരും ഞങ്ങളെ പ്രേരിപ്പിച്ചിരുന്നു. പക്ഷേ പരസ്‌പര സ്നേഹത്തിൻ്റെയും സഹകരണ-സാഹോദര്യങ്ങളുടെയും മഹത്തായ ഒരു പാരമ്പര്യം മുമ്പിൽ കണ്ടുകൊണ്ട് ഇവിടെത്തന്നെ നിൽക്കാനും ഇവിടെത്തന്നെ ജീവിക്കാനും തീരുമാനിക്കുകയുണ്ടായി. എന്നാൽ ഇന്ന് പ്രസ്‌തുത മഹത്തായ പാരമ്പര്യത്തെ തകർത്ത് തരിപ്പണമാക്കുന്ന പ്രവണതകൾ അരങ്ങേറുന്നത് അത്യന്തം ദുഃഖകരമാണ്. എന്നാൽ ഇത്തരം അവസ്ഥകൾക്കിടയിലും നാം വലിയ പ്രതീക്ഷയിലും പ്രത്യാശയിലും പ്രാർത്ഥനയിലുമാണ്. ആകയാൽ മാനവ സ്നേഹികൾ മുന്നോട്ട് വരുക. മനക്കരുത്തോടെ പരസ്‌പര സഹകരണങ്ങളിലൂടെ മാനവികതയുടെ പ്രവർത്തനങ്ങൾ സജീവമാക്കുക.
കൂട്ടത്തിൽ ഭരണകൂടങ്ങളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും നിയമപാലകരോടും മാധ്യമ സഹോദരങ്ങളോടും ആത്മാർത്ഥമായി ഉണർത്തുന്നു: നിങ്ങളുടെ ദൗത്യം നിർവ്വഹിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ പ്രവർത്തനവുമായി രാജ്യത്തിൻ്റെ ഭാവിക്ക് വലിയ ബന്ധമുണ്ട്. ഈ രാജ്യമാകുന്ന വലിയ പാത്രം മൂന്ന് കല്ലുകളുള്ള ഒരടുപ്പിലാണ് നിലകൊള്ളുന്നതെന്ന് മനസ്സിലാക്കുക. പ്രസ്‌തുത മൂന്ന് കല്ലുകൾ നല്ല നിലയിൽ നിലകൊള്ളുകയാണെങ്കിൽ ഈ രാജ്യവും നൻമകളിൽ മുന്നേറുന്നതാണ്. ഒന്ന്: വിദ്യാഭ്യാസം, രണ്ട്: പോലീസ്, മൂന്ന്: മാധ്യമം. ഈ മൂന്ന് കാര്യങ്ങൾ നന്നായാൽ പിന്നെ നാം വലിയ അക്രമങ്ങളൊന്നും ഭയക്കേണ്ടതില്ല. എന്നാൽ ഈ മൂന്നോ, ഇവയിൽ ഏതെങ്കിലുമൊന്നോ ഇളകിയാൽ ഈ രാജ്യം തന്നെ ഇളകുമെന്നും നാം തിരിച്ചറിയുക.
മനുഷ്യർ വിദ്യാഭ്യാസമുള്ളവരാണ്. മനുഷ്യർ വിദ്യാഭ്യാസത്തെ ആഗ്രഹിക്കുന്നവരാണ്. വിദ്യാഭ്യാസ പദ്ധതികളിലൂടെ മാനവികതയുടെ മൂല്യങ്ങൾ മനുഷ്യർക്ക് നൽകപ്പെട്ട് കഴിഞ്ഞാൽ ഒരു മഹത്തായ തലമുറ ഇവിടെ വളർന്ന് വരുന്നതാണ്. എഴുത്തും വായനയും പഠിച്ച മനുഷ്യർ അധികമായി വാർത്താ മാധ്യമങ്ങളുമായി ബന്ധപ്പെടും. ഇത്തരുണത്തിൽ, വാർത്താ മാധ്യമങ്ങളിലൂടെയും നല്ല കാര്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടാൽ മനുഷ്യർ നല്ല കാര്യങ്ങൾക്ക് തൽപരരായിത്തീരും. ആകയാൽ മാധ്യമ ബന്ധുക്കൾ സാഹോദര്യ-സഹകരണങ്ങളുടെയും സ്നേഹ-കാരുണ്യങ്ങളുടെയും സന്ദേശങ്ങൾ അധികമായി പ്രചരിപ്പിക്കുക. എന്നാലും, എന്തെങ്കിലും കുഴപ്പങ്ങൾ സ്വാഭാവികമായി തലപൊക്കാൻ സാധ്യതയുണ്ട്. ഇതിനെ അടിച്ചമർത്തി നല്ല വഴികളിലൂടെ നയിക്കാൻ ബാദ്ധ്യസ്ഥരായ ആളുകളാണ് നിയമപാലകരായ പോലീസുകാർ. ഞാൻ പല രാഷ്ട്രങ്ങളിലും യാത്ര ചെയ്‌തിട്ടുണ്ട്. അവിടെയുള്ള പോലീസുകാരെ ഏറ്റവും വലിയ സഹായികളും സേവകൻമാരുമായിട്ടാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. ഒരിക്കൽ ലണ്ടനിൽ വെച്ച് എനിക്ക് ഒരു വിലാസം കണ്ടുപിടിക്കേണ്ടി വന്നു. ഒരു പോലീസ് കോൺസ്റ്റബിളിനോട് വിലാസം കാണിച്ചു കൊടുത്തപ്പോൾ എനിക്ക് ലജ്ജയുണ്ടാക്കുന്ന നിലയിൽ അദ്ദേഹം എൻ്റെ കൂട്ടത്തിൽ വരുകയും ആളെ കണ്ടെത്തി കാണിച്ചു തരുകയും ചെയ്‌തു. ആകയാൽ പോലീസുകാർ പരസ്പരം സ്നേഹത്തിന്റെ വിഷയത്തിൽ അവരുടെ ദൗത്യം നിർവ്വഹിക്കേണ്ടതായിട്ടുണ്ട്. ഇന്ത്യയിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾ നടന്ന സന്ദർഭത്തിൽ ജനങ്ങളെ പേടിപ്പിക്കാൻ വിദേശികളായ ബ്രിട്ടീഷുകാർ പോലീസുകാരോട് കുറച്ച് കടുപ്പം കാണിക്കാൻ പഠിപ്പിക്കുകയുണ്ടായി. എന്നാൽ ആ പാഠം താത്കാലികമായ ഒരാവശ്യത്തിന് വേണ്ടിയുള്ളതാണെന്ന കാര്യം പോലീസുകാർ മറന്ന് പോയത് പോലെയുണ്ട്. ഇന്ന് പോലീസായിക്കഴിഞ്ഞാൽ ജനങ്ങളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും വേണം എന്ന ഒരവസ്ഥ താനേ തനിയെ വന്ന് ചേരുന്നു. ലോകത്ത് എവിടെയും ബ്രിട്ടണിൽ പോലും കാണാത്ത ഒരു പ്രവണതയാണിത്. പോലിസെന്നു പറഞ്ഞാൽ നിലവിളിക്കുന്ന കുഞ്ഞുങ്ങളെയും കണ്ണീർവാർക്കുന്ന പെണ്ണുങ്ങളെയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യേണ്ടവരാണ്. ഇതിനുള്ള മാനസിക അവസ്ഥകളും, സാമൂഹിക താല്‌പര്യങ്ങളും അടിസ്ഥാനപരമായി പകർന്ന് നൽകേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമാണ്. അതിനെ നാട്ടിലും നാട്ടുകാരിലും വ്യാപകമായി പ്രചരിപ്പിക്കേണ്ടത് പത്രമാധ്യമങ്ങളിലൂടെയാണ്. ചുരുക്കത്തിൽ വിദ്യാഭ്യാസം, വാർത്താമാധ്യമം, നിയമപാലകർ ഈ മൂന്ന് കാര്യങ്ങൾ ശരിയാവുകയാണെങ്കിൽ നമ്മുടെ രാജ്യത്തിന്റെ അവസ്ഥയും നന്നാകുന്നതാണ്. ഇതിൻ്റെ കൂട്ടത്തിൽ മുഴുവൻ ജനങ്ങളും അക്രമത്തെ എതിർക്കുകയും സ്നേഹ-കാരുണ്യങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക. ഇതിലൂടെ നാമും നമ്മുടെ നാടും ഉയർന്ന സ്ഥാനം കരസ്ഥമാക്കുന്നതാണ്.
രോഗത്തെയല്ല, ചികിത്സകൻ ഇല്ലാതിരിക്കുന്നതിനെയാണ് ഭയക്കേണ്ടത്. നാം മനുഷ്യരാണ്. മനുഷ്യ ജീവിതത്തിൽ കയറ്റങ്ങളും ഇറക്കങ്ങളും സ്വാഭാവികമാണ്. ആരോഗ്യം ഉണ്ടാകുന്നത് പോലെ രോഗങ്ങളും സ്വാഭാവികമാണ്. ആകയാൽ രോഗത്തെ ഭയക്കുന്നതിനെക്കാളും കൂടുതൽ ഭയക്കേണ്ടത് രോഗത്തിന് ചികിത്സിക്കാൻ ആളുകൾ ഇല്ലാതിരിക്കുന്നതിനെയാണ്. ഇപ്രകാരം മനുഷ്യരിൽ നിന്ന് പാപങ്ങളും അക്രമങ്ങളും ദുരാഗ്രഹങ്ങളും ഉണ്ടാകൽ സ്വാഭാവികമാണ്. എന്നാൽ അതിനെ തിരുത്തുവാനും അവസ്ഥ നന്നാക്കുവാനും ഒരു സംഘം രംഗത്ത് ഇറങ്ങാതിരിക്കൽ അത്യന്തം ഭയക്കേണ്ട കാര്യമാണ്. ഒരു രാജ്യം വളരെയധികം വികസനം പ്രാപിക്കുകയും, ഭൂമിയിൽ നിന്നും ഖജനാവുകൾ പ്രവഹിക്കുകയും, ആകാശത്ത് നിന്ന് സ്വർണ്ണം വർഷിക്കുകയും, നദികളിലൂടെ വെള്ളി ഒഴുക്കുകയും, ആരും തൊഴിൽ എടുക്കാതെ തന്നെ എല്ലാവർക്കും സമൃദ്ധമായ ആഹാര പദാർത്ഥങ്ങളും ജീവിത-വാഹന സൗകര്യങ്ങളും ലഭിക്കുകയും ചെയ്താലും ആ നാട്ടിൽ ജനങ്ങളുടെ ബന്ധങ്ങൾ ഇല്ലാതാകുകയും സ്നേഹ-സൗഹൃദ-സഹോദര്യങ്ങൾ നഷ്‌ടപ്പെടുകയും പരസ്പര സംശയത്തിൻ്റെയും വിദ്വേഷത്തിന്റെയും അവസ്ഥകൾ വ്യാപകമാകുകയും ചെയ്‌താൽ ആ നാട് വളരെ അപകടകരമായ അവസ്ഥയിലാണ് എന്ന് മനസ്സിലാക്കുക.
ഇത്തരുണത്തിൽ, പരസ്പരം വിശ്വാസത്തിൻ്റെയും സ്നേഹ-സഹകരണങ്ങളുടെയും അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ പരിശ്രമിക്കൽ, ആ രാജ്യത്തെ സ്നേഹിക്കുകയും മാനവികതയെ പ്രേമിക്കുകയും ചെയ്യുന്ന ഓരോരുത്തരുടെയും പ്രധാനപ്പെട്ട കർത്തവ്യമാണ്. ഇന്ന് നമ്മുടെ നാട്ടിൽ ഇത്തരം അവസ്ഥ ഉണ്ടാകുന്നുണ്ടോ എന്ന് നാം കാര്യമായി ചിന്തിക്കേണ്ടതാണ്. വിഷ ജന്തുക്കളെയും വന്യ മൃഗങ്ങളെയും കാണുന്നത് പോലെയല്ലേ, ഇന്ന് നാം പരസ്‌പരം കണ്ടുകൊണ്ടിരിക്കുന്നത്? ഇവിടെ മനുഷ്യൻ മനുഷ്യൻ്റെ ശത്രുവായി ജീവിക്കുന്നു. ഇത് വളരെയധികം അപകടകരമായ ഒരു പ്രവണതയാണ്. എന്നാൽ ഇതിനെക്കാളും ഭയപ്പെടേണ്ട കാര്യം, ഇത്രത്തോളം ദുരന്തപൂർണ്ണമായ അവസ്ഥകൾ കണ്ടിട്ടും ഇതിന് മാറ്റം വരുത്താൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന ആളുകൾ ഇല്ലാതിരിക്കുക എന്നതാണ്.
ഇവിടെ ചിലർക്ക് സംശയമുണ്ടാകാറുണ്ട്. സാധാരണക്കാരായ ഞങ്ങൾ ഇവിടെ രംഗത്തിറങ്ങിയിട്ട് എന്താണ് ഫലം? വലിയ ആളുകളും പണ്ഡിതരും നേതാക്കളും ഭരണ സാരഥികളും ചെയ്യേണ്ടതല്ലേ? തീർച്ചയായും ഈ പ്രവർത്തനത്തിന് നാം തന്നെയാണ് അർഹർ. അവരെ പ്രതീക്ഷിച്ച് ഒന്നും ചെയ്യാതിരിക്കാൻ രാജ്യസ്നേഹികളായ ആളുകൾക്ക് സാധ്യമല്ല. ഇത്തരം ഘട്ടങ്ങളിൽ വലിയവരെ കൊണ്ട് നടക്കാത്ത കാര്യങ്ങൾ അപ്രസക്തരും ബാഹ്യമായി ശേഷിയില്ലാത്തവരുമായ ആളുകളെ കൊണ്ടും ലോകത്ത് നടന്നിട്ടുണ്ട്. ഉദാഹരണത്തിന്, താർത്താരികളുടെ അവസ്ഥ തന്നെയെടുക്കുക. അക്രമ പരമ്പരകളുമായി മുമ്പോട്ട് നീങ്ങിയ താർത്താരികളെ ഏതാനും നാളുകൾക്ക് ശേഷം യഥാർത്ഥ മനുഷ്യരാക്കുകയും നിയമത്തെ ആദരിക്കുകയും സംസ്ക്കാരത്തെ സംസ്കരിക്കുകയും ചെയ്യുന്നവരാക്കുകയും ചെയ്‌തത് ആരാണ്? പടച്ചവനോടുള്ള ഭയവും പടപ്പുകളോടുള്ള സ്നേഹവും നെഞ്ചിലേറ്റിയ മഹത്തുക്കളിലൂടെയാണ് താർത്താരികളിൽ മാറ്റമുണ്ടായത്. ഇപ്രകാരം നാം ഒരോരുത്തരും മറ്റുള്ളവരിലേക്ക് നോക്കിയിരിക്കാതെ മാനവികതയുടെ പ്രകാശം പരത്തുന്നതിന് രംഗത്തിറങ്ങുക. പതുക്കെ മറ്റുള്ളവരും ഈ വാഹക സംഘത്തിൽ വന്നിറങ്ങുന്നതും അവസാനം നല്ലൊരു ഭാവി നമുക്ക് ലഭിക്കുന്നതുമാണ്.
ഇന്ത്യൻ സ്വാതന്ത്യ സമരത്തിലേക്ക് നോക്കുക. സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യമായ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും കെട്ടുകെട്ടിക്കൽ എളുപ്പമായ കാര്യമായിരുന്നില്ല. ലോകം മുഴുവൻ അവർ പടർന്ന് പന്തലിച്ചിരുന്നു. ഇത്തരുണത്തിൽ ഇന്ത്യ സ്വതന്ത്രമാവുമെന്ന് സങ്കൽപ്പിക്കാൻ പോലും സാധിച്ചിരുന്നില്ല. പക്ഷെ ഈ രാജ്യത്ത് സ്വാതന്ത്യ്രത്തിൻ്റെ കിരണം ഉദിച്ചുയർന്നത് നിഷ്‌കളങ്കമായി ആഗ്രഹിച്ച ചില മഹത്തുകളിലൂടെയാണ്. അവർ ഇതിന് വേണ്ടി രംഗത്തിറങ്ങി. അവരിൽ ഭൂരിഭാഗം പേരും സാധുക്കളും വലിയ ശേഷി ഇല്ലാത്തവരുമായിരുന്നു. പക്ഷെ അവർ പരിശ്രമങ്ങളുടെ പാതയിൽ ഉറച്ച് നിന്നു. കുറെ നാളുകൾക്ക് ശേഷം സമർത്ഥരായ മഹത്തുക്കൾ ഇതിൻ്റെ നേതൃത്വം ഏറ്റെടുത്തു. മഹാത്മാഗാന്ധി, ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദ് ഹസൻ, മൗലാനാ മുഹമ്മദ് അലി, നെഹ്റു കുടുംബം, മൗലാനാ ഹുസൈൻ അഹ്‌മദ് മദനി തുടങ്ങിയ വ്യക്തിത്വങ്ങളുടെ വിയർപ്പിറ്റുവീണ് സ്വാതന്ത്ര്യസമരം മുന്നോട്ട് നീങ്ങി. അവരുടെ പിന്നിൽ വ്യത്യസ്‌ത മതക്കാരും സംസ്‌കാരങ്ങളുമായി ബന്ധമുള്ളവരും പരസ്‌പരം സാഹോദര്യത്തോടെ അണിനിരന്നു. ഗാന്ധിജിയും മൗലാനാ ആസാദും പോലെയുള്ള ആൾക്കാരും, ജവഹർലാൽ നെഹ്റുവും മൗലാനാ ശൈഖ് ഹുസൈൻ അഹ്‌മദ് മദനിയും പോലെയുള്ളവർ ഒരുമിച്ച് ഒരേ വേദിയിൽ അണിനിരന്നു.
ഹിന്ദു-മുസ്‌ലിം-ക്രൈസ്‌തവ മറ്റ് വിഭാഗങ്ങളെല്ലാം അവരുടെ പിന്നിൽ അണിനിരന്ന് പരിശ്രമിച്ചത് ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രത്തിലെ ഒരു സുവർണ്ണ അദ്ധ്യായമാണ്. യഥാർത്ഥ രാജ്യസ്നേഹികളിലൂടെ ഇന്ത്യ സ്വതന്ത്രമായി. ഈ രാജ്യത്തിൻ്റെ ചക്രവാളത്തിൽ സ്വാതന്ത്ര്യത്തിൻ്റെ സൂര്യൻ ഉദിച്ചുയർന്നു. സ്വാതന്ത്യ്രത്തിന് ശേഷം ഇന്ത്യയിലെ ഭാവികാര്യങ്ങളും ഭരണരീതികളും തീരുമാനിക്കാൻ കുറേ നേതാക്കൾ കൂടിയിരുന്നു. രാജ്യത്തിൻ്റെ സുദീർഘമായ ചരിത്ര പാരമ്പര്യങ്ങളുടെ വെളിച്ചത്തിൽ വളരെ മഹത്തരമായ ഒരു കാഴ്ചപ്പാട് അവർ രാജ്യത്തിന് മുമ്പാകെ സമർപ്പിച്ചു. മതേതരത്വം, ജനാധിപത്യം, അഹിംസ എന്നീ മൂന്ന് കാര്യങ്ങളെ മുറുകെ പിടിച്ച് മുമ്പോട്ട് നീങ്ങാൻ അവർ ആഹ്വാനം ചെയ്‌തു. ഈ മൂന്ന് കാര്യങ്ങൾ നിലനിൽക്കുന്ന കാലത്തോളം ഈ രാജ്യം യഥാർത്ഥ ഔന്നിത്യം പ്രാപിക്കുന്നതാണെന്നും വലിയ സമാധാനത്തിലും സന്തോഷത്തിലും ഐശ്വര്യത്തിലും മുന്നേറുന്നതാണെന്നും അവർ ഉണർത്തി. തീർച്ചയായും, വളരെയധികം യാഥാർത്ഥ്യബോധവും ചരിത്രപാഠവും ധർമ്മബോധങ്ങളും ഉൾക്കൊണ്ട വളരെ മഹത്തരമായ ഒരു വീക്ഷണമാണിത്. ഇന്നും, അതേ കാര്യം എല്ലാവർക്കും മുമ്പാകെ ആവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
മുഴുവൻ പണ്ഡിതന്മാരും, എഴുത്തുകാരും, ചരിത്രകാരന്മാരും രാഷ്ട്രീയ സാമൂഹ്യ നേതാക്കളും സർവ്വോപരി, രാജ്യസ്നേഹികളായ മുഴുവൻ സഹോദരങ്ങളും മനസ്സിൻ്റെ പലകയിൽ എഴുതി സൂക്ഷിക്കുക. ഈ രാജ്യത്ത് എന്തെല്ലാം വികസന-പുരോഗതികൾ ഉണ്ടായാലും മതേതരത്വം, ജനാധിപത്യം, അഹിംസ എന്നീ മൂന്ന് മൂല്യങ്ങൾ ഇല്ലായെങ്കിൽ ഈ രാജ്യത്ത് യാതൊരു നന്മയുമില്ല. ഈ രാജ്യം വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രിയപ്പെട്ട നാടായി കഴിയണമെന്നാണ് പടച്ചവൻ്റെ തീരുമാനം. അല്ലാത്ത പക്ഷം വിവിധ മതസ്ഥർ മാറി മാറി ഭരിച്ച ഈ രാജ്യത്ത് ഒരു മതം മാത്രമേ കാണപ്പെടുകയുള്ളൂ. എന്നാൽ ഇന്നും വിവിധ മതങ്ങൾ വളരെ ശക്തിയോടെ ഈ രാജ്യത്ത് നിലയുറപ്പിച്ചിരിക്കുന്നത് ഈ രാജ്യം സർവ്വ മതവിഭാഗങ്ങളുടെയും ഒരു കേന്ദ്ര രാജ്യമായിരിക്കണമെന്ന പടച്ചവൻ്റെ തീരുമാനം വിളിച്ചറിയിക്കുന്നു. നാമോരോരുത്തരും യാഥാർത്ഥ്യം ഉൾക്കൊണ്ട്, കർമ്മരംഗത്തിറങ്ങാൻ ആത്മാർഥമായി അഭ്യർത്ഥിക്കുന്നു.
മറ്റൊരു കാര്യം കൂടി ഉണർത്തുകയാണ്. ചരിത്രത്തെ തിരിച്ചു വഴിനടത്തുന്നത് ചരിത്രത്തോടുള്ള വലിയ തെറ്റാണ്. പഴയ കാര്യങ്ങൾ തിരഞ്ഞെടുത്ത് അതിൽ അസത്യങ്ങളും അർദ്ധസത്യങ്ങളും കൂട്ടികലർത്തി പ്രതികാരം ചെയ്യാൻ ചിലർ ജനങ്ങളെ പ്രേരിപ്പിച്ച് കൊണ്ടിരിക്കുന്നു. ഈ വിഷയത്തിൽ ഇന്ന് ഏറ്റവും കൂടുതൽ അക്രമങ്ങൾക്ക് ഇരയാകുന്നത് മുസ്‌ലിം സമുദായമാണെന്ന് ദുഃഖത്തോടെ ബന്ധപ്പെട്ടവരെ അറിയിക്കാൻ ആഗ്രഹിക്കുന്നു. പഴയ കാര്യങ്ങൾ കണ്ടെത്തി മുസ്‌ലിംകളെ ഇവിടെ നിരന്തരം മാനസികമായും സാമൂഹികമായും തകർക്കാൻ കൊണ്ടുപിടിച്ച് ശ്രമിച്ച് കൊണ്ടിരിക്കുന്നു. "അത് ഞങ്ങളുടെ പൂർവ്വികരുടെ സ്ഥലമാണ്, ഇത് ഞങ്ങളുടെ വിശുദ്ധ സ്ഥാനമാണ്, ഞങ്ങൾക്ക് ഇത് തിരികെ തരണം, ഞങ്ങളുടെ പൂർവ്വപിതാക്കന്മാർ അവിടെ അങ്ങനെയാണ് കഴിഞ്ഞത്" എന്നെല്ലാമുള്ള വാദങ്ങൾ പലരും ഉയർത്തി കൊണ്ടിരിക്കുന്നു. ഇത്തരം ആളുകളോട് പറയട്ടെ! അഗ്നിയ്ക്ക് തിന്നാൻ ഒന്നും കിട്ടാതെ വരുമ്പോൾ സ്വയം തന്നെ അത് അതിനെ തിന്നുന്നതാണെന്ന ആപ്തവാക്യം നിങ്ങൾ ഓർക്കുക. മുസ്‌ലിംകളോട് സ്ഥലവും സ്ഥാനങ്ങളും വിട്ടുതരണമെന്ന് ആവശ്യപ്പെടുന്ന ആളുകളോട് ഇവിടെയുള്ള താഴ്ന്ന ജാതിക്കാരും ജൈന-ബുദ്ധമതസ്ഥരും "ഞങ്ങളുടെയും പഴയസ്ഥാനങ്ങൾ നിങ്ങൾ വിട്ടുതരണം" എന്നാവശ്യപ്പെടുകയും ഓരോരുത്തരും ഈ ആവശ്യങ്ങളിൽ ആവേശം കാട്ടുകയും ചെയ്‌താൽ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കും?
ഏഴാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ ശങ്കരാചാര്യർ പരിശ്രമങ്ങൾ നടത്തി ഇവിടെയുള്ള ബുദ്ധമതസ്ഥരുടെ ഏതാണ്ടെല്ലാ ആരാധനാലയങ്ങളും ഹൈന്ദവ ദേവാലയങ്ങളായി മാറ്റപ്പെട്ടു. ജൈന മതസ്ഥരുടെയും ആയിരക്കണക്കിന് കേന്ദ്രങ്ങൾ ഹൈന്ദവ ആരാധനാലയങ്ങളായി മാറ്റപ്പെട്ടു. ഇതിൽ പല സ്ഥലങ്ങളും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. പലതിന്റെയും രേഖകളും ചരിത്രങ്ങളും വായിക്കുകയും ചെയ്‌തിട്ടുണ്ട്. ഇത്തരുണത്തിൽ അവരും ഈ ആവശ്യവുമായി രംഗത്തിറങ്ങിയാൽ പിന്നീട് ഇവിടെ സമാധാനം എന്നത് ഒരു കിട്ടാക്കനിയായി മാറുകയില്ലേ? ഇന്ത്യയിൽ പ്രധാനമന്ത്രി പഥം ഏറ്റെടുത്ത എല്ലാവർക്കും അവരുടെ അധികാരത്തിൻ്റെ ആദ്യനാളുകളിൽ തന്നെ ഞാൻ കത്തുകളയച്ചിട്ടുണ്ട്. ആ കത്തുകൾ പ്രസിദ്ധീകൃതവുമാണ്. അവരെല്ലാവരോടും ആവർത്തിച്ചുണർത്തിയ ഒരു കാര്യവുമിതാണ്: ചരിത്രത്തെ തിരികെ നടത്താൻ നിങ്ങൾ കൂട്ടുനിൽക്കരുത്. ചരിത്രത്തെ തിരികെ നടത്തുന്നത് ചരിത്രത്തോട് തന്നെ ചെയ്യുന്ന വലിയ പാതകമാണ്. ചരിത്രത്തെ മുമ്പോട്ട് നീക്കുവാനും പുതിയ മനോഹര ചരിത്രങ്ങൾ നിർമ്മിക്കുവാനും നിങ്ങൾ പരിശ്രമിക്കുക. അവസരം വളരെ കുറവാണ്.
ജീവിതം ഏതാനും ദിവസങ്ങൾക്ക് മാത്രമുള്ളതാണ്. മാധ്യമങ്ങളും വളരെ തുച്ഛമാണ്. നമ്മളിൽ 100 വയസ്സ് തികഞ്ഞവർ വളരെ പരിമിതമായിരിക്കും. പിന്നെന്തിനാണ് നമ്മൾ സമയം പാഴാക്കുന്നത്? ചരിത്രത്തെ എന്തിനാണ് നാശനഷ്‌ടങ്ങൾക്ക് വിനിയോഗിക്കുന്നത്? അവകൾ ശരിയായ സ്ഥാനങ്ങളിൽ ഉപയോഗിച്ച് ചരിത്രത്തെ മുന്നോട്ട് നീക്കുവാനും രാജ്യത്തെ ഐശ്വര്യത്തിലേക്ക് നയിക്കുവാനും നാം പരിശ്രമിക്കുക. പഴയ കാര്യങ്ങൾ പറഞ്ഞ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവർ യഥാർത്ഥത്തിൽ ആരെയും സന്തോഷിപ്പിക്കുന്നവരല്ല. അവരുടെ ആളുകൾക്ക് പോലും സന്തോഷം നിലനിൽക്കുന്നതല്ല. ഇതിലൂടെ ജീവിതത്തിൻ്റെ വസന്തങ്ങളും ഇന്ത്യയുടെ നാമങ്ങൾ തന്നെയും മോശമാക്കും. ഈ രാജ്യത്ത് ഉത്തമ വ്യക്തിത്വങ്ങളും പരിഷ്കർത്താക്കളും സാമൂഹിക സേവകരും ഉണ്ടായിട്ടില്ല, ഉണ്ടാകുന്നതുമല്ല എന്ന വിചാരം ലോകം മുഴുവൻ വ്യാപകമാകും. അതെ, ഇന്ത്യയെന്ന് കേട്ടാൽ ജനങ്ങളെ കൊല്ലുകയും, കുഞ്ഞുങ്ങളെ തീയിലിട്ട് ചുടുകയും, മനുഷ്യൻ്റെ സമ്പാദ്യങ്ങൾ വിറക് പോലെ കത്തിക്കുകയും, യാത്ര ചെയ്യുന്ന സാധുക്കളെ അഗ്നിയ്ക്ക് ഇരയാക്കുകയും ചെയ്യുന്ന നാടാണെന്ന ചിത്രം ലോകം മുഴുവൻ വ്യാപകമാകും. ഇത്തരമൊരു ചിത്രം ഈ രാജ്യത്തിന് നല്ലതാണോ മോശമാണോ എന്ന് ചിന്തിക്കുക.
നമ്മൾ ചന്ദ്രനിലും നക്ഷത്രങ്ങളിലും എത്തിയാലും സാഹോദര്യമുള്ള മനുഷ്യനായില്ലെങ്കിൽ ഒരു പുരോഗതിയും പ്രാപിച്ചിട്ടില്ല എന്ന് നാം മനസ്സിലാക്കുക. ഇന്ത്യയുടെ പ്രഗത്ഭ ചിന്തകനായ ശ്രീ. രാധാകൃഷ്‌ണനോട് ലണ്ടനിൽ വെച്ച് ഒരു ഇന്ത്യക്കാരൻ ഇന്ത്യയുടെ മഹത്വങ്ങൾ പാടി പുകഴ്ത്തി. കേട്ടതിന് ശേഷം അദ്ദേഹം പറഞ്ഞു: "എന്നാൽ ഒരു കാര്യം മനസ്സിലാക്കുക. നാം വെള്ളത്തിൽ മത്സ്യങ്ങളെ പോലെ നീന്തുവാനും അന്തരീക്ഷത്തിൽ പറവകളെ പോലെ പറക്കുവാനും കഴിവുള്ളവരായെങ്കിലും ഭൂമിയിൽ മനുഷ്യരെ പോലെ ജീവിക്കാൻ പഠിക്കുകയും പരിശ്രമിക്കുകയും ചെയ്തില്ലായെങ്കിൽ നമ്മുടെ പുരോഗതികൾ കൊണ്ട് യാതൊരു ഗുണവുമില്ല." ഇന്ത്യയുടെ തന്നെ രാഷ്ട്രപതി ഡോ. സാക്കിർ ഹുസൈൻ ജാമിഅ: മില്ലിയ്യയുടെ 50-ാം വാർഷികത്തിൽ പ്രൗഢമായ ഒരു പ്രഭാഷണം നടത്തി. അത് നേരിട്ട് കേൾക്കാൻ എനിക്ക് കഴിഞ്ഞു. അദ്ദേഹം പറഞ്ഞു: "ഈ രാജ്യത്ത് ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളും, പടച്ചവൻ നമ്മിൽ നിന്ന് നിരാശപ്പെട്ടിട്ടില്ല, ഇപ്പോഴും വലിയ പ്രതീക്ഷയിലാണ് എന്ന് വിളിച്ചറിയിക്കുന്നു. കാരണം പടച്ചവൻ നിരാശപ്പെട്ടിരുന്നുവെങ്കിൽ സന്താനങ്ങളെ അയയ്ക്കുന്ന പ്രക്രിയ നിർത്തിക്കളയുമായിരുന്നു. എന്നാൽ രാജ്യത്തെ മുഴുവൻ ലോകത്തിന് മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുന്ന വർഗ്ഗീയ കലാപങ്ങൾ വിളിച്ചറിയിക്കുന്നത് നമുക്ക് പരസ്‌പരം ഒരുമിച്ച് സഹകരണത്തോടെ ജീവിക്കുക സാധ്യമല്ല എന്നാണ്. ഈ അവസ്ഥ ഈ രാജ്യത്തിനും ഈ രാജ്യത്തെ സ്നേഹിക്കുന്ന ആളുകൾക്കെല്ലാം അത്യന്തം വേദന പകരുന്ന കാര്യം തന്നെയാണ്."
🔹🔹🔹🔹🔹🔹🔹
മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുത്ത്വലാഖ്
(12 ആയത്തുകള്‍, പദങ്ങള്‍ 249, അക്ഷരങ്ങള്‍ 1060, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 99. പാരായണ ക്രമം 65. സൂറത്തുദ്ദഹ്റിന് ശേഷം അവതരണം)
വിവാഹ മോചനത്തിന്‍റെ സുപ്രധാന നിയമ-മര്യാദകള്‍
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 01-07
﷽
يَٰأَيُّهَا ٱلنَّبِيُّ إِذَا طَلَّقۡتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحۡصُواْ ٱلۡعِدَّةَۖ وَٱتَّقُواْ ٱللَّهَ رَبَّكُمۡۖ لَا تُخۡرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخۡرُجۡنَ إِلَّآ أَن يَأۡتِينَ بِفَٰحِشَةٖ مُّبَيِّنَةٖۚ وَتِلۡكَ حُدُودُ ٱللَّهِۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدۡ ظَلَمَ نَفۡسَهُۥۚ لَا تَدۡرِي لَعَلَّ ٱللَّهَ يُحۡدِثُ بَعۡدَ ذَٰلِكَ أَمۡرٗا ١ فَإِذَا بَلَغۡنَ أَجَلَهُنَّ فَأَمۡسِكُوهُنَّ بِمَعۡرُوفٍ أَوۡ فَارِقُوهُنَّ بِمَعۡرُوفٖ وَأَشۡهِدُواْ ذَوَيۡ عَدۡلٖ مِّنكُمۡ وَأَقِيمُواْ ٱلشَّهَٰدَةَ لِلَّهِۚ ذَٰلِكُمۡ يُوعَظُ بِهِۦ مَن كَانَ يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مَخۡرَجٗا ٢ وَيَرۡزُقۡهُ مِنۡ حَيۡثُ لَا يَحۡتَسِبُۚ وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓۚ إِنَّ ٱللَّهَ بَٰلِغُ أَمۡرِهِۦۚ قَدۡ جَعَلَ ٱللَّهُ لِكُلِّ شَيۡءٖ قَدۡرٗا ٣ وَٱلَّٰٓـِٔي يَئِسۡنَ مِنَ ٱلۡمَحِيضِ مِن نِّسَآئِكُمۡ إِنِ ٱرۡتَبۡتُمۡ فَعِدَّتُهُنَّ ثَلَٰثَةُ أَشۡهُرٖ وَٱلَّٰٓـِٔي لَمۡ يَحِضۡنَۚ وَأُوْلَٰتُ ٱلۡأَحۡمَالِ أَجَلُهُنَّ أَن يَضَعۡنَ حَمۡلَهُنَّۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مِنۡ أَمۡرِهِۦ يُسۡرٗا ٤ ذَٰلِكَ أَمۡرُ ٱللَّهِ أَنزَلَهُۥٓ إِلَيۡكُمۡۚ وَمَن يَتَّقِ ٱللَّهَ يُكَفِّرۡ عَنۡهُ سَيِّـَٔاتِهِۦ وَيُعۡظِمۡ لَهُۥٓ أَجۡرًا ٥ أَسۡكِنُوهُنَّ مِنۡ حَيۡثُ سَكَنتُم مِّن وُجۡدِكُمۡ وَلَا تُضَآرُّوهُنَّ لِتُضَيِّقُواْ عَلَيۡهِنَّۚ وَإِن كُنَّ أُوْلَٰتِ حَمۡلٖ فَأَنفِقُواْ عَلَيۡهِنَّ حَتَّىٰ يَضَعۡنَ حَمۡلَهُنَّۚ فَإِنۡ أَرۡضَعۡنَ لَكُمۡ فَـَٔاتُوهُنَّ أُجُورَهُنَّ وَأۡتَمِرُواْ بَيۡنَكُم بِمَعۡرُوفٖۖ وَإِن تَعَاسَرۡتُمۡ فَسَتُرۡضِعُ لَهُۥٓ أُخۡرَىٰ ٦ لِيُنفِقۡ ذُو سَعَةٖ مِّن سَعَتِهِۦۖ وَمَن قُدِرَ عَلَيۡهِ رِزۡقُهُۥ فَلۡيُنفِقۡ مِمَّآ ءَاتَىٰهُ ٱللَّهُۚ لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا مَآ ءَاتَىٰهَاۚ سَيَجۡعَلُ ٱللَّهُ بَعۡدَ عُسۡرٖ يُسۡرٗا ٧٨


