മുഹർറം 17/1447
ജൂലൈ 03/2026
ലക്കം: 267
ഉള്ളടക്കം
▪️മുഖലിഖിതം
സ്വഹാബികളെ ആദരിക്കുക
✍️ ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ
▪️ജുമുഅ സന്ദേശം
അഹ്‌ലു ബൈത്തും അഹ്‌ലുസ്സുന്നത്തും
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
▪️പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
ആയത്ത് 60 - 74
✍️ മൗലാനാ മുഫ്തി ഹിലാൽ ഉസ്മാനി
▪️മആരിഫുല്‍ ഹദീസ്
സ്വഹാബത്തിന്റെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
▪️ഉദ്ബോധനങ്ങൾ
ഫിത്‌നകളുടെ കാലഘട്ടം
✍️ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി
▪️ഗ്രന്ഥ പരിചയം
അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ
🔹🔹🔹🔹🔹🔹🔹
മുഖലിഖിതം
സ്വഹാബികളെ ആദരിക്കുക
"സ്വതന്ത്ര ചിന്ത വർദ്ധിച്ച ഈ കാലത്ത് മുസ്ലിമീങ്ങൾക്കിടയിലും ദീനിന്റെ അനവധി കാര്യങ്ങളിൽ അശ്രദ്ധയും സ്വതന്ത്ര ചിന്തയുടെ നിറവും കണ്ടു കൊണ്ടിരിക്കുന്നു. ബഹുമാന്യരായ സഹാബാക്കളോട് മതിപ്പ് കാണിക്കുന്നതിലും അവരോട് മര്യാദയും ബഹുമാനവും കാണിക്കുന്നതിലും അതിരു കവിഞ്ഞ് വീഴ്ചയാണ് കാണിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. അതിലും കൂടുതലായി ദീനിനെ അവഗണിച്ചു കൊണ്ട് നടക്കുന്ന ചില ആളുകൾ സഹാബാക്കളുടെ കാര്യത്തിൽ ഏറ്റവും മര്യാദകെട്ട നിലയിൽ പെരുമാറിക്കൊണ്ടിരിക്കുന്നു. എന്നാൽ ദീനിന്റെ അടിസ്ഥാനം സഹാബാക്കളാണ്. ഈ ദീനിനെ ആദ്യമായി പ്രചരിപ്പിച്ചവരും അവരാണ്. അവരോടുള്ള കടമ നിർവഹിക്കു അതിൽ നിന്നും നാം മരണം വരെ ഒഴിവാക്കപ്പെടുകയില്ല. അല്ലാഹു തആലാ അവന്റെ ഔദാര്യം കൊണ്ട് ആ പരിശുദ്ധരുടെ മേൽ ലക്ഷോപലക്ഷം അനുഗ്രഹങ്ങൾ വർഷിക്കുമാറാകട്ടെ. അവർ റസൂലുല്ലാഹിയിൽ നിന്നും ദീൻ കരസ്ഥമാക്കി. അത് നമ്മിലേക്ക് എത്തിച്ചു തന്നു.
കുറച്ചു നന്നായി എഴുതാനും പ്രസംഗിക്കാനും മാത്രം അറിയുന്ന ഇന്നത്തെ ചില മുജ്‌തഹിദ്-മുജദ്ദിദ് വാദികൾ പഠന-നിരൂപണങ്ങളുടെ ആവേശമെന്നോണം സ്വഹാബാ കിറാമിനെ വിമർശിക്കുക മാത്രമല്ല, ഈ വിമർശനത്തെ വലിയ സാമർത്ഥ്യവും മഹത്വവുമായി കാണുകയും ചെയ്യുന്നു. ഇത് അത്യന്തം അപകടകരമാണ്. സ്വഹാബത്തിനെ കുറിച്ച് നല്ലതു മാത്രമേ പറയാൻ പാടുള്ളൂ എന്നത് അഹ്‌ലുസ്സുന്നത്തിലെ എല്ലാ മഹാൻമാരുടെയും എക്കാലത്തെയും ഉപദേശമാണ്. അവർ ഉപദേശിക്കുന്നു: "സ്വഹാബത്തിൻ്റെ ഏതെങ്കിലും അബദ്ധങ്ങളെ കുറിച്ചുള്ള വാക്കുകൾ കണ്ടാൽ ഒന്നുകിൽ നിശബ്ദത പുലർത്തുക. അല്ലെങ്കിൽ ഉത്തമ വ്യാഖ്യാനങ്ങൾ നൽകുക. അവരെ കുറിച്ച് തെറ്റിദ്ധരിക്കുകയോ, തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യരുത്". എന്നാൽ നിരൂപണ-വിമർശനങ്ങളുടെ മത്ത് പിടിച്ചവർ അവരെ ആക്ഷേപിക്കാൻ ഒരു സങ്കോചവും കാട്ടുന്നില്ല. അല്ലാഹു എല്ലാവർക്കും സൽബുദ്ധിയും സൻമാർഗ്ഗവും നൽകട്ടെ!
ആധുനിക യുഗത്തിലെ നിരൂപണ വക്താക്കളിൽ ധാരാളം ആളുകൾ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ സൽസരണിയിൽ നിന്നും പുറത്തു പോകുന്നതിനെ പോലും മോശമായി കാണുന്നില്ല. കുറേ ആളുകൾ അഹ്ലുസ്സുന്നത്തുമായുള്ള ബന്ധം മുറിയുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കിലും അഹ്‌ലുസ്സുന്നത്തിൻ്റെ അടിസ്ഥാനമായ സ്വഹാബ ത്തിനെ ആക്ഷേപിക്കാൻ അവർ ധൈര്യപ്പെടുന്നു. രണ്ടു കൂട്ടരിലും പെട്ട ചിലർ ഉസ്മാൻ (റ)നു മേൽ ആക്ഷേപങ്ങൾ വാരിയിടുമ്പോൾ, മറ്റുചിലർ മുആവിയ (റ)നെ ആക്ഷേപങ്ങളുടെ ഉന്നമാക്കുന്നു. വേറെ ചിലർ ഇവർക്കു മറുപടി കൊടുക്കുന്നു എന്ന ശൈലിയിൽ, അലി (റ), ഹസൻ (റ), ഹുസൈൻ (റ) മുതലായ മഹാത്മാക്കളെ ആക്ഷേപിക്കുന്നു. സ്വഹാബാ കിറാമിൻ്റെ കുറ്റങ്ങളും പരസ്പര പ്രശ്‌നങ്ങളും യുദ്ധങ്ങളും വിവരിക്കുന്ന ചരിത്രപരമായ ഉദ്ധരണികൾ ഉയർത്തിക്കാട്ടിക്കൊണ്ടാണ് ഇവർ വിമർശനാവേശം ന്യായീകരിക്കുന്നത്. അല്ലാഹു എല്ലാവർക്കും സൽവഴി സ്വീകരിക്കാൻ സൗഭാഗ്യം നൽകട്ടെ! ."
✍️ ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ
🔹🔹🔹🔹🔹🔹🔹
ALL INDIA MUSLIM PERSONAL LAW BOARD
ജുമുഅ സന്ദേശം
اہل بیت اور اہل سنت
مولانا خالد سیف اللہ رحمانی
അഹ്‌ലു ബൈത്തും അഹ്‌ലുസ്സുന്നത്തും
✍️ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി
(അധ്യക്ഷൻ, ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ്)
الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين. أما بعد
فأعوذ بالله من الشيطان الرجيم
بسم الله الرحمن الرحيم
നന്മയുടെ കാര്യങ്ങളിൽ പരസ്പരം സഹകരിക്കാൻ അല്ലാഹു കൽപ്പിച്ചിരിക്കുന്നു, പാപകരമായ കാര്യങ്ങളിൽ സഹായികളാകുന്നതിനെ വിലക്കുകയും ചെയ്തിരിക്കുന്നു: "നന്മയിലും ഭക്തിയിലും നിങ്ങൾ പരസ്പരം സഹകരിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങൾ പരസ്പരം സഹകരിക്കരുത്". (മാഇദ: 2) നന്മയുടെ വിഷയത്തിൽ സഹകരിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു രൂപം സത്യത്തിന്റെ പ്രബോധകരെ പിന്തുണയ്ക്കുക എന്നതാണ്. കാരണം, നന്മയുടെ പ്രബോധനത്തിൽ കൂടുതൽ ആളുകൾ പങ്കാളികളാവുകയാണെങ്കിൽ അത് വളരെ എളുപ്പത്തിൽ വലിയ ഫലമുണ്ടാക്കും. മാത്രമല്ല, പ്രബോധന പ്രവർത്തനം ഒരു വ്യക്തിഗത പ്രവർത്തനം എന്നതിൽ നിന്ന് മാറി ഒരു പ്രസ്ഥാനമായി മാറുകയും ചെയ്യും. ലോകത്ത് നന്മയുടെയും സൻമാർഗ്ഗത്തിന്റെയും പ്രബോധനം നടത്തിയവരിൽ ഏറ്റവും ശ്രേഷ്ഠർ അല്ലാഹു പ്രവാചകത്വത്തിന്റെ കിരീടം അണിയിച്ച മഹത്തുക്കളായിരുന്നു. അവരെയാണ് നാം പ്രവാചകന്മാർ (അമ്പിയാക്കൾ) എന്ന് വിളിക്കുന്നത്. പ്രവാചകന്മാരുടെ ദൗത്യം വളരെ പ്രയാസമേറിയതായിരുന്നു; കാരണം, സമൂഹത്തിൽ ജീർണ്ണത അതിന്റെ പരകോടിയിലെത്തുകയും, പ്രവൃത്തികളുടെ ജീർണ്ണതയോടൊപ്പം മനുഷ്യന്റെ ചിന്തയും മോശമാകുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലായിരുന്നു അവർ നിയോഗിക്കപ്പെട്ടിരുന്നത്. തിന്മകളെ നന്മയായും, ഇരുട്ടിനെ വെളിച്ചമായും, രാത്രിയെ പകലായും ജനങ്ങൾ കരുതിപ്പോരുന്ന അവസ്ഥയായിരുന്നു അത്. ഈ തെറ്റായ നിലപാടിൽ നിന്ന് അവരെ മാറ്റി ശരിയായ പാതയിലേക്ക് കൊണ്ടുവരുന്നതിന് വലിയ അദ്ധ്വാനങ്ങളും പ്രയാസങ്ങളും സഹിക്കേണ്ടിവന്നു. ബൗദ്ധികമായ ഉൾക്കാഴ്ച, സ്വഭാവശുദ്ധി, കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാനുള്ള കഴിവ്, എല്ലാറ്റിനുമുപരിയായി അസാധാരണമായ ഗുണകാംക്ഷയും കരുണയും എന്നീ സമുന്നത ഗുണങ്ങൾ മുറുകെപ്പിടിച്ചു കൊണ്ട് പ്രവാചക മഹത്തുക്കൾ പരിശ്രമിക്കുകയും തൽഫലമായി അവസ്ഥകൾക്ക് മാറ്റമുണ്ടാവുകയും ചെയ്തുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെയാണ് പ്രവാചകന്മാരുടെ ഉന്നതരായ അനുചരന്മാർക്കും വലിയ പദവി കൈവന്നത്. വിശുദ്ധ ഖുർആൻ മൂസാ നബി (അ) യുടെ ആത്മാർത്ഥരായ അനുചരന്മാരെയും, യൂശഅ് നബി (അ) യുടെ അനുസരണാശീലരായ സൈനികരെയും, ഈസാ നബി (അ) ക്കൊപ്പം ഉറച്ചുനിന്ന ഹവാരിയ്യുകളെയും കുറിച്ച് വളരെ മഹത്വപ്പെടുത്തിയാണ് പരാമർശിച്ചിരിക്കുന്നത്.
റസൂലുല്ലാഹി ﷺ യോടെ പ്രവാചക ശൃംഖല അവസാനിപ്പിച്ചതിനാൽ തന്നെ അവിടുത്തെ പ്രവാചകത്വം ഏതെങ്കിലും ഒരു വിഭാഗത്തിനോ, പ്രദേശത്തിനോ, വംശത്തിനോ, കുടുംബത്തിനോ മാത്രമായിരുന്നില്ല; മറിച്ച് അത് മുഴുവൻ മനുഷ്യരാശിക്കും വേണ്ടിയുള്ളതായിരുന്നു. അതിനാൽ, താരതമ്യേന കൂടുതൽ ആത്മാർത്ഥതയുള്ളവരും, ജീവൻ സമർപ്പിക്കാൻ തയ്യാറുള്ളവരും, ഉൾക്കാഴ്ചയുള്ളവരും, ഉന്നത മനസ്കരും, ഈമാനിന്റെ ആവേശത്താൽ നിറഞ്ഞവരും, കഷ്ടപ്പാടുകളുടെയും പരീക്ഷണങ്ങളുടെയും അഗ്നിയിലൂടെ കടന്നുപോകാനും കൊടുങ്കാറ്റിനെ നേരിടാനും കഴിവുള്ളവരുമായ സഹായികളെയും സഹകാരികളെയുമാണ് അവിടുത്തേക്ക് നൽകപ്പെട്ടത്. ഈ ഗുണങ്ങൾ ഉൾക്കൊണ്ടതിനാലാണ് അല്ലാഹു വിശുദ്ധ ഖുർആനിൽ അവരെ പ്രശംസിക്കുകയും, തിരുദൂതർ ﷺ ടെ നാവിലൂടെ അവർക്ക് സത്യത്തിന്റെ ശുഭവാർത്ത അറിയിക്കപ്പെടുകയും ചെയ്തത്: 'അല്ലാഹു അവരെക്കുറിച്ച് തൃപ്തിപ്പെട്ടിരിക്കുന്നു, അവർ അവനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു'.
പ്രവാചകന്മാർ ഒഴികെ മറ്റാരും 'മഅ്സൂം' (പാപസുരക്ഷിതർ) അല്ല. ഇങ്ങനെ 'മഅ്സൂം' അല്ലാത്തവരിൽ സ്വഹാബികളും അഹ്‌ലു ബൈത്തും പെടുന്നു. പ്രവാചകന്മാരിൽ നിന്ന് ഉണ്ടാകൽ അനുയോജ്യമല്ലാത്ത ചില കാര്യങ്ങൾ സ്വഹാബികളിലൂടെ അല്ലാഹു സംഭവിപ്പിക്കുകയുണ്ടായി; ഉമ്മത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അത്തരം കാര്യങ്ങളുടെ പരിഹാരം വ്യക്തമാകാൻ വേണ്ടിയായിരുന്നു അത്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദ പ്രകാരം, ഈമാനുള്ള അവസ്ഥയിൽ റസൂലുല്ലാഹി ﷺ യെ കാണുകയും ഈമാനോടെ തന്നെ മരണപ്പെടുകയും ചെയ്ത ഏവരും സ്വഹാബിയാണ്. എല്ലാ സ്വഹാബികളും സമ്പൂർണ്ണ മാന്യരും അല്ലാഹുവിങ്കൽ പാപമോചനം ലഭിച്ചവരുമാണ്. സ്വഹാബികളുടെ മഹത്വം എത്രത്തോളമെന്നാൽ, റസൂലുല്ലാഹി ﷺ രണ്ടുതവണ ആവർത്തിച്ച് പറഞ്ഞു: "എന്റെ സ്വഹാബികളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവെ ഭയപ്പെടുക, അല്ലാഹുവെ ഭയപ്പെടുക. അവരോടുള്ള സ്നേഹം എന്നോടുള്ള സ്നേഹത്തിന്റെ തെളിവാണ്, അവരോടുള്ള വിദ്വേഷം എന്നോടുള്ള വിദ്വേഷമാണ്." (തിർമിദി: 3862). ചില നിവേദനങ്ങളിൽ അവിടുന്ന് തന്റെ എല്ലാ സ്വഹാബികളെയും നക്ഷത്ര തുല്യരായി വിശേഷിപ്പിച്ചതായും കാണാം: "എന്റെ സ്വഹാബികൾ നക്ഷത്രങ്ങളെപ്പോലെയാണ്, അവരിൽ ആരെ നിങ്ങൾ പിന്തുടർന്നാലും നിങ്ങൾക്ക് സൽമാർഗ്ഗം ലഭിക്കും." (ജംഉൽ ഫവാഇദ്: 8554). ഓരോ സ്വഹാബിയെയും അല്ലാഹു അവരുടെ ഗുണങ്ങൾക്കനുസരിച്ച് ഉമ്മത്തിന് വഴികാട്ടിയാക്കിയിരിക്കുന്നു എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ഈ ഹദീസിൻ്റെ സനദ് അങ്ങേയറ്റം ദുർബലമാണ്, ചിലർ ഇതിനെ 'മൗദൂഅ്' എന്ന് പോലും പറഞ്ഞിട്ടുണ്ട്; എങ്കിലും ഇമാം അഹ്മദ് (റഹ്) തുടങ്ങിയ ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, മറ്റ് നിവേദനങ്ങളുമായുള്ള പൊരുത്തം കാരണം ആശയപരമായി ഇത് സ്വീകാര്യമായി കണക്കാക്കപ്പെടുന്നു. (അൽ-മുഅ്തബർ ഫീ തഖ്‌രീജി അഹാദീശിൽ മിൻഹാജി വൽ മുഖ്തസർ: 48)
എല്ലാ സ്വഹാബികളും അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട സഹചാരികളും ഉമ്മത്തിന്റെ സ്നേഹകേന്ദ്രവും ആദരവിന് അർഹരുമാണ്; എങ്കിലും സ്വഹാബികൾക്കിടയിലും പദവികളിൽ വ്യത്യാസങ്ങളുണ്ട്. ഖുലഫാഉർറാശിദീങ്ങളാണ് ഏറ്റവും ശ്രേഷ്ഠർ. അബൂബക്കർ (റ), ഉമർ (റ) എന്നിവരുടെ ശ്രേഷ്ഠത അംഗീകരിക്കുന്നതും ഉസ്മാൻ (റ), അലി (റ) എന്നിവരോട് സ്നേഹം പുലർത്തുന്നതും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അടയാളമായി ഇമാം അബൂഹനീഫ (റ) പ്രഖ്യാപിച്ചിരിക്കുന്നു. അതുപോലെ, ആദ്യമായി ഈമാനിലേക്ക് കടന്നുവന്നവർക്ക് പ്രത്യേക പദവിയുണ്ട്, ഖുർആൻ അവരെ السابقون الأولون "അസ്സാബിഖൂനൽ അവ്വലൂൻ" (മുൻകടന്നവർ) (അൽ-തൗബ: 100) എന്ന് വിളിച്ചിരിക്കുന്നു. അവരിൽ ഉമ്മുൽ മുഅ്മിനീൻ ഖദീജ (റ), അബൂബക്ർ (റ), ഉസ്മാൻ (റ), അലി (റ), സൈദ് ബിൻ ഹാരിസ (റ) എന്നിവർ ഉൾപ്പെടുന്നു. തുടർന്ന് സ്ഥാനീയർ മദീനാ ഹിജ്റക്ക് മുമ്പ് ഇസ്‌ലാം സ്വീകരിച്ച സ്വഹാബികളാണ്. അവരിൽ ഹബ്ശയിലേക്ക് ഹിജ്റ പോയവരും ഉൾപ്പെടുന്നു. അതിനുശേഷം ബദ്‌രീങ്ങളായ സ്വഹാബികളാണ്. ജീവൻ തൃണവൽക്കരിച്ച് സത്യവും അസത്യവും തമ്മിലുള്ള ആദ്യത്തെ പോരാട്ടത്തിൽ പങ്കെടുത്തവരാണവർ. റസൂലുല്ലാഹി ﷺ അവരെക്കുറിച്ച് അരുളി: "അവർ അല്ലാഹുവിന്റെ സന്നിധിയിൽ സ്വീകരിക്കപ്പെട്ട ദാസന്മാരാണ്, അല്ലാഹു അവരിലേക്ക് നോക്കി പറഞ്ഞു: ഇന്നേ ദിവസത്തിന് ശേഷം നിങ്ങൾക്ക് പൊറുത്തുതന്നിരിക്കുന്നു." (ബുഖാരി: 9048). അതിനുശേഷം ഹിജ്റ ആറാം വർഷം ഹുദൈബിയ സന്ധി വേളയിൽ 'ബൈഅത്തുർ രിദ്‌വാനിൽ' പങ്കെടുത്ത സ്വഹാബികളുടെ സ്ഥാനമാണ്. അക്കാലത്തെ സാഹചര്യമനുസരിച്ച് ഒരു യുദ്ധം ഉണ്ടായിരുന്നെങ്കിൽ അവരിൽ ആരും അവശേഷിക്കില്ലായിരുന്നു; അതുകൊണ്ടാണ് ചില സ്വഹാബികൾ ഈ ബൈഅത്തിനെ മരണത്തിന്മേലുള്ള ബൈഅത്ത് എന്ന് വിശേഷിപ്പിച്ചത്. (ബുഖാരി: 4169). ഈ സംഭവത്തിന് രണ്ട് വർഷത്തിന് ശേഷം മക്കാ വിജയം നടക്കുകയും ജനങ്ങൾ കൂട്ടംകൂട്ടമായി ഇസ്‌ലാമിലേക്ക് വരികയും ചെയ്തു, അവരെ പൊതുവെ അവസാനത്തെ നിരയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മറ്റ് ചില മാനദണ്ഡങ്ങളിലൂടെയും സ്വഹാബികൾക്കിടയിൽ പദവി വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന് ഖദാഅ് (വിധിപ്രസ്താവന) കളിൽ അലി (റ) വിനും, ഫിഖ്ഹിൽ (കർമ്മശാസ്ത്രം) അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വിനും, തഫ്സീറിൽ (ഖുർആൻ വ്യാഖ്യാനം) അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിനും, ഹദീസിൽ അബൂഹുറൈറ (റ) വിനും പ്രത്യേക സ്ഥാനമുണ്ട്. ഉമ്മുൽ മുഅ്മിനീൻ ആഇഷ സിദ്ദീഖ (റ) ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ എല്ലാ മേഖലകളിലും പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു. ചില സ്വഹാബികൾക്ക് പ്രത്യേക സ്വഭാവ ഗുണങ്ങളിൽ സവിശേഷമായ സ്ഥാനമുണ്ടായിരുന്നു; ഉമ്മത്തിനോടുള്ള കാരുണ്യത്തിലും മുർത്തദ്ദുകളുടെ ഫിത്നയെ നേരിടുന്നതിലും അബൂബക്ർ സിദ്ദീഖ് (റ), സത്യത്തോടുള്ള ആവേശത്തിലും കാര്യങ്ങൾ മനസ്സിലാക്കുന്നതിലും ഉമർ (റ), ലജ്ജയിലും ദാനധർമ്മങ്ങളിലും ഉസ്മാൻ ഗനി (റ), ഭൗതികവിരക്തിയിൽ അബൂദർറ് അൽ ഗിഫാരി (റ), ജിഹാദിന്റെ ആവേശത്തിൽ ഖാലിദ് ബിൻ വലീദ് (റ), അബൂഉബൈദ (റ), ഇസ്‌ലാമിക പ്രബോധനത്തിൽ സൽമാനുൽ ഫാരിസി (റ), കവിതയിലൂടെയും സാഹിത്യത്തിലൂടെയും ഇസ്‌ലാമിനെയും പ്രവാചകനെയും പ്രതിരോധിക്കുന്നതിൽ ഹസ്സാൻ ബിൻ സാബിത് (റ), അബ്ദുല്ലാഹിബ്നു റവാഹ (റ) തുടങ്ങിയ പ്രവാചക സദസ്സിലെ കവികൾ എന്നിവർ ഉദാഹരണങ്ങളാണ്. ഈ ഗുണങ്ങളിൽ മറ്റ് സ്വഹാബികളും പങ്കാളികളായിരുന്നെങ്കിലും ഇവർക്ക് ഒരു പ്രത്യേക പ്രശസ്തി കരഗതമായി.
അതുപോലെ, ശ്രേഷ്ഠതയുടെ ഒരു പ്രധാന കാരണം റസൂലുല്ലാഹി ﷺ യുമായുള്ള കുടുംബബന്ധമാണ്. മക്കയിലെ ഭൂരിഭാഗം കുടുംബങ്ങളുമായും അവിടുത്തേക്ക് ബന്ധങ്ങളുണ്ടായിരുന്നു. ബനൂ ഉമയ്യയും ബനൂ ഹാഷിമും വലിയ രണ്ട് ഗോത്രങ്ങളായിരുന്നു. അവർ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും ധാരാളം വിവാഹബന്ധങ്ങളുണ്ടായിരുന്നു. തങ്ങളുടെ രണ്ട് മരുമക്കളായ ഉസ്മാൻ (റ), അബുൽ ആസ് (റ) എന്നിവർ ബനൂ ഉമയ്യ ഗോത്രത്തിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ബനൂ ഹാഷിം, ബനൂ മുത്വലിബ് എന്നിവരുമായുള്ള അവിടുത്തെ അടുപ്പം എല്ലാറ്റിനേക്കാളും വലുതായിരുന്നു. ഇസ്‌ലാമിനെയും പ്രവാചകനെയും സഹായിക്കുന്നതിലും സംരക്ഷിക്കുന്നതിലും അവർ ഏറ്റവും വലിയ പങ്ക് വഹിച്ചു, സത്യദീനിന് വേണ്ടി ഏറ്റവും കൂടുതൽ പരീക്ഷണങ്ങളും കഷ്ടപ്പാടുകളും സഹിച്ചു. ഇസ്‌ലാമിലേക്ക് കടന്നുവരുന്നതിന് മുമ്പ് പോലും ബനൂ ഹാഷിം റസൂലുല്ലാഹി ﷺ ക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്നു. ശിഅ്ബ് അബീത്വാലിബിൽ നടന്ന ബഹിഷ്കരണമെന്ന വേദനാജനകമായ സംഭവത്തിലും ബനൂ ഹാഷിം അവിടുത്തോടൊപ്പമുണ്ടായിരുന്നു, അവിടുത്തെ പിന്തുണച്ചതിന്റെ പേരിൽ അവരും ആ പരീക്ഷണത്തിന് ഇരയായി. അല്ലാഹുവിന്റെ തീരുമാനം എന്തായാലും അത് നടക്കുക തന്നെ ചെയ്യും; എന്നാലും ബാഹ്യമായി നോക്കുമ്പോൾ കഷ്ടപ്പാടുകളുടെ ആ നിമിഷങ്ങളിൽ ബനൂ ഹാഷിം അവിടുത്തോടൊപ്പമില്ലായിരുന്നെങ്കിൽ മക്കയിൽ പതിമൂന്ന് വർഷം താമസിക്കുക പ്രയാസകരമാകുമായിരുന്നു. അതിനാൽ ഒരു ഗോത്രമെന്ന നിലയിലും കുടുംബമെന്ന നിലയിലും ബനൂ ഹാഷിമിന് പ്രത്യേക ശ്രേഷ്ഠതയുണ്ട്. വാസില ബിൻ അസ്ഖഅ് (റ) നിവേദനം ചെയ്യുന്നു: റസൂലുല്ലാഹി ﷺ അരുളി: "അല്ലാഹു ഇസ്മാഈൽ (അ) നബിയുടെ മക്കളിൽ നിന്ന് കിനാനയെയും, കിനാനയിൽ നിന്ന് ഖുറൈശികളെയും, ഖുറൈശികളിൽ നിന്ന് ബനൂ ഹാഷിമിനെയും, ബനൂ ഹാഷിമിൽ നിന്ന് എന്നെയും തിരഞ്ഞെടുത്തു." (മുസ്‌ലിം). ഒരിക്കൽ ജനങ്ങൾ പറഞ്ഞ ചില കാര്യങ്ങൾ റസൂലുല്ലാഹി ﷺ ക്ക് അപ്രിയമായി തോന്നി, അവിടുന്ന് മിമ്പറിൽ കയറി ചോദിച്ചു: "ഞാൻ ആരാണ്?" സ്വഹാബികൾ പറഞ്ഞു: "അങ്ങ് അല്ലാഹുവിന്റെ റസൂലാണ്." അവിടുന്ന് അരുളി: "ഞാൻ അബ്ദുൽ മുത്വലിബിന്റെ മകൻ അബ്ദുല്ലായുടെ മകൻ മുഹമ്മദ് ആണ്. അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോൾ എന്നെ ഏറ്റവും ഉത്തമമായ സൃഷ്ടികളിൽ ഉൾപ്പെടുത്തി, ഗോത്രങ്ങളെ സൃഷ്ടിച്ചപ്പോൾ എന്നെ ഏറ്റവും ഉത്തമമായ ഗോത്രത്തിൽ ഉൾപ്പെടുത്തി, അവരെ വിവിധ കുടുംബങ്ങളെ തിരിച്ചപ്പോൾ എന്നെ ഏറ്റവും ഉത്തമമായ കുടുംബത്തിൽ ഉൾപ്പെടുത്തി. അതിനാൽ കുടുംബത്തിന്റെ കാര്യത്തിലും എന്റെ സ്വന്തം വ്യക്തിത്വത്തിന്റെ കാര്യത്തിലും ഞാൻ നിങ്ങളിൽ ഏറ്റവും ഉത്തമനാണ്. (മുസ്നദ് അഹ്മദ്: 1788). അതുകൊണ്ട് ബനൂ ഹാഷിമിന് ഒരു പ്രത്യേക ശ്രേഷ്ഠതയുണ്ട്. പ്രവാചകന്റെ ചില സവിശേഷതകളിൽ അവർ ഉൾപ്പെടുന്നു; ഉദാഹരണത്തിന് പ്രവാചകന്മാർക്ക് സദഖ വാങ്ങൽ ഹറാമാണ്, ബനൂ ഹാഷിമിനും സദഖ വാങ്ങുന്നത് അവിടുന്ന് വിലക്കിയിട്ടുണ്ട്. പിന്നീട് ബനൂ ഹാഷിമിൽ നിന്നും തങ്ങളുടെ വിശുദ്ധ സന്താനങ്ങളും പവിത്ര പത്നിമാരും പ്രത്യേക പദവിയുള്ളവരാണ്. പ്രവാചക പത്നിമാർക്ക് തങ്ങളോടുള്ള അടുപ്പവും തങ്ങളുടെ ദൗത്യം വിജയകരമാക്കാൻ അവർ സമർപ്പിച്ച ത്യാഗങ്ങളും തങ്ങളുടെ വിജ്ഞാനം പ്രചരിപ്പിക്കുന്നതിൽ അവർക്കുള്ള പങ്കും വിവരണാതീതമാണ്. അവർ മുഴുവൻ ഉമ്മത്തിന്റെയും ഉമ്മമാരാണ്. അല്ലാഹുവിന്റെ കൽപ്പന ഇപ്രകാരമാണ്: "പ്രവാചകൻ സത്യവിശ്വാസികൾക്ക് അവരുടെ സ്വന്തം പ്രാണനേക്കാളും അടുത്ത ആളാകുന്നു. അവിടുത്തെ ഭാര്യമാർ അവരുടെ ഉമ്മമാരുമാകുന്നു." (അഹ്സാബ്: 6). റസൂലുല്ലാഹി ﷺ യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുള്ള സ്വലാത്തുകളിൽ പൊതുവായി അഹ്‌ലു ബൈത്തിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് സ്വലാത്തുൽ ഇബ്റാഹീമിയ്യയിൽ: "അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ വ അലാ ആലി മുഹമ്മദ്" എന്നാണുള്ളത്. എന്നാൽ ചില സ്വലാത്തുകളിൽ അവിടുത്തെ പരിശുദ്ധ മക്കളോടൊപ്പം ഭാര്യമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്, ഉദാഹരണത്തിന്: "അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ വ അസ്‌വാജിഹീ വ ദുർരിയ്യതിഹീ". (ബുഖാരി: 3369)
അഹ്‌ലു ബൈത്തിൽ ആരൊക്കെയാണ് ഉൾപ്പെടുന്നത് എന്നതിനെ സംബന്ധിച്ച് ആഇഷ (റ) നിവേദനം ചെയ്ത ഒരു സംഭവമുണ്ട്. അതിൽ നിന്ന് വ്യക്തമാകുന്നത് അവർ ഫാത്തിമ (റ), അലി (റ), ഹസൻ (റ), ഹുസൈൻ (റ) എന്നിവരായിരുന്നു എന്നാണ്. (മുസ്‌ലിം: 2424). കൂടാതെ ഉമർ ബിൻ അബീസലമ (റ) നിവേദനം ചെയ്യുന്നു: അഹ്‌ലു ബൈത്തിനെക്കുറിച്ചുള്ള ഈ ആയത്ത് ഇറങ്ങിയപ്പോൾ: "തീർച്ചയായും അല്ലാഹു ഉദ്ദേശിക്കുന്നത് അഹ്‌ലു ബൈത്തായ നിങ്ങളിൽ നിന്ന് മലിനത നീക്കിക്കളയാനും നിങ്ങളെ പൂർണ്ണമായി ശുദ്ധീകരിക്കാനുമാണ്" (അഹ്സാബ്: 33), അപ്പോൾ റസൂലുല്ലാഹി ﷺ ഫാത്തിമ (റ), ഹസൻ (റ), ഹുസൈൻ (റ) എന്നിവരെ വിളിച്ച് ഒരു പുതപ്പ് കൊണ്ട് മൂടി. തന്റെ പിന്നിലുണ്ടായിരുന്ന അലി (കറമല്ലല്ലാഹു വജ്ഹഹു) യെയും ആ വസ്ത്രം കൊണ്ട് മൂടി പ്രാർത്ഥിച്ചു: "അല്ലാഹുവേ! ഇവരാണ് എന്റെ അഹ്‌ലു ബൈത്ത്. ഇവരിൽ നിന്ന് അശുദ്ധി അകറ്റുകയും ഇവരെ പൂർണ്ണമായി ശുദ്ധീകരിക്കുകയും ചെയ്യേണമേ." ഉമ്മുൽ മുഅ്മിനീൻ ഉമ്മു സലമ (റ) ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, ഞാനും അവരോടൊപ്പം വരട്ടെയോ?" അവിടുന്ന് പറഞ്ഞു: "നീ നിന്റെ സ്ഥാനത്ത് തുടരുക, നീയും നന്മയിലാണ്." (തിർമിദി: 3787). ഇതേ നിവേദനം സഅ്ദ് ബിൻ അബീ വഖാസ് (റ) വിൽ നിന്നും വന്നിട്ടുണ്ട്, അതിലും അവിടുന്ന് അലി (റ), ഫാത്തിമ (റ), ഹസൻ, ഹുസൈൻ (റ) എന്നിവരെക്കുറിച്ച് പറഞ്ഞു: "ഇവരാണ് എന്റെ അഹ്‌ലു ബൈത്ത്: അല്ലാഹുമ്മ ഹാഉലാഇ അഹ്‌ലീ." (തിർമിദി: 3724). ഇതിൽ നിന്ന് മനസ്സിലാകുന്നത് ഉമ്മഹാതുൽ മുഅ്മിനീങ്ങളുടെ പദവിയും വളരെ ഉയർന്നതാണെങ്കിലും അവിടുത്തെ യഥാർത്ഥ അഹ്‌ലു ബൈത്ത് ഈ വ്യക്തികളാണ് എന്നാണ്.
ഒരുപക്ഷേ ആ സമയത്ത് റസൂലുല്ലാഹി ﷺ യുടെ മറ്റ് പുത്രിമാരായ സൈനബ് (റ), റുഖിയ്യ (റ), ഉമ്മു കുൽസൂം (റ) എന്നിവർ മരണപ്പെട്ടിട്ടുണ്ടാകാം; അല്ലാത്തപക്ഷം അവിടുന്ന് അവരെയും ഈ ആദരവിൽ ഉൾപ്പെടുത്തുമായിരുന്നു. സൈനബ് (റ), റുഖിയ്യ (റ), ഉമ്മു കുൽസൂം (റ) എന്നിവർ പ്രവാചകന്റെ പുത്രിമാരാണെന്നത് നിഷേധിക്കുകയും അവരെ ഖദീജ (റ) യുടെ ആദ്യ ഭർത്താവിലേക്ക് ചേർക്കുകയും ചെയ്യുന്നവരുടെ വാദം തീർച്ചയായും തെറ്റാണ്. ഖുർആനിൽ തന്നെ അവിടുത്തെ പുത്രിമാരെ ബഹുവചന രൂപത്തിലാണ് പരാമർശിച്ചിരിക്കുന്നത്: "നിന്റെ ഭാര്യമാരോടും പുത്രിമാരോടും പറയുക" (അഹ്സാബ്: 59). മുസ്‌ലിം ശരീഫിൽ സൈനബ് (റ) വിന്റെ വഫാത്ത് പരാമർശിക്കുമ്പോൾ അവർ പ്രവാചകന്റെ പുത്രിയാണെന്ന് വ്യക്തമായി പറയുന്നുണ്ട് (മുസ്‌ലിം: 939). ഉസ്മാൻ (റ) ബദ്ർ യുദ്ധത്തിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുന്ന ഹദീസിൽ റുഖിയ്യ (റ) യെക്കുറിച്ചും പരാമർശമുണ്ട് (ബുഖാരി: 3130). ഷിയാ പണ്ഡിതനായ അല്ലാമാ മജ്‌ലിസി പോലും ഉമ്മുൽ മുഅ്മിനീൻ ഖദീജ (റ) വിൽ നിന്നുള്ള റസൂലുല്ലാഹി ﷺ യുടെ മക്കളെക്കുറിച്ച് പരാമർശിക്കുമ്പോൾ ഫാത്തിമ (റ) യെ കൂടാതെ സൈനബ് (റ), റുഖിയ്യ (റ), ഉമ്മു കുൽസൂം (റ) എന്നിവരെയും പരാമർശിച്ചിട്ടുണ്ട്. (ഹയാത്തുൽ ഖുലൂബ്, അധ്യായം: 51- 2/558).
ഈ പരിശുദ്ധ അഹ്‌ലു ബൈത്തിലെ ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകമായും റസൂലുല്ലാഹി ﷺ ശ്രേഷ്ഠതകൾ വിവരിച്ചിട്ടുണ്ട്. അവിടുന്ന് അലി (റ) വിനെക്കുറിച്ച് പറഞ്ഞു: അദ്ദേഹത്തോടുള്ള സ്നേഹം ഈമാനിന്റെയും നിഫാഖിന്റെയും (കപടവിശ്വാസം) മാനദണ്ഡമാണ്. മുഅ്മിനായവൻ അവരെ സ്നേഹിക്കും, മുനാഫിഖ് അവരോട് വിദ്വേഷം വെക്കും. (അലി (റ) വിനെ ഉദ്ധരിച്ച് മുസ്‌ലിം നിവേദനം ചെയ്തത്: 78). ഒരു സന്ദർഭത്തിൽ അവിടുന്ന് സ്വഹാബികളുടെ സദസ്സിൽ വെച്ച് അരുളി: "ഞാൻ ആരുടെ സ്നേഹിതൻ ആണോ, അലിയ്യും അവൻ്റെ സ്നേഹിതൻ ആണ്. അല്ലാഹുവേ, അലിയ്യെ സ്നേഹിക്കുന്നവനെ നീയും സ്നേഹിക്കേണമേ, അലിയോട് ശത്രുത വെക്കുന്നവനോട് നീയും ശത്രുത വെക്കേണമേ. (മുസ്നദ് അഹ്മദ്: 19302).
ഫാത്തിമ സഹ്‌റാ (റ) യുടെ ഉന്നതമായ പദവിയെക്കുറിച്ച് ഉമ്മുൽ മുഅ്മിനീൻ ആഇഷ സിദ്ദീഖ (റ) നിവേദനം ചെയ്യുന്നു, റസൂലുല്ലാഹി ﷺ അരുളി: "വിശ്വാസികളായ സ്ത്രീകളുടെ, അല്ലെങ്കിൽ ഈ ഉമ്മത്തിലെ സ്ത്രീകളുടെ നേതാവായി നീ തിരഞ്ഞെടുക്കപ്പെട്ടതിൽ നീ തൃപ്തയല്ലേ? (ബുഖാരി: 6285). മറ്റൊരു സന്ദർഭത്തിൽ ഉമ്മുൽ മുഅ്മിനീൻ ആഇഷ (റ) ഫാത്തിമ (റ) യോട് പറഞ്ഞു: ഞാൻ നിനക്കൊരു ശുഭവാർത്ത നൽകട്ടെയോ? പ്രവാചകൻ ﷺ അരുളുന്നത് ഞാൻ കേട്ടു: സ്വർഗ്ഗത്തിലെ സ്ത്രീകളുടെ നേതാക്കൾ നാല് പേരാണ്; മറിയം (അ), ഫാത്തിമ (റ), ഉമ്മുൽ മുഅ്മിനീൻ ഖദീജ (റ), ഫിർഔന്റെ ഭാര്യ ആസിയ (അ). (മുസ്തദ്റക്, ആഇഷ (റ) യിൽ നിന്ന് നിവേദനം ചെയ്തത്: 4853).
അവിടുന്ന് ഹസൻ, ഹുസൈൻ (റ) എന്നിവരെ സ്വർഗ്ഗത്തിലെ യുവാക്കളുടെ നേതാക്കളായി പ്രഖ്യാപിച്ചു (തിർമിദി: 3768).
റസൂലുല്ലാഹി ﷺ പേരക്കുട്ടികളായ ഹസൻ, ഹുസൈൻ എന്നിവരെ അങ്ങേയറ്റം സ്നേഹിച്ചിരുന്നു. ഒരിക്കൽ അവിടുന്ന് അവരെ രണ്ടു തോളിലുമായി ഇരുത്തി, മാറിമാറി ചുംബിച്ചുകൊണ്ട് സ്വഹാബികളുടെ അടുത്തേക്ക് വന്നു. ഒരു സ്വഹാബി ചോദിച്ചു: "അങ്ങ് ഇവരെ ഇത്രയധികം സ്നേഹിക്കുന്നുവോ?" കുട്ടികളെ സ്നേഹിക്കുന്നത് പ്രവാചകത്വത്തിന്റെ പദവിക്ക് യോജിച്ചതല്ല എന്ന് ഒരുപക്ഷേ അദ്ദേഹം കരുതിയിരിക്കാം. അവിടുന്ന് അവരുടെ മുന്നിൽ വെച്ച് പേരക്കുട്ടികളോടുള്ള സ്നേഹം പ്രകടിപ്പിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് ഇപ്രകാരം അരുളുകയും ചെയ്തു: "ആര് ഇവരെ രണ്ടുപേരെയും സ്നേഹിച്ചുവോ അവൻ എന്നെ സ്നേഹിച്ചു, ആര് ഇവരോട് വിദ്വേഷം വെച്ചുവോ അവൻ എന്നോട് വിദ്വേഷം വെച്ചു." (മുസ്നദ് അഹ്മദ്, അബൂഹുറൈറ (റ) യിൽ നിന്ന്: 9673).
ഇവയെല്ലാം അഹ്‌ലു ബൈത്തിലെ ചില പ്രത്യേക വ്യക്തികൾക്ക് വേണ്ടിയുള്ള അവിടുത്തെ പ്രാർത്ഥനകളായിരുന്നു; എന്നാൽ പൊതുവായും അവിടുന്ന് അഹ്‌ലു ബൈത്തിന്റെ ശ്രേഷ്ഠതകൾ വിവരിച്ചിട്ടുണ്ട്. അവരോടുള്ള സ്നേഹത്തെ തന്നോടുള്ള സ്നേഹത്തിന്റെ മാനദണ്ഡമായും അവരോടുള്ള വിദ്വേഷത്തെ തന്നോടുള്ള വിദ്വേഷമായും അവിടുന്ന് നിശ്ചയിച്ചു. അബൂസഈദ് അൽ ഖുദ്‌രി (റ) വിൽ നിന്ന് നിവേദനം: അവിടുന്ന് സത്യം ചെയ്തുകൊണ്ട് പറഞ്ഞു: "ഞങ്ങളുടെ അഹ്‌ലു ബൈത്തിനോട് ആര് വിദ്വേഷം വെക്കുന്നുവോ, അല്ലാഹു അവനെ തീർച്ചയായും നരകത്തിൽ പ്രവേശിപ്പിക്കും." (ഇബ്നു ഹിബ്ബാൻ: 6978). സ്വഹാബികൾക്ക് അഹ്‌ലു ബൈത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് എത്രത്തോളം അറിവുണ്ടായിരുന്നുവെന്നാൽ, അവർ എപ്പോഴും അവരെ നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു. അലിയ്യ് (റ) ഉം ഫാത്തിമ (റ) യും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് അത് അബൂബക്ർ (റ) അലി (റ) വിന് ചെയ്ത ഒരു ഉപകാരമായിരുന്നുവെന്ന് ഷിയാ പണ്ഡിതന്മാർ തന്നെ എഴുതിയിട്ടുണ്ട്. കാരണം അദ്ദേഹമായിരുന്നു അതിന് മധ്യസ്ഥത വഹിച്ചതും വിവാഹത്തിന് സാക്ഷിയായതും. റസൂലുല്ലാഹി ﷺ യുടെ ആവശ്യപ്രകാരം ആ വിവാഹത്തിന്റെ സാക്ഷികളിൽ ഒരാളും അദ്ദേഹമായിരുന്നു." (അൽ-അമാലി ലിൽ തൂസി: 1/38). ഈ അനുഗൃഹീത വിവാഹത്തിന് റസൂലുല്ലാഹി ﷺ പ്രത്യേകമായി ക്ഷണിച്ച സ്വഹാബികളിൽ അബൂബക്ർ സിദ്ദീഖ് (റ), സഅ്ദ് ബിൻ മുആദ് (റ) എന്നിവർ ഉൾപ്പെട്ടിരുന്നു. അലി (റ) എപ്പോഴും പ്രവാചകന്റെ സേവനത്തിൽ മുഴുകിയിരുന്നതിനാലും മറ്റ് ഉപജീവനമാർഗ്ഗങ്ങൾ ഇല്ലാതിരുന്നതിനാലും സാമ്പത്തികമായി പ്രയാസത്തിലായിരുന്നു. അതിനാൽ ഈ മൂന്ന് പ്രമുഖ സ്വഹാബികളും അലിയ്യ് (റ) നെ സഹായിക്കാൻ തീരുമാനിച്ചു (ജലാഉൽ ഉയൂൻ, മുല്ലാ മജ്‌ലിസി: 1/169). പ്രശസ്ത ഷിയാ പണ്ഡിതനായ അല്ലാമാ തൂസിയുടെ നിവേദനപ്രകാരം, ഫാത്തിമ (റ) ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള ചുമതല പ്രവാചകൻ ഏൽപ്പിച്ചത് അബൂബക്ർ സിദ്ദീഖ് (റ) വിനെയായിരുന്നു. (ജലാഉൽ ഉയൂൻ: 1/176).
അഹ്‌ലുൽ ബൈത്തിനോട് സ്വഹാബികൾ കാണിച്ച നല്ല പെരുമാറ്റത്തിന്റെയും സ്നേഹാദരവുകളുടെയും അവസ്ഥ ഇപ്രകാരമായിരുന്നു: അബൂബക്ർ സിദ്ദീഖ് (റ) ഫാത്തിമ (റ) യുടെ രോഗശയ്യയിൽ എപ്പോഴും വന്ന് വിവരങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു. അബൂബക്ർ സിദ്ദീഖ് (റ) ന്റെ ഭാര്യ അസ്മാഅ് ബിൻത് ഉമൈസ് (റ) ഫാത്തിമ (റ) യെ പരിചരിക്കുന്നതിനായി സ്വയം സമർപ്പിക്കുകയും അവസാന ശ്വാസം വരെ അവരുടെ അരികിൽ ഉണ്ടാവുകയും ചെയ്തു (അൽ-അമാലി ലിൽ തൂസി: 1/107). ഫാത്തിമ (റ) വഫാത്തായപ്പോൾ മദീന മുഴുവൻ സ്ത്രീപുരുഷന്മാരുടെ കരച്ചിൽ കൊണ്ട് മുഖരിതമായി. റസൂലുല്ലാഹി ﷺ വഫാത്തായപ്പോൾ ജനങ്ങൾ എത്രത്തോളം അസ്വസ്ഥരായിരുന്നുവോ, അത്രത്തോളം തന്നെ അന്നും ജനങ്ങൾ അസ്വസ്ഥരായി. (കിതാബു സുലൈം ഇബ്നു ഖൈസ്: 255).
അലി (റ) വിന് ഉമ്മു കുൽസൂം (റ) എന്നൊരു മകളുണ്ടായിരുന്നു. ഉമർ (റ) അവരെ വിവാഹം കഴിക്കാൻ ആലോചനയയച്ചു. പ്രായക്കുറവ് കാരണം അലി (റ) ആദ്യം ഖേദം പ്രകടിപ്പിച്ചു. അപ്പോൾ ഉമർ (റ) പറഞ്ഞു: റസൂലുല്ലാഹി ﷺ അരുളുന്നത് ഞാൻ കേട്ടിട്ടുണ്ട്: "എന്റെ കുടുംബപരമ്പരയല്ലാത്ത എല്ലാ ബന്ധങ്ങളും ഖിയാമത്ത് നാളിൽ മുറിഞ്ഞുപോകും. അതിനാൽ റസൂലുല്ലാഹി ﷺ യുമായി എനിക്ക് ഈയൊരു ബന്ധം സ്ഥാപിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." അങ്ങനെ അലി (റ) ആ ആലോചന സ്വീകരിക്കുകയും ഉമ്മു കുൽസൂമിനെ ഉമർ (റ) ന് വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു. പതിനായിരം ദീനാറാണ് അദ്ദേഹം മഹറായി നിശ്ചയിച്ചത് (താരീഖുൽ യഅ്ഖൂബി: 2/149). ഇത് ഒരു ഷിയാ പണ്ഡിതന്റെ തന്നെ പ്രസ്താവനയാണ്. ഉമർ (റ) ന്റെ ആദരവ് നോക്കുക. ഒന്ന്: പ്രവാചക കുടുംബവുമായുള്ള ബന്ധത്തിന് വേണ്ടി മാത്രമാണ് അദ്ദേഹം ഈ വിവാഹം കഴിച്ചത്. രണ്ട്: പതിനായിരം ദീനാർ എന്ന വലിയൊരു തുകയാണ് മഹ്റായി നിശ്ചയിച്ചത്; എന്റെ അറിവനുസരിച്ച് പ്രവാചകന്റെയോ സ്വഹാബികളുടെയോ കാലഘട്ടത്തിൽ മറ്റൊരു സ്ത്രീക്കും ഇത്രയും വലിയൊരു തുക മഹറായി ലഭിച്ചിട്ടുണ്ടാകില്ല.
അഹ്‌ലുൽ ബൈത്തിനെ ആദരിക്കുന്നതിൽ ഉമർ (റ) കാണിച്ച ശ്രദ്ധ എത്രത്തോളമെന്നാൽ, ഹിജ്റ 20-ൽ വലിയ തോതിൽ സ്വത്ത് വന്നപ്പോൾ അദ്ദേഹം അത് വിതരണം ചെയ്തത് ഇപ്രകാരമായിരുന്നു: ഏറ്റവും വലിയ തുകയായ അയ്യായിരം ദീനാർ അലിയ്യ് (റ) ന് നൽകി. നാലായിരം തനിക്കും നിശ്ചയിച്ചു. ഹസൻ, ഹുസൈൻ (റ) എന്നിവർ ചെറിയ കുട്ടികളായിരുന്നിട്ടും അവർക്ക് മൂവായിരം വീതം നിശ്ചയിച്ചു. ഈ കാര്യം ഷിയാ ചരിത്രകാരനായ അല്ലാമാ യഅ്ഖൂബി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് (താരീഖുൽ യഅ്ഖൂബി: 2/183). ധനവിതരണ സമയത്ത് ജനങ്ങൾ അമീറുൽ മുഅ്മിനീൻ എന്ന നിലയിൽ ഉമർ (റ) നോട് പറഞ്ഞു: "അങ്ങ് അങ്ങയിൽ നിന്ന് തന്നെ തുടങ്ങുക." അപ്പോൾ അദ്ദേഹം പറഞ്ഞു: "ഇല്ല, ഞാൻ റസൂലുല്ലാഹി ﷺ യുടെ അഹ്‌ലു ബൈത്തിൽ നിന്ന് തുടങ്ങും." (നഹ്ജുൽ ബലാഗ: 3/173). പേർഷ്യൻ രാജാവായ കിസ്‌റയുടെ മകൾ തടവുകാരിയായി വന്നപ്പോൾ, മുസ്‌ലിം ഭരണാധികാരിയുടെ മകന് അനുയോജ്യയായ വധുവെന്ന നിലയിൽ ഉമർ (റ) അവളെ സ്വന്തം മകന് നൽകുമെന്നാണ് ജനങ്ങൾ കരുതിയത്; എന്നാൽ ഉമർ (റ) അവളെ ഹുസൈൻ (റ) നാണ് നൽകിയത്. അവരിൽ നിന്നാണ് ഇമാം സൈനുൽ ആബിദീൻ അലി ബിൻ ഹുസൈൻ (റ) ജനിച്ചത്. കർബല ദുരന്തത്തിൽ അദ്ദേഹം മാത്രമാണ് രക്ഷപ്പെട്ടത്, അദ്ദേഹത്തിലൂടെയാണ് ഹുസൈൻ (റ) ന്റെ വംശം നിലനിന്നത്. ഈ കാര്യം ഷിയാ ഹദീസ് പണ്ഡിതന്മാർ തന്നെ ഉദ്ധരിച്ചിട്ടുണ്ട് (അൽ-ഉസ്വൂൽ: 1/467). ചുരുക്കത്തിൽ, എല്ലാ സ്വഹാബികളും റസൂലുല്ലാഹി ﷺ യുടെ അഹ്‌ലു ബൈത്തിനെയും അവിടുത്തെ അനുഗൃഹീത കുടുംബത്തെയും അങ്ങേയറ്റം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. (തുടരും)
🔹🔹🔹🔹🔹🔹🔹
പരിശുദ്ധ ഖുർആൻ പ്രകാശം
സൂറത്തുല്‍ ബഖറ
✍️ മൗലാനാ മുഫ്തി ഹിലാൽ ഉസ്മാനി
﷽
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം
ആയത്ത് 60 - 74
۞ وَإِذِ ٱسۡتَسۡقَىٰ مُوسَىٰ لِقَوۡمِهِۦ فَقُلۡنَا ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنفَجَرَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَيۡنٗاۖ قَدۡ عَلِمَ كُلُّ أُنَاسٖ مَّشۡرَبَهُمۡۖ كُلُواْ وَٱشۡرَبُواْ مِن رِّزۡقِ ٱللَّهِ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ وَإِذۡ قُلۡتُمۡ يَٰمُوسَىٰ لَن نَّصۡبِرَ عَلَىٰ طَعَامٖ وَٰحِدٖ فَٱدۡعُ لَنَا رَبَّكَ يُخۡرِجۡ لَنَا مِمَّا تُنۢبِتُ ٱلۡأَرۡضُ مِنۢ بَقۡلِهَا وَقِثَّآئِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَاۖ قَالَ أَتَسۡتَبۡدِلُونَ ٱلَّذِي هُوَ أَدۡنَىٰ بِٱلَّذِي هُوَ خَيۡرٌۚ ٱهۡبِطُواْ مِصۡرٗا فَإِنَّ لَكُم مَّا سَأَلۡتُمۡۗ وَضُرِبَتۡ عَلَيۡهِمُ ٱلذِّلَّةُ وَٱلۡمَسۡكَنَةُ وَبَآءُو بِغَضَبٖ مِّنَ ٱللَّهِۚ ذَٰلِكَ بِأَنَّهُمۡ كَانُواْ يَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقۡتُلُونَ ٱلنَّبِيِّـۧنَ بِغَيۡرِ ٱلۡحَقِّۚ ذَٰلِكَ بِمَا عَصَواْ وَّكَانُواْ يَعۡتَدُونَ إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَادُواْ وَٱلنَّصَٰرَىٰ وَٱلصَّٰبِـِٔينَ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَعَمِلَ صَٰلِحٗا فَلَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ وَإِذۡ أَخَذۡنَا مِيثَٰقَكُمۡ وَرَفَعۡنَا فَوۡقَكُمُ ٱلطُّورَ خُذُواْ مَآ ءَاتَيۡنَٰكُم بِقُوَّةٖ وَٱذۡكُرُواْ مَا فِيهِ لَعَلَّكُمۡ تَتَّقُونَ ثُمَّ تَوَلَّيۡتُم مِّنۢ بَعۡدِ ذَٰلِكَۖ فَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ لَكُنتُم مِّنَ ٱلۡخَٰسِرِينَ وَلَقَدۡ عَلِمۡتُمُ ٱلَّذِينَ ٱعۡتَدَوۡاْ مِنكُمۡ فِي ٱلسَّبۡتِ فَقُلۡنَا لَهُمۡ كُونُواْ قِرَدَةً خَٰسِـِٔينَ فَجَعَلۡنَٰهَا نَكَٰلٗا لِّمَا بَيۡنَ يَدَيۡهَا وَمَا خَلۡفَهَا وَمَوۡعِظَةٗ لِّلۡمُتَّقِينَ وَإِذۡ قَالَ مُوسَىٰ لِقَوۡمِهِۦٓ إِنَّ ٱللَّهَ يَأۡمُرُكُمۡ أَن تَذۡبَحُواْ بَقَرَةٗۖ قَالُوٓاْ أَتَتَّخِذُنَا هُزُوٗاۖ قَالَ أَعُوذُ بِٱللَّهِ أَنۡ أَكُونَ مِنَ ٱلۡجَٰهِلِينَ قَالُواْ ٱدۡعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِيَۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٞ لَّا فَارِضٞ وَلَا بِكۡرٌ عَوَانُۢ بَيۡنَ ذَٰلِكَۖ فَٱفۡعَلُواْ مَا تُؤۡمَرُونَ قَالُواْ ٱدۡعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوۡنُهَاۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٞ صَفۡرَآءُ فَاقِعٞ لَّوۡنُهَا تَسُرُّ ٱلنَّٰظِرِينَ قَالُواْ ٱدۡعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِيَ إِنَّ ٱلۡبَقَرَ تَشَٰبَهَ عَلَيۡنَا وَإِنَّآ إِن شَآءَ ٱللَّهُ لَمُهۡتَدُونَ ٧٠ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٞ لَّا ذَلُولٞ تُثِيرُ ٱلۡأَرۡضَ وَلَا تَسۡقِي ٱلۡحَرۡثَ مُسَلَّمَةٞ لَّا شِيَةَ فِيهَاۚ قَالُواْ ٱلۡـَٰٔنَ جِئۡتَ بِٱلۡحَقِّۚ فَذَبَحُوهَا وَمَا كَادُواْ يَفۡعَلُونَ وَإِذۡ قَتَلۡتُمۡ نَفۡسٗا فَٱدَّٰرَٰٔتُمۡ فِيهَاۖ وَٱللَّهُ مُخۡرِجٞ مَّا كُنتُمۡ تَكۡتُمُونَ فَقُلۡنَا ٱضۡرِبُوهُ بِبَعۡضِهَاۚ كَذَٰلِكَ يُحۡيِ ٱللَّهُ ٱلۡمَوۡتَىٰ وَيُرِيكُمۡ ءَايَٰتِهِۦ لَعَلَّكُمۡ تَعۡقِلُونَ ثُمَّ قَسَتۡ قُلُوبُكُم مِّنۢ بَعۡدِ ذَٰلِكَ فَهِيَ كَٱلۡحِجَارَةِ أَوۡ أَشَدُّ قَسۡوَةٗۚ وَإِنَّ مِنَ ٱلۡحِجَارَةِ لَمَا يَتَفَجَّرُ مِنۡهُ ٱلۡأَنۡهَٰرُۚ وَإِنَّ مِنۡهَا لَمَا يَشَّقَّقُ فَيَخۡرُجُ مِنۡهُ ٱلۡمَآءُۚ وَإِنَّ مِنۡهَا لَمَا يَهۡبِطُ مِنۡ خَشۡيَةِ ٱللَّهِۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ
മൂസാ നബി തന്റെ ജനതക്കു വേണ്ടി ജലത്തിനായി പ്രാർത്ഥിച്ച സന്ദർഭം, അതിനെ തുടർന്ന് ‹കല്ലിൽ നിന്റെ വടികൊണ്ട് അടിക്കുക› എന്നു നാം നിർദ്ദേശം നൽകി. ഉടനെ അതിൽ നിന്നും പന്ത്രണ്ട് ഉറവകൾ പ്രവഹിച്ചു. ഓരോരുത്തരും കുടിക്കാനുള്ള സ്ഥാനം മനസ്സിലാക്കി. അല്ലാഹു നൽകിയ വിഭവങ്ങളിൽ നിന്നും നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. ലോകത്ത് നാശമുണ്ടാക്കി അഴിഞ്ഞാടരുത്.(60) നിങ്ങൾ ഇങ്ങനെ പറഞ്ഞ സന്ദർഭം; ഒരേ തരം ആഹാരം കഴിച്ചു കൊണ്ടിരിക്കാൻ ഞങ്ങൾക്കു കഴിയുകയില്ല. അതിനാൽ, ഞങ്ങൾക്കു വേണ്ടി താങ്കൾ ദുആ ഇരക്കുക. ഭൂമി ഉൽപാദിപ്പിക്കുന്ന ചീര, കക്കരി, ഗോതമ്പ്, പയർ, ഉള്ളി മുതലായവ ഞങ്ങൾക്ക് അവൻ ഉൽപ്പാദിപ്പിച്ചു തരുന്നതാണ്. മൂസാ നബി പറഞ്ഞു: ഉത്തമ വസ്തുക്കൾക്കു പകരമായി താഴ്ന്ന വസ്തുക്കളെ വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുകയാണോ? ഏതെങ്കിലും പട്ടണത്തിൽ നിങ്ങൾ ഇറങ്ങിക്കൊള്ളുക. അവിടെ നിങ്ങൾ ആവശ്യപ്പെട്ട വസ്തുക്കൾ നിങ്ങൾക്കു ലഭിക്കുന്നതാണ്. അവരുടെ മേൽ നിന്ദ്യതയും അധ:പതനവും അടിച്ചേൽപ്പിക്കപ്പെട്ടു. ഇലാഹീ കോപത്തിന് അവർ അർഹരായിത്തീർന്നു. അല്ലാഹുവിന്റെ വിധിവിലക്കുകൾ നിഷേധിക്കുകയും അന്യായമായി പ്രവാചകരെ വധിക്കുകയും അനുസരണക്കേട് കാണിക്കുകയും പരിധി ലംഘനം നടത്തുകയും ചെയ്തതിനാലാണ് അവർക്ക് ആ ദുർഗ്ഗതി ഉണ്ടായത്.(61)നിസ്സംശയം മുസ്‌ലിം, യഹൂദി, ക്രൈസ്തവൻ, സാബിഉകൾ എന്നിവരിൽ ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ അവരുടെ രക്ഷിതാവിങ്കൽ അവർക്ക് പ്രതിഫലമുണ്ട്. അവർ ഒന്നും ഭയപ്പെടുന്നതല്ല, ദു:ഖിക്കുന്നതുമല്ല.(62) നിങ്ങളിൽ നിന്നും നാം കരാർ വാങ്ങിയ സന്ദർഭം ഓർക്കുക. ‹തൂർ› മലയെ നിങ്ങൾക്കു മീതെ നാം ഉയർത്തി. (എന്നിട്ട് നാം പറഞ്ഞു:) നിങ്ങൾ ഭയഭക്തരാകാൻ വേണ്ടി ‹നിങ്ങൾക്കു നാം നൽകിയ ഗ്രന്ഥത്തെ മുറുകെ പിടിക്കുക. അതിലുള്ളതിനെ ഓർമ്മിക്കുകയും ചെയ്യുക›(63) പിന്നീട് ആ കരാറിനു ശേഷം നിങ്ങൾ പിൻമാറി. നിങ്ങൾക്ക് അല്ലാഹുവിന്റെ കരുണയും ഔദാര്യവും ഇല്ലായിരുന്നെങ്കിൽ ഉടനടി നിങ്ങൾ നശിച്ചു പോകുമായിരുന്നു.(64) ശനിയാഴ്ച ദിവസത്തിന്റെ വിഷയത്തിൽ നിങ്ങളിൽ നിന്ന് പരിധി ലംഘിച്ചവരുടെ അവസ്ഥ നിങ്ങൾക്ക് നന്നായി അറിയാമല്ലോ? നാം അവരോടു പറഞ്ഞു: ‹നിങ്ങൾ നിന്ദ്യരായ കുരങ്ങുകളായി തീരുക›(65) പിന്നീട് നാം അതിനെ അവരുടെ സമകാലികർക്കും ശേഷം വന്നവർക്ക് ഒരു ഗുണപാഠവും അല്ലാഹുവിനെ ഭയക്കുന്നവർക്ക് ഒരു ഉപദേശവും ആക്കിത്തീർത്തു.(66) ഒരു പശുവിനെ നിങ്ങൾ അറുക്കാൻ അല്ലാഹു നിങ്ങളോട് കൽപ്പിക്കുന്നു എന്ന് മൂസാ നബി തന്റെ സമൂഹത്തോട് പറഞ്ഞ സന്ദർഭം: അവർ പറഞ്ഞു: ഞങ്ങളെ താങ്കൾ പരിഹസിക്കുകയാണോ? മൂസാ നബി പറഞ്ഞു: അവിവേകികളിൽ പെടാതിരിക്കാൻ അല്ലാഹുവിൽ ഞാൻ അഭയം തേടുന്നു.(67) അവർ പറഞ്ഞു: ഞങ്ങൾക്കായി താങ്കൾ രക്ഷിതാവിനോട് അപേക്ഷിക്കുക. ആ പശുവിന്റെ വിശേഷണങ്ങൾ എന്തൊക്കെയാണെന്ന് അവൻ നമുക്ക് വിശദീകരിച്ചു തരട്ടെ. മൂസാ നബി പറഞ്ഞു: അല്ലാഹു പറയുന്നു: അത് വാർദ്ധക്യം ബാധിച്ചതോ പ്രായം കുറഞ്ഞതോ അല്ലാത്ത മദ്ധ്യ വയസ്സുള്ള പശുവാണ്. നിങ്ങൾ കൽപ്പിക്കപ്പെട്ടത് പ്രവർത്തിക്കുക.(68) അവർ പറഞ്ഞു: താങ്കളുടെ നാഥനോട് ഞങ്ങൾക്കു വേണ്ടി ചോദിക്കുക. അതിന്റെ നിറം എന്താണെന്നു കൂടി അവൻ വിശദമാക്കിത്തരട്ടെ. മൂസാ നബി പറഞ്ഞു: അല്ലാഹു പറയുന്നു: അതു കാണുന്നവർക്ക് ആനന്ദം പകരുന്ന നിലയിൽ കടുത്ത മഞ്ഞ നിറമുള്ള ഒരു പശുവായിരിക്കണം.(69)അവർ പറഞ്ഞു: ഞങ്ങൾക്കു വേണ്ടി താങ്കൾ രക്ഷിതാവിനോട് ചോദിക്കുക. അതിന്റെ വിശേഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് വിവരിച്ചു തരട്ടെ. കാരണം, ഈ പശുവിന്റെ രൂപ സാദൃശ്യങ്ങള്‍ ഞങ്ങളിൽ സംശയം ഉണ്ടാക്കുന്നു. ഇൻശാ അല്ലാഹ് ഞങ്ങൾ നേർമാർഗ്ഗം പ്രാപിക്കുന്നതാണ്.(70) മൂസാ നബി പ്രതിവചിച്ചു. അല്ലാഹു പറയുന്നു: അത് ഭൂമി ഉഴുകുന്നതിനോ കൃഷി നനയ്ക്കുന്നതിനോ ഉപയോഗിക്കപ്പെടാത്ത, സുരക്ഷിതവും ന്യൂനതകളില്ലാത്തതുമായ ഒരു പശുവായിരിക്കണം. അവർ പറഞ്ഞു: ഇപ്പോൾ വ്യക്തമായ കാര്യം താങ്കൾ പറഞ്ഞു കഴിഞ്ഞു. പിന്നെ, അവർ അതിനെ അറുത്തു. അവർ അത് ചെയ്യുമായിരുന്നില്ല.(71) നിങ്ങളിൽ ചിലർ ഒരാളെ കൊല്ലുകയും പരസ്പരം കുറ്റാരോപണം നടത്തുകയും ചെയ്ത സന്ദർഭം: നിങ്ങളിൽ പെട്ടവർ മറച്ചു വെക്കാൻ ശ്രമിച്ച കാര്യത്തെ പുറത്തു കൊണ്ടുവരണമെന്നായിരുന്നു അല്ലാഹുവിന്റെ തീരുമാനം.(72) അതിനാൽ, നാം നിർദ്ദേശിച്ചു: മൃതദേഹത്തെ പശുവിന്റെ ഒരംശം കൊണ്ട് അടിക്കുക. ഇപ്രകാരം അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുന്നതാണ്. നിങ്ങൾ കാര്യം ഗ്രഹിക്കുവാൻ വേണ്ടി തന്റെ അടയാളങ്ങൾ നിങ്ങൾക്ക് അല്ലാഹു കാണിച്ചുതരുന്നു.(73) ഇതിനു ശേഷവും നിങ്ങളുടെ മനസ്സ് കടുത്തതായി തന്നെ നിലനിന്നു. പാറ പോലെ അല്ല, അതിനേക്കാൾ കഠിനമായിത്തീർന്നു. കാരണം, ചില പാറകളിൽ നിന്ന് നദികൾ പ്രവഹിക്കുന്നു. മറ്റ് ചിലത് പിളർന്ന് അതിൽ നിന്നും വെള്ളം പുറത്തു വരുന്നു. അവയിൽ ചിലത് അല്ലാഹുവിന്റെ ഭയത്താൽ താഴേക്ക് ഉരുണ്ടു വീഴുന്നു. നിങ്ങളുടെ പ്രവർത്തനത്തെ കുറിച്ച് അല്ലാഹു അശ്രദ്ധനല്ല.(74)
60. അന്ന-പാനീയങ്ങള്‍ പടച്ചവന്റെ വലിയ അനുഗ്രഹമാണ്. അവ ഉപയോഗിച്ചുകൊണ്ട് നാശകാരികളായി അഴിഞ്ഞാടരുത്.
ഈജിപ്തിനും ഫലസ്തീനിനും ഇടയിലുള്ള സീനായ് മരുഭൂമിയിലാണ് ബനൂഇസ്‌റാഈല്‍ അവരുടെ കര്‍മ്മഫലമെന്നോണം നട്ടതിരിഞ്ഞ് കറങ്ങിയത്. അവിടെ വലിയ ജലക്ഷാമം അവര്‍ അനുഭവിച്ചു. അവരുടെ പ്രയാസം കണ്ട മൂസാ നബി (അ) പടച്ചവനോട് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പടച്ചവന്റെ കല്‍പ്പന പ്രകാരം പ്രത്യേകമായ ഒരു പാറക്കല്ലില്‍ മൂസാ നബി (അ) വടികൊണ്ട് അടിച്ചു. ബനൂഇസ്‌റാഈല്യരുടെ പന്ത്രണ്ട് ഗോത്രങ്ങള്‍ക്ക് വേണ്ടി പന്ത്രണ്ട് ഉറവകള്‍ പ്രവഹിച്ചു. ഈ ഉറവകളെക്കുറിച്ച് ധാരാളം ഗവേഷകരായ യാത്രികര്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ മൂസാ നബി (അ) വടികുത്തി പര്‍വ്വതത്തിന് മുകളിലേക്ക് കയറിയപ്പോള്‍ അവിടെ പന്ത്രണ്ട് ഉറവകള്‍ കണ്ടുവെന്ന് ചിലര്‍ ഇതിന് ആശയം പറയുന്നുണ്ട്. ഇത് ആയത്തിന്റെ ആശയത്തിനെതിരാണ്. കൂടാതെ, ഇങ്ങനെയാണെങ്കില്‍ ഇത് എടുത്ത് പറയേണ്ട ഒരു സംഭവമല്ല. മനുഷ്യരില്‍ നിന്നും ഇത്തരം കാര്യങ്ങളുണ്ടാവുക സാധ്യമല്ലെന്ന ധാരണയാണ് അവരുടെ ഈ വ്യാഖ്യാനത്തിന്റെ അടിസ്ഥാനം. എന്നാല്‍ മൂസാ നബി (അ)യുടെ ഈ പ്രവര്‍ത്തനം അല്ലാഹു പ്രകടമാക്കിയ അമാനുഷികതയാണ്. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം മനുഷ്യര്‍ക്ക് സാധ്യതയുള്ളതും സാധ്യതയില്ലാത്തതുമായ കാര്യങ്ങള്‍ എല്ലാം എളുപ്പമാണ്.
61. അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് മടുപ്പ് കാട്ടരുത്.
സ്വയം നന്നാകാന്‍ ആഗ്രഹിക്കാത്തവരെ അല്ലാഹു നന്നാക്കുന്നതല്ല. അല്ലാഹുവിന്റെ പാഠശാലയായ പ്രവാചകനില്‍ നിന്നും പാഠങ്ങള്‍ പഠിക്കാതെ നന്ദികേടും നിഷേധവും കാട്ടിയവരെ അല്ലാഹു ശപിക്കുന്നതാണ്.
ഈ ആയത്തിലെ ഒരു ആഹാരം എന്നതുകൊണ്ടുള്ള ഉദ്ദേശം ഒരു ആഹാരം എന്നല്ല. കാരണം അവര്‍ക്ക് മന്നും സല്‍വയും നല്‍കിയെന്ന് കഴിഞ്ഞ ആയത്തില്‍ പറയപ്പെട്ടു. അതുകൊണ്ട് ഇതിന്റെ ഉദ്ദേശം ഒരേ തരത്തിലുള്ള ആഹാരമെന്നാണ്. ഇതിനോട് അവര്‍ മടുപ്പ് പുലര്‍ത്തിയപ്പോള്‍ മൂസാ നബി (അ) ചോദിച്ചു: മന്നും സല്‍വയും പോലുള്ള ഉന്നതവും രുചികരവും സൗകര്യവുമായ ആഹാരത്തിന് പകരം സാധാരണ ആഹരാങ്ങളായ പച്ചക്കറികള്‍ നിങ്ങള്‍ ആഗ്രഹിക്കുകയാണോ?
ഇത് കൂടാതെ അവര്‍ വേറെയും നന്ദികേടുകളും അക്രമങ്ങളും കാട്ടിയത് കാരണം അല്ലാഹു അവര്‍ക്ക് ദാരിദ്ര്യവും നിന്ദ്യതയും നല്‍കി. ഈ ദാരിദ്ര്യം കൊണ്ടുള്ള വിവക്ഷ സാമ്പത്തിക ഞെരുക്കവും എത്ര കിട്ടിയാലും മതിയാകാത്ത ആര്‍ത്തിയുമാണ്. അതെ, ഇന്ന് ലോകത്താര്‍ക്കുമില്ലാത്ത സമ്പത്ത് യഹൂദികളുടെ പക്കലുണ്ടെങ്കിലും എത്ര കിട്ടിയിട്ടും മതിയാകാത്ത ആര്‍ത്തിയില്‍ നിന്നും അവര്‍ ഇന്നുവരെ മോചിതരായിട്ടില്ല.
നബിമാരെ വധിച്ചുവെന്ന് പറഞ്ഞപ്പോള്‍ അന്യായമായി എന്ന് പറഞ്ഞത് സംഭവത്തിന്റെ വിവരണമെന്ന നിലയിലാണ്. പ്രവാചകന്മാരെ വധിക്കുന്നതെല്ലാം അന്യായം തന്നെയാണ്. യസ്ആ (അ), യര്‍മിയാഅ് (അ), സകരിയ്യാ (അ), യഹ്‌യാ (അ) എന്നിവരെ യഹൂദികള്‍ വധിച്ചതായി ബൈബിള്‍ വിവരിക്കുന്നു. മഹാനായ ഈസാ നബി (അ)യെയും വധിക്കാന്‍ അവര്‍ പരിശ്രമിച്ചു. നബിമാരോടും മറ്റും അവര്‍ പുലര്‍ത്തിയ മോശമായ പെരുമാറ്റങ്ങളും ഉപദ്രവങ്ങളും ബൈബിള്‍ തന്നെ വിശദമായി വിവരിക്കുന്നു.
62. സത്യവിശ്വാസ സൽകർമ്മങ്ങളിലൂടെ നിന്ദ്യതയിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുന്നതാണ്.
സർവ്വലോക പരിപാലകൻറെ അരികിൽ രക്ഷാശിക്ഷകളുടെ അടിസ്ഥാനം സത്യവിശ്വാസവും സൽകർമ്മവുമാണ്. വിജയം മോക്ഷങ്ങൾ ആരുടെയും കുത്തകയല്ല. പടച്ചവന് ഒരു വിഭാഗത്തോടും പ്രത്യേക ബന്ധവുമില്ല. മുസ്ലിമുകൾ, യഹൂദികൾ, നസ്രാണികൾ, ഹൈന്ദവർ ആരായിരുന്നാലും ശരി പടച്ചവനിലും പരലോകത്തിലും വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ ഉന്നത സ്ഥാനം കരസ്ഥമാക്കുന്നതും കരസ്ഥമാക്കുന്നതാണ്. പടച്ചവൻ അവർക്ക് മഹത്തരമായ പ്രതിഫലം നൽകുന്നതാണ്. ഇരുലോകത്തും അവർ ഭയപ്പെടുകയോ വ്യസനിക്കുകയോ ചെയ്യുന്നതല്ല.
കുറിപ്പ്: ഈ വചനം സർവ്വമത സത്യവാദത്തിന് തെളിവായി ചിലർ ഉദ്ധരിക്കാറുണ്ട്. ഒന്നാമതായി ഈ വചനം കഴിഞ്ഞ ആയത്തിൽ പറയപ്പെട്ട നിന്ദ്യമായ അവസ്ഥകളിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗം യഹൂദികൾക്കും മറ്റുള്ളവർക്കും മനസ്സിലാക്കിക്കൊടുക്കുകയാണ്. അതെ കഠിനമായ അക്രമങ്ങളിൽ നന്ദികേടുകളും കാരണം നിങ്ങൾക്ക് അങ്ങേയറ്റം നിന്ദ്യമായ അവസ്ഥകൾ സംജാതമായെങ്കിലും സത്യവിശ്വാസ സൽകർമ്മങ്ങളിലൂടെ നിങ്ങൾക്കും നിന്ദ്യതയിൽ നിന്ന് രക്ഷപ്പെട്ട് അന്തസ്സിലേക്കും വിജയത്തിലേക്കും ഉയരാൻ സാധിക്കുന്നതാണ്.
രണ്ടാമതായി പടച്ചവനിലും പരലോകത്തുമുള്ള വിശ്വാസം ശരിയാകുന്നത് അന്ത്യപ്രവാചകൻ മുഹമ്മദുറസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചുതന്ന വിശ്വാസങ്ങൾ പഠിക്കുകയും പാലിക്കുകയും ചെയ്യുന്നതിലൂടെയാണ്. കൂടാതെ സൽകർമ്മങ്ങൾ സൽകർമ്മമായി മാറുന്നതും പ്രവാചക മാർഗ്ഗത്തിലൂടെ മാത്രമാണ്.
63. പടച്ചവൻറെ വിധിവിലക്കുകൾ പാലിക്കുക.
പടച്ചവൻ ബനൂ ഇസ്രായേലിനെ തൂർസീനാ പർവ്വതത്തിൻറെ അരികിലേക്ക് വിളിച്ച് വിധിവിലക്കുകൾ നൽകുകയും അത് അംഗീകരിക്കുന്നതിന് പർവ്വതത്തെ അവരുടെ മീതെ ഇടുന്നതുപോലെ കാണിക്കുകയും ചെയ്തു. കാണിക്കുകയും ഞാൻ നിങ്ങൾക്ക് നൽകുന്ന സന്ദേശങ്ങൾ മുറുകെ പിടിക്കുക എന്ന് നിർദ്ദേശിക്കുകയും ചെയ്തു. നിങ്ങൾക്ക് നൽകുന്ന നിർദ്ദേശങ്ങൾ മുറുകെ പിടിക്കുകയും അതിൽ പഠിക്കുകയും പകർത്തുകയും ചെയ്തുകൊണ്ട് ഭയഭക്തരായി മാറുക എന്ന് നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ അവർ അതിന് സന്നദ്ധരായി.
64. അവർ ധിക്കരിച്ചിട്ടും പടച്ചവൻ അവസരങ്ങൾ നൽകുകയുണ്ടായി.
ബനൂ ഇസ്രായേൽ ആദ്യം പടച്ചവൻറെ കല്പനകൾ സ്വീകരിക്കാൻ സന്നദ്ധരായെങ്കിലും അവർ പിന്നീട് തിന്മകളിലേക്ക് കൂപ്പുകുത്തുകയും നന്മകളിൽ നിന്നും പിന്തിരിയുകയും ചെയ്തു. എന്നാൽ പടച്ചവൻറെ അനുഗ്രഹവും ഔദാര്യവും കാരണം വീണ്ടും അവർക്ക് അവസരങ്ങൾ നൽകിക്കൊണ്ടിരുന്നു. പടച്ചവൻ അവരെ ഉടനടി നശിപ്പിക്കുകയുണ്ടായില്ല.
65. എന്നാൽ ചില ധിക്കാരികളെ കുരങ്ങന്മാരാക്കി കളഞ്ഞു. ശനിയാഴ്ച ദിവസം വിശ്രമത്തിനും ആരാധനകൾക്കും വേണ്ടി മാത്രം ഒഴിഞ്ഞുവെക്കണമെന്നും അന്ന് ജോലികൾ ഒന്നും ചെയ്യരുതെന്നും അല്ലാഹു ബനൂ ഇസ്രായേലിനോട് കല്പിച്ചിരുന്നു. ആദ്യകാലങ്ങളിൽ അവർ ഈ നിയമം പാലിച്ചെങ്കിലും പതുക്കെ ഇത് ലംഘിക്കാൻ തുടങ്ങി. പ്രത്യേകിച്ചും ഐലത്ത് നാട്ടിലെ ഒരു വിഭാഗം ഇത് പരസ്യമായി ലംഘിക്കുകയും പടച്ചവൻ അവരുടെ കോലം മറിച്ച് കുരങ്ങന്മാരാക്കുകയും ചെയ്തു.
66. ഈ സംഭവത്തിൽ വലിയ ഗുണപാഠമുണ്ടായിരുന്നു. കോലം മറിച്ച ഈ സംഭവം അന്നുള്ളവർക്കും ശേഷം വരാനുള്ളവർക്കും വലിയൊരു ഗുണപാഠവും പടച്ചവനെ ഭയക്കുന്നവർക്ക് ശക്തമായ ഒരു ഉപദേശവുമായി.
67, 68. അവർ പടച്ചവൻറെ കല്പനകളിൽ നിന്നും ഒളിച്ചോടാൻ പരിശ്രമിക്കുന്നു. ബനൂ ഇസ്രായേലിൽ ഒരു കൊല നടക്കുകയുണ്ടായി. കൊലയാളി ആരാണെന്ന് മനസ്സിലായതുമില്ല. അവർ മൂസാനബി അലൈഹിസ്സലാമയെ സമീപിച്ചു. മൂസാനബി അലൈഹിസ്സലാം അല്ലാഹുവിനോട് അപേക്ഷിച്ചപ്പോൾ ഒരു പശുവിനെ അറുത്ത് അതിൻറെ ഒരു കഷണം കൊണ്ട് കൊല്ലപ്പെട്ട വ്യക്തിയുടെ ശരീരത്തെ സ്പർശിച്ചാൽ അദ്ദേഹം ജീവനോടെ എഴുന്നേറ്റ് കൊലയാളിയുടെ വിവരം നൽകുന്നതാണെന്ന് കല്പിച്ചു.
മൂസാനബി അലൈഹിസ്സലാം ഈ കാര്യം അവരോട് പറഞ്ഞപ്പോൾ അവർ അതിൽ നിന്നും ഒളിച്ചോടാൻ വേണ്ടി ചോദിച്ചു താങ്കൾ ഞങ്ങളെ പരിഹസിക്കുകയാണോ? മൂസാനബി അലൈഹിസ്സലാം പറഞ്ഞു പരിഹാസത്തിനുവേണ്ടി പടച്ചവൻ നിയമങ്ങളൊന്നും പറയാറില്ല. പടച്ചവൻറെ വിധിവിലക്കുകളെ പരിഹാസ്യമായി കാണുന്നത് വിവരക്കെട്ടവരുടെ സ്വഭാവമാണ്. കല്പനയിൽ നിന്നും ഒളിച്ചോടാൻ അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നു.
മറുഭാഗത്ത് പശുവിനോടുള്ള ആദരവ് അവരിൽ ശക്തമായിരുന്നു. ഇത്തരത്തിൽ പശുവിനെ അറുക്കുക എന്ന നിർദ്ദേശം അവർക്ക് ഭാരമാവുകയും അതിൽ നിന്നും ഒളിച്ചോടുന്നതിന് വിവിധ ചോദ്യങ്ങൾ ആരംഭിച്ചുകൊണ്ട് അവർ ചോദിച്ചു ഈ പശുവിൻറെ പ്രായം എന്താണ്? മൂസാനബി അലൈഹിസ്സലാം പറഞ്ഞു വാർദ്ധക്യമോ യുവത്വമോ ഉള്ള പശുവല്ല മധ്യനിരയിലുള്ളതാണ്. സഹോദരങ്ങളെ അനാവശ്യ ചോദ്യങ്ങളുമായി നടക്കാതെ പറയുന്ന കാര്യം പ്രവർത്തിക്കുക.
71. പശുവിൻറെ നിറത്തെ പറ്റി അടുത്തതായി ചോദിക്കുന്നു.
ഉടനെ അവർ പശുവിൻറെ നിറം എന്താണെന്ന് ചോദിച്ചു. അതെ കൽപന പാലിക്കാനുള്ള മനസ്സില്ലാത്തവർക്ക് അനാവശ്യ ചോദ്യങ്ങളും ധാരാളമായി ഉണ്ടാകുന്നതാണ്. അൽപം കൂടി വിശദീകരണം ചോദിക്കുന്നു. മൂന്നാമതായി അവർ പശുവിൻറെ വിശദീകരണം അൽപം കൂടി ചോദിച്ചു. കൂട്ടത്തിൽ അല്ലാഹു ഉദ്ദേശിച്ചാൽ ഞങ്ങൾ വഴി കണ്ടെത്തുന്നതാണെന്ന് പറയുകയും ചെയ്തു. അവസാനം ഗതിമുട്ടി പശുവിനെ അറുക്കേണ്ടി വന്നു. അവരുടെ ഈ ചോദ്യങ്ങൾ അവർക്ക് തന്നെ നാശമായി ഭവിച്ചു. കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കളുടെ ശക്തമായ സമ്മർദ്ദം കാരണം അവർ പശുവിനെ വാങ്ങാൻ ഇറങ്ങി.
എല്ലാ ഗുണങ്ങളും ഉണ്ടെങ്കിലും ഒന്നെങ്കിൽ പ്രായത്തിൽ വ്യത്യാസമുണ്ടായിരിക്കും. പ്രായം ശരിയാണെങ്കിൽ നിറത്തിൽ കുഴപ്പമുണ്ടായിരിക്കും. നിറം ശരിയാണെങ്കിൽ ജോലികൾ എന്തെങ്കിലും ചെയ്തിരിക്കും. അവർ ആകെ കുഴഞ്ഞു. എങ്കിലും ശക്തമായ സമ്മർദ്ദം കാരണം അവസാനം അവർ തന്നെ നിന്ദിച്ച് നിസ്സഹായനായി മൂലയിൽ ഒതുക്കിയിരുന്ന ഒരു അനാഥയുടെ കയ്യിൽ ഈ പശുവിനെ അവർ കണ്ടെത്തി. അവരുടെ അക്രമങ്ങൾ കാരണം പൊറുതിമുട്ടിയിരുന്ന ആ അനാഥ ശക്തമായ നടപടി സ്വീകരിച്ചു. അവരോട് പറഞ്ഞു ഈ പശുവിനെ അറുത്ത് അതിൻറെ തോലുരിച്ച് അതിൽ സ്വർണ്ണം നിറച്ചു തന്നാൽ ഞാൻ ഈ പശുവിനെ നൽകാം. അവരതിന് സന്നദ്ധമായി അങ്ങനെ പശുവിനെ വാങ്ങി അറുക്കുകയും അതിൻറെ അംശം കൊണ്ട് കൊല്ലപ്പെട്ട വ്യക്തിയെ അടിക്കുകയും അദ്ദേഹം എഴുന്നേറ്റ് കൊലയാളിയെ വ്യക്തമാക്കുകയും ചെയ്തു.
72. വിശ്വാസത്തിൻറെ ബലഹീനത പ്രകടമാകുന്നു.
ഒരു ഭാഗത്ത് ഈ സംഭവത്തിലൂടെ അവരുടെ വിശ്വാസത്തിൻറെ ബലഹീനത വ്യക്തമായി. മറുഭാഗത്ത് ഈ പാപം ചെയ്തവർ അതിനെ മറ്റുള്ളവരുടെ മേൽ ആരോപിച്ച് ആരോപിച്ചതിലൂടെ അവരുടെ മോശമായ അവസ്ഥയും അനാവരണം ചെയ്യപ്പെട്ടു. അങ്ങനെ അവർ മറച്ചുവെച്ച കാര്യങ്ങൾ പടച്ചവൻ പുറത്തേക്ക് കൊണ്ടുവന്നു.
73. ഈ സംഭവത്തിൽ അവരുടെ വിശ്വാസത്തിൻറെ ബലഹീനതയ്ക്ക് ചികിത്സയുമുണ്ടായിരുന്നു.
ഈ കാലഘട്ടത്തിൽ മരണാനന്തര ജീവിതത്തെക്കുറിച്ച് അവരിൽ ചിലർ സംശയം ഉന്നയിക്കുകയും ആ സംശയം ജനങ്ങൾക്കിടയിൽ പ്രചരിക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു. പക്ഷേ ഈ സംഭവത്തിലൂടെ അതിനും മറുപടിയായി. അതെ അല്ലാഹു മരിച്ച ഒരു വ്യക്തിയെ രണ്ടാമത് ജീവിപ്പിച്ചെങ്കിൽ എല്ലാ മരണപ്പെട്ടവരെയും അല്ലാഹുവിന് ജീവിപ്പിക്കാൻ കഴിവുണ്ട് എന്ന് അവർക്കും മുഴുവൻ ജനങ്ങൾക്കും അല്ലാഹു വ്യക്തമാക്കി തന്നു.
74. മനസ്സ് മയപ്പെടുത്തുക.
ചില പാറക്കെട്ടുകള്‍ വളരെയധികം പ്രയോജനം ചെയ്യുന്നതും ചിലത് അല്‍പ്പം പ്രയോജനം ചെയ്യുന്നതുമാണ്. ചിലത് ഉപദ്രവകരമാണെങ്കിലും അതില്‍ പ്രതിഫലനം സ്വീകരിക്കാനുള്ള യോഗ്യതയുണ്ടായിരിക്കും. അതെ, അവ വെറും പാറക്കല്ലായി നിന്നിട്ടും പടച്ചവനെ ഭയന്ന് വിറയ്ക്കുന്നു. പക്ഷേ, നിങ്ങള്‍ക്ക് അതിന് പോലും ഭാഗ്യമുണ്ടാകുന്നില്ല. സ്വയം സന്മാര്‍ഗ്ഗം സ്വീകരിക്കുകയോ, മറ്റുള്ളവര്‍ക്ക് സന്മാര്‍ഗ്ഗം എത്തിച്ച് കൊടുക്കുകയോ ചെയ്യുന്നില്ല.
കല്ലുകള്‍ പടച്ചവനെ ഭയക്കുന്നു എന്നതില്‍ അല്‍പ്പവും അത്ഭുതപ്പെടേണ്ടതില്ല. ചെടികളില്‍ പ്രത്യേകതരം ബോധമുണ്ടെന്ന കാര്യം ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. കല്ലുകള്‍ പോലെയുള്ള വസ്തുക്കള്‍ക്കും ബോധമുണ്ടെന്ന കാര്യം അടുത്ത് തന്നെ മനുഷ്യന്‍ കണ്ടെത്തുന്നതാണ്. ഇനി കണ്ടെത്തിയില്ലെങ്കില്‍ തന്നെ പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ കാര്യത്തില്‍ വിമര്‍ശിക്കാന്‍ അര്‍ഹതയില്ല. കാരണം മനുഷ്യബുദ്ധി ഏതെങ്കിലും കാര്യത്തെ കണ്ടെത്താതിരിക്കുന്നത് അത് ഇല്ലായെന്നുള്ളതിന് തെളിവല്ല.
🔹🔹🔹🔹🔹
മആരിഫുല്‍ ഹദീസ്
സ്വഹാബത്തിന്റെ മഹത്വങ്ങൾ
✍️ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
സ്വഹാബാ മഹത്തുക്കളുടെ ഗുണവിശേഷണങ്ങളും മഹിത മഹത്വങ്ങളെ വിവരിക്കുന്ന ധാരാളം ആയത്തുകൾ പരിശുദ്ധ ഖുർആനിലുണ്ട്. അതിൽ ഏതാനും ആയത്തുകൾ മാത്രമാണ് ഇവിടെ വിവരിക്കപ്പെട്ടത്. ദൈർഘ്യം ഭയന്ന് ഈ ആയത്തുകൾ കൊണ്ട് തന്നെ മതിയാക്കുകയാണ്. ശേഷം ഇതുമായി ബന്ധപ്പെട്ട ഏതാനും ഹദീസുകൾ അനുസ്മരിക്കുന്നു.
1. ആയിഷ (റ) വിവരിക്കുന്നു: ഒരു വ്യക്തി റസൂലുല്ലാഹി ﷺയോട് ചോദിച്ചു: ഏറ്റവും നല്ല ആളുകൾ ഏത് കാലക്കാരാണ്? റസൂലുല്ലാഹി ﷺ അരുളി: എന്റെ കാലഘട്ടത്തിലുള്ളവരാണ്. ശേഷം അതിനോട് ചേർന്ന കാലഘട്ടത്തിലുള്ളവരാണ് ശേഷം അതിനോട് ചേർന്ന കാലഘട്ടത്തിലുള്ളവരാണ്. (മുസ്ലിം)
വിവരണം: സഹീഹുൽ ബുഖാരിയിലും ഇതിനോട് ചേർന്നതായ നിവേദനങ്ങൾ ഉണ്ട്. ഇത്തരം നിവേദനങ്ങളുടെ ആശയം സ്വഹാബത്തിന്റെ സംഘം ഏറ്റവും ഉത്തമ വിഭാഗം എന്നാണ്. അതെ, സ്വഹാബാ മഹത്തുക്കളുടെ മഹത്തുക്കൾ ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠരാണ് എന്ന വിഷയത്തിൽ മുസ്ലിം ഉമ്മത്ത് ഏകോപിച്ചിരിക്കുന്നു.
ഇബ്നു മസ്ഊദ് (റ) പറയുന്നു: അല്ലാഹു ദാസന്മാരുടെ മനസ്സുകളിലേക്ക് നോക്കി. അവരിൽ നിന്നും അല്ലാഹുവിന്റെ അറിവിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് നബി ﷺയെ തിരഞ്ഞെടുക്കുകയും പ്രവാചകനായി നിയോഗിക്കുകയും ചെയ്തു. ശേഷം അല്ലാഹു ജനങ്ങളിലേക്ക് നോക്കി അവരിൽ നിന്നും ഒരു കൂട്ട അവരിൽ നിന്നും ഒരു വിഭാഗത്തെ റസൂലുല്ലാഹി ﷺ യുടെ സ്വഹാബികളും ദീനിന്റെ സഹായികളും റസൂലുല്ലാഹി ﷺ യുടെ അനന്തരാഗാമികളുമായി തിരഞ്ഞെടുത്തു. ഹില്യത്തുൽ ഔലിയാ. അതായത് സ്വഹാബാ മഹത്തുക്കൾ അല്ലാഹുവിനാൽ തിരഞ്ഞെടുക്കപ്പെട്ടവരാണ്. റസൂലുല്ലാഹി ﷺ ക്ക് ശേഷം അവരെക്കാളും ഉത്തമമായ ഒരു സംഘമില്ല. ഇവർ അല്ലാഹുവിന്റെ ദീനിന്റെ സഹായികളും റസൂലുല്ലാഹി ﷺ യുടെ പ്രതിനിധികളുമാണ്.
ഇബ്നു ഉമർ (റ) പ്രസ്താവിക്കുന്നു മുൻ കടന്നവരിൽ ഏറ്റവും ഉത്തമർ റസൂലുല്ലാഹി ﷺ യുടെ സ്വഹാബികളാണ്. അവരുടെ മനസ്സുകൾ ഏറ്റവും കൂടുതൽ നന്മ നിറഞ്ഞതും അറിവ് ആഴമേറിയതും പ്രകടനങ്ങൾ അങ്ങേയറ്റം കുറഞ്ഞവരുമായിരുന്നു. അല്ലാഹു ആ മഹാന്മാരെ റസൂലുല്ലാഹി ﷺ യുടെ സഹവാസത്തിനും അല്ലാഹുവിന്റെ ദീനിന്റെ പ്രബോധനത്തിനും തിരഞ്ഞെടുത്തു. (ഹില്യത്തുൽ ഔലിയാ)
2. അബൂ സഈദ് (റ) നിവേദനം റസൂലുല്ലാഹി ﷺ അരുളി ഒരു കാലഘട്ടത്തിൽ മുസ്ലിംകളുടെ ഒരു സൈന്യം ജിഹാദിനു വേണ്ടി യാത്ര അയക്കപ്പെടുന്നതാണ്. ജിഹാദിന്റെ സമയത്ത് അവർ സൈന്യത്തിൽ ഏതെങ്കിലും സ്വഹാബി ഉണ്ടോ എന്ന് അന്വേഷിക്കുന്നതും ഒരു സ്വഹാബിയെ കണ്ടെത്തുന്നതും അദ്ദേഹത്തിന്റെ ഐശ്വര്യം കാരണം അല്ലാഹു മുസ്ലിംകളുടെ ഈ സൈന്യത്തിന് വിജയം നൽകുന്നതുമാണ്. (ഹയാത്തുസ്സഹാബ)
വിവരണം: ഈ ഹദീസ് മുസ്ലിമിലും ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുള്ളതാണ്. ഈ ഹദീസ് മുസ്ലിമിൽ വന്നിട്ടുള്ളതാണ്. വചനങ്ങളിൽ ചെറിയ വ്യത്യാസത്തോടെ സഹീഹുൽ ബുഖാരിയിലും ഇതേ ഹദീസ് വന്നിട്ടുണ്ട്. ഈ ഹദീസ് സ്വഹാബത്തിന്റെ മഹത്വവും അവരുടെ ഐശ്വര്യവും പ്രഖ്യാപിക്കുന്നു.
3. അബൂ മൂസാ (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: ഞാൻ ജീവിച്ചിരിക്കുന്നത് എന്റെ സ്വഹാബത്തിന് സംരക്ഷണവും സമാധാനവുമാണ്. എന്റെ സ്വഹാബത്ത് ജീവിച്ചിരിക്കുന്നത് എന്റെ സമുദായത്തിന് സമാധാനവും സംരക്ഷണവുമാണ്. ഞാൻ ഈ ലോകത്ത് നിന്ന് യാത്രയായതിനു ശേഷം ഞാൻ മുൻകൂട്ടി അറിയിച്ച ദുരന്തങ്ങൾ സ്വഹാബത്തിൽ സംഭവിക്കുന്നതാണ്. സ്വഹാബത്ത് ഈ ലോകത്തു നിന്നും യാത്രയായ ശേഷം സമുദായത്തിന് ഞാൻ മുന്നറിയിപ്പ് നൽകിയ നാശനഷ്ടങ്ങൾ സംഭവിക്കുന്നതുമാണ്. (മുസ്ലിം)
വിവരണം: ഈ ഹദീസിന് വിവരിച്ചുകൊണ്ട് ഇമാം നവവി (റ) കുറിക്കുന്നു: റസൂലുല്ലാഹി ﷺ യാത്രയായ ശേഷം മുൻകൂട്ടി മുന്നറിയിപ്പ് നൽകപ്പെട്ട അപകടങ്ങൾ സ്വഹാബാക്കളിൽ സംഭവിക്കുകയുണ്ടായി. അതായത് അവർക്കിടയിൽ ഭിന്നത വരികയും പ്രശ്നങ്ങൾ തലപൊക്കുകയും പോരാട്ടങ്ങൾ നടക്കുകയും ചെയ്തു. ഇപ്രകാരം സ്വഹാബികൾ ഈ ലോകത്തു നിന്നും യാത്രയായതിനു ശേഷം അനാചാരങ്ങളും മതപരമായ കുഴപ്പങ്ങളും ദുരന്തങ്ങളും സംഭവിക്കുന്നതാണെന്ന് റസൂലുല്ലാഹി ﷺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് അതും സംഭവിക്കുകയുണ്ടായി.
4. അബൂ സഈദ് (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: എന്റെ സ്വഹാബികളിൽ ആരെയും നിങ്ങൾ അധിക്ഷേപിക്കരുത്. അവരുടെ സ്ഥാനം സമുന്നതവും അവർ അല്ലാഹുവിന്റെ പ്രിയങ്കരരുമാണ്. നിങ്ങളിൽ ആരെങ്കിലും ഉഹ്ദ് മലയത്രയും സ്വർണ്ണം ചെലവഴിച്ചാലും അവർ ഒരു പിടിയോ അരപ്പിടിയോ ദാനം ചെയ്തതിന്റെ തുല്യം പോലും ആകുന്നതല്ല. (മുസ്ലിം)
വിവരണം: ഖാലിദ് (റ) എന്തോ വിഷയത്തിൽ അബ്ദുറഹ്മാൻ ഇബ്നു ഔഫ് (റ) വിനെ കുറച്ച് അനുയോജ്യമല്ലാത്ത ചില വാക്കുകൾ പറയുകയുണ്ടായി അതിനെ തുടർന്നാണ് റസൂലുല്ലാഹി ﷺ ഈ വചനം അരുളിയത്. അബ്ദുറഹ്മാൻ ഇബ്നു ഔഫ് (റ) സമുന്നത സ്വഹാബിയും സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരുമാണ്. ഖാലിദ് (റ) ഉത്തമ സ്വഹാബിയാണെങ്കിലും അബ്ദുറഹ്മാൻ (റ) വിന്റെ സ്ഥാനം സ്ഥാപിച്ചവരല്ല. അതെ അവർ ഇരുവർക്കും ഇടയിൽ ഇത്രമാത്രം അന്തരമുണ്ടെങ്കിൽ സ്വഹാബത്തിന് ശേഷമുള്ളവരുടെയും സ്വഹാബത്തിന്റെയും ഇടയിൽ ഇതിനേക്കാൾ എല്ലാം അന്തരം കാണുന്നതാണ്. ഉഹ്ദ് മല മദീനാ മുനവ്വറയിലെ വലിയൊരു പർവ്വതമാണ് ഹദീസിൽ പറയപ്പെട്ട മുദ്ദ് എന്നതുകൊണ്ടുള്ള ഉദ്ദേശം ഒരു കോരൽ ആണ് അതായത് ഒരു കിലോ ഭാരമാണ്. സ്വഹാബത്തിന്റെ ഈ സ്ഥാന സമുന്നതി അവർ സ്വഹാബിയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്.
5. അബ്ദുല്ലാഹിബ്നു മുഗഫ്ഫൽ (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: എന്റെ സ്വഹാബത്തിനോടുള്ള കടമകൾ നിർവ്വഹിക്കുന്ന വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. എനിക്ക് ശേഷം നിങ്ങൾ അവരെ ആക്ഷേപ അധിക്ഷേപ വിമർശനങ്ങളുടെ ഉന്നമാക്കരുത്. അറിയുക, അവരെ സ്നേഹിക്കുന്നവർ എന്നോടുള്ള സ്നേഹം കാരണമായിട്ടാണ് അവരെ സ്നേഹിക്കുന്നത്. അവരോട് കോപിക്കുന്നവർ എന്നോടുള്ള കോപത്തിന്റെ പേരിലാണ് അവരോട് കോപിക്കുന്നത്. അവരെ ദ്രോഹിക്കുന്നവർ എന്നെ ദ്രോഹിച്ചിരിക്കുന്നു. എന്നെ ദ്രോഹിക്കുന്നവർ അല്ലാഹുവിനെ ദ്രോഹിക്കുന്നവരാണ്. അത്തരം ആളുകൾക്ക് ഇഹത്തിലും പരത്തിലും അല്ലാഹു ശിക്ഷ നൽകാൻ സാധ്യതയുണ്ട്. (തിർമിദി)
വിവരണം: സ്വഹാബത്തിന് ശേഷമുള്ള ഓരോ തലമുറയും സ്വഹാബത്തിന്റെ വിഷയത്തിൽ അങ്ങേയറ്റം സൂക്ഷ്മത പുലർത്തണമെന്നും അവരെ സ്നേഹിച്ച് ആദരിക്കുന്നതിലും അവരോടുള്ള കടമകൾ നിർവ്വഹിക്കുന്നതിലും വളരെയധികം ശ്രദ്ധിക്കണമെന്നും ഒരു തരത്തിലുമുള്ള അനാദരവ് അവരോട് പുലർത്തരുതെന്നും പുലർത്തിയാൽ ഇഹത്തിലും പരത്തിലും ശിക്ഷയ്ക്ക് സാധ്യതയുണ്ടെന്നുമാണ് ഹദീസ് അറിയിക്കുന്നത്.
ഇവിടെ ഒരു കാര്യം ഓർക്കുക സ്വഹാബികൾ സ്വഹാബികളുമായി ബന്ധപ്പെട്ട ഈ മഹത്വത്തിൽ എല്ലാ സ്വഹാബികളും ഉൾപ്പെടുന്നതാണ്. നിഷേധത്തിന്റെ കാലഘട്ടത്തിൽ അവർ ഇസ്ലാമിനെയും റസൂലുല്ലാഹി ﷺ യെയും എത്രമാത്രം എതിർത്തിരുന്നാലും മുസ്ലിംകളെ ദ്രോഹിച്ചിരുന്നാലും അവർ ഇസ്ലാം ആയതോടെ ആ തെറ്റുകുറ്റങ്ങളെല്ലാം മാപ്പാക്കപ്പെടുന്നതും അവർ ആദരണീയരായി മാറുന്നതുമാണ്.
6. അബൂ ഹുറൈറ (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പ് ഇസ്ലാമിനോട് കടുത്ത വിരോധം പുലർത്തിയവരാണ് ഇസ്ലാമിന് ശേഷം ഇസ്ലാമിന്റെ വിഷയത്തിൽ ഏറ്റവും കൂടുതൽ നന്മ പ്രവർത്തിക്കുന്നവർ. (മുസ്ലിം)
വിവരണം: റസൂലുല്ലാഹി ﷺ യുടെ ഈ വചനം നിരവധി സ്വഹാബികളിൽ പുലരുകയുണ്ടായി. ഉമറുൽ ഫാറൂഖ് (റ) ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അംറുബ്നുൽ ആസ് (റ), സുമാമത്തുബ്നു ഉസാൽ (റ) തുടങ്ങി വേറെയും ധാരാളം സ്വഹാബികൾ ഈ വിഭാഗത്തിലുണ്ട്. അവർ നിഷേധത്തിന്റെ കാലഘട്ടത്തിൽ ഇസ്ലാമിനോടും ഇസ്ലാമിനോടും റസൂലുല്ലാഹി ﷺ യോടും കഠിനമായ ശത്രുത പുലർത്തി. എന്നാൽ, ഇസ്ലാം സ്വീകരിച്ച ശേഷം അവരുടെ അവസ്ഥയ്ക്ക് അടിമുടി മാറ്റം സംഭവിച്ചു. ഉമർ (റ)വിന്റെ സംഭവങ്ങൾ പ്രസിദ്ധമാണ്. അംറുബ്നുൽ ആസ് (റ) സ്വന്തം അവസ്ഥ ഇപ്രകാരം വിവരിക്കുന്നു: നിഷേധത്തിന്റെ കാലഘട്ടത്തിൽ ഇസ്ലാമിനോട് എന്നെക്കാൾ ശത്രുത പുലർത്തിയ ആരുമില്ലായിരുന്നു. ഒരു അവസരം കിട്ടിയാൽ റസൂലുല്ലാഹി ﷺയെ വധിക്കണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നാൽ ഇസ്ലാമിന് ശേഷം എന്റെ അവസ്ഥ മാറുകയും റസൂലുല്ലാഹി ﷺ യെക്കാളും സ്നേഹമുള്ള ആരും എന്റെ കണ്മുൻപിൽ ഇല്ലാതാവുകയും ചെയ്തു. റസൂലുല്ലാഹി ﷺയോടുള്ള സ്നേഹാദരവുകളുടെ ആധിക്യത്താൽ എനിക്ക് റസൂലുല്ലാഹി ﷺയെ പരിപൂർണ്ണമായി നോക്കാൻ പോലും സാധിക്കുമായിരുന്നില്ല (മുസ്ലിം)
സുമാമത്തുബ്നു ഉസാൽ (റ) ഇസ്ലാം സ്വീകരിച്ച ശേഷം ഇപ്രകാരം പ്രസ്താവിച്ചു: അല്ലാഹുവിന്റെ ദൂതരെ, സത്യവിശ്വാസം സ്വീകരിക്കുന്നതിനു മുമ്പ് എനിക്ക് ഏറ്റവും വെറുപ്പ് അങ്ങയോടായിരുന്നു. എന്നാൽ, ഇപ്പോൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അങ്ങയോടായിരിക്കുന്നു. ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പ് എനിക്ക് ഏറ്റവും വെറുപ്പുള്ള മതം ഇസ്ലാം ആയിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാ മതങ്ങളെക്കാളും പ്രിയങ്കരം അങ്ങയുടെ മതമായിരിക്കുന്നു. മുമ്പ് താങ്കളുടെ നാടായ മദീന എനിക്ക് അങ്ങേയറ്റം വെറുപ്പായിരുന്നു. പക്ഷേ, ഇപ്പോൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നഗരി മദീനയായി മാറിയിരിക്കുന്നു. (മുസ്ലിം)
ഇതുപോലെ മഹാന്മാരായ സ്വഹാബികളുടെ മഹത്വങ്ങൾ വിവരിക്കുന്ന ധാരാളം ഹദീസുകൾ ഉണ്ട് ദൈർഘ്യം ഭയന്ന് അത് ഇവിടെ ഇവിടെ ഇത്രയും കൊണ്ട് അവസാനിപ്പിക്കുകയാണ്. അടുത്തതായി പ്രധാനപ്പെട്ട ചില സ്വഹാബികളെ കുറിച്ചുള്ള പ്രത്യേക മഹത്വങ്ങൾ കൊടുക്കുന്നു.
🔹🔹🔹🔹🔹
ഉദ്ബോധനങ്ങൾ
ഫിത്‌നകളുടെ കാലഘട്ടം
✍️ മൗലാനാ സയ്യിദ് ബിലാൽ അബ്ദുൽ ഹയ്യ് ഹസനി നദ്‌വി
(നാളിം, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ, ലഖ്‌നൗ)
നമ്മുടെ മദ്റസകളിൽ എട്ടും പത്തും വർഷങ്ങൾ പഠനം നടത്തിയ പണ്ഡിതന്മാർ പോലും ഈ അപകടങ്ങളിൽ പെടുന്നു. എല്ലാ പിഴച കക്ഷികൾക്കും തെളിവുകളുണ്ടാവും. يضل من يشاء ويهدي من يشاء ഈ ആയത്തിനെ ഖവാരിജ് തെളിവാക്കുന്നു. فَمَنْ شَاءَ فَلْيُؤْمِنْ وَمَنْ شَاءَ فَلْيَكْفُرْ ഈ ആയത്തിനെ മുർജിഅ തെളിവാക്കുന്നു. ഖുർആൻ കൊണ്ട് തന്നെ ആളുകൾ വഴിപിഴക്കുമെന്ന് അല്ലാഹു പറഞ്ഞതാണ് : يضل به كثيرا ويهدي به كثيرا ആദ്യം ആളുകൾ വഴി പിഴക്കുമെന്നാണ് പറഞ്ഞത്. ആളുകൾ ഖുർആൻ കൊണ്ട് ഹിദായത്തിലാകുമെന്നത് രണ്ടാമതാണ് പറഞ്ഞത്. അതുകൊണ്ട് പിഴച്ച വിഭാഗങ്ങൾ ഖുർആൻ - ഹദീസുകളെ വളച്ചൊടിക്കുമ്പോൾ പതറാൻ പാടില്ല.
തെളിവുകൾ ഉണ്ടെന്നതിലല്ല കാര്യം. ആ തെളിവുകളെ മുൻഗാമികൾ എങ്ങനെ മനസ്സിലാക്കിയെന്നതിലാണ് കാര്യം. ഇതൊരു പ്രധാന വിഷയമാണ്. ഇതാണ് അല്ലാഹു പറഞ്ഞതും : ومن يتبع غير سبيل المؤمنين. മുഅ്മിനീങ്ങൾ എന്നാൽ സച്ചരിതരായ മുൻഗാമികൾ എന്നാണ് ഉദ്ദേശം. അവരുടെ മാർഗ്ഗമാണ് നാം സ്വീകരിക്കേണ്ടത്. അവർ ഒരു വിഷയത്തെ എങ്ങനെയാണ് മനസ്സിലാക്കിയതെന്നാണ് പരിഗണിക്കേണ്ടത്. അല്ലെങ്കിൽ മുഅ്മിനീങ്ങളുടെ പാതയിൽ നിന്നും മാറി നരകത്തിൽ പ്രവേശിക്കാൻ കാരണമാകും.
അൽ മുഅ്മിനീൻ എന്നതിന് അധികം മുഫസ്സിറുകളും കൊടുത്ത അർത്ഥം സ്വഹാബത്ത് എന്നാണ്. കാരണം അവരാണ് ഈ സമുദായത്തിലെ ആദ്യ മുഅ്മിനീങ്ങൾ. തെളിവുകൾ എന്നാൽ കുറേ കാര്യങ്ങൾ മുന്നിൽ വെച്ചുള്ള ഒരു (نتيجة) ഫലം മാത്രമാണ്. അതിനെ മുൻഗാമികൾ എങ്ങനെ മനസ്സിലാക്കിയെന്ന് നോക്കിയാൽ മാത്രമേ ശരിയായ പാതയിൽ എത്തിച്ചേരുകയുള്ളൂ. അല്ലാതെ സ്വന്തം താൽപര്യത്തിനായി ദുർവ്യാഖ്യാനം നടത്തുന്നതിനല്ല തെളിവുകൾ എന്ന് പറയുക. അതിനാൽ ഓരോ ഫിത്നകളെയും കുറിച്ച് പഠിക്കുകയും അതിനെ പറ്റി ജനങ്ങളെ ഉണർത്തേണ്ടതും പണ്ഡിതന്മാരുടെ ധർമ്മവും കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
🔹🔹🔹🔹🔹
ഗ്രന്ഥ പരിചയം
📓 അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ
പ്രയോജനപ്രദമായ വിജ്ഞാനവും, പടച്ചവനെ കുറിച്ചുള്ള ധ്യാനവും, നന്മയിലേക്കുള്ള പരസ്പര പ്രേരണയും പ്രധാനപ്പെട്ട രക്ഷാമാർഗ്ഗം.
1. തഫ്സീർ മആരിഫുൽ ഖുർആൻ (12 ഭാഗം) - 3800
2. തഫ്സീറുൽ ഹസനി (പരിശുദ്ധ ഖുർആൻ ആശയവും വിവരണവും) - 650
3. രിയാദുൽ ഖുർആൻ (പരിശുദ്ധ ഖുർആൻ ലളിത ആശയങ്ങൾ) - 550
4. ഖുർആൻ താങ്കളോട് എന്ത് പറയുന്നു ? - 140
5. അൽ ഖുർആൻ അൽ കരീം (ലളിത ആശയ സന്ദേശങ്ങൾ) - 80
6. ഖുർആൻ പരിചയം ഖുർആൻ വചനങ്ങളിലൂടെ - 50
7. പരിശുദ്ധ ഖുർആൻ സന്ദേശം - 20
8. അല്ലാഹു - 30
9. കാരുണ്യത്തിന്റെ തിരുദൂതർ - 300
10. വിശ്വനായകൻ - 200
11. മആരിഫുൽ ഹദീസ് (4 ഭാഗം) - 1400
12. തിരഞ്ഞെടുക്കപ്പെട്ട ഹദീസുകൾ - 300
13.നബവി സദസ്സുകൾ - 90
14. മദനി ജീവിത മര്യാദകൾ - 45
15. പുണ്യ സ്വലാത്തിന്റെ മഹത്വങ്ങൾ - 150
16. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക - 180
17. പ്രവാചക പരിസമാപ്തി - 40
18. നബവീ നിമിഷങ്ങൾ - 40
19. കാരുണ്യ നബിയുടെ കരുണാ മാതൃകകൾ - 20
20. പ്രവാചക പുത്രിമാർ - 50
21. പ്രവാചക പത്നിമാർ - 50
22. പ്രവാചക പുഷ്പങ്ങൾ - 30
23. സ്വഹാബാ കിറാം - 30
24. സ്വഹാബി വനിതകളുടെ ഉത്തമ മാതൃകകൾ - 50
25. ഇസ്‌ലാം എന്നാൽ എന്ത് ? - 80
26. ഇസ്‌ലാമിക ശരീഅത്ത് ഒരു പഠനം - 110
27. അചഞ്ചല വിശ്വാസം - 50
28. വിശ്വാസം ആരാധന സംസ്കരണം - 90
29. നമസ്കാരം മഹത്വവും യഥാർഥ്യവും - 60
30. ദീനീ പാഠങ്ങൾ - 50
31. ദുആകളുടെ അമാനുഷിക ഫലങ്ങൾ - 75
32. സ്വീകാര്യമായ പ്രാർത്ഥനകൾ - 80
33. ഇലാഹീ ധ്യാനത്തിന്റെ വിശുദ്ധ വചനങ്ങൾ - 80
34. പ്രിയപ്പെട്ട മാതാവും ആദരണീയ സഹോദരിയും - 45
35. ശൈഖുൽ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ - 220
36. ഹസ്രത്ത് നിസാമുദ്ധീൻ ഔലിയ - 40
37. ശൈഖ് ജീലാനി ജീവിതവും സന്ദേശവും - 20
38. ആധുനിക വിഷയങ്ങളിൽ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ - 60
39. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങളോട് - 30
40. കാർഗുസാരി 2 - 35
41. ഇസ്ലാമും മാനവ സാഹോദര്യവും - 30
42. ബന്ധങ്ങൾ നന്നാക്കുക - 20
43. പാപങ്ങളുടെ അടിസ്ഥാനം - 10
44. ഇസ്‌ലാം എന്റെ വീക്ഷണത്തിൽ - 30
45. വഴി വിളക്കുകൾ (2 ഭാഗം) - 100
46. വസിയ്യത്തുകൾ - 40
47. നവ ദമ്പതികളോട് - 50
48. മുസ്‌ലിം ഭർത്താവ് - 15
49. മുസ്‌ലിം ഭാര്യ - 40
50. ഇസ്‌ലാമിലെ വിവാഹം - 20
51. സ്ത്രീകളും ഇസ്‌ലാമിക ശരീഅത്തും - 20
52. സ്ത്രീകൾക്ക് ഇസ്‌ലാമിന്റെ ഉപഹാരങ്ങൾ - 20
53. നുബുവ്വത്തിന്റെ പ്രവർത്തന ശൈലി - 15
54. നസ്വീഹത്തുൽ മുസ്‌ലിമീൻ - 20
55. പുണ്യ സ്വലാത്ത്; സൗഭാഗ്യവന്റെ പാഥേയം - 20
56. പെൺകുട്ടികളുടെ കൂട്ടക്കൊല നിർത്തുക ! - 15
57. ഇസ്‌ലാമിലെ കടമകൾ - 23
58. സെൽഫോണും ഇസ്‌ലാമിക വിധികളും - 15
59. ഹനഫി മദ്ഹബ് - 40
60. ശാഫിഈ മദ്ഹബ് - 40
61. ബുഖാറയിലൂടെ - 15
62. ഇസ്‌ലാമിലെ സ്വഭാവങ്ങൾ - 20
63. തിന്മകളുടെ ദൂഷ്യഫലങ്ങൾ - 25
64. വിശ്വസ്തതയും വഞ്ചനയും - 20
65. കാരുണ്യ നബി - 20
66. ദൃഷ്ടി സംരക്ഷണം - 30
67. ഇമാം മഹ്ദിയും ഈസാ മസീഹും - 75
68. ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിവാഹം - 50
69. ഹദീസുള്ളപ്പോൾ പിന്നെന്തിന് മദ്ഹബെന്നോ ? - 50
70. ഹിജാമ - 80
71. അഖാഇദു ഉലമാ ഏ ദേവ്ബന്ദ് - 50
72. രോഗ ശമനം ഖുർആനിലൂടെയും ദുആകളിലൂടെയും - 50
73. അശ്ലീലക്കെതിരെ ഭാഗം - 1 - 60
74. ഇസാലത്തുശ്ശുകൂക് - 450
75. നന്മ തിന്മകളുടെ ഇഹപര ഫലങ്ങൾ - 40
76. സിഹ്ർ പോലുള്ള ഉപദ്രവങ്ങൾ മാറാനുള്ള ചികിത്സ - 40
77. വഴിവിളക്കുകൾ 4 - 75
78. നോമ്പ് സകാത്ത് കർമ്മ പഠനം - 90
കാറ്റലോഗിനായി ക്ലിക്ക് ചെയ്യുക: https://wa.me/c/918577858031
🎁 നിങ്ങൾ സ്വയം വായിക്കുകയും മുസ്‌ലിം അമുസ്‌ലിം സഹോദരങ്ങൾക്ക് ഉപഹാരമായി നൽകുകയും ചെയ്യുക.
📦 ഈ മഹത് ഗ്രന്ഥം നിങ്ങളുടെ വീട്ടിലെത്താൻ ഉടൻ തന്നെ വാട്സപ്പ് മെസേജ് അയക്കൂ... 👇
🔹🔹🔹🔹🔹
.png)
