സ്വാതന്ത്ര്യത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും സമുന്നത സന്ദേശം
✍️ മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി
(പ്രസിഡന്റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് - കേരള)
ഇന്ത്യ മഹാരാജ്യം ബാഹ്യമായ പ്രൗഢിയുടെ പ്രകടനങ്ങളില്ലാതിരുന്നപ്പോഴും സമ്പൽ സമൃദ്ധിയും വൈവിധ്യവും ആത്മീയ പാരമ്പര്യവും നിറഞ്ഞ മഹത്തായ ഭൂമിയായിരുന്നു. ആദി പിതാവായ ആദം നബി (അ)യുടെ ആഗമനത്താൽ അനുഗ്രഹീതമായ ഈ നാടിലേക്ക് അനേകം പ്രവാചകന്മാർ വന്നിട്ടുണ്ടാകാമെന്ന് ചരിത്രപരമായ പാരമ്പര്യങ്ങൾ സൂചിപ്പിക്കുന്നു. വിശുദ്ധ ഖുർആനും ഓരോ ജനവിഭാഗത്തിലേക്കും ദൈവദൂതന്മാർ നിയോഗിക്കപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നു. പ്രവാചകന്മാരുമായും മഹാത്മാക്കളുമായും ബന്ധപ്പെട്ട അനേകം മഹനീയ വ്യക്തിത്വങ്ങളും പണ്ഡിതന്മാരും ആത്മീയാചാര്യന്മാരും ഈ രാജ്യത്തിന്റെ അമൂല്യ പൈതൃകമാണ്. അവരുടെ ത്യാഗങ്ങളും സേവനങ്ങളും ആത്മീയ-സാംസ്കാരിക സംഭാവനകളും ചേർന്നാണ് ഇന്ത്യയുടെ മഹത്തായ പാരമ്പര്യം രൂപപ്പെട്ടത്.
കാല ക്രമത്തിൽ വിവിധ ഭരണാധികാരികൾ ഇന്ത്യ ഭരിച്ചു. അവരുടെ നന്മകളും ഭരണ നൈപുണ്യവും രാജ്യത്തിന്റെ പുരോഗതിക്ക് കാരണമായപ്പോൾ, ദുർഭരണവും ആഭ്യന്തര ഭിന്നതകളും രാജ്യത്തിന്റെ അധഃപതനത്തിനും വഴിയൊരുക്കി. മുഗൾ ഭരണകാലത്തും ഇന്ത്യയുടെ ചരിത്രത്തിൽ നിരവധി സാംസ്കാരികവും ഭരണപരവുമായ നേട്ടങ്ങൾ ഉണ്ടായി.വിശിഷ്യാ ഔറംഗസേബ് ആലംഗീറിന്റെ കാലഘട്ടത്തിൽ രാജ്യം ഉന്നതിയിലേക്കുയർന്നു. എന്നാൽ, അദ്ദേഹത്തിന് ശേഷം സാമ്രാജ്യം ദുർബലമാകുകയും ആഭ്യന്തര രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബ്രിട്ടീഷ് ശക്തികൾ ക്രമേണ ഇന്ത്യയുടെ മേൽ ആധിപത്യം സ്ഥാപിച്ചത്.
ബ്രിട്ടീഷ് ഭരണകാലത്ത് റെയിൽവേ, തപാൽ, തുടങ്ങിയ ചില സംവിധാനങ്ങൾ വികസിച്ചുവെങ്കിലും, അവയെ മാത്രം അടിസ്ഥാനമാക്കി അധിനിവേശത്തിന്റെ സ്വഭാവം വിലയിരുത്താനാവില്ല. ഇന്ത്യയുടെ സാമ്പത്തിക ചൂഷണവും രാഷ്ട്രീയ അടിച്ചമർത്തലും ജനങ്ങളുടെ സ്വാതന്ത്ര്യ നിഷേധവും അധിനിവേശത്തിന്റെ യാഥാർഥ്യമായിരുന്നു. അതിലുപരി, 'വിഭജിച്ച് ഭരിക്കുക' എന്ന രാഷ്ട്രീയ തന്ത്രത്തിലൂടെ മത-സാമുദായിക ഭിന്നതകളെ പലപ്പോഴും ഭരണപരമായും രാഷ്ട്രീയമായും ഉപയോഗപ്പെടുത്തിയതും ചരിത്രത്തിൽ കാണാം. മതത്തിന്റെ പേരിലും ജാതിയുടെ പേരിലും പ്രദേശത്തിന്റെ പേരിലും സമൂഹങ്ങളെ തമ്മിൽ അകറ്റുന്ന പ്രവണതകൾ വളർന്നപ്പോൾ, അതിനെതിരെ രാജ്യസ്നേഹികളായ മഹാത്മാക്കൾ ശക്തമായി രംഗത്തുവന്നു.
അവർ ജനങ്ങളോട് പറഞ്ഞു:
“നമ്മുടെ ഭിന്നതകളെ മുതലെടുത്താണ് അധിനിവേശശക്തികൾ ഈ രാജ്യത്ത് തങ്ങളുടെ ആധിപത്യം നിലനിർത്തുന്നത്. അതിനാൽ സ്വാതന്ത്ര്യത്തിനായി നാം ഒന്നിക്കണം.” ഇതായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ ആത്മാവ്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്റെ പങ്ക് ഈ പശ്ചാത്തലത്തിൽ പ്രത്യേകം ഓർക്കേണ്ടതാണ്. മതവിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ടു തന്നെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ദേശീയ ഐക്യത്തിനും വേണ്ടി പോരാടിയ പണ്ഡിതന്മാരുടെ ശക്തമായ വേദിയായിരുന്നു ജംഇയ്യത്ത്.
ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസൻ, മൗലാനാ അബുൽ കലാം ആസാദ്, മൗലാനാ ഹുസൈൻ അഹ്മദ് മദനി തുടങ്ങി നിരവധി പണ്ഡിതന്മാർ സ്വാതന്ത്ര്യസമരത്തിൽ നിർണായകമായ സംഭാവനകൾ നൽകി. വ്യത്യസ്ത മതവിശ്വാസങ്ങളുള്ള ഇന്ത്യക്കാർക്ക് ഒരുമിച്ച് ഒരു രാഷ്ട്രത്തിന്റെ പൗരന്മാരായി ജീവിക്കാനാകില്ലെന്ന വാദത്തെ അവർ നിരസിച്ചു. അവരുടെ നിലപാട് വ്യക്തമായിരുന്നു: മതം വ്യത്യസ്തമായിരിക്കാം; എന്നാൽ രാജ്യം പൊതുവായതാണ്. ആരാധനാ രീതികൾ വ്യത്യസ്തമായിരിക്കാം; എന്നാൽ പൗരാവകാശങ്ങൾ എല്ലാവർക്കും തുല്യമാണ്.
ഈ ആശയമാണ് പിന്നീട് മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനി ശക്തമായി അവതരിപ്പിച്ച 'മുത്തഹിദ ഖൗമിയ്യത്ത്' എന്ന സിദ്ധാന്തത്തിൽ കൂടുതൽ വ്യക്തമായ രൂപം കൈവരിച്ചത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ബഹുസ്വര സ്വഭാവമായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും ക്രൈസ്തവരും മറ്റു മത-സാമുദായിക വിഭാഗങ്ങളും വിവിധ ഘട്ടങ്ങളിൽ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. കേരളത്തിന്റെ ചരിത്രവും ഇതിന് ശക്തമായ തെളിവാണ്. മലബാറിലെ ഖിലാഫത്ത്–കോൺഗ്രസ് സഹകരണത്തിൽ നിന്ന് വൈക്കം സത്യാഗ്രഹത്തിലേക്കും ഉപ്പു സത്യാഗ്രഹത്തിലേക്കും തിരുവിതാംകൂറിലെ ഉത്തരവാദിത്ത ഭരണ പ്രക്ഷോഭങ്ങളിലേക്കും ദേശീയപ്രസ്ഥാനം വളർന്നപ്പോൾ, വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ അതിൽ പങ്കാളികളായി. മലബാർ സമരത്തെക്കുറിച്ചുള്ള ചരിത്രവായനയിലും ഈ വിശാലമായ പശ്ചാത്തലം മറക്കരുത്. അതിന്റെ പശ്ചാത്തലത്തിൽ നിലനിന്നിരുന്ന ബ്രിട്ടീഷ് വിരുദ്ധ ജനകീയ പ്രതിരോധത്തെയും ഖിലാഫത്ത്–കോൺഗ്രസ് സഹകരണത്തെയും ദേശീയ സ്വാതന്ത്ര്യ ബോധത്തെയും അവഗണിച്ചു കൊണ്ട് മുഴുവൻ സമരത്തെയും ഒരു വർഗീയ ലഹളയായി ചുരുക്കുന്നതും ചരിത്രത്തിന്റെ സങ്കീർണ്ണതയെ ലളിതവൽക്കരിക്കുന്നതാണ്.
മലബാറിന്റെ മണ്ണിൽ ഉയർന്ന സ്വാതന്ത്ര്യബോധം പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ദേശീയ പ്രസ്ഥാനങ്ങളിലേക്കും പടർന്നു. അവയിൽ മുസ്‌ലിംകൾക്കൊപ്പം ഹിന്ദുക്കളും ക്രൈസ്തവരും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ പങ്കെടുത്തത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വിശാലമായ ദേശീയ സ്വഭാവത്തെ കൂടുതൽ വ്യക്തമാക്കുന്നു. സ്വാതന്ത്ര്യം ഒരു മതത്തിന്റെ മാത്രം നേട്ടമായിരുന്നില്ല; ഇന്ത്യയിലെ വിവിധ മതവിശ്വാസികളും സമൂഹങ്ങളും ചേർന്ന് നേടിയെടുത്ത പൊതുവായ ദേശീയവിജയമായിരുന്നു.
സ്വാതന്ത്ര്യസമരത്തിന്റെ ഓരോ ഘട്ടത്തിലും രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി. പ്രസ്ഥാനങ്ങളെ ലഹളകളായി ചിത്രീകരിക്കാനും ജനങ്ങൾക്കിടയിൽ സാമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കാനും അധിനിവേശ ഭരണകൂടം പലപ്പോഴും ശ്രമിച്ചു. എന്നാൽ, ധർമ്മബോധമുള്ള രാജ്യസ്നേഹികൾ അതിനെ ചെറുത്തുനിന്നു. ദീർഘകാല സമരങ്ങൾക്കും ത്യാഗങ്ങൾക്കും തടവുകൾക്കും പീഡനങ്ങൾക്കും ശേഷം ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് എത്തി.
എന്നാൽ, സ്വാതന്ത്ര്യത്തിന്റെ ആ സുവർണ്ണ നിമിഷം ഒരേസമയം വലിയൊരു ദുരന്തത്തിന്റെയും സാക്ഷിയായി. ഇന്ത്യ വിഭജിക്കപ്പെട്ടു. നൂറ്റാണ്ടുകളായി ഒരുമിച്ച് ജീവിച്ചിരുന്ന മനുഷ്യർ അതിർത്തികളുടെ ഇരുവശങ്ങളിലേക്ക് പിരിഞ്ഞു. അനേകം കുടുംബങ്ങൾ തകർന്നു. ലക്ഷക്കണക്കിന് മനുഷ്യർ അഭയാർത്ഥികളായി. നിരപരാധികൾ കൊല്ലപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങൾക്കൊപ്പം കണ്ണീരിന്റെയും രക്തത്തിന്റെയും കഥകളും എഴുതപ്പെട്ടു. എങ്കിലും ആ ഇരുണ്ട കാലത്തും മനുഷ്യസ്നേഹത്തിന്റെ വെളിച്ചം അണഞ്ഞില്ല. ഹിന്ദുക്കൾ മുസ്‌ലിംകളെ രക്ഷിച്ചു. മുസ്‌ലിംകൾ ഹിന്ദുക്കളെയും സിഖുകാരെയും സംരക്ഷിച്ചു. സിഖുകാർ മുസ്‌ലിംകളെ രക്ഷിച്ച സംഭവങ്ങളും ചരിത്രത്തിലുണ്ട്. മനുഷ്യൻ മനുഷ്യനുവേണ്ടി നിലകൊണ്ട അനേകം സംഭവങ്ങൾ വിഭജനത്തിന്റെ രക്തരൂക്ഷിത ചരിത്രത്തിനിടയിലും പ്രതീക്ഷയുടെ കിരണങ്ങളായി നിലനിന്നു.
ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഏറ്റവും ശക്തമായ അടിത്തറ സംയുക്ത ദേശീയതയാണ്.
മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനി മുന്നോട്ടുവെച്ച മുത്തഹിദ ഖൗമിയ്യത്ത് എന്ന ആശയത്തിന്റെ അടിസ്ഥാനതത്വം ഇതാണ്:
നാം വ്യത്യസ്ത മതവിശ്വാസങ്ങളും സംസ്കാരങ്ങളും പാരമ്പര്യങ്ങളും ഉള്ളവരായിരിക്കാം. ഓരോരുത്തർക്കും സ്വന്തം മതവിശ്വാസം സ്വതന്ത്രമായി അനുഷ്ഠിക്കാനുള്ള അവകാശമുണ്ട്. ആരും മറ്റൊരാളെ തന്റെ മതത്തിലേക്കോ സംസ്കാരത്തിലേക്കോ നിർബന്ധിക്കരുത്.
അതേസമയം, നാം എല്ലാവരും ഈ രാജ്യത്തിന്റെ പൗരന്മാരാണ്.
അതിനാൽ പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും സഹകരണത്തിലും സാഹോദര്യത്തിലും ജീവിക്കുക എന്നത് നമ്മുടെ പൊതുബാധ്യതയാണ്. മത സ്വാതന്ത്ര്യവും ദേശീയ ഐക്യവും പരസ്പരവിരുദ്ധമല്ല. മറിച്ച്, പരസ്പര മത ബഹുമാനത്തിലൂടെയാണ് യഥാർത്ഥ ദേശീയ ഐക്യം സാധ്യമാകുന്നത്.
ഇന്ന് നമ്മുടെ രാജ്യത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഭിന്നതകളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റാനുള്ള പ്രവണതയാണ്. ഏതെങ്കിലും മതത്തെയോ സമൂഹത്തെയോ ലക്ഷ്യമാക്കി വിദ്വേഷം വളർത്തുന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ആത്മാവിന് വിരുദ്ധമാണ്. ഇന്ത്യയുടെ പൈതൃകം ഒരു മതത്തിന്റെയോ ഒരു ഭാഷയുടെയോ ഒരു സമൂഹത്തിന്റെയോ മാത്രം പൈതൃകമല്ല. ഇത് എല്ലാവരുടെയും ഇന്ത്യയാണ്.
ഈ വൈവിധ്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. അതിനാൽ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ ആദരിക്കണമെങ്കിൽ അവരുടെ ഏറ്റവും വലിയ സന്ദേശം നാം ജീവിതത്തിൽ പകർത്തണം: സാഹോദര്യം, സഹകരണം.
മതസ്വാതന്ത്ര്യം, ദേശീയ ഐക്യം, പരസ്പര ബഹുമാനം, ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധത.
ജംഇയ്യത്തു ഉലമായെ ഹിന്ദിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തിഹാദ് (ഐക്യം) എന്ന സന്ദേശവും ഇതേ ആശയത്തിന്റെ പ്രായോഗിക രൂപമാണ്. വ്യത്യസ്ത വിശ്വാസങ്ങളുള്ള മനുഷ്യർ പരസ്പരം ബഹുമാനിച്ചു കൊണ്ട് രാജ്യത്തിന്റെ പൊതുനന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുക എന്ന മഹത്തായ ദർശനമാണത്. സ്വാതന്ത്ര്യസമരത്തിന്റെ ഈ സമുന്നത സന്ദേശം വിവിധ ഭാഗങ്ങളായി അവതരിപ്പിച്ച ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്റെ ഉപാധ്യക്ഷൻ മൗലാനാ സയ്യിദ് അസ്ജദ് മദനിയുടെ ചരിത്രാവതരണങ്ങളും അതിനെ മലയാളത്തിലേക്ക് സ്വതന്ത്രമായി പരിഭാഷപ്പെടുത്തി ജനങ്ങളിലെത്തിച്ച പ്രിയ സഹോദരൻ അബ്ദുശ്ശക്കൂർ മൗലവി അൽ ഖാസിമിയുടെ പരിശ്രമവും ഈ സന്ദർഭത്തിൽ പ്രത്യേകം സ്മരിക്കേണ്ടതാണ്.
ഇവ വെറും ചരിത്രക്കുറിപ്പുകളല്ല.
നമ്മുടെ വർത്തമാനത്തിനുള്ള മാർഗദർശനവും ഭാവിക്കുള്ള മുന്നറിയിപ്പുമാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ വാർഷികം ആഘോഷിക്കുന്ന ഈ സുവർണ്ണ വേളയിൽ നാം ഒരു പ്രതിജ്ഞയെടുക്കുക: മതത്തിന്റെ പേരിൽ വിദ്വേഷം വളർത്തുകയില്ല ! സമുദായത്തിന്റെ പേരിൽ മനുഷ്യരെ അകറ്റുകയില്ല ! ചരിത്രത്തെ പകയ്ക്കുള്ള ആയുധമാക്കുകയില്ല ! പകരം, സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട ഐക്യവും സാഹോദര്യവും സംരക്ഷിക്കും ! നമ്മുടെ പൂർവികർ രക്തവും കണ്ണീരും ത്യാഗവും നൽകി നേടിയ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ സംരക്ഷണം അതാണ് ! സാഹോദര്യത്തിലൂടെ രാജ്യം ശക്തിപ്പെടട്ടെ ! ഐക്യത്തിലൂടെ ഇന്ത്യ വളരട്ടെ ! പരസ്പര ബഹുമാനത്തിലൂടെ സമാധാനം പുഷ്ടിപ്പെടട്ടെ ! നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ നമ്മുടെ ദേശീയജീവിതത്തിന്റെ അടിത്തറയാകട്ടെ !
അല്ലാഹു ഈ രാജ്യത്തെയും രാജ്യനിവാസികളെയും അനുഗ്രഹിക്കട്ടെ ! ഇന്ത്യ ലോകത്തിന് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മനുഷ്യസാഹോദര്യത്തിന്റെയും മഹത്തായ മാതൃകയായി ഉയരട്ടെ !
ഇന്ത്യൻ മണ്ണിൽ മഹത്തായ കാലടയാളങ്ങൾ പതിപ്പിച്ച്, 1920-കളിൽ പ്രയാണം ആരംഭിച്ച പ്രബലമായ ബഹുജന പ്രസ്ഥാനമാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്.
ഈ മഹത് പ്രസ്ഥാനത്തിന്റെ മുൻ സാരഥിയും ശൈഖുൽ ഇസ്‌ലാം മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനി (റ)യുടെ പ്രധാന ശിഷ്യനുമായ മൗലാനാ ശൈഖ് ഹസൻ ഹസ്രത്ത് (റ) ആണ്. കേരളത്തിൽ ജംഇയ്യത്തിന് തുടക്കം കുറിച്ചത്. തൻ്റെ ജീവിതത്തിലെ സുപ്രധാന ഘട്ടമായ 1944 മുതൽ 1949 വരെയുള്ള കാലയളവിൽ മദനിയോടൊപ്പം നിരന്തരം സഹവസിക്കുകയും സേവനമനുഷ്ഠിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം.
തുടർന്ന് ബാഖിയാത്തു സ്വാലിഹാത്തിൽ സദർ മുദരിസും ശൈഖുൽ ഹദീസുമായി സേവനമനുഷ്ഠിച്ചു കൊണ്ട് കേരളത്തിലെ അടക്കം പ്രഗത്ഭരായ പണ്ഡിതർക്ക് അറിവ് പകർന്നു നൽകാൻ അദ്ദേഹത്തിന് സാധിച്ചു. ഗുരുവര്യന്മാരുടെ വഴിയെ പിൻപറ്റി ജാമിഅത്തുൽ ഹസനിയ്യ ഉൾപ്പെടെയുള്ള വിജ്ഞാന സ്ഥാപനങ്ങൾ സ്ഥാപിച്ച അദ്ദേഹം, തന്റെ ഗുരുവിന്റെ പ്രസ്ഥാനമായ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന് കേരള മണ്ണിൽ വിത്തുപാകി.
അദ്ദേഹത്തിനു ശേഷം മൗലാനാ മുഹമ്മദ് നൂഹ് അൽ ഖാസിമി, മൗലാനാ കോയ അൽഖാസിമി, മൗലാനാ ഹുസൈൻ മസാഹിരി തുടങ്ങിയ വന്ദ്യവയോധികരായ പണ്ഡിത ശ്രേഷ്ഠന്മാർ നേതൃത്വം നൽകിയ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്, ഇന്ന് കേരളത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ദേശീയ അധ്യക്ഷൻ മൗലാനാ സയ്യിദ് അർഷദ് മദനിയുടെ നേതൃത്വത്തിൽ, രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി സമജ്ജ്വലമായ ത്യാഗപരിശ്രമങ്ങളാണ് പ്രസ്ഥാനം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തിന്റെ നിർണ്ണായകമായ ഈ സന്ധിയിൽ, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിൽ അംഗങ്ങളാകാനും പ്രസ്ഥാനത്തിന്റെ സന്ദേശവാഹകരായി മാറാനും ഇത് വായിക്കുന്ന ഓരോ സഹോദരങ്ങളോടും അഭ്യർത്ഥിക്കുന്നു. പടച്ചവൻ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ. ജയ് ഹിന്ദ്!
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ ✨
🔹🔹🔹🔹🔹🔹🔹
സന്ദേശം:
സ്വാതന്ത്ര്യസമരം: ചരിത്രവും സന്ദേശവും പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
✍️ ഉസ്താദ് വി.എച്ച്. അലിയാർ ഖാസിമി
(ജനറൽ സെക്രട്ടറി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള)
സ്വാതന്ത്ര്യസമരം: ചരിത്രവും സന്ദേശവും പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഉസ്താദ് വി.എച്ച്. അലിയാർ ഖാസിമി
(ജനറൽ സെക്രട്ടറി, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള)
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നാൾവഴികളിലൂടെ നാം നടത്തിയ ഈ യാത്ര ഇവിടെ സമാപിക്കുകയാണ്. എന്നാൽ, ചരിത്രത്തിന്റെ ഈ അധ്യായങ്ങൾ അവസാനിക്കുന്നിടത്ത് അതിന്റെ സന്ദേശം അവസാനിക്കുന്നില്ല. മറിച്ച്, അത് നമ്മുടെ കാലത്തോട് കൂടുതൽ ശക്തമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
സ്വാതന്ത്ര്യസമരം കേവലം ആവേശം പകരുന്ന ഒരു ചരിത്രകഥയല്ല. ത്യാഗത്തിന്റെയും ധീരതയുടെയും ദേശസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും മഹത്തായ പാഠപുസ്തകമാണ്. തലമുറകൾക്ക് പഠിക്കാനും ചിന്തിക്കാനും ജീവിതത്തിൽ പകർത്താനും ഒട്ടേറെ സന്ദേശങ്ങൾ അതിലുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിർണായകമായ പങ്കുവഹിച്ച ജംഇയ്യത്തു ഉലമായെ ഹിന്ദിന്റെ ഉപാധ്യക്ഷനും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മൗലാനാ സയ്യിദ് ഹുസൈൻ അഹമ്മദ് മദനിയുടെ പുത്രnumaya മൗലാനാ സയ്യിദ് അസ്ജദ് മദനി രചിക്കുകയും, പ്രിയ സഹോദരൻ അബ്ദുശ്ശുക്കൂർ ഖാസിമി സ്വതന്ത്രമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്ത “സ്വാതന്ത്ര്യസമരത്തിന്റെ നാൾവഴികൾ” എന്ന രചന ഈ ചരിത്രബോധത്തിലേക്കുള്ള ശ്രദ്ധേയമായ ഒരു ചുവടുവയ്പാണ്.
ഈ പരമ്പരയുടെ സമാപനത്തിൽ പ്രത്യേകമായി ഓർക്കേണ്ട രണ്ട് പ്രധാന ചരിത്രവസ്തുതകളുണ്ട്.
1. ചരിത്രത്തെ ഏകപക്ഷീയമായി വായിക്കരുത്
1921-ലെ മലബാർ സമരം കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണായകമായ ഒരു അധ്യായമാണ്. അതിനെക്കുറിച്ച് വ്യത്യസ്ത ചരിത്രവായനകളും വിലയിരുത്തലുകളും നിലനിൽക്കുന്നുണ്ട്. ഖിലാഫത്ത് പ്രസ്ഥാനവും അസഹകരണ പ്രസ്ഥാനവും ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യവും മലബാറിലെ ജനകീയ പ്രതിരോധത്തിന് വലിയ സ്വാധീനം ചെലുത്തിയിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ പ്രതിഷേധവും കർഷകസമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളും ഈ കാലഘട്ടത്തിലെ അസ്വസ്ഥതകൾക്ക് പശ്ചാത്തലമായി. അന്ന് ചില സാമൂഹ്യദ്രോഹികൾ അക്രമങ്ങൾ കാട്ടി എന്ന് ചിലർ പറയുന്നു. ഒന്നാമതായി ഇതിന് വലിയ ആധികാരികയില്ല. ഇതര സ്വാതന്ത്ര്യസമരങ്ങളെക്കുറിച്ചും ബ്രിട്ടീഷുകാർ ഇപ്രകാരം പ്രചരിപ്പിച്ചിട്ടുണ്ട്. രണ്ടാമതായി, നടന്നെങ്കിൽ തന്നെയും അതിന് സമരവുമായി യാതൊരു ബന്ധവുമില്ല.
ഈ സംഭവങ്ങളെ മാത്രം മുൻനിർത്തി മുഴുവൻ മലബാർ സമരത്തെയും ഒരു വർഗീയ ലഹളയായി ചുരുക്കുന്നതും ചരിത്രത്തിന്റെ സമഗ്രതയെ നഷ്ടപ്പെടുത്തുന്നതാണ്. ചരിത്രത്തെ അതിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, മതപരമായ പശ്ചാത്തലങ്ങളോടൊപ്പം പഠിക്കേണ്ടതുണ്ട്. മലബാറിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനവും ഖിലാഫത്ത്–കോൺഗ്രസ് സഹകരണവും ഉണ്ടായിരുന്നുവെന്നത് നിഷേധിക്കാനാവില്ല. കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ദേശീയബോധം വ്യാപിക്കുന്നതിൽ ഈ കാലഘട്ടം സ്വാധീനം ചെലുത്തി.
മലബാറിന്റെ ചരിത്രം നമ്മോട് പറയുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം ഇതാണ്:
ചരിത്രത്തെ പ്രചാരണങ്ങളുടെ കണ്ണാടിയിലൂടെ മാത്രമല്ല, തെളിവുകളുടെയും രേഖകളുടെയും സമകാലിക സാക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ വായിക്കണം. കേരളത്തിന്റെ മണ്ണിൽ ദേശീയ ഐക്യത്തിന്റെ പടയോട്ടം മലബാറിൽ ഉയർന്ന ദേശീയപ്രസ്ഥാനത്തിന്റെ ചലനങ്ങൾ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും വിവിധ രൂപങ്ങളിൽ പ്രതിഫലിച്ചു. ഹിന്ദുക്കളും മുസ്‌ലിംകളും ക്രൈസ്തവരും ഉൾപ്പെടെ വിവിധ മതസമൂഹങ്ങളിൽപ്പെട്ടവർ സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക പരിഷ്കാരത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും പോരാട്ടങ്ങളിൽ പങ്കാളികളായി. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, മൊയ്തു മൗലവി, കെ.പി. കേശവ മേനോൻ, കെ. കേളപ്പൻ, ടി.കെ. മാധവൻ, അക്കമ്മ ചെറിയാൻ തുടങ്ങി നിരവധി നേതാക്കളുടെ പ്രവർത്തനങ്ങൾ കേരളത്തിന്റെ ദേശീയചരിത്രത്തിന് പുതിയ ദിശ നൽകി. വൈക്കം സത്യാഗ്രഹം മുതൽ ഉപ്പുസത്യാഗ്രഹം വരെയും, തിരുവിതാംകൂറിലെ ജനകീയ പ്രക്ഷോഭങ്ങൾ മുതൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ പ്രതിധ്വനികൾ വരെയും, മതത്തിന്റെ അതിരുകൾക്കപ്പുറം ദേശീയബോധം വളർന്നുവന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കേരളചരിത്രത്തിലുണ്ട്. പ്രത്യേകിച്ച് ക്രൈസ്തവ സഹോദരങ്ങളിൽപ്പെട്ട നിരവധി ദേശീയപ്രവർത്തകരുടെ പങ്കാളിത്തവും കേരളത്തിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ വിശാലമായ ജനകീയ സ്വഭാവത്തിന് തെളിവാണ്. അതിനാൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ മാത്രം പോരാട്ടമായിരുന്നില്ല. അത് ഇന്ത്യക്കാരുടെ പൊതുസ്വാതന്ത്ര്യത്തിനായുള്ള മഹത്തായ ജനകീയ മുന്നേറ്റമായിരുന്നു.
ജംഇയ്യത്ത് ഉയർത്തിപ്പിടിച്ച സംയുക്ത ദേശീയത
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ പങ്ക് പ്രത്യേകം ഓർക്കേണ്ടതാണ്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയതിനൊപ്പം തന്നെ ഹിന്ദു–മുസ്‌ലിം ഐക്യവും സംയുക്ത ദേശീയതയും ജംഇയ്യത്ത് ശക്തമായി ഉയർത്തിപ്പിടിച്ചു. വിശേഷിച്ച് മൗലാനാ സയ്യിദ് ഹുസൈൻ അഹമ്മദ് മദനി മുന്നോട്ടുവെച്ച “മുത്തഹിദ ഖൗമിയ്യത്ത്” — സംയുക്ത ദേശീയത എന്ന ആശയം ഈ ചരിത്രത്തിലെ പ്രധാനപ്പെട്ട ചിന്താധാരയാണ്. മതവിശ്വാസങ്ങൾ വ്യത്യസ്തമായിരിക്കാം. ആരാധനാരീതികൾ വ്യത്യസ്തമായിരിക്കാം. സംസ്കാരങ്ങളിലും ആചാരങ്ങളിലും വൈവിധ്യമുണ്ടാകാം. എന്നാൽ ഒരു രാജ്യത്തിന്റെ പൗരന്മാർ എന്ന നിലയിൽ എല്ലാവരും തുല്യരാണ്. “മതം ഓരോരുത്തരുടെയും വിശ്വാസമാണ്; രാജ്യം എല്ലാവരുടെയും പൊതുസ്വത്താണ്” എന്ന വിശാലമായ ചിന്തയായിരുന്നു ഇതിന്റെ അന്തഃസത്ത.അതുകൊണ്ടുതന്നെ ഹിന്ദുവിന് ഹിന്ദുവായും മുസ്‌ലിമിന് മുസ്‌ലിമായും ക്രൈസ്തവന് ക്രൈസ്തവനായും ജീവിക്കാം; എന്നാൽ രാജ്യത്തിന്റെ കാര്യത്തിൽ എല്ലാവരും ഒരേ പൗരന്മാരായി കൈകോർക്കണം.
ഇന്നത്തെ ഇന്ത്യക്കും ഏറെ പ്രസക്തമായ സന്ദേശമാണിത്.
2. 1947-ലെ സ്വാതന്ത്ര്യം ഇന്ത്യയുടെ ചരിത്രത്തിലെ അഭിമാനകരമായ നിമിഷമായിരുന്നെങ്കിലും അതിന്റെ നിഴലിൽ ഇന്ത്യാ വിഭജനത്തിന്റെ ദുരന്തം നിലകൊണ്ടിരുന്നു.
വിഭജനം ഒരു ഭൂപടത്തിലെ അതിർത്തിരേഖ മാത്രമായിരുന്നില്ല. അത് വീടുകളുടെ വിഭജനമായിരുന്നു. കുടുംബങ്ങളുടെ വേർപാടായിരുന്നു. സൗഹൃദങ്ങളുടെ തകർച്ചയായിരുന്നു. അനേകം മനുഷ്യജീവിതങ്ങളുടെ ദുരന്തമായിരുന്നു. മുസ്‌ലിംകളും ഹിന്ദുക്കളും സിഖുകാരും ഉൾപ്പെടെ അനേകം നിരപരാധികൾ കൂട്ടക്കൊലകൾക്കും കൊള്ളകൾക്കും കുടിയൊഴിപ്പിക്കലുകൾക്കും ഇരയായി. ഇന്ത്യാ വിഭജനത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഒരു സമുദായത്തിന്റെ മേൽ മാത്രം ചുമത്തുന്ന ചരിത്രവായന അപൂർണ്ണമാണ്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ “ഭിന്നിപ്പിച്ച് ഭരിക്കുക” എന്ന നയവും വിവിധ രാഷ്ട്രീയ ശക്തികളുടെ നിലപാടുകളും വർധിച്ചുവരുന്ന സാമുദായിക ധ്രുവീകരണവും ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഈ ദുരന്തത്തിലേക്ക് നയിച്ചു. ഈ വിഭജനത്തെ ശക്തമായി എതിർത്തവരിൽ ജംഇയ്യത്തുൽ ഉലമായെ ഹിന്ദിലെ പണ്ഡിതന്മാർ മുൻനിരയിലുണ്ടായിരുന്നു.
ജനപ്രീതിയേക്കാൾ ചരിത്രസത്യത്തിനും ദേശീയ ഐക്യത്തിനും പ്രാധാന്യം നൽകിയ അവരുടെ നിലപാട് പിന്നീട് സംഭവിച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമായി.
വിദ്വേഷത്തിന് പകരം സാഹോദര്യം
വിഭജനത്തിന്റെ കാലത്തുപോലും മനുഷ്യത്വത്തിന്റെ വെളിച്ചം അണഞ്ഞിരുന്നില്ല. കലാപത്തിന്റെ തീ പടർന്നപ്പോൾ സ്വന്തം ജീവൻ പണയംവെച്ച് അന്യസമുദായക്കാരെ രക്ഷിച്ച ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും ക്രൈസ്തവരും ഉണ്ടായിരുന്നു. ഇതാണ് ഇന്ത്യയുടെ മറ്റൊരു മുഖം. മതം മനുഷ്യരെ തിരിച്ചറിയാനുള്ള അടയാളമാകാം; എന്നാൽ മനുഷ്യനെ രക്ഷിക്കാനുള്ള കാരണം മനുഷ്യത്വമാണ്. വിദ്വേഷം വളർത്താൻ ശ്രമിച്ച കാലത്തുപോലും സ്നേഹത്തിന്റെ കൈ നീട്ടിയവർ ഉണ്ടായിരുന്നു. അത്തരം മനുഷ്യരുടെ കഥകളാണ് ഇന്ത്യയുടെ യഥാർത്ഥ പൈതൃകം. ചരിത്രം നമ്മോട് ആവശ്യപ്പെടുന്ന ഉത്തരവാദിത്വം ഇന്ന് സ്വാതന്ത്ര്യസമര ചരിത്രം പഠിക്കുമ്പോൾ നമ്മുടെ ലക്ഷ്യം ആരെയെങ്കിലും കുറ്റപ്പെടുത്തുക മാത്രമാകരുത്. ചരിത്രത്തിൽ നിന്ന് സത്യവും പാഠവും കണ്ടെത്തുകയാണ് വേണ്ടത്. നമ്മുടെ മുൻഗാമികൾ ജയിലിലടയ്ക്കപ്പെട്ടു. അവർ പീഡനങ്ങൾ സഹിച്ചു. അവർ സമ്പത്തും സുഖസൗകര്യങ്ങളും ഉപേക്ഷിച്ചു. അവർ ജീവൻ നൽകി. എന്തിനുവേണ്ടി? നാം സ്വതന്ത്രമായി ജീവിക്കാനും പരസ്പരം സഹോദരങ്ങളായി കഴിയാനും വേണ്ടി. അതുകൊണ്ട് സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്ന ഏറ്റവും നല്ല മാർഗം അവർ സ്വപ്നം കണ്ട ഇന്ത്യയെ സംരക്ഷിക്കുകയാണ് വേണ്ടത്. മതസ്വാതന്ത്ര്യം സംരക്ഷിക്കുക. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക. പരസ്പര ബഹുമാനം വളർത്തുക. വിദ്വേഷത്തെ ചെറുക്കുക. ദേശീയ ഐക്യം ശക്തിപ്പെടുത്തുക. ദുർബലരുടെ അവകാശങ്ങൾ സംരക്ഷിക്കുക. ഇതാണ് അവരുടെ ത്യാഗങ്ങൾക്ക് യഥാർത്ഥ ആദരം. നമ്മുടെ മുൻഗാമികൾ വിദേശാധിപത്യത്തിനെതിരെ ഒന്നിച്ചുനിന്നു. ഇന്ന് നമ്മുടെ ദൗത്യം മറ്റൊന്നാണ് — വിദ്വേഷത്തിനെതിരെ ഒന്നിച്ചുനിൽക്കുക. അവർ സ്വാതന്ത്ര്യത്തിനായി പോരാടി. നാം സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കണം. അവർ ഒരു സ്വതന്ത്ര ഇന്ത്യ സ്വപ്നം കണ്ടു. നാം സമാധാനപരവും നീതിപൂർണ്ണവും സാഹോദര്യപൂർണ്ണവുമായ ഇന്ത്യ കെട്ടിപ്പടുക്കണം.
നമുക്ക് ആ സന്ദേശം പഠിക്കാം.
പകർത്താം.
പ്രചരിപ്പിക്കാം.
ജീവിതത്തിൽ നടപ്പാക്കാം.
രാജ്യം ഐക്യത്തോടെ വളരട്ടെ.
സാഹോദര്യത്തോടെ മനോഹരമാകട്ടെ.
നീതിയിലൂടെ ശക്തമാകട്ടെ.
സ്വാതന്ത്ര്യത്തിന്റെ മഹത്തായ സന്ദേശം തലമുറകളിലൂടെ നിലനിൽക്കട്ടെ.
ജയ് ഹിന്ദ്!
🔹🔹🔹🔹🔹🔹🔹
ഇന്ത്യൻ സ്വാതന്ത്ര്യസമരം; നാൽവഴികൾ
✍️ മൗലാനാ സയ്യിദ് അസ്ജദ് മദനി
(അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്)
ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ പോരാട്ടവും ദഹ്‌ലവി ചിന്താധാരയും
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ പ്രസ്ഥാനങ്ങളിലൊന്നാണ് ശാഹ് വലിയുല്ലാഹ് ദഹ്‌ലവി (റഹി) വിഭാവനം ചെയ്ത വൈജ്ഞാനിക-വിപ്ലവ ധാര. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉലമാക്കളും സാധാരണ ജനങ്ങളും നടത്തിയ പോരാട്ടങ്ങൾ ഭാരതത്തിന്റെ സ്വാതന്ത്ര്യചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്.
ക്രിസ്തുവർഷം 1600-ൽ ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായി. 1608-ഓടെ കമ്പനിയുടെ പ്രതിനിധികൾ ഭാരതത്തിലെത്തി വ്യാപാരബന്ധങ്ങൾ സ്ഥാപിച്ചു. എന്നാൽ, ഭരണാധികാരികളുടെ രാഷ്ട്രീയ അജ്ഞതയും ആഭ്യന്തര ഭിന്നതകളും മുതലെടുത്ത് അവർ ക്രമേണ രാഷ്ട്രീയാധിപത്യം സ്ഥാപിക്കാൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ രാജ്യത്തിന്റെ വിശാലമായ ഭാഗങ്ങൾ കമ്പനിയുടെ നിയന്ത്രണത്തിലായി.
ഈ രാഷ്ട്രീയ പ്രതിസന്ധിയുടെ കാലഘട്ടത്തിലാണ് (1703) മഹാനായ ചിന്തകനും നവോത്ഥാന നായകനുമായ ശാഹ് വലിയുല്ലാഹ് ദഹ്‌ലവി (റഹി) ജനിച്ചത്. മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയും ബ്രിട്ടീഷ് അധിനിവേശത്തിന്റെ വ്യാപനവും നേരിൽ കണ്ട അദ്ദേഹം, സമൂഹത്തിലും ഭരണരംഗത്തും സമഗ്രമായ നവോത്ഥാനത്തിനും അനീതിനിർമാർജനത്തിനും ആഹ്വാനം ചെയ്തു. നിലവിലുള്ള അടിച്ചമർത്തൽ വ്യവസ്ഥിതികളെ പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകത അദ്ദേഹം ശക്തമായി ഉന്നയിച്ചു. അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ ഹുജ്ജത്തുല്ലാഹിൽ ബാലിഗയിൽ ഈ സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടുകൾ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
പിതാവിന്റെ ആശയപാരമ്പര്യം ഏറ്റെടുത്ത ശാഹ് അബ്ദുൽ അസീസ് ദഹ്‌ലവി (റഹി), 1803-ൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ചരിത്രപ്രസിദ്ധമായ ഫത്‌വ പുറപ്പെടുവിച്ചു. വിദേശ അധിനിവേശം രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനങ്ങളുടെ അവകാശങ്ങളും തകർക്കുന്നതാണെന്നും അതിനെതിരെ ജനങ്ങൾ ഐക്യപ്പെടേണ്ടത് മതപരവും ദേശീയവുമായ കടമയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ ഫത്‌വ രാജ്യത്താകമാനം വലിയ ഉണർവിനും പ്രതിരോധചൈതന്യത്തിനും വഴിവെച്ചു.
ശാഹ് അബ്ദുൽ അസീസിന്റെ ആഹ്വാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടിപ്പു സുൽത്താനും നവാബ് സിറാജുദ്ദൗളയും ഉൾപ്പെടെ നിരവധി ഭരണാധികാരികൾ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ധീരമായി പോരാടി രക്തസാക്ഷിത്വം വരിച്ചു.
തുടർന്ന്, സയ്യിദ് അഹ്മദ് ശഹീദ് (റഹി), ശാഹ് ഇസ്മാഈൽ ശഹീദ് (റഹി) എന്നിവരുടെ നേതൃത്വത്തിൽ സംഘടിതമായ നവോത്ഥാന-വിപ്ലവ പ്രസ്ഥാനം രൂപം കൊണ്ടു. ആത്മീയതയും ദേശസ്നേഹവും കൈകോർത്ത ഈ പ്രസ്ഥാനം ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയും പ്രാദേശിക അടിച്ചമർത്തലുകൾക്കെതിരെയും ശക്തമായ പ്രതിരോധം സംഘടിപ്പിച്ചു. എന്നാൽ, 1831 മെയ് മാസത്തിൽ ബാലാക്കോട്ടിൽ നടന്ന പോരാട്ടത്തിൽ സയ്യിദ് അഹ്മദ് ശഹീദും ശാഹ് ഇസ്മാഈൽ ശഹീദും അവരുടെ അനേകം അനുയായികളും രക്തസാക്ഷികളായി.
1857 ലെ സ്വാതന്ത്ര്യ സമരം
1857-ൽ പൊട്ടിപ്പുറപ്പെട്ട സ്വാതന്ത്ര്യസമരം ഭാരതീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്. ബ്രിട്ടീഷ് ചരിത്രകാരന്മാർ ഇതിനെ "ശിപായി ലഹള" എന്ന് വിശേഷിപ്പിച്ചെങ്കിലും, ഇത് പതിറ്റാണ്ടുകളായി നടന്നുവന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ സ്വാഭാവിക തുടർച്ചയായിരുന്നു.
ബഹദൂർ ശാഹ് സഫറിന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രക്ഷോഭത്തിൽ ഝാൻസി റാണി ലക്ഷ്മീ ഭായി, നാനാ സാഹിബ്, താന്തിയാ തോപ്പി, കുൻവർ സിംഗ്, മംഗൾ പാണ്ഡെ തുടങ്ങിയ ഹൈന്ദവ നേതാക്കളും, ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കി, മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി, മൗലാനാ റഷീദ് അഹ്മദ് ഗംഗോഹി, ഹാഫിസ് ളാമിൻ ശഹീദ് തുടങ്ങിയ മുസ്‌ലിം നേതാക്കളും തോളോടുതോൾ ചേർന്ന് പോരാടി.
ആദ്യഘട്ടത്തിൽ സംഘാടനത്തിന്റെ അഭാവം മൂലം പ്രമുഖ പണ്ഡിതന്മാർ സമരത്തിൽ നേരിട്ട് പങ്കാളികളായിരുന്നില്ല. എന്നാൽ, ഥാനാ ഭവനിലുണ്ടായ ഒരു സംഭവം അവരുടെ നിലപാടിൽ മാറ്റം വരുത്തി.
ഥാനാ ഭവനിലെ ഖാളി ഇനായത്ത് അലിയുടെ സഹോദരൻ അബ്ദുർ റഹീമും സംഘവും സാഹാറൻപൂരിലേക്ക് യാത്ര ചെയ്യവേ, ബ്രിട്ടീഷ് സൈന്യത്തെ ആക്രമിക്കാൻ വന്നവരാണെന്ന തെറ്റായ ആരോപണത്തിൽ ജില്ലാ കളക്ടർ അവരെ യാതൊരു വിചാരണയും കൂടാതെ തൂക്കിലേറ്റി.
ഈ അനീതിക്കെതിരെ ഥാനാ ഭവനിൽ ഹാജി ഇംദാദുല്ലാഹിയുടെ നേതൃത്വത്തിൽ പണ്ഡിതന്മാർ യോഗം ചേർന്നു. മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി, ഹാഫിസ് ളാമിൻ ശഹീദ് തുടങ്ങിയവർ ശക്തമായി വാദിച്ചതിനെ തുടർന്ന്, അധിനിവേശത്തിനെതിരെ പോരാടാൻ അവർ തീരുമാനിച്ചു. ഥാനാ ഭവനിലെ വിപ്ലവ സർക്കാരിന്റെ നായകൻ ഹാജി ഇംദാദുല്ലാഹ് മുഹാജിർ മക്കിയും പോരാട്ടനായകന്‍ ഹാഫിസ് ളാമിൻ ശഹീദും സൈനിക മേധാവി മൗലാനാ മുഹമ്മദ് ഖാസിം നാനൂതവിയും പ്രധാന ഉപദേശകൻ മൗലാനാ റശീദ് അഹ്മദ് ഗംഗോഹിയും ആയിരുന്നു. പോരാളികള്‍ ഷേർ അലി തോട്ടത്തിന് സമീപത്തുവെച്ച് ബ്രിട്ടീഷ് സൈന്യത്തെ വധിക്കുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന്, ദൽഹിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ശാംലിയിലേക്ക് മാർച്ച് നടത്തി. ഉഗ്രമായ ശാംലി യുദ്ധത്തിൽ മൗലാനാ നാനൂതവിയുടെ വീരോചിതമായ പോരാട്ട വീര്യത്തിലും പോരാളികളുടെ പ്രത്യാക്രമണത്തിലും ബ്രിട്ടീഷ് സൈന്യം കോട്ടയ്ക്കുള്ളിലേക്ക് പിൻവാങ്ങി. തുടർന്ന് കോട്ടവാതിലിന് തീ കൊളുത്തി മുജാഹിദുകൾ അകത്തുകടന്ന് വിജയം വരിച്ചെങ്കിലും, ഒളിച്ചിരുന്ന ബ്രിട്ടീഷ് ഭടന്റെ വെടിയേറ്റ് സേനാ നായകൻ ഹാഫിസ് ളാമിൻ ശഹീദ് രക്തസാക്ഷിത്വം വരിച്ചു.
സമരാനന്തരം ദൽഹി ചക്രവർത്തി അറസ്റ്റ് ചെയ്യപ്പെടുകയും ബ്രിട്ടീഷുകാർ നഗരം പൂർണ്ണമായി കീഴടക്കുകയും ചെയ്തതോടെ ഈ മുന്നേറ്റത്തിന്റെ വേഗം കുറഞ്ഞു. തുടർന്ന് ഥാനാ ഭവൻ അടിച്ചുതകർത്ത ബ്രിട്ടീഷ് സൈന്യം നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഹാജി ഇംദാദുല്ലാഹ് മക്കി ഹിജാസിലേക്ക് ഹിജ്‌റ പോയി. മൗലാനാ റഷീദ് അഹ്മദ് ഗംഗോഹി അറസ്റ്റിലാവുകയും മാസങ്ങളോളം ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി പോലീസിന്റെ നിരന്തരമായ തിരച്ചിലുകൾക്കിടയിലും ഒളിവിലിരുന്നുകൊണ്ട് പ്രവർത്തനം തുടർന്നു. പ്രവാചകചര്യ പിന്തുടർന്ന് സൗർ ഗുഹയിലെ ഓർമ്മക്കായി മൂന്ന് ദിവസം മാത്രം ഒളിവിലിരുന്ന ശേഷം അദ്ദേഹം പൊതുരംഗത്തിറങ്ങി പോലീസിനെ തന്ത്രപരമായി വെട്ടിച്ച് സഞ്ചരിച്ചു. ഒടുവിൽ 1858-ൽ വിക്ടോറിയ രാജ്ഞിയുടെ പൊതുമാപ്പ് പ്രഖ്യാപനത്തോടെയാണ് ഈ വേട്ടയാടലുകൾക്ക് താൽക്കാലിക ശമനമുണ്ടായത്.
പ്രധാന ഗുരുവും പ്രഥമ ശിഷ്യനും നയിച്ച സ്വാതന്ത്ര്യസമര ചുവടുകൾ
1878-ൽ, ഹസ്രത്ത് മൗലാനാ മുഹമ്മദ് ഖാസിം നാനൂതവിയുടെ നിർദേശപ്രകാരം, ദാറുൽ ഉലൂം ദേവ്ബന്ദിന്റെ വീര സന്തതിയായ ഹസ്രത്ത് ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസൻ 'സമറതുത്തർബിയത്' എന്ന പേരിൽ മദ്‌റസാ അനുഭാവികളുടെ ഒരു സംഘടന രൂപീകരിച്ചു. സ്വാതന്ത്ര്യസമരത്തിനായി സമർപ്പിതരായ പോരാളികളെ വാർത്തെടുക്കുക എന്നതായിരുന്നു ഇതിന്റെ യഥാർഥ ലക്ഷ്യം. പിന്നീട് പ്രസിദ്ധമായ 'പട്ടുതൂവാല പ്രസ്ഥാനം' (Silk Letter Movement) എന്നറിയപ്പെട്ട വിപ്ലവ മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു ഈ സംഘടന. ആരംഭത്തിൽ 19 അംഗങ്ങളുണ്ടായിരുന്ന ഈ സംഘത്തിലെ എല്ലാവരും ഹസ്രത്ത് നാനൂത്തവിയുടെ ശിഷ്യരായിരുന്നു.
1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ടു. സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ കോൺഗ്രസുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് 1888-ൽ മുന്നൂറിലധികം ഉലമാക്കൾ ആഹ്വാനം പുറപ്പെടുവിച്ചു.
1909-ൽ, ശൈഖുൽ ഹിന്ദ് 'ജംഇയ്യത്തുൽ അൻസാർ' എന്ന പ്രസ്ഥാനത്തിന് രൂപം നൽകി. മൗലാനാ ഉബൈദുല്ലാഹ് സിന്ധിയായിരുന്നു അതിന്റെ പ്രഥമ സെക്രട്ടറി. 1911-ൽ മൗലാനാ അഹ്‌മദ് ഹസൻ അംറോഹിയുടെ അധ്യക്ഷതയിൽ മുറാദാബാദിൽ പ്രഥമ സമ്മേളനം ചേർന്നു. ബ്രിട്ടീഷ് ഭരണത്തെ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ഈ പ്രസ്ഥാനം ഏകദേശം മൂന്ന് പതിറ്റാണ്ടോളം സജീവമായി നിലനിന്നു.
1912-ൽ, മൗലാനാ അബുൽ കലാം ആസാദ് തന്റെ 'അൽ-ഹിലാൽ' പത്രത്തിലൂടെ സ്വാതന്ത്ര്യസമരത്തിന് ശക്തമായ ആഹ്വാനം നൽകി. അദ്ദേഹത്തിന്റെ തീപാറുന്ന ലേഖനങ്ങൾ രാജ്യത്ത് സ്വാതന്ത്ര്യ ബോധം ആളിക്കത്തിക്കാൻ വലിയ പങ്കുവഹിച്ചു.
1913-ൽ, ശൈഖുൽ ഹിന്ദും മൗലാനാ ഉബൈദുല്ലാഹ് സിന്ധിയും ദേവ്ബന്ദിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറ്റി. ഫത്ഹ്പൂരി മസ്ജിദിൽ 'നദ്‌വത്തുൽ മആരിഫിൽ ഖുർആനിയ്യ' എന്ന കേന്ദ്രം സ്ഥാപിച്ചു. ഖുർആനിക ദർശനങ്ങളുടെ അടിസ്ഥാനത്തിൽ വിപ്ലവകാരികളെ വളർത്തിയെടുക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
1915-ൽ, നാല് പതിറ്റാണ്ടോളം നീണ്ട രഹസ്യ തയ്യാറെടുപ്പുകൾക്ക് ശേഷം ശൈഖുൽ ഹിന്ദ് ബ്രിട്ടീഷ് സാമ്രാജ്യത്തെ അട്ടിമറിക്കാൻ വിപുലമായ പദ്ധതി ആവിഷ്കരിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള സായുധ മുന്നേറ്റങ്ങൾ അതിന്റെ ഭാഗമായിരുന്നു.
1917 ഫെബ്രുവരി 19-നായിരുന്നു നിർണായക നടപടികൾക്ക് തീയതി നിശ്ചയിച്ചത്.
പദ്ധതിയുടെ ഭാഗമായി മൗലാനാ ഉബൈദുല്ലാഹ് സിന്ധിയെ കാബൂളിലേക്ക് അയച്ചു. അദ്ദേഹം 1915 ഒക്ടോബർ 15-ന് കാബൂളിലെത്തി. ഡിസംബർ 1-ന് അവിടെ സ്വതന്ത്ര ഇന്ത്യയുടെ താത്കാലിക സർക്കാർ രൂപീകരിക്കപ്പെട്ടു. രാജാ മഹേന്ദ്ര പ്രതാപ് പ്രസിഡന്റായി ചുമതലയേറ്റു. തുടർന്ന് തുർക്കി, റഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പിന്തുണ തേടി പ്രതിനിധിസംഘങ്ങളെയും അയച്ചു.
ഇതിനിടെ, 1915 സെപ്റ്റംബർ 18-ന് ശൈഖുൽ ഹിന്ദ് ഹിജാസിലേക്ക് യാത്ര തിരിച്ചു. അവിടെ ഗാലിബ് പാഷ, അൻവർ പാഷ എന്നിവരുമായി നിർണായക ധാരണകൾ ഉണ്ടാക്കി. എന്നാൽ, ദൗർഭാഗ്യവശാൽ പ്രസ്ഥാനത്തിന്റെ രഹസ്യങ്ങൾ ബ്രിട്ടീഷുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിനെ തുടർന്ന് പ്രസ്ഥാനവുമായി ബന്ധപ്പെട്ട 223 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. ശൈഖുൽ ഹിന്ദിനെയും അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരായ ഖൈശുൽ ഇസ്‌ലാം മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനി, മൗലാനാ അസീസുൽ ഗുൽ, ഹകീം നുസ്റത്ത് ഹുസൈൻ, മൗലാനാ വഹീദ് അഹ്മദ് എന്നിവരെയും ഹിജാസിൽ വെച്ച് അറസ്റ്റ് ചെയ്ത് മാൾട്ടയിലെ ജയിലിൽ തടവിലാക്കി. 1920-ലാണ് അവർ മോചിതരായത്. അതേ കാലഘട്ടത്തിൽ മൗലാനാ അബുൽ കലാം ആസാദിനെ റാഞ്ചിയിൽ തടവിലാക്കിയപ്പോൾ, മൗലാനാ ഉബൈദുല്ലാഹ് സിന്ധിയും മൗലാനാ മുഹമ്മദ് മിയാൻ അൻസാരിയും ഉൾപ്പെടെയുള്ള നേതാക്കൾ വർഷങ്ങളോളം സ്വദേശപരിത്യാഗം ചെയ്യേണ്ടിവന്നു. ചരിത്രത്തിൽ 'പട്ടുതൂവാല പ്രസ്ഥാനം' (Silk Letter Movement) എന്ന പേരിൽ പ്രശസ്തമായ ഈ വിപ്ലവ മുന്നേറ്റത്തിൽ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ദേശസ്നേഹികളും വിവിധ രീതികളിൽ പങ്കാളികളായിരുന്നു.
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് രംഗത്തേക്ക്...
1916-ൽ, ചില ഭരണപരിഷ്കാരങ്ങൾക്ക് ബ്രിട്ടീഷ് സർക്കാർ തയ്യാറായെങ്കിലും, അതോടൊപ്പം വർഗ്ഗീയ ചേരിതിരിവ് വളർത്താനുള്ള നീക്കങ്ങളും ശക്തിപ്പെട്ടു. ഈ സാഹചര്യത്തിൽ ദാറുൽ ഉലൂം ദേവ്ബന്ദിലെ പണ്ഡിതന്മാർ മുസ്‌ലിം-ഹിന്ദു ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
1916 ഡിസംബറിൽ, മുഹമ്മദ് അലി ജിന്നയുടെ അധ്യക്ഷതയിൽ ലഖ്‌നൗവിൽ മുസ്‌ലിം ലീഗിന്റെ സമ്മേളനം ചേർന്നു. ഈ സമ്മേളനത്തോടനുബന്ധിച്ച് കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിൽ ചില ധാരണകൾ രൂപപ്പെട്ടു. എന്നാൽ, പ്രാദേശിക ഭരണക്രമവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ ന്യൂനതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മൗലാനാ മുഫ്തി കിഫായത്തുല്ലാഹ് ശക്തമായ വിമർശനം ഉന്നയിച്ചു.
1917-ൽ, ലോർഡ് മോണ്ടാഗു ഇന്ത്യയിലെത്തിയപ്പോൾ, 'സാമൂഹിക-മതാവകാശങ്ങളുടെ സംരക്ഷണം' എന്ന പേരിൽ മുഫ്തി കിഫായത്തുല്ലാഹ് ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. ഇന്ത്യയ്ക്ക് സ്വയം ഭരണാവകാശം അനുവദിക്കണമെന്ന് അതിലൂടെ അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.
1918-ൽ, മൗലാനാ മുഫ്തി കിഫായത്തുല്ലാഹ് 'തടവുകാരുടെ സംഘടന' എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. പ്രശസ്ത ദേശ സ്നേഹിയും വൈദ്യനുമായ ഹകീം അജ്മൽ ഖാൻ ആയിരുന്നു അതിന്റെ രക്ഷാധികാരി.
1919 നവംബർ 13-ന്, ഡൽഹിയിൽ ചേർന്ന ഖിലാഫത്ത് കോൺഫറൻസിൽ ബ്രിട്ടീഷ് ഭരണത്തോട് നിസ്സഹകരണം പ്രഖ്യാപിക്കണമെന്ന പ്രമേയം മൗലാനാ മുഫ്തി കിഫായത്തുല്ലാഹ് അവതരിപ്പിച്ചു. നിരവധി ഉലമാക്കളും മഹാത്മാ ഗാന്ധിയുൾപ്പെടെയുള്ള ദേശീയ നേതാക്കളും ഈ പ്രമേയത്തെ പിന്തുണച്ചു.
1919 നവംബറിൽ നടന്ന ഖിലാഫത്ത് കോൺഫറൻസിലാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഔപചാരികമായി രൂപം കൊണ്ടത്. മൗലാനാ മുഫ്തി കിഫായത്തുല്ലാഹ് സംഘടനയുടെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സായുധ വിപ്ലവ മാർഗ്ഗം ഉപേക്ഷിച്ച് അഹിംസയുടെയും ജനകീയ പ്രക്ഷോഭത്തിന്റെയും പാത സ്വീകരിക്കാൻ സമ്മേളനം തീരുമാനിച്ചു.
1919 ഡിസംബറിൽ, അമൃത്സറിൽ ജംഇയ്യത്ത് ഉലമാ-എ-ഹിന്ദിന്റെ പ്രഥമ പൊതുസമ്മേളനം നടന്നു. മൗലാനാ അബ്ദുൽ ബാരി ഫിറംഗി മഹലി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസനും മറ്റു സ്വാതന്ത്ര്യസമര സേനാനികളും അനുഭവിച്ചിരുന്ന തടവിനെയും ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമർത്തൽ നയങ്ങളെയും ശക്തമായി അപലപിക്കുന്ന പ്രമേയങ്ങൾ പാസാക്കി.
ശൈഖുല്‍ ഹിന്ദ് വീണ്ടും സമര നേതൃത്വത്തിലേക്ക്
മാൾട്ടയിലെ തടവറയിൽ ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസനും സഹപ്രവർത്തകരും അനുഭവിച്ച പീഡനങ്ങളും ത്യാഗങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും ദാരുണമായ അധ്യായങ്ങളിലൊന്നാണ്. ശാരീരികമായും മാനസികമായും കഠിനമായ പീഡനങ്ങൾ സഹിച്ചിട്ടും ബ്രിട്ടീഷ് ഭരണകൂടത്തോട് അനുകൂലമായ ഒരു പ്രസ്താവന പോലും നടത്താൻ അദ്ദേഹം തയ്യാറായില്ല.
ശൈഖുൽ ഹിന്ദിന്റെ വഫാത്തിനുശേഷം അദ്ദേഹത്തിന്റെ പുണ്യ ശരീരം കുളിപ്പിച്ചവർ ശരീരമാസകലം മർദ്ദനത്തിന്റെ പാടുകൾ കണ്ട് അത്ഭുതപ്പെട്ടു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ശൈഖുൽ ഇസ്‌ലാം മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനി പറഞ്ഞത് ചരിത്രത്തിലെ അവിസ്മരണീയമായ സാക്ഷ്യമാണ്: മാൾട്ട ജയിലിൽ വെച്ച് ബ്രിട്ടീഷ് അധികാരികൾ ശൈഖുൽ ഹിന്ദിനോട് ബ്രിട്ടീഷ് ഭരണത്തെ അനുകൂലിക്കുന്ന ഒരു പ്രസ്താവന നടത്താൻ ആവശ്യപ്പെട്ടു. അദ്ദേഹം അത് ദൃഢമായി നിരസിച്ചപ്പോൾ അതിക്രൂരമായി മർദിച്ചു. ആ മർദനത്തിന്റെ അടയാളങ്ങളാണ് പിന്നീട് അദ്ദേഹത്തിന്റെ ശരീരത്തിൽ കാണപ്പെട്ടത്.
1920 ജൂൺ 8-ന്, ദീർഘകാല തടവിന് ശേഷം ശൈഖുൽ ഹിന്ദും സഹപ്രവർത്തകരും ബോംബൈയിലെത്തി. അവരെ സ്വീകരിക്കാൻ മൗലാനാ അബ്ദുൽ ബാരി ഫിറംഗി മഹലി, ഹകീം അജ്മൽ ഖാൻ, ഡോ. മുഖ്താർ അഹ്മദ് അൻസാരി, മൗലാനാ മുഫ്തി കിഫായത്തുല്ലാഹ്, മഹാത്മാ ഗാന്ധി തുടങ്ങി ദേശീയ പ്രസ്ഥാനത്തിന്റെ പ്രമുഖർ എത്തിയിരുന്നു. തുടർന്ന് നടന്ന കൂടിയാലോചനകൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധം നൽകി.
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം തുർക്കിയോടും ഉസ്മാനിയ്യ ഖിലാഫത്തിനോടും ബ്രിട്ടീഷ് സഖ്യശക്തികൾ സ്വീകരിച്ച നയം ഇന്ത്യൻ മുസ്‌ലിംകളിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി. എന്നാൽ, ഇന്ത്യയിൽ ഖിലാഫത്ത് പ്രക്ഷോഭം ഒരു മതപ്രശ്നത്തിൽ ഒതുങ്ങിയില്ല.! അത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ദേശീയ പ്രക്ഷോഭമായി വളർന്നു. മുസ്‌ലിംകളുടെ മതവികാരത്തെ ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയ മഹാത്മാ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഖിലാഫത്ത് പ്രസ്ഥാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ ഇന്ത്യൻ ചരിത്രത്തിൽ അപൂർവമായ ഒരു കാഴ്ച രൂപപ്പെട്ടു. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിലെ ഉലമാക്കളും കോൺഗ്രസ് നേതാക്കളും ഒരേ വേദി പങ്കിട്ടു. മഹാത്മാ ഗാന്ധി, മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, സി.ആർ. ദാസ്, ലാലാ ലജ്പത് റായ് തുടങ്ങിയ നേതാക്കൾ ഖിലാഫത്ത് സമ്മേളനങ്ങളിൽ പങ്കെടുത്തു. മറുവശത്ത് മൗലാനാ അബുൽ കലാം ആസാദ്, മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗക്കത്ത് അലി, മൗലാനാ മുഫ്തി കിഫായത്തുല്ലാഹ്, ഹകീം അജ്മൽ ഖാൻ, ഡോ. അൻസാരി തുടങ്ങിയ മുസ്‌ലിം നേതാക്കൾ കോൺഗ്രസ് വേദികളിലും ദേശീയ പ്രസ്ഥാനങ്ങളിലും സജീവമായി പ്രവർത്തിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഹിന്ദുക്കളും മുസ്‌ലിംകളും തോളോടുതോൾ ചേർന്ന് ജാഥകളിലും സമ്മേളനങ്ങളിലും അണിനിരന്നത് ദേശീയ ഐക്യത്തിന്റെ അപൂർവ മാതൃകയായി മാറി.
ഈ ഐക്യമാണ് ബ്രിട്ടീഷ് ഭരണകൂടത്തെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ അവർ "ഭിന്നിപ്പിച്ച് ഭരിക്കുക" (Divide and Rule) എന്ന നയം കൂടുതൽ ശക്തമായി നടപ്പിലാക്കി. വർഗീയ ചേരിതിരിവ് വളർത്തുന്ന പ്രചാരണങ്ങൾ, പ്രത്യേക രാഷ്ട്രീയ ആനുകൂല്യങ്ങൾ, വേർതിരിച്ച തിരഞ്ഞെടുപ്പ് സംവിധാനം, പരസ്പര അവിശ്വാസം വളർത്തുന്ന ഭരണനടപടികൾ എന്നിവയിലൂടെ ദേശീയ ഐക്യം തകർക്കാൻ അവർ ശ്രമിച്ചു. എന്നാൽ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദും കോൺഗ്രസ് നേതൃത്വവും ഈ ഗൂഢനീക്കങ്ങളെ തുറന്നുകാട്ടി, മതസൗഹാർദവും ദേശീയ ഐക്യവുമാണ് സ്വാതന്ത്ര്യത്തിന്റെ അടിത്തറയെന്ന് രാജ്യത്തുടനീളം പ്രചരിപ്പിച്ചു.
1920 ജൂൺ 9-ന്, ഇലാഹാബാദിൽ ചേർന്ന ഖിലാഫത്ത് കോൺഫറൻസ് ബ്രിട്ടീഷ് ഭരണത്തിനെതിരെ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു. തുടർന്ന് ജൂലൈ 19-ന് ശൈഖുൽ ഹിന്ദ് നിസ്സഹകരണത്തിന് ചരിത്ര പ്രസിദ്ധമായ ആഹ്വാനം നൽകി. മൗലാനാ അബുൽ മഹാസിൻ സജ്ജാദ് അതിനെ ക്രോഡീകരിച്ച് 484 ഉലമാക്കളുടെ ഒപ്പുകളോടെ പ്രസിദ്ധീകരിച്ചു. ഖിലാഫത്ത് കമ്മിറ്റിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും കൈകോർത്തതോടെ നിസ്സഹകരണ പ്രസ്ഥാനം രാജ്യ വ്യാപകമായി ശക്തിപ്പെട്ടു.
1920 സെപ്റ്റംബർ 6-ന്, മൗലാനാ താജ് മഹ്‌മൂദ് സിന്ധിയുടെ അധ്യക്ഷതയിൽ കൽക്കത്തയിൽ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്റെ പ്രത്യേക സമ്മേളനം ചേർന്നു. മൗലാനാ അബുൽ കലാം ആസാദ് അവതരിപ്പിച്ച നിസ്സഹകരണ പ്രമേയം ഇരുനൂറിലധികം ഉലമാക്കൾ ഐക്യകണ്ഠേന അംഗീകരിച്ചു. ഇതോടെ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സംഘടിത നേതൃത്വത്തിൽ കൂടുതൽ ശക്തമായി രംഗത്തിറങ്ങി. ഖിലാഫത്ത്–നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ മറ്റൊരു ചരിത്രനേട്ടമായിരുന്നു ദേശീയ വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ ഉദയം. ബ്രിട്ടീഷ് വിദ്യാഭ്യാസ സംവിധാനത്തിന് ബദലായി സ്വതന്ത്ര ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപീകരിക്കണമെന്ന ആശയം ശക്തിപ്പെട്ടു. അതിന്റെ ഫലമായി 1920 ഒക്ടോബർ 29-ന് അലീഗഢിൽ ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ സ്ഥാപിതമായി. മാൾട്ട തടവിൽ നിന്ന് മോചിതനായി മടങ്ങിയെത്തിയ ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസനാണ് ഈ ദേശീയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. ഹകീം അജ്മൽ ഖാൻ, ഡോ. മുഖ്താർ അഹ്മദ് അൻസാരി, മൗലാനാ മുഹമ്മദ് അലി ജൗഹർ, മൗലാനാ അബുൽ കലാം ആസാദ് തുടങ്ങിയ ദേശീയ നേതാക്കൾ ജാമിഅയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകി. പിന്നീട് മഹാത്മാ ഗാന്ധിയും ഈ സ്ഥാപനത്തെ ദേശീയ വിദ്യാഭ്യാസത്തിന്റെ മാതൃകയായി വിശേഷിപ്പിക്കുകയും ശക്തമായ പിന്തുണ നൽകുകയും ചെയ്തു.ജാമിഅ മില്ലിയ ഇസ്‌ലാമിയ ഒരു വിദ്യാഭ്യാസ സ്ഥാപനം മാത്രമായിരുന്നില്ല; സ്വാതന്ത്ര്യ ബോധവും ദേശീയ ആത്മാഭിമാനവും മതസൗഹാർദവും സ്വാശ്രയബോധവും വളർത്തിയെടുത്ത ഒരു ദേശീയ നവോത്ഥാനത്തിന്റെ കേന്ദ്രമായിരുന്നു അത്.
ഖിലാഫത്ത് പ്രക്ഷോഭം രാഷ്ട്രീയമായി അതിന്റെ എല്ലാ ലക്ഷ്യങ്ങളും നേടിയില്ലെങ്കിലും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് അത് പുതിയ ദിശ നൽകി. ജാതിയും മതവും ഭാഷയും മറികടന്ന് ഒരു ജനത സ്വാതന്ത്ര്യത്തിനായി എങ്ങനെ കൈകോർക്കാമെന്ന് ഇന്ത്യയെ പഠിപ്പിച്ച മഹത്തായ അനുഭവമായിരുന്നു അത്. ദേശീയ ഐക്യം തന്നെയാണ് സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന സന്ദേശം ചരിത്രത്തിൽ അനശ്വരമായി രേഖപ്പെടുത്തിയ സുവർണ്ണ അധ്യായമായി ഖിലാഫത്ത് പ്രക്ഷോഭം ഇന്നും നിലകൊള്ളുന്നു.
ശൈഖുൽ ഇസ്‌ലാം സ്വാതന്ത്ര്യ സമരത്തിൻ്റെ നായകത്വത്തിലേക്ക്...
ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ആവേശവും ദേശീയ ബോധവും ഇന്ത്യയിലുടനീളം ശക്തിപ്രാപിച്ച സാഹചര്യത്തിൽ, 1920 ആഗസ്റ്റ് 1-ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നിസ്സഹകരണ പ്രസ്ഥാനം ഔദ്യോഗികമായി ആരംഭിച്ചു. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്, ഈ പ്രസ്ഥാനത്തെ ഒരു രാഷ്ട്രീയ പോരാട്ടം മാത്രമായല്ല; ദേശീയവും മതപരവുമായ കടമയായാണ് കണ്ടത്. ബ്രിട്ടീഷ് ഭരണകൂടവുമായി സഹകരിക്കാതിരിക്കുക, സർക്കാർ വിദ്യാലയങ്ങളും കോടതികളും നിയമസഭകളും ബഹിഷ്‌കരിക്കുക, വിദേശവസ്തുക്കൾ ഉപേക്ഷിക്കുക, സ്വദേശി പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സ്വാതന്ത്ര്യസമരം ജനകീയ മുന്നേറ്റമായി വളർന്നു.
ഈ കാലഘട്ടത്തിൽ ഹിന്ദു–മുസ്‌ലിം ഐക്യം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും വലിയ ശക്തിയായി മാറി. മഹാത്മാ ഗാന്ധി, പണ്ഡിറ്റ് മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, സി. ആർ. ദാസ്, ലാലാ ലജ്പത് റായ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും മൗലാനാ അബുൽ കലാം ആസാദ്, മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗക്കത്ത് അലി, ഹകീം അജ്മൽ ഖാൻ, ഡോ. മുഖ്താർ അഹ്മദ് അൻസാരി, മൗലാനാ മുഫ്തി കിഫായത്തുല്ലാ തുടങ്ങി ജംഇയ്യത്തുമായി ബന്ധപ്പെട്ട ദേശീയ നേതാക്കളും ഒരേ ലക്ഷ്യത്തിനുവേണ്ടി കൈകോർത്തു. മതം വ്യത്യസ്തമായിരുന്നെങ്കിലും രാജ്യം ഒന്നാണെന്നും സ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണെന്നുമുള്ള സന്ദേശം രാജ്യത്തിന്റെ ഓരോ കോണിലും എത്തി.
ഈ ജനകീയ മുന്നേറ്റത്തെ തകർക്കാൻ ബ്രിട്ടീഷ് സർക്കാർ വ്യാപകമായ അറസ്റ്റുകളും അടിച്ചമർത്തൽ നടപടികളും ആരംഭിച്ചു. പതിനായിരക്കണക്കിന് സ്വാതന്ത്ര്യ സേനാനികൾ ജയിലിലടയ്ക്കപ്പെട്ടു. അവരിൽ ഗണ്യമായൊരു വിഭാഗം ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിലെ ഉലമാക്കളും ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തകരുമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ വില തടവും പീഡനവും ത്യാഗവുമാണെന്ന് അവർ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു.
1920 നവംബർ 19 മുതൽ 21 വരെ ഡൽഹിയിൽ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്റെ രണ്ടാം പൊതുസമ്മേളനം ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസന്റെ അധ്യക്ഷതയിൽ ചേർന്നു. തന്റെ ചരിത്രപ്രസിദ്ധമായ അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം ഹിന്ദു–മുസ്‌ലിം ഐക്യം ദേശീയ വിമോചനത്തിന്റെ അനിവാര്യ ഉപാധിയാണെന്ന് ഊന്നിപ്പറഞ്ഞു. പരസ്പര വിശ്വാസങ്ങളും വികാരങ്ങളും ആദരിച്ചു കൊണ്ട്, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുമിച്ച് പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ സമ്മേളനത്തിൽ ബ്രിട്ടീഷ് ഭരണകൂടവുമായി സഹകരിക്കുന്നത് ശരീഅത്തിന്റെ കാഴ്ചപ്പാടിൽ അനുവദനീയമല്ലെന്ന പ്രമേയവും പാസാക്കി. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്റെ സ്വാതന്ത്ര്യസമര പ്രതിബദ്ധതയെ വ്യക്തമായി പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനമായിരുന്നു അത്. സ്വാതന്ത്ര്യസമരത്തിന്റെ തീ രാജ്യമെങ്ങും പടർന്നുനിൽക്കുന്ന ഈ ഘട്ടത്തിലാണ് ശൈഖുൽ ഹിന്ദ് ഇഹലോകവാസം വെടിഞ്ഞത്. എന്നാൽ, അദ്ദേഹം തെളിച്ച സ്വാതന്ത്ര്യ ദീപം അണഞ്ഞില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാരും സഹപ്രവർത്തകരും ആ ദൗത്യം കൂടുതൽ ശക്തിയോടെ ഏറ്റെടുത്തു.
ശൈഖുൽ ഹിന്ദിൻ്റെ അരുമ ശിഷ്യനും, ദാറുൽ ഉലൂമിൻ്റെ ശൈഖുൽ ഹദീസുമായ ശൈഖുൽ ഇസ്‌ലാം മൗലാന സയ്യിദ് ഹുസൈൻ അഹ്മദ് മദനി, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ നേതൃനിരയിൽ സജീവമായി നിലകൊണ്ടു. ശൈഖുൽ ഇസ്‌ലാമിന്റെ ജീവിതം അത്ഭുതകരമായിരുന്നു. പുലർകാലത്ത് എഴുന്നേറ്റ് പടച്ചവനോട് താണുകേണ് പ്രാർത്ഥിക്കും. സുബ്ഹി നമസ്കാരം കഴിഞ്ഞ് ദാറുൽ ഉലൂമിലെ ഹദീസിന്റെ പാഠങ്ങൾ എടുക്കും. കൂട്ടത്തിൽ സ്ഥാപനത്തിന്റെ വിവിധ കാര്യങ്ങൾ അന്വേഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്യും. തുടർന്ന് വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്ത് സ്വാതന്ത്ര്യ സമര സമ്മേളനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നു. പാതിരാത്രി വൈകി വീട്ടിലെത്തുന്ന മഹാൻ, അടുത്ത പുലർകാലം മുതൽ അടുത്ത ദിനം ആരംഭിച്ചിരുന്നു.
1921 ജൂലൈ 8-ന് കറാച്ചിയിൽ ചേർന്ന അഖിലേന്ത്യാ ഖിലാഫത്ത് സമ്മേളനത്തിൽ ശൈഖുൽ ഇസ്‌ലാം മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനി നടത്തിയ പ്രഖ്യാപനം ബ്രിട്ടീഷ് ഭരണകൂടത്തെ നടുക്കി: "ബ്രിട്ടീഷ് ഗവൺമെന്റിനെ സഹായിക്കുന്നതും അവരുടെ കീഴിൽ ഉദ്യോഗം ചെയ്യുന്നതും ഹറാമാണ്." ഈ പ്രഖ്യാപനത്തെ തുടർന്ന് പ്രസിദ്ധമായ കറാച്ചി വിചാരണ നടന്നു. വിചാരണയ്ക്കിടെ ജഡ്ജി ചോദിച്ചു: "ബ്രിട്ടീഷ് ഭരണവുമായി സഹകരിക്കുന്നത് ഹറാമാണെന്ന് നിങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടോ?" മൗലാനാ മദനി നിർഭയമായി മറുപടി പറഞ്ഞു: "അതെ. ഞാൻ അന്ന് പ്രഖ്യാപിച്ചു; ഇന്നും അതുതന്നെയാണ് പ്രഖ്യാപിക്കുന്നത്. ബ്രിട്ടീഷ് ഭരണവുമായി സഹകരിക്കുന്നതും അവരുടെ കീഴിൽ ജോലി ചെയ്യുന്നതും ഹറാമാണ്." ഈ ധീരമായ നിലപാടിന്റെ പേരിൽ മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനി, മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗക്കത്ത് അലി, പീർ ഗുലാം മുജദ്ദിദ്, ഡോ. സൈഫുദ്ദീൻ കിച്ച്ലു എന്നിവരോടൊപ്പം വിവിധ മത പശ്ചാത്തലങ്ങളിൽ നിന്നുള്ള ദേശീയ നേതാക്കളും വിചാരണ നേരിടുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മതവും ജാതിയും മറികടന്ന ദേശീയ ഐക്യത്തിന്റെ ശക്തമായ പ്രതീകമായിരുന്നു ഈ വിചാരണ.
1921 ആഗസ്റ്റ് 8-ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് പ്രസിദ്ധീകരിച്ച നിസ്സഹകരണ ഫത്‌വ ബ്രിട്ടീഷ് സർക്കാർ നിരോധിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ ജംഇയ്യത്ത് അതിനെ വീണ്ടും വീണ്ടും പ്രസിദ്ധീകരിച്ചു. ആശയങ്ങളെ അടിച്ചമർത്താൻ അധികാരത്തിന് കഴിയില്ലെന്ന ഉറച്ച വിശ്വാസത്തിന്റെ പ്രകടനമായിരുന്നു അത്.
1921 നവംബർ 18 മുതൽ 20 വരെ ലാഹോറിൽ ചേർന്ന ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്റെ മൂന്നാം പൊതുസമ്മേളനത്തിൽ മൗലാനാ അബുൽ കലാം ആസാദ് അധ്യക്ഷത വഹിച്ചു. ബ്രിട്ടീഷ് നിരോധനം അവഗണിച്ച് നിസ്സഹകരണ ഫത്‌വ വീണ്ടും പ്രസിദ്ധീകരിക്കാനും ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ പൂർണമായും ബഹിഷ്‌കരിക്കാനും സമ്മേളനം തീരുമാനിച്ചു. സ്വാതന്ത്ര്യം നേടുന്നതുവരെ സമരം തുടരുമെന്ന ദൃഢപ്രതിജ്ഞയായിരുന്നു അത്.
എന്നാൽ, 1922 ഫെബ്രുവരി 5-ന് ഉത്തരപ്രദേശിലെ ചൗരി ചൗറയിൽ നടന്ന അക്രമസംഭവത്തെ തുടർന്ന്, അഹിംസയുടെ തത്വം സംരക്ഷിക്കേണ്ടതുണ്ടെന്ന നിലപാടിൽ മഹാത്മാ ഗാന്ധി 1922 ഫെബ്രുവരി 12-ന് നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചു. പ്രസ്ഥാനം അവസാനിച്ചെങ്കിലും അതിലൂടെ ഉണർന്ന ദേശീയ ബോധവും ജനകീയ ഐക്യവും സ്വാതന്ത്ര്യ സമരത്തിന്റെ തീ അണയാൻ അനുവദിച്ചില്ല. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദും കോൺഗ്രസ് നേതൃത്വവും മറ്റു ദേശ സ്നേഹ പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതു വരെ പോരാട്ടം തുടരുകയും ചെയ്തു.
നിസ്സഹകരണ പ്രസ്ഥാനം ഇന്ത്യയെ ഒരു വലിയ സത്യം പഠിപ്പിച്ചു: സ്വാതന്ത്ര്യം നേടാനുള്ള ഏറ്റവും വലിയ ശക്തി ആയുധങ്ങളല്ല, മറിച്ച് ദേശീയ ഐക്യവും ജനങ്ങളുടെ ത്യാഗസന്നദ്ധതയുമാണ്.
ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും മറ്റ് സമൂഹങ്ങളും ഒരുമിച്ച് എഴുതിച്ചേർത്ത ഈ ചരിത്രം, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായങ്ങളിലൊന്നായി എന്നും ഓർമിക്കപ്പെടും.
മുത്തഹിദഃ ഖൗമിയ്യത്ത്: സ്വാതന്ത്ര്യസമരത്തിന്റെ ആത്മാവ്, ഇന്നത്തെ ഇന്ത്യയുടെ അനിവാര്യത.
സ്വാതന്ത്ര്യം എന്നത് വിദേശ ഭരണത്തിൽ നിന്ന് മോചനം നേടുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ജനങ്ങളുടെ ഹൃദയങ്ങളിൽ പരസ്പര വിശ്വാസവും സാഹോദര്യവും വളർത്തിയെടുക്കുകയും വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഒരു രാഷ്ട്ര ബോധം രൂപപ്പെടുത്തുകയും ചെയ്യുന്നതും സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഭാരതീയ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ മഹാന്മാർ രാഷ്ട്രീയ പോരാട്ടത്തോടൊപ്പം ദേശീയ ഐക്യത്തിനും സൗഹാർദ്ദത്തിനും അതീവ പ്രാധാന്യം നൽകിയത്. ഈ പശ്ചാത്തലത്തിലാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദും അതിന്റെ മഹാന്മാരായ നേതാക്കളും ഉയർത്തിപ്പിടിച്ച 'മുത്തഹിദഃ കൗമിയ്യത്ത്' എന്ന ആശയം ചരിത്രപരമായ പ്രാധാന്യം നേടുന്നത്.
1922-ൽ ഗയയിൽ ചേർന്ന ജംഇയ്യത്തിന്റെ നാലാം പൊതുസമ്മേളനം ഈ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. മൗലാനാ ഹബീബുർ റഹ്‌മാൻ ഉസ്മാനിയുടെ അധ്യക്ഷതയിൽ ചേർന്ന ഈ സമ്മേളനം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ രാഷ്ട്രീയ സംവിധാനങ്ങളോടുള്ള സഹകരണം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ജനകീയ സമരത്തിലൂടെയാണ് സ്വാതന്ത്ര്യം നേടേണ്ടതെന്ന ഉറച്ച നിലപാട് സമ്മേളനം സ്വീകരിച്ചു.
എന്നാൽ, സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ചപ്പോൾ ബ്രിട്ടീഷ് ഭരണകൂടം മറ്റൊരു അപകടകരമായ തന്ത്രം പ്രയോഗിച്ചു. ഭാരതീയരുടെ ഐക്യം തകർക്കുക എന്ന ലക്ഷ്യത്തോടെ അവർ മതപരമായ വികാരങ്ങളെ രാഷ്ട്രീയ ആയുധമാക്കി. ശുദ്ധി പ്രസ്ഥാനം ഉൾപ്പെടെയുള്ള വിവിധ നീക്കങ്ങൾ സമൂഹത്തിൽ സംശയവും ഭിന്നിപ്പും വളർത്താൻ ഉപയോഗിക്കപ്പെട്ടു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
ഈ സാഹചര്യത്തിൽ ജംഇയ്യത്തിന്റെ ഉലമാക്കൾ നിശ്ശബ്ദരായിരുന്നില്ല. അവർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി. അവർ രണ്ട് പ്രവർത്തനങ്ങൾ സജീവമാക്കി. ഒന്നമതായി, ഇസ്‌ലാഹേ മുആശറാ (സാമുദായിക സംസ്‌കരണം) എന്ന പേരിൽ സമുദായത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ട് എല്ലാവരുടെയും വിശ്വാസ കർമ്മങ്ങൾ നന്നാക്കാനും ഉറപ്പിക്കാനും പരിശ്രമിച്ചു. ഓരോ സ്ഥലങ്ങളിലേക്കും സംഘങ്ങളായി ചെന്ന് ജനങ്ങളെ സംസ്കരിക്കുകയും ചെറുതും വലുതുമായ കൂട്ടങ്ങൾ സംഘടിപ്പിച്ച് കാര്യങ്ങൾ വിശദീകരിക്കുകയും ധർമ്മത്തിൽ ഉറപ്പിച്ചു നിർത്താൻ തന്ത്രജ്ഞതയോടെ ശ്രമിക്കുകയും ചെയ്തു.
രണ്ടാമതായി, മുത്തഹിദ ഖൗമിയത്ത് (സാമൂഹിക ഐക്യം) എന്ന പേരിൽ വ്യത്യസ്ത മതസ്ഥരായ ജനങ്ങളെല്ലാവരും ഒരു നാട്ടുകാരും ഒരു സമൂഹവുമാണ് എന്ന സന്ദേശം ഉയർത്തി എല്ലാവരും പരസ്പരം ഐക്യപ്പെട്ട് സമൂഹത്തിൻ്റെയും നാടിൻ്റെയും നന്മയ്ക്ക് വേണ്ടി നിലയുറപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. പള്ളികളിലും ക്ഷേത്രങ്ങൾക്ക് സമീപവും പൊതുസമ്മേളനങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചു. കലാപങ്ങൾ അവസാനിപ്പിക്കാനും മനുഷ്യജീവൻ സംരക്ഷിക്കാനും ഹിന്ദു–മുസ്‌ലിം സൗഹാർദ്ദം പുനഃസ്ഥാപിക്കാനും അവർ അശ്രാന്തമായി പരിശ്രമിച്ചു. അവരുടെ കാഴ്ചപ്പാടിൽ ദേശീയ ഐക്യമില്ലാതെ സ്വാതന്ത്ര്യം അസാധ്യമായിരുന്നു.
ഈ ചരിത്രാനുഭവങ്ങളിൽ നിന്നാണ് മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനി (റഹ്) തന്റെ പ്രസിദ്ധ ഗ്രന്ഥമായ "മുത്തഹിദഃ കൗമിയ്യത്ത് ഔർ ഇസ്ലാം" മുഖേന സംയുക്ത ദേശീയതയുടെ ആശയം വിശദീകരിച്ചത്. അദ്ദേഹം വ്യക്തമാക്കിയ ഒരു അടിസ്ഥാന സത്യമുണ്ട്: മതവും ദേശീയതയും ഒരേ ആശയമല്ല. മതം വിശ്വാസത്തിന്റെയും ആരാധനയുടെയും വിഷയമാണ്. ദേശീയത ഒരു ദേശത്ത് ഒരുമിച്ച് ജീവിക്കുന്ന ജനങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ബന്ധമാണ്. അതിനാൽ വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവർക്ക് ഒരേ രാജ്യത്തിന്റെ പൗരന്മാരായി ഒരുമിച്ച് ജീവിക്കാനും പൊതു ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാനും ഇസ്‌ലാം തടസ്സമല്ല. ഈ ആശയത്തിന് അദ്ദേഹം ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ചരിത്രത്തിൽ നിന്നും തെളിവുകൾ അവതരിപ്പിച്ചു. പ്രത്യേകിച്ച് പ്രവാചകൻ മുഹമ്മദ് ﷺ മദീനയിൽ രൂപപ്പെടുത്തിയ മീസാഖുൽ മദീന (മദീനാ ഭരണഘടന) ഒരു രാഷ്ട്രത്തിലെ വിവിധ മതവിഭാഗങ്ങൾ പരസ്പര ബഹുമാനത്തോടെ ജീവിക്കുന്നതിനുള്ള ലോകത്തിലെ ആദ്യകാല സാമൂഹിക ഉടമ്പടികളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്‌ലിംകളും ജൂതരും മറ്റു ഗോത്രങ്ങളും വ്യത്യസ്ത മതവിശ്വാസങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ ഒരു രാഷ്ട്രീയ സമൂഹമായി അവിടെ അംഗീകരിക്കപ്പെട്ടു.
ഇതാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്റെ ദേശീയ കാഴ്ചപ്പാടിന്റെ അടിത്തറ.
സ്വാതന്ത്ര്യസമര കാലത്ത് മഹാത്മാ ഗാന്ധി, മൗലാനാ അബുൽ കലാം ആസാദ്, ശൈഖുൽ ഹിന്ദ് മൗലാനാ മഹ്‌മൂദുൽ ഹസൻ ദേവ്ബന്ദി, മൗലാനാ ഹുസൈൻ അഹ്മദ് മദനി തുടങ്ങി നിരവധി ദേശീയ നേതാക്കൾ ഒരേ സ്വരത്തിൽ പറഞ്ഞത് ഇന്ത്യയുടെ ശക്തി അതിന്റെ വൈവിധ്യവും ഐക്യവുമാണെന്നായിരുന്നു.
സ്വാതന്ത്ര്യം ലഭിച്ച് എട്ടു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ആ സന്ദേശത്തിന്റെ പ്രസക്തി കുറഞ്ഞിട്ടില്ല. മറിച്ച്, വർഗീയ ധ്രുവീകരണവും വിദ്വേഷ പ്രചാരണങ്ങളും സമൂഹത്തിൽ ആശങ്ക സൃഷ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മുത്തഹിദഃ കൗമിയ്യത്ത് കൂടുതൽ അനിവാര്യമായ ദേശീയ ആശയമായി മാറിയിരിക്കുന്നു. ഈ മഹത്തായ പാരമ്പര്യം ജനങ്ങളിലേക്ക് വീണ്ടും എത്തിക്കുന്നതിനാണ് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ 'കൗമി ഏക്‌താ' സമ്മേളനങ്ങളും 'ഹിന്ദു–മുസ്‌ലിം ഇത്തിഹാദ്' പ്രചാരണങ്ങളും സംഘടിപ്പിക്കുന്നത്. ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും ക്രൈസ്തവരും ജൈനരും ബൗദ്ധരും ഉൾപ്പെടെ വിവിധ മതവിഭാഗങ്ങളിലെ ആത്മീയ നേതാക്കളും സാമൂഹിക പ്രവർത്തകരും ബുദ്ധിജീവികളും ഈ വേദികളിൽ പങ്കുചേരുന്നു. ഈ സമ്മേളനങ്ങൾ പറയുന്ന സന്ദേശം വളരെ ലളിതമാണ്: വിദ്വേഷം ഒരു രാഷ്ട്രത്തെ ശക്തിപ്പെടുത്തുകയില്ല; സ്നേഹവും നീതിയും സാഹോദര്യവുമാണ് രാഷ്ട്രത്തിന്റെ യഥാർത്ഥ ശക്തി. പരസ്പരം അറിയുകയും മനസ്സിലാക്കുകയും സഹകരിക്കുകയും ചെയ്യുമ്പോഴാണ് തെറ്റിദ്ധാരണകൾ ഇല്ലാതാകുന്നത്. ഭരണഘടന സംരക്ഷിക്കപ്പെടുന്നത് കോടതികളിൽ മാത്രമല്ല; ജനങ്ങളുടെ ഹൃദയങ്ങളിൽ സാഹോദര്യം വളരുമ്പോഴാണ്. മഹാന്മാരായ നമ്മുടെ പൂർവികർ സ്വന്തം രക്തവും വിയർപ്പും സമർപ്പിച്ച് നമുക്ക് കൈമാറിയ ദേശീയ ഐക്യത്തിന്റെ ഈ പൈതൃകം സംരക്ഷിക്കേണ്ടത് നമ്മുടെ തലമുറയുടെ ഉത്തരവാദിത്തമാണ്. സ്വാതന്ത്ര്യസമരത്തിന്റെ യഥാർത്ഥ സന്ദേശം അതുതന്നെയാണ്. അതുകൊണ്ടാണ് ഇന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് രാജ്യത്തിന്റെ എല്ലാ കോണുകളിലും ദേശീയ ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശം പ്രചരിപ്പിക്കുന്നത്. ഈ മഹത്തായ ദൗത്യത്തിൽ എല്ലാ മതവിഭാഗങ്ങളിലെയും സുമനസ്സുകളുടെ സഹകരണവും പിന്തുണയും ഞങ്ങൾ വിനയപൂർവം അഭ്യർഥിക്കുന്നു. നമ്മുടെ രാജ്യം സമാധാനത്തിന്റെയും നീതിയുടെയും സാഹോദര്യത്തിന്റെയും പാതയിൽ മുന്നേറട്ടെ.! അല്ലാഹു തആലാ നമ്മുടെ പരിശ്രമങ്ങൾ സ്വീകരിക്കുകയും ഭാരതത്തെ ഐക്യത്തിന്റെയും സമാധാനത്തിന്റെയും മാതൃകയാക്കുകയും ചെയ്യട്ടെ.! ആമീൻ.
സമരപോരാട്ടങ്ങൾ ശക്തിപ്രാപിക്കുന്നു
ഇന്ത്യൻ സ്വാതന്ത്ര്യസമരം ഓരോ ഘട്ടം പിന്നിടുമ്പോഴും അതിന്റെ ലക്ഷ്യവും പോരാട്ട രീതികളും കൂടുതൽ വ്യക്തവും ശക്തവുമായിത്തീർന്നു. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഈ ചരിത്രപരമായ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിലും ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിലും രാജ്യത്തെ സമ്പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നതിലും ജംഇയ്യത്തിന്റെ സമ്മേളനങ്ങളും പ്രമേയങ്ങളും ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനമാണ് വഹിച്ചത്.
1924 ജനുവരിയിൽ കാകിനാടയിൽ ചേർന്ന ജംഇയ്യത്തിന്റെ അഞ്ചാം പൊതുസമ്മേളനം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. ഹസ്രത്ത് മൗലാനാ ഹുസൈൻ അഹ്‌മദ് മദനിയുടെ അധ്യക്ഷതയിൽ നടന്ന ഈ സമ്മേളനം, ഇന്ത്യയുടെ ലക്ഷ്യം ഭരണപരിഷ്‌കാരങ്ങളോ പരിമിത സ്വയംഭരണമോ അല്ല, മറിച്ച് സമ്പൂർണ സ്വാതന്ത്ര്യമാണെന്ന് വ്യക്തമായി പ്രഖ്യാപിച്ചു. പിന്നീട് ദേശീയ പ്രസ്ഥാനങ്ങൾ ഏറ്റെടുത്ത ഈ ആവശ്യം ജംഇയ്യത്ത് വളരെ നേരത്തെ തന്നെ ശക്തമായി ഉയർത്തിയിരുന്നു.
1924 സെപ്റ്റംബർ 26-ന് ഡൽഹിയിൽ പണ്ഡിറ്റ് മദൻമോഹൻ മാളവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയ ഐക്യസമ്മേളനത്തിൽ ജംഇയ്യത്തിന്റെ പ്രമുഖ നേതാക്കളായ മൗലാനാ ഹുസൈൻ അഹ്മദ് മദനി, മുഫ്തി കിഫായത്തുല്ലാഹ്, മൗലാനാ സഈദ് ദഹ്‌ലവി, മൗലാനാ അബുൽ കലാം ആസാദ് എന്നിവർ സജീവമായി പങ്കെടുത്തു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ സമൂഹത്തിൽ വളർന്നു വന്ന ഭിന്നതകൾ അവസാനിപ്പിച്ച് ദേശീയ ഐക്യം ശക്തിപ്പെടുത്തുക എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
തുടർന്ന് 1925-ൽ മുറാദാബാദിലും 1926-ൽ കൽക്കത്തയിലും ചേർന്ന ജംഇയ്യത്തിന്റെ പൊതുസമ്മേളനങ്ങൾ രാജ്യത്തെ വിവിധ മുസ്‌ലിം സംഘടനകളെ ഒരേ ദേശീയ ലക്ഷ്യത്തിന് കീഴിൽ അണിനിരത്തുകയും പൂർണ്ണ സ്വാതന്ത്ര്യത്തിനായുള്ള ആവശ്യം വീണ്ടും ശക്തമായി ആവർത്തിക്കുകയും ചെയ്തു.
സൈമൺ കമ്മീഷനെതിരായ ശക്തമായ പ്രതിഷേധം
ഇന്ത്യക്കാരുടെ അഭിപ്രായം പോലും തേടാതെ ബ്രിട്ടീഷ് സർക്കാർ നിയമിച്ച സൈമൺ കമ്മീഷനെ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ശക്തമായി എതിർത്തു. 1927 ഡിസംബറിൽ പെഷാവറിൽ ചേർന്ന എട്ടാം പൊതുസമ്മേളനം കമ്മീഷനെ പൂർണമായി ബഹിഷ്‌കരിക്കാൻ രാജ്യത്തോട് ആഹ്വാനം ചെയ്തു. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇതേ നിലപാട് സ്വീകരിച്ചു.
1928 ഫെബ്രുവരി 3-ന് സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയപ്പോൾ കോൺഗ്രസിന്റെയും ജംഇയ്യത്തിന്റെയും സംയുക്ത ആഹ്വാനപ്രകാരം രാജ്യമൊട്ടാകെ ചരിത്രപ്രസിദ്ധമായ ഹർത്താലും പ്രതിഷേധപ്രകടനങ്ങളും നടന്നു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ ഏറ്റവും ശക്തമായ ജനകീയ പ്രതിഷേധങ്ങളിലൊന്നായി അത് മാറി.
1928-ൽ ലഖ്നൗവിൽ ചേർന്ന അഖിലകക്ഷി സമ്മേളനത്തിൽ ജംഇയ്യത്ത് സജീവമായി പങ്കെടുത്തു. അവിടെ തയ്യാറാക്കിയ നെഹ്‌റു റിപ്പോർട്ടിലെ ചില നിർദേശങ്ങളെ അവർ വിമർശനാത്മകമായി സമീപിച്ചെങ്കിലും ദേശീയ ഐക്യത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും പ്രതിബദ്ധതയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തിയില്ല. പിന്നീട് 1929-ലെ ലാഹോർ കോൺഗ്രസ് സമ്മേളനം പൂർണ്ണ സ്വരാജ് ദേശീയ ലക്ഷ്യമായി പ്രഖ്യാപിച്ചതോടെ സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധം ലഭിച്ചു.
1930-ൽ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പ് സത്യാഗ്രഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും ജനകീയമായ പോരാട്ടങ്ങളിലൊന്നായിരുന്നു. ഈ സമരത്തിലും ജംഇയ്യത്തിന്റെ നേതാക്കൾ മുൻനിരയിൽ അണിനിരന്നു. മൗലാനാ ഹിഫ്‌സുർ റഹ്‌മാൻ, മുഫ്തി അതീഖുർ റഹ്‌മാൻ തുടങ്ങിയവർ സമരത്തിൽ സജീവമായി പങ്കെടുത്തു.
തുടർന്ന് മൗലാനാ അബുൽ കലാം ആസാദ്, മൗലാനാ ഫഖ്റുദ്ദീൻ, മൗലാനാ സയ്യിദ് മുഹമ്മദ് മിയാൻ, മൗലാനാ ബശീർ അഹ്‌മദ് തുടങ്ങി നിരവധി നേതാക്കൾ അറസ്റ്റ് ചെയ്യപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു. തടവും പീഡനങ്ങളും അവരുടെ ദേശ സ്നേഹത്തെ തളർത്തിയില്ല.
1930 ഏപ്രിൽ 23-ന് പെഷാവറിലെ കിസ്സ ഖ്വാനി ബസാറിൽ ബ്രിട്ടീഷ് സൈന്യം നിരായുധരായ സ്വാതന്ത്ര്യസമര പ്രവർത്തകർക്കുനേരെ നടത്തിയ വെടിവെപ്പ് രാജ്യത്തെ നടുക്കി. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുന്നതിനായി ജംഇയ്യത്തിന്റെ പ്രസിഡന്റ് മൗലാനാ കിഫായത്തുല്ലായുടെ നേതൃത്വത്തിൽ അന്വേഷണ സംഘം നിയോഗിക്കപ്പെട്ടു.
ബ്രിട്ടീഷ് ഭരണകൂടം പെഷാവറിലേക്ക് പ്രവേശനം നിഷേധിച്ചെങ്കിലും സംഘം റാവൽപിണ്ടിയിൽ നിന്ന് സാക്ഷിമൊഴികളും തെളിവുകളും ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കി. ബ്രിട്ടീഷ് സർക്കാർ പിന്നീട് ആ റിപ്പോർട്ട് കണ്ടുകെട്ടിയെങ്കിലും, അവരുടെ ക്രൂരതയുടെ ചരിത്രസാക്ഷ്യമായി അത് നിലനിന്നു.
സ്വാതന്ത്ര്യസമരാഗ്നി കേരളീയ മണ്ണിൽ
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം ഡൽഹിയിലെയും ബോംബെയിലെയും കൊൽക്കത്തയിലെയും വലിയ രാഷ്ട്രീയ വേദികളിൽ മാത്രം പരിമിതമല്ല. രാജ്യത്തിന്റെ ഓരോ മണ്ണിലും, ഓരോ ഗ്രാമത്തിലും, ഓരോ മനുഷ്യ ഹൃദയത്തിലും സ്വാതന്ത്ര്യത്തിന്റെ വിത്തുകൾ പാകപ്പെട്ടിരുന്നു. ആ മഹത്തായ പോരാട്ടത്തിന്റെ ചരിത്രം പൂർണമാകുന്നത് അതിന്റെ പ്രാദേശിക അധ്യായങ്ങൾ കൂടി ചേർത്തുവായിക്കുമ്പോഴാണ്. വിശിഷ്യാ കേരളത്തിന്റെ മണ്ണും അതിൽ നിർണായകമായൊരു അധ്യായം എഴുതി. പ്രത്യേകിച്ച് മലബാറിന്റെ മണ്ണിൽ അധിനിവേശത്തിനെതിരായ പ്രതിഷേധങ്ങളും ജനകീയ പ്രക്ഷോഭങ്ങളും ദേശീയബോധവും ശക്തമായ രൂപം കൈവരിച്ചു. മതത്തിന്റെയും ജാതിയുടെയും സാമൂഹിക വ്യത്യാസങ്ങളുടെയും അതിരുകൾ മറികടന്ന് അനേകം മനുഷ്യർ സ്വാതന്ത്ര്യത്തിനും നീതിക്കും ആത്മാഭിമാനത്തിനും വേണ്ടി രംഗത്തിറങ്ങി.
ആ പോരാട്ടത്തിന്റെ ചരിത്രത്തിൽ ചില പേരുകൾ വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ചരിത്രത്തിന്റെ അരികുകളിൽ നിൽക്കുന്ന അനേകം മനുഷ്യരുടെ ത്യാഗങ്ങളും വേദനകളും ഇന്നും നമ്മുടെ ഓർമകളിലേക്ക് പൂർണമായി എത്തിയിട്ടില്ല. ആ മറന്നുപോയ മണൽത്തരികളെ കൂടി ചേർത്തുവായിക്കുമ്പോഴാണ് കേരളത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ യഥാർത്ഥ ചിത്രം തെളിയുന്നത്. ധർമ്മനിഷ്ഠയും രാജ്യസ്നേഹവും ജീവിതദർശനമാക്കിയ മഹാത്മാക്കളുടെ പ്രവർത്തനങ്ങൾ ഒരു വിളക്കിൽ നിന്ന് മറ്റൊരു വിളക്കിലേക്ക് ജ്വാല പകരുന്നതുപോലെ രാജ്യത്തുടനീളം വ്യാപിച്ചു.
1921-ലെ മലബാർ സമരം കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണവും നിർണായകവുമായ അധ്യായങ്ങളിലൊന്നാണ്. ഒരു വശത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന അഹങ്കാരവുമായി ബ്രിട്ടീഷ് ഭരണകൂടം. മറുവശത്ത് അധിനിവേശത്തിന്റെയും സാമ്പത്തിക ചൂഷണത്തിന്റെയും സാമൂഹിക അനീതികളുടെയും ഭാരമേറ്റ സാധാരണ ജനങ്ങൾ. ഈ സാഹചര്യത്തിലാണ് മലബാറിൽ പ്രതിഷേധവും ചെറുത്തുനിൽപ്പും ശക്തമായത്.
ഖിലാഫത്ത് പ്രസ്ഥാനവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയപ്രസ്ഥാനവും ഒരു ഘട്ടത്തിൽ പരസ്പരം കൈകോർത്തു. കെ. മാധവൻ നായർ, എം. പി. നാരായണ മേനോൻ, കെ. പി. കേശവ മേനോൻ തുടങ്ങിയ ദേശീയ നേതാക്കളും ആലി മുസ്‌ലിയാർ, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ ഖിലാഫത്ത് നേതാക്കളും തങ്ങളുടെ വഴികളിലൂടെ ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചു.
ഗാന്ധിജിയുടെയും മൗലാനാ ശൗകത്തലിയുടെയും കോഴിക്കോട് സന്ദർശനത്തെ തുടർന്ന് മലബാറിൽ ഖിലാഫത്ത് പ്രക്ഷോഭവും സ്വാതന്ത്ര്യസമരവും കൂടുതൽ ശക്തിപ്പെട്ടു.
ധീരരും രാജ്യസ്നേഹികളുമായ മാപ്പിളമാർ പല ഘട്ടങ്ങളിലും ബ്രിട്ടീഷ് സൈന്യവുമായി നേർക്കുനേർ പോരാട്ടം നടത്തി. പൂക്കോട്ടൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശക്തമായ യുദ്ധങ്ങൾ തന്നെ നടന്നു. ഇതിനിടയിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ ഒരു ഭരണകൂടം സ്ഥാപിക്കപ്പെടുകയും ചെയ്തു. എന്നാൽ, ബ്രിട്ടീഷ് പട്ടാളം ഈ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തുകയും പോരാളികളെ ദ്രോഹിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ധാരാളം രാജ്യസ്നേഹികൾ കൊല്ലപ്പെടുകയുണ്ടായി. നിരവധി ആളുകൾ ആന്തമാനിലേക്കും മറ്റും നാടുകടത്തപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തു. ഈ പരമ്പരയിലുണ്ടായ ഏറ്റവും ദാരുണമായ സംഭവമായിരുന്നു വാഗൺ ട്രാജഡി.
തടവുകാരെ അടച്ചുപൂട്ടിയ ചരക്കുവാഗണിൽ തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയപ്പോൾ അനേകർ ശ്വാസംമുട്ടി മരിച്ചു. സാധാരണയായി 64 മരണങ്ങളാണ് ഈ ദുരന്തവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുന്നത്. അവരുടെ മരണം ഒരു സമരത്തിന്റെ മാത്രം കഥയല്ല. മനുഷ്യ ജീവിതത്തിന്റെ വില മറന്ന അധിനിവേശ ഭരണത്തിന്റെ ക്രൂരതയുടെ സാക്ഷ്യമാണ് അത്. ഈ സംഭവത്തെ ഓർക്കുമ്പോൾ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം മരിച്ച മനുഷ്യരുടെ വേദനയെ ഓർക്കുകയാണ് വേണ്ടത്.
1921-ലെ മലബാർ സമരത്തിനുശേഷം സംഭവങ്ങളുടെ യഥാർത്ഥ സ്വഭാവവും ഇരകളുടെ ദുരിതങ്ങളും മനസ്സിലാക്കാൻ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അന്വേഷണം നടത്തിയത് ശ്രദ്ധേയമാണ്. 1922 ഒക്ടോബർ 2-ന് ഡൽഹിയിൽ ചേർന്ന ജംഇയ്യത്തിന്റെ മജ്‌ലിസെ മുൻതസിമ യോഗത്തിൽ മലബാറിലെ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടു. മൗലാനാ ആസാദ് സുബ്ഹാനിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രദേശങ്ങൾ സന്ദർശിക്കുകയും ഇരകളിൽ നിന്നും ദൃക്സാക്ഷികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതായാണ് രേഖകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടിൽ ബ്രിട്ടീഷ് അടിച്ചമർത്തലിൽ ദുരിതമനുഭവിച്ച ജനങ്ങളുടെ അവസ്ഥ രേഖപ്പെടുത്തി. ദുരിതബാധിതർക്കായി സഹായപ്രവർത്തനങ്ങളും പുനരധിവാസശ്രമങ്ങളും നടത്തേണ്ടതിന്റെ ആവശ്യകതയും സംഘടന മുന്നോട്ടുവച്ചു. കൂടാതെ അന്നത്തെ 50000 രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഇതിലൂടെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ വിലയിരുത്തുമ്പോൾ അതിലെ സാധാരണ മനുഷ്യരുടെ കണ്ണീരും വേദനയും പ്രത്യേകം പരിഗണിക്കണമെന്ന പ്രധാന സന്ദേശം ജംഇയ്യത്ത് നൽകി.
പിന്നീട് മലബാറിന് പുറത്തേക്കും ഈ സമരത്തിന്റെ സന്ദേശം വ്യാപിച്ചു. വൈക്കം സത്യാഗ്രഹം അതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്. ജാതി വിവേചനത്തിനെതിരായ ഈ സമരം അടിസ്ഥാനപരമായി സാമൂഹിക സമത്വത്തിനായുള്ള പോരാട്ടമായിരുന്നു. അതിന് കേരളത്തിലെ വിവിധ സാമൂഹിക വിഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിച്ചു. ടി. കെ. മാധവൻ, കെ. കേളപ്പൻ തുടങ്ങിയ നേതാക്കൾ ദേശീയപ്രസ്ഥാനത്തെയും സാമൂഹിക പരിഷ്കരണത്തെയും പരസ്പരം ബന്ധിപ്പിച്ചു.
വിദേശാധിപത്യത്തിൽ നിന്ന് മോചനം നേടുന്നതുപോലെ തന്നെ അനീതികളിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന ഒരു വലിയ സത്യം ഇതിലൂടെ കേരളീയ സമൂഹം തിരിച്ചറിഞ്ഞു. കേരളത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്ന ദേശീയസ്വരങ്ങൾ കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ മലബാറിനൊപ്പം തിരുവിതാംകൂറും കൊച്ചിയും തങ്ങളുടേതായ അധ്യായങ്ങൾ എഴുതി. വക്കം അബ്ദുൽ ഖാദിർ മൗലവിയുടെ വിദ്യാഭ്യാസ-പത്രപ്രവർത്തന പ്രവർത്തനങ്ങൾ മുസ്‌ലിം സമൂഹത്തിലെ നവോത്ഥാനത്തിന് ശക്തി നൽകി. മൊയ്തു മൗലവി ദേശീയബോധവും വിദ്യാഭ്യാസവും വളർത്തുന്നതിൽ പ്രവർത്തിച്ചു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പത്രപ്രവർത്തനത്തിലൂടെയും രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും ദേശീയപ്രസ്ഥാനത്തിന് ശക്തി നൽകി. കെ. കേളപ്പൻ അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചു. ടി. കെ. മാധവൻ സാമൂഹിക സമത്വത്തിനും ദേശീയ സ്വാതന്ത്ര്യത്തിനുമായി പ്രവർത്തിച്ചു. അക്കമ്മ ചെറിയാൻ തിരുവിതാംകൂറിലെ ജനകീയ പ്രക്ഷോഭങ്ങൾക്ക് ധീരമായ നേതൃത്വം നൽകി. എ. കെ. ഗോപാലൻ സ്വാതന്ത്ര്യസമരകാലത്തെ ജനകീയ പ്രവർത്തനങ്ങളിൽ സജീവമായി. (മേൽമുറി പി.ടി. അബ്‌ദുശ്ശുകൂർ ഹുസ്‌നിയുടെ സഹായത്താൽ തയ്യാറാക്കിയത് - എഡിറ്റർ)
നിയമലംഘന പ്രക്ഷോഭവും ജംഇയ്യത്തിന്റെ ത്യാഗപൂർണ്ണ പോരാട്ടങ്ങളും
1930-ലെ ദണ്ഡി യാത്രയോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരം പുതിയ വഴിത്തിരിവിലെത്തി. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിയമലംഘന പ്രക്ഷോഭം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അനീതി നിയമങ്ങൾ അഹിംസാപരമായി ലംഘിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിനായുള്ള ജനകീയ മുന്നേറ്റത്തെ രാജ്യവ്യാപകമാക്കി.
ഈ സമരത്തെ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഒരു രാഷ്ട്രീയ പ്രക്ഷോഭമായി മാത്രമല്ല, അനീതിക്കും അധിനിവേശത്തിനുമെതിരായ ധാർമിക പ്രതിരോധമായും വിലയിരുത്തി. ഈ ചരിത്രപരമായ സാഹചര്യത്തിലാണ് 1930 മെയ് 3 മുതൽ 5 വരെ ഉത്തരപ്രദേശിലെ അംറോഹയിൽ ജംഇയ്യത്തിന്റെ ഒമ്പതാം പൊതുസമ്മേളനം മൗലാനാ മുഈനുദ്ദീൻ അജ്മീരിയുടെ അധ്യക്ഷതയിൽ ചേർന്നത്. സ്വാതന്ത്ര്യസമരത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി യോജിച്ച് ദേശീയ വിമോചന പ്രസ്ഥാനത്തിൽ സജീവമായി പങ്കാളികളാകുന്നതിനുമുള്ള ചരിത്ര പ്രധാനമായ തീരുമാനങ്ങളാണ് സമ്മേളനം കൈക്കൊണ്ടത്.
കോൺഗ്രസുമായി സഹകരണം കൂടുതൽ ശക്തമാക്കണമെന്ന പ്രമേയം മൗലാനാ ഹിഫ്സുർറഹ്മാൻ അവതരിപ്പിക്കുകയും സമ്മേളനം ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. ഈ തീരുമാനങ്ങൾ പ്രമേയങ്ങളിൽ മാത്രം ഒതുങ്ങിയില്ല. ജംഇയ്യത്തിന്റെ ഉലമാക്കളും പ്രവർത്തകരും നിയമലംഘന പ്രക്ഷോഭത്തിന്റെ മുൻനിരയിലേക്ക് ഇറങ്ങി. വിദേശ വസ്തുക്കളുടെ ബഹിഷ്കരണം, ബ്രിട്ടീഷ് നിയമങ്ങൾക്കെതിരായ അഹിംസാപരമായ പ്രതിഷേധങ്ങൾ, പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, ജനകീയ ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയിൽ അവർ സജീവമായി നേതൃത്വം നൽകി. സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശം നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലേക്കും സാധാരണ ജനങ്ങളിലേക്കും എത്തിക്കുന്നതിൽ ജംഇയ്യത്തിന്റെ പ്രവർത്തകർ ശ്രദ്ധേയമായ പങ്കുവഹിച്ചു.
ഈ മുന്നേറ്റം ശക്തമായതോടെ ബ്രിട്ടീഷ് ഭരണകൂടം ജംഇയ്യത്തിന്റെ നേതൃത്വത്തെ ലക്ഷ്യമാക്കി വ്യാപകമായ അറസ്റ്റ് നടപടികൾ ആരംഭിച്ചു.
പ്രസിഡന്റ് മുഫ്തി കിഫായത്തുല്ലായെയും ജനറൽ സെക്രട്ടറി മൗലാനാ അഹ്‌മദ് സഈദ് ദഹ്‌ലവിയെയും 'സമാധാനഭംഗം' എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് കഠിന തടവിന് ശിക്ഷിച്ചു. എന്നാൽ, ഈ അറസ്റ്റുകൾ സമരത്തിന്റെ ആവേശം കുറച്ചില്ല; മറിച്ച് സ്വാതന്ത്ര്യത്തിനായുള്ള ജനങ്ങളുടെ പ്രതിജ്ഞയെ കൂടുതൽ ശക്തിപ്പെടുത്തുകയായിരുന്നു.
1932-ൽ നിയമലംഘന പ്രക്ഷോഭം പുനരാരംഭിച്ചപ്പോൾ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അതിലും ശക്തമായ ഒരുക്കങ്ങളോടെയാണ് രംഗത്തിറങ്ങിയത്. സമരത്തെ ഏകോപിപ്പിക്കുന്നതിനായി സംഘടനയുടെ കീഴിൽ പ്രത്യേക സമരമുന്നണി രൂപീകരിക്കപ്പെടുകയും അതിന്റെ നേതൃത്വം മൗലാനാ അബുൽ മഹാസിൻ സജ്ജാദ് ഏറ്റെടുക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സന്നദ്ധപ്രവർത്തകരെ ഏകോപിപ്പിച്ച് അഹിംസാപരമായ സമരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നതായിരുന്നു ഈ മുന്നണിയുടെ പ്രധാന ദൗത്യം.
1932 മാർച്ച് 11-ന് മുഫ്തി കിഫായത്തുല്ലായുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ മാർച്ച് സംഘടിപ്പിക്കപ്പെട്ടു. പതിനായിരക്കണക്കിന് സന്നദ്ധപ്രവർത്തകർ അണിനിരന്ന ഈ മാർച്ച് ബ്രിട്ടീഷ് ഭരണകൂടത്തെ ആശങ്കയിലാഴ്ത്തി. മാർച്ചിന് നേതൃത്വം നൽകിയ മുഫ്തി കിഫായത്തുല്ലാഹ് അറസ്റ്റ് ചെയ്യപ്പെട്ടു. അതേ സമയം, സമരത്തിന് നേതൃത്വം നൽകാൻ ഡൽഹിയിലേക്ക് യാത്ര ചെയ്തിരുന്ന ഹസ്രത്ത് മൗലാനാ ഹുസൈൻ അഹ്‌മദ് മദനിയെയും വഴിമധ്യേ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നേതാക്കളെ അറസ്റ്റ് ചെയ്താൽ പ്രക്ഷോഭം തകരുമെന്നായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, സംഭവിച്ചത് അതിന് നേർവിപരീതമായിരുന്നു. സുബ്ഹാനുൽ ഹിന്ദ് മൗലാനാ അഹ്‌മദ് സഈദ് ദഹ്‌ലവി, മുജാഹിദുൽ മില്ലത്ത് മൗലാനാ ഹിഫ്സുർറഹ്മാൻ, സയ്യിദുൽ മില്ലത്ത് മൗലാനാ മുഹമ്മദ് മിയാൻ, ഇമാമുൽ അഹ്റാർ മൗലാനാ ഹബീബുർറഹ്മാൻ തുടങ്ങി പ്രമുഖ ഉലമാക്കളും ദേശീയ നേതാക്കളും ഒന്നിന് പിന്നാലെ ഒന്നായി സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഒരാളെ അറസ്റ്റ് ചെയ്താൽ മറ്റൊരാൾ മുന്നോട്ട് വരിക എന്ന ആത്മത്യാഗത്തിന്റെ അപൂർവ മാതൃകയാണ് ജംഇയ്യത്തിന്റെ നേതൃത്വം രാജ്യത്തിന് മുന്നിൽ കാഴ്ചവെച്ചത്.
ഈ പ്രക്ഷോഭത്തിനിടെ പതിനായിരക്കണക്കിന് മുസ്‌ലിംകൾ ബ്രിട്ടീഷ് ജയിലുകളിൽ അടയ്ക്കപ്പെട്ടു. ചരിത്രരേഖകൾ പ്രകാരം, ഏകദേശം മുപ്പതിനായിരത്തോളം മുസ്‌ലിംകൾ വിവിധ ജയിലുകളിൽ തടവിലാക്കപ്പെട്ടിരുന്നു. അവരിൽ വലിയൊരു വിഭാഗം ജംഇയ്യത്ത് ഉലമാ-എ-ഹിന്ദിന്റെ പ്രവർത്തകരും അനുഭാവികളുമായിരുന്നു. ജയിലുകളിലെ കഠിന പീഡനങ്ങളും ദുരിതങ്ങളും അവർ ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും നേരിട്ടു. അവരുടെ ത്യാഗം സ്വാതന്ത്ര്യസമരത്തിന്റെ തീജ്വാല അണയാതെ നിലനിർത്താൻ വലിയ പ്രചോദനമായി.
നിയമലംഘന പ്രക്ഷോഭത്തിലെ ഈ അധ്യായം ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഒരു മതസംഘടന മാത്രമായിരുന്നില്ലെന്നും, ദേശീയ വിമോചനസമരത്തിന്റെ മുൻനിര പോരാളികളിൽ ഒന്നായിരുന്നുവെന്നും വ്യക്തമായി തെളിയിക്കുന്നു. ത്യാഗവും ആത്മസമർപ്പണവും ദേശ സ്നേഹവും സമന്വയിച്ച അവരുടെ പോരാട്ടം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അനശ്വര അധ്യായമായി എന്നും ഓർമിക്കപ്പെടും.
ഇന്ത്യാ വിഭജനം : കണ്ണീരിൽ കുതിർന്ന അധ്യായം.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം ത്യാഗത്തിന്റെയും ദേശസ്നേഹത്തിന്റെയും ഉജ്ജ്വല അധ്യായങ്ങളാൽ സമ്പന്നമാണ്. ആ ചരിത്രത്തിൽ 1857 -ലെ പ്രധാന സ്വാതന്ത്ര്യസമരം മുതൽ 1942 -ലെ 'ക്വിറ്റ് ഇന്ത്യ' പ്രസ്ഥാനവും ആയിരക്കണക്കിന് ദേശ സ്നേഹികളുടെ ത്യാഗവും സ്വർണ്ണലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ മഹത്തായ സമരത്തിന്റെ അവസാനഘട്ടത്തിൽ മനുഷ്യരാശിയെ നടുക്കിയ മറ്റൊരു കാഴ്ചയും ചരിത്രം രേഖപ്പെടുത്തി : 1947-ലെ ഇന്ത്യാ വിഭജനം.
ഒരു ഭാഗത്ത് ഇന്ത്യാ മഹാരാജ്യം സ്വാതന്ത്ര്യത്തിൻ്റെ സുവർണ്ണ നിമിഷങ്ങളിലേക്ക് അടുത്തു കൊണ്ടിരുന്നു. മറുഭാഗത്ത്, വിഭജനത്തിന്റെ ദുരന്ത പൂർണ്ണമായ ചർച്ചകളും ചൂടുപിടിച്ചു. അതെ, ആ മഹത്തായ സ്വാതന്ത്ര്യം എല്ലാവർക്കും ആഘോഷത്തിന്റെ നിമിഷങ്ങളായിരുന്നില്ല. പലർക്കും അത് കണ്ണീരിന്റെയും അനാഥത്വത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും വേർപിരിയലിന്റെയും ദിനമായിരുന്നു. നൂറ്റാണ്ടുകളായി ഒരുമിച്ച് ജീവിച്ചിരുന്ന ജനങ്ങൾ രാഷ്ട്രീയ തീരുമാനത്തിന്റെ ഫലമായി അതിർത്തികളുടെ ഇരുവശങ്ങളിലേക്ക് പിരിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ പതാക ഉയർന്നപ്പോൾ അനേകം വീടുകളിൽ ഉയർന്നത് പുകയായിരുന്നു. ദേശീയഗാനം മുഴങ്ങിയപ്പോൾ പല കുടുംബങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖത്തിൽ ആയിരുന്നു.
സ്വാതന്ത്ര്യത്തിന് ഏതാനം നാളുകൾക്ക് മുമ്പ് വലിയൊരു ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ പാകിസ്താൻ വാദമുയർന്നു. ബ്രിട്ടീഷുകാർ രഹസ്യമായും പരസ്യമായും ഇതിന് പിന്തുണ നൽകി. എന്നല്ല, ഈ വിഭജനത്തിന്റെ ഉപജ്ഞാതാക്കൾ തന്നെ അവരായിരുന്നു. കാരണം, അഫ്ഗാനിസ്ഥാൻ മുതൽ ശ്രീലങ്ക വരെയും പടർന്നുപന്തലിച്ചു കിടന്ന അഖണ്ഡ ഭാരതത്തെ പല കാരണങ്ങൾ പറഞ്ഞ് പലതായി വിഭജിച്ച ഒരു പാരമ്പര്യമാണ് അവർക്കുള്ളത്. അവസാനം 1940 കളിൽ പാകിസ്ഥാൻ വാദവും അവർ തന്നെ ഉയർത്തുകയും അതിന് പലവിധ ഉപജാപങ്ങൾ നടത്തുകയും ചെയ്തു.
ദൗർഭാഗ്യവശാൽ വിദ്യാഭ്യാസത്തിലും മറ്റും അറിയപ്പെട്ട കുറേയാളുകൾ ഇതിൻ്റെ വക്താക്കളായി രംഗത്ത് വരികയും ശക്തമായ പ്രചാരണങ്ങൾ നടത്തുകയും ചെയ്തു. അവരുടെ പ്രചാരണത്തിൽ ധാരാളം പൊതുജനങ്ങളും അകപ്പെട്ടു. ഇവിടെ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് എഴുന്നേറ്റ് നിന്ന് ഇതിനെ അതിശക്തമായി എതിർക്കുകയും ഇതൊരു മഹാ അബദ്ധമാണെന്നും ഇതിൻ്റെ ഫലം അക്രമവും അരാചകത്വവും മാത്രവുമാണെന്നും ശക്തിയുക്തം ഉണർത്തുകയും ചെയ്തു. കൂടാതെ, ലോകം മുഴുവൻ പടച്ചവൻ പരിശുദ്ധമാക്കിയ ഭൂപ്രദേശമാണ് എന്ന് തിരുദൂതർ ﷺ പ്രഖ്യാപിച്ചിരിക്കെ, ഭൂമിയിലെ ഒരു പ്രത്യേക ഭാഗം മാത്രം (പാകിസ്ഥാൻ) പരിശുദ്ധ നാടാണെന്ന് വാദിക്കുന്നത് തെറ്റാണെന്ന് അവർ ശക്തമായി വാദിച്ചു.
ആരംഭത്തിൽ അന്നത്തെ ഏറ്റവും ശക്തമായ ബഹുജന പ്രസ്ഥാനമായ കോൺഗ്രസ്സും ജംഇയ്യത്തിനോടൊപ്പമായിരുന്നു. പക്ഷേ, കോൺഗ്രസ്സും പതുക്കെ അഭിപ്രായം മാറ്റുന്നതും വിഭജനത്തെ അനുകൂലിക്കുന്നതുമായ കാഴ്ച്ചയാണ് പിന്നീട് കണ്ടത്. പക്ഷേ, ജംഇയ്യത്ത് നിലപാടിൽ അൽപ്പം പോലും മാറ്റം വരുത്താതെ ഒറ്റയ്ക്കാണെങ്കിലും വിഭജനത്തിനെതിരിൽ പോരാടുമെന്ന് തീരുമാനിച്ചു. കോൺഗ്രസ്സിൻ്റെ വർക്കിംഗ് കമ്മിറ്റിയംഗം കൂടിയായ ജംഇയ്യത്ത് ജനറൽ സെക്രട്ടറി മൗലാനാ ഫിഫ്‌സുർ റഹ്‌മാൻ വർക്കിംഗ് കമ്മിറ്റി യോഗത്തിൽ കണ്ണീർ വാർത്തു കൊണ്ടാണ് സംസാരിച്ചത്. എന്നാൽ, ഹൈക്കമാൻഡ് ഇതിനെ കുറിച്ച് പ്രതികരിക്കാതെ വിഭജനത്തെ അനുകൂലിച്ചു. കോൺഗ്രസ്സ് നേതാക്കളിൽ നിന്നും ശ്രീ. പുരുഷോത്തം ടണ്ടൻ മാത്രമാണ് ജംഇയ്യത്തിനെ അനുകൂലിച്ചത്.
ജംഇയ്യത്തിന്റെ ഈ ആശയത്തിന്റെ ഏറ്റവും ശക്തനായ വക്താവായിരുന്നു മൗലാനാ സയ്യിദ് ഹുസൈൻ അഹ്മദ് മദനി. ഇന്ത്യക്കാരുടെ, വിശിഷ്യാ മുസ്‌ലിംകളുടെ ഭാവി വേറിട്ട രാഷ്ട്രത്തിലല്ല, മറിച്ച് എല്ലാവർക്കും തുല്യാവകാശമുള്ള അഖണ്ഡ ഭാരതത്തിലാണെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. "മുത്തഹിദേ ഖൗമിയത്ത്" എന്ന പേരിൽ പ്രസിദ്ധമായ ഈ ആശയം അദ്ദേഹം രാജ്യത്തുടനീളം പ്രചരിപ്പിച്ചു. സ്വാതന്ത്ര്യത്തിനായി പോരാടിയ എല്ലാ വിഭാഗങ്ങളുമായും സഹകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മത വ്യത്യാസങ്ങൾ രാഷ്ട്രീയ വൈരത്തിലേക്ക് നയിക്കരുതെന്നും രാജ്യം സംരക്ഷിക്കുകയും വളർത്തുകയും ചെയ്യേണ്ടത് എല്ലാവരുടെയും പൊതുബാധ്യതയാണെന്നും അദ്ദേഹം പ്രസംഗങ്ങളിൽ നിരന്തരം ഓർമ്മിപ്പിച്ചു. ഈ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ഈ പണ്ഡിതർക്ക് വലിയ വില നൽകേണ്ടി വന്നു. എന്തൊരു കഷ്ടമാണ്, രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി പോരാടിയ ഈ മഹത്തുക്കൾക്ക് ഇരട്ട പീഡനങ്ങൾ സഹിക്കേണ്ടി വന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ജയിലും പീഡനവും ഒരുവശത്തുണ്ടായിരുന്നു. മറുവശത്ത്, വിഭജനത്തെ പിന്തുണച്ചിരുന്ന വിഭാഗങ്ങളിൽ നിന്നുമുള്ള വിമർശനങ്ങളും അപവാദങ്ങളും സാമൂഹിക സമ്മർദങ്ങളും അവർ നേരിട്ടു. മൗലാനാ മദനിയും കൂട്ടരും രാവും പകലും ഓടി നടന്ന് സ്വാതന്ത്ര്യത്തെ വിഭജനത്തെ എതിർത്തും സംസാരിച്ച് കൊണ്ടിരുന്നു. കൽക്കട്ട, മുൽത്താൻ, പഞ്ചാബ്, ബീഹാർ, രാജസ്ഥാൻ തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കും യാത്ര ചെയ്ത മൗലാനാ മദനി ശക്തമായ വാദമുഖങ്ങൾ നിരത്തി. ഡൽഹിയിലും ഉത്തർപ്രദേശിലും ഹരിയാനയിലും ഈ മഹത്തുക്കൾ നിരന്തരം ഓടി നടന്നിരുന്നു. വിഭജനം സ്വന്തം കാലുകളെ കോടാലി കൊണ്ട് വെട്ടലാണെന്നും ഇതിൻ്റെ ഫലം പൂർവ്വികരിലൂടെ ലഭിച്ച അമൂല്യ സമ്പത്തുകളും സ്വന്തം ജീവനും നഷ്ടപ്പെടുത്തുക മാത്രമാണെന്നും അദ്ദേഹം ഉണർത്തി. ഒരു യോഗത്തിന്റെ ഇടയിൽ തന്നെ അക്രമികൾ മുദ്രാവാക്യങ്ങൾ വിളിച്ച് വേദിയിലേക്ക് വരികയും മൗലാനായുടെ വസ്ത്രം വലിച്ചു കീറുകയും തൊപ്പിയും തലപ്പാവും ചവിട്ടി തേക്കുകയും ചെയ്തു. വേറൊരു സ്ഥലത്ത് മൗലാനായെ ബലപ്രയോഗത്തിലൂടെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി വധിക്കാൻ പരിശ്രമിച്ചു. ഹിന്ദുക്കളിൽ പണം വാങ്ങിച്ചവൻ, സമുദായ വഞ്ചകൻ, വല്ലവന്റെയും പണം തിന്നു ജീവിക്കുന്നവൻ എന്നിങ്ങനെ ഒരു മടിയും കൂടാതെ മുദ്രാവാക്യങ്ങളിൽ മുഴങ്ങിക്കേട്ടു. മൗലാനാ യാത്ര ചെയ്യുന്ന ട്രെയിനിനെ പറ്റിയുള്ള വിവരം പരസ്പരം കൈമാറുകയും ഓരോ സ്റ്റേഷനുകളിലും ആളുകൾ തടിച്ചു കൂടുകയും പലരും ബോഗിയിലേക്ക് തള്ളി കയറി മൗലാനായെ പിടിച്ചു വലിക്കുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. പക്ഷേ, മൗലാനായും കൂട്ടരും നിലപാടുകളിൽ അല്പംപോലും മാറ്റമോ മയമോ വരുത്തിയില്ല. കാരണം, അവരുടെ മുന്നിൽ നടക്കാനിരിക്കുന്ന സംഭവങ്ങൾ വളരെ വ്യക്തമായിരുന്നു. പല സംഭവങ്ങളും ആരംഭിക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ചും 1947 ആഗസ്റ്റ് 15 യും അതിനുശേഷമുള്ള ദിനങ്ങൾ അതിഭയാനകമായിരുന്നു. 15 -ന് മുമ്പ് തന്നെ വർഗ്ഗീയ കലാപങ്ങൾ ആരംഭിച്ചിരുന്നു. ആഗസ്റ്റ് മാസം അനുഗ്രഹീത റമളാൻ മാസം കൂടിയായിരുന്നു. രാത്രി മുഴുവൻ മസ്ജിദിന് ചുറ്റും മുദ്രാവാക്യങ്ങളുടെ ശബ്ദ കോലാഹലങ്ങൾ മുഴങ്ങിയിരുന്നതായി ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ പ്രസ്താവിക്കുന്നു. ഞങ്ങൾ മരിച്ചാലും ഞങ്ങൾ പറയുന്നത് ഞങ്ങൾക്ക് വേണം. ഇതിന് വേണ്ടി ഞങ്ങൾ മരിക്കാനും കൊല്ലാനും അടിക്കാനും അടികൊള്ളാനും തയ്യാറാണ് എന്നതായിരുന്നു അവരുടെ ഒരു മുദ്രാവാക്യം. അദ്ദേഹം ആളുകളെ വിട്ട് പ്രക്ഷോഭകരോട് പറഞ്ഞു: നിങ്ങൾ ബഹളങ്ങൾ ഉണ്ടാക്കാതെയും മോശമായ മുദ്രാവാക്യങ്ങൾ വിളിക്കാതെയും ഈ അനുഗ്രഹീത രാവുകളിൽ നന്മയ്ക്കുവേണ്ടി പടച്ചവനോട് പ്രാർത്ഥിക്കുക. ഇത് വളരെ അനുഗ്രഹീത സമയങ്ങളാണ്. പ്രത്യേകിച്ചും, സ്വീകാര്യതയുടെ ഈ സമയങ്ങളിൽ നിങ്ങൾ പറയുന്നതും ശപിക്കുന്നതും അതുപോലെ നടക്കാൻ സാധ്യതയുണ്ട്. ഉടനെ അവർ പ്രതികരിച്ചു: മുല്ലാക്കക്ക് ഇതിൽ എന്ത് കാര്യം! അവർക്ക് രാഷ്ട്രവും രാഷ്ട്രീയവും ഒന്നുമറിയില്ല.!
പക്ഷേ, രാഷ്ട്രീയ നേതാക്കന്മാർക്കും അണികൾക്കും രാഷ്ട്രവും രാഷ്ട്രീയവും അല്പവും അറിയില്ലായിരുന്നുവെന്നും അല്ലെങ്കിൽ അവർ ജനങ്ങളെ ക്രൂരമായി വഞ്ചിക്കുകയായിരുന്നെന്നും സ്വാത്വികരായ പണ്ഡിതരുടെ ഉദ്ബോധനങ്ങൾ ആയിരുന്നു സത്യമെന്നും തുടർന്നാളുകൾ അറിയിച്ചു. നാളുകൾ കഴിഞ്ഞപ്പോൾ വിഭജനം തീരുമാനമായി. ഒരുഭാഗത്ത്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മുസ്‌ലിംകൾ പാകിസ്ഥാനിലേക്ക് ഒഴുകാൻ തുടങ്ങി. ഡൽഹിയായിരുന്നു ഇതിൻ്റെ കേന്ദ്ര സ്ഥാനം. നാടും വീടും മാത്രമല്ല, കൈ കുഞ്ഞുങ്ങളെ പോലും വലിച്ചെറിഞ്ഞാണ് ആളുകൾ തിങ്ങി നിറഞ്ഞ ട്രെയിനുകളിൽ യാത്ര ചെയ്തത്. ശൈഖുൽ ഹദീസ് മൗലാനാ സകരിയ്യ കുറിക്കുന്നു: ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ട്രെയിനിലേക്ക് തള്ളിക്കയറുന്ന ഉമ്മമാരോട് ഈ മക്കളെ നിങ്ങൾ കൂട്ടത്തിൽ കൂട്ടൂ എന്ന് പറഞ്ഞു: ഞങ്ങളുടെ ജീവൻ പോലും അപകടത്തിലാണ്. ഞങ്ങളൊന്ന് രക്ഷപ്പെട്ടു കൊള്ളട്ടെ.! ട്രെയിനിനകത്ത് മാത്രമല്ല, ട്രെയിനിന് മുകളിലും ജനങ്ങൾ തിങ്ങിനിറഞ്ഞ പുറപ്പെട്ടിരുന്ന ട്രെയിൻ ലാഹോറിൽ എത്തുമ്പോൾ പലപ്പോഴും ശൂന്യമായിരുന്നു. അതെ, അതിനിടയിലുള്ള കൊള്ളയിലും കൊലയിലും സാധുക്കൾ മരിച്ചു വീണു.
കേരളത്തിൻ്റെ പുത്രൻ മർഹൂം മൂസാ മൗലാനാ ഒരിക്കൽ കണ്ണീർ വാർത്തു കൊണ്ട് പറഞ്ഞു: ഒരിക്കൽ എല്ലാം വിട്ടെറിഞ്ഞ് പോകുന്ന പാവങ്ങൾ ഖുർആനിനോടുള്ള സ്‌നേഹം കാരണം അത് മാത്രം നെഞ്ചോട് അണച്ചു പിടിച്ച് ഓടിയിരുന്നു. എന്നാൽ, വഴിയിൽ വെച്ച് തന്നെ അവർ കൊല്ലപ്പെട്ടു. ഞാൻ ബീഹാറിൽ ഒരു മസ്ജിദിൽ ജമാഅത്ത് പോയപ്പോൾ ഇമാം രാത്രിയിൽ മസ്ജിദിന്റെ ദൂരെ സ്ഥലങ്ങളിലേക്ക് പോകരുതെന്ന് നിർദ്ദേശിച്ചു. പക്ഷേ, കേരളീയ സ്വഭാവമനുസരിച്ച് ഞാൻ അല്പം ദൂരെ പോയി. എന്നാൽ അവിടെ മുഴുവൻ കടലാസ് കഷ്ണങ്ങൾ ചിതറി കിടക്കുന്നതായി കണ്ടപ്പോൾ അതിൽ ചിലത് എടുത്തു കൊണ്ടുവന്നു. രാത്രി ഇരുട്ടത്ത് ഒന്നും കാണാൻ കഴിഞ്ഞില്ല. രാവിലെ നേരം വെളുത്തു നോക്കിയപ്പോൾ അത് പരിശുദ്ധ ഖുർആനിൻ്റെ കടലാസുകളായിരുന്നു. ഇമാമിനോട് ചോദിച്ചപ്പോൾ അദ്ദേഹം സംഭവം വിവരിക്കുകയും ഇതെല്ലാം വിഭജനത്തിന്റെ മുറിവുകളാണെന്ന് പറയുകയും അതുകൊണ്ടാണ് ദൂരേക്ക് പോകരുതെന്ന് ഉണർത്തിയതെന്നും പറഞ്ഞു. (എഡിറ്റർ)
മറുഭാഗത്ത്, പാകിസ്ഥാനിൽ നിന്നും സാധുക്കളായ അമുസ്‌ലിം സഹോദരങ്ങളും നാടും വീടുമെല്ലാം വിട്ടറിഞ്ഞ് ഇന്ത്യയിലേക്കും പ്രവഹിച്ചു. അവർക്കും ധാരാളം യാതനകളും പീഡനങ്ങളും സഹിക്കേണ്ടി വന്നിരുന്നു.
ചുരുക്കത്തിൽ, വിഭജനം ഒരു വലിയ മുറിവായിരുന്നു. അതിൻ്റെ ചോരച്ചാലുകൾ വിഭജനത്തിന് മുമ്പ് തന്നെ ഒഴുകാൻ ആരംഭിച്ചു. ഇന്നും അതിന്റെ ദുരന്തങ്ങൾ ഇരു രാജ്യക്കാരും അനുഭവിച്ചു കൊണ്ടിരിക്കുന്നു. നടന്നുപോയ കാര്യങ്ങളെല്ലാം മറക്കുകയും ഈ രാജ്യത്തിൻ്റെ പൂർവ്വിക സമ്പത്തായ പരസ്പര സാഹോദര്യം നിലനിർത്തലും ഭരണഘടനയെ സംരക്ഷിക്കലും അതിനനുസൃതമായി ജീവിക്കാൻ നേതാക്കളും അനുയായികളും സർവ്വോപരി ഭരണകർത്താക്കളും ഉന്നത വ്യക്തിത്വങ്ങളും തയ്യാറാവുക മാത്രമാണ് ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും മാർഗ്ഗം.