ഉള്ളടക്കം
വഖ്ഫിൻ്റെ സംരക്ഷണത്തിനായി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുക.
ജുമുഅ സന്ദേശം
വഖ്ഫിൻ്റെ ശോഭന ചിത്രങ്ങൾ
സർവ്വ ലോക പരിപാലകനും സർവ്വജ്ഞനുമായ അല്ലാഹു ഇഹത്തിലും പരത്തിലും ഗുണകരമായ നിയമ വ്യവസ്ഥിതികളാണ് മനുഷ്യർക്ക് നൽകിയിരിക്കുന്നത്. പരിശുദ്ധ ഖുർആനും തിരുസുന്നത്തും മനുഷ്യർക്ക് നൽകുന്ന സന്ദേശങ്ങളിൽ മഹത്തരമായ നന്മകളും സമുന്നത ലക്ഷ്യങ്ങളും വലിയ തത്വങ്ങളും അടങ്ങിയിരിക്കുന്നു. ഈ കാര്യങ്ങൾ ഇസ്‌ലാമിക ശരീഅത്തിലെ പ്രധാന അധ്യായമായ വഖ്‌ഫിലും കാണാൻ കഴിയുന്നതാണ്.
ഇസ്‌ലാമിക ശരീഅത്തിൻ്റെ ലക്ഷ്യങ്ങൾ പ്രധാനമായും അഞ്ച് കാര്യങ്ങളാണ്: മതകാര്യങ്ങൾ, ശരീരം, സമ്പത്ത്, പരമ്പര, ബുദ്ധി ഇവകളുടെ സംരക്ഷണം. ഈ അഞ്ച് കാര്യങ്ങളും വഖ്ഫിൽ വ്യക്തമായി കാണാൻ കഴിയുന്നതാണ്. മസ്ജിദ് മദ്റസകളുടെ സ്ഥാപനം, മത ഗ്രന്ഥങ്ങളുടെ പ്രചാരണം ഇവയിലൂടെ മതം സംരക്ഷിക്കപ്പെടുന്നു. ജലസേചനം, അന്നദാനം, സാധുസഹായം, ആശുപത്രികൾ ഇവയിലൂടെ മനുഷ്യ ശരീരം സംരക്ഷിക്കപ്പെടുന്നു. വൈജ്ഞാനിക പ്രബോധന സംസ്കരണ പ്രവർത്തനങ്ങളിലൂടെ ബുദ്ധി സംരക്ഷിക്കപ്പെടുന്നു. മക്കൾ, വിവാഹതർ, അനാഥർ, മുലയൂട്ടുന്ന സ്ത്രീകൾ, ഇവർക്കുള്ള വഖ്ഫുകളിലൂടെ മനുഷ്യ ശരീരം സംരക്ഷിക്കപ്പെടുന്നു. വഖ്ഫിലൂടെ സമ്പത്തിൻ്റെ അടിസ്ഥാനം സൂക്ഷിക്കപ്പെടുന്നതിനാൽ സമ്പത്ത് കാലാകാലം സംരക്ഷിക്കപ്പെടുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ മുന്നേറ്റം, യാത്രാ സൗകര്യം എന്നിങ്ങനെ സമൂഹത്തിന് ആവശ്യമായ കാര്യങ്ങൾ വിശാലമാവുകയും പൊതുജനങ്ങൾക്ക് ഉപകാരം ലഭിക്കുകയും പ്രയാസങ്ങൾ മാറുകയും ചെയ്യുന്നു. ഇവ കൂടാതെ മനുഷ്യൻ്റെ സ്വഭാവങ്ങളും പതിവുകളും നന്നാക്കുന്ന ഒരു മാർഗ്ഗം കൂടിയാണിത്. ജീവികളുടെ ആവശ്യങ്ങൾ, മലമൂത്ര വിസർജനം, ശൗചാലയങ്ങൾ, അയൽവാസികൾക്കും അതിഥികൾക്കും സാധുക്കൾക്കുമുള്ള സഹായം, പാലിയേറ്റീവ് പ്രവർത്തങ്ങൾ, വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കാൻ കൊടുക്കുക, മുതലായ കാര്യങ്ങൾക്കുള്ള വഖ്ഫുകൾ ഇതിൻ്റെ ഉദാഹണങ്ങളാണ്.
വഖ്ഫിൽ മേൽ പറയപ്പെട്ട അടിസ്ഥാന ഗുണങ്ങൾ കൂടാതെ വേറെയും ധാരാളം പ്രയോജനങ്ങളുണ്ട്. മുൻഗാമികളുടെ പ്രവർത്തനങ്ങളിൽ അവ കാണാൻ കഴിയുന്നതാണ്.
* വഖ്ഫിലൂടെ പടച്ചവൻ്റെയും പ്രവാചകൻ്റെയും കൽപ്പനകൾ പാലിക്കപ്പെടുന്നു. റസൂലുല്ലാഹി ﷺയെയും സ്വഹാബാ മഹത്തുക്കളെയും ഉത്തമ വ്യക്തിത്വങ്ങളെയും പിൻപറ്റാൻ കഴിയുന്നു.
* വഖ്ഫ് വഴി നിലക്കാത്ത പ്രതിഫലം ലഭിക്കുന്നു. റസൂലുല്ലാഹി ﷺ അരളി: ഒരു മനുഷ്യൻ മരിച്ചാൽ അവൻ്റെ കർമ്മങ്ങളെല്ലാം നിലച്ചു പോകുന്നതാണ്. എന്നാൽ മൂന്ന് കാര്യങ്ങളുടെ പ്രതിഫലം തുടരുന്നതാണ്. നിലനിൽക്കുന്ന ദാനം, പ്രയോജനപരമായ അറിവ്, മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കൾ. (മുസ്‌ലിം) ഇമാം നവവി കുറിക്കുന്നു: ഒരു വ്യക്തി മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ കർമ്മങ്ങളെല്ലാം നിലക്കുന്നതാണ്. എന്നാൽ ഈ മൂന്ന് കർമ്മങ്ങളുടെ കാരണക്കാരൻ അദ്ദേഹം ആയതിനാൽ ഇതിൻ്റെ പ്രതിഫലം അദ്ദേഹത്തിന് ലഭിക്കുന്നതാണ്. സന്താനവും അദ്ദേഹത്തിൻ്റെ വൈജ്ഞാനിക സേവനവും നിലനിൽക്കുന്ന ദാനങ്ങളും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ തന്നെയാണ്. നിലനിൽക്കുന്ന ദാനം കൊണ്ടുള്ള ഉദ്ദേശം വഖ്ഫാണ്.
* മസ്ജിദുകളുടെ സ്ഥാപനത്തിൻ്റെയും സംരക്ഷണത്തിന്റെയും അടിസ്ഥാനം വഖ്ഫുകളാണ്. അവിടുത്തെ ശുചീകരണ സൗകര്യങ്ങൾ, വിരിപ്പ്, വൃത്തി, സേവകരുടെ ശമ്പളം, ഇതെല്ലാം വഖ്ഫിലൂടെയാണ് സാധാരണ നിർവ്വഹിക്കപ്പെടുന്നത്.
* ഇസ്‌ലാമിക ലോകത്ത് വലിയ സേവനങ്ങൾ ചെയ്യുന്ന വൈജ്ഞാനിക പ്രവർത്തനങ്ങളുടെയും പ്രധാന അടിസ്ഥാനം വഖ്ഫുകളാണ്. ഇസ്‌ലാമിക സംസ്കാരത്തിന്റെ ചാലക ശക്തി വഖ്ഫായിരുന്നു.
* വഖ്ഫിലൂടെ സാധുക്കൾക്കും ആവശ്യക്കാർക്കും വലിയ സഹായങ്ങൾ ലഭിക്കുന്നു. വഖ്ഫ് സ്വത്തുക്കൾ അവരുടെ കൈപിടിച്ച് രക്ഷിക്കുകയും മുന്നോട്ടു നയിക്കുകയും ചെയ്യുന്നു.
* വഖ്ഫ് സാമൂഹിക ഐക്യത്തിന്റെയും സേവന സഹായങ്ങളുടെയും അടിസ്ഥാനമാണ്. മനുഷ്യർക്ക് സമൂഹവുമായി വലിയ ബന്ധമുണ്ടെന്ന് വഖ്ഫ് പഠിപ്പിക്കുന്നു. ആശുപത്രികൾ, അനാഥാലയങ്ങൾ, ജനസേവനങ്ങൾ, വഴിയമ്പലങ്ങൾ, എന്നിങ്ങനെ വലിയ സേവനങ്ങളാണ് വഖ്ഫിലൂടെ നിർവ്വഹിക്കപ്പെട്ടത്.
* വഖ്ഫ് കുടുംബ ബന്ധത്തിൻ്റെ അരക്കെട്ടുറുപ്പിക്കുന്നു. കുടുംബത്തിലെ വ്യക്തികളെ ശ്രദ്ധിക്കാനും ആവശ്യക്കാരെ സഹായിക്കാനും വഖ്ഫ് കാരണമാകുന്നു.
* മുസ്‌ലിം ഭരണത്തിന്റെയും പോരാട്ടത്തിന്റെയും പ്രധാന സ്രോതസ്സാണ് വഖ്ഫ്. രക്തസാക്ഷികളുടെ സന്താനങ്ങളെയും വഖ്ഫ് സേവിക്കുന്നു.
* കെട്ടിടങ്ങൾ പോലുള്ളവ വഖ്ഫ് ചെയ്യുന്നതില്ലൂടെ അവ പാഴാകാതെ സംരക്ഷിക്കപ്പെടുന്നതാണ്. പ്രത്യേകിച്ചും ആരെങ്കിലും കെട്ടിടം നിർമ്മിക്കുകയും സാധുക്കളുടെ ആവശ്യങ്ങൾക്കു വേണ്ടി വഖ്ഫ് ആക്കുകയും ചെയ്താൽ സാധുക്കളും ആവശ്യക്കാരുമായ ആളുകൾക്ക് അത് നിരന്തരം പ്രയോജുനപ്പെടുന്നതാണ്.
* വഖ്ഫിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതാണ്. വഖ്ഫിൻ്റെ മേൽനോട്ടം നിർവഹിക്കുന്നവർക്കും വിവിധ ജോലികൾ ചെയ്യുന്നവർക്കും ന്യായമായ ജോലികളും വരിമാനങ്ങളും ലഭിക്കുന്നതാണ്.
* വഖ്ഫ് ജാതി മത വ്യത്യാസമില്ലാതെ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും പക്ഷികൾക്കും അസാധാരണ കാര്യങ്ങൾക്ക് പോലും പ്രയോജനപ്പെടുന്നതാണ്. ഇസ്‌ലാമിക ചരിത്രത്തിൽ ഇവയുടെ സുന്ദരമായ ഉദാഹരണങ്ങൾ ധാരാളമാണ്. അതിൻ്റെ ഏതാനും ചിത്രങ്ങൾ കാണുക: ഡമാസ്കസിൽ പ്രായമായ പറവകൾക്ക് അവസാന കാലത്ത് മരണം വരെ ജീവിക്കുനും ഭക്ഷിക്കാനും ഒരു ഭൂമി വഖ്ഫ് ചെയ്തിരുന്നു.
* ഈജിപ്തിൽ വേലക്കാരും സേവകന്മാരും പൊട്ടിക്കുന്ന പാത്രങ്ങൾക്ക് പകരം വാങ്ങാൻ വഖ്ഫ് ഉണ്ടായിരുന്നു.
* വധൂവരന്മാർക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും വഖ്ഫ് ചെയ്തിരുന്നു.
* ഇബ്നു ഇമാദ് കുറിക്കുന്നു: നൂറുദ്ദീൻ സങ്കി അനാർക്ക് പാഠശാലകൾ നിർമ്മിക്കുകയും അതിനായി വഖ്ഫ് സഞ്ചീകരിക്കുകയും ചെയ്തിരുന്നു. (ശദറാത്തു ദഹബ്)
* അനാഥ സംരക്ഷണവും സേവനവും ഇസ്ലാമിക സംസ്കാരത്തിൻ്റെ സൗന്ദര്യമാണ് ഇതിനായി മുൻഗാമികൾ എല്ലാ സ്ഥലങ്ങളിലും കാലങ്ങളിലും വലിയ സഞ്ചീകരണങ്ങൾ ചെയ്തിരുന്നു.
* ലോക സഞ്ചാരിയായ ഇബ്നു ബത്തൂത്ത കുറിക്കുന്നു: ഞാൻ ചെന്നെത്തിയ മിക്ക നാടുകളിലും വഴിയാത്രക്കാർക്കായി വഖ്ഫ് സ്വത്തുങ്ങൾ കാണുകയുണ്ടായി. (തുഹ്ഫത്തുന്നുദ്ദാർ)
* * ഹി. 747 -ൽ ശാം പ്രദേശത്തെ തപാൽ കാര്യങ്ങളിൽ വലിയ പ്രയാസങ്ങൾ സംഭവിക്കുന്നതായി മനസ്സിലാക്കിയ ശാം ഭരണാധികാരി ഇസ്മാഈൽ തപാലിൻ്റെ സൗകര്യങ്ങൾക്ക് വേണ്ടി വിശാലമായ വഖ്ഫ് സജ്ജീകരിച്ചു. (അന്നുജൂമുസ്സാഹിറ)
* ഹി. 878-ൽ അനാഥകളെ വിവാഹം കഴിക്കുന്ന യുവാക്കൾക്ക് സാമ്പത്തിക സഹായത്തിന് വഖ്ഫ് സ്ഥാപിക്കപ്പെട്ടു. (അദ്ദാരിസു ഫീ താരീഖിൽ മദാരിസ്)
* ഇബ്നു ബത്തൂത്ത തന്നെ കുറിക്കുന്നു: ശാമിൽ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും യാത്രാ സൗകര്യത്തിന് വഴി നന്നാക്കുന്നതിനും വഖ്ഫ് സജ്ജീകരിക്കപ്പെട്ടിരുന്നു.
* റംല ബിൻത് അബ്ദില്ലാഹ് മക്കയിൽ യാത്രികർക്കുള്ള ജലപാനത്തിന് വിശാലമായ വഖ്ഫ് സജ്ജീകരിച്ചു. (അഖ്ബാറു മക്ക)
* അബ്ദുല്ലാഹ് ഇബ്നു മഷ്കൂർ ഹലബി തടവറയിൽ കഴിയുന്നവരുടെ ബന്ധുക്കൾക്ക് വേണ്ടി വഖ്ഫ് ചെയ്തു. (അൽ ഫതാവൽ ഹിന്ദിയ്യ)
* എല്ലാ നന്മകൾക്കും വിശിഷ്യാ വിധവകൾക്കും ആവശ്യക്കാർക്കും ഏത് സമയത്തും പ്രയോജനപ്പെടുന്ന വഖ്ഫ് ശൈഖ് നൂറുദ്ദീൻ സങ്കി നിർവ്വഹിച്ചിരുന്നു.
* സയ്യിദ ജലീല പെൺകുട്ടികൾക്ക് വേണ്ടി ഒരു വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിച്ചു. അനാഥകളായ പെൺകുട്ടികൾക്ക് അവിടെ വിദ്യാഭ്യാസവും പരിചരണവും നൽകപ്പെടുകയും പാചകം, തുന്നൽ പോലുള്ള ജോലികൾ പരിശീലിപ്പിക്കപ്പെടുകയും ചെയ്തു. (മുദ്ദത്തു വഖ്ഫ്)
സാമൂഹിക സഹകരണത്തിൻ്റെയും സാധുജനങ്ങളുടെ സംരക്ഷണത്തിൻ്റെയും മേഖലയിൽ അതുല്യമായ സേവനങ്ങളാണ് വഖ്ഫ് നിർവ്വഹിച്ചിട്ടുള്ളത്. കിടപ്പ് രോഗികൾ, പടു വൃദ്ധർ, അന്ധർ, എന്നിങ്ങനെ പ്രയാസം അനുഭവിക്കുന്നവർക്കെല്ലാം വഖ്ഫ് വലിയ സഹായവും സ്വാന്തനവുമായി മാറിയിരുന്നു. ഇവർക്ക് താമസവും ആഹാരവും മാത്രമല്ല, പുറത്തേക്ക് കൊണ്ടുപോകാനും സന്തോഷങ്ങൾ പകരാനും സംരക്ഷണം നൽകാനും വഖ്ഫ് ശ്രദ്ധിച്ചിരുന്നു. വലീദ് ഇബ്നു അബ്ദിൽ മലിക് അന്ധർക്കും രോഗികൾക്കും പ്രത്യേകം വഖ്ഫ് സജ്ജീകരിച്ചു. വിശിഷ്യാ വെള്ളപ്പാണ്ടുകാർക്ക് യാചന തടയുകയും ആവശ്യമായതെല്ലാം അവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു. ഓരോ കിടപ്പു രോഗികൾക്കും ഓരോ സേവകന്മാരെയും അന്ധന്മാർക്ക് വഴികാട്ടിയെയും നിശ്ചയിച്ചു കൊടുത്തു.
ഭരണാധികാരികൾ മാത്രമല്ല, സമ്പന്നരും സാധുക്കളും വഖ്ഫിൽ പങ്കെടുക്കുകയും മുന്നേറുകയും ചെയ്തു. ഹി. 259-ൽ ഇബ്നു ത്വൂലുൻ ഈജിപ്തിൽ ഒരു ആശുപത്രി സ്ഥാപിച്ചു. അവിടേക്ക് വരുന്നവരെല്ലാം വസ്ത്രവും കൈയ്യിലുള്ള സാധനങ്ങളുമെല്ലാം കാവൽക്കാരനെ ഏൽപ്പിക്കും രോഗം കഴിഞ്ഞ് മടങ്ങുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളും ആശുപത്രിയാണ് നിർവ്വഹിച്ചു കൊടുത്തിരുന്നത്. തുടർന്ന് സുൽത്താൻ ഖലാവൂൻ വലിയൊരു ആശുപത്രി സ്ഥാപിക്കുകയും സർവ്വ സൗകര്യങ്ങളും നൽകുകയും അതിന് വേണ്ടി വിശാലമായ വഖ്ഫ് സജ്ജീകരിക്കുകയും ചെയ്തു. (അൽഔഖാഫ് ഫീ മിസ്ർ)
രോഗികൾക്കുള്ള ശുശ്രൂഷ എല്ലാ കാലത്തും വഖ്ഫിൻ്റെ ഒരു പ്രധാന മേഖലയായിരുന്നു. ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, വെറ്റിനറി ആശുപത്രികൾ, മരുന്നു കടകൾ, മരുന്നു നിർമ്മാണം ഇതിനെല്ലാം വഖ്ഫ് ചെയ്യപ്പെട്ടിരുന്നു. ഇബ്നു ബത്തൂത്ത കുറിക്കുന്നു: ഹി. 682-ൽ സ്ഥാപിക്കപ്പെട്ട ‘അൽമൻസൂരി’ എന്ന ആശുപത്രിയുടെ സൗന്ദര്യവും സൗകര്യവും വിവരിക്കാൻ വാക്കുകളില്ല. ഭരണാധികാരി, പ്രജ, സ്വതന്ത്ര്യൻ, അടിമ ഇങ്ങനെ എല്ലാവരും ഒരു പോലെ ഇവിടെ സൗജന്യ ചികിത്സ നൽകപ്പെട്ടിരുന്നു. പനി, നേത്രരോഗം, മുറിവുകൾ, സ്ത്രീ രോഗങ്ങൾ, ഇവക്ക് മുൻഗണന നൽകിയിരുന്നു. എല്ലാ രോഗികൾക്കും ഒരു കിടക്ക നൽകുകയും ഡോക്ടറെയും സേവകരെയും നിശ്ചയിക്കുകയും മരുന്നും ആഹാരവും നൽകപ്പെടുകയും ചെയ്തിരുന്നു. രോഗി രോഗം ഭേദമായി മടങ്ങുമ്പോൾ വലിയ ഉപഹാരങ്ങളും നൽകപ്പെട്ടിരുന്നു. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ചികിത്സക്ക് വന്നിരുന്നത്. ഇതിനോട് ചേർന്ന് വിശാലമായൊരു മെഡിക്കൽ കോളേജും സ്ഥാപിക്കപ്പെട്ടു. ഇതു കണ്ട് സുൽത്താൻ സുലൈമാൻ ഖാനൂനിയുടെ ഭാര്യയും അവരുടെ സമ്പത്തിൽ നിന്നും ഒരു ആശുപത്രി പണിയുകയും വൈദ്ധ്യ ശാസ്ത്രം പഠിപ്പിക്കാനുള്ള സൗകര്യമുണ്ടാക്കുകയും അതിൻ്റെ ചിലവുകൾക്ക് വേണ്ടി വിശാലമായ ഒരു വ്യാപാര സമുചയം വഖ്ഫാക്കുകയും ചെയ്തു.
അബ്ബാസീ ഉസ്മാനി ഭരണാധികാരികളുടെ കുടുംബത്തിലെ സ്ത്രീകൾ ചികിത്സാ സൗകര്യങ്ങളുടെ വിഷയത്തിൽ വഖ്ഫ് ചെയ്യാൻ മത്സരിച്ചിരുന്നു. അവരെ അനുകരിച്ച് പുരുഷന്മാരും മുന്നോട്ടു വന്നിരുന്നു. നൂറുദ്ദീൻ സങ്കി ‘ബീമാരിസ്ഥാൻ' എന്ന പേരിൽ ആശുപത്രിയും പാഠശാലയും സ്ഥാപിക്കുകയും വഖ്ഫ് സജ്ജീകരിക്കുകയും ചെയ്തു. മുഇസ്സുദ്ദൗല ബഗ്ദാദിൽ ഇതിന് വേണ്ടി അയ്യായിരം ദീനാർ വില വരുന്ന വഖ്ഫ് നടത്തി.
നൂറുദ്ദീൻ സങ്കി ധാരാളം വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. മൻസൂർ രാജാവ് കൈറോയിൽ ഓരോ വർഷവും ആയിരം മിസ്കാൽ സ്വർണ്ണം ചിലവാകുന്ന ആശുപത്രിയും അതിന് വേണ്ടി വഖ്ഫും സജ്ജീകരിച്ചു. മെഡിക്കൽ സിറ്റി എന്ന പേരിൽ ആധുനിക യുഗത്തിൽ വലിയ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെടുന്നുണ്ട്. എന്നാൽ ഇതിൻ്റെ മാതൃകകൾ മുൻ കാലത്ത് തന്നെ കഴിഞ്ഞിട്ടുണ്ട്. ‘സൂഖുൽ മാലിസ്ഥാൻ' എന്ന പേരിൽ ബഗ്ദാദിലെ ഒരു പ്രദേശം മുഴുവനും ചികിത്സാ കാര്യങ്ങൾക്ക് വേണ്ടി മാത്രം മാറ്റി വെച്ചിരുന്നു. ഹി. 583-ൽ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി ഖുദ്സിലും കൈറോയിലും സ്ഥാപിച്ച സ്വലാഹി ഹോസ്പ്പിറ്റലും, ഹി. 549-ൽ നൂറുദ്ദീൻ സങ്കി ഡമാസ്കസിൽ സ്ഥാപിച്ച നൂരി ഹോസ്പ്പിറ്റലും, ഹി. 595-ൽ മൻസൂർ സ്ഥാപിച്ച മറാകിഷ് ഹോസ്പ്പിറ്റലുകളും ഇതിൻ്റെ മാതൃകകളാണ്.
വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളുടെ രചനക്കും പ്രസിദ്ധീകരണത്തിനും പഠനത്തിനും വേണ്ടി നടത്തപ്പെട്ട വഖ്ഫുകളും അത്ഭുതകരമാണ്. ഇതിൻ്റെ സാമ്പത്തിക സഹായങ്ങൾ കൊണ്ട് ഗ്രന്ഥങ്ങൾ തയ്യാറാക്കപ്പെടുകയും പ്രസിദ്ധീകരിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഫാരിഖിയുടെ ‘കിതാബുൽ ബീമാരിസ്ഥാനാത്ത്' ഇബ്നു തിൽമീദിൻ്റെ ‘മകാനത്തുൽ അമീന: ഫിൽ അദ്‌വിയ’ റാസിയുടെ ‘സ്വിഫാത്തുൽ ബീമാരിസ്ഥാൻ' ഈ വഖ്ഫ് സ്വത്തുക്കൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പണ്ഡിതർക്ക് വലിയ ആശ്വാസവും ആവേശവുമായി. വൈദ്യശാസ്ത്രത്തിൽ 237 രചനകൾ നിർവ്വഹിച്ച റാസിയും ‘അൽ ഖാനൂനു ഫി ത്വിബ്' രചിച്ച ഇബ്നു സീനയും ഇതിൽ പെട്ടവരാണ്. ഇവിടെ രചിക്കപ്പെട്ട ‘തദ്കിറത്തുൽ ഖാലിഹീൻ' എന്ന ഗ്രന്ഥത്തിൽ കണ്ണിൻ്റെ 30 രോഗങ്ങളും മരുന്നുകളും വിവരിച്ചിരിക്കുന്നു. ‘തഖ്‌വീമുൽ അബ്ദാൻ എന്ന ഗ്രന്ഥത്തിൽ' ശാരീരിക മാനസിക ലൈംഗിക രോഗങ്ങളും മരുന്നുകളും വിശദീകരിച്ചിരിക്കുന്നു.
* വഖ്ഫ് സ്വത്തുക്കളിലൂടെ പ്രയാസ പ്രശ്നങ്ങൾ ദൂരീകരിക്കപ്പെടുകയും ജനങ്ങളെ സന്മാർഗ്ഗത്തിൽ ഉറപ്പിച്ച് നിർത്താൻ കഴിയുകയും ചെയ്യുന്നു. പ്രത്യേകിച്ചും വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീകളും സമ്പാദനത്തിന് ശേഷിയില്ലാത്ത ആളുകളും വലിയ അപകടത്തിൻ്റെ വക്കിലാണ്. സാമ്പത്തിക ഞെരുക്കങ്ങളും ദാരിദ്രവും അവരെ തെറ്റായ മാർഗ്ഗത്തിലേക്ക് പ്രേരിപ്പിക്കുന്നു. അവർക്ക് വേണ്ടിയുള്ള വഖ്ഫ് സ്വത്തുക്കൾ വഴിയായി അവർ ഈ അപകടനില തരണം ചെയ്യുന്നു. മാത്രമല്ല, അവരിൽ പലരും ഉന്നതങ്ങളിലേക്ക് ഉയരുകയും ചെയ്യുന്നു.
* വഖ്ഫ് സമുദായത്തിനിടയിൽ സന്തുലിതത്വവും സഹകരണവും ഉറപ്പാക്കുന്നു. പടച്ചവൻ ജനങ്ങളെ കഴിവിലും ശേഷിയിലും ഏറ്റക്കുറച്ചിലുകളോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്. വഖ്ഫ് സ്വത്തുക്കൾ കാരണം ഒരുഭാഗത്ത് കഴിവുള്ളവർ സാധുക്കളെ സഹായിക്കുകയും സാധുക്കൾ കഴിവുള്ളവരോടൊപ്പം വന്നു നിൽക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതെ, വഖ്ഫ് സ്വത്തുക്കൾ സാധുക്കളെ ദാരിദ്ര്യത്തിൽ നിന്നും കര കയറ്റുന്നു. ബലഹീനർക്ക് ശക്തി പകരുന്നു. അശരണരെ സഹായിക്കുന്നു. ഒന്നുമില്ലാത്തവർക്ക് ആവശ്യവസ്തുക്കൾ നൽകുന്നു. എന്നാൽ ഇതൊന്നും സമ്പന്നർക്കും ശക്തർക്കും ഉപദ്രവകരമാകുന്നുമില്ല. അങ്ങേയറ്റത്തെ തത്വത്തിലും നീതിയിലും എല്ലാവർക്കും അവകാശം ലഭിക്കുന്നു. ഇതിലൂടെ സ്നേഹവും സഹകരണവും സാഹോദര്യവും സമാധാനവും പരക്കുന്നു.
* വഖ്ഫ്, സ്വത്തുക്കൾ അവശേഷിപ്പിക്കാനും പ്രയോജനം നിരന്തരമാക്കാനുമുള്ള മാർഗ്ഗമാണ്. കാരണം വഖ്ഫ് സ്വത്ത് അതിൻ്റെ ലക്ഷ്യത്തിൽ നിരന്തരം നിലനിൽക്കുന്നതും പ്രയോജനം പകർന്നുകൊണ്ടിരിക്കുന്നതുമാണ്. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ആ സ്വത്തുക്കൾ അതേ നിലയിൽ പ്രയോജനം ചെയ്തുകൊണ്ടിരിക്കുന്നു. ഹി. 946-ൽ ഇഹലോകവാസം വെടിഞ്ഞ ശിഹാബുദ്ദീൻ ദിമശ്ഖി ശാഫിഈയെ കുറിച്ച് ഇബ്നുൽ ഇമാദ് കുറിക്കുന്നു: മഹാനായ സഹാബി സഅദ് ബ്നു ഉബാദയുടെ വഖ്ഫ് സ്വത്തുക്കളുടെ മേൽനോട്ടം ഇദ്ദേഹമാണ് നിർവഹിച്ചിരുന്നത്. (ശദ്റാത്തു ദഹബ്)
* മുൻഗാമികളായ മഹത്തുക്കൾ വഖ്ഫ് ചെയ്യുകയും വിശ്വസ്തരായ പിൻഗാമികൾ ആദരവോടെ പരിപാലിക്കുകയും ചെയ്ത എണ്ണമറ്റ വഖ്ഫ് സ്വത്തുക്കൾ ലോകം മുഴുവനും കാണാൻ കഴിയും.
* വഖ്ഫിലൂടെ വഖ്ഫ് ചെയ്യുന്ന വ്യക്തിയുടെ സ്വത്തിൻ്റെയും സന്താനങ്ങളുടെയും ഭാവി സുരക്ഷിതമാക്കാൻ കഴിയുന്നു. സന്താനങ്ങൾക്ക് വേണ്ടി ന്യായമായ ഒരു സ്വത്ത് ആരെങ്കിലും വഖ്ഫ് ചെയ്താൽ അത് സന്താനങ്ങളെ പട്ടിണിയിൽ നിന്നും കരകയറ്റുകയും ആവശ്യത്തിന് സഹായിക്കുകയും ചെയ്യുന്നതാണ്.
* വഖ്ഫ് പടച്ചവന്റെ ഭാഗത്തുനിന്നും നിരന്തരം പ്രതിഫലം ലഭിക്കാനുള്ള മാർഗ്ഗമാണ്. മാത്രമല്ല, പ്രതിഫലം അധികരിച്ചു കൊണ്ടിരിക്കും. പാപങ്ങൾ മായിക്കപ്പെടും. ഇഹലോകത്ത് സൽപേരും പരലോകത്ത് ഉന്നത വിജയവും ലഭിക്കും.
* വഖ്ഫിലൂടെ സമ്പത്തിന്റെ പ്രയോജനം ദീർഘകാലത്തേക്ക് നീളുന്നതും അതിന്റെ പ്രയോജനം തുടർച്ചയായി തലമുറകൾ അനുഭവിക്കുന്നതുമാണ്. എത്രയോ വലിയ സമ്പത്തുകളാണ് ആർക്കും പ്രയോജനമില്ലാതെ പാഴായി പോകുന്നത്. എന്നാൽ ശരിയായ നിലയിൽ വർക്ക് ചെയ്യപ്പെട്ട സ്വത്ത് ആർക്കും ഉപദ്രവം ഉണ്ടാക്കാതെ നിരന്തരം പ്രയോജനം ലഭിച്ചുകൊണ്ടിരിക്കുന്നതാണ്.
* സൈദ് ബിൻ സാബിത്ത് (റ) പറയുന്നു: മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും വഖ്ഫിനേക്കാൾ ഉത്തമമായ ഒരു നന്മയുമില്ല. മരിച്ചവർക്ക് അതിൽ നിന്നും കൂലി ലഭിക്കുന്നു. ജീവിച്ചിരിക്കുന്നവർ അവയെ പ്രയോജനപ്പെടുത്തും അതാർക്കും ദാനം ചെയ്യപ്പെടുകയോ അനന്തരാവകാശമായി നൽകപ്പെടുകയോ ചെയ്യുന്നതല്ല. (അൽഇസ്ആഫു ഫീ അഹ്കാമിൽ ഔഖാഫ്)
🔹🔹🔹🔹🔹🔹🔹
കവർ സ്റ്റോറി
വഖ്ഫ് ഭരണഘടനാപരമായ അവകാശം.
ലേഖനം
🔹🔹🔹🔹🔹
മആരിഫുൽ ഖുര്‍ആന്‍
സൂറത്തുത്ത്വലാഖ്
(12 ആയത്തുകള്‍, പദങ്ങള്‍ 249, അക്ഷരങ്ങള്‍ 1060, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 99. പാരായണ ക്രമം 65. സൂറത്തുദ്ദഹ്റിന് ശേഷം അവതരണം)
ധിക്കാരത്തിന്‍റെ അന്ത്യം നാശകരമാണെന്ന് ചരിത്രം ഉണര്‍ത്തുന്നു.
✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി
ആയത്ത് 08-12
﷽
وَكَأَيِّن مِّن قَرۡيَةٍ عَتَتۡ عَنۡ أَمۡرِ رَبِّهَا وَرُسُلِهِۦ فَحَاسَبۡنَٰهَا حِسَابٗا شَدِيدٗا وَعَذَّبۡنَٰهَا عَذَابٗا نُّكۡرٗا ٨ فَذَاقَتۡ وَبَالَ أَمۡرِهَا وَكَانَ عَٰقِبَةُ أَمۡرِهَا خُسۡرًا ٩ أَعَدَّ ٱللَّهُ لَه عَذَابٗا شَدِيدٗاۖ فَٱتَّقُواْ ٱللَّهَ يَٰٓأُوْلِي ٱلۡأَلۡبَٰبِ ٱلَّذِينَ ءَامَنُواْۚ قَدۡ أَنزَلَ ٱللَّهُ إِلَيۡكُمۡ ذِكۡرٗا ١٠ رَّسُولٗا يَتۡلُواْ عَلَيۡكُمۡ ءَايَٰتِ ٱللَّهِ مُبَيِّنَٰتٖ لِّيُخۡرِجَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَمَن يُؤۡمِنۢ بِٱللَّهِ وَيَعۡمَلۡ صَٰلِحٗا يُدۡخِلۡهُ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۖ قَدۡ أَحۡسَنَ ٱللَّهُ لَهُۥ رِزۡقًا ١١ ٱللَّهُ ٱلَّذِي خَلَقَ سَبۡعَ سَمَٰوَٰتٖ وَمِنَ ٱلۡأَرۡضِ مِثۡلَهُنَّۖ يَتَنَزَّلُ ٱلۡأَمۡرُ بَيۡنَهُنَّ لِتَعۡلَمُوٓاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ وَأَنَّ ٱللَّهَ قَدۡ أَحَاطَ بِكُلِّ شَيۡءٍ عِلۡمَۢا ١٢


