റമളാൻ 10/1447
ഫെബ്രുവരി 27/2025
ലക്കം: 251
 ഉള്ളടക്കം 

▪️മുഖലിഖിതം 
നോമ്പ് പടച്ചവന് പൂർണ്ണമായി വഴിപ്പെടലാണ്.
        ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി

▪️ജുമുഅ സന്ദേശം 
പരിശുദ്ധ ഖുർആനും ആത്മസംസ്കരണവും
       ✍️ മൗലാനാ ഡോ. മുഹമ്മദ് സഊദ് ആലം ഖാസിമി

▪️മആരിഫുല്‍ ഖുര്‍ആന്‍ 
സൂറത്തുല്‍ ഹാഖ:
ഖിയാമത്തിന്‍റെ ഭയാനകത, വിശ്വാസികളുടെ അന്ത്യം, നിഷേധികളുടെ നിന്ദ്യത, പടച്ചവന്‍റെ വചനങ്ങളുടെ മഹത്വം.
       ✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

▪️ആരിഫുല്‍ ഹദീസ് 
ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ.
       ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഉദ്ബോധനങ്ങൾ
റസൂലുള്ളാഹി ﷺയുടെ പിണക്കം  മാറ്റിയ ഒരു സംഭവം
       ✍️ മൗലാനാ മുഫ്തി അബുൽ ഖാസിം നുഅ്മാനി 

▪️ഇലാ റഹ്‌മത്തില്ലാഹ്...


▪️ഗ്രന്ഥ പരിചയം 
തഫ്സീറുൽ ഹസനി
🔹🔹🔹🔹🔹🔹🔹





 മുഖലിഖിതം 

നോമ്പ് പടച്ചവന് പൂർണ്ണമായി വഴിപ്പെടലാണ്.

            പ്രഭാതോദയം മുതൽ നോമ്പ് ആരംഭിക്കുന്നു. അതിനുമുമ്പ് അത്താഴം കഴിക്കൽ സുന്നത്താണ്; നോമ്പ് എളുപ്പമാകാൻ വേണ്ടിയാണിത്. സൂര്യനസ്തമിക്കുന്നതോടെ നോമ്പ് അവസാനിക്കുന്നു. അതിനാൽ സൂര്യൻ അസ്തമിച്ചാലുടൻ നോമ്പ് തുറക്കൽ നിർബന്ധമാണ്. ഇഫ്താർ വൈകിപ്പിക്കുന്നത് കറാഹത്താണ്. നോമ്പ് തുറക്കാതെ പകലിനൊപ്പം രാത്രിയിലും നോമ്പെടുക്കുന്നത് അനുവദനീയമല്ലാത്തതും പാപവുമാണ്.
        പകൽ മുഴുവൻ വിശന്നും ദാഹിച്ചും കഴിയുന്നത് അല്ലാഹുവിനോടുള്ള വഴിപ്പെടലാണെങ്കിൽ, നോമ്പ് തുറക്കുന്നതിൽ തിടുക്കം കാണിക്കുന്നതും ആ വഴിപ്പെടലിന്റെ പ്രകടനം തന്നെയാണ്. സ്വന്തം ആഗ്രഹങ്ങളെ അല്ലാഹുവിന്റെ പ്രീതിക്ക് മുന്നിൽ സമർപ്പിക്കുന്നതാണ് നോമ്പെങ്കിൽ, സ്വന്തം ദുർബലതയും നാഥന്റെ മുന്നിലുള്ള ആശ്രിതത്വവും വെളിപ്പെടുത്തലാണ് നോമ്പ് തുറക്കുന്നതിലെ ധൃതി. ഇതിലൂടെ മനുഷ്യൻ തന്റെ നാഥനോട് പറയുകയാണ്: “ഞങ്ങൾക്ക് നിന്റെ ഉപജീവനത്തെ ആശ്രയിക്കാതിരിക്കാൻ കഴിയില്ല. ഭക്ഷണത്തിന്റെ ഓരോ മണിക്കും വെള്ളത്തിന്റെ ഓരോ തുള്ളിക്കും ഞങ്ങൾ നിന്നെ ആശ്രയിക്കുന്നു. നീ വിലക്കിയപ്പോൾ ഞങ്ങൾ മാറിനിന്നു, സമ്മതം ലഭിച്ചയുടനെ നിന്റെ അനുഗ്രഹങ്ങളിലേക്ക് ഞങ്ങൾ തിരിയുന്നു."
റസൂലുല്ലാഹി ﷺ അരുളി : അല്ലാഹു പറയുന്നു: “നോമ്പ് തുറക്കാൻ ധൃതി കാണിക്കുന്നവരാണ് എന്റെ ദാസന്മാരിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ." (തിർമിദി).

✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി

🔹🔹🔹🔹🔹🔹🔹

ALL INDIA MUSLIM PERSONAL LAW BOARD

 ജുമുഅ സന്ദേശം 

പരിശുദ്ധ ഖുർആനും ആത്മസംസ്കരണവും

✍️ മൗലാനാ ഡോ. മുഹമ്മദ് സഊദ് ആലം ഖാസിമി  
(എക്സിക്യൂട്ടീവ് മെമ്പർ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്)

يَا أَيُّهَا النَّاسُ قَدْ جَاء تُكُمُ مَوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ. قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ ۔ (یونس ۵۷-۵۸)
        (മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നിങ്ങൾക്ക് സദുപദേശവും നിങ്ങളുടെ ഹൃദയങ്ങളിലുള്ളതിന് ശമനവും സത്യവിശ്വാസികൾക്ക് നേർവഴിയും കാരുണ്യവും വന്നെത്തിയിരിക്കുന്നു. (നബിയേ) പറയുക: അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്. അതിനാൽ അവർ സന്തോഷിക്കട്ടെ. അതാണ് അവർ സമ്പാദിച്ചു കൂട്ടുന്നതിനേക്കാൾ ഉത്തമമായത്.)
        ഖുർആൻ അവതരണത്തിന്റെ അടിസ്ഥാന ലക്ഷ്യം ആത്മീയ അടിത്തറയിൽ മനുഷ്യജീവിതത്തെ രൂപപ്പെടുത്തുകയും അതിലൂടെ ഒരു ഉത്തമ മാനുഷിക സമൂഹത്തെ കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ്. മനുഷ്യ മനസ്സിന്റെ സംസ്കരണവും ബുദ്ധിയുടെ പരിശീലനവുമാണ് ഖുർആന്റെ പ്രധാന വിഷയം. മുൻകാല വേദഗ്രന്ഥങ്ങളുടെയും ലക്ഷ്യം ഇതൊക്കെത്തന്നെ ആയിരുന്നുവെങ്കിലും അത് ഒരു പ്രത്യേക കാലഘട്ടത്തിന് വേണ്ടി മാത്രമായിരുന്നു. എന്നാൽ, ഖുർആൻ മനുഷ്യ സംസ്കരണത്തിനുള്ള സമ്പൂർണ്ണ ഔഷധമാണ്. എല്ലാ കാലഘട്ടങ്ങൾക്കും ദേശങ്ങൾക്കും ഇത് ഒരുപോലെ ബാധകമാണ്. ഖുർആന്റെ ഉയർന്ന സവിശേഷതകളും ഗുണങ്ങളും ഖുർആനിൽ തന്നെ ധാരാളമായി വിവരിച്ചിട്ടുണ്ട്. എന്നാൽ, ഈ സവിശേഷതകളിൽ സന്മാർഗ്ഗം, ആത്മസംസ്കരണം എന്നിവ ഏറ്റവും വേറിട്ടുനിൽക്കുന്നു. ഖുർആൻ ഇത് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്യുന്നു.
            മേൽ ഉദ്ധരിച്ച ആയത്തിൽ ഖുർആന്റെ നാല് ഉന്നതമായ സവിശേഷതകളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്:
1. സദുപദേശം : അതായത് ഖുർആൻ ചീത്ത വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും മനുഷ്യനെ തടയുന്നു.
2. ഹൃദയങ്ങളിലുള്ളവയ്ക്ക് ശമനം : അതായത്, ഹൃദയത്തിലെ എല്ലാ രോഗങ്ങൾക്കുമുള്ള പരിഹാരമാണിത്.
3. സന്മാർഗ്ഗം : അതായത്, അല്ലാഹുവിന്റെ തൃപ്തിയിലേക്കുള്ള വഴി കാണിക്കുന്നു.
4. കാരുണ്യം : അതായത്, സത്യവിശ്വാസികളെ ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ കാരുണ്യത്തിന് അർഹരാക്കുന്നു.
ഈ നാല് സവിശേഷതകളും മനുഷ്യജീവിതത്തിന്റെ നിർമ്മാണത്തിലും സംസ്കരണത്തിലും ഖുർആൻ വഹിക്കുന്ന സമഗ്രവും വിപ്ലവകരവുമായ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഖുർആന്റെ ലക്ഷ്യവും ഉദ്ദേശ്യവും അവ വ്യക്തമാക്കുന്നു.
            ഒന്നാമത്തെ സവിശേഷത: മോശമായ വാക്കുകൾ, ചീത്ത ശീലങ്ങൾ, ദുഷ്പ്രവൃത്തികൾ, ദുർനടപടികൾ എന്നിവ ഉപേക്ഷിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന യുക്തിഭദ്രമായ ഉപദേശങ്ങൾ ഖുർആനിലുണ്ട്. ഉദാഹരണത്തിന്, അക്രമം, അവകാശലംഘനം, അസഭ്യം പറയൽ, കൊലപാതകം, വ്യഭിചാരം, ലൈംഗികാസക്തി, കോപം, കുഴപ്പങ്ങൾ സൃഷ്ടിക്കൽ, അഹങ്കാരം, വിഗ്രഹാരാധന, ഭൗതികതയോടുള്ള ആർത്തി തുടങ്ങിയ എല്ലാ ദുഷ്പ്രവൃത്തികളിൽ നിന്നും വിട്ടുനിൽക്കാനും ആഹ്വാനം ചെയ്യുന്നു. ഇതിൽ അങ്ങേയറ്റത്തെ ആത്മാർത്ഥതയും സ്നേഹവും അടങ്ങിയിരിക്കുന്നു. ഒപ്പം വ്യക്തമായ യുക്തിയും തെളിവുകളും ഉണ്ട്. സൂറത്തുൽ അഅ്റാഫിൽ ഇത് ഇപ്രകാരം വിശദീകരിക്കുന്നു:
 قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَن تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلُ بِهِ سُلْطَانًا وَأَن تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ (الاعراف: ۳۳)
പറയുക: എന്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളും, പാപവും, അന്യായമായ അതിക്രമവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തവയെ അവനോട് നിങ്ങൾ പങ്കുചേർക്കുന്നതും, നിങ്ങൾക്ക് വിവരമില്ലാത്തത് അല്ലാഹുവിന്റെ പേരിൽ നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്.)
                ഈ വിഷയം സൂറ അൻആമിലെ 151-ാം വചനത്തിലും കൂടുതൽ വിശദീകരിച്ചിട്ടുണ്ട്. നിങ്ങളുടെ ഇഹലോകത്തിനും പരലോകത്തിനും നിങ്ങളുടെ വ്യക്തിത്വത്തിന്റെ അന്തസ്സിനും ഹാനികരമായ പ്രവൃത്തികളും നീക്കങ്ങളും ഉപേക്ഷിക്കണമെന്ന് ഈ വചനങ്ങൾ മനുഷ്യരെ ഓർമ്മിപ്പിക്കുന്നു. നിങ്ങൾ തിന്മകൾ ഉപേക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ അസ്തിത്വത്തിൽ നന്മയുടെ വിളവുകൾ തളിർക്കുകയില്ല. ഒരു കർഷകൻ ചെടികൾ നടുന്നതിന് മുമ്പ് പാടത്തെ കളകൾ പറിച്ചുമാറ്റുന്നതുപോലെ, നിങ്ങളുടെ മനസ്സാകുന്ന കൃഷിയിടത്തെ ഹാനികരമായ കാര്യങ്ങളിൽ നിന്ന് നിങ്ങൾ ശുദ്ധീകരിക്കണം.
                ഖുർആൻ ഇത്തരം ദുസ്വഭാവങ്ങളെ ചിലപ്പോൾ ‘മുഹർറമാത്ത്' (നിഷിദ്ധമാക്കപ്പെട്ടവ) എന്നും, ചിലപ്പോൾ ‘മുൻകറാത്ത്' (വെറുക്കപ്പെട്ടവ) എന്നും, ‘ഫവാഹിശ്' (നീചവൃത്തികൾ) എന്നും ‘മഅ്സിയ്യത്ത്' (പാപം) എന്നും വിളിക്കുന്നു. മനുഷ്യന്റെ അസ്തിത്വത്തിലെ മാലിന്യങ്ങൾ നീക്കി അവനെ വിശുദ്ധിയുടെ പാതയിലൂടെ നടത്തി, മാനുഷിക ജീവിതത്തെ സംസ്കാര സമ്പന്നവും മര്യാദയുള്ളതുമാക്കി അല്ലാഹുവിന് പ്രിയപ്പെട്ടവനാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
        രണ്ടാമത്തെ സവിശേഷത: അത് ഹൃദയരോഗങ്ങൾക്കുള്ള ശമനമാണ് എന്നതാണ്. ബാഹ്യമായ ദുഷ്പ്രവൃത്തികളിൽ നിന്ന് മനുഷ്യനെ ശുദ്ധീകരിക്കുന്നതിനോടൊപ്പം ആന്തരികമായ രോഗങ്ങളിൽ നിന്നും പാപങ്ങളുടെ സ്വാധീനത്തിൽ നിന്നും ഖുർആൻ ഹൃദയങ്ങളെ ശുദ്ധീകരിക്കുന്നു.  ബഹുദൈവാരാധന, നിരീശ്വരവാദം, സംശയം, കാപട്യം, അന്ധവിശ്വാസം, മുൻവിധി, സ്വയം പുകഴ്ത്തൽ, സ്വാർത്ഥത, പക, അസൂയ, അഹങ്കാരം, വർഗീയത തുടങ്ങിയവ മനുഷ്യനെ ഉള്ളിൽ നിന്ന് ദഹിപ്പിക്കുന്ന ഹൃദയരോഗങ്ങളാണ്. മനുഷ്യൻ ബാഹ്യമായി മാന്യനും സംസ്കാര സമ്പന്നനുമായി കാണപ്പെട്ടേക്കാം. പക്ഷേ ഉള്ളിൽ അവന്റെ അസ്തിത്വം കത്തിക്കരിഞ്ഞ ചാരമായി മാറിയിട്ടുണ്ടാകും. മനുഷ്യന്റെ അസ്തിത്വത്തിന്റെ വിശുദ്ധിക്കും മനസ്സിന്റെ സംസ്കരണത്തിനുമായി ആന്തരികതയെ സംസ്‌കരിക്കുന്നതിനാണ് ഖുർആൻ കൂടുതൽ ഊന്നൽ നൽകിയിട്ടുള്ളത്. മറ്റുള്ളവർക്ക് അധികം കാണാൻ കഴിയാത്തതും എന്നാൽ അവന് സ്വയം നന്നായി അനുഭവിക്കാൻ കഴിയുന്നതുമായ ഒരു വശമാണിത്.
ആന്തരിക രോഗങ്ങളിൽ നിന്ന് മുക്തനാകാതെ മനുഷ്യന് ബാഹ്യ രോഗങ്ങളിൽ നിന്ന് മുക്തനാകാൻ കഴിയില്ല. ശരീരത്തിൽ ഒരു കുരുവോ മുറിവോ ഉണ്ടാകുമ്പോൾ, ഡോക്ടർമാർ അതിന് മരുന്ന് നൽകുന്നതിനോടൊപ്പം രക്തത്തിലെ അണുബാധയ്ക്കും ചികിത്സ നൽകുന്നു, കാരണം, രക്തത്തിലെ അണുബാധയാണ് മുറിവിന് കാരണം. അതുപോലെ, ബാഹ്യമായ ദുഷ്പ്രവൃത്തികൾക്ക് പിന്നിലെ ആന്തരിക മനോഭാവത്തെ തിരുത്തേണ്ടത് അത്യാവശ്യമാണ്. ആത്മജ്ഞാനികൾ എപ്പോഴും വ്യക്തിയുടെ ആന്തരിക മനോഭാവം മനസ്സിലാക്കിയാണ് അവരെ തിരുത്തുന്നത്. ഹൃദയങ്ങളിലെ രോഗങ്ങൾ ഭേദമായില്ലെങ്കിൽ വിശ്വാസത്തിന്റെയും കർമ്മങ്ങളുടെയും മാലിന്യങ്ങൾ കൂടുതൽ പടരുമെന്ന് ഖുർആൻ വെളിപ്പെടുത്തുന്നു.
وَأَمَّا الَّذِينَ فِي قُلُوبِهِم مَّرَضٌ فَزَادَتْهُمْ رِجْسًا إِلَى رِجْسِهِمْ  (التوبة: ۱۲۵)
എന്നാൽ ഹൃദയങ്ങളിൽ രോഗമുള്ളവർക്കാകട്ടെ, അവരുടെ മാലിന്യത്തിന് മേൽ കൂടുതൽ മാലിന്യം വർദ്ധിപ്പിക്കുകയാണ് അത് ചെയ്തത്.
             മനുഷ്യന് ശാരീരിക രോഗങ്ങൾ വരുമ്പോൾ അവൻ മരുന്നിനെക്കുറിച്ച് ചിന്തിക്കുകയും ഡോക്ടറെ സമീപിക്കുകയും ചെയ്യുന്നു. കാരണം രോഗത്തിന്റെ വേദന അവനെ ചികിത്സയ്ക്ക് നിർബന്ധിതനാക്കുന്നു. എന്നാൽ മനുഷ്യൻ ആത്മീയ രോഗങ്ങൾക്ക് അടിമപ്പെടുമ്പോൾ, അവന് ചികിത്സയെക്കുറിച്ച് വലിയ ചിന്തയുണ്ടാകില്ല. രോഗത്തിന്റെ കാഠിന്യം അവൻ അറിയുന്നില്ല, തന്റെ നാശത്തെക്കുറിച്ച് അവന് ആശങ്കയുമില്ല. ശാരീരിക രോഗങ്ങളെക്കാൾ മാരകമാണ് ആത്മീയ രോഗങ്ങൾ എന്നിരിക്കെ, രോഗികളെ ആത്മീയ ചികിത്സയിലേക്ക് ഖുർആൻ ശ്രദ്ധ ക്ഷണിക്കുന്നു.
        മൂന്നാമത്തെ സവിശേഷത: ഖുർആൻ ഒരു സമ്പൂർണ്ണ സന്മാർഗ്ഗദർശനമാണ് എന്നതാണ്. ഖുർആൻ അവതരിക്കുന്നതിന് മുമ്പ് തൗറാത്തും ഒരു സന്മാർഗ്ഗദർശനമായി അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, അത് ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും  മാത്രമുള്ളതായിരുന്നു. അല്ലാഹു പറയുന്നു:
وَآتَيْنَا مُوسَى الْكِتَابَ وَجَعَلْنَاهُ هُدًى لِّبَنِي إِسْرَائِيلَ أَلَّا تَتَّخِذُوا مِن دُونِي وَكِيلاً (بنی اسرائیل: ۲)
മൂസയ്ക്ക് നാം വേദഗ്രന്ഥം നൽകുകയും, ഇസ്രായേൽ സന്തതികൾക്ക് അതിനെ ഒരു മാർഗ്ഗദർശനമാക്കുകയും ചെയ്തു. എനിക്ക് പുറമെ വേറെയൊരാളെയും നിങ്ങൾ ഭരമേൽപ്പിക്കുന്നവരായി സ്വീകരിക്കരുത് എന്നായിരുന്നു അതിലെ സന്ദേശം.
ജൂതന്മാരും ക്രിസ്ത്യാനികളും പണ്ടും പറഞ്ഞിരുന്നത്: 
كُونُوا هُودًا أَوْ نَصَارَى تَهْتَدُوا (البقرة: ۱۳۵)
(നിങ്ങൾ ജൂതന്മാരോ ക്രിസ്ത്യാനികളോ ആകുക, എന്നാൽ നിങ്ങൾക്ക് നേർവഴി ലഭിക്കും) എന്നാണ്. ഇന്നും അവർ ഇസ്‌ലാമിനെ വ്യാജ മതമായും,  പ്രവാചകൻ റസൂലുല്ലാഹി ﷺയെ വ്യാജ പ്രവാചകനായും, ഖുർആനെ സ്വയം കെട്ടിച്ചമച്ച പുസ്തകമായും മുദ്രകുത്തുന്നു. എന്നാൽ ഖുർആൻ വ്യക്തമായി പ്രഖ്യാപിക്കുന്നു:
إِنَّ هَذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ (بنی اسرائیل: ۹)
തീർച്ചയായും ഈ ഖുർആൻ ഏറ്റവും ചൊവ്വായതിലേക്ക് വഴി കാണിക്കുന്നു.
            ജൂതന്മാരും ക്രിസ്ത്യാനികളും യഥാർത്ഥ മതത്തിൽ നിന്ന് വ്യതിചലിച്ചവരാണ്. അവർ ദൈവത്തിന്റെ ഗ്രന്ഥത്തിൽ മാറ്റത്തിരുത്തലുകൾ വരുത്തുകയും ദൈവത്തിന്റെ മതത്തെ ഒരു കളിയാക്കി മാറ്റുകയും ചെയ്തു. ആ മതങ്ങളിൽ നിന്ന് മാർഗ്ഗദർശനം അവസാനിച്ചിരിക്കുന്നു. ഇപ്പോൾ അല്ലാഹുവിന്റെ പ്രീതിയിൽ എത്തിച്ചേരാനുള്ള ഒരേയൊരു വിശ്വസനീയമായ മാർഗ്ഗം പരിശുദ്ധ ഖുർആൻ മാത്രമാണ്. അതിലെ സന്മാർഗ്ഗദർശനം താൽക്കാലികമല്ല, ശാശ്വതമാണ്. ഇത് ഏതെങ്കിലും പ്രത്യേക സമുദായത്തിന് വേണ്ടിയുള്ളതല്ല, മറിച്ച് സാർവത്രികമാണ്.
              ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും മനുഷ്യനെ നയിക്കാനുള്ള അവകാശം ഖുർആൻ നിറവേറ്റുന്നു. വിശ്വാസം, ധാർമ്മികത, ഹലാൽ-ഹറാം, സംസ്കാരം, സാമ്പത്തികം, കുടുംബം, സമൂഹം, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലും ഇതിന്റെ മാർഗ്ഗദർശനം വിപുലവും തിളക്കമാർന്നതുമാണ്. അതുപോലെ, അല്ലാഹുവിന്റെ ഉദ്ദേശ്യം മനസ്സിലാക്കാനും അവന്റെ പൊരുത്തം അറിയാനും തൃപ്‌തി നേടാനുമുള്ള ഒരേയൊരു സമ്പൂർണ്ണ മാർഗ്ഗം ഖുർആനാണ്. ഖുർആൻ എല്ലാ തുറകളിലുമുള്ള മനുഷ്യർക്കും അതിന്റെ മാർഗ്ഗദർശനത്താൽ പ്രയോജനം നൽകുകയും ഐഹിക സന്തോഷത്തിന്റെയും പാരത്രിക മോക്ഷത്തിന്റെയും സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു. സ്വന്തം ബുദ്ധിയിലും അറിവിലും അനുഭവത്തിലും എത്രതന്നെ അഹങ്കരിച്ചാലും ഈ സന്മാർഗ്ഗദർശനത്തിൽ നിന്ന് പിന്തിരിഞ്ഞു കൊണ്ട് ഒരു മനുഷ്യനും വിജയിക്കാൻ കഴിയില്ല.
                നാലാമത്തെ സവിശേഷത: അത് സത്യവിശ്വാസികൾക്ക് പൂർണ്ണമായ കാരുണ്യമാണ് എന്നതാണ്. മനുഷ്യൻ തന്റെ അസ്തിത്വത്തെ എല്ലാവിധ തിന്മകളിൽ നിന്നും ശുദ്ധീകരിക്കുകയും, ദുഷിച്ച ചിന്തകളിൽ നിന്നും മാരകമായ ആചാരങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും, ശരിയായ വിശ്വാസങ്ങളാലും സൽസ്വഭാവങ്ങളാലും മനസ്സിനെ അലങ്കരിക്കുകയും, ഈ ദിവ്യ മാർഗ്ഗദർശനത്തെ തന്റെ ജീവിതത്തിന്റെ ഭരണഘടനയാക്കുകയും ചെയ്യുമ്പോൾ, അവൻ യഥാർത്ഥ അർത്ഥത്തിൽ അല്ലാഹുവിന്റെ കാരുണ്യത്തിന് അർഹനാകുന്നു. ദൈവിക കാരുണ്യത്തിന്റെ കിരണങ്ങൾ അവനിൽ വർഷിക്കപ്പെടുകയും അവന്റെ മുഴുവൻ അസ്തിത്വവും ആത്മീയമായിത്തീരുകയും ചെയ്യുന്നു. മനുഷ്യ സമൂഹത്തിൽ അവൻ ദൈവിക മൂല്യങ്ങളുടെ പ്രതിനിധിയായി മാറുന്നു.
             മനുഷ്യൻ ഈ ആത്മീയ തലത്തിൽ എത്തുമ്പോൾ, അവന് ഒരുതരം അവർണ്ണനീയമായ ആനന്ദം ലഭിക്കുന്നു. അവനിൽ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഒരു അവസ്ഥയുണ്ടാകുന്നു, അതിൽ നന്ദിയുടെ വികാരവും ഉൾപ്പെടുന്നു. സത്യവിശ്വാസികൾ ഇതിൽ സന്തോഷിക്കണം എന്ന് പറഞ്ഞുകൊണ്ട് അല്ലാഹു ഈ അവസ്ഥ പ്രകടിപ്പിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. ആളുകൾ ശേഖരിച്ചുവയ്ക്കുന്ന സമ്പത്തിനേക്കാൾ മികച്ചതാണ് ഇത്.
       ഖുർആനിൽ ഖാറൂന്റെ കഥ പറയുകയും അവന്റെ സമ്പത്തിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് സ്വന്തം സമ്പത്തിൽ അഹങ്കരിക്കരുത് എന്ന് പറയുകയും ചെയ്തിട്ടുണ്ട്. അഹങ്കരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. എന്നാൽ, ഖുർആൻ നൽകുന്ന സമ്പത്തിൽ സന്തോഷിക്കാൻ സത്യവിശ്വാസികളോട് നിർദ്ദേശിച്ചിരിക്കുന്നു. രണ്ടിടത്തും സന്തോഷം എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഓർക്കുക; ഖാറൂന്റെ സന്തോഷം അവന്റെ നിയമവിരുദ്ധമായ സമ്പത്തിലായിരുന്നു. എന്നാൽ, സത്യവിശ്വാസികളുടെ സന്തോഷം ആത്മീയ സമ്പത്തിലാണ്. ഒന്ന് നശിക്കുന്നതാണ്, മറ്റേത് ശാശ്വതമാണ്. ഒന്ന് നാശത്തിന്റെ ഉറവിടമാണ്, മറ്റേത് നിത്യജീവന്റെ ഉറവിടമാണ്. ഒന്നിന്റെ അവസാനം പതനമാണ്, മറ്റേതിന്റേത് ഔന്നത്യമാണ്. ഒന്നിന്റെ സന്തോഷം വ്യാജമാണ്, മറ്റേതിന്റേത് യഥാർത്ഥമാണ്.
ഈ യഥാർത്ഥമായ സന്തോഷം നൽകി അല്ലാഹു സത്യവിശ്വാസികളെ അനുഗ്രഹിക്കട്ടെ. (ആമീൻ)

🔹🔹🔹🔹🔹🔹🔹

മആരിഫുൽ ഖുര്‍ആന്‍ 

സൂറത്തുല്‍ ഹാഖ:

(52 ആയത്തുകള്‍, പദങ്ങള്‍ 256, അക്ഷരങ്ങള്‍ 1433, മക്കാമുകര്‍റമയില്‍ അവതരണം. 2 റുകൂഅ്. അവതരണ ക്രമം 78. പാരായണ ക്രമം 69. സൂറത്തുല്‍ മുല്‍കിന് ശേഷം അവതരണം)

ഖിയാമത്തിന്‍റെ ഭയാനകത, വിശ്വാസികളുടെ അന്ത്യം, നിഷേധികളുടെ നിന്ദ്യത, പടച്ചവന്‍റെ വചനങ്ങളുടെ മഹത്വം

✍️ മൗലാനാ മുഫ്തി മുഹമ്മദ് ശഫീഅ് ഉസ്മാനി

ആയത്ത് 1-35

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം 

ٱلۡحَآقَّةُ ۝١ مَا ٱلۡحَآقَّةُ ۝٢ وَمَآ أَدۡرَىٰكَ مَا ٱلۡحَآقَّةُ ۝٣ كَذَّبَتۡ ثَمُودُ وَعَادُۢ بِٱلۡقَارِعَةِ ۝٤ فَأَمَّا ثَمُودُ فَأُهۡلِكُواْ بِٱلطَّاغِيَةِ ۝٥ وَأَمَّا عَادٞ فَأُهۡلِكُواْ بِرِيحٖ صَرۡصَرٍ عَاتِيَةٖ ۝٦ سَخَّرَهَا عَلَيۡهِمۡ سَبۡعَ لَيَالٖ وَثَمَٰنِيَةَ أَيَّامٍ حُسُومٗاۖ فَتَرَى ٱلۡقَوۡمَ فِيهَا صَرۡعَىٰ كَأَنَّهُمۡ أَعۡجَازُ نَخۡلٍ خَاوِيَةٖ ۝٧ فَهَلۡ تَرَىٰ لَهُم مِّنۢ بَاقِيَةٖ ۝٨ وَجَآءَ فِرۡعَوۡنُ وَمَن قَبۡلَهُۥ وَٱلۡمُؤۡتَفِكَٰتُ بِٱلۡخَاطِئَةِ ۝٩ فَعَصَوۡاْ رَسُولَ رَبِّهِمۡ فَأَخَذَهُمۡ أَخۡذَةٗ رَّابِيَةً ۝١٠ إِنَّا لَمَّا طَغَا ٱلۡمَآءُ حَمَلۡنَٰكُمۡ فِي ٱلۡجَارِيَةِ ۝١١ لِنَجۡعَلَهَا لَكُمۡ تَذۡكِرَةٗ وَتَعِيَهَآ أُذُنٞ وَٰعِيَةٞ ۝١٢ فَإِذَا نُفِخَ فِي ٱلصُّورِ نَفۡخَةٞ وَٰحِدَةٞ ۝١٣ وَحُمِلَتِ ٱلۡأَرۡضُ وَٱلۡجِبَالُ فَدُكَّتَا دَكَّةٗ وَٰحِدَةٗ ۝١٤ فَيَوۡمَئِذٖ وَقَعَتِ ٱلۡوَاقِعَةُ ۝١٥ وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوۡمَئِذٖ وَاهِيَةٞ ۝١٦ وَٱلۡمَلَكُ عَلَىٰٓ أَرۡجَآئِهَاۚ وَيَحۡمِلُ عَرۡشَ رَبِّكَ فَوۡقَهُمۡ يَوۡمَئِذٖ ثَمَٰنِيَةٞ ۝١٧ يَوۡمَئِذٖ تُعۡرَضُونَ لَا تَخۡفَىٰ مِنكُمۡ خَافِيَةٞ ۝١٨ فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقۡرَءُواْ كِتَٰبِيَهۡ ۝١٩ إِنِّي ظَنَنتُ أَنِّي مُلَٰقٍ حِسَابِيَهۡ ۝٢٠ فَهُوَ فِي عِيشَةٖ رَّاضِيَةٖ ۝٢١ فِي جَنَّةٍ عَالِيَةٖ ۝٢٢ قُطُوفُهَا دَانِيَةٞ ۝٢٣ كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَآ أَسۡلَفۡتُمۡ فِي ٱلۡأَيَّامِ ٱلۡخَالِيَةِ ۝٢٤ وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِشِمَالِهِۦ فَيَقُولُ يَٰلَيۡتَنِي لَمۡ أُوتَ كِتَٰبِيَهۡ ۝٢٥ وَلَمۡ أَدۡرِ مَا حِسَابِيَهۡ ۝٢٦ يَٰلَيۡتَهَا كَانَتِ ٱلۡقَاضِيَةَ ۝٢٧ مَآ أَغۡنَىٰ عَنِّي مَالِيَهۡۜ ۝٢٨ هَلَكَ عَنِّي سُلۡطَٰنِيَهۡ ۝٢٩ خُذُوهُ فَغُلُّوهُ ۝٣٠ ثُمَّ ٱلۡجَحِيمَ صَلُّوهُ ۝٣١ ثُمَّ فِي سِلۡسِلَةٖ ذَرۡعُهَا سَبۡعُونَ ذِرَاعٗا فَٱسۡلُكُوهُ ۝٣٢ إِنَّهُۥ كَانَ لَا يُؤۡمِنُ بِٱللَّهِ ٱلۡعَظِيمِ ۝٣٣ وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ ۝٣٤ فَلَيۡسَ لَهُ ٱلۡيَوۡمَ هَٰهُنَا حَمِيمٞ ۝٣٥ وَلَا طَعَامٌ إِلَّا مِنۡ غِسۡلِينٖ ۝٣٦ لَّا يَأۡكُلُهُۥٓ إِلَّا ٱلۡخَٰطِـُٔونَ ۝٣٧ فَلَآ أُقۡسِمُ بِمَا تُبۡصِرُونَ ۝٣٨ وَمَا لَا تُبۡصِرُونَ ۝٣٩ إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ ۝٤٠ وَمَا هُوَ بِقَوۡلِ شَاعِرٖۚ قَلِيلٗا مَّا تُؤۡمِنُونَ ۝٤١ وَلَا بِقَوۡلِ كَاهِنٖۚ قَلِيلٗا مَّا تَذَكَّرُونَ ۝٤٢ تَنزِيلٞ مِّن رَّبِّ ٱلۡعَٰلَمِينَ ۝٤٣ وَلَوۡ تَقَوَّلَ عَلَيۡنَا بَعۡضَ ٱلۡأَقَاوِيلِ ۝٤٤ لَأَخَذۡنَا مِنۡهُ بِٱلۡيَمِينِ ۝٤٥ ثُمَّ لَقَطَعۡنَا مِنۡهُ ٱلۡوَتِينَ ۝٤٦ فَمَا مِنكُم مِّنۡ أَحَدٍ عَنۡهُ حَٰجِزِينَ ۝٤٧ وَإِنَّهُۥ لَتَذۡكِرَةٞ لِّلۡمُتَّقِينَ ۝٤٨ وَإِنَّا لَنَعۡلَمُ أَنَّ مِنكُم مُّكَذِّبِينَ ۝٤٩ وَإِنَّهُۥ لَحَسۡرَةٌ عَلَى ٱلۡكَٰفِرِينَ ۝٥٠ وَإِنَّهُۥ لَحَقُّ ٱلۡيَقِينِ ۝٥١ فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ ۝٥٢

    സത്യമായി വരുന്ന കാര്യം.(1) സത്യമായി വരുന്ന കാര്യം എന്താണ്?(2) സത്യമായി വരുന്ന കാര്യം എന്താണെന്ന് താങ്കള്‍ക്ക് അറിയാമോ?(3) സമൂദ്, ആദ് ഗോത്രങ്ങള്‍ പിടിച്ച്കുലുക്കുന്ന സത്യമായ കാര്യത്തെ കളവാക്കി.(4) സമൂദ് ഗോത്രം ഘോരശബ്ദത്തിലൂടെ നശിപ്പിക്കപ്പെട്ടു.(5) ആദ് ഗോത്രം ശക്തിയും വേഗതയുമുള്ള കാറ്റിലൂടെ തകര്‍ക്കപ്പെട്ടു.(6) ഏഴ് രാവും എട്ട് പകലും തുടര്‍ച്ചയായി ആ കാറ്റിനെ അവരുടെമേല്‍ അയയ്ക്കപ്പെട്ടു. അകം പൊള്ളയായ ഈത്തപ്പന തടിപോലെ ആ ജനത വീണുകിടക്കുന്നതായി താങ്കള്‍ക്ക് കാണാം.(7) അവര്‍ക്ക് എന്തെങ്കിലും അവശേഷിച്ചതായി താങ്കള്‍ കാണുന്നുണ്ടോ?(8) ഫിര്‍ഔനും അവന് മുമ്പുള്ളവനും തലകീഴായി മറിക്കപ്പെട്ട നാട്ടുകാരും വലിയ പാപം ചെയ്തു.(9) അവരുടെ രക്ഷിതാവിന്‍റെ ദൂതന് അവര്‍ എതിര് പ്രവര്‍ത്തിച്ചു. അപ്പോള്‍ രക്ഷിതാവ് അവരെ കഠിനമായ രീതിയില്‍ പിടികൂടി.(10) ജലം പരിധിവിട്ട് ഉയര്‍ന്നപ്പോള്‍ നിങ്ങളെ നാം കപ്പലില്‍ കയറ്റി.(11) നിങ്ങള്‍ക്ക് ഒരു സ്മരണയാകാനും ഓര്‍മ്മവെയ്ക്കുന്ന ചെവികള്‍ അതിനെ ഓര്‍മ്മവെയ്ക്കാനുമാണ് അപ്രകാരം ചെയ്തത്.(12) അപ്പോള്‍ സൂര്‍ കാഹളത്തില്‍ ഒരു ഊത്ത് ഊതപ്പെട്ടാല്‍.(13) ഭൂമിയും പര്‍വ്വതവും ഉയര്‍ത്തപ്പെട്ട് രണ്ടിനെയും തവിടുപൊടിയാക്കപ്പെട്ടാല്‍.(14) അന്നേദിവസം സംഭവിക്കുന്നത് സംഭവിക്കും.(15) ആകാശം പിളര്‍ന്ന് അന്നേ ദിവസം അത് വളരെ ബലഹീനമാകുന്നതാണ്.(16) മലക്ക് അതിന്‍റെ ഓരങ്ങളില്‍ ഉണ്ടായിരിക്കും. താങ്കളുടെ രക്ഷിതാവിന്‍റെ അര്‍ശ് അന്നേദിവസം അവര്‍ക്ക് മുകളില്‍ എട്ട് മലക്കുകള്‍ വഹിക്കുന്നതാണ്.(17) അന്നേ ദിവസം നിങ്ങളെ കൊണ്ടുവരപ്പെടും. നിങ്ങളില്‍ നിന്നും ഒന്നും മറയുന്നതല്ല.(18) അപ്പോള്‍ വലതുകൈയ്യില്‍ കര്‍മ്മപുസ്തകം നല്‍കപ്പെട്ടവര്‍ പറയും: നിങ്ങള്‍ എല്ലാവരും വരൂ, എന്‍റെ പുസ്തകം വായിക്കൂ.(19) എന്‍റെ വിചാരണ കാണാനുള്ളതാണെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.(20) അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.(21) ഉന്നത സ്വര്‍ഗ്ഗത്തില്‍.(22) അതിന്‍റെ പഴങ്ങള്‍ ചാഞ്ഞുകിടക്കുന്നതാണ്.(23) കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ ചെയ്ത കര്‍മ്മങ്ങളുടെ ഫലമായി സസന്തോഷം ആഹാരപാനീയങ്ങള്‍ നിങ്ങള്‍ ഉപയോഗിച്ചുകൊള്ളുക.(24) ഇടതുകൈയ്യില്‍ കര്‍മ്മപുസ്തകം നല്‍കപ്പെട്ടവന്‍ പറയും: എന്‍റെ കഷ്ടമേ, എനിക്ക് ഈ പുസ്തകം നല്‍കപ്പെടാതിരുന്നുവെങ്കില്‍ നന്നായിരുന്നു.(25) വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.(26) എന്‍റെ മരണം തന്നെ എന്‍റെ അന്ത്യം കുറിക്കുന്നതായിരുന്നെങ്കില്‍.(27) എന്‍റെ സമ്പത്ത് എനിക്ക് പ്രയോജനപ്പെട്ടില്ല.(28) എന്‍റെ അധികാരം മുഴുവനും എനിക്ക് ഇല്ലാതായി.(29) നിങ്ങള്‍ അവനെ പിടിക്കുക. എന്നിട്ട് വളയം ധരിപ്പിക്കുക.(30) ശേഷം അവനെ നിങ്ങള്‍ നരകത്തില്‍ കടത്തുക.(31) ശേഷം എഴുപത് മുഴം നീളമുള്ള ചങ്ങലയില്‍ അവനെ നിങ്ങള്‍ കുടുക്കിയിടുക.(32) അവന്‍ മഹോന്നതനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.(33) സാധുക്കള്‍ക്ക് ആഹാരം കൊടുക്കാന്‍ പ്രേരിപ്പിച്ചിരുന്നില്ല.(34) അന്നേ ദിവസം അവന് ഒരു ആത്മസുഹൃത്തും ഉണ്ടായിരിക്കുന്നതല്ല.(35) നരക വാസികളുടെ പഴുപ്പ് അല്ലാതെ ഒരു ആഹാരവും കാണില്ല.(36) പാപികള്‍ മാത്രമേ അത് ഭക്ഷിക്കുകയുള്ളൂ.(37) അപ്പോള്‍ നിങ്ങള്‍ കാണുന്ന വസ്തുക്കളെക്കൊണ്ടും.(38) നിങ്ങള്‍ കാണാത്ത വസ്തുക്കളെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു.(39) തീര്‍ച്ചയായും ഇത് ഒരു ആദരണീയ ദൂതന്‍റെ വാചകമാണ്.(40) ഇത് കവിയുടെ വാക്യമല്ല. നിങ്ങള്‍ അല്പം മാത്രമേ വിശ്വസിക്കുന്നുള്ളൂ.(41) ജോത്സ്യവചനവുമല്ല. നിങ്ങള്‍ അല്പം മാത്രമേ ചിന്തിക്കുന്നുള്ളൂ.(42) സര്‍വ്വലോക പരിപാലകനില്‍ നിന്നും അവതരിച്ചതാണിത്.(43) പ്രവാചകന്‍ നമ്മുടെമേല്‍ വല്ല വാചകവും പടച്ചുണ്ടാക്കി പറഞ്ഞിരുന്നെങ്കില്‍.(44) നാം അദ്ദേഹത്തെ വലതു കൈ കൊണ്ട് പിടിക്കുമായിരുന്നു.(45) ശേഷം ഹൃദയഞരമ്പ് മുറിച്ചുകളയുമായിരുന്നു.(46) ഇതില്‍ നിന്നും തടയാന്‍ നിങ്ങളില്‍ ആരും ഉണ്ടായിരിക്കുന്നതല്ല(47) തീര്‍ച്ചയായും ഇത് ഭയഭക്തിയുള്ളവര്‍ക്ക് ഒരു ഉണര്‍ത്തലാണ്.(48) നിങ്ങളില്‍ കളവാക്കുന്നവര്‍ ഉണ്ടെന്ന് നമുക്ക് നന്നായി അറിയാം.(49) തീര്‍ച്ചയായും ഇത് നിഷേധികള്‍ക്ക് വ്യസനമാണ്.(50) തീര്‍ച്ചയായും ഇത് പരിപൂര്‍ണ്ണമായും ഉറപ്പായ സത്യമാണ്.(51) ആകയാല്‍ മഹോന്നതനായ രക്ഷിതാവിന്‍റെ വിശുദ്ധി താങ്കള്‍ പ്രകീര്‍ത്തിക്കുക.(52)

ആശയ സംഗ്രഹം:
        സത്യമായി വരുന്ന കാര്യം. സത്യമായി വരുന്ന കാര്യം എന്താണ്? സത്യമായി വരുന്ന കാര്യം എന്താണെന്ന് താങ്കള്‍ക്ക് അറിയാമോ? ഇതുകൊണ്ടുള്ള ഉദ്ദേശം ലോകാവസാനത്തിന്‍റെ ഭയാനകതയും ഗൗരവവും വിവരിക്കലാണ്. സമൂദ്, ആദ് ഗോത്രങ്ങള്‍ പിടിച്ച്കുലുക്കുന്ന സത്യമായ കാര്യം പരലോകത്തെ കളവാക്കി. സമൂദ് ഗോത്രം ഘോരശബ്ദത്തിലൂടെ നശിപ്പിക്കപ്പെട്ടു. ആദ് ഗോത്രം ശക്തിയും വേഗതയുമുള്ള കാറ്റിലൂടെ തകര്‍ക്കപ്പെട്ടു. ഏഴ് രാവും എട്ട് പകലും തുടര്‍ച്ചയായി ആ കാറ്റിനെ അവരുടെമേല്‍ അയയ്ക്കപ്പെട്ടു. വളരെ ഉയരമുണ്ടായിരുന്ന ആ ജനത അകം പൊള്ളയായ ഈത്തപ്പന തടിപോലെ വീണുകിടക്കുന്നതായി താങ്കള്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ കാണാമായിരുന്നു. അവര്‍ക്ക് എന്തെങ്കിലും അവശേഷിച്ചതായി താങ്കള്‍ കാണുന്നുണ്ടോ? അതായത് ഒന്നും അവശേഷിച്ചിരുന്നില്ല. ഇപ്രകാരം ഫിര്‍ഔനും അവന് മുമ്പുള്ളവരായ നൂഹ് നബി (അ)യുടെ സമൂഹം, ആദ്, സമൂദ് മുതലായവരും ലൂത്ത് നബി (അ)യുടെ സമൂഹമായ തലകീഴായി മറിക്കപ്പെട്ട നാട്ടുകാരും വലിയ പാപം ചെയ്തു. അവര്‍ പടച്ചവനെ നിഷേധിച്ചു. അവരിലേക്ക് പ്രവാചകന്മാരെ അയക്കപ്പെട്ടങ്കിലും അവരുടെ രക്ഷിതാവിന്‍റെ ദൂതന് അവര്‍ എതിര് പ്രവര്‍ത്തിച്ചു. നിഷേധത്തില്‍ നിന്നും അവര്‍ പിന്മാറിയില്ല. നിഷേധിച്ച വിഷയങ്ങളില്‍ പരലോകവും ഉണ്ടായിരുന്നു. അപ്പോള്‍ രക്ഷിതാവ് അവരെ കഠിനമായ രീതിയില്‍ പിടികൂടി. അവരില്‍ ആദ്, സമൂദ് ഗോത്രങ്ങളുടെ സംഭവം ഇപ്പോള്‍ പറഞ്ഞുകഴിഞ്ഞു. ഇതര സമൂഹങ്ങളുടെ സംഭവം നിരവധി ആയത്തുകളില്‍ വന്നിട്ടുണ്ട്. നൂഹ് നബി (അ)യുടെ സമുദായത്തിന്‍റെ സംഭവം പ്രത്യേകം പരാമര്‍ശിക്കുന്നു: നൂഹ് നബി (അ)യുടെ കാലത്ത് ജലം പരിധിവിട്ട് ഉയര്‍ന്നപ്പോള്‍ നിങ്ങളെ അതായത് സത്യവിശ്വാസികളായിരുന്ന പൂര്‍വ്വികരെ നാം കപ്പലില്‍ കയറ്റി. അവരിലൂടെയാണ് നിങ്ങള്‍ ഈ ലോകത്ത് ജനിച്ചത്. ശേഷിച്ചവരെ നാം മുക്കിക്കൊന്നു.  നിങ്ങള്‍ക്ക് ഒരു സ്മരണയാകാനും ഓര്‍മ്മവെയ്ക്കുന്ന ചെവികള്‍ ശ്രദ്ധിച്ച് കേട്ട് അതിനെ ഓര്‍മ്മവെയ്ക്കാനും ശിക്ഷയുടെ കാരണങ്ങളില്‍ നിന്നും രക്ഷപ്പെടാനുമാണ് അപ്രകാരം ചെയ്തത്. ഇതുവരെ വിവരിക്കപ്പെട്ടത് ലോകാവസാനത്തെ നിഷേധിക്കുന്നവര്‍ക്കുള്ള ശിക്ഷകളാണ്. അടുത്തതായി ലോകാവസാനത്തിന്‍റെ ഭയാനകത വിവരിക്കുന്നു: അപ്പോള്‍ സൂര്‍ കാഹളത്തില്‍ ഒന്നാമത്തെ ഊത്ത് ഊതപ്പെട്ടാല്‍. ഭൂമിയും പര്‍വ്വതവും യഥാ സ്ഥാനങ്ങളില്‍ നിന്നും ഉയര്‍ത്തപ്പെടുന്നതും മാറ്റപ്പെടുന്നതും രണ്ടിനെയും തവിടുപൊടിയാക്കപ്പെടുകയും ചെയ്യുമ്പോള്‍.  അന്നേദിവസം സംഭവിക്കുന്നത് സംഭവിക്കും. ആകാശം പിളര്‍ന്ന് അന്നേ ദിവസം അത് വളരെ ബലഹീനമാകുന്നതാണ്. ഇപ്പോള്‍ യാതൊരു കുഴപ്പവും ഇല്ലാത്ത ആകാശം വളരെ ബലിഷ്ടമാണെങ്കിലും അന്ന് അങ്ങേയറ്റം ബലഹീനമാകുന്നതും പൊളിയുന്നതുമാണ്. അത് പൊളിയുമ്പോള്‍ ആകാശം മുഴുവന്‍ പരന്ന് കിടക്കുന്ന മലക്കുകള്‍ അതിന്‍റെ ഓരങ്ങളിലേക്ക് വരുന്നതാണ്. തുടര്‍ന്ന് പ്രസ്തുത മലക്കുകളുടെ മേലും മരണം സംഭവിക്കുന്നതാണ്. ഇതുവരെ പറയപ്പെട്ടത് ഒന്നാം ഊത്തുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്. അടുത്തതായി രണ്ടാം ഊത്തിനെക്കുറിച്ച് വിവരിക്കുന്നു. താങ്കളുടെ രക്ഷിതാവിന്‍റെ അര്‍ശ് അന്നേദിവസം അവര്‍ക്ക് മുകളില്‍ എട്ട് മലക്കുകള്‍ വഹിക്കുന്നതാണ്. ഇപ്പോള്‍ നാല് മലക്കുകള്‍ വഹിക്കുന്നുവെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഖിയാമത്ത് നാളില്‍ എട്ടുപേര്‍ അത് വഹിച്ച് മഹ്ഷറിലേക്ക് കൊണ്ടുവരുന്നതും വിചാരണ ആരംഭിക്കുന്നതുമാണ്. അന്നേ ദിവസം നിങ്ങളെ അല്ലാഹുവിന് മുന്നില്‍ വിചാരണയ്ക്കായി കൊണ്ടുവരപ്പെടും. നിങ്ങളുടെ ഒരു കാര്യവും അല്ലാഹുവില്‍ നിന്നും മറയുന്നതല്ല. അങ്ങനെ വിചാരണ നടത്തപ്പെടുന്നതും സല്‍ക്കര്‍മ്മികള്‍ക്ക് വലത് കൈയ്യിലും നിഷേധികള്‍ക്ക് ഇടത് കൈയ്യിലും കര്‍മ്മ പുസ്തകം നല്‍കപ്പെടുന്നതുമാണ്. അപ്പോള്‍ വലതുകൈയ്യില്‍ കര്‍മ്മപുസ്തകം നല്‍കപ്പെട്ടവര്‍ സന്തോഷത്തോടെ അടുത്തുള്ളവരോട് പറയും: നിങ്ങള്‍ എല്ലാവരും വരൂ, എന്‍റെ പുസ്തകം വായിക്കൂ. എന്‍റെ വിചാരണ കണ്ടുമുട്ടാനുള്ളതാണെന്ന് ഞാന്‍ മുമ്പ് തന്നെ ഉറപ്പിച്ചിരുന്നു. അതായത് ലോകാവസാനത്തിലും വിചാരണയിലും വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്തിരുന്നു. അത് കാരണമായി അല്ലാഹു എന്നെ ഇപ്പോള്‍ അനുഗ്രഹിച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ അവന്‍ സംതൃപ്തമായ ജീവിതത്തില്‍. അതായത് സമുന്നത സ്വര്‍ഗ്ഗത്തിലായിരിക്കും. അതിന്‍റെ പഴങ്ങള്‍ ചാഞ്ഞുകിടക്കുന്നതാണ്. ഏത് അവസ്ഥയിലും അത് എടുക്കാന്‍ സാധിക്കുന്നതാണ്. അവരോട് പറയപ്പെടും:  ഇഹലോകത്ത് കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ ചെയ്ത കര്‍മ്മങ്ങളുടെ ഫലമായി സസന്തോഷം ആഹാരപാനീയങ്ങള്‍ നിങ്ങള്‍ ഉപയോഗിച്ചുകൊള്ളുക. ഇടതുകൈയ്യില്‍ കര്‍മ്മപുസ്തകം നല്‍കപ്പെട്ടവന്‍ അങ്ങേയറ്റം ദു:ഖത്തോടെ പറയും: എന്‍റെ കഷ്ടമേ, എനിക്ക് ഈ പുസ്തകം നല്‍കപ്പെടാതിരുന്നുവെങ്കില്‍ നന്നായിരുന്നു. വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. എന്‍റെ മരണം തന്നെ എന്‍റെ അന്ത്യം കുറിക്കുകയും വിചാരണ നേരിടേണ്ടിവരാത്ത നിലയില്‍ രണ്ടാമതും ജീവിക്കാതിരിക്കുകയും  ചെയ്തിരുന്നങ്കില്‍. കൊള്ളാമായിരുന്നു. ഹാ കഷ്ടം, എന്‍റെ സമ്പത്ത് എനിക്ക് പ്രയോജനപ്പെട്ടില്ല. എന്‍റെ അധികാരം മുഴുവനും എനിക്ക് ഇല്ലാതായി. അതായത് സമ്പത്തും അധികാരങ്ങളും യാതൊരു ഗുണവും ചെയ്തില്ല. ഇത്തരം ആളുകളെക്കുറിച്ച് മലക്കുകളോട് കല്‍പ്പിക്കപ്പെടും: നിങ്ങള്‍ അവനെ പിടിക്കുക. എന്നിട്ട് കഴുത്തില്‍ വളയം ധരിപ്പിക്കുക. ശേഷം അവനെ നിങ്ങള്‍ നരകത്തില്‍ കടത്തുക. ശേഷം എഴുപത് മുഴം നീളമുള്ള ചങ്ങലയില്‍ അവനെ നിങ്ങള്‍ കുടുക്കിയിടുക. ഈ മുഴത്തിന്‍റെ അളവ് എത്രയാണെന്ന് അല്ലാഹുവിന് തന്നെ അറിയാം. അടുത്തതായി ഈ ശിക്ഷയ്ക്കുണ്ടായ കാരണം പറയുന്നു: അവന്‍ മഹോന്നതനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. അതായത് പ്രവാചകന്മാരുടെ അദ്ധ്യാപനങ്ങള്‍ക്കനുസരിച്ച് വിശ്വസിക്കേണ്ടതുപോലെ വിശ്വസിച്ചിരുന്നില്ല. മറ്റുള്ളവര്‍ക്ക് ഒന്നും കൊടുത്തില്ലായെന്ന് മാത്രമല്ല, സാധുക്കള്‍ക്ക് ആഹാരം കൊടുക്കാന്‍ പോലും പ്രേരിപ്പിച്ചിരുന്നില്ല. ചുരുക്കത്തില്‍ പടച്ചവന്‍റെ മഹത്വവും സൃഷ്ടികളോട് കാരുണ്യവും ഇല്ലായിരുന്നു. അങ്ങനെ അടിസ്ഥാന ആരാധനകളായ പടച്ചവനോടുള്ള കടമകളിലും പടപ്പുകളോടുള്ള കടമകളിലും കഠിനമായ വീഴ്ച വരുത്തി. അങ്ങനെ ശിക്ഷാര്‍ഹരായി.  ആകയാല്‍ അന്നേ ദിവസം അവന് ഒരു ആത്മസുഹൃത്തും ഉണ്ടായിരിക്കുന്നതല്ല. നരക വാസികളുടെ പഴുപ്പ് അല്ലാതെ ഒരു ആഹാരവും കാണില്ല. ഈ പഴുപ്പാകട്ടെ അങ്ങേയറ്റം വെറുക്കപ്പെട്ടതുമായിരുന്നു. ഇതുകൊണ്ടുള്ള ഉദ്ദേശം വെറുക്കപ്പെട്ട ആഹാരങ്ങള്‍ നല്‍കപ്പെടും എന്നാണ്. കാരണം സഖൂം എന്ന മോശമായ മറ്റൊരു ആഹാരവും നല്‍കുമെന്ന് ഖുര്‍ആനില്‍ വന്നിട്ടുണ്ട്. പാപികള്‍ മാത്രമേ അത് ഭക്ഷിക്കുകയുള്ളൂ. അടുത്തതായി ലോകാവസാനത്തെയും പരലോകത്തെയും രക്ഷാശിക്ഷകളെയും വിവരിക്കുന്ന പരിശുദ്ധ ഖുര്‍ആനിന്‍റെ സത്യത വിവരിച്ചുകൊണ്ട് പറയുന്നു: അപ്പോള്‍ നിങ്ങള്‍ കാണുന്ന വസ്തുക്കളെക്കൊണ്ടും. നിങ്ങള്‍ കാണാത്ത വസ്തുക്കളെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു. സൃഷ്ടികളില്‍ ചിലത് മനുഷ്യര്‍ക്ക് കാണാന്‍ കഴിയുന്നതും ചിലത് കാണാന്‍ കഴിയാത്തതുമാണ്. ഈ സത്യവും സത്യം ചെയ്യുന്ന വിഷയവുമായിട്ടുള്ള ബന്ധം പരിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ടുവരുന്ന മലക്ക് കാണാപ്പെടാത്തതും ഖുര്‍ആന്‍ വാഹകനായ റസൂലുല്ലാഹി (സ) കാണപ്പെടുകയും ചെയ്യുന്നു എന്നുള്ളതാണ്. ചുരുക്കത്തില്‍ സര്‍വ്വ സൃഷ്ടികളെയും കൊണ്ട് സത്യം ചെയ്ത ശേഷം അല്ലാഹു പറയുന്നു: തീര്‍ച്ചയായും ഈ ഖുര്‍ആന്‍ അല്ലാഹുവിന്‍റെ ഭാഷണമാണ്. ഒരു ആദരണീയ ദൂതന്‍ വഴിയാണ് ഈ വചനങ്ങള്‍ ഇറങ്ങിയിരിക്കുന്നത്. ആകയാല്‍ ഇത് ഇറക്കപ്പെട്ട വ്യക്തിത്വം തീര്‍ച്ചയായും അല്ലാഹുവിന്‍റെ ദൂതനാണ്. നിഷേധികള്‍ പറയുന്നതുപോലെ ഇത് കവിയുടെ വാക്യമല്ല. പക്ഷേ, നിങ്ങള്‍ അല്പം മാത്രമേ വിശ്വസിക്കുന്നുള്ളൂ. അല്‍പ്പം എന്നതുകൊണ്ടുള്ള ഉദ്ദേശം അല്‍പ്പം പോലും വിശ്വസിക്കുന്നില്ല എന്നാണ്. മറ്റുചില നിഷേധികള്‍ പറയുന്നതുപോലെ ഇത് ജോത്സ്യവചനവുമല്ല. നിങ്ങള്‍ അല്പം മാത്രമേ ചിന്തിക്കുന്നുള്ളൂ. അല്‍പ്പം എന്നാല്‍ അല്‍പ്പം പോലും ചിന്തിക്കുന്നില്ലായെന്നാണ് ആശയം. ചുരുക്കത്തില്‍ ഇത് കവിതയുമല്ല, ജോത്സ്യവുമല്ല. മറിച്ച് സര്‍വ്വലോക പരിപാലകനില്‍ നിന്നും അവതരിച്ച ഗ്രന്ഥമാണ്. അടുത്തതായി ഈ ഗ്രന്ഥത്തിന്‍റെ സത്യതയ്ക്ക് ബുദ്ധിപരമായ ഒരു തെളിവ് വിവരിക്കുന്നു: ഈ പ്രവാചകന്‍ നമ്മുടെമേല്‍ കളവായ വല്ല വാചകവും പടച്ചുണ്ടാക്കി പറഞ്ഞിരുന്നെങ്കില്‍. അതായത് നാം ഇറക്കാത്ത കാര്യത്തെക്കുറിച്ച് നമ്മുടെ വചനമാണെന്ന് പറയുകയും കള്ളപ്രവാചകത്വം വാദിക്കുകയും ചെയ്തിരുന്നെങ്കില്‍ നാം അദ്ദേഹത്തിന്‍റെ വലതു കൈ  പിടിക്കുമായിരുന്നു. ശേഷം ഹൃദയഞരമ്പ് മുറിച്ചുകളയുമായിരുന്നു. അപ്പോള്‍ ഇതില്‍ നിന്നും തടയാന്‍ നിങ്ങളില്‍ ആരും ഉണ്ടായിരിക്കുന്നതല്ല. ഹൃദയ ഞരമ്പ് മുറിക്കുക എന്നതുകൊണ്ടുള്ള ഉദ്ദേശം വധിക്കലാണ്. തീര്‍ച്ചയായും ഇത് ഭയഭക്തിയുള്ളവര്‍ക്ക് ഒരു ഉണര്‍ത്തലാണ്. അതെ, യഥാര്‍ത്ഥത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ പടച്ചവന്‍റെ സത്യസന്ദേശമായതിനോടൊപ്പം മഹത്തായ സദുപദേശം കൂടിയാണ്. അടുത്തതായി നിഷേധികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു:  നിങ്ങളില്‍ കളവാക്കുന്ന ചിലര്‍ ഉണ്ടെന്ന് നമുക്ക് നന്നായി അറിയാം. അപ്പോള്‍ നാം അവര്‍ക്ക് ശിക്ഷ നല്‍കുന്നതാണ്. ഈ അടിസ്ഥാനത്തില്‍ ഈ ഗ്രന്ഥം നിഷേധികള്‍ക്ക് വ്യസനത്തിന് കാരണമാണ്. കാരണം അവര്‍ ഇതിനെ നിഷേധിക്കുന്നത് കാരണം ശിക്ഷിക്കപ്പെടുന്നതാണ്. തീര്‍ച്ചയായും ഇത് പരിപൂര്‍ണ്ണമായും ഉറപ്പായ സത്യമാണ്. ആകയാല്‍ ഈ വചനങ്ങള്‍ ഇറക്കിയ മഹോന്നതനായ രക്ഷിതാവിന്‍റെ വിശുദ്ധി താങ്കള്‍ പ്രകീര്‍ത്തിക്കുക.
 
🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

ഉസ്മാൻ ദുന്നൂറൈൻ (റ)ൻ്റെ മഹത്വങ്ങൾ

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

174. സഈദ് ബ്നു മുസയ്യബ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി ﷺ ഉസ്‌മാൻ (റ)നെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം അതീവ ദുഃഖിതനായിരുന്നു. തദവസരം റസൂലുല്ലാഹി ﷺ അദ്ദേഹത്തോട് ചോദിച്ചു: ഉസ്‌മാൻ എന്തൊക്കെയാണ് വിശേഷങ്ങൾ? അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതരേ, എൻ്റെ മാതാപിതാക്കൾ താങ്കൾക്ക് അർപ്പണം. ഞാൻ പ്രയാസപ്പെടുന്നത് പോലെ നിലവിൽ പ്രയാസപ്പെടുന്നവൻ ആരെങ്കിലുമുണ്ടോ? അങ്ങയുടെ പ്രിയപുത്രിയും എൻ്റെ പ്രിയതമയുമായ റുഖിയ്യ (റ) വഫാത്തായി. ഈ ദുഃഖത്താൽ ഞാൻ പൂർണ്ണമായി തകർന്നിരിക്കുകയാണ്. അങ്ങയുടെ മരുമകൻ എന്ന ഉന്നത സ്ഥാനം എന്നന്നേക്കുമായി ഇല്ലാതായിരിക്കുന്നു. റസൂലുല്ലാഹി ﷺ ചോദിച്ചു: ഉസ്മാൻ താങ്കളെന്താണ് ഇപ്രകാരം പറയുന്നത്? (താങ്കൾ അത്രമേൽ ദുഃഖിതനാണോ?) ഉസ്‌മാൻ (റ) പറഞ്ഞു: ഞാൻ സത്യം ചെയ്ത് പറയുകയാണ്, ഞാൻ പറഞ്ഞത് തന്നെയാണ് എൻ്റെ അവസ്ഥ.  അവർ ഇരുവർക്കും ഇടയിലെ  വർത്തമാനത്തിനിടയിൽ റസൂലുല്ലാഹി ﷺ അരുളി: മരണപ്പെട്ട എൻ്റെ മകൾ റുഖിയ്യയുടെ സഹോദരി ഉമ്മു കുൽസൂമിനെ റുഖിയ്യുടെ അതേ മഹ്‌റിൻ്റെ മേൽ താങ്കൾക്ക് വിവാഹം ചെയ്തു തരാൻ അല്ലാഹുവിൻ്റെ കല്പന ജിബ്‌രീൽ എന്നെ അറിയിച്ചിരിക്കുന്നു. ഇപ്രകാരം റസൂലുല്ലാഹി ﷺ ഉസ്‌മാൻ (റ) ന് പ്രിയപുത്രി ഉമ്മു കുൽസൂമിനെ വിവാഹം ചെയ്തു നൽകി. (ഇബ്‌നു അസാകിർ)

വിവരണം: ഹദീസിന് വിവരണത്തിന്റെ ആവശ്യമില്ലാത്ത വിധം വ്യക്തമാണ്. വിവിധ രിവായത്തുകളിലൂടെ ഇത് സ്ഥിരപ്പെട്ടതുമാണ്. കൂടാതെ, ഇത് ഉദ്ധരിച്ച സഈദ് ബ്നുൽ മുസയ്യബ് (റ) താബിഇയാണ്. ഈ ഹദീസ് അദ്ദേഹത്തിന് ഒരു സഹാബിയിൽ നിന്ന് ലഭിച്ചതാണെന്നതും വ്യക്തമാണ്. എന്നാൽ, അദ്ദേഹം ആ സഹാബിയെ വ്യക്തമാക്കിയിട്ടില്ല. ഹദീസ് പണ്ഡിതരുടെ അടുക്കൽ ഇപ്രകാരമുള്ളവയ്ക്ക് മുർസൽ എന്നാണ് പറയപ്പെടുന്നത്. എന്നാൽ, സഈദ് ബ്നുൽ മുസയ്യബ് (റ)നെ പോലുള്ള ഉന്നത താബിഈങ്ങളുടെ മുർസലായ ഹദീസുകൾ പ്രാമാണികവും സ്വീകാര്യവുമാണ്. അതുപോലെ വിവിധ രിവായത്തുകളിലൂടെ ഈ വിഷയം സ്ഥിരപ്പെട്ടതുമാണ്.

🔹🔹🔹🔹🔹

ഉദ്ബോധനങ്ങൾ

റസൂലുള്ളാഹി ﷺ-യുടെ പിണക്കം  മാറ്റിയ ഒരു സംഭവം.

✍️ മൗലാനാ മുഫ്‌തി അബുൽ ഖാസിം നുഅ്മാനി
       (മുഹ്തമിം ദാറുൽ ഉലൂം ദയൂബന്ദ്)

വിവ : മുഫ്തി സാജിദ് നജ്മി അൽ ഖാസിമി ഈരാറ്റുപേട്ട

        അനസ് (റ) പറയുന്നു: ഒരു ദിവസം റസൂലുള്ള ﷺ പുറത്തിറങ്ങി, ഞങ്ങളും റസൂലുള്ളാഹി ﷺ യോടൊപ്പമുണ്ടായിരുന്നു. അപ്പോൾ അവിടുന്ന് ഒരു വീടിന് മുകളിൽ ഉയർന്നുനിൽക്കുന്ന ഒരു ഗോപുരം (ഖുബ്ബ) കണ്ടു. അവിടുന്ന് ചോദിച്ചു: ഇതെന്താണ്?
​അവിടുത്തെ കൂടെയുണ്ടായിരുന്ന സ്വഹാബികൾ പറഞ്ഞു: യാ റസൂലള്ളാ! ഇത് ഇന്ന അൻസാരിയുടെ വീടാണ്. അവിടുന്ന് നിശബ്ദനായി, ഒന്നും പറഞ്ഞില്ല. ആ കാര്യം അവിടുന്ന് തന്റെ മനസ്സിൽ വെച്ചു.
        അങ്ങനെ ആ വീടിന്റെ ഉടമസ്ഥൻ റസൂലുള്ളാഹി ﷺ യുടെ സന്നിധിയിൽ വരികയും ആളുകളുടെ സാന്നിധ്യത്തിൽ അവിടുത്തേക്ക് സലാം ചൊല്ലുകയും ചെയ്തപ്പോൾ അവിടുന്ന് മുഖം തിരിച്ചു കളഞ്ഞു. ഇത് പലതവണ ആവർത്തിച്ചു. അദ്ദേഹം മറ്റൊരു വശത്തുകൂടി വന്ന് സലാം പറഞ്ഞു, അവിടുന്ന് അപ്പോഴും മുഖം തിരിച്ചു. അങ്ങനെ ആ വ്യക്തിക്ക് റസൂലുള്ളാഹി ﷺ യുടെ കോപവും അവഗണനയും മനസ്സിലായി. അതായത്, അവിടുന്ന് എന്തോ കാര്യത്തിൽ തന്നോട് പിണക്കത്തിലാണെന്ന് അദ്ദേഹത്തിന് നന്നായി ബോധ്യപ്പെട്ടു.
       അദ്ദേഹം തന്റെ സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് പരാതിപ്പെട്ടു: "എന്താണ് കാര്യമെന്ന് എനിക്കറിയില്ല, റസൂലുള്ളാഹി ﷺ എന്നോട് പിണക്കത്തിലാണ്. ഞാൻ സലാം ചൊല്ലി, അവിടുന്ന് മറുപടി നൽകിയില്ല, മുഖം തിരിക്കുകയും ചെയ്തു."
അദ്ദേഹം പറഞ്ഞു: അല്ലാഹുവാണെ സത്യം! പ്രവാചകനിൽ ഞാൻ മാറ്റം അനുഭവിക്കുന്നു. മുമ്പ് ഉണ്ടായിരുന്ന ആ പെരുമാറ്റമല്ല ഇപ്പോൾ എന്നോടുള്ളത്. ​എന്തുകൊണ്ടാണ് അവിടുന്ന് പിണങ്ങിയതെന്ന് അറിയുക എന്നതായിരുന്നു ആ പരാതിയുടെ ഉദ്ദേശ്യം. അപ്പോൾ ആളുകൾ പറഞ്ഞു: "തിരുമേനി ﷺ വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ താങ്കളുടെ വീടിന് മുകളിലെ ആ ഗോപുരം കണ്ടിരുന്നു. അതല്ലാതെ വേറെ കാര്യങ്ങളൊന്നുമില്ല. അവിടുന്ന് ഒന്നും പറഞ്ഞതുമില്ല, 'ഇതെന്താണ്' എന്ന് ചോദിക്കുക മാത്രമാണ് ചെയ്തത്. അത് താങ്കളുടെ ഗോപുരമാണെന്ന് ഞങ്ങൾ മറുപടിയും നൽകി." ആ മനുഷ്യൻ ഉടൻ തന്നെ മടങ്ങിച്ചെന്ന് തന്റെ ഗോപുരം തകർത്ത് തരിപ്പണമാക്കി. 
​റസൂലുള്ളാഹി ﷺ യുടെ പിണക്കത്തിന് കാരണമാകുന്ന ഒരു കാര്യം എങ്ങനെ നിലനിർത്തും? "യാ റസൂലള്ളാ! ഞാൻ ആ വീട് പൊളിക്കണോ അതോ മാറ്റം വരുത്തണോ?" എന്ന് അദ്ദേഹം ചോദിക്കുക പോലും ചെയ്തില്ല. എന്ന് മാത്രമല്ല, അത് പൊളിച്ച ശേഷം "യാ റസൂലള്ളാ! ഞാൻ അത് പൊളിച്ച് തരിപ്പണമാക്കി " എന്ന് പറയാൻ പോലും അദ്ദേഹം വന്നില്ല. സ്വഹാബികൾ പറയുന്നു: പിന്നീട് ഒരു ദിവസം റസൂലുള്ളാഹി ﷺ വീണ്ടും പുറത്തിറങ്ങി. അവിടുന്ന് അത് കണ്ടില്ല. ആ വഴിയിലൂടെ പോയപ്പോൾ ആ ഗോപുരം അവിടെ കണ്ടില്ല. അവിടുന്ന് ചോദിച്ചു: ആ ഗോപുരത്തിന് എന്തുപറ്റി?
​ അപ്പോൾ ആളുകൾ പറഞ്ഞു: ആ ഗോപുരത്തിന്റെ ഉടമസ്ഥൻ അങ്ങയുടെ അവഗണനയെക്കുറിച്ച് ഞങ്ങളോട് പരാതിപ്പെട്ടിരുന്നു. അപ്പോൾ ഞങ്ങൾ കാര്യം അദ്ദേഹത്തോട് പറഞ്ഞു; അതുകൊണ്ട് അദ്ദേഹം അത് പൊളിച്ചുമാറ്റി.
​അവിടുന്ന് ആ വഴി പോയപ്പോഴാണ് അത് അറിഞ്ഞത്. താൻ അത് പൊളിച്ചുവെന്ന് അറിയിക്കാൻ ആ സ്വഹാബി സ്വയം വന്നില്ല എന്നതും ശ്രദ്ധേയമാണ്. അപ്പോൾ റസൂലുള്ളാഹി ﷺ പറഞ്ഞു: അത്യാവശ്യത്തിനപ്പുറമുള്ള ഓരോ നിർമ്മാണവും മനുഷ്യന് ബാധ്യതയാണ്.
    ഇത്തരത്തിലാണ് റസൂലുള്ളാഹി ﷺ സ്വഹാബികളെ വളർത്തിയെടുത്തത്. പ്രവാചകൻ ﷺ പിണക്കത്തിലാണെന്ന് അറിയുന്നതും അതിന്റെ കാരണം മനസ്സിലാക്കിയിട്ടും അത് നിലനിർത്തുന്നതും അവർക്ക് ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു .

(റാഹേ സഫ-1/174 -177)
      
🔹🔹🔹🔹🔹


ഇലാ റഹ്‌മത്തില്ലാഹ്...

ഈയാഴ്ച അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായവർക്കായി മയ്യിത്ത് നമസ്കരിക്കണമെന്നും മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ഇരക്കണമെന്നും ഈസാൽ സവാബ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

                                                            🔹🔹🔹🔹🔹

ഗ്രന്ഥ പരിചയം

📓  റമളാൻ ഓഫർ





🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌