ജൂലൈ 17/2026
ലക്കം: 269
ഉള്ളടക്കം
▪️മുഖലിഖിതം
നാം സ്വയം ആത്മപരിശോധന നടത്തുക.!
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
▪️ജുമുഅ സന്ദേശം
തൗഹീദ്: വിശ്വാസത്തിൻ്റെ അടിത്തറ
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
▪️പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
ആയത്ത് 92 - 103
✍️ മൗലാനാ മുഫ്തി ഹിലാൽ ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
▪️ഉദ്ബോധനങ്ങൾ
ഇൽമിൻ്റെ അഹ്‌ലുകാരുടെ സ്ഥാനം.
✍️ മൗലാനാ മുഫ്തി അഹ്‌മദ് ഖാൻപൂരി
▪️ഗ്രന്ഥ പരിചയം
അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ
🔹🔹🔹🔹🔹🔹🔹
മുഖലിഖിതം
നാം സ്വയം ആത്മപരിശോധന നടത്തുക.!
"ഒരു മരം ഉള്ളിൽ നിന്ന് പൊള്ളയായി ഉണങ്ങിപ്പോയാൽ, അതിനെ വീഴ്ത്തുന്നതിന് വലിയ താമസമോ പ്രയാസമോ ഉണ്ടാകില്ല. മരം വെട്ടുകാരൻ വളരെ എളുപ്പത്തിലും കുറഞ്ഞ സമയത്തിനുള്ളിലും അത് വെട്ടിമാറ്റാനും, വേരോടെ പിഴുതെറിയാനും സാധിക്കും. ഇതുതന്നെയാണ് സമുദായങ്ങളുടെയും സംഘങ്ങളുടെയും അവസ്ഥ. സ്വന്തം ആദർശങ്ങളിൽ ജീവിക്കാത്ത ഒരു സമൂഹത്തിനും, സ്വന്തം തത്വങ്ങൾ പാലിക്കാത്ത ഒരു സംഘത്തിനും, വാക്കും പ്രവൃത്തിയും തമ്മിൽ വൈരുദ്ധ്യമുള്ളവർക്കും, വാക്കുകൾ കൊണ്ട് അമ്മാനമാടുമെങ്കിലും പ്രായോഗിക ജീവിതത്തിൽ ഒരു തുള്ളി വെള്ളത്തിൻ്റെ പോലും വിലയില്ലാത്തവർക്കും അത്തരം ഒരു ജനതയ്ക്ക് തങ്ങളുടെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടം നടത്താനോ, തന്ത്രശാലിയായ ശത്രുവിനെ നേരിടാനോ കഴിയില്ല. ജൂതന്മാരുടെ വാക്കും പ്രവൃത്തിയും തമ്മിൽ സാമ്യമില്ലെന്നാണ് വിശുദ്ധ ഖുർആൻ വിമർശിക്കുന്നത്.
ഇന്ന് മുസ്‌ലിംകൾ അഭിമുഖീകരിക്കുന്നതും ഇതേ സാഹചര്യമാണ്. അവർ ശത്രുക്കളുടെ ശത്രുതയെക്കുറിച്ച് വിലപിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇത് വിലപിക്കേണ്ട ഒരു കാര്യമേയല്ല. നിങ്ങളുടെ ചിന്ത, നിങ്ങളുടെ വിശ്വാസം, നിങ്ങളുടെ ജീവിതരീതി, നിങ്ങളുടെ സംസ്കാരം, നിങ്ങളുടെ ചരിത്രപരമായ പൈതൃകം, എന്തിന് നിങ്ങളുടെ അസ്തിത്വത്തെയും പേരിനെയും പോലും വെറുക്കുന്നവരിൽ നിന്ന്, ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക? അവർ നിങ്ങളുടെ മതത്തെ സംരക്ഷിക്കുമെന്നും, നിങ്ങളുടെ ശരീഅത്തിനെ കാത്തുസൂക്ഷിക്കുമെന്നും പ്രതീക്ഷിക്കുന്നത്, തീ കൊണ്ട് ദാഹം തീർക്കാമെന്നും മഞ്ഞ് വിറകായി ഉപയോഗിക്കാമെന്നും പ്രതീക്ഷിക്കുന്നത് പോലെയാണ്. അതിനാൽ, ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിൽ, ജനാധിപത്യപരമായ മാർഗങ്ങളിലൂടെ നാം സമാധാനപരമായി പ്രതിഷേധിക്കുമ്പോൾ തന്നെ, മുസ്‌ലിംകൾ തികഞ്ഞ ധൈര്യത്തോടും യാഥാർത്ഥ്യ ബോധത്തോടും കൂടി ആത്മപരിശോധന നടത്തുകയും തങ്ങളുടെ ജീവിതരീതിയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്."
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
🔹🔹🔹🔹🔹🔹🔹
ALL INDIA MUSLIM PERSONAL LAW BOARD
ജുമുഅ സന്ദേശം
عقید توحید؛ ایمان و اسلام کی بنیاد
مولانا خالد سیف اللہ رحمانی
തൗഹീദ്: വിശ്വാസത്തിൻ്റെ അടിത്തറ
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(അധ്യക്ഷൻ, ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ്)
الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين. أما بعد
فأعوذ بالله من الشيطان الرجيم
بسم الله الرحمن الرحيم
وَقَرۡنَ فِي بُيُوتِكُنَّ وَلَا تَبَرَّجۡنَ تَبَرُّجَ ٱلۡجَٰهِلِيَّةِ ٱلۡأُولَىٰۖ وَأَقِمۡنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعۡنَ ٱللَّهَ وَرَسُولَهُۥٓۚ إِنَّمَا يُرِيدُ ٱللَّهُ لِيُذۡهِبَ عَنكُمُ ٱلرِّجۡسَ أَهۡلَ ٱلۡبَيۡتِ وَيُطَهِّرَكُمۡ تَطۡهِيرٗا
ഇസ്‌ലാമിലെ എല്ലാ വിശ്വാസങ്ങളുടെയും അടിത്തറ തൗഹീദാണ്. ഈ വിശ്വാസമാണ് "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന കലിമത്തു ത്വയ്യിബ മുന്നോട്ടുവെക്കുന്നത്. ഈ കലിമത്തിൽ ഒരു ഭാഗത്ത് സ്ഥിരീകരണവും മറുഭാഗത്ത് നിഷേധവുമുണ്ട്; സ്വീകരിക്കലും നിരസിക്കലുമുണ്ട്; സാക്ഷ്യപ്പെടുത്തലുമുണ്ട്, വിട്ടുനിൽക്കലിന്റെ പ്രഖ്യാപനവുമുണ്ട്. അല്ലാഹു ഉള്ളവനാണെന്നും അവൻ ഏകനാണെന്നുമാണ് ഈ വചനം സ്ഥിരീകരിക്കുന്നത്. ഇത് കുഫ്‌റിന്റെ ഒരു പ്രത്യേക വിഭാഗമായ 'കുഫ്‌റുൽ ഇൽഹാദ്' (നാസ്തികത/ദൈവനിഷേധം) എന്നതിനെ ഖണ്ഡിക്കുന്നു. ദൈവത്തിന്റെ അസ്തിത്വത്തെത്തന്നെ അംഗീകരിക്കാതിരിക്കുക എന്നതാണ് ദൈവനിഷേധം കൊണ്ട് അർത്ഥമാക്കുന്നത്. ഇന്നത്തെ കാലത്ത് കമ്മ്യൂണിസ്റ്റുകൾ പറയുന്നതുപോലെ, അല്ലെങ്കിൽ പാശ്ചാത്യ രാജ്യങ്ങളിലെയും അവരെ അനുകരിക്കുന്ന പൗരസ്ത്യ രാജ്യങ്ങളിലെയും ആളുകൾ പറയുന്നതുപോലെയാണിത്. ഈ പ്രപഞ്ചത്തെ സ്വന്തം കണ്ണുകൊണ്ട് കാണുകയും അതിന്റെ അനുഗ്രഹങ്ങൾ അനുഭവിക്കുകയും ചെയ്തിട്ടും ദൈവത്തെ നിഷേധിക്കുന്നത്, ഒരുവൻ "ഞാൻ പിതാവില്ലാതെ സ്വയം ഉണ്ടായതാണ്" എന്ന് പറയുന്നതുപോലെയാണ്. തീർച്ചയായും അങ്ങനെ പറയുന്നവനെ ആളുകൾ ഒന്നുകിൽ ഭ്രാന്തൻ എന്ന് വിളിക്കും, അല്ലെങ്കിൽ അവന്റെ വംശശുദ്ധിയെ സംശയിക്കും.
അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല എന്നതാണ് ഈ കലിമത്തിലെ നിഷേധാത്മകമായ ഭാഗം. ദൈവത്വത്തിൽ പങ്കുകാരില്ല, മറിച്ച് ഏകത്വമാണുള്ളത്. ഇത് കുഫ്‌റിന്റെ രണ്ടാമത്തെ വിഭാഗമായ 'കുഫ്‌റു ശിർക്' (ബഹുദൈവാരാധന) എന്നതിനെ തള്ളിക്കളയാനുള്ളതാണ്. ശ്രദ്ധേയമായ കാര്യം, കലിമത്തു ത്വയ്യിബയിൽ ആദ്യം ഈ നിഷേധത്തിന്റെ വശമാണ് പരാമർശിച്ചിരിക്കുന്നത്, സ്ഥിരീകരണത്തിന്റെ വശം ശേഷമാണ് വരുന്നത്. ഖുർആനിൽ നൽകിയിട്ടുള്ള തെളിവുകൾ ഭൂരിഭാഗവും ശിർക്കിനെ ഖണ്ഡിക്കാൻ വേണ്ടിയുള്ളതാണ്. വിവിധ പ്രവാചകന്മാർ തങ്ങളുടെ ജനതയെ അഭിസംബോധന ചെയ്തതിന്റെ വിശദാംശങ്ങൾ ഖുർആനിലുണ്ട്. അവരുടെയെല്ലാം പ്രധാന ലക്ഷ്യം ശിർക്കിനെ എതിർക്കലായിരുന്നു. ഏതൊക്കെ ജനതകൾക്ക് അല്ലാഹുവിന്റെ ശിക്ഷ വന്നിട്ടുണ്ടോ, അവരുടെയെല്ലാം യഥാർത്ഥ രോഗം ശിർക്ക് തന്നെയായിരുന്നു. ശിർക്കിന്റെ വിവിധ രൂപങ്ങളാണ് അവർക്കിടയിൽ നിലനിന്നിരുന്നത്. ചില ജനതകൾ വിഗ്രഹാരാധന നടത്തി, ചിലർ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ആരാധിച്ചു, ചിലർക്കിടയിൽ രാജാക്കന്മാരെ ആരാധിക്കുന്ന രീതി ഉണ്ടായിരുന്നു, ചിലർ മൃഗങ്ങളെ ആരാധിച്ചിരുന്നു; എന്നാൽ അല്ലാഹുവിന്റെ ദൈവത്വത്തിൽ മറ്റുള്ളവരെ പങ്കുചേർക്കുക എന്നത് അവരിലെല്ലാം പൊതുവായ കാര്യമായിരുന്നു. ഒരു മുസ്‌ലിം തൗഹീദ് അംഗീകരിക്കുന്നതോടൊപ്പം വ്യാജദൈവങ്ങളിൽ നിന്ന് ബറാഅത്ത് (ഒഴിവ്) പ്രഖ്യാപിക്കലും അനിവാര്യമാണ് എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. (മഫാതീഹുൽ ഗൈബ്: 6/254) അതുകൊണ്ടാണ് ഇസ്‌ലാമിക വിശ്വാസങ്ങളുടെ പ്രസിദ്ധ വക്താവായ ഇമാം ത്വഹാവീ (റ) തന്റെ 'അൽ അഖീദത്തു ത്വഹാവിയ്യ' എന്ന ഗ്രന്ഥത്തിലും, അതിന്റെ പ്രശസ്ത വ്യാഖ്യാതാവായ അല്ലാമാ ഇബ്നു അബിൽ ഇസ്സ് ഹനഫിയും ഇപ്രകാരം പറയുന്നത്: "എല്ലാ പ്രവാചകന്മാരും പ്രബോധനം നടത്തിയ തൗഹീദിന്റെ വചനമാണിത്. ഈ വചനത്തിൽ നിഷേധത്തിലൂടെയും സ്ഥിരീകരണത്തിലൂടെയുമാണ് തൗഹീദ് പരാമർശിച്ചിരിക്കുന്നത്. കാരണം, വെറുമൊരു ദൈവത്തിന്റെ സ്ഥിരീകരണം മാത്രമായിരുന്നുവെങ്കിൽ, അതിൽ (മറ്റൊരു ദൈവത്തിന്റെ) പങ്കാളിത്തത്തിന് സാധ്യതയുണ്ടാകുമായിരുന്നു" (ശറഹുൽ അഖീദത്തി ത്വഹാവിയ്യ: 109). മറ്റൊരു സന്ദർഭത്തിൽ അദ്ദേഹം പറയുന്നു: "അറിയുക, തൗഹീദ് എന്നത് പ്രവാചകന്മാരുടെ അടിസ്ഥാന പ്രബോധനമാണ്. ഇത് സൻമാർഗ്ഗത്തിന്റെ ആദ്യത്തെ ഘട്ടമാണ്. ഇതിലൂടെയാണ് ഒരാൾക്ക് അല്ലാഹുവിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നത്. അല്ലാഹു പറഞ്ഞിരിക്കുന്നു: നൂഹ് (അ) തന്റെ ജനതയോട് പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുക. അവനല്ലാതെ നിങ്ങൾക്ക് യാതൊരു ദൈവവുമില്ല. (അൽ-അഅ്റാഫ്: 59) ഹൂദ് (അ) തന്റെ ജനതയോട് പറഞ്ഞു: നിങ്ങൾ അല്ലാഹുവെ ആരാധിക്കുക, അവനല്ലാതെ നിങ്ങൾക്ക് മറ്റൊരു ദൈവവുമില്ല. (അൽ-അഅ്റാഫ്: 65) കൂടാതെ അല്ലാഹു പറയുന്നു: തീർച്ചയായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്; നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും വ്യാജദൈവങ്ങളെ വെടിയുകയും ചെയ്യണം എന്ന് നിർദ്ദേശിക്കാൻ വേണ്ടി. (അന്നഹ്‌ൽ: 36) അതുകൊണ്ട് ഒരു മനുഷ്യന്റെ ആദ്യത്തെ ബാധ്യത, അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് സാക്ഷ്യം വഹിക്കലാണ്" (ശറഹുൽ അഖീദത്തി ത്വഹാവിയ്യ: 77).
ഖുർആനിൻ്റെയും ഹദീസിൻ്റെയും അധ്യാപനങ്ങളെ മുഴുവൻ ക്രോഡീകരിച്ചാൽ, അതിൽ ഭൂരിഭാഗവും തൗഹീദിന്റെ അധ്യാപനവും എല്ലാത്തരം ശിർക്കിന്റെയും ഖണ്ഡനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. ഒരു മുസ്‌ലിം ഏത് അവസ്ഥയിലായാലും എത്ര വലിയ പരീക്ഷണങ്ങളിലൂടെ കടന്നുപോയാലും അവന്റെ നാവിൽ എപ്പോഴും ഈ വചനം ഉണ്ടായിരിക്കണം: "അല്ലാഹുവെ ആരാധിക്കണമെന്നും അവനോട് യാതൊന്നിനെയും പങ്കുചേർക്കരുതെന്നുമാണ് എന്നോട് കൽപിക്കപ്പെട്ടിരിക്കുന്നത്. അവനിലേക്കാണ് ഞാൻ ക്ഷണിക്കുന്നത്. അവനിലേക്ക് തന്നെയാണ് എന്റെ മടങ്ങിവരവും." (റഅ്ദ്: 36)
മുസ്‌ലിംകൾ എല്ലാം സഹിക്കുന്നവരാണ്; എന്നാൽ തൗഹീദിൻ്റെ വിഷയത്തിൽ ഒരിക്കലും അറിഞ്ഞുകൊണ്ട് വിട്ടുവീഴ്ച ചെയ്യാൻ അവർ തയ്യാറായിട്ടില്ല. പ്രവാചകൻ ﷺ യുടെ നിർദ്ദേശപ്രകാരം സ്വഹാബികൾ അബിസീനിയയിലേക്ക് ഹിജ്റ പോവുകയും അവിടെ അവർക്ക് സമാധാനവും സുരക്ഷിതത്വവും ലഭിക്കുകയും ചെയ്തപ്പോൾ, മക്കയിലെ അവിശ്വാസികൾക്ക് അത് സഹിച്ചില്ല. അവർ അബിസീനിയയിലെ രാജാവായ നജ്ജാശിയുടെ അടുത്തേക്ക് തങ്ങളുടെ പ്രതിനിധികളെ അയച്ചു. നജ്ജാശി രാജാവ് മുസ്‌ലിംകളെയും മക്കയിൽ നിന്ന് വന്ന പ്രതിനിധികളെയും തന്റെ സദസ്സിലേക്ക് വിളിപ്പിച്ചു. മുസ്‌ലിംകൾക്ക് വേണ്ടി ജഅ്ഫർ ബിൻ അബീത്വാലിബ് (റ) സദസ്സിൽ അങ്ങേയറ്റം പ്രതിഫലനാത്മകമായ ഒരു പ്രഭാഷണം നടത്തി. റസൂലുല്ലാഹി ﷺ യുടെ ആഗമനത്തോടെ അറബികളുടെ ജാഹിലിയ്യാ സമൂഹത്തിൽ ഉണ്ടായ നല്ല മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം അവിടെ സംസാരിച്ചു. മുള്ളുകളെ പുഷ്പങ്ങളും കല്ലുകളെ താരകങ്ങളുമാക്കി മാറ്റിയ ആ അവസ്ഥാന്തരത്തിൽ നജ്ജാശി രാജാവ് വളരെയധികം ആകൃഷ്ടനായി. അദ്ദേഹം മുസ്‌ലിംകൾക്ക് അവിടെ താമസിക്കാൻ അനുവാദം നൽകുകയും മക്കക്കാർ കൊണ്ടുവന്ന സമ്മാനങ്ങൾ തിരിച്ചയക്കുകയും ചെയ്തു. മക്കക്കാർ വീണ്ടും ആലോചിച്ചു: ക്രിസ്ത്യാനികൾ ദൈവപുത്രനായി കാണുന്ന ഈസാ (അ) യെ മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദാസനായാണ് കാണുന്നത്. അതിനാൽ ഇവർ ഈസാ (അ) മിനെക്കുറിച്ച് നിങ്ങൾക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ പറയുന്നവരാണ് എന്ന് നാളെ നമ്മൾ രാജാവിന്റെ മുന്നിൽ പറയും എന്ന് അവർ തീരുമാനിച്ചു. അങ്ങനെ അവർ ഈ പരാതിയുമായി വീണ്ടും എത്തി. മുസ്‌ലിംകളെ വീണ്ടും വിളിപ്പിച്ചു. ഈസാ (അ) യെക്കുറിച്ചുള്ള ചോദ്യത്തിന് എന്ത് മറുപടി നൽകണമെന്ന് സ്വഹാബികൾ പരസ്പരം ആലോചിച്ചു. ജഅ്ഫർ (റ) പറഞ്ഞു: "അല്ലാഹുവിൽ സത്യം! നമ്മുടെ റസൂൽ ﷺ നമുക്ക് എന്താണോ പഠിപ്പിച്ചുതന്നത്, അത് തന്നെയാകും നമ്മൾ പറയുക, അതിന്റെ പേരിൽ എന്ത് സംഭവിച്ചാലും ശരി." അദ്ദേഹം നജ്ജാശിയുടെ മുന്നിൽ പൂർണ്ണ ആർജ്ജവത്തോടെ പറഞ്ഞു: "ഈസാ (അ) ദൈവപുത്രനല്ല, മറിച്ച് അല്ലാഹുവിന്റെ ദാസനും പ്രവാചകനുമാണ്." നജ്ജാശി രാജാവ് അറിവുള്ള വ്യക്തിയായിരുന്നു. ജഅ്ഫർ (റ) ന്റെ സത്യസന്ധതയും തുറന്നുപറച്ചിലും അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു. അദ്ദേഹം നിലത്തുനിന്ന് ഒരു പുൽക്കൊടി എടുത്തുകൊണ്ട് പറഞ്ഞു: "ഇദ്ദേഹം പറഞ്ഞതിനേക്കാൾ ഈ പുൽക്കൊടിയുടെ അത്രപോലും അധികമില്ല ഈസാ (അ) യുടെ വ്യക്തിത്വം." (മുസ്നദ് അഹ്മദ്: 1/202, 1740) ചുരുക്കത്തിൽ, അത്രയും സങ്കീർണ്ണമായ സാഹചര്യങ്ങളിലും സ്വഹാബികൾ തൗഹീദിൽ ഉറച്ചുനിന്നുവെന്ന് മാത്രമല്ല, ഈസാ (അ) യെക്കുറിച്ചുള്ള ചോദ്യത്തിൽ പോലും മൗനം പാലിക്കാനോ അജ്ഞത നടിക്കാനോ അവർ തയ്യാറായില്ല.
ഒരു മുസ്‌ലിം ശിർക്കിൽ അകപ്പെടും വിധം ചിന്താപരമായി അധപ്പതിക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: മക്കയിലെ വലിയ നേതാക്കന്മാരായ വലീദ് ബിൻ മുഗീറ, ആസ്വ് ബിൻ വാഇൽ, അസ്‌വദ് ബിൻ അബ്ദുൽ മുത്വലിബ്, ഉമയ്യ ബിൻ ഖലഫ് തുടങ്ങിയവർ പ്രവാചകൻ ﷺ ൻ്റെ അടുക്കൽ വന്ന് തങ്ങൾ തമ്മിലുള്ള തർക്കം അവസാനിപ്പിക്കാനായി രണ്ട് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. ഒന്നുകിൽ "ഞങ്ങളും നിങ്ങളുടെ ദൈവത്തെ ആരാധിക്കാം, നിങ്ങളും ഞങ്ങളുടെ വിഗ്രഹങ്ങളെ ആരാധിക്കുക." അല്ലെങ്കിൽ ഒരു കാലാവധി നിശ്ചയിക്കാം; "ഒരു വർഷം ഞങ്ങളും നിങ്ങളും ഒന്നിച്ച് നിങ്ങളുടെ ദൈവത്തെ ആരാധിക്കും, അടുത്ത വർഷം ഞങ്ങളും നിങ്ങളും ഒന്നിച്ച് ഞങ്ങളുടെ വിഗ്രഹങ്ങളെ ആരാധിക്കും." ഈ സന്ദർഭത്തിലാണ് 'സൂറത്തുൽ കാഫിറൂൻ' അവതരിച്ചത്. അല്ലാഹു വ്യക്തമാക്കിക്കൊടുത്തു: "ഞങ്ങൾ നിങ്ങളുടെ ദൈവങ്ങളെ ആരാധിക്കുകയില്ല, നിങ്ങൾ ഞങ്ങളുടെ ദൈവത്തെ മാത്രം ആരാധിക്കാൻ തയ്യാറുമല്ല." അതിനാൽ ആരാധനയിൽ പങ്കാളിത്തം സാധ്യമല്ല; ഞങ്ങൾ അല്ലാഹുവെ ഏകനായി കാണുകയും അതേസമയം അവനിൽ പങ്കുചേർക്കുകയും ചെയ്യുക എന്നത് നടപ്പില്ല. എന്നാൽ സാധ്യമായ വശം ഇതാണ്: "നിങ്ങൾക്ക് നിങ്ങളുടെ മതം, ഞങ്ങൾക്ക് ഞങ്ങളുടെ മതം." ഞങ്ങളുടെ ഭാഗത്തുനിന്ന് ഒരു ശല്യവും ഉണ്ടാകില്ല, ഞങ്ങളെ ഞങ്ങളുടെ മതപ്രകാരം ജീവിക്കാൻ അനുവദിക്കുക (തഫ്സീർ ഖുർത്വുബി: 20/225-227).
ശിർക്കിൻ്റെ (അല്ലാഹുവിൽ പങ്കുചേർക്കുന്നതിന്റെ) ഒരു രൂപം, ഒരാൾ നാവുകൊണ്ട് പങ്കുചേർക്കലാണ്. രണ്ടാമത്തെ രൂപം പ്രവർത്തിയിലൂടെ അത് പ്രകടിപ്പിക്കലാണ്. ഉദാഹരണത്തിന് ഒരാൾ അല്ലാഹുവല്ലാത്തവർക്ക് സുജൂദ് ചെയ്യുക, അല്ലാഹുവല്ലാത്തവരുടെ പേരിൽ മൃഗങ്ങളെ അറുക്കുക എന്നിവ. നാവുകൊണ്ട് ഒന്നും പറയുന്നില്ലെങ്കിലും, ആരാധനയായി കണക്കാക്കപ്പെടുന്ന പ്രവൃത്തികൾ അല്ലാഹുവല്ലാത്തവരുടെ മുന്നിൽ ചെയ്യുക എന്നതും ശിർക്ക് തന്നെയാണ്. സ്വഹാബികൾ പ്രവാചകൻ ﷺ നോട് തങ്ങൾക്ക് സുജൂദ് ചെയ്യാനുള്ള അനുവാദം ചോദിച്ചെങ്കിലും പ്രവാചകൻ അത് അനുവദിച്ചില്ല. (അബൂദാവൂദ്: 2140) സ്വഹാബികൾ മറ്റുള്ളവരുടെ മുന്നിൽ കുനിയാനുള്ള അനുവാദം ചോദിച്ചെങ്കിലും തങ്ങൾക്ക് അതൊട്ടും ഇഷ്ടപ്പെട്ടില്ല. (തിർമിദി: 2728)
മറ്റ് ജനവിഭാഗങ്ങൾ സൂര്യനെ ആരാധിച്ചിരുന്ന സമയങ്ങളിൽ നമസ്കരിക്കുന്നത് പ്രവാചകൻ ﷺ വിലക്കി. (ബുഖാരി: 581). ശരീഅത്തിന്റെ ഈ താല്പര്യം മുൻനിർത്തിയാണ് പണ്ഡിതന്മാർ ആളിക്കത്തുന്ന വിളക്കിന് മുന്നിൽ തിരിഞ്ഞുനിന്ന് നമസ്കരിക്കുന്നത് വിലക്കിയത്; കാരണം അതിൽ അഗ്നി ആരാധകരായ മജൂസികളോട് സാദൃശ്യപ്പെടലുണ്ട്. (അൽമുഹീത്വുൽ ബുർഹാനി: 5/308). നമസ്കരിക്കുന്നവന്റെ നേരെ മുന്നിൽ മറ്റൊരാളുടെ മുഖം വരുന്ന രീതിയിൽ നമസ്കരിക്കുന്നതും തടയപ്പെട്ടിരിക്കുന്നു. (അൽ-മുഹീത്വുൽ ബുർഹാനി: 5/308); കാരണം അതിലും ശിർക്കിന്റെ സാദൃശ്യം തോന്നാം. ഇതേ കാരണം കൊണ്ടാണ് ജീവനുള്ളവരുടെ ചിത്രങ്ങൾക്ക് നേരെ തിരിഞ്ഞുനിന്ന് നമസ്കരിക്കുന്നതും വിലക്കപ്പെട്ടിട്ടുള്ളത്, ചിത്രത്തിലുള്ള വ്യക്തിയെ ആരാധിക്കുന്നതായി തോന്നാതിരിക്കാൻ വേണ്ടി (അൽ-മുഹീത്വുൽ ബുർഹാനി: 5/309).
മറ്റ് മതങ്ങളുടെ ചിഹ്നങ്ങൾ സ്വീകരിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു. മജൂസികൾ ധരിച്ചിരുന്ന പ്രത്യേകതരം തൊപ്പി ധരിക്കാൻ പാടില്ല, ബ്രാഹ്മണരെപ്പോലെ അരയിൽ പൂണൂൽ ധരിക്കുന്നതും അനുവദനീയമല്ല (ഫതാവാ ഹിന്ദിയ്യ: 2/276). അഗ്നി ആരാധകരുടെ ഇടയിൽ മതപരമായ ആഘോഷമായിരു.ന്ന 'നൗറൂസ്' ആഘോഷത്തിൽ പങ്കെടുക്കുന്നത് ചില ഫുഖഹാക്കൾ കുഫ്‌റായി പ്രഖ്യാപിച്ചിട്ടുണ്ട് (മാ ലാ ബുദ്ദ മിൻഹു: 138). പ്രമുഖ പണ്ഡിതനും പരിഷ്കർത്താവുമായ മൗലാനാ അഷ്റഫ് അലി ഥാനവി (റഹ്) പറയുന്നു: "മറ്റ് സമുദായങ്ങളുടെ മതപരമായ അടയാളങ്ങളായ കാര്യങ്ങൾ സ്വീകരിക്കുന്നത് കുഫ്‌റാണ്. കുരിശ് തൂക്കുക, തലയിൽ ജട നിലനിർത്തുക, പൂണൂൽ ധരിക്കുക, അല്ലെങ്കിൽ 'ജയ്' വിളിക്കുക തുടങ്ങിയവ" (ഹയാത്തുൽ മുസ്ലിമീൻ: 224).
പണ്ഡിതന്മാർ പരാമർശിച്ച ഈ രൂപങ്ങളേക്കാൾ എത്രയോ വലിയ തെറ്റാണ് വിഗ്രഹം പ്രതിഷ്ഠിക്കുന്നതും അതിനോടുള്ള ബഹുമാനാർത്ഥം അവിടെ ഇരിക്കുന്നതും അതിൽ പൂക്കൾ അർപ്പിക്കുന്നതും. ഇസ്‌ലാമിക വ്യക്തിത്വങ്ങളുടെയും വിശുദ്ധരുടെയും സാങ്കൽപ്പിക വിഗ്രഹങ്ങൾ ഉണ്ടാക്കി ശിർക്കിന്റെ പ്രവർത്തികൾ ചെയ്യുന്നത് അതിനേക്കാൾ വലിയ പാപമാണ്. അതുകൊണ്ട്, തങ്ങളുടെ അറിവില്ലായ്മ കൊണ്ടോ തെറ്റായ മാർഗ്ഗനിർദ്ദേശം നിമിത്തമോ ആരെല്ലാം ഇതിന് ഇരയായിട്ടുണ്ടോ, അവർ തൗബ ചെയ്യണം, ഇസ്തിഗ്ഫാർ ചെയ്യണം, ഇനിമേൽ ഇത്തരം പ്രവൃത്തികളിൽ നിന്ന് മാറിനിൽക്കുമെന്നും മറ്റുള്ളവരെ മാറ്റുമെന്നും ദൃഢനിശ്ചയം ചെയ്യണം. ദുൻയാവിലെ ഏതാനും നാണയത്തുട്ടുകൾക്ക് വേണ്ടി ഈമാൻ നഷ്ടപ്പെടുത്തുന്നത് നേട്ടമല്ല, കോട്ടമാണ്. ദുനിയാവിന്റെ തുച്ഛമായ വിഭവങ്ങൾക്ക് വേണ്ടി ആഖിറത്തിനെ വിൽക്കുന്നത് ലാഭമല്ല, വലിയ നഷ്ടമാണ്. "അല്ലാഹുവിന്റെ പക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനാകുന്നു."
🔹🔹🔹🔹🔹🔹🔹
പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
✍️ മൗലാനാ മുഫ്തി ഹിലാൽ ഉസ്മാനി
﷽
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
ആയത്ത് 92 - 103
۞ وَلَقَدۡ جَآءَكُم مُّوسَىٰ بِٱلۡبَيِّنَٰتِ ثُمَّ ٱتَّخَذۡتُمُ ٱلۡعِجۡلَ مِنۢ بَعۡدِهِۦ وَأَنتُمۡ ظَٰلِمُونَ ٩٢ وَإِذۡ أَخَذۡنَا مِيثَٰقَكُمۡ وَرَفَعۡنَا فَوۡقَكُمُ ٱلطُّورَ خُذُواْ مَآ ءَاتَيۡنَٰكُم بِقُوَّةٖ وَٱسۡمَعُواْۖ قَالُواْ سَمِعۡنَا وَعَصَيۡنَا وَأُشۡرِبُواْ فِي قُلُوبِهِمُ ٱلۡعِجۡلَ بِكُفۡرِهِمۡۚ قُلۡ بِئۡسَمَا يَأۡمُرُكُم بِهِۦٓ إِيمَٰنُكُمۡ إِن كُنتُم مُّؤۡمِنِينَ قُلۡ إِن كَانَتۡ لَكُمُ ٱلدَّارُ ٱلۡأٓخِرَةُ عِندَ ٱللَّهِ خَالِصَةٗ مِّن دُونِ ٱلنَّاسِ فَتَمَنَّوُاْ ٱلۡمَوۡتَ إِن كُنتُمۡ صَٰدِقِينَ وَلَن يَتَمَنَّوۡهُ أَبَدَۢا بِمَا قَدَّمَتۡ أَيۡدِيهِمۡۚ وَٱللَّهُ عَلِيمُۢ بِٱلظَّٰلِمِينَ وَلَتَجِدَنَّهُمۡ أَحۡرَصَ ٱلنَّاسِ عَلَىٰ حَيَوٰةٖ وَمِنَ ٱلَّذِينَ أَشۡرَكُواْۚ يَوَدُّ أَحَدُهُمۡ لَوۡ يُعَمَّرُ أَلۡفَ سَنَةٖ وَمَا هُوَ بِمُزَحۡزِحِهِۦ مِنَ ٱلۡعَذَابِ أَن يُعَمَّرَۗ وَٱللَّهُ بَصِيرُۢ بِمَا يَعۡمَلُونَ قُلۡ مَن كَانَ عَدُوّٗا لِّـجِبۡرِيلَ فَإِنَّهُۥ نَزَّلَهُۥ عَلَىٰ قَلۡبِكَ بِإِذۡنِ ٱللَّهِ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ وَهُدٗى وَبُشۡرَىٰ لِلۡمُؤۡمِنِينَ ٩٧ مَن كَانَ عَدُوّٗا لِّلَّهِ وَمَلَٰٓئِكَتِهِۦ وَرُسُلِهِۦ وَجِبۡرِيلَ وَمِيكَىٰلَ فَإِنَّ ٱللَّهَ عَدُوّٞ لِّلۡكَٰفِرِينَ وَلَقَدۡ أَنزَلۡنَآ إِلَيۡكَ ءَايَٰتِۭ بَيِّنَٰتٖۖ وَمَا يَكۡفُرُ بِهَآ إِلَّا ٱلۡفَٰسِقُونَ ٩٩ أَوَكُلَّمَا عَٰهَدُواْ عَهۡدٗا نَّبَذَهُۥ فَرِيقٞ مِّنۡهُمۚ بَلۡ أَكۡثَرُهُمۡ لَا يُؤۡمِنُونَ وَلَمَّا جَآءَهُمۡ رَسُولٞ مِّنۡ عِندِ ٱللَّهِ مُصَدِّقٞ لِّمَا مَعَهُمۡ نَبَذَ فَرِيقٞ مِّنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ كِتَٰبَ ٱللَّهِ وَرَآءَ ظُهُورِهِمۡ كَأَنَّهُمۡ لَا يَعۡلَمُونَ وَٱتَّبَعُواْ مَا تَتۡلُواْ ٱلشَّيَٰطِينُ عَلَىٰ مُلۡكِ سُلَيۡمَٰنَۖ وَمَا كَفَرَ سُلَيۡمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُواْ يُعَلِّمُونَ ٱلنَّاسَ ٱلسِّحۡرَ وَمَآ أُنزِلَ عَلَى ٱلۡمَلَكَيۡنِ بِبَابِلَ هَٰرُوتَ وَمَٰرُوتَۚ وَمَا يُعَلِّمَانِ مِنۡ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحۡنُ فِتۡنَةٞ فَلَا تَكۡفُرۡۖ فَيَتَعَلَّمُونَ مِنۡهُمَا مَا يُفَرِّقُونَ بِهِۦ بَيۡنَ ٱلۡمَرۡءِ وَزَوۡجِهِۦۚ وَمَا هُم بِضَآرِّينَ بِهِۦ مِنۡ أَحَدٍ إِلَّا بِإِذۡنِ ٱللَّهِۚ وَيَتَعَلَّمُونَ مَا يَضُرُّهُمۡ وَلَا يَنفَعُهُمۡۚ وَلَقَدۡ عَلِمُواْ لَمَنِ ٱشۡتَرَىٰهُ مَا لَهُۥ فِي ٱلۡأٓخِرَةِ مِنۡ خَلَٰقٖۚ وَلَبِئۡسَ مَا شَرَوۡاْ بِهِۦٓ أَنفُسَهُمۡۚ لَوۡ كَانُواْ يَعۡلَمُونَ وَلَوۡ أَنَّهُمۡ ءَامَنُواْ وَٱتَّقَوۡاْ لَمَثُوبَةٞ مِّنۡ عِندِ ٱللَّهِ خَيۡرٞۚ لَّوۡ كَانُواْ يَعۡلَمُونَ
മൂസാ നബി നിങ്ങളുടെ അരികിൽ വളരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ടുവന്നു. എന്നിട്ടും നിങ്ങൾ അതിനു ശേഷം അക്രമികളായിക്കൊണ്ട് പശുക്കുട്ടിയെ ആരാധ്യവസ്തുവായി സ്വീകരിച്ചു.(92) ത്വൂർ പർവ്വതത്തെ നിങ്ങൾക്ക് മേൽ ഉയർത്തിക്കൊണ്ട് നാം നിങ്ങളിൽ നിന്ന് ഒരു കരാർ വാങ്ങിയ സന്ദർഭം ഓർക്കുക. തദവസരം, നാം നിങ്ങളോട് കൽപ്പിച്ചു: നാം നിങ്ങൾക്കു നൽകുന്ന വിധിവിലക്കുകൾ മുറുകെ പിടിക്കുകയും ശ്രദ്ധാപൂർവ്വം ശ്രവിക്കുകയും ചെയ്യുക. അവർ പറഞ്ഞു: ഞങ്ങൾ കാര്യം കേട്ടു. പക്ഷെ, അതനുസരിക്കുന്നതല്ല. അവരുടെ നിഷേധത്തിന്റെ പേരിൽ പശുക്കുട്ടിയോടുള്ള സ്‌നേഹം അവരുടെ മനസ്സുകളിൽ കലർത്തപ്പെട്ടു. (നബിയേ) പറയുക: നിങ്ങൾ വിശ്വാസികളാണെങ്കിൽ നിങ്ങളുടെ വിശ്വാസം നിങ്ങളോട് കൽപ്പിക്കുന്നത് മഹാമോശം തന്നെ.(93).നബിയേ, പറയുക: സ്വർഗ്ഗീയ ഭവനം രക്ഷിതാവിങ്കൽ മറ്റാർക്കുമില്ലാതെ നിങ്ങൾക്കു മാത്രമുള്ളതാണെങ്കിൽ നിങ്ങൾ മരണം മോഹിക്കുക. നിങ്ങൾ സത്യസന്ധരാണെങ്കിൽ (അതാണ് ചെയ്യേണ്ടത്)(94) എന്നാൽ, അവരുടെ കരങ്ങൾ പ്രവർത്തിച്ച (പാപങ്ങൾ) കാരണം അവർ ഒരിക്കലും മരണം ആഗ്രഹിക്കുകയില്ല. അല്ലാഹു അക്രമികളെ നന്നായി അറിയുന്നതാണ്.(95) തീർച്ചയായും ജനങ്ങളിൽ വെച്ച് ബഹുദൈവ വിശ്വാസികളേക്കാളും നശ്വര ജീവിതത്തിൽ അത്യാർത്തിയുള്ളവരായി താങ്കൾക്ക് അവരെ കാണാവുന്നതാണ്. ആയിരം വർഷം ആയുസ്സ് നൽകപ്പെടണമെന്നാണ് അവരിൽ ഓരോരുത്തരുടെയും ആഗ്രഹം. എന്നാൽ, ആയിരം വർഷത്തെ ആയുസ്സ് ലഭിക്കൽ അവരെ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും അകറ്റുന്നതല്ല. അവരുടെ പ്രവർത്തനങ്ങൾ അല്ലാഹു നന്നായി കാണുന്നുണ്ട്.(96) (നബിയേ) പറയുക: ജിബ്‌രീലിനോട് ശത്രുത പുലർത്തുന്നവൻ (അല്ലാഹുവിനോടും ശത്രുത പുലർത്തുന്നവനാണ്) കാരണം, അല്ലാഹുവിന്റെ കൽപ്പനപ്രകാരമാണ് അദ്ദേഹം ഇതിനെ (ഖുർആനിനെ) താങ്കളുടെ മനസ്സിൽ ഇറക്കിയത്. അത് മുമ്പുള്ള ഗ്രന്ഥങ്ങളെ ശരിവെക്കുന്നതും സൻമാർഗ്ഗ ദർശനവും സത്യവിശ്വാസികൾക്ക് സുവാർത്തയുമാണ്.(97) അല്ലാഹുവിനോടും അവന്റെ മലക്കുകളോടും ദൂതൻമാരോടും വിശിഷ്യാ ജിബ്‌രീലിനോടും മീകാഈലിനോടും ആരെങ്കിലും ശത്രുത പുലർത്തിയാൽ (ശരിക്കും മനസ്സിലാക്കിക്കൊള്ളട്ടെ) തീർച്ചയായും അല്ലാഹു എല്ലാ സത്യനിഷേധികളോടും ശത്രുത പുലർത്തുന്നവനാണ്.(98) തീർച്ചയായും വളരെ വ്യക്തമായ ദൃഷ്ടാന്തങ്ങളാണ് നാം താങ്കളിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. അനുസരണയില്ലാത്തവർ മാത്രമാണ് അത് നിഷേധിക്കുന്നത്.(99) അവർ എന്ത് കരാർ ചെയ്താലും അവരിൽ ഒരു കൂട്ടർ അതിനെ തീർത്തും അവഗണിക്കുന്നതാണ്. മാത്രമല്ല, അവരിൽ ഭൂരിഭാഗവും (അവരുടെ പക്കലുള്ള ഗ്രന്ഥത്തെ പോലും) വിശ്വസിക്കുന്നില്ല.(100) അവരുടെ പക്കലുള്ള സന്ദേശത്തെ ശരിവെക്കുന്ന മഹാനായ ഒരു ദൂതൻ (മുഹമ്മദ് നബി) അല്ലാഹുവിന്റെ ഭാഗത്തു നിന്നും അവരിലേക്കു വന്നപ്പോൾ വേദം നൽകപ്പെട്ടവരിൽ ഒരു കൂട്ടർ (അതിൽ എന്താണുള്ളതെന്ന്) അറിയാത്തവരെ പോലെ അല്ലാഹുവിന്റെ ഗ്രന്ഥത്തെ മുതുകിന്റെ പിന്നിലേക്ക് വലിച്ചെറിയുകയുണ്ടായി.(101)എന്നിട്ട്, സുലൈമാൻ നബിയുടെ ഭരണ കാലത്ത് പിശാചുക്കൾ ഓതിയിരുന്ന മന്ത്രങ്ങളുടെ പിന്നാലെ അവർ പാഞ്ഞു. എന്നാൽ, സുലൈമാൻ നബി ഒരിക്കലും ഇത്തരം നിഷേധങ്ങൾ പ്രവർത്തിച്ചിട്ടില്ല. എന്നാൽ, പിശാചുക്കൾ സ്വയം ഇത്തരം കുഫ്ർ പ്രവർത്തിക്കുകയായിരുന്നു. അഥവാ, അവർ ജനങ്ങൾക്ക് സിഹ്ർ (മാരണം) പഠിപ്പിക്കാൻ തുടങ്ങി. ബാബിൽ പട്ടണത്തിലുണ്ടായിരുന്ന ഹാറൂത്ത്, മാറൂത്ത് എന്നീ മലക്കുകളുടെ മേൽ ഇറക്കപ്പെട്ട മാരണത്തെയും അവർ അനുകരിച്ചു. എന്നാൽ, ഞങ്ങൾ (സൃഷ്ടികൾക്ക്) ഒരു പരീക്ഷണമാണ്. അതുകൊണ്ട് ഇത് പഠിച്ചതിനു ശേഷം നിഷേധം കാട്ടരുത് എന്ന് പറഞ്ഞിട്ടു മാത്രമേ അവർ ആർക്കും മാരണത്തിൽ നിന്നും എന്തെങ്കിലും പഠിപ്പിച്ചിരുന്നുള്ളൂ. പക്ഷേ, ഭാര്യാഭർത്താക്കൻമാർക്കിടയിൽ അകൽച്ചയുണ്ടാക്കുന്ന കാര്യങ്ങൾ അവരിൽ നിന്ന് ചിലർ പഠിച്ചു. (അതിന് സ്വയം കഴിവുണ്ടെന്ന് ധരിക്കുകയും ചെയ്തു) പക്ഷെ, അല്ലാഹുവിന്റെ അനുമതി കൂടാതെ അവർക്ക് അതുകൊണ്ട് അൽപം പോലും ഉപദ്രവം ചെയ്യാൻ കഴിയുന്നതല്ല. അത് പഠിക്കുന്നവർ ഉപദ്രവകരമായതും ഒരു പ്രയോജനമില്ലാത്തതുമായ കാര്യങ്ങളാണ് പഠിക്കുന്നത്. നിഷേധത്തെ വില കൊടുത്തു വാങ്ങുന്നവർക്ക് പരലോകത്ത് യാതൊരു വിഹിതവും ലഭിക്കുന്നതല്ലെന്ന് അവർക്ക് നന്നായി അറിയാം. അവരുടെ ആത്മാക്കളെ കൊടുത്ത് അവർ വാങ്ങിയ വില വളരെ മോശം തന്നെ. അവർ ഇക്കാര്യം മനസ്സിലാക്കിയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു.(102) അവർ സത്യവിശ്വാസം സ്വീകരിക്കുകയും ഭയഭക്തി പുലർത്തുകയും ചെയ്താൽ അല്ലാഹുവിങ്കൽ നിന്നും ലഭിക്കുന്ന പ്രതിഫലം ഏറെ ഉത്തമമായിരിക്കും. അവർ ഇക്കാര്യം ഗ്രഹിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു.(103)
92. ഏകദൈവ വിശ്വാസത്തിന്റെ സുവ്യക്തമായ രേഖകൾ ഉണ്ടായിട്ടും ബഹുദൈവാരാധന നടത്തുന്നത് അക്രമമാണ്.
മൂസാ നബി (അ) വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി വന്നിട്ടും അനുയായികളിൽ ഒരു വിഭാഗം അതിൽ നിന്നും പിന്തിരിയുകയും ബഹുദൈവരാധനയിൽ കുടുങ്ങുകയും ചെയ്തു. ഇത്തരം ആളുകൾ വലിയ അക്രമികൾ തന്നെയാണ്.
93. അനുസരണ ബാഹ്യമായി പ്രകടിപ്പിക്കുകയും പിന്നീട് മാറിക്കളയുകയും ചെയ്യുന്നവർ വലിയ കുറ്റവാളികളാണ്.
തൂരിസീനാ പർവ്വതത്തിന്റെ താഴ് വാരത്ത് വെച്ച് സർവ്വ നിർദ്ദേശങ്ങളും അനുസരിക്കാമെന്ന് അവർ സമ്മതിച്ച് പറഞ്ഞെങ്കിലും പിന്നീട് അവർ അതിൽ നിന്നും പിന്മാറുകയുണ്ടായി. ഇത് വളരെ വലിയ പാപമാണ്.
94. സത്യവിശ്വാസികൾ മരണത്തെ ഭയപ്പെടുകയില്ല.
സത്യവിശ്വാസവും സൽകർമ്മങ്ങളും സ്വീകരിക്കാതെ വർഗ്ഗത്തിന്റെ പേരിൽ മാത്രം സ്വർഗ്ഗത്തിൽ കടക്കാമെന്ന് വാദിക്കുന്നത് തീർത്തും തെറ്റാണ്. ഇങ്ങനെ വാദിക്കുന്നവർ എത്രയും പെട്ടെന്ന സ്വർഗ്ഗത്തിൽ കടക്കാൻ മരണത്തെ ആഗ്രഹിക്കുകയാണ് വേണ്ടത്. സത്യവിശ്വാസികൾ മരണത്തെ ഭയപ്പെടുകയില്ല.
95. അക്രമികൾ മരണത്തെ ഭയക്കുന്നു.
അതെ, തിന്മകളിൽ മുഴുകിക്കഴിയുന്നവർ മരണത്തെ ഭയക്കുന്നതാണ്. എന്നിട്ടും ഞങ്ങൾ സ്വർഗ്ഗവാസികളാണെന്ന അവരുടെ വാദം തീർത്തും തെറ്റാണ്.
96. ഭൗതിക മോഹം വളരെ മോശമാണ്.
നിഷേധികൾ നീണ്ട ഭൗതിക ജീവിതത്തെ അതിയായി ആഗ്രഹിക്കുന്നു. എന്നാൽ എത്ര നീണ്ട ആയുസ്സ് ലഭിച്ചാലും നിഷേധികൾക്ക് ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുന്നതല്ല. കാരണം പടച്ചവൻ അവരുടെ കർമ്മങ്ങൾ നന്നായി കാണുന്നുണ്ട്.
97. മലക്കുകളോട് ശത്രുത പുലർത്തരുത്. അവരെ സ്‌നേഹിച്ച് ആദരിക്കുക.
പടച്ചവന്റെ ഭാഗത്ത് നിന്നും സന്ദേശങ്ങൾ എത്തിച്ചുതരുന്ന ജിബ്‌രീൽ (അ)നോട് വേദക്കാർ വിരോധം പുലർത്തിയിരുന്നു. ഖുർആനിനോടുള്ള വെറുപ്പിന്റെ പേരിലായിരുന്നു ഈ വിരോധം. പടച്ചവൻ പറയുന്നു: പരിശുദ്ധ ഖുർആൻ മുൻവേദങ്ങളെ ശരിവെക്കുന്ന ഗ്രന്ഥമാണ്. ഇത്തരുണത്തിൽ അവരുടെ ഈ വിരോധം അവരുടെ വേദങ്ങളോടുമുള്ള വിരോധം കൂടിയാണ്. എന്നാൽ ഇതുകൊണ്ട് സത്യത്തിന്റെ സന്ദേശത്തിന് യാതൊരു കുഴപ്പവും ഉണ്ടാകുന്നതല്ല. അത് എന്നും വെളിച്ചം നൽകിക്കൊണ്ടിരിക്കുന്നതാണ്.
98. മലക്കുകളുടെ ശത്രു അല്ലാഹുവിന്റെയും ശത്രുവാണ്.
ജിബ്‌രീൽ (അ), മീകാഈൽ (അ) തുടങ്ങിയ മലക്കുകളും പ്രവാചകന്മാരും പടച്ചവന്റെ കൽപ്പന പ്രകാരം ഓരോ കാര്യങ്ങളും പ്രവർത്തിക്കുന്നവരാണ്. ആകയാൽ, അവരോട് ശത്രുത പുലർത്തുന്നത് വളരെ അപകടകരമാണ്.
99. ഖുർആനിക സന്ദേശങ്ങൾ സുവ്യക്തമാണ്.
ജിബ്‌രീൽ (അ) പടച്ചവന്റെ ഭാഗത്ത് നിന്നും എത്തിച്ചുതരുന്ന സന്ദേശങ്ങൾ വളരെ സുവ്യക്തവും പരിശുദ്ധവുമാണ്. ജിബ്‌രീൽ (അ) അതിൽ യാതൊരു കൂട്ടിക്കുറയ്ക്കലുകളും നടത്തുന്നില്ല. എന്നിട്ടും അതിനെ നിഷേധിക്കുന്നവർ വലിയ ദുർമാർഗ്ഗികൾ തന്നെയാണ്.
100. കരാറുകൾ ലംഘിക്കരുത്.
ചിലർ പടച്ചവനോടോ, പ്രവാചകനോടോ, ജനങ്ങളോടോ വല്ല കരാറുകളും ചെയ്ത ശേഷം അതിനെ അവഗണിക്കുന്നു. അവരുടെ വിശ്വാസം പോലെ അവരുടെ കരാറുകൾക്കും യാതൊരു ഉറപ്പുമില്ല. ഇത്തരം അവസ്ഥയെ വളരെയധികം സൂക്ഷിക്കേണ്ടതാണ്.
101. വേദ ഗ്രന്ഥത്തിൽ നിന്നും മുഖം തിരിക്കുന്നത് വലിയ കുറ്റമാണ്.
പടച്ചവന്റെ ഭാഗത്ത് നിന്നും അന്ത്യപ്രവാചകൻ മുഹമ്മദുർ റസൂലുല്ലാഹി (സ) മുൻവേദങ്ങളെ ശരിവെക്കുന്ന സന്ദേശങ്ങളുമായി വന്നപ്പോൾ അവരിൽ ഒരുകൂട്ടം ആളുകൾ പടച്ചവന്റെ വേദത്തിൽ നിന്നും മുഖം തിരിച്ച് കളഞ്ഞു. ഇത് വലിയ പാപമാണ്.
102. മാരണങ്ങളും ദുർമന്ത്രങ്ങളും വർജ്ജിക്കുക. അതുമായി മഹാന്മാരായ നബിമാർക്ക് യാതൊരു ബന്ധവുമില്ല. മാരണങ്ങൾ വലിയ പരീക്ഷണമാണ്. അല്ലാഹുവിന്റെ തീരുമാനമില്ലാതെ അതിൽ നിന്നും അൽപ്പവും ഫലിക്കുന്നതല്ല.
വേദഗ്രന്ഥത്തെ അവഗണിച്ച വേദക്കാർ സ്വഭാവപരമായി വളരെയധികം അധ:പതിച്ചു. അവർ തെറ്റായ മന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും പിന്നാലെ കറങ്ങിനടന്നു. സുലൈമാൻ നബി (അ)നെപ്പോലുള്ള മഹത്തുക്കളുടെ ശക്തിയും തെറ്റായ മന്ത്രങ്ങളായിരുന്നുവെന്ന് പിശാച് അവരോട് പറഞ്ഞുകൊടുത്തു. എന്നാൽ സുലൈമാൻ നബി (അ) അല്ലാഹുവിന്റെ ഭാഗത്ത് നിന്നുമുള്ള സത്യദൂതനായിരുന്നു. കൂടാതെ, പടച്ചവൻ ലൂത്ത് നബി (അ)യുടെ അരികിലേക്ക് സുന്ദരന്മാരുടെ രൂപത്തിൽ ഏതാനും മലക്കുകളെ അയച്ചതുപോലെ വേദക്കാരെ പരീക്ഷിക്കുന്നതിന് ഹാറൂത്ത്, മാറൂത്ത് എന്നീ രണ്ട് മലക്കുകളെ മനുഷ്യ രൂപത്തിൽ അയച്ചു. അവർ ജനങ്ങളോട് ഞങ്ങൾ പരീക്ഷണമാണെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ, ജനങ്ങൾ അതിനെയൊന്നും പരിഗണിക്കാതെ തെറ്റായ മന്ത്രങ്ങളുമായി ബന്ധപ്പെട്ട് നിഷേധങ്ങളിലും ബഹുദൈവരാധനയിലും നിന്ദ്യമായ സ്വഭാവങ്ങളിലും മുഴുകിക്കഴിഞ്ഞു. അവരുടെ പ്രധാന ജോലി ദുർമന്ത്രങ്ങളിലൂടെ ഇണകൾക്കിടയിൽ ഭിന്നതയുണ്ടാക്കലായിരുന്നു. എന്നാൽ അവരും എല്ലാവരും മനസ്സിലാക്കുക: പടച്ചവന്റെ തീരുമാനമില്ലാതെ ഒന്നും നടക്കുന്നതല്ല.
103. സത്യവിശ്വാസവും ഭയഭക്തിയുമാണ് രക്ഷയുടെയും വിജയത്തിന്റെയും ഉത്തമ മാർഗ്ഗം.
യഥാർത്ഥത്തിൽ മനുഷ്യൻ പഠിക്കുകയും പകർത്തുകയും ചെയ്യേണ്ട കാര്യം സത്യവിശ്വാസവും ഭയഭക്തിയുമായിരുന്നു. എന്നാൽ അതിന്റെ വില മനസ്സിലാക്കാത്തവർ തെറ്റായ മന്ത്രങ്ങളിലും കുതന്ത്രങ്ങളിലും കുടുങ്ങിക്കിടന്നു. അതെ, അവർ കാര്യം മനസ്സിലാക്കി നന്മയിലേക്ക് മടങ്ങിയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു.
🔹🔹🔹🔹🔹
മആരിഫുല്‍ ഹദീസ്
അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
192. ബറാഅ് ഇബ്നു ആസിബ് (റ), സൈദിബ്നു അർഖം (റ) ഇരുവരും വിവരിക്കുന്നു: റസൂലുല്ലാഹി ﷺ ഗദീർ ഖും എന്ന സ്ഥലത്ത് ഇറങ്ങി താമസിച്ചപ്പോൾ റസൂലുല്ലാഹി ﷺ അലിയ്യ് (റ)വിന്റെ കയ്യിൽ പിടിച്ചുകൊണ്ട് മുഴുവൻ സഹയാത്രികരെയും സംബോധന ചെയ്തുകൊണ്ട് പ്രസ്താവിച്ചു: ഞാൻ സത്യവിശ്വാസികളെ, സംബന്ധിച്ചിടത്തോളം അവരുടെ ശരീരത്തെക്കാളും ജീവനെക്കാളും പ്രിയപ്പെട്ടവനാണ് എന്ന് നിങ്ങൾക്കറിയില്ലേ? എല്ലാവരും പറഞ്ഞു: തീർച്ചയായും അറിയാം. തുടർന്ന് റസൂലുല്ലാഹി ﷺ അരുളി: ഞാൻ ഓരോ സത്യവിശ്വാസിക്കും അവരുടെ ശരീരത്തെക്കാളും ജീവനെക്കാളും പ്രിയപ്പെട്ടവനാണ് എന്ന കാര്യം നിങ്ങൾക്കറിയില്ലേ? എല്ലാവരും പറഞ്ഞു: തീർച്ചയായും അറിയാം. തുടർന്ന് റസൂലുല്ലാഹി ﷺ അരുളി: അല്ലാഹുവേ, ഞാൻ ആരുടെ സുഹൃത്താണോ അവൻ അലിയുടെയും സുഹൃത്താണ്. അല്ലാഹുവേ, അലിയോട് സൗഹൃദം പുലർത്തുന്നവരോട് നീയും സൗഹൃദം പുലർത്തുക. അലിയോട് ശത്രുത കാട്ടുന്നവരോട് നീയും ശത്രുത കാട്ടുക.
ഇതിനുശേഷം ഉമർ (റ) അലിയ്യ് (റ)വിനെ കണ്ടപ്പോൾ അദ്ദേഹത്തിന് ആശംസ നേർന്നുകൊണ്ട് പറഞ്ഞു: നിങ്ങൾക്ക് മംഗളാശംസകൾ ഇബ്നു അബീ ത്വാലിബേ. നിങ്ങൾ എല്ലാ സമയത്തും മുഴുവൻ വിശ്വാസി വിശ്വാസിനികളുടെയും സുഹൃത്തും പ്രിയങ്കരനുമായിരിക്കുന്നു. (അഹ്‌മദ്)
വിവരണം: ഈ ഹദീസിൽ പറയപ്പെട്ടിരിക്കുന്ന സംഭവം ഹജ്ജത്തുൽ വദാഇന്റെ യാത്രയിൽ നിന്നും മടങ്ങുന്ന സമയത്തുള്ളതാണ്. ഗദീർ എന്നത് ഒരു തടാകത്തിന്റെ പേരാണ് ഖും എന്നത് ഒരു സ്ഥലത്തിന്റെ പേരാണ്. അതിനടുത്തായി ഈ തടാകം ഉണ്ടായിരുന്നു. ഇത് മക്കാ മുകർറമയുടെയും മദീനാ മുനവ്വറയുടെയും ഇടയിലുള്ള പ്രസിദ്ധ നാടായ ജുഹ്ഫയിൽ നിന്നും മൂന്ന് മൈൽ ദൂരെയുള്ള സ്ഥലമാണ്.
റസൂലുല്ലാഹി ﷺ ഹജ്ജത്തുൽ വദാഇൽ നിന്ന് മടങ്ങുമ്പോൾ മുഴുവൻ സഹയാത്രികരോടൊപ്പം ദുൽഹജ്ജ് 18 ന് ഈ സ്ഥലത്തെത്തുകയും ഇവിടെ താമസിക്കുകയും ചെയ്തു. ഇവിടെ വെച്ച് റസൂലുല്ലാഹി ﷺ സഹയാത്രികരെ ഒരുമിച്ചുകൂട്ടി ഒരു പ്രഭാഷണം നടത്തുകയുണ്ടായി. ഈ പ്രഭാഷണവുമായി ബന്ധപ്പെട്ട നിവേദനങ്ങളെല്ലാം ഒരുമിച്ചു കൂട്ടിയാൽ അതിൽ നിന്നും മനസ്സിലാകുന്നത് ഈ പ്രഭാഷണത്തിൽ റസൂലുല്ലാഹി ﷺ പ്രധാനപ്പെട്ട ചില കാര്യങ്ങൾ പ്രസ്താവിച്ചുവെന്നാണ്. അതിലൊന്ന് ഈ നിവേദനത്തിൽ വന്നിട്ടുള്ള അലിയ്യ് (റ) വിനെക്കുറിച്ചുള്ള പരാമർശമാണ്. ഇക്കാര്യം റസൂലുല്ലാഹി ﷺ
വലിയ പ്രാധാന്യത്തോടെ അറിയിച്ചു.
സൂറത്തുൽ അഹ്സാബ് ആറാം ആയത്തിൽ അല്ലാഹു ഇപ്രകാരം പറയുന്നു: പ്രവാചകൻ സത്യവിശ്വാസികൾക്ക് അവരുടെ ശരീരത്തെക്കാളും പ്രിയപ്പെട്ടവനാണ്. അതെ, റസൂലുല്ലാഹി ﷺയെ സ്വന്തം ശരീരത്തെക്കാളും ജീവനെക്കാളും സ്നേഹിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. പരിശുദ്ധ ഖുർആനിലെ ഈ ആയത്തിലേക്ക് സൂചിപ്പിച്ചുകൊണ്ട് റസൂലുല്ലാഹി ﷺ ആദ്യം ഈ കാര്യം ചോദിക്കുകയും സദസ്സിലുള്ള എല്ലാവരും സമ്മതിച്ചു പറയുകയും ചെയ്തപ്പോൾ റസൂലുല്ലാഹി ﷺ അലിയ്യ് (റ)വിന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു: ഞാൻ ആരുടെയെല്ലാം സുഹൃത്താണോ അലിയും അവരുടെ സുഹൃത്തായിരിക്കും. അല്ലാഹുവേ അലിയ്യിനെ സ്നേഹിക്കുന്നവരെ നീയും സ്നേഹിക്കുകയും അലിയ്യിനോട് ശത്രുത കാട്ടുന്നവരോട് നീയും ശത്രുത കാട്ടുകയും ചെയ്യേണമേ. റസൂലുല്ലാഹി ﷺ യുടെ ഈ പ്രഭാഷണത്തിന് ശേഷം ഉമർ (റ) അലിയ്യ് (റ)വിനെ കണ്ടപ്പോൾ ഈ വിഷയത്തിൽ പ്രത്യേകം ആശംസ നേരുകയും താങ്കൾ സത്യവിശ്വാസികൾക്ക് എല്ലാ സമയവും പ്രിയപ്പെട്ടവനാണെന്ന് അറിയിക്കുകയും ചെയ്തു. ഹദീസിനെക്കുറിച്ചുള്ള ഈ ആവശ്യ വിവരണത്തിന് ശേഷം ഇവിടെ ഒരു പ്രധാന കാര്യം സൂചിപ്പിക്കുകയാണ്.
ശീഈ പണ്ഡിതരും ഗ്രന്ഥകർത്താക്കളും ഈ ഹദീസിനെ അവരുടെ വിശ്വാസ വാദങ്ങളുടെ ഏറ്റവും വലിയ തെളിവായി ഉദ്ധരിക്കാറുണ്ട്. ഗദീർ ഖുമ്മിൽ വെച്ച് റസൂലുല്ലാഹി ﷺ തനിക്ക് ശേഷമുള്ള ഖലീഫയായും പിൻഗാമിയായും സമുദായത്തിന്റെ നായകനും ഭരണാധികാരിയുമായി അലിയ്യ് (റ)നെ പ്രഖ്യാപിച്ചു എന്നാണ് അവർ പറയുന്നത്. ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട് അവർ പറയുന്നു: ഈ ഹദീസിലെ മൗലാ എന്ന പദത്തിന് ഉടമസ്ഥൻ അധികാരി എന്നെല്ലാം അർത്ഥമുണ്ട്. അതായത് ഞാൻ ആരുടെയെല്ലാം ഭരണാധികാരിയാണോ അലിയ്യ് അവരെല്ലാവരുടെയും ഭരണാധികാരിയാണ്. അതായത് റസൂലുല്ലാഹി ﷺയുടെ ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യം അലിയ്യ് (റ)നെ പിൻഗാമിയായി പ്രഖ്യാപിക്കലായിരുന്നു.
എന്നാൽ, ശീഈ പണ്ഡിതരുടെ ഈ വാദവും ഇതിന്റെ തെളിവും ഒട്ടും പോലും ബലമില്ലാത്ത കാര്യമാണ്. യഥാർത്ഥത്തിൽ അറബി ഭാഷയിൽ പല പദങ്ങൾക്കും ഇരുപതും മുപ്പതും ആശയങ്ങൾ ഉണ്ട്. മൗലാ എന്ന പദവും അതിൽപ്പെട്ടതാണ്. ഈ പദത്തിന് താഴെ കൊടുക്കുന്ന 21 ആശയങ്ങൾ ഉണ്ടെന്ന് ബഹ്‌റുൽ മുഹീത്തിൽ കൊടുത്തിരിക്കുന്നു. 1, ഉടമ. 2, അടിമ. 3, അടിമത്വ മോചനം ചെയ്ത വ്യക്തി. 4, അടിമത്വ മോചനം ചെയ്യപ്പെട്ട വ്യക്തി. 5, കൂട്ടുകാരൻ. 6, അടുത്ത ബന്ധു. 7, അയൽവാസി. 8, സഖ്യകക്ഷി. 9, മകൻ. 10, പിതൃവ്യൻ. 11, താൽക്കാലിക താമസക്കാരൻ. 12, പങ്കാളി. 13, സഹോദരി പുത്രൻ. 14, ആത്മമിത്രം. 17, രക്ഷിതാവ്. 18, ഉപകാരം ചെയ്യപ്പെട്ടവൻ. 19, സ്നേഹിക്കുന്നവൻ. 20, പിൻപറ്റുന്നവൻ. 21, മരുമകൻ. (ബഹ്‌റുൽ മുഹീത്ത്) ഇതര ഭാഷാ ഗ്രന്ഥങ്ങളും ഇക്കാര്യം വിവരിച്ചിട്ടുണ്ട്.
പരിശുദ്ധ ഖുർആനിലെ ഏതെങ്കിലും വചനത്തിലോ റസൂലുല്ലാഹി ﷺയുടെ ഏതെങ്കിലും ഹദീസിലോ ആരുടെയെങ്കിലും സാഹിത്യ സമ്പുഷ്ടമായ വചനങ്ങളിലോ വിവിധ അർത്ഥങ്ങളുള്ള ഒരു പദം ഉപയോഗിക്കപ്പെടുമ്പോൾ അതിന്റെ മുൻപിൻ ഭാഗങ്ങൾ നോക്കി അതിന്റെ ആശയം കണ്ടെത്തേണ്ടതാണ്. ഈ ഹദീസിന്റെ മുൻപിൻ ഭാഗങ്ങളിലേക്ക് നോക്കുമ്പോൾ ഈ ഹദീസിന്റെ ആശയം കൂടുതൽ വ്യക്തമാകുന്നതാണ്. പ്രത്യേകിച്ചും ഹദീസിന്റെ അവസാന ഭാഗം അല്ലാഹുവേ, അലിയോട് ആരെല്ലാം സ്നേഹം പുലർത്തുന്നുവോ അവരോട് നീയും സ്നേഹം പുലർത്തുകയും അലിയോട് ശത്രുത പുലർത്തുന്നവരോട് നീ ശത്രുത കാട്ടുകയും ചെയ്യേണമേ.. എന്ന വാക്കിലൂടെ വ്യക്തമായി മനസ്സിലാകുന്നത് ഈ ഹദീസിലെ മൗലാ എന്നതുകൊണ്ടുള്ള ഉദ്ദേശം സ്നേഹിതൻ എന്നത് തന്നെയാണെന്നാണ്.
ശേഷം റസൂലുല്ലാഹി ﷺ യുടെ വിയോഗത്തെ തുടർന്നുണ്ടായ സംഭവങ്ങൾ ഇതിന് അടിവരയിടുകയും ചെയ്യുന്നു. അതെ, ഗദീർ ഖുമ്മിൽ ആയിരക്കണക്കിന് സ്വഹാബികളുടെ സദസ്സിൽ സദസ്സിൽ വെച്ചാണ് റസൂലുല്ലാഹി ﷺ ഇപ്രകാരം പ്രസ്താവിച്ചത്. സാക്ഷാൽ അലിയ്യ് (റ)വും അതിലുണ്ടായിരുന്നു. എന്നിട്ടും അവർ ആരും തന്നെ ഈ വചനം കൊണ്ടുള്ള ഉദ്ദേശം അലിയ്യ് (റ)ന്റെ ഖിലാഫത്താണ് എന്ന് പറയുകയുണ്ടായില്ല. ഇതുകൊണ്ടുള്ള ഉദ്ദേശം അലിയ്യ് (റ) വിന്റെ ഖിലാഫത്താണ് എന്ന് അവർ മനസ്സിലാക്കിയിരുന്നുവെങ്കിൽ ഖിലാഫത്തിന്റെ കാര്യം ചർച്ച ചെയ്യുമ്പോൾ 70 ദിവസം മുമ്പ് നടന്ന ഈ സംഭവത്തെ മുന്നിൽ വെച്ചുകൊണ്ട് അലിയ്യ് (റ)നെ ഖലീഫയാക്കി എന്ന് അവിടെ പങ്കെടുത്തവരും അലിയ്യ് (റ)വും പറയേണ്ടിയിരുന്നു. എന്നാൽ, അലിയ്യോ (റ) മറ്റാരും തന്നെയോ ഇപ്രകാരം പറയുകയുണ്ടായില്ല. മറിച്ച്, എല്ലാവരും അബൂബക്ർ സിദ്ദീഖ് (റ)നെ റസൂലുല്ലാഹി ﷺയുടെ പിൻഗാമിയും ഭരണാധികാരിയുമായി സ്വീകരിക്കുകയും പ്രതിജ്ഞ ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.
ഇനി ശീഈ പണ്ഡിതർ പറയുന്നതുപോലെ ഇതുകൊണ്ടുള്ള ഉദ്ദേശം അലിയ്യ് (റ)ന്റെ ഖിലാഫത്തായിരുന്നുവെങ്കിൽ അലിയ്യ് (റ) ഇപ്രകാരം പറയൽ നിർബന്ധമാകുമായിരുന്നു. അതുപോലെ അപ്രകാരം പറയാതിരുന്നതിന്റെ പേരിൽ അലിയ്യ് (റ) കടുത്ത കുറ്റക്കാരനുമാകുമായിരുന്നു.
അലിയ്യ് (റ)നെ കുറിച്ച് തീവ്രവാദികളായ ശീഇകൾ പുലർത്തുന്ന വിശ്വാസവും അതിന് ഈ ഹദീസിനെ അവർ ആധാരമാക്കുന്നതും അറിഞ്ഞ ഹസൻ (റ)ന്റെ ചെറുമകൻ ഹസൻ മുസല്ലസ് (റ) അവരോട് ഇപ്രകാരം പറഞ്ഞു: നിങ്ങൾ പറയുന്നതുപോലെ ആണെങ്കിൽ അല്ലാഹുവും റസൂലും അലിയെ ഭരണാധികാരത്തിന് തിരഞ്ഞെടുത്തു എന്ന് നിങ്ങൾ പറയുന്ന കാര്യം അത് ഈ ഹദീസിന്റെ വെളിച്ചത്തിൽ ശരിയായിരുന്നുവെങ്കിൽ അലിയ്യ് ഏറ്റവും വലിയ കുറ്റക്കാരനും പ്രവാചക നിർദ്ദേശം ലംഘിച്ച വ്യക്തിയുമാണ് എന്ന് പറയേണ്ടി വരും. ഉടനെ പ്രസ്തുത ശീഈ വീണ്ടും ഈ ഹദീസ് ഉദ്ധരിച്ചു കൊണ്ട് ഈ ഹദീസിന്റെ വെളിച്ചത്തിൽ അലിയ്യ് (റ) ഒന്നാമത്തെ ഖലീഫയാണെന്ന് പറഞ്ഞപ്പോൾ ഹസൻ മുസല്ലസ് വീണ്ടും പറഞ്ഞു: റസൂലുല്ലാഹി ﷺ ഈ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് അലിയ്യ് (റ) വിന്റെ ഖിലാഫത്തായിരുന്നുവെങ്കിൽ നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് ഇവയെപ്പറ്റി വ്യക്തമായി പറഞ്ഞതുപോലെ അല്ലയോ ജനങ്ങളെ, ഇദ്ദേഹം എനിക്ക് ശേഷം എന്റെ ഭരണാധികാരി ആയിരിക്കും എന്ന് വ്യക്തമായി പറയുമായിരുന്നു. (ഇസാലത്തുൽ ഖഫാഅ്)
അടുത്തതായി റസൂലുല്ലാഹി ﷺ ഇവിടെ പറഞ്ഞ വചനത്തിന്റെ ഉദ്ദേശവും ആശയവും എന്താണെന്ന് നാം മനസ്സിലാക്കുക. യഥാർത്ഥത്തിൽ, റസൂലുല്ലാഹി ﷺ ഈ അരുളിയത് ഒരു സംഭവവുമായി ബന്ധപ്പെട്ടാണ്. ഹജ്ജത്തുൽ വദാഇന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അലി (റ)നെ 300 സ്വഹാബികളോടൊപ്പം യമനിലേക്ക് അയച്ചിരുന്നു. അവർ യമനിൽ നിന്നുമാണ് ഹജ്ജിനുവേണ്ടി മക്കാ മുകർറമയിലേക്ക് വന്നത്. അലിയ്യ് (റ) യമനിൽ താമസിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചില പ്രവർത്തനങ്ങളിൽ ചില സഹയാത്രികർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അവർ ഹജ്ജിനു വേണ്ടി വന്നപ്പോൾ അവരിൽ ചിലർ റസൂലുല്ലാഹി ﷺയോട് അവരുടെ വീക്ഷണം പ്രകാരം അലിയ്യ് (റ) വിനെ കുറിച്ച് പരാതി പറഞ്ഞു. മാത്രമല്ല, മറ്റു ചില സ്വഹാബികളോടും അവർ ഇത് പറയുകയുണ്ടായി. തീർച്ചയായും അവരുടെ ഈ പ്രസ്താവന വലിയ തെറ്റായിരുന്നു. റസൂലുല്ലാഹി ﷺ യോട് അവർ പരാതി പറഞ്ഞപ്പോൾ അലിയ്യ് (റ)ന് അല്ലാഹുവിന്റെ പക്കലും ദീനിലും ഉള്ള സ്ഥാന മഹത്വങ്ങളെ ഉണർത്തി റസൂലുല്ലാഹി ﷺ അവരെ തിരുത്തുകയുണ്ടായി. എന്നാൽ, അവർ മറ്റുള്ളവരോട് പറഞ്ഞ കാര്യം പിശാച് പ്രയോജനപ്പെടുത്തി ജനങ്ങളുടെ മനസ്സുകളിൽ അസ്വസ്ഥതകൾ ഉണ്ടാക്കിയിരുന്നു. ഹജ്ജിനിടയിൽ റസൂലുല്ലാഹി ﷺ ഈ കാര്യം തിരിച്ചറിഞ്ഞു. അതുകൊണ്ട് മടക്കയാത്രയിൽ ഇവിടെ വെച്ച് റസൂലുല്ലാഹി ﷺ അലിയ്യ് (റ)ന്റെ മഹത്വം വ്യക്തമാക്കാൻ ആഗ്രഹിച്ചു. അതിനുവേണ്ടി റസൂലുല്ലാഹി ﷺ ഇവിടെ വെച്ച് നടത്തിയ പ്രഭാഷണത്തിൽ ഈ കാര്യം പ്രത്യേകം അരുളുകയുണ്ടായി.
ചുരുക്കത്തിൽ, ഒരു പ്രശ്നം പരിഹരിക്കാൻ വേണ്ടി ഈ കാര്യം അരുളിയ റസൂലുല്ലാഹി ﷺയുടെ ഈ വാചകത്തിന്റെ ഉദ്ദേശം ഇത്ര മാത്രമാണ്. ഞാൻ ആർക്കെല്ലാം പ്രിയപ്പെട്ടവനാണോ അലിയും അവർക്ക് പ്രിയപ്പെട്ടവനായിരിക്കണം. ആകയാൽ, എന്നെ സ്നേഹിക്കുന്നവർ അലിയ്യോടും സ്നേഹം പുലർത്തണം. അല്ലാഹുവേ, അലിയോട് സ്നേഹം പുലർത്തുന്നവരോട് നീയും സ്നേഹം പുലർത്തുകയും ശത്രുത കാട്ടുന്നവരോട് നീയും ശത്രുത കാട്ടുകയും ചെയ്യേണമേ... ഇവിടെ കൊടുത്ത കാര്യങ്ങളുടെ വെളിച്ചത്തിൽ സത്യവിശ്വാസവും സംശുദ്ധ മനസ്സുമുള്ള എല്ലാവർക്കും കാര്യം വ്യക്തമാകുമെന്ന് വിചാരിക്കുന്നു ഇന്ന ഫീ ദാലിക്ക ല ദിക്റാ ലിമൻ കാന ലഹു ഖൽബുൻ ഔ അൽഖസ്സമഅ വഹുവ ശഹീദ്..
🔹🔹🔹🔹🔹
ഉദ്ബോധനങ്ങൾ
ഇൽമിൻ്റെ അഹ്‌ലുകാരുടെ സ്ഥാനം
✍️ മൗലാനാ മുഫ്തി അഹ്‌മദ് ഖാൻപൂരി
ആദ്യമായി പറയാനുള്ളത്, അല്ലാഹു നമുക്ക് നൽകിയ സ്ഥാനത്തെ കുറിച്ചാണ്. അത് മനസ്സിലാക്കൽ അനിവാര്യമാണ്. മേൽ ഞാൻ ഉദ്ധരിച്ച തിരുവചനത്തിൽ നിങ്ങൾക്കെല്ലാം മനസ്സിലായത് പോലെ ഈ മഹനീയ ബന്ധത്തിലൂടെ മഹത്തുക്കളായ പ്രവാചക വര്യന്മാരുടെ അന്തരവകാശിയും പിൻഗാമിയുമായി തീരുന്നതാണ്. അതിനാൽ അവർ എന്ത് ജോലി ചെയ്യാനാണോ നിയോഗിക്കപ്പെട്ടത്, ആ ജോലി നാമും ചെയ്യേണ്ടതാണ്.
അല്ലാഹു പരിശുദ്ധ ഖുർആനിൽ റസൂലുല്ലാഹി ﷺയുടെ നിയോഗ ലക്ഷ്യം വിവിധ സ്ഥലങ്ങളിൽ വിവരിച്ചിട്ടുണ്ട്. അതിൽ ആദ്യമായി കഅ്ബ നിർമ്മാണ വേളയിൽ ഹസ്രത്ത് ഇബ്റാഹീം നബി (അ) നടത്തിയ ദുആയാണ് പ്രതിപാദിക്കുന്നത്. ഇതിൽ ആദരവായ റസൂലുല്ലാഹി ﷺയുടെ നിയോഗ ലക്ഷ്യം മൂന്നാണ്: ഖുർആൻ പാരായണം ചെയ്യൽ, ഖുർആനും സുന്നത്തും പഠിപ്പിക്കൽ, ആത്മ സംസ്കരണം നടത്തൽ. വേറെയും സ്ഥലങ്ങളിൽ അല്ലാഹു ഇത് പറഞ്ഞിട്ടുണ്ട്.
🔹🔹🔹🔹🔹
ഗ്രന്ഥ പരിചയം
📓 അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ
പ്രയോജനപ്രദമായ വിജ്ഞാനവും, പടച്ചവനെ കുറിച്ചുള്ള ധ്യാനവും, നന്മയിലേക്കുള്ള പരസ്പര പ്രേരണയും പ്രധാനപ്പെട്ട രക്ഷാമാർഗ്ഗം.
1. തഫ്സീർ മആരിഫുൽ ഖുർആൻ (12 ഭാഗം) - 3800
2. തഫ്സീറുൽ ഹസനി (പരിശുദ്ധ ഖുർആൻ ആശയവും വിവരണവും) - 650
3. രിയാദുൽ ഖുർആൻ (പരിശുദ്ധ ഖുർആൻ ലളിത ആശയങ്ങൾ) - 550
4. ഖുർആൻ താങ്കളോട് എന്ത് പറയുന്നു ? - 140
5. അൽ ഖുർആൻ അൽ കരീം (ലളിത ആശയ സന്ദേശങ്ങൾ) - 80
6. ഖുർആൻ പരിചയം ഖുർആൻ വചനങ്ങളിലൂടെ - 50
7. പരിശുദ്ധ ഖുർആൻ സന്ദേശം - 20
8. അല്ലാഹു - 30
9. കാരുണ്യത്തിന്റെ തിരുദൂതർ - 300
10. വിശ്വനായകൻ - 200
11. മആരിഫുൽ ഹദീസ് (4 ഭാഗം) - 1400
12. തിരഞ്ഞെടുക്കപ്പെട്ട ഹദീസുകൾ - 300
13.നബവി സദസ്സുകൾ - 90
14. മദനി ജീവിത മര്യാദകൾ - 45
15. പുണ്യ സ്വലാത്തിന്റെ മഹത്വങ്ങൾ - 150
16. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക - 180
17. പ്രവാചക പരിസമാപ്തി - 40
18. നബവീ നിമിഷങ്ങൾ - 40
19. കാരുണ്യ നബിയുടെ കരുണാ മാതൃകകൾ - 20
20. പ്രവാചക പുത്രിമാർ - 50
21. പ്രവാചക പത്നിമാർ - 50
22. പ്രവാചക പുഷ്പങ്ങൾ - 30
23. സ്വഹാബാ കിറാം - 30
24. സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകൾ - 50
25. ഇസ്‌ലാം എന്നാൽ എന്ത് ? - 80
26. ഇസ്‌ലാമിക ശരീഅത്ത് ഒരു പഠനം - 110
27. അചഞ്ചല വിശ്വാസം - 50
28. വിശ്വാസം ആരാധന സംസ്കരണം - 90
29. നമസ്കാരം മഹത്വവും യഥാർഥ്യവും - 60
30. ദീനീ പാഠങ്ങൾ - 50
31. ദുആകളുടെ അമാനുഷിക ഫലങ്ങൾ - 75
32. സ്വീകാര്യമായ പ്രാർത്ഥനകൾ - 80
33. ഇലാഹീ ധ്യാനത്തിന്റെ വിശുദ്ധ വചനങ്ങൾ - 80
34. പ്രിയപ്പെട്ട മാതാവും ആദരണീയ സഹോദരിയും - 45
35. ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ - 220
36. ഹസ്രത്ത് നിസാമുദ്ധീൻ ഔലിയ - 40
37. ശൈഖ് ജീലാനി ജീവിതവും സന്ദേശവും - 20
38. ആധുനിക വിഷയങ്ങളിൽ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ - 60
39. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങളോട് - 30
40. കാർഗുസാരി 2 - 35
41. ഇസ്ലാമും മാനവ സാഹോദര്യവും - 30
42. ബന്ധങ്ങൾ നന്നാക്കുക - 20
43. പാപങ്ങളുടെ അടിസ്ഥാനം - 10
44. ഇസ്‌ലാം എന്റെ വീക്ഷണത്തിൽ - 30
45. വഴി വിളക്കുകൾ (2 ഭാഗം) - 100
46. വസിയ്യത്തുകൾ - 40
47. നവ ദമ്പതികളോട് - 50
48. മുസ്‌ലിം ഭർത്താവ് - 15
49. മുസ്‌ലിം ഭാര്യ - 40
50. ഇസ്‌ലാമിലെ വിവാഹം - 20
51. സ്ത്രീകളും ഇസ്‌ലാമിക ശരീഅത്തും - 20
52. സ്ത്രീകൾക്ക് ഇസ്‌ലാമിന്റെ ഉപഹാരങ്ങൾ - 20
53. നുബുവ്വത്തിന്റെ പ്രവർത്തന ശൈലി - 15
54. നസ്വീഹത്തുൽ മുസ്‌ലിമീൻ - 20
55. പുണ്യ സ്വലാത്ത്; സൗഭാഗ്യവന്റെ പാഥേയം - 20
56. പെൺകുട്ടികളുടെ കൂട്ടക്കൊല നിർത്തുക ! - 15
57. ഇസ്‌ലാമിലെ കടമകൾ - 23
58. സെൽഫോണും ഇസ്‌ലാമിക വിധികളും - 15
59. ഹനഫി മദ്ഹബ് - 40
60. ശാഫിഈ മദ്ഹബ് - 40
61. ബുഖാറയിലൂടെ - 15
62. ഇസ്‌ലാമിലെ സ്വഭാവങ്ങൾ - 20
63. തിന്മകളുടെ ദൂഷ്യഫലങ്ങൾ - 25
64. വിശ്വസ്തതയും വഞ്ചനയും - 20
65. കാരുണ്യ നബി - 20
66. ദൃഷ്ടി സംരക്ഷണം - 30
67. ഇമാം മഹ്ദിയും ഈസാ മസീഹും - 75
68. ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിവാഹം - 50
69. ഹദീസുള്ളപ്പോൾ പിന്നെന്തിന് മദ്ഹബെന്നോ ? - 50
70. ഹിജാമ - 80
71. അഖാഇദു ഉലമാ ഏ ദേവ്ബന്ദ് - 50
72. രോഗ ശമനം ഖുർആനിലൂടെയും ദുആകളിലൂടെയും - 50
73. അശ്ലീലക്കെതിരെ ഭാഗം - 1 - 60
74. ഇസാലത്തുശ്ശുകൂക് - 450
75. നന്മ തിന്മകളുടെ ഇഹപര ഫലങ്ങൾ - 40
76. സിഹ്ർ പോലുള്ള ഉപദ്രവങ്ങൾ മാറാനുള്ള ചികിത്സ - 40
77. വഴിവിളക്കുകൾ 4 - 75
78. നോമ്പ് സകാത്ത് കർമ്മ പഠനം - 90
കാറ്റലോഗിനായി ക്ലിക്ക് ചെയ്യുക: https://wa.me/c/918577858031
🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.
📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇
🔹🔹🔹🔹🔹


