സഫർ 09/1447
ജൂലൈ 24/2026
ലക്കം: 270
 ഉള്ളടക്കം 

▪️മുഖലിഖിതം 
മദ്റസകളുടെ സംരക്ഷണത്തിന് എന്ത് ചെയ്യാം?
        ✍️ മൗലാനാ സയ്യിദ് അർഷദ് മദനി

▪️ജുമുഅ സന്ദേശം 
ഇസ്‌ലാമും ചെറുപ്രായത്തിലെ വിവാഹവും
       ✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി  

▪️പരിശുദ്ധ ഖുർആൻ പ്രകാശം 
സൂറത്തുല്‍ ബഖറ
ആയത്ത് 104 - 123
       ✍️ മൗലാനാ മുഫ്തി ഹിലാൽ ഉസ്മാനി

▪️ആരിഫുല്‍ ഹദീസ് 
അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ
       ✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി

▪️ഉദ്ബോധനങ്ങൾ 
പണ്ഡിതന്മാർ സമുദായത്തിൻ്റെ അമാനത്താണ്
       ✍️ മൗലാനാ മുഫ്തി അഹ്‌മദ് ഖാൻപൂരി

▪️ഗ്രന്ഥ പരിചയം 
അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ

🔹🔹🔹🔹🔹🔹🔹




 മുഖലിഖിതം 

മദ്റസകളുടെ സംരക്ഷണത്തിന് എന്ത് ചെയ്യാം?

          "…നിങ്ങൾ തെറ്റായ പ്രചാരണങ്ങളെ ദൂരീകരിക്കണം. ഞാൻ നിങ്ങൾക്ക് ദേവ്ബന്ദ് ദാറുൽ ഉലൂമിൽ നടന്ന ഒരു സംഭവം പറഞ്ഞുതരാം:

ദാറുൽ ഉലൂമിന് സമീപത്ത് ഒരു ബാങ്ക് ഉണ്ട്. അതിന് ദാറുൽ ഉലൂമുമായി നേരിട്ട് ബന്ധമൊന്നുമില്ല, അത് മുസ്‌ലിംകളുടെ ഒരു ബാങ്ക് ആണ്. ഒരിക്കൽ കാൺപൂരിൽ ജോലി ചെയ്യുന്ന അല്ലെങ്കിൽ അവിടെ താമസിക്കുന്ന ഒരു ഓഫീസർക്ക് ദേവ്ബന്ദിൽ ചെന്ന് ആ ബാങ്കിലെ കണക്കുകൾ പരിശോധിക്കാൻ നിർദ്ദേശം ലഭിച്ചു. തുടർന്ന്, താൻ ദേവ്‌ബന്ദിലേക്ക് പോവുകയാണെന്ന് അദ്ദേഹം ഭാര്യയോട് പറഞ്ഞപ്പോൾ ഭാര്യ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞു: "ഞാൻ നിങ്ങളെ ദേവ്‌ബന്ദിലേക്ക് പോകാൻ അനുവദിക്കില്ല. എന്റെ ജീവനും മരണവും നിങ്ങളോടൊപ്പമായിരിക്കും. ഞാൻ മരിക്കുകയാണെങ്കിൽ നിങ്ങളോടൊപ്പം മരിക്കും, പക്ഷേ നിങ്ങളെ അങ്ങോട്ട് വിടില്ല." ഭർത്താവ് പോകാൻ നിർബന്ധം പിടിച്ചപ്പോൾ ഭാര്യയും അദ്ദേഹത്തോടൊപ്പം ദേവ്‌ബന്ദിലേക്ക് വന്നു. അങ്ങനെ ബാങ്ക് മദ്റസയ്ക്കുള്ളിൽ ആണെന്ന് കരുതി അവർ ദാറുൽ ഉലൂമിൽ എത്തി. മദ്റസയിലുള്ളവർ അദ്ദേഹം ഒരു അമുസ്‌ലിം ഉദ്യോഗസ്ഥനാണെന്ന് മനസ്സിലാക്കി അവരെ സ്നേഹത്തോടെ സ്വീകരിക്കുകയും ഇരുത്തുകയും ചെയ്തു. അവർ ദാറുൽ ഉലൂം മുഴുവൻ കണ്ടു. അവിടെ വിദ്യാർത്ഥികളെക്കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ, ആ ഉദ്യോഗസ്ഥൻ ഞങ്ങളുടെ മുന്നിൽ വെച്ച് ഭാര്യയോട് ചോദിച്ചു: "നീ ഇപ്പോൾ എല്ലാം കണ്ടില്ലേ, നിനക്ക് സമാധാനമായോ?" അവർ ചിരിച്ചുകൊണ്ട് പറഞ്ഞു: "അതെ, എനിക്ക് ഇപ്പോൾ സമാധാനമായി." ഇതുകേട്ട് ഞങ്ങൾ ചോദിച്ചു: "നിങ്ങൾ എന്താണ് ഈ പറയുന്നത്?" അപ്പോഴാണ് അദ്ദേഹം ഈ കഥ വിവരിക്കുന്നത്; ഭാര്യ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞതും കൂടെ വന്നതുമെല്ലാം. അഥവാ, ദേവ്‌ബന്ദിൽ ഒരു ഹിന്ദു പോയാൽ അവിടുത്തെ ആളുകൾ അവരെ ജീവനോടെ തിരിച്ചുവിടില്ല എന്ന തരത്തിലുള്ള ഒരു ഭയവും തെറ്റിദ്ധാരണയുമാണ് ജനങ്ങൾക്കിടയിലുള്ളത്!!!

സഹോദര സമുദായങ്ങൾക്കിടയിലെ ഇത്തരം തെറ്റിദ്ധാരണകൾ നിർബന്ധമായും ഇല്ലാതാക്കേണ്ടതാണ്. എന്നാൽ എന്താണ് അതിനുള്ള വഴി!? അതിനുള്ള വഴി ഇതാണ്: അവരുടെ വീടുകളിൽ വിവാഹം പോലുള്ള എന്തെങ്കിലും സന്തോഷകരമായ കാര്യങ്ങൾ ഉണ്ടായാൽ നിങ്ങൾ അവിടെ പോകണം. ക്ഷണമില്ലെങ്കിൽ അവിടെനിന്ന് ഭക്ഷണം കഴിക്കരുത്. എന്നാൽ അവർക്ക് ആശംസകൾ അറിയിക്കണം. അതുപോലെ അവരുടെ വീട്ടിൽ മരണം മുതലായ എന്തെങ്കിലും സങ്കടകരമായ കാര്യങ്ങൾ ഉണ്ടായാൽ നിങ്ങൾ അവിടെ പോകണം, അനുശോചനം അറിയിക്കണം, രണ്ട് മിനിറ്റ് അവരോടൊപ്പം ഇരുന്നിട്ട് തിരികെ വരണം.

സ്നേഹവും സൗഹാർദ്ദവും വളർത്താനുള്ള വഴി വെറുതെ വലിയ സമ്മേളനങ്ങളിൽ വന്നിരിക്കുകയും പോവുകയും ചെയ്യുക എന്നതല്ല. ഈ വിദ്വേഷത്തെ നേരിടണമെങ്കിൽ നാം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മഴ പെയ്യിക്കണം. നാം ആ മഴ പെയ്യിച്ചാൽ നാം വിജയിക്കുക തന്നെ ചെയ്യും. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്റെ ഈ സമ്മേളനത്തിന്റെ സന്ദേശവും ഇതുതന്നെയാണ്; നിങ്ങളുടെ മദ്റസകളും മസ്ജിദുകളും സംരക്ഷിക്കപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ സ്വന്തം സുരക്ഷയും നിങ്ങളുടെ ദീനിന്റെ സംരക്ഷണവും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ഈ രീതിയിൽ പ്രവർത്തിക്കണം.

നോക്കുക, രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ധാരാളം വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. ഇരുപതിനായിരത്തിലധികം കലാപങ്ങൾ ഈ രാജ്യത്തുണ്ടായി. കോൺഗ്രസ് ഭരണകാലത്തും കലാപങ്ങൾ നടന്നു. ഭാഗൽപൂർ കലാപത്തിലല്ലാതെ മറ്റൊരിടത്തും കലാപകാരികൾക്ക് ജീവപര്യന്തം തടവുശിക്ഷ പോലും ലഭിച്ചിട്ടുണ്ടാകില്ല. പക്ഷേ അക്കാലത്ത് എതിർപ്പ് മുസ്‌ലിംകളോടായിരുന്നു, ഇസ്‌ലാമിനോടായിരുന്നില്ല. അതുകൊണ്ടുതന്നെ മദ്റസകളും മസ്ജിദുകളും അന്ന് സുരക്ഷിതമായിരുന്നു. പുതിയ മസ്ജിദുകൾ നിർമ്മിക്കപ്പെട്ടിരുന്നു, മുസ്‌ലിംകൾ ഒത്തുകൂടി താമസിക്കുന്നിടത്തെല്ലാം അവർ മസ്ജിദുകൾ ഉണ്ടാക്കിയിരുന്നു, ആരാധനകൾ നടത്തിയിരുന്നു. എന്നാൽ ഇന്നത്തെ അന്തരീക്ഷം അതല്ല. ഇന്ന് എതിർപ്പ് മുസ്‌ലിംകളോട് മാത്രമല്ല. മുസ്‌ലിംകളോടും എതിർപ്പാണ്. മുസ്‌ലിംകളുടെ മതത്തോടും എതിർപ്പാണ്. അതുകൊണ്ട് നിങ്ങളുടെ യഥാർത്ഥ മൂല്യങ്ങൾ നിങ്ങൾ ജനങ്ങൾക്ക് മുന്നിൽ കാണിച്ചുകൊടുക്കണം.

ലോകത്തിന് ഇസ്‌ലാമിനെക്കുറിച്ച് ശരിയായി അറിയില്ല, അവർ അത് മനസ്സിലാക്കുന്നുമില്ല. നിലവിലുള്ള തെറ്റായ പ്രചാരണങ്ങളിൽ ഒരു ശരിയുമില്ല താനും. അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലൂടെയും സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും ഇസ്‌ലാമിന്റെ യഥാർത്ഥ ചിത്രം അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ നിങ്ങൾ വിജയിച്ചു, ഇല്ലെങ്കിൽ നിങ്ങൾ പരാജയപ്പെടും.

നാളെ പരലോകത്ത് അല്ലാഹു നിങ്ങളോട് ചോദിക്കും: "ഞാൻ നിങ്ങൾക്ക് ഈമാൻ എന്ന സമ്പത്ത് നൽകിയിരുന്നു, നിങ്ങൾ അതിനുവേണ്ടി എന്ത് ചെയ്തു?" അപ്പോൾ നിങ്ങൾ എന്ത് മറുപടി നൽകും? അതുകൊണ്ട് ഞാൻ മുസ്‌ലിംകൾക്ക് പ്രത്യേകമായി നൽകുന്ന സന്ദേശം ഇതാണ്; നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ഈ രീതിയിൽ മാറ്റിയെടുക്കുക, എല്ലാ സ്ഥലങ്ങളിലും ഇത് നടപ്പിലാക്കുക. നിങ്ങളുടെ രാജ്യത്തെ സഹോദരങ്ങൾ അത് സിഖുകാരോ, ഹിന്ദുക്കളോ, മുസ്‌ലിംകളോ ആരായാലും അവരിലേക്ക് സ്നേഹത്തിന്റെ സന്ദേശം എത്തിക്കുക.

ജംഇയ്യത്തുൽ ഉലമ ഈ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഞങ്ങൾ ചെയ്ത സേവനങ്ങളെക്കുറിച്ച് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. അതിന്റെ ലക്ഷ്യവും ഇതുതന്നെയായിരുന്നു. ഞങ്ങൾക്ക് നിങ്ങളോട് സ്നേഹമാണുള്ളതെന്നും, നിങ്ങളുടെ പ്രയാസങ്ങളെ ഞങ്ങൾ ഞങ്ങളുടെ സ്വന്തം പ്രയാസമായാണ് കാണുന്നതെന്നും ആ ജനങ്ങൾക്ക് മുന്നിൽ കാണിച്ചുകൊടുക്കാൻ വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിച്ചത്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ജംഇയ്യത്തുൽ ഉലമ മികച്ചതും വലിയതുമായ പ്രവർത്തനമാണ് അവിടെ കാഴ്ചവെച്ചത്.

അതുകൊണ്ട്, എന്റെ ഈ സന്ദേശം മുഴുവൻ ജനങ്ങളോടുമാണ്. നിങ്ങൾ എവിടെയാണോ താമസിക്കുന്നത്, -പ്രത്യേകിച്ച് മദ്റസകൾ നടത്തുന്നവരോടാണ് എനിക്ക് പറയാനുള്ളത്- എവിടെയാണോ ഇസ്‌ലാമിന്റെ യഥാർത്ഥ ചിത്രം ലോകത്തിന് നൽകാൻ കഴിയുക, അവിടെ നിങ്ങൾ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും ചിത്രം പകർന്നു നൽകുക. ഇത് നിങ്ങൾക്ക് നന്മ വരുത്തും, ഒപ്പം നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പിനും ഇത് കാരണമാകും."

 ✍️ മൗലാനാ സയ്യിദ് അർഷദ് മദനി
(വർഗീയതയ്ക്കും വിദ്വേഷത്തിനും എതിരെ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംഘടിപ്പിച്ച അഖിലേന്ത്യാ കൺവെൻഷന് ശേഷം ദേശീയ അദ്ധ്യക്ഷൻ അമീറുൽ ഹിന്ദ് മൗലാനാ സയ്യിദ് അർഷദ് മദനി നടത്തിയ വാർത്താ സമ്മേളനത്തിലെ പ്രസക്ത ഭാഗം.)

🔹🔹🔹🔹🔹🔹🔹

ALL INDIA MUSLIM PERSONAL LAW BOARD

 ജുമുഅ സന്ദേശം 

ഇസ്‌ലാമും ചെറുപ്രായത്തിലെ വിവാഹവും

✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(അധ്യക്ഷൻ, ഓൾ ഇന്ത്യാ മുസ്‌ലിം ‌പേഴ്സനൽ ലോ ബോർഡ്)
       
الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين. أما بعد

فأعوذ بالله من الشيطان الرجيم
بسم الله الرحمن الرحيم
وَقَرۡنَ فِي بُيُوتِكُنَّ وَلَا تَبَرَّجۡنَ تَبَرُّجَ ٱلۡجَٰهِلِيَّةِ ٱلۡأُولَىٰۖ وَأَقِمۡنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعۡنَ ٱللَّهَ وَرَسُولَهُۥٓۚ إِنَّمَا يُرِيدُ ٱللَّهُ لِيُذۡهِبَ عَنكُمُ ٱلرِّجۡسَ أَهۡلَ ٱلۡبَيۡتِ وَيُطَهِّرَكُمۡ تَطۡهِيرٗا

            


ദൗർഭാഗ്യവശാൽ, നിലവിലെ ഭരണപക്ഷം മുസ്‌ലിം വ്യക്തിത്വം ഇല്ലാതാക്കാനും ഇന്ത്യയുടെ ഭരണഘടനയെ തകർക്കാനും മതേതരത്വത്തിന് മേൽ പ്രഹരമേൽപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം അന്യായമായ ശ്രമങ്ങളിലൊന്നാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടു വരികയും വിവിധ സമുദായങ്ങളുടെ, പ്രത്യേകിച്ച് മുസ്‌ലിംകളുടെ വ്യക്തിനിയമങ്ങൾ ഇല്ലാതാക്കുകയും ചെയ്യുക എന്നത്. ഏകീകൃത സിവിൽ കോഡിന്റെ പേരിൽ വളരെ ശക്തമായി ഉയർത്തിക്കാണിക്കുകയും വിവിധ സംസ്ഥാനങ്ങളിൽ നിയമസാധുത നൽകപ്പെടുകയും ചെയ്ത വിഷയങ്ങളിലൊന്നാണ് 21 വയസ്സിന് മുമ്പ് ആൺകുട്ടികളുടെയും 18 വയസ്സിന് മുമ്പ് പെൺകുട്ടികളുടെയും വിവാഹം തടയുന്ന വിഷയം. മുസ്‌ലിം ജനസംഖ്യാ വർദ്ധനവിന്റെ ഒരു പ്രധാന കാരണം ചെറുപ്രായത്തിലുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹമാണെന്ന രീതിയിലാണ് സഹോദര സമുദായങ്ങൾക്ക് മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കപ്പെടുന്നത്.

ഒരു നിശ്ചിത പ്രായത്തിന് ശേഷമുള്ള വിവാഹവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചിന്തനീയമാണ്:

ഒന്നാമതായി: ശാരീരിക വളർച്ച എല്ലാ ആൺകുട്ടികളിലും പെൺകുട്ടികളിലും ഒരുപോലെയല്ല. കാലാവസ്ഥ, ഭക്ഷണം, അന്തരീക്ഷം, പാരമ്പര്യ ഘടകങ്ങൾ എന്നിവയ്ക്കനുസരിച്ച് പ്രായപൂർത്തിയാകുന്ന പ്രായം വ്യത്യസ്തമായിരിക്കും; ശാരീരിക ശേഷിയിലും പ്രത്യുൽപാദന ശേഷിയിലും വ്യത്യാസമുണ്ടാകും. 18 വയസ്സിൽ താഴെയുള്ള എല്ലാ പെൺകുട്ടികൾക്കും ഗർഭധാരണം ഹാനികരമാണെന്നോ, 18 വയസ്സിന് ശേഷം പെൺകുട്ടികൾക്ക് ഒരുതരത്തിലും ഗർഭധാരണം ആരോഗ്യത്തിന് ഹാനികരമാകാത്ത രീതിയിലുള്ള ശേഷി ഉണ്ടാകുമെന്നോ പറയാനാവില്ല. അതിനാൽ, കൃത്യമായി 18 വയസ്സ് തന്നെ നിശ്ചയിക്കുന്നത് യുക്തിസഹമല്ല. പ്രകൃതിനിയമമനുസരിച്ച്, ഒരു സ്ത്രീ പ്രായപൂർത്തിയാകുമ്പോൾ തന്നെ അടിസ്ഥാനപരമായി ഗർഭം ധരിക്കാനുള്ള ശേഷിയും കൈവരുന്നു എന്നതാണ് ഇതിന്റെ യഥാർത്ഥ മാനദണ്ഡം.

രണ്ടാമതായി ചിന്തിക്കേണ്ട വശം: നിലവിൽ ടി.വിയുടെ വ്യാപനം, അശ്ലീല പ്രസിദ്ധീകരണങ്ങളുടെ ആധിക്യം, ഇന്റർനെറ്റിലേക്കും അശ്ലീല വീഡിയോകളിലേക്കും മറ്റും ചെറിയ കുട്ടികൾക്ക് പോലും എത്തിച്ചേരാനുള്ള സാഹചര്യം എന്നിവ നിമിത്തം പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലും ലൈംഗിക അനാചാരങ്ങളിൽ ഏർപ്പെടുന്ന അവസ്ഥയാണുള്ളത്. വിവാഹത്തിന് മുമ്പുള്ള അനധികൃത ഗർഭച്ഛിദ്രങ്ങൾ വർദ്ധിച്ചിരിക്കുന്നു. ചെറുപ്രായത്തിലുള്ള വിവാഹമാണോ, അതോ ചെറുപ്രായത്തിലുള്ള ലൈംഗിക പരീക്ഷണങ്ങളാണോ കൂടുതൽ ഹാനികരം എന്ന ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്. തീർച്ചയായും അനിയന്ത്രിതമായ ലൈംഗികതയാണ് കൂടുതൽ ഹാനികരം. അതിനാൽ, തങ്ങളുടെ മക്കളുടെ ധാർമ്മികതയും സ്വഭാവവും സംരക്ഷിക്കുന്നതിനായി പ്രായപൂർത്തിയായ ഉടൻ തന്നെ അവരെ വിവാഹം കഴിച്ചയക്കുന്നതാണ് അനുയോജ്യമെന്ന് മാതാപിതാക്കൾക്ക് തോന്നുന്ന സാഹചര്യമുണ്ടെങ്കിൽ, കുട്ടികൾ നാശത്തിലേക്കും തകർച്ചയിലേക്കും വീഴാതിരിക്കാൻ ഈ പ്രായത്തിന് മുമ്പ് തന്നെ വിവാഹം കഴിക്കാൻ അനുവാദം നൽകുന്നതല്ലേ ഉചിതം!? യഥാർത്ഥ പ്രശ്നം ‘ബാല്യവിവാഹം’ (Child Marriage) അല്ല, മറിച്ച് ‘ബാല്യ ലൈംഗികത’ (Child Sex) ആണ്. രാജ്യത്ത് ആഞ്ഞടിക്കുന്നതും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നം വെക്കുന്നതുമായ ഈ അധാർമികതകളുടെ കൊടുങ്കാറ്റിനെ തടയാനാണ് സർക്കാരും സാമൂഹിക സംഘടനകളും ആദ്യം ശ്രമിക്കേണ്ടത്. ഉദാഹരണത്തിന്, 2004-ലെ കണക്കനുസരിച്ച് അമേരിക്കയിൽ 18 മുതൽ 21 വരെ വയസ്സുള്ള കുട്ടികൾ മറ്റ് കുട്ടികൾക്കെതിരെ നടത്തിയ ലൈംഗിക അതിക്രമങ്ങളുടെ കണക്ക്, ആൺകുട്ടികളുടെ ഭാഗത്തുനിന്നും 5421-ഉം പെൺകുട്ടികളുടെ ഭാഗത്തുനിന്നും 979-ഉം ആണ്. *(Source: US Department of Justice, Federal Bureau of Investigation-2004) ഇത് അമേരിക്കയിലെ കണക്കുകളാണെങ്കിലും, ഇന്ത്യയിലെ കണക്കുകൾ ലഭ്യമായിട്ടില്ലെങ്കിലും, യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നാൽ ഇന്ത്യയിലെ അവസ്ഥയും ഇതിൽ നിന്ന് വ്യത്യസ്തമാകില്ല.

മൂന്നാമത്തെ കാര്യം: ചെറുപ്രായത്തിലുള്ള വിവാഹങ്ങൾ ഇപ്പോൾ സ്വയം തന്നെ കുറഞ്ഞുവരികയാണ്. 14-15 വയസ്സിലാണ് ആൺകുട്ടികളും പെൺകുട്ടികളും അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. ഇപ്പോൾ ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളിലും ഉന്നതവിദ്യാഭ്യാസത്തിനായുള്ള താല്പര്യം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. പഠനകാലയളവിൽ സാധാരണയായി വിവാഹം നടക്കാറുമില്ല. ആൺകുട്ടികളുടെ കാര്യത്തിൽ വിദ്യാഭ്യാസത്തിന് ശേഷം ജോലി കണ്ടെത്തേണ്ട പ്രശ്നവുമുണ്ട്. അതിനാൽ തൊഴിൽ അന്വേഷണത്തിൽ ഏതാനും വർഷങ്ങൾ കടന്നുപോകുന്നു; അതിനുശേഷമാണ് അവർ വിവാഹത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത്. അങ്ങനെ, നിയമത്തിൽ നിർണ്ണയിച്ചിട്ടുള്ള പ്രായത്തേക്കാൾ വളരെ ഉയർന്ന പ്രായത്തിലാണ് സാധാരണയായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹം നടക്കുന്നത്. വിദ്യാഭ്യാസം വർദ്ധിക്കുന്നതിനനുസരിച്ച് ചെറുപ്രായത്തിലുള്ള വിവാഹ പ്രവണത സ്വയം കുറയും. വിദ്യാഭ്യാസം സാർവത്രികമാകുന്നതുവരെ നിയമം കൊണ്ട് മാത്രം ഈ ലക്ഷ്യം കൈവരിക്കാനാകില്ല. കാരണം ഇത്തരം വിവാഹങ്ങൾ നഗരങ്ങളിൽ വളരെ അപൂർവ്വമായേ നടക്കാറുള്ളൂ; വിദൂര ഗ്രാമങ്ങളിലാണ് ഇത്തരം ആചാരങ്ങൾ കൂടുതലുമുള്ളത്. അവ കോടതിക്ക് മുന്നിൽ എത്താനുള്ള സാധ്യത വളരെ കുറവുമാണ്. അതിനാൽ ഇത്തരം സംഭവങ്ങൾ നിയമത്തിന്റെ പരിധിക്ക് പുറത്ത് തന്നെ നിൽക്കുന്നു. 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട താഴെ പറയുന്ന കണക്കുകളിൽ നിന്ന് ഇത് മനസ്സിലാക്കാം:
* 1981 : 43.4%
* 1991 : 35.3%
* 2001 : 14.4%
* 2011 : 3.7%
* 2025 : 2.1%

നാലാമത്തെ കാര്യം: ചിലർ ഇതിനെ മുസ്‌ലിംകളുടെ ഒരു സാമൂഹിക പ്രശ്നമായി കാണുന്നു; എന്നാൽ ചെറുപ്രായത്തിലുള്ള വിവാഹങ്ങൾ മുസ്‌ലിംകളിൽ വളരെ കുറവാണ്, ഹിന്ദുക്കൾക്കിടയിൽ ഇതിനേക്കാൾ വളരെ കൂടുതലാണ്. രാജസ്ഥാനിൽ ഇപ്പോഴും "അക്ഷയ തൃതീയ" വേളയിൽ ആയിരക്കണക്കിന് മുലകുടി പ്രായത്തിലുള്ള പെൺകുട്ടികളുടെ വിവാഹം നടത്തപ്പെടുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡീഷ, ഹരിയാന തുടങ്ങിയ ചില പ്രദേശങ്ങളിൽ ഹിന്ദു സമൂഹത്തിൽ വളരെ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിക്കുന്ന ആചാരമുണ്ട്, ഇതിന്റെ അനുപാതം മുസ്‌ലിംകളേക്കാൾ വളരെ കൂടുതലാണ്. ഉദാഹരണത്തിന്, 2011-ലെ ഒരു ഔദ്യോഗിക സർവേ റിപ്പോർട്ട് അനുസരിച്ച്, 10 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹ അനുപാതം ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ ഇപ്രകാരമാണ്:

* ഹിന്ദു ആൺകുട്ടികൾ: 3.56% | മുസ്‌ലിം ആൺകുട്ടികൾ: 0.49%
* ഹിന്ദു പെൺകുട്ടികൾ: 6.65% | മുസ്‌ലിം പെൺകുട്ടികൾ: 0.88%

ചെറുപ്രായത്തിലുള്ള വിവാഹങ്ങൾ കൂടുതലും ഗ്രാമങ്ങളിൽ നടക്കുന്നതിനാൽ, നഗര-ഗ്രാമ വ്യത്യാസ അടിസ്ഥാനത്തിലുള്ള അനുപാതവും നൽകിയിരിക്കുന്നു:

ഗ്രാമീണ മേഖല:
* ഹിന്ദു പെൺകുട്ടികൾ: ലക്ഷത്തിൽ 5034
* മുസ്‌ലിം പെൺകുട്ടികൾ: ലക്ഷത്തിൽ 262
* ഹിന്ദു ആൺകുട്ടികൾ: ലക്ഷത്തിൽ 2393
* മുസ്‌ലിം ആൺകുട്ടികൾ: ലക്ഷത്തിൽ 534

നഗര മേഖല:
* ഹിന്ദു പെൺകുട്ടികൾ: ലക്ഷത്തിൽ 1616
* മുസ്ലിം പെൺകുട്ടികൾ: ലക്ഷത്തിൽ 339
* ഹിന്ദു ആൺകുട്ടികൾ: ലക്ഷത്തിൽ 11.67
* മുസ്ലിം ആൺകുട്ടികൾ: ലക്ഷത്തിൽ 2.29
*(Source: Census of India / IndiaSpend)*

യഥാർത്ഥ പ്രശ്നം ഇത്തരം ആചാരങ്ങളെ തടയുക എന്നതാണ്; പ്രത്യേകിച്ച് ഹിന്ദു സമൂഹത്തിൽ വിവാഹക്കാര്യത്തിൽ പെൺകുട്ടിയുടെ സമ്മതത്തിനോ വിയോജിപ്പിനോ വളരെ കുറഞ്ഞ പ്രാധാന്യമേ നൽകുന്നുള്ളൂ എന്ന പശ്ചാത്തലത്തിൽ, ബന്ധങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ചെറുപ്രായത്തിൽ നടക്കുന്ന വിവാഹങ്ങളിൽ വരനും വധുവിനും പങ്കൊന്നുമുണ്ടാകില്ല. എന്നാൽ ഇസ്‌ലാമിൽ മിക്ക സാഹചര്യങ്ങളിലും പ്രായപൂർത്തിയാകാതെ നടക്കുന്ന വിവാഹങ്ങളിൽ, പ്രായപൂർത്തിയായ ശേഷം ആൺകുട്ടിക്കും പെൺകുട്ടിക്കും 'ഖിയാറുൽ ബുലൂഗ്' (പ്രായപൂർത്തിയാകുമ്പോൾ വിവാഹം റദ്ദാക്കാനുള്ള അവകാശം) ലഭിക്കുന്നു; അവർക്ക് ആ വിവാഹം നിരസിക്കാൻ കഴിയും.

അഞ്ചാമത്തെ കാര്യം: ഈ വിഷയത്തിൽ ഇസ്‌ലാമിക വീക്ഷണം മനസ്സിലാക്കേണ്ടതുണ്ട്. ഇസ്‌ലാമിൽ ചെറുപ്രായത്തിലുള്ളതോ പ്രായപൂർത്തിയാകാത്തതോ ആയ വിവാഹത്തെ കൂടുതൽ പ്രോത്സാഹിപ്പിച്ചിട്ടില്ല. മുസ്‌ലിം സമൂഹത്തിൽ എപ്പോഴും നിലനിന്നിരുന്ന രീതി ആൺകുട്ടികളും പെൺകുട്ടികളും പ്രായപൂർത്തിയായ ശേഷം മാത്രം വിവാഹം കഴിക്കുക എന്നതാണ്. വിശുദ്ധ ഖുർആൻ തന്നെ ഇതിലേക്ക് വിരൽ ചൂണ്ടിയിട്ടുണ്ട്: "അനാഥകളെ നിങ്ങൾ പരീക്ഷിക്കുക; അങ്ങനെ അവർ വിവാഹപ്രായമെത്തുകയും അവരിൽ പക്വത കാണുകയും ചെയ്താൽ അവരുടെ സ്വത്ത് അവർക്ക് കൈമാറുക." (സൂറ പന്നീസാഅ്: 6)

വിവാഹപ്രായമെത്തുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് പ്രായപൂർത്തിയാവുക എന്നാണ്. അതിനാൽ ഇമാം അബൂബക്ർ ജസ്സാസ് റാസി (റഹ്), പ്രശസ്ത മുഫസ്സിർ അല്ലാമ ജലാലുദ്ദീൻ സുയൂത്തി (റഹ്) എന്നിവർ പ്രസ്താവിക്കുന്നു: "വിവാഹപ്രായമെത്തുക എന്നതിന്റെ അർത്ഥം സ്വപ്നസ്ഖലനം വഴി അവർ വിവാഹത്തിന് അർഹരായിത്തീരുക എന്നതാണ്." (അഹ്കാമുൽ ഖുർആൻ: 2/63, ജലാലൈനി: 70)

പ്രായപൂർത്തിയായ ശേഷം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹം നടത്തുന്നതാണ് ഉചിതമായ രീതിയെന്ന് ഈ സൂക്തങ്ങളിൽ നിന്ന് വ്യക്തമാണ്.
കൂടാതെ, ഇസ്‌ലാമിൽ പങ്കാളിയെ തിരഞ്ഞെടുക്കാൻ നൽകിയിട്ടുള്ള സ്വാതന്ത്ര്യവും, വിഷയത്തിൽ ആൺകുട്ടികളെപ്പോലെ പെൺകുട്ടികൾക്കും സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാൻ നൽകിയിട്ടുള്ള അവകാശവും ആവശ്യപ്പെടുന്നത് ഇതാണ്; കാരണം പ്രായപൂർത്തിയായ ശേഷമേ നിയമപരമായി ഈ അവകാശം ഉപയോഗിക്കാൻ അവർക്ക് ശേഷിയുണ്ടാകൂ. ഈ പ്രായത്തിലെത്തുമ്പോൾ മാത്രമാണ് മനുഷ്യനിൽ ശരിയും തെറ്റും തിരിച്ചറിയാനുള്ള ശേഷി ഉണ്ടാകുന്നത്. പ്രവാചകൻ (സ) തന്റെ മകളുടെ വിവാഹം പ്രായപൂർത്തിയായ ശേഷമാണ് നടത്തിയത്. പ്രായപൂർത്തിയായ ശേഷമുള്ള വിവാഹമാണ് അടിസ്ഥാനമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. എന്നാൽ ഇതിനൊപ്പം തന്നെ പ്രായപൂർത്തിയാകുന്നതിന് മുമ്പും ഇസ്‌ലാം വിവാഹത്തിന് അവസരം നൽകിയിട്ടുണ്ട്; വിവിധ സ്വഹാബികൾ ചെറുപ്രായത്തിൽ മക്കളുടെ വിവാഹം നടത്തിയിട്ടുമുണ്ട്.

ചില സാഹചര്യങ്ങളിൽ ആവശ്യമായി വരുന്നത് കൊണ്ടാണ് ഈ അനുവാദം നൽകപ്പെട്ടിട്ടുള്ളത്. ഇതിൽ വളരെ അടിസ്ഥാനപരമായ രണ്ട് ആവശ്യകതകളുണ്ട്:

1. ചിലപ്പോൾ ധാർമ്മിക തകർച്ചയെക്കുറിച്ചുള്ള ഭയമുണ്ടാകാം. വിവാഹം ഒരു നിയമാനുസൃതമായ വഴി തുറന്നു നൽകുകയും തെറ്റായ വഴിയിലേക്ക് പോകുന്നത് തടയുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ 18 വയസ്സ് വരെ വിവാഹം തടഞ്ഞു വെച്ചാൽ അത് നിരവധി ധാർമ്മിക ജീർണ്ണതകൾക്ക് കാരണമായേക്കാം. ഈ ധാർമ്മിക തകർച്ച ഒരേസമയം ശാരീരിക ആരോഗ്യത്തിനും ഹാനികരമാണ്; ഒപ്പം സമൂഹത്തിലെ മറ്റ് ആളുകളെയും ബാധിക്കുന്നു.
2. ചിലപ്പോൾ പിതാവ് മരണാസന്നനായിരിക്കും. നിലവിലെ സാഹചര്യമനുസരിച്ച് മക്കൾക്ക് അനാഥത്വം സംഭവിക്കുമെന്ന ഭയമുണ്ട്; അദ്ദേഹത്തിന്റെ മരണശേഷം കുടുംബത്തിൽ കുട്ടികളെ ശരിയായ രീതിയിൽ വളർത്താനും അനുയോജ്യമായ ബന്ധം കണ്ടെത്തി അനാഥരായ കുട്ടികളുടെ വിവാഹം നടത്താനും പ്രാപ്തിയുള്ള ഉത്തരവാദിത്തമുള്ളവരോ വിശ്വസ്തരോ ആയ ആളുകളില്ല. ഇപ്പോൾ കുട്ടികൾ പ്രായപൂർത്തിയായിട്ടില്ല; എന്നാൽ അനുയോജ്യമായ ഒരു ബന്ധം ലഭിക്കുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ അപ്പോൾ തന്നെ വിവാഹം കഴിക്കുന്നതാണ് നന്മ. ഇത് മരണാസന്നനായ രക്ഷിതാവിന് മനഃശാന്തി നൽകുകയും കുട്ടികളുടെ ഭാവി സുരക്ഷിതമാകുമെന്ന പ്രതീക്ഷ നൽകുകയും ചെയ്യുന്നു.

തീർച്ചയായും ഈ നന്മകൾ അവഗണിക്കാൻ കഴിയുന്നവയല്ല. അതിനാൽ നന്മകൾ കരസ്ഥമാക്കാനും ദോഷങ്ങളിൽ നിന്ന് സംരക്ഷണം നേടാനും കഴിയുന്ന തരത്തിലുള്ള നിയമങ്ങളാണ് നിർമ്മിക്കേണ്ടത്. പരമാവധി പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ ഒഴിവാക്കുക; പിതാവോ പിതാമഹനോ അല്ലാത്ത മറ്റ് രക്ഷിതാക്കൾ വിവാഹം കഴിച്ചു കൊടുക്കുകയാണെങ്കിൽ, അല്ലെങ്കിൽ പിതാവോ പിതാമഹനോ തന്നെ വിവാഹം കഴിച്ചു കൊടുക്കുകയും എന്നാൽ അവർ തങ്ങളുടെ അധികാരം ശരിയായി വിനിയോഗിക്കാൻ പ്രാപ്തരല്ലാതിരിക്കുകയും ചെയ്താൽ, പ്രായപൂർത്തിയായ ശേഷം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആ വിവാഹം നിലനിർത്താനോ റദ്ദാക്കാനോ ഉള്ള അവകാശം (ഖിയാറുൽ ബുലൂഗ്) നൽകുക. ഇസ്‌ലാം കൽപ്പിച്ചിട്ടുള്ള ഈ അതിർവരമ്പുകൾ പാലിക്കുകയാണെങ്കിൽ ചെറുപ്രായത്തിലെ വിവാഹത്തിന്റെ ദോഷങ്ങളിൽ നിന്ന് രക്ഷപ്പെടാനും അതിന്റെ നന്മകൾ കൈവരിക്കാനും സാധിക്കും.

ഇസ്‌ലാമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം അനുവദനീയമല്ലെന്നും, ഇസ്‌ലാമിക പണ്ഡിതന്മാർ തങ്ങളുടെ ഭാഗത്തുനിന്ന് എഴുതിച്ചേർത്തതാണെന്നും ചിലർ തെറ്റിദ്ധാരണ പരത്താറുണ്ട്; എന്നാൽ ഇത് തികച്ചും തെറ്റാണ്. പ്രായപൂർത്തിയാകാത്ത അവസ്ഥയിലെ വിവാഹം സാധുവാണെന്നത് വിശുദ്ധ ഖുർആൻ കൊണ്ടും (അത്ത്വലാഖ്: 4), ഹദീസുകൾ കൊണ്ടും (മുസ്‌ലിം: 1422, അബൂദാവൂദ്: 2121, നസാഈ: 3255, മുസ്വന്നഫ് ഇബ്നു അബീ ശൈബ: 16010), ഉമ്മത്തിന്റെ ഇജ്മാഅ് കൊണ്ടും (അൽ മുഗ്നി: 9/398, മൗസൂഅത്തുൽ ഇജ്മാഇ ഫിൽ ഫിഖ്ഹിൽ ഇസ്‌ലാമി: 3/1185) സ്ഥിരപ്പെട്ടതാണ്. കൂടാതെ, ആൺകുട്ടികളും പെൺകുട്ടികളും ശാരീരികമായി പ്രായപൂർത്തിയായാൽ ഉടൻ തന്നെ അവരുടെ വിവാഹം നടത്തണമെന്ന കൽപ്പനയും ഖുർആനിലും ഹദീസിലും ഉണ്ട്; ഫുഖഹാക്കൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.

ആൺകുട്ടികളോ പെൺകുട്ടികളോ പ്രായപൂർത്തിയായാൽ, അവർ പാപത്തിൽ ഏർപ്പെടാതിരിക്കാൻ അവരുടെ വിവാഹം പെട്ടെന്ന് തന്നെ നടത്തണം. വിശുദ്ധ ഖുർആനിൽ അവിവാഹിതരായ പ്രായപൂർത്തിയായവരുടെ വിവാഹം നടത്താൻ കൽപ്പിച്ചിരിക്കുന്നു: "നിങ്ങളിലുള്ള അവിവാഹിതരുടെ വിവാഹം നിങ്ങൾ നടത്തുക." (സൂറത്തുന്നൂർ: 32). ഇതുകൂടാതെ നിരവധി ഹദീസുകളിലും ഇതിന്റെ പരാമർശമുണ്ട് (മുസ്‌ലിം: 3398, ബൈഹഖി ഫീ ശുഅബിൽ ഈമാൻ: 8669).

ചുരുക്കത്തിൽ, ചെറുപ്രായത്തിൽ ആൺകുട്ടിയുടെയോ പെൺകുട്ടിയുടെയോ വിവാഹം നടത്താൻ ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടില്ല; എങ്കിലും അത് തടഞ്ഞിട്ടുമില്ല, അതിന് സാധ്യത ബാക്കി വെച്ചിട്ടുണ്ട്. ഇതിനുള്ള തെളിവ് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും സ്വഹാബികളുടെ മാതൃകകളിൽ നിന്നും ഉമ്മത്തിന്റെ ഇജ്മാഇൽ നിന്നും ലഭ്യമാണ്. കൂടാതെ ഈ വിധി ചില നന്മകളിൽ അധിഷ്ഠിതവുമാണ്. എന്നാൽ, പ്രായപൂർത്തിയായ ശേഷം വിവാഹം വേഗത്തിലാക്കാൻ ശക്തമായി കൽപ്പിച്ചിട്ടുണ്ട്; കാരണം ഇത് ധാർമ്മിക മൂല്യങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിവാഹം വൈകുന്നത് പവിത്രമായ ഒരു സമൂഹത്തിന് ഒട്ടും അനുയോജ്യമല്ലാത്ത ധാർമ്മിക തകർച്ചയ്ക്ക് കാരണമാകും. കൂടാതെ, സഹോദര സമുദായങ്ങളുമായി തതമ്യപ്പെടുത്തുമ്പോൾ മുസ്‌ലിംകളിൽ ചെറുപ്രായത്തിലുള്ള വിവാഹങ്ങൾ വളരെ കുറവാണെന്നതും 'ഖിയാറുൽ ബുലൂഗ്' വഴി ഇത് പരിഹരിക്കാനുള്ള അവസരമുണ്ടെന്നതും ഒരു യാഥാർത്ഥ്യമാണ്. 

🔹🔹🔹🔹🔹🔹🔹

പരിശുദ്ധ ഖുർആൻ പ്രകാശം

സൂറത്തുല്‍ ബഖറ

✍️ മൗലാനാ മുഫ്‌തി ഹിലാൽ ഉസ്മാനി

 ﷽ 

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം

ആയത്ത് 104 - 123

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَقُولُواْ رَٰعِنَا وَقُولُواْ ٱنظُرۡنَا وَٱسۡمَعُواْۗ وَلِلۡكَٰفِرِينَ عَذَابٌ أَلِيمٞ ۝١٠٤ مَّا يَوَدُّ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ وَلَا ٱلۡمُشۡرِكِينَ أَن يُنَزَّلَ عَلَيۡكُم مِّنۡ خَيۡرٖ مِّن رَّبِّكُمۡۚ وَٱللَّهُ يَخۡتَصُّ بِرَحۡمَتِهِۦ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ ۝١٠٥ ۞مَا نَنسَخۡ مِنۡ ءَايَةٍ أَوۡ نُنسِهَا نَأۡتِ بِخَيۡرٖ مِّنۡهَآ أَوۡ مِثۡلِهَآۗ أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ۝١٠٦ أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٍ ۝١٠٧ أَمۡ تُرِيدُونَ أَن تَسۡـَٔلُواْ رَسُولَكُمۡ كَمَا سُئِلَ مُوسَىٰ مِن قَبۡلُۗ وَمَن يَتَبَدَّلِ ٱلۡكُفۡرَ بِٱلۡإِيمَٰنِ فَقَدۡ ضَلَّ سَوَآءَ ٱلسَّبِيلِ ۝١٠٨ وَدَّ كَثِيرٞ مِّنۡ أَهۡلِ ٱلۡكِتَٰبِ لَوۡ يَرُدُّونَكُم مِّنۢ بَعۡدِ إِيمَٰنِكُمۡ كُفَّارًا حَسَدٗا مِّنۡ عِندِ أَنفُسِهِم مِّنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡحَقُّۖ فَٱعۡفُواْ وَٱصۡفَحُواْ حَتَّىٰ يَأۡتِيَ ٱللَّهُ بِأَمۡرِهِۦٓۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝١٠٩ وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَۚ وَمَا تُقَدِّمُواْ لِأَنفُسِكُم مِّنۡ خَيۡرٖ تَجِدُوهُ عِندَ ٱللَّهِۗ إِنَّ ٱللَّهَ بِمَا تَعۡمَلُونَ بَصِيرٞ ۝١١٠ وَقَالُواْ لَن يَدۡخُلَ ٱلۡجَنَّةَ إِلَّا مَن كَانَ هُودًا أَوۡ نَصَٰرَىٰۗ تِلۡكَ أَمَانِيُّهُمۡۗ قُلۡ هَاتُواْ بُرۡهَٰنَكُمۡ إِن كُنتُمۡ صَٰدِقِينَ ۝١١١ بَلَىٰۚ مَنۡ أَسۡلَمَ وَجۡهَهُۥ لِلَّهِ وَهُوَ مُحۡسِنٞ فَلَهُۥٓ أَجۡرُهُۥ عِندَ رَبِّهِۦ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ۝١١٢ وَقَالَتِ ٱلۡيَهُودُ لَيۡسَتِ ٱلنَّصَٰرَىٰ عَلَىٰ شَيۡءٖ وَقَالَتِ ٱلنَّصَٰرَىٰ لَيۡسَتِ ٱلۡيَهُودُ عَلَىٰ شَيۡءٖ وَهُمۡ يَتۡلُونَ ٱلۡكِتَٰبَۗ كَذَٰلِكَ قَالَ ٱلَّذِينَ لَا يَعۡلَمُونَ مِثۡلَ قَوۡلِهِمۡۚ فَٱللَّهُ يَحۡكُمُ بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ ۝١١٣ وَمَنۡ أَظۡلَمُ مِمَّن مَّنَعَ مَسَٰجِدَ ٱللَّهِ أَن يُذۡكَرَ فِيهَا ٱسۡمُهُۥ وَسَعَىٰ فِي خَرَابِهَآۚ أُوْلَٰٓئِكَ مَا كَانَ لَهُمۡ أَن يَدۡخُلُوهَآ إِلَّا خَآئِفِينَۚ لَهُمۡ فِي ٱلدُّنۡيَا خِزۡيٞ وَلَهُمۡ فِي ٱلۡأٓخِرَةِ عَذَابٌ عَظِيمٞ ۝١١٤ وَلِلَّهِ ٱلۡمَشۡرِقُ وَٱلۡمَغۡرِبُۚ فَأَيۡنَمَا تُوَلُّواْ فَثَمَّ وَجۡهُ ٱللَّهِۚ إِنَّ ٱللَّهَ وَٰسِعٌ عَلِيمٞ ۝١١٥ وَقَالُواْ ٱتَّخَذَ ٱللَّهُ وَلَدٗاۗ سُبۡحَٰنَهُۥۖ بَل لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ كُلّٞ لَّهُۥ قَٰنِتُونَ ۝١١٦ بَدِيعُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَإِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ۝١١٧ وَقَالَ ٱلَّذِينَ لَا يَعۡلَمُونَ لَوۡلَا يُكَلِّمُنَا ٱللَّهُ أَوۡ تَأۡتِينَآ ءَايَةٞۗ كَذَٰلِكَ قَالَ ٱلَّذِينَ مِن قَبۡلِهِم مِّثۡلَ قَوۡلِهِمۡۘ تَشَٰبَهَتۡ قُلُوبُهُمۡۗ قَدۡ بَيَّنَّا ٱلۡأٓيَٰتِ لِقَوۡمٖ يُوقِنُونَ ۝١١٨ إِنَّآ أَرۡسَلۡنَٰكَ بِٱلۡحَقِّ بَشِيرٗا وَنَذِيرٗاۖ وَلَا تُسۡـَٔلُ عَنۡ أَصۡحَٰبِ ٱلۡجَحِيمِ ۝١١٩ وَلَن تَرۡضَىٰ عَنكَ ٱلۡيَهُودُ وَلَا ٱلنَّصَٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمۡۗ قُلۡ إِنَّ هُدَى ٱللَّهِ هُوَ ٱلۡهُدَىٰۗ وَلَئِنِ ٱتَّبَعۡتَ أَهۡوَآءَهُم بَعۡدَ ٱلَّذِي جَآءَكَ مِنَ ٱلۡعِلۡمِ مَا لَكَ مِنَ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٍ ۝١٢٠ ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَتۡلُونَهُۥ حَقَّ تِلَاوَتِهِۦٓ أُوْلَٰٓئِكَ يُؤۡمِنُونَ بِهِۦۗ وَمَن يَكۡفُرۡ بِهِۦ فَأُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ ۝١٢١ يَٰبَنِيٓ إِسۡرَٰٓءِيلَ ٱذۡكُرُواْ نِعۡمَتِيَ ٱلَّتِيٓ أَنۡعَمۡتُ عَلَيۡكُمۡ وَأَنِّي فَضَّلۡتُكُمۡ عَلَى ٱلۡعَٰلَمِينَ ۝١٢٢ وَٱتَّقُواْ يَوۡمٗا لَّا تَجۡزِي نَفۡسٌ عَن نَّفۡسٖ شَيۡـٔٗا وَلَا يُقۡبَلُ مِنۡهَا عَدۡلٞ وَلَا تَنفَعُهَا شَفَٰعَةٞ وَلَا هُمۡ يُنصَرُونَ ۝١٢٣

            സത്യവിശ്വാസികളേ, (നല്ലതും ചീത്തയുമായ ആശയങ്ങളുള്ള) ‹റാഇനാ› എന്ന് നിങ്ങൾ പറയരുത്. മറിച്ച്, (നല്ല ആശയമുള്ള) ‹ഉൻളുർനാ› എന്ന് നിങ്ങൾ പറയുക. കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കുക. നിഷേധികൾക്ക് വേദനാജനകമായ ശിക്ഷയാണുള്ളത്.(104) നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നും നിങ്ങൾക്ക് വല്ല നന്മയും ഉണ്ടാകുന്നതിനെ വേദക്കാരും ബഹുദൈവാരാധകരുമായ നിഷേധികൾ അൽപവും ഇഷ്ടപ്പെടുന്നില്ല. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് പ്രത്യേകമായ അനുഗ്രഹം കനിഞ്ഞരുളുന്നു. അവൻ മഹാ ഔദാര്യവാനാകുന്നു.(105)ഏതെങ്കിലും ആയത്തിന്റെ നിയമം നാം ദുർബലപ്പെടുത്തുകയോ, ആയത്തിനെ തന്നെ മറപ്പിക്കുകയോ ചെയ്താൽ അതിനേക്കാൾ ഉത്തമമായതിനെയോ, തത്തുല്യമായതിനെയോ നാം കൊണ്ടുവരുന്നതാണ്. അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണെന്ന് താങ്കൾക്കറിഞ്ഞുകൂടേ?(106) ആകാശ-ഭൂമികളിലെ അധികാരം അല്ലാഹുവിനു മാത്രമാണെന്ന് താങ്കൾക്കറിയില്ലേ? അല്ലാഹുവല്ലാത്ത ഒരു കാര്യകർത്താവും സഹായിയും നിങ്ങൾക്കുണ്ടാകുന്നതല്ല.(107) മുമ്പ് മൂസാ നബിയോട് ചോദ്യങ്ങൾ ചോദിക്കപ്പെട്ടതു പോലെ നിങ്ങളും നിങ്ങളുടെ ദൂതനോട് ചോദ്യങ്ങൾ ചോദിക്കാമെന്ന് വിചാരിക്കുകയാണോ? സത്യവിശ്വാസത്തിനു പകരം സത്യനിഷേധം തിരഞ്ഞെടുത്തവർ നേർമാർഗ്ഗത്തിൽ നിന്നും പിഴച്ചു പോയിരിക്കുന്നു.(108) വേദക്കാരിൽ അധികപേരും ആഗ്രഹിക്കുന്നത് നിങ്ങളെ എങ്ങനെയെങ്കിലും സത്യവിശ്വാസത്തിൽ നിന്നും തിരിച്ച് സത്യനിഷേധികളാക്കണമെന്നാണ്. സത്യം അവർക്ക് നന്നായി വ്യക്തമായതിനു ശേഷവും അവരുടെ (മലിനമായ) മനസ്സുകളിൽ നിന്നുണ്ടായ അസൂയ കാരണത്താലാണ് അവർ അങ്ങനെ ആഗ്രഹിക്കുന്നത്. അതുകൊണ്ട്, അല്ലാഹു അവന്റെ തീരുമാനം കൊണ്ടുവരുന്നതു വരെ അവർക്ക് നിങ്ങൾ മാപ്പു നൽകുകയും അവഗണിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു സർവ്വകാര്യങ്ങൾക്കും കഴിവുള്ളവനാണ്.(109) നിങ്ങൾ നമസ്‌കാരം നിലനിർത്തുകയും സകാത്ത് കൊടുത്തു കൊണ്ടിരിക്കുകയും ചെയ്യുക. നിങ്ങൾക്കു വേണ്ടി നിങ്ങൾ മുൻകൂട്ടി അയക്കുന്ന എല്ലാ നന്മകളും അല്ലാഹുവിങ്കൽ നിങ്ങൾ എത്തിക്കുന്നതാണ്. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് നന്നായി കാണുന്നുണ്ട്.(110) യഹൂദ-ക്രൈസ്തവർ മാത്രമേ സ്വർഗ്ഗത്തിൽ കടക്കുകയുള്ളു എന്ന് അവർ പറയുന്നു. ഇതെല്ലാം അവരുടെ വ്യാമോഹങ്ങൾ മാത്രമാണ്. താങ്കൾ പറയുക: നിങ്ങൾ സത്യസന്ധരാണെങ്കിൽ ഇതിന് തെളിവു കൊണ്ടുവരിക(111) കാര്യം അങ്ങനെയല്ല. മറിച്ച്, സൽകർമ്മം ചെയ്തുകൊണ്ട് അല്ലാഹുവിന് തന്നെ സമർപ്പിക്കുന്നവന് തന്റെ രക്ഷിതാവിങ്കൽ പ്രതിഫലമുണ്ട്. അവർ ഒന്നും ഭയപ്പെടേണ്ടതുമില്ല. ദു:ഖിക്കേണ്ടതുമില്ല.(112)യഹൂദികൾ പറയുന്നു: ക്രൈസ്തവർക്ക് യാതൊരു അടിസ്ഥാനവുമില്ല. ക്രൈസ്തവർ പറയുന്നു: യഹൂദികൾക്ക് യാതൊരു അടിസ്ഥാനവുമില്ല. എന്നാൽ, ഇരു കൂട്ടരും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുന്നുമുണ്ട്. അപ്രകാരം, വിവരമില്ലാത്തവരും ഇതുപോലുള്ള വാക്ക് പറഞ്ഞിട്ടുണ്ട്. അവർ ഭിന്നിച്ച വിഷയത്തിൽ ഖിയാമത്ത് നാളിൽ അല്ലാഹു തീരുമാനം പ്രഖ്യാപിക്കുന്നതാണ്.(113) അല്ലാഹുവിന്റെ മസ്ജിദുകളിൽ അല്ലാഹുവിന്റെ നാമം സ്മരിക്കപ്പെടുന്നതിൽ നിന്നും തടയുകയും അതിനെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവനേക്കാൾ വലിയ അക്രമി ആരാണുള്ളത്? എന്നാൽ, അല്ലാഹുവിന്റെ ഭവനങ്ങളിൽ ഭയത്തോടെ മാത്രമായിരുന്നു അവർ പ്രവേശിക്കേണ്ടിയിരുന്നത്. ഇത്തരക്കാർക്ക് ഇഹലോകത്ത് നിന്ദ്യതയുണ്ടാകുന്നതാണ്. പരലോകത്ത് വലിയ ശിക്ഷയും നൽകപ്പെടുന്നതാണ്.(114) കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവിന്റേതാണ്. നിങ്ങൾ എവിടേക്ക് മുഖം തിരിച്ചാലും അവിടെയെല്ലാം അല്ലാഹുവിന്റെ സാന്നിദ്ധ്യമുണ്ട്. നിശ്ചയം അല്ലാഹു വിശാലതയുള്ളവനും സർവ്വജ്ഞനുമാണ്.(115) അവർ പറയുന്നു: ‹അല്ലാഹു അവനു വേണ്ടി സന്താനത്തെ സ്വീകരിച്ചിരിക്കുന്നു›. അവൻ എത്ര പരിശുദ്ധൻ. പ്രത്യുത ആകാശ-ഭൂമികളിലുള്ള സർവ്വവും അവന്റെ ഉടമസ്ഥതയിലുള്ളതാണ്. എല്ലാവരും അല്ലാഹുവിനെ ഭയപ്പെടുന്നവരുമാണ്.(116) (അല്ലാഹു) മുൻമാതൃകയില്ലാതെ ആകാശ-ഭൂമികളെ സൃഷ്ടിച്ചവനാകുന്നു. അവൻ ഒരു കാര്യം ഉണ്ടാകാൻ വിചാരിക്കുമ്പോൾ ‹ആകൂ› എന്ന് കൽപ്പിക്കും. ഉടനടി അത് ഉണ്ടായിത്തീരുന്നതാണ്.(117) വിവരമില്ലാത്തവർ പറയുന്നു: അല്ലാഹു നമ്മോട് നേർക്കുനേർ സംസാരിക്കാത്തതെന്താണ്? അല്ലെങ്കിൽ നമ്മുടെയരികിൽ വ്യക്തമായ ദൃഷ്ടാന്തം വരാത്തതെന്താണ്? അവർക്കു മുമ്പുള്ളവരും ഇപ്രകാരം അവരുടെ വാക്കു പോലെ പറഞ്ഞിരുന്നു. അവർ എല്ലാവരുടെയും മനസ്സുകൾ പരസ്പരം സാമ്യമായിരിക്കുന്നു. അടിയുറച്ച വിശ്വാസം കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവർക്ക് നാം ദൃഷ്ടാന്തം വിവരിച്ചു കൊടുക്കുന്നു.(118) (നബിയേ) തീർച്ചയായും താങ്കൾളെ നാം സത്യദീൻ നൽകി സന്തോഷ വാർത്ത അറിയിക്കുന്നവനും മുന്നറിയിപ്പുകാരനുമായും നിയോഗിച്ചിരിക്കുന്നു. നരകവാസികളെ കുറിച്ച് താങ്കളോട് ഒന്നും ചോദിക്കപ്പെടുന്നതല്ല.(119)യഹൂദികളുടെയും ക്രൈസ്തവരുടെയും (തെറ്റായ) മാർഗ്ഗം താങ്കൾ പിൻപറ്റുന്നതു വരെ അവർ താങ്കളെ കുറിച്ച് ഒരിക്കലും തൃപ്തിപ്പെടുന്നതല്ല. താങ്കൾ പറയുക: അല്ലാഹു നയിക്കുന്ന മാർഗ്ഗമാണ് സൻമാർഗ്ഗം. താങ്കൾക്ക് വ്യക്തമായ അറിവ് വന്നതിനു ശേഷം താങ്കൾ അവരുടെ മനോച്ഛയെ പിൻപറ്റിയാൽ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് താങ്കളെ രക്ഷിക്കുന്നവനും സഹായിക്കുന്നവനുമായി ആരുമുണ്ടാകുന്നതല്ല.(120) വേദഗ്രന്ഥം മുറപ്രകാരം പാരായണം ചെയ്യുന്ന ഒരു കൂട്ടർക്ക് നാം വേദഗ്രന്ഥം നൽകി. അവർ തന്നെയാണ് യഥാർത്ഥത്തിൽ ആ ഗ്രന്ഥത്തിൽ വിശ്വസിക്കുന്നവർ. അതിനെ നിഷേധിക്കുന്നവർ നഷ്ടവാളികൾ തന്നെയാണ്.(121) ഇസ്‌റാഈൽ സന്തതികളേ, ഞാൻ നിങ്ങൾക്ക് കനിഞ്ഞരുളിയ അനുഗ്രഹങ്ങളെ നിങ്ങൾ അനുസ്മരിക്കുക. മാലോകരേക്കാൾ നിങ്ങൾക്ക് ശ്രേഷ്ഠത നൽകിയതിനെയും ഓർക്കുക.(122) ഒരു മഹാ ദിവസത്തെ നിങ്ങൾ സൂക്ഷിക്കുക. (സത്യവിശ്വാസം സ്വീകരിച്ചില്ലെങ്കിൽ) അന്ന് ആർക്കും ആരും പ്രയോജനപ്പെടുന്നതല്ല. ആരുടെയും പ്രായശ്ചിത്തം സ്വീകരിക്കപ്പെടുന്നതുമല്ല. ഒരു ശുപാർശയും പ്രയോജനപ്പെടുന്നതുമല്ല. അവർക്ക് ഒരു സഹായവും ലഭിക്കുന്നതുമല്ല.(123) 

104. പ്രവാചകരെ മനസ്സാ വാചാ കർമ്മണാ ആദരിക്കുക. * നിഷേധികൾ സാധാരക്കാരായ ജനങ്ങളെ അനാവശ്യ വിഷയങ്ങളിൽ കുടുക്കാൻ പരിശ്രമിക്കുകയും റസൂലുല്ലാഹി (സ)യുടെ സദസ്സിൽ വന്ന് വിവിധ രീതികളിൽ ശത്രുത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അറബിയിൽ ഞങ്ങളെ പരിഗണിക്കുക എന്നും ഹീബ്രു ഭാഷയിൽ പൊട്ടനാകുക എന്നും അർത്ഥമുള്ള റാഇനാ എന്ന പദം അവർ റസൂലുല്ലാഹി (സ)യോട് ഉപയോഗിച്ചിരുന്നു. ഇത്തരുണത്തിൽ പടച്ചവൻ സത്യവിശ്വാസികളെ ഉണർത്തുന്നു: നിങ്ങൾ റസൂലുല്ലാഹി (സ) പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കുക. എന്തെങ്കിലും കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹമുണ്ടെങ്കിൽ തെറ്റായ അർത്ഥത്തിന് സാധ്യതയുള്ള റാഇന എന്ന പദത്തെ വിട്ട് ഞങ്ങലെ പരിഗണിക്കുക എന്ന് മാത്രം അർത്ഥമുള്ള പദം ഉപയോഗിച്ച് കാര്യങ്ങൾ ചോദിക്കുക.    
105. അസൂയാലുവിന്റെ ആഗ്രഹം നിന്ദ്യമാണ്. * ഈ ആയത്തിലെ നന്മ എന്നതുകൊണ്ടുള്ള ഉദ്ദേശം പരിശുദ്ധ ഖുർആനാണ്. പരിശുദ്ധ ഖുർആൻ റസൂലുല്ലാഹി (സ)യുടെ മേൽ ഇറങ്ങരുതെന്ന് അസൂയാലുക്കളായ ആളുകൾ ആഗ്രഹിക്കുന്നു. അല്ലാഹു പറയുന്നു: ഇത് പടച്ചവന്റെ ഔദാര്യമാണ്. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് ഔദാര്യം നൽകുന്നു. അസൂയാലുവിന്റെ ആഗ്രഹം നടക്കുന്നതല്ല. 
106. ഖുർആനിൽ ആരംഭ കാലത്ത് ഇറക്കിയ ചിലത് അല്ലാഹു ദുർബലപ്പെടുത്തുന്നതാണ്. തുടർന്ന് അതുപോലുള്ളതോ അതിനേക്കാൾ ഉത്തമമോ പകരം കൊണ്ടുവരുന്നതാണ്. * പരിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ ഭാഷണമാണ്. എന്നാൽ ഇതിൽ സംശയ തെറ്റിദ്ധാരണകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ ഒരു വിമർശനം ഇപ്രകാരം ഉന്നയിച്ചിരുന്നു: ഖുർആൻ പടച്ചവന്റെ ഭാഷണമാണെങ്കിൽ ഇതിലെ ചില നിയമങ്ങൾ ആദ്യം ഇറക്കിയ ശേഷം മറ്റ് നിയമങ്ങൾ കൊണ്ടുവന്ന് ആദ്യത്തേതിനെ ദുർബലപ്പെടുത്തുന്നത് എന്തുകൊണ്ടാണ്? പടച്ചവന്റെ ഭാഗത്ത് നിന്നും വ്യത്യസ്ത നിയമങ്ങൾ എങ്ങനെ വരാനാണ്? അല്ലാഹു ഇതിന് മറുപടിയെന്നോണം പറയുന്നു: സർവ്വലോക അധികാരിയായ അല്ലാഹു ഓരോ സ്ഥലകാലങ്ങൾക്കും അനുസൃതമായി നിയമങ്ങൾ ഇറക്കുന്നു. ആദ്യഘട്ടങ്ങളിൽ ഒരു നിയമം അനുയോജ്യമായപ്പോൾ അതും, ശേഷം മറ്റൊരു നിയമം അനുഗുണമായപ്പോൾ അതും ഇറക്കി. അല്ലാഹു ഇപ്രകാരം എന്തെങ്കിലും നിയമത്തെയും വചനത്തെയും ദുർബലപ്പെടുത്തുകയോ, മറപ്പിക്കുകയോ ചെയ്താൽ പടച്ചവൻ അതിനേക്കാളും ഉത്തമമായത് അതിന് പകരം കൊണ്ടുവരുന്നതാണ്.   
107. അല്ലാഹു അടിമകളുടെ നന്മ നോക്കുന്നു. * അല്ലാഹു അപാരമായ കഴിവും സമ്പൂർണ്ണമായ അധികാരവും സൃഷ്ടികളോട് സമുന്നത കാരുണ്യവുമുള്ളവനാണ്. അതുകൊണ്ട് തന്നെ അല്ലാഹു ഓരോ വിധിവിലക്കുകളിലും അടിമകളുടെ പ്രയോജനങ്ങളും നന്മകളും പരിഗണിക്കുന്നതാണ്. അല്ലാഹുവിനേക്കാൾ അടിമകളുടെ മേൽ ഗുണകാംഷ പുലർത്തുന്നവനായി ആരും തന്നെയില്ല.  
108. അനാവശ്യ ചോദ്യങ്ങൾ വർജ്ജിക്കുക. * അനാവശ്യവും പ്രയോജനരഹിതവുമായ ചോദ്യങ്ങൾ ചോദിച്ച് ചിലർ റസൂലുല്ലാഹി (സ)യെയും സത്യവിശ്വാസികളെയും പ്രയാസപ്പെടുത്താൻ പരിശ്രമിച്ചിരുന്നു. പ്രസ്തുത ചോദ്യങ്ങൾക്ക് പിന്നിൽ എന്തെങ്കിലും നന്മകൾ പ്രവർത്തിക്കാനുള്ള ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. സംശയ തെറ്റിദ്ധാരണകൾ പരത്തുക മാത്രമായിരുന്നു അതിന്റെ ലക്ഷ്യം. പടച്ചവൻ ഉണർത്തുന്നു: അനാവശ്യ ചോദ്യങ്ങളും സംശയങ്ങളും ആവശ്യങ്ങളും നിഷേധത്തിലേക്ക് കൊണ്ടെത്തിക്കാൻ സാധ്യതയുണ്ട്, അതിനെ സൂക്ഷിക്കുക.  
109. അസൂയാലുക്കളോട് സഹനതയോടെ വർത്തിക്കുക. * റസൂലുല്ലാഹി (സ)യുടെ സത്യസന്ധതയും പരിശുദ്ധ ഖുർആനിന്റെ അമാനുഷികതയും വ്യക്തമായിട്ടും അസൂയയും ശത്രുതയും ദുർവാശിയും കാരണമായി സത്യവിശ്വാസികളെ സത്യസരണിയിൽ നിന്നും മാറ്റാൻ ചിലർ പരിശ്രമിക്കുന്നു. അവരുടെ വിഷയത്തിലുള്ള സമീപനം എന്തായിരിക്കണമെന്ന് ഖുർആൻ സത്യവിശ്വാസികളെ ഉണർത്തുന്നു. അവരുടെ അസൂയയും ശത്രുതയും കണ്ട് നിങ്ങൾ പ്രകോപിതരാവുകയോ, അനാവശ്യ ചർച്ചാ-സംവാദങ്ങളിൽ അകപ്പെടുകയോ ചെയ്യരുത്. അത് വെറുതെ സമയവും ആരോഗ്യവും പാഴാക്കലാണ്. മറിച്ച് അവരുടെ വിഷയം അല്ലാഹുവിന്റെ തീരുമാനത്തിലേക്ക് വിട്ട് നിങ്ങൾ മുന്നോട്ട് നീങ്ങുക. അവരെക്കുറിച്ച് പ്രത്യേകമായ കൽപ്പന വല്ലതും വരുന്നതുവരെ നിങ്ങൾ സഹനത മുറുകെപ്പിടിച്ച് നിങ്ങളുടെ കർത്തവ്യങ്ങൾ നിർവ്വഹിച്ചുകൊണ്ടിരിക്കുക. അത് എന്താണെന്ന് അടുത്ത ആയത്തിൽ വ്യക്തമാക്കുന്നു. 
110. കർമ്മങ്ങളും ഉദ്ദേശങ്ങളും നന്നാക്കുക. * നിങ്ങളുടെ കർമ്മങ്ങളെ നിങ്ങൾ നന്നാക്കുക. വിശിഷ്യാ പടച്ചവനോടുള്ള പ്രധാന കടമയായ നമസ്‌കാരം ശരിയായ നിലയിൽ നിർവ്വഹിക്കുക. ദാനധർമ്മങ്ങളിലും മുഴുകിക്കഴിയുക. സൽക്കർമ്മങ്ങൾ ചെയ്യുമ്പോൾ നിങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങൾ നന്നാക്കുകയും ചെയ്യുക. കാരണം സൽക്കർമ്മങ്ങൾ പരലോകത്തിലേക്കുള്ള സമ്പാദ്യമാണ്. അതിന്റെ പ്രതിഫലം ഇവിടെ ലഭിക്കുന്നതാണ്. അതുകൊണ്ട് ഉദ്ദേശം ശുദ്ധമാക്കുക. നിങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങളെല്ലാം അല്ലാഹുവിന് നന്നായി അറിയാം. 
111. സ്വർഗ്ഗം ആരുടെയും തറവാട് സ്വത്തല്ല. * സ്വർഗ്ഗത്തിൽ ഞങ്ങൾ മാത്രമേ പ്രവേശിക്കുകയുള്ളൂവെന്ന് അതുമായി ബന്ധമില്ലാത്ത ഓരോ വിഭാഗവും വാദിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹു പറയുന്നു: വർഗ്ഗീയ ചിന്താഗതികളിൽ നിന്നും ഒരുത്തിരിയുന്ന വ്യാമോഹങ്ങൾ മാത്രമാണിത്. ഇതിന് പിന്നിൽ ന്യായമായ കാരണങ്ങളൊന്നുമില്ല. യഥാർത്ഥ സ്വർഗ്ഗവാസി ആരാണെന്ന് അടുത്ത ആയത്ത് വ്യക്തമാക്കുന്നു.     
112. സത്യവാന്മാർക്ക് ഇരുലോക വിജയമുണ്ട്. * അതെ, പടച്ചവന്റെ വിധിവിലക്കുകൾ മാനിക്കുകയും പ്രവാചകരെ പിൻപറ്റുകയും ചെയ്തവർ ആരായിരുന്നാലും പ്രതിഫല വിജയങ്ങൾക്ക് അർഹനാണ്. സത്യത്തിന്റെയും സദാചാരത്തിന്റെയും മാർഗ്ഗം സ്വീകരിക്കുകയും നന്മ നിറഞ്ഞ ജീവിതം തിരഞ്ഞെടുക്കുകയും ചെയ്തവർ ഒന്നിനെയും ഭയക്കുന്നതല്ല. അവർക്ക് ഒരിക്കലും ഒരു വ്യസനവും ഉണ്ടാകുന്നതുമല്ല. കാരണം അവർ സത്യസന്ധരായ സത്യാന്വേഷികളാണ്. സാമുദായിക, ദേശീയ പക്ഷപാതത്വങ്ങൾ അവരെ അവരെ സത്യത്തിൽ നിന്നും തടയുന്നില്ല.   
113. സത്യാസത്യങ്ങളുടെ തീരുമാനം പരലോകത്ത് ഉണ്ടാകും. * വേദക്കാരുടെ ഓരോ വിഭാഗങ്ങളും മറ്റുള്ളവരെ തള്ളിപ്പറയുകയും നിന്ദിക്കുകയും നിസാരപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ അവരിൽ വേദഗ്രന്ഥം പാരായണം ചെയ്യുന്നവർ തന്നെ അതിനുള്ള സത്യസന്ദേശങ്ങൾ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നുമില്ല. ഒരു കൂട്ടം ആളുകൾ ഈസാ നബി (അ)യെ ദൈവപുത്രനായി വാഴിച്ചുകൊണ്ട് വഴി തെറ്റുന്നു. മറ്റൊരു കൂട്ടം ഈസാ നബി (അ)യെ നിഷേധിച്ചുകൊണ്ട് അക്രമങ്ങൾ കാട്ടുന്നു. എന്നാൽ വേദഗ്രന്ഥത്തെക്കുറിച്ച് ശരിയായ അറിവുള്ളവർ ഈ കുഴപ്പങ്ങളിൽ അകപ്പെടുന്നതല്ല. ശരിയായ വിജ്ഞാനവും ബോധവുമില്ലാത്തവർ ഈ രീതിയിൽ വഴികേടുകളും അക്രമങ്ങളും കാട്ടുന്നതാണ്. അറിയുക: വർഗ്ഗീയതയുടെ പേരിൽ സ്വന്തം തിന്മകളെ മറച്ചുവെച്ച് മറ്റുള്ളവരുടെ കുഴപ്പങ്ങളെ പാടിപ്പറയുകയും പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തവരുടെ വിഷയത്തിൽ പടച്ചവൻ പരലോകത്ത് വ്യക്തവും ശക്തവുമായ തീരുമാനം പ്രഖ്യാപിക്കുന്നതും നല്ലവർക്ക് പ്രതിഫലവും ചീത്തവർക്ക് ശിക്ഷയും നൽകുന്നതുമാണ്.  
114. ആരാധനാലയങ്ങളോട് ആദരവ് പുലർത്തുക. ഭയഭക്തരായ ആളുകൾ മാത്രമേ ആരാധനാലയങ്ങളുടെ കാര്യകർത്താക്കളാകാൻ പാടുള്ളൂ. * ആരാധനാലയങ്ങൾ പടച്ചവന് പൊരുത്തമായ കാര്യങ്ങളുടെ കേന്ദ്രമാണ്. അതിന്റെ വക്താക്കൾ ഭയഭക്തരായ ആളുകളായിരിക്കണം. അതിലൂടെ മോശപ്പെട്ടവർ അവിടെ വന്നാലും ശിക്ഷ ഭയന്ന് മോശത്തരങ്ങളിൽ നിന്നും പിന്മാറേണ്ടതാണ്. എന്നാൽ ചിലർ പടച്ചവന്റെ ഭവനമായ ബൈത്തുൽ മുഖദ്ദസിനെ അനാദരിക്കുകയും ചുറ്റുമുള്ളവരോട് യുദ്ധം നടത്തുകയും ചെയ്തു. മക്കാനിഷേധികൾ കഅ്ബാ ശരീഫയിൽ ആരാധന നടത്തുന്നതിൽ നിന്നും റസൂലുല്ലാഹി (സ)യെയും സഹാബത്തിനെയും തടഞ്ഞു. ഇത് വളരെ മോശമാണ്. ഇത്തരം അവസ്ഥകൾ ഉണ്ടാകാതിരിക്കുന്നതിന് പടച്ചവനോട് ഭയഭക്തിയുള്ളവർ പടച്ചവന്റെ കേന്ദ്രങ്ങളുടെ സേവകന്മാർ ആകേണ്ടതാണ്. പടച്ചവന്റെ ഭവനങ്ങളിൽ നിന്നും ജനങ്ങളെ തടയുന്നവർ ഇഹത്തിലും പരത്തിലും നിന്ദിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ്. * മസ്ജിദുകളിൽ ഏത് സമയത്തും ആരാധനകൾ അനുഷ്ടിക്കുന്നതിനും പൊതുവായ അനുമതി നൽകപ്പെടേണ്ടതാണെന്നും ആരെയും തടയാൻ പാടില്ലെന്നും ഈ ആയത്തിൽ നിന്നും മസ്സിലാകുന്നു. എന്നാൽ അതിന്റെ സംരക്ഷണം, ശുദ്ധീകരണം പോലുള്ള കാര്യങ്ങൾക്ക് അൽപ്പനേരം അടച്ചിടുന്നത് കൊണ്ട് കുഴപ്പമില്ല. 
115. ഖിബ്ല നിശ്ചയിച്ചത് അച്ചടക്കത്തിനു വേണ്ടിയാണ്. * പടച്ചവന് കിഴക്കിനോടോ, പടിഞ്ഞാറോ എന്ന പ്രത്യേകതകളൊന്നുമില്ല. പടച്ചവൻ സർവ്വ ദിശകളുടെയും ഉടമസ്ഥനാണ്. പടച്ചവൻ ഏതെങ്കിലും ഒരു ദിശയുമായി മാത്രം ബന്ധപ്പെട്ടവനല്ല. അതുകൊണ്ട് ആരാധനയിൽ അഭിമുഖീകരിക്കുന്നതിന് വേണ്ടി പടച്ചവൻ ഒരു ദിശയെ നിശ്ചയിച്ച് തന്നത് അല്ലാഹു അതിന്റെ ഭാഗത്തുള്ളവനാണെന്ന നിലയിലല്ല. മറിച്ച് അച്ചടക്കത്തിന്റെ പേരിൽ മാത്രമാണ്. അതിലൂടെ ഏകാഗ്രത ഉണ്ടാകുന്നതും ചിന്താപരമായ സാമൂഹിക രീതി നിലവിൽ വരുന്നതുമാണ്. അതുകൊണ്ട് മുമ്പ് അവിടേക്ക് തിരിഞ്ഞ് നിന്നവർ ഇപ്പോൾ ഇവിടേക്ക് തിരിഞ്ഞ് നിന്നത് എന്തിനാണെന്ന് വിമർശനം പറയേണ്ടതില്ല. അല്ലാഹു വളരെ വിശാലതയുള്ളവനാണ്. ഉദ്ദേശ ലക്ഷ്യങ്ങളുടെ അവസ്ഥയും പടച്ചവന് നന്നായിട്ട് അറിയാം. * യാത്രയിൽ ഫർള് നമസ്‌കാരങ്ങൾ ഒഴിച്ച് മറ്റ് നമസ്‌കാരങ്ങൾ ഏത് ദിശയിലേക്കും തിരിഞ്ഞ് നിന്ന് നമസ്‌കരിക്കാവുന്നതാണെന്ന് ഭൂരിഭാഗം പണ്ഡിതരും അഭിപ്രായപ്പെടുന്നു.      
116. അല്ലാഹുവിന് മക്കളില്ല. * ചിലവേദക്കാർ പടച്ചവന് മക്കളുണ്ടെന്ന് വാദിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം അല്ലാഹു അറിയിക്കുന്നു: അല്ലാഹു എല്ലാ കുടുംബ ബന്ധങ്ങളിൽ നിന്നും പരിശുദ്ധനാണ്. ആകാശ ഭൂമികളിലുള്ള സർവ്വവും അല്ലാഹുവിന്റെ ഉടമസ്ഥതിയിലുള്ളതാണ്. എല്ലാം അല്ലാഹുവിനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്നു.  
117. അല്ലാഹു സർവ്വതിന്റെയും സ്രഷ്ടാവാണ്. * പടച്ചവൻ ആകാശ-ഭൂമികളെ സൃഷ്ടിച്ചവനാണ്. എല്ലാ വസ്തുക്കളും പടച്ചവന്റെ തീരുമാനത്തിന് മുന്നിൽ കുനിയുന്നു.  
118. അല്ലാഹുവിനു ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. * പടച്ചവൻ നമ്മുടെ മുന്നിൽ വന്നുനിന്ന് ഇത് എന്റെ ഗ്രന്ഥവും ഇത് എന്റെ നിയമങ്ങളുമാണെന്ന് പറയാത്തത് എന്തുകൊണ്ടാണെന്ന് വിവരമില്ലാത്തവർ ചോദിക്കുന്നു. എന്തെങ്കിലും വ്യക്തമായ ദൃഷ്ടാന്തങ്ങൾ കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് മറ്റുചിലരും ചോദിക്കുന്നു. ഒന്നാമത്തെ ആവശ്യത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ഇതുപോലുള്ള ആവശ്യങ്ങൾ ഇവർക്ക് മുമ്പുള്ളവരും ആവശ്യപ്പെട്ടിരുന്നു. അവരുടെ ഈ ആവശ്യം തീർത്തും അനാവശ്യവും വിഡ്ഢിത്തരവുമാണ്. രണ്ടാമത്തെ ആവശ്യത്തെക്കുറിച്ച് അടുത്ത ആയത്തിൽ പറയുന്നു.   
119. ന്യൂനതകളൊന്നുമില്ലാത്ത റസൂലുല്ലാഹി (സ) അല്ലാഹുവിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. * പടച്ചവന്റെ ദൃഷ്ടാന്തങ്ങൾ ധാരാളമാണെങ്കിലും നിങ്ങളുടെ മുന്നിലുള്ള അന്ത്യപ്രവാചകൻ മുഹമ്മദുർറസൂലുല്ലാഹി (സ) പടച്ചവന്റെ ദൃഷ്ടാന്തമാണ്. റസൂലുല്ലാഹി (സ)യുടെ പ്രവാചകത്വത്തിന് മുമ്പുള്ള സംശുദ്ധ ജീവിതവും ശേഷമുള്ള പ്രവർത്തനങ്ങളും ദൃഷ്ടാന്തങ്ങൾ തന്നെയാണ്.     
120. സന്മാർഗ്ഗത്തിൽ ഉറച്ച് നിൽക്കുക. * നിഷേധികളായ ശത്രുക്കൾ നിങ്ങളെ എതിർക്കുന്നത് സത്യാന്വേഷണത്തിന്റെ പേരിലല്ല. അവർക്ക് സത്യം മനസ്സിലാക്കിക്കൊടുക്കുന്നതിന് നിങ്ങൾ ധാരാളം പരിശ്രമിക്കുകകയും ചെയ്തു. അവരുടെ പ്രധാന പ്രശ്‌നം നിങ്ങൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് സഞ്ചരിക്കുന്നില്ല എന്നതാണ്. എന്നാൽ അറിയുക: ഓരോ കാലഘട്ടത്തിലെയും പരിഗണിനീയമായ മാർഗ്ഗം ആ കാലഘട്ടത്തിലെ പ്രവാചകൻ കൊണ്ടുവന്നത് തന്നെയാണ്. ആകയാൽ സന്മാർഗ്ഗം ആഗ്രഹിക്കുന്നവർ സ്വന്തം താൽപ്പര്യങ്ങളെ ഉപേക്ഷിച്ച് പ്രവാചകനെ പിൻപറ്റിക്കൊള്ളട്ടെ.  
121. പരിശുദ്ധ ഖുർആൻ ശരിയായ നിലയിൽ പാരായണം ചെയ്യുക. * യഥാർത്ഥ സത്യാന്വേഷികൾ പടച്ചവന്റെ ഗ്രന്ഥത്തെ സത്യാന്വേഷണത്തോടെ പഠിക്കുകയും അതിനെ ശരിയായ നിലയിൽ പാരായണം ചെയ്യുകയും അതിനെ പകർത്തുകയും ചെയ്യുന്നവരാണ്. ഇപ്രകാരം ചെയ്യാതെ സത്യത്തെ നിഷേധിക്കുന്നവർ വലിയ നഷ്ടവാളികളാണ്.  
122. പടച്ചവന്റെ അനുഗ്രഹങ്ങൾ അനുസ്മരിക്കുക. * അല്ലാഹുവിന്റെ ഉറ്റ തോഴനായ ഇബ്‌റാഹീം നബി (അ)യ്ക്ക് രണ്ട് മക്കളുണ്ടായിരുന്നു. ഇസ്ഹാഖ് (അ), ഇസ്മാഈൽ (അ). ഇസ്ഹാഖ് നബി മകൻ യഅ്ഖൂബ് നബി (അ) ആണ്. നന്മകളിലുള്ള ആവേശം കാരണം യഅ്ഖൂബ് നബി (അ)യ്ക്ക് ഇസ്‌റാഈൽ എന്ന അപരനാമം ലഭിച്ചു. മഹാനരുടെ സന്താന പരമ്പരയ്ക്ക് ബനൂഇസ്‌റാഈൽ എന്ന് പറയപ്പെടുന്നു. ഈ പരമ്പരയിൽ യൂസുഫ് നബി (അ), മൂസാ നബി (അ), ദാവൂദ് നബി (അ), സുലൈമാൻ നബി (അ), യഹ്‌യാ നബി (അ), ഈസാ നബി (അ) മുതലായ ധാരാളം പ്രവാചകന്മാർ ഉണ്ടാവുകയും അവരിലൂടെ അനവധി ജനങ്ങൾ സന്മാർഗ്ഗം പ്രാപിക്കുകയും ചെയ്തു. അങ്ങനെ പടച്ചവൻ ഇബ്‌റാഹീം നബി (അ) ലോകനായകത്വം കനിഞ്ഞരുളുകയും ഈ സ്ഥാനം ഈ മഹത്തുക്കളിലൂടെ അവരിൽ തന്നെ നിലനിൽക്കുകയും ചെയ്തു. എന്നാൽ ഈ സ്ഥാനം ഏതെങ്കിലും വംശത്തിന്റെയോ, വർഗ്ഗത്തിന്റെയോ അനന്തര സ്വത്തായിരുന്നില്ല. മറിച്ച് നന്മകളിൽ മുന്നേറുകയും മാതൃകാ ജീവിതം നയിക്കുകയും ചെയ്തതിന്റെ പേരിലായിരുന്നു. അതുള്ളപ്പോഴെല്ലാം ഈ മഹത്വം അവരിൽ നിലനിന്നു. എന്നാൽ പിൽക്കാലത്ത് അവർ മഹാത്മാക്കളുടെ ജീവിതവും സന്ദേശവും അവഗണിച്ചപ്പോൾ പടച്ചവൻ അവരിൽ നിന്നും ഈ സ്ഥാനം എടുത്ത് മാറ്റി. മറുഭാഗത്ത് ഇബ്‌റാഹീം നബി (അ)യുടെ മറ്റൊരു മകൻ ഇസ്മാഈൽ നബി (അ)യുടെ പരമ്പരയിൽ പെട്ട മുഹമ്മദുർറസൂലുല്ലാഹി (സ)യ്ക്ക് നൽകുകയും ചെയ്തു. ഈ ആയത്ത് മുതലുള്ള ഏതാനും ആയത്തുകളിൽ അല്ലാഹു മഹാന്മാരുടെ മഹൽഗുണങ്ങളിലൂടെ ഇസ്‌റാഈൽ സന്തതികൾക്ക് ചെയ്ത അനുഗ്രങ്ങളെ ഓർമ്മിച്ചുകൊണ്ട് ഉണർത്തുന്നു: പടച്ചവന്റെ അനുഗ്രങ്ങളെ നിങ്ങൾ അനുസ്മരിക്കുകയും അതിനോടുള്ള കടമകൾ നിർവ്വഹിക്കുകയും ചെയ്താൽ നിങ്ങൾക്ക് വീണ്ടും ലോകനേതൃത്വത്തിന്റെ സ്ഥാനത്തേക്ക് ഉയരാൻ സാധിക്കും. അതെ, നേതൃത്വമെന്നത് ആരുടെയും പൈതൃക, അനന്തര സ്വത്തല്ല. മഹൽ ഗുണങ്ങളുടെ പേരിൽ ലഭിക്കുന്ന ഒരു മഹത്തായ സ്ഥാനമാണ്. 
123. നിഷേധികളിൽ നിന്നും പരലോകത്ത് ഒരു പകരവും സ്വീകരിക്കപ്പെടുന്നതല്ല. * പടച്ചവന്റെ നീതി എല്ലാവരോടും ഒരുപോലെയാണ്. പരലോകത്തെ ഭയന്ന് ഉത്തമ ജീവിതം നയിക്കുക, നന്മ നിറഞ്ഞവർക്ക് നാളെ ഉന്നത പ്രതിഫല രക്ഷകൾ ലഭിക്കും. തിന്മകളിൽ കുടുങ്ങിയവർക്ക് ഒരു രക്ഷയും ലഭിക്കുന്നതല്ല.

🔹🔹🔹🔹🔹

മആരിഫുല്‍ ഹദീസ് 

അലിയ്യുൽ മുർതളാ (റ)യുടെ മഹത്വങ്ങൾ

✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


193. അലി (റ) വിവരിക്കുന്നു: റസൂലുല്ലാഹി ﷺ എന്നെ ഖാസിയാക്കി യമനിലേക്ക് അയക്കാൻ തീരുമാനിച്ചപ്പോൾ ഞാൻ ചോദിച്ചു, "അല്ലാഹുവിന്റെ റസൂലേ, അങ്ങ് എന്നെ ഖാസിയാക്കി അയക്കുകയാണോ? ഞാൻ പ്രായം കുറഞ്ഞ വ്യക്തിയാണ്. തർക്കങ്ങളിലും കേസുകളിലും തീരുമാനമെടുക്കാൻ എനിക്ക് സമ്പൂർണ്ണ അറിവില്ല." അപ്പോൾ റസൂലുല്ലാഹി ﷺ അരുളി: "അല്ലാഹു നിങ്ങളുടെ മനസ്സിൽ സന്മാർഗം ഇട്ടുതരുന്നതും നിങ്ങളുടെ നാവിൽ ഉറപ്പ് കനിയുന്നതുമാണ്. അതായത് സത്യസന്ധമായ കാര്യം മാത്രമേ നിങ്ങളുടെ മനസ്സിൽ ഇട്ടുതരികയും നാവിലൂടെ മൊഴിയുകയും ചെയ്യുകയുള്ളൂ. നിങ്ങളുടെ അരികിൽ രണ്ടുപേർ ഏതെങ്കിലും തർക്കത്തിൽ തീരുമാനം ചോദിച്ചുകൊണ്ട് വന്നാൽ, വിഷയം ആദ്യമായി വിവരിക്കുന്ന ആളിന് അനുകൂലമായി നിങ്ങൾ തീരുമാനമെടുക്കരുത്. മറിച്ച് രണ്ടാമത്തെ കക്ഷി പറയുന്നതും കേൾക്കുക. ഈ ശൈലി നിങ്ങൾക്ക് തീരുമാനം എടുക്കുന്നതിൽ പ്രയോജനകരമാകുന്നതാണ്." അലി (റ) പറയുന്നു: "റസൂലുല്ലാഹി ﷺ യുടെ ഈ അധ്യാപനത്തിനും പ്രാർത്ഥനയ്ക്കും ശേഷം എനിക്ക് ഒരു വിഷയത്തിലും തീരുമാനമെടുക്കുമ്പോൾ സംശയങ്ങൾ ഉണ്ടായിട്ടില്ല." (അബൂദാവൂദ്, ഇബ്നു മാജ).

ഈ ഹദീസ് വിവിധ ഗ്രന്ഥങ്ങളിൽ വ്യത്യസ്ത നിവേദകന്മാരിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിൽ ചിലതിൽ ചില കാര്യങ്ങൾ കൂടുതലായിട്ടുണ്ട്. അതെല്ലാം മുന്നിൽ വെക്കുമ്പോൾ വിഷയം പൂർണ്ണമായി ഗ്രഹിക്കാൻ കഴിയുന്നതാണ്. അതിപ്രകാരമാണ്: യമനിൽ നിന്നും ചില ആളുകൾ റസൂലുല്ലാഹി ﷺ യുടെ സന്നിധിയിൽ വന്നു പറഞ്ഞു, "ഞങ്ങളുടെ അരികിലേക്ക് ദീൻ പഠിപ്പിക്കാനും ഞങ്ങളുടെ പ്രശ്നങ്ങൾക്കിടയിൽ പടച്ചവന്റെ നിയമമനുസരിച്ച് വിധിക്കാനും പറ്റുന്ന ആരെയെങ്കിലും താങ്കൾ അയക്കുക." അപ്പോൾ റസൂലുല്ലാഹി ﷺ എന്നോട് യമനിലേക്ക് പോകാൻ നിർദ്ദേശിച്ചു. അലി (റ) പറയുന്നു: "എനിക്ക് അറിവില്ലാത്ത കാര്യങ്ങൾ അവിടെയുള്ളവർ എന്റെ അരികിൽ കൊണ്ടുവരാൻ സാധ്യതയുണ്ട്, അപ്പോൾ ഞാൻ എന്ത് ചെയ്യണം?" അപ്പോൾ റസൂലുല്ലാഹി ﷺ തിരുകരം എന്റെ നെഞ്ചിൽ വെച്ചുകൊണ്ട് അരുളി: "നീ പോവുക, അല്ലാഹു നിന്റെ മനസ്സിന് സന്മാർഗം നൽകുകയും നാവിനെ നേർവഴിയിൽ ഉറപ്പിക്കുകയും ചെയ്യുന്നതാണ്." അലി (റ) പറയുന്നു: "അതിനുശേഷം എനിക്ക് ഒരു പ്രശ്നത്തിലും വിധി പറയുമ്പോൾ സംശയങ്ങൾ ഉണ്ടായിട്ടില്ല." (കൻസുൽ ഉമ്മാൽ).
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്. ഞാൻ റസൂലുല്ലാഹി ﷺ യോട് പറഞ്ഞു, "ഞാൻ പ്രായം കുറഞ്ഞ വ്യക്തിയാണ്. എനിക്ക് പ്രശ്നങ്ങൾക്കിടയിൽ വിധി പറയാനുള്ള പ്രത്യേക കഴിവൊന്നുമില്ല." അപ്പോൾ റസൂലുല്ലാഹി ﷺ എന്റെ നെഞ്ചിൽ വെച്ച് ഇപ്രകാരം ദുആ ഇരന്നു (മുസ്തദ്റക് ഹാകിം). അതെ, റസൂലുല്ലാഹി ﷺ അലി (റ) വിന്റെ നെഞ്ചിൽ കൈവെച്ച് പ്രാർത്ഥിച്ചപ്പോൾ പ്രസ്തുത പ്രാർത്ഥന സ്വീകരിക്കപ്പെട്ടു എന്ന് റസൂലുല്ലാഹി ﷺ ക്ക് ഉറപ്പുവന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അലി (റ) എനിക്ക് പിന്നീട് സംശയങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്ന് അരുളിയത്. റസൂലുല്ലാഹി ﷺ യുടെ പ്രാർത്ഥനയുടെ ഫലമായി അലി (റ) വിന് വിവിധ പ്രശ്നങ്ങൾക്കിടയിൽ ശരിയായ തീരുമാനം പറയാനുള്ള പ്രത്യേക ശേഷി നൽകപ്പെട്ടു എന്നത് സർവ്വരും അംഗീകരിക്കുന്ന യാഥാർത്ഥ്യമാണ്. ഈ വിഷയത്തിൽ അലി (റ) വിന് മറ്റുള്ളവരെക്കാളും വലിയ സ്ഥാനമുണ്ടായിരുന്നു. തീർച്ചയായും ഇത് അദ്ദേഹത്തിന്റെ വലിയ മഹത്വവും റസൂലുല്ലാഹി ﷺ യുടെ വലിയൊരു അമാനുഷികതയുമാണ്.

🔹🔹🔹🔹🔹

ഉദ്ബോധനങ്ങൾ

പണ്ഡിതന്മാർ സമുദായത്തിൻ്റെ അമാനത്താണ്.

✍️ മൗലാനാ മുഫ്തി അഹ്‌മദ് ഖാൻപൂരി

        അടുത്തതായി പറയാനുള്ള കാര്യം, നമുക്ക് എന്തും ചെയ്യാനുള്ള  പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് വിചാരിക്കരുത്. പണ്ഡിതനെന്ന നിലയിൽ അല്ലാഹു താങ്കൾക്ക് വിജ്ഞാനവും വ്യക്തിത്വവും നൽകിയതിനാൽ നാം ഈ സമുദായത്തിൻ്റെ അമാനത്താണ്. നിങ്ങളെ വിജ്ഞാനത്തിലേക്ക് വഴിതെളിച്ചത് മദ്റസകളാണ്. സമുദായത്തിലെ ഓരോ വ്യക്തികളുമാണ് ഈ മദ്റസകളെ സഹായിക്കുന്നത്. നമ്മുടെ മദ്റസകൾക്കായി ഓരോരുത്തരും ചിലവഴിക്കുന്നത് എന്തിനാണ്? കാരണം, സമുദായത്തിൻ്റെ നിലനിൽപ്പിന് ആധാരമായ കാര്യങ്ങളിൽ പെട്ടതാണ് ഇതെന്ന് മനസ്സിലായതിനാലാണ്. 

ഇനി ആരെങ്കിലും ഫീസ് നൽകിയാണ് പഠിച്ചതെങ്കിൽ, ഈ ഫീസ് ഭക്ഷണത്തിൻ്റെ ചിലവിന് പോലും മതിയായതല്ലെന്ന് എനിക്കും നിങ്ങൾക്കും അറിവുള്ള കാര്യമാണ്. അപ്പോൾ പിന്നെ മദ്റസയിലെ താമസ സൗകര്യം, പഠന- ശിക്ഷണ കാര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ. ഇന്ന് ആർക്കെങ്കിലും ഇക്കാര്യങ്ങൾ സ്വായത്തമാക്കണമെങ്കിൽ ആയിരക്കണക്കിന് രൂപ ചിലവഴിക്കേണ്ടി വരുന്നതാണ്. ചെറിയ കുട്ടികളെ ഇംഗ്ലീഷ്  മീഡിയം സ്കൂളുകളിൽ വിടുന്നതിന് എത്ര വലിയ തുകയാണ് ഫീസായി നൽകുന്നത്. ഫീസ് കൂടാതെ ഡൊണേഷൻ എന്ന പേരിൽ വലിയ തുകകൾ നൽകണം. പിന്നെ അവരുടെ ബസ്, യൂണിഫോം, പുസ്തകങ്ങൾക്കായി ആയിരമെന്നല്ല ലക്ഷങ്ങൾ ചെലവാകും. ഇത്രയും വലിയ തുകകൾ അവർ വാങ്ങി ഡോക്ടറോ എഞ്ചിനീയറോ ആക്കുന്നു. ഇന്ന് ഡോക്ടറുടെ ഫീസും കൂടി കൊണ്ടിരിക്കുന്നു. കാരണം അവരുടെ ലക്ഷ്യം ഭൗതികതയാണ്.

എന്നാൽ നമ്മെ അല്ലാഹു അവൻ്റെ ഔദാര്യത്താൽ അവൻറെ ദീനിന്റെ സേവനത്തിന് വേണ്ടി പ്രത്യേകം തിരഞ്ഞെടുത്ത് ഇവിടെ എത്തിച്ചു. അങ്ങനെ നമുക്ക് വിജ്ഞാനം ലഭിച്ചു. ഇത് മുഴുവൻ മുസ്‌ലിംകളുടെയും പരിശ്രമത്തിൻ്റെ ഫലമാണ്. അതിനാൽ നാം പൂർണ്ണ സ്വാതന്ത്ര്യമുള്ളവരാണെന്ന് കരുതരുത്. മറിച്ച് നാം സമൂഹത്തിന്റെയും അമാനത്താണ്. നിങ്ങളെ പണ്ഡിതനാക്കുന്നതിൽ ഓരോ മുസ്‌ലിമും പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ട് ആലിം ആയതിനുശേഷം നാം ഈ വഴിയിൽ നിന്നും മാറി പോവുകയോ മുസ്‌ലിംകൾക്ക് യാതൊരു വൈജ്ഞാനിക പ്രയോജനവും ലഭിക്കാത്ത ഏതെങ്കിലും ജോലിയിൽ വ്യാപൃതരാവുകയും ചെയ്താൽ മനസ്സിലാക്കുക, നിങ്ങൾ നിങ്ങളുടെ മേലുള്ള നിർബന്ധിത കടമയിൽ വീഴ്ച വരുത്തിയിരിക്കുന്നു. നിങ്ങൾ വിശ്വസ്തതയിൽ വഞ്ചന കാണിച്ചിരിക്കുന്നു. ചുരുക്കത്തിൽ എനിക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യാമെന്ന് കരുതരുത്. എല്ലായിടത്തും നിങ്ങൾ വിജ്ഞാനം വ്യാപിപ്പിക്കുക എന്നതാണ് പ്രധാന കാര്യം                    
                                  🔹🔹🔹🔹🔹
വാർത്തകൾ 


ശൈഖുൽ ജാമിഅ മൗലാനാ ആലിക്കുട്ടി മുസ്‌ലിയാർ; നന്മകളിൽ സഹകരിച്ച സമുന്നത വ്യക്തിത്വം

✍️ മൗലാനാ പി.പി. മുഹമ്മദ് ഇസ്‌ഹാഖ് അൽ ഖാസിമി
(പ്രസിഡന്റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള)

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിവിധ പ്രവർത്തനങ്ങൾക്കും സ്ഥാപനങ്ങൾക്കും നേതൃത്വം നൽകുകയും അവസാനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായി അതിസമർത്ഥമായ നേതൃത്വം നൽകുകയും ചെയ്ത മർഹൂം മൗലാനാ ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗം വലിയൊരു നഷ്ടമാണെന്നും റഹ്മാനായ റബ്ബ് ഉസ്താദിന് ഉന്നതമായ മഗ്ഫിറത്തും മർഹ്മത്തുകളും ഉയർന്ന ദറജാത്തുകളും നൽകുകയും ഈ വേർപാടിലൂടെ ഉണ്ടായ നഷ്ടം നികത്തുകയും ചെയ്യട്ടെ എന്നും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള സംസ്ഥാന അധ്യക്ഷൻ മൗലാനാ പി പി. മുഹമ്മദ് ഇസ്ഹാഖ് അൽ ഖാസിമി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങൾ സജീവമായി നിർവഹിക്കുന്നതിനോടൊപ്പം, ഉമ്മത്തിലെ ഇതര പ്രവർത്തനങ്ങളുമായും പ്രസ്ഥാനങ്ങളുമായും ഹൃദയംഗമമായ ബന്ധം സ്ഥാപിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു ഉസ്താദവർകൾ.

വിശിഷ്യ ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ വർക്കിംഗ് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം സുപ്രധാന ചർച്ചകൾക്ക് നേതൃത്വം നൽകുകയും കേരളത്തിന്റെ വികാരങ്ങൾ ബോർഡിന്റെ വേദിയിൽ ശക്തിയുക്തം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ശൈഖുൽ ജാമിഅ: സംഘടനാ പ്രവർത്തനങ്ങളോടൊപ്പം വൈജ്ഞാനിക പ്രവർത്തനങ്ങൾക്കും  നേതൃത്വം നൽകിയിരുന്നു. പ്രത്യേകിച്ചും പൗരാണിക വിദ്യാഭ്യാസ കേന്ദ്രമായ ജാമിഅ നൂരിയ ഫൈസാബാദിന്റെ അമരക്കാരനായി വർഷങ്ങളോളം സേവനമനുഷ്ഠിക്കുകയും 'ശൈഖുൽ ജാമിഅ' എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.    

ജാമിഅ നൂരിയയുടെ വാർഷിക മഹാസമ്മേളനത്തിൽ ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ചെയർമാൻ അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് അന്നദ്‌വിയെയും കൂട്ടരെയും ക്ഷണിക്കുകയും ആദരവോടെ സ്വീകരിക്കുകയും ചെയ്തത് അതിമഹത്തായ മാതൃകയാണ്.

"നന്മയിലും ഭയഭക്തിയിലും സഹകരിക്കുക; തിന്മയിലും ശത്രുതയിലും സഹകരിക്കരുത്" എന്ന ഖുർആനിക വചനം വളരെ സൂക്ഷ്മതയോടെയും കണിശതയോടെയും പാലിക്കുന്നതിൽ മൗലാനാ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

എല്ലാ സഹോദരങ്ങളും മഹാനവർകളുടെ ജീവിതവും സന്ദേശവും പഠിക്കുകയും പകർത്തു കയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം ജനാസ നമസ്കരിക്കുകയും പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന അധ്യക്ഷൻ പ്രസ്താവിച്ചു.
                                     🔹🔹🔹🔹🔹



ഗ്രന്ഥ പരിചയം

📓 അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ

പ്രയോജനപ്രദമായ വിജ്ഞാനവും, പടച്ചവനെ കുറിച്ചുള്ള ധ്യാനവും, നന്മയിലേക്കുള്ള പരസ്പര പ്രേരണയും പ്രധാനപ്പെട്ട രക്ഷാമാർഗ്ഗം.

1. തഫ്സീർ മആരിഫുൽ ഖുർആൻ (12 ഭാഗം) - 3800
2. തഫ്സീറുൽ ഹസനി (പരിശുദ്ധ ഖുർആൻ ആശയവും വിവരണവും) - 650
3. രിയാദുൽ ഖുർആൻ (പരിശുദ്ധ ഖുർആൻ ലളിത ആശയങ്ങൾ) - 550
4. ഖുർആൻ താങ്കളോട് എന്ത് പറയുന്നു ? - 140
5. അൽ ഖുർആൻ അൽ കരീം (ലളിത ആശയ സന്ദേശങ്ങൾ) - 80
6. ഖുർആൻ പരിചയം ഖുർആൻ വചനങ്ങളിലൂടെ - 50
7. പരിശുദ്ധ ഖുർആൻ സന്ദേശം - 20
8. അല്ലാഹു - 30
9. കാരുണ്യത്തിന്റെ തിരുദൂതർ - 300
10. വിശ്വനായകൻ - 200
11. മആരിഫുൽ ഹദീസ് (4 ഭാഗം) - 1400
12. തിരഞ്ഞെടുക്കപ്പെട്ട ഹദീസുകൾ - 300
13.നബവി സദസ്സുകൾ - 90
14. മദനി ജീവിത മര്യാദകൾ - 45
15. പുണ്യ സ്വലാത്തിന്റെ മഹത്വങ്ങൾ - 150
16. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക - 180
17. പ്രവാചക പരിസമാപ്തി - 40
18. നബവീ നിമിഷങ്ങൾ - 40
19. കാരുണ്യ നബിയുടെ കരുണാ മാതൃകകൾ - 20
20. പ്രവാചക പുത്രിമാർ - 50
21. പ്രവാചക പത്നിമാർ - 50
22. പ്രവാചക പുഷ്പങ്ങൾ - 30 
23. സ്വഹാബാ കിറാം - 30
24. സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകൾ - 50
25. ഇസ്‌ലാം എന്നാൽ എന്ത് ? - 80
26. ഇസ്‌ലാമിക ശരീഅത്ത് ഒരു പഠനം - 110
27. അചഞ്ചല വിശ്വാസം - 50
28. വിശ്വാസം ആരാധന സംസ്കരണം - 90
29. നമസ്കാരം മഹത്വവും യഥാർഥ്യവും - 60
30. ദീനീ പാഠങ്ങൾ - 50
31. ദുആകളുടെ അമാനുഷിക ഫലങ്ങൾ -   75 
32. സ്വീകാര്യമായ പ്രാർത്ഥനകൾ - 80
33. ഇലാഹീ ധ്യാനത്തിന്റെ വിശുദ്ധ വചനങ്ങൾ - 80
34. പ്രിയപ്പെട്ട മാതാവും ആദരണീയ സഹോദരിയും -  45
35. ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ - 220 
36. ഹസ്രത്ത് നിസാമുദ്ധീൻ ഔലിയ - 40
37. ശൈഖ് ജീലാനി ജീവിതവും സന്ദേശവും - 20 
38. ആധുനിക വിഷയങ്ങളിൽ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ - 60
39. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങളോട് - 30
40. കാർഗുസാരി 2 - 35
41. ഇസ്ലാമും മാനവ സാഹോദര്യവും - 30
42. ബന്ധങ്ങൾ നന്നാക്കുക - 20
43. പാപങ്ങളുടെ അടിസ്ഥാനം - 10
44. ഇസ്‌ലാം എന്റെ വീക്ഷണത്തിൽ - 30
45. വഴി വിളക്കുകൾ (2 ഭാഗം) - 100
46. വസിയ്യത്തുകൾ - 40
47. നവ ദമ്പതികളോട് - 50
48. മുസ്‌ലിം ഭർത്താവ് - 15
49. മുസ്‌ലിം ഭാര്യ - 40 
50. ഇസ്‌ലാമിലെ വിവാഹം -  20
51. സ്ത്രീകളും ഇസ്‌ലാമിക ശരീഅത്തും - 20 
52. സ്ത്രീകൾക്ക് ഇസ്‌ലാമിന്റെ ഉപഹാരങ്ങൾ - 20
53. നുബുവ്വത്തിന്റെ പ്രവർത്തന ശൈലി - 15
54. നസ്വീഹത്തുൽ മുസ്‌ലിമീൻ - 20 
55. പുണ്യ സ്വലാത്ത്; സൗഭാഗ്യവന്റെ പാഥേയം - 20
56. പെൺകുട്ടികളുടെ കൂട്ടക്കൊല നിർത്തുക ! - 15 
57. ഇസ്‌ലാമിലെ കടമകൾ - 23
58. സെൽഫോണും ഇസ്‌ലാമിക വിധികളും - 15 
59. ഹനഫി മദ്ഹബ് - 40
60. ശാഫിഈ മദ്ഹബ് - 40 
61. ബുഖാറയിലൂടെ - 15 
62. ഇസ്‌ലാമിലെ സ്വഭാവങ്ങൾ - 20
63. തിന്മകളുടെ ദൂഷ്യഫലങ്ങൾ - 25 
64. വിശ്വസ്തതയും വഞ്ചനയും - 20
65. കാരുണ്യ നബി - 20
66. ദൃഷ്ടി സംരക്ഷണം - 30 
67. ഇമാം മഹ്ദിയും ഈസാ മസീഹും - 75
68. ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിവാഹം - 50 
69. ഹദീസുള്ളപ്പോൾ പിന്നെന്തിന് മദ്ഹബെന്നോ ? - 50 
70. ഹിജാമ - 80
71. അഖാഇദു ഉലമാ ഏ ദേവ്ബന്ദ് - 50
72. രോഗ ശമനം ഖുർആനിലൂടെയും ദുആകളിലൂടെയും - 50
73. അശ്ലീലക്കെതിരെ ഭാഗം - 1 - 60
74. ഇസാലത്തുശ്ശുകൂക് -  450
75. നന്മ തിന്മകളുടെ ഇഹപര ഫലങ്ങൾ - 40
76. സിഹ്ർ പോലുള്ള ഉപദ്രവങ്ങൾ മാറാനുള്ള ചികിത്സ -  40
77. വഴിവിളക്കുകൾ 4 - 75
78. നോമ്പ് സകാത്ത് കർമ്മ പഠനം - 90

കാറ്റലോഗിനായി ക്ലിക്ക് ചെയ്യുക: https://wa.me/c/918577858031

🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.

📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇

🔹🔹🔹🔹🔹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌