ജമാദുൽ ഉഖ്റാ 21/1447
ഡിസംബർ 12/2025
No: 240

 ഉള്ളടക്കം 

▪️മുഖലിഖിതം
മരണം വരിക്കേണ്ടി വന്നാലും ഞങ്ങൾ വിശ്വാസം കൈവെടിയുകയില്ല. 
.        ✍️ മൗലാനാ സയ്യിദ് അർഷദ് മദനി

▪️ജുമുഅ സന്ദേശം 
വന്ദേമാതരം എന്ന പുതിയ ആയുധം.
        ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി

▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുത്ത്വലാഖ്
വിവാഹ മോചനത്തിന്‍റെ സുപ്രധാന നിയമ-മര്യാദകള്‍ - 3
        ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️മആരിഫുല്‍ ഹദീസ് 
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
        ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ ഗ്രന്ഥ പരിചയം
മആരിഫുൽ  ഹദീസ്

🔹🔹🔹🔹🔹🔹🔹





 മുഖലിഖിതം 

മരണം വരിക്കേണ്ടി വന്നാലും ഞങ്ങൾ വിശ്വാസം കൈവെടിയുകയില്ല. 

       ​വന്ദേ മാതരം എന്ന ഗാനത്തിൻ്റെ ഉള്ളടക്കം ബഹുദൈവാരാധന വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്; അതിലെ നാല് വരികളിൽ രാജ്യത്തെ 'ദുർഗ്ഗാ മാതാവ്' എന്ന ദൈവത്തോട് ഉപമിച്ച് ആരാധനയുടെ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു. കൂടാതെ, 'അമ്മേ, ഞാൻ നിന്നെ പൂജിക്കുന്നു' എന്നതാണ് വന്ദേമാതരത്തിൻ്റെ അർത്ഥം. ഇത് ഒരു മുസ്‌ലിമിൻ്റെ മതവിശ്വാസത്തിന് വിരുദ്ധമാണ്. അതിനാൽ, ഒരാളുടെ വിശ്വാസത്തിന് വിരുദ്ധമായി ഏതെങ്കിലും മുദ്രാവാക്യം വിളിക്കാനോ പാട്ട് പാടാനോ ആരെയും നിർബന്ധിക്കാൻ കഴിയില്ല.
​കാരണം, ഇന്ത്യൻ ഭരണഘടന ഓരോ പൗരനും മതസ്വാതന്ത്ര്യവും (ആർട്ടിക്കിൾ 25), അഭിപ്രായ സ്വാതന്ത്ര്യവും (ആർട്ടിക്കിൾ 19) നൽകുന്നുണ്ട്. രാജ്യസ്നേഹം വേറെ, രാജ്യത്തെ ആരാധിക്കൽ വേറെ. മുസ്‌ലിംകളുടെ ദേശസ്നേഹത്തിന് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. സ്വാതന്ത്ര്യ സമരത്തിൽ അവർ നൽകിയ ത്യാഗങ്ങൾ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്.
​ഞങ്ങൾ ഏകദൈവ വിശ്വാസികളാണ്; ദൈവമല്ലാതെ മറ്റാരെയും ആരാധിക്കുന്നില്ല, ആർക്കും മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നുമില്ല. മരിക്കാൻ ഞങ്ങൾ തയ്യാറാണ്, പക്ഷെ ബഹുദൈവാരാധന ഒരിക്കലും അംഗീകരിക്കില്ല."

മൗലാനാ സയ്യിദ് അർഷദ് മദനി
ദേശീയ അദ്ധ്യക്ഷൻ, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്

🔹🔹🔹🔹🔹🔹🔹

 ജുമുഅ സന്ദേശം 

വന്ദേമാതരം എന്ന പുതിയ ആയുധം.

✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി
          (പ്രസിഡന്റ്, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

ഇസ്‌ലാമിൻ്റെ ഏറ്റവും അടിസ്ഥാനപരമായ വിശ്വാസം ഏകദൈവത്വമാണ്. ഈ ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരുടെയും അടിസ്ഥാന സന്ദേശം ആരാധനയ്ക്ക് അർഹൻ ഏകനായ അല്ലാഹു മാത്രമാണെന്നും അല്ലാഹുവിനെ പരിപൂർണ്ണമായി ആരാധിക്കുക എന്നതുമായിരുന്നു (അമ്പിയാഅ്: 25).

പടച്ചവനെ ഏകനായി അംഗീകരിക്കുന്നതിനോടൊപ്പം ആരാധനയിൽ പടച്ചവനോട് മറ്റാരെയും പങ്കുചേർക്കാനും പാടുള്ളതല്ല. (അഖീദത്തു ത്വഹാവിയ്യ).

പരിശുദ്ധ ഖുർആനിൽ ഈ വിശ്വാസത്തെക്കുറിച്ച് 90-ലേറെ ആയത്തുകളിൽ പരാമർശിച്ചിട്ടുണ്ട്. റസൂലുല്ലാഹി ﷺയുടെ ഹദീസുകളിൽ എണ്ണിയാൽ തീരാത്ത നിലയിലുള്ള ഹദീസുകളിൽ ഇതിനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു. ഇസ്ലാമിൻ്റെ അടിസ്ഥാനപരമായ അഞ്ച് സ്തംഭങ്ങളെക്കുറിച്ച് വിവരിച്ചപ്പോൾ ആദ്യമായി പരാമർശിച്ചത് ഈ വിശ്വാസമാണ് (ബുഖാരി: 8).

ഏകദൈവ വിശ്വാസം സ്വർഗ്ഗപ്രവേശനത്തിനുള്ള താക്കോലാണ്. ഉസ്മാൻ (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: "ആരാധനയ്ക്ക് അർഹൻ അല്ലാഹു മാത്രമെന്ന വിശ്വാസത്തോടുകൂടി ഈ ലോകത്തുനിന്നും യാത്രയായവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്" (മുസ്‌ലിം).

തൗഹീദിന് നേരെ എതിരായ വീക്ഷണം ശിർക്കാണ്. ശിർക്കെന്നാൽ സ്വന്തം ശക്തി, സ്ഥാനം, പ്രയോജനം, ഉപദ്രവം എന്നിങ്ങനെ ഏതെങ്കിലും വ്യക്തിയെയോ ശക്തിയെയോ പടച്ചവൻ്റെ അസ്തിത്വത്തിലോ തിരുഗുണങ്ങളിലോ അധികാരങ്ങളിലോ പങ്കാളിയാക്കുക എന്നതാണ്. തൗഹീദ് ശക്തിയുക്തം സമർപ്പിക്കപ്പെട്ടതുപോലെ ബഹുദൈവാരാധനയുടെ നിന്ദ്യതയും അതുപോലെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

പരിശുദ്ധ ഖുർആനിൽ നബിമാർ സമുദായങ്ങളോട് നടത്തിയ പ്രബോധനങ്ങൾ വിവരിച്ചപ്പോൾ എല്ലാ സ്ഥലങ്ങളിലും തൗഹീദിൻ്റെ മഹത്വവും ശിർക്കിൻ്റെ നിന്യതയും പരാമർശിച്ചിട്ടുണ്ട്. ഏകനായ പടച്ചവനെ ആരാധിക്കുക മാത്രമല്ല, ബഹുദൈവാരാധനയുടെ ചിഹ്നങ്ങളിൽ നിന്നും അകന്നു കഴിയണമെന്നും ഇസ്ലാം ഉണർത്തുന്നു. ഇബ്രാഹിം നബി (അ) പറഞ്ഞു: "അല്ലയോ സമുദായമേ, നിങ്ങൾ പടച്ചവനോട് പങ്കുചേർക്കുന്ന കാര്യങ്ങളിൽ നിന്നും ഞാൻ ഒഴിവായവനാണ്" (അൻആം: 78). 

ഹൂദ് നബി(അ) സമുദായത്തെ സാക്ഷിനിർത്തിക്കൊണ്ട് പറഞ്ഞു: "നിങ്ങളുടെ മുഴുവൻ ബഹുദൈവാരാധനാ കാര്യങ്ങളിൽ നിന്നും ഞാൻ ഒഴിവായവനാണെന്ന് നിങ്ങൾ സാക്ഷ്യം വഹിച്ചുകൊള്ളുക" (ഹൂദ്: 54).

റസൂലുല്ലാഹി ﷺ ഏകദൈവ വിശ്വാസത്തെ പഠിപ്പിക്കുക മാത്രമല്ല, ഓരോ സന്ദർഭങ്ങളിലും മനസ്സിലും മസ്തിഷ്കത്തിലും അതിനെ ഉറപ്പിക്കാനും ശ്രദ്ധിച്ചു. റസൂലുല്ലാഹി ﷺയുടെ നിരന്തരമുള്ള പ്രാർത്ഥനകളിൽ ഏകനായ പടച്ചവൻ്റെ സ്മരണ നിഴലിച്ചതായി കാണാൻ കഴിയും. പ്രഭാതത്തിൽ, പ്രദോഷത്തിൽ, ആഹാരം കഴിക്കുന്നതിന് മുമ്പ്, ശേഷം, യാത്ര തുടങ്ങുമ്പോൾ, മടങ്ങുമ്പോൾ, പരസ്പരം കണ്ടുമുട്ടുമ്പോൾ - ചുരുക്കത്തിൽ എല്ലാ സന്ദർഭങ്ങളിലും പടച്ചവൻ്റെ ഏകത്വത്തെ റസൂലുല്ലാഹി ﷺ അനുസ്മരിച്ചിരുന്നു. അതുപോലെ പടച്ചവനോട് പങ്കുചേർക്കുന്ന മുഴുവൻ മേഖലകളിൽ നിന്നും അകന്നു കഴിയുകയും ചെയ്തു.

ചില മുൻകാല നബിമാരുടെ സന്ദേശങ്ങളിൽ പ്രതിമകൾ സ്ഥാപിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ മുഹമ്മദീ ശരീഅത്തിൽ ഇത് തടയപ്പെട്ടു. കാരണം ഇത് പതുക്കെ പതുക്കെ ബഹുദൈവാരാധനയിലേക്ക് എത്തിക്കാൻ സാധ്യതയുള്ള കാര്യമാണ്. അതുപോലെ റസൂലുല്ലാഹി ﷺ അരുളി: "അല്ലാഹു അല്ലാത്തവരെക്കൊണ്ട് ആരെങ്കിലും ആണയിട്ടാൽ അവൻ പടച്ചവനോട് പങ്കുചേർത്തവനായി" (അബൂദാവൂദ്). ഖബറുകളെ അനാവശ്യമായി കെട്ടിപ്പൊക്കുന്നതിനെ തടഞ്ഞുകൊണ്ട് റസൂലുല്ലാഹി ﷺ അരുളി: "ഉയർന്നു കിടക്കുന്ന എല്ലാ ഖബറുകളെയും നേരെയാക്കുക" (നസാഇ). കാരണം ഇതും മനുഷ്യനെ ബഹുദൈവാരാധനയിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ശകുനം നോക്കുന്നതിൽ നാശനഷ്ടങ്ങൾ ഇതിലെ വസ്തുക്കളിൽ നിന്നും ഉണ്ടാകുന്നു എന്ന വീക്ഷണമുള്ളതിനാൽ, ശകുനം നോക്കുന്നതിനെ പടച്ചവനോട് പങ്കുചേർക്കലായി റസൂലുല്ലാഹി ﷺ പ്രഖ്യാപിച്ചു (അബൂദാവൂദ്). 

അതുപോലെ പടച്ചവനോട് പങ്കുചേർക്കുന്നുവെന്ന തോന്നലുണ്ടാക്കുന്ന കാര്യങ്ങളെപ്പോലും റസൂലുല്ലാഹി ﷺ തടയുകയുണ്ടായി. സ്വഹാബികൾ റസൂലുല്ലാഹി ﷺയെ സുജൂദ് ചെയ്യാൻ അനുവാദം ചോദിച്ചു. സ്വഹാബികൾ ആരാധനയുടെ ഉദ്ദേശത്തിൽ സുജൂദ് ചെയ്യാൻ അനുവാദം ചോദിക്കുകയില്ല എന്ന കാര്യം വ്യക്തമാണ്; അവരുടെ ഉദ്ദേശം റസൂലുല്ലാഹി ﷺയെ ആദരിക്കൽ മാത്രമായിരുന്നു. പക്ഷേ റസൂലുല്ലാഹി ﷺ ഇതിനെയും തടയുകയുണ്ടായി.

'റബ്ബ്' എന്ന പദത്തിന് രക്ഷിതാവ് എന്നതുപോലെ ഉടമസ്ഥൻ എന്നും അർത്ഥമുണ്ട്. പഴയകാലത്ത് അടിമകൾ ഉടമകളെ റബ്ബ് എന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ നാമം പടച്ചവൻ്റെ പരിശുദ്ധ നാമത്തിൽ പെട്ടതിനാൽ, ഈ പദം മറ്റാരുടെയെങ്കിലും വിഷയത്തിൽ ഉപയോഗിക്കുന്നതിനെ റസൂലുല്ലാഹി ﷺ തടയുകയുണ്ടായി (മുസ്‌ലിം).

പരലോകത്തിലെ വിജയപരാജയങ്ങൾ തൗഹീദ്-ശിർക്കുമായി ബന്ധപ്പെട്ടതാണെന്ന് ഓരോ മുസ്ലിമും വിശ്വസിക്കുന്നു. റസൂലുല്ലാഹി ﷺയോട് ചോദിക്കപ്പെട്ടു: "സ്വർഗ്ഗ നരകങ്ങൾ നിർബന്ധമാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?"

 റസൂലുല്ലാഹി ﷺ അരുളി: "അല്ലാഹുവിനോട് ആരെയും പങ്കുചേർക്കാത്ത നിലയിൽ ഒരാൾ മരണപ്പെട്ടാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്. അല്ലാഹുവിനോട് ആരെങ്കിലും പങ്കുചേർക്കുന്ന നിലയിൽ ഒരാൾ മരണപ്പെട്ടാൽ അവൻ നരകത്തിലും പ്രവേശിക്കുന്നതാണ്" (മുസ്‌ലിം). അതുകൊണ്ടുതന്നെ നാവുകൊണ്ട് ബഹുദൈവാരാധനയുടെ എന്തെങ്കിലും വാചകം പറയാൻ ഒരു മുസ്ലിം തയ്യാറാകുന്നതല്ല.

മുആദ് (റ) വിൻ്റെ ഈ ഹദീസ് മുസ്ലിംകൾ എന്നും ഓർക്കാറുണ്ട്. അദ്ദേഹം പറയുന്നു: "റസൂലുല്ലാഹി ﷺ എന്നെ പ്രാധാന്യത്തോടെ ഉപദേശിച്ചു: നീ അടിക്കപ്പെട്ടാലും, നീ കൊല്ലപ്പെട്ടാലും, കരിക്കപ്പെട്ടാലും അല്ലാഹുവിനോട് ഒരു വസ്തുവിനെയും പങ്കുചേർക്കരുത്" (അഹ്മദ്).

ഇസ്‌ലാമിൽ ഏകദൈവ വിശ്വാസം അങ്ങേയറ്റം പ്രാധാന്യമുള്ളതും, ബഹുദൈവാരാധന അൽപ്പം പോലും സ്വീകരിക്കാത്തതുമാണ്. മുസ്‌ലിംകൾ ആരെയെങ്കിലും ആദരിക്കാനും സ്നേഹിക്കാനും സന്നദ്ധമാണെങ്കിലും ഒരിക്കലും ആരെയും ആരാധിക്കാൻ തയ്യാറാകുന്നതല്ല. മാതാപിതാക്കൾ, മക്കൾ, ഭാര്യഭർത്താക്കന്മാർ - ഇവരെപ്പോലെ ജനിക്കുകയും വളരുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന മണ്ണിനെയും മുസ്‌ലിംകൾ പ്രകൃതിപരമായി തന്നെ സ്നേഹിക്കുന്നു. ഈ സ്നേഹം തെളിവുകളുടെ അടിസ്ഥാനത്തിൽ ആരെയും പഠിപ്പിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ മക്കളെ നിങ്ങൾ സ്നേഹിക്കണം എന്ന് പറയേണ്ട ആവശ്യമില്ലാത്തതുപോലെ സ്വദേശത്തെയും സ്നേഹിക്കണമെന്ന് ആരോടും പറയേണ്ട ആവശ്യമില്ല. വിദേശത്തായിരിക്കുന്ന ഓരോ പൗരനും സ്വദേശത്തെക്കുറിച്ച് മാത്രമല്ല, സ്വദേശത്തിൻ്റെ ഓരോ കാര്യങ്ങളെക്കുറിച്ചും വസ്തുക്കളെ സംബന്ധിച്ചും ഓർക്കുകയും സ്നേഹാദരവുകൾ പുലർത്തുകയും ചെയ്യുന്നതാണ്. വിദേശത്തുവെച്ച് സ്വദേശിയായ ആരെയെങ്കിലും കണ്ടുമുട്ടിയാൽ അവന് വലിയ ആശ്വാസം കൈവരുന്നതാണ്. നാടിനെക്കുറിച്ച് മണിക്കൂറുകളോളം സംസാരിച്ചുകൊണ്ട് നിൽക്കാറുണ്ട്. സ്വന്തം നാട്ടിൽ എത്തിച്ചേരുന്നത് വരെ ഒരു പ്രവാസിക്കും സമാധാനം ഉണ്ടാകുന്നതല്ല. അതുകൊണ്ടുതന്നെ നാടിനോടുള്ള സ്നേഹത്തെക്കുറിച്ച് ഉണർത്തേണ്ട യാതൊരാവശ്യവും ഒരു രാജ്യസ്നേഹിക്കില്ല.

ഒരു വീട്ടിൽ നാല് സഹോദരങ്ങൾ താമസിക്കുമ്പോൾ, ഒരാൾ മറ്റൊരാളോട് 'നീ വീടിനോട് സ്നേഹം പുലർത്തണം' എന്ന് ആവശ്യപ്പെടുന്നത് തന്നെ ദേഷ്യം ഉളവാക്കുന്ന കാര്യമാണ്. പക്ഷേ ഈ മഹാരാജ്യത്ത് വെറുപ്പിൻ്റെ കച്ചവടക്കാർക്ക് ന്യൂനപക്ഷങ്ങളോടുള്ള സമീപനം ഇപ്രകാരമാണ്. സ്വാതന്ത്ര്യ സമരത്തിൽ അൽപ്പം പോലും പങ്കെടുക്കാത്ത ആളുകൾ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി അധ്വാനിച്ച ജനതയുടെ പിൻഗാമികളെ നിരന്തരം നിന്ദിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനുവേണ്ടി വിവിധങ്ങളായ മുദ്രാവാക്യങ്ങൾ പടച്ചുണ്ടാക്കുന്നു. ഇതിൽപ്പെട്ട ഒരു പുതിയ മന്ത്രമാണ് 'വന്ദേമാതരം' എന്നത് എല്ലാവരെക്കൊണ്ടും പാടിപ്പിക്കാനുള്ള പ്രത്യേക പരിശ്രമം.

സംസ്കൃത ഭാഷയിൽ 1870-കളിൽ ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇത് എഴുതിയത്. പ്രസിദ്ധ ബംഗാളി നോവലായ 'ആനന്ദമഠ'ത്തിൻ്റെ ഭാഗമാക്കി ഇതിനെ മാറ്റുകയും ചെയ്തു. ഈ നോവലിൻ്റെ പ്രമേയം ഇംഗ്ലീഷുകാരും ഹൈന്ദവരും ചേർന്ന് മുസ്ലിംകളോട് പ്രതികാരം ചെയ്യണം എന്നതാണ്. മസ്ജിദുകളെയും ഖബറിടങ്ങളെയും വെറുക്കപ്പെടേണ്ട സ്ഥലങ്ങളായി നിലയിൽ ഇതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. 1896-ൽ കോൺഗ്രസിൻ്റെ കൽക്കട്ട സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഇത് പാടുകയുണ്ടായി. പക്ഷേ പിന്നീട് ഇതിനെക്കുറിച്ച് ശക്തമായ എതിർപ്പുകൾ ഉണ്ടായപ്പോൾ മഹാത്മാഗാന്ധിയും സാക്ഷാൽ ടാഗോറും ഇതിൻ്റെ ആരംഭത്തിലെ വാക്കുകൾ മാത്രം പാടാനും ശേഷമുള്ളത് ഉപേക്ഷിക്കാനും നിർദ്ദേശിച്ചു.

ഈ ഗീതത്തിൻ്റെ തുടക്കം മാതൃരാജ്യത്തെ വന്ദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. വന്ദനം എന്നതിന് ആദരവ് എന്നും ആരാധന എന്നും ആശയമുണ്ട്. പൊതുവിൽ ഇതിൻ്റെ ആശയമായി രാജ്യത്തെ ആരാധിക്കണം എന്നാണ് പറയപ്പെടുന്നത്. കൂടാതെ ഇതിൽ ദുർഗ്ഗാദേവിയെ പൂജിക്കണമെന്നും അതിൻ്റെ വഴിയിലൂടെ നടക്കണമെന്നും ദൃഢപ്രതിജ്ഞയും പകരുന്നു. ഇത് ബഹുദൈവാരാധനയാണ് എന്നതിൽ യാതൊരു സംശയവുമില്ല.

ഇക്കാരണത്താൽ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഈ ഗാനം ഒരു നിലയ്ക്കും സ്വീകാര്യമല്ല. പക്ഷേ സംഘപരിവാറിൻ്റെ ആളുകളും ബിജെപി അധികാരം നടത്തുന്ന കേന്ദ്രങ്ങളും ഇതിനെ നിർബന്ധമാക്കിക്കൊണ്ട് നിയമങ്ങൾ കൊണ്ടുവരുന്നു. സ്കൂളുകളിൽ ഇതിനെ പാടാൻ മറ്റുള്ളവരെ നിർബന്ധിക്കുന്നു. തീർച്ചയായും ഇത് മുസ്‌ലിംകൾക്ക് സ്വീകാര്യമല്ല. ഇതിനെതിരെ നിയമത്തിൻ്റെ വഴി സ്വീകരിക്കുകയും കഴിവിൻ്റെ പരമാവധി ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്നും അകന്നു കഴിയുകയും ചെയ്യേണ്ടത് ഓരോ മുസ്‌ലിമിൻ്റെയും ബാധ്യതയാണ്. 

🔹🔹🔹🔹🔹🔹🔹


മആരിഫുല്‍ ഖുര്‍ആന്‍ 

സൂറത്തുത്ത്വലാഖ്

(12 ആയത്തുകള്‍, പദങ്ങള്‍ 249, അക്ഷരങ്ങള്‍ 1060, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 99. പാരായണ ക്രമം 65. സൂറത്തുദ്ദഹ്റിന് ശേഷം അവതരണം)

വിവാഹ മോചനത്തിന്‍റെ സുപ്രധാന നിയമ-മര്യാദകള്‍ - 3

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 01-07

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

 يَٰأَيُّهَا ٱلنَّبِيُّ إِذَا طَلَّقۡتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحۡصُواْ ٱلۡعِدَّةَۖ وَٱتَّقُواْ ٱللَّهَ رَبَّكُمۡۖ لَا تُخۡرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخۡرُجۡنَ إِلَّآ أَن يَأۡتِينَ بِفَٰحِشَةٖ مُّبَيِّنَةٖۚ وَتِلۡكَ حُدُودُ ٱللَّهِۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدۡ ظَلَمَ نَفۡسَهُۥۚ لَا تَدۡرِي لَعَلَّ ٱللَّهَ يُحۡدِثُ بَعۡدَ ذَٰلِكَ أَمۡرٗا ۝١ فَإِذَا بَلَغۡنَ أَجَلَهُنَّ فَأَمۡسِكُوهُنَّ بِمَعۡرُوفٍ أَوۡ فَارِقُوهُنَّ بِمَعۡرُوفٖ وَأَشۡهِدُواْ ذَوَيۡ عَدۡلٖ مِّنكُمۡ وَأَقِيمُواْ ٱلشَّهَٰدَةَ لِلَّهِۚ ذَٰلِكُمۡ يُوعَظُ بِهِۦ مَن كَانَ يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مَخۡرَجٗا ۝٢ وَيَرۡزُقۡهُ مِنۡ حَيۡثُ لَا يَحۡتَسِبُۚ وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓۚ إِنَّ ٱللَّهَ بَٰلِغُ أَمۡرِهِۦۚ قَدۡ جَعَلَ ٱللَّهُ لِكُلِّ شَيۡءٖ قَدۡرٗا ۝٣ وَٱلَّٰٓـِٔي يَئِسۡنَ مِنَ ٱلۡمَحِيضِ مِن نِّسَآئِكُمۡ إِنِ ٱرۡتَبۡتُمۡ فَعِدَّتُهُنَّ ثَلَٰثَةُ أَشۡهُرٖ وَٱلَّٰٓـِٔي لَمۡ يَحِضۡنَۚ وَأُوْلَٰتُ ٱلۡأَحۡمَالِ أَجَلُهُنَّ أَن يَضَعۡنَ حَمۡلَهُنَّۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مِنۡ أَمۡرِهِۦ يُسۡرٗا ۝٤ ذَٰلِكَ أَمۡرُ ٱللَّهِ أَنزَلَهُۥٓ إِلَيۡكُمۡۚ وَمَن يَتَّقِ ٱللَّهَ يُكَفِّرۡ عَنۡهُ سَيِّـَٔاتِهِۦ وَيُعۡظِمۡ لَهُۥٓ أَجۡرًا ۝٥ أَسۡكِنُوهُنَّ مِنۡ حَيۡثُ سَكَنتُم مِّن وُجۡدِكُمۡ وَلَا تُضَآرُّوهُنَّ لِتُضَيِّقُواْ عَلَيۡهِنَّۚ وَإِن كُنَّ أُوْلَٰتِ حَمۡلٖ فَأَنفِقُواْ عَلَيۡهِنَّ حَتَّىٰ يَضَعۡنَ حَمۡلَهُنَّۚ فَإِنۡ أَرۡضَعۡنَ لَكُمۡ فَـَٔاتُوهُنَّ أُجُورَهُنَّ وَأۡتَمِرُواْ بَيۡنَكُم بِمَعۡرُوفٖۖ وَإِن تَعَاسَرۡتُمۡ فَسَتُرۡضِعُ لَهُۥٓ أُخۡرَىٰ ۝٦ لِيُنفِقۡ ذُو سَعَةٖ مِّن سَعَتِهِۦۖ وَمَن قُدِرَ عَلَيۡهِ رِزۡقُهُۥ فَلۡيُنفِقۡ مِمَّآ ءَاتَىٰهُ ٱللَّهُۚ لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا مَآ ءَاتَىٰهَاۚ سَيَجۡعَلُ ٱللَّهُ بَعۡدَ عُسۡرٖ يُسۡرٗا ۝٧٨

                പ്രവാചകരെ, (പറയുക:) നിങ്ങള്‍ സ്ത്രീകളെ ത്വലാഖ് ചൊല്ലുമ്പോള്‍ അവരുടെ ഇദ്ദ (ദീക്ഷ)യുടെ കാലത്തിന് യോജിച്ച സമയത്ത് ത്വലാഖ് ചൊല്ലുകയും ഇദ്ദയെ നിങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യുക. നിങ്ങളുടെ പരിപാലകനായ അല്ലാഹുവിനെ നിങ്ങള്‍ ഭയപ്പെടുക. അവര്‍ താമസിക്കുന്ന വീടുകളില്‍ നിന്നും അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്.എന്നാല്‍ വ്യക്തമായ മോശത്തരവുമായി ബന്ധപ്പെട്ടാല്‍ പുറത്താക്കാവുന്നതാണ്. ഇത് അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികളാണ്. ആരെങ്കിലും അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികള്‍ വിട്ടുകടന്നാല്‍ അവനോട് തന്നെ അവന്‍ അക്രമം ചെയ്തിരിക്കുന്നു. ഇതിനു ശേഷം അല്ലാഹു എന്തുകാര്യമാണ് കൊണ്ടുവരുന്നതെന്ന് താങ്കള്‍ക്ക് അറിയില്ല.(1) അവര്‍ ഇദ്ദ കാലം പൂര്‍ത്തിയാക്കാന്‍ അടുത്താല്‍ അവരെ നല്ലനിലയില്‍ പിടിച്ചുനിര്‍ത്തുകയോ മാന്യമായ നിലയില്‍ വിട്ടയയ്ക്കുകയോ ചെയ്യുക. നിങ്ങളില്‍ നീതിയുള്ള രണ്ടുപേരെ നിങ്ങള്‍ സാക്ഷികളാക്കുക. നിങ്ങള്‍ അല്ലാഹുവിനു വേണ്ടി ശരിയായ നിലയില്‍ സാക്ഷ്യംവഹിക്കുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവര്‍ക്ക് നല്‍കപ്പെടുന്ന ഉപദേശങ്ങളാണിവ. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവര്‍ക്ക് അല്ലാഹു രക്ഷാമാര്‍ഗ്ഗം തുറന്നുകൊടുക്കുന്നതാണ്.(2) അവര്‍ വിചാരിക്കാത്ത ഭാഗത്തുകൂടി അല്ലാഹു അവര്‍ക്ക് ഉപജീവനം നല്‍കുന്നതുമാണ്. അല്ലാഹുവില്‍ ഭരമേല്പിക്കുന്നവന് അവന്‍ തന്നെ മതി. അല്ലാഹുവിന്‍റെ ജോലി പൂര്‍ണ്ണമായി  അല്ലാഹു തന്നെ ചെയ്യുന്നതാണ്. അല്ലാഹു എല്ലാറ്റിനും ഒരു അളവ് നിശ്ചയിച്ചിരിക്കുന്നു.(3) നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവവിരാമം ഉണ്ടായ സ്ത്രീകളുടെ  വിഷയത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അവരുടെ ഇദ്ദ മൂന്ന് മാസമാണ്. ആര്‍ത്തവം ആരംഭിച്ചിട്ടില്ലാത്ത പെണ്‍കുട്ടികളുടെയും ഇദ്ദ മൂന്ന് മാസമാണ്.  ഗര്‍ഭിണികളായ സ്ത്രീകളുടെ ഇദ്ദ അവര്‍ പ്രസവിക്കുന്നത് വരെയാണ്. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവരുടെ കാര്യങ്ങള്‍ അല്ലാഹു എളുപ്പമാക്കിക്കൊടുക്കുന്നതാണ്.(4) ഇത് അല്ലാഹു നിങ്ങളിലേക്ക് ഇറക്കിയ അവന്‍റെ കല്പനയാണ്. അല്ലാഹുവിനോട് ഭയഭക്തി പുലര്‍ത്തുന്നവരുടെ പാപങ്ങള്‍ അവന്‍ പൊറുത്തുകൊടുക്കുന്നതും വമ്പിച്ച പ്രതിഫലം നല്‍കുന്നതുമാണ്.(5) നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങളുടെ കഴിവില്‍പെട്ട നിലയില്‍ ആ സ്ത്രീകളെ നിങ്ങള്‍ താമസിപ്പിക്കുക. അവരുടെമേല്‍ ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി അവരെ നിങ്ങള്‍ ബുദ്ധിമുട്ടിക്കരുത്. ഇനി അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നതു വരെ അവര്‍ക്ക് നിങ്ങള്‍ ചിലവ് നല്‍കുക. ഇനി അവര്‍ നിങ്ങള്‍ക്ക് വേണ്ടി പാല്‍ കുടിപ്പിക്കുന്നെങ്കില്‍ അവര്‍ക്കുള്ള കൂലിയും നിങ്ങള്‍ നല്‍കുക. നിങ്ങള്‍ പരസ്പരം നല്ല നിലയില്‍ കൂടിയാലോചിച്ച് നീങ്ങുക. ഇനി നിങ്ങള്‍ പരസ്പരം എതിരായാല്‍ മറ്റൊരു സ്ത്രീ പാല്‍ കുടിപ്പിക്കട്ടെ.(6) വിശാലതയുള്ളവര്‍ വിശാലതയ്ക്കനുസരിച്ച് ചിലവഴിക്കേണ്ടതാണ്. വരുമാനം കുറഞ്ഞവര്‍ അല്ലാഹു അവര്‍ക്ക് നല്‍കിയതില്‍ നിന്നും ചിലവഴിച്ചാല്‍ മതി. അല്ലാഹു ഓരോരുത്തര്‍ക്കും നല്‍കിയതില്‍ മാത്രമേ ചിലവഴിക്കാന്‍ കല്പിക്കുകയുള്ളൂ. അല്ലാഹു ഞെരുക്കത്തിന് ശേഷം ഉടനെ തന്നെ വിശാലത ഉണ്ടാക്കുന്നതാണ്.(7)

വിവരണവും വ്യാഖ്യാനവും

തഖ്വയുടെ അഞ്ച് മഹത്വങ്ങള്‍: ഇവിടെ അല്ലാഹു തഖ്വയുടെ മഹത്വങ്ങളായി ആകെ അഞ്ച് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. 1. മുത്തഖിക്ക് ഇരുലോകങ്ങളിലുമുള്ള നാശനഷ്ടങ്ങളില്‍ നിന്നും മോചനം മാര്‍ഗ്ഗം കാണിച്ച് കൊടുക്കുന്നതാണ്. 2. അവര്‍ ചിന്തിക്കുക പോലും ചെയ്യാത്ത ഉപജീവനത്തിന്‍റെ കവാടങ്ങള്‍ തുറന്ന് കൊടുക്കുന്നതാണ്. 3. അവരുടെ എല്ലാ കാര്യങ്ങളും എളുപ്പമാക്കുന്നതാണ്. 4. അവരുടെ പാപങ്ങള്‍ പൊറുത്ത് കൊടുക്കുന്നതാണ്. 5. പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നതാണ്. മറ്റൊരു സ്ഥലത്ത് തഖ്വയിലൂടെ സത്യാസത്യങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ........ (അന്‍ഫാല്‍ 29) 
  അടുത്ത ആയത്തില്‍ അല്ലാഹു വീണ്ടും വിവാഹമോചനം നടത്തപ്പെട്ടവരുടെ ഇദ്ദയും ചിലവും കൂട്ടത്തില്‍ പൊതുസ്ത്രീകളോടുള്ള ചില കടമകളും ഉണര്‍ത്തുന്നു: നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങളുടെ കഴിവില്‍പെട്ട നിലയില്‍ ആ സ്ത്രീകളെ നിങ്ങള്‍ താമസിപ്പിക്കുക! ഈ വാക്യത്തിന്‍റെ ബന്ധം മുമ്പ് പറപ്പെട്ട ഒരു നിയമവുമായിട്ടാണ്. അതായത് സ്ത്രീകളെ വീടുകളില്‍ നിന്നും പുറത്താക്കരുതെന്ന് നേരത്തെ പറയുകയുണ്ടായി. ഇവിടെ വീണ്ടും പറയുന്നു: ഇദ്ദ പൂര്‍ത്തിയാകുന്നതുവരെ നിങ്ങളുടെ കഴിവനുസരിച്ച് അവര്‍ക്ക് താമസ സൗകര്യം ചെയ്തുകൊടുക്കുക. നിങ്ങള്‍ താമസിക്കുന്ന വീടിന്‍റെ തന്നെ ഒരു ഭാഗത്ത് അവരെ താമസിപ്പിക്കുക. മടക്കിയെടുക്കാന്‍ സാധിക്കുന്ന ത്വലാഖാണെങ്കില്‍ പരസ്പരം മറയുടെ ആവശ്യമില്ല. എന്നാല്‍ പരിപൂര്‍ണ്ണമായി വിട്ടുപിരിയുന്ന ത്വലാഖാണെങ്കില്‍ ഇരുവരും തമ്മിലുള്ള ബന്ധം മുറിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് പഴയെ ഭര്‍ത്താവില്‍ നിന്നും അവര്‍ മറ സ്വീകരിക്കുകയും മറയോട് കൂടി അവര്‍ക്ക് അവിടെ താമസിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കേണ്ടതുമാണ്.

  പത്താമത്തെ നിയമം, ഇദ്ദയുടെ കാലത്ത് സ്ത്രീയെ ബുദ്ധിമുട്ടിക്കരുത്: അവരുടെമേല്‍ ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി അവരെ നിങ്ങള്‍ ബുദ്ധിമുട്ടിക്കരുത്! അതായത് ഇദ്ദയുടെ കാലത്ത് അവര്‍ നിങ്ങളോടൊപ്പം താമസിക്കുമ്പോള്‍ അവരെ ചീത്ത വിളിച്ചും ആക്ഷേപിച്ചും ഇതര ഞെരുക്കങ്ങള്‍ ഉണ്ടാക്കുകയും അവരെ ബുദ്ധമുട്ടിക്കുകയും അവിടെ നിന്നും മാറിപ്പോകാന്‍ അവരെ നിര്‍ബന്ധിതരാക്കുകയും ചെയ്യരുത്. 

  പതിനൊന്നാം നിയമം, വിവാഹമോചിതക്കുള്ള ചിലവ്: ഇനി അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നതു വരെ അവര്‍ക്ക് നിങ്ങള്‍ ചിലവ് നല്‍കുക! ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ ഗര്‍ഭിണിയായിരിക്കുന്ന കാലത്തേക്ക് അവര്‍ക്ക് ഭര്‍ത്താവ് ചിലവ് കൊടുക്കേണ്ടതാണ്. ഈ വിഷയത്തില്‍ എല്ലാവരും ഏകോപിച്ചിരിക്കുന്നു. ഇപ്രകാരം ഗര്‍ഭിണിയല്ലെങ്കിലും തിരിച്ചെടുക്കാന്‍ സാധിക്കുന്ന നിലയില്‍ ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീയ്ക്കും ചിലവ് കൊടുക്കണമെന്നതിലും ഏകോപിച്ചിട്ടുണ്ട്. എന്നാല്‍ പരിപൂര്‍ണ്ണമായി വിട്ടുപിരിയുന്ന നിലയില്‍ ത്വലാഖ് ചൊല്ലപ്പെടുകയോ ഖുല്‍അ് പോലുള്ള വഴികളിലൂടെ വിവാഹം ദുര്‍ബലപ്പെടുത്തപ്പെടുകയോ ചെയ്തവരെക്കുറിച്ച് ഇമാം ശാഫിഈ (റ), ഇമാം അഹ്മദ് (റ) മുതലായവര്‍ പറയുന്നു: അവരുടെ ചിലവ് ഭര്‍ത്താവിന്‍റെ മേല്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഇമാം അബൂഹനീഫാ (റ) പറയുന്നു: അവരുടെ സര്‍വ്വ ചിലവുകളും ഭര്‍ത്താവിന്‍റെ മേല്‍ നിര്‍ബന്ധമാണ്. അതിന്‍റെ തെളിവ് ഈ ആയത്ത് തന്നെയാണ്. കാരണം ഈ ആയത്തില്‍ വിവാഹമോചിതയ്ക്ക് താമസ സൗകര്യം നല്‍കണമെന്ന് പറഞ്ഞിരിക്കുന്നു. ഇബ്നു മസ്ഊദ് (റ)ന്‍റെ ഖിറാഅത്തില്‍ താമസ സൗകര്യവും ചിലവും കൊടുക്കണമെന്ന് വന്നിട്ടുണ്ട്. ഒരു പാരായണം മറ്റൊരു പാരായണത്തെ വിശദീകരിക്കുന്നതാണ്. ഈ വിഷയത്തില്‍ ഉമറുല്‍ ഫാറൂഖ് (റ)വും നിരവധി സഹാബികളും നിവേദനം ചെയ്യുന്ന ഒരു ഹദീസും തെളിവാണ്. ഫാത്തിമ ബിന്‍ത് ഖൈസ് (റ)ന്‍റെ ഭര്‍ത്താവ് അവരെ പരിപൂര്‍ണ്ണമായി ത്വലാഖ് ചൊല്ലിയപ്പോള്‍ റസൂലുല്ലാഹി (സ) അവരുടെ ഭര്‍ത്താവിന്‍റെ മേല്‍ ചിലവ് നിര്‍ബന്ധമാക്കിയില്ലെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ ഉമറുല്‍ ഫാറൂഖ് (റ) അവര്‍കളും ഇതര സഹാബികളും പറഞ്ഞു: ഇതിന്‍റെ പേരില്‍ എല്ലാ ത്വലാഖ് ചൊല്ലപ്പെട്ടവര്‍ക്കും ചിലവ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ വചനവും ഹദീസും ഞങ്ങള്‍ ഉപേക്ഷിക്കുന്നതല്ല. (മുസ്ലിം) ഖുര്‍ആന്‍ വചനം കൊണ്ടുള്ള ഉദ്ദേശം ഈ ആയത്ത് തന്നെയാണ്. ഈ ആയത്തിന്‍റെ ആശയത്തില്‍ ചിലവും പെടുമെന്ന് ഉമര്‍ (റ) പറയുന്നു. ഹദീസ് കൊണ്ടുള്ള ഉദ്ദേശം ഉമര്‍ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് തന്നെയാണ്: റസൂലുല്ലാഹി (സ) മൂന്ന് ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീയ്ക്ക് ചിലവും താമസ സൗകര്യവും നിര്‍ബന്ധമാക്കി. (ദാറുഖുത്നി) ചുരുക്കത്തില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ചിലവ് കൊടുക്കല്‍ നിര്‍ബന്ധമാണെന്ന് ഈ ആയത്ത് വ്യക്തമായി പറയുന്നതിനാല്‍ ഈ വിഷയത്തില്‍ എല്ലാവരും ഏകോപിച്ചിരിക്കുന്നു. ഇപ്രകാരം തിരിച്ചെടുക്കാന്‍ പറ്റുന്ന നിലയില്‍ ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീയുടെ വിവാഹ ബന്ധം പൂര്‍ണ്ണമായി മുറിയാത്തതിനാല്‍ അവര്‍ക്കുള്ള ചിലവും നിര്‍ബന്ധം തന്നെയാണ്. പൂര്‍ണ്ണമായി വിട്ടുപിരിയുകയോ മൂന്ന് ത്വലാഖ് ചൊല്ലപ്പെടുകയോ ചെയ്ത സ്ത്രീയുടെ വിഷയത്തില്‍ ഫുഖഹാഅ് ഭിന്നിച്ചിരിക്കുന്നു. ഇമാം അബൂഹനീഫാ (റ) പറയുന്നത് നിര്‍ബന്ധമാകുമെന്നാണ്.

  പന്ത്രണ്ടാമത്തെ നിയമം, പാല്‍കുടിപ്പിക്കുന്നതിന്‍റെ കൂലി: ഇനി അവര്‍ നിങ്ങള്‍ക്ക് വേണ്ടി പാല്‍ കുടിപ്പിക്കുന്നെങ്കില്‍ അവര്‍ക്കുള്ള കൂലിയും നിങ്ങള്‍ നല്‍കുക! അതായത് ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീകള്‍ ഗര്‍ഭിണിയാണെങ്കില്‍ അവര്‍ കുട്ടിയെ പ്രസവിക്കുന്നതോടെ അവരുടെ ഇദ്ദ അവസാനിക്കുന്നതാണ്. അതുകൊണ്ട് അവര്‍ക്കുള്ള ചിലവ് ഇനി മുതല്‍ ഭര്‍ത്താവിന്‍റെ മേല്‍ നിര്‍ബന്ധമില്ല. എന്നാല്‍ പ്രസവിച്ച കുട്ടിയ്ക്ക് അവര്‍ പാല്‍ കൊടുത്താല്‍ അതിന്‍റെ കൂലി വാങ്ങാന്‍ അനുവാദമുണ്ട്. 
  ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വിവാഹ ബന്ധം നിലനില്‍ക്കുന്ന കാലത്തോളം കുഞ്ഞുങ്ങള്‍ക്ക് പാല് കുടിപ്പിക്കേണ്ടത് സ്ത്രീയുടെ കടമയാണ്. അല്ലാഹു പറയുന്നു: മാതാക്കള്‍ അവരുടെ മക്കള്‍ക്ക് പാല്‍ കുടിപ്പിക്കേണ്ടതാണ്. (ബഖറ 233) സ്വന്തം നിര്‍ബന്ധമയൊരു കാര്യത്തിന്‍റെ മേല്‍ കൂലി മേടിക്കുന്നത് കൈക്കൂലിയുടെ നിയമത്തിലാണ്. അത് വാങ്ങാനും കൊടുക്കാനും പാടില്ല. ഇദ്ദയുടെ കാലത്ത് അവര്‍ വിവാഹത്തിന്‍റെ നിയമത്തിനുള്ളില്‍ തന്നെയാണ്. കാരണം വിവാഹത്തിന്‍റെ സമയത്ത് അവര്‍ക്ക് ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായതുപോലെ ഇദ്ദയുടെ കാലത്തും നിര്‍ബന്ധമാണ്. എന്നാല്‍ പ്രസവത്തോടെ ഇദ്ദ അവസാനിച്ചു. ഇനി അവര്‍ക്കുള്ള ചിലവ് ഭര്‍ത്താവിന്‍റെ മേല്‍ നിര്‍ബന്ധമില്ല. ഇപ്പോള്‍ അവര്‍ ആ കുഞ്ഞിന് പാല് കുടിപ്പിച്ചാല്‍ അതിന് കൂലി വാങ്ങിക്കാവുന്നതാണെന്ന് ഈ ആയത്ത് അറിയിക്കുന്നു. 
  പതിമൂന്നാം നിയമം, കൂടിയാലോചന: നിങ്ങള്‍ പരസ്പരം നല്ല നിലയില്‍ കൂടിയാലോചിച്ച് നീങ്ങുക! ഇഅ്തിമാര്‍ എന്നതിന്‍റെ അര്‍ത്ഥം പരസ്പരം കൂടിയാലോചിക്കുകയും മറ്റുള്ളവരുടെ വാക്ക് സ്വീകരിക്കുകയും ചെയ്യുക എന്നാണ്. അല്ലാഹു പാല് കുടിപ്പിക്കുന്നതിന്‍റെ കൂലിയുടെ വിഷയത്തില്‍ നിര്‍ദ്ദേശിക്കുന്നു: ഇത് പരസ്പരം വഴക്കിന് കാരണമാകരുത്. ത്വലാഖ് ചൊല്ലപ്പെട്ടവര്‍ സാധാരണയേക്കാള്‍ കൂടുതല്‍ കൂലി ചോദിക്കരുത്. ഭര്‍ത്താവ് സാധാരണ കൂടി കൊടുക്കാന്‍ വിസമ്മതിക്കുകയും അരുത്. പരസ്പരം വിട്ടുവീഴ്ചയുടെ സമീപനം സ്വീകരിക്കേണ്ടതാണ്. 

  പതിനാലാം നിയമം, നിര്‍ബന്ധിത സാഹചര്യത്തില്‍ മറ്റൊരാള്‍: ഇനി നിങ്ങള്‍ പരസ്പരം എതിരായാല്‍ മറ്റൊരു സ്ത്രീ പാല്‍ കുടിപ്പിക്കട്ടെ.(6) അതായത് പാല് കുടിപ്പിക്കുന്നതിന്‍റെ വിഷയം പരസ്പരം കൂടിയാലോചനയിലൂടെ തീരുമാനിക്കപ്പെടാതിരിക്കുകയോ ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീ കൂലിയ്ക്കും പാല് കുടിപ്പിക്കാന്‍ തയ്യാറാകാതിരിക്കുകയോ ചെയ്താല്‍ അവരെ അതിനുവേണ്ടി നിര്‍ബന്ധിക്കാന്‍ പാടില്ല. മറിച്ച് മാതാവിന് കുഞ്ഞിനോട് വലിയ സ്നേഹമുണ്ടായിട്ടും ഇപ്രകാരം നിരാകരിക്കുന്നതിന് പിന്നില്‍ എന്തോ ന്യായമായ കാരണമുണ്ടെന്ന് മനസ്സിലാക്കേണ്ടതാണ്. ഇനി കാരണമൊന്നും യഥാര്‍ത്ഥത്തില്‍ ഇല്ലാതിരിക്കുകയും വെറും കോപത്തിന്‍റെയും അതൃപ്തിയുടെയും പേരില്‍ മാത്രം നിരാകരിക്കുകയാണെങ്കില്‍ പടച്ചവന്‍റെ അരികില്‍ അവര്‍ പാപിയായിത്തീരുന്നതാണ്. എന്നാലും നീതിപീഠം അവരെ പാല് കുടിപ്പിക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടുള്ളതല്ല. ഇപ്രകാരം പാല് കുടിപ്പിക്കുന്നതിന്‍റെ കൂലി നല്‍കാന്‍ ദാരിദ്ര്യം കാരണം ഭര്‍ത്താവിന് കഴിയാതിരിക്കുകയും മറ്റൊരു സ്ത്രീ കൂലി വാങ്ങാതെയോ കുറഞ്ഞ കൂലിയ്ക്കോ പാല് കുടിപ്പിക്കാന്‍ തയ്യാറാവുകയോ ചെയ്താല്‍ മാതാവ് ആവശ്യപ്പെടുന്ന കൂലി തന്നെ അംഗീകരിക്കാന്‍ ഭര്‍ത്താവും നിര്‍ബന്ധിക്കപ്പെടുന്നതല്ല. മറിച്ച് ഈ രണ്ട് രൂപത്തിലും മറ്റൊരു സ്ത്രീ പാല് കുടിപ്പിക്കേണ്ടതാണ്. എന്നാല്‍ മാതാവ് ആവശ്യപ്പെടുന്ന കൂലി തന്നെ മറ്റൊരു സ്ത്രീ ആവശ്യപ്പെട്ടാല്‍ മാതാവിനെ വിട്ട് മറ്റൊരു സ്ത്രീയെ കൊണ്ട് പാല് കുടിപ്പിക്കാന്‍ പാടില്ലെന്ന വിഷയത്തില്‍ ഫുഖഹാഅ് ഏകോപിച്ചിരിക്കുന്നു. മസ്അല: മറ്റൊരു സ്ത്രീ പാല് കുടിപ്പിക്കാന്‍ തീരുമാനിക്കപ്പെട്ടാല്‍ അവര്‍ കുഞ്ഞിന്‍റെ മാതാവിന്‍റെ അരികില്‍ വെച്ച് പാല് കുടിപ്പിക്കേണ്ടതാണ്. മാതാവില്‍ നിന്നും മാറ്റിക്കൊണ്ട് പാല് കുടിപ്പിക്കാന്‍ പാടുള്ളതല്ല. കാരണം കുഞ്ഞിനെ വളര്‍ത്താനുള്ള അവകാശം മാതാവിനാണെന്ന് സഹീഹീയ ഹദീസുകളില്‍ വന്നിരിക്കുന്നു. (അബൂദാവൂദ്) ഈ അവകാശം എടുത്ത് മാറ്റാന്‍ പാടുള്ളതല്ല. 

  പതിനഞ്ചാമത്തെ നിയമം, ചിലവിന്‍റെ വിഷയത്തില്‍ ഭര്‍ത്താവിന്‍റെ അവസ്ഥ പരിഗണിക്കേണ്ടതാണ്: വിശാലതയുള്ളവര്‍ വിശാലതയ്ക്കനുസരിച്ച് ചിലവഴിക്കേണ്ടതാണ്. വരുമാനം കുറഞ്ഞവര്‍ അല്ലാഹു അവര്‍ക്ക് നല്‍കിയതില്‍ നിന്നും ചിലവഴിച്ചാല്‍ മതി! ഭാര്യയ്ക്ക് ചിലവ് കൊടുക്കുന്ന വിഷയത്തില്‍ ഭാര്യയുടെ അവസ്ഥ പരിഗണിക്കേണ്ടതില്ലെന്നും ഭര്‍ത്താവിന്‍റെ അവസ്ഥയ്ക്കനുസരിച്ചാണ് ചിലവ് കൊടുക്കേണ്ടതെന്നും ഇതില്‍ നിന്നും മനസ്സിലാകുന്നു. ഭര്‍ത്താവ് സമ്പന്നനാണെങ്കില്‍, സ്ത്രീ ദരിദ്ര്യയാണെങ്കിലും സമ്പന്നരെപ്പോലെ ചിലവ് കൊടുക്കേണ്ടതാണ്. ഇനി ഭര്‍ത്താവ് ദരിദ്ര്യനാണെങ്കില്‍, സ്ത്രീ സമ്പന്നയാണെങ്കിലും ദരിദ്ര്യനെപ്പോലുള്ള ചിലവ് കൊടുത്താല്‍ മതിയാകുന്നതാണ്. ഇതാണ് ഇമാം അബൂഹനീഫ (റ)യുടെ വീക്ഷണം. മറ്റുചില ഫുഖഹാക്കള്‍ വേറെയും ചില അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. (മസ്ഹരി)

അല്ലാഹു ഓരോരുത്തര്‍ക്കും നല്‍കിയതില്‍ മാത്രമേ ചിലവഴിക്കാന്‍ കല്പിക്കുകയുള്ളൂ! ഇത് കഴിഞ്ഞ വചനത്തിന്‍റെ കൂടുതല്‍ വിവരണമാണ്. അല്ലാഹു ആരോടും അവരുടെ കഴിവിനേക്കാള്‍ കൂടുതല്‍ കല്‍പ്പിക്കുന്നതല്ല. ദരിദ്ര്യനായ ഭര്‍ത്താവ് അദ്ദേഹത്തിന്‍റെ കഴിവനുസരിച്ച് ചിലവ് കൊടുത്താല്‍ മതി. തുടര്‍ന്ന് ചുരുങ്ങിയ ചിലവിന്‍റെ മേല്‍ സഹിക്കാന്‍ സ്ത്രീയെ ഉപദേശിച്ചുകൊണ്ട് പറയുന്നു: അല്ലാഹു ഞെരുക്കത്തിന് ശേഷം ഉടനെ തന്നെ വിശാലത ഉണ്ടാക്കുന്നതാണ്.(7) അതായത് ഇപ്പോള്‍ ഞെരുക്കമാണെന്നും ഈ ഞെരുക്കം എന്നും നിലനില്‍ക്കുന്നതാണെന്നും വിചാരിക്കരുത്. ഞെരുക്കവും വിശാലതയും അല്ലാഹുവിന്‍റെ കരങ്ങളിലാണ്. ഞെരുക്കത്തിന് ശേഷം അല്ലാഹുവിന് വിശാലത നല്‍കാനും കഴിവുണ്ട്. കുറിപ്പ്: കഴിവിന്‍റെ പരമാവധി ഭാര്യയ്ക്ക് ചിലവ് കൊടുക്കുകയും ഭാര്യയെ പതിവായി പ്രയാസപ്പെടുത്താതിരിക്കുകയും ചെയ്യുന്ന ഭര്‍ത്താവിന് അല്ലാഹു വിശാലത നല്‍കുമെന്നാണ് ഈ ആയത്ത് സൂചിപ്പിക്കുന്നത്. (റൂഹുല്‍ മആനി)

🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

162. അബ്ദുർ റഹ്‌മാൻ (റ) വിവരിക്കുന്നു: റസൂലുല്ലാഹി ﷺ മിമ്പറിൽ ഇരുന്ന് തബൂക്ക് യുദ്ധത്തിന് സഹായിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയായിരുന്നു. തദവസരം ഉസ്മാൻ (റ) എഴുന്നേറ്റുനിന്ന് പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതരെ, സാധനസാമഗ്രികൾ അടങ്ങിയ നൂറു ഒട്ടകം അല്ലാഹുവിൻ്റെ മാർഗത്തിൽ സമർപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വീണ്ടും റസൂലുല്ലാഹി ﷺ സഹായിക്കാൻ പ്രേരിപ്പിച്ചു: അപ്പോഴും ഉസ്മാൻ (റ) എഴുന്നേറ്റുനിന്ന് സുസജ്ജമായ ഇരുന്നൂറ് ഒട്ടകങ്ങൾ ദാനം ചെയ്യുന്നതായി അറിയിച്ചു. മൂന്നാം പ്രാവശ്യവും റസൂലുല്ലാഹി ﷺ പ്രേരിപ്പിച്ചപ്പോൾ ഉസ്മാൻ (റ) എഴുന്നേറ്റ് നിന്ന് സുസജ്ജമായ മുന്നൂറ് ഒട്ടകങ്ങൾ നൽകാമെന്ന് അറിയിച്ചു. അപ്പോൾ റസൂലുല്ലാഹി ﷺ മിമ്പറിൽ നിന്ന് ഇറങ്ങുകയും ഉസ്മാൻ ഈ ത്യാഗത്തിനുശേഷം എന്തു ചെയ്താലും കുഴപ്പമില്ലെന്ന് അരുളുകയും ചെയ്തു. (തിർമിദി)

വിവരണം: മക്കാ വിജയത്തിന്റെ അടുത്തവർഷം ഹിജ്‌രി ഒമ്പതിൽ ചില വിവരങ്ങൾ ലഭ്യമായതിനെ തുടർന്ന് റസൂലുല്ലാഹി ﷺ വലിയൊരു സൈന്യത്തോടൊപ്പം ശാമിലേക്ക് പുറപ്പെട്ടു. സൈന്യം അന്ന് ശാമിന്റെ ഭാഗമായിരുന്ന തബൂക്കിൽ എത്തുകയും അവിടെ തമ്പടിച്ച് ഇരുപത് ദിവസം താമസിക്കുകയും ചെയ്തു. ഇക്കാരണത്താൽ ഈ യാത്രയ്ക്ക് തബൂക്ക് യാത്രയെന്നും ഈ സൈന്യത്തിന് ജയ്ഷുൽ ഉസ്റ (ഞെരുക്കത്തിന്റെ സൈന്യം) എന്നും പറയപ്പെടുന്നു. അതെ, മദീനയിലും പരിസരത്തും കടുത്ത ക്ഷാമം വ്യാപിച്ചിരിക്കേയാണ് ഈ യാത്ര നടന്നത്. തീവ്ര ഉഷ്ണ കാലാവസ്ഥയായിരുന്നു. സൈന്യത്തിന്റെ എണ്ണവും വളരെ ബലഹീനമായിരുന്നു. അതുകൊണ്ടാണ് ഇതിനെ ജയ്ഷുൽ ഉസ്റ എന്ന് പറയപ്പെടുന്നത്. 

ഈ അസാധാരണ അവസ്ഥാവിശേഷം കാരണം റസൂലുല്ലാഹി ﷺ ജനങ്ങളോട് സാമ്പത്തിക ശാരീരിക സഹായങ്ങൾ ആവശ്യപ്പെട്ടു. ഉസ്മാൻ (റ) ഇതിന് ഏറ്റവും കൂടുതലായി പിന്തുണച്ചു. റസൂലുല്ലാഹി ﷺയുടെ സുസജ്ജമായ അറുന്നൂറ് ഒട്ടകങ്ങളെയാണ് അദ്ദേഹം ദാനം ചെയ്തത്. ഹദീസ് വ്യാഖ്യാതാക്കൾ പറയുന്നു: ഈ അറുന്നൂറ് ഒട്ടകങ്ങൾ കൂടാതെ വേറെ മുന്നൂറ് ഒട്ടകങ്ങളും സമർപ്പിച്ച് ഒട്ടകങ്ങളുടെ എണ്ണം തൊള്ളായിരമാക്കി. കൂടാതെ അഞ്ഞൂറ് കുതിരകളും നൽകി. ആയിരം സ്വർണ്ണനാണയങ്ങൾ റസൂലുല്ലാഹി ﷺയുടെ മടിയിൽ വെച്ചുകൊടുത്തു. ഉസ്മാൻ ഇനി എന്തു ചെയ്താലും കുഴപ്പമില്ലെന്ന് റസൂലുല്ലാഹി ﷺ പ്രസ്താവിച്ചു. അങ്ങേയറ്റം സങ്കീർണ്ണമായ ഈ സമയത്ത് ഉസ്മാൻ (റ) നടത്തിയ ഈ ദാനം വളരെ മഹത്തരം തന്നെയാണ്. 

🔹🔹🔹🔹🔹


 ഗ്രന്ഥ പരിചയം




📓 മആരിഫുൽ ഹദീസ്`
       4 വാള്യങ്ങൾ 
    
✍️ മൗലാനാ മുഹമ്മദ് മൻസൂർ നുഅ്മാനി


₹ 1400/-

പുണ്യ ഹദീസുകളുടെ സുന്ദരമായ സമാഹാരം. ഹ്രസ്വവും സാരസമ്പൂർണ്ണവുമായ വിവരണം. പണ്ഡിതർക്കും സാധാരണക്കാർക്കും ഒരുപോലെ പ്രയോജനപ്രദം. ധാരാളം സഹോദരങ്ങൾക്ക് സന്മാർഗ്ഗത്തിന് നിമിത്തമായ ഉത്തമ രചന. ഈമാൻ (സത്യവിശ്വാസം), രിഖാഖ് (ആത്മ സംസ്‌കരണം), അഖ്‌ലാഖ് (സൽസ്വഭാവം), സ്വലാത്ത് (നമസ്ക‌ാരം), സകാത്ത് (ദാനധർമങ്ങൾ), സ്വൗമ് (വ്രതം), മുആശിറാത്ത് (പരസ്‌പര കടമകൾ), മുആമലാത്ത് (ഇടപാടുകൾ), ആദാബ് (ഇസ്‌ലാമിക സംസ്‌കാരം) ഹജ്ജ്, ദിക്റുകൾ, ദുആകൾ എന്നീ സുപ്രധാന ശീർഷകങ്ങളിൽ നാല് വാള്യങ്ങളായി പുണ്യ ഹദീസുകളും വിവരണങ്ങളും. വിഷയത്തിൻ്റെ പ്രാധാന്യവും ഗ്രന്ഥത്തെയും ഗ്രന്ഥ കർത്താവിനെയും പരിചയപ്പെടുത്തുന്ന അല്ലാമാ ഹബീബുർ റഹ്‌മാൻ അഅ്സമി, മൗലാനാ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി എന്നിവരുടെ ഈടുറ്റ അവതാരികകൾ. 

🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌