ദുൽഹജ്ജ് 18/1447
ജൂൺ 05/2026
ലക്കം: 263
 ഉള്ളടക്കം 

▪️മുഖലിഖിതം 
വർഗ്ഗീയത രാജ്യത്തിനും രാജ്യ നിവാസികൾക്കും ഭീഷണിയാണ്.
        ✍️ മൗലാനാ സയ്യിദ് അർഷദ് മദനി

▪️ജുമുഅ സന്ദേശം 
ഇസ്‌ലാമും സമാധാനവും സുരക്ഷിതത്വവും 
       ✍️ മൗലാനാ ഡോ. സഊദ് ആലം ഖാസിമി  

▪️പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
       ✍️ മൗലാനാ  മുഫ്തി ഫുളൈലുർ റഹ്‌മാൻ ഹിലാൽ ഉസ്മാനി 

▪️ആരിഫുല്‍ ഹദീസ് 
അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ
       ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഉദ്ബോധനങ്ങൾ
അറിവും അഹങ്കാരവും
       ✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി

▪️ഇലാ റഹ്‌മത്തില്ലാഹ്... I


▪️ഗ്രന്ഥ പരിചയം 
ഹാജിമാർക്കുള്ള ഉപഹാരം
🔹🔹🔹🔹🔹🔹🔹



 മുഖലിഖിതം 

വർഗ്ഗീയത രാജ്യത്തിനും രാജ്യ നിവാസികൾക്കും ഭീഷണിയാണ്.

          "കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഇതര അധികാര കേന്ദ്രങ്ങളിലെയും കസേരകളിൽ ഇരിക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമോ, അവിടെ ഇരിക്കുന്നവരോട് പ്രത്യേക ബന്ധമോ ഞങ്ങൾക്കില്ല. ഇരിക്കുന്നവർ ഇരിക്കുന്നു. പോകുന്നവർ പോകുന്നു. പക്ഷേ, ഞങ്ങൾക്ക് അതിശക്തമായ ഒരു വിശ്വാസമുണ്ട്: ഈ രാജ്യം മതേതരത്വത്തിൻ്റെ അടിസ്ഥാനത്തിൽ നീങ്ങുന്നിടത്തോളം ഈ രാജ്യം നിലനിൽക്കു കയും വളരുകയും ചെയ്യും. മതേതരത്വം അവസാനിച്ചാൽ ഈ രാജ്യം തകർന്നുപോകും. പ്രത്യേകിച്ചും വർഗ്ഗീയവാദം ഇവിടെ ശക്തി പ്രാപിച്ചാൽ അത് മുഴുവൻ രാജ്യനിവാസികൾക്കും അതിഭയങ്കര ഭീഷണിയാണ്. വിശിഷ്യാ വർഗ്ഗീയവാദികളല്ലാത്ത മുഴുവൻ മതസ്ഥർക്കും അത് നാശമായി ഭവിക്കുന്നതും അവസാനം സ്വയം നശിച്ചൊടുങ്ങുന്നതുമാണ്. ആകയാൽ, ഈ രാജ്യം എന്നുമെന്നും സുന്ദര സുമോഹന മായി നിലനിൽക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിന് മതേതരത്വം നിലനിർത്താൻ നാമെല്ലാവരും പരിശ്രമിക്കുക.

മതേതരത്വം നിലനിൽക്കേണ്ടത് മുസ്‌ലിംകളുടെ മാത്രം ആവശ്യമല്ല എന്ന് എല്ലാവരും നന്നായി മനസ്സിലാക്കുക. മുസ്‌ലിംകൾക്ക് യഥാർത്ഥത്തിൽ വർഗ്ഗീയത ഒരു വെല്ലുവിളിയേ അല്ല, സഹസ്രാബ്ദങ്ങൾ സഞ്ചരിച്ചാണ് ഇസ്‌ലാം ഇവിടംവരെയും വന്നെത്തിയത്. ഇതിനിടയിൽ ഒന്നല്ല, നൂറുകണക്കിന് ആളുകളും പ്രസ്ഥാനങ്ങളും ഇസ്‌ലാമിനെ തകർക്കാൻ കൊണ്ടുപിടിച്ച് പരിശ്രമിച്ചു. പക്ഷേ, നാമം പോലും കേൾക്കപ്പെടാത്ത നിലയിൽ അവരും അവരുടെ പ്രസ്ഥാനങ്ങളും സ്വയം തകർന്നു എന്നല്ലാതെ ഇസ്‌ലാമിന് യാതൊരു കുഴപ്പവും ഉണ്ടായില്ല. ആകയാൽ ഇസ്‌ലാമും മുസ്‌ലിംകളും ഇവിടെ ലോകാവസാനം വരെ നിലനിൽക്കുമെന്നതിൽ ഞങ്ങൾക്ക് ഒരു സംശയവുമില്ല.

ഒരു കാര്യം കൂടി പ്രത്യേകം മനസ്സിലാക്കുക: ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളിൽ മുസ്‌ലിംകൾ പലരും പുറത്തുനിന്നും വന്നവരാണ്. എന്നാൽ ഇന്ത്യയിലെ മുസ്ലിംകൾ ഇവിടെ പുറത്തുനിന്നും വന്നവരല്ല, ഇവിടെത്തന്നെ ഉണ്ടായിരുന്നവരാണ്. ഇവിടെയുള്ള വിവിധ കുടുംബങ്ങളിൽ കുറേയാളുകൾ ഇസ്‌ലാം സ്വീകരിച്ചു. അവരുടെ പരമ്പയാണ് മുസ്‌ലിംകളായി ഇവിടെ നിലകൊള്ളുന്നത്. ജാട്ട്, രാജ്‌പുത്, ഠാക്കൂർ, പട്ടേൽ തുടങ്ങിയ മുഴുവൻ വിഭാഗങ്ങളിലും ഹൈന്ദരെയും മുസ്‌ലിംകളെയും കാണാൻ കഴിയും. നാമാരും പുറത്തുനിന്നും വന്നവരല്ല. പണ്ടുമുതലേ ഉള്ളവരും പരസ്പരം കഴിയുന്നവരുമാണ്."

 ✍️ മൗലാനാ സയ്യിദ് അർഷദ് മദനി

🔹🔹🔹🔹🔹🔹🔹

ALL INDIA MUSLIM PERSONAL LAW BOARD

 ജുമുഅ സന്ദേശം 

ഇസ്‌ലാമും സമാധാനവും സുരക്ഷിതത്വവും 

✍️ മൗലാനാ ഡോ. സഊദ് ആലം ഖാസിമി
(എക്സിക്യൂട്ടീവ് മെമ്പർ, ഓൾ ഇന്ത്യാ മുസ്‌ലിം ‌പേഴ്സനൽ ലോ ബോർഡ്)
       
الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين نبينا محمد وعلى آله وصحبه أجمعين. أما بعد

​الَّذِينَ آمَنُوْا وَلَمْ يَلْبِسُوْا إِيْمَانَهُمْ بِظُلْمٍ أُوْلَئِكَ لَهُمُ الْأَمْنُ وَهُمْ مُّهْتَدُوْنَ. (അൽ-അൻആം: 82)
​"വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തിൽ അക്രമം (ശിർക്ക്) കലർത്താതിരിക്കുകയും ചെയ്തവരാരോ, സുരക്ഷിതത്വം അവർക്കാകുന്നു. അവർ തന്നെയാണ് സന്മാർഗം പ്രാപിച്ചവർ."

​ഇസ്‌ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണ്. ഇസ്‌ലാമിന്റെ പ്രകൃതത്തിലും അതിന്റെ ലക്ഷ്യത്തിലും പ്രവർത്തനരീതിയിലും, അതിലുപരി 'ഈമാൻ', 'ഇസ്‌ലാം' എന്നീ വാക്കുകളിൽപ്പോലും ശാന്തിയുടെയും സമാധാനത്തിന്റെയും അർത്ഥം അടങ്ങിയിരിക്കുന്നു. 'ഈമാൻ' എന്ന വാക്കിൽ 'അംൻ' (സുരക്ഷിതത്വം) എന്നും, 'ഇസ്‌ലാം' എന്ന വാക്കിൽ 'സലാമത്ത്' (സമാധാനം) എന്നുമുള്ള അർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. അല്ലാഹുവിൻ്റെ തിരുനാമങ്ങളിലൊന്ന് 'അൽ-മുഅ്മിൻ' (അഭയം നൽകുന്നവൻ) എന്നും, മറ്റൊന്ന് 'അസ്സലാം' (പൂർണ്ണ ശാന്തിയുള്ളവൻ) എന്നുമാണ്.
​പരിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നു:
​هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلامُ الْمُؤْمِنُ الْمُهَيْمِنُ (ഹശ്ർ: 23)
​"അവനല്ലാതെ മറ്റൊരു ആരാധ്യനുമില്ലാത്ത അല്ലാഹുവാണവൻ. രാജാധിരാജനും, പരിശുദ്ധനും, സമാധാനം നൽകുന്നവനും, അഭയം നൽകുന്നവനും, മേൽനോട്ടം വഹിക്കുന്നവനുമാകുന്നു അവൻ."

​അതുകൊണ്ടുതന്നെയാണ് ഒരു മുസ്‌ലിം തന്റെ അഞ്ചുനേരത്തെ നമസ്കാരങ്ങൾക്ക് ശേഷം പ്രാർത്ഥനയ്ക്കായി കൈകൾ ഉയർത്തുമ്പോൾ, അല്ലാഹുവിന്റെ ഈ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഗുണവിശേഷങ്ങളെ മുൻനിർത്തിക്കൊണ്ട് ഇപ്രകാരം പ്രാർത്ഥിക്കുന്നത്:
​اللهم انت السلام ومنك السلام، تبارکت یا ذا الجلال والاكرام...
​"അല്ലാഹുവേ, നീ തന്നെയാണ് സമാധാനം. നിന്നിൽ നിന്നാകുന്നു സമാധാനം (ഉണ്ടാകുന്നത്). പരമമായ പ്രതാപവും ആദരവുമുള്ളവനായ നീ അനുഗ്രഹീതനായിരിക്കുന്നു..."
​ഇതേപ്രകാരം, ഓരോ മുസ്‌ലിമിനോടും കൽപ്പിക്കപ്പെട്ടിട്ടുള്ളത് അവൻ മറ്റൊരു മുസ്‌ലിമിനെ കണ്ടുമുട്ടുമ്പോഴും, ആരുടെയെങ്കിലും അടുക്കൽ പോകുമ്പോഴും, ഒരു സദസ്സിൽ എത്തുമ്പോഴും, ഒരു വീട്ടിൽ പ്രവേശിക്കുമ്പോഴും ഏറ്റവും ആദ്യമായി 'സലാം' പറയുന്നതിലൂടെ സമാധാനത്തിന്റെ സന്ദേശം നൽകണമെന്നാണ്. അതായത്, "അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്" (നിങ്ങളിൽ അല്ലാഹുവിന്റെ സമാധാനവും കാരുണ്യവും വർഷിക്കട്ടെ) എന്ന് പറയണം. സമൂഹത്തിൽ ശാന്തിയും സമാധാനവും സ്ഥാപിക്കുന്നതിനുള്ള തുടക്കവും അതിന്റെ പ്രകടനവുമാണിത്. മറ്റുള്ളവർ അതിന് മറുപടി നൽകേണ്ടതും ഇതേ രീതിയിലാണ്; അതായത് "വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹ്" എന്ന്.

​ഇസ്‌ലാം വിഭാവനം ചെയ്യുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം സമാനതകളില്ലാത്ത വിധം വളരെ വിശാലമാണ്. ഇസ്‌ലാമിക പ്രബോധനത്തിന്റെ ആത്മാവ് തന്നെ സമാധാനമാണ്. ഇസ്‌ലാം മനുഷ്യരെ ക്ഷണിക്കുന്നത് സമാധാനത്തിന്റെ ഭവനത്തിലേക്കാണ്. അല്ലാഹു തആല അരുളുന്നു:
​وَاللَّهُ يَدْعُوْا إِلَى دَارِ السَّلْمِ وَيَهْدِي مَنْ يَشَاءُ إِلَى صِرَاطٍ مُّسْتَقِيم (യൂനുസ്: 25)
​"അല്ലാഹു സമാധാനത്തിന്റെ ഭവനത്തിലേക്ക് (സ്വർഗ്ഗത്തിലേക്ക്) ക്ഷണിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു."

​മനുഷ്യരാശിയുടെ മാർഗ്ഗദർശനത്തിനായി അല്ലാഹു തആല നിയോഗിച്ച നബിമാരും മുർസലുകളുമെല്ലാം ഈ സമാധാനത്തിന്റെ സന്ദേശം പ്രബോധനം ചെയ്തവരായിരുന്നു. സമൂഹത്തിൽ പടർന്നുപിടിക്കുന്ന അശാന്തിയും കുഴപ്പങ്ങളും കലഹങ്ങളും തടയാൻ അവർ അത്യധ്വാനം ചെയ്തു. ഓരോ പ്രവാചകനും തങ്ങളുടെ രാജ്യത്തെയും സമൂഹത്തെയും ചുറ്റുപാടിനെയും സമാധാനപൂർണ്ണമാക്കാൻ ശ്രമിച്ചു. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് നമ്മുടെ നേതാവായ ഇബ്റാഹീം നബി (അലൈഹിസ്സലാം). ഇറാഖിലെ ഭരണാധികാരിയായ നംറൂദിന്റെ ക്രൂരതകളിൽ നിന്നും പീഡനങ്ങളിൽ നിന്നും മനംനൊന്ത് അദ്ദേഹം മക്ക മുകർറമയിലേക്ക് ഹിജ്റ ചെയ്ത് വന്നപ്പോൾ, മക്കാ നഗരത്തെ ശാന്തിയുടെയും സമാധാനത്തിന്റെയും കേന്ദ്രമാക്കി മാറ്റേണമേ എന്ന് അല്ലാഹുവോട് പ്രാർത്ഥിച്ചു. അല്ലാഹു തആലാ അദ്ദേഹത്തിന്റെ പ്രാർത്ഥന സ്വീകരിച്ചു. ഖുർആനിൽ വിവരിക്കുന്നു:
​​وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَذَا بَلَدًا آمِنًا وَارْزُقْ أَهْلَهُ مِنَ الثَّمَرَاتِ مَنْ آمَنَ مِنْهُمْ بالله واليوم الآخر (ബഖറ: 126)
​"ഇബ്രാഹീം പ്രാർത്ഥിച്ച സന്ദർഭം (ഓർക്കുക): എന്റെ രക്ഷിതാവേ, നീ ഇതിനെ ഒരു സമാധാന നഗരമാക്കേണമേ, ഇതിലെ താമസക്കാരിൽ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് വിഭവങ്ങളിൽ നിന്ന് നീ ഉപജീവനം നൽകേണമേ."

​ഇബ്റാഹീം നബി (അ) മക്ക നഗരത്തെ സമാധാനപൂർണ്ണമാക്കാൻ നടത്തിയ പ്രാർത്ഥനയുടെയും പരിശ്രമങ്ങളുടെയും ഫലമായി മക്ക ഒരു സമാധാന നഗരമായി മാറുക മാത്രമല്ല, അതൊരു 'ഹറം' (വിശുദ്ധ ഭൂമി) ആയി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. അതിന്റെ അതിരുകൾക്കുള്ളിൽ മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും പക്ഷികൾക്കും വരെ ജീവന് പൂർണ്ണ സുരക്ഷിതത്വം ലഭിച്ചു. ഇപ്രകാരം മക്കയിലെ സത്യനിഷേധികളുടെ പീഢനങ്ങളെ തുടർന്ന് മദീനയിലേക്ക് ഹിജ്റ പോയ അന്ത്യപ്രവാചകൻ മുഹമ്മദ് ﷺ, ഇബ്റാഹീം നബി (അ) മക്കയ്ക്ക് വേണ്ടി ദുആ ചെയ്തതുപോലെ മദീന നഗരത്തെയും സമാധാനപൂർണ്ണമാക്കാൻ ദുആ ഇരക്കുകയും അതിനെയും ഹറം ആയി പ്രഖ്യാപിക്കുകയും ചെയ്തു. അതിനാൽ ഇപ്പോൾ മക്ക മാത്രമല്ല, മദീന മുനവ്വറയും ഹറം ആണ്. മുസ്‌ലിംകൾ ഈ രണ്ട് നഗരങ്ങളെയും ആദരവോടെ 'ഹറമൈൻ ശരീഫൈൻ' (ആദരണീയമായ രണ്ട് ഹറമുകൾ) എന്ന നാമത്തിൽ അനുസ്മരിക്കുന്നു.

തങ്ങൾ ജീവിക്കുന്ന രാജ്യത്തെയും സമൂഹത്തെയും സമാധാനപൂർണ്ണമാക്കാൻ ശ്രമിക്കുക എന്നത് ​പ്രവാചകന്മാരുടെ ചര്യയായിരുന്നു. ഇതിൻ്റെ പൗഢമായ മറ്റൊരു ഉദാഹരണമായിരുന്നു മദീനാ കരാർ. മുഹമ്മദ് ﷺ മദീനയിൽ ആഗതരായപ്പോൾ അവിടുത്തെ പ്രാദേശിക ജനവിഭാഗങ്ങളെ, പ്രത്യേകിച്ച് ജൂത ഗോത്രങ്ങളായ ബനൂ ഖുറൈള, ബനൂ നളീർ, ബനൂ ഖൈനുഖാഅ് തുടങ്ങിയവരെ ഒരുമിച്ചുകൂട്ടി സമാധാനപരമായ സഹവർത്തിത്വത്തിനായുള്ള ഒരു കരാർ ഉണ്ടാക്കി. ചരിത്രപ്രസിദ്ധമായ ഈ കരാർ ഒരു സിവിൽ സൊസൈറ്റിയുടെ ചരിത്രത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന അല്ലെങ്കിൽ കരാർ ആയിരുന്നു. ഇസ്‌ലാമിക ചരിത്രത്തിൽ 'മീസാഖെ മദീന' (മദീന കരാർ) എന്ന് അറിയപ്പെടുന്ന ഇതിൽ 51 വകുപ്പുകൾ അടങ്ങിയിരുന്നു.
​വിവിധ മതങ്ങളും വിശ്വാസങ്ങളും ജാതികളും ഗോത്രങ്ങളും തൊഴിലുകളും വംശീയതകളുമുള്ള ജനങ്ങൾ ജീവിക്കുന്ന ഒരു സമൂഹത്തിൽ പരസ്പര പ്രതിരോധം, സഹകരണം, ആദരവ്, സഹിഷ്ണുത എന്നീ തത്വങ്ങൾ ഉൾക്കൊണ്ടുകൊണ്ട് എങ്ങനെ സമാധാനപരമായി ജീവിക്കാം എന്നതാണ് മദീന കരാറിന്റെ ആത്മാവ്.

​പ്രവാചകൻ ﷺ ൻ്റെ ആഗമനത്തിന് മുമ്പ് മദീനയിലെ വിവിധ ഗോത്രങ്ങൾ എങ്ങനെയാണ് പരസ്പരം പോരടിച്ചിരുന്നതെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അവർക്കിടയിൽ രക്തരൂക്ഷിതമായ സംഘട്ടനങ്ങൾ നടന്നിരുന്നു. പ്രതികാര നടപടികൾ തലമുറകളോളം നീണ്ടുനിന്നിരുന്നു. ഔസ്, ഖസ്റജ് ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധം വളരെ പ്രശസ്തമാണ്. ജൂതന്മാരും മുശ്‌രിക്കുകളും തമ്മിലുള്ള തർക്കങ്ങളും പ്രസിദ്ധമാണ്. റസൂലുല്ലാഹി ﷺ തന്റെ ജ്ഞാനവും ഉൾക്കാഴ്ചയും വിവേകവും കൊണ്ട് മദീനയിൽ കെട്ടിപ്പടുത്ത സമാധാന അന്തരീക്ഷം മക്കയിലെ മുശ്‌രിക്കുകൾക്ക് ഒട്ടും സഹിച്ചില്ല. അവർ ഈ സമാധാനം തകർക്കാൻ ഒരു വശത്ത് മദീനയിലെ ഗോത്രങ്ങളെ ഇളക്കിവിട്ടു, മറുവശത്ത് മുസ്‌ലിംകളെ ഭീഷണിപ്പെടുത്തുകയും അവർക്കെതിരെ യുദ്ധത്തിന് തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായാണ് ബദ്ർ, ഉഹുദ്, ഖന്ദഖ് തുടങ്ങിയ യുദ്ധങ്ങൾ ഉണ്ടായത്. മുശ്‌രിക്കുകൾ അക്രമികളും സ്വേച്ഛാധിപതികളുമായിരുന്നിട്ടും, അവർ മുസ്‌ലിംകളെ ദ്രോഹിക്കുകയും അവരുടെ മേൽ യുദ്ധം അടിച്ചേൽപ്പിക്കുകയും ചെയ്തിട്ടും അവർ ദുർബലരായി സമാധാനത്തിനും സന്ധിക്കും അപേക്ഷിച്ചാൽ അത് സ്വീകരിക്കാൻ അല്ലാഹു തആല മുസ്‌ലിംകളോട് കൽപ്പിച്ചു:
​وَإِنْ جَنَحُوْا لِلسَّلِمِ فَاجْنَحْ لَهَا وَتَوَكَّلْ عَلَى اللَّهِ (അൽ-അൻഫാൽ: 61)
​"അവർ സമാധാനത്തിലേക്ക് ചായുകയാണെങ്കിൽ നീയും അതിലേക്ക് ചായുക. അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിക്കുകയും ചെയ്യുക."

​യുദ്ധരംഗത്തല്ലാതെ റസൂലുല്ലാഹി ﷺ ഒരിക്കലും ഒരു മനുഷ്യന് നേരെയും കൈയോങ്ങിയിട്ടില്ല. അന്യായമായി ആർക്കെതിരെയും അതിക്രമം കാണിക്കരുതെന്നും, നാവുകൊണ്ടോ കൈകാലുകൾ കൊണ്ടോ ഒരു മനുഷ്യനെയും വേദനിപ്പിക്കരുതെന്നും അവിടുന്ന് തന്റെ സമുദായത്തെ പഠിപ്പിച്ചു. ഒരു യഥാർത്ഥ മുഅ്മിന്റെ അടയാളം പ്രവാചകൻ ﷺ ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു: 
«المسلم من سلم المسلمون من لسانه ويده»
(ഏതൊരു മുസ്‌ലിമിന്റെ നാവിൽ നിന്നും കൈകളിൽ നിന്നും മറ്റ് മുസ്‌ലിംകൾ സുരക്ഷിതരാണോ അവനാണ് യഥാർത്ഥ മുസ്‌ലിം).

നസാഈ ശരീഫിലെ നിവേദനത്തിൽ 'മുസ്‌ലിം' എന്നതിന് പകരം 'അന്നാസ്' (മനുഷ്യർ) എന്നാണ് പരാമർശിച്ചിരിക്കുന്നത്. അതായത്, ആരുടെ ഉപദ്രവങ്ങളിൽ നിന്നാണോ മറ്റ് മനുഷ്യർ സുരക്ഷിതരായിരിക്കുന്നത് അവനാണ് മുസ്‌ലിം. മനുഷ്യൻ മറ്റുള്ളവരെ ഉപദ്രവിക്കരുത് എന്ന ഇസ്‌ലാമിന്റെ ഈ അടിസ്ഥാന തത്വം തന്നെയാണ് യഥാർത്ഥത്തിൽ സമൂഹത്തിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള അടിത്തറ.
​അന്യായമായി ഒരാളെ ദ്രോഹിക്കുന്നതും അതിക്രമം കാണിക്കുന്നതും ഒരാളുടെ ജീവനെടുക്കുന്നതും ഇസ്‌ലാമിൽ അതീവ ഗുരുതരമായ കുറ്റകൃത്യമാണ്. ഒരാളെ അന്യായമായി കൊലപ്പെടുത്തുന്നതിൻ്റെ പാപം, മനുഷ്യസമൂഹത്തെ മുഴുവൻ കൊലപ്പെടുത്തിയതിന് തുല്യമാണ്. അല്ലാഹു അരുളുന്നു:
​مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا. (അൽ-മാഇദ: 32)
​"മറ്റൊരു ജീവന് പകരമായോ, ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരു മനുഷ്യനെ കൊലപ്പെടുത്തിയാൽ, അത് മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. വല്ലവനും ഒരാളുടെ ജീവൻ രക്ഷിച്ചാൽ, അത് മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷിച്ചതിന് തുല്യമാകുന്നു."

​റസൂലുല്ലാഹി ﷺ അരുളി:
​لن يزال المؤمن في فسحة من دينه مالم يصب دما حراماً
​"ഒരു വിശ്വാസി അന്യായമായി ആരുടെയും ചോര ചിന്താത്തിടത്തോളം കാലം, അവൻ തന്റെ ദീനിൻ്റെ ഉള്ളിലായിരിക്കും."

​ഒരു മനുഷ്യന്റെ രക്തം അന്യായമായി ഒഴുക്കുന്നത് എത്രത്തോളം വലിയ കുറ്റമാണോ, അത്രതന്നെ കുറ്റകരമാണ് കുറ്റവാളികൾക്ക് പകരം നിരപരാധികളോട് പ്രതികാരം ചെയ്യുന്നത്. അതായത്, ഒരു വ്യക്തി മറ്റൊരാളെ അന്യായമായി കൊലപ്പെടുത്തിയാൽ, കൊല്ലപ്പെട്ടവന്റെ അവകാശികൾക്ക് കൊലയാളിയോട് മാത്രമേ പ്രതികാരം ചെയ്യാൻ അവകാശമുള്ളൂ. കൊലയാളിയുടെ സമുദായത്തോടോ മതത്തോടോ ഗോത്രത്തോടോ പ്രതികാരം ചെയ്യുന്നത് കുറ്റവാളിക്ക് പകരം നിരപരാധികളെ ശിക്ഷിക്കലാണ്. ഇസ്‌ലാം ഇതിനെയും തുല്യമായ കുറ്റകൃത്യമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ള 'ഖിസാസ്' (പ്രതിക്രിയ) കൊലയാളിയും കുറ്റവാളിയുമായ വ്യക്തിയിൽ മാത്രം പരിമിതമാണ്. മറ്റുള്ളവർ ആ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കാളികളായാലല്ലാതെ, അക്രമിക്കപ്പെട്ടവന് അക്രമിയാകാനുള്ള അവകാശം, അതായത് ഒരു നിരപരാധിയോട് പ്രതികാരം ചെയ്യാനുള്ള അവകാശം ഇസ്‌ലാം നൽകുന്നില്ല. നമ്മുടെ നാട്ടിൽ പടർന്നുപിടിച്ചിരിക്കുന്ന ഒരു തിന്മയുണ്ട്; ക്രിമിനൽ മനോഭാവമുള്ള ആളുകൾ അക്രമവും കുഴപ്പവുമുണ്ടാക്കി ഓടിപ്പോകുന്നു, അവരെ പിടികൂടുന്നതിന് പകരം അവരുടെ സമുദായത്തിലെയോ മതത്തിലെയോ നിരപരാധികളായ മനുഷ്യരെ ആക്രമിക്കുന്നു. ഇത് മാനവികതയുടെയും മതത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധമാണ്.
​ശാന്തിയും സമാധാനവും സ്ഥാപിക്കുന്നതിന് ഇസ്‌ലാം മുൻപോട്ടുവെക്കുന്ന ഒന്നാമത്തെ നിബന്ധന നീതിയാണ്. നീതി എന്നത് സ്വന്തക്കാരനെന്നോ അന്യനെന്നോ ഭേദമില്ലാതെ എല്ലാവർക്കും ഒരുപോലെ ലഭിക്കേണ്ട ഒരു അടിസ്ഥാന തത്വമാണ്. എല്ലാ പൗരന്മാർക്കും തുല്യമായ നീതി ലഭിക്കുകയാണെങ്കിൽ അശാന്തിക്കുള്ള സാധ്യതകൾ കുറയും. എന്നാൽ തനിക്ക് അനീതി നേരിടുന്നുണ്ടെന്നും തനിക്ക് നീതി ലഭിക്കില്ലെന്നും സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിനോ വ്യക്തിക്കോ തോന്നിപ്പോയാൽ, അവർ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ മറ്റ് വഴികൾ തേടും. ഇത് അശാന്തിക്കും കുഴപ്പങ്ങൾക്കും കാരണമാകും. അതിനാൽ ശാന്തിയും സമാധാനവും നിലനിർത്താൻ നീതി നടപ്പാക്കൽ അനിവാര്യമാണ്.

മറ്റൊരു നിലയ്ക്ക് ചിന്തിക്കുമ്പോൾ, അല്ലാഹു ഭൂമിയെ മുഴുവൻ മുസ്‌ലിംകൾക്ക് മസ്ജിദ് (നമസ്കരിക്കാനുള്ള ഇടം) ആക്കി മാറ്റിയിരിക്കുന്നു. അവന് താൻ ഉദ്ദേശിക്കുന്നിടത്തു വെച്ച് നമസ്കരിക്കാം. ഒരു മസ്ജിദിൽ മനുഷ്യൻ എത്രത്തോളം സമാധാനത്തോടെയിരിക്കുന്നുവോ, വഴക്കുകളിൽ നിന്നും കുഴപ്പമുണ്ടാക്കാനുള്ള ചിന്തകളിൽ നിന്നും മുക്തനായിരിക്കുന്നുവോ, അതേപോലെ അവൻ ഭൂമി മുഴുവൻ സമാധാനത്തോടെ ജീവിക്കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ ഈ അധ്യാപനങ്ങൾ പൂർണ്ണഹൃദയത്തോടെ പ്രാവർത്തികമാക്കുകയാണെങ്കിൽ സമാധാനം സ്ഥാപിക്കാൻ കഴിയും. അല്ലാത്തപക്ഷം, സമാധാനത്തിന്റെ അവകാശവാദങ്ങളും മുദ്രാവാക്യങ്ങളും മുഴക്കിയാലും ലോകത്ത് അശാന്തി നിലനിന്നു കൊണ്ടേയിരിക്കും.
​അല്ലാഹു തആല നമുക്കേവർക്കും സമാധാനത്തിൻ്റെ സംസ്ഥാപകരാകാൻ തൗഫീഖ് നൽകട്ടെ. (ആമീൻ)

🔹🔹🔹🔹🔹🔹🔹

പരിശുദ്ധ ഖുർആൻ പ്രകാശം

സൂറത്തുല്‍ ബഖറ

✍️ മൗലാനാ മുഫ്‌തി ഫുളൈലുർ റഹ്‌മാൻ ഹിലാൽ ഉസ്മാനി

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

ആയത്ത് 43-49

​43. നമസ്കാരത്തിലും ദാനധർമ്മത്തിലും ശ്രദ്ധിക്കുക.!

വിശ്വാസ കാര്യങ്ങളിൽ മാത്രമല്ല ആരാധന വിഷയങ്ങളിലും പ്രവാചകന്മാരുടെ സന്ദേശങ്ങൾ തമ്മിൽ വലിയ സാദൃശ്യം ഉണ്ടായിരുന്നു. ഇത്തരുണത്തിൽ അവരെ ഉപദേശിക്കുന്നു: നിങ്ങളുടെ വേദങ്ങളിലും പറയപ്പെട്ടിട്ടുള്ള നമസ്കാരത്തിലും ദാനധർമ്മങ്ങളിലും നിങ്ങൾ ശ്രദ്ധിക്കുക. കൂടാതെ, അല്ലാഹുവിന്റെ മുന്നിൽ കുനിയുന്നവരോടൊപ്പം നിങ്ങളും കുനിയുക. അന്ന് യഹൂദികൾ നമസ്കാരത്തിലും ദാനധർമ്മത്തിലും ശ്രദ്ധിക്കുന്നില്ല എന്ന് മാത്രമല്ല അവർ അത് നിർവഹിക്കുന്ന സമയത്ത് തന്നെ അതിൽ റുകൂഹ് ചെയ്യുകയോ സംഘടിതമായി നമസ്കരിക്കുകയോ ചെയ്തിരുന്നില്ല. അതുകൊണ്ട് അവർക്ക് അവരുടെ ഈ അവസ്ഥ മാറ്റാനും നമസ്കാരത്തിലും ദാനധർമ്മത്തിലും മുന്നോട്ട് വരാനുമുള്ള ഒരു ഉപദേശമാണ് ഇതിൽ നൽകിയിരിക്കുന്നത്.

44. വേദഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നത് വിശ്വാസവും വാചകവും കർമ്മവും ഒന്നാകണമെന്നാണ്.!

തൗറാത്ത് സഹിതമുള്ള വേദങ്ങൾ പഠിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം വിശ്വാസവും വാചകവും കർമ്മവും പരസ്പരം യോജിപ്പുള്ളതാകാൻ പരിശ്രമിക്കണമെന്നാണ്. എന്നാൽ, നിങ്ങളിൽ ഭൂരിഭാഗവും മനസ്സിലോ കർമ്മത്തിലോ ഇല്ലാത്ത കാര്യങ്ങൾ വാചകങ്ങളിലൂടെ ധാരാളമായി ഉപദേശിക്കുന്നുണ്ട്. ഉപദേശകന്റെ വാചകവും കർമ്മവും വിശ്വാസവും യോജിപ്പുള്ളതാകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരാൾക്ക് മനസ്സിൽ യോജിപ്പുണ്ടെങ്കിലും കർമ്മത്തിൽ യോജിക്കാൻ സാധിക്കാത്ത നന്മ, സ്വന്തം കർമ്മത്തിൽ ഉണ്ടാക്കിയെടുക്കണമെന്ന ആഗ്രഹത്തോടെ ഉപദേശിക്കാവുന്നതാണ്. അതുപോലെ, ആരെങ്കിലും ഉപദേശിക്കുന്ന കാര്യം നന്മയാണെങ്കിൽ അദ്ദേഹത്തിൽ അതുണ്ടോ എന്ന് നോക്കാതെ കേൾവിക്കാർ അത് സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഉപദേശിക്കുന്നവരുടെ നന്മതിന്മകളുടെ കാര്യം പടച്ചവൻ നോക്കുന്നതാണ്.

45. നേർമാർഗ്ഗത്തിലൂടെ സഞ്ചരിക്കാൻ സഹനതയും നമസ്കാരവും സഹായകരമാണ്.!

സന്മാർഗ്ഗത്തിലൂടെ സഞ്ചരിക്കുക എന്നത് അല്പം ദുഷ്കരമായ കാര്യമാണ്. എന്നാൽ, സഹനതയും നമസ്കാരവും മുറുകെപ്പിടിക്കുന്നതിലൂടെ ഈ പ്രയാസം മാറി സഞ്ചാരം എളുപ്പമാകുന്നതാണ്. സഹനത എന്നാൽ ഉറച്ച തീരുമാനവും ശക്തമായ നിലപാടുമാണ്. അതുവഴിയായി മനുഷ്യന്റെ ഉള്ളിലുള്ള ആഗ്രഹങ്ങളെയും പുറത്തുള്ള പ്രശ്നങ്ങളെയും നേരിടാൻ കഴിയുന്നതാണ്. ഈ ഗുണം ഉണ്ടാക്കിയെടുക്കാൻ നോമ്പ് വളരെ സഹായകരമാണ്. കൂടാതെ, ഇതോടൊപ്പം നമസ്കാരത്തിലും പ്രത്യേക ശ്രദ്ധ പുലർത്തുക. അതിലൂടെ മനസ്സ് ശുദ്ധമാവുകയും തിന്മകളിൽ നിന്നും അകലാൻ സാധിക്കുകയും ചെയ്യുന്നതാണ്. ഈ രണ്ടു കാര്യങ്ങളും ബാഹ്യമായി പ്രയാസകരമാണെങ്കിലും മനസ്സിൽ പടച്ചവനോടുള്ള ഭയവും ഭക്തിയും ഉള്ളവർക്ക് ഇത് അല്പവും പ്രയാസകരമല്ല.

46. ഒരു ദിവസം പടച്ചവന്റെ മുന്നിൽ എല്ലാവരും ഹാജരാകേണ്ടതാണ്.!

പടച്ചവനോട് ഭയഭക്തിയുള്ളവർ ഒരു ദിവസം പടച്ചവന്റെ മുന്നിൽ ഹാജരാകേണ്ടതാണ് എന്ന വിശ്വാസവും ബോധവും പുലർത്തുന്നു. അവർക്ക് പ്രയാസ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സഹനതയും നമസ്കാരവും അല്പവും ബുദ്ധിമുട്ടുള്ള കാര്യമല്ല. അതെ, പരലോക വിശ്വാസത്തിന് സഹനതയും നമസ്കാരവുമായി വലിയ ബന്ധമുണ്ട്. സഹനതയും നമസ്കാരവും വഴി നമ്മുടെ സ്വഭാവം സമുന്നതമായി തീരുന്നതാണ്.

47. പ്രവാചക അനുയായികളെ, നിങ്ങൾ ജനങ്ങളുടെ നായകരാണെന്ന് ഓർക്കുക.!

ഇസ്രാഈൽ സന്തതികളെ, നിങ്ങൾ പ്രവാചകന്മാരുമായി ബന്ധപ്പെട്ടവരാണ്. നിങ്ങൾക്ക് നൽകിയ ഈ ബന്ധം പടച്ചവന്റെ അതിമഹത്തായ അനുഗ്രഹമാണ്. പ്രവാചകന്മാരുമായി ബന്ധമുള്ളപ്പോൾ നിങ്ങൾ ലോകത്തുള്ള എല്ലാ വിഭാഗങ്ങളെക്കാളും ഉത്തമരാണ്. അതെ, നിങ്ങളുടെ പക്കലാണ് പടച്ചവന്റെ വിജ്ഞാനമുള്ളത്. അതിലൂടെ മാത്രമേ ജനങ്ങൾക്ക് സന്മാർഗ്ഗം പ്രാപിക്കാൻ കഴിയുകയുള്ളൂ. ആകയാൽ, നിങ്ങൾ ജനങ്ങളുടെ വഴികാട്ടിയും നായകരുമാണെന്ന മനസ്സിലാക്കി നന്ദിയോടെ ജീവിതം നന്നാക്കുക.

48. നന്മകളൊന്നുമില്ലാതെ പരമ്പര കൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല.!

ബനൂ ഇസ്രാഈലിന്റെ അധഃപതനത്തിന്റെ വലിയൊരു കാരണം ജീവിതമൊന്നും നന്നാക്കാതെ കുടുംബബന്ധത്തിന്റെ മഹിമയും മഹാന്മാരുമായിട്ടുള്ള അടുപ്പത്തിന്റെ മഹത്വവും മാത്രം അവലംബിച്ചിരുന്നു എന്നതാണ്. അവരുടെ ഈ വിചാരം അവരെ അഹങ്കാരത്തിലേക്ക് ഉയർത്തുകയും സ്വന്തം ജീവിതം നന്നാക്കുന്നതിൽ നിന്നും അവരെ വിസ്മൃതിയിലാക്കുകയും ചെയ്തു. ഓർക്കുക, വിശ്വാസ കർമ്മങ്ങൾ ശരിയല്ലെങ്കിൽ നാളെ പരലോകത്ത് ആരുമായിട്ടുള്ള ബന്ധവും നിങ്ങൾക്ക് പ്രയോജനപ്പെടുന്നതല്ല. നിങ്ങളുടെ വിഷയത്തിൽ ആരുടെയും ശുപാർശ സ്വീകരിക്കപ്പെടുന്നതല്ല. നിങ്ങളിൽ നിന്നും ഒരു പകരവും സ്വീകരിക്കപ്പെടുന്നതല്ല, യാതൊരു സഹായവും നിങ്ങൾക്ക് ലഭിക്കുന്നതുമല്ല.

49. പടച്ചവൻ നിങ്ങളെ അക്രമികളായ ശത്രുക്കളിൽ നിന്നും രക്ഷിച്ചു.!

ഈ വചനം മുതൽ ഏതാനും വചനങ്ങൾ പടച്ചവൻ ഇസ്രാഈൽ സന്തതികൾക്ക് നൽകിയ അനുഗ്രഹങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്. ഈ അനുഗ്രഹങ്ങൾ അവർക്ക് മാത്രമുള്ളതല്ല, പ്രവാചകന്മാരുമായി ബന്ധപ്പെട്ട എല്ലാ സമുദായങ്ങൾക്കും, വിശിഷ്യാ മുഹമ്മദീ സമുദായത്തിന്റെ മേലും ഇതുപോലുള്ള അനുഗ്രഹങ്ങൾ ഉണ്ടായിട്ടുണ്ട്. അക്രമിയായ ഫിർഔൻ കൂട്ടരുടെ മർദ്ദന പീഡനങ്ങളിൽ നിന്നും നിങ്ങളെ അല്ലാഹു രക്ഷിക്കുകയുണ്ടായി. ബനൂ ഇസ്രാഈലിൽ ജനിക്കുന്ന ഒരു കുട്ടി കാരണം തങ്ങളുടെ ഭരണകൂടം അപകടത്തിലാകുമെന്ന് അറിഞ്ഞ ഫിർഔനും കൂട്ടരും നിങ്ങളുടെ ആൺകുട്ടികളെ കൊല്ലുകയും പെൺകുട്ടികളെ സേവനത്തിന് വേണ്ടി മാറ്റുകയും ചെയ്തിരുന്നു. ഇത് മുഴുവൻ സമുദായത്തിനും വലിയൊരു പരീക്ഷണമായിരുന്നു. ഈ അക്രമത്തിൽ നിന്നും പടച്ചവൻ നിങ്ങളെ രക്ഷിച്ചു. ഈ അക്രമവും സംരക്ഷണവും നിങ്ങൾ എത്രമാത്രം നന്നാകുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു എന്ന് അല്ലാഹു നോക്കാനുള്ള ഒരു പരീക്ഷണം തന്നെയായിരുന്നു.

🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

184. ഇബ്നു ഉമർ (റ) വിവരിക്കുന്നു: റസൂലുല്ലാഹി ﷺ ഹിജ്റ ചെയ്ത് മദീന മുനവ്വറയിൽ വന്നതിന് ശേഷം സ്വഹാബികൾക്ക് ഇടയിൽ പരസ്പര സാഹോദര്യ ബന്ധം സ്ഥാപിക്കുകയുണ്ടായി. തദവസരം അലിയ്യ് (റ) ദുഃഖത്താൽ കരഞ്ഞു കൊണ്ട് തിരുസന്നിധിയിൽ വന്ന് പറഞ്ഞു: താങ്കൾ എല്ലാവർക്കുമിടയിൽ പരസ്പരം സാഹോദര്യ ബന്ധം സ്ഥാപിച്ചു. എന്നാൽ, എൻ്റെയും മറ്റൊരാളുടെയും ഇടയിൽ സാഹോദര്യ ബന്ധം സ്ഥാപിച്ചിട്ടില്ല. റസൂലുല്ലാഹി ﷺ അരുളി: താങ്കൾ ഇഹലോകത്തും പരലോകത്തും എൻ്റെ സഹോദരനാണ്. (തിർമിദി)

വിവരണം:  റസൂലുല്ലാഹി ﷺയും വ്യത്യസ്ത ഗോത്രങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും സ്വാഹാബാക്കളും ഹിജ്റ ചെയ്ത് മദീനയിൽ എത്തി. തദവസരം റസൂലുല്ലാഹി ﷺ മുഹാജിർ അൻസ്വാറുകൾക്ക് ഇടയിൽ സാഹോദര്യ ബന്ധം സ്ഥാപിച്ചു. അതായത് മുഹാജിർ അൻസ്വാറുകളായ ഓരോ സ്വഹാബികളെ പരസ്പരം സഹോദരന്മാരാക്കി. സ്വന്തം സഹോദരനെ പോലെ തൻ്റെ സഹോദരൻ്റെ ദുഃഖ പ്രയാസങ്ങൾ ദൂരീകരിക്കാനും ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാനും ഏകാന്തതയും അനാഥത്വവും അനുഭവപ്പെടാതിരിക്കാനുമാണ് ഇപ്രകാരം ചെയ്തത്. 

കുടുംബപരമായോ മറ്റോ യാതൊരു ബന്ധവുമില്ലാതിരുന്ന അബു ദർദ്ദാഅ് (റ)ൻ്റെയും സൽമാനുൽ ഫാരിസി (റ)ൻ്റെയും ഇടയിൽ റസൂലുല്ലാഹി ﷺ സാഹോദര ബന്ധം സ്ഥാപിച്ച പോലെ ഓരോ സ്വഹാബികൾക്കിടിയിലും സാഹോദര്യ ബന്ധം സ്ഥാപിച്ചു. എന്നാൽ, അലിയ്യ് (റ)ന് ആരെയും സഹോദരനായി നിശ്ചയിക്കാത്തതിനാൽ അദ്ദേഹം ഏകനായി തുടർന്നു. ഈ ദുഃഖ ഭാരത്താലാണ് അലിയ്യ് (റ) റസൂലുല്ലാഹി ﷺയുടെ സന്നിധിയിൽ കരഞ്ഞു കൊണ്ട് വരികയും താങ്കൾ എല്ലാവർക്കും സഹോദരന്മാരെ നിശ്ചയിക്കുകയും എനിക്ക് മാത്രം നിശ്ചയിച്ചില്ലല്ലോ എന്ന് പരിഭവം പറയുകയും ചെയ്തത്. അപ്പോൾ റസൂലുല്ലാഹി ﷺ അരുളി: താങ്കൾ ഇഹത്തിലും പരത്തിലും എൻ്റെ സഹോദരനാണ്. 

ഇത് കേട്ടപ്പോൾ അലിയ്യ് (റ)ന് അതിയായ സന്തോഷമുണ്ടായി എന്നത് ഉറപ്പാണ്. അലിയ്യ് (റ)ന് റസൂലുല്ലാഹി ﷺയുമായുള്ള അടുപ്പത്തിൻ്റെ കാരണം ഈ ഒരൊറ്റ സംഭവം മാത്രമല്ല. അദ്ദേഹം തങ്ങളുടെ പിതൃസഹോദര പുത്രനായതും തുടക്ക  കാലത്ത് തന്നെ വിശ്വാസിയായതും തങ്ങളുടെ പുത്രിയുടെ ഭർത്താവായതും ഒക്കെ ഇതിൻ്റെ കാരണങ്ങളാണ്.

🔹🔹🔹🔹🔹

ഉദ്ബോധനങ്ങൾ

അറിവും അഹങ്കാരവും

✍️ മൗലാനാ സയ്യിദ് ബിലാൽ അബ്ദുൽ ഹയ്യ് ഹസനി നദ്‌വി
       (നാളിം, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, ലഖ്‌നൗ)

       അറിവ് കൂടുമ്പോൾ അഹങ്കാരവും കൂടാറുണ്ട്. അതിനുള്ള പരിഹാരം അല്ലാഹുവിനോടുള്ള സ്നേഹമാണ്. ഒരു പണ്ഡിതൻ അക്കാലത്ത് ജീവിച്ചിരുന്ന ഒരു മഹാനെ കാണാൻ പോയി. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മടങ്ങിയപ്പോൾ, അദ്ദേഹം തന്നെ സംബന്ധിച്ച് എന്താണ് പറയുന്നതെന്ന് അറിയാൻ തന്റെ ശിഷ്യനെ അദ്ദേഹത്തിന്റെ അടുക്കൽ തന്നെ നിർത്തി. പണ്ഡിതൻ പോയതിന് ശേഷം അദ്ദേഹം പറഞ്ഞു: വലിയ പണ്ഡിതനാണ്. പക്ഷേ സൽസ്വഭാവമില്ല. ശിഷ്യൻ വന്ന് ഇത് തന്റെ ഗുരുവിനോട് പറഞ്ഞു. അദ്ദേഹം ഉടനെ തന്നെ സ്വഭാവത്തെ പറ്റി ഒരു ഗ്രന്ഥം രചിക്കുകയും അതുമായി ആ മഹാന്റെ അടുക്കൽ ചെല്ലുകയും ചെയ്തു. അപ്പോൾ ആ മഹാൻ പറഞ്ഞു: ഞാൻ നിങ്ങൾക്ക് സൽസ്വഭാവത്തെ കുറിച്ച് അറിയില്ല എന്നല്ല പറഞ്ഞത്. നിങ്ങൾക്ക് സൽസ്വഭാവമില്ലെന്നാണ്. സൽസ്വഭാവത്തെ കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാമെന്നതിന്റെ തെളിവാണ് നിങ്ങളുടെ ഈ പുസ്തകം. അതിനാൽ സ്വഭാവ ഗുണങ്ങൾ ഉണ്ടാക്കിയെടുക്കുക. അല്ലാഹുവിനോട് സ്നേഹമുണ്ടാകാനുള്ള ഒരേയൊരു മാർഗം ദിക്റും സജ്ജനങ്ങളോടുള്ള സഹവാസവുമാണ്.
      
🔹🔹🔹🔹🔹


ഇലാ റഹ്‌മത്തില്ലാഹ്...

അല്ലാഹുവിൻ്റെ റഹ്‌മത്തിലേക്ക് യാത്രയായവർക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കണമെന്നും മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ഇരക്കണമെന്നും ഈസാൽ സവാബ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
                                                            🔹🔹🔹🔹🔹

വാർത്തകൾ














അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വ ബറകാത്തുഹു

ബഹുമാന്യരായ ഉലമാക്കളേ, ദീനി സ്നേഹികളേ,

അല്ലാഹുവിന്റെ അനുഗ്രഹത്താൽ ദീനി വിദ്യാഭ്യാസരംഗത്ത് എനിക്ക് പ്രവേശിക്കാനും കേരളത്തിലെ നിരവധി പ്രഗത്ഭരായ പണ്ഡിതന്മാർക്ക് അറിവിന്റെ വെളിച്ചം പകരാനും കാരണമായ മഹത്തായ സ്ഥാപനമായ ജാമിഅ അൻവാറുൽ ഉലൂം, തിരുച്ചിറപ്പള്ളിയുടെ 60-ാം വാർഷികവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
1963-ൽ ബഹുമാനപ്പെട്ട അബ്ദുസ്സലാം മൗലാനാ (റഹ്) സ്ഥാപിച്ച ഈ സ്ഥാപനം കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ദീനി വിദ്യാഭ്യാസത്തിന്റെയും ദഅ്വത്തിന്റെയും രംഗത്ത് അനവധി സേവനങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലും കേരളത്തിലുമായി ആയിരക്കണക്കിന് ഉലമാക്കളെയും ഹാഫിളുകളെയും ദഅ്വത്ത് പ്രവർത്തകരെയും വാർത്തെടുക്കാൻ ഈ സ്ഥാപനം നിർണായക പങ്കുവഹിച്ചു.
ദീനി ദഅ്വത്തിന്റെ രംഗത്ത് തെന്നിന്ത്യയിൽ വലിയ സ്വാധീനം ചെലുത്തിയ മൂന്ന് മഹാന്മാരെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്: കേരളത്തിലെ മൂസാ മൗലാനാ കാഞ്ഞാർ (റഹ്), തമിഴ്നാട്ടിലെ അബ്ദുസ്സലാം മൗലാനാ (റഹ്), കർണാടകയിലെ അബൂസ്സൂദ് ഹസ്രത്ത് (റഹ്). ഇവർ ദഅ്വത്തിനും ദീനി വിദ്യാഭ്യാസത്തിനും നൽകിയ സംഭാവനകൾ ഇന്നും നിലനിൽക്കുന്ന മഹത്തായ പാരമ്പര്യമായി തുടരുകയാണ്.
കേരളത്തിലെ നിരവധി പണ്ഡിതന്മാർ മൂസാ മൗലാനാ (റഹ്)യുടെ നിർദ്ദേശപ്രകാരമാണ് ജാമിഅ അൻവാറുൽ ഉലൂമിൽ പഠിക്കാൻ പോയത്. പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠിച്ച് പണ്ഡിതന്മാരായി സമൂഹസേവന രംഗത്ത് സജീവമായി പ്രവർത്തിച്ചു. ഇന്ന് കേരളത്തിലെ പല പ്രദേശങ്ങളിലുമുള്ള പ്രമുഖ ഉലമാക്കളുടെ ജീവിതത്തിൽ ഈ സ്ഥാപനത്തിന്റെ സ്വാധീനം വ്യക്തമായി കാണാൻ സാധിക്കും.
അൽഹംദുലില്ലാഹ്, സ്ഥാപനം ആരംഭിച്ചിട്ട് 60 വർഷത്തിലധികം പിന്നിട്ടിട്ടും ദഅ്വത്തിന്റെയും ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെയും സേവനരംഗത്ത് അതേ ആവേശത്തോടെയും പ്രതിബദ്ധതയോടെയും മുന്നേറുകയാണ്.
ഈ മഹത്തായ സ്ഥാപനത്തിന്റെ 60-ാം വാർഷികാഘോഷ പരിപാടികൾ ഇൻഷാ അല്ലാഹ് ജൂൺ 13, 14, 15 തീയതികളിൽ നടക്കുകയാണ്. ദാർുൽ ഉലൂം ദേവ്ബന്ദ്, ലഖ്നൗ, സഹാറൻപൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രമുഖ പണ്ഡിതന്മാർ പങ്കെടുക്കുകയും വിവിധ വിഷയങ്ങളിൽ ക്ലാസുകളും പ്രഭാഷണങ്ങളും നടത്തുകയും ചെയ്യും.
കേരളത്തിൽ നിന്നുള്ള ഉലമാക്കളും ആലിമിയ്യ പഠനം പൂർത്തിയാക്കാനിരിക്കുന്ന വിദ്യാർത്ഥികളും ദീനി സ്നേഹികളും ഈ പരിപാടിയിൽ പങ്കെടുക്കാൻ പ്രത്യേകമായി ക്ഷണിക്കപ്പെടുന്നു. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.
ഈ സമ്മേളനം വിജ്ഞാനസമ്പാദനത്തിനും അനുഭവവിനിമയത്തിനും ദീനി സേവന രംഗത്ത് പുതു പ്രചോദനം നേടുന്നതിനും ഒരു മികച്ച അവസരമായിരിക്കും. അതിനാൽ കഴിയുന്നത്ര പേർ പങ്കെടുക്കുകയും ഈ മഹത്തായ സംരംഭത്തെ വിജയിപ്പിക്കുകയും ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഇത്തരം വലിയ പരിപാടികൾ നടത്തുന്നതിന് ഗണ്യമായ സാമ്പത്തിക ചെലവുകൾ ആവശ്യമാണ്. അതിനാൽ ദീനിനെ സ്നേഹിക്കുന്ന എല്ലാവരും തങ്ങളുടെ കഴിവിനനുസരിച്ച് സാമ്പത്തികമായും മറ്റ് രീതികളിലും സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു. ദീനി വിദ്യാഭ്യാസത്തെയും ദഅ്വത്തിനെയും സഹായിക്കുന്നത് മഹത്തായ സദഖ ജാരിയയുടെ ഭാഗമാണെന്ന കാര്യം നാം മറക്കരുത്.
അല്ലാഹു തആലാ ഈ സംരംഭത്തെ കബൂൾ ചെയ്യട്ടെ. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും പരിശ്രമങ്ങൾ സ്വീകരിക്കട്ടെ. ഈ സമ്മേളനത്തെ വിജയകരമാക്കുകയും അതിലൂടെ ദീനിന് കൂടുതൽ നന്മകൾ ലഭ്യമാക്കുകയും ചെയ്യട്ടെ.
വാഖിറു ദഅ്വാനാ അനിൽ ഹംദുലില്ലാഹി റബ്ബിൽ ആലമീൻ.
വസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വ ബറകാത്തുഹു.

അബ്ദുൽ വഹാബ് മൗലവി കൈതോട്

ഗ്രന്ഥ പരിചയം

📓  





🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌