റജബ് 12/1447
ജനുവരി 02/2025
ലക്കം: 243

 ഉള്ളടക്കം 

▪️മുഖലിഖിതം
ഭയഭക്തി മുറുകെ പിടിക്കുക. 
        ✍️ മൗലാനാ സയ്യിദ് അർഷദ് മദനി

▪️ജുമുഅ സന്ദേശം 
അനുവദനീയമായ ഉപജീവനമാർഗ്ഗം കണ്ടെത്തുക.
        ✍️ മൗലാനാ ബുർഹാനുദ്ദീൻ ഖാസിമി

▪️മആരിഫുല്‍ ഖുര്‍ആന്‍
സൂറത്തുത്തഹ്‌രീം
സ്വന്തത്തെയും കുടുംബത്തെയും ഇരുലോക നാശങ്ങളില്‍ നിന്നും സൂക്ഷിക്കുക
        ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️കവർ സ്റ്റോറി
സിഹ്‌ർ പോലുള്ള ഉപദ്രവങ്ങൾ മാറാനുള്ള ഖുർആനിക ചികിത്സ.
         ✍️ മൗലാനാ മുഹമ്മദ് അയ്യൂബ് നദ്‌വി

▪️ആരിഫുല്‍ ഹദീസ് 
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
        ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ ഗ്രന്ഥ പരിചയം
സ്ത്രീകൾക്കായുള്ള രചനകൾ
🔹🔹🔹🔹🔹🔹🔹





 മുഖലിഖിതം 

ഭയഭക്തി മുറുകെ പിടിക്കുക.

       സ്വർഗ്ഗം ഒരുക്കിയിരിക്കുന്നത് 'മുത്തഖീങ്ങൾ' ക്കായാണ് പരിശുദ്ധ ഖുർആൻ പറയുന്നു.  വിവാഹ ജീവിതവുമായി ഇതിന് വലിയ ബന്ധമുണ്ട്. ശേഷമുള്ള ആയത്തിൽ അതിനെക്കുറിച്ച് വിവരിക്കുന്നു: 
الذين ينفقون في السراء والضراء والكاظمين الغيظ والعافين عن الناس والله يحب المحسنين 

          മുത്തഖീങ്ങളുടെ ഒന്നാമത്തെ സവിശേഷതയായി പരിശുദ്ധ ഖുർആൻ പറയുന്നു: അവർ സമ്പന്നതയിലും ദാരിദ്ര്യത്തിലും സാധിക്കുന്ന നിലയിൽ ചിലവഴിക്കുന്നവരാണ്. ഒരാൾ വിവാഹ ഉടമ്പടിയിലൂടെ തൻ്റെ ഇണയെ സ്വീകരിച്ചു എന്ന് പറയുന്നത് മുതൽ ഭാര്യയുടെ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ നൽകാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനാണ്. സമ്പന്നനാണെങ്കിലും ദരിദ്രനാണെങ്കിലും തന്റെ കഴിവിനനുസരിച്ച് ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നത് നിർബന്ധമായ കാര്യമാണ്. 

            രണ്ടാമത്തെ സവിശേഷത അവർ ​കോപം നിയന്ത്രിക്കുന്നവരാണെന്നതാണ്. ഭർത്താവ് വളർന്ന സാഹചര്യവും അദ്ദേഹത്തിൻ്റെ മാതാപിതാക്കളും ഭാര്യ വളർന്ന സാഹചര്യവും അവളുടെ മാതാപിതാക്കളും വ്യത്യസ്തരാണ്. അതിനാൽ അവരിൽ നിന്നന്തെങ്കിലും സംസാരമോ ബുദ്ധിമുട്ടോ പ്രയാസമോ ഉണ്ടായാൽ കോപത്തെ നിയന്ത്രിക്കുകയും ചെയ്യേണ്ടതാണ്. ക്ഷിപ്രകോപത്താൽ മർദ്ദിക്കുന്നവൻ മുത്തഖി അല്ല. 

        മുത്തഖീങ്ങളുടെ മൂന്നാമത്തെ സവിശേഷത ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവനാണ്. അഥവാ ഭാര്യയുടെയും നിങ്ങളുടെയും വളർന്ന സാഹചര്യവും മാതാപിതാക്കളും വ്യത്യസ്തമായിരുന്നതിനാൽ അവരുടെ ഭാഗത്തുനിന്നും എന്തെങ്കിലും പ്രയാസമുണ്ടായാൽ അതിനെ മാപ്പ് ചെയ്യുക. നിങ്ങൾ സ്വർഗ്ഗ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലാഹുവിൻ്റെ ഈ കൽപ്പനയെ അനുസരിക്കുക. അല്ലാത്തപക്ഷം സ്വർഗ്ഗത്തിൽ നിന്നും വിദൂരം ആവുന്നതാണ്.

    ഇത് നികാഹിന്റെ പ്രധാന അധ്യായമാണ്. ഇന്ന് മുതൽ നിങ്ങളുടെ ജീവിതശൈലി ഇപ്രകാരമായാൽ ജീവിതം സുന്ദരമാകുന്നതും അല്ലാത്തപക്ഷം നാളെ ഖിയാമത്ത് നാളിൽ വിചാരണ നേരിടേണ്ടി വരുന്നതുമാണ്. 

ആദരവായ റസൂലുല്ലാഹി ﷺ അരുളി: നിങ്ങളിൽ ഏറ്റവും ഉത്തമർ, ഭാര്യയോട് നല്ല നിലയിൽ പെരുമാറുന്നവനാണ്. 

    അതിനാൽ നമ്മുടെ സ്വഭാവങ്ങളും പെരുമാറ്റങ്ങളും നന്നാക്കുക. തഖ്‌വയിൽ അധിഷ്ഠിതമായ ജീവിതം മുറുകെ പിടിക്കുക. അല്ലാഹുവിൻ്റെ കല്പനയാണ്. നമ്മുടെ നായകൻ റസൂലുല്ലാഹി ﷺ ഈ ആയത്തുകളിലൂടെ പുരുഷന്മാരോട് അഭിസംബോധന ചെയ്തിരുന്നു. അല്ലാഹുവിനോടുള്ള ഭയഭക്തി മുറുകെ പിടിക്കുക അല്ലാത്തപക്ഷം വിചാരണ നേരിടേണ്ടി വരുന്നതാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. 

        നികാഹുമായി ബന്ധപ്പെട്ട് സൂറത്ത് ത്വലാഖ് എന്ന സൂറത്ത് പരിശുദ്ധ ഖുർആനിലുണ്ട്. രണ്ട് പേജുള്ള ഈ സൂറത്തിൽ അഞ്ച് പ്രാവശ്യമാണ് തഖ്‌വയെ മുറുകെപ്പിടിക്കാൻ കൽപ്പിക്കുന്നത്. അതിനാൽ നാമെല്ലാവരും നമ്മുടെ ജീവിതം സംശുദ്ധമാക്കുക. ഐശ്വര്യ പൂർണ്ണമായ ജീവിതം നയിക്കുക. ഭാര്യാമക്കളോട് സൽ പെരുമാറ്റം പുലർത്തുക. അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ!

മൗലാനാ സയ്യിദ് അർഷദ് മദനി 
(ദേശീയ അധ്യക്ഷൻ, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്)

🔹🔹🔹🔹🔹🔹🔹

ALL INDIA MUSLIM PERSONAL LAW BOARD

ജുമുഅ സന്ദേശം

അനുവദനീയമായ ഉപജീവനമാർഗ്ഗം കണ്ടെത്തുക.

✍️ മൗലാനാ ഡോ. മുഹമ്മദ് സഊദ് ആലം ഖാസിമി 
          (എക്സിക്യൂട്ടീവ് മെമ്പർ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

അല്ലാഹു വിശുദ്ധ ഖുർആനിൽ ഇപ്രകാരം പറയുന്നു:

"അല്ലാഹു നിങ്ങളിൽ ചിലർക്ക് ചിലരേക്കാൾ നൽകിയിട്ടുള്ള ശ്രേഷ്ഠതകളെ നിങ്ങൾ കൊതിക്കരുത്. പുരുഷന്മാർ സമ്പാദിച്ചതിന്റെ വിഹിതം അവർക്കുണ്ട്, സ്ത്രീകൾ സമ്പാദിച്ചതിന്റെ വിഹിതം അവർക്കുമുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾ (അവനോട്) ചോദിച്ചു കൊണ്ടിരിക്കുക. തീർച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുള്ളവനാകുന്നു." (സൂറത്തുന്നിസാ - 32)

        സ്രഷ്ടാവും ഉടമസ്ഥനും കാവൽക്കാരനുമായ അല്ലാഹു ഓരോ ജീവജാലത്തിനും ആവശ്യമായ ആഹാരം നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മനുഷ്യനും ഉപജീവനം നൽകുന്നത് അവൻ തന്നെയാണ്. ഉപജീവനത്തിൽ കുറവുണ്ടാക്കുന്നതും വർദ്ധനവുണ്ടാക്കുന്നതും അവന്റെ കല്പന പ്രകാരമാണ്. എന്നാൽ, ഉപജീവനം നേടുന്നതിനായി കഠിനാധ്വാനം ചെയ്യാനും പരിശ്രമിക്കാനും അവൻ മനുഷ്യനോട് കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.

        അല്ലാഹു മനുഷ്യനെ ഭൂമിയിൽ അധിവസിപ്പിച്ചു, അവന്റെ ആവശ്യത്തിനുള്ള എല്ലാ വസ്തുക്കളും ഭൂമിയുമായി ബന്ധിപ്പിച്ചു. മനുഷ്യൻ ഇവിടെ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അത്രത്തോളം അവന് വിഭവങ്ങൾ ലഭിക്കും. ധാന്യങ്ങൾ, പഴങ്ങൾ, ധാതുക്കൾ, സ്വർണ്ണം, വെള്ളി തുടങ്ങി എല്ലാം ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ നേടിയെടുക്കാൻ കൃഷി, കച്ചവടം, ജോലി, വ്യവസായം തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം കൽപ്പിച്ചത്:

"ഭൂമിയെ അവൻ നിങ്ങൾക്ക് വിധേയമാക്കി തന്നിരിക്കുന്നു. അതിനാൽ അതിൻ്റെ തോളുകളിലൂടെ (വിവിധ ഭാഗങ്ങളിലൂടെ) നിങ്ങൾ നടക്കുകയും അവൻ്റെ വിഭവങ്ങളിൽ നിന്ന് ഭക്ഷിക്കുകയും ചെയ്യുക. അവങ്കലേക്കാണ് ഉയിർത്തെഴുന്നേൽപ്പ്." (സൂറത്തുൽ മുൽക് - 15)
        അല്ലാഹു മനുഷ്യരുടെ മേൽ അവനെ അറിയുന്നതും ആരാധിക്കുന്നതും എപ്രകാരം നിർബന്ധമാക്കിയോ, അപ്രകാരം തന്നെ ഹലാലായ ഉപജീവനം തേടുന്നതും അവൻ നിർബന്ധമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞാൽ ഉപജീവനത്തിനായി പുറപ്പെടാനുള്ള നിർദ്ദേശം ഖുർആൻ നൽകുന്നത് ഇപ്രകാരമാണ്:
"എന്നിട്ട് നമസ്കാരം നിർവഹിക്കപ്പെട്ടാൽ നിങ്ങൾ ഭൂമിയിൽ വ്യാപിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം (ഉപജീവനം) തേടുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്യുക. നിങ്ങൾ വിജയിച്ചേക്കാം." (സൂറത്തുൽ ജുമുഅ - 10)

        ഉപജീവനം നേടുന്നതിനായി ഓരോ മനുഷ്യനും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അല്ലാഹു തന്റെ പ്രവാചകന്മാരോടും ഹലാലായ ഭക്ഷണം കഴിക്കാനും അധ്വാനിക്കാനും കൽപ്പിച്ചു:
"ഹേ; ദൂതന്മാരേ, വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുക. തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി ഞാൻ അറിവുള്ളവനാകുന്നു." (സൂറത്തുൽ മുഅ്മിനൂൻ - 51)

            എല്ലാ പ്രവാചകന്മാരും ഇസ്‌ലാമിക പ്രബോധനം നടത്തുന്നതിനോടൊപ്പം തന്നെ ആരിൽ നിന്നും പ്രതിഫലം വാങ്ങാതെ സ്വന്തം അധ്വാനം കൊണ്ട് ഉപജീവനം കണ്ടെത്തിയിരുന്നു. ഹദീസുകളിൽ പ്രവാചകന്മാരുടെ വിവിധ തൊഴിലുകളെക്കുറിച്ച് പരാമർശമുണ്ട്. മിഖ്ദാം ബിൻ മഅ്ദീകരിബ് (റ) റിപ്പോർട്ട് ചെയ്യുന്നു, റസൂലുല്ലാഹി ﷺ അരുളി: "ഒരാൾ സ്വന്തം കൈകൊണ്ട് അധ്വാനിച്ചുണ്ടാക്കുന്ന ഭക്ഷണത്തേക്കാൾ ഉത്തമമായ മറ്റൊന്നും കഴിക്കുന്നില്ല. അല്ലാഹുവിന്റെ പ്രവാചകൻ ദാവൂദ് (അ) സ്വന്തം കൈകൊണ്ട് അധ്വാനിച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്."

        റസൂലുല്ലാഹി ﷺ കച്ചവടം ചെയ്യുകയും സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുകയും ചെയ്തിരുന്നു. പ്രവാചകത്വത്തിന് മുമ്പ് അവിടുന്ന് കച്ചവട യാത്രകൾ നടത്തിയിരുന്ന കാര്യം പ്രസിദ്ധമാണ്. പ്രവാചകത്വത്തിന് ശേഷവും അവിടുന്ന് നേരിട്ട് യാത്ര ചെയ്തില്ലെങ്കിലും കച്ചവടങ്ങളിൽ പങ്കാളിയായിരുന്നു. അവിടുന്ന് ആഗ്രഹിച്ചിരുന്നെങ്കിൽ സകാത്തും സ്വദഖയും സ്വീകരിക്കാമായിരുന്നു, എന്നാൽ അവിടുന്ന് തനിക്കും തന്റെ കുടുംബത്തിനും അത് നിഷിദ്ധമാക്കി.

അധ്വാനത്തിന്റെ മഹത്വം

തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് റസൂലുല്ലാഹി ﷺ അരുളി: 

"നിങ്ങളിൽ ഒരാൾ ഒരു കയറെടുത്ത് മലയിൽ പോയി വിറക് ശേഖരിച്ച് തന്റെ മുതുകിൽ ചുമന്നുകൊണ്ടുവന്ന് വിൽക്കുന്നതാണ്, ആളുകളോട് ഇരക്കുന്നതിനേക്കാൾ ഉത്തമം; അവർ നൽകിയാലും ഇല്ലെങ്കിലും."

ഒരിക്കൽ ഒരു അൻസാരി സഹാബി തന്റെ ദാരിദ്ര്യത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ, റസൂലുല്ലാഹി ﷺ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന ഒരു പുതപ്പും പാത്രവും വിൽക്കാൻ സഹായിക്കുകയും ആ പണം കൊണ്ട് ഒരു കോടാലി വാങ്ങി വിറക് വെട്ടി വിൽക്കാൻ ഉപദേശിക്കുകയും ചെയ്തു. 15 ദിവസത്തിന് ശേഷം അദ്ദേഹം പത്ത് ദിർഹം സമ്പാദിച്ചു തിരിച്ചുവന്നപ്പോൾ റസൂലുല്ലാഹി ﷺ അരുളി: "ഇതാണ് നിനക്ക് നല്ലത്, അല്ലാതെ അന്ത്യദിനത്തിൽ നിന്റെ മുഖത്ത് യാചനയുടെ പാടുമായി വരുന്നതിനേക്കാൾ."

        അബ്ദുറഹ്മാൻ ബിൻ ഔഫ് (റ) മദീനയിലേക്ക് ഹിജ്റ വന്നപ്പോൾ, തന്റെ അൻസാരി സഹോദരൻ നൽകിയ പകുതി സ്വത്ത് സ്വീകരിക്കുന്നതിന് പകരം "എനിക്ക് കമ്പോളം എവിടെയാണെന്ന് കാണിച്ചുതന്നാലും" എന്ന് പറയുകയും കച്ചവടത്തിലൂടെ വലിയ സമ്പന്നനായി മാറുകയും ചെയ്തു. അധ്വാനത്തിലൂടെ ലഭിച്ച ആ സമ്പത്തിൽ അല്ലാഹു വലിയ ബർക്കത്ത് നൽകി.

യാചനക്കും തെറ്റായ സമ്പാദ്യത്തിനും എതിരെയുള്ള മുന്നറിയിപ്പ്

    അനാവശ്യമായി ജനങ്ങളോട് ചോദിച്ചു നടക്കുന്നത് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. അബ്ദുള്ളാഹിബ്നു ഉമർ (റ) റിപ്പോർട്ട് ചെയ്യുന്നു: റസൂലുല്ലാഹി ﷺ അരുളി:
“ഒരാൾ ജനങ്ങളോട് ചോദിച്ചു കൊണ്ടേയിരുന്നാൽ, അന്ത്യദിനത്തിൽ തന്റെ മുഖത്ത് ഒരു കഷ്ണം മാംസം പോലുമില്ലാത്ത അവസ്ഥയിലായിരിക്കും അവൻ അല്ലാഹുവിനെ കണ്ടുമുട്ടുക."

    അതുപോലെ തന്നെ തെറ്റായ രീതിയിൽ സമ്പത്ത് സമ്പാദിക്കുന്നതിനെ ഖുർആൻ വിലക്കുന്നു:

“നിങ്ങൾ അന്യോന്യം നിങ്ങളുടെ സ്വത്തുകൾ അന്യായമായി തിന്നരുത്." (സൂറത്തുൽ ബഖറ - 188)

    മോഷണം, പലിശ, ചൂതാട്ടം, വഞ്ചന, മായം ചേർക്കൽ, അളവുതൂക്കത്തിൽ കുറവ് വരുത്തൽ, കൈക്കൂലി, മദ്യം വിൽക്കൽ തുടങ്ങിയവയെല്ലാം ഹറാമായ വരുമാന മാർഗ്ഗങ്ങളാണ്. ഇത്തരം വരുമാനത്തിൽ ബർക്കത്തുണ്ടാകില്ല, അവരുടെ ആരാധനകൾ സ്വീകരിക്കപ്പെടുകയുമില്ല.

    ഒരു മുഅ്മിനിന്റെ ഉത്തരവാദിത്തം അനുവദനീയമായ വഴിയിലൂടെ ഉപജീവനം കണ്ടെത്തുക എന്നതാണ്. ജോലി ചെറുതാണോ വലുതാണോ എന്നതല്ല പ്രധാനം, അത് അനുവദനീയമായിരിക്കണം. അനുവദനീയമായ തൊഴിൽ ചെയ്യുന്നതും ഒരു ആരാധനയാണ്. അധ്വാനിക്കുന്നതിലല്ല, മറിച്ച് നിഷിദ്ധമായ രീതിയിൽ സമ്പാദിക്കുന്നതിലാണ് ലജ്ജിക്കേണ്ടത്.

അല്ലാഹു നമുക്ക് ഹലാലായ ഉപജീവനം നൽകി അനുഗ്രഹിക്കട്ടെ!

🔹🔹🔹🔹🔹🔹🔹


കവർ സ്റ്റോറി

സിഹ്‌ർ പോലുള്ള ഉപദ്രവങ്ങൾ മാറാനുള്ള ഖുർആനിക ചികിത്സ

✍️ മൗലാനാ മുഹമ്മദ് അയ്യൂബ് നദ്‌വി

           ബിസ്മില്ലാഹ്.

        സർവ്വലോക പരിപാലകനായ അല്ലാഹു വലിയ കരുണയുള്ളവനും തികഞ്ഞ നീതിമാനും അത്ഭുതകരമായ തന്ത്രജ്ഞനുമാണ്. ഒരു ഭാഗത്ത് അല്ലാഹു മനുഷ്യനെ പരീക്ഷിക്കാൻ രോഗങ്ങളും പ്രയാസ പ്രശ്നങ്ങളും വെച്ചിരിക്കുന്നു. മറുഭാഗത്ത് അതിനുള്ള പരിഹാര മാർഗ്ഗങ്ങളും അല്ലാഹു കനിഞ്ഞരുളി.
പ്രയാസ പ്രശ്നങ്ങളിൽ ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും ഗുരുതരവും സർവ്വവ്യാപകവുമായ ഒന്നാണ് മാരണം, കണ്ണേറ്, ബാധ പോലുള്ള കാര്യങ്ങൾ. പഴയകാലത്ത് അപൂർവ്വമായിരുന്ന ഈ കാര്യങ്ങൾ ഇന്ന് നിസ്സാര പ്രശ്നങ്ങളുടെ പേരിൽ വ്യാപകമായി കൊണ്ടിരിക്കുന്നു. പക്ഷേ കാരുണ്യവാനായ അല്ലാഹു പ്രശ്നത്തിന്റെ വ്യാപകത്വത്തിന് അനുസരിച്ച് അതിന്റെ ചികിത്സകളും ലളിതമാക്കുകയുണ്ടായി. പഴയകാലത്ത് മാത്രമല്ല ഇന്നും ഭീമമായ ചിലവുകളുള്ള ഇവയുടെ ചികിത്സ അതിലളിതമായി നൽകിയിരിക്കുന്നതിന്റെ ഒരു ഉദാഹരണമാണ് ഈ അനുഗ്രഹീത രചന.
ഇത് രചിച്ച വ്യക്തി മൗലാന മുഹമ്മദ് അയ്യൂബ് റിദവി, വർഷങ്ങളായി പ്രബോധന സംസ്കരണ വൈജ്ഞാനിക മേഖലകളിൽ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വമാണ്. നിരന്തരമായ യാത്രകൾക്കും ജനങ്ങളോടുള്ള ബന്ധങ്ങൾക്കുമിടയിൽ ഈ പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കുകയും, ആധികാരികമായ രണ്ട് രചനകൾ മുന്നിൽ വെച്ച് ഇതിലൂടെ മൗലാന ലളിതമായ പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നു.
എല്ലാ സഹോദരി സഹോദരന്മാരും ഇതിനെ പ്രയോജനപ്പെടുത്താനും ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാനും അഭ്യർത്ഥിക്കുന്നു.

        മൗലാനാ അവർകൾ കേരളത്തിൽ പല പ്രാവശ്യം വന്നിട്ടുണ്ട്. കേരളത്തിൽ ധാരാളം നന്മകളും മേന്മകളും ഉണ്ടെങ്കിലും ചില കുറവുകളും ഉണ്ടെന്ന് കണ്ടെത്തിയ അദ്ദേഹം, ശാരീരിക മാനസിക രോഗങ്ങളും അവയുടെ ഭാരിച്ച ചിലവുകളും അതിലെന്നാണെന്ന് ചുണ്ടി കാട്ടി.  "ആരോഗ്യ സംബന്ധമായി ലളിതമായ ചികിത്സകളും മരുന്നുകളും " എന്ന രചനയും "മാനസിക പ്രശ്നങ്ങൾക്ക്,സിഹ്ർ പോലെയുള്ള ഉപ്രദ്രവങ്ങൾ മാറാൻ " എന്ന രചനയും ഏൽപ്പിക്കുകയും വിവർത്തനം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു. പക്ഷെ അത് നിർവഹിക്കാൻ സാധിച്ചില്ല. ഇപ്രാവശ്യം വന്നപ്പോൾ ഈ വിശയത്തിൽ കൂടുതൽ പ്രേരിപ്പിച്ചു. അല്ലാഹുവിൻ്റെ നിഷ്കളങ്ക ദാസൻ്റെ പ്രേരണയുടെയും പ്രാർത്ഥനയുടെയും ഫലമായി കൂട്ടുകാരുടെ സഹായത്തോടെ തയ്യാറാക്കി അനുവാചക സമക്ഷം സമർപ്പിക്കുകയാണ്. 

        ഇത്തരുണത്തിൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒരു ആശങ്കയും സ്വകാര്യ ദുഃഖവും പങ്ക് വെക്കുകയാണ്, വിനീതൻ ഇത് പോലുള്ള കാര്യങ്ങൾ പലർക്കും പറഞ്ഞ് കൊടുത്തുവെങ്കിലും അവർ അത് ശ്രദ്ധിക്കുകയുണ്ടായില്ല. ഒരിക്കൽ പ്രയാസ പ്രശ്നങ്ങൾ പറഞ്ഞ ഒരു സഹോദരന് ആദരണീയ ഗുരുവര്യൻ മൗലാനാ സയ്യിദ് അബ്ദുല്ലാഹിൽ ഹസനി നദ്‌വി മർഹും പറഞ്ഞ് തന്നിട്ടുള്ള ലളിതവും ശക്തവുമായ ഒരു ദിക്ർ പറഞ്ഞ് കൊടുത്തു.. ഇബ്രാഹീമീ സ്വലാത്ത് 3 , ഫാത്തിഹ 1, ആയത്തുൽ കുർസിയ്യ് 5, ആമനർറസൂൽ 1, കാഫിറൂൻ 3, ഇഖ്ലാസ് 3 , ഫലഖ് 3, നാസ് 3, ത്വാരിഖ്1, ത്വാരിഖിൻ്റെ അവസാന ആയത്ത് 25 എന്നിവ കയ്യിൽ ഊതി ശരീരം മുഴുവൻ തടകുക, നെഞ്ചിലും ഊതുക. ഇൻശാ അല്ലാഹ് എല്ലാ പ്രശ്നങ്ങൾക്കും ലളിത പരിഹാരമായ ഈ ദിക്റുകൾ അദ്ദേഹത്തിന് പറഞ്ഞും എഴുതിയും കൊടുത്തിട്ടും ഇതിൽ പണം മുടക്കോ മൃഗബെലിയോ ഇതര ത്യാഗങ്ങളോ ഒന്നും ഇല്ലാത്തത് കൊണ്ടായിരിക്കാം അടുത്ത ദിവസം വൻ തുക മുടക്കി അദ്ദേഹം മറ്റൊരു സഥലത്ത് നിൽക്കുന്നതായി കാണാൻ കഴിഞ്ഞു.

    ഇവിടെ ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സക്കരിയ്യാ (റ:ഹ്) നടത്തിയ ഒരു ഉത്ബോധനം വിവരിക്കുന്നു:
        പരിശുദ്ധ ഖുർആൻ അടങ്ങിയ മന്ത്രങ്ങൾ വളരെ ചെറുതാണെങ്കിലും പടച്ചവൻ അതിൽ ശക്തമായ പ്രതിഫലനം വെച്ചിട്ടുണ്ട്. പക്ഷെ അതിന്  രണ്ട്  നിബന്ധനകൾ പാലിച്ചിരിക്കണം. ഒന്ന് സമ്പൂർണ്ണ വിശ്വാസം വേണം. രണ്ട് പരിപൂർണ്ണ ശ്രദ്ധയോടെ അവ പാരായണം ചെയ്യണം.! അല്ലാഹു നമുക്ക് തൗഫീക്ക് നൽകട്ടെ. ചുരുക്കത്തിൽ വലിയ പ്രതീക്ഷകളോടെ ഈ രചന സമർപ്പിക്കുകയാണ്. അല്ലാഹു മൗലാനാ അയ്യൂബ് സാഹിബിനെയും എല്ലാ മഹാത്മാക്കളെയും അനുഗ്രഹിക്കട്ടെ. കൊച്ച് കൊച്ച് വാചകങ്ങളിലായി മൗലാനാ ധാരളം കാര്യങ്ങൾ പറഞ്ഞ് തരുന്നു. ആമുഖം  തന്നെ അമൂല്യമായ ഒരു ഉപഹാരമാണ് . അല്ലാഹു ഇത് സ്വീകരിക്കുകയും വലിയ നന്മകൾക്ക് കാരണമാക്കുകയും ചെയ്യട്ടെ.

✍️ അബൂ ഉമാമ ഹസനി
അയ്യൂബി ശിഫാ ഖാന
ദാറുൽ ഉലൂം ഓച്ചിറ
 4 / റജബ് / 1447

മന്ത്രിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

        മൻസിൽ ആയത്ത് ഓതി കഴിയുമ്പോൾ ചില രോഗികൾക്ക് വിറയലിൻ്റെയും ശ്വാസം മുട്ടിൻ്റെയും മറ്റും അവസ്ഥകൾ കാണപ്പെടാറുണ്ട്. പക്ഷേ ജിന്ന് പ്രകടമാകാറില്ല. അപ്പോൾ പ്രസ്തുത ആയത്ത് മൂന്ന് പ്രാവശ്യം ഓതുക. എന്നിട്ടും ജിന്ന് ഹാജരായില്ലെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ അവരെ ഉപദേശിക്കുക. 
* നമസ്കാരത്തിൽ കൃത്യനിഷ്‌ഠ പുരുഷന്മാർ ജമാഅത്തിൽ ശ്രദ്ധിക്കുക. 
* ഗാനങ്ങൾ, ടി.വി, പോലുള്ളവയിൽ നിന്നും അകന്ന് കഴിയുക. 
* ഉറങ്ങുന്നതിന് മുമ്പ് വുളൂഅ് ചെയ്യുകയും ആയത്തുൽ കുർസി ഓതുകയും ചെയ്യുക.
* വീട്ടിൽ ചിത്രങ്ങൾ തൂക്കരുത്. 
* എല്ലാ പ്രവർത്തികൾക്ക് മുമ്പും ബിസ്മി ചൊല്ലുക. 
* ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ദിക്റ് അധികരിപ്പിക്കുക.
* സ്വാഫാത്ത്, ദുഖാൻ, ജിന്ന്, എന്നീ സൂറത്തുകൾ അധികമായി ഓതുക. 
* യാസീൻ, റഹ്‌മാൻ, മആരിജ് ഇവ ദിവസവും ഓതുക. 
* ഒറ്റയ്ക്ക് കിടന്നു ഉറങ്ങരുത്.
* പ്രഭാത പ്രദോഷങ്ങളിലെ ദിക്റുകൾ പറയുകയോ കേൾക്കുകയോ ചെയ്യുക. 
* സ്ത്രീകൾ നിയമപരമായ പർദ്ദ അണിയുക. 
* ഫാത്തിഹ, ബഖറ, ആലു ഇംറാൻ, അൻആം, ഹൂദ്, കഹ്ഫ്, ഹിജ്ർ, സജദ, യാസീൻ, സ്വാഫാത്ത്, ഫുസിലത്ത്, ദുഖാൻ, ഫത്ഹ്, ഹുജുറാത്ത് എന്നീ സൂറത്തുകൾ ദിവസവും പാരായണം ചെയ്യുക.
 ഒരു മാസം കഴിഞ്ഞ് വീണ്ടും റുഖിയ്യയുടെ ( മൻസിൽ) ആയത്തുകൾ ഓതുക. ഇതിന് ശേഷം ഒന്നുങ്കിൽ ജിന്നുണ്ടെങ്കിൽ ഓടി പോവുന്നതും പ്രയാസ പ്രശ്നങ്ങൾ മാറുകയും ചെയ്യുന്നതാണ്. ചിലപ്പോൾ അത് ഉണ്ടാവുകയില്ല. പക്ഷേ, തീർച്ചയായും ജിന്ന് ബലഹീനനായി  തീരുന്നതാണ്. വീണ്ടും ഈ ആയത്തുകൾ ഓതുക. പിശാച് നിന്ദ്യനായി പുറപ്പെട്ടു പോകുന്നതാണ്. ചിലപ്പോൾ ജിന്ന് പുറത്തുപോകാൻ വിസമ്മതിക്കും. അപ്പോൾ വീണ്ടും ഈ സൂറത്തുകൾ ഓതുക. എന്നിട്ടും പോയില്ലെങ്കിൽ അടിക്കുക. എന്നിട്ടും പോയില്ലെങ്കിൽ മേൽ പറയപ്പെട്ട നിർദേശങ്ങൾ ഒരു മാസം കൂടി പാലിക്കുക. 

ചിലപ്പോൾ ഈ ആയത്തുകൾ ഓതുമ്പോൾ രോഗി നിശബ്‌ദമായി കരയുന്നതാണ്. ബോധം നഷ്ടപ്പെടാറുമില്ല. കരച്ചിലിന്റെ കാരണം ചോദിച്ചാൽ ഇപ്രകാരം മറുപടി പറയും: ഞാനറിയാതെ കരഞ്ഞു പോകുന്നതാണ്. എനിക്ക് കരച്ചിൽ നിയന്ത്രിക്കാൻ സാധിക്കുന്നില്ല! ഇതും സിഹ്റിന്‍റെ ലക്ഷണമാണ്. അതുറപ്പിക്കാൻ താഴെക്കൊടുക്കുന്ന ആയത്തുകൾ അദ്ദേഹത്തിന്റെ ചെവിയിൽ ഓതുക. 

فَلَمَّآ أَلۡقَوۡاْ قَالَ مُوسَىٰ مَا جِئۡتُم بِهِ ٱلسِّحۡرُۖ إِنَّ ٱللَّهَ سَيُبۡطِلُهُ 

وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ ۝ فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ ۝ فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ ۝ وَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ ۝قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ ۝ رَبِّ مُوسَىٰ وَهَٰرُونَ ۝

إِنَّمَا صَنَعُواْ كَيۡدُ سَٰحِرٖۖ وَلَا يُفۡلِحُ ٱلسَّاحِرُ حَيۡثُ أَتَىٰ ۝

ഈ ആയത്തുകൾ രോഗിയുടെ ചെവിയിൽ ഓതുക. കരച്ചിൽ വർദ്ധിക്കുന്നെങ്കിൽ ഉറപ്പായും സിഹ്ർ തന്നെയാണ്. ഈ രൂപത്തിൽ ചിലപ്പോൾ ജിന്ന് ഹാജരാവുകയും അലമുറ ഇടുകയും വിരട്ടുകയും ചെയ്യുന്നതാണ്. അപ്പോൾ ഭയക്കേണ്ടതില്ല. അതിന് പകരം അതിനെ അടിക്കുകയും സദുപദേശം നടത്തുകയും ചെയ്യുക. സൂറത്തുന്നിസാഇലെ ഈ ആയത്ത് പലപ്രാവശ്യം ഓതി ഊതുക. 
ٱلَّذِينَ ءَامَنُواْ يُقَٰتِلُونَ فِي سَبِيلِ ٱللَّهِۖ وَٱلَّذِينَ كَفَرُواْ يُقَٰتِلُونَ فِي سَبِيلِ ٱلطَّٰغُوتِ فَقَٰتِلُوٓاْ أَوۡلِيَآءَ ٱلشَّيۡطَٰنِۖ إِنَّ كَيۡدَ ٱلشَّيۡطَٰنِ كَانَ ضَعِيفًا ۝

ചിലപ്പോൾ ജിന്ന് ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യും. മന്ത്രിക്കുന്ന വ്യക്തി തിരിച്ച് ദേഷ്യപ്പെടരുത്. ചിലപ്പോൾ ജിന്ന് പറയും. താങ്കൾ നല്ല മനുഷ്യനാണ് ഞാൻ താങ്കളോടുള്ള ബഹുമാനത്തിൽ പുറത്തേക്ക് പോവുന്നതാണ്. അപ്പോൾ പറയുക: ഞാൻ ഒരു ബലഹീന ദാസനാണ്. അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച് കൊണ്ട് പുറത്തേക്ക് പോവുക. ചിലപ്പോൾ ജിന്ന് കടുത്ത ധിക്കാരിയായിരിക്കും. അപ്പോൾ ആയത്തുൽ കുർസി മാത്രം ഒരു മണിക്കൂർ നേരം ആവർത്തിച്ച് കേൾപ്പിക്കുക. ദിവസവും ഇത് അഞ്ചിൽ കൂടുതൽ പ്രാവശ്യം ആവർത്തിക്കുക. ഇൻഷാ അല്ലാഹ് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് മാറുന്നതാണ്. 

ജിന്നിനോട് ചോദിക്കാതെ തന്നെ ജിന്നിൻ്റെ മതം മനസ്സിലാക്കണമെങ്കിൽ വേദക്കാരുടെ കുഴപ്പങ്ങളെ വിമർശിക്കുന്ന ആയത്തുകൾ പാരായണം ചെയ്യുക.

ഉദാഹരണത്തിന്, 
لَقَدۡ كَفَرَ ٱلَّذِینَ قَالُوۤا۟ إِنَّ ٱللَّهَ هُوَ ٱلۡمَسِیحُ ٱبۡنُ مَرۡیَمَۖ وَقَالَ ٱلۡمَسِیحُ یَـٰبَنِیۤ إِسۡرَ ٰ⁠ۤءِیلَ ٱعۡبُدُوا۟ ٱللَّهَ رَبِّی وَرَبَّكُمۡۖ إِنَّهُۥ مَن یُشۡرِكۡ بِٱللَّهِ فَقَدۡ حَرَّمَ ٱللَّهُ عَلَیۡهِ  ٱلۡجَنَّةَ وَمَأۡوَىٰهُ ٱلنَّارُۖ وَمَا لِلظَّـٰلِمِینَ مِنۡ أَنصَارࣲ
മാഇദ: 72.
وَقَالَتِ ٱلۡیَهُودُ عُزَیۡرٌ ٱبۡنُ ٱللَّهِ وَقَالَتِ ٱلنَّصَـٰرَى ٱلۡمَسِیحُ ٱبۡنُ ٱللَّهِۖ ذَ ٰ⁠لِكَ قَوۡلُهُم بِأَفۡوَ ٰ⁠هِهِمۡۖ یُضَـٰهِـُٔونَ قَوۡلَ ٱلَّذِینَ كَفَرُوا۟ مِن قَبۡلُۚ قَـٰتَلَهُمُ ٱللَّهُۖ أَنَّىٰ یُؤۡفَكُونَ
തൗബ: 30

അവർ ഈ മതസ്ഥരാണെങ്കിൽ ഇത് കേൾക്കുമ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നതാണ്.

ചിലപ്പോൾ വാഗ്‌ദാനം ചെയ്യുന്ന സമയത്ത് തന്നെ ജിന്ന് ഇറങ്ങി പോകുന്നതാണ്. അപ്പോൾ രോഗിയുടെ കാതിൽ ഈ ആയത്തുകൾ പാരായണം ചെയ്യുക. 
 يَٰمَعۡشَرَ ٱلۡجِنِّ وَٱلۡإِنسِ إِنِ ٱسۡتَطَعۡتُمۡ أَن تَنفُذُواْ مِنۡ أَقۡطَارِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ فَٱنفُذُواْۚ لَا تَنفُذُونَ إِلَّا بِسُلۡطَٰنٖ ۝ فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝ يُرۡسَلُ عَلَيۡكُمَا شُوَاظٞ مِّن نَّارٖ وَنُحَاسٞ فَلَا تَنتَصِرَانِ ۝ فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ۝ 

ചിലപ്പോൾ പുറത്തേക്ക് പോകുന്നതായി തോന്നുമെങ്കിലും അകത്തു തന്നെ കഴിയുന്നതാണ്. അത് മനസ്സിലാക്കാനുള്ള വഴി രോഗിയുടെ തലയിലോ മുട്ടിലോ കൈ വെക്കുമ്പോൾ ചെറിയ വിറയൽ അനുഭവപ്പെടലാണ്. ചിലപ്പോൾ ജിന്ന് പുറത്തേക്ക് പോകാൻ ആഗ്രഹിക്കുമെങ്കിലും ചെറു പ്രായമോ പരിചയക്കുറവോ കാരണം പുറത്തേക്ക് വരാൻ കഴിയുന്നതല്ല. ഇക്കാര്യം അത് സമ്മതിച്ച് പറയുകയും ചെയ്യുന്നതാണ്. ഈ സമയത്ത് യാസീൻ ഓതുകയും ചെവിയിൽ ബാങ്ക് കൊടുക്കുകയും ചെയ്യുക. പാരായണം തജ്‌വീദ് നിയമങ്ങൾ പാലിച്ചു കൊണ്ടും സമാധാനത്തോടെയും ഭയഭക്തിയോടെയും ഉയർന്ന ശബ്‌ദത്തിലുമായിരിക്കണം. ചിലപ്പോൾ ജിന്ന് നിബന്ധനകൾ പറയുന്നതാണ്. അത് നമസ്‌കാരത്തിൽ കൃത്യനിഷ്ഠ കാണിക്കണം എന്നത് പോലെ നന്മകളാണെങ്കിൽ സ്വീകരിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ ഞങ്ങൾ ഈ കാര്യങ്ങൾ അനുസരിക്കുന്നത് പടച്ചവൻ്റെ കൽപ്പന എന്ന നിലയിലാണ്. നിങ്ങളോടുള്ള അനുസരണ എന്ന നിലയിലാണ് എന്ന് വ്യക്തമാക്കേണ്ടതാണ്. രോഗത്തിന് ശമനം കിട്ടിയാൽ ചികിത്സകനും രോഗിയും വീട്ടുകാരെല്ലാവരും അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുകയും ശുക്റ് നമസ്‌കരിക്കുകയും ചെയ്യേണ്ടതാണ്. ഞാൻ ജിന്നിനെ പുറത്താക്കി എന്ന് പറയരുത്. അല്ലാഹു ജിന്നിനെ പുറത്താക്കി എന്ന് പറയേണ്ടതാണ്. (മേൽ പറയപ്പെട്ട കാര്യങ്ങളുടെ വിവരണങ്ങൾക്കും അവലംബത്തിനും നോക്കുക: ഫത്ഹുൽ ബാരി, ബാബു ബദ്ഇൽ ഖൽഖ്; മുസ്‌ലിം, കിതാബു ത്വിബ്; അബു ദാവൂദ്, ഇബ്നുമാജ, മജ്മഉ സവാഇദ്, കിതാബു ത്വിബ്- ഇബ്‌നുൽ ഖയ്യിം) 

മേൽ പറയപ്പെട്ട കാര്യങ്ങൾ കണ്ണേറ്, സിഹ്റ് മുതലായ കാര്യങ്ങൾക്കും ചെയ്യേണ്ടതാണ്. മാരണവുമായി ബന്ധപ്പെട്ട് ജിന്ന് ഹാജരാവുകയാണെങ്കിൽ, മാരണം ചെയ്ത വസ്തുക്കൾ കുഴിച്ചിട്ടിരിക്കുന്നത് എവിടെയാണെന്ന് ചോദിക്കണം. മറുപടിയനുസരിച്ച് അവിടെ അന്വേഷിക്കുക. പറയപ്പെട്ട സ്ഥലത്ത് അത് കണ്ടെത്തിയാൽ ചിന്നു സത്യസന്ധനാണ്. അല്ലെങ്കിൽ നുണയനാണ്. ജിന്നിനോട് നിങ്ങൾ ഒറ്റയ്ക്കാണോ ആരെങ്കിലും കൂട്ടത്തിൽ ഉണ്ടോ എന്നും  ചോദിക്കേണ്ടതാണ്. ആരെങ്കിലും കൂട്ടത്തിലുണ്ടെന്ന് പറഞ്ഞാൽ അവരെയും കൂട്ടിക്കൊണ്ടു വരാൻ പറയുകയും മേൽ പറയപ്പെട്ട ചോദ്യങ്ങൾ അവരോടും ചോദിക്കേണ്ടതാണ്. 

മേൽ പറയപ്പെട്ട കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കി തരുന്ന ചില സംഭവങ്ങൾ ശൈഖ് വഹീദ് വിവരിക്കുന്നുണ്ട്. അവയിൽ ചിലത് ഇവിടെ ഉദ്ധരിക്കുന്നു:

1. ഒരു സ്ത്രീയുടെ മേൽ മൻസിൽ ഓതപ്പെട്ടപ്പോൾ അവർ വിറച്ചു. നിങ്ങളോടൊപ്പം ആരാണുള്ളത് എന്ന് ചോദിച്ചപ്പോൾ ശൈഖ് മുഹമ്മദ് ആണെന്ന് പറഞ്ഞു. നിങ്ങൾ എന്തിനാണ് ഇവിടെ ശരീരത്ത് പ്രവേശിച്ചതെന്ന് ചോദിച്ചപ്പോൾ പറഞ്ഞു: കുളിമുറിയിൽ എന്നെ ചവിട്ടുക ഉണ്ടായി. പുറത്തു പോകാൻ പറഞ്ഞപ്പോൾ പോകില്ല എന്ന് പറഞ്ഞു. അപ്പോൾ സൂറത്തു സ്വാഫാത്തിൻ്റെ ആദ്യ ആയത്തുകൾ ഓതി. അപ്പോൾ ജിന്ന് കരയുകയും വലിയ പ്രയാസമുണ്ടെന്നും അടുത്ത് തന്നെ പോകാം എന്ന് പറയുകയും ചെയ്തു. ഉടനെ പോവുക എന്ന് പറഞ്ഞെങ്കിലും പോയില്ല. അപ്പോൾ സൂറത്തുൽ ജിന്നിൻ്റെ ആദ്യ ആയത്തുകൾ ഓതി. അപ്പോൾ എന്നെ വിട്ടേക്കുക ഞാൻ പോവുകയാണെന്ന് പറയുകയും സലാം പറഞ്ഞുകൊണ്ട് പോവുകയും ചെയ്തു.

2. ഒരു സിഹ്ർ ബാധിച്ച് സ്ത്രീയുടെ മേൽ ഫാത്തിഹ ഓതപ്പെട്ടപ്പോൾ ജിന്ന് ഹാജരായി. പേര് ചോദിച്ചപ്പോൾ മുഹമ്മദ് എന്ന് പറഞ്ഞു. നിങ്ങളോടൊപ്പം ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ സബീഹ് എന്ന് പേരുള്ള നസ്രാണി ജിന്നും ഉണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന് വിളിക്കാൻ പറഞ്ഞപ്പോൾ ആ ജിന്നും വന്നു. ഞാൻ ചോദിച്ചു: നിങ്ങൾ ആരുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്? അവർ പറഞ്ഞു: ഈജിപ്തിലെ മാരണക്കാരിയായ ഒരു സ്ത്രീയോടൊപ്പമാണ്. ഞാൻ അദ്ദേഹത്തോട് പശ്ചാത്തപിക്കാൻ പറഞ്ഞു. ഉടനെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. ഞാൻ ചോദിച്ചു: മനസ്സുകൊണ്ടാണോ നാവു കൊണ്ടാണോ? അദ്ദേഹം പറഞ്ഞു: മനസ്സുകൊണ്ട്. ശേഷം അദ്ദേഹം കരയുകയും ധാരാളമാളുകളെ ദ്രോഹിച്ചു എന്ന് പറയുകയും ചെയ്തു. ഞാൻ പറഞ്ഞു: സത്യസന്ധമായി പശ്ചാത്തപിച്ചാൽ പടച്ചവൻ മാപ്പാക്കുന്നതാണ്. അദ്ദേഹം പറഞ്ഞു: എനിക്ക് നമസ്കരിക്കാൻ അറിയില്ല. ഞാൻ പറഞ്ഞു: നമസ്കരിക്കുന്ന മുസ്‌ലിം ജിന്നുകളെ അറിയില്ലേ? അദ്ദേഹം പറഞ്ഞു: എനിക്ക് നസ്രാണി ജിന്നുകളെയും ദേവാലയങ്ങളെയും മാത്രമേ അറിയൂ. ഞാൻ പറഞ്ഞു: ഞങ്ങളുടെ മസ്ജിദിലേക്ക് വരിക. അവിടെ നമസ്കരിക്കുന്നവരെ കണ്ട് നമസ്കാരവും ഇതര കാര്യങ്ങളും പഠിക്കുക. ഞാൻ ചോദിച്ചു: നിങ്ങൾ മാരണക്കാരിയായ പഴയ സ്ത്രീയോടൊപ്പം താമസിക്കുമോ? അദ്ദേഹം പറഞ്ഞു: ഒരിക്കലും ഇല്ല! മാരണം ഇസ്‌ലാമിൽ ഹറാമാണ്. തുടർന്ന് നന്മയിൽ ഉറച്ചുനിൽക്കാം എന്ന് വാഗ്ദാനം ചെയ്തു. അദ്ദേഹം യാത്രയായി. ശേഷം മുഹമ്മദ് വന്നു.  ഞങ്ങളുടെ സംസാരം കേട്ടല്ലോ? എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: വളരെ നന്നായിരിക്കുന്നു. അദ്ദേഹവും കരാർ ചെയ്തു യാത്രയായി.

3. ഒരു സ്ത്രീ വന്നു. ശരീരം മുഴുവനും വേദന എന്ന് പറഞ്ഞു. ഞാൻ മൻസിൽ ഓതി ഊതുകയും മേൽ വിവരിച്ച നിർദ്ദേശങ്ങൾ പറഞ്ഞു യാത്രയാക്കുകയും രണ്ടാഴ്ച കഴിഞ്ഞ് വരാൻ പറയുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞ് അവർ വന്നു ഇപ്രകാരം പറഞ്ഞു: താങ്കൾ പറഞ്ഞ കാര്യങ്ങൾ ഞാൻ പാലിച്ചു. ഞാനപ്പോൾ വീണ്ടും മൻസിൽ ഓതി. അപ്പോൾ സൈനബ് എന്ന പേരുള്ള ജിന്ന് പ്രത്യക്ഷപ്പെട്ടു. ഞാൻ ചോദിച്ചു: ഞാൻ ഓതിയപ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായോ? അതെ എന്ന് മറുപടി പറഞ്ഞു. ഞാൻ ചോദിച്ചു: ഏറ്റവും ബുദ്ധിമുട്ട് ഏതെല്ലാം സുഹൃത്തുക്കളാണ്. അവർ പറഞ്ഞു: യാസീൻ, ദുഖാൻ, സ്വാഫാത്ത്, ജിന്ന്. ഏറ്റവും കടുപ്പം സൂറത്തുൽ ബഖറയാണ്. അത് ഞങ്ങളെ കരിച്ചു കളയുന്നതാണ്. ഞാൻ ചോദിച്ചു: ഈ സ്ത്രീ രണ്ടാഴ്ച ചെയ്ത പ്രവർത്തനങ്ങൾ എങ്ങനെയുണ്ടായിരുന്നു. ജിന്ന് പറഞ്ഞു: ഇവരുടെ ഖുർആൻ ഓതൽ എന്നെ പ്രയാസപ്പെടുത്തി. ആഹാരം കഴിക്കുമ്പോഴും മറ്റും ബിസ്മില്ലാഹി പറഞ്ഞതുകൊണ്ട് എനിക്ക് കൂട്ടത്തിൽ കൂടാൻ കഴിഞ്ഞില്ല. ബിസ്മില്ലാഹി വിട്ടുപോയാൽ ബിസ്‌മില്ലാഹി അവലഹു വ ആഖിറഹു എന്ന് പറയുമായിരുന്നു. അപ്പോൾ കഴിച്ച ആഹാരം എനിക്ക് ഛർദ്ദിക്കേണ്ടി വന്നു. ഞാൻ അങ്ങനെ വളരെ ബലഹീന ആയിരിക്കുകയാണ്. ഞാൻ ചോദിച്ചു: ജിന്നും ശൈത്താനും ഒന്നാണോ? അത് പറഞ്ഞു: പിശാച് ജിന്നിൽ പെട്ടത് ആണെങ്കിലും ധിക്കാരിയും നിഷേധിയുമാണ്. ശേഷം എന്നെ വിടുക, പോകട്ടെ എന്ന് പറഞ്ഞു. ഞാൻ ചോദിച്ചു ഏതു വഴിയാണ് പുറപ്പെടുന്നത്. അവർ പറഞ്ഞു: വായ വഴി. ശേഷം സലാം പറഞ്ഞു പുറത്തേക്ക് പോയി!

ഇന്ന വ്യക്തി ഇദ്ദേഹത്തിൻ്റെ മേൽ മാരണം ചെയ്തിരിക്കുന്നു. മാരണം ചെയ്യപ്പെട്ട വസ്തു ഇന്ന സ്ഥലത്ത് കുഴിച്ചിട്ടിട്ടുണ്ട് എന്ന് ചിലപ്പോൾ ജിന്നുകൾ പറയാറുണ്ട്. അപ്പോൾ അക്കാര്യം ഉറച്ചു വിശ്വസിക്കരുത്. കാരണം അവർ വലിയ പാപം ചെയ്തവരാണ്. പാപികളുടെ വാക്ക് സ്വീകരിക്കുന്നതല്ല. ഇനി കുഴിച്ചിട്ട സാധനം അത് പറഞ്ഞ സ്ഥലത്ത് നിന്നും കണ്ടെത്തിയാൽ അതിൽ താഴെ പറയുന്ന ഈ ആയത്തുകൾ ഓതുക:
وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ ۝ فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ ۝ فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ ۝ وَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ ۝ قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ ۝ رَبِّ مُوسَىٰ وَهَٰرُونَ ۝
(അഅ്റാഫ് 117 - 122)
    فَلَمَّاۤ أَلۡقَوۡا۟ قَالَ مُوسَىٰ مَا جِئۡتُم بِهِ ٱلسِّحۡرُۖ إِنَّ ٱللَّهَ سَیُبۡطِلُهُۥۤ إِنَّ ٱللَّهَ لَا یُصۡلِحُ عَمَلَ ٱلۡمُفۡسِدِین   ۝وَیُحِقُّ ٱللَّهُ ٱلۡحَقَّ بِكَلِمَـٰتِهِۦ وَلَوۡ كَرِهَ ٱلۡمُجۡرِمُونَ
(യൂനുസ് 81,82)
وَأَلۡقِ مَا فِي يَمِينِكَ تَلۡقَفۡ مَا صَنَعُوٓاْۖ إِنَّمَا صَنَعُواْ كَيۡدُ سَٰحِرٖۖ وَلَا يُفۡلِحُ ٱلسَّاحِرُ حَيۡثُ أَتَىٰ
(ത്വാഹാ 69)

ഈ ആയത്തുകൾ ഓതുമ്പോൾ ഒരു പാത്രത്തിൽ വെള്ളമെടുക്കുകയും ഓതുന്ന ശ്വാസം വെള്ളത്തിലേക്ക് വിടുകയും ശേഷം കണ്ടെടുത്ത വസ്തുക്കളെ വെള്ളത്തിലിടുകയും കാട്ടിൽ എവിടെയെങ്കിലും കൊണ്ട് എറിയുകയും ചെയ്യുക. ചിലപ്പോൾ വയറ്റിൽ സിഹ്റുള്ള ഭക്ഷണം കടന്നുവെന്ന് ജിന്ന് പറയും. അപ്പോൾ വയറ്റിൽ വേദന അനുഭവപ്പെടുന്നുവെങ്കിൽ ജിന്ന് പറഞ്ഞത് സത്യമാണ്. അല്ലെങ്കിൽ നുണയാണ്. കൂടാതെ, വയറ്റിൽ സിഹ്ർ കടന്നിട്ടുണ്ടോ എന്നറിയാൻ മറ്റൊരു വഴി കൂടിയുണ്ട്. പ്രഭാതത്തിൽ സഹ്ജിന ...... യുടെ .പത്ത് ഗ്രാം ഇല പിഴിഞ്ഞ് വലത് കൈപ്പത്തിയിൽ വെള്ളയിൽ വെക്കുക. ഒഴുകിപ്പോയാൽ സിഹ്റാണ്. കട്ടി കൂടി നിന്നാൽ സിഹ്ർ അല്ല. 

ജിന്ന് പുറത്തേക്ക് പോവുകയും മടങ്ങി വരില്ല എന്ന് വാക്ക് തരികയും ചെയ്താൽ സിഹ്ർ അവസാനിച്ചുവെന്ന് മനസ്സിലാക്കാം. എന്നാൽ മേൽ പറയപ്പെട്ട ആയത്തുകൾ അവശേഷിക്കുന്ന വെള്ളത്തിൽ ഊതുകയും സിഹ്ർ ചെയ്യപ്പെട്ട വ്യക്തി ഏതാനം ദിവസം അത് കുടിക്കുകയും. അതുകൊണ്ട് കുളിക്കുകയും ചെയ്യുക. ഇനി സിഹ്ർ ചെയ്യപ്പെട്ട വ്യക്തി സിഹ്‌റിന് മുകളിലൂടെ കടന്നു പോവുകയോ അദ്ദേഹത്തിൻ്റെ മുടിയോ നഖമോ വസ്ത്രമോ സിഹ്ർ ചെയ്യപ്പെടുകയും ചെയ്താൽ മേൽ പറയപ്പെട്ട ആയത്തുകൾ വെള്ളത്തിൽ ഓതി അല്പം കുടിക്കുകയും ബാക്കിയുള്ളത് കൊണ്ട് കുളിക്കുകയും ചെയ്യുക. കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളം ബാത്റൂമിന് പുറത്ത് പോകാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രയാസം മാറുന്നതുവരെയും ഇപ്രകാരം ചെയ്യണം.

🔹🔹🔹🔹🔹

മആരിഫുൽ ഖുര്‍ആന്‍ 

സൂറത്തുത്തഹ്‌രീം

(12 ആയത്തുകള്‍, പദങ്ങള്‍ 247, അക്ഷരങ്ങള്‍ 1060, മദീനാ മുനവ്വറയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 107. പാരായണ ക്രമം 66. സൂറത്തുല്‍ ഹുജുറാത്തിന് ശേഷം അവതരണം)

സ്വന്തത്തെയും കുടുംബത്തെയും ഇരുലോക നാശങ്ങളില്‍ നിന്നും സൂക്ഷിക്കുക.

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 06-07

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം 

يَٰٓأَيُّهَا ٱلنَّبِيُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَۖ تَبۡتَغِي مَرۡضَاتَ أَزۡوَٰجِكَۚ وَٱللَّهُ غَفُورٞ رَّحِيمٞ ۝ قَدۡ فَرَضَ ٱللَّهُ لَكُمۡ تَحِلَّةَ أَيۡمَٰنِكُمۡۚ وَٱللَّهُ مَوۡلَىٰكُمۡۖ وَهُوَ ٱلۡعَلِيمُ ٱلۡحَكِيمُ ۝ وَإِذۡ أَسَرَّ ٱلنَّبِيُّ إِلَىٰ بَعۡضِ أَزۡوَٰجِهِۦ حَدِيثٗا فَلَمَّا نَبَّأَتۡ بِهِۦ وَأَظۡهَرَهُ ٱللَّهُ عَلَيۡهِ عَرَّفَ بَعۡضَهُۥ وَأَعۡرَضَ عَنۢ بَعۡضٖۖ فَلَمَّا نَبَّأَهَا بِهِۦ قَالَتۡ مَنۡ أَنۢبَأَكَ هَٰذَاۖ قَالَ نَبَّأَنِيَ ٱلۡعَلِيمُ ٱلۡخَبِيرُ ۝ إِن تَتُوبَآ إِلَى ٱللَّهِ فَقَدۡ صَغَتۡ قُلُوبُكُمَاۖ وَإِن تَظَٰهَرَا عَلَيۡهِ فَإِنَّ ٱللَّهَ هُوَ مَوۡلَىٰهُ وَجِبۡرِيلُ وَصَٰلِحُ ٱلۡمُؤۡمِنِينَۖ وَٱلۡمَلَٰٓئِكَةُ بَعۡدَ ذَٰلِكَ ظَهِيرٌ ۝ عَسَىٰ رَبُّهُۥٓ إِن طَلَّقَكُنَّ أَن يُبۡدِلَهُۥٓ أَزۡوَٰجًا خَيۡرٗا مِّنكُنَّ مُسۡلِمَٰتٖ مُّؤۡمِنَٰتٖ قَٰنِتَٰتٖ تَٰٓئِبَٰتٍ عَٰبِدَٰتٖ سَٰٓئِحَٰتٖ ثَيِّبَٰتٖ وَأَبۡكَارٗا ۝٢

                സത്യവിശ്വാസികളെ, നിങ്ങളേയും നിങ്ങളുടെ കുടുംബത്തെയും നരകാഗ്‌നിയില്‍ നിന്നും സംരക്ഷിക്കുക. അതിന്റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്. കടുത്തവരും ഉറച്ചവരുമായ മലക്കുകളാണ് അതിന്റെ മേല്‍നോട്ടക്കാര്‍. അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് അവര്‍ എതിര് പ്രവര്‍ത്തിക്കുന്നതല്ല. അവരോട് കല്പിക്കപ്പെടുന്നതൊക്കെ അവര്‍ പ്രവര്‍ത്തിക്കുന്നതുമാണ്.(6) അല്ലയോ, നിഷേധികളേ, ഇന്നേ ദിവസം നിങ്ങള്‍ ന്യായം ബോധിപ്പിക്കേണ്ടതില്ല. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലം നിങ്ങള്‍ക്ക് നല്‍കപ്പെടുന്നതാണ്.(7) 

ആശയ സംഗ്രഹം:

        സത്യവിശ്വാസികളെ, പ്രവാചക പത്‌നിമാര്‍ക്ക് പോലും അനുസരണയും സല്‍ക്കര്‍മ്മങ്ങളും നിര്‍ബന്ധമാണെന്നും സഹധര്‍മ്മിണികളെ ഉപദേശിച്ച് സല്‍ക്കര്‍മ്മങ്ങളിലേക്ക് പ്രേരിപ്പിക്കേണ്ടത് പ്രവാചകന്റെയും കടമയാണെന്നും മേല്‍ പറഞ്ഞ ആയത്തുകളിലൂടെ മനസ്സിലായി. ഇത്തരുണത്തില്‍ ഭാര്യമക്കളുടെ വിശ്വാസ കര്‍മ്മങ്ങളും സ്വഭാവ ഗുണങ്ങളും നന്നാക്കുന്ന വിഷയത്തില്‍ അശ്രദ്ധ വരുത്താതിരിക്കേണ്ടത് ഓരോ സമുദായ അംഗങ്ങളുടെ മേലും കൂടുതല്‍ ശക്തമായ ബാധ്യതയാണ്. ഈ കാരണത്താല്‍ അല്ലാഹു കല്‍പ്പിക്കുന്നു: നിങ്ങളേയും നിങ്ങളുടെ കുടുംബത്തെയും നരകാഗ്‌നിയില്‍ നിന്നും സംരക്ഷിക്കുക. അതിന്റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്. നിങ്ങളെ സംരക്ഷിക്കുക എന്നതുകൊണ്ടുള്ള വിവക്ഷ നിങ്ങള്‍ സ്വയം പടച്ചവന്റെ വിധിവിലക്കുകള്‍ അനുസരിക്കുക എന്നതാണ്. കുടുംബാധികളെ സംരക്ഷിക്കുക എന്നാല്‍ അവരെ പടച്ചവന്റെ വിധിവിലക്കുകള്‍ പഠിപ്പിക്കലും അത് പാലിക്കാന്‍ വാചാ, കര്‍മ്മണാ കഴിവിന്റെ പരമാവധി പരിശ്രമിക്കലുമാണ്. അടുത്തതായി നരകത്തിന്റെ മറ്റൊരു അവസ്ഥ വിവരിക്കുന്നു: കടുത്തവരും ഉറച്ച ശക്തിയുള്ളവരുമായ മലക്കുകളാണ് അതിന്റെ മേല്‍നോട്ടക്കാര്‍. അവര്‍ ആരോടും വിട്ടുവീഴ്ച ചെയ്യുന്നതല്ല. ആര്‍ക്കും അവരെ നേരിട്ട് രക്ഷപ്പെടാന്‍ കഴിയുന്നതുമല്ല. അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് അവര്‍ അല്‍പ്പം പോലും എതിര് പ്രവര്‍ത്തിക്കുന്നതല്ല. അവരോട് കല്പിക്കപ്പെടുന്നതൊക്കെ അവര്‍ ഉടനടി പ്രവര്‍ത്തിക്കുന്നതുമാണ്. ചുരുക്കത്തില്‍ നരകത്തിന്റെ മേല്‍ കഠിന സ്വഭാവക്കാരും അതിശക്തരുമായ മലക്കുകളെ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവര്‍ നരകവാസികളെ നരകത്തിലേക്ക് തള്ളിവിടുക തന്നെ ചെയ്യുന്നതാണ്. തദവസരം നിഷേധികളോട് പറയപ്പെടും: അല്ലയോ, നിഷേധികളേ, ഇന്നേ ദിവസം നിങ്ങള്‍ ന്യായം ബോധിപ്പിക്കേണ്ടതില്ല. അത് വെറും പാഴായ പ്രവര്‍ത്തനം മാത്രമാണ്. തീര്‍ച്ചയായും നിങ്ങള്‍ ഇഹലോകത്ത് പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലം നിങ്ങള്‍ക്ക് നല്‍കപ്പെടുന്നതാണ്.

വിവരണവും വ്യാഖ്യാനവും:

                സത്യവിശ്വാസികളെ, നിങ്ങളേയും നിങ്ങളുടെ കുടുംബത്തെയും നരകാഗ്‌നിയില്‍ നിന്നും സംരക്ഷിക്കുക! ഈ ആയത്തില്‍ അല്ലാഹു പൊതുമുസ്‌ലിംകളോട് കല്‍പ്പിക്കുന്നു: നരകാഗ്നിയില്‍ നിന്നും സ്വയം രക്ഷപ്പെടുകയും കൂട്ടുകുടംബത്തെ രക്ഷിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക. ശേഷം നരകത്തിന്റെ ഭയാനകതയെ ഇപ്രകാരം വിവരിക്കുന്നു: അതിന്റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്. കടുത്തവരും ഉറച്ചവരുമായ മലക്കുകളാണ് അതിന്റെ മേല്‍നോട്ടക്കാര്‍. അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് അവര്‍ എതിര് പ്രവര്‍ത്തിക്കുന്നതല്ല. അവരോട് കല്പിക്കപ്പെടുന്നതൊക്കെ അവര്‍ പ്രവര്‍ത്തിക്കുന്നതുമാണ്.(6) അതായത് ആരെങ്കിലും നരകത്തിലേക്ക് പോകേണ്ടി വന്നാല്‍ യാതൊരുവിധ ശക്തിയും ശേഷിയും കൈക്കൂലിയും പ്രീണനവും കൊണ്ട് നരകത്തിന്റെ സൂക്ഷിപ്പുകാരായ മലക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നതല്ല. 
ഈ ആയത്തിലെ കുടുംബ എന്നതില്‍ ഇണ, മക്കള്‍, അടിമ, വേലക്കാരന്‍ എല്ലാവരും ഉള്‍പ്പെടുന്നതാണ്. ഒരു ഹദീസില്‍ വന്നിരിക്കുന്നു: ഈ ആയത്ത് ഇറങ്ങിയപ്പോള്‍ ഉമര്‍ (റ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളെ രക്ഷിക്കാന്‍ പരിശ്രമിക്കുക എന്ന് പറഞ്ഞത് മനസ്സിലായി. ഞങ്ങള്‍ പാപം വര്‍ജ്ജിക്കുകയും പടച്ചവന്റെ കല്‍പ്പനകള്‍ പാലിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ കുടുംബത്തെ രക്ഷിക്കേണ്ടത് എങ്ങനെയാണ്? റസൂലുല്ലാഹി (സ) അരുളി: അല്ലാഹു തടഞ്ഞ കാര്യങ്ങളില്‍ നിന്നും നിങ്ങള്‍ അവരെ തടയുക. പടച്ചവന്‍ കല്‍പ്പിച്ച കാര്യങ്ങള്‍ നിങ്ങള്‍ അവരോട് കല്‍പ്പിക്കുക. (റൂഹുല്‍ മആനി) 
ഭാര്യാമക്കളുടെ ശിക്ഷണം ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്: മഹാന്മാരായ ഫുഖഹാഅ് പറയുന്നു: ഭാര്യാമക്കള്‍ക്ക് ശരീഅത്ത് നിയമങ്ങളും ഹലാല്‍ ഹറാമുകളും പഠിപ്പിക്കുകയും അതനുസരിച്ച് ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും നിര്‍ബന്ധ ബാധ്യതയാണെന്ന് ഈ ആയത്തില്‍ നിന്നും മനസ്സിലാകുന്നു. റസൂലുല്ലാഹി (സ) അരുളി: അല്ലാഹു കുടുംബത്തെ ഉപദേശിക്കുന്ന വ്യക്തിയെ അനുഗ്രഹിക്കട്ടെ. അദ്ദേഹം കുടുംബത്തെ ഇപ്രകാരം ഉപദേശിക്കുന്നതാണ്: എന്റെ ഭാര്യാമക്കളേ, നിങ്ങളുടെ നമസ്‌കാരവും നോമ്പും സകാത്തും സാധുക്കള്‍ക്കും അനാഥര്‍ക്കും അയല്‍വാസികള്‍ക്കുമുള്ള സേവനങ്ങളും നിങ്ങള്‍ സന്തോഷത്തോടെ പാലിക്കുക. ഇങ്ങനെ പറയുന്നവരെയും അതിലൂടെ നന്നായ കുടുംബാംഗങ്ങളെയും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് കൂട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ചില മഹാന്മാര്‍ പറയുന്നു: ഭാര്യാമക്കള്‍ ദീനിനെക്കുറിച്ച് യാതൊരു അറിവുമില്ലാതെ കഴിഞ്ഞിട്ടും അതിനെക്കുറിച്ച് ശ്രദ്ധിക്കാത്തവര്‍ ഖിയാമത്ത് നാളില്‍ ഏറ്റവും കൂടുതലായി ശിക്ഷിക്കപ്പെടുന്നതാണ്. (റൂഹുല്‍ മആനി) പൊതുമുസ്‌ലിംകളെ ഉപദേശിച്ചതിന് ശേഷം നിഷേധികളെ ഉണര്‍ത്തുന്നു: അല്ലയോ, നിഷേധികളേ, ഇന്നേ ദിവസം നിങ്ങള്‍ ന്യായം ബോധിപ്പിക്കേണ്ടതില്ല. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലം നിങ്ങള്‍ക്ക് നല്‍കപ്പെടുന്നതാണ്.(7) അതായത് നിങ്ങളുടെ പ്രവര്‍ത്തന ഫലങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ വരുന്നതാണ്. ആരുടെയും ഒരു ന്യായവും ഇന്ന് സ്വീകരിക്കപ്പെടുന്നതല്ല.

🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
 
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

165. മുർറത്തുബ്നു കഅ്ബ് (റ) വിവരിക്കുന്നു: ഒരിക്കൽ റസൂലുല്ലാഹി ﷺ ശേഷം വരാനിരിക്കുന്ന ചില കുഴപ്പങ്ങളെ കുറിച്ച് അനുസ്മരിച്ചു. ഇതിനിടയിൽ ഒരു വ്യക്തി പുതപ്പ് പുതച്ച് വഴി കടന്നുപോയി. റസൂലുല്ലാഹി ﷺ അദ്ദേഹത്തിലേക്ക് ആംഗ്യം കാണിച്ചുകൊണ്ട് അരുളി: ഈ വ്യക്തി ആ പ്രശ്നത്തിന്റെ ദിനങ്ങളിൽ സന്മാർഗത്തിൽ ആയിരിക്കും. നിവേദകൻ മുർറത്ത് (റ) പറയുന്നു: റസൂലുല്ലാഹി ﷺ ഇപ്രകാരം അരുളിയ കേട്ട് അതാരാണെന്ന് നോക്കാൻ ഞാൻ പോയി. അപ്പോൾ അത് ഉസ്‌മാൻ (റ) ആയിരുന്നു. ഞാൻ അദ്ദേഹത്തിൻ്റെ മുഖം റസൂലുല്ലാഹി ﷺയിലേക്ക് തിരിച്ചുകൊണ്ട് ഇദ്ദേഹമാണോ എന്ന് ചോദിച്ചു. റസൂലുല്ലാഹി ﷺ അതെ എന്ന് അരുളി. (തിർമിദി, ഇബ്‌നുമാജ)

വിവരണം: ഈ ഹദീസ് യാതൊരുവിധ വിവരണവും ആവശ്യമില്ലാത്തതാണ്. റസൂലുല്ലാഹി ﷺക്ക് അല്ലാഹു അറിയിച്ചു കൊടുത്ത ഭാവി കാര്യങ്ങളെക്കുറിച്ച് വിവരിക്കവേ റസൂലുല്ലാഹി ﷺ അരുളി: എനിക്ക് ശേഷം അടുത്തുതന്നെ ചില പ്രശ്നങ്ങൾ സമുദായത്തിൽ ഉണ്ടാകുന്നതും തദവസരം ഉസ്മാൻ (റ) സന്മാർഗത്തിൽ ആയിരിക്കുകയും ചെയ്യുന്നതാണ്. അതെ, റസൂലുല്ലാഹി ﷺക്ക് ശേഷം സംഭവിച്ച പ്രഥമ പ്രശ്‌നം ഉസ്‌മാൻ (റ)ന് എതിരെയുള്ള നീക്കമായിരുന്നു. അതിൽ അങ്ങേയറ്റത്തെ പീഢനമനുഭവിച്ചു കൊണ്ട് ഉസ്മാൻ (റ) ശഹീദായ വിവരം അടുത്ത് തന്നെ വരുന്നുണ്ട്. ഇത്തരം ഹദീസുകളുടെ വെളിച്ചത്തിൽ പ്രസ്തുത പ്രശ്നങ്ങളിൽ ഉസ്‌മാൻ (റ) സത്യസരണിയിൽ ആയിരുന്നുവെന്നും പ്രശ്നമുണ്ടാക്കിയ ആളുകൾ അസത്യത്തിലായിരുന്നുവെന്നും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് വിശ്വസിക്കുന്നു.

🔹🔹🔹🔹🔹


വാർത്തകൾ

ബംഗ്ലാദേശിൽ നടന്നത് അങ്ങേയറ്റം ദൗർഭാഗ്യകരം

ഇത് വെറും കൊലപാതകമല്ല, മറിച്ച് വന്യതയുടെയും ക്രൂരതയുടെയും അങ്ങേയറ്റമാണ്; ഇതിനെ എത്ര അപലപിച്ചാലും മതിയാവില്ല: മൗലാനാ സയ്യിദ് അർഷദ് മദനി 

       ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാനാ സയ്യിദ് അർഷദ് മദനി ബംഗ്ലാദേശിലെ സംഭവങ്ങളിൽ തന്റെ കടുത്ത രോഷം പ്രകടിപ്പിച്ചു. ഒരാളെ ക്രൂരമായി കൊലപ്പെടുത്തുന്നത് വെറുമൊരു കൊലപാതകമല്ല, മറിച്ച് മനുഷ്യത്വരഹിതമായ വന്യതയുടെ അങ്ങേയറ്റമാണെന്നും അതിനെ എത്ര ശക്തമായി അപലപിച്ചാലും കുറഞ്ഞുപോകുമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൽ നടന്നത് അങ്ങേയറ്റം തെറ്റായ കാര്യമാണ്. ഇസ്‌ലാം ഒരിക്കലും ഇത്തരം പ്രവൃത്തികൾക്ക് അനുമതി നൽകുന്നില്ല. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർ ഇസ്‌ലാമിക തത്വങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത് മാത്രമല്ല, അത് ഇസ്‌ലാമിനെ അപകീർത്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. അതുകൊണ്ട് അത്തരക്കാർക്ക് കടുത്ത ശിക്ഷ തന്നെ നൽകണം.

        രാഷ്ട്രീയ നേട്ടങ്ങൾക്കും അധികാരം നേടാനുമായി ചിലർ മതത്തെ തെറ്റായി ഉപയോഗിക്കുകയാണ്. ഇതുമൂലം തീവ്രവാദം അപകടകരമായ രീതിയിൽ വർദ്ധിക്കുന്നു, ഇത് കാരണം ന്യൂനപക്ഷങ്ങൾക്ക് അവർ സുരക്ഷിതരല്ലെന്ന് തോന്നാൻ തുടങ്ങിയിരിക്കുന്നു. ക്രിസ്മസ് വേളയിൽ ക്രൈസ്തവ സമൂഹത്തോട് കാണിച്ച അക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. ഇത് ഭരണഘടന പൗരന്മാർക്ക് നൽകുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.

    ബംഗ്ലാദേശിൽ എന്ത് നടന്നാലും അതിനെക്കുറിച്ച് രാജ്യത്തെ ചാനലുകൾ മുതൽ സോഷ്യൽ മീഡിയ വരെ വലിയ ചർച്ചകൾ നടത്തുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു. നമ്മളും ആ സംഭവങ്ങളെ ശക്തമായി അപലപിക്കുന്നു. എന്നാൽ ഇതിന്റെ മറ്റൊരു വശമെന്നത്, സ്വന്തം രാജ്യത്ത്  ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ പലരും കണ്ണടയ്ക്കുകയും നിശബ്ദത പാലിക്കുകയും ചെയ്യുന്നു എന്നതാണ്. സ്വന്തം രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങളിലൂടെ  നിരപരാധികളെ കൊല്ലുമ്പോൾ പലരും മിണ്ടാതിരിക്കുന്നത് ഖേദകരമാണ്. ബീഹാറിലെ ഗയയിൽ ഒരു ദളിത് യുവാവിനെ 'ബംഗ്ലാദേശി' എന്ന് വിളിച്ച് മർദ്ദിച്ചു കൊന്നു. അതുപോലെ ഒഡീഷയിൽ മുസ്ലിം തൊഴിലാളികളെ ആൾക്കൂട്ടം ആക്രമിക്കുകയും അതിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു. ടിവി ചാനലുകളിൽ ഇത്തരം സംഭവങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുന്നില്ല എന്നത് കഷ്ടമാണ്.

     നമ്മുടെ രാജ്യം നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇതിന്റെ സ്വാതന്ത്ര്യത്തിനായി നമ്മുടെ പൂർവ്വികർ ധാരാളം ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി, മോത്തിലാൽ നെഹ്‌റു, മൗലാന അബുൽ കലാം ആസാദ് തുടങ്ങിയ നേതാക്കൾ സ്വപ്നം കണ്ട ഇന്ത്യ ഇതല്ല. നമ്മുടെ രാജ്യം നശിക്കുന്നത് നോക്കി നിൽക്കാൻ നമുക്ക് സാധിക്കില്ല. തീവ്രവാദവും അതിന്റെ ഭാഗമായുണ്ടാകുന്ന അക്രമങ്ങളും മനുഷ്യനെ മൃഗമാക്കുന്നു. ഇത്തരത്തിലുള്ള ചിന്താഗതികൾ നാം ഉപേക്ഷിക്കണം. ബംഗ്ലാദേശിൽ രക്തം ചിന്തിയാലും ഇന്ത്യയിൽ രക്തം ചിന്തിയാലും അതിൽ വ്യത്യാസമില്ല. നിരപരാധികളുടെ രക്തം എവിടെ ചിന്തിയാലും അത് ഒരുപോലെ തെറ്റാണ്. നാം സ്വയം തിരുത്താതെ കാര്യങ്ങൾ ശരിയാവില്ല.

🔹🔹🔹🔹🔹

ഗ്രന്ഥ പരിചയം


📓 സ്ത്രീകൾക്കായുള്ള രചനകൾ



സുന്ദര ജീവിതം - 60
സ്ത്രീകൾക്ക് ഇസ്ലാമിന്റെ ഉപഹാരങ്ങൾ - 20
സ്ത്രീകളും ഇസ്‌ലാമിക ശരീഅത്തും - 40
ഇസ്‌ലാമിൽ സ്ത്രീകളുടെ സാമ്പത്തിക അവകാശങ്ങൾ - 35

🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌